Monday, April 13, 2020

കുഞ്ഞുമോന്‍ മാസ്റ്ററുടെ വിദ്യാര്‍ഥി, നാട്ടുകാരുടെ ഹെഡ്മാഷ്






അഭിമുഖം: എം കെ ഷംസുദ്ദീന്‍ മാസ്റ്റര്‍. (റിട്ട. പ്രിന്‍സിപ്പല്‍, AIHSS, പാടൂര്‍)


ഹൈസ്കൂളിലെ ഹെഡ്മാഷെന്നാല്‍ ഒരു ഭീകര ജീവിയാണെന്ന വാമൊഴിക്കഥകള്‍ കേട്ടുപേടിച്ചാണ് കാല്‍നൂറ്റാണ്ടിലേറെക്കാലം പാടൂരിലെ കുരുന്നുകള്‍ അവരുടെ സ്കൂള്‍ ജീവിതം തുടങ്ങിയിരുന്നത്. പ്രൈമറി സ്കൂളില്‍വച്ചുതന്നെ അത്തരം കഥകള്‍ കുട്ടികളുടെ ചെവിയിലെത്തും. എത്ര ഭയന്നാലും ആ വല ഭേദിക്കാനാകില്ലെന്നുറപ്പുള്ളതിനാല്‍ മെല്ലെ മെല്ലെ ആ കഥയോടങ്ങിഴുകിച്ചേരും.

പ്രൈമറി സ്കൂളില്‍ പഠിക്കുന്പോള്‍ എല്ലാ വൈകുന്നേരവും എന്റെ ഇടത്താവളമായിരുന്ന കുഞ്ഞിപ്പാടെ വീട്ടിലെ (എന്‍ പി അബൂബക്കര്‍) സ്ഥിരം സന്ദര്‍ശകനായിരുന്നു ഷംസുദ്ദീന്‍ മാഷ്. കുഞ്ഞിപ്പാടെ അടുത്ത സുഹൃത്തും. ഒട്ടുമിക്ക ദിവസവും ഞാനവിടെ നിന്ന് പോകുംമുന്പ് മാഷവിടെയെത്തും.
അടുത്തകൊല്ലം ഈ ഹെഡ്മാഷുടെ മുന്നിലേക്ക് പോകണമല്ലോ എന്ന ആധിയുമായി നടന്നിരുന്ന ഏഴാംക്ലാസുകാലത്ത് ഒരുകാരണവശാലും മാഷ്ക്ക് മുഖം കൊടുക്കാതിരക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മുഖപരിചയമുണ്ടാകാതിരിക്കാനുള്ള ഒടിവിദ്യ. അങ്ങിനെ ഭയന്നുഭയന്ന് എട്ടിലെത്തിയ ഞാന്‍ പിന്നെ കാണുന്നത് അസാധാരണമായ അധ്യാപന ശേഷിയുള്ള, സ്നേഹനിധിയായ ഒരധ്യാപകനെയാണ്. ഇടഞ്ഞും പിടഞ്ഞും കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ജീവിതത്തെ പലരീതിയില്‍ മാഷ് മാറ്റി മറിച്ചു. വഴിതെറ്റിയ തിരിവില്‍ എന്നേക്കാള്‍ മുന്പേയെത്തി കാത്തുനിന്ന് കൈപിടിച്ച് തിരികെ നടത്തി. എസ് എസ് എല്‍ സി പരീക്ഷാ തലേന്ന് ക്രിക്കറ്റ് കളിക്കളത്തില്‍നിന്ന് ഓടിച്ച് വീട്ടിലെത്തിച്ചതായിരുന്നു മാഷെന്ന നിലയില്‍ ഞങ്ങള്‍ തമ്മിലെ അവസാന ഔദ്യോഗിക ഇടപാട്! ഇതൊരാളുടെ മാത്രം കഥയാകില്ല. പാടൂരിലെയും സമീപ ഗ്രാമങ്ങളിലെയും അക്കാലത്തെ എല്ലാ കുട്ടികള്‍ക്കുമുണ്ടാകും ഇതുപോലുള്ള അനുഭവങ്ങള്‍. അതായിരുന്നു ഷംസുദ്ദീന്‍ മാഷ്. നാട്ടുകാരുടെയാകെ ഹെഡ്മാഷ്.

ഒരുപ്രദേശത്തിന്റെയാകെ തലവര മാറ്റിവരച്ച അധ്യാപകനാണ് മാഷ്. പല തലമുറകളെ സ്വപ്നസമാനമായ ഭാവിയിലേക്ക് പറത്തിവിട്ട മാന്ത്രികന്‍. പാഠപുസ്തകത്തിലെ കെമിസ്ട്രിക്കപ്പുറം ജീവിതത്തിന്റെ രസതന്ത്രം പഠിപ്പിച്ച അധ്യാപകന്‍. സിലബസിന് പുറത്തെ സംസ്കാരവും മൂല്യബോധവുംകൊണ്ട് വേറിട്ടുനില്‍ക്കുന്നവരുടെ പുതിയൊരു ഭൂമിക മാഷ് പണിതുയര്‍ത്തി. ആ ഐതിഹാസികമായ ജീവിതകാലത്തെക്കുറിച്ച ഓര്‍മകളാണ് മാഷ് ഈ അഭിമുഖത്തില്‍ പങ്കുവക്കുന്നത്.  ഒരധ്യാപകനോട്, ഒരു വിദ്യാര്‍ഥി ചോദിക്കാന്‍ പാടില്ലാത്ത തരത്തില്‍ അഭിമുഖത്തില്‍ ചോദിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെന്ന അമിത സ്വാതന്ത്ര്യമെടുത്ത് ഉന്നയിച്ച ആ ചോദ്യത്തോടും പക്ഷേ, അക്ഷോഭ്യനായി പുഞ്ചിരിച്ച് മറുപടി പറഞ്ഞു മാഷ്. ഈ സൌമ്യത തന്നെയാകാം അദ്ദേഹത്തെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാക്കുന്നതും. എക്കാലത്തും മാതൃകയാക്കാവുന്ന ഒരു തുറന്ന പുസ്തകമാണ് ആ ജീവിതം. ഈ അഭിമുഖം, അതിവിപുലമായ ആ ജീവിതാനുഭവങ്ങള്‍ക്കുള്ള ഒരടിക്കുറിപ്പ് മാത്രമേ ആകൂ.



1. ചോദ്യം: എങ്ങിനെയാണ് ഈ സ്കൂളിലേക്ക് എത്തുന്നത്? എത്രകാലം പ്രവര്‍ത്തിച്ചു?

ഉത്തരം: തികച്ചും അപ്രതീക്ഷിതമായാണ് പാടൂര്‍ സ്കൂളിലെത്തുന്നത്. പഠിച്ചത് സംസ്ഥാനത്തിന് പുറത്തായിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞ്, തൃശൂര്‍ സെന്റ് തോമാസില്‍ പ്രീഡിഗ്രി. പിന്നെ മൈസൂര്‍ റീജയണല്‍ കോളജില്‍ 4 വര്‍ഷ ഇന്‍റ്ഗ്രേറ്റഡ് കോഴ്സ്. ദക്ഷിണേന്ത്യയിലെ ഏക കോളജായിരുന്നു അത്. ഒരു സംസ്ഥാനത്തുനിന്ന് 16 കുട്ടികള്‍ക്ക് മാത്രമാണ് പ്രേവശനം കിട്ടുക. പഠനം കഴിഞ്ഞ്
ആന്ധ്രയില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായി പോയി. 4 കൊല്ലം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ആഗ്രഹവുമായി നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ഉപ്പാടെ ആഗ്രഹം എന്നെ നാട്ടില്‍ തന്നെ അധ്യാപകനാക്കണം എന്നായിരുന്നു.
ഒരുദിവസം ചൊവ്വല്ലൂര്‍പടിയിലെ ഭാര്യാവീട്ടന്റെ അടുത്തിരിക്കുന്പോള്‍  അബ്ദുറഹ്മാന് മാഷ്, ഇബ്രാഹിംകുട്ടിക്ക., ആലി അഹമദ്ക്ക എന്നിവര്‍ വന്നു. ഒരു രാത്രിയായിരുന്നു അത്. പുതിയൊരു സ്കൂളിന് അനുമതിയായിട്ടുണ്ട് എന്നും അതിന്റെ സാരഥ്യം ഏറ്റെടുക്കണമെന്നും അവരാണ് ആദ്യം ആവശ്യപ്പെടുന്നത്. ആവശ്യം കേട്ടപാടെ ഞാന്‍ ഞട്ടി. ഒരു സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കാനുള്ള മനാസികാവസ്ഥ അന്നുണ്ടായിരുന്നില്ല. ഉപ്പയോട് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അവരില്‍നിന്ന് രക്ഷപ്പെട്ടു. വീട്ടിലെത്തി വിവരം പറയുന്പോഴേക്ക്
സീതിതങ്ങള്‍ തന്നെ ഉപ്പാനെ കാണാന്‍ വന്നിരുന്നു. അന്ന് തങ്ങള്‍ എം എല്‍ എയാണ്. പിറ്റേന്ന് തങ്ങളെ കാണാന്‍ ഉപ്പയോടൊപ്പം പോയി. മറുപടിയെല്ലാം പറഞ്ഞത്  ഉപ്പ തന്നെ. ഞാന്‍ കാര്യമായൊന്നും പറഞ്ഞില്ല. അന്നമുതല്‍- 1979 മുതല്‍ - 2006 വരെ 27 കൊല്ലം ഇവിടെത്തന്നെ പ്രവര്‍ത്തിച്ചു.

പ്രയാസം നിറഞ്ഞ തുടക്കമായിരുന്നു. ഉപ്പ നല്ല അധ്യാപകനും നല്ല മാര്‍ഗദര്‍ശിയുമായിരുന്നു. അത് ജീവിതത്തിലുടനീളം തുണയായിട്ടുണ്ട്. അധ്യാപക ജീവിതം സന്പന്നമാണെന്നും കാലം അത് തെളിയിക്കുമെന്നും ഉപ്പ പറഞ്ഞത് വലിയ ആത്മവിശ്വാസം തന്നു. ജീവിതത്തില്‍ അത് അനുഭവിച്ചു.

2. ഇവിടെയെത്തുന്നതിന് മുന്പ്, വിശാഖപട്ടണം കെ വിക്ക് പുറമേ വേറെ എവിടെയൊക്കെ ജോലി ചെയ്തു?

മച്ചാട് ഗവ.ഹൈസ്കൂളിലായിരുന്നു തുടക്കം. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയുള്ള നിയമനം. അവിടെനിന്ന് ആന്ധ്രയിലെ വിശാഖപട്ടണം കേന്ദ്രീയ വിദ്യാലയത്തിലേക്ക് പോയി. അത് എല്‍ പി ആയിരുന്നു. പിന്നീട് ഏനാമാവ്, കാരാഞ്ചിര സ്കൂളുകളിലും പഠിപ്പിച്ചു. എന്നാല്‍ ഏറ്റവും നല്ല അനുഭവം മൈസൂരിലെ റീജിയണല്‍ കോളജ് ഓഫ് എജുക്കേഷനിലെ പഠനകാലമാണ്. യു ആര്‍ അനന്തമൂര്‍ത്തിയെപോലുള്ള രാജ്യത്തെ ഏറ്റവും നല്ല അധ്യാപകര്‍. നാല് വര്‍ഷവും ട്രെയിനിങ്ങുണ്ടായിരുന്നു. ജോലിയിലിരിക്കെ എം എ ലിറ്ററേച്ചറും എം എഡും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവുമെടുത്തു.

ഏങ്ങണ്ടിയൂര്‍ സെന്റ്തോമാസ് ഹൈസ്കൂളിലെ അവസാന ഇംഗ്ലീഷ് മീഡിയം ബാച്ച് വിദ്യാര്‍ഥിയായിരുന്നു. അന്ന് ഡോക്ടറാകാന്‍ ആയിരുന്നു ഉദ്ദേശം. മെഡിസിന് കിട്ടുമെന്ന് ഉറപ്പുള്ളതിനാല്‍ ഒരു വര്‍ഷം കാത്തിരുന്നു. എന്നാല്‍ പിഡിസിയുടെ മാര്‍ക്കില്‍  അരമാര്‍ക്കിന്റെ കുറവുണ്ടായിരുന്നതിനാല്‍ സീറ്റ് കിട്ടിയില്ല. അന്നൊരുപാട് കരഞ്ഞു. എന്നാല്‍ ആ അരമാര്‍ക്ക് പോയത് പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി മാറി.  

3. പാടൂര്‍ സ്കൂളില്‍ പ്രധാനാധ്യാപകനായി തന്നെയാണോ ആദ്യ നിയമനം?

അതെ. തുടക്കം മുതല്‍ അങ്ങിനെയായിരുന്നു. പൂജ്യത്തില്‍നിന്നായിരുന്നു തുടക്കം. മതിയായ സര്‍വീസ് ഇല്ലാതിരുന്നതിനാല്‍ ടീച്ചര്‍ ഇന്‍ചാര്‍ജ് എന്ന തസ്തകയിലാണ് ആദ്യം നിയമനം ലഭിച്ചത്. 12 വര്‍ഷം കഴിഞ്ഞാണ് എച്ച് എം തസ്തികയിലെത്തുന്നത്.

4. വളരെ പരിമിതമായ സൌകര്യങ്ങളോടെ മദ്രയസിലാണല്ലോ സ്കൂളിന്റെ തുടക്കം? തുടക്കത്തില്‍ എത്ര കുട്ടികളുണ്ടായിരുന്നു? എങ്ങിനെയാണ് അക്കാലം മാനേജ് ചെയ്തത്?

വളരെ ശരിയാണ്. വളരെ പരിമിതിമായ തുടക്കമായിരുന്നു. ആദ്യമായി എച്ച് എം ഇരിക്കുന്നത് ഒരു കൈയ്യില്ലാത്ത കസേരയിലാണ്. മദ്രസ കഴിഞ്ഞാലാണ് കസേര കിട്ടുക. അതുവരെ അത് മദ്രസയിലെ സദറിനുള്ള കസേരയാണ്. ആദ്യ കാലത്തെ അധ്യാപകര് ഇരുന്നിരുന്നതും അതുപോലെ തന്നെ വളരെ ചെറിയ സൌകര്യത്തിലായിരുന്നു.  

മറ്റെല്ലാ സ്ഥലത്തും പ്രവേശനം കഴിഞ്ഞ് എവിടെയും കിട്ടാത്ത കുട്ടികളാണ ആദ്യ കൊല്ലം വന്നത്. കാരണം. മെയിലാണ് പ്രവേശനം. എന്നാല്‍ സ്കൂള്‍ അനുവദിച്ച് ഉത്തരവ് വന്നത് ജൂണ്‍ 6ന്. മറ്റിടത്തെല്ലാം ക്ലാസ് തുടങ്ങിയിരുന്നു. സ്കൂള്‍ വന്നു എന്നറിഞ്‍പ്പോള്‍ കുറേ പേര്‍ വന്നു. പാടൂര്‍ സെന്ററിലെ അബ്ബാസാണ് ആദ്യത്തെ വിദ്യാര്‍ഥി. പലരും എന്നേക്കാള്‍ ഉയരമുള്ള കുട്ടികള്‍. ഈ ആശങ്ക ഉപ്പയോട് പറഞ്ഞപ്പോള്‍ കിട്ടിയ ഉഫദേശം ഇതാണ്: ആകാരത്തിലല്ല, മനസ്സിലാണ് കാര്യം, ഹൃദയം കൊണ്ട് അടുത്താല്‍ അവരുടെ വലിപ്പം കുറയും, കുട്ടികള്‍ നിന്നിലേക്ക് വരും. അത് വളരെ ഫലപ്രദമായ ഉപദേശമായിരുന്നു.
ആദ്യ ബാച്ചില്‍ 181 കുട്ടികള്‍ ഉണ്ടായിരുന്നു എന്നാണോര്‍മ. മാനേജ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പ്രായം തന്നെ കൂടുതലായിരിക്കും. 16- 18 വയസ്സൊക്കെ. സാധാരണ 12 വയസ്ണല്ലോ. 23 -ാം വയസില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ വരെ അക്കാലത്തുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് മാനേജ് ചെയ്യാന്‍ പാടായിരുന്നു. ശക്തമായ സമീപനം കൊണ്ടാണ് പിടിച്ചുനിര്‍ത്തിയത്. ഈ കുട്ടികള്‍ക്കൊക്കെ പിന്നീട് ദേഷ്യമുണ്ടാകുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ ഒന്നുമുണ്ടായില്ല.


5. എങ്ങിനെയാണ് ആ മുതിര്‍ന്ന കുട്ടികളെയൊക്കെ മെരുക്കിയെടുത്തത്?
കുട്ടികളുടെ വളര്‍ച്ചയെന്നാല്‍ സ്വഭാവ ശുദ്ധി തന്നെയാണ്. സ്ഥാപനത്തിന്റെ ഭൌതിക സൌകര്യമല്ല ആലോചിക്കേണ്ടത്. കുട്ടികള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്തിനാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. രക്ഷിതാക്കളുമായി ഉണ്ടാക്കിയ നിരന്തര സന്പര്‍ക്കം അതില്‍ വലിയ സഹായം ചെയ്തു.  അധ്യാപകര്‍-രക്ഷിതാക്കള്‍-കുട്ടികള്‍ - ഈ മൂന്ന് ഘടകങ്ങള്‍  കോര്‍ത്തിണക്കി കൊണ്ടുപോകാനാണ് ശ്രമിച്ചത്. അതില്‍ വിജയിച്ചു. അത് സ്ഥാപനത്തിന്റെ വിജയത്തിനും കാരണമായി. കുട്ടികളുടെ വീട്ടില്‍ പോയി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും അവരുടെ ചുറ്റുപാടുകള്‍ പഠിക്കുകയും ചെയ്തു. അക്കാലത്ത് ഞാന്‍ മാത്രമായിരിക്കും അങ്ങിനെ ചെയ്തിരുന്നത്. നാട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ തിരിച്ചുതന്ന സ്നേഹം അസാധാരണമായിരുന്നു. മനസ്സ് തളിര്‍ത്തുപോകുന്ന തരത്തില്‍ അതീവ ഹൃദ്യമായിരുന്നു അത്. പ്രധാനാധ്യാപകന്‍ ചെല്ലുന്പോള്‍ കുട്ടികള്‍ക്ക് ഭയപ്പാടുണ്ടാകും. എല്ലാ പ്രശ്നങ്ങളും രക്ഷിതാക്കളോട് പറയും എന്ന പേടിയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരിച്ചായിരുന്നു ചെയ്തിരുന്നത്. ഇവന്‍ നല്ല കുട്ടിയാണ്, പഠിച്ചാല്‍ മിടുക്കനാകും എന്നൊക്കെ പ്രോത്സാഹിപ്പിക്കും. പലരും പരാതിയായി
സീതി തങ്ങളുടെ അടുത്ത് എത്തും. എന്നാല്‍ എല്ലാം മാഷോട് പറ‍യൂ പറഞ്ഞ് അവരെ തിരിച്ചയക്കും.

6. സീതി തങ്ങളുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?


തങ്ങളായിരുന്നു യഥാര്‍ഥ ശക്തിയും പ്രചോദനവും. എല്ലാ ദിവസവും സ്കൂളില്‍ വരും. എന്ത് തിരക്കുണ്ടെങ്കിലും വന്ന്, ഓഫീസില്‍ അല്‍പനേരം ചിലവഴിച്ചേ പോകു. ഓഫീസിലെ എന്റെ സീറ്റിന്റെ അരരികിലെ കസേരയിലിരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ഞായറാഴ്ചയാണെങ്കില്‍ പോലും ഞാനുണ്ടെങ്കില്‍ ഓഫീസില്‍ വരും, സംസാരിക്കും. എം എല്‍ എ സ്ഥാനം ഒഴിഞ്ഞ ശേഷവും പിന്നീട് ഔഷധി ചെയര്‍മാനായപ്പോഴും ഈ പതിവ് തെറ്റിച്ചിട്ടില്ല. ഈ അധ്വാനത്തിന് പ്രതിഫലമുണ്ടാകുമെന്ന് നിരന്തരം ഓര്‍മിപ്പിക്കും. അതുതന്നെ വലിയ പ്രോത്സാഹനമായിരുന്നു. പല കാര്യങ്ങളിലും നാട്ടുകാരും രക്ഷിതാക്കളും പരാതിയുമായി തങ്ങളുടെ അടുത്ത് ചെല്ലും. എന്നാല്‍ പരാതിക്കാരോട് മാഷുടെ അടുത്ത് തന്നെ ചെല്ലാനാകും തങ്ങള്‍ പറയുക. അത്രക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യവും തങ്ങള്‍ തന്നിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തെ അകറ്റി നിര്‍ത്താനായി എന്നതും സ്കൂളിന്റെ വിജയത്തിന് വലിയ കാരണമായിട്ടുണ്ട്. എം എസ് എഫിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ലീഗ് നേതാവായിട്ട് പോലും സീതി തങ്ങള്‍ അതിന് വഴങ്ങിയില്ല. അതെല്ലാം മാഷോട് സംസാരിച്ച് തീരുമാനമാനിച്ചോ എന്നായിരുന്നു തന്നെ സമീപിച്ചവരോട് തങ്ങള്‍ പറഞ്ഞ മറുപടി. അതോടെ അതും ഒഴിവായി. സര്‍ക്കാര്‍ കാര്യങ്ങള്‍ എളുപ്പം നടത്തിക്കിട്ടാന്‍ സീതിതങ്ങളും പ്രതിച്ഛായ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.

7. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റുമായിരുന്നോ? അക്കാലത്തെ സൌകര്യങ്ങളെങ്ങിനെ ആയിരുന്നു?

ഇല്ല. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റില്ലായിരുന്നു. സ്കൂളിന് കൂടുതല്‍ സ്ഥലം വേണം. സ്വന്തം സ്ഥലം വേണം. തൊട്ടടുത്ത വര്‍ഷം തന്നെ തങ്ങളുടെ സ്വന്തം സ്ഥലത്ത് കെട്ടിടം പണി തുടങ്ങി. എന്നാലും തുടക്ക കാലത്തെ സാന്പത്തിക സ്ഥിതിയും അടിസ്ഥാന സൌകര്യങ്ങളും വളരെ പരിതാപകരമായിരുന്നു. എസ് എസ് എല്‍ സി പരീക്ഷക്ക് പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ സ്കൂളില്‍ അടച്ചുറപ്പുള്ള ഒരു സേഫ് വേണമെന്ന് നിബന്ധനയുണ്ട്. ആദ്യ ബാച്ചിന്റെ സെന്ററിന് അപേക്ഷിക്കേണ്ട അവസാന ദിവസമാണ് ഒരു സേഫ് ലോക്കര്‍ സംഘടിപ്പിക്കാന്‍ പറ്റിയത്. പരീക്ഷാ കേന്ദ്രം കിട്ടിയില്ലെങ്കില്‍ പാവറട്ടി സ്കൂളില്‍ പോയി പരീക്ഷ എഴുതാമെന്ന് വരെ സീതിതങ്ങള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ആകെ വിഷമമായി. ഒരു ടീച്ചറുടെ കൈയിയില്‍നിന്ന് ആയിരം രൂപ വാങ്ങി, കുറച്ച് പണം സംഘടിപ്പിച്ച് ഞാന്‍ കോയന്പത്തൂരിലേക്ക് പോയി. അവിടെയുണ്ടായിരുന്ന, എന്റെ ഭാര്യയുടെ കുഞ്ഞിപ്പാനെ കൂട്ടി ഒരു കടയില്‍ പോയി 500 രൂപ കടം പറഞ്ഞ് സേഫ് വാങ്ങി. 2900 രൂപ വിലക്ക്. ഒരു പെട്ടി ഓട്ടോയില്‍ കയറ്റി. കൂടെ ഞാനും. വണ്ടി ഓടി ഇവിടെയെത്തിയത് അപേക്ഷ നല്‍കേണ്ട അവസാന ദിവസം രാവിലെ 6.30ന്. ഇറക്കാന്‍ ആളില്ലാത്തതിനാല്‍ കുട്ടികളെ തന്നെ വിളിച്ചുകൊണ്ടുവന്നു. അതേ പെട്ടി ഓട്ടോയില്‍ തന്നെ ഡി ഇ ഓ ഓഫീസില്‍ പോയി സേഫ് കൊണ്ടുവന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ വിവരം അപ്പോള്‍ തന്നെ ഫാക്സ് ചെയ്തു. അങ്ങിനെയാണ് ആദ്യ ബാച്ചിന് സ്കൂളില്‍ തന്നെ പരീക്ഷ എഴുതാന്‍ പറ്റിയത്. ഈ കാലമൊക്കെ കടന്നാണ് സ്കൂള്‍ വളര്‍ന്നത്.

8. മാനേജ്മെന്റ് മാറ്റം ഉണ്ടായത് എങ്ഹിനെയാണ്? മഹല്ല് കമ്മിറ്റിയും സീതി തങ്ങളും തമ്മില്‍ അന്നുണ്ടായ ധാരണ എന്താണ്?

ധാരണ എന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ മഹല്ല് കമ്മിറ്റിക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല. മൂന്നേക്കര്‍ സ്ഥലം ലവേണമായിരുന്നു അന്ന് സ്കൂള്‍ തുടങ്ങാന്‍. സ്ഥലമുണ്ടായിരുന്നത് സീതി തങ്ങള്‍ക്കായിരുന്നു. അങ്ങിനെയാണ് സ്കൂളിന്റെ പേരിലും ചെറിയ വ്യത്യാസം വന്നത്. തഅ്‍ലീമുല്‍ ഇസ്‍ലാം എന്നാണ് മദ്രസയുടെ പേര്. അത് മാറ്റി, അലീമുല്‍ ഇസ്‍ലാം എന്നാക്കിയതും അങ്ങിനെയാണ്.

9. കെട്ടിടമുണ്ടാക്കാന്‍ മരം മുതല്‍ മണല്‍ വരെ നാട്ടുകാര്‍ കൊടുത്തതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു സ്കൂള്‍ സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ പങ്കാളിത്തവും താത്പര്യവും എത്രത്തോളമുണ്ടായിരുന്നു?

നാട്ടുകാരുടെ പങ്കാളിത്തമെന്നത് വളരെ ശരിയാണ്. നാട്ടുകാര്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  അബ്ദുറഹ്മാന്‍ മാഷാണ് അതിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഇന്നത്തെ പോലെ അധ്യാപക നിയമനത്തിന് ഒരുപാട് പൈസയൊന്നും വാങ്ങാന്‍ പറ്റാത്ത കാലമാണ്. എനിക്ക് തോന്നുന്നു, കേരളത്തില്‍ സീതി തങ്ങളെ പോലെ ഇത്രയും കുറച്ച് പൈസവാങ്ങി നിയമനം നടത്തിയവര്‍ വേറെയുണ്ടാവില്ല. അവസാന കാലം വരെ അങ്ങിനെയായിരുന്നു. ഒരുരൂപോലും വാങ്ങാതെ നിയമനം കൊടുത്തവരും ഇവിടയുണ്ട്. ഒരു സ്വകാര്യ സ്കൂളിന് കെട്ടിടം പണിയാന്‍ നിയമനത്തിന് പണം വാങ്ങാതെ പറ്റില്ല എന്നത് നമുക്കറിയാവുന്ന കാര്യമാണ്. എന്നിട്ടും വളരെ കുറച്ചേ അന്ന് വാങ്ങിയിരുന്നുള്ളു. അതിന്റെ കുറവ് നികത്തിയത് നാട്ടുകാര്‍ തന്നെയാണ്. വിദേശത്തുള്ളവര്‍ പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.  അബ്ദുറഹ്മാന്‍ മാഷ് പലരെയും കണ്ട്, വിഭവങ്ങള്‍ ശേഖരിച്ചു. തെങ്ങും മറ്റും മുറിച്ചു. മണലും സമിന്റും ഒക്ക തെന്നിരുന്നു. നാട്ടുകാരുടെ ആ പിന്തുണയാണ് അവിടെ പ്രവര്‍ത്തിക്കാന്‍ നമുക്കൊക്കെ പ്രചോദനമായിത്തീര്‍ന്നത്.

10. സ്കൂളിനെതിരെ എതിര്‍പുകള്‍ ഉണ്ടായിട്ടുണ്ടോ?

അങ്ങിനെ എതിര്‍പുണ്ടായിട്ടില്ല. നാട്ടുകാര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. അത് പി ടി എ മീറ്റിങ് ഒക്കെ വിളിക്കുന്പോള്‍ പ്രകടമായിരുന്നു. ഒന്നുരണ്ട് മണിക്കൂറൊക്കെ സ്കൂളിന്റെ കാര്യം സംസാരിക്കുന്പോഴും പിടിഎ കമ്മിറ്റി ഉണ്ടാക്കുന്പോഴും ഒക്കെ വളരെ സൌഹാര്‍ദപരമായിരുന്നു നാട്ടുകാരുടെ സമീപനം. രാഷ്ട്രീയമായിട്ടുപോലും പ്രകടമായ എതിര്‍പ് ഉണ്ടായില്ല. തങ്ങളും ആ കാര്യത്തില്‍ നല്ല സമീപനമായിരുന്നു സ്വീകരിച്ചത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിച്ചത്. പാര്‍ട്ടി അനുവദിച്ച സ്കൂള്‍ എന്ന നിലപാട് എവിടെയും സ്വകീരിച്ചിട്ടില്ല.

11.  അക്കാലത്ത് സാമൂഹികമായും ഒരു പരിധി വരെ സാന്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഒരു പ്രദേശത്ത് വരുന്ന സ്കൂളായിരുന്നല്ലോ ഇത്. എന്നിട്ടും കുട്ടികള്‍ പഠിക്കാനെത്തിയിരുന്നോ? കുട്ടികളുടെ എണ്ണവും ദിനംപ്രതിയുള്ള ഹാജരും ആദ്യ ബാച്ചുകളില്‍ എങ്ങിനെയായിരുന്നു?

വളരെ പ്രസക്തമായ ചോദ്യമാണിത്. വളരെ പിന്നാക്കമായ പ്രദേശമായിരുന്നു. ആ പ്രദേശത്തെ കുറിച്ച് നല്ല അറിവുണ്ടാക്കാനായിരുന്നു അന്ന് ഞാന്‍ വീടുകള്‍ കയറിയിറങ്ങി നടന്നത്. അതും ഉപ്പാടെ ഉപദേശമായിരുന്നു. കുട്ടികളുടെ അവസ്ഥ അറിയാന്‍ അവരുടെ വീട്ടില്‍ പോയി അന്വേഷിക്കണം. പരീക്ഷക്ക് തോല്‍ക്കുന്നതും ഹാജര്‍ കുറയുന്നതുമൊക്കെ എന്തുകൊണ്ട് എന്ന് നേരിട്ട് അറിയണം. അതിന് വീടുമായി ബന്ധപ്പെടണം. അതൊരു വലിയ അനുഭവമായിരുന്നു. ഒരു പ്രധാന അധ്യാപകന്‍ ചെയ്യേമ്ട വലിയ കാര്യമാണ്. പ്രശ്മനുണ്ടാകുന്പോള്‍ അല്ല പോകേണ്ടത്. അല്ലാത്തപ്പോള്‍ പോയി, വീട്ടിലെ പരിതസ്ഥിതി മനസ്സിലാക്കണം. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് മോശമായാല്‍ അതിനൊരു കാരണം ഉണ്ടാകും. അതറിയാന്‍ വീട്ടില്‍ തന്നെ പോകണം. എന്നിട്ടും പലരെയും അറിയാതെ ശിക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നുതന്നെ അവരുടെ വീട്ടില്‍ പോയാല്‍ അത് തീരും. ശിക്ഷയുടെ ആഘാതം ഒരുദിവസത്തില്‍ കൂടുതല്‍ ഉണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. വീട്ടില്‍ പോകും, അതിന് പറ്റിയില്ലെങ്കില്‍ പിറ്റേന്ന് വിളിപ്പിച്ച് അതിന്റെ കാര്യകാരണം ബോധ്യപ്പെടുത്തും. അതുകൊണ്ട് തന്നെ പ്രകടമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ആ കാലത്ത് പാടൂരില കുട്ടികള്‍ വളരെ ദൂരെ പോയാണ് പഠിച്ചിരുന്നത്.  ദൂരെയുള്ള കുട്ടികള്‍ പിന്നീട് ഇവിടെ വന്ന് പഠിക്കാന്‍ തുടങ്ങി. ഇന്നത്തെ പോലെ ഫോണ്‍ ഒന്നുമില്ലല്ലോ? കുട്ടികള്‍ മുടങ്ങിയാല്‍ പ്രത്യേകിച്ച് പത്താം ക്ലാസ് കുട്ടികള്‍ മുടങ്ങിയാല്‍ ഉടന്‍ ഞാന്‍ വീട്ടില്‍ പോകും. വീട്ടില്‍നിന്ന് പുറപ്പെട്ട് സ്കൂളിലെത്താത്തവരൊക്കെ ഉമ്ടാകും. അതുകൊണ്ടൊക്കെ കുട്ടികള്‍ വര്‍ധിക്കുകയാണ് ചെയ്തത്. എട്ടാം ക്ലാസിലേക്ക് പ്രവേശനം കൊടുക്കാന്‍ പ്രവേശന പരീക്ഷ നടത്തേണ്ടിവന്നിട്ടുണ്ട്. രണ്ട് വര്‍ഷം അത് ചെയ്തു. നാട്ടുകാരായ കുട്ടികളുടെ പ്രവേശനത്തെ തന്നെ അത് ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് അത് നിര്‍ത്തിയത്. 400ല്‍ അധികം കുട്ടികള്‍ പ്രവേശനം നേടിയ വര്‍ഷങ്ങളുണ്ടായിട്ടുണ്ട്.

12.  ആദ്യ കാലത്തെ പരീക്ഷാ ഫലങ്ങള്‍ എങ്ങിനെയായിരുന്നു? ആദ്യ ബാച്ചിന്റെ ഫലം?
ആദ്യബാച്ച് 1982 ല്‍ ആയിരുന്നു. അവരുടെ പരീക്ഷാഫലം തന്നെ ആഹ്ലാദകരമായിരുന്നു. സ്കൂളില്‍ തുടരണം എന്ന് എന്നെ തോന്നിപ്പിച്ച ഫലമായിരുന്നു അത്. അന്ന് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിജയം നേടിയ ആദ്യ നാല് സ്കൂളുകളിലൊന്നായി അന്ന്. ഹെഡ്മാസ്റ്റേഴ്സ് കോണ്‍ഫറന്‍സിലൊക്കെ ഇത് വലിയ ചര്‍ച്ചയായി. നമ്മുടെ ഒപ്പം അനുവദിക്കപ്പെട്ട കേച്ചേരി, ഒരുമനയൂര്‍ സ്കൂളുകള്‍ക്ക് അത്രമികച്ച വിജയം നേടാനായില്ല. 181 കുട്ടികളുണ്ടായിട്ടും 86 ശതമാനമായിരുന്നു വിജയം. സമീപ സ്കൂളുകളൊക്കെ 20- 30 ശതമാനമാണ്. കോണ്‍വെന്റ് സ്കൂളില്‍ 63 ശതമാനമായിരുന്നു. അക്കാലത്ത് സംസ്ഥാന വിജയം 33 ശതമാനമാണ്. ഇന്ന് സംസ്ഥാന വിജയം 98 ശതമാനമൊക്കെ ആയപ്പോഴാണ് നമ്മള്‍ നൂറ് ശതമാനം വിജയത്തിലേക്ക് ഒക്കെ എത്തുന്നത്. അന്നത്തെ കുട്ടികളാകട്ടെ സാമൂഹികമായി പിന്നാക്കമായ ഒരു പ്രദേശത്തുനിന്ന് വരുന്നവരായിരുന്നു. ജനുവരി മുതല്‍ അധ്യാപകര്‍ നിരന്തരമായി പിന്തുടര്‍ന്ന് നടത്തിയ അധ്വാനമാണ് ഈ വിജയത്തിന് കാരണമായത്. ഒരു കൊല്ലം മാത്രമാണ് ഫലം അല്‍പം കുറഞ്ഞത്. 1988ല്‍ വിജയം 96 ശതമാനം വരെ എത്തി. ആദ്യമായി മിക്സ്ഡ് ക്ലാസ് കൊണ്ടുവന്ന വര്‍ഷം കൂടിയായിരുന്നു അത്. മിക്സ്ഡ് ആക്കിയാല്‍ കുട്ടികള്‍ മോശമാകുമെന്ന ആശങ്കയും എതിര്‍പും ഒക്കെ നിലനില്‍ക്കെയാണ് ആ പരീക്ഷണം നടത്തിയത്. നല്ല ഫലം കിട്ടിയതും അത്തരം വര്‍ഷങ്ങളിലാണ്. ഇന്നത്തെ പോലുള്ള പ്രശ്നങ്ങളും അന്നുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. വിരമിക്കുന്ന വര്‍ഷം 320 കുട്ടികള്‍ എഴുതിയിരുന്നു എന്നാണോര്‍മ. അന്നും 87 ശതമാനം വിജയം ഉണ്ടായിട്ടുണ്ട്. പരീക്ഷാ ഫലം തന്നെയാണ് എനിക്ക് ഏറ്റവും പ്രചോദനമായിരുന്നത്.

അന്ന് ഫലമറിയാന്‍ പത്രത്തില്‍ വരണം. അല്ലങ്കില്‍ തിരുവനന്തപുരത്ത് പോയി വാങ്ങി കൊണ്ടുവരണം. ആദ്യഫലം വരുന്ന ദിവസം കുറച്ച് കുട്ടികളേ സ്കൂളില്‍ വന്നിരുന്നുള്ളു. ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. പൂജ്യം എന്നും പുതിയ ചന്തപ്പുരയിലേക്ക് സ്വാഗതം എന്നും എഴുതിയ ബോര്‍ഡ് വരെ സ്കൂളിന് പുറത്ത് അന്ന് ചിലര്‍ സ്ഥാപിച്ചിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ആ ബോര്‍ഡിന് മുന്നില്‍ പോയി ആഹ്ലാദം പ്രകടിപ്പിച്ച് ആ ബോര്‍ഡ് തിരുത്തി എഴുതിയത് ഇപ്പോഴും ഓര്‍മയിലുണ്ട്. ഈ ഫലം ഉണ്ടാക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുംടെയും നാട്ടുകാരുടെയും പങ്ക് വലുതായിരുന്നു. അനുസരണയുള്ള കുട്ടികളുടെ പങ്കാണ് അതില്‍ ഏറ്റവും വലിയ ഘടകം. പഠനം നിര്‍ത്തിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പലരെയും വീട്ടില്‍ പോയി കൊണ്ടുവന്നതാണ്. അതിന് ശേഷമാണ് പാടൂരിലെ കുട്ടികള്‍ പൂര്‍ണമായി ഈ സ്കൂളിലേക്ക് എത്തിയത്. അതുവരെ മറ്റ് സ്കൂളുകളിലേക്ക് പോകുകയാരുന്നു പതിവ്.

13. ഉയര്‍ന്ന വിജയ ശതമാനം ലഭിക്കുക എന്നത് വളരെ പ്രയാസകരമായിരുന്ന കാലത്ത് വലിയ നേട്ടം ഉണ്ടാക്കിയത് എങ്ങിനെയാണ്? എങ്ങിനെയായിരുന്നു പ്രവര്‍ത്തന രീതകിള്‍?
പത്താം ക്ലാസുകാര്‍ക്ക് തുടക്കം മുതല്‍ സ്പെഷല്‍ ക്ലാസുകള്‍ വച്ചിരുന്നു. അത് പാടൂര്‍ സ്കൂളിലെ മാത്രം ഒരു പ്രവര്‍ത്തന രീതിയായിരുന്നു അന്ന്. രാവിലെ മുതല്‍ ടീച്ചര്‍മാര്‍ വരും. മര്യാദക്ക് ബസ് പോലും ഇല്ലാതിരുന്ന സമയത്തും ടീച്ചര്‍മാര്‍ മുല്ലശ്ശേരി മുതല്‍ നടന്ന് വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.  ഒരു ശനിയാഴ്ച പോലും വീട്ടിലിരിക്കാത്ത അധ്യാപകരുണ്ട്. ഒട്ടും അവധിയെടുക്കാത്തവര്‍ വരെയുണ്ട്. എല്ലാവരും വലയി പങ്ക് വഹിച്ചവരാണ് എന്നതിനാല്‍ ആരുടെയും പേര് പറയുന്നില്ല.

റിസല്‍ട്ട് തന്നെയാണ് ഏത് സ്കൂളിന്റെയും നട്ടെല്ല്. എന്ത് കുറവുണ്ടെങ്കിലും പഠനമികവ് തന്നെയാണ് ഏറ്റവും വലുത്. പാഠ്യേതര രംഗത്തെ മികവിന് പോലും അത്രയെത്താന്‍ കഴിയില്ല. ഇതും ഉപ്പാടെ ഉപദേശമായിരുന്നു.  

14.  കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും അവരുടെ വീടുകളെയും അറിയുന്ന അധ്യാപകനായിരുന്നുവല്ലോ? ആ പ്രവര്‍ത്തന രീതിയെ പറ്റി, അതിന്റെ ഫലപ്രാപ്തിയെ പറ്റി മാഷ് പറഞ്ഞു. എങ്ങിനെയാണ് ഇത്തരമൊരു സൌഹൃദ പദ്ധതിയാക്കി അധ്യാപനത്തെ വികസിപ്പിച്ചത്?
ഉത്തരം: എന്റെ അധ്യാപന ജീവിതത്തില്‍ ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം ഇതുതന്നെയായിരുന്നു. കുട്ടികളെയും അവരുടെ വീട്ടുകാരെയും അറിഞ്ഞ് പഠിപ്പിച്ചു എന്നത്. സ്വയമുണ്ടാക്കിയ രീതി തന്നെയാണ് ഇത്. ഒരു അധ്യാപകന്‍ സ്വന്തമായി അജണ്ടയുണ്ടാക്കണം എന്ന് പഠിപ്പിച്ചത് എന്റെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അനന്തമൂര്‍ത്തി സാറായിരുന്നു.  നിങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കാണാന്‍ കാത്തിരിക്കേണ്ടവരല്ല. അത് കാത്തിരുന്ന് നിങ്ങള്‍ ചെയ്യേണ്ടത് വൈകിപ്പിക്കരുത്. യുവര്‍ ഓണ്‍ ടൈം ടേബിള്‍ എന്നാണ് സാറ് പറയുക. ഇത് പ്രാവര്‍ത്തികമാക്കി. മിക്കവാറും രാത്രി വൈകിയാണ് വീട്ടില്‍ എത്തുക. ഓരോ ദിവസവും നാളത്തേക്ക് പുതിയ പദ്ധതികള്‍ ആലോചിക്കും. കുട്ടികളുടെ വീടുമായി ആത്മബന്ധമുണ്ടാക്കുന്നത് അങ്ങിനെയാണ്.
ഇന്ന് ഇല്ലാത്ത കാര്യവുമാണത്. ഇപ്പോള്‍ ഇത് തീരെയില്ലാതായി. അധ്യാപകര്‍ കുട്ടികളെ കൈയ്യൊഴിയുകയാണ്. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കണം. എന്നാല്‍ അവരില്‍ മാറ്റമുണ്ടാക്കാന്‍ അവരുടെ വീട്ടില്‍ പോകണ. കൂടുതല്‍ സൌഹൃദം ഉണ്ടാക്കണം. ഒരു സൌഹൃദ പദ്ധതി തന്നെയായിരുന്നു അത് . അധ്യാപക ജീവിതം വിജയകരമായത് അതുകൊണ്ട് മാത്രമാണ്. അധ്യാപക ജീവിതം ഇത്രക്ക് സന്പന്നമായതും അതുകൊണ്ടാണ്.

15. കലാ, കായിക രംഗത്ത് വലിയ നേട്ടം സ്കൂള്‍ നടത്തിയിട്ടുണ്ട്. എന്തൊക്കെയായിരുന്നു അക്കാലത്തെ പരിപാടികള്‍?
കുതിച്ചുചാട്ടം നടത്തിയെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍
കലാകായിക രംഗത്ത് കുട്ടികളുടെ താത്പര്യം  കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരിമിത സൌകര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിന് വലിയ സാന്പത്തിക ചിലവും ഉണ്ടായിരുന്നു. അത്രക്ക താങ്ങാവുന്ന അവസ്ഥയും അന്ന് സ്കൂളിന് ഉണ്ടായിരുന്നില്ല. നേട്ടങ്ങളുണ്ടാക്കിയതിന്റെ ക്രഡിറ്റ് മുഴുവന്‍ കുട്ടികള്‍ക്ക് ആണ്. അവരുടെ കഴിവുകള്‍ക്കാണ്. നമ്മള്‍ അവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.

16. എന്നാല്‍ ഈ രംഗത്തൊന്നും വലിയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശം ബാക്കിനില്‍ക്കുന്നില്ലെ?

ഈ വിമര്‍ശനം ശരിയാകാം. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്ക് വേറെ ഒരു കാഴ്ചപ്പാടുകൂടിയുണ്ട്. കലാകായിക മികവിന് വേണ്ടി  ഒരുപാട് കഷ്ടപ്പെടേണ്ടിവന്നാലും  നേട്ടങ്ങള്‍ ഒന്നോ രണ്ടോ പേരിലൊതുങ്ങും, അതില് അധ്യാപകര്‍ക്ക് റോള്‍ പരമിതമാണ്. കുട്ടികളുടെ പ്രാഗത്ഭ്യവും പ്രതിഭയുമാണ് പ്രധാനം. വലിയ പേരും പെരുമയും കിട്ടിയേക്കാം. എന്നാല്‍ പ്രധാന അധ്യാപകനെ സംബന്ധിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും സാമൂഹികവും സാസംകാരികവുമായ വളര്‍ച്ചയാണ് അതിലേറം പ്രധാനം. നമ്മുടെ ശ്രദ്ധ അവിടെ കേന്ദ്രീകരിച്ചില്ലെങ്കില്‍ പരാജയമാകും ഫലം, കായിക രംഗത്ത് നേട്ടമുണ്ടാക്കിയിട്ടും പഠന മികവില്ലാതെ, അച്ചടക്കമില്ലാതെ വന്നാല്‍ അത് ഫലം ചെയ്യില്ല. നല്ല കുട്ടികളെ വാര്‍ത്തെടുക്കുക എന്നതിലായിരുന്നു ഊന്നല്‍. ഈ വിമര്‍ശനം അന്നുമുണ്ടായിരുന്നു.  നമ്മുടെ പരിമിതികളും അതിലൊരു ഘടകമായിരുന്നു. സ്കൂളിന് മേല്‍വിലാസം ഉണ്ടാക്കുന്ന തരത്തിലുള്ള താരങ്ങളുണ്ടായില്ല എന്നത് ശരിയാണ്. എന്നാല്‍ കലാ-കായിക ശേഷിയുള്ളവരെയന്നും ശ്രദ്ധിക്കാതെ വിട്ടിട്ടില്ല.

17. പഠന പാഠ്യേതര മേഖലകളിലെല്ലാം മികച്ചുനിന്ന ഒരു കാലം ഏത് സ്കൂളിനും ഉണ്ടാകും. നമ്മുടെ സ്കൂളിന്റെ പ്രതാപ കാലം ഏതായിരുന്നു? എങ്ങിനെയാണ് ആ ഒരു നിലയിലേക്ക് വളര്‍ന്നത്?
ഏതാണ്ടൊരു 1986 മുതല്‍ 2000 ഒക്കെ വരെ അത്തരമ1രു കാലമായിരുന്നു എന്ന് പറയാം. ഈ കാലഘട്ടത്തില്‍ ഓരോകൊല്ലവും അത്യധികം മികച്ചതായിരുന്നു. 96 ശതമാനം വരെ വിജയം വരിച്ച കാലമുണ്ടായിരുന്നു. ആ കൊല്ലം സംസ്ഥാന വിജയം 42 ശതമാനം മാത്രമാണ്. യുവജനോത്സവങ്ങളിലെ സാന്നിധ്യം. മാപ്പിളകലകളില്‍ എവിടെച്ചെന്നാലും പാടൂരിന്റെ പേര് കേട്ട കാലമുണ്ടായിരുന്നു. ഒരു രൂപ പോലും കുട്ടികളില്‍നിന്ന്  പിരിക്കാതെ പരിമിതമായ സൌകര്യങ്ങളോടെയാണ് അതൊക്കെ ചെയ്തത്. അന്ന് കിട്ടാത്ത നേട്ടങ്ങള്‍ എനിക്ക് ശേഷവും സ്കൂളിന് ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെയും കുട്ടികളുടെയും പങ്ക് തന്നെയാണ് അതില്‍ പ്രധാനം.  

18. പിന്നീട് അതില്‍ ഇടിവ് സംഭവിച്ചോ? എങ്ങിനെയാണ് അത് സംഭവിച്ചത്? കുട്ടികളുടെ എണ്ണത്തില്‍ വരെ കുറവുണ്ടായി?

ഇടിവ് സംഭവിച്ചോ എന്ന് ചോദിച്ചാല്‍,  പിന്നില്‍ നില്‍ക്കുന്ന സ്കൂളുകള്‍ കയറിവരുന്പോള്‍ നമ്മള്‍ കുറച്ച് പിന്നിലേക്ക് പോകുമല്ലോ? സാന്പത്തിക പരാധീനത ഉണ്ടായിരുന്നു. പലതും ചെയ്യാനാകാത്തതിന്റെ കാരണം അതായിരുന്നു. മാനേജ്മെന്റിന്റെ സാന്പത്തിക പിരമിതിയും കാരണമായിട്ടുണ്ട്. അധ്യാപകരുടെ സമീപനം കൊണ്ടല്ല അതുണ്ടായിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നില്ല.  ഞാന്‍ പോരുന്പോള്‍ 27 ഡിവിഷന്‍ വരെയുണ്ടായിരുന്നു. അതിന് ശേഷമാകാം പ്രവേശനം കുറഞ്ഞത്. അതും ഞാന്‍ പോന്നത് കൊണ്ടുണ്ടായ കുറവല്ല. എല്ലാ സ്ഥാപനങ്ങള്‍ക്കും അത് സംഭവിക്കാം. ബിസിനസ് പോലെ തന്നെയാണല്ലോ ഇതും. ചെറിയ ശ്രദ്ധക്കുറവുണ്ടായാല്‍ തളര്‍ച്ച സംഭവിക്കാം. അത് സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റം കാണുന്നുണ്ട്. മാനേജ്മെന്റ് മാറി. സാന്പത്തികമായി മെച്ചപ്പെട്ടു. പണ്ടത്തെപ്പോലെ തേക്കാത്ത ചുമരും ജനലുമൊന്നുമല്ല ഇന്നുള്ളത്. അന്ന് സ്കൂളിന് സുരക്ഷപോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു.

19. വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകും. നല്ലതും മോശവുമായ അനുഭവങ്ങള്‍. അങ്ങിനെ പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്നതേതാണ്?

അനുഭവങ്ങള്‍ ഒരുപാടുണ്ട്. മറക്കാനാകാത്ത തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായിട്ടില്ല. ആകെ മനസില്‍ തങ്ങിനില്‍ക്കുന്നത് ഒരു കുട്ടിയുമായുണ്ടായ പ്രശ്നമാണ്. സ്കൂളില്‍ വാര്‍ത്ത വായിക്കുന്നതിനിടെ ഒരുദിവസം ഒരുകുട്ടി ഒരു നോട്ടീസ് വായിച്ചു. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നോട്ടീസായിരുന്നു. ആ കുട്ടി തെറ്റ് ഏറ്റുപറഞ്ഞു. പക്ഷെ വിവാദം തീര്‍ന്നില്ല.  രണ്ട് മൂന്ന് മാസം വലിയ വിവാദമായിരുന്നു. ദിവസവും നോട്ടീസുകളിറങ്ങി. അതിന് മറുപടി നോട്ടീസുകളും ഇറങ്ങി. ഇതിനോടൊന്നും പ്രതികരിക്കരുത് എന്നായിരുന്നു നാട്ടുകാരുടെ ഉപദേശം. താനെ കെട്ടടങ്ങും, നിശ്ശബ്ദനായി ഇരിക്കൂ എന്നായിരുന്നു സീതിതങ്ങളും പറഞ്ഞത്. അത് വലിയ പാഠമായിരുന്നു. നോട്ടീസുകള്‍ ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ കൊല്ലം അവസാനം എല്ലാം കൂടി കത്തിച്ചുകളഞ്ഞു.

സ്കൂളിന് നല്ല റിസല്‍ട്ട് ഉണ്ടാകുന്നതിനെക്കുറിച്ച് ചില ആക്ഷേപങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അത് രാഷ്ട്രീയമായിരുന്നു. മാനേജര്‍ മുസ്‍ലിം ലീഗ് നേതാവായതിനാലാണ് വലിയ വിജയശതമാനം ഉണ്ടാകുന്നത് എന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പോയി ഉണ്ടാക്കുകയാണെന്ന് വരെ പറഞ്ഞിരുന്നു. കോപ്പിയടിക്കാന്‍ സഹായിച്ചാണ് ഉയര്‍ന്ന ഫലമുണ്ടാക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. വലിയ വിഷമമം ഉണ്ടാക്കിയ ആരോപണമായിരുന്നു ഇതൊക്കെ. ഇത്രയേറെ അധ്വാനിച്ചിട്ടും ഇങ്ങിനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നായിരുന്നു വിഷമം. അതൊന്നും ഇപ്പോള്‍ ഒരു വിഷമവുമുണ്ടാക്കുന്നില്ല. അത്ര ചെറിയ സംഭവങ്ങളായിരുന്നു. വലിയ പിഴവ് പറ്റിയെന്ന് തോന്നുന്ന ഒരു അനുഭവവും ഉണ്ടായിട്ടില്ല. സ്വാഭാവികമായ ചില വീഴ്ചകളൊക്കെ സംഭവിച്ചിരിക്കാം. അതിലപ്പുറം ഒന്നുമുണ്ടായിട്ടില്ല.

20. അവസാനകാലത്ത് മാനേജ്മെന്റ് മാറ്റവും മറ്റും വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോ?

സങ്കീര്‍ണതകള്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ചില പ്രയാസങ്ങളൊക്കെ അതുണ്ടാക്കിയിട്ടുണ്ട് എന്നറിയാം. എന്റെ വിരമിക്കല്‍ കാലത്തായിരുന്നതിനാല്‍ ഞാനതിലേക്ക് വല്ലാതെ ഇറങ്ങിപ്പോയില്ല. പലപ്പോഴും നിശ്ശബ്ദനായി ഇരുന്നു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോവെന്ന് മറ്റുള്ളവര്‍ വിലയിരുത്തട്ടെ. ഒരുവിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്വാഭാവികമായി സംഭവിക്കാവുന്നത് എന്ന് മാത്രം ചിന്തിക്കുന്നതാകും കുറേക്കൂടി നല്ലത്.

21. അക്കാലത്ത് ചില വിവാദങ്ങള്‍ മാഷും നേരിട്ടിരുന്നല്ലോ? തനിക്ക് ശേഷം പ്രളയം എന്ന നിലപാടായിരുന്നു മാഷ് സ്വീകരിച്ചതെന്നും ആരോപണമുണ്ടായിരുന്നു. അതില്‍ വസ്തുതയുണ്ടോ?

അതിനോട് ഇപ്പോള്‍ വിമര്‍ശനാത്മകമായി പ്രതികരിക്കേണ്ട. തനിക്ക് ശേഷം പ്രളയം എന്ന നിലപാട് ഒരു അധ്യാപകന് ഒരിക്കലും സ്വീകരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് എനിക്ക് കഴിയില്ല. കാരണം 27 വര്‍ഷം ഹൃദയത്തോട് ചേര്‍ത്തുവച്ച സ്ഥാപനമാണ്. അത് എന്നും നന്നായിക്കാണണമെന്ന മനസ്സാണ് അന്നുമിന്നും. ഇന്ന് ഭൌതികമായി സ്കൂള്‍ ഉയര്‍ന്നുകാണുന്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്. ഇപ്പോഴും ഞാനവിടെ പല പരിപാടികള്‍ക്കും പോകുന്നുണ്ട്. ഈ സന്തോഷവും അവിടെ പങ്കുവക്കാറുണ്ട്. പിന്നെ വിമര്‍ശനങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെ പോകാറില്ല.

22. ആകെ സര്‍വീസ് കാലമെടുത്താല്‍ സംതൃപ്തനാണോ?

വളരെ വളരെ സതൃപ്തനാണ്. ഇന്നും ഞാന്‍ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നത് പാടൂരിലെ പ്രധാനാധ്യാപകന്‍ എന്ന നിലയിലാണ്. ഇപ്പോള്‍ ഓരോ ബാച്ചും ഒരുമിച്ചുകൂടുന്നു. പലതരം ചാരിറ്റി ചെയ്യുന്നു. ഇത്രയേറെ ചാരിറ്റി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് വേറെയുണ്ടോ എന്ന് സംശയമാണ്. ഇതൊക്കെ അവര്‍ക്ക് സ്കൂളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ മൂല്യബോധമാണ്. പിന്നെ, സാധാരണ പ്രധാനാധ്യാപകര്‍ എവിടെയും ക്ലാസ് എടുക്കാറില്ല. എന്നാല്‍ ഞാന്‍ എല്ലാ ബാച്ചിലും ക്ലാസെടുത്തിരുന്നു. കുട്ടികളുമായി നല്ല ബന്ധമുണ്ടായതിന്റെ കാരണവും അതാകാം. സഹപ്രവര്‍ത്തകരുടെ പിന്തുണയും അടുപ്പവും എടുത്ത് പറയണം. വ്യത്യസ്ത വീക്ഷണങ്ങളുള്ളവരായിട്ടും ഒരു കുടുംബം പോലെ കഴിഞ്ഞു. അതൊക്കെ സന്തോഷകരമായ അനുഭവമാണ്. സ്കൂളിന്റെ വിജയത്തിന് കാരണമായിട്ടുമുണ്ട്.

23.  വിരമിച്ച ശേഷം പുറത്തുനിന്ന് സ്കൂളിനെ നോക്കിക്കാണുന്പോള്‍ എന്തുതോന്നുന്നു?

വളരെ വളരെ സന്തോഷം. നമ്മള്‍ വെള്ളവും വളവുമിട്ട് വളര്‍ത്തിയ സ്ഥാപനം പൂത്ത് തളിര്‍ത്ത് കായ്ച്ച് നില്‍ക്കുന്നത് കാണുന്പോള്‍ വളരെ സന്തോഷമുണ്ട്. ആ സന്തോഷവും ഇവിടെ പങ്കുവക്കട്ടെ.

24. ഈ അഭിമുഖത്തിലെ ഏറെക്കുറെ എല്ലാ ചോദ്യങ്ങളുടെ ഉത്തരത്തിലും ഉപ്പയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് മാഷെ വഴികാട്ടിയായത് എന്ന് ആവര്‍ത്തിച്ച് പറ‍യുന്നുണ്ട്. ഉപ്പയുടെ പേരെന്താണ്? ആരായിരുന്നു?  

കുഞ്ഞിമോന്‍ മാസ്റ്റര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആദ്യകാലത്തെ അധ്യാപകനായിരുന്നതിനാല്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. എന്നാല്‍ വളരെ നല്ല അധ്യാപകനായിരുന്നു. ഒരുപാട് അനുഭവങ്ങളുള്ള അധ്യാപകനായിരുന്നു. വെങ്കിടങ്ങ് മുപ്പട്ടിത്തറയിലായിരുന്നു വീട്. ഏനാമാവ് സ്കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഉപ്പതന്നെയായിരുന്നു എന്റെ വഴികാട്ടി.  മൈസൂരിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ നാല് സ്ഥലത്ത് ജോലി കിട്ടി. ബാബാ ആറ്റമിക് റിസര്‍ച്ച് സെന്ററിലടക്കം. അതില്‍ എന്റെ അവസാന ഓപ്ഷനായിരുന്നു കേന്ദ്രീയ വിദ്യാലയം. ആറ്റമിക് സെന്ററില്‍ അന്ന് കയറിയിരുന്നെങ്കില്‍ എ പി ജെ കലാമിനൊപ്പം ജോലി ചെയ്യാമായിരുന്നു എന്നൊക്കെ ഞാന്‍ ഉപ്പാട് പറയുമായിരുന്നു. അധ്യാപക ജീവിതത്തിന്റെ മധുരം വരാനിരിക്കുന്നതേയുള്ളു എന്നാണ് അന്നും ഉപ്പ പറഞ്ഞ മറുപടി. ആ വാക്കുകള്‍ എത്ര ശരിയായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു.

(പാടൂര്‍ എ ഐ എച്ച് എസ് എസ് നാല്‍പതാം വാര്‍ഷിക സുവനീര്‍ - 2020)

ഡല്‍ഹി: കേരളത്തിനുമുണ്ട് കണ്ടുപഠിക്കാന്‍



ഹിന്ദുത്വ ഫാസിസത്തിനെതിരായ സമരവും രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നതില്‍ ഒരുതരത്തിലുള്ള സമാനതകളുമില്ലാത്ത സംസ്ഥാനങ്ങളാണ് കേരളവും ഡല്‍ഹിയും. ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ ഒരിക്കല്‍ പോലും അധികാര പങ്കാളിത്തം നേടാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. ഡല്‍ഹിയാകട്ടെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരെ ബിജെപിയെ വാരിപ്പുണര്‍ന്ന സംസ്ഥാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 7 സീറ്റും വന്‍ ഭൂരിപക്ഷത്തിനാണ് ബി ജെ പി നേടിയത്. ഇതില്‍ അഞ്ചിടത്ത് രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കടുത്ത ബിജെപി വിരുദ്ധ നിലപാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ പ്രകടമാകുന്നത്. എന്തുകൊണ്ടാണ് ദേശീയതലത്തില്‍ ബിജെപിക്ക് അധികാരം നല്‍കുന്ന അതേ ജനങ്ങള്‍ സംസ്ഥാനത്ത് അവരെ അകറ്റിനിര്‍ത്തുന്നത് എന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള വിയോജിപ്പല്ല ഡല്‍ഹിയിലെ ഭൂരിപക്ഷ വോട്ടര്‍മാരെ ബിജെപിക്കെതിരെ നിര്‍ത്തുന്നത് എന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്താല്‍ ബോധ്യമാകും. രാഷ്ട്രീയ സാഹചര്യവും പശ്ചാത്തലവും സമകാലീന രാഷ്ട്രാനുഭവങ്ങളുമെല്ലാം മുന്നില്‍ വച്ച് സന്ദര്‍ഭോചിതമായി ഏത് ഭാഗത്തേക്കും ചായുന്ന ഒരു വിഭാഗമാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് എന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ നിരീക്ഷിച്ചാല്‍ ബോധ്യമാകും. ഡല്‍ഹിയിലെ ഈ വിഭാഗം, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് ആശയപരമായ വിയോജിപ്പോ അതിരുവിട്ട ആഭിമുഖ്യമോ ഉള്ളവരാകില്ല. ഇവരെ എങ്ങിനെയാണ് ആം ആദ്മി പാര്‍ട്ടി അവരുടെ രാഷ്ട്രീയ പക്ഷത്തേക്ക് കൊണ്ടുവന്നത് എന്നത് പരിശോധിക്കേണ്ടതുണ്ട്.  നിലപാടുകളിലെ രാഷ്ട്രീയ കൃത്യത എന്ന തത്വാധിഷ്ടിത സമീപനത്തില്‍ കാര്‍ക്കശ്യം ഒഴിവാക്കിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വന്തം അജണ്ട നിര്‍ണയിച്ച് അതിലേക്ക് എതിരാളികളെ കൊണ്ടെത്തിച്ചും ബിജെപി മുന്നോട്ടുവച്ച വര്‍ഗീയാജണ്ടകളെ അവഗണിച്ചും നിരാകരിച്ചുമാണ് ആം ആദ്മി പാര്‍ട്ടി ഇത് സാധ്യമാക്കിയത് എന്നുകാണാനാകും.

വര്‍ഗീയ ധ്രുവീകരണം പാര്‍ലമെന്ററി തെര‍ഞ്ഞെടുപ്പില്‍ ഏറ്റവുമെളുപ്പത്തില്‍ വോട്ട് സമാഹരിക്കാനുള്ള രാഷ്ട്രീയോപകരണം ആണെന്ന് പലവട്ടം തെളിയിച്ചവരാണ് ബി ജെ പി. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി അത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ വര്‍ഗീയ പരീക്ഷണത്തിന്റെ ഏറ്റവും ഭീകരമായ പതിപ്പാണ് ഇത്തവണ ഡല്‍ഹിയില്‍ അരങ്ങേറിയത്. രാജ്യംകണ്ട  ഏറ്റവും വിഷലിപ്തമായ പ്രചാരണമായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. പ്രധാനമന്ത്രി, അതിനേക്കാള്‍ അധികാര ഗര്‍വോടെ ഭരിക്കുന്ന ആഭ്യന്തര മന്ത്രി, പച്ചക്ക വര്‍ഗീയത പറയുന്ന യോഗി ആദിത്യനാഥിനെപ്പോലെ ഒരുപിടി നേതാക്കള്‍, വേണ്ടത്ര പണം, കേന്ദ്ര ഭരണം, ഒരുപറ്റം മാധ്യമങ്ങളുടെ നിര്‍ലോഭമായ പിന്തുണ... ഇങ്ങിനെ എല്ലാ അര്‍ഥത്തിലുമുള്ള വിഭവശേഷിയും ഉപയോഗപ്പെടുത്തിയാണ് ബി ജെ പി പ്രചാരണം നയിച്ചത്. ബി ജെ പി എം പി പര്‍വേഷ് വെര്‍മയെ രണ്ട് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍നിന്ന് വിലക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മൂന്ന് ദിവസത്തെ നിരോധനം ഏറ്റുവാങ്ങി. ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കെജ്‍രിവാള്‍ വാഗ്ദാനം നല്‍കുന്നുവെന്ന പേരില്‍ വ്യാജ വീഡിയോ പുറത്തുവിട്ടത് ബി ജെ പി വക്താവ് സാംബിത് പത്ര. ശാഹീന്‍ ബാഗ് സമരം ബി ജെ പിയുടെ വലിയ ആയുധമായിരുന്നു. അവിടത്തെ സമരക്കാരായ സ്ത്രീകളെ കോണ്‍ഗ്രസ് സ്പോസണ്‍സര്‍ ചെയ്തതാണ് എന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് പരസ്യപ്രസ്താവന നടത്തിയത് ബിജെപി സോഷ്യല്‍മീഡിയ പ്രചാരണച്ചുമതല വഹിക്കുന്ന അമിത് മാളവ്യ. ഇത് പ്രമുഖ നേതാക്കളെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇതിന് അനുബന്ധമായാണ് ശാഹീന്‍ബാഗില്‍ കെജ്‍രിവാള്‍ ബിരിയാണി വിളന്പുന്നുവെന്ന ആദിത്യനാഥിന്റെ പ്രസ്താവന വന്നത്.  എന്നാല്‍ ഈ പ്രചാരണത്തെ ആപ് നേരിട്ടത് വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, വികസനം, പരിസ്ഥിതി തുടങ്ങി മനുഷ്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളുന്നയിച്ചാണ്. ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളെ അവഗണിക്കാനാണ് ആപ് കൂടുതല്‍ ജാഗ്രത കാട്ടിയത്. ഒരിക്കല്‍പോലും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ആപ് നേതാക്കള്‍ തയാറായില്ല. ശരീഅത്ത് വിഡിയോ പോലെ അതേ ദൃശ്യങ്ങള്‍ തന്നെ തെളിവാക്കി മാറ്റി മറുപടി പറയാവുന്ന വിഷയങ്ങളില്‍പോലും ആപ് ഇടപെട്ടില്ല. പകല്‍പോലെ ബോധ്യപ്പെടുന്ന പച്ച നുണകളും വ്യാജ കഥകളും അര്‍ധ സത്യങ്ങളുമെല്ലാം എളുപ്പത്തില്‍ പ്രതിരോധിക്കാമെന്നും അതേറ്റുപിടിച്ചാല്‍ ബി ജെ പിയെ നിരായുധരാക്കാമെന്നും തിരിച്ചറിഞ്ഞ്  അത്തരത്തിലുള്ള പ്രതിരോധത്തിലേക്കും അതുപയോഗിച്ചുള്ള ആക്രമണത്തിലേക്കും നീങ്ങുകയാണ്  ബി ജെ പി വിരുദ്ധ ചേരി ഇതുവരെ പിന്തുടര്‍ന്നിരുന്ന രീതി.  ഈ 'ജനപ്രിയ' രീതിക്ക് മാറ്റം വരുത്തിയ ആപ്, ബി ജെ പി മുന്നോട്ടുവച്ച അജണ്ടകളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി പകരം അവര്‍ ഉന്നയിക്കാനാഗ്രഹിച്ച വികസന-ജീവത് പ്രശ്നങ്ങളില്‍ ഉറച്ചുനിന്നു. ചര്‍ച്ചകളെ അതിലേക്ക് കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി അടക്കമുള്ളവരെ ഈ വിഷയങ്ങളില്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരാക്കാനും അവര്‍ക്ക് കഴിഞ്ഞു. തീവ്ര ദേശീയതയിലൂന്നിയ വര്‍ഗീയ പ്രചാരണങ്ങളെ സാധാരണക്കാരുടെ ജീവത്പ്രശ്നങ്ങള്‍ കൊണ്ട് പ്രതിരോധിക്കാനാവുമെന്നാണ് ആപ് തെളിയിച്ചത്. ഇത് രാജ്യത്ത് പുതിയൊരു തെര‍ഞ്ഞെടുപ്പ് പ്രചാരണ മാതൃകയാണ്. വേറിട്ടൊരു രാഷ്ട്രീയ വഴിയുമാണ്.

ശാഹീന്‍ബാഗ് വിഷയത്തില്‍ കെജ്‍രിവാള്‍ പ്രതികരിക്കുന്നില്ല എന്നൊരു പ്രചാരണം ബി ജെ പിയും ബിജെപി അനുകൂല മാധ്യങ്ങളും ഇടക്ക് ശക്തമാക്കിയിരുന്നു. ആപിനെ പിന്തുണക്കുന്ന മുസ്‍ലിം വോട്ടര്‍മാര്‍ക്കിടയിലും ഹിന്ദു വോട്ട് ബാങ്കിലും ഒരുപോലെ ആഘാതം സൃഷ്ടിക്കാവുന്ന ഇരുതലമൂര്‍ച്ചയുള്ള വാളായിരുന്നു അത്. അതില്‍പോലും തന്ത്രപരമായ നിലപാട് സ്വീകരിച്ച് ചര്‍ച്ചകള്‍  വഴിമാറിപ്പോകാതെ സൂക്ഷിക്കാന്‍ കെജ്‍രിവാളിന് കഴിഞ്ഞു. തെര‍ഞ്ഞെടുപ്പ് കളത്തില്‍ രാഷ്ട്രീയ കൃത്യത പോലെത്തന്നെ പ്രധാനമാണ് രാഷ്ട്രീയ കുതന്ത്രങ്ങളെ നേരിടാനുള്ള വൈദഗ്ധ്യവും. ഡല്‍ഹിയില്‍ അപ്രസക്തരായിപ്പോകുമെന്ന് ഉറപ്പായിട്ടും കോണ്‍ഗ്രസും ഇത്തവണ ഈ രാഷ്ട്രീയ ജാഗ്രത കാണിച്ചു. ജയിക്കില്ലെങ്കിലും അതിശക്തമായ മത്സരത്തിനിറങ്ങാനുള്ള ശേഷി ഇപ്പോഴും ഡല്‍ഹിയില്‍ കോണ്‍ഗ്രസിനുണ്ട്. എന്നിട്ടും പേരിന് സാന്നിധ്യം നിലനിര്‍ത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസും ആപും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ട് എന്ന പ്രചാരണം ബി ജെ പി ശക്തമാക്കിയപ്പോഴും ഇരുപാര്‍ട്ടികളും അതേറ്റുപിടിച്ചില്ല. ബി ജെ പി മുന്നോട്ടുവക്കുന്ന വിഭജന മുദ്രാവാക്യങ്ങള്‍ക്ക് പ്രചാരണവും അതുപറയുന്നവര്‍ക്ക് ദൃശ്യതയും തങ്ങളിലൂടെ നല്‍കേണ്ടതില്ല എന്നതാണ് ആപ് സമീപനത്തിന്റെ സത്ത. മറുപടി പറയാന്‍ വേണ്ടി അതേറ്റുപിടിച്ചാലും വൈകാരിക വിഷയങ്ങളില്‍ വിഭാഗീയ രാഷ്ട്രീയത്തിനേ ആത്യന്തികമായി നേട്ടമുണ്ടാക്കാനാവൂവെന്ന തിരിച്ചറിവും ഈ സമീപനത്തിന് പിന്നില്‍ കാണാം.

ഡല്‍ഹിയെപ്പോലെ ബി ജെ പിക്ക് സ്വീകാര്യത ലഭിച്ച സ്ഥലമല്ല കേരളം. ചരിത്രത്തിലിന്നുവരെ ആകെയൊരു എം എല്‍ എമാത്രമാണ് അവര്‍ക്കുണ്ടായിട്ടുള്ളത്. എന്നാല്‍  വോട്ടുവിഹിതത്തില്‍ ക്രമാനുഗതമായ വളര്‍ച്ച കേരളത്തില്‍ ബി ജെ പി രേഖപ്പെടുത്തുന്നുമുണ്ട്.  ബിജെപി മുന്നോട്ടുവക്കുന്ന വിഭാഗീയ-വര്‍ഗീയ രാഷ്ട്രീയ അജണ്ടകളെ നേരിടുന്നതില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായിട്ടും, ഇതുവരെ ബി ജെ പിയുടെ വളര്‍ച്ചെയ പ്രതിരോധിക്കാനോ തളര്‍ത്താനോ കേരളത്തിന് കഴിഞ്ഞിട്ടില്ല.  ബി ജെ പി നേതാക്കളുണ്ടാക്കുന്ന പരിഹാസ്യവും വിഷലിപ്തവുമായ പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളുണ്ടാക്കി അതിന്റെ ബാഹ്യ രസങ്ങളില്‍ അഭിരമിക്കുക എന്നതാണ് കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ പ്രധാന പ്രവര്‍ത്തന പരിപാടി. ബി ജെ പി തന്നെ ലക്ഷ്യംവക്കുന്ന പ്രചാരണ ആശയങ്ങളെ, അവരേക്കാള്‍ ഊക്കോടെ അവര്‍ക്ക് അപ്രാപ്യമായ ആളുകളിലേക്കുവരെ എത്തിക്കുന്നുവെന്നതാണ് ഇത്തരത്തില്‍ ബിജെപിയെ പ്രതിരോധിക്കാമെന്ന് കരുതുന്നവര്‍ ഫലത്തില്‍ നിര്‍വഹിക്കുന്ന ദൌത്യം. ഇത്തരം രാഷ്ട്രീയ അബദ്ധങ്ങളെയാണ്, അവഗണിക്കുക-മൌനംപാലിക്കുക-പറയാനുള്ളത് ഉറച്ച് പറയുക എന്ന സമീപനത്തിലൂടെ ആപ് തിരുത്തിയത്.

ശാഹീന്‍ബാഗ് ചര്‍ച്ചയില്‍ കെജ്‍രിവാളിനെ കുടുക്കാന്‍ ആവത് ശ്രമിച്ച് പരാജയപ്പെട്ട ബി ജെ പിക്ക് ഒടുവില്‍ ആ സമരത്തില്‍ തീവ്രവാദി ബന്ധം സ്ഥാപിക്കാന്‍ ഉപകരണമായതും കേരളം തന്നെയാണ് എന്നത് ഈ പശ്ചാത്തലത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പൌരത്വ വിരുദ്ധ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് സ്ഥാപിക്കാന്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഉദ്ദരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളെയാണ്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ പിണറായിയെ ഉദ്ദരിച്ച് മോദി പ്രസ്താവന നടത്തിയത് ഫെബ്രുവരി ആറിന്. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുന്പ്! അതിനോടും മലയാളികള്‍ (പിണറായിയെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും) അതിവൈകാരികമായി പ്രതികരിച്ചപ്പോള്‍, ഡല്‍ഹിയില്‍ ബി ജെ പി വിരുദ്ധ തെര‍ഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നവര്‍ അതേറ്റുപിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കെജ്‍രിവാളിനെപ്പോലെത്തന്നെ പ്രത്യക്ഷത്തില്‍ ബിജെപി വിരുദ്ധ പ്രതിച്ഛായയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ ദുര്‍ബലമാക്കാതിരിക്കാന്‍ ഈ രണ്ട് മുഖ്യമന്ത്രിമാരും ഒരുപോലെ ജാഗ്രത കാണിക്കേണ്ടവരാണ്. എന്നാല്‍ അതിലൊരാളെ ബിജെപിക്ക് എളുപ്പത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കഴിയുന്നു; മറ്റേയാളാകട്ടെ ബിജെപിയുടെ എല്ലാ പ്രചാരണ കുതന്ത്രങ്ങളെയും എളുപ്പത്തില്‍ അതിജീവിക്കുന്നു. ബിജെപിക്ക് എതിരായ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇരുവരുടെയും രാഷ്ട്രീയ ജാഗ്രത ഏതളവില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തം. ഇതുതന്നെയാണ് കേരളവും ഡല്‍ഹിയും തമ്മിലെ വ്യത്യാസം. ഈ വ്യത്യാസമാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തെ പഠിപ്പിക്കുന്ന പ്രധാന പാഠം. എന്ത് പറയണം, എവിടെ പറയണം, എങ്ങിനെ പറയണം, ആരോട് പറയണം, ആരെക്കുറിച്ച് പറയണം എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയാണ് എന്ന് കേരളത്തിലെ ഹിന്ദുത്വ വിരുദ്ധ ചേരിയിലുള്ളവര്‍ ഡല്‍ഹിയില്‍നിന്ന് കണ്ടുപഠിക്കണം.

ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഷയെയും പ്രയോഗരീതികളേയും അതിന്റെ വിജയോപാധികളേയും അതേ ഫാസിസം തന്നെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന ആശങ്കാജനകമായ സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. എങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സുപ്രധാനമായ  തെരഞ്ഞെടുപ്പ് വിജയം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ സമീപനം അനിവാര്യമാക്കി മാറ്റുന്ന സാമൂഹികാന്തരീക്ഷം രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ഥ്യവും തിരിച്ചറിയണം. ഹിന്ദുത്വ ഫാസിസം, അപ്രതിരോധ്യമെന്ന മട്ടില്‍ രാജ്യത്ത് കൈവരിച്ച വളര്‍ച്ചയാണ് ഈ സാമൂഹികാവസ്ഥ സൃഷ്ടിച്ചത്. അതിനെ നേരിടുന്പോള്‍ ദീര്‍ഘകാല പദ്ധതിപോലെ തന്നെ പ്രധാനമാണ് അടിയന്തര ഫലപ്രാപ്തിക്ക് വേണ്ട തന്ത്രപരമായ സമീപനങ്ങളും.

(ജനപക്ഷം, മാര്‍ച്ച് 2020)

എന്‍.പി.ആര്‍: 118 കോടി പൌരന്‍മാരുടെ വിവരം ശേഖരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ




* റിപ്പോര്‍ട്ടിന്റെ  പകര്‍പ് മീഡിയവണിന്
* തയാറാക്കിയ എന്‍ പി ആറില്‍ പ്രവാസികള്‍ ഇല്ല





കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ (എന്‍ പി ആര്‍) ഏറെക്കുറെ തയാറാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ. 2010ലെ സെന്‍സസിനൊപ്പമാണ് ഈ വിവരങ്ങള്‍ കൂടി ശേഖരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എന്‍ പി ആര്‍-സെന്‍സസ് നടപടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 118 കോടി പൌരന്‍മാരുടെ ഇലക്ട്രോണിക് വിവര ശേഖരണം പൂര്‍ത്തിയായി. ഇവരുടെ രജിസ്റ്റര്‍ തയാറാക്കി കഴിഞ്ഞു. ഇതില്‍ 25.80 കോടി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു.

രാജ്യത്തെ സെന്‍സസിന്റെയും എന്‍ പി ആറിന്റെയും ചുമതല വഹിക്കുന്ന രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ കീഴില്‍ നടക്കുന്ന വിവിധ കണക്കെടുപ്പുകളുടെ വിശദാംശങ്ങളും അതിന്റെ സംഗ്രഹ വിവരങ്ങളും ഉള്‍പെടുത്തിയ റിപ്പോര്‍ട്ടില്‍ 'സ്റ്റാറ്റസ് ഓഫ് എന്‍ പി ആര്‍/എന്‍ ആര്‍ ഐ സി' എന്ന തലക്കെട്ടിന് കീഴിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. പൌരത്വ പട്ടിക തയാറാക്കുന്നതിന്റെ ആദ്യഘട്ടമാണ് എന്‍ പി ആര്‍ എന്ന ആമുഖത്തോടെയാണ്  വിവരശേഖരണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തഘട്ടത്തില്‍ ഇന്ത്യയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് പൌരത്വ പട്ടിക തയാറാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2010ല്‍ എന്‍ പി ആറിന് വേണ്ടി എങ്ങിനെയാണ് വിവരങ്ങള്‍ ശേഖരിച്ചത് എന്ന് ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ അവരുടെ ഒദ്യോഗിക വെബ്സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. അതിപ്രകാരമാണ്: 2011 സെന്‍സസിനൊപ്പം (2010 ഏപ്രില്‍- സെപ്തംബര്‍ മാസങ്ങളില്‍) എന്യുമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് എന്‍ പി ആര്‍ 2010ന് വേണ്ട വിവരങ്ങള്‍ ശേഖരിച്ചു. വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോം സ്കാന്‍ ചെയ്ത് ഇലക്ട്രോണിക് ഡാറ്റാബേസില്‍ എത്തിച്ചു. ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കുന്ന എന്‍റോള്‍മെന്റ് ക്യാന്പുകള്‍ വഴി ഇതിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഫോട്ടോഗ്രാഫ്, വിരടലടയാളം, രണ്ട് കണ്ണുകളുടെയും ചിത്രം (ഐറിസ് പ്രിന്റ്) എന്നിവയാണ് ബോയമെട്രിക് വിവരങ്ങള്‍ക്കായി ശേഖരിക്കുന്നത്. എന്‍ പി ആര്‍ തയാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍ ആര്‍ ഐ നിര്‍വചനപ്രകാരം പ്രവാസികള്‍ ഇന്ത്യയിലെ താമസക്കാരല്ല. അതിനാല്‍ 2010ലെ എന്‍ പി ആറില്‍ അവരെ ഉള്‍പെടുത്തിയിട്ടില്ല. അവര്‍ തിരിച്ചുവന്ന് നാട്ടില്‍ താമസമാക്കിയാല്‍ എന്‍ പി ആറില്‍ ഉള്‍പെടുത്തുമെന്നും രജിസ്ട്രാര്‍ വിശദീകരിക്കുന്നു.

ഒരു വ്യക്തിയുടെ 15 വിവരങ്ങളാണ് ഇപ്പോള്‍ തയാറായിക്കഴിഞ്ഞ പോപുലേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിക്കുന്നത്. അവ: 1) വ്യക്തിയുടെ പേര്. 2) കുടുംബനാഥനുമായുള്ള ബന്ധം. 3) പിതാവിന്റെ പേര്. 4) മാതാവിന്റെ പേര്. 5) വിവാഹാവസ്ഥ. 6) വിവാഹിതരെങ്കില്‍ ഭാര്യ/ര്‍ത്താവിന്റെ പേര്. 7) ലിംഗം. 8) ജനനത്തിയതി. 9) ജനനസ്ഥലം. 10) പൌരത്വം (nationality). 11) ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം. 12) എത്ര നാളായി  നിലവിലെ സ്ഥലത്ത് തിമസിക്കുന്നു? 13) സ്ഥിരം മേല്‍വിലാസം. 14) ജോലി. 15) വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമേയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത്.

2020 ലെ എന്‍ പി ആറില്‍ 6 പുതിയ ചോദ്യങ്ങള്‍കൂടി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്‍ പി ആര്‍ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 74 ജില്ലകളില്‍ നടത്തിയ പൈലറ്റ് സര്‍വേയിലാണ് പുതിയ ചോദ്യങ്ങള്‍ ഇടംപിടിച്ചത്. മാതാപിതാക്കളുടെ ജനനത്തിയതി, ജനനസ്ഥലം, പാസ്പോര്‍ട്ട് വിവരങ്ങള്‍, ആധാര്‍,വോട്ടര്‍ ഐഡി, ലൈസന്‍സ് വിവരങ്ങള്‍ തുടങ്ങിയവയാണ് പുതുതായി ചേര്‍ത്തത്. ആകെ 21 ചോദ്യം. എന്നാല്‍ 2020 എന്‍ പി ആറിന്റെ ചോദ്യപ്പട്ടികയില്‍ ഇവ ഉള്‍പെടുത്തിയതായി ഇതുവരെ ഔദ്യോഗികമായി ‌സ്ഥിരീകരിച്ചിട്ടില്ല. ഇവ ഉള്‍പെടുത്തിയാലും ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ രേഖപ്രകാരം ഇപ്പോള്‍ അവരുടെ കൈവശമുള്ള വിവരങ്ങള്‍ പൌരത്വ പട്ടികയായി (എന്‍ ആര്‍ സി) മാറ്റാന്‍ കഴിയുന്ന എന്‍ പി ആര്‍ തന്നെയാണെന്ന് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്.

ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ വെബ്സൈറ്റില്‍ 2010ലെ എന്‍ പി ആറിനെ കുറിച്ച് സംക്ഷിപ്ത വിവരണമുണ്ട്. അതില്‍ പറയുന്നത് 2011 സെന്‍സിനൊപ്പം വിവരങ്ങള്‍ ശേഖരിച്ചു, 2015ല്‍ വീടുകള്‍തോറും സര്‍വെ നടത്തി ഈ വിവരങ്ങള്‍ പുതുക്കി, അവ ഡിജിറ്റൈസ് ചെയ്തു എന്നുമാണ്.  2021ലെ സെന്‍സസിനൊപ്പം വീണ്ടും എന്‍ പി ആര്‍ അപ്ഡേഷന്‍ നടക്കുമെന്നും അതിന് കേന്ദ്ര സര്‍ക്കാര്‍ വിഞ്ജാപനം പുറപ്പെടുവിച്ചുവെന്നും വൈബ്സൈറ്റിലുണ്ട്. ഇത്തവണ നടക്കുന്നത് പുതിയ എന്‍ പി ആര്‍ വിവര ശേഖരണമല്ല, മറിച്ച് പുതുക്കല്‍ (അപ്ഡേഷന്‍) മാത്രമാണ് എന്നാണ് ഇതിനര്‍ഥം. അഥവ എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ വാദവും എന്‍ പി ആര്‍ നടപ്പാക്കരുത് എന്ന പ്രക്ഷോഭകരുടെ ആവശ്യവും അപ്രസക്തവും യുക്തിരഹിതവുമാണ് എന്നര്‍ഥം. ഇപ്പോള്‍ തന്നെ തയാറായിക്കഴിഞ്ഞ എന്‍ പി ആറിനെ പൌരത്വ പട്ടികയായി (എന്‍ ആര്‍ സി) പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല. അങ്ങിനെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അവശേഷിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടത് പൌരത്വം ഉറപ്പാക്കേണ്ടവരുടെ നിയമപരമായ ബാധ്യതയും ഉത്തരവാദിത്തവുമായി മാറും.
( ഫെബ്: 4- 2020,
മീഡിയവണ്‍ വെബ്)

Thursday, July 18, 2019

വിദ്യാര്‍ഥികള്‍ക്കുമേല്‍ നടപ്പാകുന്ന ദേശീയ നയം


മൂന്നു പതിറ്റാണ്ടിന് ശേഷം രാജ്യം സന്പൂര്‍ണമായ വിദ്യാഭ്യാസ നയം മാറ്റത്തിന് ഒരുങ്ങുകയാണ്. ഒന്നാം മോദി സര്‍ക്കാര്‍ നിയോഗിച്ച കസ്തൂരി രംഗംന്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാറിന് സമര്‍പിച്ച കരട് റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം തേടി കേന്ദ്രം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഭരണ രംഗത്ത് അവസരം കിട്ടുന്പോഴെല്ലാം തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ പാഠപുസ്തകങ്ങളില്‍ തിരുകിക്കയറ്റാന്‍ ശ്രിമിച്ചുകൊണ്ടേയിരിക്കുന്ന ഹിന്ദുത്വ പാര്‍ട്ടി നടപ്പാക്കാനൊരുങ്ങുന്ന നയമെന്ന നിലയില്‍ വലിയ ആശങ്കകളോടെയാണ് രാജ്യമാകെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് രേഖയെ സമീപിച്ചത്.  ഈ ആശങ്കകളെ പൂര്‍ണമായി  ശരിവക്കുന്നതല്ല പ്രസിദ്ധീകരിക്കപ്പെട്ട നയം. എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്താണെന്ന് തീര്‍ത്ത് പറയാവുന്ന തതരത്തിലുമല്ല. വിദ്യാഭ്യാസ മേഖലയെ ഏറെക്കുറെ സമഗ്രമായി സമീപിക്കുകയും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും ഒട്ടുമിക്ക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുന്നുണ്ട് പുതിയ നയരേഖ. ഏറെക്കുറെ സ്വതന്ത്രവും ശാസ്ത്രീയവുമായ സമീപനമാണ് അത് മുന്നോട്ടുവക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ വിഹിതം ബജറ്റിന്റെ 20 ശതമാനമാക്കി  ഉയര്‍ത്തണമെന്ന ശിപാര്‍ശ, സമിതിയുടെ വീക്ഷണം വ്യക്തമാക്കുന്നതാണ്. പാഠപുസ്തകങ്ങള്‍ തിരുത്തിയും സിലബസ് മാറ്റിമറിച്ചും മുരളീ മനോഹര്‍ ജോഷി തുടങ്ങിവച്ച പരസ്യമായ കാവിവത്കരണമെന്ന നിലപാട് പുതിയ നയരേഖയില്‍ പ്രത്യക്ഷത്തില്‍ ഇല്ല.  രാഷ്ട്രീയ താത്പര്യങ്ങളേക്കാള്‍ അക്കാദമിക് താത്പര്യങ്ങളിലൂന്നിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നത്. ഏറെ കൊട്ടിഗ്ഘോഷിച്ച് കഴിഞ്ഞ മോദി സര്‍ക്കാറിന് വേണ്ടി അവരുടെ ഇഷ്ടക്കാര്‍ മാത്രമടങ്ങിയ ഒരു കമ്മിറ്റി തയാറാക്കിയ 2016ലെ വിദ്യാഭ്യാസ നയം, രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിട്ടത്. ആ പിഴവുകളില്‍നിന്നെല്ലാം സര്‍ക്കാര്‍ പാഠംപഠിച്ചുവെന്ന് കരുതാവുന്നത്ര സൂക്ഷ്മതയും അക്കാദമിക് സ്വഭാവവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കാണാം.

ഒട്ടുമേ ആശങ്കളില്ലാത്ത, രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ പഴുതുകളില്ലാത്ത നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്ന് ഇതിനര്‍ഥമില്ല. അതേസമയം, ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന കാതലായ പ്രശ്നങ്ങളെ വിശകലന വിധേയമാക്കുകയും ഒരുപരിധിവരെ പ്രായോഗികവും ഫലപ്രദവുമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട് അത്.  എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുക (ഇക്വിറ്റി),  എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ വിദ്യാഭ്യാസ സന്പ്രദായം ഉറപ്പാക്കുക (ആക്സസ്), എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക (ക്വാളിറ്റി)  എന്നീ ആശയങ്ങള്‍ കര്‍ക്കശമായി പിന്തുടരാന്‍ പുതിയ നയം ശ്രമിക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ പൊതു പ്രശ്നങ്ങളായ Access, Equity, Quality എന്നിവക്ക് താരതമ്യേന പ്രായോഗികമായ വഴികള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ Affordability, Accountability എന്നിവ പരിഹരിക്കാന്‍ പറയുന്ന നിര്‍ദേശങ്ങള്‍ നിലവിലുള്ള പ്രശ്നങ്ങളെ  മറികടക്കാന്‍ എത്രത്തോളം ഫലപ്രദമാണ് എന്ന സംശയം ബാക്കിനില്‍ക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് സാന്പത്തികമായി താങ്ങാവുന്ന വിദ്യാഭ്യാസ സംവിധാനം വേണമെന്നും അത് വാണിജ്യവത്കരിക്കരുതെന്നും നയം പറയുന്പോള്‍ തന്നെ ഇതിന് ആക്കം കൂട്ടുന്ന ശിപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.

പ്രായവും ഘടനയും

നിലവിലെ സ്കൂള്‍ വിദ്യാഭ്യാസ രീതിയില്‍ അടിമുടി പരിഷ്കാരം നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയരേഖ. കുട്ടികളുടെ പ്രായം മുതല്‍ വിവിധ ഘട്ടങ്ങളിലെ വിദ്യാഭ്യാസ സന്പ്രദായത്തില്‍ വരെ സമൂലമായ പിരഷ്കരണം ഇത് മുന്നോട്ടുവക്കുന്നു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറുവയസ്സുമുതലാണ് നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പാക്കുന്നത്. പുതിയ നയം ഇത് തിരുത്തുന്നു. മുന്ന് വയസ്സ് മുതല്‍ നിര്‍ബന്ധിത വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കുട്ടികളെ എത്തിക്കുന്ന തരത്തിലാണ് നയം ആവിഷ്കരിക്കുന്നത്. പ്രീ പ്രൈമറി വിദ്യാഭ്യാസം വ്യവസ്ഥാപിതവും ശാസ്ത്രീയവുമാക്കണമെന്ന വാദം കേരളത്തില്‍ തന്നെ വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ അതിന് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന കേരളത്തില്‍ പോലും ഇതുവരെ ആസൂത്രിതമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പദ്ധതിയാണ് വ്യവസ്ഥാപിതമായ പ്രീ പ്രൈമറി വിദ്യാഭ്യാസം. ചെറുപ്രായത്തില്‍ തന്നെ പ‌ഠനം തുടങ്ങല്‍. കളിയും പ്രവര്‍ത്തനവുമടങ്ങിയ പാഠ്യപദ്ധതിയാണ് ഇതിനായി നിര്‍ദേശിക്കുന്നത്. ജീവിതത്തിലുടനീളം പുലര്‍ത്താവുന്ന ഉത്തമ മൂല്യങ്ങള്‍ സ‍ഷ്ടിക്കാനുതകുംവിധമുള്ള പഠനമാണ് ഈ പ്രായത്തില്‍ നല്‍കുക. രണ്ട് തരത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിനായുണ്ടാക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു. ആദ്യത്തേത് 0-3 പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ്. രക്ഷിതാക്കളെയും അങ്കണവാടി അധ്യാപകരെയും ലക്ഷ്യമിട്ടാണ് ഇത് രൂപകല്‍പന ചെയ്യുക. രണ്ടാമത്തേത് 3 മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയും. അങ്കണവാടികളടക്കമുള്ള നിലവിലെ സ്ഥാപനങ്ങളെ പരിഷ്കരിച്ചോ ശാക്തീകരിച്ചോ പുതിയവ സ്ഥാപിച്ചോ ഉന്നത നിലവാരമുള്ള പ്രീ സ്കൂളുകള്‍ കൊണ്ടുവരണം.

മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് ആഗോളതലത്തില്‍ പൊതുസ്വീകാര്യമായ പ്രായഘടനക്ക് വിരുദ്ധമാണ്. 4 മുതല്‍ 7 വരെയാണ് പ്രാഥമിക വിദ്യാഭ്യാസ കാലമായി പൊതുവെ കണക്കാക്കുന്നത്. ഇത് മൂന്ന് വയസ്സിലേക്ക് മാറ്റുന്നത് കുട്ടിയില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് പഠിക്കേണ്ടതുണ്ട്. ഗ്രേഡ് മൂന്നിലെത്തുന്പോള്‍ ഒന്നിലധികം ഭാഷയിലും ഗണിതത്തിലും പ്രാഥമിക ജ്ഞാനമാര്‍ജിക്കണമെന്നാണ് നയം നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിന് മുന്പുള്ള അടിസ്ഥാന ഘട്ടത്തില്‍ കളിച്ചുപഠിക്കലാണ് കരിക്കുലം. എങ്ങിനെ, ഏതളവില്‍ കുട്ടികള്‍ ഭാഷയും ഗണിതവും പഠിച്ചെത്തുമെന്ന കാര്യത്തില്‍ നയരേഖ ആശയക്കുഴപ്പവും അവ്യക്തതയുമാണ് ബാക്കിവക്കുന്നത്.

അരനൂറ്റാണ്ടിലേറെയായി രാജ്യം പിന്തുടരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണമെന്ന്നയരേഖ ശിപാര്‍ശ ചെയ്യുന്നു. മൂന്ന് വയസ്സ് മുതല്‍ ആരംഭിച്ച് 18 വയസ് വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ 4 ഘട്ടമായാണ് അത് പുനക്രമീകരിക്കുന്നത്.  5+3+3+4 എന്ന രീതിയില്‍. Foundational stage, Preparatory/Latter Primary stage, Middle/Upper Primary stage, High/Secondary stage എന്നിങ്ങനെ അതിനെ തരംതിരിക്കുന്നു. 3 വയസ് മുതല്‍ 8 വയസുവരെയുള്ള 5 വര്‍ഷമാണ് അടിസ്ഥാന പഠന കാലമായി (foundational) കണക്കാക്കുന്നത്. ഇതില്‍ 3 കൊല്ലം പ്രീ പ്രൈമറി വിദ്യാഭ്യാസവും രണ്ട് കൊല്ലം 1, 2 ക്ലാസുകളുമാണ് ഉണ്ടാകുക. ക്ലാസുകളെ ഗ്രേഡ് എന്നാണ് നയരേഖ പരിചയപ്പെടുത്തുന്നത്. 8 മുതല്‍ 11 വരെ പ്രായത്തിലാണ് പ്രാരംഭ ഘട്ട വിദ്യാഭ്യാസം (preparatory stage) നടക്കുക. ഇതില്‍  പഠിക്കേണ്ടത് 3,4,5 ഗ്രേഡുകള്‍. 11-14 പ്രായമാണ് അടുത്ത ഘട്ടം. ഇതില്‍ 6,7,8 ഗ്രേഡ‌ുകള്‍. 14 മുതല്‍ 18 വരെ പ്രായത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളും.

അടിസ്ഥാന ഘട്ടത്തിലെ പോലെ, പ്രാരംഭ ഘട്ടത്തിലും കളി-പ്രവര്‍ത്തനാധിഷ്ടിത പഠന രീതി തന്നെയാണ് ഉണ്ടാകുക. എന്നാല്‍ ഈ ഘട്ടത്തില്‍ വച്ചുതന്നെ ക്രമേണ ക്ലാസ് മുറികളിലെ ഔപചാരിക പഠന രീതിയിലേക്ക് മാറണം. പൊതു വിഷയങ്ങള്‍ക്കൊപ്പം കലയും ഭാഷയും പഠിപ്പിക്കും. സെക്കന്ററി ലവലില്‍ വിഷയാധിഷ്ടിത പഠനത്തിനാണ് ഊന്നല്‍. ഇതില്‍ സെമസ്റ്റര്‍ സന്പ്രദായമാകും പിന്തുടരുക. ഒരു വര്‍ഷം രണ്ട് സെമസ്റ്റര്‍ വീതം. ഒരു സെമസ്റ്ററില്‍ 5-6 വിഷയങ്ങള്‍. പൊതു വിഷയങ്ങളും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഇലക്ടീവ് വിഷയങ്ങളുമുണ്ടാകും. ഈ ഘട്ടത്തില്‍ മാത്രമാണ് പ്രധാന വിഷയങ്ങളില്‍ ബോര്‍ഡ് പരീക്ഷ നിര്‍ദേശിക്കുന്നത്. എല്ലാ തലത്തിലുമുള്ള പാഠ്യപദ്ധതിയും ഇന്ത്യന്‍ പാരന്പര്യങ്ങളെയും പ്രാദേശിക സാംസ്കാരങ്ങളെയും ഉള്‍കൊള്ളുന്നതും സാങ്കേതിക ജ്ഞാനം, ലോജിക്കല്‍ റീസണിങ്, എത്തിക്കല്‍ റീസണിങ്, ആശയവിനിമയ ശേഷി തുടങ്ങിയവയെയും അടിസ്ഥാനമാക്കിയാകണമെന്ന് നയരേഖ പറയുന്നു.

പ്രവര്‍ത്തനം/പദ്ധതി അടിസ്ഥാനമാക്കിയ കരിക്കുലമാണ് സ്കൂളുകളിലേക്ക് നയം ശിപാര്‍ശ ചെയ്യുന്നത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, ആട്സ്, വൊക്കേഷണല്‍ വിഷയങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള കണിശമായ വേര്‍തിരിവ് ഇല്ലാതാക്കും. എല്ലാവര്‍ക്കും എല്ലാ വിഷയവും പഠിക്കാവുന്ന തരത്തിലുള്ള പാഠ്യപദ്ധതി വേണം.  പാഠ്യ വിഷയങ്ങൾ വിദ്യാര്‍ഥികൾക്ക് തന്നെ തെരഞ്ഞെടുക്കാവുന്ന തരത്തില്‍ ഉദാരമായ പാഠ്യക്രമം രൂപകല്‍പന ചെയ്യും. അതേസമയം തന്നെ പാഠ്യപദ്ധതി  കുട്ടികള്‍ക്ക് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ലളിതവും വിമര്‍ശനാത്മക ചിന്തയെ  ഉദ്ദീപിപ്പിക്കുന്നതുമാകണം. പാഠ്യ -പാഠ്യേതര മേഖല,  അക്കാമദിക്-വൊക്കേഷണല്‍ മേഖല എന്നിങ്ങനെ നിലവിലുള്ള വ്യത്യസ്ത ധാരകളും ഇല്ലാതാക്കും. കായികം മുതല്‍ പൂന്തോട്ട നിര്‍മാണം വരെ എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. ഇതിനനുസരിച്ച സിലബസ് എന്‍ സി ഇ ആര്‍ ടി തയാറാക്കും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും പ്രത്യേകതകളും പരിഗണിച്ച് എസ് സി ഇ ആര്‍ ടികള്‍ക്ക് ദേശീയ ചട്ടക്കൂടിന് അനുസൃതമായി മാറ്റങ്ങള്‍ വരുത്താം.

സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും വിഭവ ശേഷിയും പങ്കിട്ട് ഉപയോഗിക്കുന്നതിനായി ഒരു പ്രദേശത്തെ സമീപ സ്കൂളുകള്‍ ചേര്‍ത്ത് സ്കൂള്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ട്. കേരളത്തില്‍ ക്ലസ്റ്റര്‍ കോളജുകളെന്ന പേരില്‍ സമാനമായൊരു പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഏറെക്കുറെ പരാജയമായി മാറിയ ഈ പരിപാടിയാണ് ഇപ്പോള്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. പ്രയോഗ സാധ്യത തീരെ കുറഞ്ഞ ഈ പദ്ധതി ഫലത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും. അടിസ്ഥാന സൌകര്യമില്ലാത്ത സ്വകാര്യ സ്കൂളുകളുടെ വ്യാപനത്തിനും ഇത് വഴിവക്കും. സ്വകാര്യ സ്കൂളുകളാകട്ടെ അവരുടെ വിഭവങ്ങള്‍ പങ്കുവക്കാന്‍ തയാറാകുകയുമില്ല. അധ്യാപകരില്ലാത്ത കാലത്തു ഉയര്‍ന്നുവന്ന സ്കൂള്‍ കോംപ്ലക്സ് എന്ന നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിപരീതഫലമാണ് സൃഷ്ടിക്കുക.

പേടിയില്ലാത്ത പരീക്ഷ

പാഠങ്ങള്‍ ചൊല്ലിപ്പഠിക്കുകയും അത് ഓര്‍ത്തെടുത്ത് പരീക്ഷയെഴുതുകയും ചെയ്യുന്ന രീതിയില്‍നിന്ന് മാറി, വിദ്യാര്‍ഥിയുടെ വിശകലന ശേഷി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനാധിഷ്ടിത പഠനമാണ് പുതിയ നയരേഖ മുന്നോട്ടുവക്കുന്ന സുപ്രധാന ആശയം. കാണാതെ പഠിക്കുക എന്നതില്‍നിന്ന് ആലോചിക്കാനും വിശകലനം ചെയ്യാനും പഠിക്കുക എന്നിടത്തേക്കുള്ള മാറ്റം. അതിനനുസൃതമായ പരീക്ഷാ രീതിയാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നത്. കുട്ടികളുടെ സര്‍ഗാത്മകമായ വളര്‍ച്ചയെ സഹായിക്കുന്നതാകണം അവരെ വലിയിരുത്തുന്ന രീതി.  നിരന്തര മൂല്യനിര്‍ണയത്തിലൂടെ വിമര്‍ശനാത്മക ചിന്താ ശേഷി, അപഗ്രഥന പാടവം തുടങ്ങിയവയാണ് വിലയിരുത്തേണ്ടത്. സ്കൂള്‍ പരീക്ഷ മുതല്‍ തൊഴില്‍ പരീക്ഷ വരെയുള്ള എല്ലായിടത്തും പരീക്ഷാര്‍ഥിയുടെ വിശകലന ശേഷി കണ്ടെത്താനാതുകുന്ന പരീക്ഷാ രീതി അവലംബിക്കണം.

നിലവിലെ പരീക്ഷാ രീതിയും അതിന്‍റെ ഉപോത്പന്നമെന്ന നിലയില്‍ രൂപപ്പെട്ട ട്യൂഷന്‍-കോച്ചിങ് സംസ്കാരവും സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ ആഘാതം സൃഷ്ടിച്ചിച്ചുണ്ട് എന്ന് നയരേഖ പറയുന്നു. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ഥികളെ അസാധാരണമായ സമ്മര്‍ദത്തിലകപ്പെടുത്തുന്നു. ചിന്താ-വിശകലന ശേഷിയെ അപ്രസക്തമാക്കുംവിധം മനപ്പാഠം പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഏതാനും ചില വിഷയങ്ങളിലെ ഏതാനും ഭാഗം മാത്രം പഠിച്ച് 'ഉന്നത' വിജയം നേടാന്‍ അവര്‍ക്ക് കഴിയും. സ്കൂള്‍ കാലത്തുതന്നെ സ്പെഷലൈസേഷനിലേക്ക് പോകുന്നതിനാല്‍ അവരുടെ ഭാഷാ-ഗണിതാഭിരുചി-നൈപുണി തുടങ്ങിയവ അവഗണിക്കപ്പെടുകയാണ്. കുട്ടികളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഇത്തരം അഭിരുചികള്‍ ബഹുവിഷയ കേന്ദ്രിത (multidisciplinary) രീതികളിലൂടെ ഉറപ്പാക്കുകയും അതെല്ലാം നിരന്തര മൂല്യ നിര്‍ണയത്തിന് വിധേയമകാക്കുകയും വേണം. ഒന്നോ രണ്ടോ തവണ മാത്രം അവസരം ലഭിക്കുന്ന നിലവിലെ ബോര്‍ഡ് പരീക്ഷകള്‍  നയരേഖ മുന്നോട്ടുവക്കുന്ന ആശയം ദുര്‍ബലപ്പെടുത്തുന്നവയാണ്. അതുകൊണ്ട് നിലവിലെ പരീക്ഷാ രീതി പൂര്‍ണമായി പൊളിച്ചെഴുതണമെന്നാണ് ശിപാര്‍ശ. വിദ്യാര്‍ഥിയുടെ അറിവിനെ പലതരത്തില്‍ പരിശോധിക്കുന്ന പരീക്ഷാ സന്പ്രദായം ആവിഷ്കരിക്കണം. അതിനായി നയരേഖ മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്: വിദ്യാര്‍ഥിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വ്യത്യസ്ത വിഷയങ്ങള്‍ പരീക്ഷക്ക് വേണ്ടി നിശ്ചയിക്കണം.  ഇതില്‍നിന്ന്, ഒരു വിദ്യാര്‍ഥിക്ക് അവന്‍റെ അഭിരുചിക്കിണങ്ങുന്ന വിഷയം തെരഞ്ഞെടുത്ത് അതില്‍ പരീക്ഷയെഴുതാന്‍ കഴിയണം. പരീക്ഷ, വിഷയത്തിന്‍റെ മര്‍മം മാത്രം പരിശോധിക്കുന്നതും വിദ്യാര്‍ഥിക്ക് അനായാസം നേരിടാന്‍ കഴിയുന്നതും ആകണം. ക്ലാസില്‍ കൊള്ളാവുന്ന തരത്തില്‍ പഠിക്കുന്നവര്‍ക്ക്  അധിക അധ്വാനമില്ലാതെ വിജയിക്കാനാകണം.  പരീക്ഷക്ക് സജ്ജനാണെന്ന് കുട്ടിക്ക് ബോധ്യമായാലാണ് പരീക്ഷ നടത്തേണ്ടത്.  കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സ്കൂള്‍ ഫൈനല്‍ പരീക്ഷ തന്നെ ബോര്‍ഡ് പരീക്ഷയായി കണക്കാക്കിയാല്‍ പരീക്ഷകളുടെ എണ്ണം കുറക്കാനാകുമെന്നും നയരേഖ ചൂണ്ടിക്കാട്ടുന്നു.

2022-ാടെ പരീക്ഷാ രീതികളില്‍ മാറ്റം വരുത്തണം. അതിനനുസൃതമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ എന്‍ സി ഇ ആര്‍ ടിയെ കമ്മിറ്റി ചുമതലപ്പെടുത്തി. കോര്‍ വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുന്ന രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റും. കന്പ്യൂട്ടറൈസ്ഡ് അഡാപ്റ്റിവ് ടെസ്റ്റിങ് വ്യാപകമാക്കണമെന്നും എത്രതവണ വേണമെങ്കിലും കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ കഴിയുമെന്നും നയരേഖ നിര്‍ദേശിക്കിന്നു. കോളജ്/സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ നടത്താനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) രൂപവത്കരിക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ. എന്‍ ടി എ രാജ്യത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. പരമാവധി എല്ലാ ഭാഷകളിലും പരീക്ഷ നടത്തണം.



മൂന്നുതരം സര്‍വകലാശാലകള്‍

ഉന്നത വിദ്യാഭ്യാസ മേഖലലയിലും സമഗ്രമായ അഴിച്ചുപണിയാണ് നയം ശിപാര്‍ശ ചെയ്യുന്നത്. ബഹുവിഷയ കേന്ദ്രിതമായ പാഠ്യപദ്ധതി നിര്‍ദേശിക്കുന്ന നയം, 15 വര്‍ഷം കൊണ്ട് രാജ്യത്തെ ഗ്രോസ് എന്‍‍റോള്‍മെന്‍റ് റേഷ്യോ (ജി ഇ ആര്‍) 50 ശതമാനമാക്കി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. രാഷ്ട്ര നിര്‍മാണ പ്രകൃയയില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുന്നതിനൊപ്പം സാമൂഹിക ബോധവും സംസ്കാരവുമുള്ള പൌരസമൂഹ രൂപീകരണവും സാധ്യമാകണം. വ്യക്തികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കലല്ല ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. എന്നാല്‍ തൊഴില്‍ വിപണിയില്‍ അത്യാവശ്യമായ പലതരം ശേഷികള്‍ ആര്‍ജിക്കാവുന്ന വിധത്തില്‍ ആകുകയും വേണം. 800ല്‍ അധികം സര്‍വകലാശാലകളും 40,000-ാളം കോളജുകളുമാണ് ഇന്ന് രാജ്യത്തുള്ളത്. ഇതില്‍ പകുതിയോളം കോളജുകളും ഒരു വിഷയത്തില്‍ മാത്രം ഉന്നത പഠനം വാഗ്ദാനം ചെയ്യുന്നവയാണ്. ആകെ നാല് ശതമാനം കോളജുകളില്‍ മാത്രമാണ് 3000ല്‍ അധികം കുട്ടികള്‍ പഠിക്കാനെത്തുന്നത്. 20 ശതമാനം കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം 100ല്‍ താഴെയാണ്. അധ്യാപക ക്ഷാമമാകട്ടെ അതിഭീകരമാംവിധം രൂക്ഷവുമാണ്. ഇത്രയും വിഭവ ശേഷിയെ ആസൂത്രിതമായ പദ്ധതികളിലൂടെ പരമാവധി ഉപയോഗപ്പെടുത്തുന്ന പരിഷ്കാരമാണ് നയരേഖ മുന്നോട്ടുവക്കുന്നത്. ബഹുവിഷയ കേന്ദ്രിത കോളജുകളും സര്‍വകലാശാലകളും സ്ഥാപിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസത്തെ പല തട്ടിലും മട്ടിലുമാക്കി മുറിച്ചുമാറ്റിയ നിലവിലെ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുകയാണ് മുഖ്യ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു സര്‍വകലാശാല/കോളജ് 5000 കുട്ടികള്‍ എങ്കിലുമുള്ള സ്ഥാപനമാക്കി മാറ്റണം.

ബിരുദ പഠനം കൂടുതല്‍ ഉദാരമാക്കണം. നിലവിലെ ത്രിവത്സര ബിരുദ പദ്ധതി ആവശ്യമുള്ളവര്‍ക്ക് തുടരാം. എന്നാല്‍ കൂടുതല്‍ സമഗ്രവും കാര്യക്ഷമവുമായ രീതിയില്‍ നാല് വര്‍ഷ ബിരദു കോഴ്സുകള്‍ ആരംഭിക്കണം. ഒന്നിലധികം വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിയുന്ന തരത്തിലാകും അതിന്‍റെ ഘടന. പൊതു വിഷയങ്ങളും ഉപ വിഷയങ്ങളും എന്ന രീതിയിലാകും സിലബസ്. അഥവ ഒരേ വിഷയത്തില്‍ സ്പെഷലൈസേഷനോടുകൂടി പഠിക്കുന്ന നിലവിലെ രീതിക്ക് പകരം, കുറേ വിഷയങ്ങള്‍ (multi disciplinary) പഠിക്കുകയും അതില്‍ നിന്ന് കൂടുതല്‍ താത്പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ പഠനം നടത്തുകയും ചെയ്യുന്ന തരത്തില്‍ ക്രമീകരിക്കുക. ലിബറല്‍ ആട്സ് പ്രോഗ്രാം എന്നുതന്നെയായിരിക്കും ബിരുദം അറിയപ്പെടുക. ഗവേഷണത്തെയും ബിരുദ പഠനത്തെയും കൂടുതല്‍ ഫലപ്രദമായി കൂട്ടിയിണക്കാനാണ് ഉദാര വിദ്യാഭ്യാസ സമീപനം ആവിഷ്കരിക്കുന്നത് എന്നാണ് നയരേഖ അവകാശപ്പെടുന്നത്. ഇതനായി ഗവേഷണ രംഗത്ത് അന്തര്‍സര്‍വകലാശാല തലത്തിലെ സഹകരണവും സംയുക്ത പദ്ധതികളും, ഭാഷ-തത്വശാസ്ത്രം, സാഹിത്യം, കല എന്നിവയിലെ ഗവേഷണവും പഠനവും, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുടെ സംസ്കാരം- ചരിത്രം എന്നിവയിലെ ഗവേഷണം, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലെ ഗവേഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കണമെന്ന് നയരേഖ ശിപാര്‍ശ ചെയ്യുന്നു. അക്കാദമികവും ഭരണപരവുമായ പൂര്‍ണ സ്വയംഭരണാധികാരമുള്ള സ്വതന്ത്ര ബോര്‍ഡുകള്‍ക്കായിരിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെയും വൈസ് ചാന്‍സിലറെയുമെല്ലാം നിശ്ചയിക്കാന്‍ മെറിറ്റ് മാത്രമാണ് മാനദണ്ഡമാക്കേണ്ടത്. സര്‍ക്കാര്‍ ഇടപെടലുകളോ ബാഹ്യ സമ്മര്‍ദങ്ങളോ ഇതലുണ്ടാകാന്‍ പാടില്ല. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ഒരൊറ്റ നിയന്ത്രണ സംവിധാനമാണ് വേണ്ടത്. പൊതു-സ്വകാര്യ സ്ഥാപനങ്ങളെയെല്ലാം ഒരേ സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരണം. വിദ്യാഭ്യാസത്തിന്‍റെ വാണിജ്യവത്കരണം അവസാനിപ്പിക്കുന്നതോടൊപ്പം, മാനവികമായ വീക്ഷണത്തോടെ വരുന്ന സ്കാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വ്യക്തികളെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കണം.



തുല്യാവസരവും പരമാവധി പ്രാപ്യതയും ഉറപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്നുതരം സര്‍വകലാശാലകള്‍ സ്ഥാപിക്കാനാണ് നയരേഖ ലക്ഷ്യമിടുന്നത്. 2030-ാടെ ഇത് യാഥാര്‍ഥ്യമാക്കണം. ഗവേഷണ സര്‍വകലാശാലകള്‍ (research universities)‍, അധ്യാപന സര്‍വകലാശാലകള്‍ (teaching universities), കോളജുകള്‍ എന്നിങ്ങനെയാണ് വിഭജനം. ഗവേഷണത്തിലും അധ്യാപനത്തിലും ഒരുപോലെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളാണ് ഗവേഷണ സര്‍വകലാശാലകള്‍. പുതിയ അറിവുകള്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നല്‍കുന്ന കേന്ദ്രങ്ങള്‍ കൂടിയാകും ഇത്. ബിരുദാനന്തര കോഴ്സുകള്‍ മാത്രമല്ല, ബിരുദ പഠനം കൂടി ഇത്തരം സര്‍വകലാശാലകളിലുണ്ടാകും. 20 കൊല്ലംകൊണ്ട് ഇത്തരം 150-300 സര്‍വകലാശാലകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഗവേഷണത്തിലും പഠനത്തിലും രാജ്യത്തെ ഏറ്റവും മുന്തിയ സ്ഥാപനങ്ങളാക്കി ഇവയെ മാറ്റണം. 5000 മുതല്‍ 25,000 വരെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കും.

ഉന്നത നിലവാരത്തിലുള്ള പഠനം ഉറപ്പുനല്‍കുന്നവയാണ് ടൈപ്പ് 2 വിഭാഗത്തിലെ സര്‍വകലാശാലകള്‍. ഇവിടെ ഗേവഷണത്തേക്കാല്‍ പഠനത്തിനാണ് പ്രാമുഖ്യം. രണ്ട് പതിറ്റാണ്ടുകൊണ്ട് ഇത്തരം 2000 സര്‍കലാശാലകള്‍ സ്ഥാപിക്കും. ഒരു സര്‍വകലാശാലയില്‍ 5000-25,000 കുട്ടികള്‍. രുണനിലവാരത്തില്‍ ഒന്നാം വിഭാഗത്തില്‍പെട്ട സര്‍വകലാശാലകളുടെ ഒപ്പം നില്‍ക്കുന്നവയാകും ടൈപ് 2 ല്‍ ഉള്ളവയും. ചിലതെങ്കിലും ഒന്നാം വിഭാഗത്തില്‍ ഉള്‍പെടുത്താവുന്നവയുമായിരിക്കണം. ബിരുദം, ഡിപ്ലോമ കോഴ്സുകൾ, സര്‍‌ട്ടിഫിക്കറ്റ് കോഴ്സുകൾ, പ്രൊഫഷണല്‍ കോഴ്സുകൾ തുടങ്ങിയവ നടത്തുന്ന കോളജുകളാണ് മൂന്നാം വിഭാഗത്തില്‍ (ടൈപ്പ് 3) വിഭാവനം ചെയ്യുന്നത്. രണ്ടായിരം മുതല്‍ അയ്യായിരം വരെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്ന ഇത്തരം 10,000 -ാളം സ്ഥാപനങ്ങള്‍ വേണമെന്ന് നയം നിര്‍ദേശിക്കുന്നു. സമ്പൂര്‍ണ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായിരിക്കും ഇവ. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്ന ഇവയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ നിക്ഷേപവും ആകാം. ഓരോ തലത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന്‍ സന്പ്രദായം ഏര്‍പെടുത്തും. മൂന്ന് വിഭാഗം സ്ഥാപനങ്ങളും രാജ്യത്ത് എല്ലായിടത്തും തുല്യമായി സ്ഥാപിക്കപ്പെടണം. ഒരു ജില്ലയില്‍ മൂന്ന് വിഭാഗത്തിലും പെട്ട ഒരോ സ്ഥാപനങ്ങള്‍ അടുത്ത 5 വര്‍ഷത്തിനകം സ്ഥാപിക്കണം. ശ്രമകരമായ ഭൂ ഘടനയുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.

ബിരുദ ദാനത്തിനുള്ള അധികാരം നിലവില്‍ സര്‍വകലാശാലകള്‍ക്കാണ്. സ്വയംഭരണ കോളജുകള്‍ക്ക് കൂടി ഈ അധികാരം നല്‍കുന്ന തരത്തില്‍ ഇത് പുനക്രമീകരിക്കണം. കോളജുകള്‍ക്ക് അവരവരുടെ പേരുകളില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. നിലവിലെ സര്‍വകലാശാലകള്‍ ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളായി മാറണം. കോളജുകള്‍ അഫിലിയേറ്റ് ചെയ്യുന്ന രീതി ഇല്ലാതാക്കും. എല്ലാ കോളജുകളും സ്വയംഭരണ കോളജുകളുമാക്കി മാറ്റും. അവക്ക് നിലവിലെ സര്‍വകലാശാലയില്‍ ലയിക്കുകയോ അല്ലെങ്കില്‍ സ്വയം ഒരു സര്‍വകലാശാലയായി മാറുകയോ ചെയ്യാം. 12 കൊല്ലത്തിനകം ഈ മാറ്റം പൂര്‍ത്തിയാക്കണം. 2032 ന് ശേഷം രാജ്യത്ത് അഫിലിയേറ്റഡ് കോളജുകളോ അഫിലിയേറ്റിങ് സര്‍വകലാശാലകളോ ഉണ്ടാകില്ല. 12 കൊല്ലത്തിനകം ഇങ്ങിനെ മാറാത്ത കോളജുകളെ അഡല്‍റ്റ് എജുക്കേഷന്‍ കേന്ദ്രങ്ങളോ ലൈബ്രറികളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റും.

തുല്യതയും ലഭ്യതയും

അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യം നടപ്പാക്കാനുതകുന്ന നിര്‍ദേശങ്ങള്‍ കരട് നയരേഖയിലെങ്ങും കാണാം. 2030-ാടെ ഇത് യാഥാര്‍ഥ്യമാക്കണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുന്നവരുടെ പ്രശ്നങ്ങളും അത് നേരിടേണ്ടി വരുന്ന സമൂഹങ്ങളുടെ സവിശേഷതകളും അക്കമിട്ട് നിരത്തുന്നു. സാന്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്തള്ളപ്പെടുന്നവരെ സവിശേഷമായി ഉള്‍കൊള്ളുന്ന തരത്തില്‍ സ്പെഷല്‍ എജുക്കേഷന്‍ സോണുകള്‍ സ്ഥാപിക്കണമെന്ന് നയരേഖ ശിപാര്‍ശ ചെയ്യുന്നു. ഇത്തരം മേഖലയില്‍പ്രകടമാകുന്ന  അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ബദല്‍ വഴികള്‍ തേടാം. സവിശേഷ ശ്രദ്ധ വേണ്ട പ്രദേശങ്ങളില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം കുറക്കണം. വിദ്യാര്‍ഥികള്‍ക്ക് സാന്പത്തിക സഹായം നല്‍കണം. സ്കോളര്‍ഷിപ്പുകള്‍ ഉറപ്പാക്കണം. ഇതിനായി ദേശീയ തലത്തില്‍ പ്രത്യേക ഫണ്ട് സമാഹരിക്കും. പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ ജെന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ട് സ്ഥാപിക്കും. കൊഴിഞ്ഞുപോകുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി തയാറാക്കണം.

കുട്ടികളോട് എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ പറ്റുന്നവരെ അധ്യാപകരായി നിയോഗിക്കണം. ഒരേവിഭാഗത്തില്‍പെട്ട കുട്ടികളാണെങ്കില്‍  അവരില്‍നിന്ന് തന്നെയുള്ള അധ്യാപകരെ നിയോഗിക്കാം. എല്ലാ തരത്തിലുമുള്ള വിവേചനം തടയുന്ന സംവിധാനം സ്കൂളുകളില്‍ നടപ്പാക്കും. സ്കൂളുകളില്‍നിന്ന് തന്നെ ലിംഗസമത്വത്തെക്കുറിച്ച അവബോധം സൃഷ്ടിക്കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സവിശേഷ സംരക്ഷണം നല്‍കുന്ന നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. പാഠശാലകള്‍, ഗുരുകുലം, മദ്രസകള്‍ തുടങ്ങിയ മതപഠന കേന്ദ്രങ്ങളെ സ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന തരത്തില്‍ ദേശീയ വിദ്യാഭ്യാസ ചട്ടക്കൂടുമായി ബന്ധിപ്പിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ബോര്‍ഡ് പരീക്ഷ എഴുതാന്‍ അവസരം നല്‍കും. ഇങ്ങിനെ സമൂഹത്തിന്‍റെ നാനാതുറകളില്‍ പലകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോയ വിഭാഗങ്ങളുടെ പഠനത്തിന് സവിശേഷമായ പരിഗണനയാണ് നയരേഖ നല്‍കുന്നത്.

ഇംഗ്ലീഷിനോട് അരിശം

മറ്റ് വിഭാഗങ്ങളില്‍ നയരേഖ പ്രകടിപ്പിച്ച അക്കാദമികമായ ഔന്നത്യവും വിശാലതയും സൂക്ഷ്മതയുമെല്ലാം മാറ്റിവച്ചാണ് ഭാഷാ പഠനവുമായി ബന്ധപ്പെട്ട നിലപാടുകള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയ രേഖ പുറത്തിറക്കിയതിന് പിന്നാലെ രാജ്യമാകെ ഉയര്‍ന്ന ആരോപണം, അത് ഭാഷാ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ഹിന്ദിയേതര സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ നയ രേഖ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തി. വലിയ പ്രതിഷേധമവും അരങ്ങേറി. ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു എന്നും ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നു എന്നും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ഈ വിവാദത്തിന് നിമിത്തമായത്.  ഹിന്ദി മൌലികവാദം ഇല്ലെന്നും നിലവില്‍ പിന്തുടരുന്ന ത്രിഭാഷാ പഠന പദ്ധതി തന്നെ പുതിയ നയത്തിലും തുടരുമെന്നും സര്‍ക്കാറിന് വിശദീകരിക്കേണ്ടിവന്നു. എന്നാല്‍ പുതിയ നയത്തിലൂടനീളം ഭാഷ, ഒരു പ്രശ്നമേഖലയായി ഒളിഞ്ഞുകിടക്കുന്നുവെന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് കരട് രേഖ തയാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിനെ അവഗണിക്കുകയും പ്രാദേശിക ഭാഷയിലേക്ക് വ്യവഹാരം ചുരുക്കുകയും ചെയ്യുക എന്നതാണ് നയത്തിന്‍റെ കാതല്‍. വികസിത
രാജ്യങ്ങളെല്ലാം അവരവരുടെ സ്വന്തം ഭാഷയിലാണ് അന്താരാഷ്ട്ര വിഷയങ്ങളടക്കം കൈകാര്യം ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കരട് നയം ഈ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യയല്ലാത്ത രാജ്യങ്ങള്‍ക്കെല്ലാം സ്വന്തമായി ഒരൊറ്റ പൊതുഭാഷയുണ്ട് എന്നും ഇന്ത്യക്ക് അങ്ങിനെയൊന്നില്ല എന്നുമുള്ള വസ്തുത നയരേഖ മറച്ചുവക്കുന്നു‍. മാത്രമല്ല, വികസിത രാജ്യങ്ങളിലെ പൌരന്‍മാര്‍ക്ക് അതിജീവനത്തിന് അവരുടെ ഭാഷയും രാജ്യവും തന്നെ ധാരാളമാണ്. ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ടുകൂടിയാണ് ഇന്ത്യക്കാരന് അന്താരാഷ്ട്ര ഭാഷ അനിവാര്യമാകുന്നത്. ഭാഷാ പഠനം എന്നാല്‍ സംസ്കാരവും സാഹിത്യവും പഠിക്കല്‍ കൂടിയാണ്. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളോട് കഠിനമായ വിയോജിപ്പും ഇന്ത്യന്‍ ഭാഷകളില്‍ അമതിമായ ഊന്നലും നല്‍കുന്നത് ഈ പ്രാധാന്യം മുന്നില്‍ കണ്ടുതന്നെയാകണം.

ആഗോള നിലവാരവും സാധ്യതയുമുള്ള വിദ്യാഭ്യാസം സ്വപ്നംകാണുന്നുണ്ട് എങ്കിലും  ഭാഷയുടെ കാര്യത്തില്‍ നയരേഖക്ക് ഈ വിശാല വീക്ഷണമില്ല. വിശേഷിച്ചും ഇംഗ്ലീഷിനോടുള്ള സമീപനത്തില്‍. 'ദൌര്‍ഭാഗ്യവശാല്‍ ഇംഗ്ലീഷ്, പഠന മാധ്യമം ആക്കുന്ന പ്രവണത രാജ്യത്തുടനീളമുണ്ട്' എന്ന് ആശങ്കയാണ് വിദ്യാഭ്യാസ നയരേഖ പങ്കുവക്കുന്നത്.  നൂറ്റാണ്ടുകളിലൂടെ വികസിച്ച ഇന്ത്യന്‍ ഭാഷകള്‍, എല്ലാ തരത്തിലുള്ള ആശയവിനിമയവും സാധ്യമാക്കുന്നുണ്ട്. അവ ശാസ്ത്രീയ ഘടനയുള്ളതാണ്. സമൃദ്ധമായ സാഹിത്യശാഖകള്‍ ഉള്‍കൊള്ളുന്നതാണ്. ഇന്ത്യന്‍  സാഹചര്യങ്ങളോട് ആത്മബന്ധമുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏതുവിഷയത്തിലും ഒരു പോലെ സംസാരിക്കാനും പഠിക്കാനും ആശയപ്രകാശനം നടത്താനും കഴിയുന്നവയാണ്. അത് ഒട്ടും സങ്കീര്‍ണതകളില്ലാത്ത, നിരന്തരം ഉപയോഗിക്കപ്പെടുന്ന വ്യാകരണപരമായ കാര്‍ക്കശ്യങ്ങളില്ലാത്തവയാണ് എന്നും നയരേഖ പരിചയപ്പെടുത്തുന്നു. ഇംഗ്ലീഷിന്‍റെ പ്രാമുഖ്യം മറികടക്കണമെന്ന് നിര്‍ദേശിക്കുന്നിടത്താണ് ഇന്ത്യന്‍ ഭാഷകളെക്കുറിച്ച ഈ ആത്മവിശ്വാസ പ്രകടനം എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ഇന്ത്യയിലെ ഉപരിവര്‍ഗത്തിന്‍റെ ഭാഷയാണ്, മറ്റുള്ളവരെ അത് അരികുവത്കരിക്കുന്നു, ഒരാളുടെ വിദ്യാഭ്യാസ നിലവാരം നിര്‍ണയിക്കാനുള്ള മാനദണ്ഡമായി ഇംഗ്ലീഷ് മാറുന്നു, ഇംഗ്ലീഷറിയാത്തവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ കിട്ടാതാകുന്നു, പല പ്രതിഭാശാലികള്‍ക്കും ഇംഗ്ലീഷ് തടസ്സമാകുന്നു,  രക്ഷിതാക്കളില്‍ ഇംഗ്ലീഷ് ഭ്രമം സൃഷ്ടിക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഇംഗ്ലീഷിനെതിരെ കരട് രേഖ വലിയൊരു കുറ്റപത്രം തന്നെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇംഗ്ലീഷിന്‍റെ ഈ ആധിപത്യം അവസാനിപ്പിക്കണം, ഇന്ത്യന്‍ ഭാഷകള്‍ക്ക് നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കണം, ഇന്ത്യന്‍ ജനതയെ അവരുടെ വൈജാത്യങ്ങള്‍ക്കതീതമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഭാഷാപഠനം വ്യാപകമാക്കണം, ഇംഗ്ലീഷും പഠിപ്പിക്കാം പക്ഷെ ഭാഷാ-സാഹിത്യ പഠനം ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാകണം തുടങ്ങിയ നിര്‍ദേശങ്ങളും കരട് രേഖയിലുണ്ട്. ഇന്ത്യക്കാര്‍ തമ്മിലെ ആശയ വിനിമയം ഇന്ത്യന്‍ ഭാഷയിലായിരിക്കണം എന്നതാണ് നയരേഖ മുന്നോട്ടുവക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ് എന്ന യാഥര്‍ഥ്യം വിസ്മരിച്ചാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ഈ നിര്‍ദേശം മുന്നോട്ടുവക്കുന്നത്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ഭാഷാതിരുകള്‍ക്കതീതമായ ആശയവിനിമയം ഏറെക്കുറെ സാധ്യമാക്കുന്നത് ഇംഗ്ലീഷാണ്. മലയാളിയോ തമിഴനോ മറാഠിയോ ഗുജറാത്തിയോ അസമിയോ അവരവരുടെ സംസ്ഥാനത്തിന് പുറത്തുപോയാല്‍ പിന്നെ പൊതുവായ ആശയവിനിമയത്തിന് ആശ്രയിക്കുന്നത് ഇംഗ്ലീഷിനെയാണ്. ഹിന്ദി അവരുടെയൊന്നും മുന്‍ഗണനാ ഭാഷയാകുന്നുമില്ല. ഇത്തരം യാഥാര്‍ഥ്യങ്ങളെപ്പോലും പരിഗണിക്കാതെയാണ് ഇംഗ്ലീഷ് വിരുദ്ധ ഇന്ത്യന്‍ ഭാഷാ പ്രേമം നയരേഖ പ്രകടിപ്പിക്കുന്നത്. ഫലത്തില്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിയുടെ ആധിപത്യവും അപ്രമാധിത്തവും സ്ഥാപിക്കലായിരിക്കും ഇതിലൂടെ സംഭവിക്കുക.  ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ എന്ന ആശയം പരോക്ഷമായി പറയുന്നുവെന്നാണ് ഭാഷയുമായി ബന്ധപ്പെട്ട കരട് രേഖയിലെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സയന്‍സും സാങ്കേതിക വിദ്യയും പഠിക്കാനും അതില്‍ ഗവേഷണങ്ങള്‍ നടത്താനും ഇംഗ്ലീഷ് തന്നെ ആകാമെന്ന് നയരേഖ പറയുന്നുമുണ്ട്!

അധ്യയന മാധ്യമം പ്രാദേശിക ഭാഷയാകണമെന്ന കര്‍ക്കശമായ നിര്‍ദേശം നയം മുന്നോട്ടുവക്കുന്നു. സ്വതന്ത്രമായ ചിന്തക്കും അതിരുകളില്ലാത്ത ആലോചനകള്‍ക്കും മാതൃഭാഷയില്‍ പഠിക്കുക എന്നത് പ്രധാനമാണ്. ചെറു പ്രായത്തില്‍ തന്നെ ബഹുഭാഷാ പഠനത്തിന് കുട്ടികളെ സജ്ജമാക്കണം. ഭാഷാപഠനം ഏറ്റവും അനായാസം നടക്കുന്നുത് 2 മുതല്‍ 8 വയസ്സുവരെയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഗ്രേഡ് 8 വരെ പഠനം മാതൃഭാഷയിലായിരിക്കണം. ഇതില്‍ ഗ്രേഡ് 5 വരെ മാതൃഭാഷ/പ്രാദേശിക ഭാഷയല്ലാതെ മറ്റൊന്നും അധ്യയന മാധ്യമമാകാന്‍ പാടില്ല.  സയന്‍സ് അടക്കമുള്ള എല്ലാ ടെക്സ്റ്റ് പുസ്തകങ്ങളും അതത് ഭാഷയില്‍ ലഭ്യമാക്കണം. അധ്യയന മാധ്യമത്തില്‍നിന്ന് വ്യത്യസ്തമായ പ്രാദേശിക ഭാഷയുള്ള കുട്ടികള്‍ ക്ലാസിലുണ്ടെങ്കില്‍ അധ്യാപകര്‍ ദ്വിഭാഷ രീതിയില്‍‍ പഠിപ്പിക്കണം. അതിനുവേണ്ട പഠന സാമഗ്രികളും ഉണ്ടാകണം. ഭാഷാധ്യാപകരെ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. സംസ്കൃതം അടക്കം ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതിലെ സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ശാസ്ത്രവും ഗണിത ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഒക്കെയുള്ള സംസ്കൃതം പഠിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കണം. മറ്റ് സ്കൂള്‍ വിഷയങ്ങളുമായി സംസ്കൃതത്തെ ബന്ധിപ്പിക്കണം. എല്ലാ അറിവുകളുടെയും സ്രോതസ്സാണ് സംസ്കൃതം എന്ന ധ്വനി നയരേഖയുടെ വരികള്‍ക്കിടയില്‍ കാണാം. പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നീ ഭാഷകളുടെ പരിപോഷണത്തിനായി പ്രത്യേക കമ്മീഷന്‍ രൂപവത്കരിക്കണമെന്നും ശിപാര്‍ശയുണ്ട്.

നിയന്ത്രണം പ്രധാനമന്ത്രിയില്‍

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിവര്‍ത്തനം സാധ്യമാക്കുന്ന നയരൂപീകരണമാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ശിപാര്‍ശകളുടെ ആകത്തുക. അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം പുതുതലമുറക്ക് ഉറപ്പാക്കാനുതകുംവിധമുള്ള ഒരുപാട് ശിപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ കാണാം. കരട് രേഖ സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ഇത് രാജ്യത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയമായി മാറും. അക്കാദമികമായി നയ രേഖ പൊതുവെ സ്വീകാര്യവും പ്രതീക്ഷാ നിര്‍ഭരവുമാണ്. നയം പൊതുവായ ചില സമീപനങ്ങളും നിലപാടുകളും സങ്കല്‍പങ്ങളുമാണ്. എന്നാല്‍ അത് പ്രയോഗത്തില്‍ വരുത്താന്‍ സുവ്യക്തവും സുചിന്തിതവുമായ നടപടികളും സര്‍ക്കാര്‍ ഉത്തരുവകളും വേണം. ഇപ്പോള്‍ പ്രഖ്യാപിച്ച നയം തന്നെയും ഏത് തരത്തിലും വ്യാഖ്യാനിക്കാനാകുംവിധം വിശാലവും വിപുലവുമാണ്. അത് നടപ്പാക്കാന്‍
വേണ്ട നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്പോഴാണ് രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രത്യക്ഷമാകുക. വിദ്യാഭ്യാസ രംഗത്ത് പ്രഖ്യാപിത അജണ്ടകളുള്ള രാഷ്ട്രീയ ഹിന്ദുത്വം അധികാരം വാഴുന്ന രാജ്യത്ത് ഒരു നയം ഏത് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് അധികം ആലോചിക്കേണ്ടതില്ല. 

എല്ലാ ശുഭ പ്രതീക്ഷകള്‍ക്കുമപ്പുറം ഉയര്‍ന്നുവരുന്ന ഈ ആശങ്ക അസ്ഥാനത്തല്ല എന്ന് അടിവരയിടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഭരണസംവിധാനത്തിന്റെ ഘടനയും രൂപകല്‍പനയും. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ (എന്‍ ഇ സി) എന്ന പേരില്‍ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കായിരിക്കും രാജ്യത്ത് ഈ നയം നടപ്പാക്കുന്നതിന്‍റെ പൂര്‍ണ ചുമതല. സംസ്ഥാനങ്ങളില്‍ ഇതേ മാതൃകയില്‍ സംസ്ഥാനതല കമ്മീഷനുകളുണ്ടാകും. 
പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാവുന്ന തരത്തിലാണ് എന്‍ ഇ സിയുടെ ഘടന. പ്രധാനമന്ത്രി ചെയര്‍മാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (മാനവവിഭവ ശേഷി വകുപ്പിന്‍റെ പുനര്‍നാമകരണം നയം നിര്‍ദേശിക്കുന്നുണ്ട്) വൈസ് ചെയര്‍മാനുമായിരിക്കും. ആകെ 20-30 അംഗങ്ങള്‍. അതില്‍ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് വൈസ് ചെയര്‍‌മാന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഊഴമിട്ട് കമ്മീഷനില്‍ അംഗത്വം വഹിക്കും. ഇവരെല്ലാമായിരിക്കും കമ്മീഷനിലെ പകുതി അംഗങ്ങള്‍. ബാക്കി 50 ശതമാനം പേര്‍ വിദ്യാഭ്യാസ വിചക്ഷണരും വിവിധ മേഖലകളിലെ വിദഗ്ധരും മറ്റും. ഈ കമ്മീഷനെ നിയോഗിക്കുക പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി എന്നിവരടങ്ങിയ സമിതിയാകും.

വിദ്യാഭ്യാസ മേഖലയിലെ ഏത് പദ്ധതിയും പരിപാടിയും ഏത് സമയത്തും പുനരാലോചിക്കാനും ഏതുതരം പരിഷ്കാരവും നടപ്പാക്കാനുമുള്ള അധികാരം കമ്മീഷനുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏത് സ്ഥാനപത്തിന്റെയും ബഡ്ജറ്റും ധനവിനിയോഗവും അടക്കം എല്ലാ സാന്പത്തിക ഇടപാടുകളും നിയന്ത്രിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ചുമതല നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനായിരിക്കും. ഫൌണ്ടേഷന് കീഴില്‍ രൂപവത്കരിക്കുന്ന നാല് ഡിവിഷനുകളാണ് ഗവേഷണത്തിന് അപേക്ഷ സ്വീകരിച്ച് വിഷയം അംഗീകരിക്കുക. ഇതിന് പണം നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ സബ്ജക്ട് കമ്മിറ്റിയുമുണ്ടാകും. എന്നാല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഗവേണിങ് ബോഡിയെ നിയമിക്കുന്നത് എജുക്കേഷന്‍ കമ്മീഷനാണ്. ഫലത്തില്‍ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് പൂര്‍ണ അധികാരം കൈവരുന്ന, രാഷ്ട്രീയ താത്പര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന അധികാര ഘടനയിലാണ് ദേശീയ കമ്മീഷന്‍ രൂപകല്‍പന ചെയ്യുന്നത്. അയഞ്ഞ ചട്ടക്കൂടിനുള്ളില്‍ രൂപപ്പെടുത്തിയ എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന ഉദാര വിദ്യാഭ്യാസ നയവും അതിനെ നിയന്ത്രിക്കാനായി രാഷ്ട്രീയാധിപത്യത്തോടെയുള്ള സമിതിയുമാണ് പുതിയ നയരേഖയിലൂടെ സ്ഥാപിക്കപ്പെടുന്നത്.



നയം കേന്ദ്രീകൃതം

എജുക്കേഷന്‍ കമ്മീഷന്‍ അടക്കമുള്ള സംവിധാനങ്ങളിലൂടെ കടുത്ത കേന്ദ്രീകൃത നിയന്ത്രണമാണ് ഫലത്തില്‍ പുതിയ നയം മുന്നോട്ടുവക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ അധികാമുള്ള കണ്‍കറന്‍റ് പട്ടികയില്‍ പെട്ടതാണ് വിദ്യാഭ്യാസം എന്ന വസ്തുത പോലും നയരൂപീകരണ സമിതി പരിഗണിച്ചില്ല എന്ന് സംശയിക്കണം. കണ്‍കറന്‍റ് ലിസ്റ്റില്‍പെട്ടതിനാല്‍ ശ്രദ്ധാപൂര്‍വമായ ആസൂത്രണവും സംയുക്തമായ നടത്തിപ്പ് മേല്‍നോട്ടവും വേണമെന്ന് മാത്രമാണ് നയം പറയുന്നത്. നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം നയം അനുവദിക്കുന്നില്ല. പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തെക്കുറിച്ചും അവര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങളെക്കുറിച്ചും നയം വിശദമായി ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ അവരെ ഒഴിവാക്കി എന്ന് പറയാന്‍ പറ്റാത്ത തരത്തിലുള്ള പ്രാതിനിധ്യം നല്‍കിയിട്ടുമുണ്ട്. വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണാവകാശം സംരക്ഷിക്കുന്നതിനെപ്പറ്റിയും നയം മൌനംപാലിക്കുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രവേശനം ഉറപ്പാക്കാനാവശ്യമായ  നിര്‍ദേശങ്ങള്‍ പലയിടത്തായി നയത്തില്‍ പറയുന്നുമുണ്ട്. 

കരട് രേഖ പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നാഴ്ചക്ക് ശേഷം ദി ഹിന്ദു പത്രം നടത്തിയ അഭിമുഖത്തില്‍ നയരൂപീകരണ സമിതി അധ്യക്ഷനായിരുന്ന കെ കസ്തൂരി രംഗനോട് ഇക്കാര്യം ചോദിക്കുന്നുണ്ട്. ദലിത്- പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി എന്തുകൊണ്ട് അരപേജ് മാത്രം എന്ന ചോദ്യത്തിന് അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടുമെന്നാണ് നല്‍കിയ വിശദീകരണം! സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണമെന്നും അതിലപ്പുറം തനിക്കൊന്നും പറയാനില്ലെന്നുമാണ് സംവരണത്തെക്കുറിച്ചുള്ള മറുപടി !! കേന്ദ്രവുമായി
എപ്പോഴും ആശയവിനിമയം നടത്തേണ്ടി വരുമെങ്കിലും അത് നേരിട്ടുള്ള നിയന്ത്രണത്തിന് കാരണമാകില്ല എന്നാണ് കേന്ദ്രീകൃത നിയന്ത്രണത്തിന് പറയുന്ന ന്യായം !!! എങ്ങും തൊടാതെ അവ്യക്തമായി നല്‍കുന്ന ഈ അഴകൊഴമ്പന്‍ മറുപടികള്‍  കരട് നയത്തെയാകെ സംശയനിഴലില്‍ നിര്‍ത്തുന്നുണ്ട്.

സ്വയംഭരണവും സ്വകാര്യവത്കരണവും

വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥാപനങ്ങള്‍ക്ക് തന്നെയാണ് നരയരേഖ മുന്തിയ പ്രാധാന്യം നല്‍കുന്നത്. എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകുന്ന തരത്തില്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് കരട് രേഖ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ പൊതുപണം ചിലവിടുന്നതിന്‍റെ തോത് വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശം മുന്നോട്ടുവക്കുന്ന നയം, വിദ്യാഭ്യാസ മേ ഖലയെ വാണിജ്യാടിസ്ഥാനത്തിലുള്ള നിക്ഷേപ സാധ്യതാ പ്രദേശമായി മാറ്റുന്നതിനെതിരെ പലയിടത്തും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന കര്‍ക്കശ നിലപാട് നയത്തിലുടനീളം പ്രകടമാണ്. സര്‍ക്കാര്‍ പണം മുടക്കാത്ത സ്ഥാപനങ്ങളൊന്നും പേരിനൊപ്പം പബ്ലിക് എന്ന വാക്ക് ഉപയോഗിക്കരുത് എന്നുവരെ നിര്‍ദേശമുണ്ട്. അതേസമയം തന്നെ സ്വകാര്യ സ്ഥാപനങ്ങളെ ആവോളം പ്രോത്സാഹിപ്പിക്കണമെന്ന ഉദാര സമീപനവും കരട്  നയത്തില്‍ കാണാം. ഉന്നതമായ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കണമെന്ന് നയം എടുത്തുപറയുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തടയിട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനും നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതിനും തടസ്സമായതെന്നാണ് കരട് രേഖയുടെ കണ്ടെത്തല്‍. ഈ തടസ്സം മറികടക്കണമെങ്കില്‍ ഉദാര സമീപനം സ്വീകരിച്ചേ പറ്റൂ. സ്വകാര്യ നിക്ഷേപത്തെക്കുറിച്ച് അതി സൂക്ഷ്മമായി മാത്രമാണ് നയം പറയുന്നത് എങ്കിലും ഫലത്തില്‍ അത് അതീവ ഉദാര നയമായി പരിണമിക്കുമെന്നുറപ്പ്. ശക്തമെങ്കിലും ചെറു നിയന്ത്രണങ്ങള്‍ ആകാമെന്നാണ് ഇതേപറ്റി നയം പറയുന്നത്. അഥവ നിലവിലുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖല അതേപടി തുടരുകയും ഒരുപടികൂടി മുന്നോട്ട് കുതിക്കുകയും ചെയ്യുമെന്ന് വ്യക്തം. സ്കോളര്‍ഷിപ്പുകള്‍, അടിസ്ഥാന സൌകര്യ വികസനം, അധ്യാപക നിയമനം, അധ്യാപക പരിശീലനം എന്നിവയാണ് സ്വകാര്യ മേഖലയിലെ സാധ്യതകളായി കരട് നയം പരിചയപ്പെടുത്തുന്നത്.

സ്കൂളുകള്‍ക്ക് അവരുടെ ഫീസും പാഠ്യപദ്ധതിയും സ്വയം തെരഞ്ഞെടുക്കാനുള്ള സന്പൂര്‍ണമായ സ്വയംഭരണാധികാരം കരട് നയരേഖ അനുവദിക്കുന്നു. ഫീസ് മൂന്ന് കൊല്ലത്തിലൊരിക്കല്‍ പുനര്‍നിര്‍ണയിക്കാം. എന്നാല്‍ അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കണം. അധ്യാപക പരിശീലനത്തിലും സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരെ പങ്കെടുപ്പിക്കണം. എന്നാല്‍ ഇതൊന്നും പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് വിഭവവും അവസരവും നിഷേധിച്ചുകൊണ്ടാകരുതെന്നും നയം പറയുന്നു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം ഭരണ  സ്ഥാപനങ്ങളായി മാറുന്ന ഭാവികാലമാണ് നയരേഖ സ്വപ്നം കാണുന്നത്. വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത്. സ്വയം ഭരണമെന്നാല്‍ അക്കാദമികമായ സ്വയം ഭരണം മാത്രമല്ല. ഫീസ് നിര്‍ണയിക്കാനും ശന്പളം നിശ്ചയിക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനുമുള്ള പൂര്‍ണ അധികാരമാണ്. അക്കാദമികമായ അധികാരം കൂടി കൈവരുന്നതോടെ ഇഷ്ടപ്രകാരമുള്ള ഫീസ് ഘടനയില്‍ അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന ഏത് കോഴ്സും പഠിപ്പിക്കാനാകും. ഫലത്തില്‍ ഇത് സന്പൂര്‍ണ സ്വാശ്രയവത്കരണത്തിലേക്കാണ് നയിക്കുക.  എല്ലാവര്‍ക്കും പ്രാപ്യമായ വിദ്യാഭ്യാസം എന്ന നയരേഖ മുന്നോട്ടുവക്കുന്ന സങ്കല്‍പത്തെ പാടേ തകിടം മറിക്കുന്നതാകും ഈ സ്വാശ്രയവത്കരണം. കേരളത്തില്‍ ഇതിനകം നിലവില്‍വന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു എന്ന  അനുഭവം നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്നുമുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു വകുപ്പ് 12 (I) (c). ഓരോ സ്കൂളും അതിന്‍റെ ചുറ്റുവട്ടത്തുനിന്നുള്ള ദരിദ്ര-പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും പ്രവേശനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. ആകെ കുട്ടികളുടെ എണ്ണത്തിന്‍റെ 25 ശതമാനം ഇങ്ങിനെ പ്രവേശനം നല്‍കിയവരായിരിക്കണമെന്നും അവരുടെ ഫീസ് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ വിദ്യാലയം സാന്പത്തിക ശേഷിയുള്ളവര്‍ മാത്രം പഠിക്കുന്ന സ്ഥലമായി മാറാതിരിക്കാനും അവിടെ എല്ലാതരം വിദ്യാര്‍ഥികളുടെയും സാന്നിധ്യം ഉറപ്പാക്കാനുമായിരുന്നു ഈ നിര്‍ദേശം വച്ചത്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാനായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ കഴിഞ്ഞ ലോക്സഭയെ അറിയിച്ചിരുന്നു. വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് അത് നടപ്പാക്കിയത്. ഈ വ്യവസ്ഥ കര്‍ക്കശമായി നടപ്പാക്കണമെന്ന് കരട് നയം ശിപാര്‍ശ ചെയ്യുന്നുണ്ട്. പക്ഷെ അതിനും നയരേഖ മുന്നോട്ടുവക്കുന്ന ഉപായം, സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുക എന്നതാണ്.

നിയമപരമായി നിര്‍ബന്ധമാക്കിയിട്ടും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത സങ്കല്‍പം, സ്ഥാപനങ്ങളെ കൂടുതല്‍ സ്വതന്ത്രമാക്കുന്നതിലൂടെ നടപ്പാക്കാന്‍ കഴിയുമെന്ന് കരുതാന്‍ ഒരുന്യായവുമില്ല. സ്വാകാര്യ സ്ഥാപനങ്ങളും സ്വയംഭരണ സങ്കല്‍പങ്ങളും ഇതനികം സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരിടാന്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവക്കാനില്ലാത്ത കരട് നയരേഖ, പരിഹാരമായി ആവര്‍ത്തിക്കുന്നത് കൂടുതല്‍ സ്വതന്ത്രമായ സ്വയം ഭരണമാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഏറ്റവും വലിയ പോരായ്മയും ഇതുതന്നെയാണ്.  സ്വകാര്യ മേഖലയെ ചൂഷണമുക്തമായ സംവിധാനമാക്കി മാറ്റുന്ന തരത്തിലുള്ള സംവിധാനം അനിവാര്യമാണ്. ഒപ്പം അവയെ  വിദ്യാര്‍ഥി സൌഹൃദ സ്ഥാപനങ്ങളാക്കി മാറ്റാനുതകുന്ന മെക്കാനിസം കണ്ടെത്തിയേ തീരൂ. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം ഒരേനിയമം നടപ്പാക്കണമെന്ന നിര്‍ദേശം കരടിലുണ്ട്. എന്നാല്‍ ഇതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടനിടയിലെ കേരളത്തിലെ മാത്രം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. സര്‍ക്കാര്‍ പണം മുടക്കുന്ന പബ്ലിക് സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖല പോലെ കേരളത്തിലും മറ്റും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് നയത്തില്‍ വ്യക്തതയില്ല.

സ്വാശ്രയവത്കരണം ശക്തമാകുന്നതോടെ വിദ്യാഭ്യാസം ക്രമേണ സാധാരണക്കാര്‍ക്ക് താങ്ങാന്‍ (affordable) കഴിയാത്തതായി മാറും. അത് വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ദുഷ്പ്രാപ്യമാക്കി (inaccessible)ത്തീര്‍ക്കുകയും അതോടെ നിരവധി പേര്‍ പുറന്തള്ളപ്പെടുകയും (exclusion)  ചെയ്യും. തുല്യഅവസരം (equity) എന്ന വിദ്യാഭ്യാസത്തിലെ പ്രാഥമിക തത്വം തന്നെ ഏറ്റവുമേറെ അട്ടിമറിക്കപ്പെടുന്നത് ഇങ്ങിനെയാണ്. അതുകൊണ്ട് തന്നെ സ്വയംഭരണവും സ്വാകാര്യവത്കരണവും അന്തിമമായ പരിഹാരമല്ല. എന്നാല്‍ അവയെ പൂര്‍ണമായി ഒഴിവാക്കുന്നത് യുക്തിസഹവുമല്ല. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍നിന്നുകൊണ്ട് അവയെ എങ്ങിനെ എല്ലാവര്‍ക്കും സ്വീകാര്യവും ആശ്രയിക്കാവുന്ന മേഖലയാക്കി മാറ്റാമെന്ന ആലോചനകളുണ്ടാകണം.  ഈ ദിശയില്‍ ഫലപ്രദമായൊരു ചുവടുവക്കാന്‍ കരട് നയത്തിലൂടെ കഴിഞ്ഞിട്ടില്ല.

മാറ്റത്തിന്റെ തുടക്കം

കരട് നയ രേഖയില്‍ പലയിടത്തും അവ്യക്തതകളും വൈരുദ്ധ്യങ്ങളും പ്രകടമാണ്. വിദ്യാഭ്യാസം ഇന്ത്യാ കേന്ദ്രിതമാകണമെന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ നയം പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ എന്നതിന് കൃത്യതയുള്ള നിര്‍വചനം നയത്തിലില്ല. പുതിയ നയം നടപ്പാക്കുന്നവര്‍ അതിന് നല്‍കുന്ന നിര്‍വചനം എന്തായിരിക്കും എന്ന ആശങ്ക കരട് രേഖയുടെ വായനയിലുടനീളം അനുഭവപ്പെടും. 1986 മുതല്‍ പിന്തുടരുന്ന നിലവിലെ ദേശീയ നയത്തില്‍, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ശാക്തീകരിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി എടുത്ത് പറയുന്നുണ്ട്. 'രാജ്യം ദീര്‍ഘകാലമായി പിന്തുടരുന്ന ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്....വിദ്യാഭ്യാസം പല ഘടകങ്ങളെയും ഇണക്കിച്ചേര്‍ക്കുന്ന ഒന്നാണ്. അത് ദേശീയോദ്ഗ്രഥനമെന്ന വീക്ഷണത്തെയും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും നവീകരിക്കുകയും അതുവഴി  ഭരണഘടനയിലെ വിശുദ്ധ തത്വങ്ങളായ സോഷ്യലിസം, ജനാധിപത്യം, മതേതരത്വം എന്നിവയെ പരിപോഷിപ്പിക്കുകയും ചെയ്യും' എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ പുതിയ നയത്തില്‍ മതേതരത്വം എന്ന വാക്ക് ഒരിടത്തുപോലും ഉപയോഗിച്ചിട്ടില്ല.

ഭരണഘടനാധിഷടിതമായ ദേശീയബോധവും ഉത്തമ പൌരന്റെ രൂപീകരണവും 1986ലെ നയത്തിന്റെ സുപ്രധാന ലക്ഷ്യമായിരുന്നുവെന്ന് വരികളില്‍ വ്യക്തമാണ്. പുതിയ നയം പക്ഷെ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല, അത്തരം മൂല്യ സങ്കല്‍പങ്ങളോട് ബോധപൂര്‍വം അകലംപാലിക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നുമുണ്ട്. പുരാതന ഇന്ത്യയിലാണ് അതിന് കൂടുതല്‍ താത്പര്യം‍. മത്സരാധിഷ്ടിത കന്പോള ലോകത്തിന് ഇണങ്ങുന്ന 'ഉത്പന്നങ്ങളെ' സൃഷ്ടിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ താത്പര്യമെന്ന് പറയാതെ പറയുന്നുണ്ട് കരട് രേഖ. വിവര-തൊഴിലധിഷ്ഠിത സന്പദ്‍വ്യവസ്ഥയിലേക്കുള്ള മാറ്റവും അതിനിണങ്ങുന്ന തരത്തിലുള്ള പൌര സമൂഹ രൂപീകരണവുമാണ് ഇത് ലക്ഷ്യംവക്കുന്നത്. പോരായ്മകളുണ്ടെങ്കിലും താരതമ്യേന സ്വതന്ത്രമായിരുന്ന യുജിസി പോലുള്ള  അക്കാദമിക് സ്ഥാപനങ്ങളെ ഇല്ലാതാക്കി പകരം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ക്ക് കീഴിലേക്ക് ഗവേഷണവും ഉന്നത വിദ്യാഭ്യാസവും കൊണ്ടുവരുന്നു എന്നതടക്കമുള്ള സുപ്രധാന നയം മാറ്റവും കരട് രേഖയില്‍ പ്രകടമാണ്. രാജ്യം പിന്തുടരുന്ന ഭരണഘടനാ മൂല്യങ്ങള്‍ക്കുസൃതമായ നയത്തില്‍നിന്നാണ് മാറ്റം തുടങ്ങുന്നത് എന്നാണ് കരട് രേഖ പരോക്ഷമായി പറയുന്നത്. അത് നടപ്പാക്കാനുള്ള സമയക്രമത്തിനാകട്ടെ അസാധാരണമായ വേഗവുമുണ്ട്.

കേരള പാഠാവലി

കരട് നയത്തില്‍ പറയുന്ന പല പദ്ധതികളും
പല തരത്തിലും തലത്തിലുമായി കേരളത്തില്‍ പലപ്പോഴായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നയരേഖ മുന്നോട്ടുവക്കുന്ന പല നിര്‍ദേശങ്ങളും 2007ല്‍ കേരളം രൂപകല്‍പന ചെയ്ത കേരള കരിക്കുലം ഫ്രെയിംവര്‍ക്കില്‍ (പാഠ്യപദ്ധതി ചട്ടക്കൂട്) പ്രഖ്യാപിച്ചതാണ്. പ്രവര്‍ത്തനാധിഷ്ടിത പഠനവും  വിമര്‍ശനാത്മക ബോധനശാസ്ത്രവും നിരന്തര മൂല്യനിര്‍ണയവും കേരളത്തില്‍ നടപ്പാക്കി. സ്വയംഭരണം എന്ന പരീക്ഷണം പലതരത്തില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നിട്ടും നയമുണ്ടാക്കിയ സമിതി കേരള അനുഭവങ്ങള്‍ പഠിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല.

പ്രവര്‍ത്തനാധിഷ്ടിത പഠനം എന്ന സങ്കല്‍പം അതിന്റെ സത്തയുള്‍കൊണ്ട് നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി വിജയിച്ചില്ല എന്നാണ് പിന്നീടുണ്ടായ വിലയിരുത്തല്‍. മൂല്യനിര്‍ണയത്തില്‍ കുട്ടിയുടെ ചിന്താശേഷി കൂടി പരിഗണിക്കണമെന്ന നിര്‍ദേശം ഏറ്റവും പരിഹാസ്യമായ രീതിയില്‍ വരെ നടപ്പാക്കപ്പെട്ടു. ചോദ്യ നന്പര്‍ ഉത്തരക്കടലാസിലെഴുതിയാല്‍ പാസ് മാര്‍ക്ക് നല്‍കുന്നതിനെയാണ് കുട്ടിയുടെ വിശകലന ശേഷി പരിശോധനയായി കേരളത്തിലെ അധ്യാപക ലോകം പരാവര്‍ത്തനം ചെയ്തത്. രാഷ്ട്രീയ താത്പര്യങ്ങള്‍ സിലബസില്‍ തിരുകിക്കയറ്റുന്നതിനും കേരള മാതൃകകളുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ ഒരു തലമുറ പിന്നിട്ടപ്പോള്‍ അക്ഷരാഭ്യാസമില്ലാത്ത, എഴുത്തും വായനയും അറിയാത്ത വിദ്യാര്‍ഥി സമൂഹമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന വിമര്‍ശനത്തിന് ഇനിയും വസ്തുനിഷ്ടമായ മറുപടി ഉണ്ടായിട്ടുമില്ല. എത്ര മഹത്തായ സങ്കല്‍പമാണെങ്കിലും കാര്യശേഷിയുള്ളവരിലൂടെ ഫലപ്രദവും ആസൂത്രിതവും സുതാര്യവുമായി നടപ്പാക്കിയില്ലെങ്കില്‍ അത് തിരിച്ചടിക്കുമെന്ന് തെളിയിച്ച പാഠാവലിയാണ് കേരളം. 'ഭരണഘടന എത്രനല്ലതാണെങ്കിലും നടപ്പാക്കുന്നത് മോശം ആളുകളാണെങ്കില്‍ അത് മോശമാകുമെ'ന്ന് അംബേദ്കറെ ഉദ്ദരിച്ച് കരട് നയരേഖ തന്നെ അതിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം യാഥാര്‍ഥ്യമാകുന്പോള്‍ അത് നടപ്പാക്കുന്നവരുടെ സത്യസന്ധതയും സുതാര്യതയും അത് കുട്ടികളില്‍ പ്രയോഗിക്കുന്നവരുടെ ഗുണവും നിലവാരവും  സംശയരഹിതമായി ഉറപ്പാക്കേണ്ടതുണ്ട്.

(മാധ്യമം ആഴ്ചപ്പതിപ്പ്- ജൂലൈ 2019)

Friday, March 15, 2019

കെ എ എസ് സന്പൂര്‍ണ സംവരണം: മുന്നാക്കക്കാര്‍ക്ക് വേണ്ടിയുള്ള മുന്‍കരുതല്‍

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍ സമ്പൂര്‍ണ സംവരണം ഏര്‍പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്.  കെ എ എസിനെ മൂന്ന് ധാരയായി തിരിക്കാനും അതില്‍ രണ്ടെണ്ണത്തിലും സംവരണം ഒഴിവാക്കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ പിന്നാക്ക സമൂഹങ്ങള്‍ നിരന്തരമായ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടിട്ടും മാധ്യമങ്ങള്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചിട്ടും എസ് സി എസ് ടി കമ്മീഷന്‍ അടക്കമുള്ള അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ ഉത്തരവിട്ടിട്ടും സ്വന്തം പാര്‍ട്ടിയിലെ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗം നേതാക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത സര്‍ക്കാറാണ് പെട്ടെന്ന് സംവരണ പ്രഖ്യാപനവുമായി രംഗപ്രവേശം ചെയ്തത്. സര്‍ക്കാറിനെ നയിക്കുന്ന സി പി എമ്മിന് സാമൂഹിക സംവരണത്തോടുള്ള കടുത്ത എതിര്‍പും സാമ്പത്തിക സംവരണത്തോടുള്ള അതിതാല്‍പര്യവും പരസ്യമാണെന്നതിനാല്‍ ഈ പ്രഖ്യാപനം കേരളത്തെ ശരിക്കും ഞെട്ടിച്ചു. പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല. 

സംവരണ അട്ടിമറി എന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. കേരളത്തിന്റെ സകല മേഖലകളിലും അധികാരം കൈയ്യാളുന്നത് സംവരണത്തെ ഏതുവിധേനയും തകര്‍ത്തുകളയണമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണ്. അതിനായി ഒളിഞ്ഞും തെളിഞ്ഞും അധ്വാനിക്കുന്നവരാണ്. സംവരണത്തിന് തുരങ്കംവക്കാന്‍ ലഭിക്കുന്ന ഏത് അവസരവും വിദഗ്ധമായി ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കേരള സര്‍വകലാശാല അതീവ രഹസ്യമായി ഒരു നിയമഭേദഗതി കൊണ്ടുവന്നു. ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു തസ്തിക മാത്രം വരുന്ന റീഡര്‍, പ്രൊഫസര്‍ പോലുള്ളവയെയും ഒരു ഒഴിവിലേക്ക് മാത്രം വിജ്ഞാപനം ചെയ്യുന്നവയെയും സിംഗിള്‍ പോസ്റ്റായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. സെനറ്റ് അജണ്ടയിലെ മറ്റ് കാര്യങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പെടുത്തി കൊണ്ടുവന്ന തിരുത്ത് ആരാലും ചോദ്യം ചെയ്യപ്പെടാതെ പാസാകുകയും ചെയ്തു. ഒരു വകുപ്പിലെ അല്ലെങ്കില്‍ സ്ഥാപനത്തിലെ ഡയറക്ടര്‍ പോലെ ഭരണച്ചുമതലയുള്ള ഏറ്റവും പ്രധാന തസ്തികയാണ് സര്‍വീസ് നിയമങ്ങള്‍ പ്രകാരം സാധാരണ സിംഗിള്‍ പോസ്റ്റ് എന്ന പ്രയോഗത്തിന്റെ പരിധിയില്‍ വരുന്നത്. ഈ തസ്തികയിലെ നിയമനത്തിന് സംവരണം ബാധകമല്ല. ഈ പഴുത് ഉപയോഗപ്പെടുത്തി നിയമന അട്ടിമറി നടത്താനാണ് കേരള സര്‍വകലാശാല നിയമ ഭേദഗതി കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ അന്നത്തെ സര്‍ക്കാറിന് അത് തിരുത്താന്‍ നിര്‍ദേശം കൊടുക്കേണ്ടിവന്നു. സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 

സംവരണ അട്ടിമറി നിയമം തിരുത്തിയിട്ടും പ്രയോഗത്തില്‍ അത് അംഗീകരിക്കാന്‍ ഇപ്പോഴും കേരള സര്‍വകലാശാലക്ക് മനസ്സ് വന്നിട്ടില്ല. പുതിയ നിയമപ്രകാരം, അസിസ്റ്റന്റ് പ്രൊഫസര്, അസോസിയേറ്റ് പ്രൊഫസര്‍ തസ്തകികളിേലേക്ക് നിയമനം നടത്താന്‍ വിഞ്ജാപനം ഇറക്കിയപ്പോഴും സംവരണം ഒവിവാക്കി അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത വൈസ് ചാന്‍സിലര്‍ ഡോ. പി കെ രാധാകൃഷ്ണന്റെ നീതിബോധത്തിന് മുന്നില്‍ ഒടുവില്‍ സര്‍വകലാശാലക്ക് കീഴടങ്ങേണ്ടിവന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികളായി സര്‍വകലാശലാ ഭരണസമിതിയുലുള്ളവര്‍ ഒറ്റക്കെട്ടായി വി സി ക്കെതിരെ രംഗത്ത് വന്നു. സംവരണത്തില്‍ തോറ്റതിന് അവര്‍ പകവീട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു നിയമന കേസിലേക്ക് വിസിയെ വലിച്ചിഴച്ച് തേജോവധം ചെയ്തു. വൈസ് ചാന്‍സലര്‍ എന്ന ഏറ്റവും പ്രധാന തസ്തികയിലിരുന്നയാളുടെ നിലപാടായതിനാല്‍ മാത്രമാണ് അവിടെ അട്ടിമറി തടയാനായത്. വി സി വിരമിച്ചതോടെ ഈ നിയമനങ്ങളും നിലച്ചു. ഇത് കേരള സര്‍വകലാശാലയുടെ മാത്രം പ്രശ്‌നമല്ല. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന സമാനമായ സംവരണ അട്ടിമറി നീക്കം കടുത്ത മാധ്യമ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചത് രണ്ടാഴ്ച മുമ്പാണ്. മലയാളം സര്‍വകലാശാല രൂപീകരണ സമയത്ത് അതിന്‌റെ നിയമാവലിയില്‍ തന്നെ സംവരണരഹിതമായ നിയമനത്തിന് അതിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തിയ നീക്കവും പിടിക്കപ്പെട്ടിരുന്നു. ഇങ്ങിനെ അടിമുടി സംവരണ വിരുദ്ധമായ ഭരണ-നിര്‍വഹണ ഘടന നിലനില്‍ക്കുന്ന സംസ്ഥാനത്താണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയമായി സാമൂഹിക സംവരണത്തെ എതിര്‍ക്കുന്ന സി പി എം നിയന്ത്രിത സര്‍ക്കാറായതിനാല്‍ അതിന്‌റെ ഉദ്ദേശശുദ്ധി സംശയിക്കപ്പടുന്നുണ്ട്. മുന്നാക്ക സംവരണത്തിന് തൂക്കമൊപ്പിക്കാന്‍ നടത്തിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

സംവരണത്തെയും സംവരണ വിഭാഗങ്ങളുടെ അവകാശങ്ങളെയും മാനിക്കുന്ന സര്‍ക്കാറുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇ എം എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള സവര്‍ണ മുഖ്യമന്ത്രിമാരുടെ കാലത്തായാലും ആര്‍ ശങ്കര്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഈഴവ മുഖ്യമന്ത്രിമാരുടെ കാലത്തായാലും സംവരണ വിരുദ്ധ ചേരി പ്രബലമാണ്. സംവരണ നടപടികളിലെ പോരായ്മകള്‍ ഇല്ലാതാക്കാനോ പതിറ്റാണ്ടുകളായി അവര്‍ നേരിടുന്ന നീതി നിഷേധം പരിഹരിക്കാനോ ഇതുവരെ ഒരു സര്‍ക്കാറും ശ്രമിച്ചിട്ടില്ല. കേരളസര്‍വകലാശലയിലും മറ്റുമുണ്ടായതുപോലുള്ള അട്ടിമറി നീക്കങ്ങല്‍ മാത്രമല്ല, സംവരണ വിഭാഗങ്ങള്‍ക്ക് ന്യായമായി നല്‍കേണ്ട മിനിമം നീതി ഉറപ്പാക്കണമെങ്കില്‍ പോലും സവര്‍ണ ജാതി വിഭാഗങ്ങളുടെ പ്രകിലോമകരമായ താത്പര്യങ്ങള്‍ വരെ സംരക്ഷിക്കേണ്ടി വരുന്നു എന്നതാണ് കേരളത്തിന്റെ അനുഭവം. നരേന്ദ്രന്‍ പാക്കേജ് അതിന്റെ മികച്ച ഉദാഹരണമാണ്. 

സര്‍ക്കാര്‍ സര്‍വീസ് മുതല്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ളവയിലെ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയിട്ടും വന്‍തോതില്‍ പ്രാതിനിധ്യക്കുറവുണ്ടായി എന്നാണ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍ അത് നികത്താനുള്ള വഴികള്‍ ശിപാര്‍ശ ചെയ്യാതിരുന്ന കമ്മീഷന്‍ ആ തീരുമാനം സര്‍ക്കാറിന് വിട്ടു. കുറവ് നികത്താന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വേണമെന്ന ആവശ്യം സംവരണ വിഭാഗങ്ങള്‍ മുന്നോട്ടുവച്ചു. ഇതിനിടെയാണ് നരേന്ദ്രന്‍ പാക്കേജ് എന്ന പേരില്‍ പുതിയൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സംവരണ തസ്തികയില്‍ യോഗ്യരായ ആളില്ലാതെ വന്നാല്‍, പിന്നാക്ക വിഭാഗങ്ങള്‍ തമ്മില്‍ കടംകൊടുക്കുന്ന രീതി ഒഴിവാക്കുന്നതായിരുന്നു അതിലെ പ്രധാന വ്യവസ്ഥ. നിശ്ചിത സമുദായത്തില്‍നിന്നുള്ള ആളെ കിട്ടുംവരെ വിജ്ഞാപനം ഇറക്കുക എന്ന രീതിയാണ് പകരം കൊണ്ടുവന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായോഗികമായി വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ രീതി. അവര്‍ക്കതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചുമില്ല. മൊത്തം സംവരണ വിഭാഗങ്ങള്‍ക്ക് ഗുണകരമായിരുന്ന വ്യവസ്ഥയാണ് മാറ്റിയത്.

സംവരണ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു രീതി പരിഷ്‌കരിക്കുന്നതിന്റെ പേരില്‍, ആ ഇടപാടില്‍ കക്ഷിയേ അല്ലാത്ത മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനമം വിദ്യാഭ്യാസ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യഥാര്‍ഥത്തില്‍ നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പ്രാതിനിധ്യക്കുറവ് തിരുത്താനായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നത്. അതിന് സര്‍ക്കാര്‍ തയാറായില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ നടപ്പാക്കുന്നതാണ് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് എന്നുവരെ അക്കാലത്തെ മന്ത്രിമാര്‍ പറഞ്ഞുനടന്നു. അവിടെയും നിര്‍ത്തിയില്ല. ഒരു പ്രബല സവര്‍ണ ഹിന്ദു ജാതി സംഘടനക്ക്, ഈ നിയമ ഭേഗദതിയുടെ പേരില്‍ സര്‍ക്കാര്‍ കോടികളുടെ ഭൂ സ്വത്താണ് ഇഷ്ടദാനമായി നല്‍കിയത്. 

പിന്നാക്കക്കാരുടെ മാത്രം വിഷയമായിരുന്ന നരേന്ദ്രന്‍ പാക്കേജ് നടപ്പാക്കുന്നതിന്റെ മറവില്‍ കേരളത്തിലെ സവര്‍ണ വിഭാഗങ്ങള്‍ക്ക് വന്‍ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതുവഴി സര്‍ക്കാര്‍ കോളജുകളില്‍ ഏര്‍പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഉത്തരവിലും വലിയൊരു കളി നടന്നു. എല്ലാ ഡ്രാഫ്റ്റുകളിലും സര്‍ക്കാര്‍ കോളജുകള്‍ എന്നുണ്ടായിരുന്നത് മാറ്റി, അന്തിമ ഉത്തരവില്‍ സര്‍ക്കാര്‍ എന്ന വാക്കൊഴിവാക്കി, കോളജുകളില്‍ എന്ന് മാത്രമാക്കി. ഇതോടെ ന്യൂനപക്ഷങ്ങള്‍ അടക്കം നടത്തുന്ന സ്വകാര്യ കോളജുകളിലും മുന്നാക്ക സംവരണം ബാധകമായി. പിന്നീട് സംഭവം വിവാദമായപ്പോള്‍ ഉത്തരവ് തിരുത്തിയിറക്കി. മുന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി 2015ല്‍ കൊണ്ടുവന്നപ്പോഴം അതിന്റെ നിയമിര്‍മാണത്തിന് നിയമസഭയില്‍ സമര്‍പിച്ച ബില്‍ തുടങ്ങിയിരുന്നത്, സംവരണ വിഭാഗങ്ങള്‍ സംവരണം വഴി മറ്റുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന മുഖവരയോടെയാണ്. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പെടുത്തിയത് നിലവിലെ ഇടതുസര്‍ക്കാറാണ്. ദേവസ്വം ബോര്‍ഡിലും ബോര്‍ഡിന്റെ ഇതര സ്ഥാപനങ്ങളിലും ഇപ്പോള്‍തന്നെ ദലത് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് ഏറ്റവും മിനിമം അവകാശം മാത്രമാണ്. സംവരണമില്ലാത്ത എയിഡഡ് കോളജുകല്‍ പോലുല്‌ള സ്ഥാപനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് അപ്രഖ്യാപിത അയിത്തവുമുണ്ട്. ഇതിനിടെയാണ് മുന്നാക്കക്കാര്‍ക്ക് തന്നെ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 

പിന്നാക്ക വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്ന പി എസ് സി റാങ്ക് ലിസ്റ്റുകള്‍ക്കെതിരെ വരെ അതി നിഗൂഡമായ നീക്കങ്ങള്‍ നടന്നതിന് കേരളത്തില്‍ എത്രയോ ചരിത്രമുണ്ട്. അത്തരത്തിലൊന്നാണ് 2014ലെ എസ് ഐ റാങ്ക് ലിസ്റ്റ്. എസ് ഐ തസ്തികയിലേക്ക് നടന്ന പരീക്ഷ തന്നെ അട്ടിമറിച്ച് റാങ്ക് ലിസറ്റ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സുപ്രിംകോടതി വരെ പോയാണ് ഉദ്യോഗാര്‍ഥികള്‍ തടഞ്ഞത്. പി എസ് സിക്ക് പുറമെ സര്‍ക്കാര്‍ തന്നെ പ്രത്യേക താത്പര്യമെടുത്ത് സുപ്രിംകോടതി വരെ കേസ് നടത്തി. 170 സംവരണ തസ്തിക നികത്തപ്പെടുമായിരുന്ന പട്ടികയില്‍, ഇടംപടിച്ചവരില്‍ ഭൂരിഭാഗവും സംവരണ സമുദായാംഗങ്ങളായിരുന്നുവെന്നതാണ് ഈ ലിസ്റ്റിനെ നിയമക്കുരക്കിലാക്കിയതിന്റെ യഥാര്‍ഥ കാരണം.  2014 ജനുവരിയില്‍ നിലവില്‍ വന്ന ഡപ്യൂട്ടി കലക്ടര്‍ റാങ്ക് ലിസ്റ്റില്‍ പി എസ് സി തന്നെയാണ് വന്‍ അട്ടിമറി നടത്തി്. ഇതും പിന്നാക്കക്കാര്‍ വലിയ മുന്നേറ്റമുണ്ടാക്കിയ പട്ടികയായിരുന്നു. രണ്ട് എഴുത്തുപരീക്ഷയും അഭിമുഖവുമായിരുന്നു റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ നിശ്ചയിച്ചിരുന്ന്. രണ്ട് പരീക്ഷ കഴിഞ്ഞപ്പോള്‍ മുന്നില്‍ വന്നവരില്‍ 11 പേര്‍ സംവരണ സമുദായാംഗങ്ങള്‍ (4 ഈഴവ, 7 മുസ്#ലിം). അഭിമുഖത്തിന് മുമ്പ് സംവരണ വിഭാഗക്കാരുടെ പേരില്‍ ചെറിയൊരു മാറ്റം പി എസ് സി വരുത്തിയപ്പോള്‍ മുന്നിലെത്തിയ 11 പിന്നാക്കക്കാര്‍ സപ്ലിമെന്ററി ലിസ്റ്റിലേക്ക് തെറിച്ചു. മെയിന്‍ ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയയാളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ 19 പേര്‍  സപ്ലിമെന്ററി പട്ടികയിലായി. രണ്ട് പരീക്ഷകള്‍ നടത്തുന്ന മറ്റ് തസ്തികകളില്‍നിന്ന് വ്യത്യസ്തമായി ഇതിന് മാത്രം പ്രത്യേക മാനദണ്ഡം കൊണ്ടുവരികയാണ് പി എസ് സി ചെയ്തത്. രണ്ട് പരീക്ഷയുള്ള ചില തസ്തികയില്‍ സമാന രീതിയില്‍ അട്ടിമറി നടന്നപ്പാള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയും സംവരണ സമുദായാംഗങ്ങള്‍ അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നിട്ടും ഡപ്യൂട്ടി കലക്ടര്‍ പട്ടിക അട്ടിമറിക്കപ്പെട്ടു. ഡപ്യൂട്ടി കലക്ടര്‍ എന്നാല്‍ അടുത്ത പ്രൊമോഷനോടെ ഐ എ എസുകരായി മാറുന്ന തസ്തികയാണ് എന്നതുകൂടി ശ്രദ്ധിക്കണം. 

സംവരണ തസ്തിക നിയമനത്തിലെ അപാകതകള്‍ കേരളത്തില്‍ എത്രയോ കാലമായി പിന്നാക്ക സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയമാണ്. ആദ്യ നിയമനങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ സംവരണ സമുദയാംഗങ്ങളെ പൂര്‍ണമായിസംവരണ ക്വാട്ടയിലേക്ക് മാറ്റുന്ന തരത്തിലാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. സുപ്രീംകോടതി വരെ നീണ്ട കേസുകള്‍ ഇതേപ്പറ്റിയുണ്ടായി. എന്നിട്ടും പി എസ് സിക്ക് അതിലെ അപാകത തിരുത്തണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. സംവരണ സമുദായങ്ങള്‍ക്ക് തസ്തിക നഷ്ടം വരുത്തുന്ന റൊട്ടേഷന്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന പരിമിതമായ ആവശ്യം പോലംു പരിഗണിക്കപ്പെട്ടിട്ടില്ല. നിലിവില്‍ 20 പോസ്റ്റ് ഒരു യൂണിറ്റായി കണക്കാക്കുന്നതിന് പകരം 100 പോസ്റ്റുകളുടെ യൂണിറ്റാക്കണമന്നാണ് ആവശ്യം. ഇതുപോലും തസ്തിക നഷ്ടം തടയാന്‍ പര്യാപ്തമല്ല. എങ്കിലും സംവരണ വിഭാഗക്കാ്#ക്ക് ഇപ്പോഴുണ്ടാകുന്ന തസ്തിക നഷ്ടത്തിന്റെ തോത് കുറക്കാന്‍ ഇത് സഹകരമാകും.1999ല്‍ പ്രൊ കെ എം ബഹാവുദ്ദീന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പി എസ് സിയുടെ ചട്ടമനുസരിച്ചാണ് നിയമനം നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി കേസ് തീര്‍പാക്കിയത്. ആ ചട്ടത്തിലെ അപാകതയാണ് ഉന്നയിക്കുന്നത് എന്നത് കോടതി പരിഗണിച്ചില്ല. 2006ല്‍ വീണ്ടും സമാനമായ കേസുണ്ടായി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍. ആ ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാര്‍ഥിയെ പോലും സംവരണ ക്വാട്ടയിലേക്ക് മാറ്റി. ഒരുനിയമത്തിനും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയാത്തവിധമുള്ള നഗ്നമായ അട്ടിമറി. ഹരജിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടായി. ജനറല്‍ വിഭാഗത്തില്‍ നിയമിക്കപ്പെടാന്‍ യോഗ്യനായ ഉദ്യോഗാര്‍ഥിയെ സംവരണ ക്വാട്ടയിലേക്ക് മാറ്റുന്നത് വഴി അയാളുടെ സമുദായത്തിന് അര്‍ഹമായ ഒരു തസ്തിക നഷ്ടമാകുന്നുവെന്ന് കോടതി കണ്ടെത്തി. ഇത് തിരുത്തണമെന്ന് കോടതി വിധിച്ചിട്ടും നടപ്പായില്ല. വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത് എന്‍ എസ് എസും സംസ്ഥാന സര്‍ക്കാറും. സുപ്രിംകോടതിയില്‍ അവസാനം ഒരു ഭാഗത്ത് പി എസ് സിയും മറുഭാഗത്ത് സര്‍ക്കാറും തമ്മില്‍ കേസ് നടത്തിയ വിചിത്രമായ സംഭവമായി അത് മാറി. 

ഇങ്ങിനെ കിട്ടാവുന്ന ഏത് അവസരത്തിലും സംവരണ നിഷേധത്തിന് പഴുത് നോക്കി നടക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് പൊടുന്നനെ കെ എ എസില്‍ മൂന്ന് ധാരയിലും സംവരണം പ്രഖ്യാപിക്കുന്നത്. നിയമസെക്രട്ടറി അടക്കം അതി ശക്തമായ രീതിയില്‍ നല്‍കിയ നിയമോപദേശവും പട്ടിക ജാതി കമ്മീഷന്‍ അട്ക്കമുള്ള സംവിധാനങ്ങള്‍ നല്‍കിയ ഉത്തരവുകളും നിയമപരമായ താക്കീതുകളും പലതവണ ആവര്‍ത്തിച്ചിട്ടും അനങ്ങാത്ത സര്‍ക്കാരാണ് അപ്രതീക്ഷിത സമയത്ത് ഈ തീരുമാനമെടുത്തത്. പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക വിവേചനം പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് കരുതാന്‍ ന്യായമില്ല. ജാതി സംവരണം സാമൂഹിക നീതികൊണ്ടുവരില്ലെന്നും അതിന് സാമ്പത്തിക സംവരണം തന്നെ വേണമെന്നും സൈദ്ധാന്തികമായി വിശ്വസിക്കുകയും രാഷ്ട്രീയമായി നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇടതുപക്ഷം എന്നതുതന്നെ ഒന്നാമത്തെ കാരണം. ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിലനില്‍ക്കുന്ന സവര്‍ണാധിപത്യവും സംവരണ വിരുദ്ധതയുമാണ് മറ്റൊരു കാരണം. ഇവ പഴയപടി നിലനില്‍ക്കെ തന്നെ ഇത്തരമൊരു തീരുമാനമുണ്ടാകുമ്പോള്‍, സ്വാഭാവികമായും സവര്‍ണ വിഭാഗങ്ങള്‍ക്ക് തത്തുല്യമായ നേട്ടം വാഗ്ദാനംചെയ്യുന്ന ഭരണ നടപടി ഉണ്ടായിരക്കുമെന്ന് ഉറപ്പ്. ഇത്തവണ് ഇത് സാമ്പത്തിക സംവരണമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം കെ എ എസില്‍ കൂടി നടപ്പാക്കാനുള്ള തിടുക്കമാണ് ഈ തീരുമാനത്തിന് പിന്നില്‍. കെ എ എസിന്റെ മൂന്ന് ധാരകളിലും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെക്കുറിച്ച് ഇതിനകം ഭരണതലത്തില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പിന്നാക്ക സംവരണത്തിന് തടസ്സമായി സര്‍ക്കാറും ഉദ്യോഗസ്ഥരും പറഞ്ഞിരുന്ന ബൈ ട്രാന്‍സ്ഫര്‍, ഇരട്ട സംവരണം തുടങ്ങിയ സാങ്കേതിക തടസ്സങ്ങളൊന്നും എവിടെനിന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. ഇത്തരം തടസ്സവാദങ്ങളില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കണമെങ്കില്‍ ഇതുവരെ നിഷേധിച്ച പിന്നാക്കക്കാരുടെ അവകാശം വകവച്ചുകൊടുക്കേണ്ടിവരുമെന്ന് സര്‍ക്കാരിനറിയാം. ഇടതുസര്‍ക്കാറിന് വിശേഷിച്ചും. ഈ ഉപായമാണ് കെ എ എസില്‍ പൂര്‍ണ സംവരണം നടപ്പാക്കാന്‍  സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. പിന്നാക്കക്കാരുടെ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അതിശക്തമായ സമരങ്ങള്‍ സര്‍ക്കാറിന് ഒരുനിമിത്തമാകുകയും ചെയ്തു. 

സര്‍ക്കാറിന് ഇക്കാര്യത്തില്‍ അതിതാല്‍പര്യമുണ്ടെന്ന് തെളിയിക്കുന്ന നടപടികള്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞിട്ടുമുണ്ട്. സംവരണം ഉണ്ടായ കാലം തൊട്ട് പിന്നാക്ക സംഘടനകള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ആവശ്യമാണ് റൊട്ടേഷന്‍ വ്യവസ്ഥയിലെ അപാകതമൂലമുണ്ടാകുന്ന സംവരണ നഷ്ടം. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പോലുള്ള വന്‍നഷ്ടങ്ങളിലേക്ക് പിന്നാക്ക വിഭാഗങ്ങളെ എത്തിച്ചതില്‍ ഈ റൊട്ടേഷന്‍ രീതിക്ക് വലിയപങ്കുണ്ട്. ഇതുനെതിരെ ഉയര്‍ന്ന മുറവിളികളെല്ലാം കോടതമുറികളില്‍പോലും നിശ്ശബ്ദമാക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍, മുന്നാക്ക സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭരണകൂടത്തിന് ഇക്കാര്യത്തിലും വിവേകമുണ്ടായി്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ ഇത്തരത്തില്‍ ചോര്‍ച്ചയുണ്ടാകരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് ജനുവരി 19ന് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഉണ്ടാകുന്ന ഒഴിവുകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന മാര്‍ഗരേഖക്ക് അനബന്ധമായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. പിന്നാക്കക്കാര്‍ പതിറ്റാണ്ടുകളായി നേരിടുന്ന പ്രശ്നം മുന്നാക്ക സംവരണം നടപ്പാക്കുമ്പോള്‍ സംഭവിക്കാതിരിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ വരെ ഭരണസംവിധാനം ജാഗ്രത്താണ്. ഇക്കാര്യത്തില്‍ കേന്ദ്ര-കേരള വ്യത്യാസമൊന്നുമില്ല.  ഈ ജാഗ്രത തന്നെയാണ് കേരളത്തില്‍ കെ എ എസില്‍ സമ്പൂര്‍ണ പിന്നാക്ക സംവരണം നടപ്പാക്കാന്‍ കാരണമായതും. 

(ജനപക്ഷം, ഫെബ്രുവരി 2019)

നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ

 ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ...