Wednesday, February 27, 2019

മലപ്പുറത്തുകാരുടെ ആളോഹരി



കിഡ്‌നി രോഗബാധിതരെ സഹായിക്കാന്‍ മലപ്പുറം ജില്ലാപഞ്ചായത്ത് 12 കൊല്ലം മുമ്പ് നടപ്പാക്കിയ പദ്ധതി കേരള ചരിത്രത്തിലെ അത്യപൂര്‍വ മാതൃകകളിലൊന്നായരുന്നു. കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയില്‍ വിവിധ വകുപ്പുകളിലായി പ്രതിവര്‍ഷം മൂന്നരക്കോടിയുടെ സഹായമാണ് നല്‍കിക്കൊണ്ടിരുന്നത്. ജില്ലാപഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജനങ്ങള്‍ നല്‍കിയ സംഭാവനയാണ് ഈ പദ്ധതിയെ വിജയകരമാക്കിയത്. സ്‌കൂളകള്‍, പള്ളികള്‍, ഓട്ടോ-ടാക്‌സി-ബസ് അടക്കമുള്ള വിവിധ മേഖലകളിലെ തൊഴിലാളികള്‍, വ്യാപാരികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മദ്രസകള്‍ തുടങ്ങി പൊതുജനമൊത്തുചേരുന്ന സ്ഥലങ്ങളിലെല്ലാം ഇതിനായി ജനങ്ങള്‍ തന്നെ പണപ്പിരിവ് നടത്തി. അവര്‍ സ്വമേധയാ നല്‍കിയ ചെറുതുകകള്‍ മരുന്നായും ചികിത്സയായും സാമ്പത്തിക സഹായമായും ജില്ലയിലെ കിഡ്‌നി രോഗികളിലേക്കെത്തി. മലപ്പുറത്തുകാര്‍ ഇത്രയേറെ ആവേശത്തോടെ ഏറ്റെടുത്ത പദ്ധതി ഇപ്പോള്‍ ഏതാണ്ട് നിലച്ചമട്ടാണ്. പദ്ധതിയിലേക്ക് പണം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. മലപ്പുറത്തുകാരനായ കെ ടി ജലീല്‍ തദ്ദേശ വകുപ്പ് മന്ത്രിയായതോടെയാണ്, സാങ്കേതികതയും ചട്ടപ്പടി നൂലാമാലകളും പറഞ്ഞ് പണംനല്‍കുന്നത് തടഞ്ഞത്! കടുത്ത ജനരോഷമുയര്‍ന്നതോടെ പണം നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്തു. എന്നാല്‍ അതിന്, കര്‍ശന ഉപാധികള്‍ വച്ച് സുഗമമായ നടത്തിപ്പ് പ്രയാസകരമാക്കുന്ന തരത്തിലായിരുന്നു തിരുത്ത്. പിന്നീട് ഒരുകൊല്ലത്തോളം നാട്ടുകാര്‍ അത് മുന്നോട്ടുകൊണ്ടുപോയെങ്കിലും ഇപ്പോള്‍ പദ്ധതി ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്. ജില്ലാ ആശുത്രികള്‍ വഴി നാമമാത്രമായ ചികിത്സാ സൗകര്യമൊരുക്കുന്നതിലേക്ക് അത് ചുരുങ്ങി.



മലപ്പുറം ജില്ലയില്‍ ജനക്ഷേമ പരിപാടികള്‍ നടപ്പാക്കുന്നതെങ്ങിനെയെന്നും അതിനോട് സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്നും വ്യക്തമാക്കുന്നതാണ് അങ്ങേയറ്റം സാധുക്കളായ രോഗികള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയുടെ അവസ്ഥ. ഇത് ഏതെങ്കിലും ഒരുപദ്ധതിയില്‍ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. മലപ്പുറത്തുകാരുടെ അതിജീവന പദ്ധതികളിലെല്ലാം കാണുന്ന പൊതുസ്വഭാവമാണ് ഭരണകൂട പങ്കാളിത്തത്തിന്റെ അഭാവവും ജന പങ്കാളിത്തത്തിന്റെ ആധിക്യവും. കൈയയച്ച് സഹായിക്കാനുള്ള മലപ്പുറത്തുകാരുടെ സന്നദ്ധതയെ ഇതിഹാസവത്കരിച്ച്, അതിന്റെ മറവില്‍ ഭരണകൂടം അവരുടെ ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറുകയും സംസ്ഥാനത്തിന്റെ വിഭവ വിതരണത്തില്‍ അന്നാട്ടുകാര്‍ക്ക് ലഭിക്കേണ്ട നീതിപൂര്‍വമായ വിഹിതം പോലും നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ജില്ലയുടെ വളര്‍ച്ചയും വികസനവും അടയാളപ്പെടുത്തുന്ന ഏത് മേഖലയെടുത്ത് പരിശോധിച്ചാലും ഒരു സംസ്ഥാനം അതിലെ ഒരു പ്രദേശത്തെ ജനതയോട് കാണിക്കുന്ന സമാനതകളില്ലാത്ത വിവേചനത്തിന്റെ തെളിവുകള്‍ ലഭിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാന സെന്‍സസ് പ്രകാരം 41.13 ലക്ഷം. 33.01 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരത്തേക്കാള്‍, മലപ്പുറത്ത് അധികമുള്ളത് 8 ലക്ഷത്തിലധികം ആളുകള്‍. ഈ രണ്ട് ജില്ലകളിലെ സാമൂഹിക സാഹചര്യങ്ങള്‍ താരതമ്യം ചെയ്താല്‍ അറിയാം ആ വിവേചനത്തിന്റെ ആഴം. പൊതുപണം ഉപയോഗിച്ചുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഒരുതാരതമ്യം പോലും അര്‍ഹിക്കാത്തവിധം പിന്നിലാണ് മലപ്പുറം. ജനസംഖ്യ തീരെ കുറഞ്ഞ പത്തനംതിട്ട (11.97 ലക്ഷം) പോലുള്ള ജില്ലകളോടും മലപ്പുറത്തെ താരതമ്യം ചെയ്യാനാവില്ല. ജനസംഖ്യ കൂടുന്നതോ കുറയുന്നതോ അല്ല, ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സവിശേഷതകളാണ് ഈ വിവേചനത്തിന്റെ അടിസ്ഥാനമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള ഭരണസംവിധാനത്തിന്റെ ജനിതക വൈകല്യമാണ് ഈ വിവേചനം. സംസ്ഥാന ഭരണത്തില്‍ നിര്‍ണായക പങ്കാളിത്തമുള്ള മലപ്പുറത്തെ നേതാക്കളോ മലപ്പുറം പാര്‍ട്ടിയോ അധികാരത്തിലില്ലാത്ത ഒരു സര്‍ക്കാറും ജില്ലാ രൂപീകരണ ശേഷം കേരളത്തിലുണ്ടായിട്ടില്ല. എന്നിട്ടും ജില്ലയുടെ തലവരക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല.

കുട്ടികളെ പഠിപ്പിക്കുന്നതാര്?

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്‌റെ കാലത്ത് പത്താം തരം പരീക്ഷാഫലം പ്രഖ്യാപിച്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയോട് ഒരുചോദ്യമുന്നയിച്ചു. മലപ്പുറത്തെ പ്ലസ് ടു സീറ്റുകളുടെ എണ്ണം അനുസരിച്ച് നാല്‍പതിനായിരത്തോളം കുട്ടികള്‍ പുറത്താക്കപ്പെടുമല്ലോ, സര്‍ക്കാര്‍ ഇതിന് എന്താണ് പരിഹാരം കാണുന്നത് എന്നായിരുന്നു ചോദ്യം. അത്രയും കുട്ടികള്‍ പുറത്താക്കപ്പെടുമെന്ന വാദം തന്നെ തെറ്റാണ് എന്നായിരുന്നു അതിന് മന്ത്രിയുടെ ആദ്യ മറുപടി. സ്വന്തം വകുപ്പിന് കീഴിലെ അടിസ്ഥാന സൗകര്യവിതരണത്തിലെ അസന്തുലിതത്വത്തെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാതെയാണ് സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുന്ന മറുപടി. കണക്കുകള്‍ നിരത്തി മന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ സമര്‍ഥിച്ചപ്പോള്‍, ബാക്കിയുള്ളവര്‍ക്ക് പഠിക്കാന്‍ അണ്‍എയിഡഡ് സ്‌കൂളുകളും ഓപണ്‍ സ്‌കൂളുകളുമുണ്ട് എന്നായിരുന്നു വിശദീകരണം. അതെ, സ്വന്തം പണംമുടക്കി സ്വാശ്രയ സ്‌കൂളുകളുണ്ടാക്കി, അവിടെ അധിക പണം മുടക്കി പഠിച്ചോളൂ എന്ന്. എന്നിട്ടും ബാക്കിയുള്ളവരുണ്ടെങ്കില്‍ മുഖ്യധാര വിദ്യാഭ്യാസത്തിന്റെ പുറമ്പോക്കായ ഓപണ്‍ ധാരയില്‍ പഠിക്കട്ടെ എന്നും. സ്വാശ്രയ വിരുദ്ധ സമരം അധികാരാരോഹണത്തിനുള്ള മുഖ്യ മൂലധനമായി നിക്ഷേപിക്കുന്ന ഇടതുപക്ഷമാണ് ഇതുപറയുന്നത് എന്നതുകൂടി ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാഫലം പുറത്തുവരുന്നതിന് പിന്നാലെ കേരളത്തില്‍ ഉയരുന്ന ഏറ്റവും വലിയ ചര്‍ച്ച മലപ്പുറത്തെ കുട്ടികളുടെ ഹയര്‍സെക്കന്‌ററി ഉപരിപഠന സാധ്യതകളെക്കുറിച്ചാണ്. പത്താംതരം വിജയിക്കുന്നവരുടെ എണ്ണവും ജില്ലയിലെ ഹയര്‍സെക്കന്ററി സീറ്റുകളുടെ എണ്ണവും തമ്മിലെ അന്തരമാണ് ഈ ചര്‍ച്ചയുടെ മര്‍മം. ശരാശരി 75,000 പേര്‍ വിജയിക്കുന്ന ജില്ലയില്‍ 25,000 പേരെങ്കിലും പൊതുവിദ്യാലയത്തില്‍നിന്ന് പുറത്താക്കപ്പെടുന്നുവെന്നതാണ് അവസ്ഥ. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി നടന്ന ബോധപൂര്‍വമായ ചില ഇടപെടലുകളുടെ ഫലമായാണ് ഇത് ഇത്രയെങ്കിലും എത്തിയത്. എന്നിട്ടും മറ്റ് ജില്ലകള്‍ക്ക് സമാനമായ പഠനാവസരം ഇവിടെ എത്തിയിട്ടില്ല.


സ്വാശ്രയ സ്‌കൂളുകളാണ് മലപ്പുറത്തെ വിദ്യാര്‍ഥികളുടെ പ്ലസ് ടു പഠനാവസരത്തിന് ഇപ്പോഴും തുണയാകുന്നത്. 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 82 സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളുണ്ട്. അതിനേക്കാള്‍ 8 ലക്ഷം ആളുകള്‍ കൂടുതലുള്ള മലപ്പുറത്ത് അത് 86 എണ്ണം മാത്രമാണ്. 25 ലക്ഷം ജനസംഖ്യയുള്ള കണ്ണൂരില്‍ 81 സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. മലപ്പുറത്ത് ഈ വിഭാഗത്തില്‍ 73 അണ്‍ എയിഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 48 സ്‌കൂളേയുള്ളൂ. അണ്‍ എയിഡഡ് അടക്കം ആകെ 248 ഹയര്‍ സെക്കന്ററി സ്‌കൂളുകളുള്ള മലപ്പുറത്ത് ഇത്രയും സ്‌കൂളുകളിലായി ആകെയുള്ളത് 689 പ്ലസ് ടു ബാച്ചുകളാണ്. എന്നാല്‍ ആകെ 178 സ്‌കൂളുകളുള്ള തിരുവനന്തപുരത്താകട്ടെ 633 ബാച്ചുകളുണ്ട്. 200ന് അടുത്ത് സ്‌കൂളുകളുള്ള തൃശൂര്‍, എറണാകുളം ജില്ലകളിലും ബാച്ച് എണ്ണം ഏറെക്കുറെ മലപ്പുറത്തിന് ഒപ്പമാണ്. തിരുവനന്തപുരത്ത് ഒരു സ്‌കൂളില്‍ ശരാശരി 34 ബാച്ചാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ മലപ്പുറത്ത് അത് ഒരു സ്‌കൂളില്‍ 23 ബാച്ചാണ്. എണ്ണിത്തിട്ടപ്പെടുത്തുന്ന കണക്കുകള്‍കൊണ്ട് ജനസംഖ്യാനുപാതികമായി അര്‍ഹമായ വിഹിതം അട്ടിമറിക്കപ്പെടുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കുന്നതാണ് ബാച്ചുകളുടെ എണ്ണത്തിലെ ഈ അനുപാതം. കൂടുതല്‍ ബാച്ചുകള്‍ ഉള്‍കൊള്ളാനുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാത്തവയാണ് മലപ്പുറത്തെ ഭൂരിഭാഗം സ്‌കൂളുകളുമെന്നുകൂടി വ്യക്തമാക്കുന്നു ഈ കണക്കുകള്‍.

മതിയായ പഠന സൗകര്യമൊരുക്കണമെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുറവിളിക്ക്് ശക്തികൂടിയ ശേഷം പോലും ഭരണ നടപടികളില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. 1999-2019 കാലയളവില്‍ സംസ്ഥാനത്ത് പുതുതായി 68 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. ഈ 20 വര്‍ഷത്തിനിടെ മലപ്പുറം ജില്ലക്ക് കിട്ടിയത് വെറും 3 പുതിയ വിഎച്ച്എസ്‌സികളാണ്. 1999ല്‍ 24 സ്‌കൂളുണ്ടായിരുന്നത് ഇപ്പോള്‍ 27 ആയി. എന്നാല്‍ 1999ല്‍ 34 സ്‌കൂളുകളുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 7 പുതിയ സ്‌കൂള്‍ അനുവദിച്ചു. 17 സ്‌കൂളുണ്ടായിരുന്ന ആലപ്പുഴയില്‍ 10ഉം 43 സ്‌കൂളുണ്ടായിരുന്ന കൊല്ലത്ത് 9 ഉം സ്‌കൂളുകള്‍ പുതുതായി വന്നു. ജനസംഖ്യയില്‍ മലപ്പുറത്തിന്റെ പകുതി മാത്രമുള്ള കോട്ടയത്തിനുപോലും കിട്ടി ഇക്കാലയളവില്‍ 7 പുതിയ സകൂള്‍. അവിടെയാകട്ടെ നേരത്തെ തന്നെ 24 എണ്ണമുണ്ടായിരുന്നു. കോഴ്‌സകളുടെ എണ്ണത്തിലും ഈ വിവേചനം പ്രകടമാണ്. ഹയര്‍സെക്കന്ററി പഠന സൗകര്യം അങ്ങേയറ്റം പരിമിതമാണെന്ന് ബോധ്യപ്പെട്ട ശേഷവും മലപ്പുറത്തോട് സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണനക്ക് വേറെ കണക്കുകള്‍ വേണ്ടതില്ല. െ്രെപമറി സ്‌കൂളുകളുടെയും ഹൈസ്‌കൂളുകളുടെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മലപ്പുറത്ത് 49 അണ്‍ എയിഡഡ് യു പി സ്‌കൂളുകളുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഇത് 5 മുതല്‍ പരമാവധി 29 വരെയാണ്. ഹൈസ്‌കൂളുകളാകട്ടെ 118 എണ്ണമാണ് അണ്‍ എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് 50 എണ്ണമേ അണ്‍ എയിഡഡിലുള്ളൂ. ഇവിടെ 126 സര്‍ക്കാര്‍ സ്‌കൂളും 94 എയിഡഡ് സ്‌കൂളും പ്രവര്‍ത്തിക്കുമ്പോള്‍ മലപ്പുറത്ത് അത് യഥാക്രമം 94ഉം 85 ഉം മാത്രം. മലപ്പുറത്ത് ഒരു ഹൈ സ്‌കൂളില്‍ ശരാശരി 1927 കുട്ടികള്‍ പഠിക്കേണ്ടി വരുമ്പോള്‍ പത്തനംതിട്ടയില്‍ ഇത് ശരാശരി 620 ആണ്. സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കി എന്നുമേനി പറയുന്ന സംസ്ഥാനത്താണ് വിഭവ വിതരണത്തിലെ ഈ അന്തരം പദ്ധതി ആസൂത്രണത്തില്‍ ഒട്ടും പരിഗണിക്കപ്പെടാതിരിക്കുന്നത്.

കേരളത്തില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ സ്വന്തമായി കെട്ടിടമില്ലാത്ത ആകെ 91 സ്‌കൂളുകളേ കേരളത്തിലുള്ളൂ. ഇതില്‍ 20ഉം മലപ്പുറത്താണ്! യുപി സ്‌കൂളുകളില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ജില്ലകളില്‍ സ്വന്തം കെട്ടിടമില്ലാത്ത ഒരൊറ്റ സ്‌കൂളുമില്ല. എന്നാല്‍ മലപ്പുറത്ത് ഇത്തരം നാലെണ്ണമുണ്ട്. സര്‍വശിക്ഷാ അഭിയാന്‍ അടക്കമുള്ള പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കോടികള്‍ ചിലവിട്ട ഒരുസംസ്ഥാനത്താണ് ഒരൊറ്റ ജില്ലയില്‍ ഇത്രയും സ്‌കൂളകളെന്നതാണ് വിചിത്രം. സംസ്ഥാനത്താകെ 17 യുപി സ്്കൂളുകളേ ഇക്കൂട്ടത്തിലൂള്ളൂ എന്നും കാണണം. നാട്ടുകാര്‍ സ്വന്തം പണം മുടക്കി സ്ഥാപിക്കുന്ന സ്‌കൂളുകളുടെ എണ്ണത്തില്‍ മാത്രമാണ് മലപ്പുറത്തിന് മുന്നിലെത്താനാകുന്നത്. ഉന്നത പഠനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു കോളജ് എന്ന നിലയില്‍ കോളജുകളുടെ എണ്ണം ഉറപ്പാക്കാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച കോളജുകളില്‍ എട്ടെണ്ണം സ്ഥാപിക്കേണ്ടി വന്നത് മലപ്പുറത്താണ്. അതില്‍ തന്നെ നല്ല കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള കോളജുകള്‍ നന്നേ കുറവാണ്. നാട്ടുകാര്‍ പിരിവെടുത്ത് വാടക കൊടുത്തും സൗജന്യമായി സ്ഥലം കൊടുത്തുമൊക്കെയാണ് പലകോളജുകളും പ്രവര്‍ത്തിക്കുന്നത്. ഇങ്ങിനെ അനുവദിച്ചിട്ടും സംസ്ഥാനത്തെ ആകെ കോളജുകളുടെ വിന്യാസത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കപ്പെട്ടിട്ടില്ല. മലപ്പുറത്തെ ആകെ കോളജുകളുടെ എണ്ണം (സര്‍ക്കാര്‍എയിഡഡ്) ഇപ്പോഴും 20 ആണ്. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരും 22 വീതം കോളജുകളുണ്ട്. ഈ ജില്ലകളിലെ ജനസംഖ്യ കൂടി പരിഗണിച്ചാല്‍ ഈ അനുപാതത്തിലെ അന്യായം ബോധ്യപ്പെടും. ബിരുദ വിദ്യാഭ്യാസ പ്രായത്തിലുള്ളവരുടെ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ ഇത് കുറച്ചുകൂടി വ്യക്തമാകും. മലപ്പുറത്ത് 26 വിദ്യാര്‍ഥികള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ് ബിരുദ കോഴ്‌സുകളുടെ ലഭ്യത. കോട്ടയത്ത് ഇത് മൂന്ന് കുട്ടികള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ്! 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. 5 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയില്‍. തിരുവനന്തപുരത്ത് ഇത് 23 ലക്ഷത്തിനിടയിലാണ്. വിദ്യാര്‍ഥി പ്രായത്തിലേക്ക് കടക്കുന്നവരുടെ എണ്ണത്തിലെ ഈ ബാഹുല്യമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ വിവേചനം മലപ്പുറത്തോട് കാണിക്കാനാകില്ലായിരുന്നു. ഉന്നത പഠന മേഖലയിലേക്ക് കുട്ടികള്‍ എത്തിപ്പെടുന്നതിന് ഈ അപര്യാപ്തതകള്‍ വലിയ തടസ്സം സൃ്ഷ്ടിക്കുന്നുവെന്ന് ഔദ്യോഗിക പഠനങ്ങള്‍ തന്നെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ പോരായ്മകളെല്ലാം മലപ്പുറത്തുകാര്‍ മറികടക്കുന്നത് അവര്‍ തന്നെ വികസിപ്പിച്ച സ്വാശ്രയ കോളജുകളും സ്‌കൂളുകളും വഴിയാണ്.


വണ്ടിയില്ല, ആരോഗ്യവും


മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ പങ്കാളിത്തം അവഗണിക്കപ്പെട്ടത്. സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന സകല സേവന മേഖലകളിലും ഈ പ്രവണത കാണാം. എല്ലായിടത്തും സ്വകാര്യ സംരംഭകരും സേവന ദാതാക്കളുമാണ് മലപ്പുറത്തെ ചലിപ്പിക്കുന്നത്. അവര്‍കൂടി നികുതി നല്‍കി സമാഹരിക്കുന്ന പൊതുഖജാന മലപ്പുറത്തിന് വേണ്ടി തുറക്കുന്നത് അത്യപൂര്‍വമായി മാത്രമാണ്. മലപ്പുറത്തുകാര്‍ കൂട്ടത്തോടെ മന്ത്രിസഭയിലിരിക്കുന്ന കാലത്തും അന്നാട്ടുകാര്‍ക്ക് വേണ്ടി നീതിപൂര്‍വം അത് വിനിയോഗിക്കപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ പൊതുഗതാഗത സംവിധാനമായ കെ എസ് ആര്‍ ടി സി സര്‍വീസുകളുടെ മലപ്പുറത്തെ പ്രാതിനിധ്യം നല്ല ഉദാഹരണമാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് കെ എസ് ആര് ടി സി ബസ് സര്‍വീസുള്ള രണ്ടാമത്തെ ജില്ലയാണ് മലപ്പുറം. ഇവിടെ ആകെയുള്ളത് 198 ബസ് മാത്രം. മലപ്പുറത്തിന് പിറകിലുള്ളത് കാസര്‍കോഡാണ് (147). കൊല്ലത്ത് 595ഉം പത്തനംതിട്ടയില്‍ 311ഉം കോട്ടയത്ത് 496ഉം ബസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരത്താകട്ടെ ഇത് 1383 ആണ്. എന്നിട്ടും ഈ ജില്ലകളേക്കാല്‍ ഭൂവിസ്തൃതിയിലും ജനസംഖ്യയിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറത്ത് ബസുകളുടെ എണ്ണം നാമമാത്രം. ഇതില്‍തന്നെ എത്ര ബസുകള്‍ സര്‍വീസ് നടത്താന്‍ പ്രാപ്തമാണ് എന്നത്് വേറെ അന്വേഷിക്കണം. കെ എസ് ആര്‍ ടി സി ഷെഡ്യൂളുകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തിരുവനന്തപുരത്ത് 1540ഉം കൊല്ലത്ത് 646ഉം ആലപ്പുഴയില്‍ 402ഉം കോട്ടയത്ത് 430ഉം എറണാകുളത്ത് 579ഉം ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യുമ്പോള്‍ മലപ്പുറത്ത് ആകെയുള്ളത് 210 ഷെഡ്യൂള്‍ മാത്രം.

റൂട്ടുകളുടെ എണ്ണത്തിലും സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്തെ പരിഗണിച്ചിട്ടില്ല. പത്തനംതിട്ടയില്‍ 477 റൂട്ടും കോട്ടയത്ത് 531 റൂട്ടും എറണാകുളത്ത് 952 റൂട്ടും കൊല്ലത്ത് 969 റൂട്ടുമാണ് കെ എസ് ആര്‍ ടി സി സര്‍വീസുള്ളത്. എന്നാല്‍ ഇത് മലപ്പുറത്തെത്തുമ്പോള്‍ 184 ആയി കുത്തനെ കുറയും. ഈ റൂട്ടുകളിലായി ആകെ സര്‍വീസ് നടത്തുന്നത് 12,611 കിലമീറ്റര്‍ ദൂരം മാത്രം. ഇക്കാര്യത്തിലും കാസര്‍കോട് മാത്രമേ മലപ്പുറത്തിന് പിറകിലുള്ളൂ. ആകെ ഓടിയത് 248 ലക്ഷം കിലോമീറ്ററും. തെക്കന്‍ കേരളത്തിലെ ഏത് ജില്ലയിലും 27,000 കിലമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസുണ്ട്. കെ എസ് ആര്‍ ടിസി സര്‍വീസുകള്‍ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് ഈ കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാകില്ല. എന്നാല്‍, മലബാറിനോടും മലപ്പുറത്തോട് വിശേഷിച്ചുമുള്ള കടുത്ത വിവേചനം ഈ കണക്കുകള്‍ക്കിടയില്‍ ദൃശ്യമാണ്. പരിമിതമെങ്കിലും മലപ്പുറത്ത് നിലവിലുള്ള സര്‍വീസുകള്‍ വിജയകരമാണെന്നും കണക്കുകള്‍ പറയുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും ഫലപ്രദമായി സര്‍വീസ് നടത്തുന്നതിലും ഇത് ദൃശ്യമാണ്. ഒരുവര്‍ഷം ആകെ ഓപറേറ്റ് ചെയ്യേണ്ട ദൂരവും അതില്‍ ഫലപ്രദമായി ഓപറേഷന്‍ നടന്ന ദൂരവും തമ്മിലെ അന്തരം പരിശോധിച്ചാല്‍ ഇതുകാണാം. സംസ്ഥാനത്ത് ഒരു ജില്ലയിലും ആകെ ഓടേണ്ട ദൂരത്തേക്കാള്‍ കൂടുതല്‍ ദൂരം ഓപറേഷന്‍ നടത്തിയിട്ടില്ല, മലപ്പുറത്തൊഴികെ. യാത്രക്കാരുടെ എണ്ണത്തിലും കാണാം ഈ ആധിക്യം. ഇത്ര കുറവ് ബസുകളും ഇത്ര കുറഞ്ഞ ദൂരത്തെ സര്‍വീസുകളും ആണെങ്കിലും ഒരു വര്‍ഷം കെ എസ് ആര്‍ ടി സി വഹിക്കുന്ന യാത്രക്കാരുടെ എണ്ണം 300 ലക്ഷമാണ്. 250 ബസുള്ള ഇടുക്കിയേക്കാളും 268 ബസുള്ള കാസര്‍കോട്ടേക്കാളും കൂടുതല്‍ യാത്രക്കാര്‍. മലപ്പുറത്തെ പൊതു ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതക്ക് അടിവരയിടുന്നതാണ് ഈ കണക്ക്. ഓപറേഷന്‍ കേന്ദ്രങ്ങളുടെ കാര്യത്തിലും കാണാം ഈ ദൗര്‍ബല്യം. തിരുവനന്തപുരത്ത് 20ഉം കൊല്ലത്ത് 9ഉം കോട്ടയത്ത് 7ഉം കേന്ദ്രങ്ങളില്‍നിന്ന് സര്‍വീസുകള്‍ ഉണ്ടെങ്കില്‍ മലപ്പുറത്ത് അത് നാലെണ്ണം മാത്രമാണ്. യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ സ്വാകാര്യ വാഹനങ്ങളെ ഇത്രമേല്‍ ആശ്രയിക്കേണ്ടിവരുന്ന ജില്ല മറ്റൊന്നില്ല. റയില്‍വേയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

മുസ്‌ലിം ലീഗിന്റെ ഭരണ സ്വാധീനത്താല്‍ മലപ്പുറം ജില്ലയിലെ റോഡുകളെല്ലാം മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ സജജീകരിച്ചിട്ടുണ്ട് എന്നൊരു പ്രചാരണം സമീപകാലത്തുണ്ടായിരുന്നു. യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പ് മിക്കവാറും ലീഗിന് ലഭിക്കുന്നതിനാല്‍ പ്രത്യക്ഷത്തില്‍ ഇത് ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തിലും മറ്റ് ജില്ലകളേക്കാള്‍ പിന്നിലാണ് മലപ്പുറം. ജില്ലാ റോഡുകളുടെ കാര്യത്തിലും സ്‌റ്റേറ്റ് ഹൈവേകളുടെ കാര്യത്തിലും കൂടുതല്‍ മികച്ച റോഡുകളുള്ളത് കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും തൃശൂരുമാണ്. മലപ്പുറത്ത് ബിറ്റുമിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആകെ നിര്‍മിച്ചത് 2680 കിലോമീറ്ററാണെങ്കില്‍ കോട്ടയത്ത് അത് 3456 കി.മീ ആണ്. എറണാകുളത്ത് 3140കിലോമീറ്ററും. വ്യവസായങ്ങളുടെ കാര്യത്തിലും കാണാം സര്‍ക്കാര്‍ അവഗണനയുടെ ഞെട്ടിക്കുന്ന കണക്കുകള്‍. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ മലപ്പുറത്തില്ല. സംസ്ഥാന പൊതു മേഖലാ വ്യവസായങ്ങള്‍ രണ്ടെണ്ണമാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നത്. സഹകരണ സ്ഥാപനങ്ങളാണെങ്കിലും പരമ്പരാഗത വ്യവസായങ്ങളാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ.


കേരളത്തില്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്ലാത്ത 25,000ല്‍ അധികം ജനസംഖ്യയുള്ള ഏക ജില്ലയാണ് മലപ്പുറം. തിരുവനന്തപുരത്ത് അഞ്ചും ആലപ്പുഴയല്‍ നാലും കൊല്ലത്ത് രണ്ടും സര്‍ക്കാര്‍ വക സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. മൂന്ന് ജില്ലാ ആശുപത്രികള്‍ മലപ്പുറത്തുണ്ടെങ്കിലും മൂന്നിലും ചേര്‍ത്ത് ആകെയുള്ളത് 483 കിടക്കകളാണ്. രണ്ട് ജില്ലാ ആശുപത്രിയുള്ള തിരുവനന്തപുരത്തും (562 കിടക്ക) ഒരോന്ന് മാത്രമുള്ള കൊല്ലത്തും (537 കിടക്ക) ആലപ്പുഴയിലും (487 കിടക്ക) പാലക്കാടും (544 കിടക്ക) വയനാടും (500 കിടക്ക) കണ്ണൂരും (616 കിടക്ക) ഇതിനേക്കാള്‍ അധികം കിടക്കകളുണ്ട്. താലൂക്ക് ആശുപത്രികളുടെ കാര്യത്തിലും കാണാം സമാനമായ സ്ഥിതിവിശേഷം. 6 താലൂക്ക് ആശുപത്രികളുണ്ടായിട്ടും ആകെയുള്ളത് 497 കിടക്ക മാത്രം. മൂന്നെണ്ണമുള്ള കോട്ടയത്ത് കിടക്കകളുടെ എണ്ണം 551 ആണ്. കണക്കുപുസ്തകത്തിലെ വലിപ്പം മലപ്പുറത്തിന്റെ കാര്യത്തില്‍ ഫലത്തിലുണ്ടാകില്ല എന്നതാണ് പൊതുതത്വം. അതുതന്നെയാണ് ജില്ലാ-താലൂക്ക് ആശുപത്രികളുടെ കണക്കിലുമുള്ളത്. ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നതാണ് കേരളത്തിലെ പൊതുമാനദണ്ഡം. എന്നാല്‍ നൂറോളം ഗ്രാമപഞ്ചായത്തുകളുള്ള മലപ്പുറത്ത് 65 പി എച്ച് എസികള്‍ മാത്രമാണുള്ളത്്. മൊത്തം ആശുപത്രികളുടെ എണ്ണം എടുത്താലും കാണാം ഈ വൈരുദ്ധ്യം. എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള ജില്ലയാണ് മലപ്പുറം 124. എന്നാല്‍ ആകെ കിടക്കകളുടെ എണ്ണം 2508! 118 ആശുപത്രികളുള്ള തിരുവനന്തപുരത്തുള്ളത് 4879 കിടക്കകള്‍!! 90 എണ്ണമുള്ള ആലപ്പുഴയില്‍ 3424!! 115 എണ്ണമുള്ള എറണാകുളത്ത് 4574!! 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് അത്യാവശ്യക്കാരുണ്ടെങ്കില്‍ പണം മുടക്കി ചികിത്സ തേടട്ടെ എന്നാണ് ഈ വിവേചനത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഈ മനോഭാവം സ്വാകാര്യ ആശുപത്രി വ്യവസായം തിരിച്ചറിഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്ത് ഏറ്റവുമേറെ സ്വകാര്യ ആശുപത്രികളുള്ള ജില്ലയായി മലപ്പുറം മാറിക്കഴിഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് പരിശോധിച്ചാല്‍ ഇതിനേക്കാള്‍ ഗുരുതരമാണ്. 2016ല കണക്ക് അനുസരിച്ച് 455 മെഡിക്കല്‍ ഓഫീസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അഥവ 9,000-10,000 വരെ പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസര്‍. തിരുവനന്തപുരത്ത് ഇത് 6,000-7,000 പേര്‍ക്ക് ഒരാള്‍ എന്നതാണ് കണക്ക്. പത്തനംതിട്ടയില്‍ 4,000-5,000 പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസറും കോട്ടയത്ത് 3,000-4,000 പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസറുമുണ്ട്. തെക്കന്‍ കേരളത്തിലെ ഒരു മലയാളി പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ നേര്‍പകുതിയാണ് മലപ്പുറത്തെ ഒരു മലയാളി പൗരന് ലഭിക്കുന്ന അവകാശമെന്നാണ് ഈ കണക്കുകള്‍ പറയുന്നത്. നഴ്‌സ് മുതല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വരെയുള്ളവരുടെ എണ്ണത്തിലുമുണ്ട് ഭീമമായ ഈ അന്തരം. മലപ്പുറത്ത് ഒരു മെഡിക്കല്‍ കോളജുണ്ടായതു തന്നെ അന്നാട്ടുകാരുടെ അധ്വാനംകൊണ്ടാണ്. അങ്ങേയറ്റം പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ചേരി ജില്ലാ ആശുപത്രിക്ക് നാട്ടുകാര്‍ പിരിവിട്ട് കെട്ടിടം നിര്‍മിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. വിപുലമായ സൗകര്യങ്ങളിലേക്ക് ആശുപത്രി വികസിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെ മെഡിക്കല്‍ കോളജായി പ്രഖ്യാപിച്ചു. അത്രതന്നെ. നാട്ടുകാര്‍ക്ക് നഷ്ടമായ ജില്ലാ ആശുപത്രിയുടെ സേവനത്തിന് പകരം സംവിധാനം വന്നുമില്ല. ഫലത്തില്‍ മെഡിക്കല്‍ കോളജ് വന്നതുകൊണ്ട് അധികമായി ഒരു പ്രയോജനവും അന്നാട്ടുകാര്‍ക്കുണ്ടായില്ല. ജനസംഖ്യാനുപാതികമായി ന്യായമായി ലഭിക്കേണ്ട ഏതവകാശത്തിന്റെ കാര്യമെടുത്താലും മലപ്പുറത്ത് ഈ വിവേചനം പ്രകടമാണ്. ഇത്രയൊക്കെ പരിമിതികളും സര്‍ക്കാര്‍ അവഗണനയും നേരിട്ടിട്ടും മലപ്പുറം അതിജീവിച്ചത് പ്രവാസത്തിലൂടെയാണ്. കടല്‍കടന്നുപോയവര്‍ അവരുടെ പിന്‍തലമുറക്ക് വേണ്ടി സൃഷ്ടിച്ച ബദല്‍ പദ്ധതികളാണ് അവരെ കൈപിടിച്ചുനടത്തിയത്. പ്രവാസികളെ ഒരുകാലത്ത് ജന്മനാടുമായി ഇണക്കിച്ചേര്‍ത്തിരുന്നത് ഇവിടത്തെ തപലാപ്പീസുകളാണ്. അതിന്റെ കാര്യത്തില്‍പോലുമുണ്ട് പക്ഷെ ഈ വിവേചനം! മലപ്പുറത്ത് ഒരു പോസ്‌റ്റോഫീസിന് കീഴിലുള്ളത് ശരാശരി 9407 പേര്‍. തൃശൂരില്‍ ഇത് 6400ഉം കോട്ടയത്ത് 4800ഉം പത്തനംതിട്ടയില്‍ 3795ഉം ആണ്!!

പുതിയ ജില്ല

ജില്ലാ ആസ്ഥാനമായ മലപ്പുറത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ പോലും വിദൂര സ്ഥലങ്ങള്‍ ആസ്ഥാനമായ താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന വിചിത്രമായ റവന്യൂ ഘടനയാണ് ജില്ലക്കുള്ളത്. മലപ്പുറം നഗരത്തോട് ചേര്‍ന്ന മേല്‍മുറിയും പാണക്കാടും ഏറനാട് താലൂക്കിന്റെ ഭാഗമാണ്. മലപ്പുറത്തുനിന്ന് അത്രതന്നെ അകലത്തിലുള്ള കൂട്ടിലങ്ങാടി, കോഡൂര്‍, കുറുവ എന്നിവ പെരിന്തല്‍മണ്ണ താലൂക്കിലും. ഒതുക്കുങ്ങല്‍ തിരൂരങ്ങാടിയിലാണങ്കില്‍ പൊന്മള തിരൂര്‍ താലൂക്കില്‍. ജില്ലാ ആസ്ഥാനമായ നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍ ഇങ്ങിനെ വിദൂരസ്ഥമായ താലൂക്കുകളുമായി ചേര്‍ന്നുനില്‍ക്കേണ്ടിവരുന്ന സംസ്ഥാനത്തെ ഏക ജില്ലയായിരിക്കും മലപ്പുറം. ജനജീവിതത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സൂക്ഷ്മതലത്തില്‍ ബന്ധിപ്പിക്കുന്ന റവന്യു ഘടനയുടെ സങ്കീര്‍ണത സൃഷ്ടിക്കുന്ന ദുരിതം ചെറുതല്ല. ഇത് പുനസംഘടിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഭരണകൂടത്തിന് മുന്നില്‍ ഇപ്പോഴും അതൊരു ഗൗരവപ്പെട്ട വിഷയമായിട്ടില്ല. ഭൂവിസ്തൃതിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് മലപ്പുറം. 3550 ചതുരശ്ര കിലോമീറ്റര്‍. പാലക്കാടും ഇടുക്കിയുമാണ് ഇക്കാര്യത്തില്‍ മലപ്പുറത്തിന് മുന്നിലുള്ളത്. ഇടുക്കിയിലാകട്ടെ ഭൂരിഭാഗവും വനഭൂമിയാണ്.

77 താലൂക്കുകളുള്ള സംസ്ഥാനത്ത് ഒരു താലൂക്കിലെ ശരാശരി ജനസംഖ്യ 4.33 ലക്ഷമാണ്. എന്നാല്‍ മലപ്പുറത്ത് ഇത് 5.87 ലക്ഷവും. 6 താലൂക്കുണ്ടായിരുന്ന ജില്ലയില്‍ പുതുതായി അനുവദിച്ച ഒന്നടക്കം ഇപ്പോള്‍ ഏഴെണ്ണമുണ്ട്. എന്നാല്‍ 8 ലക്ഷത്തിലധികം ജനസംഖ്യവരുന്ന തിരൂര്‍ താലൂക്ക് വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. കൂടുതല്‍ താലൂക്കുകള്‍ ഉണ്ടാക്കുക എന്നതിലുപരി മലപ്പുറം ജില്ല തന്നെ വിഭജിക്കണമെന്ന നിര്‍ദേശവും പ്രബലമാണ്. വള്ളുവനാട് കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം നേരത്തെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല എന്ന നിര്‍ദേശമാണ് മറ്റൊന്ന്. താരതമ്യേന ശാസ്ത്രീയമായ രീതിയില്‍ ജനസംഖ്യാ വിഭജനവും റവന്്യു ഘടനയും നടപ്പാക്കാന്‍ കഴിയുന്നതാണ് തിരൂര്‍ കേന്ദ്രീകരിച്ച് ജില്ല എന്ന ആശയം. രൂപീകരിക്കപ്പെട്ട ശേഷം ഇതുവരെ പുനസംഘടിപ്പിക്കാത്ത രണ്ട് ജില്ലകളേ കേരളത്തിലുള്ളൂ മലപ്പുറവും തിരുവനന്തപുരവും. തിരുവനന്തപുരം, തലസ്ഥാനം എന്ന നിലയിലെ എല്ലാ പരിഗണനയും ലഭിക്കുകയും അന്യായമായ തരത്തിലുള്ള വിഭവ കേന്ദ്രീകരണം നടക്കുകയും ചെയ്ത സ്ഥലമാണ്. അതുകൊണ്ട് തന്നെ അത് വിഭജിക്കണമെന്ന ആവശ്യം ഉയരാനേയിടയില്ല. എന്നാല്‍ മലപ്പുറത്തിന്റെ അവസ്ഥ നേരെ മറിച്ചാണ്. 1957ല്‍ ജില്ലകള്‍ പുനസ്സംഘടിപ്പിച്ച ശേഷം കേരളത്തിലെ എല്ലാ ജില്ലകളും വിഭജിക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴക്കും പത്തനംതിട്ടക്കും വേണ്ടി കൊല്ലം വിഭജിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് വേണ്ടി കോട്ടയം മൂന്ന് തവണ വിഭജിക്കപ്പെട്ടു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ രണ്ടുതവണയും പാലക്കാടും തൃശൂരും എറണാകുളവും ഓരോതവണയും വിഭജനത്തിന് വിധേയമായി. മലപ്പുറത്തെക്കുറിച്ച് ഇപ്പോഴും അത്തരമൊരു ചര്‍ച്ച ഭരണതലത്തില്‍ രൂപപ്പെട്ടിട്ടില്ല. മലപ്പുറത്തേക്കാള്‍ വിഭവ ശേഷിയുള്ള, എന്നാല്‍ ജനസംഖ്യയില്‍ മലപ്പുറത്തിനും പിന്നില്‍ മൂന്നാമതുള്ള എറണാകുളം വിഭജനമാണ് ഏറെക്കാലമായി കേരള സര്‍ക്കാറുകളുടെ മുന്നിലുള്ള ഏക പദ്ധതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഒരിക്കല്‍ അത് പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഏത് സൂചികകള്‍ പ്രകാരം അളന്നാലും കേരളത്തില്‍ ആദ്യം വിഭജിക്കേണ്ടത് മലപ്പുറമാണെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എന്നിട്ടും കേരളത്തില്‍ അധികാരത്തിലെത്തുന്നവരുടെ പരിഗണനാ വിഷയമായി മലപ്പുറം മാറുന്നില്ല. ജനസംഖ്യാനുപാതികമായി വിഭവ വിതരണം സാധ്യമാകണമെങ്കില്‍ മലപ്പുറത്തെ വിഭജിച്ച് പുതിയൊരു ജില്ല രൂപീകരിച്ചേ മതിയാകൂ.




ആളോഹരി അവകാശം

വിവേചനത്തിന്റെ കണക്കിനെക്കുറിച്ച ചോദ്യങ്ങളെ വസ്തുനിഷ്ടമായി നേരിടാന്‍ കേരളത്തിലെ ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം ഇതുവരെ തയാറായിട്ടില്ല. കൃത്യമായ ഇടവേളകളില്‍ അധികാരത്തില്‍ വലിയ പങ്കാളിത്തം ലഭിക്കുന്ന മലപ്പുറത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് ഇതുവരെ ഇത്തരമൊരു പ്രശ്‌നമുണ്ട് എന്ന് തുറന്ന് സമ്മതിക്കാന്‍ പോലും തയാറായിട്ടില്ല. ചില നേതാക്കളും വ്യക്തികളും അനുബന്ധ സംഘടനകളും ഉന്നയിക്കുന്നു എന്നതൊഴിച്ചാല്‍, ഇതൊരു രാഷ്ട്രീയ അജണ്ടയായി ലീഗ് പരിഗണിച്ചിട്ടില്ല. സിപിഎമ്മാകട്ടെ, ഇതുവരെ മലപ്പുറത്തിന് വേണ്ടി ചെയ്തതെല്ലാം തങ്ങളാണെന്ന പഴകിപ്പുളിച്ച അവകാശവാദം പൊടിതട്ടിയെടുത്താണ് ഈ പ്രശ്‌നത്തെ നേരിടുന്നത്. ഈ രണ്ട് വാദങ്ങളും മലപ്പുറത്തിന്റെ അതിജീവനത്തിന് ഒരുപോലെ ഭീഷണിയാണ്. സത്യസന്ധമായി പ്രശ്‌നങ്ങളെ നേരിടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാകാതെ ഇത് പരിഹരിക്കാനാകില്ല. കാരണം വിഭവ വിതരണത്തിലെ അസന്തുലിതത്വം, ഭരണനടപടികളിലെ സ്വാഭാവിക അലംഭാവം എന്നതിനപ്പുറം ബോധപൂര്‍വമായ വിവേചനത്തിന്റെ തലത്തിലെത്തിക്കഴിഞ്ഞിരിക്കുന്നുവെന്നത് തന്നെ. മലപ്പുറത്തുകാരന്റെ ആളോഹരി അവകാശം, തെക്കന്‍ കേരളത്തിലെ മലയാളിയുടെ പകുതിമാത്രമാണെന്ന് ഓരോ മേഖലയിലെ കണക്കുകളും സര്‍ക്കാര്‍ രേഖകളും വിഭവ വിതരണത്തിലെ അന്തരവും അടിവരയിടുന്നു. ജനങ്ങള്‍ സ്വമേധയാ നല്‍കുന്ന സംഭാവനകളെ പാടിപ്പുകഴ്ത്തലല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. അത് മാറ്റിവച്ച്, അവര്‍ക്ക് അര്‍ഹമായ വിഹിതം നീതിപൂര്‍വം എത്തിച്ചുകൊടുക്കാന്‍ സംവിധാനമുണ്ടാക്കലാണ്. അധികാര കേന്ദ്രങ്ങളുടെ അഭിനന്ദനങ്ങളില്‍ അഭിരമിക്കുന്നതിന് പകരം അവകാശം ചോദിച്ചുവാങ്ങലാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന ബോധ്യം അന്നാട്ടുകാര്‍ക്കും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിനകത്ത് അപരവത്കരിക്കപ്പെട്ട ഒരുപദേശീയത മലപ്പുറത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും എളുപ്പത്തില്‍ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കാവുന്ന തരത്തിലാണ് അതിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കൊപ്പം, കേരളത്തിന്റെ സാംസ്‌കാരിക ആക്രമണങ്ങള്‍ക്കുകൂടി  മലപ്പുറം ഇരയാകുന്നുണ്ട്. ആളോഹരി വിഹിതത്തില്‍ ഒരുകുറവുമില്ലാതെ കേരളം മലപ്പുറത്തുകാര്‍ക്ക് വകവച്ചുകൊടുത്തിട്ടുള്ളത് ചാപ്പയടിച്ച് പൈശാചികവത്കരിച്ച ഈ പ്രതിച്ഛായ മാത്രമാണ്. ആളോഹരി അവകാശം തിരിച്ചുപിടിച്ചുതുടങ്ങേണ്ടതും അവിടെനിന്നാണ്. മലപ്പുറത്തുകാരും മലയാളികളാണ് എന്ന് പറയുന്നിടത്തുനിന്നാണ്.
..............................................................
(* കണക്കുകള്‍ക്ക് അവലംബം: ഇക്കണോമിക് റിവ്യു-2016. 
* മാധ്യമം ആഴ്ചപ്പതിപ്പ്, 2019, ഫെബ്രുവരി 25) 

Wednesday, January 16, 2019

ദൈവത്തിന്റെ കരസ്പര്‍ശം




ചെറിയൊരു കടയുടെ വരുമാനംകൊണ്ട് സന്തോഷകരമായി ജീവിച്ചിരുന്ന മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുസ്തഫയുടെ കുടുംബത്തിന്റെ താളം തെറ്റിയത് അപൂര്‍വമായൊരു രോഗത്തിന്റെ വരവോടെയാണ്. ന്യുറോ മസേകുലര്‍ സിന്‍ഡ്രം. നട്ടെല്ല് വളഞ്ഞ് എഴുനേല്‍ക്കാന്‍ പോലും പറ്റാത്തതരത്തിലാവുന്ന അത്യപൂര്‍വ രോഗം. ലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന രോഗം മൂന്നുമക്കളുള്ള കുടുംബത്തിലെ മൂത്തയാളെത്തേടിയെത്തിയപ്പോള്‍ തന്നെ അവരെയത് ഒന്നാകെയുലച്ചു. കഴിയാവുന്ന വഴികളിലൂടെയെല്ലാം പണംകണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അതേ രോഗം മറ്റ് മക്കളെക്കൂടി പിടികൂടുന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തില്‍ ലോകത്ത് കാണപ്പെടുന്ന രോഗം ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് ബാധിക്കുക! അതിനാകട്ടെ ഒരു ശസ്ത്രക്രിയക്ക് മാത്രം ആറ് ലക്ഷത്തിലധികം രൂപ ചിലവ് വരുന്നത്രയും ഭീമമായ ചികിത്സാചിലവും. ഉണ്ടായിരുന്ന ചെറുകടകൂടി വിറ്റ് മക്കള്‍ക്കായി നെട്ടോട്ടമോടുന്ന മുസ്തഫയുടെ ജീവിതദുരിതത്തിന് സമാനതകളൊന്നുമില്ല. എഴുത്തീര്‍ക്കാന്‍ വാക്കുകളില്ലാതായി മാറിയ ആ സങ്കടക്കടല്‍ മലയാളക്കരയിലേക്ക് കാഴ്ചയായി ഒഴുകിപ്പരന്നു. ആ കഥകേട്ടവരെല്ലാം മുസ്തഫക്കും ഒരുപെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കള്‍ക്കും താങ്ങും തണലുമായി. ആഴ്ചകള്‍ക്കകം 20 ലക്ഷം രൂപ സമാഹരിച്ചു. ആ കുടുംബത്തെ നിവര്‍ന്നുനില്‍ക്കാനും നിവര്‍ന്ന് നടക്കാനും പ്രാപ്തരാക്കാനുള്ള മഹാദൗത്യം കേരളം ഏറ്റെടുത്തു. അതെ, അക്ഷരാര്‍ഥത്തില്‍ അത് മലയാളത്തിന്റെ സ്നേഹസ്പര്‍ശമായി. മീഡിയവണ്‍ ചാനലിന്റെയും. 

ഇങ്ങിനെ എത്രയെത്ര കുടുംബങ്ങള്‍. ആശയറ്റവര്‍. ആശ്രയമറ്റവര്‍. കൈവഴികളടഞ്ഞവര്‍. ഏകാന്തതയുടെ തടവറകളില്‍ സ്വയമെരിഞ്ഞ് തീരാന്‍ നിശ്ചയിച്ചവര്‍. ജീവിത ദുരിതങ്ങളുടെ അങ്ങേയറ്റമെത്തിയവര്‍. ഇനി മരണമാണേക വഴിയെന്നുറപ്പിച്ച് കണ്ണീരുറഞ്ഞുമങ്ങിയ കാഴ്ചകളുമായി സമയംകാത്തിരുന്നവര്‍. അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ അവരിലേക്ക് കടന്നുചെന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തുന്ന മാന്ത്രികതയാണിന്ന് സ്നേഹസ്പര്‍ശം. എട്ടുമാസത്തിനകം മലയാള ടെലിവിഷന്‍ പരിപാടികളുടെ തലവരെ തന്നെ മാറ്റിയെഴുതി മീഡിയവണ്‍ സംപ്രേഷണം ചെയ്യുന്ന സ്നേഹസ്പര്‍ശം. മലയാള പ്രേക്ഷകര്‍ക്ക് അത്രമേല്‍ പരിചിതമല്ലാത്ത കാഴ്ചാ അനുഭവമാണ് അത് സമ്മാനിച്ചത്. ദുരിതജീവിതം ചാനലുകളിലെ അപൂര്‍വ വിഷയമല്ല. പക്ഷെ ആ ദുരിതജീവിത്തോട് ചേര്‍ന്നുനില്‍ക്കുന്ന, അവര്‍ക്ക് കൈത്താങ്ങാകുന്ന, അവരെ കരകയറ്റണമെന്ന് നെഞ്ചുരുകി പ്രാര്‍ഥിക്കുന്ന, അതിന് സ്വന്തമെയതെല്ലാം സംഭാവന ചെയ്യുന്ന കാഴ്ചക്കാര്‍ കൂടിയുള്ള പരിപാടി മലയാളത്തില്‍ വേറെയില്ല. ഒരിടത്തുമുറക്കാതെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പായുന്ന കച്ചവടക്കാമറകളല്ല അത് പകര്‍ത്തുന്നത്. കണ്ടെത്തിയ കാഴ്ചകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവരെ കരകയറ്റുംവരെ അവിടേക്ക് തന്നെ വീണ്ടും വീണ്ടും തിരിച്ചുചെല്ലുന്ന മാനവികതയുടെ കാമറകളാണത്. 




2018ലെ വിഷുദിനത്തിലാണ് മീഡിയവണ്‍ ചാനല്‍ സ്നേഹസ്പര്‍ശം എന്ന പരിപാടി സംപ്രേഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരി കെ എസ് ചിത്ര ആദ്യമായി ചാനല്‍ അവതാരകയായി എത്തിയപ്പോള്‍ തന്നെ അത് വേറിട്ട കാഴ്ചയായി ശ്രദ്ധിക്കപ്പെട്ടു. അവതരിപ്പിക്കുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയോ അതിന് വഴികളൊരുക്കിക്കൊടുക്കുകയോ ചെയ്യുന്നു എന്നതാണ് സ്നേഹസ്പര്‍ശത്തെ മറ്റ് ടിവി പരിപാടികളില്‍നിന്ന് സവിശേഷമാക്കുന്നത്. സ്നേഹസ്പര്‍ശം വഴി മീഡിയവണ്‍ പുറത്തുകൊണ്ടുവന്ന ഒരു വിഷയത്തിനും ഇതുവരെ സഹായം ലഭിക്കാതിരുന്നിട്ടില്ല. അതില്‍ മാരക രോഗികള്‍ മാത്രമല്ല വന്നുപോയത്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യക്കുറവ് മുതല്‍ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന പെണ്‍കുട്ടിവരെ കടന്നുവന്നു. അതെല്ലാം മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 30 എപ്പിസോഡ് മാത്രം പിന്നിട്ട പരിപാടിയിലൂടെ ഒന്നേകാല്‍ കോടി രൂപ പലര്‍ക്കായി സമാഹരിച്ചു. വീടുകള്‍ വച്ചുകൊടുക്കുന്നത് മുതല്‍ നിശ്ചിത കാലത്തേക്ക് മാസാന്ത പെന്‍ഷന്‍ വരെ ഏര്‍പടുത്താന്‍ കഴിയുന്ന തരത്തില്‍ സഹായം പ്രവഹിച്ചു. സന്നദ്ധ സംഘടനകള്‍ തൊട്ട് നാട്ടുകൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി കൂട്ടായ്മകളും വരെ സഹായവും പിന്തുണയുമായി രംഗത്തെത്തി. കേരളത്തിലെ 14 ജില്ലകളിലും ഇതിനകം സ്നേഹസ്പര്‍ശം ടീം സഞ്ചരിച്ചുകഴിഞ്ഞു. അവിടെനിന്നെല്ലാം മലയാളത്തെ ഞെട്ടിച്ച കാഴ്ചകള്‍ പുറത്തത്തിച്ചു. ഇത്രമേല്‍ ഭീതിതവും സങ്കടകരവുമായ സാഹചര്യങ്ങളില്‍, ഒരുകൈ സഹായത്തിനൊരു കുഞ്ഞിനെപ്പോലും കിട്ടാത്ത അനേകര്‍ പാര്‍ക്കുന്ന ഒറ്റപ്പെട്ടവരുടെ തുരുത്താണ് കേരളമെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യംകൂടിയാണ് സ്നേഹസ്പര്‍ശത്തിലൂടെ പുറത്തുവന്നത്. 


ചിത്ര ഇപ്പോള്‍ വെറുമൊരു ഗായികയല്ല


കെ എസ് ചിത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. അവരുടെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍പോലും കഴിയാത്തവരെത്രയോയുണ്ട് ഈ ഭൂമിമലയാളത്തില്‍. അത്രമേല്‍ മലയാളിക്കാതുകളില്‍ ഇഴുകിച്ചേര്‍ന്ന സ്വരമാണത്. ആ ചിത്രയിപ്പോള്‍ വെറുമൊരു പാട്ടുകാരി മാത്രമല്ലാതായിരിക്കുന്നു. ടെലിവിഷന്‍ അവതാരകയെന്നതാണ് പുതിയ മേല്‍വിലാസം. ചിത്രയുടെ പാട്ടിനേക്കാള്‍ അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നവരായി മാറിയിരിക്കുന്നു മലയാളികള്‍. ഈ മാറ്റത്തിന് പിന്നില്‍ ചിത്രയുടെ വലിയ സമര്‍പണത്തിന്റെയും അസമാനമായ സഹാനുഭൂതിയുടെയും ചരിത്രംകൂടിയുണ്ട്. മലയാളികളെ അത്ഭുതപ്പെടുത്തുന്ന രഹസ്യമാണത്. 

അണിയറക്ക് പിന്നില്‍നിന്ന് ഒഴുകിയെത്തുന്ന ആ മാസ്മര ശബ്ദം ആദ്യമായാണ് അവതാരക എന്ന നിലയില്‍ തിരശ്ശീലക്ക് മുന്നിലെത്തുന്നത്. സ്നേഹസ്പര്‍ശം പരിപാടിയുടെ ആശയവുമായി മീഡിയവണ്‍ സമീപിച്ചപ്പോള്‍ തന്നെ അതിന്റെ അണിയറ പ്രവര്‍ത്തകരേക്കാള്‍ താത്പര്യപൂര്‍വം അവരതേറ്റെടുത്തു. വെറുതെ അതില്‍ അവതരാകയാകുകയല്ല ചിത്ര. ആ പരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്ന ദുരിതജീവിതങ്ങള്‍ക്ക് താങ്ങും തണലുമാണ് അവര്‍. സ്നേഹസ്പര്‍ശത്തിലൂടെ കടന്നുപോയവര്‍ക്ക് ചിത്ര വെള്ളിത്തിരിയില്‍നിന്ന് ഇറങ്ങിവന്ന വാനമ്പാടിയാണ്. ഒരു എപ്പിസോഡില്‍ രണ്ട് വാര്‍ത്തകളോ സംഭവങ്ങളോ ആണ് അവതരിപ്പിക്കുക. ഈ രണ്ട് പേര്‍ക്കും മറ്റാരുടെ സഹായവും ലഭിച്ചില്ലെങ്കിലും അതിന്റെ അവതാരകയുടെ വക സഹായം ഉറപ്പാണ്. ഓരോ എപ്പിസോഡില്‍ വരുന്നവര്‍ക്കും പതിനായിരം രൂപ വീതം കെ എസ് ചിത്ര സഹായമായി നല്‍കും. അതവരുടെ നിശ്ചയമാണ്. മുപ്പത് എപ്പിസോഡ് പിന്നിടുന്ന സ്നേഹസ്പര്‍ശത്തില്‍ ഒരിക്കല്‍പോലും ചിത്ര ഇതിന് മുടക്കം വരുത്തിയിട്ടില്ല. 

അവതരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലെ പരിചയപ്പെടുത്തുന്നവരുടെ ജീവിതത്തെ ഇത്രത്തോളം സ്വയം അനുഭവിക്കുന്ന ഒരുഅവതാരക മലയാളത്തില്‍ വേറെയുണ്ടാകില്ല. പല കഥകളും വായിച്ച് സങ്കടപ്പെട്ട് ചിത്രീകകരണം നടത്താന്‍പോലും കഴിയാതെ സ്തബ്ദയായിപ്പോയിട്ടുണ്ട് അവര്‍. കേവലമായ അവതരണം എന്നതിനപ്പുറം വൈകാരികമായ ഒരേറ്റെടുക്കലാണ് ചിത്രക്ക് ഓരോ എപ്പിസോഡും. കാമറക്ക് മുന്നിലെത്തിയാലും ആ വേദന അവരുടെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്യും. പ്രസന്നമായ ആ മുഖഭാവത്തിലെവിടെയോ ഒരുവിഷാദച്ഛായ വന്നുചേരും. ലക്ഷങ്ങള്‍ വാങ്ങുന്ന ഗായികക്ക് പക്ഷെ ഇപ്പോള്‍ മുഖ്യം സ്നേഹസ്പര്‍ശമായി മാറിക്കഴിഞ്ഞിരിക്കുന്നു. റെക്കോഡിങ് ഡേറ്റുകള്‍ മാറ്റിവച്ചും അവര്‍ സ്നേഹസ്പര്‍ശത്തിനായി ഓടിയെത്തും. വിദേശ യാത്രകളിലായിരിക്കുമ്പോള്‍ എത്തിപ്പെട്ട സ്ഥലത്തുനിന്ന് കാമറാമാനെ സംഘടിപ്പിച്ച് സ്വയം ചിത്രീകരിച്ച് എത്തിക്കും. മറ്റെല്ലാം മറന്ന് സഹജീവികള്‍ക്ക് സമര്‍പിക്കുന്ന ജീവിതമായി ചിത്രയും സ്വയം മാറിക്കഴിഞ്ഞിരിക്കുന്നു. അത്രമേല്‍ അവരെ തൊട്ടുകഴിഞ്ഞു ഈ സ്നേഹസ്പര്‍ശം. 

പത്തനംതിട്ടയിലൊരു കൊച്ചു പാട്ടുകാരിയുണ്ട്, നൈഷാന. അരക്കുതാഴെ ചലനമറ്റ് കഴിയുന്ന പെണ്‍കുട്ടി. അവരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ചിത്രയെക്കുറിച്ചായിരുന്നു. വേദനമറക്കാന്‍ ആ കുട്ടിക്ക് വേണ്ടിയിരുന്നത് ചിത്രയും ശബ്ദമായിരുന്നു. ആ കുഞ്ഞിന്റം സ്വപ്നം സഫലമാക്കി അതറിഞ്ഞയുടന്‍ തന്നെ ചിത്ര ചെലഫോണില്‍ നൈഷാനയെ വിളിച്ചു. വിധിവശാല്‍ തളര്‍ന്നുപോയ ഒരു ജീവനെ എല്ലാ അര്‍ഥത്തിലും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കൈത്താങ്ങുകയാണ് ചിത്ര. മുപ്പത് എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊല്ലത്ത് സംഘടിപ്പിച്ച സ്നേഹ സംഗമത്തിലും ആദ്യാന്തം ചിത്രയുണ്ടായിരുന്നു. അതിഥിയായല്ല, ആതിഥേയയായി. അവരിലൂടെ ലോകമറിഞ്ഞും സഹായമെത്തിയും കരകയറിയ ജീവിതങ്ങള്‍ ആ ആതിഥ്യം സ്വീകരിച്ച് അവിടെയെത്തി. ഉമ്മവച്ചും കെട്ടിപ്പിടിച്ചും ഒന്നിച്ച് പാട്ട് പാടിയുമൊക്കെയാണ് സംഗമത്തിനെത്തിയവര്‍  ചിത്രയെ വരവേറ്റത്. 

വയനാട്ടില്‍ നിന്ന് ജിഷ കൊല്ലത്തെത്തിയത് ചിത്രയെ കാണാന്‍ വേണ്ടി മാത്രമാണ്. വേദിയില്‍ കയറി അടുത്തിരുന്ന് കൈപിടിച്ച് അവള്‍ തന്റെ അകക്കണ്ണുകൊണ്ട് ചിത്രയെ കണ്ടു. ജന്മനാ അന്ധയായ ജിഷക്ക് അത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു. എന്നും കേള്‍ക്കുന്ന മധുരശബ്ദം അടുത്തെത്തിയപ്പോള്‍ ജിഷക്ക് പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഏഴ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചയാളാണ് ജിഷയെന്നറിഞ്ഞതോടെ ചിത്രക്കും അത്ഭുതം. വയനാട്ടുകാരി മിന്‍ഷ ഫാത്തിമയും കോട്ടയത്തെ ജ്യോതിഷുമെല്ലാം സ്‌നേഹസംഗമത്തിനെത്തിയത് ഇതേ ലക്ഷ്യവുമായായിരുന്നു. കെ എസ് ചിത്രയെ കാണണം. അവര്‍ക്കുമുന്നില്‍ ഒരുപാട്ട് പാടണം. ചിത്രച്ചേച്ചിയുടെ പാട്ട് കേള്‍ക്കണം. പലതരത്തില്‍ ദുരിതമനുഭവിക്കുന്നവരാണ് ഇവിടെ ചിത്രക്ക് മുന്നിലെത്തിയത്. പാട്ട് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെല്ലാം വേണ്ടി അവര്‍ പാടി. ഏറെകാത്തിരുന്ന് ചിത്രക്ക് മുന്നിലെത്തിയ തിരുവനന്തപുരം കണിയാപുരത്തെ അസറുദ്ദീന്‍ എന്ന കുട്ടി വാക്കുകളില്ലാതെ പൊട്ടിക്കരഞ്ഞു. മാനസികാരോഗ്യം കുറഞ്ഞ അസറുദ്ദീന്‍ കാലങ്ങളായി കാത്തുവച്ച സന്തോഷമായിരുന്നു ആ കണ്ണുനീര്‍. ചിത്രച്ചേച്ചിക്കൊപ്പം പാടണമെന്ന നൈഷാനയുടെ ആ്ഗ്രഹവും ആ വേദിയില്‍ സഫലമായി. 

ഒറ്റക്ക് നിന്നാല്‍ ഒന്നും നേടാനാകില്ല, മറിച്ച് ഒരുപാട് പേര്‍ ഒന്നിച്ച് നിന്നാല്‍ വിജയിക്കാനാകുമെന്നതിന്റെ തെളിവാണ് സ്‌നേഹസ്പര്‍ശമെന്ന് ചിത്ര പറഞ്ഞു. നല്‍കുന്ന സഹായം കൃത്യമായ കരങ്ങളിലെത്തിക്കാനാകുന്നു. സ്‌നേഹസ്പര്‍ശത്തിന്റെ ഓരോ അധ്യായങ്ങളിലും ഓരോരുത്തരുടെയും ജീവിതാവസ്ഥകളാണ് അവതരിപ്പിക്കുന്നത്. അവരെയെല്ലാം ഒരുകുടക്കീഴില്‍ ഒന്നിച്ചു കാണാനായത് സന്തോഷകരമാണെന്നും ചിത്ര പറഞ്ഞു. ഗായിക എന്ന നിലയില്‍ മാത്രം മലയാളികള്‍ സ്‌നേഹിച്ചിരുന്ന ചിത്ര ഇപ്പോള്‍ അശരണരുടെ അത്താണിയാണ്. സ്‌നേഹപ്‌സര്‍ശത്തിലൂടെ സഹായംതേടി നിരവധിപേരാണ് ദിവസവും അവരെ സമീപിക്കുന്നത്. ഈ പുതിയ മേല്‍വിലാസം ചിത്രയും ഒരുപാടിഷ്ടപ്പെടുന്നുണ്ടിപ്പോള്‍.  


തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വൃദ്ധയായ വീട്ടമ്മയുടെ കഥ അത്തരത്തിലൊന്നാണ്. 50ഉം 45ഉം വയസ്സുള്ള രണ്ട് ആണ്‍ മക്കളുള്ള കുടുംബം. രണ്ട് പേര്‍ക്കും മാനസികാരോഗ്യ പ്രശ്നം. അവരെ ഒറ്റക്കിട്ട് പുറത്തുപോകാന്‍ കഴിയാതായതോടെ വീട്ടില്‍ രണ്ട് തടവറകളുണ്ടാക്കി ഈ അമ്മ. മക്കളെ സെല്ലിലടച്ച് അന്നംതേടി പോകേണ്ടിവരുന്ന ഒരമ്മയുടെ വേദന സങ്കല്‍പത്തിനുമപ്പുറത്താണ്. അവരുടെ ജീവിതക്കാഴ്ചകള്‍ കണ്ട് നിരവധിപേരാണ് സഹായഹവുമായെത്തിയത്. മക്കളുടെ ചികിത്സാസഹായത്തിന് പണംകണ്ടെത്താന്‍ ഈ അമ്മക്കിനി പ്രയാസപ്പെടേണ്ടിവരില്ല. കേരളത്തില്‍ അവയം ദാനം ചെയ്ത ആദ്യ ദമ്പതികളെന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഓട്ടോ ഡ്രൈവറും ഭാര്യയുമുണ്ട് തിരുവനന്തപുരം ശ്രീകാര്യത്ത്. അവയവദാനത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഈ കുടുംബം. പല പരിപാടികളിലും ഇവര്‍ അതിഥികളായി. രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓട്ടോറിക്ഷ ഓടിക്കുകപോലും ചെയ്തിരുന്ന ഈ കുടുംബത്തെ രോഗം പിടികൂടിയപ്പോള്‍ ആഘോഷക്കമ്മിറ്റിക്കാര്‍ കൈവിട്ടു. വായ്പ തിരിച്ചടക്കാനാകാതെ ഓട്ടോറിക്ഷ ജപ്തി ചെയ്യപ്പെട്ടു. കിഡ്നി ദാനം ചെയ്ത കുടുംബനാഥന് മറ്റേ കിഡ്നിക്ക് രോഗബാധയായി. കരള്‍ കൊടുത്ത ഭാര്യക്ക് കാന്‍സറും. സാമ്പത്തികമായി തകര്‍ന്ന ഈ കുടുംബത്തിന്റെ ചികിത്സക്കും സ്നേഹസ്പര്‍ശം വഴിയൊരുക്കി. ഉപയോഗിച്ച് നശിച്ചുതീര്‍ന്ന ഇടുക്കി ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ബെഡുകളും മാറ്റി പുതിയത് നല്‍കിയതും കാസര്‍കോഡ് ജില്ലാ ആശുപത്രിയിലെ കുട്ടുകളുടെ വിഭാഗത്തില്‍ ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചതും ഇക്കൂട്ടത്തിലുണ്ട്. എറണാംകുളം വാരാപ്പിഴയിലെ മത്സ്യത്തൊഴിലാളിയുടെ മകളായ ഹരിതയെ അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിനയച്ചതും മലയാളികളുടെ ഈ കാരുണ്യ സ്പര്‍ശമാണ്. തുര്‍ക്കിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വിഷമിച്ച ഹരിതക്ക് ചിലവായ മുഴുവന്‍ തുകയും ഈ പരിപാടിയിലൂടെ കണ്ടെത്തി. 

വാര്‍ത്തകള്‍ നല്‍കുക വഴി പണം സമാഹരിക്കുക എന്നത് മാത്രമല്ല സ്നേഹസ്പര്‍ശം വഴി നടക്കുന്നത്. സന്നദ്ധ സംഘടനകളഉം സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഈ പരിപാടിക്കൊപ്പമുണ്ട്. ഇതുവരെ 10 വീടുകള്‍ക്കാണ് ഇതുവഴി തീരുമാനമായിരിക്കുന്നത്. സ്നേഹസ്പര്‍ശത്തിന്റെ ഫെസിലിറ്റേറ്റിങ് പാട്ണറായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന തന്നെ ഒന്നിലധികം വൂടുകളുടെ നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ഷാജിയും കുടുംബവും അതിലൊന്നാണ്. ഭാര്യയും ഭര്‍ത്താവും മാരക രഗം ബാധിച്ച് കഴിയുന്ന ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമാക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ച് കഴിഞ്ഞു. സ്നേഹസ്പര്‍ശം വഴി ലഭിക്കുന്ന പണംകൂടി ചേര്‍ത്ത് അവര്‍ക്കുടന്‍ തന്നെ അന്തിയുറങ്ങാനിടം ഒറുങ്ങും. ഫൗണ്ടേഷേനില്‍ ഒതുങ്ങുന്നില്ല സന്നദ്ധ പ്രവര്‍ത്തകരുട പിന്തുണ. മാധ്യമം ദിനപ്പത്രം, താരസംഘടനയായ അമ്മയുമായി ചര്‍ന്ന് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതി വഴി രണ്ടിടത്ത് വീടവക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ കഞ്ഞിപ്പാടത്തെ 22 കാരനായ അജീഷിന്റെ കഥ കരളലിയിപ്പിക്കുന്നതാണ്. രണ്ട് കാലുകള്‍ക്കും ചലന ശേഷിയില്ലാത്ത അജീഷ് ആലപ്പുഴ എഡ് ഡി കോളജിലെ എം കോം വിദ്യാര്‍ഥിയാണ്. വീല്‍ ചെയര്‍ എത്തുന്നിടത്തോളം അമ്മയുടെ തോളിലേറി യാത്ര ചെയ്യേണ്ടിവരുന്ന ഈ ചെറുപ്പക്കാരന്റെ ജൂവിതത്തിന് കൈതാങ്ങാകുന്നത് അതേ കോളജിലെ കോമേഴ്സ് വിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍. മൈറ്റി കോമേഴ്സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മ 10 ലക്ഷം രൂപ ചിലവിട്ടാണ് അജീഷിന്റെ വീടുനിര്‍മിക്കുന്നത്. മലയാളി പ്രേക്ഷകര്‍ വഴിയൊരുക്കുന്ന ജീവിതങ്ങള്‍ക്ക് പക്ഷെ ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകള്‍ പരിമിതിയാകുന്നില്ല. കാന്‍സര്‍ രോഗബാധിതരായ കന്നഡ ദമ്പതികള്‍ക്ക് പ്രതിമാസ ചികതിത്സാ സഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കാനായത് അതിരുകളില്ലാത്ത ഈ മാനവികതകൊണ്ട് മാത്രമാണ്. വയനാട്ടിലെ തകരക്കുടിലില്‍ കഴിഞ്ഞിരുന്ന ഈ കുടുംബം യാദൃശ്ചികമായാണ് മീഡിയവണ്‍ ഫ്രെയിമിലേക്ക് എത്തുന്നത്. നട്ടെല്ല് വളഞ്ഞ് കൈകകള്‍ കുത്തി നടക്കേണ്ടിവരുന്ന കാസര്‍കോട്ടെ തുളു കുടുംബാംഗമായ വിമലയും അത്തരത്തിലൊരാളാണ്. ആശുപത്രിയില്‍ പോലും കിടത്താന്‍ കഴിയാത്ത തരത്തില്‍ ജീവിതം സഹികെട്ടുപോയ വിമലക്കും സ്നേഹസ്പര്‍ശമൊരുക്കിയത് സമാനമായ ചികിത്സാപദ്ധതി തന്നെ. 




നിസ്സഹായരായ ജനതയോട് മുഖംതിരിഞ്ഞുനിന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ നേര്‍വഴിക്ക് കൊണ്ടുവരാനും സ്നേഹസ്പര്‍ശം വഴി കഴിഞ്ഞു. സര്‍ക്കാറാപ്പീസുകള്‍ കയറനിരങ്ങി മടുത്തവരെത്തേടി ഔദ്യോഗിക സംവിധാനങ്ങള്‍ ഇങ്ങോട്ടോടിയെത്തുംവിധത്തില്‍ അത് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. വയനാട് നൂല്‍പുഴയിലെ ഹനഷെറിനും കോഴിക്കോട് കോടഞ്ചേരിയിലെ ആദിത്യ പ്രദീപുമെല്ലാം ആശ്വാസക്കര കണ്ടത് അങ്ങിനെയാണ്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഹന ഷെറിന്റെ കുടുംബം കഴിഞ്ഞിരുന്നത് ടര്‍പോളിനും തകരഷീറ്റും കൊണ്ട് തട്ടിക്കൂട്ടിയ കുടിലിലായിരുന്നു. പഞ്ചായത്തിന്റെ സഹായത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സ്നേഹസ്പര്‍ശം വഴി ഇവര്‍ക്ക് വീടുവക്കാന്‍ തീരുമാനിച്ചപ്പോഴാണ് പഞ്ചായത്തും ഉണര്‍ന്നത്. പിന്നീട് ഗ്രമാപഞ്ചായത്തുതന്നെ അത് ഏറ്റെടുത്തു. അതിനേക്കാള്‍ ദയനീയമാണ് ആദിത്യ പ്രദീപിന്റെ ജീവിതം. പോളിയോ ബാധിച്ച് രണ്ടുകാലിനും ചലന ശേഷി നഷ്ടപ്പെട്ട ആദിത്യ താമസിക്കുന്നത് വീല്‍ചെയറില്‍പോലും എത്താന്‍ കഴിയാത്ത കുന്നിന്‍പുറത്ത്. മൂന്ന് കിലോമീറ്ററോളം കൊടിയദുരിതം സഹിച്ച് ദിവസവും സ്‌കൂളിലത്തുന്ന ഈ എട്ടാംക്ലാസുകാരിയുടെ കുടുംബവും സഹായത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. പക്ഷെ ഒന്നും തുറക്കപ്പെട്ടില്ല. എന്നാല്‍ സ്നേഹസ്പര്‍ശം ഇത് വാര്‍ത്തയാക്കിയപ്പോള്‍ സഹായവുമായി ആദ്യം രംഗത്തിറങ്ങിയതും പഞ്ചായത്തുതന്നെയായിരുന്നു. 12 ലക്ഷം രൂപ ചിലവിട്ടാണ് ഇവരുടെ വീട് നിര്‍മിക്കുന്നത്. കോട്ടയത്തെ ജ്യോതിഷ്, പത്തനംതിട്ടയിലെ നൈഷാന തുടങ്ങി നിരവധിപേരുടെ മുറവിളി ചെന്നുപതിക്കേണ്ടിടത്ത് തന്നെ അതെത്തിക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി അപരിഹാര്യമാംവിധം സങ്കീര്‍ണമാക്കിക്കളഞ്ഞ ഫയലുകളുടെ കെട്ടഴിച്ച് അതി്ലെ ജീവിതങ്ങളെ അസാധാരണമായ വേഗത്തിലും പൂര്‍ണതയിലും സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള സ്‌നേഹസ്പര്‍ശം നിര്‍ബന്ധിതമാക്കി. 

ജനപിന്തുണ, നിര്‍ലോഭമായ പ്രതികരണം, അസാധാരണമായ സഹകരണം തുടങ്ങി പ്രേക്ഷക പങ്കാളിത്തത്തിന്റെ സകല പാരമ്പര്യങ്ങളെയും കീഴ്#വഴക്കങ്ങളെയും അതിലംഘിച്ച ഒരു പരിപാടിയായി സ്നേഹസ്പര്‍ശം മാറിക്കഴിഞ്ഞു. പരിമിതമായ പ്രതികരണങ്ങളോ നാമാത്രമായ സഹായവാഗ്ദാനങ്ങളോ മാത്രമായി ഒതുങ്ങിയിരുന്ന മലയാളി പ്രേക്ഷകരുടെ പ്രതികരണ രീതിയെ തന്നെ ഇത് മാറ്റിമറിച്ചു. അവര്‍ക്ക് മുന്നിലെത്തിയ വാര്‍ത്തയെ നിരന്തരം പിന്തുടരുന്ന, അതിലെ കഥാപാത്രങ്ങളുടെ അതിജീവനത്തിന്റെ ഓരോഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കുന്ന, അവരുടെ ചെറുവിജയം പോലും സ്വന്തം നേട്ടമായി ആത്മാഭിമാനംകൊള്ളുന്ന ഒരുവിഭാഗം പ്രേക്ഷകരെ സൃഷ്ടിക്കാന്‍ സ്നേഹസ്പര്‍ശത്തിനായി. പ്രേക്ഷകരുടെ കാഴ്ചാശീലത്തെ തന്നെ മാറ്റിമറിച്ച്, കാഴ്ചയെ കേവലാസ്വാദനത്തിന്റെ തലത്തില്‍നിന്നുയര്‍ത്തി ഓരോ വാര്‍ത്തയെയും ആത്മാംശമുള്ള അനുഭവങ്ങളാക്കി മാറ്റുകയാണ് സ്നേഹസ്പര്‍ശം. അതെ, അത് ദൈവത്തിന്റെ കരസ്പര്‍ശമാണ്. 

(വാരാദ്യ മാധ്യമം, ജനുവരി 7 2019

Thursday, September 27, 2018

എസ് രാധാകൃഷ്ണന്റെ സ്വപ്നവും ഹരി ഗൌതമിന്റെ പദ്ധതിയും



ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ പിരിച്ചുവിടുക എന്ന സുപ്രധാന തീരുമാനവുമായാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. യു ജി സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ആധാരമാക്കിയാണ് നടപടി. ആറുപതിറ്റാണ്ടായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് ഇതുവഴി ഇല്ലാതാക്കുന്നത്. ഓരോ ഭരണ നടപടികളും കുടിലമായ രാഷ്ട്രീയ അജണ്ടകളാല്‍ നിര്‍ണയിക്കപ്പെട്ടതാണെന്ന് ഇതിനകം തെളിയിച്ച ഒരു സര്‍ക്കാറാണ് അധികാരത്തിലിരിക്കുന്നത് എന്നത്, യുജിസി പരിഷ്കരണ പദ്ധതിയെയും സംശയാസ്പദമാക്കുന്നുണ്ട്. അതിലുപരി പകരം നിര്‍ദേശിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍, ഒട്ടും സ്വതന്ത്രമല്ലാത്ത, പൂര്‍ണമായി ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനമയായി മാറുമെന്ന ആശങ്കയും ശക്തമാണ്.

എസ് രാധാകൃഷ്ണന്റെ സ്വപ്നം

വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർവകലാശാല കമീഷനാണ് രാജ്യത്തുടനീളം പ്രവര്‍ത്തനപരിധിയുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ എന്ന ആശയം മുന്നോട്ടുവച്ചത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്തായിരിക്കണമെന്ന് വിശദമായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലൂടെ എസ് രാധാകൃഷ്ണന്‍ രാജ്യത്തിന് കൈമാറിയ ആശയങ്ങളാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്കും നയരൂപീകരണത്തിനും അടിത്തറപാകിയത്. സാമൂഹികവും സാംസ്കാരികവുമായ വികാസം പ്രാപിച്ച പുതിയ ഇന്ത്യയാണ് ഉന്നതവിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കേണ്ടതെന്ന വീക്ഷണം കമ്മീഷന്‍ പങ്കുവച്ചു. അക്കാദമികമായ സാഹസികത, ജനാധിപത്യത്തെയും സാഹോദര്യത്തെയും ശാക്തീകരിക്കുക, സാമൂഹിക നീതിയും ഗ്രാമീണ വികസനവും, ദേശീയവും അന്തര്‍ദേശീയവുമായ സഹവര്‍ത്തിത്വം, സമത്വവും സ്വാതന്ത്ര്യവും തുടങ്ങിയവ ആര്‍ജിക്കാനുതകുന്നതാകണം വിദ്യാഭ്യാസമെന്നാണ് കമ്മീഷന്റെ സങ്കല്‍പം. വിദ്യാഭ്യാസ ലോകത്തും ഈ മൂല്യങ്ങളുണ്ടാകണം. ലോകത്തെ മുന്നില്‍നിന്ന് നയിക്കാന്‍ ഒരു രാജ്യത്തെയും അവിടത്തെ ജനതയയെും  പ്രാപ്തമാക്കാനുതകുന്ന വിദ്യാഭ്യാസ സങ്കല്‍പം അവതരിപ്പിച്ചുകൊണ്ടാണ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ എന്ന ആശയം കമ്മീഷന്‍ മുന്നോട്ടുവച്ചത്.

ഒന്പതുമാസത്തെ പഠനത്തിന് ശേഷം 1949 ആഗസ്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ ആക്ട് എന്ന പേരില്‍ 1956ല്‍ കൊണ്ടുവന്ന നിയമം വഴി യു ജി സി സ്ഥാപിതമാകുകയും ചെയ്തു. ഗ്രാന്റ് അനുവദിക്കുന്നതിന് പുറമെ പ്രവേശനം, നിയമനം, സേവന വ്യവസ്ഥകള്‍, യോഗ്യമായ സ്ഥാപനങ്ങളെ കണ്ടെത്തല്‍, അക്കാദമിക് മേഖലയെ ഉള്ളടക്കത്തിലും അടിസ്ഥാന സൌകര്യങ്ങളിലും ശാക്തീകരിക്കല്‍, ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സക്കാറുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് സ്വയംഭരണ സ്വഭാവമുള്ള യുജിസിയുടെ പ്രധാന ചുമതലകള്‍. ചെയര്‍മാനും വൈസ് ചെയര്‍മാനും അടക്കം 10 അംഗ സമിതിയാണ് യുജിസി എന്ന പേരില്‍ പ്രവര്‍ത്തിക്കുക. അംഗങ്ങളില്‍ രണ്ടുപേര്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാം. എന്നാല്‍ 10 പേരില്‍ പകുതി അംഗങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ സര്‍വീസിന് പുറത്തുനിന്നായിരിക്കണമെന്നാണ് വ്യവസ്ഥ. ബജറ്റ് വിഹിതം വഴി ഫണ്ട് ഉറപ്പാക്കാന്‍ വ്യവസ്ഥ വച്ച നിയമം, അത് ചിലവിടുന്നതില്‍ സ്വതന്ത്രാധികാരം യുജിസിക്ക് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ലാതെ അക്കാദമിക് താത്പര്യം മുന്‍നിര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കമ്മീഷനെ പ്രാപ്തമാക്കുന്ന തരത്തിലാണ് അത് രൂപകല്‍പന ചെയ്തത്. അതിന്റെ പ്രതിഫലനം യുജിസിയുടെ പ്രവര്‍ത്തനത്തിലുടനീളം പ്രകടമാകുകയും ചെയ്തു.

ഈ തരത്തില്‍ സ്ഥാപിതമായ യുജിസി, പരിമിതികളും പരാധീനതകളുമുണ്ടങ്കിലും ദൌത്യനിര്‍വഹണത്തില്‍ അവര്‍ക്കാകുംവിധം മുന്നോട്ടുപോയി. രാജ്യത്ത് കോളജുകള്‍ വ്യാപകമായത് മുതല്‍ ഗവേഷണ മേഖല വൈവിവധ്യമാര്‍ന്ന തലങ്ങളിലേക്ക് പടര്‍ന്നത് വരെ യുജിസിയുടെ ഇടപെടലുകളുടെ ഫലമാണ്. ഒരു സമൂഹത്തെ അക്കാദമികമായും സാംസ്കാരികമായും ശാക്തീകരിക്കുന്ന തരത്തില്‍ മാനക വിഷയങ്ങളില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് യുജിസി നല്‍കിയ സംഭാവന ചില്ലറയല്ല. അരികുവത്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സാമൂഹിക ബഹിഷ്കരണത്തിന് വിധേയമായവരുടെയുമെല്ലാം ജീവിതപരിസരങ്ങളെ മാറ്റിപ്പണിയുന്നതിലും അവരുടെ മുന്നോട്ടുള്ള കുതിപ്പിന് ആത്മവിശ്വസാസം നല്‍കുംവിധം അവരെ അക്കാദമികമായി വളര്‍ത്തുന്നതിലും ഇത്തരം വിഷയങ്ങളില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചു. അധീശ വിഭാഗങ്ങള്‍ നിയന്ത്രിച്ചിരുന്ന അക്കാദമിക മേഖലയെ വലിയതോതില്‍ ജനാധിപത്യവത്കരിക്കുന്നതിനും യുജിസിയുടെ ഇത്തരം ഇടപെടലുകള്‍ വഴിതുറന്നു.

യുജിസിക്ക് വേണ്ട തിരുത്ത്

വിദ്യാഭ്യാസ പദ്ധതികളൊരുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനും അതിന് പണം നല്‍കേണ്ട ചുമതല യുജിസിക്കും എന്ന തരത്തിലാണ് സര്‍ക്കാര്‍-യുജിസി ബന്ധം നിര്‍ണയിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിനുള്ള പണം വിതരണം ചെയ്യുന്നതില്‍, അക്കാദമിക താത്പര്യത്തിനപ്പുറം ഭരണകൂട ഇടപെടലുകള്‍ ഇല്ലാതാക്കുക എന്നതാണ് ഈ വിഭജനത്തിലൂടെ ലക്ഷ്യമിട്ടത്. അതൊരുപരിധി വരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ യുജിസിയുടെ പ്രവര്‍ത്തനം അത് വിഭാവനം ചെയ്തത്രയും വൃത്തിയിലായിരുന്നില്ല നടന്നുവന്നത്. യുജിസിക്ക് അതിന്റെ ദൌത്യം പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശം പല വിദ്യാഭ്യാസ വിചക്ഷണരും പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. യുജിസി അംഗങ്ങള്‍ക്ക് കാര്യമായ അധികാരമൊന്നുമില്ലാത്ത തരത്തിലാണ് അതിന്റെ ഘടന. യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയാം എന്നതിനപ്പുറം, അംഗങ്ങള്‍ക്ക് എക്സിക്യുട്ടിവ് അധികാരങ്ങളില്ല. ഒരു വ്യാജ സര്‍വകലാശാലയെ കണ്ടെത്തിയാല്‍ അതിനെതിരെ നടപടിയെടുക്കാനുള്ള അധികാരംപോലും പരിമിതമാണ്.

താരതമ്യേന സ്വതന്ത്രമാണെങ്കിലും അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകളില്‍നിന്ന് അത് പൂര്‍ണ വിമുക്തി നേടിയിരുന്നില്ല. എന്നല്ല, പലപ്പോഴും ആക്ഷേപാര്‍ഹമായ തരത്തിലുള്ള ഇടപടെലുകള്‍ സംഭവിച്ചിട്ടുമുണ്ട്. യുജിസി പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതത് കാലത്തെ മാനവ വിഭവ ശേഷി മന്ത്രാലയവും അതിനെ ഭരിച്ചവരും അവിടത്തെ ഉദ്യോഗസ്ഥരുമെല്ലാം പങ്ക്വഹിച്ചിട്ടമുണ്ട്. ഇത്തരം പ്രര്‍ത്തന വൈകല്യങ്ങളും പരിമിതികളും വിമര്‍ശനങ്ങളും മുന്‍നിര്‍ത്തിയാണ് യുജിസിയെ തന്നെ ഇല്ലാതാക്കുക എന്ന അജണ്ടയിലേക്ക് ഭരണകൂടം നീങ്ങിയത്. യുജിസി പ്രവര്‍ത്തനങ്ങളില്‍ കാലികമായ പരിഷ്കാരവും കാര്യക്ഷമമാക്കാനുള്ള നടപടികളും വേണമെന്ന വാദത്തെ ആരും എതിര്‍ക്കില്ല. 1956ല്‍ 20 സര്‍വകലാശാലകളുമായി തുടങ്ങിയ യുജിസി ഇന്ന് 900 സര്‍വകലാശാലകളുടെ മേല്‍ഘടകമായാണ് പ്രവര്‍ത്തിക്കുന്നത്. അന്നുണ്ടായിരുന്ന 500 കോളജുകളുടെ സ്ഥാനത്ത് ഇന്നുള്ളത് 40,000. കുട്ടികളുടെ എണ്ണമാകട്ടെ രണ്ട് ലക്ഷത്തില്‍നിന്ന് 3.5 കോടിയിലേക്ക് ഉയര്‍ന്നു. ഈ വളര്‍ച്ചക്കനുസരിച്ച വിപുലമായ സംവിധാനമാക്കി യുജിസിയെ മാറ്റേണ്ടതുമുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ആ സംവിധാനം തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാഷ്ട്രീയ ഇടപെടലുകള്‍ കുറക്കുകയും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക വഴി യുജിസിയെ ശാക്തീരിക്കുന്നതിന് പകരമാണ് പുതിയൊരു കമ്മീഷനെ പ്രതിഷ്ടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വതന്ത്രമാക്കിവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പാണ് ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. പുതുതായി നിര്‍ദേശിക്കപ്പെട്ട കമ്മീഷന്റെ ഘടന തന്നെ ഇതിന് അടിവരയിടുന്നതാണ്. 

സര്‍ക്കാര്‍ വക കമ്മീഷന്‍

ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (എച്ച് ഇ സി ഐ) എന്ന പേരിലാണ് യുജിസിയുടെ ബദല്‍ സ്ഥാപനത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഏറ്റവും പ്രധാന വ്യത്യാസം യുജിസിക്ക് ഉണ്ടായിരുന്ന പണം അനുവദിക്കാനുള്ള അധികാരം പുതിയ കമ്മീഷനില്‍നിന്ന് പിന്‍വലിച്ചു എന്നതാണ്. ഫണ്ട് നല്‍കുക എന്നത് പൂര്‍ണമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അധികാരമാക്കി മാറ്റി. എച്ച് ഇ സി ഐയുടെ പ്രവര്‍ത്തനം അക്കാദമിക കാര്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് വിദ്യാഭ്യാസ മേഖലയുടെ ഭരണം കാര്യക്ഷമമാക്കുക, സ്ഥാപനങ്ങളിലെ 'ഇന്‍സ്പെക്ഷന്‍ രാജ്' അവസാനിപ്പിക്കുക എന്നതുമെല്ലാം ഇതിന്റ ലക്ഷ്യമായി കേന്ദ്രം പറയുന്നു. സ്ഥാപനങ്ങള്‍ തുടങ്ങാനും പൂട്ടാനും സ്വയംഭരണമാക്കാനും അതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുമെല്ലാമുള്ള അധികാരമാണ് എച്ച് ഇ സി ഐക്ക് നല്‍കുക.

ചെയര്‍മാനും വൈസ് ചെയര്‍മാനും 12 അംഗങ്ങളും അടങ്ങിയതായിരിക്കും ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് ചെയര്‍മാനെ തെര‍ഞ്ഞെടുക്കുക. 12 അംഗങ്ങളില്‍ 3 പേര്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കും. നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍, കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍, രണ്ട് അക്രഡിറ്റഡ് സമിതികളുടെ അധ്യക്ഷന്‍മാര്‍, രണ്ട് വൈസ് ചാന്‍സിലര്‍മാര്‍, രണ്ട് കോളജ് പ്രൊഫസര്‍മാര്‍, ഒരു വ്യവസായ പ്രതിനിധി എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രാതിനിധ്യം. കേന്ദ്ര സര്‍ക്കാറിന് എല്ലാ തരത്തിലും നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ഘടനയാണ് ഈ സമിതിക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കാന്‍ യുജിസിയുടെ സ്വതന്ത്ര സ്വഭാവം തന്നെ പരിമിതമാണെന്നും അത് നവീകരിക്കണമെന്നുമുള്ള വിമര്‍ശം ശക്തമായി ഉയരുന്നതിനിടെയാണ് ഉള്ള സ്വതന്ത്ര സ്വഭാവംകൂടി ഇല്ലാതാക്കുന്ന പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്.

പണം ഇനി വിധേയര്‍ക്ക് മാത്രം?

പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാകുക ഉന്നത വിദ്യാഭ്യാസ മേഖലയിലെ ധന വിതരണത്തിലാണ്. ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയിരുന്ന ഫണ്ട് വിതരണം പൂര്‍ണമായി രാഷ്ട്രീയാധികാരത്തിന്‍ കീഴിലേക്ക് കൊണ്ടുവരികയാണ് കേന്ദ്രം. ഗവേഷണത്തിന് പണം അനുവദിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അപേക്ഷകള്‍ പരിശോധിക്കാനുമുള്ള അധികാരമാണ് വിദ്യാഭ്യാസ കമ്മീഷനുള്ളത്. തീരുമാനാധികാരം സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫണ്ട് എന്നത് കേവലമായ ബജറ്റ് വിഹിതമല്ല. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനംകൂടിയാണ്. ദുര്‍ബലര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പരിഗണനയും മുന്‍ഗണനയും നല്‍കി ശാക്തീകരിക്കാനും അരികുവത്കരിക്കപ്പെട്ടവരെക്കൂടി ഉള്‍കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതി യാഥാര്‍ഥ്യമാക്കാനുമുള്ള സുപ്രധാന ഉപാധിയുമാണ് അത്. സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസമാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. പൊതുവിദ്യാഭ്യാസമെന്ന ക്ഷേമ രാഷ്ട്ര സങ്കല്‍പത്തിലെ അടിസ്ഥാന തത്വമാണത് യാഥാര്‍ഥ്യമാക്കുന്നത്. ഗ്രാന്റ് നല്‍കുക എന്ന ഈ പരമപ്രധാന ചുമതല പൂര്‍ണമായി ഒഴിവാക്കിയാണ് -പേരില്‍നിന്ന് വരെ- പുതിയ കമ്മീഷന്‍ വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന ധനസഹായത്തിന് സാമൂഹിക നീതി ഒരു മാനദണ്ഡമാകണമെന്നില്ല. അതത് കാലത്തെ സര്‍ക്കാറുകളുടെ സാന്പത്തിക നയങ്ങളാണ് അത് നിശ്ചയിക്കുക. ആഗോളീകരണാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ നയം, വിദ്യാഭ്യാസം സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്ന വീക്ഷണത്തിന് പകരം ലാഭാധിഷ്ടിത പരിപാടിയാണെന്ന നിലക്കാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ നയത്തോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെല്ലാം രാഷ്ട്രീയ അജണ്ടകള്‍ സമര്‍ഥമായി തിരുകിക്കയറ്റുന്ന ഭരണകൂടങ്ങളുടെ കൈകളിലേക്ക് ധനവിതരണാധികാരം എത്തുന്നതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ല. ഹിന്ദുത്വ രാഷ്ട്രീയം അധികാരം കൈയ്യാളുന്ന കാലത്ത് വിശേഷിച്ചും.

സര്‍വകാലാശാലകളുടെയും കോളജുകളുടെയും സ്വയംഭരണം ഇല്ലാതാകുന്ന തരത്തിലുള്ള അധികാരങ്ങളാണ് കമ്മീഷന് വകവച്ചുകൊടുക്കുന്നത്. നിവലവിലുള്ള എല്ലാ കോളജുകളും വിദ്യാഭ്യാസ കമ്മീഷന്റെ പുതിയ അനുമതി വാങ്ങണമെന്നും  എല്ലാതരം സര്‍വകലാശാലകളും പുതിയ മാനദണ്ഡമനുസരിച്ച് മൂന്ന് വര്‍ഷത്തിനകം പുതിയ അംഗീകാരം നേടണമെന്നും വ്യവസ്ഥ ചെയ്യുന്നു. കമ്മീഷന്റെ പ്രധാന പ്രവര്‍ത്തന പദ്ധതിയായി കേന്ദ്ര സര്‍ക്കാര്‍ തന്നെ പരിചയപ്പെടത്തുന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും സ്വയംഭരണം പ്രോത്സാഹിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസാവസരം ഉറപ്പാക്കുക എന്ന ഭരണകൂട ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പിന്‍മാറാനുള്ള ഊടുവഴിയാണ് സ്വയംഭരണമെന്ന വിമര്‍ശം ശക്തമാണ്. പൊതുവിദ്യാഭ്യാസത്തെ പതിയെപ്പതിയെ സ്വാശ്രയവത്കരിച്ചുകൊണ്ടിരിക്കുന്ന സ്വയംഭരണ സങ്കല്‍പത്തിനെതിരെ പലയിടത്തും പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. സ്വന്തമായി കോഴ്സ് രൂപകല്‍പന ചെയ്യാനും കരിക്കലും നിശ്ചയിക്കാനും അതിനിണങ്ങുന്ന ഫീസ് വാങ്ങാനും സ്വംയഭരണം അധികാരം നല്‍കുന്നു. പൊതുഫണ്ട് വിതരണത്തിലൂടെ, എല്ലാവര്‍ക്കും പ്രാപ്യമായ വിദ്യാഭ്യാസ സംവിധാനം ഉറപ്പാക്കുന്ന യുജിസിക്ക് പകരമാണ് സ്വയംഭരണ പ്രോത്സാഹന കമ്മീഷനെ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

സര്‍വകലാശാലകള്‍, അവരുടെ അക്കാദമിക് കൌണ്‍സിലുകള്‍ വഴിയാണ് കരിക്കുലം തയാറാക്കുന്നതും പരീക്ഷകളും മറ്റും നടത്തുന്നതും. സര്‍വകലാശാലകള്‍ക്കുള്ള ഈ സ്വയംഭരണാധികാരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വന്തമായി ബിരുദങ്ങള്‍ നല്‍കുന്നതും. ഈ സ്വയംഭരണാധികാരമാണ് രാജ്യത്തെ സര്‍വകലാശാലകള്‍ക്ക്, അത് നിലനില്‍ക്കുന്ന പ്രദേശത്തിന്റെയും അതിന്റെ പ്രവര്‍ത്തന മണ്ഡലത്തിന്റെ സാമൂഹികാവസ്ഥകളുടെയും സവിശേഷതകള്‍ പരിഗണിച്ച് സ്വതന്ത്രമായ കരിക്കുലം വരെ തയാറാക്കാനുള്ള അവകാശം നല്‍കുന്നത്. രാജ്യത്തെ വൈവിധ്യപൂര്‍ണമായ സാംസ്കാരിക സവിശേഷതകള്‍ അക്കാദമിക തലത്തില്‍ പഠിപ്പിക്കപ്പെട്ടതും ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരളവോളം ജനാധിപത്യപരമാക്കിയതും ഈ സ്വയംഭരണാധികാരമാണ്. നിർദിഷ്ട ഉന്നത വിദ്യാഭ്യാസ കമീഷൻ നിയമമനുസരിച്ച്, ഏത് കോഴ്സിനും ഹയർ എജുക്കേഷൻ കൗൺസിലിന്റെ അംഗീകാരം വേണം. സർവകലാശാലകൾക്ക് സ്വന്തമായി ബിരുദങ്ങൾ നൽകുന്നതിലും നിയന്ത്രണം കൊണ്ടുവരാം. പ്രാദേശികമായ ആവശ്യങ്ങളും അനിവാര്യതയും പരിഗണിച്ചാകണം കോളജുകളും സര്‍വകലാശാലകളും ആരംഭിക്കേണ്ടതെന്ന തത്വം ഡോ. എസ് രാധാകൃഷ്ണന്‍ കമ്മീഷന്റെ സുപ്രധാന ശിപാര്‍ശയായിരുന്നു. അത്തരമൊരു പരിഗണന ഇനിയുണ്ടാകില്ലെന്ന സൂചനയാണ് പുതിയ കമ്മീഷന്‍.

അട്ടിമറിക്കാന്‍ പല വഴികള്‍

യുജിസിയുടെ പരിമിതമായ സ്വാതന്ത്യം ഇല്ലാതാക്കാനും അതിന്റെ പ്രവര്‍ത്തങ്ങളില്‍ ഇടപെടുന്നതിലൂടെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ അജണ്ടകള്‍ക്ക് കീഴിലാക്കാനുമുള്ള നടപടികല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ സ്വീകരിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2013ല്‍ കൊണ്ടുവന്ന RUSA വഴി ധനസഹായം നല്‍കുന്നതിലെ വ്യവസ്ഥകള്‍ പരിഷ്കരിച്ച്, സര്‍ക്കാര്‍ ഫണ്ട് പൊതുവിദ്യാലയങ്ങല്‍ക്ക് എന്ന തത്വത്തില്‍ കേന്ദ്രം വെള്ളം ചേര്‍ത്തിരുന്നു. സര്‍ക്കാര്‍ കോളജുകള്‍ക്കും എയിഡഡ് സ്ഥാപനങ്ങള്‍ക്കുമായിരുന്നു ഇതുവരെ യുജിസി ഗ്രാന്റിന് അര്‍ഹതയുണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തി, RUSA വഴി സ്വാശ്രയ,  സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫണ്ട് നല്‍കാനുള്ള ക്രമീകരണമാണ് കേന്ദ്രം വരുത്തിയത്.

ഇതിനേക്കാള്‍ പ്രതിലോമകരമാണ്, വിദ്യാഭ്യാസ മേഖലയില്‍ നേരിട്ട് നടത്തിയ ഇടപെടലുകള്‍. ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനത്തില്‍ പഠിക്കുന്ന കുട്ടികളില്‍, സര്‍ക്കാര്‍ നയത്തെ പിന്തുണക്കുന്നവര്‍ക്ക് കൂടുതല്‍ ക്രഡിറ്റ് കൊടുക്കാന്‍ വരെ നിര്‍ദേശമുണ്ടായി. മോദി സര്‍ക്കാറിന്റെ കാഷ്‍ലസ് ഇക്കോണമിയുടെ പ്രചാരകരെ ഇതിന് പരിഗണിക്കണമെന്ന് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാല ഭരണസമിതി യോഗത്തിന്റെ  അജണ്ടകള്‍ രമണ്ടാഴ്ച മുന്പ് മാനവ വിഭവ ശേഷി മന്ത്രാലയത്തിനും യുജിസിക്കും അയക്കണമെന്നായിരുന്നു മറ്റൊരു ഉത്തരവ്. സര്‍വകലാശാലയുടെ സ്വയംഭരണം അട്ടിമറിക്കുന്നതും സ്വതന്ത്രാധികാരത്തില്‍ നിയന്ത്രണം വരുത്തുന്നതുമായ ഉത്തരവുകളും സമീപകാലത്ത് യുജിസിയില്‍നിന്ന് ഉണ്ടായി.  സര്‍വകലാശാലകളുടെ സേവന-വേതന സംബന്ധിയായ ഉത്തരവുകള്‍ക്ക് യുജിസിയുടെ അംഗീകാരം വേണമെന്നതായിരുന്നു അതിലൊന്ന്. നിയമന നോട്ടിഫിക്കേഷന്‍ ഇറക്കുംമുന്പ് സര്‍ക്കാര്‍ അനുമതി വാങ്ങണം,  പ്രിന്‍സിപ്പല്‍മാരുടെ പുനര്‍നിയമനത്തിന് യുജിസി പ്രതിനിധി അടങ്ങിയ വിദഗ്ധ സംഘത്തിന്റെ അനുമതി വേണം തുടങ്ങിയ ഉത്തരവുകളും ഇതിനിടെ വന്നു. സ്ത്രീപക്ഷ വിഷയങ്ങളിലെ ഗവേഷണത്തിന് ഫണ്ട് വെട്ടിക്കുറച്ചതും അധ്യാപക നിയമനത്തില്‍ സംവരണ തസ്തികകള്‍ കുറക്കുന്ന തരത്തില്‍ പുതിയ വ്യവസ്ഥ നിര്‍ദേശിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍, സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ ഇടപെടാനും യുജിസിയുടെ സ്വതന്ത്ര സ്വഭാവം തകര്‍ക്കാനും നടത്തിയ ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ രൂപത്തില്‍ നടപ്പാക്കപ്പെടുന്നത്.

ഹരിഗൌതമിന്റെ സങ്കല്‍പം

ഡോ. ഹരി ഗൌതം, യു ജി സി ചെയര്‍മാനായിരിക്കെ 2001 ല്‍ പൂനെ സര്‍വകലാശാലയില്‍ ഒരിക്കല്‍ സവര്‍ക്കര്‍ സ്മാരക പ്രഭാഷണം നടത്തിയിരുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്ന വെല്ലുവിളികിള്‍ എന്നതായിരുന്നു വിഷയം. ആ പ്രസംഗത്തില്‍ അദ്ദേഹം മുന്നോട്ടുവച്ച വിദ്യാഭ്യാസ വീക്ഷണത്തിന്റെ ചുരുക്കം ഇതാണ്: 'ആസൂത്രണമില്ലാതെ സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നതും വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നതും കണിശമായി തടയണം. അര്‍ഹതയുള്ളവ മാത്രം അതിജീവിക്കുക എന്നതായിരിക്കണം അടിസ്ഥാന തത്വം. നിലവിലെ സ്ഥാപനങ്ങളെ നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കണം. ആവശ്യമില്ലെന്ന് തോന്നുന്നവയെല്ലാം അടച്ചുപൂട്ടണം. സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഗൌരവപൂര്‍വം പരിഗണിക്കണം. സ്വാശ്രയ സര്‍വകലാശാലകളും മികവിന്റെ (സ്വകാര്യ) കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം. രാഷ്ട്രീയം പഠിപ്പിക്കുന്നതിനും ഭരണം പഠിപ്പിക്കുന്നതിനുമൊക്കെ പ്രത്യേക അധ്യാപകര്‍ വേണം. അനധ്യാപകരായ അധ്യാപകരും സര്‍വകലാശാലകളില്‍ വേണം. സംസ്കൃതം രാജ്യത്തിന്റെ അടിസ്ഥാന ഭാഷയാകണം. പൌരാണിക രേഖകളിലെ നിഗൂഢത അത്ഭുതകരമാണ്. അതില്‍ ഗണിതമുണ്ട്, തത്വചിന്തയുണ്ട്, വൈദ്യശാസ്ത്രവും ശില്‍പശാസ്ത്രവും സാന്പത്തിക ശാസ്ത്രവും സാമഹിക ശാസ്ത്രവും നിയമവുമെല്ലാമുണ്ട്. ഇന്ത്യയുടെ ആത്മീയ പാരന്പര്യവും പൌരാണിക ശാസ്ത്രവും ആയി ബന്ധമില്ലാതെ വികസിച്ചതിനാല്‍ ഇവിടത്തെ ശാസ്ത്ര ജ്ഞാനം പാശ്ചാത്യവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രമെല്ലാം കെട്ടുകഥകള്‍പോലെയായി മാറി. സംസ്കൃതത്തിലെ ശാസ്ത്രത്തിന്റെ ഈ അക്ഷയ ഖനി തുറക്കണം. പുരാണങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന വിവരശേഖരം പുറത്തെത്തിക്കാനുള്ള ഗവേഷണമാണ് ഇവിടെ നടക്കേണ്ടത്. നമ്മള്‍ ആരെയും പിന്തുടരേണ്ടവരല്ല, നയിക്കേണ്ടവരാണ്.'



കുട്ടികളുടെ എണ്ണം കുറച്ചും സ്വകാര്യ വിദ്യാഭ്യാസ വ്യവസായികള്‍ക്ക് വാതില്‍തുറന്നുകൊടുത്തും ഗവേഷണം പുരാണത്തിലും സംസ്കൃതത്തിലും കേന്ദ്രീകരിച്ചും ഇന്ത്യന്‍ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കണെമന്ന് പ്രഖ്യാപിക്കുന്ന ഇതേ ഹരിഗൌതമിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. 2014 മെയില്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം മാസമെടുത്ത തീരുമാനമായിരുന്നു ഈ കമ്മിറ്റിയുടെ രൂപീകരണം. ഈ കമ്മിറ്റിയാണ്, യുജിസിയെ പൊളിച്ച് സര്‍ക്കാര്‍ നിയന്ത്രിത ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വേണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യുജിസിയെ പൊളിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപവത്കരിക്കുന്നത്. എല്ലാവരെയും ഉള്‍കൊള്ളുന്ന ഉന്നത വിദ്യാഭ്യാസമെന്നതായിരുന്നു ഡോ. എസ് രാധാകൃഷ്ണന്റെ സ്വപ്നം. അവിടെനിന്നാണ് കുട്ടികളുടെ എണ്ണം കൂടാതെ നോക്കണമെന്ന് വാദിക്കുന്ന ഹരിഗൌതമിന്റെ പദ്ധതിയിലേക്ക് ഇന്ത്യന്‍ വിദ്യാഭ്യാസ നയം പരിവര്‍ത്തിപ്പിക്കപ്പെടുന്നത്. അക്കാദമികമായ സാഹസികത എന്ന രാധാകൃഷ്ണന്റെ സ്വപ്നത്തില്‍നിന്ന്, പുരാണങ്ങളിലെ ഗവേഷണം എന്ന ആത്യന്തിക ഗൂഡ പദ്ധതിയിലേക്കാണ് മോദികാല വിദഗ്ധര്‍ ഇന്ത്യയെ നയിക്കുന്നത്. സാഹോദര്യവും ജനാധിപത്യവും ശാക്തീകരിക്കപ്പെടണമെന്ന സങ്കല്‍പത്തിന് പകരം ഹരിഗൌതം സംസാരിക്കുന്നത്, സംസ്കൃതത്തിലെ അക്ഷയഖനികള്‍ ഖനനം ചെയ്യുന്നതിനെക്കുറിച്ചാണ്. ഇതേസങ്കല്‍പങ്ങള്‍ തന്നെയാകും പ്രയോഗത്തില്‍വരിക എന്ന സൂചനയാണ്, ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് രേഖയുടെ വരികള്‍ക്കിടയില്‍ തെളിയുന്നത്.
ഈ പരിഷ്കാരം കൊണ്ട് എന്താണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യംവക്കുന്നത് എന്നറിയാന്‍ രണ്ടുകാലഘട്ടങ്ങളില്‍, നയ രൂപീകരണത്തെ നയിച്ച  ഈ രണ്ടുപേരുടെ സങ്കല്‍പങ്ങളിലെ വലിപ്പചെറുപ്പം മാത്രം മനസ്സിലാക്കിയാല്‍ മതി. യുജിസിയുടെ അധികാരങ്ങള്‍ ഗ്രാന്റ്, അക്കാദമികം എന്നിങ്ങനെ രണ്ടായി വിഭജിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് എന്നും രണ്ടുസമിതികളും സ്വയംഭരണ അധികാരമുള്ളതായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുടെ ഈ വിശദീകരണം മാത്രമാണ ഇതുവരെയുള്ള ഏക ആശ്വാസം. എന്നാല്‍ സംഘ്പരിവാറിന്റെ പ്രവര്‍ത്തന രീതികള്‍ കണ്ടറിഞ്ഞവര്‍ക്ക് ഇത് അത്രത്തോളം മുഖവിലക്കെടുക്കാനാകില്ല.
ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ ഗുണപരമായ എന്തുഫലം സൃഷ്ടിച്ചാലും അതുണ്ടാക്കുന്ന പ്രത്യാഘാതം ദീര്‍ഘകാല ഇന്ത്യക്ക് ദുരന്തമായി മാറുമെന്ന് കരുതാനേ ഇപ്പോള്‍ ന്യായമുള്ളു.

(ജനപക്ഷം, 2018 ആഗസറ്റ് ലക്കം)

Sunday, July 22, 2018

മീശ പിരിക്കേണ്ടത് ആര്‍ക്കുനേരെ?



കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അധീശാധികാരമുള്ള സവര്‍ണ ഹിന്ദു പാരന്പര്യത്തിന്റെ സാംസ്കാരിക പിന്തുടര്‍ച്ച അവകാശപ്പെടുകയും അത് മൂലധനമാക്കി പ്രവര്‍ത്തിക്കുകയും അതിന്റെ പിന്‍ബലത്തില്‍ മാധ്യമ വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്ത സ്ഥാപനമാണ് മാതൃഭൂമി. കേരളീയത എന്നത്, സവര്‍ണ ഹിന്ദു ആചാരങ്ങളാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതില്‍, പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളെ അപരവത്കരിക്കുന്നതില്‍, പ്രതിലോമകരമായ ഹിന്ദുത്വ അജണ്ടകള്‍ക്ക് കേരളത്തില്‍ പൊതുസ്വീകാര്യത സൃഷ്ടിക്കുന്നതിലുമെല്ലാം നേതൃപരമായ പങ്കുവഹിക്കുന്ന സ്ഥാപനം. അപ്പണി ചെയ്യുന്പോള്‍ പോലും മതേതര-ലിബറല്‍ വേഷമണിഞ്ഞവരുടെ കൈയ്യടി നിര്‍ലോഭം ലഭിക്കുന്ന സ്ഥാപനം. അഥവ ഹിന്ദു വര്‍ഗീയവാദികളുടെയും അവരെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെയും പിന്തുണ ഒരേസമയം ഒരുപോലെ ഉറപ്പാക്കാന്‍ കഴിയുന്ന അപൂര്‍വ മാധ്യമ സ്ഥാപനം. അവരാണ് സംഘ്പരിവാര്‍ ഭീഷണിയുടെ പേരില്‍ എസ് ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചിരിക്കുന്നത്. നോവല്‍, എഴുത്തുകാരന്‍ സ്വയംപിന്‍വലിച്ചതാണ് എന്ന മാതൃഭൂമിയുടെ ന്യായവാദം അത്രയെളുപ്പം വിഴുങ്ങാനാവില്ല. മാതൃഭൂമിയെപ്പോലെ കേരളത്തില്‍ ഇത്രമേല്‍ സ്വാധീനശേഷിയുള്ള ഒരു സ്ഥാപനം സ്വയം തീരുമാനിക്കാതെ ഹരീഷിനെപ്പോലൊരു എഴുത്തുകാരന് ഇങ്ങിനെ തോറ്റ് പിന്‍മാറേണ്ടിവരില്ല എന്നുറപ്പാണ്. ഇത്രമേല്‍ സാമൂഹിക മൂലധനമുള്ള മാതൃഭൂമി, ആ നോവല്‍ പ്രസിദ്ധീകരിക്കുക തന്നെചെയ്യുമെന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ ഈ അന്യായം സംഭവിക്കുകപോലുമില്ലായിരുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചത്. 



ഹരീഷിനെതിരെ നടന്ന ആക്രമണങ്ങളോട് ഈ ദിവസങ്ങളിലെല്ലാം മാതൃഭൂമി കടുത്ത നിശ്ശബ്ദത പാലിച്ചു. നോവല്‍‍ പിന്‍വലിച്ച വാര്‍ത്തയില്‍പോലും ഭീഷണിയുയര്‍ത്തിയത് സംഘ്പരിവാറാണ് എന്ന് പറയാന്‍ തയാറായില്ല. ഹരീഷിനെതിരായ സംഘ്പരിവാര്‍ ആക്രമണങ്ങളെ മൌനംകൊണ്ട് പിന്തുണച്ച്, ആ നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരനെ നിര്‍ബന്ധിതമാക്കുകയാണ് മാതൃഭൂമി ചെയ്തത്. ആവിഷ്കാര സ്വാതന്ത്ര്യവും ഹിന്ദു ഫാഷിസവും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്പോള്‍ ഞങ്ങള്‍ തീവ്ര ഹിന്ദുത്വത്തിന് ഒപ്പമേ നില്‍ക്കൂവെന്നാണ് ഈ നടപടിയിലൂടെ മാതൃഭൂമി പ്രഖ്യാപിക്കുന്നത്. കേരളീയ പൊതുസമൂഹത്തിലേക്ക് പരസ്യമായും രഹസ്യമായും ഹിന്ദുത്വ വര്‍ഗീയതയെ കടത്തിവിടുന്ന മാതൃഭൂമിയുടെ ഒളിയജണ്ടകളെക്കൂടി ചോദ്യംചെയ്യാതെ ഹരീഷിന് വേണ്ടിയുള്ള ഐക്യദാര്‍ഡ്യം പൂര്‍ണമാകില്ല.

(FB post on 21-07-18)

ഇനി യൂറോ കപ്പല്ല, ആഫ്രോ കപ്പാണ്

ഫ്രാന്‍സ് ടീം അംഗങ്ങള്‍ കളിക്കളത്തിലെ ആഘോത്തില്‍

ഈ ലോകകപ്പ് ഫുട്ബോളിനെ കളിയഴക് കൊണ്ട് സവിശേഷമാക്കിയത് ആഫ്രിക്കയില്‍നിന്നെത്തിയ ടീമുകളായിരുന്നു. സെനഗല്‍, മൊറോക്കോ, നൈജീരിയ, തുനീഷ്യ, ഈജിപ്ത് എന്നിവര്‍. ഇതില്‍ തന്നെ സെനഗലും മൊറോക്കോയും ഫുട്ബോള്‍ പ്രേമികളുടെ മനംകവര്‍ന്നു. ഗ്രൂപ്പില്‍ രണ്ടാമതായിട്ടും ഫെയര്‍ പ്ലേയുടെ പേരിലാണ് സെനഗല്‍  പുറത്തായത്. മൊറോക്കോയുടെ തോല്‍വി സൃഷ്ടിച്ച വിവാദം ഫിഫയെത്തന്നെ പ്രതിക്കൂട്ടില്‍നിര്‍ത്തി. നൈജീരിയയും പൊരുതിത്തോറ്റാണ് മടങ്ങിയത്. ആഫ്രിക്കന്‍ ടീമുകളുടെ പുറത്താകല്‍ മുന്പെങ്ങുമില്ലാത്തവിധം ഫിട്ബോള്‍ പ്രേമികളെ നിരാശരാക്കുകയും ചെയ്തു.
ആഫ്രിക്കന്‍ ടീമുകള്‍ക്ക് പിന്നാലെ ക്വാര്‍ട്ടറില്‍ നിന്ന് ലാറ്റിനമേരിക്കക്കാര്‍കൂടി പുറത്തായത് വലിയ നിരാശ പടര്‍ത്തി. ലാറ്റിനമേരിക്കന്‍ ആരാധകര്‍ക്ക് മഹാഭൂരിപക്ഷമുള്ള കേരളത്തില്‍ വിശേഷിച്ചും. ലോകകപ്പിന്റെ ആഗോള സ്വഭാവം നഷ്ടമായെന്നും അത് യൂറോ കപ്പായി മാറിയെന്നുമൊക്കെയാണ് വിലാപം. എന്നാല്‍ അത്രക്ക് സങ്കപ്പെടാനായിട്ടില്ല എന്നാണ് കളിക്കളത്തിന് പുറത്തെ ചരിത്രം പറയുന്നത്. ആഫ്രിക്കന്‍ പ്രേമികളെയും യൂറോ വിരുദ്ധരെയും ആകര്‍ഷിക്കാന്‍തക്ക ന്യായങ്ങള്‍ ഈ ലോകകപ്പില്‍ ഇനിയും ബാക്കിയുണ്ട്. അതാകട്ടെ അങ്ങേയറ്റം പ്രത്യക്ഷവുമാണ്.

കിലിയന്‍ എംബാപ്പെ
ലോകകപ്പില്‍ ആഫ്രിക്കന്‍ ടീം ഇനിയും ബാക്കിയുണ്ട് എന്നാണ് ഫ്രാന്‍സിനെപറ്റി ഇപ്പോള്‍ പ്രചരിക്കുന്ന തമാശ. അത്രയേറെയുണ്ട് ഫ്രാന്‍സിലെ ആഫ്രിക്കന്‍ താരസാന്നിധ്യം. 23 അംഗ ഫ്രാന്‍സ് ടീമില്‍ 12 പേര്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായി വംശ ബന്ധമുള്ളവരാണ്. കുടിയേറ്റക്കാരായോ അഭയാര്‍ഥികളായോ ഒക്കെ വന്നെത്തിയവരുടെ പിന്‍മുറക്കാര്‍. ടീമിലെ വെറും അംഗങ്ങളുമല്ല ഇവര്‍. ഫ്രാന്‍സിനെ ഓരോമത്സരത്തിലും വിജയത്തിലേക്ക് നയിക്കുന്നവര്‍. ഈ ലോകകപ്പിലെ താരോദയമായി മാറിയ കിലിയന്‍ എംബാപ്പെ തന്നെ ഒന്നാമന്‍. കാമറൂണ്‍-അള്‍ജീരിയ വംശ പരന്പരയിലെ ഫ്രഞ്ച് കണ്ണിയാണ് എംബാപ്പെ. സെമിയില്‍നിന്ന് ഫ്രാന്‍സിനെ ഫൈനലിലേക്ക് നയിച്ച സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍ വംശജനാണ്. പ്രധാന താരങ്ങളായ പോള്‍ പോഗ്ബ (ഗനി), ഡെംബലെ (സെനഗല്‍/മാലി), മറ്റൌഡി (അംഗോള/കോംഗോ),  മിഡ്ഫീല്‍ഡിലെ വന്‍ മതില്‍ കാന്റെ (മാലി), മന്‍ഡാന്റ (കോംഗോ), നബീല്‍ ഫാഖിര്‍ (അള്‍ജീരിയ), ആദില്‍ റാമി (മൊറോകോ), ബഞ്ചമിന്‍ മെന്റി (സെനഗല്‍), ജിബ്രില്‍ സിദ്ബെ (സെനഗല്‍), കിംപെന്പെ (കോംഗോ)... ഇവരെല്ലാം ആഫ്രിക്കന്‍ വംശ പാരന്പര്യമുള്ള ഫ്രഞ്ചുകാരാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പുറത്തുപോയാലും ഫ്രാന്‍സുണ്ടല്ലോ ബാക്കി എന്ന് ആശ്വസിക്കാനാകുംവിധം സമൃദ്ധമാണ് ആ സാന്നിധ്യം. 7 ശതമാനമാണ് ഫ്രാന്‍സിലെ ആപ്രിക്കന്‍ വംശജരുടെ ജനസംഖ്യ.

മൂന്നാം സ്ഥാനത്തിന് വേണ്ടി നടക്കുന്ന അടുത്ത മത്സരം ബെല്‍ജിയം, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ തമ്മിലാണെങ്കിലും യഥാര്‍ഥ മത്സരം ആഫ്രിക്കക്കാര്‍ തമ്മിലാണ്. ഇംഗ്ലണ്ടില്‍ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം മാത്രം വരുന്നവരുടെ 11 പ്രതിനിധികളാണ് ഇംഗ്ലീഷ് ടീമിലുള്ളത്. ജമൈക്കന്‍ ബന്ധമുള്ള ആഷ്‍ലെ യങ്, ഡാനി റോസ്, റഹീം സ്റ്റെര്‍ലിങ്, കരീബിയന്‍ വേരുകളുള്ള ലിംഗാര്‍ഡ്, റാഷ്ഫോര്‍ഡ്, ഘാന ബന്ധമുള്ള വെല്‍ബാക്, ഡെല്‍ അലി (നൈജീരിയ)... തുടങ്ങിയവര്‍. എതിരാളികളായ ബെല്‍ജിയത്തെ എല്ലാ നിരയിലും നയിക്കുന്നത് ആഫ്രിക്കന്‍ പാരന്പര്യം തന്നെ. കോംപിനി, ഫെല്ലിനി, ലുകാകു, ഡെംബെല്‍, ബൊയാട്ട, ബാഷ്വായ്, ലാനര്‍ ഷാദ്‍ലി, ടിലെമെന്‍ തുടങ്ങിയവര്‍. അതിവേഗത്തിലും പന്തടക്കത്തിലും ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഇവരുടെ കാലുകള്‍ പ്രകടിപ്പിക്കുന്ന വൈദഗ്ധ്യത്തിനുപോലും സാമ്യതയുണ്ടെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. അതെ, ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് യൂറോ കപ്പല്ല, ആഫ്രോ കപ്പാണ്.

അതത് രാജ്യങ്ങളിലെ വംശീയവാദികളുടെ എതിര്‍പുകളെ അതിജീവിച്ചാണ് പല താരോദയങ്ങളുമുണ്ടാകുന്നത്. ഈ കളിക്കാലത്ത്, കാല്‍പന്തു കളിപ്രേമികളുടെ മനസ്സിലിടം നേടിയവര്‍ക്കെല്ലാമുണ്ട് ആഫ്രിക്കയോട് ചേര്‍ന്നുനില്‍ക്കുന്ന വംശ പാരന്പര്യം. ജീവിതത്തിന്റെ അതിസങ്കീര്‍ണമായ ദശാസന്ധികളില്‍ സ്വന്തം വേരുകള്‍ മുറിച്ചെറിഞ്ഞ് പലായനം ചെയതവരോ അതിജീവനത്തിന് വേണ്ടി വന്‍കരകള്‍ താണ്ടിയവരോ ഒക്കെയാണ് ഈ പ്രതിഭകളെ ലോകഫുട്ബോളിന് സമ്മാനിച്ചത്. ജനസംഖ്യയാല്‍ അതിന്യൂനപക്ഷമായ രാജ്യങ്ങളില്‍ പോലും ദേശീയ ഫുട്ബോള്‍ ടീമിനെ, അനുപാതാതീമായ പങ്കാളിത്തത്താല്‍ ഇവര്‍ വേറിട്ടുനിര്‍ത്തുന്നത് അവരുടെ വംശാവലിയില്‍ അന്തര്‍ലീനമായ കളിവൈഭവത്തിന്റെ പാരന്പര്യാംശങ്ങള്‍ തന്നെയാണ്.

(FB post on 12-07-2018)

Tuesday, July 10, 2018

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND)

തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം. ഏതാനും കുട്ടികളെ ഇതിനകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. അതുപോലൊരു ഗുഹയുണ്ട് ഉത്തരാഖണ്ഡില്‍. അത്രതന്നെ ദുര്‍ഘടവും അപകടകരവുമല്ല, ഈ ഇന്ത്യന്‍ ഗുഹ. ആഴവും നീളവും അതിന്റെ നാലിലൊന്ന് വരില്ല. എങ്കിലും വെള്ളമുയര്‍ന്നാല്‍ രക്ഷപ്പെടാന്‍ വഴികളില്ലാത്ത ഗുഹയാണിതും. ഡെറാഡൂണില്‍നിന്ന് എട്ട് കിലോമീറ്റര്‍ ദൂരെ അനര്‍വാല എന്ന ഗ്രാമത്തില്‍.
തുറസ്സായ സ്ഥലത്തുനിന്ന് ഗുഹാമുഖത്തെത്തിയാല്‍ പിന്നെ പിന്നിടേണ്ടത് 600 മീറ്റര്‍ ദൂരം. ഒരാള്‍ക്ക് കടന്നുപോകാവുന്നത്ര വീതിയില്‍ ഒരിടവഴി. വഴിയെന്നാല്‍ വെറുംവഴിയല്ല. പുഴതന്നെയാണ്. വെള്ളെമില്ലാത്തപ്പോള്‍ മാത്രം നടക്കാവുന്ന വഴി. ഇരുഭാഗത്തും കൂറ്റന്‍ പാറകള്‍, ഒരുമഹാശില പിളര്‍ന്നുകീറിയപോലെ. അതിന് 10 മീറ്റര്‍ ഉയരം വരും. അകത്തേക്ക് പോകുംതോറും ഇരുവശത്തുനിന്നും മഹാമലകള്‍ നമ്മെ ഇറുകിപ്പുണര്‍ന്നേക്കുമെന്ന് തോന്നിപ്പിക്കുംവിധം ചെറുതായി ചെറുതായിത്തീരുന്ന വഴി. ഇരുളും ഇടക്ക് മേലേനിന്ന് അബദ്ധത്തിലെന്നപോലെ തെറിച്ചുവീഴുന്ന വെളിച്ചവും ഇടകലര്‍ന്ന ആ വഴിയിലൂടെ നടന്നാല്‍ ഒടുവിലെത്തുന്നത് വെള്ളംകുത്തിയിറങ്ങുന്ന ഗുഹാമുഖത്ത്. അതിനപ്പുറം നിഗൂഡമായ നിശ്ശബ്ദദതയാണ്. കെട്ടിടത്തിന്റേതെന്ന് തോന്നിക്കുന്ന അവശിഷ്ടം വിദൂരകാഴ്ചയില്‍ കാണാം.





കൊള്ളക്കാരുടെ ഗുഹ എന്നാണ് ഇതറിയപ്പെടുന്നത്. കൊള്ളസംഘം സാധനങ്ങല്‍ സൂക്ഷിക്കാനും ഒളിച്ചിരിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലം എന്ന കഥയാണ് ഈ ഗുഹയുടെ നാടന്‍ചരിത്രം. അതുകൊണ്ട് തന്നെ പേരും അങ്ങിനെയായി - റോബേഴ്സ് കേവ്. കൊള്ളക്കാരുടെ ഭീതിതമായ കഥകള്‍ക്കിണങ്ങുന്ന വാമൊഴികള്‍ ധാരാളമുണ്ട് ഇവിടെ. അതുവഴി പോകാന്‍ ശ്രമിച്ചവരുടെ തലയറുത്തത് മുതല്‍ വികൃതമായ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വരെ പലതരം‍. ഒന്നിനും ഒരാധികാരികതയും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്പോഴും ആ കഥകള്‍ ഒരുകാലത്ത് അവരെയാകമാനം ഭയചകിതരാക്കിയിരുന്നുവെന്ന് അവരുടെ മുഖഭാവം പറയും. പണ്ട്, ഇവിടെ നിന്ന് പ്രദേശത്തെ ബ്രീട്ടീഷ് സൈനിക ക്യാന്പിലേക്ക് ജലവിതരണ ലൈന്‍ സ്ഥാപിച്ചിരുന്നുവെന്നും അതിന്റെ അവശിഷ്ടമാകാം അവിടെ കാണുന്ന കെട്ടിടമെന്നും കരുതുന്നവരുമുണ്ട്. അതിലൊരുതീര്‍പുണ്ടാക്കാന്‍ ആ കെട്ടിടാവശിഷ്ടത്തോളം എത്താന്‍ ഇന്ന് വഴികളൊന്നുമില്ലത്രെ. ഗുഹക്ക് മുകളില്‍ ചെറിയൊരു ചായക്കടയുണ്ട്. ഗുഹയിലെത്തുന്നവരില്‍, സാഹസികമായി മുകളിലെത്താന്‍ കഴിയുന്നവര്‍ക്ക് മാത്രം ചായകുടിക്കാന്‍ പറ്റുന്നയിടം. അതും വേനല്‍കാലത്ത് മാത്രം. ഗുഹാവഴികളില്‍ വെള്ളം കയറിയാല്‍ അതുവഴിയെങ്കിലും രക്ഷപ്പെടാനാകുമെന്ന ഒരു പ്രതീക്ഷ ബാക്കിവക്കുന്നുണ്ട്, ഈ വഴി. പ്രതീക്ഷ മാത്രം! കാരണം വെള്ളം വന്നാല്‍ അവിടയും മുങ്ങുമത്രെ.
വേനല്‍കാലത്ത് മാത്രമാണ് ഇവിടെ സന്ദര്‍ശകര അനുവദിക്കുക. എന്നാല്‍ മഴയാസ്വദിക്കാനെത്തുന്നവരും കുറവല്ല. 2016ലും 2018ലും വെള്ളം കയറി ഇവിടെ സന്ദര്‍ശകര്‍ കുടുങ്ങിയിട്ടുണ്ട്. രണ്ട് സമയത്തും ഗുഹയിലെത്തുംമുന്നെ ആളുകളെ രക്ഷിക്കാനായി എന്നതിനാല്‍ അപകടമുണ്ടായില്ല. ടോണ്‍സ് നദിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നതാണ് ഗുഹാവഴിയില്‍ വെള്ളം നിറച്ചത്. രാവിലെ തുടങ്ങിയ മഴ പൊടുന്നനെ ശക്തിപ്പെട്ടു. ജലനിരപ്പ് അസാധാരണ വേഗത്തിലുയര്‍ന്നു. ഉച്ചയോടെ യാത്ര അസാധ്യമായി. 15 പേരാണ് അന്ന് കുടുങ്ങിയത്. എല്ലാവരെയും രക്ഷപ്പെടുത്തി. കഴിഞ്ഞ മാസവും സമാനമായ അപകടാവസ്ഥയുണ്ടായി. 25 പേരെ രക്ഷപ്പെടുത്തി.
ഏത് നിമിഷവും വെള്ളം കുത്തിയൊഴുകിയെത്തിയേക്കാമെന്ന ഉള്‍ഭയം ഓരോചുവടിലുമുണ്ടാകും. ഈ പേടിയാണ് ജലവഴിയിലെ ആ കാല്‍നടയാത്രയെ സാഹസികമാക്കുന്നത്. ഒടുവില്‍ തിരിച്ചെത്തുന്പോള്‍, വെള്ളമെന്നെ വിഴുങ്ങിയില്ലല്ലോ എന്ന ആശ്വാസവും.

(FB post on July 8, 2018)

Sunday, July 8, 2018

കൈവെട്ടുകാലത്തെ ആ മറുപടി സിപിഎമ്മുകാര്‍ ഓര്‍ക്കുന്നുണ്ടോ?


എന്‍ഡിഎഫ് പരിവാര്‍, കേരളത്തിന്റെ മൊത്തം ശ്രദ്ധയാകര്‍ഷിച്ച് നടത്തിയ പ്രധാന ഓപറേഷനായിരുന്നു മുവാറ്റുപുഴയിലെ കൈവെട്ട്. കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ആ ആക്രമണത്തെ പക്ഷെ, സമുദായത്തിന്റെ ചിലവില്‍ വരവുവക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം കേരള മുസ്‍ലിംകള്‍ ഒന്നടങ്കം ചെറുത്തുതോല്‍പിച്ചു. ആക്രമണത്തിനിരയായ അധ്യാപകന്റെ ചികിത്സ മുതല്‍ ആ സംഭവം കേരത്തില്‍ സൃഷ്ടിച്ചേക്കാവുന്ന സാമുദായിക ദ്രുവീകരണത്തിന്റെ സാധ്യതകളടക്കുന്നതില്‍ വരെ മുസ്‍ലിം സമൂഹത്തിന്റെ ബോധപൂര്‍വമായ, അതിജാഗ്രത്തായ ഇടപെടലുകളുണ്ടായി. ആ ചോദ്യം പ്രവാചകനെ അധിക്ഷേപിക്കുന്നതാണെന്ന് ആത്മാര്‍ഥമായി വിശ്വസിച്ച മുസ്‍ലിംകള്‍ പോലും അതിന്റെ പേരില്‍ ഒരു മുനഷ്യന്റെ കൈവെട്ടിയരിഞ്ഞതിനോട് നിസ്സംശയം വിയോജിച്ചു. ഒരുതരത്തിലും അത് മുസ്‍ലിം സമുദായത്തിന് സ്വീകാര്യമായ പ്രതികരണമല്ല എന്ന്, അക്കാലത്തെ എന്‍ഡിഎഫിതര മുസ്‍ലിം സംഘടനകളുടെയെല്ലാം നിലപാടുകളില്‍നിന്ന് സുവ്യക്തവുമായിരുന്നു. എന്നല്ല, ആ കൈവെട്ടാണ് ആ അധ്യാപകനുണ്ടാക്കിയ ചോദ്യത്തേക്കാള്‍ വലിയ പ്രവാചക നിന്ദ എന്നായിരുന്നു അവരുടെ നിലപാട്. ആ അക്രമവും അതിന്റെ സംഘാടകരും ആ സംഭവത്തിന്റെ പേരില്‍ മുസ്‍ലിം സമുദായത്തിനകത്ത് സ്വാധീനമുണ്ടാക്കാതിരിക്കാന്‍ വേണ്ട ആഭ്യന്തരമായ മുന്‍കരുതലുകളും മുസ്‍ലിം സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായി.
പക്ഷെ അന്ന് അധികാരത്തിലിരുന്ന സിപിഎമ്മിന്റെ പ്രതികരണം എന്തായിരുന്നു? നിയമസഭക്കകത്തും പുറത്തും അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആവര്‍ത്തിച്ച് പറഞ്ഞത് ആ ചോദ്യത്തിലാണ് പ്രശ്നമെന്നാണ്. 'അത് മഠയ ചോദ്യമാണ്' എന്നായിരുന്നു സംഭവത്തിന്റെ പിറ്റേന്ന് എം എ ബേബി പ്രയോഗിച്ച വാക്ക്. അക്രമികള്‍ക്ക് എത്രത്തോളം ന്യായവാദമായി മാറുമെന്ന് വിശദീകരിക്കേണ്ടതില്ലാത്ത പ്രതികരണം. കൈവെട്ടിയവരുടെ അക്രമ രാഷ്ട്രീയത്തെ നിരാകരിക്കുകയും അതിക്രമത്തിനരയായ ആളോട് മറയില്ലാതെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത കേരളീയ മുസ്‍ലിംകളുടെ മുഖത്തടിച്ച മറുപടി. ആരാധ്യരായ നേതാക്കള്‍ക്കെതിരായ വിമര്‍ശനങ്ങളെ കൈയ്യൂക്കുകൊണ്ട് നേരിടുന്ന പാര്‍ട്ടിശീലമനുസരിച്ച്, ഇതിലപ്പുറമൊരു പ്രതികരണം ബേബിക്ക് അസാധ്യമായിരിക്കാം. പക്ഷെ മുസ്‍ലിംകള്‍ക്ക് വേണ്ടിയായിരുന്നില്ല ആമറുപടിയെന്ന് വ്യക്തം. മഹാരാജാസിലെ കൊലയാളി സംഘത്തില്‍ മുഹമ്മദ് എന്നൊരാളുണ്ട് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒരു സൈബര്‍ സഖാവിട്ട പോസ്റ്റ് 'പ്രതി മുഹമ്മദ്' എന്നാണ്. മഠയ ചോദ്യം എന്നതുപോലെ, അക്രമികള്‍ക്കുള്ള അംഗീകാരമാണ് ഈ പ്രയോഗവും.
ഇതൊക്കെയാണ് മഹാരാജാസിലെ കൊലയാളി സംഘത്തോളം വളര്‍ന്ന ആ ക്രിമിനല്‍ കൂട്ടത്തിന് വളമായത് എന്ന് കേരളത്തിലെ മുസ്‍ലിംകള്‍ തിരിച്ചറിയുന്നുണ്ട് എന്നെങ്കിലും സിപിഎം മനസ്സിലാക്കണം.
(ചിത്രം: കൈവെട്ടിനെക്കുറിച്ച് 2010 ജൂലൈയില്‍ എം എ ബേബി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ)
(ജൂലൈ 5 2018)

നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ

 ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ...