Tuesday, July 30, 2013

തീപൊള്ളല്‍ അപകടം ഉയര്‍ന്ന നിരക്കില്‍; കൂടുതല്‍ കുട്ടികളില്‍

മസ്‌കത്ത്: തീ പൊള്ളലേറ്റുണ്ടാകുന്ന അപകടം ഒമാനില്‍ വ്യാപകമാണെന്ന് പ~നം. അന്താരാഷ്ട്ര നിരിക്കിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഒമാനിലെ അപകടങ്ങള്‍. ഇതില്‍ കൂടുതല്‍ ഇരയാകുന്നത് കുട്ടികളാണെന്നും കഴിഞ്ഞ 25വര്‍ഷത്തെ ആളുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ മഹാഭൂരിഭാഗവും 10 വയസ്സില്‍ താഴെയുള്ളവരുമാണ്.

ഒരുലക്ഷം പേര്‍ക്ക് 3 മുതല്‍ അഞ്ച് വരെ എന്നതാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തുന്നവരുടെ അന്താരഷ്ട്ര കണക്ക്. എന്നാല്‍ ഒമാനില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന അനുപാതമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ലക്ഷത്തിന് ഏഴുപേര്‍. ആശുപത്രിയില്‍ എത്തുന്ന ആയിരം പേരില്‍ 82 പേര്‍ മരിക്കുന്നു.

റിപ്പോര്‍ട്ട് തയാറാക്കാന്‍ പ~ന വിധേയമാക്കിയ 1987-2011 കാലയളവില്‍ ഖൗല ആശുപത്രിയിലെ നാഷണല്‍ ബേണ്‍സ് യൂണിറ്റില്‍ ചികില്‍സക്കെത്തിയത് 3470 പേരാണ്. ഇതില്‍ 1625 പേരും കുട്ടികളാണ്. ഇതില്‍ തന്നെ 248 പേര്‍ ഒരു വയസ്സില്‍ താഴെയുള്ളവരാണ്. ആറുദിവസത്തിലൊരിക്കല്‍ ഒരു കുട്ടി എന്ന തോതിലാണ് ചികില്‍സ തേടിയെത്തുന്നത്. അവസാനത്തെ ഒന്നരവര്‍ഷത്തിനിടെ ഇത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സമയത്ത് നാല് ദിവസത്തില്‍ ഒരാള്‍ എന്ന നിരക്കിലാണ് ഇതുണ്ടാകുന്നത്. റിപ്പോര്‍ട്ടില്‍ ഉള്‍പെടാത്ത 2012ല്‍ 209 പേരാണ് ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ 98 പേര്‍ കുട്ടികളാണ്. 2013ല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 39 കുട്ടികള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആകെ വന്നിരിക്കുന്നത് 96 പേരാണ്.

റിപ്പോര്‍ട്ട് പ്രകാരം ചികില്‍സ തേടിയെത്തിയവരില്‍ പത്ത് വയസ്സില്‍ താഴെയുള്ളവരാണ് ഏറ്റവും കൂടുതല്‍. 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ 879 പേരുണ്ട്. 10-20 വയസിനിയിലുള്ള 322 പേര്‍ ഈ കാലയളവില്‍ ആശുപത്രികളിലെത്തി. 41നും 60നും ഇടയില്‍ പ്രായമുള്ള 84 പേരും 60ല്‍ കൂടുതല്‍ പ്രായമുള്ള 84 പേരുമുണ്ടായിരുന്നു. പൊളളലേല്‍ക്കുന്നവരില്‍ പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,470ല്‍ 2121 എണ്ണവും പുരുഷന്‍മാര്‍ തന്നെ. ഏത് പ്രായത്തില്‍ പെട്ട രോഗികളിലും പരുഷന്‍മാര്‍ തന്നെയാണ് കൂടുതല്‍. കുട്ടികളിലും ആണ്‍കുട്ടികള്‍ തന്നെ. 1-10 പ്രായത്തില്‍ പെട്ട 1625 പേരില്‍ ആണ്‍കുട്ടികള്‍ 989 ആണ്. 61 വയസിന് മുകളിലുള്ള ആകെ 84 പേരില്‍ 62ഉം ആണുങ്ങള്‍ തന്നെ. ഒരുവയസ്സിന് താഴെയുള്ളതില്‍ 168 എണ്ണം ആണ്‍കുട്ടികളാണ്. ഇതില്‍ ആകെയുള്ളത് 248 പേര്‍. പെണ്‍കുട്ടികളുടെ എണ്ണം ഇതില്‍ വെറും 80 മാത്രം.

അപകടങ്ങളില്‍ ഏറെയും വീട്ടിലെ അടുക്കളകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വീട്ടിലുള്ളവര്‍ പാചകം ചെയ്യുന്നതിനിടെ കുട്ടികള്‍ അപകടത്തില്‍പെടുകയാണ്. തണുപ്പ് കാലത്താണ് അപകടം കൂടുതലുണ്ടാകുന്നത്. ഈ സമയത്ത് ചൂടുള്ള ഭക്ഷണത്തിനായി കൂടുതല്‍ പാചകം നടക്കുന്നത് കൊണ്ടാകാമിതെന്നാണ് വിലയിരുത്തുന്നത്. കുളിക്കാനുള്ള ചൂട് വെള്ളത്തില്‍ നിന്നും അപകടം ഉണ്ടാകുന്നുണ്ട്. എന്നാല്‍ മൊത്തം അപകടത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ന്യുസിലാന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ ഡോ. സുല്‍ത്താന്‍ അല്‍ ശഖ്‌സിയാണ് ഈ പ~നം നടത്തിയത്. അമേരിക്കയിലെ ബേണ്‍സ് ജേണലില്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കപ്പെട്ടിരുന്നു.

(28..07..13)

Monday, July 29, 2013

ഉള്‍പ്രദേശങ്ങള്‍ കത്തുന്നു; തലസ്ഥാനത്ത് ചൂട് കുറവ്


മസ്‌കത്ത്: ഒമാനില്‍ ഏറ്റവുമേറെ ചൂട് അനുഭവപ്പെടുന്ന ജൂലൈയിലെ വെയിലില്‍ നിന്ന് തലസ്ഥാനം രക്ഷപ്പെടുന്നു. ഉള്‍പ്രദേശങ്ങളില്‍ പതിവുപോലെ കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ മസ്‌കത്തില്‍ താരതമ്യേന ചൂട് കുറവാണ് രേഖപ്പെടുത്തുന്നത്. ഒമാനിലെ മൊത്തം ശരശരി ചൂടിനേക്കാളും കുറവാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പൊതുവെ പ്രതീക്ഷിച്ച ചൂടുണ്ടായില്ല. മലയാളികള്‍ക്ക് സ്വന്തം നാട്ടിശല വേനല്‍ പോലെ മാത്രമാണ് ഇതിപ്പോള്‍ അനുഭവപ്പെടുന്നത്. ചിലപ്പോള്‍ അതിനേക്കാള്‍ കുറവും. അതേസമയം ചൂട് പതിവുള്ള ഒമാനിലെ മറ്റ് പ്രദേശങ്ങളില്‍ ഈ പ്രവണതയില്ല. എന്നാല്‍ അപ്രതീക്ഷിതമായി ചില മേഖലകളില്‍ മഴയും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴചയില്‍ മസ്‌കത്തില്‍ രേഖപ്പെടുത്തിയ ചൂട് 30-35 ഡിഗ്രിയാണ്. കഴിഞ്ഞ 23ന് 39.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതൊഴിച്ചാല്‍ മറ്റ് ദിവസങ്ങളിലെല്ലാം ഇതായിരുന്നു അവസ്ഥ. ഇന്നലെ 30 ഡിഗ്രിയായിരുന്നു ചൂട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 35ല്‍ താഴെയായിരിക്കും ഈ മാസത്തെ ശരാശരി ചൂടെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കുറവാണിത്. മിക്ക ദിവസങ്ങളിലും അന്തരീക്ഷം മേഘാവൃതമായിന്നു. അടുത്ത ആഴ്ചയും ഇതേനില തുടരുമന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച 32 ഡിഗ്രിയായിരുന്നു ഉയര്‍ന്ന ചൂട്. കുറഞ്ഞത് 29ഉം. ഇന്ന് പരമാവധി 32 ആണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മറ്റ് പ്രദേശങ്ങളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ചൂടുള്ള ഫഹൂദില്‍ ഇത് 48 ഡിഗ്രിവരെയും ഇബ്രയിലും ഇബ്രിയിലും 47 ഡിഗ്രിവരെയും ഇത് എത്തിയിട്ടുണ്ട്. ഇബ്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 44 ഡിഗ്രിയാണ്. ശനിയാഴ്ച 43ഉം. ഇന്ന് 44 തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഇബ്രിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 45 ഡിഗ്രിയാണ്. ശനിയാഴ്ച 44 ഡിഗ്രിയും. ഇവിടെ ഇന്ന് പ്രതീക്ഷിക്കുന്നത് 45 ഡിഗ്രിയാണ്. ഇന്നലെ 45 ഡിഗ്രി രേഖപ്പെടുത്തിയ ബഹ്‌ലയില്‍ ഇന്നും അതേ ചൂണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെ ശനിയാഴ്ച 44 ഡിഗ്രി അനുഭവപ്പെട്ടിരുന്നു.

നിസ്‌വ, ബുറൈമി, സമൈല്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ തന്നെ ചൂട് അനുഭവപ്പെടുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. നിസ്‌വയില്‍ ശനിയാഴ്ച 44 ഡിഗ്രിയും ഞായറാഴ്ച 43 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 42 ഡിഗ്രി ഉണ്ടാകുമെന്ന് കരുതുന്നു. കഴിഞ്ഞ രണ്ട് ദിവസവും 43 വീതം അനുഭവപ്പെട്ട ബുറൈമിയില്‍  ഇന്ന് പ്രതീക്ഷിക്കുന്നത് 40 ഡിഗ്രിയാണ്. സമൈലില്‍ ഇന്ന് 42 ഡിഗ്രി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നലെ 39 ആയിരുന്നു. ശനിയാഴ്ച 41 ഡിഗ്രിയും. ദുഖമിലും റുസ്താഖിലും ഏറെക്കുറെ 40 ഡിഗ്രി തന്നെയാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. അതേസമയം സലാലയില്‍ കഴിഞ്ഞ മൂന്ന് ദിവസവും 28 ഡിഗ്രി മാത്രമായിരുന്നു ചൂട്. ബി.ബി.സിയുടെ കണക്കുകള്‍ പ്രകാരം അടുത്ത നാല് ദിവസവും ഒമാനിലെ ശരാശരി ചൂട് 40-43 ഡിഗ്രിയാണ്. എന്നാല്‍ വേള്‍ഡ് വെതര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മസ്‌കത്തില്‍ അടുത്ത 15 ദിവസം 33 മുതല്‍ 36 ഡിഗ്രിവരെയാണ് ചൂടുണ്ടാകുക. ആഗസ്ത് 5നും 7നും ആയിരിക്കും ഉയര്‍ന്ന ചൂട്.

(28..7..13)

Thursday, July 25, 2013

എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവ്: ഇന്ത്യന്‍ മൃതദേഹങ്ങള്‍ ഒമാനില്‍ കെട്ടിക്കിടക്കുന്നു



മസ്‌കത്ത്: മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഇറക്കിയ ഉത്തരവിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകാതെ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നു. ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് തന്നെ ഒമാനില്‍ മാത്രം നാല് മൃതദേഹങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അയക്കേണ്ട ഒരു തമിഴ്‌നാട് സ്വദേശിയുടെയും മൂന്ന് ഉത്തരേന്ത്യക്കാരുടെയും മൃതദേഹങ്ങളാണ് ഇപ്പോള്‍ ഇവിടെ കുടുങ്ങിയിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും സമാനമായ സ്ഥിതിവിശേഷമുണ്ടാകുമെന്നും വരും ദിവസങ്ങളില്‍ ഇത് ഏറെ രൂക്ഷമാകുമെന്നും ട്രാവലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശി ആന്റണി സാമിക്കുട്ടി മരിച്ചിട്ട് ഇപ്പോള്‍ 10 ദിവസവും അമൃത്‌സര്‍ സ്വദേശി മരിച്ചിട്ട് 12 ദിവസവും പിന്നിട്ടു. 2-4 ദിവസത്തിനകം നാട്ടില്‍ എത്തിക്കാന്‍ കഴിയുമായിരുന്ന മൃതദേഹങ്ങളാണ് ദിവസങ്ങളായി ഇവിടെ കിടക്കുന്നത്. റോയല്‍ ഒമാന്‍ പോലിസിന്റെ കത്തുസംഘടിപ്പിച്ച്, എയറിന്ത്യയില്‍ നിന്ന് പ്രത്യേക ഇളവ് വാങ്ങി ഈ രണ്ട് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും മറ്റും ശ്രമിക്കുന്നത്. ഇവരുടെ രേഖകളില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടില്ല. എയര്‍പേര്‍ട്ട് അഥോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം മരണകാരണം രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഏര്‍പെടുത്തിയതാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 

വിദേശങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവിറങ്ങിയത്. ഇതനുസരിച്ച് മൃതദേഹം കൊണ്ടുപേകാന്‍ അനുമതി ലഭിക്കുന്നതിന് സമര്‍പിക്കുന്ന രേഖകളില്‍ മരണ കാരണം വ്യക്തമാക്കണമെന്നാണ് പുതിയ വ്യവസ്ഥ വച്ചത്. സ്വാഭാവിക മരണം സംഭവിക്കുന്ന കേസുകളില്‍ ഒമാനില്‍ രേഖകളില്‍ മരണകാരണം വ്യക്തമാക്കാറില്ല. ആശുപത്രിക്ക് പുറത്തുവച്ച് സംഭവിക്കുന്ന ഏത് മരണത്തിന്റെയും കാരണം രേഖകളില്‍ 'അജ്ഞാതം' എന്നോ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നോ ആയിരിക്കും രേഖപ്പെടുത്തുക. മറിച്ച് ഏതെങ്കിലും കാരണം രേഖപ്പെടുത്തണമെങ്കില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണം. 

എന്നാല്‍ ഒമാനിലെ നിയമപ്രകാരം ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യവുമായി ബന്ധമില്ലാത്ത മരണമാണ് എങ്കില്‍ റോയല്‍ ഒമാന്‍ പോലിസ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകട്ടെ അതത് പ്രദേശത്തെ പബ്ലിക് പ്രോസിക്യൂഷന്റെ കത്ത് ലഭിക്കുകയും വേണം. ഇതിനാല്‍ രേഖകളില്‍ കാരണം 'അഞ്ജാതം' എന്നാണ് സ്വാഭവിക മരണങ്ങള്‍ രേഖപ്പെടുത്തുക. ഇങ്ങിനെയുള്ള മൃതദേഹങ്ങള്‍ എയറിന്ത്യയും മറ്റ് വിമാനങ്ങളും ഇപ്പോള്‍ സ്വീകരിക്കുന്നില്ല. ഇതാണ് പ്രവാസികളെ അത്യന്തം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്‍ൈറന്‍ സര്‍ട്ടിഫിക്കറ്റ്, കൊഫിന്‍ സീലിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യമായി വരുന്നത്. ഇതില്‍ ആദ്യ രണ്ടെണ്ണത്തിലും മരണകാരണം രേഖപ്പെടുത്തേണ്ട കോളം ഉണ്ട്. ഇതില്‍ കാരണം കാണിക്കാത്ത മൃതദേഹങ്ങളാണ് എയറിന്ത്യ ഇപ്പോള്‍ നിരാകരിച്ചിരിക്കുന്നത്. 

പുതിയ ഉത്തരവ് വന്ന ദിവസങ്ങള്‍ക്കകം നാല് മൃതദേഹങ്ങള്‍ അയക്കാന്‍ കഴിയാതയത് വലിയ പ്രതിസന്ധി നേരിട്ടേക്കുമെന്നതിന്റെ മുന്നറിയിപ്പാണെന്ന് റോയല്‍ ഒമാന്‍ പോലിസിന് വേണ്ടി മൃതദേഹങ്ങള്‍ അയക്കുന്ന അല്‍ ഗുബ്‌റയിലെ അല്‍ ഇബ്ഹാര്‍ ട്രാവല്‍ ആന്റ് ടൂറിസം കമേഴ്‌സ്യല്‍ മാനേജര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. എല്ലാ ഗള്‍ഫ് രാജ്യങ്ങളും സമാനമായ  പ്രതിസന്ധി നേരിടേണ്ടിവരും. ഈയിടെ സംഭവിച്ച പല മരണങ്ങളും കാരണം രേഖപ്പെടുത്താന്‍ കഴിയുന്നതായിരുന്നു. അതുകൊണ്ടാണ് അവ യഥാസമയം അയക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

(24..07...13)

Wednesday, July 24, 2013

ബഹലയില്‍ കടയില്‍ വന്‍ തീപിടുത്തം; എല്ലാം നഷ്ടപ്പെട്ട് മലയാളി സംഘം


മസ്‌കത്ത്: ബഹലയിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ കാര്‍പെന്റെറി വര്‍ക്ക് ഷോപ്പും ഷോ റൂമും ജീവനക്കാര്‍ താമസിച്ച മുറികളും കത്തി നശിച്ചു. ബഹല ജിബ്രിന്‍ റോഡില്‍ സ്ഥതി  സ്വദേശിയുടെ മസ്‌റാത്ത് ജിബ്രീന്‍ ട്രേഡിംഗ് എന്ന കാര്‍പെന്റെറി വര്‍ക്ക് ഷോപ്പ് ആണ് രാത്രി ഉണ്ടായ തീ  പിടുത്തത്തില്‍ പൂര്‍ണ്ണമായി കത്തി നശിച്ചത്. വന്‍ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 

രാതി ഒന്‍പതോടെയാണ് തീ കണ്ടത്.  തീ അണക്കാന്‍  ജോലിക്കാര്‍ തന്നെ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പത്ത് മിനിറ്റിനകം ആളിപ്പടരുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫയര്‍ ഫോര്‍സിന് തീയണക്കാന്‍ കഴിഞ്ഞത്. ഫര്‍ണിച്ചര്‍ ഷോ റൂമും പുറകില്‍ വര്‍ക്ക് ഷോപ്പും ആയതിനാല്‍ വന്‍ നാശ നഷ്ടമാണ് കണക്കാക്കപെടുന്നത്. 13 മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ജോലിക്കാരുടെ താമസവും വര്‍ക്ക് ഷോപ്പിന്റെ സമീപത്താണ്. ജോലിക്കാരുടെ സാധന സാമഗ്രികളും പൂര്‍ണമായി അഗ്‌നിക്കിരയായി. ഉടുതുണി മാത്രമാണ് പലര്‍ക്കും ബാക്കിയായത്. ജോലിക്കാരില്‍ ചിലര്‍ നാട്ടില്‍ പോകാന്‍ വേണ്ടി വാങ്ങിയ സാധനങ്ങള്‍, മൊബൈല്‍ കമ്പ്യൂട്ടര്‍ തുടങ്ങി ശമ്പളം കിട്ടിയ പണം പോലും അഗ്‌നിക്കിരയായതായി തൊഴിലാളികള്‍ പറയുന്നു. ആളപായമില്ല.

തീപിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. രാത്രി പൊടുന്നനെ ആളിപ്പടര്‍ന്ന തീയില്‍ നിന്ന് തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. താമസ സ് സ്ഥലവും വ്‌സത്രങ്ങളും പണവുമെല്ലാം നഷ്ടമായ ഇവര്‍ സുഹൃത്തുക്കളുടെ സഹായത്താലാണ് ഇന്നലെ അന്തിയുറങ്ങിയത്. ഇവിടെ ആകെയുള്ള 16 ജോലിക്കാരില്‍ 13 പേരും മലയാളികളാണ്. മൂന്നുപേര്‍ തമിഴ്‌നാട് സ്വദേശികളും. ഇതില്‍ മൂന്ന് മലയാളികള്‍ അവധിക്ക് നാട്ടില്‍ പോയതാണ്. മറ്റുള്ളവര്‍ ജോലി കഴിഞ്ഞ് കടയോട് ചേര്‍ന്ന മുറിയില്‍ വിശമ്രിക്കുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. കടയില്‍ പെയിന്റും മറ്റുമുണ്ടായിരുന്നതിനാല്‍ പത്ത് മിനിറ്റിനകം തീ ആളിപ്പടര്‍ന്നു. ഉടുത്തുനിന്നിരുന്ന വസ്ത്രങ്ങളുമായി എല്ലാവരും ഇറങ്ങിയോടി. അവര്‍ പുറത്തെത്തുമ്പോഴേക്ക് തീ ആളിപ്പടര്‍ന്നിരുന്നു. 

പുറത്തെത്തിയവര്‍ക്ക് ബാക്കി കിട്ടിയത് കൈയിലുള്ള സാധനങ്ങള്‍ മാത്രം. വസ്ത്രങ്ങളെല്ലാം കത്തിച്ചാമ്പലായി. ഒരാളുടേതൊഴികെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കത്തിപ്പോയി. സിം സഹിതം. 13 പേരുടെയും ലേബര്‍ കാര്‍ഡും പോയി. വന്‍തുകയും സ്വര്‍ണാഭരണങ്ങളും നഷ്ടമായിട്ടുണ്ട്. ഇവയുടെ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. കണ്ണൂര്‍ സ്വദേശി ശ്രീജുവിന്റെ പാസ്‌പോര്‍ട്ട് കത്തി നശിച്ചു. ഭാഗ്യംകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് ശ്രീജു പയുന്നു. കണ്ണൂര്‍ സ്വദേശികളായ പ്രേമന്‍, റിനീഷ്, സുനീഷ്, അനൂപ്, വിനീഷ്, ചന്ദ്രകാന്ത് എന്നിവരാണ് ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്നത്. തമിഴ്‌നാട്ടുകാരായ രഘുനാഥന്‍, ഞ്ജാനസിംഗ്, നാഗരാജ് എന്നിവര്‍ കന്യകുമാരി സ്വദേശികളാണ്. 

(23...07...13)

മാലദ്വീപില്‍ ഗള്‍ഫാര്‍ ഐലന്റ്; നിക്ഷേപത്തിന് കമ്പനി


മസ്‌കത്ത്: ഗള്‍ഫാര്‍ നിക്ഷേപം ഇനി മാലദ്വീപിലും. ടൂറിസം മേഖല ശക്തമായ മാലദ്വീപില്‍ ഗള്‍ഫാര്‍ കമ്പനി ദ്വീപ് സ്വന്തമാക്കി. സാമ്പത്തികം, അടിസ്ഥാന വികസനം, ടൂറിസം എന്നീ മേഖലകളിലാകും മാല്‍ഡവീസിലെ ഗള്‍ഫാര്‍ നിക്ഷേപം. നിക്ഷേപവുമായി ബന്ധപ്പെട്ട് ഈയിടെ റിപ്പബ്ലിക് ഓഫ് മാല്‍ഡവീസ് പ്രസിഡന്റ് ഡോ. മുഹമ്മദ് വഹീദ് ഹസനുമായി ഗള്‍ഫാര്‍ എം.ഡി ഡോ. പി. മുഹമ്മദലി കൂടിക്കാഴ്ച നടത്തിയിരുന്നു. 150 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അരമണിക്കൂര്‍ ബോട്ട് യാത്രയുടെ ദൂരത്താണ് ഗള്‍ഫാര്‍ ഐലന്റ്. നിക്ഷേപത്തിനായി മാല്‍ഡവീസ് എംഫാര്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് എന്ന പേരില്‍ പുതിയ കമ്പനി രൂപവല്‍കരിച്ചു. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ഭൂപ്രകൃതിയാല്‍ സമ്പന്നമായ മാലദ്വീപില്‍ നിക്ഷേപ്പത്തിനുള്ള എല്ലാ അനുമതികളും കമ്പനിക്ക് ലഭിച്ചു. പരിസ്ഥിതി അനുമതിയും കിട്ടിക്കഴിഞ്ഞു. 300 കിടക്കകളുള്ള ദ്വീപാണ് എംഫാര്‍ നിര്‍മിക്കുക. ഇപ്പോഴുള്ളത് ഒറ്റ ദ്വീപാണ്. ഇതിനെ രണ്ടോ മൂന്നാ ദ്വീപുകളാക്കി  മാറ്റാനും അനുമതി ലഭിച്ചിട്ടുണ്ട്. എല്ലായിടത്തും ചേര്‍ന്നായിരിക്കും മൂന്നൂറ് മുറികള്‍ നിര്‍മിക്കുക. വില്ലകളും ചതുപ്പുകളില്‍ പൊയ്ക്കാലില്‍ നിര്‍മിക്കുന്ന കുടിലുകളുമാണ് നിര്‍മിക്കുക. സ്പാ അടക്കമുള്ള വിനോദ സൗകര്യങ്ങളുമുണ്ടാകും. മാല്‍ഡവീസിലെ ടൂറിസംവിപണിയിലെ സാധ്യതകള്‍ പ~ിക്കാന്‍ കെ.പി.എം.ജി.എസിനെ കമ്പനി ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. റിസോര്‍ട്ടുകളുടെ സ്ഥാനവും മറ്റും നിശ്ചയിക്കുക ഇതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗള്‍ഫാര്‍ അധികൃതര്‍ അറിയിച്ചു. 

ലോകത്തെ ഏറ്റവും ചെറുരാജ്യങ്ങളിലൊന്നയ മാല്‍ഡവീസ് സമുദ്രനിരപ്പില്‍നിന്ന് 1.5 മീറ്റര്‍ മാത്രം ഉയരത്തിലുള്ള ഭൂ പ്രദേശമാണ്. പ്രധാന വ്യവസായ ഖേമല ടൂറിസമാണെങ്കിലും ഈ മേഖലയില്‍ രാജ്യം ശ്രദ്ധയൂന്നിയിട്ട് മൂന്ന് പതിറ്റാണ്ടേ ആയിട്ടുള്ളൂ. എന്നാല്‍ ആഭ്യന്തരോല്‍പാദനത്തിന്റെ 28 ശതമാനവും വിദേശനാണ്യത്തിന്റെ 60 ശതമാനവും ഇപ്പോള്‍ ടൂറിസം മേഖലയില്‍ നിന്നാണ്. സര്‍ക്കാറിന്റെ പ്രധാന വരുമാനവും ടൂറിസം തന്നെയാണ്. പ്രതിവര്‍ഷം ആറ് ലക്ഷം വിനോസ സഞ്ചാരികള്‍ രാജ്യത്തെത്തുന്നുണ്ടെന്നാണ് കണക്ക്. 

(23...07...13)

Tuesday, July 23, 2013

നാല്‍പതാം വയസ്സിലെ സ്വപ്‌നച്ചിറകുകള്‍

Oman's first airport.  foto in 1960

സീബിലെ ആകാശത്തിനിപ്പോള്‍ സ്വപ്‌നങ്ങളുടെ ചിറകുകളാണ്. ലോകത്തേക്കാകെ പറന്നുപരക്കാനുള്ള യന്ത്രപ്പറവകള്‍ക്ക് പുതിയ കൂടൊരുക്കുന്നതിന്റെ സ്വപ്‌നങ്ങള്‍. സര്‍ക്കസുകാരന്റെ കൂടാരംപേലെ കണ്ടുകണ്ടങ്ങിരിക്കെ അതവിടെ ഉയര്‍ന്നുപൊങ്ങുകയാണ്. നീലാകാശം മേലാപ്പിടുന്ന ആ മോഹക്കൂട്ടിലേക്ക് പറന്നിറങ്ങാന്‍ ലോകമാകെ കാത്തിരിക്കുന്നുണ്ട്. ഒരുരാജ്യത്തിന്റെ വ്യോമ സങ്കല്‍പങ്ങള്‍ക്ക് അത് പുതിയ ചിറകേകും. ആകാശ യാത്രകളുടെ സകീര്‍ണതകളൊഴിഞ്ഞ വഴികള്‍ സഞ്ചാരികളാല്‍ നിറയും. മരുഭൂമിപോലെ പടര്‍ന്നുകിടക്കുന്ന മണല്‍പരപ്പുകളില്‍ സാമൂഹ്യ വികാസത്തിന്റെ പുതിയ ചക്രവാളങ്ങള്‍ പണിയും. ഇതൊരു നാടിന്റെ പകല്‍ക്കിനാവല്ല. നാല്‍പതാണ്ട് മുമ്പ് കണ്ട സ്വപ്‌നങ്ങളുടെ തനിയാവര്‍ത്തനമാണ്. അതിന്റെ സാഫല്യങ്ങളില്‍നിന്ന് കെട്ടിപ്പടുത്ത പുതുമോഹങ്ങളുടെ സാകല്യമാണ്.

റൂവിയിലെ താഴ്‌വാരം

റൂവിയിലെ വാദിയുടെ ഒരറ്റത്ത് അടുത്തകാലം വരെ അടര്‍ന്നിളകിയ നേര്‍ത്തൊരു ടാറുറോഡിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് ഒമാനിലേക്കുള്ള വിമാനങ്ങള്‍ കുതിച്ചുപൊങ്ങാന്‍ ഓടിത്താണ്ടിയ വഴികളായിരുന്നു അത്. പണ്ട് വിമാനം വന്നിറങ്ങിയേടത്ത് ഇപ്പോള്‍ മഴക്കാലത്തെ കലക്കവെള്ളം കടത്തിവിടാനുള്ള ഓവുചാലാണ്. ചരിത്രത്തിലിതൊരു വിമാനത്താവളമായിരുന്നു എന്ന് സങ്കല്‍പിക്കാന്‍പോലും കഴിയാത്ത വിധം ആ പ്രദേശമാകെ രൂപംമാറിയിരിക്കുന്നു. ഇന്ന് വാണിജ്യ കേന്ദ്രങ്ങളും താമസക്കെട്ടിടങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന നഗരഹൃദയത്തിലൂടെയായിരുന്നു ആ ടാര്‍റോഡ് നീണ്ടുപോയത്. അവിടെയാണ് ഒമാനിലേക്കുള്ള ആദ്യകാല വിമാനങ്ങള്‍ വന്നിറങ്ങിയത്. അവിടെ നിന്നാണ് പഴയ ഒമാന്‍ ലോകത്തേക്ക് ആകാശച്ചുവടുവച്ചത്.

റുവിയിലെ ഈ വിമാനത്താവളത്തിന് ആ പ്രദേശത്തിന്റെ സ്ഥലപ്പേര് തന്നെയായിരുന്നു -ബൈത്തുല്‍ ഫലജ്. ഒമാനിലെ ഒന്നാം വിമാനത്താളവം. നിര്‍മാണം പൂര്‍ത്തിയായത് 1929ല്‍. സുല്‍ത്താന്‍ ഭരണത്തിന്റെ മൂന്നാം തലമുറയായിരുന്നു അന്ന് നാട് ഭരിച്ചിരുന്നത്. ഇന്ന് കാണുന്ന വിമാനത്താളവങ്ങളോട് ചേര്‍ത്ത് അതിനെ സങ്കല്‍പിക്കാനേ കഴിയില്ല. വിമാനങ്ങള്‍ക്ക് കഷ്ടിച്ച് വന്നിറങ്ങാവുന്ന വളരെ നേര്‍ത്ത ഒരു വഴി. ഒട്ടും വീതിയില്ലാത്ത ഒരു തുണ്ട് സ്ഥലം. അതുതന്നെയായിരുന്നു പരമാവധി സൗകര്യം. സൈനികാവശ്യങ്ങള്‍ക്കായാണ് അന്നത് തുറന്നത്. അതിനാല്‍ അത്രസൗകര്യം തന്നെ അധികമായിരുന്നിരിക്കണം. പിന്നീട് പെട്രോളിയം ഡിവലപ്‌മെന്റ് ഒമാന്‍ കമ്പനി എന്ന എണ്ണ ഉല്‍പാദകര്‍ കൂടി വിമാനത്താവളം ഉപയോഗിച്ചുതുടങ്ങി. സൈനിക വ്യോമ വാഹനങ്ങള്‍ക്കുപുറമേ ഇവരുടെ വിമാനങ്ങളാണ് ഇവിടെ ആദ്യമിറങ്ങിയിരിക്കുക. എന്നാല്‍ എണ്ണക്കമ്പനിക്കും ഒമാനിന് പുറത്തേക്കുള്ള യാത്രകളുണ്ടായിരുന്നില്ല. ഫഹൂദിലും ഖുറുല്‍ അലാമിലുണ്ടായിരുന്ന എണ്ണപ്പാടങ്ങള്‍ക്കും മസ്‌കത്തിനുമിടയില്‍ അവ പറന്നൊതുങ്ങി.


airport @ 1970
യാത്രാവിമാനങ്ങള്‍ക്ക് വന്നിറങ്ങാന്‍ പറ്റാത്തത്രയും ചെറുതായിരുന്നു ബൈത്തുല്‍ ഫലജ്. നേര്‍ത്ത റണ്‍വേയില്‍ വിമാനമിറക്കുക അന്നത്തെ ക~ിന പരീക്ഷണങ്ങളില്‍ ഒന്നായിരുന്നുവത്രെ. അത്യന്തം അപകടകരമായ ലാന്റിംഗും ടേക്കോഫും പുറം വിമാനങ്ങളെ ഇവിടെ നിന്നകറ്റി. വിമാനത്താളവത്തിന് ചുറ്റും ഉയര്‍ന്നുനിന്നിരുന്ന കൂറ്റന്‍ മലകള്‍ അപകട സാധ്യതക്ക് കരുത്തുകൂട്ടി. എങ്കിലും മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ആദ്യ യാത്രാ വിമാനമിറങ്ങി. ഗള്‍ഫ് എയറിന്റെ ഡി.സി 3 വിമാനം. 1960ല്‍ ആയിരുന്നു അത്. പത്ത് വര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് എയര്‍ലൈന്‍സും പാക്ക് എയര്‍ലൈന്‍സും യാത്രാവിമാനങ്ങളിറക്കി. ഇവ ഭാഗിക സര്‍വീസുകളായിരുന്നെങ്കിലും ഇതില്‍ പിന്നെയാണ് സ്ഥിരം യാത്രാവിമാനങ്ങളുടെ പട്ടികയില്‍ മസ്‌കത്ത് ഇടം നേടിയത്. ഉപകരണങ്ങള്‍ മുതല്‍ ഓഫീസ് വരെ എല്ലാം അത്യന്തം പരിമതിമായിരുന്നു അന്നിവിടെ. എങ്കിലും കമ്യൂണിക്കേഷന്‍ കേന്ദ്രം, കസ്റ്റംസ് ഓഫീസ്, പാര്‍ക്കിംഗിനും അറ്റകുറ്റപ്പണിക്കുമുള്ള ഷെഡ് എന്നിവയുണ്ടാക്കിയിരുന്നു.

സീബിലേക്ക് പറന്ന പക്ഷി

സുല്‍ത്താന്‍ ഖാബൂസ് ഭരണമേറ്റെടുത്തതിന് പിന്നാലെ ഒമാനിന്റെ ആകാശ യാത്രക്ക് പുതിയ വേഗവും താളവും വന്നു. പുതിയ ഭരണാധികാരിയുടെ ആദ്യ തീരുമാനങ്ങളിലൊന്നുതന്നെ വിമാത്താവളത്തിന്റെ ചുവടുമാറ്റമായിരുന്നു. മസ്‌കത്തില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെയുള്ള സീബാണ് ഇതിനായി തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷത്തിനകം സീബില്‍ പുതിയ വിമാനത്താവളമൊരുങ്ങി. 1973 ഡിസംബര്‍ 23ന് അത് യാത്രക്കാര്‍ക്കായി തുറന്നു. മസ്‌കത്തിലേക്കുള്ള പക്ഷികള്‍ പിന്നെ സീബില്‍ പറന്നിറങ്ങി. വലിയ വിമാനങ്ങള്‍ ആദ്യകാലത്തുതന്നെ ഇവിടെയെത്തി. ആദ്യവര്‍ഷം 87,200 യാത്രക്കാര്‍ സീബ് കടന്നുപോയി. അവിടുന്നങ്ങോട്ട് പ്രളയംപോലെ സഞ്ചാരികള്‍ വര്‍ഷാവര്‍ഷം ഒഴുകിയെത്തി. ഓമനിന്റെ ടൂറിസ-വ്യവസായ-വാണിജ്യ മേഖലകളില്‍ അത് വികാസത്തിന്റെയും വൈവിധ്യങ്ങളുടെയും പുതിയ ആകാശം തുറന്നുവച്ചു. 1977ല്‍ സലാലയില്‍ ആഭ്യന്തര സര്‍വീസുകളുടെ താവളം തുറന്നു.

പത്താം വര്‍ഷം വിമാനത്താവളത്തില്‍ വലിയ നവീകരണങ്ങളുണ്ടായി. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും പുതിയ ടെര്‍മനിലുകള്‍ നിര്‍മിച്ചു. പുതിയ ട്രാന്‍സിറ്റ് ഹാള്‍ വന്നു. വിമാനത്താവളം പതിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കുകയായിരുന്നു അപ്പോള്‍. പിന്നെയും പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ അത്യാധുനിക സൗകര്യങ്ങളുള്ള കാര്‍ഗോ ടെര്‍മിനലുണ്ടായി. ഇതിന് പിന്നാലെയാണ് ഒമാന്‍ എയര്‍ സ്ഥാപിതമാകുന്നത്. രാജ്യത്തിന് സ്വന്തമായൊരു വിമാനക്കമ്പനി വന്നതോടെ താവളത്തിന്റെ വളര്‍ച്ചക്ക് വിമാനവേഗം കൈവന്നു. 1993ല്‍ തന്നെ ദുബൈ, ഇന്ത്യന്‍ സര്‍വീസുകള്‍ തുടങ്ങി. തിരുവനന്തപുരത്തേക്കുള്ള വിമാനം ഒമാന്‍ എയറിന്റെ ആദ്യ ഉപഭൂഖണ്ഡാന്തര സര്‍വീസുകൂടിയായിരുന്നു. 2003ല്‍ സലാലയില്‍നിന്നും അന്തരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങി. ഇവടേക്കെത്തിയ ആദ്യ വിദേശ വിമാനം എയറിന്ത്യയായിരുന്നു. 2004ല്‍, അതും കോഴിക്കോട്ടുനിന്ന്.


airport @ 1980
ഇതിനിടെ വിമാനത്താവള വികസനത്തില്‍ സ്വകാര്യ പങ്കാളിത്തമുണ്ടായി. ബ്രിട്ടീഷ് എയര്‍പോര്‍ട്ട് അഥോറിറ്റിയും ബഹ്‌വാന്‍ ട്രേഡിംഗ് കമ്പനിയും എ.ബി.ബി ഇക്വിറ്റി വെഞ്ച്വേഴ്‌സും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് വിമാനത്താവള മാനേജ്‌മെന്റ് ഏറ്റെടുത്തത്. മസ്‌കത്ത്, സലാല വിനത്താവളങ്ങളുടെ വികസനമായിരുന്നു ഇതിന്റെ ലക്ഷ്യം. അതിനായി ഒമാന്‍ എയര്‍പോര്‍ട്ട്  മാനേജ്‌മെന്റ് കമ്പനി (ഒ.എ.എം.സി) രൂപവല്‍കരിച്ചു. ഈ പരീക്ഷണം പക്ഷെ അത്ര വിജയകരമായില്ല. സാമ്പത്തിക പങ്കാളിത്തത്തില്‍ ധാരണയുണ്ടാക്കാനാകാതായതോടെ രണ്ട് വര്‍ഷത്തിന് ശേഷം ഒമാന്‍ സര്‍ക്കാര്‍ തന്നെ ഒ.എ.എം.സി ഏറ്റെടുത്തു. ആകാശവഴിയിലെ പുതിയ ചക്രവാളങ്ങളിലേക്ക് പറന്നകന്ന സീബ് വിമാനത്താവളത്തെ പുനര്‍നാമകരണത്തിലൂടെ ഒമാന്‍ അതിന്റെ പഴയ ചരിത്രത്തിലേക്ക് ചേര്‍ത്തുകെട്ടി. അഞ്ച് വര്‍ഷം മുമ്പായിരുന്നു അത്. റുവിയിലെ താഴ്‌വരയില്‍ തുടങ്ങിയ ചരിത്രം അങ്ങനെ വീണ്ടും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളമെന്ന പേരില്‍ പുതിയ കാലത്തിലേക്ക് പുനര്‍ജനിച്ചു.

പുതിയ ആകാശം, പുതിയ ഭൂമി

മസ്‌കത്ത് വിമാനത്താവളം ലോക സഞ്ചാരികളുടെ ഏറ്റവും തിരക്കേറിയ സംഗമ സ്ഥാനമാണിപ്പോള്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തില്‍ അരക്കോടിയോളം വര്‍ധന. ആളെണ്ണം പ്രതിവര്‍ഷം ഉയരുക തന്നെയാണ്. വിമാനങ്ങളുടെ എണ്ണത്തിലും ചരക്ക് കടത്തിലും ഇതേതോതില്‍ വളര്‍ച്ചയുണ്ടായി. രണ്ടായിരത്തില്‍ 27.71 ലക്ഷമായിരുന്നു ഇതുവഴി വന്ന യാത്രക്കാര്‍. കടന്നുപോയത് 69,696 ടണ്‍ സാധനങ്ങളും 36,082 വിമാന സര്‍വീസുകളും. അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ അത് 37.78 ലക്ഷം സഞ്ചാരികളായി മാറി. 40,192 വിമാനങ്ങള്‍ വന്നുപോയി. 76,044 ടണ്‍ ചരക്കുകളും. 2010ല്‍ യാത്രക്കാര്‍ 57.51 ലക്ഷവും ചരക്ക് കടത്ത് 96,390 ടണ്ണും സര്‍വീസുകള്‍ 67,160ഉം ആയി മാറി. കഴിഞ്ഞവര്‍ഷം യാത്രക്കാര്‍ 75.46 ലക്ഷമാണ്. രണ്ടുകൊല്ലത്തിനിടെ കൂടിയത് ഏതാണ്ട് ഇരുപത് ലക്ഷം പേര്‍. ചരക്ക് കടത്ത് ലക്ഷം ടണ്‍ പിന്നിട്ടു. സര്‍വീസുകള്‍ മുക്കാല്‍ ലക്ഷത്തോളമെത്തിയിരിക്കുന്നു. രണ്ടായിരത്തോളം കാറുകള്‍ ഒരേസമയം നിര്‍ത്തിയിടാവുന്ന പാര്‍ക്കിംഗ് മേഖലയും ഇപ്പോഴുണ്ട്.


airport @ 1990

വിമാനങ്ങളുടെ കാര്യത്തിലും കാണാം ഇത്രതന്നെ വൈവിധ്യവും വികാസവും. ഒരാഴ്ചയില്‍ 727 സര്‍വീസുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. അതില്‍ 424 എണ്ണവും ഒമാന്‍ എയര്‍ സര്‍വീസുകള്‍ തന്നെ. അതുകഴിഞ്ഞാല്‍ എയറിന്ത്യക്കാണ് സ്ഥാനം. എക്‌സ്പ്രസടക്കം നാല്‍പത് സര്‍വീസുകള്‍. ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവയടക്കം മുപ്പത് വിമാനക്കമ്പനികളാന് മസ്‌കത്തിലേക്ക് പറന്നിറങ്ങുന്നത്. ഇരുപത്തെട്ട് രാജ്യങ്ങളിലായി 58 കേന്ദ്രങ്ങളിലേക്ക് ഇവ തിരിച്ച് പറക്കുന്നുമുണ്ട്. ആഫ്രിക്ക, മിഡിലീസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ജി.സി.സി തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ട് യാത്രാസംവിധാനം. ഇന്ത്യയില്‍ കേളരത്തിലെ മൂന്ന് വിമാനത്താവളങ്ങളടക്കം പന്ത്രണ്ട് കേന്ദ്രങ്ങള്‍. ലോകത്തെവിടെനിന്നും ഒമാനിലേക്കെത്താനും തിരിച്ചുപോകാനും കഴിയുംവിധം ക്രമീകരിച്ചിരിക്കുന്ന വ്യോമ ഗതാഗതത്തിനായി രാപകലില്ലാതെ ഇത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.

ബൈത്തുല്‍ ഫലജിലെ മണ്‍പാതയില്‍ നിന്ന് സീബിലെ ആസ്ഫല്‍റ്റ് കോണ്‍ക്രീറ്റിലേക്കെത്താന്‍ അവികസിത ഒമാന് വേണ്ടിവന്നത് നാലുപതിറ്റാണ്ടായിരുന്നു. സീബിനുമിപ്പോള്‍ അതേ പ്രായമായിരിക്കുന്നു. നാല്‍പതാണ്ടിന്റെ ആയുസ് വാര്‍ധക്യത്തിലേക്കുള്ള വാതിലാണെന്നാണ് മനുഷ്യ സങ്കല്‍പം. മസ്‌കത്ത് വിമാനത്താവളത്തിന് പക്ഷെ ഈ പ്രായം തിരിച്ചുനല്‍കിയത് ഇരട്ടി യൗവ്വനമാണ്. ആകാശത്തുപറന്നും ഭൂമിയില്‍ പടര്‍ന്നും പന്തലിച്ച വിമാനത്താവളം ആ യൗവ്വന തീക്ഷ്ണതയില്‍ വളര്‍ച്ചയുടെ പുതിയ ദൂരവും ഉയരവും തേടുകയാണിപ്പോള്‍. സീബിലെ വിമാനത്താവളത്തിനോട് ചേര്‍ന്ന് അതിനുള്ള ഭൂമിയും ആകാശവും കണ്ടെത്തിക്കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇത് യാഥാര്‍ഥ്യമാകും. പുതിയ ചക്രവാളങ്ങളില്‍ പുതിയ പുതിയ സൂര്യോദയങ്ങള്‍ മോഹിക്കുന്ന ഒരുനാടിന്റെ നാലോരങ്ങളിലും നാല്‍പതാം വയസില്‍ നാമ്പെടുത്ത സ്വപ്‌നങ്ങളുടെ ചിറകുകളിലേറിയാണ് ഒമാന്‍ ഇതിലേക്ക് സഞ്ചരിക്കുന്നത്.

(23...07...13  Oman renaissance day Special Issue)





Saturday, July 20, 2013

ഒമാനിലെ വിദേശ വിവാഹങ്ങളില്‍ 35 ശതമാനം വേര്‍പിരിയുന്നു

മസ്‌കത്ത്: ഒമാനില്‍ നടക്കുന്ന വിദേശ വിവാഹങ്ങളില്‍ മുപ്പത്തഞ്ച് ശതമാനം വേര്‍പിരയുന്നു. ഒമാനികളും വിദേശ സ്ത്രീകളും തമ്മിലുള്ള വിവഹത്തിലാണ് വിവാഹമോചനത്തിന്റെ തോത് കൂടുതല്‍ കാണപ്പെടുന്നത്. അതേമയം ഒമാനി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാരില്‍ നിന്ന് വിവാഹമോചനം തീരെ കുറവാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മാരേജ് ആന്റ് ഡിവോഴ്‌സ് ബുളറ്റിനിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 2013ലെ ആദ്യ ഘട്ട റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

റിപ്പോര്‍ട്ട് കാലയളവില്‍ പതിനൊന്ന് പ്രവിശ്യകളിലായി ഒമാനില്‍ മൊത്തം 26,544 വിവാഹങ്ങളാണ് നടന്നത്. വിവാഹമോചനം 3,805 എണ്ണവും. ഇതില്‍ ഒമാനികള്‍ തമ്മിലുള്ള പരസ്പര വിവാഹം 25,768 എണ്ണമാണ്. ഇവര്‍ക്കിടയിലെ വിവാഹമോചനം 3,552 എണ്ണം മാത്രം. ഒരുവര്‍ഷത്തെ വിവാഹങ്ങളുടെ എണ്ണവും വിവാഹമോചനങ്ങളുടെ എണ്ണവും തമ്മിലെ അനുപാതം കണക്കാക്കിയാല്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണിത്.

എന്നാല്‍ വിദേശ വിവാഹത്തില്‍ ഈ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. 2011ല്‍ ഒമാനില്‍ നിന്നുള്ള 201 പുരുഷന്‍മാര്‍ വിദേശ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതേസമയത്ത് ഇങ്ങിനെ വിവാഹിതരായ 75 പേര്‍ വേര്‍പിരിഞ്ഞതായി കണക്കുകള്‍ പറയുന്നു. ഇത് ഏതാണ്ട് 40 ശതമാനം വരും. ജി.സി.സിയേതര രാജ്യങ്ങളിലെ വിദേശ സ്ത്രീകളുടെ കണക്കാണിത്. ജി.സി.സിയിലെ സ്ത്രീകളുമായുള്ള വിവാഹത്തിലും ഈ തോത് തന്നെയാണ് നിലനില്‍ക്കുന്നത്. വിവാഹം നടന്നത് 81 എണ്ണം. വേര്‍പിരിഞ്ഞവര്‍ 33. ജി.സി.സി രാഷ്ട്രങ്ങളിലേക്ക് വിവാഹം ചെയ്യപ്പെട്ട ഒമാനി സ്ത്രീകളുടെ കാര്യത്തിലും ഈ പ്രവണതയുണ്ട്. 2011ല്‍ ഇത്തരം 249 വിവാഹങ്ങള്‍ നടന്നപ്പോള്‍ 68 എണ്ണം വേര്‍പിരിഞ്ഞു. ഒമാനിലെ ഈ കാലയളവിലെ മൊത്തം വിദേശ വിവാഹം 776 ആണ്. മൊത്തം വിദേശ വിവാഹ വിവാഹമോചനം 253ഉം. ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് വിദേശ സ്ത്രീ വിവാഹമോചനങ്ങള്‍. വിദേശികള്‍ ഒമാനി സ്ത്രീകളെ വിവാഹം ചെയ്യുന്നത് തിരിച്ചുള്ള വിവാഹ ബന്ധത്തെ അപേക്ഷിച്ച് കുറവാണ്. 2011ല്‍ ഇത്തരം 53 വിവാഹങ്ങള്‍ മാത്രമാണ് നടന്നത്. ഇതില്‍ വിവാഹമോചനങ്ങളുടെ എണ്ണവും തീരെ കുറവാണ് -വെറും ഏഴെണ്ണം.

ജി.സി.സി രാജ്യങ്ങളിലേക്ക് ഒമാനിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതാണ് വിദേശ വൈവാഹിക ബന്ധത്തില്‍ ഏറ്റവും അധികം. ഇത്തരം 249 വിവാഹങ്ങളാണ് റിപ്പോര്‍ട്ട് കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ ഏറ്റരുമധികം നടന്നിട്ടുള്ളത് നോര്‍ത്ത് ബതീന പ്രവിശ്യയിലാണ് -65 എണ്ണം. ബുറെമെിയില്‍ ഇത്തരം 52 വിവാഹങ്ങളുണ്ടായി. ദോഫാറില്‍ 39ഉം. വിദേശ വിവാഹങ്ങള്‍ ഏറ്റവുമധികം നടക്കുന്ന മസ്‌കത്തില്‍ പക്ഷെ ഈ വിഭാഗത്തില്‍ ആകെ 20 എണ്ണം മാത്രമേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. ഇതിന്റെ പകുതിയില്‍ താഴെ വിവാള്‍ങ്ങളാണ് ഒമാനിലെ പുരുഷനും ജി.സി.സി രാജ്യങ്ങളിലെ സ്ത്രീകളും തമ്മിലുണ്ടായിരിക്കുന്നത് -81 എണ്ണം. ഇതില്‍ മുന്നില്‍ ദോഫാര്‍ പ്രവിശ്യയാണ്. ഒമാനി പുരുഷനും വിദേശ സ്ത്രീയുമായി നടന്ന 201 വിവാഹങ്ങളില്‍ 105 എണ്ണവും നടന്നത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ദോഫാറില്‍ 50 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹമോചനങ്ങള്‍ എറ്റവുമധികമുണ്ടായത് ദോഫാറിലാണ് -701 എണ്ണം. മസ്‌കത്തില്‍ 603 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വിദേശികളായ 192 വിവാഹങ്ങള്‍ ഈ കാലയളവില്‍ ഒമാനില്‍ നടന്നിട്ടുണ്ട്. ഇതില്‍ 131 എണ്ണം മസ്‌കത്തിലാണ്. ദോഫാറില്‍ 27 എണ്ണവും ബുറൈമയില്‍ 21 എണ്ണവുമുണ്ട്. ഇത്തരം ദമ്പതികളില്‍ 70 വിവാഹം വേര്‍പിരിയുകയും ചെയ്തു. ഇതും കൂടുതല്‍ മസ്‌കത്തിലാണ് -43. മസ്‌കത്തിനൊപ്പം ദോഫാര്‍, ബുറൈമി, നോര്‍ത്ത് ബത്തീന, ശര്‍ഖിയ്യ പ്രവജശ്യകളാണ് വിദേശ വിവഹാഹങ്ങളിലും വിവാഹമോചനങ്ങളിലും മുന്നില്‍ നില്‍ക്കുന്നത്. 



(19..07..13)

Friday, July 19, 2013

നിര്‍മാണ കരാര്‍ അംഗീകാരം: നടപടികള്‍ ലളിതമാക്കുന്നു


മസ്‌കത്ത്: ഒമാനിലെ നിര്‍മാണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലളിതമാക്കുന്നു. ഒരു മില്ല്യണ്‍ റിയാലില്‍ കുടുതല്‍ തുകയുടെ കരാറുകള്‍ക്ക് മാത്രം ധനമന്ത്രാലയത്തിന്റെ അനുമതി തേടിയാല്‍ മതിയെന്ന നിലയില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഭരണ തലത്തില്‍ ധാരണയായിട്ടുണ്ട്. ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് ധനമന്ത്രി ഉറപ്പുതന്നതായി ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. പി.മുഹമ്മദലി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. 

നിലവിലെ നിയമപ്രകാരം ഒരു ലക്ഷം റിയാലിന് മുകളിലുള്ള എല്ലാ നിര്‍മാണ കരാറുകള്‍ക്കും ധനമന്ത്രാലയത്തിന്റെ അനുമതി വേണം. ഈ വ്യവസ്ഥയിലാണ് മാറ്റം വരുത്തുന്നത്. ഇനി ഒരു മില്ല്യണ്‍ റിയാലില്‍ കുറവുള്ള കരാറുകള്‍ അതത് മന്ത്രലായങ്ങള്‍ക്ക് അനുവദിക്കാം. ഈ വ്യവസ്ഥ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. കരാറുകളുണ്ടാക്കുന്നത് സംബന്ധിച്ച നിയമാവലി പരിഷ്‌കരിക്കുന്നുണ്ട്. പുതിയ നിയമാവലിയോടെ ഇത് നടപ്പാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചെറിയ കരാറുകളെ ധനമന്ത്രാലയത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ചെറുകിട ഇടത്തരം നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും. കരാറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഇത് വേഗം കൂട്ടും. ചെറുകിട കമ്പനികള്‍ക്ക് എളുപ്പത്തില്‍ പണ ലഭ്യതയുണ്ടാകാനും ഇത് വഴിവക്കും. കരാറുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ധനമന്ത്രാലയ അനുമതി. കരാറുകള്‍ അംഗീകരിച്ചുകിട്ടുന്നതില്‍ പലപ്പോഴും ഏറെ സമയം വേണ്ടിവന്നിരുന്നതും ഇതിനുതന്നെയാണ്. ചെറുകിട നിര്‍മാണങ്ങളെയും ഇടത്തരം പ്രവൃത്തികളെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്ന ചെറിയ കമ്പനികള്‍ക്കും ഇത് പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ പ്രയാസങ്ങള്‍ പരിഹരിക്കാനാണ ഇത് നടപ്പാക്കുന്നത്. രാജ്യത്തെ നിര്‍മാണ മേഖലയില്‍ വലിയതോതില്‍ മാറ്റങ്ങളുണ്ടാക്കും. അതിവേഗം പദ്ധതികള്‍ നിശ്ചയിക്കാനും പൂര്‍ത്തിയാക്കാനും കഴിയും. 

പുതിയ തീരുമാനം എന്ന് നടപ്പാക്കുമെന്ന് അറിയില്ലെങ്കിലും ഉടന്‍ നിലവില്‍ വുരമെന്നാണ് ധനമന്ത്രി ദര്‍വീഷ് അല്‍ ബലൂഷി ഉറപ്പുതന്നതെന്ന് പി. മുഹമ്മദാലി വ്യക്തമാക്കി. തീരുമാനം ചെറുകിട കമ്പനികള്‍ക്ക് വലിയ ആശ്വാസമാകും. നടപടികള്‍ വേഗത്തിലാക്കാനും ഫണ്ട് ഫേഌ ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നിലവിലെ കരാറുകളിലുണ്ടായ ചിലവ് വര്‍ധന സര്‍ക്കാര്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴസ് കഴിഞ്ഞദിവസം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

(18..07..13)

Thursday, July 18, 2013

മിനിമം വേതന വര്‍ധന: നിര്‍മാണ കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു

മസ്‌കത്ത്: ഒമാനില്‍ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം തേടി കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു. വേതന വര്‍ധന നിലവില്‍ വന്നതോടെ നേരേത്തയുണ്ടാക്കിയ കരാറുകളുടെ ചിലവ് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇത് ചെറുകിട, ഇടത്തരം നിര്‍മാണ കമ്പനികളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കോണ്‍ട്രാക്ടിംഗ് കമ്പനികളുടെ കൂട്ടായ്മയായ ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍), സെക്രട്ടറി ജനറല്‍ ആമിര്‍ സുലൈമാന്‍, സി.ഇ.ഒ സലീം ഷീദി എന്നവിരുടെ നേതൃത്വത്തില്‍ ഭരണകൂടത്തെ സമീപിച്ചത്.  ധനകാര്യമന്ത്രി ദര്‍വീഷ് ബിന്‍ ഇ്‌സമാഈല്‍ ബിന്‍ അലി അല്‍ ബലൂഷിയും അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ജാവയും ആയി ഇവര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.

സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ കൂലി ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2011ല്‍ 220 റിയാല്‍ ആക്കി ഉയര്‍ത്തിയ കുറഞ്ഞ കൂലി, ഈ വര്‍ഷം ജൂലൈ മുതല്‍ 325 റിയാലായാണ് ഉയര്‍ത്തിയത്. പ്രവൃത്തി ദിനം ആറ് ദിവസമെന്നത് അഞ്ച് ദിവസമായി കുറക്കുയും ചെയ്തു. കൂലി വര്‍ധന ഉത്തരവ് വരുന്നതിന് മുമ്പ് നിലവില്‍ വന്ന കരാറുകളെ ഇത് വലിയ പ്രതിസന്ധിയിലാക്കി. അവയുടെ ആകെ ചിലവിന്റെ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായി. ഇത് ചെറുകിട, ഇടത്തരം കമ്പനികളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുകയാണ്. ശമ്പളയിനത്തില്‍ അപ്രതീക്ഷിതമായ വര്‍ധനയാണ് ഇതുണ്ടാക്കിയത്. ചെറിയ കമ്പനികള്‍ പലതും നഷ്ടത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിവിശേഷവുമുണ്ടയിട്ടുണ്ട്.

പ്രവൃത്തി ദിനം കുറച്ചതോടെ കരാറുകള്‍ പൂര്‍ത്തിയാക്കാനുള്ള നിശ്ചിത സമയം പാലിക്കുന്നതിലും പ്രയാസമുണ്ടായി. സ്വദേശിവല്‍കരണം ഈ വര്‍ഷം 30 ശതമാനം എത്തിക്കണമെന്ന നിര്‍ദേശവും കമ്പനികളെ വലക്കുകയാണ്. പരിശീലനം സിദ്ധിച്ച സ്വദേശികളെ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ നിയമപ്രകാരം സ്വദേശിവല്‍കരണ തോത് 30 ശതമാനമാണ്. എന്നാല്‍ ഒരു കമ്പനിക്കും ഈ മാനദണ്ഡം പൂര്‍ത്തിയാക്കാന്‍ കിയുന്നില്ല. തൊഴില്‍ ശേഷിയുടെ അഭാവമാണ് ഇതില്‍ ഏറ്റവും ഗുരുതരം. ഉയര്‍ന്ന ശമ്പളം നല്‍കിയിട്ടും ഈ രംഗത്തേക്ക് സ്വദേശികള്‍ കൂടുതലായി എത്തുന്നില്ല.

ഇത്തരം വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ സൊസൈറ്റി നേതാക്കള്‍ ഉന്നയിച്ചത്. നാല് പ്രധാന നിര്‍ദേശങ്ങള്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സര്‍ക്കാറുമായി ബന്ധപ്പെട്ട കരാറുകാര്‍ക്ക് മിനിമം കൂലി വര്‍ധനമൂലമുണ്ടായ അധികച്ചിലവ് തിരിച്ചുനല്‍കുക എന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം. നിലവിലുള്ള കരാറുകളില്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വന്ന അധികച്ചിലവ് തിരിച്ചുനല്‍കാന്‍ ഒമാനില്‍ വ്യവസ്ഥയുണ്ട്. കരാറുകാര്‍ക്ക് പണം നല്‍കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ 60 ദിവസമാണ്. അത് പദ്ധതി പൂര്‍ത്തിയാക്കി 30 ദിവസത്തിനകം നല്‍കുന്ന വിധം പുഃനക്രമീകരിക്കണം എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. സ്വദേശിവല്‍കരണത്തിന്റെ തോത് ഈ വര്‍ഷം 20 ശതമാനം ആക്കി കുറക്കണമെന്നതാണ് മറ്റൊരു ആവശ്യം. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ ലഭ്യമാകുന്ന മുറക്ക് ഇത് വര്‍ധിപ്പിക്കും. കരുതല്‍ ധനമായി കരാര്‍ കമ്പനികളില്‍ നിന്ന് പിടിച്ചുവക്കുന്ന തുക (റിറ്റന്‍ഷന്‍ മണി) ഒഴിവാക്കണം. നിര്‍മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തുക പിടിച്ചുവക്കുന്നത്. കരാര്‍ തുകയുടെ 2.5 ശതമാനം വരെ ഇങ്ങനെ മാറ്റിവക്കാറുണ്ട്. ഇതും ഒഴിവാക്കണമെന്ന ആവശ്യവും നിര്‍മാണ കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ട്.

(17...07...13)

സമഗ്ര ആരോഗ്യ പദ്ധതി വരുന്നു; വൃദ്ധര്‍ക്ക് ചികില്‍സ വീട്ടുപടിക്കല്‍

മസ്‌കത്ത്: രാജ്യത്തെ വൃദ്ധര്‍ക്ക് ആരോഗ്യ ചികില്‍സാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് സമഗ്ര നയം വരുന്നു. എട്ടാം പഞ്ചവല്‍സര പദ്ധതിയില്‍ പെടുന്ന പരിപാടിയില്‍ 2015ഓടെ എഴുപത് ശതമാനം വയോജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അര്‍ഹരായവര്‍ക്ക് ചികില്‍സയും മറ്റ് ആരോഗ്യ സേവനങ്ങളും വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതടക്കം വിപുലമായ പദ്ധതികളാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്.

65 വയസ്സ് കഴിഞ്ഞവരെ രണ്ട് വിഭാഗങ്ങളായി തരം തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യപരമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവരും അല്ലാത്തവരുമായാണ് ഇവരെ തരംതിരിക്കുക. രണ്ട് വിഭാഗങ്ങള്‍ക്കും അനുയോജ്യമായ തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വൃദ്ധ ജനസംഖ്യയില്‍ 60 ശതമാനവും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് സര്‍ക്കാറിന്റെ സുരക്ഷാ പദ്ധതി വിഭാഗത്തിന്റെ കണക്ക്. 35 ശതമാനം പേര്‍ പലതരം രോഗങ്ങളുള്ളവരും ചികില്‍സ അനിവാര്യമായവരുമാണ്. അഞ്ച് ശതമാനം രോഗക്കടിക്കയില്‍ ആയവരും. രോഗക്കടിക്കയിലാവര്‍ക്ക് വേണ്ടി വന്‍ പദ്ധതിയാണ് ആവിഷ്‌കരിക്കുക. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കും കഴിയുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം പദ്ധതികളുണ്ടാകും.

രോഗക്കിടക്കിലയാവര്‍ക്കുള്ള ചികില്‍സാ ലഭ്യത ഇപ്പോള്‍ തീരെ കുറവാണ്. വെറും 3.2 ശതമാനം മാത്രം. ഇത് 70 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വയോജനങ്ങള്‍ക്ക് ചികില്‍സ നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണവും പരിതാപകരമാണ്. 6.6 ശതമാനം. ഇതിനെ 80 ശതമാനമെങ്കിലും ആക്കും.

വയോജന ആരോഗ്യ പദ്ധതിക്കായി വിപുലമായ രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 11 മേഖലാ കോഡിനേറ്റര്‍മാരുണ്ട്. 184 നഴസുമാരെയും 73 ഫിസിയോതെറാപിസ്റ്റുമാരെയും വയോജന പദ്ധതിക്ക് ാേണ്ടി മാത്രം ഉടന്‍ നിയമിക്കും. 2015ല്‍ 80 ശതമാനം നഴസുമാരും വയോജനാരോഗ്യത്തില്‍ പരിശീലനം നേടിയവരാക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പൊതുജനാരോഗ്യ കേന്ദ്രങങളില്‍ ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ ആരംഭിക്കും. ആരോഗ്യ സേവന ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കും.

ആരോഗ്യ കേന്ദ്രത്തിലെത്തി ചികില്‍സ ആരംഭിക്കുന്നത് തൊട്ട് വീട്ടുപടിക്കല്‍ ചികില്‍സയെത്തിക്കുന്ന പദ്ധതി നടപ്പാക്കും. ഇവരുടെ വീട്ടുസാഹചര്യവും മറ്റും പരിശോധിക്കാന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തും.

(16..7..13)

ദോഫാര്‍, സോഹാര്‍ ബങ്കുകള്‍ ലയിക്കാന്‍ നീക്കം

മസ്‌കത്ത്: ഒമാനിലെ രണ്ട് പ്രമുഖ ബാങ്കുകളായ ബാങ്ക് ദോഫാറും ബാങ്ക് സോഹാറും ലയന നീക്കത്തില്‍. ഇതിനായി ബാങ്ക് ദോഫാര്‍, ബാങ്ക് സോഹാറിനെ സമീപിച്ചു. ലയന ചര്‍ച്ചകള്‍ക്കായി സോഹാറിനെ സമീപിക്കാന്‍ കഴഞ ദിവസം ചേര്‍ന്ന ദോഫാര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗണ് തീരുമാനിച്ചത്. ഇവ ലയിക്കുന്നതോടെ ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും.

ലയനത്തിന് ഇരുബങ്കുകളും തമ്മില്‍ ധാരണയിലെത്തേണ്ടതുണ്ട്. പിന്നീട് ഒമാനിലെ ബന്ധപ്പെട്ട റഗുലറ്ററ്റി അഥോറിറ്റിയുടെ അനുമതി ലഭിക്കണം.  ലയനത്തോടെ ഒമാനിലെ സാമ്പത്തിക മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനകുമെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെയുള്ള നടപടികള്‍ മാത്രമേയുണ്ടാകൂ എന്നാണ് ബാങ്കുകളുമായി ബന്ധപ്പെട്ടവരുടെ നിലപാട്. ലയനത്തിന് ബാങ്ക് ദോഫാറിന് വലിയ താല്‍പര്യമുണ്ട്. ഇതുവഴി രാജ്യത്തെ എറ്റവും വലിയ ബാങ്കിംഗ് ശൃംഖലയാകാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. ലയന താല്‍പര്യം മസ്‌കറ്റ് ഓഹരി വിപണിയെ ദോഫാര്‍ അറിയിച്ചിട്ടുമുണ്ട്.

ആസ്തിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ബാങ്ക് ദോഫാറിന് നാലാം സ്ഥാനവും ബാങ്ക് സോഹാറിന് അഞ്ചാം സ്ഥാനവുമാണുള്ളത്. മാര്‍ക്കറ്റ് വാല്യു അനുസരിച്ച് ഇത് യഥാക്രമം രണ്ടും ഏഴൂമാണ്. രണ്ടും ചേര്‍ന്നാല്‍ മൊത്തം 4.13 ബില്ല്യണ്‍ റിയാലാകും ആസ്തി. നിക്ഷേപത്തില്‍ ബാങ്ക് സോഹാറിന്റെ പ്രവര്‍ത്തനമികവ് അന്താരാഷട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അന്താരഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സിന്റെ 3B+ പദവി കഴിഞ്ഞയാഴച ലഭിച്ചിരുന്നു. ആറുവര്‍ഷം കൊണ്ട് വലിയ വളര്‍ച്ചയാണ് സോഹാര്‍ ബാങ്കിനുണ്ടായത്. ലാഭകരമായ പ്രവര്‍ത്തനവും സ്ഥിര വളര്‍ച്ചയുമുള്ള ബാങ്കിന് 2012ല്‍ 58 ശതാമനം വരുമാന വര്‍ധനയാണ് ഉണ്ടായത്. പ്രാദേശിക ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇങ്ങനെ മജകച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ബാങ്കുകളുടെ ലയനം ബാങ്കിംഗ് മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.

(16..07..13)

മുഹമ്മദ് അബ്ദുല്ലയുടെ ഇഫ്താറിന് വിയര്‍പിന്റെ മാധുര്യം

 മസ്‌കത്ത്: മത്ര സൂഖിന്റെ വാതിലില്‍ റമദാനില്‍ ദിവസവും ഒരു നോമ്പുതുറയുണ്ട്. ഒമാനിയായ മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശി വക. ഭക്ഷണം കൊണ്ടുവരുന്നതും അത് വിതരണത്തിന് തയാറാക്കുന്നതും വിളമ്പുന്നതുമെല്ലാം മുഹമ്മദ് അബ്ദുല്ല തന്നെ. ദിവസവും നൂറ്റമ്പതോളം പേരുടെ വിശപ്പാറ്റുന്ന ഈ ഇഫ്താറിന്റെ ചിലവ് വഹിക്കുന്നതും അദ്ദേഹം തന്നെ. അവിടെ നോമ്പ് തുറക്കാന്‍ വരുന്നരാകട്ടെ, മറ്റെങ്ങും കയറിയിരിക്കാന്‍ ഇടം കിട്ടാത്തവരും മറ്റിടങ്ങളിലേക്ക് പോകാന്‍ കഴിയാത്തവരുമായ സാധുക്കള്‍. അതിഥികളും ആതിഥേയരുമെല്ലാം ചേര്‍ന്നപ്പോള്‍ ഈ ഇഫ്താറിന് വിയര്‍പിന്റെ മാധുര്യമാണ്.

അല്‍ഖൂദില്‍ താമസിക്കുന്ന ഒമാനിയാണ് മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശി. വാര്‍ധക്യത്തോടടുത്ത പ്രായം. മത്രയിലെ ചെരുപ്പ് വ്യാപാരി. തൊഴിലാളകിള്‍ക്കൊപ്പം ജീവിക്കുന്ന തൊഴിലുടമയുടെ അനുഭവങ്ങളാകാം മറ്റാരും കാണാത്ത നോമ്പുകാര്‍ക്കായി ഇത്തരമൊരു ഇഫ്താറിന് മുഹമ്മദ് അബ്ദുല്ലയെ പ്രേരിപ്പിച്ചത്. അല്‍ഖൂദിലെ വീട്ടിലാണ് ഇഫ്താറിനുള്ള വിഭവങ്ങള്‍ എല്ലാം തയാറാക്കുന്നത്. ഫ്രൂട്ട്‌സും പലഹാരങ്ങളുമെല്ലാം സഹിതം വിഭവ സമൃദ്ധമായ നോമ്പുതുറക്കുള്ള വിഭവങ്ങളുമായി വണ്ടിയില്‍ വൈകുന്നേരം നാല് മണിയോടെ മത്രയിലെത്തും. നോമ്പ് തുറക്കുള്ള സാധനങ്ങള്‍ പാത്രങ്ങളിലാക്കി വിതരണത്തിന് തയാറാക്കുന്നത് ഇവിടെ വച്ചാണ്. സഹായത്തിന് മുഹമ്മദ് അബ്ദുല്ലയുടെ കടയിലെ രണ്ട് തൊഴിലാളികളുണ്ടാകും. ഇതില്‍ മലയാളിയുമാണ് ^കാസര്‍കോട് സ്വദേശി മൂസ. സഹായികളുണ്ടെങ്കിലും എല്ലാത്തിനും മുമ്പില്‍ അബ്ദുല്ല തന്നെ. അബ്ദുല്ലയുടെ നോമ്പ് തുറയും ഇവര്‍ക്കൊപ്പമാണ്.

നോമ്പ് തുറ മാത്രമല്ല, അതിനൊപ്പം സുഭിക്ഷമായ ഭക്ഷണവും ഇവിടെയുണ്ട്. ദിവസവും ബിരിയാണി തന്നെ. എന്നാല്‍ ചിക്കനും മട്ടനുമൊക്കെയായി അത് മാറിക്കൊണ്ടിരിക്കും. ബിരിയാണി ഉണ്ടാക്കുന്നതും മുഹമ്മദ് അബ്ദുല്ലയുടെ വീട്ടില്‍ തന്നെ. കൊണ്ടുവരുന്നതും അദ്ദേഹം തന്നെ. രാത്രി തറാവീഹ് നമസ്‌കാരത്തിന് എത്തുന്നവര്‍ക്ക് വേണ്ടി കാവയും മുഹമ്മദ് അബ്ദുല്ലയുടെ വീട്ടില്‍ നിന്ന് വരുന്നുണ്ട്. ഫഌസ്‌കുകളില്‍ നിറച്ച് കൊണ്ടുവരുന്ന കാവ രാത്രയിലെ ആവശ്യക്കാര്‍ക്ക് ഒഴിച്ചുകൊടുക്കുന്നതും ഉടമ തന്നെ.

ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നവരില്‍ മഹാഭൂരിഭാഗവും ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളാണ്. തന്റെ കടയിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനായി ഭക്ഷണം കൊണ്ടുവന്നുതുടങ്ങിയതാണ് മുഹമ്മദ് അബ്ദുല്ല. കാലങ്ങള്‍ കടന്നുപോയപ്പോള്‍ അത് അത്താണിയില്ലാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള വിഭമായി മാറി. ഇതിപ്പോള്‍ പത്ത് വര്‍ഷത്തിലധികം പിന്നിട്ടിരിക്കുന്നു. തുടക്കത്തിലെ നിശ്ചയം പോലെ തന്നെ ഇപ്പോഴും ഇവിടെ വരുന്നവരില്‍ മഹാഭൂരിഭാഗവും സാധാരണ തൊഴിലാളികാണ്. അധികവും ബംഗാളികളാണ്. ഒമാനികളും കുറവല്ല. ഇതില്‍ തന്നെ പകുതിയിലേറെ കയറ്റിറക്ക് ജോലിക്കാരാണ്. പിന്നെ അര്‍ബാന തൊഴിലാളികളും. അതുപോലുള്ള, വണ്ടികയറി സമീപത്തെ പള്ളികളിലേക്ക് പോലും പോകാന്‍ കെല്‍പില്ലാത്തവര്‍. തൊഴിലിടങ്ങളില്‍ നിന്ന് ദൂരേക്ക് മാറിപ്പോകാന്‍ പറ്റാത്തവര്‍. പണിസ്ഥലത്തുനിന്ന് വിയര്‍പ്പുമാറാത്ത ഉടലുമായി ഇഫ്താര്‍ വിരിപ്പിലേക്ക് കിതച്ചെത്തുന്നവര്‍. അതുകൊണ്ട് തന്നെയാണ് ഈ ഇഫ്താറിന് മധുരമിരിട്ടിക്കുന്നതും.

(15...7...13)

ചരിത്രത്തിലേക്ക് മുങ്ങിനിവര്‍ന്ന് ഒമാന്‍ വിദ്യാര്‍ഥി സംഘം

മസ്‌കത്ത്: മുങ്ങിക്കപ്പല്‍ മല്‍സരത്തില്‍ ഒമാന്‍ വിദ്യാര്‍ഥി സംഘത്തിന് ചരിത്ര നേട്ടം. അമേരിക്കയിലെ മേരിലാന്റില്‍ നടന്ന മല്‍സരത്തില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഏഴംഗ സംഘമാണ് ലോകത്തെ വിസ്മയിപ്പിച്ചത്. 12 റൗണ്ട് മല്‍സരത്തില്‍ 11ഉം വിജയകരമായി പൂര്‍ത്തയാക്കിയ ഒമാന്‍ മുങ്ങിക്കപ്പല്‍, നാലാം സ്ഥാനത്തെത്തുകയും ചെയ്തു. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഈ പരീക്ഷണത്തിന് 'സുല്‍ത്താന ll' എന്നാണ് പേരിട്ടിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ അറിവും വൈദഗ്ദ്യവും പ്രകടമാക്കാനായി സംഘടിപ്പിക്കുന്നതാണ് ഈ മല്‍സരം. മുങ്ങിക്കപ്പല്‍ രൂപകല്‍പന, നിര്‍മാണം, പ്രവര്‍ത്തനം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുക. അമേരിക്ക, ബ്രിട്ടണ്‍, കാനഡ തുടങ്ങി 24 രാജ്യങ്ങളാണ് ഇത്തവണ ഇതില്‍ പങ്കെടുത്തത്. 2013ലെ മല്‍സരത്തില്‍ പങ്കെടുക്കാനായി രൂപകല്‍പന ചെയ്തതാണ് സുല്‍ത്താന ll. ഏതാണ്ട് രണ്ട് വര്‍ഷമെടുത്തു ഇത് പൂര്‍ത്തിയാകാന്‍. രണ്ട് സംഘങ്ങളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. അഞ്ച് പേര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും രണ്ട് മെക്കാട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും.

മല്‍സരത്തില്‍ പങ്കെടുത്ത മുങ്ങിക്കപ്പലുകളില്‍ മികച്ച പ്രവര്‍ത്തന സ്ഥിരതയും അതിവേഗവും പ്രകടമാക്കാന്‍ സുല്‍ത്താന llന് കഴിഞ്ഞു. സുല്‍ത്താന l നേക്കാള്‍ 25 ശതാമനം വേഗതയും ഇരട്ടിപ്രവര്‍ത്തനക്ഷമതയും അനുഭവപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജമീല്‍ അബ്ദു പറഞ്ഞു. സുല്‍ത്താന l ഫൈബര്‍ ഗ്ലാസുകൊണ്ട് നിര്‍മിച്ചതായിരുന്നു. 125 കിലോ ഭാരം. എന്നാല്‍ സുല്‍ത്താന ll കാര്‍ബണ്‍ ഫൈബര്‍കൊണ്ട് നിര്‍മിച്ചതോടെ ഭാരം വെറും 30 കിലോയാക്കി കുറക്കാന്‍ കഴിഞ്ഞു. ഭാരം കുറഞ്ഞത് വേഗം കൂട്ടാന്‍ സഹായിച്ചു. പബ്ലിക് അഥോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സിന്റെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്.

സലിം സുല്‍ത്താന്‍ അല്‍ മഅ്മരി, നവാഫ് ഹുസെന്‍ അല്‍ ബലൂശി, ഇയാദ് ഹാഷിം അല്‍ ബലൂശി, ഹംസ സലിം അല്‍ മഹ്‌റൂഖി, മുഹമ്മദ് ഹമദ് അല്‍ മഹ്‌റൂഖി, റാഷിദ് നസര്‍ അല്‍ ഷബീബി, സഈദ് ഹിലാല്‍ അല്‍ ജാബ്‌രി എന്നിവരാണ് വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലെ എന്‍ജിനീയറിംഗ് പാറ്റേണും രൂപകല്‍പനകളും ഇതിലൂടെ പ~ിക്കാന്‍ കഴിഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

(14.7..13)

യാത്രാ രേഖകളില്ലാത്ത ഇന്ത്യന്‍ സംഘം റൂവിയില്‍ തമ്പടിച്ചു

മസ്‌കത്ത്: വിസയും ലേബര്‍ കാര്‍ഡുമടക്കമുള്ള യാത്രാ രേഖകളില്ലാതെ ഒമാനില്‍ തങ്ങുന്ന 50 ലധികം ഇന്ത്യക്കാര്‍ നാടണയാന്‍ മാര്‍ഗ്ഗം തേടുന്നു. റൂവി ക്ലോക് ടവറിനും പരിസരത്തുമായി തമ്പടിച്ചിരിക്കുകയാണിവര്‍. ഭൂരിജഭാഗവുാ ആന്ദ്രപ്രദേശുകാരാണ്. ഇവിടെ ദുരിത ജീവിതം തള്ളി നീക്കുന്ന ഇവര്‍ക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ്. പലരും രോഗികളാണ്. ചിലര്‍ വിസക്ക് വന്‍ സംഖ്യ നല്‍കി ഒമാനിലെത്തി വഞ്ചിക്കപ്പെട്ടവരുമാണ്. അനധികൃതമായി ഒമാനില്‍ തങ്ങുന്ന ഇവര്‍ രണ്ട് മൂന്ന് വര്‍ഷമായി നാടണയാന്‍ ശ്രമങ്ങള്‍ നടത്തുന്നെങ്കിലും വിജയിക്കുന്നില്ല. ചിലര്‍ ഒമാന് പുറത്ത് കടക്കാന്‍ ്രശമിച്ചെങ്കിലും പരാജയപ്പെട്ടു.

മാരകമായ ചര്‍മരോഗം പിടിപെട്ട് കാലിന് പഴുപ്പ് ബാധിച്ച മന്ദ രാജേശ്വരന്‍ ചികിത്സക്ക് വകയില്ലാതെ ഉഴലുകയാണെന്ന് സമൂഹിക ്രപവര്‍ത്തകര്‍ പറയുന്നു. 50 കാരനായ ഇദ്ദേഹം ്രപമേഹ രോഗിയുമാണ്. അസുഖം ബാധിച്ചതിനാല്‍ നിത്യജീവിതം തള്ളിനീക്കാന്‍ പോലും ്രപയാസപ്പെടുന്നു. 2006ല്‍ ഒമാനില്‍ നിയമാനുസൃതമായെത്തിയ ഇദ്ദേഹം നാല് മാസം കമ്പനിയില്‍ ജോലി ചെയ്തതിന് ശേഷം ഒളിച്ചോടുകയായിരുന്നു. നാട്ടില്‍ 80,000 രൂപ ഏജന്റിന് നല്‍കിയാണ് ഇദ്ദേഹം ഒമാനിലെത്തിയത്. എന്നാല്‍ 12മണിക്കൂര്‍ ജോലിക്ക് 39 റിയാലാണ് മാസാന്ത ശമ്പളം കിട്ടിയിരുന്നത്. ഇതിനാലാണ് നാല് മാസത്തിന് േശഷം കമ്പനിയില്‍ നിന്ന്  പുറത്ത് ചാടിയത്. പിന്നീട് വിവിധ നിര്‍മാണ കമ്പനികളില്‍ ദിവസ കൂലക്ക് ജോലി ചെയ്യുകയായിരുന്നു. ഇത് കൊണ്ട് നാട്ടിലേക്ക് പണമയക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും സമ്പാദ്യമൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ രോഗം ബാധിച്ചതിനാല്‍ നാട്ടിലേക്ക് തിരിക്കുക മാ്രതമെ മാര്‍ഗ്ഗമുള്ളൂവെന്ന് രാജേശ്വരന്‍ പറയുന്നു. ഇദ്ദേഹത്തിന് അടിയന്തിര ശസ്്രത ്രകിയ ആവശ്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു.

ഒരു ലക്ഷിത്തി ഇരുപതിനായിരം ഇന്ത്യന്‍ രൂപ വിസക്ക് നല്‍കി ഒമാനിലെത്തിയ 35 കാരനായ മറ്റൊരു ആന്ദ്ര സ്വദേശി നാട്ടില്‍ പോവാന്‍ കഴിയാതെ ഉഴലുകയാണ്. 2008ല്‍ ഒമാനിലെത്തിയ ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും വിമാനത്താവളത്തില്‍ പോലും എത്തിയില്ല. ഒരിക്കല്‍ പോലും സ്‌പോണ്‍സറെ കണ്ടിട്ടില്ലാത്ത ഇദ്ദേഹത്തിന് ഇപ്പോള്‍ നാട്ടില്‍ പോണമെങ്കില്‍ 1,800 റിയാല്‍ പിഴ അടക്കണം. 2010 ല്‍ ഔട് പാസ് എടുത്തിരുന്നെങ്കിലും പോയില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരം കഥകളുമായി നിരവധി പേരാണ് ക്ലോക് ടവര്‍ പരിസരത്ത് തങ്ങുന്നത്. അധികൃതര്‍ പിടികൂടിയാല്‍ രക്ഷപ്പടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരും ഇതിലുണ്ട്.


(14...07,...13)

ഒമാനില്‍ ജി.സി.സി രാജ്യങ്ങളുടെ നിക്ഷേപം ഉയരുന്നു

മസ്‌കത്ത്: ഒമാനിലെ വിദേശ നിക്ഷേപകരില്‍ ജി.സി.സി രാജ്യങ്ങളുടെ പങ്കാളിത്തം ഉയരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ്  ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം മൊത്തം നിക്ഷേപത്തിന്റെ മുപ്പത് ശതമാനത്തോളം ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ നിന്നാണ്. 2010ല്‍ 24 ശതമാനമുണ്ടായിരുന്ന നിക്ഷേപ പങ്കാളിത്തം, തൊട്ടടുത്ത വര്‍ഷം 27 ശതമാനമായി ഉയര്‍ന്നു. റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന 2007^11 കാലയളവില്‍ ഇക്കാര്യത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.

2011ല്‍ ഒമാനിലുണ്ടായ ആകെ വിദേശ നിക്ഷേപം 5909.6 മില്ല്യണ്‍ റിയാലാണ്. ഇതിന്റെ 70 ശതമാനവും ഒമ്പത് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്. ഈ ഒമ്പത് രാജ്യങ്ങളില്‍ നാലെണ്ണവും ജി.സി.സി രാജ്യങ്ങളാണ്. യു.എ.ഇ, കുവൈത്ത്, ബഹറൈന്‍, ഖത്തര്‍ എന്നിവ. ഇവരുടെ ആകെ നിക്ഷേപം 1593.5 മില്ല്യണ്‍ റിയാല്‍ വരും. മൊത്തം ക്ഷേപകരില്‍ തന്നെ രണ്ടാം സ്ഥാനം യു.എ.ഇക്കാണ് ^980.8 മില്ല്യണ്‍ റിയാല്‍. 2011ല്‍ 228.2 മില്ല്യണ്‍ നിക്ഷേപിച്ച കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. നിക്ഷേപകരില്‍ ആറും ഏഴും സ്ഥാനത്തുള്ള ബഹ്‌റൈനും ഖത്തറും യഥാക്രമം 211.6, 170.9 മില്ല്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. വന്‍ തോതില്‍ നിക്ഷേപം നടത്തുന്ന യു.എ.ഇ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2009ല്‍ ചെറിയ കുറവുണ്ടായെങ്കിലും പിന്നീട് വലിയ വര്‍ധനയാണ് നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. മറ്റ് മൂന്ന് രാജ്യങ്ങളും ഇതേതോതില്‍ തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്.

2011ലെ മൊത്തം നിക്ഷേപത്തില്‍ 17 ശതമാനവും യു.എ.ഇയുടെയാണ്. തൊട്ട് മുന്‍വര്‍ഷം ഇത് 15 ശതമാനമായിരുന്നു. കുവൈത്തിന്റെ നിക്ഷേപം മൂന്ന് ശതമാനത്തില്‍ നിന്ന് നാലായി ഉയര്‍ന്നു. ബഹറൈനും ഖത്തറും രണ്ട് വര്‍ഷവും മൂന്ന് ശതമാനം വീതം പങ്കാളിത്തം നിലനിര്‍ത്തുന്നുണ്ട്. മിക്ക നിക്ഷേപക മേഖലയിലും യു.എ.ഇ ഒന്നാം സ്ഥാനത്തുണ്ട്. ഒമാനിലെ എണ്ണ ഉത്പാദന മേഖലയില്‍ ഉയര്‍ന്ന പങ്കാളിത്തമുള്ള ഏക ജി.സി.സി രാജ്യവും യു.എ.ഇ.യാണ്. 41.5 മില്ല്യണ്‍ റിയാലാണ് ഈ രംഗത്ത് യു.എ.ഇയുടെ പങ്ക്. മാനുഫാക്ചുറിംഗ് മേഖലയിലാണ് യു.എ.ഇ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് ^420.7 മില്ല്യണ്‍ റിയാല്‍. ധനകാര്യ മേഖലയിലാണ് പിന്നീട് കൂടുതല്‍ നിക്ഷേപം. ബഹ്‌റൈനും ഖത്തറും കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഈ രംഗത്തുതന്നെ. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ് കുവൈത്തിന്റെ കൂടുതല്‍ നിക്ഷേപവും.

മാനുഫാക്ചുറിംഗ് മേഖലയില്‍ ജി.സി.സി രാജ്യങ്ങളുടെ പൂര്‍ണ മേധാവിത്വമുണ്ട്. യു.എ.ഇ, സൗദി, ജോര്‍ദാന്‍, കുെൈവത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഈ രംഗത്ത് മുന്നിലുള്ള രാജ്യങ്ങള്‍. ധനകാര്യ മേഖലയാണ് ജി.സി.സി രാജ്യങ്ങളുടെ മറ്റൊരു പ്രധാന നിക്ഷേപ രംഗം. ഇതില്‍ ആദ്യ ഒമ്പത് രാജ്യങ്ങളില്‍ എട്ടെണ്ണം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. റിയല്‍ എസ്‌റ്റേറ്റില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യം കുവൈത്താണ്. ഇക്കൂട്ടത്തിലും യു.എ.ഇ,  ഖത്തര്‍, ബഹ്‌റൈന്‍, സൗദി രാജ്യങ്ങളുണ്ട്. വ്യാപാര മേഖലയില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ യു.എ.ഇയും കുവൈത്തുമാണ്. 7 മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ സൗദി, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവയുണ്ട്.  ഈ രംഗത്തെല്ലാം തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

(13..07..13)

ഒമാന്‍ എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും വര്‍ധന

മസ്‌കത്ത്: ഒമാനിലെ പ്രതിമാസ എണ്ണ ഉത്പാദനത്തില്‍ വര്‍ധന. മേയില്‍ ഉത്പാദിപ്പിച്ചതിനേക്കാള്‍ 4.49 ശതമാനം വര്‍ധന ജൂണില്‍ ഉണ്ടായതായി പ്രതിവാര സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കി. എണ്ണയും എണ്ണ സാന്ദ്രീകൃത ഉത്പന്നങ്ങളുടെയും ഉത്പാദനം പ്രതിദിനം 9,48,245 ബാരലാണ്. ജൂണില്‍ ആകെ 2,84,47,341ബാരലാണ് ഉത്പാദനം.

ജൂണില്‍ മൊത്തം 2,51,07,612 ബാരല്‍ ക്രൂഡോയില്‍ കയറ്റിയയച്ചിട്ടുണ്ട്. ശരശാരി പ്രതിദിന കയമതി 8,36,920 ബാരല്‍. ഇത് മുന്‍മാസത്തേക്കാള്‍ 3.22 ശതമാനം അധികമാണ്. ചൈനയിലേക്കാണ് ഏറ്റവുമധികം കയറ്റുമതി നടന്നിട്ടുള്ളത്. 61.64 ശതമാനം. രണ്ടാമത് തായ്‌വാനാണ്. എന്നാല്‍ ഇവിടേക്ക് വെറും 11.81 ശതമാനമാണ് കയറ്റിയക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ജൂണില്‍ നേരിയതോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ യു.എസ് ഓഹരി വിപണിയിലെ ഇടിവ് വില കുറയാന്‍ കാരണമായി. മാസാവസാനം ചെറിയ മാറ്റമുണ്ടായെങ്കിലും ഉയര്‍ന്ന വിലയില്‍ എത്തിയില്ല. ദുബൈ മെര്‍ക്കന്‍ൈറല്‍ എക്‌സേഞ്ചിിലും ഒമാന്‍ ക്രൂഡോയിലിന് വില കുറഞ്ഞിരുന്നു.

എന്നാല്‍ ഉത്പാദനത്തിലെയും കയറ്റുമതിയിലെയും വര്‍ധന ഒമാന്‍ സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനം ഇരട്ട സംഖ്യയിലെത്തി ^11.6 ശതമാനം. പണപ്പെരുപ്പ നിയന്ത്രണത്തിലും വലിയ മുന്നേറ്റമുണ്ടായതായും സെന്‍ട്രല്‍ ബാങ്ക് ബുള്ളറ്റിന്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍^ജനുവരി കാലയളവില്‍ പണപ്പെരുപ്പ നിരക്ക് 2.1 ശതമാനമായിരുന്നു. എന്നാല്‍ 2012ല്‍ ഈ കാലയളവില്‍ ഇത് 3.3 ശതമാനയിരുന്നു. ബാങ്കിംഗ് മേഖലക്കും ഇത് കരുത്ത് പകര്‍ന്നു.

വാണിജ്യ ബാങ്കുകളുടെ മൊത്തം ആസ്തി 9.5 ശതമാനം വര്‍ധിച്ചു. മേയില്‍ ഇത് 21.9 ബില്ല്യണ്‍ റിയാലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മേയില്‍ ഇത് 20 ബില്ല്യണ്‍ റിയാലായിരുന്നു. വായ്പാ വിതരണത്തില്‍ 6.2 ശതാമനം വര്‍ധനവുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ മേഖലക്കുള്ള വായ്‌യില്‍ വലിയ കുറവുണ്ട്. ഇതില്‍ 16.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയില്‍ 6.3 ശതമാനവും പൊതു സ്ഥാപനങ്ങള്‍ക്കുള്ള വായ്പയില്‍ 11.1 ശതമാനവും വര്‍നധുണ്ടായിട്ടുണ്ട്.

(13..07..13)

Saturday, July 13, 2013

ഒമാനിലെ വിദേശ നിക്ഷേപം: അമേരിക്ക പിറകോട്ട്; നിര്‍മാണ മേഖലയില്‍ ഇന്ത്യ


മസ്‌കത്ത്: ഒമാനിലെ വിദേശ അമേരിക്കന്‍ വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ്. എണ്ണ^വാതക നിക്ഷേപ മേഖലയില്‍ നിക്ഷേപകരില്‍ മുന്നില്‍ ബ്രിട്ടണ്‍ തന്നെ. പതിറ്റാണ്ടുകളായി തുടരുന്ന ബ്രിട്ടീഷ് നിക്ഷേപ മേധാവിത്തത്തിന് ഇപേഴും ഇളക്കമില്ല. അതേസമയം നിര്‍മാണ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയാണ് മുന്നില്‍. വ്യാപരത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യക്കുണ്ട്. 2007^2011പഞ്ചവല്‍സര പദ്ധതി കാലത്തെ വിദേശ നിക്ഷേപങ്ങളെ ആസ്പദമാക്കി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ്  ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. 

2010ല്‍ മൊത്തം വിദേശ നിക്ഷേപത്തിന്റെ 16 ശതമാനം അമേരിക്കയുടേതായിരുന്നു. എന്നാല്‍ 2011ല്‍ അത് വെറും ഒമ്പത് ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്റെ കുറവ്. ഒമാനിലെ വിദേശ നിക്ഷേപകരില്‍ മൂന്നാം സ്ഥാാനത്താണ് അമേരിക്കയുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരായ ബ്രിട്ടണ്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനവും യു.എ.ഇ രണ്ട് ശതമാനവും നിക്ഷേപം വര്‍ധിപ്പിച്ചിരിക്കെയാണ് അമേരിക്കയുടെ ഈ പിന്നാക്കം പോക്ക്. നാലാം സ്ഥാനത്തുള്ള ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം തുടരുകയാണ് ^നാല് ശതമാനം. എന്നാല്‍ നിക്ഷേപതുകയില്‍ വര്‍ധനയുണ്ട്. കുവൈറ്റില്‍നിന്നുള്ള നിക്ഷേപത്തിലും വര്‍ധനയുണ്ട്. 2010ല്‍ അമേരിക്കന്‍  നിക്ഷേപം 872.5 മില്ല്യണ്‍ റിയാലായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 517.4 മില്ല്യണ്‍ റിയാലില്‍ ഒതുങ്ങി. എന്നാല്‍ 1986.2 മില്ല്യണ്‍ റിയാലായിരുന്ന ബ്രിട്ടീഷ് നിക്ഷേപം 2287.7 മില്ല്യണ്‍ റിയാലായി ഉയര്‍ന്നു. യു.എ.ഇയുടേത് 801.3 മില്ല്യണ്‍ റിയാലില്‍ നിന്ന് 980.8 മില്ല്യണായും വര്‍ധിച്ചു. 224.9 മില്ല്യണായിരുന്നു 2010ല്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം. കഴിഞ്ഞവര്‍ഷം ഇത് 236.8 മില്ല്യണായി ഉയര്‍ന്നു. മൊത്തം 5909.6 മില്ല്യണ്‍ റിയാലാണ് ഒമാനിലെ വിദേശ നിക്ഷേപം. 58 രാജ്യങ്ങളില്‍ നിന്നയാണ് ഇത്രയും തുകയുടെ നിക്ഷേപം നടക്കുന്നത് എങ്കിലും ഇതിന്റെ 70.3 ശതമാനവും വെറും ഒമ്പത് രാജ്യങ്ങളില്‍ നിന്ന് മാത്രമായാണ് വരുന്നത്. 

മൊത്തം നിക്ഷേപങ്ങളില്‍ അമേരിക്കന്‍ സാന്നിധ്യം കുറയുകയാണെങ്കിലും എണ്ണ^വാതക മേഖലയില്‍ ബ്രിട്ടണ് പിറകേ രണ്ടാം സ്ഥാനത്ത് ഇപ്പോഴും അമേരിക്ക തന്നെയാണ്. ഈ രംഗത്ത് ബ്രിട്ടന്റെ 2011ലെ നിക്ഷേപം 2035.4 മില്ല്യണ്‍ റിയാലാണ്. തൊട്ടുമുന്‍വര്‍ഷം 1744.5 മില്ല്യണ്‍ റിയാലും. 2009ല്‍ ഇത് 1517.1 മില്ല്യണായിരുന്നു. 2007 മുതല്‍ ബ്രിട്ടന്റെ നിക്ഷേപത്തില്‍ തുടര്‍ച്ചയായി വര്‍ധനയുണ്ട്. അമേരിക്കയാണ് ഈ മേഖലയില്‍ രണ്ടാമത്. കഴിഞ്ഞവര്‍ഷം 421.7 മില്ല്യണ്‍ റിയാലാണ് നിക്ഷേപം. 2010ല്‍ ഇത് 788.9 മില്ല്യണ്‍ റിയാലായിരുന്നു. 2009ല്‍ 926.7 മില്ല്യണും. 2009 മുതല്‍ അമേരിക്കന്‍ നിക്ഷേപത്തില്‍ തുടര്‍ച്ചയായ കുറവാണ് അനുഭവപ്പെടുന്നത്. എണ്ണ നിക്ഷേപത്തില്‍ മൂന്നമാത് ചൈനയാണ്. ചൈന 2009^11 കാലയളവില്‍ യഥാക്രമം 41.5 മില്ല്യണ്‍, 54.3 മില്ല്യണ്‍, 51.6 മില്ല്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. 


നിര്‍മാണ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദ്യ സ്ഥാനം ഇന്ത്യ നിലനിര്‍ത്തുന്നുണ്ട് എങ്കിലും യു.എ.ഇ ഈ മേഖലയില്‍ വലിയ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. 30.6 മില്ല്യണ്‍ റിയാലാണ് ഇന്ത്യയുടെ നിക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇത് തുടരുന്നുണ്ട്. എന്നാല്‍ 2010നേക്കാള്‍ ഏഴ് മില്ല്യണ്‍ റിയാലിന്റെ വര്‍ധന നിക്ഷേപത്തില്‍ വരുത്തിയ യു.എ.ഇ, അടുത്ത കൊല്ലത്തോടെ ഇന്ത്യയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ആകെ തുകയില്‍ ഇപ്പോള്‍ തന്നെ യു.എ.ഇ ഇന്ത്യയേക്കാള്‍ മുന്നിലാണ്. വ്യാപാര രംഗത്ത് ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഇവിടെയും മുന്നില്‍ യു.എ.ഇ തന്നെ. 2007നെ അപേക്ഷിച്ച് ഇതില്‍ ഇന്ത്യന്‍ നിക്ഷേപത്തില്‍ വര്‍ധനയുണ്ടെങ്കിലും 2010നേക്കാള്‍ കുറവാണ്. 

(12..07..13)

ഒമാന്‍ റെയില്‍ പ്രാഥമിക രൂപകല്‍പന: കണ്‍സള്‍ട്ടന്‍സി ടെന്ററിന് അംഗീകാരം

മസ്‌കത്ത്: ഒമാന്‍ റയില്‍വേയുടെ ആദ്യഘട്ട രൂപകല്‍പനക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിനുള്ള ടെന്ററിന് അംഗീകാരം. ഇന്നലെ ചേര്‍ന്ന ടെന്റര്‍ ബോര്‍ഡ് യോഗത്തില്‍ 1.35 കോടി ഒമാന്‍ റിയാലിന്റെ ടെന്ററാണ് അംഗീകരിച്ചിരിക്കുന്നത്. ഇതടക്കം മൊത്തം 2.88 കോടിയുടെ ടെന്ററുകള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. 

റയില്‍വേ പദ്ധതിക്ക് നിക്ഷേപകരെ കണ്ടെത്താന്‍ സെപ്തംബറില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 15, 16 തീയ്യതികളിലാണ് നിക്ഷേപക സംഗമം നടക്കുക. പദ്ധതിയുടെ രൂപരേഖ, നിര്‍മാണം, ഉല്‍പാദനം, പദ്ധതി നടത്തിപ്പ്, പരിശീലനം, അറ്റകുറ്റ പണി എന്നീ മേഖലകളിലാണ് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിക്കുന്നത്. 1061 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആദ്യ ഘട്ട പദ്ധതിക്കുള്ളത്. പ്രാഥമിക രൂപകല്‍പനക്കുള്ള കണ്‍സള്‍ട്ടന്‍സിക്കായി സ്‌പെയിനിലെ സെനര്‍, ഇറ്റാല്‍ഫെര്‍, ദൊഹ്‌വ എന്‍ജിനീയറിംഗ്, എസ്.എന്‍.സി ലവ്‌ലിന്‍, ഓഡിംഗ് ഇന്‍ട്രേസ, ടെക്‌നികാസ് റിയൂനിഡാസ് തുടങ്ങിയവര്‍ മല്‍സര രംഗത്തുണ്ടായിരുന്നു. 

വിവിധ പ്രവിശ്യകളിലെ നീതിന്യാ മന്ത്രാലയങ്ങളിലേക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍ടെപുടുത്തുന്നതിന് 28 ലക്ഷം റിയാലിന്റെ യും കാലാവസ്ഥ പരിസ്തിഥി മന്ത്രാലയത്തിലേക്ക് 8.87 ലക്ഷം റിയാലിന്റെയും ടെന്റര്‍ അംഗീകരിച്ചിട്ടുണ്ട്. മസീറയില്‍ ജലശുദ്ധീകരണ കേന്ദ്രത്തിന് ഡീസല്‍ വിതരണം ചെയ്യുന്നതിന് 88 ലക്ഷം റിയാലിന്റെ പദ്ധതിയുണ്ട്. റുസൈല്‍ നിസ്‌വ ചരക്ക് റൂട്ട് അറ്റകുറപ്പണിക്ക് 7.8 ലക്ഷം റിയാലിന്റെ ടെന്റര്‍ അംഗീകരിച്ചു. ബിദ്ബിദ് മുതല്‍ ഇസ്‌കി വരെയാണ് ഇതില്‍ നിര്‍മാണം നടക്കുക. പബ്ലിക് അഥോറിറ്റി ഫോള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് 6.48 ലക്ഷം റിയാലിന്റെ പദ്ധതിക്ക് അനുമതി നല്‍കി. ബര്‍ക മത്‌സ്യ വിപണന കേന്ദ്രത്തില്‍ ഇ വ്യാപാര സംവിധാനം ഏര്‍പെടുത്തും. ഇതിനുള്ള ടെന്ററിനും ബോര്‍ഡ് അംഗീകാരം നല്‍കി. ആരോഗ്യ വകുപ്പിലേക്ക് മരുന്ന് വിതരണം, ആരോഗ്യ ഉപകരണത്തിന്റെ സ്ഥിരം അറ്റകുറ്റപ്പണി, മുസാന്തം ജലശുദ്ധകീരണ പ്ലാന്റ് അറ്റകുറ്റപ്പണി, തുടങ്ങി മൊത്തം 14ടെന്ററുകളാണ് ബോര്‍ഡ് അംഗീകരിച്ചത്. 

പെന്‍ഷന്‍ ഫണ്ട് കെട്ടിടം, ഇബ്രിയിലെ റോഡ്, ഇബ്ര പവര്‍ പ്ലാന്റ്, സൂറിലെ വിവിധ റോഡുകള്‍, ജലാന്‍ ബൂ അലി പ്രവിശ്യയിലെ വിവിധ റോഡുകള്‍ എനിവയുടെ നിര്‍മാണങ്ങള്‍ക്കായുള്ള ആറ് ടെന്ററുകള്‍ ബോര്‍ഡ് യോഗത്തില്‍ തുറന്നു. യോഗത്തില്‍ ചെയര്‍മാന്‍ ഡോ. റഷീദ് ബിന്‍ അല്‍ സഫി അല്‍ ഹുറൈബി അധ്യക്ഷത വഹിച്ചു. 

(11...07...13)

അപകടം വാടക വീട്ടില്‍ തളച്ചിട്ട യുവാവിന് ഒമാനില്‍ നിന്ന് വന്‍തുകയുടെ നഷ്ടപരിഹാരം


മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്, മരണമുഖത്തുനിന്ന് തിരിച്ചുവന്ന യുവാവിന് മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടപരിഹാരം. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും വിമുക്തനാകാത്ത ഇയാള്‍ ശാരീരിക അവശതകള്‍ കാരണം ജോലിചെയ്യാന്‍ പറ്റാതിരിക്കുകയാണ്. ഇതിനിടെയാണ് കൊച്ചിയിലെ വാടക വീട്ടിലേക്ക് ഈ ആശ്വാസ വാര്‍ത്തയെത്തുന്നത്. കൊച്ചി ടാറ്റാപുരത്ത് കാനാട്ടില്‍ പറമ്പില്‍ മനാഫി(32)നാണ് ഒമാന്‍ കോടതിയില്‍ നിന്ന് അപ്രതീക്ഷിത തുക നഷ്ടപരിഹാരമായി ലഭിച്ചത്. കൊച്ചിയില്‍ ഹൈക്കോടതിക്ക് പിറകില്‍ വാടക വീട്ടിലാണ് ഇപ്പോള്‍ ഇയാളും കുടുംബവും താമസിക്കുന്നത്.

20,200 ഒമാന്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. മനാഫിന്റെ സ്ഥിര വൈകല്യമായി കോടതി കണക്കാക്കിയിരിക്കുന്നത് 30 ശതമാനമാണ്. ഇതനുസരിച്ച് പ്രാഥമിക കോടതി 12,000 റിയാല്‍ നഷ്ട പരിഹാരത്തിന് നേരത്തേ വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ അഡ്വ. എം.കെ പ്രസാദ് നല്‍കിയ അപ്പീലിലാണ് ഇത്രയും തുക നഷ്ടപരിഹാരം ലഭിച്ചത്. ഒമാനില്‍ അപകട മരണത്തിന് നല്‍കുന്ന ബ്ലഡ്മണി പരമാവധി 15,000 റിയാലാണ്. ഇവിടെയുള്ള കീഴ്‌വഴക്കമനുസരിച്ച് ഇതിന്റെ മുപ്പത് ശതമാനമാണ് ഇയാള്‍ക്ക് ലഭിക്കുമായിരുന്നത്. എന്നാല്‍ നിലവിലെ കുടുംബ -സാമൂഹിക-സാമ്പത്തികാവസ്ഥയും ജോലിചെയ്യാന്‍ പറ്റാതായതുമെല്ലാം പരിഗണിച്ചാണ് കോടതി ഇത്രയും തുക അനുവദിച്ചത്. ഒമാനില്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാറില്ലെന്നും ഇത് അപൂര്‍വ സംഭവമാണെന്നും അഭിഭാഷകന്‍ അഡ്വ. പ്രസാദ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ആദ്യ കോടതിവിധിയോടെ മനാഫ് കേസ് നടപടികള്‍ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ പ്രസാദിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അപ്പീല്‍ നല്‍കിയത്. 

ഉപ്പയും ഉമ്മയുമടക്കം ഉറ്റവരാരുമില്ലാത്ത മനാഫിനെ ഭാര്യാസഹോദരന്‍ ഫിര്‍സാദാണ് ഒമാനിലേക്ക് കൊണ്ടുവന്നത്. ഗ്രാന്റ്മാളിലെ റഷ്യന്‍ കിച്ചണില്‍ ഡലിവറി ബോയ് ആയി ജോലി കിട്ടി. ശമ്പളം 100 റിയാല്‍. ഇവിടെ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു അപകടം. അല്‍ഖൂറിലെ ട്രാഫിക് സിഗ്‌നലില്‍ നില്‍ക്കേ വാഹനം പിറകില്‍ നിന്ന് വന്നിടിക്കുകയായിരുന്നു. അതിഗുരുതാരവസ്ഥയിലായ ഇയാളുടെ അപകട വിവരം ഫിര്‍സാദും സുഹൃത്തുക്കളും അറിഞ്ഞത് പിറ്റേന്നാണ്. കരള്‍ മുറിഞ്ഞുപോകകുയും രക്തസമ്മര്‍ദം കുറയുകയും ചെയ്ത്, ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞ നിലയിലലായിരുന്നു അപ്പോള്‍. പ്രവാസികള്‍ ദാനം ചെയ്ത 55 യൂണിറ്റ് രക്തമാണ് അന്ന് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായത്. അപകടനില തരണം ചെയ്ത് ഏറെക്കുറെ രക്ഷപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ വൃക്ക പ്രവര്‍ത്തനം തകരാറിലായി. ഇതോടെ വീണ്ടും അപകടാവസ്ഥയിലേക്ക് മാറി.

വിദഗ്ദ ചികില്‍സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ അതിനനുവദിച്ചില്ല. ഒടുവില്‍ ഇവിടെ തന്നെ ചികില്‍സ തുടര്‍ന്നു. ഡിസംബര്‍ വരെ ഇവിടെ ആശുപത്രിയില്‍ കഴിഞ്ഞ മനാഫിനെ നില മെച്ചപ്പെട്ടപ്പോള്‍ നാട്ടിലേക്ക് മാറ്റി. നാട്ടില്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ വീണ്ടും ചികില്‍സ. കഴഞ്ഞ മാര്‍ച്ച് പകുതി വരെ ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് പുറത്തിറങ്ങി ജോലിക്ക് ശ്രമിച്ചു. നേരത്തേ ഒരു ജഡ്ജിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. വീണ്ടും ഡ്രൈവറായി തന്നെ തുടങ്ങി. പക്ഷെ, അപകടത്തിന്റെ ശേഷിപ്പുകള്‍ അതിനനുവദിച്ചില്ല. കാലില്‍ നീരുവന്ന് വാഹനം ഓടിക്കാന്‍ കഴിയാതായി. വീണ്ടും ചികില്‍സയിലേക്ക് മടങ്ങി. മൂത്രത്തില്‍ ഇപ്പോഴും രക്തത്തിന്റെ അംശങ്ങള്‍ കണ്ടുവരുന്നുണ്ട്. വണ്ടി ഓടിക്കാന്‍കൂടി കഴിയാതായതോടെ വീട്ടില്‍ നിസ്സഹായനായി കഴിയുകയാണ് മനാഫ്. ഫിര്‍സാദ് നല്‍കുന്ന സഹായമാണ് ഭാര്യ സജീനയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ നിലനിര്‍ത്തുന്നത്. ഈ ദുരിത ജീവിതത്തിലേക്കാണ് ഇപ്പോള്‍ ഒമാനില്‍ നിന്ന് അപ്രതീക്ഷിത സഹായമെത്തുന്നത്. 

(09..07..13)

Tuesday, July 9, 2013

നാടുകാണാത്ത ദശാബ്ദത്തിനറുതി; സോമന് നാട്ടിലേക്ക് വഴിതുറക്കുന്നു

മസ്‌കത്ത്: പത്ത് വര്‍ഷം നാടുകാണാന്‍ കഴിയാതെ മസ്‌കത്തില്‍ കുടുങ്ങിയ മലയാളി, പ്രവാസ ജീവിതം സമ്മാനിച്ച കൊടുംദുരിതങ്ങളുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നു. കൂടെ കൊണ്ടുപോകാന്‍ കണ്ണീരുവറ്റിയ ജീവിതവും തീരാരോഗങ്ങളും മാത്രം. വിയര്‍പ്പിന്റെ വില കവര്‍ന്നെടുത്ത സ്‌പോണ്‍സര്‍ക്ക് സമ്പാദ്യമത്രയും വിട്ടുകൊടുത്ത്, വെറും കൈയോടെയാണ് ഈ മടക്കം. മടങ്ങിച്ചെല്ലുന്നതാകട്ടെ അമ്മയും ചേട്ടനുമടക്കം ഉറ്റവര്‍ പലരുമില്ലാത്ത നാട്ടിലേക്കും. മാവേലിക്കരക്കടുത്ത് കോട്ടപ്പുറത്ത് മലയില്‍ സോമനാണ് വഞ്ചനയുടെയും പീഢനങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും അസമാനമായ ദുരനുഭവങ്ങളില്‍ നിന്ന് മോചിതനാകുന്നത്. മാവേലിക്കരയില്‍ എവിടെയാണ് വീടെന്ന ചോദ്യത്തിന് ഓര്‍മയില്‍ പരതി സോമന്‍ നിശ്ശബ്ദനായി. കൈവിട്ടുപോകുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ പിന്നെ നിസ്സഹായതയുടെ നെടുവീര്‍പ്. നിശബ്ദമായ ഈ നിലവിളിയിലുണ്ടായിരുന്നു അനുഭവങ്ങളുടെ മുറിവും മൂര്‍ച്ചയും. ശമ്പളയിനത്തിലും അല്ലാതെയും കിട്ടാനുള്ള ലക്ഷങ്ങളും പ്രാഥമിക കോടതി അനുവദിച്ച നഷ്ടപരിഹാരവും എല്ലാം ഇയാള്‍ ഇവിടെ ഉപേക്ഷിക്കുകയാണ്. അത് കിട്ടുംവരെ കാത്തുനില്‍ക്കാന്‍ വയ്യ. പലവട്ടം മരണം മുന്നില്‍കണ്ട ജീവിതം, അതുകിട്ടുന്ന ദിവസം വരെ നീങ്ങിയെത്തുമെന്ന പ്രതീക്ഷയുമില്ല. അതോടെ എല്ലാ കേസും പിന്‍വലിച്ച് മങ്ങുകയാണ്. യാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയായി. നാളെ വിമാനം കയറാമെന്ന് എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ച സന്തോഷത്തിലാണ് ഇയാളിപ്പോള്‍.

ഇരുപത് വര്‍ഷമായി മസ്‌കത്തില്‍ കഴിയുന്ന സോമന്‍, 2003 ജൂണില്‍ ആണ് ഇപ്പോഴത്തെ സ്‌പോണ്‍സറുടെ കീഴില്‍ റൂവി ഹോണ്ട റോഡില്‍ കോഫിഷോപ്പ് ഏറ്റെടുത്ത് നടത്താനെത്തുന്നത്. മൂത്ത മകള്‍ സ്വപ്‌നയുടെ വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസമായിരുന്നു ഈ വരവ്. സ്ഥാപനം ലഭിക്കന്‍ 2000 റിയാല്‍ നല്‍കി. മാസവാടക 120 റിയാല്‍. സ്‌പോണ്‍സര്‍ ഫീ 100 റിയാല്‍. കടയുടെ ലാഭമെല്ലാം സൗജന്യ ഭക്ഷണം വഴി സ്‌പോണ്‍സറുും സുഹൃത്തുക്കളും കൈാണ്ടുപോയി. ഒരു പങ്കാളിയെ കണ്ടെത്തിയിട്ടും രക്ഷപ്പെട്ടില്ല. ഒടുവില്‍ 7000 റിയാല്‍ നഷ്ടത്തിന് കട വിറ്റു. അതില്‍ നിന്ന് കിട്ടിയ 3250 റിയാല്‍ സ്‌പോണ്‍സര്‍ കൈക്കലാക്കി. പണം തിരിച്ചുചോദിച്ചപ്പോള്‍ സോമനെ മുറിയില്‍ പൂട്ടിയിട്ടു. ഒരുനേരത്തെ ഭക്ഷണം കൊടുത്ത്, 15 ദിസത്തെ വീട്ടുതടങ്കല്‍.

ഒടുവില്‍ പണത്തിന് പകരം സ്‌പോണ്‍സറുടെ കെട്ടിടത്തില്‍ 50 റിയാലിന് മുറി വാടകക്കെടുത്ത്, താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കി. അതില്‍ മെയിന്റനന്‍സ് കമ്പനി നടത്തിയതോടെ വീണ്ടും ജീവിതം രക്ഷപ്പെടുമെന്നായി. മകളുടെ കല്ല്യാണത്തിന്റെ കടവും മസ്‌കത്തിലെ കച്ചവടത്തിന്റെ കടങ്ങളും ഒരു വിധം തീരുമെന്നായ ഘട്ടത്തില്‍ സ്‌പോണ്‍സര്‍ വീണ്ടും ഇടപെട്ടു. അയാളൊരു കെട്ടിടം മെയിന്റനന്‍സിന് പറഞ്ഞുവിട്ടു. കോണ്‍ക്രീറ്റ് കഴിഞ്ഞതുമുതല്‍ ശമ്പളം നല്‍കാതായി. പിന്നെയും ആറുമാസം അവിടെ ശമ്പളമില്ലാതെ ജോലി ചെയ്തു. പണം തന്നില്ലെങ്കിലും സ്‌പോണ്‍സറെ മാറ്റാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സോമന്‍ അയാളെ സമീപിച്ചു. അധ്യകപനായ മറ്റൊരറബിയെ സ്‌പോണ്‍സര്‍ഷിപ്പിനായി കണ്ടെത്തുകയും ചെയ്തു. അയാളും ഏറെ ശ്രമിച്ചെങ്കിലും പഴയ സ്‌പോണ്‍സര്‍ വഴങ്ങിയില്ല. ഒടുവില്‍ കേസ് കൊടുത്തു. ലേബര്‍കോടതിയില്‍ വ്യാജ ശമ്പള ബില്ലുമായി സ്‌പോണ്‍സര്‍ വന്നു. ഇത് കണ്ടെത്തിയതോടെ കേസ് കോടതിയിലെത്തി. 2000 റിയാല്‍ കുടിശികയും ലേബര്‍ കാര്‍ഡ്, കോടതി എന്നിവയുടെ ചിലവും നല്‍കാന്‍ പ്രാഥമിക കോടതി വിധിവന്നു. നാല് വര്‍ഷം മുമ്പായിരുന്നു ഈ വിധി. എന്നാല്‍ വിധിക്കെതിരെ സ്‌പോണ്‍സര്‍ മേല്‍കോടതിയെ സമീപിച്ചു. ഇതിനിടെ സ്‌പോണ്‍സറെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ദിനപ്പത്രങ്ങളില്‍ പരസ്യം വന്നു. എന്നിട്ടും സേമാന് രക്ഷയുണ്ടായില്ല.

ഇതിനിടെ പലതരം രോഗങ്ങളാല്‍ സോമന്‍ പലവട്ടം മരണ മുഖത്തെത്തി. കടുത്ത നിരാശയാല്‍ ഒന്നിലേറെ തവണ സ്വയം മരണം വരിക്കാനൊരുങ്ങി. നാട്ടില്‍ അമ്മയും ചേട്ടനും അളിയനും മരണപ്പെട്ടു. രണ്ടാമത്തെ മകള്‍ സിനിയുടെ വിവാഹം കഴിഞ്ഞു. എല്ലാം നിസ്സഹായനായി കടലനിക്കരൈ നോക്കിനില്‍ക്കാനായിരുന്നു ഇയാളുടെ വിധി. പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ പ~നം കഴിഞ്ഞുനില്‍ക്കുന്ന ഒരു മകള്‍കൂടിയുണ്ട്. രണ്ട് വര്‍ഷത്തോളമായി സോമന് ജോലിയില്ല. അധ്യാപകനായ അറബിയുടെ കെട്ടിടത്തില്‍ താമസിക്കുന്നു. വാടക അറബി ഇളവ് ചെയ്ത് കൊടുത്തു. കൂടെയുള്ള തിരുവനന്തപുരം സ്വദേശി മോഹന്‍ ജോസഫാണ് സോമന് വേണ്ടി എല്ലാം ചെയ്യുന്നത്. പരസഹായമില്ലാതെ പലതും ചെയ്യാന്‍ കഴിയാത്ത വിധം അവശനായ സോമന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്നതും ഇയാള്‍ തന്നെ.

കേസ് പിന്‍വലിച്ചതായി എഴുതിക്കൊടുത്തും കോടതി അനുവദിച്ച നഷ്ട പരിഹാരം വേണ്ടന്നുവച്ചുമാണ് ഇപ്പോള്‍ മടങ്ങുന്നത്. രേഖയിലില്ലാത്ത 20,000 റിയാല്‍ കിട്ടാനുണ്ടെന്നാണ്‌സോമന്റെ കണക്ക്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. രണ്ട് വര്‍ഷമായി ഇതിന് ശ്രമിക്കുന്നു. കഴിഞ്ഞയാഴ്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ അവസാന ഘട്ടത്തില്‍ വീണ്ടും ചില നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി. എംബസിയുടെ ഔദ്യോഗിക അഭിഭാഷകനായ അഡ്വ. എം.കെ പ്രസാദാണ് ഇതില്‍ സഹായിച്ചതെന്ന് സോമന്‍ പറയുന്നു. തകര്‍ന്ന ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കിയാണ് ഇപ്പോള്‍ സോമന്‍ നാട്ടിലേക്ക് മടങ്ങുന്നത്.

(8..7..13)

റമദാന്‍ വിപണിയില്‍ തിരക്കിന്റെ രണ്ടാം ഘട്ടം


മസ്‌കത്ത്: ഒമാനിന്റെ ഭക്ഷ്യ ഭക്ഷ്യേതര വിപണി റമദാന്‍ തിരക്കിന്റെ രണ്ടാം ഘട്ടത്തിലേക്ക്. നോമ്പുകാലം അടുത്തെത്തിയതോടെ ഭക്ഷ്യ സാധനങ്ങളുടെ വില്‍പനയിലേക്ക് വിപണി മാറിക്കഴിഞ്ഞു. റമദാന്‍ ആരംഭം ജൂലൈ പത്തിനാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ വിപണിയില്‍ അഭൂതപൂര്‍വമായ തിരക്കാണനുഭവപ്പെട്ടത്.

റമദാന്‍ വ്യാപരം മൂന്ന് ഘട്ടങ്ങളിലായാണ് വിപണിയില്‍ നടക്കുന്നത്. നോമ്പ് തുടങ്ങുന്നതിന്റെ പത്ത് ദിവസം മുമ്പ് തന്നെ ഇതാരംഭിക്കും. വീട്ടുസാധനങ്ങളും മറ്റുമാണ് ഈ ഘട്ടത്തില്‍ ഏറ്റവുമേറെ വിറ്റുപോകുന്നത്. എല്ലാവര്‍ഷവും ഇക്കാലയവളില്‍ മറ്റ് സമയങ്ങളുള്ളതിനേക്കാള്‍ ഏതാണ്ട് ഇരട്ടി വ്യാപാരമാണ് ഈ സാധനങ്ങള്‍ക്കുണ്ടാകുക. അത് ഇക്കൊല്ലവും നടന്നതായി ഒമാനിലെ പ്രമുഖ വ്യാപാരികള്‍ പറയുന്നു. നോമ്പ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് ഭക്ഷ്യ സാധനങ്ങളുടെ വില്‍പന നടക്കുക. മറ്റ് കാലയളവിലുള്ളതിന്റെ രണ്ടിരട്ടി വരെ കച്ചവടം ഈ സമയത്ത് നടക്കും. പഴം, പച്ചക്കറികള്‍, ഇറച്ചി, ഭക്ഷ്യ സാധനങ്ങള്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുക.

ഈ വ്യാപാരം മുന്നില്‍ കണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ചെറുകിട കടകളുമെല്ലാം കൂടുതല്‍ സ്‌റ്റോക്ക് എത്തിച്ചുകഴിഞ്ഞു. സാധാരണ മാസങ്ങളില്‍ വരുന്നതിന്റെ ഇരട്ടി സാധനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഇതിന്റെ ഒരുക്കങ്ങളും സാധന ശേഖരണവും ആരംഭിച്ചിരുന്നതായി മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ നവീജ് വിനോദ് പറഞ്ഞു. വിവിധ രാജ്യങ്ങളിലായുള്ള 89 സംഭരണ കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലും വന്‍തോതില്‍ വര്‍ധന വരുത്തിയതായും അദ്ദേഹം പറഞ്ഞു. എല്ലാ ചെറുകിട^വന്‍കിട സ്ഥാപനങ്ങളും ഏറെക്കുറെ ഇതേയളവില്‍ തന്നെ വില്‍പന പ്രതീക്ഷിക്കുന്നുണ്ട്.

വിപണിയില്‍ ആവശ്യം ഏറിയതോടെ വില നിര്‍ണയത്തിലും വലിയ മല്‍സരം നടക്കുന്നുണ്ട്. ഇളവുകളും വാഗ്ദാനങ്ങളുമായി പരമാവധി കച്ചവടം വര്‍ധിപ്പിക്കുന്നത് കടുത്ത മല്‍സരത്തിനാണ് വഴി തുറക്കുന്നത്. ഇത് വിലയുടെ കാര്യത്തില്‍ ഉപഭോക്താവിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലയിടത്തും ആദ്യഘട്ട കച്ചവടത്തിന്റെ ഇളവുകള്‍ കഴിഞ്ഞ ദിവസത്തോടെ പിന്‍വലിച്ചു. അടുത്തത് വൃതാരംഭത്തോടെയുണ്ടാകും.

ഭക്ഷണ സാധനങ്ങളുടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഇത്തവണ നോമ്പുകാലത്ത് അനുഭവപ്പെടാവുന്ന ചൂട് കണക്കിലെടുത്ത് ശീതശളപാനീയങ്ങളിലാണ് കൂടുതല്‍ കച്ചവടം പ്രതീക്ഷിക്കുന്നത്. വെള്ളവും മറ്റും മുന്‍ റമദാന്‍ കാലങ്ങളേക്കാള്‍ രണ്ടിരട്ടിയെങ്കിലും വില്‍പനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് സാധനങ്ങള്‍ക്കൊപ്പം ശീതളപാനീയങ്ങള്‍ സൗജന്യം നല്‍കുന്ന പാക്കേജുകള്‍ വരെ ചിലര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മാംസ വിപണിയില്‍ ഇറച്ചിയും കോഴിയുമാണ് ഏറെ വിറ്റഴിക്കപ്പെടുക. മല്‍സ്യക്കച്ചവടത്തില്‍ നേരിയ കുറവ് വരും. എന്നാല്‍ മല്‍സ്യ വിപണിയിലെ ദൗര്‍ലഭ്യം നേരിടാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കരുതല്‍ എടുത്തിരുന്നു. റമദാന്‍ കാലത്ത് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പെടുത്തി മല്‍സ്യവിതരണം കൂടുതല്‍ വ്യാപകമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

(7.7.13)

Monday, July 8, 2013

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ വീണ്ടും ഒമാന്‍; വെങ്കലവുമായി ബറകത്ത്


മസ്‌കത്ത്: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഒമാന്‍ വീണ്ടും മെഡല്‍പട്ടികയിലിടം നേടി. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ രണ്ടാം വട്ടമാണ് ഒമാന്‍ മെഡല്‍ പട്ടികയിലെത്തുന്നത്. രണ്ടുവട്ടവും ഈ നേട്ടത്തില്‍ രാജ്യത്തെ എത്തിച്ചതും ഒരാള്‍ തന്നെ ^സ്പ്രിന്റര്‍ ബറകത്ത് മുബാറക് അല്‍ ഹര്‍സി. 100 മീറ്ററില്‍ ചൈനക്കും ഖത്തറിനും പിന്നില്‍ മൂന്നമനായി ഓടിയെത്തിയ ബറകത്ത് 2010ലും ഇതേ സ്ഥാനത്ത് ഓടിയെത്തിയിരുന്നു. എന്നാല്‍ കരിയറിലെ മികച്ച സമയത്തിന് ഒപ്പമെത്താന്‍ ഇത്തവണ ബറകത്തിനായില്ല.

ഏഷ്യയിലെ വേഗമേറിയ ഓട്ടക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ചൈനയുടെ സൂ ബിങ്ഷ്യാനാണ് സ്വര്‍ണം നേടിയത്. രണ്ട് വര്‍ഷം മുമ്പും ഇതേയിനത്തില്‍ സ്വര്‍ണം നേടിയ സു 10.17 സെക്കന്റിലാണ് അവസാന വര കടന്നത്. ഏഷ്യന്‍ മീറ്റിലെ റെക്കോര്‍ഡിനുടമയായ ഖത്തറിന്റെ സാമുവല്‍ ഫ്രാന്‍സിസാണ് തൊട്ടുപിന്നില്‍ ഓടിയെത്തിയത്. ബറകത്ത് അല്‍ ഹര്‍സിയാകട്ടെ 10.30 മിനിട്ട് സമയവുമായാണ് മൂന്നാമനായത്.

100 മീറ്ററിലെ സ്‌പെഷലിസ്റ്റ് താരമായ ബറകത്ത് അല്‍ ഹര്‍സി ഒമാനിലെ ഇബ്ര അശ്ശര്‍ഖിയ്യ സ്വദേശിയാണ്. അന്താരാഷ്ട്ര മല്‍സര വേദികളില്‍ ഇതിനകം ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഈ ഇരുപത്തിനാലുകാരന്‍. 2009ല്‍ ലോക അത്‌ലറ്റിക് ാചമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചെങ്കിലും ഫൈനലില്‍ എത്താനായില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 12ാമത് അറബ് ഗെയിംസിനിടെ മരുന്ന് പരിശോധന പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് ശിക്ഷാ നടപടി നേരിട്ടിരുന്നു. ഇതിന് ശേഷമിറങ്ങിയ എഷ്യന്‍ മേളയില്‍ വെങ്കലം നേടി ഏറെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

60 മീറ്ററില്‍ കുറിച്ച 6.67 സെക്കന്റാണ് ഏറ്റവും മികച്ച സമയം. 2010ല്‍ ആയിരുന്നു ഇത്. 2011ല്‍ 200 മീറ്ററിലും 4X100 മിറ്റര്‍ റിലേയിലും മികച്ച സമയം കണ്ടെത്താനായി. അതേവര്‍ഷമാണ് 100 മീറ്ററിലെ അതിവേഗം കുറിച്ചതും. പൂനെയില്‍ കുറിച്ചത് ബറകത്തിന്റെ ഈ വര്‍ഷത്തെ മികച്ച സമയമാണ്.

(6..7..13)

ഒമാന്‍ റയില്‍വേ നിക്ഷേപകരുടെ ട്രാക്കിലേക്ക്

 മസ്‌കത്ത്: ഒമാനിന്റെ വികസനക്കുതിപ്പില്‍ വലിയ ചുവടുവപ്പായി മാറിയേക്കാവുന്ന ഒമാന്‍ റയില്‍വേ ഇനി നിക്ഷേപകരുടെ ട്രാക്കില്‍. പദ്ധതിക്ക് നിക്ഷേപകരെ കണ്ടെത്താന്‍ ഒമാന്‍ നടപടികള്‍ തുടങ്ങി. നിക്ഷേപകരെ കണ്ടെത്താന്‍ സെപ്തംബറില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം തീരുമാനിച്ചതോടെ ഇതിന്റെ നടപടികള്‍ക്ക് അതിവേഗം കൈവന്നിരിക്കുന്നു.

സെപ്തംബര്‍ 15, 16 തീയ്യതികളിലാണ് നിക്ഷേപക സംഗമം നടക്കുക. പദ്ധതിയുടെ രൂപരേഖ, നിര്‍മാണം, ഉല്‍പാദനം, പദ്ധതി നടത്തിപ്പ്, പരിശീലനം, അറ്റകുറ്റ പണി എന്നീ മേഖലകളിലാണ് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ അിറയിപ്പുമായി കഴിഞ്ഞ ദിവസം ഗതാഗത മന്ത്രാലയം ഒമാന്‍ പത്രങ്ങളില്‍ പരസ്യം പുറപ്പെടുവിച്ചിരുന്നു. ഇതിനായി സോഷ്യല്‍ മീഡിയകളില്‍ പേജും തുറന്നിട്ടുണ്ട്.

1061 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ട പദ്ധതിയാണ് ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്. 5.305 ബില്ലണ്‍ ഡോളറാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്.  റയില്‍വേ പദ്ധതി നടപ്പാകുന്നതോടെ ഉത്പാദന-തൊഴില്‍ മേഖലകളില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപക സംഗമത്തിന് പിന്നാലെ പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും. നിയമനം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് പ്രൊജകട് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാത്മി നേരത്തേ വ്യക്തമാക്കിയിരുന്നു. ജൂലൈ 29 ഇതിന്റെ ടെന്റര്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ പ്രാഥമിക രൂപകല്‍പനക്കുള്ള കണ്‍സള്‍ട്ടന്‍സിയെയും ഉടന്‍ നിയമിച്ചേക്കും. നിരവധി ബഹുരാഷ്ട്ര കുത്തകകള്‍ ഇതിനായി രംഗത്തെത്തിയിട്ടുണ്ട്. സ്‌പെയിനിലെ സെനര്‍, ഇറ്റാല്‍ഫെര്‍, ദൊഹ്‌വ എന്‍ജിനീയറിംഗ്, എസ്.എന്‍.സി ലവ്‌ലിന്‍, ഓഡിംഗ് ഇന്‍ട്രേസ, ടെക്‌നികാസ് റിയൂനിഡാസ് തുടങ്ങിയവര്‍ മല്‍സര രംഗത്തുണ്ട്. നിലവിലുള്ള പ~ന റിപ്പോര്‍ട്ടുകളുടെ അവലോകനം, അടിസ്ഥാന സൗകര്യ രൂപകല്‍പന, സിസ്റ്റം ഡിസൈന്‍, ടെന്റര്‍ രേഖകള്‍ തയാറാക്കല്‍ തുടങ്ങിയവയാണ് പ്രാഥമിക കണ്‍സള്‍ട്ടന്‍സിയില്‍ നിര്‍വഹിക്കേണ്ടിവരിക.

പല ഭാഗങ്ങളായാണ് ഒമാന്‍ റയില്‍വേ രൂപകല്‍പന ചെയ്തിരിക്കുന്നത്. സോഹാര്‍ തുറഖത്തെ അല്‍ മിസ്ഫാഹുമായി ബന്ധിപ്പിക്കുന്നതാണ് ഒന്ന്. ഇത് 242 കിലോമീറ്റര്‍ നീളള്ള റെയില്‍വേ ലൈനായിരിക്കും. അല്‍ മിസ്ഫാഹില്‍ നിന്ന് ദുഖം വരെ മറ്റൊരതു പാതയുണ്ടാകും. ഇത് 486 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. സോഹാറിനെയും അല്‍ അയ്‌നെയും ബന്ധിപ്പിച്ച് 136 കിലോമീറ്റര്‍ നീളമുള്ള പാത വരും. ഇതില്‍ ഏറ്റവും ചെറിയ പാത സോഹാറിനും ഖത്മത് മിലാഹയെയും ബന്ധിപ്പിക്കുന്നതാണ്. യു.എ.ഇ അതിര്‍ത്തിയിലുള്ള ഖത്മത് മിലാഹയിലേക്കുള്ള പാതക്ക് 58 കിലോമീറ്ററാണ് ദൈര്‍ഘ്യം. സോഹാര്‍, ബര്‍ക, മസ്‌കത്ത്, ഇസ്‌കി, സിനാവ്, ദുഖം, ബുറൈമി, സുനെയ്‌നാഹ്, ഖത്മത് മിലാഹ എന്നിവിടങ്ങളിലാണ് പ്രധാന യാത്രാ സ്‌റ്റേഷനുകള്‍ ആലോചിക്കുന്നത്. ബര്‍ക, അല്‍മിസ്ഫാഹ്, സോഹാര്‍, ദുഖം, സുനെയ്‌നാഹ് എന്നിവിടങ്ങളില്‍ ചരക്ക് കടത്തുസ്‌റ്റേഷനുകളുമുണ്ടാകും. വൈദ്യുതി ഉപയോഗിച്ച് ഓടിക്കാവുന്ന ഇരട്ടപ്പാതയാണ് എല്ലായിടത്തുമുണ്ടാകുക. ലവല്‍ ക്രോസിംഗുകള്‍ ഉണ്ടാകില്ല.

സെപ്തംബറില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാകും ഇന്‍വെസ്‌റ്റേഴ്‌സ് ഫോറവും സംഘടിപ്പിക്കപ്പെടുക എന്നാണ് കരുതുന്നത്. 2010ല്‍ ആണ് രൂപകല്‍പനയുമായി ബന്ധപ്പെട്ട പ~നം പൂര്‍ത്തിയായത്. എന്നാല്‍ 2009ല്‍ കുവൈറ്റ്-മസ്‌കത്ത് പാതക്കായി പ~നം നടത്തിയിരുന്നു. 2010ല്‍ യമനിലേക്കുള്ള സാധ്യതാ പ~നവും നടന്നു. നിക്ഷേപക സംഗമത്തോടെ റയില്‍വേ പദ്ധതിയുടെ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(4..7...13)

ദുഖമില്‍ കപ്പലുകള്‍ക്കായി ഒമാന്‍ ഓയിലിന്റെ ഇന്ധന ടെര്‍മിനല്‍

മസ്‌കത്ത്: ദുഖം തുറമഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നിറക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ടെര്‍മിനല്‍ നിര്‍മിക്കും. ഒമാന്‍ ഓയില്‍ നിര്‍മിക്കുന്ന ഈ ടെര്‍മിനല്‍ എല്ലാതരം കപ്പലുകള്‍ക്കും വന്നുപോകാവുന്ന തരത്തില്‍ വലുതായിരിക്കും. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ബിസിനസ് വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നതെന്ന് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ ഉമര്‍ അഹ്മദ് ഖത്തന്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

്പപത്ത് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഒമാനിലെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച ഇതിന് ഏറെ സഹായകരമായി. ഈ നേട്ടത്തിന്റെ ഒരു ഭാഗം ഒമാനില്‍ തന്നെ കമ്പനി നിക്ഷേപിക്കും. മൂന്ന് പ്രധാന പദ്ധതികളാണ് ഇപ്പോള്‍ ഒമാന്‍ ഓയിലിന്റെ പരിഗണനയിലുള്ളത്. ഒന്ന് മസ്‌കത്ത് ഗ്യാസ് ഏറ്റെടുക്കലാണ്. അതിന്റെ നടപടികള്‍ ഏറെക്കുറെ മുന്നോട്ടുപോയിക്കഴിഞ്ഞു. രണ്ടാമത്തേത് ദുഖം തുറമുഖ വികസന പദ്ധതികളാണ്. ദുഖമില്‍ കപ്പുലുകള്‍ക്ക് ഇന്ധനം നിറക്കാര്‍ കഴിയുന്ന ഫില്ലിംഗ് സ്‌റ്റേഷനോടുകൂടിയ ടെര്‍മിനലാണ് ലക്ഷ്യമിടുന്നത്. ദുഖം വഴി കടന്നുപോകുന്ന കപ്പലുകള്‍ക്കും ഇവിടെയെത്തുന്ന കപ്പലുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ടെര്‍മിനലാകും നിര്‍മിക്കുക. എല്ലാതരം കപ്പലുകള്‍ക്കും വന്നുപോകാന്‍ കഴിയുന്നതാകുമത്. രണ്ട് മുതല്‍  നാല് വരെ വര്‍ഷങ്ങള്‍ക്കകം പൂര്‍ത്തയാക്കാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്. സോഹാര്‍ തുറമുഖത്തും കമ്പനി പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇവിടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ജര്‍മന്‍ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. സോഹാറിലും ദുഖമിലും ഇന്ധന സംഭരണ കേന്ദ്രങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം ഏതാണ്ട് 10 സ്‌റ്റേഷനുകള്‍ ആരംഭിക്കുക എന്നതാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യംവക്കുന്നത്. നിലവില്‍ 145 സ്‌റ്റേഷനുകളുണ്ട്. എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന കേന്ദ്രങ്ങളാണ് കമ്പനി ലക്ഷ്യം വന്നത്. ഒമാന്‍ ഓയില്‍ ശൃംഖല വ്യാപിപ്പിക്കും. ബിസിനസ് വൈവിധ്യവല്‍കരണത്തിനും കമ്പനി ഉദ്ദേശിക്കുന്നു. മസ്‌ക്കറ്റ് ഗ്യാസ് ഏറ്റെടുത്തത് അതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

2003ല്‍ ആരംഭിച്ച ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി ഒമാനിലെ ഇന്ധന വിപണിയിലെ മുഖ്യ പങ്കാളിയാണ്. തദ്ദേശീയ കമ്പനി എന്ന നിലയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒമാന്‍ ഓയില്‍ ഗ്രാമീണ മേഖലയിലും തമായ വിതരണ ശൃംഖലയുള്ള സ്ഥാപനമാണ്. ജനറല്‍ മാനേജര്‍മാരായ ഫൈസല്‍ അബ്ദുല്‍ അസീസ് ഷന്‍ഫാറി, നബീല്‍ സലീം റുവൈദി, അഹ്മദ് കാമില്‍, മുഹമ്മദ് അമോര്‍, രാജ ഷഹ്‌റീന്‍, ഹുസെന്‍ ഒമാല്‍ അല്‍ ഇസ്ഹാഖി എനിനവരടങ്ങിയ സംഘമാണ് ഇപ്പോള്‍ ഒമാന്‍ ഓയിലിനെ നയിക്കുന്നത്.

(gulfmadhyamam 04..07..13)

ഒമാനില്‍ നിന്ന് മികച്ച സാഹസിക കാറോട്ടക്കാരുണ്ടാകും - വഹീബി

മസ്‌കത്ത്: ഒമാനില്‍ നിന്ന് കൂടുതല്‍ മികച്ച സാഹസിക കാറോട്ടക്കാരുണ്ടാകുമെന്ന് ഹമീദ് അല്‍ വഹീബി. തന്റെ കീഴില്‍ പരിശീലനം നേടുന്നവരില്‍ പ്രഗത്ഭരായ കുട്ടികളുണ്ട്. ഇവരില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ലോകോത്തര സാഹസിക കാറോട്ടക്കാരനായ വഹീബി 'ഗള്‍ഫ് മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പുതിയ തലമുറയെയാണ് താന്‍ ലക്ഷ്യമിടുന്നത്. അവരെ പരിശീലിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താന്‍ സ്ഥാപിച്ച വഹീബി മോട്ടോര്‍ സ്‌പോട്‌സിന്റെ പ്രധാന ഉദ്ദേശവും അതാണ്. ഇപ്പോള്‍ ഇവിടെ പരിശീലനം നേടുന്നവരില്‍ യുവതലമുറയാണ് കൂടുതല്‍. അവരാകട്ടെ ഇതിനകം പ്രാഗത്ഭ്യം തെളയിച്ചിട്ടുമുണ്ട്. അതിനാല്‍ ഭാവിയില്‍ ഒമാനില്‍ നിന്ന് മികച്ച കാറോട്ടക്കാരുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ ^വഹീബി പറഞ്ഞു.

റോഡ് സുരക്ഷയുടെ ഒമാനിലെ അംബാസഡറാണ് വഹീബി. ഗതാഗത നിയമങ്ങളുടെ ബോധവല്‍കരണത്തിലും ചെറിയ കുട്ടികളില്‍ നിന്ന് തുടങ്ങണമെന്ന് അദ്ദേഹം പറയുന്നു. കുട്ടികളുടെ ഉപബോധ മനസില്‍ നിയമങ്ങള്‍ നിലനില്‍ക്കണം. കാറില്‍ കയറിയാല്‍ മറ്റാരും പറയാതെ സീറ്റ് ബെല്‍റ്റ് അവര്‍ ധരിക്കുന്നവരാക്കി അവരെ മാറ്റണം. വാഹനമോടിക്കുന്ന രക്ഷിതാക്കള്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണം. രക്ഷിതാക്കളുടെ അവബോധവും സംസ്‌കാരവുമാണ് കുട്ടികളിലേക്ക് പകര്‍ത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.



ലോകത്തെ ഞെട്ടിച്ച കാറോട്ടക്കാരനാണ് ഒമാനിയായ ഹമീദ് അല്‍ വഹീബി. 'അറേബ്യക്ക് വേണ്ടിയുള്ള കാറോട്ടം' എന്ന് രേഖപ്പെടുത്തിയ ഹെല്‍മറ്റുമായി മല്‍സരങ്ങള്‍ക്കിറങ്ങുന്ന വഹീബി ഈ മേഖലയില്‍ വെട്ടിപ്പിടിക്കാത്ത നേട്ടങ്ങളില്ല. അമേരിക്കയില്‍ വിദ്യാര്‍ഥിയായിരിക്കെ വഹീബി ബൈക്കുമായാണ് സാഹസിക ഡൈവ്രിംഗിലേക്ക് തിരിയുന്നത്. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് അത് ഉപേക്ഷിച്ചു. പിന്നീടാണ് സാഹസിക കാറോട്ട മേഖലയിലേക്ക് തിരിയുന്നത്.

1998ല്‍ പ്രൊഡക്ഷന്‍ കാര്‍ കപ്പില്‍ ആദ്യ അന്താരാഷ്ട്ര മല്‍സരത്തിനിറങ്ങിയ വഹീബി അതില്‍ അഞ്ചാം സ്ഥാനത്തെത്തി. രണ്ട് വര്‍ഷത്തിന് ശേഷം അതില്‍ രണ്ടാമനായി. 1999ല്‍ എന്‍ ഗ്രൂപ് മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ ലോകത്തെ ഏറ്റവും മികച്ച ഒമ്പതാം റാങ്കുകാരനായിമാറി. പിന്നീട് ലോകചാമ്പ്യനുമായി.

2011ല്‍ ആണ് അല്‍ വഹീബി മോട്ടോര്‍ സ്‌പോട്‌സിന് (ഡബ്ല്യു.എം.എസ്) രൂപം നല്‍കിയത്. ലോകത്തെ തന്നെ മികച്ച മോട്ടോര്‍ സ്‌പോട്‌സ് പരിശീലന കേന്ദ്രമാണിപ്പോള്‍ ഡബ്ല്യു.എം.എസ്. അന്തരാഷ്ട്ര നിലവാരവും സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്ന ഈ പരിശീലന കേന്ദ്രത്തിലാണ് ഇപ്പോള്‍ ഈ ലോകോത്തര താരത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും.

(gulf madhyamam  03..07..13)

ആണവ സുരക്ഷ: പരമാധികാരം പ്രഖ്യാപിച്ച് ഒമാന്‍

മസ്‌കത്ത്: ആണവ സുരക്ഷ രാജ്യത്തിന്റെ പരമാധികാരമാണെന്ന് ഒമാന്‍. എന്നാല്‍ ആണവ സുരക്ഷ ലോകം സൃഷ്ടിക്കാന്‍ എല്ലാ രാജ്യങ്ങളുടെയും പരസ്പര സഹകരണവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണയും അനിവാര്യമാണ്. എന്നാല്‍ ആണവ സുരക്ഷ ഓരോ രാജ്യത്തിന്റെയും പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഒമാന്‍ വ്യക്തമാക്കി. ആണവ സുരക്ഷാ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി ചര്‍ച്ച ചെയ്യണമെന്ന് ഒമാന്‍ നിര്‍ദേശിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ആസ്ഥാനമായ വിയന്നയില്‍ നടന്ന 'ആണവ സുരക്ഷ: ആഗോള ശ്രമങ്ങളുടെ ശാക്തീകരണം' സെമിനാറില്‍ സംസാരിക്കവെ ഐ.എ.ഇ.എയിലെ ഒമാന്‍ പ്രതിനിധി ഡോ. ബദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഹിര്‍ അല്‍ ഹിനായിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ആണവ വിഷയങ്ങളില്‍ നേരത്തേ തന്നെ ഒമാന്‍ നിലപാടുകള്‍ വ്യക്തമാക്കിയതാണ്. ആണവ നിരായുധീകരണം പിന്തുടരുമ്പോഴും ആണവ സുരക്ഷ ഉറപ്പാക്കേണ്ട അധികാരം അതത് രാജ്യങ്ങള്‍ക്കാണെന്നാണ് ഒമാന്റെ നിലപാട്. ഇക്കാര്യം ആവര്‍ത്തിക്കുകയാണിപ്പോള്‍ ചെയ്തിരിക്കുന്നത്. ആണവോര്‍ജം സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ വികസനത്തിനും ആയിരിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാട്. സുസ്ഥിര വികസനത്തിനും സാമ്പത്തിക ക്ഷേമത്തിനുമായിരിക്കും ആണവ പദ്ധതികള്‍ ഉപയോഗിക്കുകയെന്ന് ഒമാന്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ക്കെതിരായ നിലാപടുകളും ഒമാന്‍ വ്യക്താമക്കിയതാണ്. ഐ.എ.ഇ.എ അംഗമായതിനെത്തുടര്‍ന്ന് അവയുടെ ഉദ്യോഗസ്ഥര്‍ രാജ്യത്ത് സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. ശാസ്ത്ര^വൈദ്യ ശാസ്ത്ര മേഖലയില്‍ ആണവോര്‍ജം ഉപയോഗപ്പെടുത്താന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഫുകുഷിമ ദുരന്തത്തെത്തുടര്‍ന്ന് സുരക്ഷ കര്‍ക്കശക്കുകയും ചെയ്തിരുന്നു.

(gulf madhyamam 3..07..13)


ജാഫര്‍ ഭായിയുടെ ചായയും നെയ്യപ്പവും ഇനിമധുരമുള്ള ഓര്‍മ


മസ്‌കത്ത്: കൊടും ചൂടിലും കടുത്ത തണുപ്പിലും അലിയാത്ത മധുരമായിരുന്നു ജാഫര്‍ ഭായിയുടെ ജീവിതം. മസ്‌കത്തിലെ സങ്കീര്‍ണമായ നടവഴികളിലൂടെ കൈയില്‍ തുണിസഞ്ചി തൂക്കി പുഞ്ചിരി വിതറി കടന്നുപോയ ഒരു വൃദ്ധന്‍. ചായയും നാടന്‍ പലഹാരങ്ങളുമായി പ്രവാസികളുടെ പലതലമുറകളെ ഊട്ടിയ ഈ തമിഴ്‌നാട്ടുകാരന്‍ സൗമ്യതയുടെയും സ്‌നേഹത്തിന്റെയും ക~ിനാധ്വാനത്തിന്റെയും ഇന്ത്യന്‍ അടയാളമായിരുന്നു. നാല് പതിറ്റാണ്ട് തികയാറായ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇപ്പോള്‍ ജന്മനാട്ടിലേക്ക് മടങ്ങുകയാണിയാള്‍.
മത്രയിലെ ഒമാന്‍ ഹൌസ് മുതല്‍  ദാര്‌സൈറ്റ് റോഡിലൂടെ ഇരുകയ്യിലും തുണിസഞ്ചി തൂക്കി രാവിലെയും വൈകുന്നേരവും മുടങ്ങാതെയെത്തുന്ന ആശ്വാസമായിരുന്നു ജാഫര്‍ ഭായി. രാവിലെയാണെങ്കില്‍ സഞ്ചിയില്‍ ചായക്കൊപ്പം സാന്‍ഡ്‌വിച്ചും ബര്‍ഗറുമുണ്ടാകും. ആ നടപ്പ് രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ്. വൈകീട്ട് 5 മണി മുതല്‍ 7 മണിവരെ സമയത്ത് കണ്ടുമുട്ടിയാല്‍ സഞ്ചിയില്‍ നിന്ന് നാടന്‍ ഉഴുന്ന് വടയും പരിപ്പുവടയും നെയ്യപ്പവും കിട്ടും. ഇവിടെയുണ്ടെങ്കില്‍ ഒരുദിവസം പോലും മുടങ്ങാതെ ആ കാല്‍നടവണ്ടി ഓഫീസുകളിലെത്തും. അയാളെ കാത്തുനില്‍ക്കാനും നുറുകണക്കിനാളുകളുണ്ട്. സ്ത്രീകളും കുട്ടികളും വി.ഐ.പികളും മുതല്‍ സാധാരണ തൊഴിലാളികള്‍ വരെ ആ വരിയിലുണ്ടാകും. ദാര്‍സൈറ്റിലെ ജെറ്റ് ഫുഡ്സ്റ്റഫ് കോള്‍ഡ് സ്‌റ്റോര്‍, അബ്ദുല്‍ ഫത്താഹ്,മൊഹമ്മദ് നൂര്‍ എന്നീ കമ്പനികളിലെ 150 ഓളം ജീവനക്കാര്‍ക്കാകട്ടെ അവരുടെ അന്നദതാവാണിത്. അതുകൊണ്ട് തന്നെയാണ് ഇവര്‍ ചേര്‍ന്ന് ജാഫര്‍ ഭായിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കിയതും. 18 കൊല്ലമായി തുടരുന്ന കാല്‍നടയാത്രക്കാണ് ഇവരിവിടെ ബൈ പറഞ്ഞത്.
1975ല്‍ ആണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ വലുവതൂര്‍ സ്വദേശി കെ.എ ജാഫര്‍ മസ്‌കത്തിലെത്തുന്നത്. സഹോദരീ ഭര്‍ത്താവു നല്കിയ വിസയിലായിരുന്നു ഈ വരവ്. മസ്‌കത്തില്‍ അറേബ്യന്‍ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ജോലി. തുടക്ക ശമ്പളം 30 റിയാല്‍. ഏറെ പ്രയാസകരമായിരുന്നുവെങ്കിലും ആറുവര്‍ഷം അവിടെ ജോലിയില്‍ തുടര്‍ന്നു. പിന്നീട് ബഹലയില്‍ ഹോട്ടല്‍ ജീവനക്കാരനായി. ശമ്പളം 90 റിയാല്‍. അതിനും വഴി തുറന്നത് സഹോദരി ഭര്‍ത്താവ് തന്നെ. ഇവിടെ ആറുവര്‍ഷം തികച്ചു. ഇതിനിടെ അളിയന്‍ വാഹനാപകടത്തില്‍ മരിച്ചതോടെ ആ ജോലി വിട്ടു. പിന്നെ റൂവിയിലെ അംബാസഡര്‍ ഹോട്ടലില്‍ ജോലി നോക്കി. അവിടെയും ആറുവര്‍ഷം.
ഇതിനിടെ ഒമാന്‍ ഹൌസിനടുത്ത് ചായക്കട തുടങ്ങി. ഒമാനിലെ അന്നത്തെ പ്രമുഖ ബാങ്കുകളായിരുന്ന  അറബ് ബാങ്ക്, ഇറാന്‍ ബാങ്ക്, അബുദാബി ബാങ്ക്, ത്രീ സ്റ്റാര്‍ എന്നിവയുടെ കേന്ദ്രമായിരുന്നു ഒമാന്‍ഹൗസ്. ഇത് കച്ചവടത്തിനും സഹായകരമായി. പക്ഷെ രണ്ട് കൊല്ലത്തിനകം ഈ സ്ഥാപനങ്ങളെല്ലാം ഇവിടം വിട്ടതോടെ ജാഫര്‍ ഭായിയുടെ കടയും പ്രതിസന്ധിയിലായി. ഇതോടെയാരംഭിച്ച പുതിയ ജോലിക്കായുള്ള അന്വേഷണത്തിനിടെയാണ് ചായക്കച്ചവടം എന്ന ആശയമുദിക്കുന്നത്. അന്നുതുടങ്ങിയതാണ് ഈ നടപ്പ്. അത് 18 കൊല്ലം തുടര്‍ന്നു. രാജ്യാതിര്‍ത്തികള്‍ കടന്നുവന്ന പല ദേശക്കാരുടെ രുചിഭേദങ്ങളെ ഈ ഇന്ത്യന്‍ കരങ്ങള്‍ തൃപ്തിപ്പെടുത്തി.
ഒമാനിന്റെ പരിവര്‍ത്തനങ്ങള്‍ അതിശന്‍ാപ്പം നടന്നുകണ്ട ഇന്ത്യക്കാരനായിരുന്നു ജാഫര്‍. ഇതിനിടെ പലതരം ആളുകളെ കണ്ടു. ചിലര്‍ ചീത്ത വിളിച്ചു. ചിലര്‍ സാഹയിച്ചു. ചിലര്‍ സഹകരിച്ചു. ചിലര്‍ പറ്റിച്ചു. എന്നാലും ആരോടും പരാതിയോ പരിഭവവമോ ഇയാള്‍ക്കില്ല. എല്ലാവരോടും പുഞ്ചിരിച്ച് ആ സൗമ്യത കാലത്തിന്റെ ചൂടും തണുപ്പും അതിജീവിച്ചു. ഈ ജീവിതം പക്ഷെ ജാഫറിനെ നിരാശനാക്കിയില്ല. സ്ഥലം വാങ്ങി, വീട് വെച്ചു. മൂന്ന് കുട്ടികളെ പ~ിപ്പിച്ചു. മൂത്തമകന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, രണ്ടാമന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍. അടുത്തയാള്‍ പ്ലസ് ടു വിദ്യാര്‍ഥി. ഇനി ഒരാഗ്രഹമേയുള്ളു ബാക്കി: ഭാര്യയുമായി ഹജ്ജിനു പോകണം. അതുകഴിഞ്ഞാല്‍ കുടുംബത്തോടൊന്നിച്ചു കഴിയണം. എഴാം തിയതി രാത്രി പതിനൊന്നു മണിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്കു യാത്രയാവും. ഏറെ നാളത്തെ സൗഹൃദത്തിന്റെ ഓര്‍മക്കായി അബ്ദുള്‍ ഫതഹ് കമ്പനിയിലെയും ജെറ്റ് കോള്‍ഡ് സ്‌റ്റോറിലെയും ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. വര്‍ഗീസ്, റിയാസ്, അഷ്‌റഫ് വാദി ഹത്താത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

(gulf madhyamam 1...07...13)

Tuesday, July 2, 2013

ഒമാനില്‍ ആരോഗ്യ സേവന നിയമം വരുന്നു


മസ്‌കത്ത്: ആരോഗ്യ ചിസില്‍സ-ദന്ത ചികില്‍സാ മേഖലയെ നിയന്ത്രിക്കുന്നതിനായി ഒമാന്‍ നിയമം കൊണ്ടുവരുന്നു. മെഡിക്കല്‍ പ്രൊഫഷന്‍ പ്രാക്ടീസ് ലോ, ഡന്റിസ്ട്രി ലോ എന്നീ പേരുകളില്‍ നിര്‍മിക്കുന്ന നിയമം തയാറാക്കുന്ന പ്രകൃയ ഈ വര്‍ഷാവസാനം പൂര്‍ത്തിയാകും. ആറ് അധ്യായങ്ങളുണ്ടാകും. ചികില്‍സാ രംഗത്തെ ആധുനിക സാങ്കേതിക വിദ്യാ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമം നടപ്പാക്കുന്നത്. 

ചികില്‍സകരുടെയും രോഗികളുടെയും എണ്ണം വര്‍ധിച്ചതും ജനസംഖ്യ വര്‍ധിച്ചതുമെല്ലാം പരിഗണിച്ചായിരിക്കും പുതിയ നിയമം. കഴിഞ്ഞ ദിവസം ചേര്‍ന്ന മജ്‌ലിസുശ്ശൂറയുടെ ആരോഗ്യ പരിസ്ഥിതി കമ്മിറ്റി നിയമനിര്‍മാണം ചര്‍ച്ച ചെയ്തു. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യാനാവശ്യമായ സംവിധാനങ്ങള്‍, അവരുടെ ബാധ്യതകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ നിയമത്തിലുണ്ടാകും. നിയമ നിര്‍മാണത്തിനാവശ്യമായ ചര്‍ച്ചകള്‍ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടു. നിരവധി വിദഗ്ധരുമായും നിയമഞ്ജരുമായും ചര്‍ച്ചകള്‍ നടന്നു. ചില മഖേലകളില്‍ ഇനിയും നിയമോപദേശവും സാങ്കേതിക നിര്‍ദേശങ്ങളും ലഭിക്കാനുണ്ടെന്ന് ഇതിനായുണ്ടാക്കിയ കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഹുസ്‌നി പഞ്ഞു. ഇവ കൂടി ലഭ്യമാകുന്നതോടെ നിയമ നിര്‍മാണത്തിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. 

സര്‍ക്കാറിന്റെ ആരോഗ്യ മേഖലയിലെ സാമ്പത്തിക വിനിയോഗത്തിന്റെ വലിയ ഭാഗം ചിലവിടുന്നത് ആരോഗ്യ സേവന ദാതാക്കള്‍ക്കായാണ്. ശമ്പളവും ആനുകൂല്യങ്ങളുമായാണ് ആരോഗ്യ ബജറ്റിന്റെ 70 ശതമാനവും ചിലവാകുന്നത്. വൈദഗ്ദ്യമുള്ളവര്‍ ഏറെ ആവശ്യമുള്ള രംഗമായതിനാല്‍ മനുഷ്യവിഭവശേഷി ഏറെ നിര്‍ണായകവുമാണ്. ചികില്‍സയുടെ ഗുണനിലവാരം നിലനില്‍ക്കുന്നത് തന്നെ മനുഷ്യ ശേഷിയെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കാനുതകുംവിധമുള്ള നിയമം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 

1959ല്‍ ആണ് ഒമാനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഒമാന്‍ സര്‍വകലാശലകള്‍ പിന്നീട് ഈ രംഗത്തേക്ക് പ്രവേശിച്ചു. ഇതിന്റെ തുടര്‍ച്ചയായി സ്വദേശിവല്‍കരണവും ആരോഗ്യ സേവന മേഖലയില്‍ നടപ്പാക്കി. ഏതാണ്ട് 70 ശതാമനത്തിലധികം സ്വദേശിവല്‍കരണം നടപ്പായതാണ് വിലയിരുത്തല്‍. ആരോഗ്യ മേഖലയില്‍ 2020 വര്‍ഷത്തോെട വലിയ വികസനം ലക്ഷ്യമിട്ട് നേരത്തേ തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എട്ടാം പഞ്ചവല്‍സര പദ്ധതിയുടെ അവസാനത്തോടെ (2015) ആരോഗ്യ ചികില്‍സാശാഖകളില്‍ 319 പുതിയ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് 691 തസ്തികകള്‍ എങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് കണക്കാക്കുന്നു. 2015 അവസോനത്തോടെ മൊത്തം 2036 സ്‌പെഷലിസ്റ്റുകളുണ്ടാകും. ഇതോടെ 1000 പേര്‍ക്ക് 0.667 എന്ന അനുപാതത്തിലായി മാറുമെന്നാണ് കണക്കാക്കുന്നത്. 2013ല്‍ പുതുതായി 102 സ്വദേശികള്‍ രാജ്യത്തിനകത്തുനിന്നും 48 പേര്‍ പുറത്തുനിന്നും പരിശീലനം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ അനുപാതം നിലനിര്‍ത്താന്‍ 2020ഓടെ ആവശ്യമായി വരുന്ന മെഡിക്കല്‍ സ്‌പെഷലിസ്റ്റുകളുടെ എണ്ണം 2,228 ആണ്. ഇതില്‍ 464 പേര്‍ മാത്രമാണ് സ്വദേശികളായുണ്ടാകുക എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈ വിശകലനങ്ങളും കണക്കുകളും മുന്നില്‍വച്ചായിരിക്കും പുതിയസേവന നിയമം കൊണ്ടുവരിക.

(gulf madhyamam 1..07..13)

Monday, July 1, 2013

ഇറക്കുമതി: ഒമാനില്‍ ഇന്ത്യന്‍ കുതിപ്പ്; ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ വര്‍ധന


മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തനിടെ ഇരട്ടിയില്‍ അധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2008 മുതല്‍ 2012-2013 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്ക് പ്രകാരമാണിത്. ഒമാനിലേക്കുള്ള ഇറക്കുമതിയില്‍ ഏറ്റുവം മുന്‍ നരിയിലുള്ള നാല് രാജ്യങ്ങളിലൊന്നയി ഇന്ത്യ മാറുകയും ചെയ്തു. ജി.സി.സി രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയവരില്‍ രണ്ടാം സ്ഥാനം ഒമാനിനുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ഇടപാടില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

അഞ്ച് വര്‍ഷത്തെ ഉഭയകക്ഷി ഇടപാടില്‍ 129 ശതാമനമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതിന് മുമ്പുള്ള കാലത്ത് വ്യാപാരത്തില്‍ അനുഭവപ്പെട്ട മാന്ദ്യം ഏറെക്കുറെ മറികടന്ന കുതിപ്പാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഒമാനിലേക്കുള്ള ഇറക്കുമതിയില്‍ നാലം സ്ഥാനം ഇന്ത്യക്കുണ്ട്. ജപാനില്‍ നിന്നാണ് ഏറ്റവുമധികം ഇറക്കുമതി നടക്കുന്നത്. അമേരിക്കയാണ് രണ്ടാമത്. മൂന്നാമത് സൗദി അറേബ്യയും. 2012 ലെ കണക്കുകള്‍ പ്രകാരം ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുണ്ട്. 2010ല്‍ ഇന്ത്യ ചൈനക്കും പിറകില്‍ അഞ്ചാമതായിരുന്നു. അവിടെനിന്നാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ചായ, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങള്‍, അരി, ഇറച്ചിയുല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍ എന്നിവക്കാണ് ഒമാനില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. അതേസമയം, യൂറിയ, ഗ്യാസ്, എണ്ണ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് ഒമാന്‍ കയറ്റുമതി ചെയ്യുന്നത്. 

ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും അധികം നിക്ഷേപം ഇന്ത്യയില്‍ നടത്തിയ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഒമാനിനുണ്ട്. 340 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഒമാന്‍ ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. യു.എ.ഇയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇന്ത്യയിലെ ആദ്യ 10 പ്രമുഖ നിക്ഷേപ രാഷ്ട്രങ്ങളിലുള്‍പെട്ട രാജ്യമാണ് യു.എ.ഇ. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉഭയകക്ഷഇ ഇടപാടുകളില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വഴിത്തിരിവാകും. രണ്ട് രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ദൃഢബന്ധം ഇതുവഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ഒമാനില്‍ ജോലി 7.18 ലക്ഷം ഇന്ത്യക്കാരുടെ സാന്നിധ്യവും ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ്. 

ഒമാനുമായി ദീര്‍ഘകാലമായി ഇന്ത്യക്ക് അടുത്ത  ബന്ധമുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് വലിയ അളവില്‍ മുന്നോട്ടുപോയി. ഇരുരാജ്യങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പരസ്പരം സന്ദര്‍ശിക്കുകയും വാണിജ്യ കാരാറുകള്‍ ഒപ്പുവക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസും പരസ്പര സന്ദര്‍ശനത്തിലൂടെ ബന്ധം ശക്തിപ്പെടുത്തി. പ്രധാനമന്ത്രിക്ക് പിന്നാലെ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇവിടെ വന്നു. 2009ല്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും മുന്‍ രാഷ്പ്രതി എ.പി.ജെ അബ്ദുല്‍കലാമും ഇവിടെയെത്തി. ഊര്‍ജ മന്ത്രി ഫാറൂഖ് അബ്ദുല്ല, വിദേശകാര്യ സഹമന്ത്രിമാരയ ഇ. അഹ്മദ്, ശശി തരൂര്‍, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ, ന്യുനപക്ഷ ക്ഷേമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരും ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ഇബ്‌നു മഹ്മൂദ് ആലുസഈദ്, ടൂറിസം മന്ത്രി ഡോ. റജിഹ ബിന്‍ത് അബ്ദുല്‍ അമീര്‍ അലി, ഓയില്‍ ആന്റ് ഗ്യാസ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി, പ്രതിുരാധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് അല്‍ ബുസൈദി, വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, വാണിജ്യ മന്ത്രി മഖ്ബൂല്‍ ബിന്‍ അലി ബിന്‍ സുല്‍ത്താന്‍ തുടങ്ങി പത്തോളം ഉന്നതര്‍ ഇക്കാലയളവില്‍ ഇന്ത്യയിലേക്ക് പോകുകയും ചെയ്തിരുന്നു. 

കാര്‍ഷിക മേഖല, കുറ്റകൃത്യങ്ങള്‍ തടയല്‍, കുറ്റാവളികളെ തിരിച്ചയക്കല്‍, വ്യോമയാനം എന്നീ മേഖലയില്‍ സഹകരണരാറുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഓഡിറ്റ് സ്ഥാപനങ്ങള്‍ക്കിടയിലെ സഹകരണം, ഇരട്ട നികുതി തടയല്‍, ഉഭയകക്ഷി നിക്ഷേപ പ്രോല്‍സാഹനം, സംയുക്തനിക്ഷേപം എന്നിവയിലും ധാരണകള്‍ ഉണ്ട്. ഇരുരാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്താനായി സ്ട്രാറ്റജിക് കണ്‍സള്‍ട്ടേറ്റിവ് ഗ്രൂപ്പ് രൂപവല്‍കരിച്ചു. ഇത് എല്ലാവര്‍ഷവും യോഗം ചേരുകയും ചെയ്യുന്നുണ്ട്. ഈ നടപടികളുടെയെല്ലാം തുടര്‍ച്ചയും പ്രതിഫലനവുമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാര-നിക്ഷേപ മേഖലകളിലുണ്ടായ വന്‍ കുതിച്ചുചാട്ടം. 

(gulf madhyamam 30..06..12)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...