Thursday, December 29, 2016

യുഎപിഎ: സിപിഎമ്മിന്റെ സെലക്ടീവ് നിര്‍വചനത്തില്‍ പുറന്തള്ളപ്പെടുന്നവര്‍

കേരളത്തില്‍ നിന്ന് മലയാളികളെ കാണാതായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്
യു എ പി എ ചുമത്തി മുംബൈയില്‍ ജയിലിലടക്കപ്പെട്ടയാളാണ് വയനാട്
സ്വദേശി ഹനീഫ് മൌലവി. തന്റെ മകന്‍ ആഷിഖിനെ തീവ്രവാദത്തിലേക്ക്
നയിച്ചത് ഹനീഫ് മൌലവിയാണെന്ന് പിതാവ് മജീദ് നല്‍കിയ മൊഴിയുടെ
അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ അങ്ങിനെ മൊഴി
നല്‍കിയിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ട കടലാസുകളില്‍
ഒപ്പിട്ടുകൊടുക്കുകമാത്രമാണ് ചെയ്തതെന്നും ഹനീഫ് മൌലവിക്കെതിരെ
തനിക്ക് ഇങ്ങിനെയൊരു പരാതിയില്ലെന്നും മൂന്നുമാസത്തിന് ശേഷം
പടന്ന സ്വദേശിയായ മജീദ് തന്നെ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തല്‍
പുറത്തുവരുന്നതിന് ഏതാനും ദിവസം മുന്പാണ് കണ്ണൂര്‍ നാറാത്ത്
കേസില്‍ കേരള പൊലീസ് ചുമത്തിയിരുന്ന യു എ പി എ ഹൈക്കോടതി
റദ്ദാക്കിയത്. ആയുധ പരിശീലനം നടത്തി എന്നാരോപിച്ച് 21 എസ് ഡി പി
ഐപോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഈ കേസില്‍ യു എ
പി എ ചുമത്തിയിരുന്നത്. ഇതിനും ഏതാനും ദിവസം മുന്പാണ് എം എന്‍
രാവുണ്ണിക്ക് മുറിയെടുത്തുകൊടുത്തുവെന്നാരോപിച്ച് സര്‍ക്കാര്‍
ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിക്കെതിരെ കേരള പോലീസ് യു എ
പി എ ചുമത്തിയത്. രജീഷ് എടുത്തുകൊടുത്തുവെന്ന് പറയുന്ന മുറിയില്‍
താമസിച്ചും അല്ലാതെയും പൊലീസിന്റെ കണ്‍വെട്ടത്ത് തന്നെ
പൊതുപ്രവര്‍ത്തനം നടത്തിയിരുന്ന രാവുണ്ണിയെ സഹായിച്ചതിനാണ്
യുഎപിഎ. രാവുണ്ണിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത
ശേഷമായിരുന്നു രജീഷിനെ പിടികൂടിയത്. രാവുണ്ണിയെ
അറസ്റ്റ് ചെയ്തതാകട്ടെ, മാവോവേട്ടയില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ
മൃതദേഹം ഏറ്റുവാങ്ങാനെത്തിയ അമ്മക്കും സഹോദരനും കോഴിക്കോട്
മുറിയെടുത്തുകൊടുത്തതിനും!

കേരളത്തിലും ഇന്ത്യയിലും എങ്ങിനെയാണ് യു എ പി എ
ചുമത്തപ്പെടുന്നത് എന്ന് പറയുന്നതാണ് ഈ സംഭവങ്ങള്‍.
കാല-ദേശ-ഭരണകൂട വ്യത്യാസമില്ലാതെ കുറ്റാരോപണവും യുഎപിഎ
ചുമത്തലും നടക്കുന്നുവെന്ന് ഇവയുടെയെല്ലാം അണിയറക്കഥകള്‍
വ്യക്തമാക്കുന്നു. കേരളത്തില്‍ യു എ പി എയെക്കുറിച്ച ചര്‍ച്ചകള്‍
സജീവമായ സമയത്താണ് ഈ വാര്‍ത്തകള്‍ പുറത്തുവന്നത്. യു എ
പി എ തന്നെ പിന്‍വലിക്കണമെന്നാണ് ഒരു വാദം. സി പി എമ്മും കോണ്‍ഗ്രസും അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍
ദുരുപയോഗം തടഞ്ഞാല്‍ മതിയെന്ന നിലപാടുകാരണ്. സി പി എം ആകട്ടെ ഒരുപടികൂടി കടന്ന്, യു എ പി എ രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രയോഗിക്കുന്നതിനെയും എതിര്‍ക്കുന്നു.  ഇടതുപക്ഷത്തിന്റെ കേരളത്തിലെ
ഏറ്റവും കരുത്തനായ നേതാവ് ആഭ്യന്തര വകുപ്പ് കൈകാര്യം
ചെയ്യുന്‌പോഴും പൊലീസ് കാവി അജണ്ട നടപ്പാക്കുന്നുവെന്ന ആരോപണം
അതിശക്തമായി ഉയരുകയും പൊതുസമൂഹത്തിന് അത് കണ്ണടച്ച്
വിശ്വസിക്കാന്‍ തക്ക സംഭവങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയും
ചെയ്യുന്നതിനിടെയാണ് യുഎപിഎയില്‍ സിപിഎം ഈ നിലപാട്
സ്വീകരിക്കുന്നത്. തീവ്രവാദ കേസുകളില്‍ യു എ പി
എ സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി തന്നെയും വ്യക്തമാക്കിയിട്ടുമുണ്ട്.

കേരളത്തില്‍ യു എ പി എ വിരുദ്ധ സമരത്തിന് അതിന്റെ ആരംഭ കാലം
മുതല്‍ രംഗത്തുണ്ടായിരുന്നത് ഏതാനും മുസ്ലിം സംഘടനകളും ചെറിയ
ചില ഇടത് ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്.
അന്നൊന്നും യു എ പി എയില്‍ കൃത്യമായ നിലപാട് പോലും
സ്വീകരിക്കാതിരുന്ന സിപിഎം, അവരുടെ ഭരണകാലത്ത് അത് ആദ്യമായി
കേരളത്തില്‍ പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ കണ്ണൂരിലെ സിപിഎം
നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട കൊലപാതകക്കേസുകളില്‍ കഴിഞ്ഞ
യുഡിഎഫ് സര്‍ക്കാര്‍ യു എ പി എ ചുമത്തി. കേരളത്തിലെ
മുസ്ലിംകള്‍ക്കൊ ദലിതുകള്‍ക്കോ മാവോയിസ്റ്റുകള്‍ക്കോ നേരെ മാത്രമല്ല,
തങ്ങള്‍ക്കെതിരെയും പ്രയോഗിക്കപ്പെടാവുന്ന ഒന്നാണ് യുഎപിഎ എന്ന തിരിച്ചറിവ് അപ്പോള്‍ സിപിഎമ്മിനുണ്ടായി. അന്നുമുതലാണ് യുഎപിഎയുടെ
ദുരുപയോഗം തടയുക എന്ന മുദ്രാവാക്യം കേരളത്തില്‍ സിപിഎം
ഉയര്‍ത്തിയത്. ഇതാണ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ
ചുമത്തരുത് എന്ന കുറച്ചുകൂടി വിശാലമെന്ന് തോന്നിപ്പിക്കുന്ന
നിലപാടായി സിപിഎം ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്കെതിരെ യു എ പി എ ചുമത്തരുത് എന്ന വാദം അതിന്റെ സ്വാഭാവികതയില്‍ തന്നെ ഒരുപറ്റം ആളുകള്‍ യു എ പി എക്ക് അര്‍ഹരാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുള്ളവരെല്ലാം യു എ പി എ ചുമത്താവുന്ന
രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്യാനിടയുള്ളവരാണ് എന്ന്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അല്ലാത്തവരെല്ലാം യുഎപിഎക്ക് യോഗ്യരാണ് എന്ന്, രാഷ്ട്രീയ
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും രാജ്യദ്രോഹം ചെയ്യില്ലെന്ന്,
അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ ചെയ്യുന്നതൊന്നും
രാജ്യദ്രോഹം ആകില്ലെന്ന്, സിപിഎമ്മിന്റെ ഈ നിലപാട് ഏകപക്ഷീയമായി
പ്രഖ്യാപിക്കുന്നു. കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രീയം
പറയുന്നവരൊന്നും 'യഥാര്‍ഥ രാഷ്ട്രീയക്കാര്‍' അല്ലെന്ന അപരവത്കരണ
യുക്തിയാണിത്. സി പി എം വിരുദ്ധ നിലപാടുകളുള്ളവരെ ഒതുക്കാനുള്ള എളുപ്പവഴിയും. ഇന്ത്യയില്‍
തീവ്രവാദവിരുദ്ധ നടപടികളുടെ പേരില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ
ഭരണകൂട-പൊലീസ് ഭീകരവേട്ടക്ക് പറഞ്ഞിരുന്നത് എല്ലാ ഭീകരരും
മുസ്ലിംകളാണ് എന്നതുപോലുള്ള സംഘ്പരിവാര്‍ ന്യായങ്ങളാണ്. ഇത്തരം
വാദങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് മുസ്!ലിം വേട്ടക്കെതിരായ
പൊതുസമൂഹത്തിന്റെ പ്രതിരോധങ്ങളെ ദുര്‍ബലമാക്കിയത്.
അപരവത്കരണത്തിനുള്ള ഈ സംഘ-ഭരണകൂട കുതന്ത്രത്തിന്റെ ഇടത്
വേര്‍ഷനാണ് യുഎപിഎയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടവര്‍ രാഷ്ട്രീയക്കാര്‍
മാത്രമാണെന്ന സി പി എം നിലപാട്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎ പിഎ പ്രയോഗിക്കരുത് എന്ന
വാദമുന്നയിക്കുന്നിടത്തും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്.
ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ പരിരക്ഷ ലഭിക്കുമെന്ന
ചോദ്യത്തിന് സിപിഎം ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. എന്നല്ല, സിപിഎം
ഭരണകാലത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്
കേസെടുത്തപ്പോള്‍ അതില്‍ എസ് ഡി പി ഐയുടെ പേരുകൂടി
ചേര്‍ത്തിരുന്നു. ഈ രണ്ട് സംഘടനകള്‍ തമ്മിലുള്ള ബന്ധം
ഏവര്‍ക്കുമറിയാം. എങ്കില്‍ തന്നെയും കുറ്റപത്രത്തില്‍ പോപുലര്‍
ഫ്രണ്ടിനൊപ്പം എസ് ഡി പി ഐ എന്നുകൂടി എഴുതിച്ചേര്‍ക്കുന്‌പോള്‍
രാഷ്ട്രീയ പ്രവര്‍ത്തകരെന്ന സിപിഎം നിര്‍വചനത്തില്‍ ഉള്‍പെടാന്‍
യോഗ്യതയില്ലാത്ത രാഷ്ട്രീയക്കാര്‍ ആരൊക്കെയെന്ന് വ്യക്തമാകും. എം എന്‍ രാവുണ്ണിക്കും രജീഷ് കൊല്ലക്കണ്ടിക്കുമെതിരെ യുഎപിഎ
ചുമത്തുന്നതിലേക്ക് നയിച്ചത് മാവോവേട്ടയില്‍ കൊല്ലപ്പെട്ട
കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റവുവാങ്ങുന്നതും
സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്. അന്നവിടെയുണ്ടായ
പ്രതിഷേധത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ മാവോയിസ്റ്റ്
അനുകൂലികള്‍ വരെയുണ്ടായിരുന്നു. പൊലീസ് വേട്ടയില്‍
കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മാന്യമായ സംസ്‌കാരമെങ്കിലും
ഒരുക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇത്തരം
ആവശ്യങ്ങളുന്നയിക്കുന്നത് 'ശരിയായ' രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും
അത് യു എ പി എ തന്നെ ചുമത്താവുന്ന കുറ്റകൃത്യമായി
കണക്കാക്കുമെന്നുമാണ് ഇവര്‍ക്കെതിരായ കേസ് വ്യക്തമാക്കുന്നത്.



പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുണ്ടായതാണ് കൊടിഞ്ഞിയിലെ ഫൈസല്‍ വധം. ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച ഫൈസലിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസുകാരാണെന്ന് സംഭവം നടന്ന ആ നിമിഷം മുതല്‍ ഫൈസലിന്‌റെ അമ്മ് വിളി്ച്ചുപറയുന്നുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം ആര്‍ എസ് എസുകാരുമാണ്. ഈ കേസില്‍ യുഎപിഎ ചുമത്തിയില്ല എന്നതല്ല ആക്ഷേപം. മറിച്ച് ഇത്രയേറെ പ്രത്യക്ഷമായിട്ടും കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്നുപോലും കേസ് രേഖകളിലൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ മൂന്ന് സ്‌കൂളുകളില്‍ ആര്‍ എസ് എസ് ആയുധ പരിശീലന
ക്യാന്പ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. പരാതിയുടെ പകര്‍പ് സഹിതം ഡിസംബര്‍ 25ന് ആണ് ജയരാജന്‍ ഈ വിവരം പുറത്തുവിട്ടത്.
ആയുധവും രാജ്യദ്രോഹവുമെല്ലാം ഉള്‍പെട്ട കേസുകളാണെങ്കില്‍
പരാതികിട്ടുന്‌പോഴേക്കും പാഞ്ഞുചെന്ന് കേസെടുക്കുന്ന ബഹ്‌റയുടെയും
പിണറായിയുടെയും പൊലീസ് ഈ പരാതിയില്‍ ഇതുവരെ
കേസെടുത്തിട്ടില്ല. ഇനി കേസെടുത്താല്‍ തന്നെ അതില്‍ ആര്‍ എസ്
എസിനൊപ്പം ബിജെപിയെ ഉള്‍പെടുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല.
ഈ രണ്ടുസംഘടനകളും തമ്മിലുള്ള ബന്ധം
പോപുലര്‍ഫ്രണ്ട്എസ്ഡിപിഐ പോലെതന്നെ സുവ്യക്ത്യമെങ്കിലും ഒരു
മുസ്ലിം സംഘടനക്കില്ലാത്ത പ്രിവ!്!ലജ് ബിജെപിക്ക് കിട്ടുമെന്നുറപ്പ്. അഥവ
യുഎപിഎ ചുമത്തേണ്ടതില്ലാത്ത സാധുക്കളായ രാഷ്ട്രീയക്കാരെന്ന്
സിപിഎം നിര്‍വചിക്കുന്ന സംഘത്തില്‍ ബിജെപിക്ക് വലിയ
സ്ഥാനമുണ്ടെന്നര്‍ഥം. താടിയും തൊപ്പിയുമുള്ളതിനാല്‍ അബ്#ദുന്നാസിര്‍ മഅ്ദനിയെ ഇതുവരെ രാഷ്ട്രീയ നേതാവായി അംഗീകരിക്കാന് പോലും തയാറാകാത്ത കേരളീയ പൊതുസമൂഹത്തിലാണ് യുഎപിഎയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടവരാണ് രാഷ്ട്രീയക്കാരെന്ന നിലപാട് സിപിഎം മന്നോട്ടുവക്കുന്നത്. ഈ പശ്ചാത്തലമാണ് ഏതുതരം രാഷ്ട്രീയകാകരാണ് ഒഴിവാക്കപ്പെടുക എന്ന ന്യായമായ സംശയമുയര്‍ത്തുന്നത്. വിയോജിക്കുന്നവരുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി നേരിടുക എന്നതാണ് ഫലത്തില്‍ സിപിഎമ്മിന്റെ യു എ പി എ നിലപാടിന്റെ താത്പര്യമെന്ന സംശയം പ്രസക്തമാകുന്നതും.

രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്നതിനൊപ്പം തീവ്രവാദ കേസുകളില്‍ യു എ പി എ സ്വാഭാവികമാണെന്ന വാദവും സിപിഎമ്മിനുണ്ട്. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും. (നേരത്തെ ഉമ്മന്‍ചാണ്ടിയും ഇതേ വാദം ഉന്നയിച്ചിരുന്നു.) എന്നാല്‍
കേരളത്തിലും ഇന്ത്യയിലും ഇതുവരെയുണ്ടായ 'തീവ്രവാദ കേസുകളുടെ' ചരിത്രം പരിശോധിച്ചാല്‍ ഇതെത്രത്തോളം അരാഷ്ട്രീയമായ
നിലപാടാണെന്ന് ബോധ്യമാകും. ഭീകരവാദിയെന്നാരോപിച്ച് ജയിലിലടച്ച നിരപരാധികളായ ഒരുപിടി മുസ്#ലിം ചെറുപ്പക്കാരുല്‌ള നാടാണ് കേരളം. ഈയിടെ ജയില്‍ മോചിതനായ യഹ്‍യ കമ്മുക്കുട്ടി, പരപ്പനങ്ങാടിയിലെ സക്കരിയ്യ, പാനായിക്കുളം കേസില്‍ യുഎപിഎ ചുമത്തപ്പെട്ടവര്, കണ്ണൂരിലെ മുഹമ്മദ് ഷമീര്‍, ഷറഫുദ്ദീന്‍, മനാഫ്....തുടങ്ങി അബ്ദുന്നാസിര്‍ മഅ്ദനി വരെ. സഹോദരന് വേണ്ടി കേസ് നടത്തിയതിനാണ്, പ്രതികളെ സഹായിച്ചുവെന്നാരോപിച്ച് ഷറഫുദ്ദീന്‌റെ സോഹദരന്‍ തസ്‌നീമിനെ യുഎപിഎ ചുമത്തി ജയിലിടച്ചത്. രജീഷ് കൊല്ലക്കണ്ടിയുടെയും എംഎന്‍ രാവുണ്ണിയുടെയും കേസുകള്‍ കേരളീയര്‍ക്ക് മറക്കാന്‍ സമയമായിട്ടില്ല. പൊതുസമൂഹത്തിന്റെ അതിജാഗ്രത കൊണ്ട് മാത്രം രണ്ടുപേര്‍ - കമല്‍ സി ചവറയും കെ എം നദീറും - യുഎപിഎയില്‍ നിന്ന് കഷ്ടിച്ച് (അതും തല്‍ക്കാലത്തേക്ക്) രക്ഷപ്പെട്ടിട്ട് അധികദിവസമായിട്ടുമില്ല. വ്യാജ കേസുകളാണെന്ന് ബോധ്യപ്പെട്ടിട്ടും നിയമം നിയമത്തിന്റെ വഴിക്കങ്ങ് പൊയ്‌ക്കോട്ടെയെന്ന് എത്ര ആഴമേറിയ നീതിബോധമുള്ളവരും നിസ്സഹായരാകേണ്ടിവരുന്ന കേസുകള്‍. ഇത്തരം കേസുകളൊക്കെയും പിണറായി പറയുംപ്രകാരം യുഎപിഎക്ക് അര്‍ഹമായ 'തീവ്രവാദ' കേസുകളാണ്.

തീവ്രവാദമെന്നതിന്‌റെ പാര്‍ട്ടി നിര്‍വചനവും നിലപാടുകളും ഇതിലേറെ സങ്കീര്‍ണവും വിചിത്രവുമാണ്. പോപുലര്‍ഫ്രണ്ടുകാര്‍ ഒരാളുടെ കൈവെട്ടിയത് കേരള പൊലീസിന് (കൊടിയേരിയുടെ ഭരണാകാലത്ത്) തീവ്രവാദമാണ്. എന്നാല്‍
കൊടിഞ്ഞിയിലെ ഫൈസലിന്റെ തല ആറ്! എസ് എസുകാര്‍ വെട്ടിയത് (പിണറായിയുടെ ഭരണകാലത്ത്) പൊലീസ് നിര്‍വചനത്തില്‍ തീവ്രവാദമല്ല. സലഫി നേതാവ് ശംസുദ്ദീന്‍ പാലത്തിന്റെ യൂ ടൂബ് പ്രസംഗം തന്നെ തീവ്രവാദക്കേസിന് ധാരാളമാണ്. ബിജെപി നേതാവ് ശശികലയുടെ വിഷലിപ്തമായ പൊതുപ്രഭാഷണങ്ങള്‍ പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വോട്ട് ബഹിഷ്‌കരണം എല്ലാതെരഞ്ഞെടുപ്പിലും കേരളത്തില്‍ പതിവുള്ള പ്രതിഷേധ രീതിയാണ്.
എന്നാല്‍ ചാത്തുവും ഗൌരിയും വോട്ട് ബഹിഷ്‌കരിക്കാന്‍ പോസ്റ്ററൊട്ടിച്ചാല്‍ അവര്‍ യുഎപിഎക്ക് അര്‍ഹരാണ്. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും കല്ലെറിഞ്ഞും കത്തിച്ചും തകര്‍ത്ത വാഹനങ്ങള്‍ ജനകീയ വികാരങ്ങളുടെ അനിവാര്യമായ രാഷ്ട്രീയ പ്രകടനമാണ്. എന്നാല്‍ അബ്ദുന്നാസിര്‍ മഅ്ദനിയുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ ഒരു ബസ് കത്തിച്ചാല്‍ അത് തീവ്രവാദമാണ്. അതിലെ പ്രതികളെന്ന് സംശയിക്കുന്നവരോട് ടെലഫോണില്‍ നടത്തുന്ന സംഭാഷണം മതി, സൂഫിയ മഅ്ദനി ഭീകരവാദിയാകാന്‍.

(google image)

തീവ്രവാദം എന്നത് ഭരണകൂടം ശത്രുവായി നിശ്ചയിക്കുന്നവരെ നേരിടാനും എതിര്‍പക്ഷത്തുള്ളവരെ വേട്ടയാടാനുമുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമാണ് എന്ന വിമര്‍ശത്തിന് അടിവരയിടുന്നതാണ് മേല്‍സംഭവങ്ങള്‍. ഇക്കാര്യങ്ങള്‍ അറിയാത്തവരല്ല സിപിഎം. രാഷ്ട്രീയ പക്ഷഭേദങ്ങളാല്‍ യുഎപിഎക്ക് സിപിഎം നേതാക്കള്‍ തന്നെ ഇരയായിട്ടുമുണ്ട്. എന്നിട്ടും യുഎപിഎയുടെ കാര്യത്തില്‍ ഇത്രമേല്‍ അരാഷ്ട്രീയമായ നിലപാട് സ്വീകരിക്കാന്‍ സിപിഎം നിര്‍ബന്ധിതമാകുന്നത്, യുഎപിഎയുടെ പ്രാരംഭ കാലത്തെ പാര്‍ട്ടി നയങ്ങള്‍ ബാധ്യതയായി മാറുന്നതിനാലാണ്. എതിരാളികളെ നേരിടാനുള്ള ആയുധമായി യുഎപിഎയെ നിലനിര്‍ത്തുകയും എന്നാല്‍ തങ്ങള്‍ക്കെതിരെ അത് പ്രയോഗിക്കപ്പെടുന്നത് തടയുകയും ചെയ്യുക എന്ന ഇരട്ടത്തന്ത്രമാണ് ഈ നിലപാടിന്റെ അടിത്തറ. ജനാധിപത്യവും ഭരണഘടനയും ഉറപ്പുനല്‍കുന്ന എല്ലാതരം സ്വാതന്ത്ര്യവും പൗരാവകാശങ്ങളും മറികടന്ന് സമ്പൂര്‍ണ പൊലീസ് രാജിന് അനുമതി കൊടുക്കുന്ന വ്യവസ്ഥകളാലാണ് യു എ പി എ രൂപപ്പെടുത്തിയിരിക്കുന്നത്. ആരെയും രണ്ടാമതൊന്നാലോചിക്കാതെ രാജ്യദ്രോഹിയാക്കാനും എത് സംഘത്തെയും സംഘടനെയെയും നിരോധിക്കാനും ഏത് തരം എതിര്‍പുകളെയും അനായാസം നിയമവിരുദ്ധമാക്കി മാറ്റാനും ഈ നിയമം പൊലീസിന്-ഭരണകൂടത്തിന് അധികാരം നല്‍കുന്നുണ്ട്. വാറന്‌റില്ലാതെ തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും 30 ദിവസം കസ്റ്റഡിയില്‍വക്കാനും ജാമ്യമില്ലാതെ ആറുമാസം തടവിലിടാനും അനുമതിയുണ്ട്. കുറ്റം ചെയ്തില്ല എന്ന് സമര്‍ഥിക്കാന്‍ തെളിവുകള്‍ ഹാജരാക്കേണ്ട ബാധ്യതയും കുറ്റാരോപിതനാണ്. ഇത്തരം വിചിത്രമായ നിയമങ്ങളുടെ സമാഹാരം എന്ന നിലക്കാണ് രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും യു എ പി എയെ എതിര്‍ക്കുന്നത്. ഈ രാഷ്ട്രീയത്തെ തിരിച്ചറിയാതിരിക്കുകയും പൗരാവകാശ വിരുദ്ധതയെ അവഗണിക്കുകയും ഭരണഘടനാ വിരുദ്ധമെന്ന് പോലും പറയാവുന്ന ഈ നിയമത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് വാദിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിലപാടാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ ദിനംപ്രതിയുള്ള പരിപാടിയായി മാറിയകാലത്ത്, സ്വന്തം തടി രക്ഷിക്കുക എന്ന മിനിമം പരിപാടിയിലൂന്നുന്നതുകൊണ്ടാണ് ഇത്രമേല്‍ ജനാധിപത്യവിരുദ്ധമായി സിപിഎമ്മിന് സംസാരിക്കേണ്ടി വരുന്നത്. മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക് ഒട്ടും ചേര്‍ന്നതല്ല, ഈ 'രാഷ്ട്രീയ' സങ്കുചിതത്വം.

Wednesday, December 28, 2016

പരീക്ഷ, പ്രവേശം, സോഫ്റ്റ്‍വെയര്‍

('ഇങ്ങിനെ പഠിച്ചാല്‍ കേരളം എവിടെയെത്തും' എന്ന ലേഖനത്തിനൊപ്പം ചേര്‍ത്ത കുറിപ്പുകള്‍.)

1. കമ്മിറ്റി തടഞ്ഞ പ്രവേശവും കുട്ടികള്‍ തടഞ്ഞ പരീക്ഷയും

ഈ അധ്യയന വര്‍ഷം തുടങ്ങി ആദ്യപാദം പിന്നിടും മുന്പെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയില്‍ രണ്ട് സുപ്രധാന സംഭവങ്ങളുണ്ടായി. നിയമവിരുദ്ധമായി പ്രവേശം നേടിയ 360 വിദ്യാര്‍ഥികളുടെ പ്രവേശം, ജയിംസ് കമ്മിറ്റി റദ്ദാക്കിയതാണ് ഒന്ന്. സര്‍ക്കാര്‍ കര്‍ശനമായ വ്യവസ്ഥകളും നിബന്ധനകളും ഏര്‍പെടുത്തിയിട്ടും എഞ്ചിനീയറിങ് പ്രവേശത്തിലെ വഴിവിട്ട ഇടപാടുകള്‍ക്ക് ഒരറുതിയും വരുത്താനായില്ലെന്നാണ് ജയിംസ് കമ്മിറ്റിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. എഞ്ചിനീയറിങ് പ്രവേശത്തിലെ അനഭിലഷണീയ പ്രവണതകളുടെ വ്യാപ്തിയെത്രയെന്നും ഇതില്‍നിന്ന് വ്യക്തം. കോളജുകളുടെ നഷ്ടം നികത്താന്‍ സഹായകരമാംവിധത്തില്‍ ഇത്രയും കുട്ടികളെയെടുക്കാന്‍ സര്‍ക്കാറും അവര്‍ക്ക് 'കഴിയുന്ന' സഹായം നല്‍കിയെന്നാണ് വിവരം. മേല്‍നോട്ട കമ്മിറ്റി ഉത്തരവുകളെ കോടതി വഴി അനായാസം മറികടക്കാനാകുമെന്നതാണ് മുന്‍കാല അനുഭവങ്ങള്‍. ഈ ആത്മവിശ്വാസമാണ് ഇത്തവണയും മാനേജ്മെന്റുകളെ നയിച്ചത്. 

പണംകൊണ്ടും പഠന മികവുകൊണ്ടും വഴിവിട്ടും അല്ലാതെയും പ്രവേശം നേടിയ കുട്ടികള്‍ സംഘടിതമായി ബി ടെക് പരീക്ഷ മുടക്കാന്‍ നടത്തിയ നീക്കങ്ങളും ഒരു സംഘം പരീക്ഷ തടഞ്ഞതുമാണ് മറ്റൊന്ന്. എഞ്ചിനീയറിങ് കോളജുകളെ സാങ്കേതിക സര്‍വകലാശാലക്ക് കീഴിലാക്കിയ ശേഷം കൊണ്ടുവന്ന പരിഷ്കാരങ്ങളോടുള്ള വിദ്യാര്‍ഥികളുടെ എതിര്‍പാണ് പരീക്ഷ തടയലില്‍ കലാശിച്ചത്. ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിനുള്ള സോഫ്റ്റ്‍വെയര്‍ തയാറാക്കാന്‍ സാങ്കേതിക സര്‍വകലാശാല കെല്‍ട്രോണിനെ ഏല്‍പിച്ചിരുന്നു. കെല്‌‍ട്രോണ്‍ സ്വകാര്യ ഏജന്‍സി വഴിയാണ് സോഫ്റ്റ്‍വെയര്‍ തയാറാക്കിയത് എന്നും അത് പരീക്ഷാ ക്രമക്കേടിന് കാരണമാകുമെന്നും വാദിച്ചാണ് എസ് എഫ് ഐയും മറ്റും  ആദ്യം രംഗത്തുവന്നത്. ഇവരുടെ പരാതിയെത്തുടര്‍ന്ന് ഡിസംബര്‍ 2ന് നടത്താനിരുന്ന പരീക്ഷ സര്‍ക്കാര്‍ ഇടപെട്ട് മാറ്റിവച്ചു. പിന്നീട് പരീക്ഷാ സംവിധാനത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തുകയും അത് നിലനിര്‍ത്താന്‍ തീരുമാനിക്കുയും ചെയ്തു. ഇങ്ങിനെയാണ് ഡിസംബര്‍ 13ന് പരീക്ഷ  നടത്താന്‍ തീരുമാനിച്ചത്. 

എന്നാല്‍ പുതിയ തിയതി പ്രഖ്യാപനിച്ചതോടെ പ്രശ്നങ്ങള്‍ മറ്റൊരു രീതിയില്‍ പുനരാരംഭിച്ചു. പരീക്ഷ മാറ്റിയപ്പോള്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കും മറ്റും പോയെന്നും പെട്ടെന്ന് തിയതി പുതുക്കി നിശ്ചയിച്ചതിനാല്‍ അവര്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റില്ലെന്നും പറഞ്ഞായിരുന്നു വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. ഏതുവിധേനയും പരീക്ഷ മാറ്റിവപ്പിക്കാന്‍ അവര്‍ തീവ്രശ്രമം തുടങ്ങി. മാറ്റിയ പരീക്ഷ ജനുവരിയിലേ നടക്കൂവെന്ന പ്രതീക്ഷ തെറ്റിയതാണ് അവരുടെ പ്രകോപനം. അങ്ങേയറ്റം സാമൂഹിക വിരുദ്ധമായ രീതിയില്‍ വരെ വിദ്യാര്‍ഥികള്‍ ഇതിനായി ശ്രമിച്ചു. പരീക്ഷക്കെതിരെ വാര്‍ത്ത ചെയ്യിപ്പിക്കാനായി കേരളത്തിലെ നിരവധി മാധ്യമ പ്രവര്‍ത്തകരുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങള്‍ നടത്തി. ഒരുതരം സൈബര്‍ ആക്രമണമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഭീകരമായിരുന്നു അതിന്റെ സ്വഭാവം. എ ഐ സി ടി ഇ ഉദ്യോഗസ്ഥര്‍ക്കും സര്‍കലാശാല ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സമാനമായ ഫോണ്‍ അനുഭവമുണ്ടായി. ഇക്കാര്യം വാര്‍ത്തയാക്കിയ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ സൈബര്‍ പ്രചാരണവും വിദ്യാര്‍ഥികള്‍ നടത്തി. തങ്ങള്‍ ഉദ്ദേശിച്ച സമയത്ത് മാത്രമേ പരീക്ഷ നടത്താവൂവെന്നും അല്ലെങ്കില്‍ അതെഴുതാന്‍ തയാറല്ലെന്നുമുള്ള അങ്ങേയറ്റം വിദ്യാഭ്യാസ വിരുദ്ധമായ ഒരുസംഘം വിദ്യാര്‍ഥികളുടെ നിലപാടുകളാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. എന്നാല്‍ സര്‍വകലാശാല ഇതിന് വഴങ്ങിയില്ല. 

ഈ സമയത്താണ് പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് എസ് എഫ് ഐ വീണ്ടും രംഗത്തുവരുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പരീക്ഷ മാറ്റിവപ്പിക്കാന്‍ ശ്രമിച്ചവരുടെ താത്പര്യം സംരക്ഷിക്കാന്‍, സ്വാകര്യ സ്ഥാപനത്തെയും സുതാര്യതയെയും പ്രശ്നവത്കരിക്കുകയാണ് എസ് എഫ് ഐ ചെയ്തതെന്ന സംശയം ശക്തമാണ്. പരീക്ഷ തടയാന്‍ അവരുന്നയിച്ച ന്യായവാദങ്ങളുടെ ദൌര്‍ബല്യം ഈ നിഗമനത്തെ ശരിവക്കുകയും ചെയ്യുന്നു. അക്കാദമിക് മുന്‍ഗണനകളാല്‍ അല്ലാതെ പ്രവേശം നേടിയവര്‍ക്ക് കാന്പസുകളില്‍ ലഭിച്ച പ്രാമുഖ്യം, വിദ്യാര്‍ഥി വിരുദ്ധമായ നിലപാടിലേക്കും സമരരീതിയിലേക്കും വിദ്യാര്‍ഥി സംഘടനകളെപ്പോലും കൊണ്ടെത്തിക്കുന്നത് എങ്ങിനെയെന്നും പരീക്ഷാതടയല്‍  സമരം വ്യക്തമാക്കുന്നു. സംസ്ഥാന ഐടി മിഷന്റെ സര്‍വര്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം  സാങ്കേതിക സര്‍വകലാശാല നടപ്പാക്കിയത്. നടപടികളില്‍ അതീവ സൂക്ഷ്മതയും സുതാര്യതയും ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു. ചോദ്യപേപ്പറിനേക്കാള്‍ വലിയ രഹസ്യ സ്വഭാവമുള്ള സംസ്ഥാന സര്‍ക്കാറിന്റെ സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം, കെല്‌ട്രോണ്‍ വഴി സ്വകാര്യ ഏജന്‍സി തന്നെ രൂപകല്‍പന ചെയ്ത സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് നടക്കുന്നത് എന്നും സര്‍വകലാശാല ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. 

സ്വാകാര്യ ഏജന്‍സിക്ക് ചോദ്യപേപ്പര്‍ കിട്ടുമെന്നും അവര്‍ സ്വാശ്രയ കോളജുകള്‍ക്ക് അത് ചോര്‍ത്തിക്കൊടുക്കുമെന്നും അങ്ങിനെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നുമാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ അത്ര ലളിതവും നിസ്സാരവുമായല്ല കെ ടി യു ഇത് കൈകാര്യം ചെയ്യുന്നതെന്ന് പരീക്ഷാനടത്തിപ്പിന്റെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. അധ്യാപകര്‍ തയാറാക്കുന്ന നാലോ അഞ്ചോ സെറ്റ് ചോദ്യപേപ്പര്‍ പരീക്ഷാ കണ്‍ട്രോളറെ ഏല്‍പിക്കും. പരീക്ഷ തുടങ്ങുന്നതിന്റെ ഒരുമണിക്കൂര്‍ 10 മിനിറ്റ് മുന്പ് കണ്‍ട്രോളര്‍ അതില്‍ നിന്ന് ഏതെങ്കിലും മൂന്നെണ്ണം അപ്‍ലോഡ് ചെയ്യും. ഇതില്‍ നിന്ന് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് ഒരു ചോദ്യപേപ്പര്‍ തെരഞ്ഞെടുക്കുക. എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രത്യേകം പാസ്‍വേര്‍ഡ് നല്‍കിയിട്ടുണ്ട്. അതുപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഒ ടി പിയും (വണ്‍ ടൈം പാസ്‍വേര്‍ഡ്) വേണം. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ എല്ലാ കോളജിലും സര്‍വകലാശാല ഉദ്യോഗസ്ഥനുണ്ടാകും. ഈ നടപടികളെല്ലാം വീഡിയോ കാമറയില്‍ പകര്‍ത്തുകയും വേണം. 2015 ജൂലൈ മുതല്‍ ഈ രീതിയിലാണ് കെ ടി യുവിന്റെ എല്ലാ പരീക്ഷകളും നടക്കുന്നത്. എംടെക്, എം ബി എ, എം സി എ, ബിആര്‍ക്, പരീക്ഷകളെല്ലാം നടത്തിയത് ഇങ്ങിനെതന്നെ. ബിടെകിന്റെ ഒന്നൊഴികെയുള്ള പരീക്ഷകളും ഈ രീതിയില്‍തന്നെയായിരുന്നു. 

കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ അലംഭാവവുമൊക്കെയായി അങ്ങേയറ്റം താളംതെറ്റിയ കേരളത്തിലെ സര്‍വകലാശാലാ പാരന്പര്യങ്ങളെ പൊളിച്ചെഴുതിയാണ് കെ ടി യു പരീക്ഷാ നടത്തിപ്പില്‍ ഈ മാറ്റം കൊണ്ടുവന്നത്. പരീക്ഷ നടന്ന് വര്‍ഷം പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്ത സര്‍വകലാശാലകളുള്ള കേരളത്തില്‍ മൂന്നാഴ്ചക്കകം ഫലം പ്രസിദ്ധീകരിക്കുന്ന തരത്തില്‍ പരീക്ഷാ സംവിധാനം കെ ടി യു പരിഷ്കരിച്ചു. വിദ്യാര്‍ഥികളുടെ അധ്വാനവും ആയുസും വിലമതിക്കുന്ന ഏറെ ഗുണകരമായ ഈ മാറ്റത്തെയാണ് തൊടുന്യായങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.  പഠന നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ഇയര്‍ ഔട്ട് സംവിധാനത്തിനെതിരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം കൂടി ഇതോട് ചര്‍ത്ത് വായിക്കണം. ഒരുഭാഗത്ത് മാനേജ്മെന്റുകളുടെ സാന്പത്തിക നഷ്ടം നികത്താന്‍ കഴിയുംവിധത്തില്‍ ഉദാരമായ നിയമങ്ങളുമായി സര്‍ക്കാര്‍-മാനേജ്മെന്റ് മുന്നണി. ഈ സഖ്യത്തിന്റെ വിദ്യാര്‍ഥി വിരുദ്ധമായ നിലപാടുകള്‍ക്കിരയാകേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ തന്നെ  അക്കാദമിക് മികവിന് വേണ്ടി കൊണ്ടുവരുന്ന പരിഷ്കാരങ്ങളെ അട്ടിമറിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷം മറുവശത്ത്. ഇതിനിടയിലാണ് ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസം.


2. 

അത്ര സോഫ്റ്റല്ല, സോഫ്റ്റ്‍വെയര്‍

ഇതൊക്കെയാണെങ്കിലും ഒരുപരീക്ഷ നടത്താന്‍ കഴിയുന്ന സോഫ്റ്റവെയറുണ്ടാക്കാന്‍ ശേഷിയുളള പൊതു സ്ഥാപനം കേരളത്തില്‍ ഇല്ലേയെന്ന ചോദ്യം പ്രസക്തമാണ്. സാങ്കേതിക സര്‍വകലാശാല തന്നെ ഇതിന് കഴിയുന്ന തരത്തിലേക്ക് വളരണമെന്ന വിദ്യാര്‍ഥികളുടെ വാദം തള്ളിക്കളയേണ്ടതല്ല. എന്‍ ഐസി പോലുള്ള സ്ഥാപനങ്ങളെ ഒഴിവാക്കി സര്‍കലാശാലകള്‍ സ്വാകാര്യ സ്ഥാപനങ്ങളെ അമതിമായി ആശ്രയിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. സര്‍വകലാശാലയുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തില്‍ മറ്റൊരു സ്ഥാപനത്തിന് ഇടംകൊടുക്കേണ്ടിവരുന്ന തരത്തില്‍ ഇത് ബാധ്യതയായി മാറിയേക്കുമെന്നാണ് ഇവരുടെ ആശങ്ക. സര്‍ക്കാര്‍ സംവിധാനങ്ങളിലെ സോഫ്റ്റ്‍വെയര്‍ രൂപകല്‍പനക്ക് പിന്നില്‍ നടക്കുന്ന വലിയ കച്ചവടങ്ങളും ഈ ആശങ്കക്ക് പിന്നിലുണ്ട്. 

സംസ്ഥാന  സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം നടക്കുന്ന ഓണ്‍ലൈന്‍ സംവിധാനം രൂപകല്‍പന ചെയ്ത ഏജന്‍സി തന്നെയാണ് പരീക്ഷാ സോഫ്റ്റ്‍വെയറും തയാറാക്കിയത് എന്നാണ് കെ ടി യുവിന്റെ വാദം. മന്ത്രിസഭാ തീരുമാനങ്ങളടക്കം കൈകാര്യം ചെയ്യുന്ന ഡി ഡി എഫ് എസ് (ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയല്‍ സിസ്റ്റം)  ആണ് കെ ടി യു ഉദാഹരിക്കുന്നത്. എന്നാല്‍ അത്ര സുതാര്യമായിരുന്നില്ല,  സെക്രട്ടേറിയറ്റിലേക്കുള്ള ഡി ഡി എഫ് എസിന്റെ വരവ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററ്‍ (എന്‍ ഐ സി) രൂപകല്‍പന ചെയ്ത മെസേജ് എന്ന സോഫ്റ്റ്‍വെയറായിരുന്നു ആദ്യം സെക്രട്ടേറിയറ്റില്‍ ഉപയോഗിച്ചിരുന്നത്. ഇത് തയാറാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍ പിന്നീട് എന്‍ ഐ സി വിട്ടുപോയ ശേഷം തുടങ്ങിയ സ്വന്തം സ്ഥാപനമാണ് ഡി ഡി എഫ് എസ് കൊണ്ടുവരുന്നത്. ഏറെക്കുറെ മെസേജിന്റെ സംവിധാനങ്ങളോട് സമാനമായിരുന്നു ഡി ഡി എഫ് എസും. ഈ നീക്കം തടയാന്‍ എന്‍ ഐ സി ഒരുപാട് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

സെക്രട്ടേറിയറ്റില്‍ ഡി ഡി എഫ് എസ് നടപ്പാക്കുന്നതിന് മുന്നോടിയായി അത് പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലായിരുന്നു. പിന്നീട് അത് സെക്രട്ടേറിയറ്റില്‍ നടപ്പാക്കി. ഡി ഡി എഫ് എസ് നടപ്പാക്കിയ അതേ സ്ഥാപനം തന്നെയാണ് ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാലയിലെ വിവാദ സോഫ്റ്റ്‍വെയറും രൂപകല്‍പന  ചെയ്തിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വഴി സെക്രട്ടേറിയറ്റില്‍ എത്തിയവരാണ് ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാലയിലും എത്തിയിരിക്കുന്നത് എന്നര്‍ഥം. ഇത് അത്രമേല്‍ യാദൃശ്ചികമാണെന്ന് കരുതുക വയ്യ. 



(മാധ്യമം ആഴ്ചപ്പതിപ്പ്, ജനുവരി-2-2017)

സ്വാശ്രയ എഞ്ചിനീയറിങ്: ഇങ്ങിനെ പഠിച്ചാല്‍ കേരളം എവിടെയെത്തും?

കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനം റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് കഴിഞ്ഞ മാസം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവികളുള്ള സ്ഥാപനത്തിലേക്ക് വന്നത് നൂറിനടുത്ത് അപേക്ഷകള്‍. ഇതില്‍ 24 പേര്‍ ബി ടെക് ബിരുദധാരികളായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേരളം നടത്തിയ കുതിച്ചുചാട്ടത്തിന്റെ അനന്തരഫലമാണ് അസ്ഥാനത്തെത്തിയ ഈ അപേക്ഷാ പ്രളയം. എന്‍ജിനീയറിങ് യോഗ്യത വേണ്ടിടത്ത് തൊഴിലെടുക്കാന്‍ കഴിയാത്തവരോ അതിന് അവസരം ലഭിക്കാത്തവരോ കേരളത്തില്‍ എത്രയുണ്ടെന്ന് ഊഹിക്കാന്‍ ഈ കണക്ക് മതിയാകും. എന്നാല്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ നിയമിക്കാന്‍ കേരള പി എസ് സി എന്‍ജിനീയറിങ് ബിരുദധാരികളെത്തേടി നടക്കുന്നുമുണ്ട്. എന്‍ സി എ വിഭാഗത്തില്‍ നിയമനത്തിന് വേണ്ടി പി എസ് സി ആവര്‍ത്തിച്ച് ഇറക്കുന്ന വിഞ്ജാപനങ്ങള്‍ അവരുടെ വെബ് സൈറ്റില്‍ കാണാം. ഒരുഭാഗത്ത് ഏത് ജോലിക്കും ബിടെക് ബരുദധാരികള്‍ കൂട്ടത്തോടെ അപേക്ഷകാരയി വരുന്നു, മറുഭാഗത്ത് ആവശ്യമുള്ള തസ്തികകളിലേക്ക് യോഗ്യരായ ആളുകളെ കിട്ടാതെ വരുന്നു. കുതിച്ചുചാട്ടമെന്ന് കേരളം മേനിനടിക്കുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ദൌര്‍ബല്യം വ്യക്തമാക്കുന്നതാണ് ഈ വൈരുദ്ധ്യം.

ആഗോളവത്കരണാനന്തര തൊഴില്‍ വിപണിയില്‍ സാങ്കേതിക വിദ്യാഭ്യാസ യോഗ്യയുള്ളവരെത്തേടിയെത്തിയ വന്പിച്ച തൊഴിലവസരങ്ങളാണ് കേരളത്തിലും എഞ്ചിനീയറിങ് കോളജുകളുടെ പെട്ടന്നുള്ള വളര്‍ച്ചക്ക് കാരണമായത്. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നിക്ഷേപം കുറക്കണമെന്ന നയം കേരളത്തില്‍ കക്ഷിഭേദമന്യേ സ്വീകരിച്ച സമയംകൂടിയായരിന്നു അത്. ഈ രണ്ട് കാരണങ്ങളും‍ സ്വകാര്യമേഖലക്ക് തുണയായി. കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വകാര്യ എഞ്ചിനീയറിങ് കോളജുകള്‍ പിറന്നു. കാലിത്തൊഴുത്ത് മുതല്‍ കശുവണ്ടി ഗോഡൌണ്‍ വരെ എഞ്ചിനീയറിങ് കോളജുകളായി രൂപാന്തരം പ്രാപിച്ചു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവരെല്ലാം ബി ടെക് വിദ്യാര്‍ഥികളായി മാറുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. കോളജിന്റെ നിലവാരമോ പഠന മികവോ അടിസ്ഥാന സൌകര്യങ്ങളോ പരിഗണിക്കാതെ കുട്ടികള്‍ ഒഴുകിയെത്തി. തുടക്കത്തില്‍ ബിടെക് യോഗ്യത നേടിയവരെത്തേടി മികച്ച അവസരങ്ങള്‍ കൂടി എത്തിയതോടെ എത്രപണം മുടക്കാനും രക്ഷിതാക്കളും  സന്നദ്ധമായി. ഒരു വ്യവസായം എന്ന നിലയില്‍ പണം മുടക്കുന്നവര്‍ക്കും നിരാശരാകേണ്ടി വന്നില്ല. അതോടെ കേരളത്തില്‍ കോളജുകളുടെ പ്രളയമായി. ഇന്ന് 25,000 കോടിയുടെ മുതല്‍മുടക്കുള്ള 'വാണിജ്യ' മേഖലയായി സ്വാശ്രയ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗം മാറിക്കഴിഞ്ഞു.

സ്വാകാര്യ സ്വാശ്രയ വിദ്യാഭ്യാസം ഇരുപത് വര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തില്‍ ബാക്കിയായത് 153 കോളജുകള്‍. വിവിധ ബ്രാഞ്ചുകളിലായി ആകെ 58,000ല്‍ അധികം ബിടെക് സീറ്റും. ഇതില്‍ 5000 സീറ്റ് മാത്രമാണ് സര്‍ക്കാര്‍-എയിഡഡ് മേഖലയിലുള്ളത്. ബാക്കിയെല്ലാം സ്വകാര്യ സ്വാശ്രയ കോളജുകളില്‍ തന്നെ‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പകുതിയോളം സീറ്റില്‍ കുട്ടികളെ കിട്ടാത്ത അവസ്ഥയിലാണ് ഈ കോളജുകള്‍; വിശേഷിച്ചും സ്വകാര്യ സ്വാശ്രയ കോളജുകള്‍. ഈ വര്‍ഷത്തെ പ്രവേശം പൂര്‍ത്തിയായപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് 19,834 സീറ്റ്. അഥവ ആകെയുള്ള സീറ്റിന്‌റെ 35 ശതമാനം. കഴിഞ്ഞ വര്‍ഷം 32 ശതമാനമായിരുന്നു ഒഴിവ്. ഓരോവര്‍ഷവും ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 23 കോളജുകളില്‍ 30 ശതമാനത്തിന് താഴെയാണ് വിദ്യാര്‍ഥി പ്രവേശം. 300 സീറ്റുള്ള കോളജില്‍ വെറും 16 പേര്‍ മാത്രം പ്രവേശം നേടിയ സ്ഥലങ്ങളുണ്ട്. ഇതില്‍ തന്നെ പല കോളജുകളിലും ചില ബ്രാഞ്ചുകളില്‍ വട്ടപ്പൂജ്യമാണ് വിദ്യാര്‍ഥി പ്രാതിനിധ്യം. സംസ്ഥാനത്തെ അഞ്ച് കോളജുകളില്‍ ഇലക്ട്രിക്കല്‍ ആന്‌റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഒരൊറ്റ കുട്ടിപോലും എത്തിയില്ല. ഈ ബ്രാഞ്ചില്‍ 10 കോളജുകളിലായി 510 സീറ്റിലേക്ക് ആകെ വന്നത് 14 കുട്ടികള്‍ മാത്രം. ഇലക്ട്രോണിക്‌സ് ആന്‌റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി ആകെ എത്തിയത് 35 പേര്‍. ഇങ്ങിനെ നിരവധി ബ്രാഞ്ചുകളുണ്ട്. മുഴുവന്‍ സീറ്റിലും കുട്ടികളെത്തിയത് ആകെ 19 സ്വാശ്രയ കോളജുകളില്‍ മാത്രം. കച്ചവടത്തില്‍ പോലും പാലിക്കേണ്ട സാമാന്യ മര്യാദ സ്വാശ്രയ എഞ്ചിനീയറിങ്ങില്‍ മുതല്‍മുടക്കിയവര്‍ കാണിക്കാതിരുന്നുവെന്നതാണ് അത്യന്തം ഗുരുതരമായ ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചതിലെ മുഖ്യ കാരണം.

ആവശ്യത്തിനനുസരിച്ച് വിതരണം - ഡിമാന്റും സപ്ലൈയും - എന്നത് ഏതുകച്ചവടത്തിന്‌റെയും പ്രാഥമിക തത്വമാണ്. എന്നാല്‍ കേരളത്തിലെ സ്വാശ്രയ വ്യവസായത്തില്‍ അതുപോലും പാലിക്കപ്പെട്ടില്ല. പണം വാരാന്‍ കഴിയുന്ന നിക്ഷേപ മേഖലയായി ഇത് പെട്ടെന്ന് വികസിച്ചതോടെ മുതലാളിമാര്‍ കണ്ണടച്ച് പണമിറക്കി. ആവശ്യത്തില്‍ കവിഞ്ഞ സീറ്റുകളും കോഴ്‌സുകളുമായതോടെ കുട്ടികളെ കിട്ടാതായി. എഞ്ചിനീയറിങ് മേഖലയിലെ കേരളത്തിന്‌റെ ആവശ്യം, പുറത്തേക്ക് കയറ്റിയയക്കാവുന്ന വിഭവ ശേഷിയുടെ സാധ്യത തുടങ്ങിയവയൊന്നും പരിഗണിക്കാതെ, അപേക്ഷിക്കുന്നവര്‍ക്കെല്ലാം കോളജുകള്‍ അനുവദിക്കുന്നതില്‍ കേരളത്തിലെ ഭരണ നേതൃത്വം അത്യുത്സാഹം കാട്ടി. ഇക്കാര്യത്തില്‍ ഇടത്-ഐക്യമുന്നണി വ്യത്യാസവും ഉണ്ടായില്ല. എന്നല്ല, ഉടമകളെ പിണക്കാതിരിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ ജാഗ്രത കാണിക്കുകയും ചെയ്തു. ഇത്രയും എഞ്ചിനീയര്‍മാരെക്കൊണ്ട് കേരളമെന്തുചെയ്യുമെന്ന ചോദ്യം സര്‍ക്കാറുകള്‍ കേട്ടില്ലെന്ന് നടിച്ചു. വോട്ടുറപ്പിക്കാനും വോട്ടുതന്നവരെ പ്രീതിപ്പെടുത്താനും ജാതിമതസമുദായം തിരിച്ചും കോളജുകള്‍ അനുവദിക്കപ്പെട്ടു. നിക്ഷേപകരുടെ കച്ചവട താത്പര്യങ്ങളും ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങളുമെല്ലാം ചേര്‍ന്ന് നിഗൂഢമായ ഒരു വ്യവസായ മേഖലയായി ഇത് മാറി. ഇങ്ങിനെ ഡിമാന്‌റ്- സപ്ലൈ അനുപാതം പോലും പരിഗണിക്കാതെ നടത്തിയ പരിഷ്‌കാരങ്ങളുടെ അനിവാര്യമായ ദുരന്തമാണ് ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖല നേരിടുന്നത്.

പിഴക്കുന്ന പാഠം

ലക്കുകെട്ട കച്ചവടത്തിന്റെ പ്രത്യാഘാതം, കുട്ടികള കിട്ടാതെ കോളജുകള്‍ ഒഴിച്ചിടേണ്ടി വന്നതില്‍ ഒതുങ്ങുന്നതല്ല. വിദ്യാര്‍ഥി ക്ഷാമം പരിഹരിക്കാന്‍ പരമാവധി കുട്ടികളെ കോളജുകളിലേക്ക് എത്തിക്കുക എന്നത് കോളജ് ഉടമകളുടെ ബാധ്യതയായി മാറി. പ്ലസ്ടൂ കഴിഞ്ഞിറങ്ങുന്നവരെയെല്ലാം കോളജിലെത്തിക്കുക എന്നതായി അവരുടെ പദ്ധതി. ഇതോടെ എഞ്ചിനീയറിങ് പഠനത്തിന് വേണ്ട ഗണിത-ശാസ്ത്ര വിഷയങ്ങളിലെ അടിസ്ഥാന ധാരണപോലും ഇല്ലാത്തവര്‍ വരെ ബിടെക് വിദ്യാര്‍ഥികളായി മാറി. പ്ലസ്ടുവിന് എത്ര കുറഞ്ഞ മാര്‍ക്ക് നേടിയാലും ബിടെകിന് സീറ്റ് കിട്ടുമെന്നുറപ്പായി. എന്നാല്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിപക്ഷവും തൊഴില്‍ നൈപുണിയില്ലാത്തവരും എഞ്ചിനീയറിങ് അഭിരുചിയില്ലാത്തവരുമായിരുന്നു. ഒരു ബിരുദമെന്നതിനപ്പുറം മറ്റൊന്നും സമൂഹത്തിന് നല്‍കാന്‍ കഴിയാത്തവിധം ഉപയോഗശൂന്യമായ യോഗ്യതയായി ബിടെക് മാറി. തൊഴില്‍ചെയ്യാനുള്ള ശേഷി നഷ്ടമായ ഈ തലമുറയാണ് റിസപ്ഷനിസ്റ്റ് മുതല്‍ കണ്ടക്ടര്‍ വരെയുള്ള ഒഴിവുകളിലേക്ക് ബിടെക് സര്‍ട്ടിഫിക്കറ്റുമായി ചെന്നുകയറുന്നത്.

എഞ്ചിനീയറിങ് പഠിക്കാനുള്ള അഭിരുചിയില്ലാത്ത വിദ്യാര്‍ഥികള്‍ വര്‍ധിച്ചതോടെ കോളജുകളുടെ വിജയനിലവാരവും കുത്തനെ ഇടിഞ്ഞു. കോളജുകളില്‍ കൂട്ടത്തോല്‍വി പതിവായി. മൂന്ന് വര്‍ഷം മുമ്പുള്ള ഒരു വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടി പ്രകാരം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ എഞ്ചിനീയറിങ് കോളജുകളിലെ തോല്‍വി 60 മുതല് 90 ശതമാനം വരെയാണ്. കേരള സര്‍വകലാശാലയില്‍ അന്ന് അത് 56-80 ശതമാനമായിരുന്നു. വിജയശതമാനം ഓരോ വര്‍ഷവും കുത്തനെ കുറഞ്ഞ് 25 ശതമാനത്തില്‍ വരെ എത്തിയിട്ടുണ്ട്. അഥവ കേരളത്തിലെ ഏത് സര്‍വകലാശാലയിലാണെങ്കിലും പണം മുടക്കി ബിടെക് പഠിക്കാനെത്തുന്നവരില്‍ മഹാ ഭൂരിഭാഗവും പരാജയപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിരുദം നേടുന്ന 30 ശതമാനത്തില്‍ പകുതിയോളം ജോലി ചെയ്യാന്‍ ശേഷിയില്ലാത്തവരുമാണ്. ഫലത്തില്‍ ഒരു ബാച്ചില്‍ പഠിക്കാനിറങ്ങുന്ന 85 ശതമാനം കുട്ടികളും വഴിയാധാരമാകുന്നുവെന്നര്‍ഥം. ഇതില്‍ തന്നെ, ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ വിജയനിരക്ക് അതിദയനീയമാണ്. ഒരുകുട്ടിപോലും വിജയിക്കാത്ത കോളജുകള്‍ കേരളത്തിലുണ്ട്. മതിയായ നിലവാരവും അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ അഞ്ച് കോളജുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല ഈ വര്‍ഷം അഫിലിയേഷന്‍ നിഷേധിച്ചു. എന്നാല്‍ ഇതില്‍ രണ്ട് കോളജുകള്‍ ഹൈക്കോടതി വിധി സന്പാദിച്ച് ഇത്തവണയും പ്രവേശം നടത്തി. ഇതില്‍ ഒരു കോളജില്‍ ആകെ 26 വിദ്യാര്‍ഥികളാണ് എത്തിയത്. വിവിധ കോളജുകളിലായി 92 ബാച്ചുകള്‍ക്കും അഫിലിയേഷന്‍ നിഷേധിച്ചു. ഇതില്‍ ചില ബാച്ചുകള്‍ക്ക് എ ഐ സി ടി ഇയും അനുമതി നിഷേധിച്ചിരുന്നു. ഇതെല്ലാം മുറക്ക് നടന്നിട്ടും കോളജുകളില്‍ മിനിമം നിലവാരം ഉറപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല.
കുറഞ്ഞ റാങ്ക് വാങ്ങിയിട്ടും പ്രവേശം ലഭിച്ചവരാണ് എഞ്ചിനീയറിങ് കോളജുകളില്‍ തോല്‍ക്കുന്നവരില്‍ ഭൂരിഭാഗവുമെന്ന ഒരു പഠനം നേരത്തെ പാലക്കാട് ഐ ആര്‍ ടി സി നടത്തിയിരുന്നു.

പഠന നിലവാരവും അടിസ്ഥാന സൌകര്യങ്ങളുമില്ലാതായതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അതിരൂക്ഷമായി. ഒരുബാച്ചില്‍ മൂന്ന് കുട്ടികളെങ്കിലും കൊഴിഞ്ഞുപോകുക സ്വാഭാവികമാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഇത് 10 കുട്ടികള്‍ വരെയാകുന്നുണ്ട്. പഠിച്ചുതീര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന കുട്ടികളാണ് പഠനം വഴിയില്‍ ഉപേക്ഷിക്കുന്നത്. കച്ചവടം നഷ്ടമാകാതിരിക്കാന്‍ ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന കുട്ടികളാണ് കൈകാലിട്ടടിക്കുന്നവരിലേറെയും. വിജയ ശതമാനം കുത്തനെ ഇടിയുന്നത് തടയാന്‍ സാങ്കേതിക സര്‍വകലാശാല ഇയര്‍ ഔട്ട് സംവിധാനം ഏര്‍പെടുത്തി. ഇതോടെ പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ നഷ്ടപെട്ട് പുറത്തുപോകുന്നവരുടെ എണ്ണം 20 വരെ എത്തി. പഠിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടാല്‍ നിര്‍ത്തിപ്പോകാന്‍ കുട്ടികള്‍ക്ക് ഇതൊരു ഔദ്യോഗിക കാരണമായി മാറുകയും ചെയ്തു. എന്നല്ല, മാനേജ്മെന്റുകളുടെ അത്യാര്‍ത്തിക്കും രക്ഷിതാക്കളുടെ അത്യാഗ്രഹത്തിനുമിടയില്‍ കുരുങ്ങി സ്വന്തം ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികള്‍ ഇതൊരു രക്ഷാ വഴിയായാണ് കാണുന്നത്. പഠനം നിര്‍ത്താന്‍ രക്ഷിതാക്കളുടെ സമ്മതം നേടിയെടുക്കാന്‍ ഇയര്‍ ഔട്ട് സംവിധാനം അവര്‍ക്ക് സഹായകരമാകുകയും ചെയ്തു. അതവര്‍ വിജയകരമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ഇടിയുന്ന പഠന നിലവാരവും കുട്ടികളുടെ കൊഴിഞ്ഞുപോക്കുമെല്ലാം സൃഷ്ടിച്ച വന്പന്‍ നഷ്ടം നികത്തി, കച്ചവടം ലാഭകരമാക്കാന്‍ മാനേജ്മെന്റുകളും സര്‍ക്കാറും നടത്തുന്ന രഹസ്യവും പരസ്യവുമായ ഇടപാടുകളാണ് ഓരോവര്‍ഷവും ഉയര്‍ന്നുവരുന്ന സ്വാശ്രയ ചര്‍ച്ചകളും വിവാദങ്ങളും. അക്കാദമിക് താത്പര്യങ്ങളോ പഠന മികവോ ഇതിലെവിടെയും പരിഗണിക്കപ്പെടുന്നില്ല. ഈ മേഖലയില്‍ ഉയര്‍ന്നുവന്ന പരിഷ്കരണ നിര്‍ദേശങ്ങളുടെ പിറകില്‍പോലും ധനനഷ്ടം ഒഴിവാക്കാനുളള വ്യഗ്രതകള്‍ കാണാം. എല്ലാ പരിഷ്കരണവും ഒടുവില്‍ ചെന്നെത്തുന്നത് പരമാവധി കുട്ടികളെ കോളജിലെത്തിക്കുകയും ഒരിക്കല്‍ കോളജിലെത്തിക്കഴിഞ്ഞാല്‍ അവരില്‍ നിന്ന് ഏതുവഴിയിലൂടെയും പണം പിടിക്കാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതിലാണ്. വര്‍ഷാവര്‍ഷം സര്‍ക്കാറുണ്ടാക്കുന്ന സ്വാശ്രയ കരാര്‍ പോലും ഫലത്തില്‍ മാനേജ്മെന്റുകളുടെ നഷ്ടം നികത്താന്‍ സഹായിക്കുന്നതായി മാറുന്നുവെന്നതാണ് അനുഭവം.

വെയ് രാജാ വെയ്

വിദ്യാര്‍ഥികളെ ഏതുവിധേയനയും കോളജുകളിലെത്തിക്കുക എന്നതാണ് സാന്പത്തിക നഷ്ടം നികത്താനുള്ള എളുപ്പവഴിയെന്ന് മാനേജ്മെന്റുകള്‍ എന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പരമാവധി തടസ്സങ്ങളൊഴിവാക്കി ഏറ്റവുമാനായാസേന സീറ്റുറപ്പാക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് കോളജുകള്‍ ചെയ്യുന്നത്. മെറിറ്റ്, മാനേജ്മെന്റ്, എന്‍ ആര്‍ ഐ എന്നീ വിഭാഗങ്ങളിലായി സീറ്റുകള്‍ തരംതിരിച്ചത് തന്നെ ഇത് മുന്നില്‍കണ്ടാണ്. മെറിറ്റില്‍ സര്‍ക്കാര്‍ അലോട്ട്മെന്റാണെങ്കില്‍ മാനേജ്മെന്റ് സീറ്റില്‍ കോളജുകള്‍ നേരിട്ട് പ്രവേശം നല്‍കുകയാണ് ചെയ്യുന്നത്. പ്രവേശ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഒരുകാലത്തും ഇത് കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല. പകുതി സീറ്റ് വിട്ടുകിട്ടുന്നതിനാല്‍ സര്‍ക്കാറും ഇക്കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്താറില്ല. കരാറില്‍ ഇത്തരമൊരു വ്യവസ്ഥ വക്കുകയും പ്രയോഗത്തില്‍ അത് അവഗണിക്കുകയുമാണ് കീഴ്‍വഴക്കം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ അധ്യയന വര്‍ഷമാണ് ഇക്കാര്യത്തില്‍ അല്‍പമെങ്കിലും കര്‍ശനമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്ന കര്‍ശന നിലപാടിന് മാനേജ്മെന്റുകള്‍ വഴങ്ങിയത് സര്‍ക്കാറിന്റെ നേട്ടമായി വാഴ്ത്തപ്പെടുകയും ചെയ്തു. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുക എന്നത് മാത്രമാണ് ഇതിലെ വ്യവസ്ഥ എന്നതാണ് രസകരം. യോഗ്യത നേടിയവര്‍ ലിസ്റ്റിലെ ഏറ്റവും അവസാനത്തെയാളായാലും മുടക്കാന്‍ പണമുണ്ടെങ്കില്‍ സീറ്റ് ലഭിക്കും. എന്നാല്‍ ഇത്തവണയും ഇത് കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പ്രത്യേക ഉത്തരവുകള്‍ സന്പാദിച്ചുപോലും പ്രവേശം തരപ്പെടുത്തിയവരുണ്ടെന്നാണ് വിവരം.

സര്‍ക്കാര്‍ എത്ര കര്‍ശന നിലപാട് എടുത്താലും കോളജുകള്‍ക്ക് തോന്നിയപോലെ പ്രവേശം നടത്തുന്നതിന് നിലവിലെ നിയമങ്ങള്‍ പ്രകാരം ഒരു തടസ്സവുമില്ല. മാനേജ്മെന്റ് സീറ്റില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ റാങ്ക് വിവരങ്ങള്‍ ഒരു സര്‍വകലാശാലയും പരിശോധിക്കുന്നില്ല. പ്ലസ് ടു അടക്കമുള്ള മറ്റ് അടിസ്ഥാന യോഗ്യതകളാണ് ഇവര്‍ പരിശോധിക്കുന്നത്. നേരത്തെ കേരള സര്‍വകലാശാലയില‍്‍ ഇതിന് സംവിധാനമുണ്ടായിരുന്നു. സ്വാശ്രയ കോളജുകളുടെ വരവോടെ ഇതില്‍
അയവ് വന്നു. പിന്നീട് കോളജുകള്‍ സാങ്കേതിക സര്‍വകലാശാലക്ക് കീഴിലായതോടെ പരിശോധന തന്നെ ഇല്ലാതായി. മാനേജ്മെന്റ് സീറ്റില്‍ പ്രവേശം നേടുന്നവരുടെ പട്ടിക മേല്‍നോട്ട കമ്മിറ്റിക്കാണ് സമര്‍പിക്കുന്നത്. കമ്മിറ്റി ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്നുവെന്നാണ് സങ്കല്‍പം. എന്നാല്‍ പ്രയോഗത്തില്‍ ഇത് നടക്കാറില്ല. കമ്മിറ്റിയുടെ നിലവിലെ ഘടനയും വ്യാപ്തിയും വച്ച് മുഴുവന്‍ കോളജുകളിലെയും കുട്ടികളുടെ രേഖകള്‍ പരിശോധിക്കുക അപ്രായോഗികവുമാണ്. പരാതിയോ ആരോപണങ്ങളോ ഉയരുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിലൊതുങ്ങുന്നു മേല്‍നോട്ട കമ്മിറ്റി പ്രവര്‍ത്തനം.

മാനേജ്മെന്റ് സീറ്റിലെ ഫീസ് ഘടനയും മാനേജ്മെന്‍റുകളുടെ വിലപേശലുകള്‍ക്ക് സഹാകരമാകുന്ന തരത്തിലാണ് സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. പരമാവധി ഒരുലക്ഷം രൂപ വരെ എന്ന രീതിയിലായിരിക്കും കരാര്‍. ഇതനുസരിച്ച് കോളജുകള്‍ക്ക് ഫീസ് കുറച്ചുകൊടുക്കാനും കൂടുതല്‍  കുട്ടികള്‍ വന്നാല്‍ ഫീസ് കൂട്ടാനുമെല്ലാം സൌകര്യപ്രദമായ 'ഫ്ലക്സിബിലിറ്റി' ഇതില്‍ നിലനിര്‍ത്തുന്നുണ്ട്. ഫ്ലക്സിബിലിറ്റിയെന്നാല്‍ വിലപേശി വില്‍ക്കുകയെന്നു തന്നെ. പ്ലസ് ടുവില്‍ പ്രവേശം കഴിഞ്ഞയുന്‍ സീറ്റ് വില്‍പന ആഭിക്കുന്ന കോളജുകളുണ്ട്. മെറിറ്റില്‍ സീറ്റില്‍ കുറവും മോനേജ്മെന്റ് സീറ്റില്‍ കൂടുതലുമാണ് നേരത്തെ ഈടാക്കിയിരുന്ന ഫീസ്. കുട്ടികള്‍ കുറഞ്ഞതോടെ ഇത് ഏകീകരിച്ചു. ഈ തീരുമാനം മാനേജ്മെന്റുകള്‍ക്ക് വലിയ നേട്ടമായി. ഒരേ ഫീസായതിനാല്‍ മാനേജ്മെന്റ് സീറ്റ് നേരത്തെ തന്നെ വില്‍ക്കാന്‍ കോളജുകള്‍ക്ക് അവസരം ലഭിച്ചു. മെറിറ്റ് സീറ്റിലേക്ക് അലോട്ട്മെന്റ് വഴി കുട്ടികളെ ഉറപ്പാക്കാനും കഴിഞ്ഞു.

മാനേജ്മെന്റ് സീറ്റിലെ പരിമിതമായ ഈ നിയന്ത്രണം പോലും എന് ആര്‍ ഐ ക്വാട്ടയിലില്ല, അവിടെ പ്രവേശ പരീക്ഷയില്ല. റാങ്ക് ലിസ്റ്റില്ല. യോഗ്യതാ പരീക്ഷയില്‍ കാര്‍ക്കശ്യമില്ല. പണം മുടക്കാനുണ്ടെങ്കില്‍ സീറ്റുറപ്പ്. ഏതെങ്കിലും പ്രവാസി മലയാളിയുടെ ശിപാര്‍ശക്കത്ത്, അയാളുടെ വിസ, പാസ്പോര്‍ട്ട് കോപി എന്നിവ സഹിതം അപേക്ഷിക്കണമെന്നേയുള്ളൂ. പ്രവാസികളുടെ മക്കള്‍ക്ക് വേണ്ടി എന്ന പേരിലാണ് ഈ ക്വാട്ട തുടങ്ങുന്നത്. പിന്നീടത് പ്രവാസികളുടെ ബന്ധുക്കള്‍ക്ക് നല്‍കാമെന്ന് പരിഷ്കരിച്ചു. പിന്നെ ഏതെങ്കിലും പ്രവാസിയുടെ ശിപാര്‍ശ മതിയെന്നായി. ഒരേ പ്രവാസിയുടെ പേരില്‍ എല്ലാ കൊല്ലവും കുട്ടികള്‍ പ്രവേശം നേടുന്ന സ്ഥിതി വരെ സംസ്ഥാനത്തുണ്ട്. പ്രവാസികളെ കണ്ടെത്താനാകാത്ത കുട്ടികള്‍ക്ക് വേണ്ടി ചില കോളജുകള്‍ തന്നെ ആളുകളെ ഏര്‍പാടാക്കി കൊടുക്കുന്നുമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ശിപാര്‍ശക്കത്ത് നല്‍കിയവരുടെ പേരില്‍ തന്നെ ചില കോളജുകള്‍ പില്‍ക്കാലങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നുണ്ട്. എന്‍ ആര്‍ ഐ ക്വാട്ടയില്‍ മറ്റ് സീറ്റുകളിലേതിനേക്കാള്‍ ഉയര്‍ന്ന ഫീസാണ് ഈടാക്കുന്നത്. എന്നാല്‍ പ്രവേശ പരീക്ഷ നിര്‍ബന്ധമില്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍ കുട്ടികളെയെടുത്ത് ഒഴിവുള്ള സീറ്റുകള്‍ കോളജുകള്‍ നികത്തുന്നുണ്ട്. അവിടെയും ഫീസ് തോന്നിയപോലെ ഈടാക്കുകുയും ചെയ്യും. ചുരുക്കത്തില്‍ കൈയ്യില്‍ പണമുണ്ടെങ്കില്‍ നേരത്തെ തന്നെ സീറ്റ് ഉറപ്പാക്കാനും കഴിവുപോലെ വിലപേശാനും കഴിയുന്ന സ്ഥിതിയിലാണ് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖല.

പണമീടാക്കാന്‍ പല വഴി

കുട്ടികള്‍ കോളജിലെത്തിക്കിട്ടേണ്ട പ്രയാസമേ മാനേജ്മെന്റുകള്‍ക്കുള്ളൂ. പിന്നെ പണം എങ്ങിനെ ഈടാക്കണമെന്ന് കോളജുകള്‍ക്കറിയാം. വിചിത്രമായ വഴികളാണ് അതിന് കോളജുകള്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ ഒരു പ്രശസ്ത ധനകാര്യ ഏജന്‍സിയുടെ പേരിലുള്ള കോളജ് കുട്ടികള്‍ക്ക് വന്‍ തുകയുടെ സ്കോളര്‍ഷിപാണ് വാഗ്ദാനം ചെയ്യുന്നത്. പ്ലസ്ടുവിന് 90 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് ഫീസിന്റെ 75 ശതമാനം വരെയാണത്രെ സ്കോളര്‍ഷിപ് വാഗ്ദാനം. മാര്‍ക്ക് 80 ശതമാനമാണെങ്കില്‍ ഫീസ് പകുതി നല്‍കിയാല്‍ മതി. ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികളെല്ലാം ഈ വാഗ്ദാനത്തില്‍ എളുപ്പം വീഴും. എന്നാല്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയായാലാണ് വാഗ്ദാനത്തിലെ ചതിക്കുഴികള്‍ പുറത്തുവരിക. ഒന്നാം വര്‍ഷം ഏതെങ്കിലും ഒരു വിഷയത്തില്‍ തോറ്റാല്‍ പിന്നീട് അവര്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കില്ല. ഏത് മികച്ച കോളജിലായാലും എഞ്ചിനീയറിങിന്റെ ഒന്നാം വര്‍ഷം ഒരു പേപ്പര്‍ നഷ്ടപ്പെടുകയെന്നത് സര്‍വ സാധാരണമാണ്. കോഴ്സുമായി ഇണങ്ങുന്നതോടെ പിന്നീട് അവര്‍ക്കുതന്നെ എളുപ്പത്തില്‍ എഴുതിയെടുക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ ഇതൊന്നും കച്ചവടത്തിലെ വാഗ്ദാനത്തിന് ബാധകമല്ല. ഇത് കര്ശനമായി നടപ്പാക്കുന്നതോടെ സ്കോളര്‍ഷിപ് വിരലിലെണ്ണാവുന്ന കുട്ടികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടു്ത്താന്‍ കോളജുകള്‍ക്ക് കഴിയും. 'തോറ്റ' കുട്ടികളായതിനാല്‍ രക്ഷിതാക്കളും ചോദ്യം ചെയ്യില്ല.  പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ കുട്ടികള്‍ മുഴുവന്‍ ഫീസ് നല്‍കാന്‍ നിര്‍ബന്ധിതമാകും. കോളജിന് ഇരട്ടി ലാഭം. ഈ തന്ത്രം പയറ്റുന്ന നിരവധി കോളജുകള്‍ കേരളത്തിലുണ്ട്.

ഏതെങ്കിലും വിഷയത്തില്‍ തോറ്റാല്‍ അവര്‍ക്കും ചിലവ് ഇരട്ടിയാണ്. ഇങ്ങിനെ തോല്‍ക്കുന്നവര്‍ക്ക് വേണ്ടി കോളജുകള്‍ തന്നെ ട്യൂഷന്‍ ഏര്‍പാടാക്കും. അതും അതേ കോളജിലെ അധ്യാപകരെക്കൊണ്ട് തന്നെ. ഈ ട്യൂഷന് വന്‍ ഫീസാണ് പല കോളജുകളും ഈടാക്കുന്നത്. കുട്ടികളെ പഠിപ്പിച്ച് വിജയിപ്പിക്കേണ്ട കോളജുകള്‍ തന്നെ, ആ ബാധ്യത മാറ്റിവച്ച് തോല്‍വി പണമുണ്ടാക്കാനുള്ള ഉപാധിയാക്കി മാറ്റുകയണ് ചെയ്യുന്നത്. ഈ സമാന്തര കോളജ് സംവിധാനത്തില്‍ ബലിയാടാക്കപ്പെടുന്നതില്‍ അധ്യാപകരുമുണ്ട്. ഇത്തരം കുട്ടികളെ പഠിപ്പിച്ച് വിജയിപ്പിക്കേണ്ടത്  'ട്യൂഷന്‍ ടീച്ചര്‍' വേഷംകെട്ടുന്നവരുടെ ബാധ്യതയാണ്. ഒരുവര്‍ഷം എത്രകുട്ടികളെ വിജയിപ്പിക്കണമെന്ന ടാര്‍ജറ്റ് അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവരുടെ ജോലിയെ തന്നെ അത് ബാധിക്കും.

നിലവിലുള്ള അധ്യാപകരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിക്കുന്നതും മാനേജ്മെന്റുകള്‍ക്ക് ലാഭം നല്‍കുന്ന ഇടപാടാണ്. മുതിര്‍ന്ന അധ്യാപകരെ ഒഴിവാക്കി പകരം പുതു ബിരുദധാരികളെ നിയമിക്കുന്നതോടെ ശന്പള നിരക്കില്‍  വന്‍ കുറവാണ് സംഭവിക്കുക. പുതിയ ആളുകളാകട്ടെ, കൂടുതല്‍ ജോലി ചെയ്യുകയും ചെയ്യും. ബിരുദധാരികള്‍ നാടെങ്ങും സുലഭമായതിനാല്‍  ഇക്കാര്യത്തില്‍ കോളജുകള്‍ക്ക് ആളെകിട്ടാത്ത
പ്രശ്നവുമില്ല. എ ഐ സി ടി ഇ നിബന്ധന പ്രകാരം ഉണ്ടാകേണ്ട തസ്തികകള്‍ക്ക് വിരമിച്ചവരുടെ പേരില്‍ വ്യാജ തസ്തികകളുണ്ടാക്കിയാണ് പല കോളജുകളും പുതുബിരുദക്കാരെ നിയമിക്കുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകളും ഗ്രാന്റുകളും സമാഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് സ്വാശ്രയ കോളജുകള്‍ നടത്തുന്നത്. റൂസ പോലുള്ളവയുടെ ഫണ്ടുകള്‍ ലക്ഷ്യമിട്ട്  കഴിഞ്ഞ വര്‍ഷങ്ങളില്‍  കരുനീക്കങ്ങള്‍ നടത്തിയിരുന്നു. ക്ലസ്റ്റര്‍ കോളജുകളുണ്ടാക്കിയാല്‍ ലൈബ്രറി, ലാബ് പോലുള്ളവക്ക് പ്രത്യേക ഫണ്ട് ലഭിക്കും. ഇത് സംഘടിപ്പിക്കാന്‍ മതാടിസ്ഥാനത്തിലും ജാതി അടിസ്ഥാനത്തിലും മാനേജ്മെന്റുകള്‍ ഒന്നിച്ച് ക്ലസ്റ്ററുണ്ടാക്കിയ സംഭവങ്ങള്‍ വരെയുണ്ട് കേരളത്തില്‍. ക്ലസ്റ്ററിന് ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളായാല്‍ മതി എന്ന വ്യവസ്ഥ ഉപയോഗിച്ചാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള കോളജുകള്‍ ഒരുക്ലസ്റ്ററായി ഗ്രാന്റുകള്‍ നേടിയെടുക്കുന്നത്.



കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ട്

മാനേജ്മെന്റുകളുടെ നിക്ഷേപം ലാഭകരമാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ലോഭമായ പിന്തുണയാണ് നല്‍കുന്നത്. മാനേജമെന്റുകളുമായി ഉണ്ടാക്കുന്ന കരാര്‍ മുതല്‍ ഈ രംഗത്ത് കൊണ്ടുവരുന്ന ഭരണ പരിഷ്കാരങ്ങള്‍ വരെ കോളജുകളില്‍ പരമാവധി കുട്ടികളെ എത്തിക്കാനും അവരില്‍നിന്ന് പണം ഈടാക്കാനും കഴിയുംവിധത്തിലുള്ളതാണ്.

സ്വാശ്രയ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ് ലിക്വിഡിറ്റി ഡാമേജസ്. ഒരിക്കല്‍ കോളജില്‍ ചേര്‍ന്നാല്‍ കോഴ്സ് കഴിയുംവരെ അവിടെ പഠിച്ചിരിക്കണമെന്നാണ് ഈ വ്യവസ്ഥയുടെ ഫലം. അഥവ മറ്റൊരു കോളജില്‍ പ്രവേശം കിട്ടിയാലോ മികച്ച കോളജില്‍ സീറ്റ് ലഭിച്ചാലോ ഇവിടെനിന്ന് വെറുതെയങ്ങ് പോകാനാകില്ല. കോളജിന് നഷ്ടപരിഹാരം നല്‍കണം. പഠനം നിര്‍ത്തേണ്ടി വന്നാല്‍പോലും ഇളവില്ല. ഒരു കോഴ്സ് കാലയളവിലേക്കുള്ള മുഴുവന്‍ ഫീസും നല്‍കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാര്‍ അലോട്ട്മെന്റ് വഴി വരുന്ന കുട്ടികള്‍ക്ക് പോലും നിശ്ചിത തിയതി കഴിഞ്ഞാല്‍ ഉയര്‍ന്ന ഓപ്ഷന്‍ സ്വീകരിച്ച് കോളജ് മാറാനാകില്ല. വിദ്യാര്‍ഥികളുടെ ഏറ്റവും മൌലികമായ അവകാശമാണ് മാനേജ്മെന്റുകളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ബലികൊടുക്കുന്നത്. അങ്ങേയറ്റം വിദ്യാര്‍ഥി വിരുദ്ധമായ ഈ വ്യവസ്ഥ വര്‍ഷങ്ങളായി കരാറില്‍ ഇടംപിടിച്ചിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ വിദ്യാര്‍ഥി സംഘടനക്കും അതില്‍ തെല്ലും അലോസരവും അനിഷ്ടവുമുണ്ടായിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തെ പോലെ തന്നെ വിദ്യാര്‍ഥി സംഘടനകള്‍ക്കും കോളജുടമകള്‍ അത്രമേല്‍ പ്രിയങ്കരരായിക്കഴിഞ്ഞിരിക്കുന്നു.

ഇടക്ക് കൊഴിഞ്ഞുപോകുന്നവരും നേരിടുന്നുണ്ട് ഈ പ്രതിസന്ധി. ഇയര്‍ ഔട്ട് സംവിധാനം ഏര്‍പെടുത്തിയതോടെ പഠനം നിര്‍ത്താന്‍ വിദ്യാര്‍ഥികള്‍ തന്നെ നിര്‍ബന്ധിതരാകുന്നുണ്ട്. എന്നാല്‍ ഇങ്ങിനെ പഠനം നിര്‍ത്തേണ്ടി വരുന്നവരും കോളജിന് നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നുണ്ട്. ഇത്തരം വിദ്യാര്‍ഥികളുടെ ഭരണപരമായ കാര്യങ്ങള്‍ കോളജിന് തന്നെ തലവേദനയാണ്. അതിനാല്‍ അവര്‍ ഒഴിഞ്ഞുപോകട്ടെ എന്ന് കരുതുന്നവരാണ് ഏറെയും. എന്നിട്ടും നഷ്ടപരിഹാരം നല്‍കാതെ ഇവരെ വിട്ടയക്കാന്‍ കോളജുകള്‍ തയാറല്ല. പരീക്ഷ എഴുതി വിജയിക്കില്ലെന്ന് ഉറപ്പായ ഒരു കോഴ്സില്‍ പഠനം ഉപേക്ഷിക്കാനും കോളജുകള്‍ക്ക് പണം നല്‍കേണ്ടിവരുന്ന വിദ്യാഭ്യാസ സന്പ്രദായമാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളത്തില്‍ നിലവിലുള്ളത് എന്നതാണ് വിചിത്രം.

പ്രവേശ പരീക്ഷ, എഞ്ചിനീയറിങ് പ്രവേശം, യോഗ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന എല്ലാ ചര്‍ച്ചകളിലും നിര്‍ദേശങ്ങളിലും പരിഷ്കാരങ്ങളിലും മാനേജ്മെന്റ് താത്പര്യങ്ങള്‍ ഉള്ളടങ്ങിയിരിക്കുന്നത് കാണാം. കുട്ടികളില്ലാതെ പ്രതിസന്ധിയിലായ കോളജുകളെ സര്‍ക്കാര്‍ തന്നെ രക്ഷിക്കണമെന്ന ലളിതമായ യുക്തിയാണ് സമീപകാലത്ത് മാനേജ്മെന്റുകളെടുക്കുന്ന എല്ലാ നിലപാടുകളുടെയും കാതല്‍. സ്വാശ്രയ മേഖലയില്‍ വലിയ അധികാരമൊന്നുമില്ലാത്ത സര്‍ക്കാറുകളാകട്ടെ, കുറച്ചുകുട്ടികളെ അലോട്ട്മെന്റ് വഴി കോളജുകളിലെത്തിക്കാന്‍ കഴിയുന്നതിന്റെ രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍കണ്ട് അവരുടെ വാദങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. ഈ വര്‍ഷം തന്നെ പ്രവേശത്തിന്റെ തൊട്ടുമുന്പ് ഉയര്‍ന്നുവന്ന പ്രധാന ആവശ്യം റാങ്ക് ലിസ്റ്റിന് പുറത്തുനിന്ന് കുട്ടികളെയെടുക്കാന്‍ അനുവദിക്കണമെന്നതായിരുന്നു. ഇത്തരം ആവശ്യങ്ങളുയരുന്നത് ഇതാദ്യവുമല്ല.

പ്രവേശ പരീക്ഷയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം നടന്ന പ്രധാന ചര്‍ച്ച ഒരു പേപ്പറില്‍ കുറഞ്ഞത് 10 മാര്‍ക്ക് വേണമെന്ന നിബന്ധന പിന്‍വലിക്കുന്നതിനെക്കുറിച്ചായിരുന്നു. പ്രവേശ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരെയെല്ലാം പഠിക്കാന്‍ യോഗ്യരാക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. കുട്ടികളുടെ കുറവ് മറികടക്കാന്‍ ഇതിലൂടെ കഴിയുമെന്നും മാനേജ്മെന്റുകള്‍ കണക്കുകൂട്ടി. ഒരു ചോദ്യത്തിന് പോലും ഉത്തരമെഴുതാത്തവരെക്കൂടി റാങ്ക് ലിസ്ററില്‍ എത്തിക്കുന്ന തരത്തിലുള്ള പരിഷ്കാരം. ഇതിന് സര്‍ക്കാറും അനുകൂല നിലപാട് സ്വീകരിച്ചു. ഒടുവില്‍ പൊതുസമൂഹത്തില്‍നിന്നുയര്‍ന്ന കടുത്ത പ്രതിഷേധത്തേതുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്‍മാറിയത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ പ്ലസ്ടുവിന് കുറ‍ഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും വേണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യാനും നീക്കം നടന്നു. ഇത് 45 ശതമാനമാക്കി കുറക്കാനായിരുന്നു തീരുമാനം. ഇതാകട്ടെ മാനേജ്മെന്റ് സീറ്റിലേക്ക് മാത്രവും. അലോട്ട്മെന്റ് വഴി പ്രവേശം നേടുന്നവര്‍ക്ക് ഈ ഇളവ് കിട്ടില്ലെന്നര്‍ഥം. ഇതില്‍നിന്ന് തന്നെ വ്യക്തമാണല്ലോ പരിഷ്കാരത്തിന്റെ ലക്ഷ്യം.

എഞ്ചിനീയറിങ് പ്രവേശത്തിന്, പ്രവേശ പരീക്ഷ തന്നെ വേണ്ടെന്നായിരുന്നു ഇതിന്റെ മുന്‍വര്‍ഷം നടന്ന പ്രധാന ചര്‍ച്ച. പ്രവേശം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് കോളജ് ഉടമകളുടെ സംഘടന തന്നെ. അത് സ്വീകരിക്കാന്‍ അന്നത്തെ സര്‍ക്കാറിനും ഒരു വൈമനസ്യവുമുണ്ടായില്ല. എന്നല്ല, ഇത് നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇതുപേക്ഷിച്ചു. ഇതിനിടെയാണ് നഗറ്റിവ് മാര്‍ക്ക് ഉപേക്ഷിക്കാനുള്ള തീരുമാനമുണ്ടായത്. ഇത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ കടുത്ത വിമര്‍ശമുയര്‍ന്നതോടെ ഈ തീരുമാനം പിന്‍വലിച്ചു. പ്രവേശ പരീക്ഷയില്‍ കുട്ടികള്‍ അയോഗ്യരാക്കപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നഗറ്റിവ് മാര്‍ക്കാണ്. ഇതില്ലാതാക്കാനുള്ള ശ്രമമായിരുന്നു അന്ന് നടത്തിയത്. പിന്നീട് പ്ലസ്ടു പരീക്ഷയുടെ മൂല്യനിര്‍ണയം ഉദാരമാക്കി കൂടുതല്‍ വിജയശതമാനം ഉറപ്പാക്കാനും ശ്രമം നടന്നു. സ്കൂളിലെ ഉയര്‍ന്ന വിജയം ഭരണ നേട്ടമായി കണക്കാക്കുന്ന സംസ്ഥാനമായതിനാല്‍ സര്‍ക്കാറിനും ഇതില്‍ സന്തോഷമേയുണ്ടായിരുന്നുള്ളൂ. ഇത് പൂര്‍ണമായി നടപ്പായില്ലെങ്കിലും പ്ലസ് ടു മാര്‍ക്കുകൂടി ചേര്‍ത്ത് റാങ്ക് ലിസ്റ്റ് തയാറാക്കുന്ന തരത്തില്‍ പിന്നീട് തീരുമാനമുണ്ടായി. ഈ രീതിയിലാണ് ഇപ്പോള്‍ പിന്തുടരുന്നത്.

വേണം, സാങ്കേതിക വിദ്യാഭ്യാസ നയം

മാനേജ്മെന്റ്-സര്‍ക്കാര്‍ കൂട്ടുകച്ചവടമാണ് ഇന്ന് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ നയിക്കുന്ന സുപ്രധാന നയം. മാനേജ്മെന്റുകളുടെ സാന്പത്തിക നഷ്ടം നികത്തുകയും അവരുടെ സ്ഥാപനത്തെ എങ്ങിനെയെങ്കിലും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് സമീപകാലങ്ങളില്‍ കേരളത്തില്‍ ഈ മേഖലയിലുണ്ടായ എല്ലാ ചര്‍ച്ചകളുടെയും കാതല്‍. അക്കാദമിക താത്പര്യങ്ങള്‍ക്കപ്പുറം, ചര്‍ച്ചകളെയും പരിഷ്കാരങ്ങളെയും ലാഭ-നഷ്ട കേന്ദ്രിതമായി നിലനിര്‍ത്താന്‍ നിര്‍ബന്ധിതമാക്കുംവിധം കച്ചവട ലോബി പിടിമുറുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഒതുങ്ങന്നതല്ല. അനുബന്ധ മേഖലകളെയും കച്ചവട കേന്ദ്രീകൃതമായ വ്യവഹാരങ്ങളാണ് നിയന്ത്രിക്കുന്നത്.

എല്ലാം പണം നിശ്ചയിക്കുന്നുവെന്നത് ഇപ്പോള്‍ എഞ്ചിനീയറിങ് കോളജുകളില്‍ മാത്രം ഒതുങ്ങി നിലനില്‍ക്കുന്ന പ്രവണതയല്ല. പ്രവേശ പരീക്ഷ മുതല്‍ മുഴുവന്‍ ഘട്ടങ്ങളിലും പണം തന്നെയാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. നിലവിലെ പ്രവേശ പരീക്ഷ തന്നെ പണം മുടക്കി പരിശീലനം നേടുന്നവര്‍ക്ക് അനായാസം കടന്നുകൂടാന്‍ കഴിയുന്നതാണ്. പ്രവേശ പരീക്ഷയെക്കുറിച്ച് നടത്തിയ പഠനങ്ങളെല്ലാം ഇത് അടിവരയിട്ടിട്ടുമുണ്ട്. പരീക്ഷാ രീതി പരിഷ്‌കരണത്തിന് വേണ്ടി ഉയര്‍ന്ന മുറവിളികളെല്ലാം ഫലശൂന്യമായി അവസാനിച്ചതും ഇക്കാരണത്താല്‍ തന്നെ. പരീക്ഷയെ ചുറ്റിപ്പറ്റി രൂപപ്പെട്ട പരിശീലകരുടെ വ്യവസായ സാമ്രാജ്യമാണ് ഇപ്പോള്‍ ഇത് നിലനിര്‍ത്താന്‍ അത്യധ്വാനം ചെയ്യുന്നത്. പ്രവേശം നേടുന്നവര്‍ക്ക് ലോണ്‍ സംഘടിപ്പിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ മുതല്‍ സീറ്റുകള്‍ മുഴുവന്‍ ഏറ്റെടുത്ത് മറിച്ചുവില്‍ക്കുന്നവര്‍ വരെ  ഈ രംഗത്തുണ്ട്. എല്ലാ തലങ്ങളിലും പണമിറക്കിയവര്‍ നിയന്ത്രിക്കുന്ന സാന്പത്തിക സംവിധാനമായി എഞ്ചിനീയറിങ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സാമാന്യമായുണ്ടാകേണ്ട മാനവികമൂല്യങ്ങളെല്ലാം അട്ടിമറിച്ച്, പണം മുടക്കാനുള്ളവര്‍ക്ക് പലതരം പരിഗണനകള്‍ നല്‍കാനും ഒരു വിട്ടുവീഴ്ചയുമില്ലാതെ ലാഭമുറപ്പാക്കി മുന്നോട്ടുപോകാനും സ്വാശ്രയ കോളജുടമകള്‍ക്ക് ധൈര്യം നല്‍കുന്നത്, എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖല സാന്പത്തിക താല്‍പര്യങ്ങള്‍ക്ക് അടിമുടി വിധേയമാണെന്ന തിരിച്ചറിവ് തന്നെയാണ്.

ഈ കച്ചവടത്തിരക്കിനിടെ പുറന്തള്ളപ്പെടുന്നത് പണം മുടക്കാനില്ലാത്തവരും പഠനമികവ് പുലര്‍ത്താന്‍ കഴിയാത്തവരുമാണ്.
മാനേജ്‌മെന്‌റുകളുടെ കഴുത്തറപ്പന്‍ കച്ചവടത്തിന് പൂര്‍ണാര്‍ഥത്തില്‍ വിധേയരാകാന്‍ കഴിയാത്തവര്‍ക്ക് ഇവിടെ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. അവരുടെ സാമ്പത്തിക സ്ഥിതി, ഈ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് പുറത്തുപോകാന്‍ അവരെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അത്രമേല്‍ രൂക്ഷവും അസന്തുലിതവും അപകടകരമാംവിധം സങ്കീര്‍ണവുമാണ് കോളജുകളിലെ അന്തരീക്ഷം. പണം മുടക്കി പഠിക്കാന്‍ വന്നവരും സമാനമായ പ്രതിസന്ധി ഇവിടെ നേരിടുന്നുണ്ട്. അവരെ വെട്ടിലാക്കുന്നത് അക്കാദമികമായ പരാജയമാണ്. എഞ്ചിനീയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമായ പഠന വൈഭവം പണംകൊണ്ട് നികത്തിയെടുക്കാനാകില്ലെന്ന് തിരിച്ചറിയാന്‍  അവരില്‍ പലരും വര്‍ഷങ്ങളെടുക്കുന്നുണ്ട്. അവസാന പരീക്ഷക്ക് കൂട്ടത്തോല്‍വി സംഭവിക്കുന്നതും അതുകൊണ്ടാണ്.

ഈ രണ്ട് ദൗര്‍ബല്യങ്ങളെയും മറികടക്കാന്‍ ശേഷിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് എഞ്ചിനീയറിങ് പഠന മേഖല ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം. അതിന് ആദ്യം വേണ്ടത് സാന്പത്തിക താത്പര്യങ്ങളില്‍നിന്ന് മുക്തമായ എഞ്ചിനീയറിങ് വിദ്യാഭ്യാസ നയമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതെന്ത്, പഠിച്ചിറങ്ങുന്നവര്‍ വഴിയാധാരമാകാത്ത തൊഴില്‍ വിപണിയെത്ര, ഗുണപരമായ ഉള്ളടക്കം നിലനിര്‍ത്താനെന്തുവേണം തുടങ്ങിയ കാര്യങ്ങളെല്ലാം നേരത്തെ നിശ്ചയിക്കാന്‍ കഴിണം. അതിന്‌റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കോളജുകളെയും കോഴ്‌സുകളെയും പുനക്രമീകരിക്കണം. അനാവശ്യമായവ അടച്ചുപൂട്ടണം. അക്കാദമികമായ മുന്‍ഗണനകള്‍ നല്‍കി പ്രവേശ പരീക്ഷയും സിലബസും കോഴ്‌സുമെല്ലാം പുനസംഘടിപ്പിക്കണം. അതിന് പക്ഷെ ആദ്യം വേണ്ടത്, കോളജുകളെ മാനേജ്‌മെന്‌റിന്‌റെ വ്യവസായ സംരംഭം എന്നതില്‍നിന്ന് മാറ്റി, ഒരു വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുക എന്നത് തന്നെയാണ്.

(മാധ്യമം ആഴ്ചപ്പതിപ്പ്, ജനുവരി -2 -2017)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...