Sunday, August 23, 2020

രാഷ്ട്രീയ നയം ഒളിഞ്ഞിരിക്കുന്ന വിദ്യാഭ്യാസ നയം

 



ഒരു വര്‍ഷം മുന്പ് പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭാസ നയ കരട് രേഖയില്‍നിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് കഴിഞ്ഞ ദിവസം അന്തിമ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിദ്യാഭ്യാസ സന്പ്രദായത്തെ അടിമുടി മാറ്റുന്ന തരത്തിലുള്ള നടപടികള്‍ക്കാണ് ഇതോടെ തുടക്കമിട്ടിരുന്നത്. വിദ്യാഭ്യാസ പദ്ധതിയുടെ ഘടനയിലും ഉള്ളടക്കത്തിലും അതിന്റെ നടത്തിപ്പിലും സങ്കല്‍പത്തിലുമെല്ലാം സമഗ്രമായ അഴിച്ചുപണി. രണ്ടുപതിറ്റാണ്ടുകൊണ്ട് രാജ്യത്തിന്റെ മുഖച്ഛായ മാറ്റുമന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച നയരേഖയില്‍ പുതിയ കാലത്തെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ആലോചനകള്‍ക്കും പദ്ധതികള്‍ക്കും വേണ്ടത്ര ഇടം നല്‍കിയിട്ടുണ്ട്. അത് ദീര്‍ഘകാലാടിസ്ഥനത്തില്‍ രാജ്യത്ത് ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നവയുമാണ്.

എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന കാലികമായ പരിഷ്കാര നിര്‍ദേശങ്ങളുടെ മറവില്‍, ഈ വിദ്യാഭ്യാസ നയം രാജ്യം മൂല്യവത്തെന്ന് കരുതി സംരക്ഷിക്കുന്ന പല സാമൂഹിക നിലപാടുകളെയും നിരാകരിക്കുന്നുണ്ട്. അക്കാദമിക സ്വയംഭരണം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സാമൂഹിക സുരക്ഷ, രാഷ്ട്രീയ അജണ്ടകള്‍ തടയല്‍, വാണിജ്യവത്കരണത്തെ നിയന്ത്രിക്കല്‍ തുടങ്ങിയ ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാകുന്നതിന്റെ സൂചനകള്‍ നയരേഖയുടെ വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാകും. എല്ലാവരെയും ഉള്‍കൊള്ളുക എന്നതാണ് പുതിയ നയം അടിസ്ഥാന സമീപനമായി മുന്നോട്ടുവക്കുന്നത് എങ്കിലും പ്രയോഗത്തില്‍ ദുര്‍ബലരും പിന്നാക്കക്കാരും ദരിദ്രരും വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക അവശേഷിക്കുന്നു.  അക്കാദമിക സ്വാതന്ത്ര്യവും സ്വയംഭരണവും പരിമിതപ്പെടുകയും രാഷ്ട്രീയ ഇടപെടലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാവുന്ന തരത്തിലാണ് നയം രൂപീകരിച്ചിരിക്കുന്നത്.  വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നയരൂപീകരണ സമിതി അധ്യക്ഷനായിരുന്ന കെ കസ്തൂരി രംഗന്‍,  സംവരണം, അധികാര കേന്ദ്രീകരണം എന്നിവയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്:  'അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടും. സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണം. അതിലപ്പുറം (സംവരണത്തെക്കുറിച്ച്) തനിക്കൊന്നും പറയാനില്ല..... നയം നടപ്പാക്കിയാല്‍ കേന്ദ്രവുമായി എപ്പോഴും ആശയവിനിമയം നടത്തേണ്ടി വരും. എന്നാല്‍ അത് നേരിട്ടുള്ള നിയന്ത്രണത്തിന് കാരണമാകില്ല.'  എങ്ങും തൊടാതെ അവ്യക്തമായി നല്‍കുന്ന ഈ മറുപടികളുടെ അതേ സ്വഭാവമാണ് ഇത്തരം വിഷയങ്ങളില്‍ അന്തിമ നയരഖയിലും പ്രകടമാകുന്നത്.

അധികാരത്തിന്റെ കാണാച്ചരട്

പ്രീ സ്കൂളിങ് മുതല്‍ ബിരുദം വരെ നീളുന്ന ദീര്‍ഘമായ പഠന പ്രകൃയയാണ് പുതിയ നയം മുന്നോട്ടുവക്കുന്നത്. 3 വയസ്സുമുതല്‍ 18 വയസ്സു വരെ. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള എല്ലാ മേഖലകളിലും കേന്ദ്രീകൃത നിയന്ത്രണത്തിന് പുതിയ വിദ്യാഭ്യാസ നയം അരങ്ങൊരുക്കുന്നു. പല തരം എജന്‍സികളിലൂടെ പഠന മേഖലയെ വികേന്ദ്രീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള പൂര്‍ണ നിയന്ത്രണത്തില്‍ ഒതുക്കി നിര്‍ത്തുകയുമാണ് ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല തരം അക്കാദമിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതികളാണ് നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഒരു സവിശേഷത. പലതരം വിമര്‍ശനങ്ങളും പോരായ്മകളും നേരിടുന്നുണ്ടെങ്കിലും യു ജി സി പോലുള്ള സ്ഥാപനങ്ങള്‍ താരതമ്യേന അക്കാദമിക സ്വാതന്ത്ര്യത്തോടെതന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവയെ മാത്രമല്ല, സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണാവകാശമുള്ള സംസ്ഥാനങ്ങളുടെ അധികാരം പോലും കവര്‍ന്നെടുക്കുന്ന തരത്തിലാണ് പുതിയ നയ രൂപകല്‍പന.

സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പാഠ പുസ്തക നിര്‍മാണം മുതല്‍ ഇത് കാണാം. എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് (കരിക്കുലം ഫ്രെയിംവര്‍ക്) അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി സ്വതന്ത്ര കരിക്കുലം വികസിപ്പിക്കാവുന്ന തരത്തിലാണ് നിലവില്‍ വിദ്യാഭ്യാസ മേഖല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇനി എന്‍ സി ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് അനുസൃതമായി, അവര്‍ തരുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് ടെക്സ്റ്റുകള്‍ തയാറാക്കണം. അതില്‍ പ്രദേശിക ചേരുകള്‍ ആകാം. എന്നാല്‍ പുസ്തകം ദേശീയ നയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരിക്കണം എന്ന് നയം എടുത്തുപറയുന്നു. പുതിയ പാഠ്യക്രമത്തില്‍ വിദ്യാര്‍ഥികളെയും അവരുടെ പഠന രീതികളെയും നിലവാരത്തെയും വിലയിരുത്തല്‍ പ്രധാനമാണ്. അതിന് നാഷണല്‍ അസസ്മെന്റ് സെന്റര്‍ സ്ഥാപിക്കും. ഇവരുണ്ടാക്കുന്ന മാനദണ്ഡമനുസരിച്ച് വേണം സംസ്ഥാനങ്ങളിലെ വിലയിരുത്തല്‍ നടത്താന്‍. എന്നാല്‍ അസസ്മെന്റ് സെന്റര്‍ വിലയിരുത്തല്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടക്കേണ്ടത് എന്‍ സി ഇ ആര്‍ ടി പറയും പ്രകാരമായിരിക്കണം.  വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കണ്‍കറന്റ് ലിസ്റ്റ് കണികാണാ പട്ടികയായി മാറുന്ന കാലം വിദൂരമല്ലെന്നാണ് നയരേഖയുടെ വരികള്‍ക്കിടയില്‍നിന്ന് വ്യക്തമാകുന്നത്.

ഒരു സംസ്ഥാനത്ത് രണ്ടുതരം ഉന്നത തല സമിതികളാണ് സ്കൂള്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാന്‍ ഉണ്ടാകുക. മോല്‍നോട്ടവും നയരൂപീകരണവും നിര്‍വഹിക്കുന്നതിന് ഡിപാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷനും ഭരണപരമായ കാര്യങ്ങള്‍ക്കായി ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജുക്കേഷനും. ഇവ രണ്ടും രണ്ട് വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി നിലനില്‍ക്കുന്ന തരത്തിലാണ് നയരേഖ പരിചയപ്പെടുത്തുന്നത്. ഇവയെ നിയന്ത്രിക്കുന്ന ഏക സംവിധാനം നയമനുസരിച്ച് സംസ്ഥാനതലത്തില്‍ ഇല്ല.  ഇവ രണ്ടിനുകീഴിലും അല്ലാത്ത തരത്തില്‍ സ്റ്റേറ്റ് സ്കൂള്‍ സ്റ്റാന്റേര്‍ഡ് അതോറിറ്റി എന്ന വിലയിരുത്തല്‍ ഏജന്‍സിയെ കേന്ദ്രം കൊണ്ടുവരുന്നുമുണ്ട്. ഇതാകട്ടെ എന്‍ സി ഇ ആര്‍ ടിക്ക് വിധേയമായി എസ് ഇ ആര്‍ ടി യുടെ കീഴില്‍ പ്രവര്‍ത്തിക്കണം. പഠന നിലവാരം വിലയിരുത്തുന്നത് മുതല്‍ സ്കൂളുകളുടെ ഭാവി പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നതില്‍ വരെ നിര്‍ണായകമാകുക ഈ ഏജന്‍സിയായിരിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിലെവിടെ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുമെന്ന കാര്യത്തില്‍ നയം മൌനം പാലിക്കുകയാണ്. അവ്യക്തതയും ആശയക്കുഴപ്പവും അധികാര കേന്ദ്രീകരണത്തിനുള്ള എളുപ്പവഴിയായി മാറുമെന്നുറപ്പ്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുറച്ചുകൂടി മൂര്‍ത്തമായാണ് അധികാര നിയന്ത്രണം നടപ്പാക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഏക ജാലക സംവിധാനം വേണമെന്നാണ് പുതിയ നയം. 'ലൈറ്റ് ബട്ട് ടൈറ്റ്' എന്ന പ്രയോഗമാണ് നയത്തിലെ ദിശാസൂചിക. എല്ലാ കാര്യങ്ങളുടെയും പൂര്‍ണ നിയന്ത്രണം ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിക്കാണ്.  കോളജുകളുടെ നിയന്ത്രണം, അക്രഡിറ്റേഷന്‍, ധനവിനിയോഗം, അക്കാദമിക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ എന്നിവയാണ് പ്രധാന ചുമതല. ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഓരോന്നിനും ഓരോ പ്രത്യേക സ്ഥാപനങ്ങള്‍ രൂപീകരിക്കും. ആദ്യത്തേത് നാഷണല്‍ ഹയര്‍ എജുക്കേഷന്‍ റഗുലേറ്ററി കൌണ്‍സില്‍ - NHERC. രണ്ടാമത്തേത് നാഷണല്‍ അക്രഡിറ്റേഷന്‍ കൌണ്‍സില്‍ - NAC. മറ്റൊന്ന് ധനവിനിയോഗ തീരുമാനധികാരമുള്ള ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ്സ് കൌണ്‍സില്‍. അവസാനത്തേത് ജനറല്‍ എജുക്കേഷന്‍ കൌണ്‍സില്‍ -GEC.  നിലവില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊഫഷണല്‍ എജന്‍സികളായ NCTE, NCVET, ICAR, CoA തുടങ്ങിയവ ജി ഇ സിയുടെ കീഴില്‍ ഗുണനിലവാര പരിശോധനാ വിഭാഗങ്ങളായി പ്രവര്‍ത്തിക്കും. ഈ നാല് വിഭാഗങ്ങള്‍ക്ക് കീഴിലും അവരവരുടെ ദൌത്യ നിര്‍വഹണത്തിന് ഇണങ്ങുന്ന പലതരം എജന്‍സികള്‍ വേറെയും രൂപീകരിക്കണമെന്ന് നയ രേഖ ശിപാര്‍ശ ചെയ്യുന്നു.

ഉന്നത വിദ്യാഭ്യാസത്തിലെ ഏറ്റവുമുയര്‍ന്ന ഗവേഷണ മേഖലയില്‍ ഏകാധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുക നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനാണ്, അഥവ NRF. എല്ലാ പഠന മേഖലകളിലെയും  ഗവേഷണത്തിന്റെ പൂര്‍ണ ചുമതല ഫൌണ്ടേഷനായിരിക്കും. ഗവേഷണത്തിന് പണം നല്‍കുന്നത് മുതല്‍ ഗവേഷണ വിഷയം തീരുമാനിക്കുന്നതില്‍ വരെ ഫൌണ്ടേഷന് നിര്‍ണായക പങ്കുണ്ടാകും. നിലവില്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന യു ജി സി, ഐ സി എം ആര്‍, ഐ സി എച്ച് ആര്‍, ഡി ബി ടി, ഡി എസ് ടി തുടങ്ങിയ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം തുടരുമെന്നാണ് നയം പറയുന്നത് എങ്കിലും ഇവരുടെ പ്രവര്‍ത്തന മേഖല ഏതെന്ന് നയത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും റിസേര്‍ച്ച് ഫൌണ്ടേഷന്‍ പ്രവര്‍ത്തനം എന്ന് നയം പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ സമിതിയായിരിക്കും ഫൌണ്ടേഷന്റെ ഭരണ സമിതി.

എന്‍ സി ഇ ആര്‍ ടി വഴി പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസവും ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ വഴി ഉന്നത വിദ്യാഭ്യാസവും റിസേര്‍ച്ച് ഫൌണ്ടേഷന്‍ വഴി ഗവേഷണവും കാല്‍ക്കീഴിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലിനുള്ള വഴികള്‍ അവിടംകൊണ്ടും അവസാനിപ്പിച്ചില്ല. ഇവക്കെല്ലാം മുകളിലായി കൂടുതല്‍ അധികാരത്തോടെ സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷനെ പുതിയ നയം പ്രതിഷ്ടിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ നയ രൂപീകരണ സമിതിയായി നാമമാത്ര അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന CABEക്ക് പകരം നയ രൂപീകരണം, വിലയിരുത്തല്‍, പരിഷ്കരണം, വിദ്യാഭ്യാസവും സാംസ്കാരികവുമായ വികാസം പരിശോധിക്കല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വിപുലമായ അധികാരങ്ങളോടെ CABEയെ പുനപ്രതിഷ്ടിക്കുകയാണ്. ഒരു കണ്‍സള്‍ട്ടേഷന്‍ സമിതിയായി മാത്രമായിരിക്കില്ല CABE ഇനി പ്രവര്‍ത്തിക്കുക എന്ന് നയം പ്രത്യേകം എടുത്തുപറയുന്നു.

വിവിധ വിദ്യാഭ്യാസ എജന്‍സികളുടെയോ പ്രമുഖ സ്ഥാപനങ്ങളുടെയോ  പ്രതിനിധികള്‍,  വിദഗ്ധര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും നാമനിര്‍ദേശം ചെയ്യപ്പെട്ട ചെയര്‍മാനും അടങ്ങുന്നതാണ് നിലവിലെ CABE. എന്നാല്‍ പുനസംഘടിപ്പിക്കുന്ന CABE ന്റെ ഘടന എന്തായിരിക്കുമെന്ന് നയ രേഖയില്‍ പറയുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ചും ഏകോപനത്തോടെയുമായിരിക്കും  CABE പ്രവര്‍ത്തിക്കു എന്ന് നയം പറയുന്നു.‍ അതേസമയം നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പരമോന്നത ഏജന്‍സിയായി നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍ എന്നൊരു ഏജന്‍സിയെ നിര്‍ദേശിച്ചിരുന്നു. അതില്‍ ചെയര്‍മാന്‍ പ്രധാനമന്ത്രിയും വൈസ് ചെയര്‍മാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ആകെ 20-30 അംഗങ്ങള്‍. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് വൈസ് ചെയര്‍‌മാന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും അംഗങ്ങളായിരിക്കും. എന്നാല്‍ ഈ കമ്മീഷനെ കുറിച്ച് അന്തിമ നയത്തില്‍ പരമാര്‍ശില്ല. പകരം CABEന്റെ പുനസംഘടനയാണ് ശിപാര്‍ശ ചെയ്യുന്നത്. കരട് നയത്തില്‍ പറയുന്ന നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍  മാതൃകയില്‍  CABE പുനപ്രതിഷ്ടിക്കപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഫലത്തില്‍ പൂര്‍ണമായ സര്‍ക്കാര്‍ നിയന്ത്രണം ഉള്ളടക്കത്തിലും ഭരണ തലത്തിലും കൊണ്ടുവരുന്നതാണ് നയമെന്നര്‍ഥം. ഇത് സ്വതന്ത്രവും അക്കാദമിക് മാനദണ്ഡങ്ങളില്‍ മാത്രം അധിഷ്ടിതവുമായ വിദ്യാഭ്യാസ പദ്ധതിയെ അട്ടിമറിച്ച് ഭരണകൂട താത്പര്യങ്ങള്‍ക്ക് വിധേയപ്പെടുന്ന പാഠ്യക്രമത്തിന് വഴിയൊരുക്കുമെന്ന ആശങ്ക പ്രസക്തമാണ്. പുതിയ നയം മുന്നോട്ടുവക്കുന്ന വിപ്ലവകരമായ എല്ലാതരം ആലോചനകളെയും ഈ പിന്‍വാതില്‍ നിയന്ത്രണം ഫലത്തില്‍ റദ്ദാക്കുകയും ചെയ്യും. അക്കാദമിക് നിയന്ത്രണത്തിന് പകരം രാഷ്ട്രീയ നിയന്ത്രണമാണ് ഇതിലൂടെ നിലവില്‍ വരിക.

അവസര സമത്വം: മാറുന്ന മാനദണ്ഡം

ഇന്ത്യന്‍ ഭരണഘടനയും അതിന്റെ ചുവടുപിടിച്ച് രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ ഏതാണ്ടെല്ലാ സംവിധാനങ്ങളും ഏറെ പ്രാധാന്യപൂര്‍വം സമീപിച്ച ഒന്നാണ് സംവരണം. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയം ഇക്കാര്യത്തില്‍ അര്‍ഥഗര്‍ഭമായ മൌനംപാലിക്കുകയാണ്. ഉദാരവും സര്‍വ സ്വതന്ത്രവുമായ വിദ്യാഭ്യാസ പരീക്ഷണ ആശയങ്ങള്‍ മുന്നോട്ടുവക്കുന്ന പുതിയ നയം, സ്വാഭാവികമായും സവിശേഷമായി പരിഗണിക്കേണ്ട വിഭാഗമായിരുന്നു സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍. സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് എന്ന പ്രയോഗത്തിന്റെ പരിധിയിലേക്ക് അവരെ പരിമിതപ്പെടുത്തുകയാണ് പുതിയ നയം. എന്നാല്‍ നിലവിലെ വിദ്യാഭ്യാസ  പ്രശ്നങ്ങള്‍ രേഖപ്പെടുത്തുന്പോഴും അതിനുള്ള പുതിയ പരിഹാരം നിര്‍ദേശിക്കുന്പോഴും സാമൂഹിക പിന്നാക്കാവസ്ഥ ഒരു പരിഗണനാ വിഷയമായി വിദ്യാഭ്യാസ നയത്തിലെവിടെയും പ്രത്യക്ഷപ്പെടുന്നില്ല. അതേസമയം നയത്തിലുടനീളം സാന്പത്തിക പിന്നാക്കാവസ്ഥ മുഖ്യ വിഷയമായി കടന്നുവരുന്നുമുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് സംവരണത്തോളം പ്രായോഗികവും രാഷ്ട്രീയവുമായ മറ്റൊരു വഴിയും ഇന്ത്യയിലില്ല. പുതിയ വിദ്യാഭ്യാസ നയത്തില്‍, സാമൂഹിക പിന്നാക്കാവസ്ഥയേക്കാള്‍ സാന്പത്തിക പിന്നാക്കാവസ്ഥക്ക് പരിഗണന ലഭിച്ചത് ഭരണകൂട സമീപനങ്ങളില്‍ പ്രകടമായിക്കഴിഞ്ഞ സംവരണ വിരുദ്ധ മനോഭാവങ്ങളുടെ പ്രതിഫലനമായി വായിച്ചെടുക്കാനാകും. സംവരണ വിരുദ്ധ ആശയം പ്രത്യക്ഷത്തില്‍ മുന്നോട്ടുവക്കുന്ന ഒന്നല്ല പുതിയ  വിദ്യാഭ്യാസ നയം. എന്നാല്‍ അതിന്റെ  ഉള്ളടക്കത്തിലെ സമീപനങ്ങളില്‍ സംവരണ മാനദണ്ഡങ്ങളിലെ നയം മാറ്റം അനുഭവപ്പെടുകയും ചെയ്യും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളായി നയരേഖ ചൂണ്ടിക്കാട്ടുന്നവയിലൊന്ന് മെറിറ്റ് അധിഷ്ടിത തൊഴില്‍ നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ്. മറ്റൊന്ന് സോഷ്യോ ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് പ്രദേശങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യത കുറവ് എന്നതും. ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നയം ഉന്നല്‍ നല്‍കുന്ന പ്രവര്‍ത്തന പദ്ധതിയില്‍ 'നിയമനത്തില്‍ മെറിറ്റ് ഉറപ്പാക്കുന്നതിലൂടെ മികച്ച അധ്യാപകരെ കണ്ടെത്തും' എന്ന് പ്രഖ്യാപിക്കുന്നു. അതേസമയം പിന്നാക്ക പ്രദേശങ്ങളിലെ ലഭ്യതക്കുറവിനോ അത്തരം സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനോ സവിശേഷമായ പദ്ധതികളൊന്നും മുന്നോട്ടുവക്കുന്നുമില്ല. സ്കോളര്‍ഷിപ്, ഓണ്‍ലൈന്‍ പഠനം, വിദൂര പഠനം തുടങ്ങിയവയൊക്കെയാണ് ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പാക്കുക! പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ ബി സി, മറ്റ് എസ് ഇ ഡി ജി എന്നീ വിഭാഗങ്ങളില്‍പെട്ട മെറിറ്റുള്ള കുട്ടികള്‍ക്ക് പഠനത്തിനായി  പ്രോത്സാഹനം നല്‍കുമെന്ന് മറ്റൊരിടത്ത് പറയുന്നു. സ്കോളര്‍ഷിപ് പോര്‍ട്ടല്‍ വിപുലീകരുക്കുയും സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്കോളര്‍ഷിപുകള്‍ ഏറ്‍പെടുത്താന്‍ പ്രോത്സാഹിപ്പിക്കകുയും ചെയ്യുമെന്നും ഈ ഭാഗത്ത് പറയുന്നു. ഭിന്ന ശേഷിയുള്ളവരെയും പെണ്‍കുട്ടികളെയും ആംഗ്യ ഭാഷയെയുമൊക്കെ പ്രത്യേകം  എടുത്തുപറഞ്ഞ നയമാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പങ്കാളിത്തം വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച് മൌനംപാലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വിദ്യാഭ്യാസത്തില്‍ തുല്യതയും ചേര്‍ത്തുപിടിക്കലും നടത്തണമെന്ന് നിര്‍ദേശിക്കുന്ന ഭാഗത്തും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതിന് സാമൂഹിക പിന്നാക്കാവസ്ഥയാ ഒരു പ്രധാന കാരണമായി വിദ്യാഭ്യാസ നയം പരിഗണിക്കുന്നില്ല. സാന്പത്തിക പ്രശ്നം, ഉന്നത വിദ്യാഭ്യാസച്ചിലവ്, പ്രവേശനത്തിലെ നടപടിക്രമം,  ഉപരിപഠനത്തെക്കുറിച്ച കുട്ടികളുടെ ധാരണക്കുറവ് തുടങ്ങിയവയൊക്കെയാണ് ഈ ഭാഗത്ത് പ്രശ്ന കാരണമായി നയം പരിഗണിക്കുന്നത്. ഇതിനും പരിഹാരമായി സര്‍ക്കാര്‍ ചെയ്യേണ്ടത് സാന്പത്തിക സഹായം ഉറപ്പാക്കല്‍ മാത്രമാണ്. ഗവേഷണ മേഖലയിലെ പ്രവര്‍ത്തനത്തിലും നയം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയും സൂക്ഷ്മ നിരീക്ഷണം നടത്തിയും പണം ചിലവിടുക എന്നാണ്. മൊത്തത്തില്‍ പരിശോധിക്കുന്പോള്‍, സാമൂഹിക അസമത്വവും അതുവഴിയുണ്ടാകുന്ന പിന്നാക്കാവസ്ഥയും അതിലൂടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതും പരിഹരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നില്ല എന്നാണ് മനസ്സിലാക്കാനാകുക. എന്നാല്‍ സാന്പത്തിക പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന പിന്നാക്കാവസ്ഥയെ പല തരത്തില്‍ നയം അഭിമുഖീകരിക്കുന്നുമുണ്ട്.

രാഷ്ട്രീയ നയം

വിദ്യാഭ്യാസത്തിലെ നയം മാറ്റം അക്കാദമകി താത്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നാണ് സങ്കല്‍പം. എന്നാല്‍ രാജ്യത്തിന്റെ പുതിയ നയത്തില്‍ അതിനേക്കാളേറെ പരിഗണനയും മുന്‍ഗണനയും ലഭിച്ചത് രാഷ്ട്രീയ നയത്തിനാണ് എന്ന സംശയം നയ രേഖ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസത്തെ രാഷ്ട്രീയമായി പുനസംഘടിപ്പിക്കണമെന്ന ഉറച്ച തീരുമാനമുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ മുന്‍കൈയിലാണ് ഈ നയം രൂപപ്പെടുത്തുന്നത്. പ്രത്യക്ഷ രാഷ്ട്രീയ പ്രഖ്യാപനമൊന്നും നയത്തില്‍ ഉള്‍പെടുത്തിയിട്ടില്ല. എന്നാല്‍ നയം നടപ്പാക്കുന്നവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എല്ലാതരം അജണ്ടകളെയും ഉള്‍കൊള്ളിക്കാന്‍ കഴിയും വിധം അയഞ്ഞതും അതേസമയം ദൃഢതയോടെ നടപ്പാക്കാന്‍ കഴുംവിധം കൃത്യതയുള്ളതുമാണ് അത്. നയത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും രൂപപ്പെട്ടുവരുന്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. അതോടൊപ്പം തന്നെ പ്രഖ്യാപിച്ച നയത്തില്‍നിന്ന് രാഷ്ട്രീയ അജണ്ടകളുടെ സൂചനകളും ലഭിക്കും.

പൌരാണിക ഇന്ത്യന്‍ പാഠ്യ സന്പ്രദായം മാതൃകയാക്കി ആധുനിക വിദ്യാഭ്യാസ രീതി പുനരാവിഷ്കരിക്കണമെന്ന ആശയമാണ് നയം മുന്നോട്ടുവക്കുന്നത്. ബഹുവിഷയ പഠന സന്പ്രദായം നളന്ദയിലും തക്ഷശിലിയിലുമെല്ലാം ഇന്ത്യന്‍ പൌരാണിക സമൂഹം നടപ്പാക്കിയതാണെന്ന അവകാശവാദമുന്നയിച്ചാണ് ഈ വീക്ഷണം അവതരിപ്പിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തിന് പകരം ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്ന തത്വം യാഥാര്‍ഥ്യമാക്കുംവിധം ഭാഷാ പഠനം ക്രമീകരിക്കണമെന്ന് നയം പറയുന്നു. ഇന്ത്യന്‍ ഭാഷകളുടെയും എല്ലാതരം വിജ്ഞാനീയങ്ങളുടെയും സ്രോതസ്സ് സംസ്കൃതമാണെന്ന അകവാശവാദത്തില്‍നിന്നാണ് നയം രൂപപ്പെടുത്തുന്നത്. പ്രാഥമിക പഠനം മാത‍ൃഭാഷയിലായിരിക്കണം. സ്കൂളുകളില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കും. എന്നാല്‍ അത് നിലിവിലെ രീതിയില്‍നിന്ന് വ്യത്യസ്തമായിരിക്കും. മൂന്ന് ഭാഷയില്‍ ഏതെങ്കിലും രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം. മാതൃഭാഷക്ക് പുറമേ ഇംഗ്ലീഷിലും പുസ്തകങ്ങള്‍ തയാറാക്കും. അതിനാല്‍ ഇന്ത്യന്‍ ഭാഷക്കൊപ്പം ഇംഗ്ലീഷ് ഏറെക്കുറെ അപ്രഖ്യാപിത നിര്‍ബന്ധിത ഭാഷയായി പ്രയോഗത്തിലുണ്ടാകും. സംസ്കൃതത്തിന് പ്രത്യേക പരിഗണന നയം നല്‍കുന്നുണ്ട്. രണ്ട് ഇന്ത്യന്‍ ഭാഷ തെരഞ്ഞെടുക്കുന്പോള്‍ അതിലൊന്ന് സംസ്കൃതമായിത്തീരുന്ന തരത്തില്‍ അതിനെ പ്രാധാന്യപൂര്‍വം നയത്തില്‍ അവതരിപ്പിക്കുന്നു.  സെക്കന്ററി തലത്തില്‍ ഇംഗ്ലീഷിന് പുറമേ കൊറിയന്‍, ജാപനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍ ഭാഷകളും പഠിക്കാന്‍ അവസരം നല്‍കുമെന്ന് പറയുന്നു. തൊഴില്‍ സാധ്യത മുന്നില്‍ കണ്ടാണ് ഈ ഭാഷകള്‍ പഠിപ്പിക്കുന്നത് എന്ന് വിശദീകരിക്കുന്ന നയം പക്ഷെ, ഇന്ത്യന്‍ തൊഴില്‍ സമൂഹം ഏറ്റവുമേറെ ആശ്രമയിക്കുന്ന ഗള്‍ഫ് നാടുകളിലെ ഭാഷയായ അറബിക്കിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗം പ്രാധാന്യപൂര്‍വം പരിഗണിക്കുന്ന ഭാഷയെന്ന പരിഗണനയും അറബിക്കിന് നല്‍കിയിട്ടില്ല. അതേ നയം തന്നെ, യോഗയെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ പാരന്പര്യം, സംസ്കാരം, ആചാരം, പൌരാണിക വിജ്ഞാനങ്ങള്‍, പരന്പരാഗത പഠന രീതികള്‍, തുടങ്ങി തദ്ദേശീയമായ ഉറവിടങ്ങളില്‍നിന്ന് സ്വാംശീകരിച്ച വിവരങ്ങളിലൂടെയാകണം എല്ലാ തലത്തിലെയും പാഠ്യപദ്ധതി തയാറാക്കാനെന്ന് നയം പറയുന്നു. ഇന്ത്യന്‍ ജ്ഞാന സന്പ്രദായം പ്രത്യേക പഠന ശാഖയായി പരിഗണിക്കണം. വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധം സൃഷ്ടിക്കാനുതകുന്ന സാരോപദേശ കഥകളും പാഠങ്ങളും നല്‍കണം. ഇന്ത്യയിലെ പൌരാണിക ഗ്രന്ഥങ്ങളില്‍നിന്നെടുക്കുന്ന ഭാഗങ്ങള്‍ ഇതിനായി പഠിപ്പിക്കാം. ഇത്തരം നിര്‍ദേശങ്ങളാല്‍ അതി സന്പന്നമാണ് പുതിയ വിദ്യാഭ്യാസ നയം. പൌരാണികത, പാരന്പര്യം തുടങ്ങി കൃത്യമായ നിര്‍വചനങ്ങളോ ആശയ വ്യക്തതയോ ഇല്ലാത്ത അമൂര്‍ത്ത സങ്കല്‍പങ്ങളില്‍നിന്ന് പാഠപുസ്തകവും പാഠ്യപദ്ധതിയും തയാറാക്കുന്പോള്‍ അതിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നവരുടെ മനോധര്‍മമാകും ആശയങ്ങളാക്കപ്പെടുക. അക്കാദമിക മേഖലയെ രാഷ്ട്രീയ അജണ്ടയിലേക്ക് പരിവര്‍ത്തിപ്പിക്കാനുതകുന്ന ഇത്തരം ധാരാളം പഴുതുകള്‍ പുതിയ നയത്തിലുണ്ട്.

ഭരണഘടനാപരമായ സംരക്ഷണത്തോടെ വിപുലമായ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെക്കുറിച്ച മൌനവും അത്ര നിഷ്കളങ്കമാണെന്ന് കരുതാന്‍ വയ്യ.  ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നില്ല എന്നുമാത്രമല്ല, ഭാഷാ പഠനത്തിലും മറ്റും കൊണ്ടുവരുന്ന വ്യവസ്ഥകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ എത്രത്തോളം ബാധകമാകുമെന്നതില്‍ അവ്യക്തത അവശേഷിപ്പിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് നേരത്തെ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്.  ന്യൂനപക്ഷ അവകാശങ്ങള്‍ ഭഘമഘടനയുടെ അടിസ്ഥാന ഘടകമാണെന്നും അത് പാര്‍ലമെന്റിലൂടെ പോലും ഭേദഗതി ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വഭാവം ഇല്ലാതാക്കുന്ന എല്ലാനടപടികളും ഭരണഘടനാവിരുദ്ധമാണ്. എന്നിട്ടും പുതിയ നയം ഇക്കാര്യത്തില്‍ മൌനംപാലിക്കുന്നു. ജനപ്രിയ നിര്‍ദേശങ്ങളുടെ മറവില്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ദുരൂഹമായ ഇത്തരം മൌനങ്ങള്‍.

പൊതുനയം വൈരുദ്ധ്യം

പുതിയ വിദ്യാഭ്യാസ നയം വിശാലമായ പലതരം ആശയങ്ങള്‍ മുന്നോട്ടുവക്കുന്നുണ്ടെങ്കിലും അത്രമേല്‍ യുക്തിസഹമായ നിര്‍ദേശങ്ങളല്ല, അവ നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്യുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ അനുഭവ പരിസരത്തുനിന്ന് ആലോചിക്കുന്പോള്‍ പല നിര്‍ദേശങ്ങളും നേരെ എതിര്‍ഫലം സൃഷ്ടിക്കുന്നതാണെന്ന ആശങ്കയുമുണ്ട്. വിദ്യാഭ്യാസത്തിന്റെ കടച്ചവടവത്കരണം തടയല്‍, എല്ലാവരെയും ഉള്‍കൊള്ളല്‍ തുടങ്ങിയ ആശയങ്ങള്‍തന്നെ ഉദാഹരണം. പുതിയ നയത്തിന്റെ ആകത്തുക ഇത്തരം വൈരുദ്ധ്യങ്ങളാണെന്ന പ്രതീതി അത് സ‍ൃഷ്ടിക്കുന്നു. പൊതുവിദ്യാഭ്യാസം ശാക്തീകരിക്കല്‍, കൂടുതല്‍ കരുതലും ശ്രദ്ധയും ഉപയോഗിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇത് പ്രകടമാണ്. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന പൊതു വിദ്യാഭ്യാസം, സൌജന്യ വിദ്യാഭ്യാസം, തുല്യ അവസരം, തുല്യ പങ്കാളിത്തം തുടങ്ങിയ പൌരാവകാശങ്ങളെ ഇത് റദ്ദാക്കുന്നു.  

വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം തടയുമെന്ന് പ്രഖ്യാപിക്കുന്ന പുതിയ നയം പക്ഷെ മുന്നോട്ടുവക്കുന്നത് ഏറെക്കുറെ സന്പൂര്‍ണമായ സ്വയംഭരണവും സ്വകാര്യവത്കരണവുമാണ്. പൊതുവിദ്യാലയങ്ങളെയും സര്‍ക്കാര്‍ വിദ്യാലയങ്ങളെയും ഒരേ മാനദണ്ഡ പ്രകാരം വിലയിരുത്തുമെന്നാണ് നയം പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങളേലതുപോലുള്ള അടിസ്ഥാന സൌകര്യ വികസനം ഉറപ്പാക്കാനാകാം ഈ നിര്‍ദേശം. എന്നാ‍ല്‍ ഇത് പൊതു വിദ്യാലയങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയിലേക്കും സ്വഭാവത്തിലേക്കും പരിവര്‍ത്തനം ചെയ്തേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഫീസ് മുതല്‍ പാഠ്യപദ്ധതിയില്‍ വരെ ഈ മാറ്റം പ്രതിഫലിച്ചേക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്പൂര്‍ണമായ സ്വയംഭരണത്തിലാണ് പുതിയ നയം ഊന്നുന്നത്. ഇത് ക്രമേണ പൊതു വിദ്യാലയങ്ങളെപ്പോലും സ്വകാര്യവത്കരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കും. വിദ്യാര്‍ഥി കേന്ദ്രിതമായ വിദ്യാഭ്യാസ രീതിയില്‍നിന്ന് സ്ഥാപനകേന്ദ്രിതമായ പഠന-പ്രവേശന പദ്ധതിയിലേക്ക് മാറുന്നത് പ്രയോഗത്തില്‍ വിദ്യാര്‍ഥി വിരുദ്ധമായ ആശയമായിമാറും. തുല്യഅവസര നിഷേധവും വ്യവസ്ഥാപിതമായ പുറന്തള്ളലുമായിരിക്കും (institutional exclusion) ഇതിന്റെ ഫലം.

ബഹുവിഷയ കേന്ദ്രിതമായ പാഠ്യക്രമവും ഉദാരമായ പ്രവേശന-വിടുതല്‍ നടപടികളും നയം മുന്നോട്ടുവക്കുന്നു.  ഇത് നടപ്പാകുന്നതോടെ നിര്‍ബന്ധിത ഔപചാരിക വിദ്യാഭ്യാസം ഫലത്തില്‍ ഇല്ലാതാകും. ഏത് ഘട്ടത്തില്‍ വച്ച് പഠനം അവസാനിപ്പിച്ചാലും അതുവരെയുള്ള പഠനം ഒരു യോഗ്യതയായി കണക്കാക്കാമന്ന നിര്‍ദേശം ആകര്‍ഷകവും ജനപ്രിയവുമാണ്. എന്നാല്‍ ഇത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടിയേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. പലതരം സാമൂഹിക-സുരക്ഷാ പദ്ധതികളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന താങ്ങും തണലുമാണ് ഇന്ത്യയിലെ ദരിദ്ര-പിന്നാക്ക ജനവിഭാഗങ്ങളെ ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്.  ഇത്തരം സാമൂഹിക സുരക്ഷാ പദ്ധതികളേക്കാള്‍ സ്വാകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളിലും മറ്റ് ധനസാഹയങ്ങളിലുമാണ് പുതിയ നയം പ്രതീക്ഷയര്‍പിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നതിനുള്ള ചിലവ് അടക്കം മറ്റ് വിദ്യാര്‍ഥികളുടെ ഫീസില്‍നിന്ന് കണ്ടെത്താമെന്നും നയം നിര്‍ദേശിക്കുന്നു. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷിച്ച 50:50 സന്പ്രദായത്തിന്റെ മറ്റൊരു രൂപമാണിത്. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങാനുള്ള ന്യായമായി അവതരിപ്പിക്കപ്പെട്ട 50:50 തത്വം പില്‍ക്കാലത്ത് വിദ്യാഭ്യാസ വാണിജ്യവത്കരണത്തിനുള്ള വഴിയായി മാറി.

പൌരന്‍മാര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പ് നല്‍കേണ്ട ബാധ്യതയില്‍നിന്നുള്ള ഭരണകൂടങ്ങളുടെ പിന്മാറ്റം ത്വരിതപ്പെടുത്തുന്നതാണ് പുതിയ നയം. സ്കൂളുകള്‍ തുടങ്ങുന്നതിലെ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതുമുതല്‍ അത് പ്രകടമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഓപണ്‍ സ്കൂളിങ്, എന്നിവക്കും വലിയ പരിഗണന നയം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ സന്പ്രദായത്തിന്റെ മുഖ്യധാരയില്‍നിന്ന് പലകാരണങ്ങളാല്‍ പുറന്തള്ളപ്പെടുന്നവരുടെ ആശ്രയമായി ഇത് മാറും. കേരളത്തിലെ പ്ലസ് ടു ഓപണ്‍ സ്കൂള്‍ സംവിധാനം മലബാറുകാരുടെ പ്രധാന ആശ്രയകേന്ദ്രമായി മാറിയതെങ്ങനെയെന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വം കാരണം ഔപചാരിക പൊതുവിദ്യാഭ്യാസ ധാരയില്‍നിന്ന് പുറത്താക്കപ്പെട്ട മലബാറുകാര്‍ക്കുമുന്നില്‍ തുറക്കപ്പെട്ട ഏക വഴിയായിരുന്നു അത്. സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധിപത്യമുള്ള വിദ്യാഭ്യാസ സന്പ്രദായത്തില്‍ സാമൂഹിക ശ്രേണിയില്‍ എവിടെനില്‍ക്കുന്നവരായിരിക്കും സമാന്തര ധാരയിലേക്ക് തള്ളപ്പെടുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഫലത്തില്‍ പുതിയ നയം ഇന്ത്യന്‍ വിദ്യാഭ്യാസ ഘടനയെ ഗുണപരമായി നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്പോള്‍ തന്നെ, രാജ്യത്തിന്റെ അടിസ്ഥാനപരമായ നയ സമീപനങ്ങളില്‍ അത്യന്തം ഗൌരവകരമായ മാറ്റങ്ങള്‍ക്കുകൂടി  തുടക്കം കുറിക്കുകയാണ്.  അക്കാദമിക സ്വാതന്ത്ര്യത്തിന് പകരം നടപ്പാക്കുന്ന അധികാര കേന്ദ്രീകരണം, സംവരണ സമീപനത്തിലെ അതിനിഗൂഢമായ നിലപാടുമാറ്റം, വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ നടപ്പാക്കപ്പെടുന്ന രാഷ്ട്രീയ അജണ്ടകള്‍, വാണിജ്യവത്കരണം ശക്തമാക്കിയേക്കാവുന്ന ഉദാര നയങ്ങള്‍ എന്നിവ വിദൂര ഭാവിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സന്തുലിതമായ വളര്‍ച്ചക്ക് തടയിടുന്നതും അതിഗരുതുര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമാണ്. ഭരണഘടനാധിഷ്ടിത സമീപനങ്ങളായി രാജ്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളാണ് പാര്‍ലമെന്റ് പോലും അറിയാതെ അടിമുടി മാറ്റിമറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെപ്പോലും പുതിയനയം തകിടം മറിക്കുന്നു. ഒരര്‍ഥത്തില്‍ ഇത് രാഷ്ട്രീയ അട്ടിമറികൂടിയാണ്. ഇതിനെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്.


(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്ത് 17 2020)

Wednesday, July 15, 2020

കേരള പാഠാവലിയിലെ രണ്ടാംതരം പൌരന്മാര്‍




'മലബാറില്‍ പ്ലസ് ടുവിന് സീറ്റ് കിട്ടാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓപണ്‍ സ്കൂളില്‍ പഠിക്കാമല്ലോ? പത്തുപന്ത്രണ്ട് കൊല്ലം മുന്പ്
പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എം എ ബേബി നല്‍കിയ മറുപടിയാണിത്. ദീര്‍ഘനേരം നീണ്ട ചോദ്യോത്തരത്തിനൊടുവില്‍, പഠിക്കാന്‍ സീറ്റില്ലെന്ന് ബോധ്യമായപ്പോഴായിരുന്നു മന്ത്രിയുടെ ഈ നയായവാദം.  കേരളത്തിലെ ആകെ സീറ്റുകളുടെ കണക്ക് പറഞ്ഞ്,  പരീക്ഷ ജയിച്ച കുട്ടികളേക്കാള്‍ പ്ലസ് ടു സീറ്റ് കൂടുതലാണെന്ന വാദം സമര്‍ഥിക്കാനുള്ള ശ്രമം ജില്ല തിരിച്ച സീറ്റ് കണക്കുകളുടെ മുന്നില്‍ ദുര്‍ബലമായപ്പോഴായിരുന്നു മന്ത്രി ഓപണ്‍ സ്കൂളിലേക്ക് പോയത്. ഒരുലക്ഷം വിദ്യാര്‍ഥികളാണ് അക്കാലത്ത് ഓപണ്‍ സ്കൂളില്‍ കേരളത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 75 ശതമാനവും മലബാറില്‍ നിന്നായിരുന്നു. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായി. ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. സി രവീന്ദ്രനാഥ് വകുപ്പ് മന്ത്രിയും. ഇക്കൊല്ലവും സമാന്തര പഠനത്തിന് രജിസറ്റര്‍ ചെയ്തവരുടെ 75 ശതമാനവും മലബാറില്‍നിന്നുതന്നെ. ഏത് മുന്നണി ഭരിച്ചാലും ഓപണ്‍ സ്കൂളിലെ ജീവനക്കാരുടെ ശന്പളം ഉറപ്പാക്കലാണ് മലബാറിലെ ഒരുകൂട്ടം കുട്ടികളുടെ ജീവിത ദൌത്യം എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

മന്ത്രിയായിരുന്ന എം എ ബേബിയോട് അന്നുചോദിച്ച ചോദ്യങ്ങള്‍ കേരളത്തിലെ നീതിബോധമുള്ള മുഴുവന്‍ മനുഷ്യരും സ്വന്തം നിലയില്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളും ചര്‍ച്ചകളും എല്ലാ വിദ്യാഭ്യാസ വര്‍ഷാരംഭത്തിലും നേര്‍ച്ച കണക്കെ ആവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ സജീവമായതോടെ അവിടെയും ചര്‍ച്ചകളും പ്രതിഷേധങ്ങളും പൊടിപൊടിക്കുന്നുണ്ട്. ഈ കണക്കും തുല്യതയില്ലാത്ത വിവേചനവും ഏറെക്കുറെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്. പക്ഷെ പരിഹാരം മാത്രം ഉണ്ടാകുന്നില്ല. നീതിപൂര്‍വമായ പരിഹാരത്തിന് ഇതുവരെ ആരും ശ്രമിച്ചിട്ടുമില്ല. എല്ലാ കൊല്ലവും 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്ന ചെപ്പടിവിദ്യയാണ് ഏതുസര്‍ക്കാര്‍ വന്നാലും പ്രയോഗിക്കുന്നത്. വര്‍ഷാവര്‍ഷം സീറ്റില്ലാ ചര്‍ച്ച രൂക്ഷമാകുന്പോള്‍ അക്കൊല്ലത്തേക്ക് എന്ന പേരില്‍ സര്‍ക്കാര്‍ കുറച്ച് സീറ്റ് അനുവദിക്കും. സീറ്റില്ലാത്ത കുറച്ച് കുട്ടികള്‍ക്ക് അത് ആശ്വാസമാകും. അക്കൊല്ലത്തെ രക്ഷിതാക്കളുടെ രോഷം തത്ക്കാലം ശമിക്കും. അടുത്ത കൊല്ലം ഇതേ പദ്ധതി ആവര്‍ത്തിക്കും. ഒരല്‍പം സാമൂഹിക ബോധവും ജനാധിപത്യ വിശ്വാസവുമുള്ളവരെയെല്ലാം വിഡ്ഢികളാക്കുന്ന ഈ പതിവ് പരിപാടിക്ക് ഇക്കൊല്ലവും തുടക്കം കുറിച്ചിട്ടുണ്ട്.




പത്ത് കഴിഞ്ഞാല്‍ പഠിക്കാന്‍ സൌകര്യമില്ല എന്നതിനെ അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വമായാണ് പൊതുവെ ചര്‍ച്ച ചെയ്യുന്നത്. ഈ വിവേചനത്തിന് ഇരയാകുന്നവര്‍ പോലും അവരുടെ വിമര്‍ശനങ്ങള്‍ ഊന്നുന്നത് ഈ വീക്ഷണത്തിലാണ്. അതുകൊണ്ടാണ് 20 ശതമാനം സീറ്റ് വര്‍ധന എന്ന കണ്ണില്‍ പൊടിയിടുന്ന പരിപാടി ഓരോ തവണ ആവര്‍ത്തിക്കുന്പോഴും ഉപരിപഠനാവസരം ഉറപ്പാക്കണമെന്ന മുറവിളി താത്ക്കാലികമായി കെട്ടടങ്ങുന്നത്. എന്നാല്‍ ഈ അവസര നിഷേധം വെറുമൊരു വികസന പ്രതിസന്ധിയല്ല. അടിസ്ഥാനപരമായ പൌരാവകാശങ്ങള്‍ നഷേധിക്കപ്പെടുന്നുവെന്ന അത്യന്തം ഗൌരവതരായ ജനാധിപത്യ പ്രശ്നം അതിലുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള അടിസ്ഥാന വിദ്യാഭാസാവകാശത്തിന്റെ നിഷേധമുണ്ട്. വിദ്യാഭ്യാസത്തിനൊപ്പം ഒരുതലമുറയുടെ ആരോഗ്യകരമായ സാമൂഹിക വളര്‍ച്ച തടയുന്ന ഭരണകൂട ഭീകരതയുണ്ട്.

കേരളത്തില്‍ ഏത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പൊതുവിദ്യാലയം എന്നത് വലിയൊരു പരിഗണനാ വിഷയമാണ്. സര്‍ക്കാറുകള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും അതൊരു വൈകാരിക പ്രശ്നമാണ്. സാര്‍വത്രികവും സൌജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് ചെറുതുമല്ല. കേരളത്തിലെ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കാനാണ് വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും അഹോരാത്രം പണിയെടുക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് മോശം പ്രവണതയാണെന്ന പ്രതീതി കേരളത്തില്‍ സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥിസംഘനടകളും മറ്റും വലിയപങ്ക് വഹിച്ചിട്ടുമുണ്ട്.  ഇങ്ങനെ മലയാളി വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അര്‍ഹമായതിലേറെ അവകാശവാദങ്ങള്‍ക്ക് വിധേയമാകുന്ന ഒന്നാണ് പൊതുവിദ്യാലയ സങ്കല്‍പം. പൊതുവിദ്യാലയം വിശുദ്ധ പശുവാണെന്നും അതല്ലാത്തതെല്ലാം തട്ടിപ്പ് സംരംഭങ്ങളാണെന്നും പ്രചരിപ്പിക്കുന്ന വിദ്യാര്‍ഥി സംഘടനകളും അധ്യാപക പ്രസ്ഥാനങ്ങളുംവരെ കേരളത്തിലുണ്ട്. പൊതു വിദ്യാലയങ്ങളുടെ പരിധിയില്‍ വരുമെങ്കിലും കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളോട് പോലും അകാരണമായ വിദ്വേഷം പുലര്‍ത്തുന്നവരും അക്കൂട്ടത്തിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ കേരളത്തില്‍നടന്ന സമരങ്ങള്‍ സംസ്ഥാന ചരിത്രത്തില്‍തന്നെ അത്യപൂര്‍വായ സംഭവ പരന്പരകള്‍ക്ക് സാക്ഷിയായട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാറുകള്‍ പോലും പൊതു വിദ്യാലയങ്ങളിലെ പത്താംതരം ഫല പ്രഖ്യാപനം മുതല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം വരെ അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗക്കാറുമുണ്ട്.  പൊതുവിദ്യാലയത്തില്‍ പഠിക്കാന്‍അവസരം ലഭിക്കുക എന്നത് ഒരു വിദ്യാര്‍ഥിയുടെ അടിസ്ഥാന അവകാശങ്ങളിലൊന്നായാണ് കേരത്തിലെ നിയമങ്ങള്‍ - രാജ്യത്തെയും- പറയുന്നത്.

ഈ അവകാശം പക്ഷെ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയും കേരളം പൂര്‍ണമായി വകവച്ചുകൊടുത്തിട്ടില്ല. പൊതുവിദ്യാലയ സംരക്ഷണ യജ്ഞം നടത്തുന്നവര്‍ക്കുപോലും ഇക്കാര്യത്തില്‍ ഒരു ആകുലതയുമില്ല. പത്താം ക്ലാസ് കഴിഞ്ഞ പകുതിയോളം വിദ്യാര്‍ഥികള്‍ പ്ലസ് ടു പഠനത്തിന് അവസരമില്ലാതെ നെട്ടോട്ടാടുകയാണ്. ഇത്തവണത്തെ കണക്ക് പ്രകാരം മലബാറില്‍ 86,000ല്‍ അധികം കുട്ടികളാണ് പൊതു വിദ്യാലയത്തിന് പുറത്താകുന്നത്. സ്വാശ്രയ സ്കൂളിലെ സീറ്റുകള്‍ കൂടി ചേര്‍ത്താലും കാല്‍ ലക്ഷത്തിലേറെ പുറത്തുതന്നെ നില്‍ക്കും. 2.21 ലക്ഷം കുട്ടികള്‍ പത്തില്‍നിന്ന് ഉപരിപഠന യോഗ്യത നേടിയ മലബാറില്‍ ആകെയുള്ളത് 1.35 ലക്ഷം സീറ്റുകള്‍ മാത്രം. എന്നാല്‍ 1.95 ലക്ഷം കുട്ടികള്‍ വിജയിച്ച തെക്കന്‍ ജില്ലകളില്‍ അണ്‍എയിഡഡ് അടക്കം 2 ലക്ഷത്തിലധികം സീറ്റുകളുണ്ട്. (വിശദമായ കണക്കിന് പട്ടിക കാണുക). ഈ അവസര നിഷേധം വെറും സൌകര്യ പ്രതിസന്ധിയല്ല, മൌലികാവകാശ നിഷേധമാണ്. ജനാധിപത്യ വിരുദ്ധതയാണ്. ഹയര്‍സെക്കന്ററി പഠന സംവിധാനം നിലവില്‍ വന്നിട്ട് മൂന്നുപതിറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തിലും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍നിന്ന് പുറത്താക്കപ്പെട്ട മലബാറുകാര്‍ അഭയാര്‍ഥികളായി പുറന്പോക്കില്‍ അലയുകയാണ്.


(2020 ജൂണിലെ കണക്ക്)


പഠിക്കാന്‍ അവസരം കിട്ടുക എന്നതുമാത്രമല്ല പ്രശ്നം.
മികച്ചപഠന നിലവാരമുള്ള സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിക്കുക എന്നതും ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് പരമ പ്രധാനമാണ്. എന്നാല്‍ ഇഷ്ടപ്പട്ട വിദ്യാലയവും ആഗ്രഹിക്കുന്ന വിഷയവും പഠിക്കാനുള്ള അവകാശവും മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താംതരം വജയിച്ചവര്‍ പോലും ഇവിടെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് തള്ളപ്പെടുന്നത്. പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍. ഏറ്റവും അടുത്ത സ്കൂളില്‍ പഠിക്കുക എന്നതും വിദ്യാര്‍ഥിയുടെ പ്രാഥമിക അവകാശത്തില്‍പെട്ടതാണ്. എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഏറ്റവും അടുത്ത സ്കൂളില്‍ നിര്‍ബന്ധിത പ്രവേശനം നല്‍കണമെന്ന് നിയമം മൂലം വ്യവസ്ഥ ചെയ്ത രാജ്യമാണ് ഇന്ത്യ. ഹൈസ്കൂളിലും ഹയര്‍ സെക്കന്ററിയിലും ഇതൊരു അലിഖിത നിയമമായി കേരളത്തില്‍ പ്രയോഗത്തിലുണ്ട്. എന്നാല്‍ ഈ സൌകര്യവും മലബാറിലെ കുട്ടികള്‍ക്ക് ഇല്ല. പൊതുവിദ്യാലയം, സമീപത്തെ സ്കൂള്, മികച്ച വിദ്യാലയം എന്നിങ്ങനെയുള്ള അവകാശങ്ങള്‍ പൂര്‍ണമായി മലബാറിലെ കുട്ടികള്‍ക്ക് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ പരാജയ പാഠങ്ങളാണെന്ന് തിരിച്ചറിയണം.



പൊതുവിദ്യാലയം എന്ന അടിസ്ഥാനാവകാശം നിഷേധിക്കപ്പെട്ട ജനതക്ക് മുന്നില്‍ പിന്നീട് രണ്ട് പോംവഴികളാണ് സര്‍ക്കാര്‍വക്കുന്നത്. ഒന്ന്- സ്വാശ്രയ സ്കൂള്‍. രണ്ട് - ഓപണ്‍ സ്കൂള്‍. ഇതുരണ്ടും ഫലത്തില്‍ പണം മുടക്കി പഠക്കേണ്ട സംവിധാനമാണ്. സ്വാശ്രയസ്കൂളിലെ ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരം അതത് സ്കൂളിനാണ്. അവരെത്ര ഫീസ് നിശ്ചയിച്ചാലും അത് മുടക്കി പഠനം ഉറപ്പാക്കാന്‍ മലബാറിലെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. സ്വാശ്രയ സ്ഥാപനങ്ങല്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന ഫീസ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതിലൂടെ കുട്ടികളുടെ പഠിക്കാനുള്ള  അവകാശമാണ് നഷേധിക്കപ്പെടുന്നത്.  കേരളത്തിലെ സര്‍ക്കാറിനോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ ബാലാവകാശ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കോ പൊതുവിദ്യാലയ മൌലികവാദികള്‍ക്കോ ഈ അനീതി ഒരുവിഷയമേയല്ല. എന്നല്ല, പൊതുവിദ്യാലയങ്ങളില്‍ സീറ്റ് ഇല്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ നിര്‍ദേശിക്കുന്ന പരിഹാരം പണം മുടക്കി പഠിക്കുകയെന്നതാണ്.  ഇത് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ മലബാറിനോട് കാണിക്കുന്നു വ്യവസ്ഥാപിത അനീതിയാണ്. ഇനി ഇങ്ങനെ പണം മുടക്കാനില്ലാത്ത വിദ്യാര്‍ഥികളുടെ കാര്യമാകട്ടെ അതീവ ഗുരുതരവുമാണ്. പഠനം ഉപേക്ഷിക്കുക എന്നതല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. പത്താം ക്ലാസ് വിജയിച്ച ശേഷം ഉപരിപഠനാസവരമില്ലാതെ പുറത്താക്കപ്പെട്ടവരെക്കുരിച്ച പഠനം മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേകം നടത്തണം. 

പഠിക്കാന്‍ സീറ്റില്ല എന്ന മുറവിളി ഉയരുമ്പോള്‍  സര്‍ക്കാര്‍ എല്ലാകൊല്ലവും നടപ്പാക്കുന്ന കണ്ണില്‍പൊടിയിടല്‍ പരിപാടിയാണ് 20 ശതമാനം സീറ്റ് വര്‍ധന. ഇതാകട്ടെ കടുത്ത വിദ്യാര്‍ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. 50 കുട്ടികളുള്ള ഒരുസ്കൂളില്‍ 15 സീറ്റ് വരെയാണ് മിക്കവാറും വര്‍ധിപ്പിക്കുക. ഇതനുസരിച്ച് അവിടത്തെ ആകെ വിദ്യാര്‍ഥികളുടെ എണ്ണം 65 വരെ ആകും. 50 കുട്ടികള്‍ക്ക് തന്നെ കഷ്ടിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് അത് 65 സീറ്റാക്കി മാറ്റുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയല്‍ നടപ്പാക്കുന്ന ഈ സീറ്റ് വര്‍ധനഒരുതലമുറയുടെ പഠന സ്വപ്നങ്ങളെത്തതന്നെ തകര്‍ക്കുന്നതാണ്. മികച്ച അക്കാദമിക് വിജയത്തിന് അധ്യാപക വിദ്യാര്‍ഥി അനുപാതം പരമാവധി കുറക്കണമെന്നതാണ് ആഗോളതലത്തില്‍നിലനില്‍ക്കുന്ന തത്വം. എന്നാല്‍  ലോകൈക  മാതൃകയാണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എത്ര ലാഘവത്തോടെയും നിരുത്തരവാദപരമായുമാണ് അത് നടപ്പാക്കുന്നത് എന്നത് തിരിച്ചരിയേണ്ടതുണ്ട്. ഗുണനിലവാരമില്ലാത്ത പഠനവും അധ്യാപനവുമാണ് ഇതിന്റെആദ്യഘട്ടം. ലാബ് പോലുള്ള പഠന ഗവേഷണ പ്രവര്‍ത്തനങ്ങളിലും ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം സുപ്രധാനമാണ്. വിദ്യാര്‍ഥികളുടെ സ്വാഭാവ രൂപീകരണവും മറ്റും നടക്കുന്ന ഈ പ്രായത്തില്‍, ഒരു തരത്തിലുള്ള പിന്തുണയും പരിഗണനയും അധ്യാപകരില്‍നിന്ന് ലഭിക്കാതെ പോകുന്നത് അവരുടെ സംസ്കാരത്തിലും ജീവിതത്തിലും സൃഷ്ടിക്കുന്ന ശൂന്യത വാചകമടികൊണ്ട് നികത്താനാകില്ല.

പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച്, അതൊരു ഭരണ നേട്ടമായി ആഘോഷിക്കുന്നവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷം. അവരും പക്ഷെ പഠിക്കാന്‍ കുട്ടികള്‍ കൂടുതലുള്ള മലബാറില്‍ കൂടുതല്‍ പൊതുവിദ്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് പതിവ്. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെല്ലാം അധ്യാപകരുടെ തൊഴില്‍ സൌകര്യാര്‍ഥം നടപ്പാക്കുന്നതാണെന്ന പരിഹാസവും വിമര്‍ശവും നേരത്തെയുണ്ട്. മലബാറില്‍ കൂടുതല്‍ പൊതുവിദ്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തോടുള്ള സര്‍ക്കാറുകളുടെ മനോഭാവം - വിശേഷിച്ചും ഇടതുസര്‍ക്കാറിന്റെ - ഈ വിമര്‍ശനത്തെ ശരിവക്കുന്നു.  ഫലത്തില്‍ മലബാറിലെ വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും വികാസത്തെയും പ്രത്യക്ഷമായും പരോക്ഷമായും സമഗ്രമായി തകര്‍ക്കുന്ന സാമൂഹിക വിരുദ്ധ നടപടിയായി സര്‍ക്കാര്‍ നിലപാട് മാറുന്നുണ്ട്.
ചുരുക്കത്തില്‍ മലബാറിലെ പഠന സൌകര്യങ്ങളുടെ അപര്യാപ്തത,  ജനാധിപത്യ വിരുദ്ധമായ അവകാശ നിഷേധവും ഭരണകൂട അനാസ്ഥയും അവഗണനയുമാണ്. അതിന് വംശീയതയോളം വളര്‍ന്ന വിവേചനവും സുപ്രധാന ഘടകമാണ്. സീറ്റില്ലാത്തവര്‍ ഓപണ്‍ സ്കൂളില്‍ പോകട്ടെ എന്നത് വരേണ്യ മനോഭാവമാണ്. ഈ ഫ്യൂഡല്‍ അവഹേളനം അവസാനിപ്പിച്ചിട്ട് വേണം പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കാന്‍. ഭരണ സംവിധാനം നിയന്ത്രിക്കുന്നവരുടെ മക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന സൌകര്യങ്ങളുടെ പേരല്ല കേരളത്തിന്റെ പൊതു സംവിധാനമെന്നത് എന്ന് ഭരിക്കുന്നവരും അത് ചലിപ്പിക്കുന്നവരും അത് നിഷേധിക്കപ്പെടുന്നവരും തിരിച്ചറിയണം. എല്ലാവര്‍ക്കും ഒരുപോലെ തുല്യമായി ലഭ്യമാകാത്തതെല്ലാം വിവേചനവും അനീതിയുമാണ്. മലബാറിനോടുള്ള ഈ വിവേചനം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ സാര്‍വത്രികതയെ പരിഹാസ്യമാംവിധം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവും അന്യായവുമാക്കി മാറ്റുന്നുണ്ട്.  


(സുപ്രഭാതം ദിനപ്പത്രം, ജൂലൈ 10 - 2020)

Wednesday, June 10, 2020

ഓണ്‍ലൈന്‍ പഠനം: സര്‍ക്കാര്‍ ന്യായ വാദങ്ങളിലെ ജാതി







ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തിന്റെ പേരില്‍ ആതമഹത്യ ചെയ്ത വളാഞ്ചേരിയിലെ
ദേവികയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി, വിദ്യാഭ്യാസ വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്നാണ്. ഈ ന്യായവാദത്തിന് ബലം പകരാന്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്തതായി മുഖ്യമന്ത്രി വിശദീകരിച്ച പ്രധാന നടപടികള്‍ ഇവയാണ്:  2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൌകര്യമില്ല എന്ന് നേരത്തെ കണ്ടെത്തി, അക്കൂട്ടത്തില്‍ മരിച്ച ദേവികയുമുണ്ട്, ആ കുട്ടിയുടെ സ്ഥലത്തും പകരം സംവിധാനം ഏര്‍പെടുത്താനുള്ള നടപടി ആരംഭിച്ചിരുന്നു, ഇപ്പോള്‍ നടക്കുന്നത് ട്രയലാണ്, ഇതിനിയും തുടരും,  പഠന സൌകര്യമില്ലാത്തവരുടെ പ്രശ്നങ്ങള്‍ രണ്ടാഴ്ചക്കകം പരിഹരിക്കും.

സര്‍ക്കാര്‍വക കൊലപാതകത്തിന്റെ പാപക്കറ കഴുകിക്കളയാന്‍ മരണശേഷം ഒരു ഭരണാധികാരി എടുത്തുപ്രയോഗിച്ച വെറുംന്യായങ്ങളായിരുന്നില്ല അത്. ഓണ്‍ലൈന്‍ പഠന പദ്ധതിയുടെ ആലോചനാഘട്ടം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന 'വര്‍ഗ' സിദ്ധാന്തങ്ങള്‍ തന്നെയാണ്.  സര്‍ക്കാര്‍ വാദങ്ങളിലെല്ലാം നിഴലിട്ടുനില്‍ക്കുന്നത് പക്ഷെ ഫ്യൂഡല്‍ മനോഭാവമാണെന്ന് മാത്രം.

'പഠന സൌകര്യമില്ലാത്തവരെ കണ്ടെത്തി'

2.6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൌകര്യമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട് എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച ഭരണ നേട്ടം. അതിന് വേണ്ടി നടത്തിയ സര്‍വേയുടെ കാര്യക്ഷമതയില്ലായ്മയും സൂക്ഷ്മതക്കുറവും അത് സംഘടിപ്പിച്ചവര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍/ടിവി ഉണ്ടോ എന്നതായിരുന്നു ഏറ്റവും പ്രധാന ചോദ്യം. ഉണ്ട് എന്ന് മറുപടി നല്‍കിയ രക്ഷിതാക്കളുടെ എണ്ണം സര്‍ക്കാറിനെ സന്തോഷിപ്പിച്ചു.  കുട്ടികളുടെ പഠനത്തിനാവശ്യമായ അധിക സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ, അത് ദീര്‍ഘ സമയം ഉപയോഗിക്കാന്‍ തക്ക ശേഷിയുള്ളതാണോ, അതിന് വേണ്ട ഡാറ്റാ ചിലവ് താങ്ങാന്‍ കഴിവുണ്ടോ, വീട്ടില്‍ നെറ്റ്‍വര്‍ക്കുണ്ടോ, പ്രവര്‍ത്തനക്ഷമമായ ടിവിയും അതിന് വിക്ടേഴ്സ് ചാനല്‍ ലഭിക്കുന്ന കണക്ഷനുമുണ്ടോ, ഫോണുള്ള രക്ഷിതാവിന് കുട്ടിക്കൊപ്പം ഇരുന്ന് പഠനത്തിന് പിന്തുണ നല്‍കാനാകുമോ, ഇല്ലെങ്കില്‍ അധിക ഫോണ്‍ ലഭ്യമാണോ തുടങ്ങിയ ചോദ്യങ്ങളൊന്നും ഉന്നയിക്കപ്പെട്ടില്ല. ഇത്തരം സൂക്ഷ്മ വിവരങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന വിവരം സൌകര്യമില്ലായ്മയുടെ ആഴം രൂക്ഷമാക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാറിന് വേണ്ടിയിരുന്നത് പഠിക്കാനാകാത്തവരുടെ എണ്ണം 'നഗ്ലിജിബിള്‍ എമൌണ്ട്' ആയി നിലനിര്‍ത്താനാകുന്ന 'കണ്ടെത്തലായിരുന്നു' എന്നുവേണം മനസ്സിലാക്കാന്‍. എണ്ണം അവഗണിക്കാനാകാത്തതായി മാറി  ഈ പരിപാടി ഉപേക്ഷിക്കേണ്ടിവന്നേക്കുമോ എന്ന ഭയാശങ്കയാല്‍ സൂക്ഷ്മ വിവരങ്ങളിലേക്ക് അന്വേഷണം പോകാതിരുന്നത് ഭരണനിര്‍വഹണത്തിലെ ജാതീയത കൊണ്ടാണ്.




അസൌകര്യ പരഹാര പദ്ധതി!

പഠനം തുടങ്ങും മുമ്പേ സൌകര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഒന്നും ചെയ്തില്ല. അധ്യയനം തുടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചില സര്‍ക്കുലറുകള്‍ അയച്ചു. ചില തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് ചില കുട്ടികള്‍ക്ക് സൌകര്യമൊരിക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഇതിലപ്പുറം, പരിധിക്ക് പുറത്തായവര്‍ ആരാണ്, അവരേതൊക്കെ തരത്തിലും തലത്തിലുമുള്ളവരാണ്, അവരുടെ സാന്പത്തികാവസ്ഥ, ജാതി, വര്‍ഗം, സാമൂഹികാസ്ഥാനം തുടങ്ങിയവ എന്താണ്, അവരെക്കൂടി ജൂണ്‍ ഒന്നിന് പാഠഭാഗം കാണാന്‍ പറ്റുന്നവരാക്കുന്നതെങ്ങനെയാണ് എന്നൊന്നും സര്‍ക്കാര്‍ ആലോചിച്ചില്ല. പുറത്താക്കപ്പെട്ടവരില്‍ ആരായിരിക്കും കൂടുതലുണ്ടാകുക എന്നും അവരെ ചേര്‍ത്തുപിടിക്കാന്‍ ഏറ്റവും ചുരുങ്ങിയ നടപടികള്‍ എന്തായിരിക്കണമെന്നും  കേരളത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് സാമാന്യ ധാരണയുള്ള ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ഈ സാമാന്യ ധാരണ ഉണ്ടാകുമെന്നുറപ്പുള്ള സംസ്ഥാന സര്‍ക്കാര്‍ സംവിധാനം അസൌകര്യമുള്ളവരെക്കുറിച്ച വിശദ പഠനം നടത്തേണ്ടതില്ലെന്ന ധാരണയിലേക്ക്  എത്തുന്നതിന് പിന്നിലെ പ്രധാന ഘടകം ജാതീയതയാണ്.

'ആദ്യം നടക്കുന്നത് ട്രയല്‍'

ആദ്യ ആഴ്ച നടക്കുന്നത് ട്രയലാണെന്നും അതില്‍ ഉള്‍പെടാന്‍ പറ്റാത്തവരുടെ പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കുമെന്നുമാണ് സര്‍ക്കാര്‍ ഒരാഴ്ചയിലേറെയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ട്രയലില്‍ ഉള്‍പെടാന്‍ യോഗ്യരും അയോഗ്യരുമായി കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തെ വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പഠന സൌകര്യമില്ലാത്തവര്‍ പരീക്ഷണ ഉപകരണങ്ങളായി. അവര്‍ പഠനത്തിന്റെ ഒന്നാം ദിവസം പുറത്താക്കപ്പെട്ടു. പരീക്ഷണത്തിനിരിക്കാന്‍ ഇവര്‍ അയോഗ്യരാണെന്ന് സര്‍ക്കാര്‍ വിധിച്ചതിന്റെ സാമൂഹിക മാനദണ്ഡം എന്താണ്? സാങ്കേതിക സൌകര്യം ഏര്‍പെടുത്താന്‍ സാന്പത്തിക ശേഷിയില്ലാത്തവര്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പദ്ധതിയുടെ തുടക്കത്തില്‍ പുറത്തുനില്‍ക്കണമെന്ന് തീരുമാനിക്കുന്നതെങ്ങനെയാണ്? അവസാനത്തെ മനുഷ്യനും പ്രാപ്യമാകുന്ന തുല്യ വികസനം അടിസ്ഥാന അവകാശമായ ഒരു ജനാധിപത്യരാജ്യത്ത് വിഭവ ശേഷിയില്ലാത്തവരെന്ന് പരസ്യമായി മുദ്രയടിച്ച് ഒരുസംഘത്തെ പുറത്തുനിര്‍ത്തിയ വിചിത്രമായ അനുഭവത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.  സാമൂഹിക മൂലധനമില്ലാത്തവരെ പുറത്തുനിര്‍ത്തിയാലോ പരീക്ഷണ വസ്തുവാക്കിയാലോ ഭരണകൂടത്തിന് നേരെ ചോദ്യമുയരില്ലെന്ന ആത്മവിശ്വാസം ഉള്ളിലെ ജാതീയതയാണ്.
Add caption



'പരിഹാരം ഒരാഴ്ച കഴിഞ്ഞ്'

അസൌകര്യമുള്ളവരുടെ പ്രശ്നങ്ങള്‍ ഒരാഴ്ചത്തെ ട്രയല്‍ കഴിഞ്ഞ് പരിഹരിക്കുമെന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച മറ്റൊരു വാദം. (ഇന്നലെ മുതല്‍ മുഖ്യമന്ത്രി അത് രണ്ടാഴ്ചയാക്കിയിട്ടുണ്ട്.) എല്ലാവര്‍ക്കും ഒരുപോലെ നീതി ലഭ്യമാക്കുക എന്നത് ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന സങ്കല്‍പമാണ്. ഇവിടെയാണ് സാങ്കേതിക സൌകര്യങ്ങള്‍ ഇല്ലാത്തവര്‍ ഒരാഴ്ച മാറിനില്‍ക്കട്ടെ എന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുന്നത്. ഈ വിഭജനത്തിന്റെ മാനദണ്ഡം ഡിജിറ്റല്‍ സാങ്കേതികതയല്ല. മറിച്ച്
ഉള്ളവനും ഇല്ലാത്തവനുമെന്ന ഏറ്റവും ലളിതവും എന്നാല്‍  ഭയാനകവുമായ വിഭജനമാണ്. ഇങ്ങനെ പൌരന്‍മാരെ മനുഷ്യത്വ വിരുദ്ധമായി വിഭജിക്കാനും അവര്‍ക്കിടയില്‍ വിവേചനം പ്രയോഗിക്കാനും സര്‍ക്കാര്‍ തന്നെ തീരുമാനിക്കുന്നതും അത് പരസ്യമായി പ്രഖ്യാപിക്കുന്നതും ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. വിഭവ ശേഷിയില്ലാത്തവരുടെ അവകാശം ഒരാഴ്ച പിടിച്ചുവക്കാന്‍ ഭരണ നിര്‍വഹണ സംവിധാനത്തിന് ധൈര്യം നല്‍കുന്നത് ജാതീയതയാണ്.


'ഉള്ളവര്‍ക്ക് തുടങ്ങട്ടെ'

സാങ്കേതിക സൌകര്യം ഏര്‍പെടുത്താന്‍ ശേഷിയുള്ളവര്‍ക്ക് വേണ്ടി പഠനം തുടങ്ങുന്നു എന്നതാണ് സര്‍ക്കാര്‍ നടപടിയിലെ ആദ്യഘട്ടം. ശേഷിയില്ലാത്തവര്‍ക്ക് വേണ്ടി സൌകര്യമൊരുക്കാന്‍ രണ്ടാഴ്ച കഴിയട്ടെ എന്ന് തീരുമാനിച്ചവര്‍ക്ക്, പഠനം തുടങ്ങാന്‍ രണ്ടാഴ്ച കഴിയട്ടെ എന്നും തീരുമാനിക്കാമായിരുന്നു. എല്ലാവര്‍ക്കും ലഭ്യമാകുന്ന സൌകര്യം ഏര്‍പെടുത്തിയ ശേഷം ട്രയല്‍ നടത്തുക എന്നതായിരുന്നു ശരി. പക്ഷെ അത്ര ക്ഷമിക്കാന്‍ സര്‍ക്കാറിന് വയ്യ. കാരണം, വിഭവ ശേഷിയുള്ളവനെ തൃപ്തിപ്പെടുത്താനുള്ള തിടുക്കം, സൌകര്യമുള്ളവര്‍ക്ക്  (ചിലപ്പോള്‍ അവര്‍ പോലും അറിയാതെ) സര്‍ക്കാര്‍ ഉറപ്പാക്കുന്ന പ്രത്യേക പരിഗണനകള്‍, അതുവഴി നടക്കുന്ന സര്‍ക്കാറിന്റെ പ്രതിച്ഛായാനിര്‍മാണം.. ഇതൊക്കെയാണ് ഭരണ സംവിധാനത്തിന്റെയും അതിന്റെ ഓരംപറ്റിനില്‍ക്കുന്ന സ്തുതിപാഠകരുടെയും മുന്‍ഗണനകള്‍. ഉള്ളവര്‍ക്ക് നല്‍കുന്ന പരിഗണനകളുടെയെല്ലാം അടിസ്ഥാനം ജാതിമനോഭാവവും വിവേചനവുമാണ്. ശേഷിയുള്ളവന് വേണ്ടി ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങാനുള്ള തിടുക്കം ഉള്ളിലുറങ്ങിക്കിടക്കുന്ന ജാതീയതയുടെ ഉപോത്പന്നമാണ്.



'ജനകീയ മുന്നേറ്റം‌'

'ഇതൊരു ജനകീയ മുന്നേറ്റമായി മാറും. ജനങ്ങള്‍ ഇതേറ്റെടുക്കും.'
ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ദിവസവും വിദ്യാഭ്യാസ മന്ത്രി ചാനലുകളില്‍ വന്നിരുന്ന് ആവര്‍ത്തിച്ച് പറഞ്ഞ കാര്യം ഇതാണ്. ജനങ്ങള്‍ ഏറ്റെടുക്കും, തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യും എന്നൊക്കെയുള്ള പ്രത്യാശ മാത്രമാണ് സര്‍ക്കാര്‍ നയം എന്നാണ് ആവര്‍ത്തിച്ചുള്ള ഈ പറച്ചിലില്‍ നിന്ന് ബോധ്യപ്പെടുക. കുട്ടികളുടെ യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ പരിഹാരം കാണാനോ തന്റെയോ സര്‍ക്കാറിന്റെയോ കൈവശം ഒരുപായവുമില്ല എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മന്ത്രി. ഞങ്ങള്‍ രണ്ടുതരം വിദ്യാര്‍ഥിക്കൂട്ടങ്ങളെയുണ്ടാക്കിയിട്ടുണ്ട്, അവരെ ഒന്നാക്കിത്തീര്‍ക്കേണ്ട ഉത്തരവാദിത്തം ഇനി നിങ്ങള്‍ക്കാണ് എന്നാണ് മന്ത്രി പറയുന്നതിന്റെ അര്‍ഥം. ജനകീയമായ പരിഹാരത്തിന് വേണ്ടി സര്‍ക്കാര്‍ വ്യവസ്ഥാപിതമായി എന്തുചെയ്തു എന്ന ചോദ്യത്തിനും മന്ത്രിക്ക് മറുപടിയില്ല. വിഭവശേഷിയില്ലായ്മയാല്‍ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെടുകയും തുല്യാവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നവരെ,  'ജനകീയത' എന്ന പ്രയോഗത്തിന്റെ മറവിലൂടെ  തികഞ്ഞ അനിശ്ചിതത്വത്തിലേക്ക് എറിഞ്ഞുകൊടുക്കാമെന്ന ഭരണകൂടത്തിന്റെ ആത്മവിശ്വാസവും ജാതിയാണ്.  

ദേവികയുടെ മരണത്തിന് മുന്പ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മരണ ശേഷം മുഖ്യമന്ത്രിയും പറയുന്നത്. ഈ വിതണ്ഡവാദങ്ങള്‍ നേരത്തെതന്നെ നിരത്തിയിരുന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ അധിക ന്യായം. പഠിക്കാന്‍ ശേഷിയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ജീവന്‍കവര്‍ന്നെടുത്തിട്ടും വിവേചനപൂര്‍ണവും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ മുട്ടുന്യായങ്ങള്‍ ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. മുഖ്യധാരയുടെ പരിധിക്ക് പുറത്താക്കപ്പെട്ട സാധാരണ പൌരന്‍മാരോടുള്ള 'പുരോഗമന'കേരളത്തിന്റെ ഫ്യൂഡല്‍ മനോഭാവമാണ് സര്‍ക്കാറിന്റെ എല്ലാ ന്യായീകരണങ്ങളിലും പ്രകടമാകുന്നത്. അതുകൊണ്ടാണ്,  54 ശതമാനം ജനങ്ങള്‍ക്ക് മാത്രം (IAMAI report 2019- ദി ഹിന്ദു) ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൌകര്യമുള്ള കേരളത്തിലെ, ഒരു ദലിത് പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച്  ജനാധിപത്യ രാജ്യത്തെ ഒരു മുഖ്യമന്ത്രിക്ക് ഇത്ര ലാഘവത്തോടെ സംസാരിക്കാന്‍ കഴിയുന്നത്. 

(2020 ജൂണ്‍ 20, മീഡിയവണ്‍ വെബ്)


Friday, May 1, 2020

മുഹമ്മദ് സലായുടെ സുജൂദും സോനുനിഗമിന്റെ ട്വീറ്റും

പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്ത് നടത്തുന്ന ഏതുപ്രതികരണവും അതത് രാജ്യങ്ങളുടെ സംസ്കാരത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സലാ ഇഫക്ട് ഉദ്ദരിച്ച് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും. സോഷ്യല്‍മീഡിയയില്‍ പ്രവാസി സംഘികള്‍ സൃഷ്ടിക്കുന്ന വിദ്വേഷക്കാറ്റ് ഏതുദിശയിലാണ് തിരിഞ്ഞടിക്കുക എന്നത് അപ്രവചനീയമായിരിക്കും.


ഇസ്‍ലാമികാരാധാനക്രമമായ നമസ്കാരത്തിന്റെ ഭാഗമായി നടക്കുന്ന ബാങ്കുവിളിക്കും (അദാന്‍) പ്രവാചകന്‍ മുഹമ്മദിനുമെതിരെ മൂന്നുവര്‍ഷം മുന്പാണ് പ്രശസ്ത ഇന്ത്യന്‍ ഗായകന്‍ സോനുനിഗം വിദ്വേഷവും വെറുപ്പും കലര്‍ന്ന വര്‍ഗീയ സ്വഭാവമുള്ള ഒരു ട്വിറ്റര്‍ പ്രതികരണം നടത്തുന്നത്. എന്നാല്‍ ഏതാനും ദിവസം മുന്പ് അത് വൈറലായി. ബിജെപി-സംഘ്പരിവാര്‍ നേതാക്കളുടെ മുസ്‍ലിം വിരുദ്ധ വര്‍ഗീയ പ്രസ്താവനകളും അറബ് വംശജരായ സ്ത്രീകളെക്കുറിച്ച് ബിജെപി നേതാവ് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളും ഗള്‍ഫ് ലോകത്തുണ്ടാക്കിയ അതിരൂക്ഷമായ പ്രതികരണത്തിന്റെ തുടര്‍ച്ചയായാണ് സോനുനിഗമിന്റെ പോസ്റ്റ് വീണ്ടും പൊങ്ങിയത്. ദുബൈയില്‍ പഠിക്കുന്ന മകനെക്കാണാന്‍ കുടുംബ സമേതം അവിടെയെത്തി ലോക്ക്ഡൌണില്‍ കുടുങ്ങിക്കിടക്കുന്നതിനിടെ, ഈ ഇന്ത്യന്‍ ഗായകന് അതികഠിനമായ എതിര്‍പ് നേരിട്ട് ട്വിറ്റര്‍ അക്കൌണ്ട്  ഉപേക്ഷിക്കേണ്ടി വന്നു. ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഗള്‍ഫില്‍ ജോലിയും താമസവും തുടരുന്നതിനിടെ തന്നെ അന്നാട്ടുകാരുടെ മതപരവും വൈവകാരികവുമായ വിശ്വാസ ആചാരങ്ങളെ വിദ്വേഷപൂര്‍വം ആക്ഷേപിക്കുന്നത് വ്യാപകമാണെന്ന തദ്ദേശവാസികളുടെ തിരിച്ചറിവാണ് അസാധാരണമായ പ്രതിഷേധം ഉയര്‍ത്തിവിട്ടത്. അതുപിന്നെ ഇന്ത്യയിലെ ഇസ്ലാംഭീതിയും കാവിഭീകരതയും ലോക വ്യാപക ചര്‍ച്ചയാക്കുകയും അന്താരാഷ്ട്ര സംഘടനകളുടെ ഗൌരവതരമായ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്രയും വിപുലമായ സോഷ്യല്‍മീഡിയ പ്രചാരണമായി മാറുകയും ചെയ്തു.

ഒരു രാജ്യത്ത് താമസിക്കുന്ന വിദേശികളോട് തദ്ദേശീയര്‍ക്കുണ്ടാകുന്ന  എതിര്‍പ്‍/വിരോധം/വിവേചനം/വിദ്വേഷം തുടങ്ങിയവയെക്കുറിച്ച് ലോകവ്യാപകമായി പലതരം പഠനങ്ങള്‍ നടക്കുന്നുണ്ട്. xenophobia അഥവ പരദേശിസ്പര്‍ധ എന്നാണ് ഇതിനെ പൊതുവെ വിളിക്കുന്നത്.  മനുഷ്യരുടെ കുടിയേറ്റം ഏതെങ്കിലും തരത്തില്‍ നടക്കുന്ന രാജ്യങ്ങളിലെല്ലാം പലതലത്തില്‍ പരദേശി സ്പര്‍ധ പ്രവര്‍ത്തിക്കുന്നുണ്ട്. മതം, വംശം, വര്‍ണം, തൊഴില്‍, സാന്പത്തികാന്തരം, സാമൂഹിക പദവി തുടങ്ങിയവയെല്ലാം പരദേശിസ്പര്‍ധക്ക് കാരണമാണ്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പരദേശി സ്പര്‍ധ മനുഷ്യാവകാശ ലംഘനമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇതിനെതിരെ ലോകത്താകെ പലതരം മുന്നറ്റങ്ങളും സാമൂഹിക പ്രതിരോധ പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നുമുണ്ട്. തദ്ദേശീയര്‍ക്ക് വിദേശ തൊഴിലന്വേഷകരോടുണ്ടാകുന്ന വിദ്വേഷമാണ് ഇത്. എന്നാല്‍ ഇതിന് നേരെ വിപരീതാവസ്ഥയിലുള്ള കുറ്റകൃത്യമാണ് ഗള്‍ഫ് രാജ്യത്തെ പൌരന്മാര്‍ ഇന്ത്യക്കാരില്‍നിന്ന് നേരിട്ടത്. ഒരു രാജ്യത്ത് തൊഴിലന്വേഷിച്ചെത്തി, അവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ തന്നെ അതേ രാജ്യത്തിന്റെ സംസ്കാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മനുഷ്യര്‍ക്കും സ്ത്രീകള്‍ക്കും എതിരെ ക്രിമിനല്‍ സ്വഭാവത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തുകയാണ്. ലോകത്ത് ഇതുവരെ പ്രകടമായിട്ടില്ലാത്ത തരം വിദ്വേഷക്കുറ്റം!  ലോകത്ത് അത്രപരിചിതമല്ലാത്ത തരത്തിലുള്ള ഈ വംശീയാതിക്രമം ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യേകതയായിരിക്കണം.



എങ്കിലും പരദേശി സ്പര്‍ധ ഒരു നാട്ടിലെ പൌരന്‍മാര്‍ക്കിടയില്‍ രൂപപ്പെടാനിടയാകുന്ന സാഹചര്യങ്ങളെക്കുറിച്ച പഠനം ഈ സന്ദര്‍ഭത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പ്രാഥമികമായി സാന്പത്തിക കാരണങ്ങളാണ് അതിന് പറയുന്നത്. സെനോഫോബിയ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ കുടിയേറ്റ തൊഴിലാളികളുടെ ക്രിമിനല്‍ സ്വഭാവവും അത്തരമാളുകളില്‍നിന്ന് തദ്ദേശീയര്‍ക്കുണ്ടാകുന്ന അനുഭവങ്ങളും സുപ്രധാന കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 31 ശതമാനം ആളുകളില്‍ പരദേശി സ്പര്‍ധയുണ്ടാക്കുന്നത്, കുടിയേറ്റത്തൊഴിലാളികളുടെ ക്രിമിനല്‍ സ്വഭാവവും അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും രാജ്യത്ത് അവര്‍ നടത്തുന്ന തട്ടിപ്പുകളുമാണെന്നാണ് ഡര്‍ബനിലെ ക്വാസുലു-നാറ്റല്‍ സര്‍കലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.
സെനോഫോബിയയുണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാന കാരണങ്ങളില്‍ രണ്ടാമത്തേതും ഇതുതന്നെ. 10 ശതമാനത്തോളം തദ്ദേശീയരില്‍ സെനഫോബിയയുണ്ടാക്കുന്നത്‍, അവരുടെ സംസ്കാരത്തില്‍ വിദേശികളുണ്ടാക്കുന്ന ആഘാതമാണ്. അറബികളുടെ സംസ്കാരത്തിനും മതവിശ്വാസങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍, മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരായ തദ്ദേശീയ വികാരം സൃഷ്ടിക്കപ്പെടാന്‍ കാരണമായേക്കും.

കുടിയേറ്റ തൊഴിലാളികളോട് ഏറ്റവും സൌഹാര്‍ദപരവും സഹിഷ്ണുതാപൂര്‍ണവുമായ സമീപനം സ്വീകരിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങളിലെ പൌരന്മാര്‍. ഒരു രാജ്യത്തെ സെനോഫോബിയയുടെ തോത് അളക്കാന്‍ ഗവേഷകര്‍ സ്വീകരിക്കുന്ന മാനദണ്ഡം അവിടത്തെ Migration Acceptance Index (MAI) ആണ്. കുടിയേറ്റ തൊഴിലാളികളോട് ഒരു രാജ്യം എത്രത്തോളം സഹിഷ്ണുത കാണിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. അഥവ എം എ ഐ കൂടുതലായ രാജ്യങ്ങള്‍ കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യവും അന്യരാജ്യ തൊഴിലാളികള്‍ ഏറ്റവും സുരക്ഷിതവുമായ രാഷ്ട്രങ്ങളായിരിക്കും എന്നര്‍ഥം. ഇതിന്റെ ആഗോള ശരാശരി 5.29/9 ആണ്. ജി സി സി രാജ്യങ്ങളുടെ ആകെ ഇന്‍ഡക്സ് 6.11 ഉം. വിദേശ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ജി സി സിയെന്നര്‍ഥം. ലോകത്തില്‍ തന്നെ വിദേശികളോടുള്ള സഹിഷ്ണുതയില്‍ നാലാം സ്ഥാനമാണിത്. യൂറോപ്പും യുറോപ്യന്‍ യൂണിയനുമെല്ലാം ഇതിന് പിറകിലേ വരൂ. ഇത്തരമൊരു മേഖലയിലാണ് ഇന്ത്യന്‍ വംശീയവാദികള്‍‍, മുവുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരായി വളര്‍ന്നേക്കാവുന്ന തരത്തില്‍ തദ്ദേശീയരുടെ വൈകാരികത ആളിക്കത്തിക്കുന്നത് എന്നതാണ് വിചിത്രം. 'നിങ്ങള്‍ നിശ്ചയമായും വിദ്വേഷം കാണിക്കേണ്ട തരത്തിലുള്ള ക്രിമിനിലുകളാണ് ഞങ്ങള്‍' എന്നാണ് ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് അവര്‍ക്കെതിരെ വംശീയാക്രമണം നടത്തുന്നവര്‍ അന്നാട്ടുകാര്‍ക്ക് ഇന്ത്യന്‍  പ്രവാസികളെക്കുറിച്ച് നല്‍കുന്ന സന്ദേശം. സ്വന്തം രാജ്യത്തപ്പോലും ഒറ്റുകൊടുക്കുന്ന ഈ വിചിത്ര സ്വഭാവവും ഇന്ത്യന്‍ ഫാസിസത്തിന്റെ മാത്രം സവിശേഷതായാകും.




ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റ് രാജ്യങ്ങളിലുള്ളതുപോലുള്ള പരദേശി സ്പര്‍ധ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബ്രൂണെ സര്‍വകലാശാലയിലെ ഡോക്ടര്‍ എ കെ എം അഹ്സനുല്ലയുടെ നേതൃത്വത്തില്‍ നാലംഗ സംഘം നടത്തിയ  പഠനം പറയുന്നത്. തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ വലിയ താത്പര്യം  പ്രകടിപ്പിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങള്‍.  ഇന്ത്യന്‍ സന്പദ് വ്യവസ്ഥയുടെയും കേരളം പോലുള്ള സംസ്ഥാനങ്ങളുടയെും നട്ടെല്ല് തന്നെ ഗള്‍ഫ് പ്രവാസികളാണ്. അവിടെ സ്വയം കുഴികുത്തുകയാണ് കാവിഭീകരര്‍. ലോകരാഷ്ട്രീയത്തിലെ ബലാബലത്തെക്കുറിച്ചും ശാക്തിക ചേരികളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതിലെ നയതന്ത്ര പദ്ധതികളെക്കുറിച്ചും ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലെ പാരസ്പര്യത്തെക്കുറിച്ചും പരസ്പരാശ്രിതത്വക്കുറിച്ചും അല്‍പംപോലും  വിവരമില്ലാതെയാണ് വിഢ്ഢികളുടെ  'മോഡി സ്വര്‍ഗ'ത്തിലരുന്ന് ഇന്ത്യന്‍ സംഘികള്‍ വാചകമടിക്കുന്നത്.  വിദ്വേഷ രാഷ്ട്രീയവും നുണഫാക്ടറികളും കൊണ്ട് ലോകത്തിന് മുന്നില്‍ ഇന്ത്യ നാണംകെടുകയാണെന്ന  തിരിച്ചറിവ് പോലും അവര്‍ക്കില്ലാത്തത്, ഗള്‍ഫിനെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് വിദൂര ഭാവിയില്‍ തിരിച്ചടിയായി മാറുക. ഇതിനെതിരായ പ്രതിരോധം മതേതര ഹിന്ദുസമൂഹത്തില്‍നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്.



മാഡ്രിഡില്‍ നടന്ന ഒരു മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഗ്രൌണ്ടില്‍ നെറ്റി ചേര്‍ത്തുവച്ച് നമസ്കാരത്തില്‍ സുജൂദ് ചെയ്യുംപോലെ സാഷ്ടാംഗം പ്രണമിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലെ ഇസ്‍ലാം ഭീതി ഗണ്യമായി കുറക്കുന്നതില്‍ സലായുടെ ഈ ആഹ്ലാദപ്രകടനം വലിയ പങ്കുവഹിച്ചുവെന്നാണ് കണ്ടെത്തല്‍. 2017ല്‍ ലിവര്‍പൂളുമായി സലാഹ് കരാര്‍ ഒപ്പുവച്ചതില്‍പിന്നെ ലിവര്‍പൂളിലും ഈ നഗരമുള്‍പെടുന്ന മെര്‍സെസിഡ് കൌണ്ടിയിലും മുസ്‍ലിംകള്‍ക്കെതിരായ വംശവെറിയും വിദ്വേഷക്കുറ്റങ്ങളും കുത്തനെ കുറഞ്ഞുവെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മറ്റ് കുറ്റകൃത്യങ്ങളുടെ തോത് അതേപടി തുടരുന്പോഴും മുസ്‍ലിംവിരുദ്ധ വിദ്വേഷക്കുറ്റം 18 ശതമാനമാണ് ഒറ്റവര്‍ഷംകൊണ്ട് കുറഞ്ഞത്. ലണ്ടനിലെ ഫുട്ബോള്‍ ആരാധകരുടെ 15 മില്ല്യണ്‍ ട്വീറ്റുകള്‍ പരിശോധിച്ച പഠനം, ലിവര്‍പൂള്‍ ആരാധകരുടെ മുസ്‍ലിം വിരുദ്ധ ട്വീറ്റുകള്‍ പകുതിയായി കുറഞ്ഞതായി കണ്ടെത്തി.  യു എന്നിന്റെ ഏറ്റവും പുതിയ വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ ഈ പ്രതിഭാസത്തെ സലാഹ് ഇഫക്ട് എന്ന പേരില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒരു സെലിബ്രിറ്റിയുടെ സാമൂഹിക പ്രതികരണം ജനങ്ങള്‍ക്കിടയിലുണ്ടാക്കുന്ന പ്രതിഫലനമെത്രയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്ത് നടത്തുന്ന ഏതുപ്രതികരണവും അതത് രാജ്യങ്ങളുടെ സംസ്കാരത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സലാ ഇഫക്ട് ഉദ്ദരിച്ച് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും. ഗള്‍ഫിലെ സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും - സെലിബ്രിറ്റിയായാലും സാധാരണക്കാരനായാലും- ഇപ്പോള്‍ കണ്ണുതുറന്ന് കാണേണ്ട യാഥാര്‍ഥ്യമാണിത്. സോഷ്യല്‍മീഡിയയില്‍ പ്രവാസി സംഘികള്‍ സൃഷ്ടിക്കുന്ന വിദ്വേഷക്കാറ്റ് ഏതുദിശയിലാണ് തിരിഞ്ഞടിക്കുക എന്നത് അപ്രവചനീയമായിരിക്കുമെന്ന് ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും ഓര്‍ത്താല്‍ നന്ന്.

(25-04-202, മീഡിയവണ്‍ വെബ്)

Saturday, April 25, 2020

വിദ്യാഭ്യാസ നയം: ആശയം, അനുഭവം, ആശങ്ക




  • ആശയം



രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ അടിമുടി അഴിച്ചുപണിയുന്ന തരത്തിലുള്ള സമഗ്രമായ വിദ്യാഭ്യാസ നയം മാറ്റത്തിന് രണ്ടാം മോദി സര്‍ക്കാര്‍ തറക്കല്ലിട്ട് കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെ എല്ലാ തലത്തിലും പൂര്‍ണാര്‍ഥത്തിലുള്ള തരംമാറ്റമാണ് വരുന്നത്. അധ്യയന ഘടന, പഠന മാധ്യമം, പാഠ്യപദ്ധതി, മൂല്യനിര്‍ണയം, പരീക്ഷ തുടങ്ങി പുതിയനയം തിരുത്തല്‍ നിര്‍ദേശിക്കാത്ത മേഖലകളൊന്നുമില്ല. വിദ്യാഭ്യാസത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുകയും എല്ലാവര്‍ക്കും ലഭ്യമാകും വിധം അത് സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കുകയും ചെയ്യുകയാണ് കരട് നയരേഖ മുന്നോട്ടുവക്കുന്ന അടിസ്ഥാന ആശയം. വിദ്യാഭ്യാസ മേഖലയെ ഏറെക്കുറെ സമഗ്രമായി സമീപിക്കുകയും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും ഒട്ടുമിക്ക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുന്ന കരട് നയരേഖ  ഏറെക്കുറെ സ്വതന്ത്രമായ സമീപനമാണ് പിന്തുടരുന്നത്. ബജറ്റ് വിഹിതം 20 ശതമാനമാക്കി ഉയര്‍ത്തണമെന്നത് മുതല്‍ ഗ്രോസ് എന്‍‍റോള്‍മെന്‍റ് റേഷ്യോ 50 ശതമാനത്തില്‍ എത്തിക്കണമെന്നതുവരെയുള്ള ശിപാര്‍ശകള്‍ ഈ സമീപനത്തിന് അടവരയിടുന്നു.

എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുക (ഇക്വിറ്റി),  എല്ലാവര്‍ക്കും പ്രാപ്യമായിരിക്കുക (ആക്സസ്), എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക (ക്വാളിറ്റി)  എന്നീ ആശയങ്ങളാണ് കരട് രേഖയിലൂടെ മുന്നോട്ടുവക്കുകുന്നത്. ഇവക്ക് താരതമ്യേന പ്രായോഗികമായ വഴികള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുമുണ്ട്. അത് കുട്ടികളുടെ പ്രായംതൊട്ടേ തുടങ്ങുന്നു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറുവയസ്സുമുതലാണ് നിര്‍ബന്ധിത വിദ്യാഭ്യാസം. പുതിയ നയം ഇത് മൂന്ന് വയസ്സ് മുതല്‍ എന്നാക്കി തിരുത്തുന്നു. രണ്ട് തരത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിനായുണ്ടാക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു. ഒന്ന് 0-3 പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളെയും അങ്കണവാടി അധ്യാപകരെയും ലക്ഷ്യമിട്ടും രണ്ടാമത്തേത് 3 മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയും.
അരനൂറ്റാണ്ടിലേറെയായി രാജ്യം പിന്തുടരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണം. മൂന്ന് വയസ്സ് മുതല്‍ ആരംഭിച്ച് 18 വയസ് വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ 4 ഘട്ടമായാണ് അത് പുനക്രമീകരിക്കുന്നത്. ഇതിനെ Foundational stage, Preparatory/Latter Primary stage, Middle/Upper Primary stage, High/Secondary stage എന്നിങ്ങനെ തരംതിരിക്കുന്നു. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയാണ് സ്കൂള്‍ മേഖലയിലാകെ നടപ്പാക്കുക.

ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, ആട്സ്, വൊക്കേഷണല്‍ വിഷയങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള 'ശത്രുതാപരമായ' വേര്‍തിരിവ് ഇല്ലാതാക്കണം. എല്ലാവര്‍ക്കും എല്ലാ വിഷയവും പഠിക്കാവുന്ന തരത്തിലുള്ള ഉദാര പാഠ്യപദ്ധതി വേണം. പാഠ്യ-പാഠ്യേതര മേഖല,  അക്കാമദിക്-വൊക്കേഷണല്‍ മേഖല എന്നിങ്ങനെ നിലവിലുള്ള വ്യത്യസ്ത ധാരകളും ഇല്ലാതാക്കും. കായികം മുതല്‍ പൂന്തോട്ട നിര്‍മാണം വരെ എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. പരീക്ഷാ രീതിയിലും ഘടനയിലും സമൂലമായ അഴിച്ചുപണിയാണ് കരട് നയരേഖ ശിപാര്‍ശ ചെയ്യുന്നത്. അതിന് മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്: വ്യത്യസ്ത വിഷയങ്ങള്‍ പരീക്ഷക്ക് വേണ്ടി നിശ്ചയിക്കണം.  ഇതില്‍നിന്ന്, ഒരു വിദ്യാര്‍ഥിക്ക് അവന്‍റെ അഭിരുചിക്കിണങ്ങുന്ന  പരീക്ഷക്കായി തെരഞ്ഞെടുക്കാം. പരീക്ഷ, വിഷയത്തിന്‍റെ മര്‍മം മാത്രം പരിശോധിക്കുന്നതും വിദ്യാര്‍ഥിക്ക് അനായാസം നേരിടാന്‍ കഴിയുന്നതും ആകണം. തരക്കേടില്ലാതെ പഠിക്കുന്നവര്‍ക്ക്  അനായാസം വിജയിക്കാന്‍ കഴിയണം. പരീക്ഷക്ക് സജ്ജനാണെന്ന് കുട്ടിക്ക് ബോധ്യമായാലാണ് പരീക്ഷ നടത്തേണ്ടത്.  കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സ്കൂള്‍ ഫൈനല്‍ പരീക്ഷ തന്നെ ബോര്‍ഡ് പരീക്ഷയായി കണക്കാക്കാം. ബോര്‍ഡ് പരീക്ഷ കോര്‍ വിഷയങ്ങളില്‍ മാത്രം. കന്പ്യൂട്ടറൈസ്ഡ് അഡാപ്റ്റിവ് ടെസ്റ്റ് വ്യാപകമാക്കണം.

നിലവിലെ സര്‍വകലാശാല-അഫിലിയേറ്റഡ് കോളജ് സങ്കല്‍പം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്ന് എടുത്തുകളയുന്നതാണ് നയരേഖ. ഗവേഷണ സര്‍വകലാശാലകള്‍ (research universities)‍, അധ്യാപന സര്‍വകലാശാലകള്‍ (teaching universities), കോളജുകള്‍ എന്നിങ്ങനെ മൂന്നുതരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പകരം വരുന്നത്. എല്ലാം സ്വയം ഭരണാധികാരമുള്ളവ. ഭരണപരമായും അക്കാദമുകമായും സ്വയം ഭരണം ഉണ്ടാകും. കരിക്കുലം മുതല്‍ ഫീസ് വരെ എല്ലാം അരവര്‍ക്ക് നിശ്ചയിക്കാം. 2032 ന് ശേഷം രാജ്യത്ത് അഫിലിയേറ്റഡ് കോളജുകളോ അഫിലിയേറ്റിങ് സര്‍വകലാശാലകളോ ഉണ്ടാകില്ല. 12 കൊല്ലത്തിനകം ഇങ്ങിനെ മാറാത്ത കോളജുകളെ അഡല്‍റ്റ് എജുക്കേഷന്‍ കേന്ദ്രങ്ങളോ ലൈബ്രറികളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റും. ബിരുദ പഠനം കൂടുതല്‍ ഉദാരമാക്കണം. നാല് വര്‍ഷ ബിരദു കോഴ്സുകള്‍ ആരംഭിക്കണം. അതില്‍ ഒന്നിലധികം വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിയണം. അഥവ ഒരേ വിഷയത്തില്‍ സ്പെഷലൈസേഷനോടുകൂടി പഠിക്കുന്ന നിലവിലെ രീതിക്ക് പകരം, കുറേ വിഷയങ്ങള്‍ (multi disciplinary) പഠിക്കുകയും അതില്‍ നിന്ന് കൂടുതല്‍ താത്പര്യമുള്ള വിഷയം ആഴത്തില്‍  പഠിക്കുകയും ചെയ്യുക. ഗവേഷണ രംഗത്ത് യു ജി സി ഇല്ലാതാക്കുകയും പകരം നാ,ണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്യും.  ഇത്രയുമാണ് കരട് നയരേഖ മൊത്തത്തില്‍ നിര്‍ദേശിക്കുന്ന സുപ്രധാന മാറ്റങ്ങള്‍.


  • അനുഭവം



ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത് താരതമ്യേന മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ കരട് നയ രേഖ മുന്നോട്ടുവക്കുന്ന പല നിര്‍ദേശങ്ങളും കേരളത്തില്‍ നടപ്പാക്കിയതോ നടപ്പാക്കിക്കൊണ്ടിരിക്കുന്നതോ ആണ്. 2007ലെ  കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് (പാഠ്യപദ്ധതി ചട്ടക്കൂട്) തന്നെ അതില്‍ പ്രധാനം. പ്രവര്‍ത്തനാധിഷ്ഠിത പഠനവും  വിമര്‍ശനാത്മക ബോധനശാസ്ത്രവും നിരന്തര മൂല്യനിര്‍ണയവുമെല്ലാം കേരളം പരീക്ഷിച്ചു. കളിച്ച് പഠിക്കുക എന്ന സങ്കല്‍പമായിരുന്നു ഡിപിഇപി. എന്നാല്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനം എന്ന തത്വം അങ്ങേയറ്റം വികലവും അശാസ്ത്രീയവുമായാണ് കേരളത്തില്‍ നടപ്പാക്കിയത്. അക്ഷരാഭ്യാസമില്ലാത്ത തലമുറയാണ് ഈ പാഠ്യക്രമത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന വിമര്‍ശം ഇപ്പോള്‍ ശക്തമാണ്. പ്രവര്‍ത്തനാധിഷ്ഠിത പഠനം എന്ന സങ്കല്‍പവും നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി വിജയിച്ചില്ല.

സ്വയം ഭരണത്തിലും കേരളം മികച്ച പരീക്ഷണശാലയാണ്. പ്രധാന സര്‍ക്കാര്‍ കോളജുകള്‍ പോലും സ്വയംഭരണത്തിലേക്ക് നീങ്ങുകയും ഫീസിലടക്കം അതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. സ്വയംഭരണമില്ലാത്ത സ്വാശ്രയ കോളജുകളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നട്ടം തിരിയുകയും താങ്ങാനാകാത്ത ഫീസ് കാരണം പഠനമികവുള്ള കുട്ടികള്‍ക്ക് വരെ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് നിലവിലെ സ്ഥിതി വിശേഷം. കേരളത്തില്‍ ഇതിനകം നിലവില്‍വന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു  അനുഭവം. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒരേനിയമം ബാധകമാക്കണമെന്ന നിര്‍ദേശം കരടിലുണ്ട്. എന്നാല്‍ ഇതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക തള്ളിക്കളയാനാകില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടനിടയിലെ കേരളത്തിലെ മാത്രം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുന്നവര്‍ക്ക് അത് എളുപ്പം ബോധ്യപ്പെടും. സര്‍ക്കാര്‍ പണം മുടക്കുന്ന പബ്ലിക് സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖല പോലെ കേരളത്തിലും മറ്റും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് നയത്തില്‍ വ്യക്തതയില്ല. ഇവയുടെ ഭാവിയും സര്‍ക്കാര്‍ ധനസഹായ സാധ്യതകളും എത്രവരെയെന്ന ആശയക്കുഴപ്പവും നയം ബാക്കിവക്കുന്നു.

സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും വിഭവ ശേഷിയും പങ്കിട്ട് ഉപയോഗിക്കുന്നതിനായി ഒരു പ്രദേശത്തെ സമീപ സ്കൂളുകള്‍ ചേര്‍ത്ത് സ്കൂള്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം കരട് രേഖയിലുണ്ട്. കേരളത്തില്‍ ക്ലസ്റ്റര്‍ കോളജുകളെന്ന പേരില്‍ സമാനമായൊരു പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഇത് ഏറെക്കുറെ പരാജയമായി മാറിയ പരീക്ഷണമാണ്. ഈ പരിപാടിയാണ് ഇപ്പോള്‍ മറ്റൊരു പേരില്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. നിരവധി പ്രായോഗിക കടന്പകള്‍ അവശേഷിക്കുന്ന ഈ പദ്ധതി ഫലത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും.  ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ ഏതുതരം നയം രൂപീകരിച്ചിട്ടും ഫലമുണ്ടാകില്ല.

വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഒട്ടുമിക്ക പരീക്ഷണങ്ങളും അതിന്റെ നടത്തിപ്പിലെ വീഴ്ചകള്‍കൊണ്ട് മാത്രം പരാജയമായപ്പെട്ടവയാണ്. കാര്യക്ഷമതയില്ലാത്ത ഭരണ സംവിധാനങ്ങളാണ് അതില്‍ പ്രധാനം. അവിടെയാണ് പരീക്ഷയും പഠനവുമെല്ലാം അത്യന്തം ഉദാരവും വിദ്യാര്‍ഥി സൌഹൃദവുമാക്കുന്നത്. ഇതുവരെയുള്ള അനുഭവങ്ഹല്‍ മുന്നില്‍വച്ച് ആലോചിച്ചാല്‍ പുതിയ മാറ്റങ്ങല്‍ വിപരീതഫലം ചെയ്യുമെന്നേ കരുതാനാകൂ. മറിച്ച് സംഭവിക്കാന്‍ അത്രമേല്‍ സൂക്ഷ്മമവും ജാഗ്രത്തുമായ നിര്‍വഹണ സംവിധാനം കൂടി ഇതോടൊപ്പം ആവിഷ്കരിക്കണം.


  • ആശങ്ക



1986ല്‍ നിലവില്‍ വന്ന നയപ്രകാരമാണ് ഇപ്പോള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. രാഷ്ട്രഘടനയെ ശാക്തീകരിക്കുകയും വഴിനടത്തുകയും ചെയ്യുന്ന ഭരണാഘടനാ ‌മൂല്യങ്ങളിലധിഷ്ഠിതമായ നയരേഖയാണ് അന്നത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഏറെക്കുറെ ആ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുതകുന്ന തരത്തിലുള്ള പാഠ്യപദ്ധതി തന്നെയാണ് പിന്നീട് നിലവില്‍വന്നതും. എന്നാല്‍ പുതിയ കരട് നയം അത്തരമൊരു വീക്ഷണമല്ല മുന്നോട്ടുവക്കുന്നത്. എന്ന് മാത്രമല്ല, ആധുനികവും ഭരണഘടനാധിഷ്ഠിതവുമായ മൂല്യ സങ്കല്‍പങ്ങളോട് നിശ്ചിത ദൂരം പാലിക്കാന്‍ നയരേഖ അതിന്റെ വരികളിലുടനീളം ശ്രദ്ധിക്കുന്നുമുണ്ട്. പുരാതന ഇന്ത്യയിലാണ് അതിന് കൂടുതല്‍ താത്പര്യം‍. മത്സരാധിഷ്ഠിത ലോക കന്പോളത്തിനും തൊഴില്‍ വിപണിക്കും ഇണങ്ങുന്ന മനുഷ്യ ഫാക്ടറികള്‍ സ്ഥാപിക്കലാണ്  വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന സന്ദേശമാണ് നയരേഖ പുറത്തേക്ക് നല്‍കുന്നത്. അതിനിണങ്ങുന്ന പൌര സമൂഹത്തെയും മാനവവിഭവ ശേഷിയെയും സൃഷ്ടിക്കുന്ന തരത്തിലാണ് പലപദ്ധതികളും ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലേക്ക് അപകടകരാംവിധം വികസിക്കാന്‍ വേണ്ട എല്ലാ വഴികളും ഉള്ളടങ്ങിയതാണ് അതിന്റെ ആശയാടിത്തറ. കരട് നയ രേഖയിലെ ഭാഷാ പഠനവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷമാകുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജ്യമാകെ ഹിന്ദി വിരുദ്ധ പ്രക്ഷോഭമുയര്‍ന്നു. ഭാഷാ വൈവിധ്യത്തെ നിരാകരിച്ച് നയം ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. ഹിന്ദിയേതര സംസ്ഥാനങ്ങളിലെല്ലാം എതിര്‍ ശബ്ദങ്ങളുയര്‍ന്നു. വലിയ പ്രതിഷേധമവും അരങ്ങേറി.  ഹിന്ദി നിര്‍ബന്ധമാക്കില്ലെന്നും നിലവില്‍ പിന്തുടരുന്ന ത്രിഭാഷാ പഠന പദ്ധതി തന്നെയാണ് പുതിയ നയവും പിന്തുടരുക എന്നും സര്‍ക്കാറിന് തിരുത്തേണ്ടിവന്നു. അത് മുഖവിലക്കെടുത്താല്‍ പോലും പുതിയ നയത്തിലൂടനീളം ഭാഷ, ഒരു പ്രശ്നമേഖലയായി നിറഞ്ഞുനില്‍ക്കുന്നവെന്ന ആശങ്ക അവഗണിക്കാനാകില്ല. ഇംഗ്ലീഷിനെ ഒഴിവാക്കുകയും പ്രാദേശിക ഭാഷയിലേക്ക് വ്യവഹാരം ചുരുക്കുകയും ചെയ്യുക എന്നതിനാണ് കരട് നയം ഊന്നല്‍ നല്‍കുന്നത്.  വികസിത രാജ്യങ്ങളെ മാതൃകയാക്കി ഇംഗ്ലീഷ് വിരുദ്ധ, ഇന്ത്യന്‍ ഭാഷാ വാദമാണ് കരട് നയം ശിപാര്‍ശ ചെയ്യുന്നത്. അത്തരംരാജ്യങ്ങളിലെല്ലാം ഒരു പൊതുഭാഷയുണ്ട് എന്നും ഇന്ത്യക്ക് അങ്ങിനെയൊന്നില്ല എന്നും ഭാഷാ വൈവിധ്യമാണ് രാജ്യത്തിന്റെ സവിശേഷതയെന്നുമുള്ള വസ്തുത നയം കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യക്കാരന് അതിജീവനത്തിന് അന്താരാഷ്ട്ര ഭാഷ അനിവാര്യമാണെന്ന വസ്തുതയും കരട് രേഖയുണ്ടാക്കിയവര്‍ മറച്ചുവക്കുന്നു.

ഭാഷാ പഠനം എന്നാല്‍ സംസ്കാരവും സാഹിത്യവും പഠിക്കല്‍ കൂടിയാണ്. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളോട് കഠിനമായ വിയോജിപ്പും ഇന്ത്യന്‍ ഭാഷകളില്‍ അമതിമായ ഊന്നലുമാണ് നയത്തില്‍. ഭാഷാ പഠനത്തിലൂടെ തുറക്കപ്പെടുന്ന സാംസ്കാരിക വിനിമയ സാധ്യതകളെക്കൂടി ഇത് ഇല്ലാതാക്കും. ആഗോള നിലവാരവും സാധ്യതയുമുള്ള വിദ്യാഭ്യാസം സ്വപ്നംകാണുന്ന നയത്തിന് പക്ഷെ, ഭാഷയുടെ കാര്യത്തില്‍  ഈ വിശാല വീക്ഷണമില്ല. ഇംഗ്ലീഷിനോട് ശത്രുതാപരമായ നിലപാടാണ് കരട് നയം സ്വീകരിക്കുന്നത്. ഇംഗ്ലീഷിന്‍റെ പ്രാമുഖ്യം മറികടക്കണം, ഇംഗ്ലീഷ് ഇന്ത്യന്‍ ഉപരിവര്‍ഗത്തിന്‍റെ ഭാഷയാണ്, മറ്റുള്ളവരെ അത് അരികുവത്കരിക്കുന്നു, വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്ഡമായി മാറുന്നു, ഇംഗ്ലീഷറിയാത്തവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ നഷ്ടമാകുന്നു, പ്രതിഭകള്‍ക്ക് വളരാന്‍ ഇംഗ്ലീഷ് തടസ്സമാകുന്നു,  രക്ഷിതാക്കളില്‍ ഇംഗ്ലീഷ് ഭ്രമം സൃഷ്ടിക്കുന്നു തുടങ്ങി അതിരൂക്ഷമായ ഭാഷയില്  ഇംഗ്ലീഷിനെതിരെ ദീര്‍ഘമായ ഒരു കുറ്റപത്രം തന്നെ കരട് നയത്തിലുള്‍പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ആധിപത്യം അവസാനിപ്പിക്കണം, ഇന്ത്യന്‍ ഭാഷകളുടെ പ്രതാപം തിരിച്ചുപിടിക്കണം, ഭാഷാ-സാഹിത്യ പഠനം ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാകണം എന്നിങ്ങനെ ഒരു കര്‍മ പദ്ധതിയും കരട് മുന്നോട്ടുവക്കുന്നു. ഇന്ത്യക്കാര്‍ തമ്മിലെ ആശയ വിനിമയം ഇന്ത്യന്‍ ഭാഷയിലായിരിക്കണം എന്നതാണ് നയരേഖ മുന്നോട്ടുവക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ഇതെല്ലാം പരോക്ഷമായ ഹിന്ദിവത്കരണത്തിനുള്ള നീക്കമാണെന്ന ആരോപണം വസ്തുതാപരമായി നിഷേധിക്കാനോ ഹിന്ദേയതര സംസ്ഥാനങ്ങളുന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാനോ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

മലയാളിയോ തമിഴനോ മറാഠിയോ ഗുജറാത്തിയോ മണിപ്പൂരിയോ അവരവരുടെ സംസ്ഥാനത്തിന് പുറത്തുപോയാല്‍ പിന്നെ പൊതുവായ ആശയവിനിമയത്തിന് ആശ്രയിക്കുന്നത് ഇംഗ്ലീഷിനെയാണ് എന്ന വസ്തുത ഹിന്ദി ഭ്രമത്തിനിടെ കസ്തൂരിരംഗന്‍ കമ്മിറ്റി വിസ്മരിച്ചു. ഒരു രാജ്യം ഒരൊറ്റ ഭാഷ എന്ന തത്വമാണ് കരട് നയത്തിലെ പരോക്ഷമായ സമീപനം. അധ്യയന മാധ്യമം പ്രാദേശിക ഭാഷയാകണമെന്ന നിബന്ധനക്കൊപ്പം, സംസ്കൃത്തതിന് മുന്‍ഗണന നല്‍കണമെന്നും പറയുന്നു. എല്ലാ അറിവുകളുടെയും സ്രോതസ്സാണ് സംസ്കൃതം എന്ന ധ്വനി നയരേഖയുടെ വരികള്‍ക്കിടയില്‍ കാണാം. സംസ്കൃതം അടക്കം ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതിലെ സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ശാസ്ത്രവും ഗണിത ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഒക്കെയുള്ള സംസ്കൃതം പഠിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കണം. മറ്റ് സ്കൂള്‍ വിഷയങ്ങളുമായി സംസ്കൃതത്തെ ബന്ധിപ്പിക്കണം. ഹിന്ദി വിട്ടാല്‍ പിന്നെ സംസ്കൃതത്തിലാണ് കരട് നയത്തിന്റെ ശ്രദ്ധ.

എന്നാല്‍ ഏറ്റവും കനത്ത ആശങ്ക നിലനില്‍ക്കുന്നത് പുതിയ നയം നടപ്പാക്കുന്നതിന് കമ്മിറ്റി മുന്നോട്ടുവക്കുന്ന അതികേന്ദ്രിത സംവിധാനത്തിലാണ്. ഗവേഷണമടക്കം വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ മാറ്റങ്ങളുടെയും നിയന്ത്രണം പ്രധാനമന്ത്രിയിലായിരിക്കണമെന്നാണ് കരടിലെ ശിപാര്‍ശ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ അധികാരമുള്ള കണ്‍കറന്‍റ് പട്ടികയില്‍ പെട്ട വിദ്യാഭ്യാസം, പുതിയ നയം നടപ്പാക്കുന്നതോടെ ഏറെക്കുറെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് മാറും. നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് നയം വിഘാതം സൃഷ്ടിക്കും. അത് നടപ്പാക്കാനുള്ള ഭരണസംവിധാനത്തിന്റെ ഘടനയും രൂപകല്‍പനയും വീകേന്ദ്രീകരണം എന്ന തത്വത്തെ നിരാകരിക്കുന്നതും സംസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ്. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ (എന്‍ ഇ സി) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കായിരിക്കും ഇതിന്റെ ചുമതല. സമിതിയുടെ തലവനാകട്ടെ പ്രധാനമന്ത്രിയും. വിദ്യാഭ്യാസ മേഖലയിലെ ഏത് പദ്ധതിയും ഏത് സമയത്തും പുനരാലോചിക്കാനും പരിഷ്കരിക്കാനും കമ്മീഷന് അധികാരമുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏത് സ്ഥാനപത്തിന്റെയും ബഡ്ജറ്റും ധനവിനിയോഗം അടക്കം എല്ലാ സാന്പത്തിക ഇടപാടുകളും കമ്മീഷന് നിയന്ത്രിക്കാം.  ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കാനുള്ള നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഗവേണിങ് ബോഡിയെ നിയമിക്കുന്നതും എജുക്കേഷന്‍ കമ്മീഷനായിരിക്കും. ഫലത്തില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് പൂര്‍ണാധികാരവും അവസരവും നല്‍കുന്ന, രാഷ്ട്രീയ അജണ്ടകള്‍ അനായാസം നടപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് ദേശീയ കമ്മീഷന്റെ  രൂപകല്‍പന.

അനിയന്ത്രിതമായ സ്വകാര്യവത്കരണത്തിന് വഴിവക്കുന്ന തരത്തിലുള്ള സന്പൂര്‍ണ സ്വയംഭരണം ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് കരട് നയ രേഖയിലെ ആശങ്കയുയര്‍ത്തുന്ന മറ്റൊരു മേഖല. എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകുന്ന തരത്തില്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ പൊതുപണം ചിലവിടുന്നതിന്‍റെ തോത് വര്‍ധിപ്പിക്കണമെന്നും കരട് രേഖ നിര്‍ദേശിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും സ്വയംഭരണം വേണമെന്നതിലാണ് നയത്തിന്റെ ഊന്നല്‍. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തടയിട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളാണ് സ്വയംഭരണമെന്ന ആശയത്തിന് തടസ്സമായതെന്ന വിമര്‍ശം നയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നവീനമായ ആശയങ്ങള്‍ കൊണ്ടുവരുന്നതിന് വിഘാതമായി. ഈ പ്രതിബന്ധം മറികടക്കാന്‍ സ്വയംഭരണത്തോട് ഉദാര സമീപനം സ്വീകരിക്കണമെന്നാണ് ശിപാര്‍ശ. സ്വകാര്യ നിക്ഷേപത്തില്‍ ചെറു നിയന്ത്രണങ്ങള്‍ മതി.

സന്പൂര്‍ണ സ്വയംഭരണമാണ് നയം വിഭാവനം ചെയ്യുന്നത്. അത് അക്കാദമികമായ സ്വയം ഭരണം മാത്രമല്ല. ഫീസ് നിര്‍ണയിക്കാനും ശന്പളം നിശ്ചയിക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനുമുള്ള പൂര്‍ണ അധികാരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ പാഠ്യപദ്ധതി സ്വയം നിശ്ചയിക്കാം. അവര്‍ക്കുവേണ്ട ഫീസും ഈടാക്കാം. അധ്യാപക പരിശീലനത്തിലടക്കം സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കണം. എല്ലാവര്‍ക്കും എത്തിപ്പിടിക്കാവുന്ന വിദ്യാഭ്യാസ സംവിധാനമെന്ന എന്ന നയരേഖ തന്നെ മുന്നോട്ടുവക്കുന്ന സങ്കല്‍പത്തെ അപ്പാടെ അട്ടിമറിക്കുന്നതാണ് ഈ സ്വാശ്രയവത്കരണം. ക്രമേണ എല്ലാ സ്ഥാപനങ്ങളും സ്വയംഭരണത്തിലെത്തണമെന്ന് നയം സ്വപ്നം കാണുന്നു.  സ്വകാര്യ മേഖലയെ ചൂഷണരഹിതമാക്കി മാറ്റാനുതകുന്ന ഒന്നും നയത്തിലില്ല. വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണം നിലനിര്‍ത്തുന്നിനെപ്പറ്റി നയത്തില്‍ വ്യക്തതയില്ല. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യത്തില്‍ പലയിടത്തും പരാമര്‍ശമുണ്ട്. സ്വകാര്യവത്കരണം ശക്തമാകുന്നതോടെ സാമൂഹികമായി ദുര്‍ബലരായവര്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് അതിവേഗം പുറന്തള്ളപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതും അപ്രാപ്യമായതും അതുവഴി തുല്യാവസരം നിഷേധിക്കപ്പെടുന്നതുമായി വിദ്യാഭ്യാസം മാറും.

ഇതുവരെയുള്ള അനുഭവങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാല്‍ ആശങ്കകള്‍ക്കൊപ്പം ഒരുതരം അവിശ്വാസംകൂടി നയരേഖയെക്കുറിച്ചുണ്ടാകുന്നുണ്ട്. കരട് പങ്കുവക്കുന്ന നയങ്ങള്‍ രൂപീകരിക്കപ്പെട്ട ആശയാടിത്തറ വരികള്‍ക്കിടയിലൂടെ വ്യക്തമാണ്. ഈ സൈദ്ധാന്തിക ചട്ടക്കൂടും ആശയാടിത്തറയും ജനാധിപത്യത്തെയും മേതതരത്വത്തെയും പിന്തുടരുന്നവരെ ഭയപ്പെടുത്തുന്നുമുണ്ട്.
നയം നടപ്പാക്കാനുള്ള സംവിധാനവും അതിനുണ്ടാക്കേണ്ട കമ്മീഷനുകളും വഴി ഫലത്തില്‍ അധികാരം കേന്ദ്ര സര്‍ക്കാറില്‍ കേന്ദ്രീകരിക്കുകയാണ്. അതാകട്ടെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും. ഹിന്ദുത്വ അജണ്ടക്ക് അനുസൃതമായ തരത്തില്‍ നയ നിലപാടുകളെ വ്യാഖ്യാനിച്ച് നടപ്പാക്കാന്‍ ശേഷിയുള്ളവരാണ് ഇന്ന് ഇന്ത്യന്‍ ഭരണരംഗത്തും അതിന്റെ അനുബന്ധവേദികളിലും എത്തുന്നത് എന്നത് ഈ ആശങ്കയെ ഇരട്ടിയാക്കുന്നു. കരട് നയരേഖ തുടങ്ങുന്നത് ഡോ. അംബേദ്കറെ ഉദ്ദരിച്ച് കൊണ്ടാണ്: 'ഭരണഘടന എത്രനല്ലതാണെങ്കിലും നടപ്പാക്കുന്നത് മോശം ആളുകളാണെങ്കില്‍ അത് മോശമാകും' എന്നാണ് ആമുഖത്തിലെ ഉദ്ദരണി. നയം നടപ്പാക്കുന്നവരെക്കുറിച്ചും ഇതുതന്നെയാണ് പറഞ്ഞുവക്കേണ്ടത്.

(രിസാല വാരിക, 2019 ജൂലൈ)

Sunday, April 19, 2020

കൊറോണകേറാ തുരുത്തുകള്‍

ടുവാലു ദ്വീപ് സമൂഹത്തിലെ ഒരു പ്രദേശം- ഗൂഗ്ള്‍ ചിത്രം

 രാജ്യങ്ങള്‍

  • ടുവാലു.  സമോവ. ടോങ്ക. ലസോതോ
  • കിരിബാസ്. കൊമോറോസ്. നഊറു. 
  • പലാവു. വനുവാറ്റു. മൈക്രൊനേഷ്യ. 
  • മാര്‍ഷല്‍ ഐലന്റ്സ്. സോളമന്‍ ഐലന്റ്സ്.


ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡെന്ന മഹാമാരിക്ക്  മുന്നില്‍ മനുഷ്യരെല്ലാം അടിയറവ് പറഞ്ഞുകഴിഞ്ഞു. കരയും കടലും ആകാശവുമെല്ലാം അടച്ചുകെട്ടിയിട്ടും എല്ലാ വന്‍കരകളിലും കൊറോണ വൈറസ് നിശ്ശബ്ദം നടന്നെത്തിയിരിക്കുന്നു. മരണമായും മഹാമാരിയായും അത് ചുടലനൃത്തം ചവിട്ടുകയാണ്. ലോകമാകെ ചാന്പലാക്കാന്‍ ശേഷിയുള്ള ആയുധപ്പുരകളുടെ കാവലുണ്ടെന്ന് വീരസ്യം പറഞ്ഞിരുന്നവര്‍പോലും  നെഞ്ചില്‍ തീപിടിച്ച് പരക്കംപായുന്നു. വാക്ക് മുട്ടിയവരുടെ നിസ്സാഹയമായ നിലവിളികളും രക്ഷാവഴികളടഞ്ഞവരുടെ നിരാശാഭരിതമായ നെടുവീര്‍പുകളും മരണമുറച്ചവരുടെ നിശ്ശബ്ദതയുമെല്ലാം ഇഴചേര്‍ന്ന് രൂപപ്പെട്ട ഭയത്തിന്റെ കരിന്പടത്തില്‍ പൊതിഞ്ഞ ഒരു സെമിത്തേരിയാണിന്ന് ലോകം. ഇത്തരമൊരു ലോകത്ത് ഇനിയും കോവിഡ് ആക്രമണത്തിനിരയാകാത്ത ഒരു രാജ്യമുണ്ടോ എന്ന ചോദ്യത്തിലെ അവിശ്വസനീയത ആരെയും വിസ്മയിപ്പിക്കും.

പക്ഷെ, അങ്ങനെയുമുണ്ട് രാജ്യങ്ങള്‍. ഒന്നല്ല, പന്ത്രണ്ട് രാജ്യം‍!! പേരുകേട്ട വന്പന്‍മാരെല്ലാം കീഴടങ്ങിയിട്ടും പിടിച്ചുനില്‍ക്കുന്നവര്‍. ഒരുപക്ഷെ കോവിഡ് വന്നില്ലായിരുന്നെങ്കില്‍ മലയാളികള്‍ അവരുടെ ജീവിതത്തിനിടെ പേരുപോലും കേള്‍ക്കാനിടയില്ലാത്ത രാജ്യങ്ങള്‍. ജനസംഖ്യ തീരെ കുറഞ്ഞ കൊച്ചുകൊച്ചു രാജ്യങ്ങളാണവ‍. ഇതുവരെ കോവിഡ് ബാധിച്ചില്ലെങ്കിലും ഇനി വൈറസ് വന്നുകയറില്ലെന്ന അമിതമായ ആത്മവിശ്വാസമൊന്നും ഇവര്‍ക്കില്ല. പലരും വന്പന്‍ രാജ്യങ്ങളെ വെല്ലുന്ന മുന്‍കരുതലുകളെടുത്തിട്ടുമുണ്ട്. എല്ലാവരും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ്. പരിമതിമായ ആരോഗ്യ അടിസ്ഥാന സൌകര്യവും ദരിദ്രമായ സാന്പത്തികാവസ്ഥയുമാണ് പല കുട്ടിരാജ്യങ്ങളിലുമുള്ളത്. ഇതില്‍ ഒന്നൊഴികെ എല്ലാ രാജ്യങ്ങളും ചിതറിക്കിടക്കുന്ന ചെറു ദ്വീപുകളുടെ സംഘാതമാണ്. വിദഗ്ധ ചികിത്സക്ക് വിദേശത്തെ ആശ്രയിക്കേണ്ടവര്‍. എന്നിട്ടും മറ്റെല്ലാ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് ഈ 12 കുഞ്ഞു രാഷ്ട്രങ്ങള്‍ ആത്മവിശ്വാസത്തോടെ കൊറോണയെ അകറ്റിനിര്‍ത്തുകയാണ്.

പുറം മനുഷ്യരെത്താത്ത മണ്ണ്

ഭൂവിസ്തൃതിയില്‍ ലോകത്തെ രണ്ടാമത്തെ ചെറു രാജ്യമാണ് നഊറു. ജനസംഖ്യ പതിനായിരം. രാജ്യത്താകെയുള്ളത് ഒരു ആശുപത്രി. വെന്റിലേറ്റര്‍ സൌകര്യമേയില്ല. ആരോഗ്യ വിദഗ്ധരും നന്നേ കുറവ്. കൊറോണയെങ്ങാനും വന്നാല്‍ പിന്നെ രക്ഷയില്ലെന്നര്‍ഥം. അതിനാല്‍ രാജ്യമൊന്നാകെ വൈറസ് പടികടക്കാതെ കാക്കുകയാണ്. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചും വിദേശങ്ങളില്‍നിന്ന് വരുന്ന നാട്ടുകാരെ കര്‍ശനമായ ഏകാന്തവാസത്തിനയച്ചും അവര്‍ ജാഗ്രതപാലിച്ചു. ഇതിപ്പോഴും തുടരുന്നുമുണ്ട്. സാന്പിളെടുത്താല്‍ പരിശോധനക്ക് ആസ്ത്രേലിയയില്‍ പോകണം. എങ്കിലും ഇതുവരെ എല്ലാം ഭദ്രം. 1968ല്‍ നിലവില്‍ വന്ന രാജ്യാണെങ്കിലും ഭൂമിയില്‍ ഏറ്റവും കുറവ് മനുഷ്യര്‍ പുറത്തുനിന്നെത്തുന്ന രാജ്യമാണിത്. ഒരുവര്‍ഷം ഇവിടെ വരുന്നത് ശരാശരി നൂറ് വിദേശ സന്ദര്‍ശകര്‍ മാത്രം. അതുകൊണ്ട് തന്നെ ഇനി രോഗം ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയും തീരെ കുറവ്.

പൊണ്ണത്തടിയോട് മുട്ടാനില്ല


കിങ്ഡം ഓഫ് ടോങ്കയാണ് കൊറോണക്ക് ബാലികേറാമലയായ മറ്റൊരു രാജ്യം. 748 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള രാജ്യം 169 ദ്വീപുകള്‍ ചേര്‍ന്നതാണ്. 1970ല്‍ സ്വതന്ത്രമായി. തുറമുഖങ്ങള്‍ അടച്ചും കര്‍ശനമായ യാത്രാവിലക്ക് ഏര്‍പെടുത്തിയും കോവിഡിനെ തടയാന്‍ നടത്തിയ നീക്കങ്ങള്‍ ഇവിടെ ഫലംകണ്ടു. കൊറോണയെ പുല്ലുപോലെ നേരിടുന്ന ടോങ്കക്കാര്‍ പക്ഷെ പൊണ്ണത്തടിയോട് മുട്ടാന്‍ നില്‍ക്കില്ല. ലോകാരോഗ്യ സംഘനയുടെ കണക്ക് പ്രകാരം രാജ്യത്തെ 60 ശതമാനം മനുഷ്യരും പൊണ്ണത്തടിയന്‍മാരാണ്. ലോകത്തില്‍ ഏറ്റവുമേറെ പൊണ്ണത്തടിയന്‍മാരുള്ള രാജ്യങ്ങളുടെ മുന്‍നിരിയിലുണ്ട് ടോങ്ക.

ഓര്‍മയിലുണ്ട് മഹാമാരി

ന്യൂസിലാന്റില്‍നിന്ന് സ്വാതന്ത്ര്യം നേടിയ നാല് ദ്വീപുകളുടെ കൂട്ടമാണ് സമൊവ എന്ന രാജ്യം. 1.95 ലക്ഷമാണ് ജനസംഖ്യ. സമൊവക്ക് പക്ഷെ പകര്‍ച്ചവ്യാധിയുടെ ഒരു ഭീകരചരിത്രമുണ്ട്. 1918 ല്‍ ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന പകര്‍ച്ചപ്പനിയില്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് മനുഷ്യര്‍ മരിച്ചിരുന്നു. ആ ഓര്‍മകള്‍കൂടിയുണ്ട്, അവരുടെ കോവിഡ് മുന്‍കരുതലുകളില്‍. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു എന്നൊരു വ്യാജ ഫേസ്ബുക്ക് പ്രചാരണമാണ് സമൊവയില്‍ ആദ്യമെത്തിയത്. ഒരു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വകുപ്പില്‍ ഇതിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മഹമാരിയുടെ ഓര്‍മയുള്ള നാട്ടില്‍ നടപടികള്‍ക്ക് ഒരിളവുമുണ്ടാകില്ലെന്നുറപ്പ്. കോവിഡ് രഹിത രാജ്യങ്ങളില്‍ താരതമ്യേന അല്‍പം മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ളത് ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രൊനേഷ്യയിലാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വര്‍ണാന്ധത ബാധിച്ചവരുള്ളത് ഈ രാജ്യത്തെ പോണ്‍പെ സ്റ്റേറ്റിലാണ്.

തെരഞ്ഞെടുപ്പില്‍ കലക്കും


പസിഫിക് ഓഷ്യനിലെ ദ്വീപ് രാജ്യങ്ങളിലൊന്ന് ടുവാലു. ജനസംഖ്യ 11,192 ആണെങ്കിലും രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലവിലുണ്ട്. 15 അംഗ പാര്‍ലമെന്റും. ഭരണഘടനയും നിയമ വ്യവസ്ഥയും ഭദ്രമായ രാജ്യത്ത് 2023ല്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും. കൊറോണ കയറാതെ രാജ്യത്തെ സംരക്ഷിച്ച പ്രധാനമന്ത്രിക്ക് അതൊരു ഭരണ നേട്ടമാകാതെ തരമില്ല. എന്നാല്‍ ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദവും കാര്‍ന്നുതിന്നുന്ന സമൂഹമാണ് ടുവാലു ജനത. എല്ലാ പൌരന്‍മാര്‍ക്കും ചികിത്സ സൌജന്യമാണെങ്കിലും മരണനിരക്ക് ഇത്തിരി ഉയര്‍ന്നതാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കാകട്ടെ 25/1000  ആണ്.

പുകവലിയാണ് പേടി

ഗില്‍ബേര്‍ട്ട് ഐലന്റ് രണ്ട്  രാജ്യങ്ങളായി പിരിഞ്ഞാണ് ടുവാലു പിറന്നത്. ഒപ്പം പിറന്നത് കിരിബാസ്. ടുവാലുവിനെപ്പോലെ തന്നെ കിരിബാസിലും കൊറോണക്ക് കയറാനായിട്ടില്ല. 32 ദ്വീപുകളടങ്ങിയതാണ് കിരിബാസ്. ആകെ ജനസംഖ്യ 1.10 ലക്ഷം. രാജ്യത്തെ 54 ശതമാനം ജനങ്ങളും പുകവലിക്കാരാണ്. പുകവലിക്കാര്‍ക്ക് കോവിഡ് വലിയ ഭീഷണിയാണെന്ന കഥകള്‍ ഇവിടെയുമുണ്ട്. അതിന്റെ പേടിയും. ഏതാണ്ട് 25 ഡോക്ടര്‍മാര്‍ മാത്രമുള്ള രാജ്യത്തെ, കൊറോണ വരാതെ സംരക്ഷിക്കല്‍ തന്നെയാണ് നല്ലത്.

കൊമോറോസിലെ ഒരു തീരം

ഡോക്ടര്‍മാരെ വേണം

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹ രാജ്യമാണ് ജസ്റുല്‍ ഖമര്‍. ഇംഗ്ലീഷില്‍ കൊമോറോസ് എന്നറിയപ്പെടുന്ന ഈ രാജ്യത്ത് ആകെ ജനം 8.55 ലക്ഷം. അതി ദരിദ്ര രാജ്യാണെങ്കിലും ആഘോഷത്തിന് ഇവിടെ ഒരുകുറവുമില്ല. അത്യാഡംബരപൂര്‍വം വിവാഹം നടത്തുന്നവര്‍ക്ക് മാത്രം ധരിക്കാന്‍ അനുമതിയുള്ള പ്രത്യേക രീതിയിലുള്ള ചില ദേശീയ വസ്ത്രങ്ങള്‍ വരെ ഇവിടെയുണ്ടത്രെ.  ലോക്ക്ഡൌണും ക്വാറന്റൈനും നടപ്പാക്കുന്ന കാര്യത്തിലും ജസ്റുല്‍ ഖമര്‍ ഇത്തിരി ആര്‍ഭാടത്തിലാണ്. അനിശ്ചിതകാലത്തേക്കാണ് ലോക്ക്ഡൌണ്‍. രാജ്യത്താകെയുള്ളത് 100-120 ഡോക്ടര്‍മാര്‍ മാത്രം. ആശുപത്രി സൌകര്യങ്ങളും പരിമിതം. അപ്പോള്‍ കല്യാണം പോലെത്തന്നെ ലോക്ക്ഡൌണും അല്‍പം അധികമാകുന്നതില്‍ തെറ്റില്ല.

ആണവ വികിരണത്തോളമില്ല വൈറസ്

കോവിഡ് സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്തിയ രണ്ട് രാജ്യങ്ങളാണ് പലാവുവും മാര്‍ഷല്‍ ഐലന്റ്സും. രണ്ടിടത്തും പരിശോധിച്ച കേസുകള്‍ നഗറ്റിവ് ആയി. 17,907 മനുഷ്യരാണ് ആകെ പലാവുവിലുള്ളത്. ഇന്ത്യയുടെ പ്രായമുള്ള ഈ രാജ്യം പക്ഷെ കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. ഒരാശുപത്രി മറ്റെല്ലാ രോഗ ചികിത്സകളും കുറച്ച് കോവിഡ് സാഹചര്യം നേരിടാന്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. 29 ദ്വീപുകളുണ്ടെങ്കിലും മാര്‍ഷല്‍ ഐലന്റില്‍ ആകെ ജനസംഖ്യ 58,000 മാത്രം. 1954ല്‍ അമേരിക്ക നടത്തിയ തെര്‍മോന്യൂക്ലിയര്‍ പരീക്ഷണത്തിന് വേദിയായ ദ്വീപാണിത്. അതിന്റെ വികിരണത്തിനിരയായവരുടെ പിന്‍തലമുറയാണ് ഈ ദ്വീപിലെ ഒരുവിഭാഗം. ആണവ പരീക്ഷണത്തിന്റെ ദുരിതം വേട്ടയാടുന്നവര്‍ക്ക് കോവിഡ് ഒരു വെല്ലുവിളിയേ ആകാനിടയില്ല!

വാര്‍ത്തകള്‍ക്ക് വിലക്ക്

80 ദ്വീപുകളിലായി കഴിയുന്ന രണ്ടുലക്ഷം മനുഷ്യരുടെ രാജ്യമാണ് വനുവാറ്റു എങ്കിലും ചൈനയില്‍ രോഗം വന്നപ്പോള്‍ തന്നെ അവര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. വ്യാജ പ്രചാരണം തടയാന്‍ വാര്‍ത്താ പ്രസിദ്ധീകരണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ദുരന്തനിവാരണ വിഭാഗമാണ് പ്രസിദ്ധീകരണാനുമതി നല്‍കുക. ഇതിനെതിരെ രാജ്യത്ത് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വനുവാറ്റു കഴിഞ്ഞ വര്‍ഷം സോളമന്‍ ഐലന്റില്‍നിന്ന് നഴ്സുമാരെ വാടകക്കെടുത്തിരുന്നു. സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ളവരാണ് സോളമന്‍ ഐലന്റിലെ ഒരുവിഭാഗം ജനങ്ങള്‍. 900ല്‍ അധികം ദ്വീപുകളിലായി 6.50 ലക്ഷംപേര്‍ വസിക്കുന്ന സോളമന്‍ ഐലന്റും ഇതുവരെ കോവിഡ് രഹിത രാജ്യമാണ്. വളരെ നേരത്തെ തുടങ്ങിയ ബോധവത്കരണ പരിപാടികളാണ് ഇവിടെ വിജയംകണ്ടത്.

ആഫ്രിക്കയിലെ ഐ.സി.യു

ദക്ഷിണാഫ്രിക്കയുടെ ഉള്ളില്‍ കുടുങ്ങിപ്പോയ ഒരു കൊച്ചു രാജ്യമാണ് ലസോതോ. 20 ലക്ഷം ജനങ്ങള്‍. ചുറ്റും ഒരൊറ്റ രാഷ്ട്രം അതിരിടുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളിലൊന്ന്. അടിക്കടിയുണ്ടാകുന്ന വരള്‍ച്ചയേക്കാള്‍ അവര്‍ക്ക് വലുതല്ല കോവിഡ്. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും രോഗാതുരതയാല്‍ ലോകത്തിന്റെ മരണ മുനന്പാണീ രാജ്യം. എച്ച് ഐ വി/എയിഡ്സ്  രോഗ ബാധയിലും ക്ഷയരോഗ ബാധയിലും ലോകത്തെ രണ്ടാംസ്ഥാനക്കാര്‍. മരണനിരക്കില്‍ ലസോതോക്ക് മുന്നിലുള്ളത് സൌത്ത് സുഡാന്‍ മാത്രം. ഇവിടെ കൊറോണ വന്നാല്‍ എളുപ്പം മടങ്ങില്ലെന്നര്‍ഥം. കോവിഡ് ബാധിച്ച് ഇതിനകം 25പേര്‍ മരിച്ചുകഴിഞ്ഞ ദക്ഷിണാഫ്രിക്കയോട് ഒട്ടിക്കിടക്കുന്പോഴും കണിശമായ നിയന്ത്രണങ്ങളേര്‍പെടുത്തിയാണ് ലസോതോയുടെ പ്രതിരോധം. 


വൈറസെത്തിയാല്‍ പിടിവിട്ടുപോകുമെന്നുറപ്പുള്ളവയാണ് ഈ പന്ത്രണ്ട് രാജ്യങ്ങളും. അത്രമേല്‍ ദുര്‍ബലമാണ് അവിടങ്ങളിലെ അടിസ്ഥാന സൌകര്യം. അതുകൊണ്ട് തന്നെ വൈറസിനെ അകറ്റിനിര്‍ത്തുക എന്നതുമാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക പോംവഴി. ഇവയില്‍ ഒന്നൊഴികെയെല്ലാ രാജ്യങ്ങളും ദ്വീപ് സമൂഹ രാഷ്ട്രങ്ങളാണ്. മഹാസമുദ്രങ്ങള്‍ക്കിടയില്‍ പ്രകൃതിതന്നെ ഒരുക്കിയ സ്വാഭാവികമായ ഐസൊലേഷനില്‍ ആജന്മം കഴിയുന്നവര്‍. അതും അവരുടെ കോവിഡ് പ്രതിരോധ രഹസ്യങ്ങളിലൊന്നാകാം. മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നതിന്റെ വേവലാതി ഈ കുഞ്ഞുരാജ്യങ്ങള്‍ക്ക് ഇപ്പോള്‍ സ്വകാര്യ അഹങ്കാരമാണ്. ആഗോളഗ്രാമമായി മാറിയ ലോകത്ത് ഇങ്ങിനെയും ചില തുരുത്തുകള്‍ സാംസ്കാരികമായും സാമൂഹികമായും അവശേഷിക്കുന്നുണ്ട് എന്നതും ആശ്ചര്യകരം തന്നെ.

(ഉത്തരകൊറിയ, തജിക്കിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളും കോവിഡ് ഇല്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.) 

(മാധ്യമം വാരാദ്യ പതിപ്പ്, 19-04-2020)

Saturday, April 18, 2020

കാസര്‍കോട്ടുകാര്‍ യുദ്ധം ചെയ്യേണ്ടത് ആരോട്?

  • കോവിഡ്     
  • കര്‍ണാടക   
  • കേരളം
തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച ലോ ഫ്ലോര്‍ ബസില്‍ പുറപ്പെട്ട ഒരുമെഡിക്കല്‍ സംഘത്തിന് കേരളത്തിന്റെ പല ഭാഗത്തും വലിയ സ്വീകരണങ്ങള്‍ നല്‍കിയത് വാര്‍ത്തയായിരുന്നു.  കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കാസര്‍കോട്ടേക്ക് പ്രത്യേക സേവനത്തിന് നിയോഗിക്കപ്പെട്ടവരായിരുന്നു ആ സംഘം. ലോക്ക്ഡൌണായതിനാല്‍ ഗതാഗത തടസ്സ സാധ്യതകള്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും വഴിയിലുടനീളം പൊലീസ് അവര്‍ക്ക് സുരക്ഷയും സുഗമമായ യാത്രാ സൌകര്യവും ഉറപ്പാക്കിക്കൊണ്ടിരുന്നു. സാധാരണ കേരളത്തിലുടനീളം ഇങ്ങനെ ഗതാഗതം നിയന്ത്രിച്ച് വണ്ടി കടത്തിവിടാന്‍ സൌകര്യം ഒരുക്കാറുള്ളത് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കൊ കൊച്ചിയിലേക്കോ പോകുന്ന ആംബുലന്‍സുകള്‍ക്കാണ്. അത്യാസന്ന നിലയില്‍ അടിയന്തര ചികിത്സ വേണ്ട രോഗിയുമായി മരണപ്പാച്ചില്‍ പായുന്ന ആംബുലന്‍സുകളായിരിക്കുമത്. ഒറ്റക്കൊറ്റക്കുള്ള രോഗികളെ തെക്കോട്ട് കൊണ്ടുപോകുന്ന പതിവിന് പകരം ഡോക്ടര്‍മാരെയും ആരോഗ്യ ജീവനക്കാരെയും കൂട്ടത്തോടെ വടക്കോട്ടേക്ക് കൊണ്ടുവരേണ്ടി വന്നുവെന്നതാണ് ഇത്തവണയുണ്ടായ വ്യത്യാസം. അതിന് കാരണം ഒരുനാടിനാകെ  പനിപിടിച്ചുവെന്നതുതന്നെ. വണ്ടി തെക്കോട്ടേക്കോടിയാലും വടക്കോട്ടേക്കോടിയാലും അതത് സമയത്തെ സര്‍ക്കാറുകള്‍ക്കും മാധ്യമങ്ങള്‍ക്കും അതൊരു ആഘോഷമാണ്. ഈ ആഘോഷത്തിനപ്പുറം കാസര്‍കോടുകാരുട മരണപ്പാച്ചിലിന്റെ യഥാര്‍ഥ കാരണങ്ങളിലേക്ക് ഭരണകൂടവും കേരളീയ പൊതു സമൂഹവും ഒരിക്കലും ഇറങ്ങിച്ചെല്ലാറില്ല.

കോവിഡ് ബാധിച്ച് കേരളത്തില്‍ ഇതുവരെ ആകെ മരിച്ചത് രണ്ടുപേരാണ്. എന്നാല്‍ ലോക്ക്ഡൌണ്‍ തുടങ്ങി 10 ദിവസത്തിനകം ചികിത്സകിട്ടാതെ കാസര്‍കോട്ട് ഒന്പതുപേര്‍ മരിച്ചുകഴിഞ്ഞു. അതിന്റെ കാരണക്കാരായി കേരള സര്‍ക്കാറും പൊതുസമൂഹവും കണ്ടെത്തിയത്  മംഗലാപുരത്തേക്ക് കടക്കാനാകാതെ അതിര്‍ത്തിയടച്ച കര്‍ണാടകയെയാണ്! കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസനം ലോകമാതൃകയാണെന്നാണ് കേരള സര്‍ക്കാറിന്റെയും മലയാളികളുടെയും അവകാശവാദം.  ഇത് ശരിയാണെങ്കില്‍ കര്‍ണാടക അതിര്‍ത്തിയടച്ചാല്‍ ചികിത്സ കിട്ടാതെ എന്തിനാണ് മലയാളികള്‍ മരിച്ചുതീരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം. എന്നാല്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ പോലും കാസര്‍കോടേതര കേരളം സന്നദ്ധമല്ല. മറ്റൊരു ജില്ലയിലുമില്ലാത്തവിധം കോവിഡ് പരന്ന കാസര്‍കോട്ട് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇപ്പോഴും ഒരു ഡി എം ഒ ഇല്ല. കാസര്‍കോടിനോടുള്ള ഭരണകൂടത്തിന്റെ പൊതുസമീപനം വ്യക്തമാക്കുന്നതാണ് ഇത്. വിഭവ വിതരണത്തിലെ വിവേചനവും ആരോഗ്യ സൌകര്യ വികസനത്തിലെ അസന്തുലിതത്വവുമാണ് കാസര്‍കോട് നേരിടുന്ന അടിസ്ഥാന പ്രശ്നം. ഇതിന് ഇതുവരെ അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാറുകളും അവരവരുടേതായ പങ്ക് സംഭാവന ചെയ്തിട്ടുണ്ട്.

ജനസംഖ്യയില്‍ കാസര്‍കോടിന്റെ തൊട്ടുതാഴെ നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതിന് താഴെ ഇടുക്കി. കാസര്‍കോടിന്റെ തൊട്ടുമുകളിലുള്ളത് കോട്ടയവും. കാസര്‍കോട് ജനസംഖ്യ 13.07 ലക്ഷം. പത്തനംതിട്ടയില്‍ 11.97 ലക്ഷം. ഇടുക്കിയില്‍ 11.08 ലക്ഷം. കോട്ടയത്ത് 19.74 ലക്ഷം. ഈ നാല് ജില്ലകളിലെയും ആരോഗ്യമേഖലയിലെ അടിസ്ഥാന സൌകര്യവികസനവും വിഭവശേഷിയും താരതമ്യം ചെയ്താല്‍ കാസര്‍കോട് നേരിടുന്ന ഞെട്ടിക്കുന്ന വിവേചനം വ്യക്തമാകും. 12 ലക്ഷത്തോളം ജനസംഖ്യയുള്ള കാസര്‍കോട്ട് ആകെ സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം 304 (ഇതില്‍ ആശുപത്രി 57. ബാക്കി 247 സബ്സെന്ററുകളാണ്). ഇടുക്കിയില്‍ അത് 371 ആണ്. ജനസംഖ്യാനുപാതികമായ വിഹിതം കാസര്‍കോടിന് കിട്ടിയില്ല എന്നത് പോട്ടെ. അവിടത്തേക്കാള്‍ കുറഞ്ഞ ജനസംഖ്യയുള്ള ജില്ലകള്‍ക്ക് അനുവദിച്ച അത്രയെണ്ണം പോലും കാസര്‍കോടിന് ലഭിച്ചിട്ടില്ല.  ജില്ലാ ആശുപത്രികള്‍ മുതല്‍ പി എച്ച് എസി വരെയുള്ള പത്ത് പൊതുവിഭാഗം ആശുപത്രികളും അ‍ഞ്ച് പ്രത്യേക വിഭാഗം ആശുപത്രികളും ചേര്‍ന്നതാണ് ഈ കണക്ക്.

ജനറല്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണമെടുത്താല്‍ വ്യത്യാസം ഇതിലേറെ രൂക്ഷമാണ്. പത്തനംതിട്ടയില്‍ രണ്ട് ജില്ലാ ആശുപത്രികളിലായി 714 കിടക്കകളും കോട്ടയത്ത് അഞ്ചിടത്തായി 1064 കിടക്കകളുമുണ്ടെങ്കില്‍ കാസര്‍കോട്ട് അത് 212 കിടക്കയുള്ള ഒരു ആശുപത്രി മാത്രമാണ്. സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലാ ആസ്ഥാന ആശുപത്രിയും കാസര്‍കോട്ടേതാണ്.  വലിപ്പത്തിലും സൌകര്യത്തിലും. താലൂക്ക് ആസ്ഥാന ആശുപത്രികള്‍ പത്തനംതിട്ടയില്‍ നാലെണ്ണമുണ്ട്. അതില്‍ ആകെ കിടക്കകള്‍ 432. ഇടുക്കിയില്‍ മൂന്ന് ആശുപത്രികളിലായി 224 കിടക്ക. എന്നാല്‍ കാസര്‍കോട്ട് ആകെയുള്ളത് 89 കിടക്ക മാത്രം. അതും മൂന്നിടത്തായി. ഇത്ര ദയനീയമായ അപര്യാപ്തത കേരളത്തിലെ മറ്റൊരു ജില്ലയിലുമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യം ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ്. പത്തനംതിട്ടയില്‍ 33 പി എച്ച് സികളിലായി 192 കിടക്കയുണ്ട്. ഇടുക്കിയില്‍ 25 പി എച്ച് സികളിലായി 108 കിടക്ക. കാസര്‍കോടെത്തുന്പോള്‍ പി എച്ച് സികളുടെ എണ്ണം 26. അതില്‍ ഒരിടത്തും കിടത്തി ചിക്തിസാ സൌകര്യം ഇല്ല! കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കണക്കും സമാനമാണ്. പത്തനംതിട്ട 8 എണ്ണം, 120 കിടക്ക. ഇടുക്കി 6 എണ്ണം, 62 കിടക്ക. കാസര്‍കോട് ഏഴിടത്തായി ആകെയുള്ളത് 24 കിടക്ക. ശരാശരി ഒരു  ആശുപത്രിയിലുള്ളത് 3.43 കിടക്ക മാത്രം!! കാസര്‍കോട് ജില്ലയില്‍ ആകെ ആശുപത്രികളിലായി മൊത്തം ലഭ്യമായ കിടക്കകളുടെ എണ്ണം 1087. കേരളത്തില്‍  ഏറ്റവും കുറഞ്ഞ കിടത്തി ചികിത്സാ സൌകര്യമുള്ള ജില്ലയാണിത്. സംസ്ഥാനത്ത്  ജനസംഖ്യ ഏറ്റവും കുറഞ്ഞ വയനാട്ടില്‍ പോലും 1357 കിടക്കകളുണ്ട്. പത്തനംതിട്ടയില്‍ ആകെ കിടക്ക 1938 ഉം കോട്ടയത്ത് 2817ഉം ആണ്.



ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടെണ്ണമുണ്ട്. ഇടുക്കിയില്‍ ജില്ലാ ആശുപത്രി രണ്ടെണ്ണമാണ്. കാസര്‍കോട് ഇവ രണ്ടും ഓരോന്ന് മാത്രം. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പത്തനംതിട്ടയില്‍ നാലും കാസര്‍കോട്ട് മൂന്നുമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും 12 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വീതം പ്രവര്‍ത്തിക്കുന്പോള്‍ കാസര്‍കോട്ട് അത് ആറെണ്ണം മാത്രമാണ്. എട്ട് ലക്ഷം മാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ ഇത് ഒന്പതെണ്ണമുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമകിരോഗ്യ കേന്ദ്രങ്ങള്‍ ഇടുക്കിയില്‍ ഒന്പതും കാസര്‍കോട് ഏഴുമാണ്. പി എച്ച് സികള്‍ യഥാക്രമം 33 ഉം 26ഉം ആണ്. പ്രത്യക്ഷത്തില്‍ തന്നെ ജനസംഖ്യാനുപാതികമായ പരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ തന്നെ ഈ ഔദ്യോഗിക കണക്കുകള്‍. കാസര്‍കോട്ടേക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അവിടെ ജോലി ചെയ്യാന്‍ തയാറാകാതെ അവധിയില്‍പോകുന്നുവെന്ന പരാതിക്ക് ആ ജില്ലയോളം പഴക്കമുണ്ട്. ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്.

കാസര്‍കോട് ജില്ലക്ക് അനുവദിക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം 198 ആണ്. ജില്ലയില്‍ ഡോക്ടര്‍- ബെഡ് അനുപാതം 5.49 ആണ്. പത്തനംതിട്ടയില്‍ 280 ഡോക്ടര്‍മാരും ഇടുക്കിയില്‍ 219 ഡോക്ടര്‍മാരുമുള്ളപ്പോഴാണിത്. ഇടുക്കിയിലെ ഡോക്ടര്‍- ബെഡ് അനുപാതം 5.00 ആണ്.  കിടത്തി ചികിത്സാ സൌകര്യം സാധാരണ വിലയിരുത്തുക ജനസംഖ്യാനുപാതികമായാണ്. ഇനുസരിച്ച് കാസര്‍കോട്ട് ഒരു ബെഡിന് 1203 പേരുണ്ട്.  ഒരുബെഡിന് 879 പേര്‍ എന്നതാണ് സംസ്ഥാന ശരാശരി. പത്തനംതിട്ടയില്‍ ഈ അനുപാതം ഒരു ബെഡിന് 615 പേരും കോട്ടയത്ത് 702 പേരുമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. 2016-17ലെ കണക്കനുസരിച്ച് മെറ്റേണല്‍ മോര്‍ട്ടാലിറ്റി റേഷ്യോ 42 ആണ്. പത്തനംതിട്ടയില്‍ ഇത് 15 മാത്രം. നവജാത ശിശു മരണ നിരക്കും കാസര്‍കോടിന്റെ കാര്യത്തില്‍ ഒരു സൂചികയാണ്. 2016-17ല്‍ IMR കാസര്‍കോട് 10 ഉം പത്തനംതിട്ടയില്‍ മൂന്നുമാണ്. കാസര്‍കോടിന്റെ സാമൂഹിക ആരോഗ്യം എത്രമേല്‍ ദുര്‍ബലമാണെന്ന് ഈ കണക്കുകളില്‍നിന്ന് വ്യക്തമാകും.

കണക്കില്‍ കാണുന്ന ഈ ആശുപത്രികളിലെ സൌകര്യങ്ങളും സംവിധാനങ്ങളും എത്രത്തോളമുണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ആരോഗ്യ മേഖലയുടെ ഘടന മൂന്ന് തട്ടായാണ് ക്രമീകരിച്ചിരിക്കുന്നത്. പി എച്ച് സികളും സബ്സെന്ററുകളും ഉള്‍കൊള്ളുന്ന പ്രൈമറി ലവല്‍. ഇവിടെ നിന്ന് റഫര്‍ ചെയ്യുന്നവര്‍ ചികിത്സ തേടേണ്ട സെക്കന്ററി ലവല്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാതരം മെഡിക്കല്‍ പരിശോധനാ സൌകര്യങ്ങളും ഇതില്‍ ഉണ്ടാകണം.  മെഡിക്കല്‍ കോളജ് പോലെയുള്ള സ്പെഷ്യാലിറ്റി ചികിത്സാ സൌകര്യങ്ങളാണ് ലെവല്‍ മൂന്നില്‍ വേണ്ടത്. ഈ മൂന്ന് തട്ടിലും മതിയായ സംവിധാനങ്ങള്‍ കാസര്‍കോട്ടില്ല. സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആയി കേരളത്തില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്ത ഏക ജില്ലയാണ് കാസര്‍കോട്. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയ വിഭാഗങ്ങളില്‍ ആശുപത്രികള്‍ ഉണ്ടെങ്കിലും അവിടെയും സൌകര്യങ്ങള്‍ പരിമിതമാണ്. കാസര്‍കോട് താലൂക്ക് ആശുപത്രി അപ്ഗ്രേഡ് ചെയ്തതാണ് ജില്ലയിലെ ഏക ജനറല്‍ ആശുപത്രി. താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ മുതല്‍ കിടക്കകളുടെ എണ്ണം വരെ ഏറെക്കുറെ അതേപടി നിലനിര്‍ത്തിയാണ് ജില്ലാ ആശുപത്രിയാക്കി മാറ്റിയത്. ഫലത്തില്‍ മാറ്റം പേരില്‍ മാത്രം. ഇതുതന്നെയാണ് പല ആശുപത്രികളുടെയും പൊതു അവസ്ഥ. മതിയായ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാതെയാണ് പല ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. പി എച്ച് സികളിലെ കുറവ് പരിഹരിക്കാന്‍ സി എച്ച് സികളില്‍നിന്ന് താത്ക്കാലികമായി സംവിധാനമുണ്ടാക്കും. ഇതുപോലെ അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറി ഒപ്പിച്ച് കൊണ്ടുപോകുക എന്ന പരിപാടിയാണ് കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ പൊതുരീതി.

അടിയന്തര-തീവ്ര പരിചരണ ചികിത്സകള്‍ക്കാവശ്യമായ മിനിമം ഉപകരണങ്ങളുടെ അഭാവം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് 'കാസര്‍കോടിനൊരിട'ത്തിന് വേണ്ടി ഡോ.മുഹമ്മദ് ഷമീം തയാറാക്കി സര്‍ക്കാറിന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ട്രോമകെയര്‍ പോലും ഇവിടെയില്ല. മികച്ച ചികിത്സ ഉറപ്പാക്കാന്‍ സഹായിക്കുന്ന റേഡിയോ-ഇമേജിങ് സംവിധാനങ്ങള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സി ടി സ്കാന്‍ സംവിധാനം, എം ആര്‍ ഐ സൌകര്യം, അള്‍ട്രസോനോഗ്രഫി ആന്റ് ഡോപ്ലര്‍, 24 മണിക്കൂറും സേവനസജ്ജമായ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, പൂര്‍ണ സജ്ജമായ ബ്ലഡ് ബാങ്ക് തുടങ്ങിയവയുടെ അഭാവവും ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഇതുപരിഹരിക്കാന്‍ ഒന്നാമതായി വേണ്ടത് ഭരണകൂടത്തിന്റെ സന്നദ്ധതയാണ്. ജില്ലയില്‍ മെഡിക്കല്‍ കോളജിനായി പണിത കെട്ടിടത്തില്‍ നാല് ദിവസം കൊണ്ടാണ് താത്ക്കാലിക സംവിധാനങ്ങളോടെ കോവിഡ് ആശുപത്രി സജ്ജീകരിച്ചത്. ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത എട്ട് കൊല്ലംമുന്പ് പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന്റെ  ഉദ്ഘാടനം ചെയ്യപ്പെടാത്ത കെട്ടിടമാണ് അത്. രാഷ്ട്രീയ അവകാശത്തര്‍ക്കങ്ങളില്‍ കുടുങ്ങി കാസര്‍കോട്ടുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ മെഡിക്കല്‍ കോളജ്. സര്‍ക്കാര്‍ മനസ്സുവച്ചാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ ക്ഷണനേരം മതിയെന്നതിനും തെളിവ് ഇതേ ആശുപത്രി തന്നെ.

കോവിഡ് നിയന്ത്രണത്തിന് ലോക മാതൃക സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ കാസര്‍കോട് ജില്ല മാത്രം ഇതിനപവാദമായി രോഗബാധിതരാല്‍ നിറഞ്ഞു. അച്ചടക്ക രഹിതവും അമാന്യവുമായ പെരുമാറ്റത്താല്‍ അവര്‍ സ്വയം സൃഷ്ടിച്ച രോഗവ്യാപനമാണ് അതെന്ന തീര്‍പിലാണ് കാസര്‍കോടേതര കേരളമെത്തിയത്. പത്തനംതിട്ടയിലെ കുടുംബവും മൂന്നാറിലെ വിദേശിയും കണ്ണൂരിലെ പ്രവാസിയും പാലക്കാട്ടെ സാമൂഹിക പ്രവര്‍ത്തകനും കൊല്ലത്തെ സബ്കലക്ടറും ചെയ്തതില്‍ അപ്പുറമൊന്നും കാസര്‍കോട്ടെ രോഗബാധിതരില്‍നിന്ന് ഉണ്ടായിട്ടില്ല. എന്നിട്ടും കാസര്‍കോട്ടെ രോഗവ്യാപനം മാത്രം അവിടത്തുകാരുടെ കുറ്റകൃത്യം മാത്രമായി ചിത്രീകരിക്കപ്പെട്ടു. അവര്‍ ഈ പകര്‍ച്ചവ്യാധി അനുഭവിക്കേണ്ടവര്‍ തന്നെയെന്ന മനോഭാവത്തിലേക്ക് കേരളീയ പൊതുബോധം പെട്ടെന്നുമാറി. കാസര്‍കോട്ടുകാരോട് കാലങ്ങളായി 'ഇതര കേരളം' വച്ചുപുലര്‍ത്തുന്ന വംശീയതയോളം വളര്‍ന്ന അപര സമീപനത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് ഈ മനോഭാവം. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഏറെക്കുറെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞ കോവിഡ് 19 കാസര്‍കോടെത്തിയപ്പോള്‍ കൈവിട്ട് പോയതിന് അവിടത്തെ അപര്യാപ്തതകളും ആരോഗ്യകേരളത്തിന്റെ ഘടനാപരമായ അസന്തുലിതത്വവും കാരണമായോ എന്ന അന്വേഷണത്തിനുള്ള സാധ്യതപോലും ഈ മനോഭാവം ഇല്ലാതാക്കി. ചികിത്സകിട്ടാതെ ജനം മരിച്ചുവീഴുന്നതിന് കാരണക്കാരായി കര്‍ണാടകയെ കണ്ടെത്തിയതോടെ ആ പ്രശ്നവും പരിഹരിച്ചമട്ടായി. അതിര്‍ത്തി തുറക്കാന്‍ അവരോട് കേരള സര്‍ക്കാര്‍ വാക് യുദ്ധവും കാസര്‍കോട്ടെ എംപി നിയമ യുദ്ധവും തുടങ്ങി. അയല്‍ക്കാരന്റെ പറന്പിലേക്ക് നോക്കി ബഹളംവക്കുന്നതിലൂടെ പൌരന്റെ അടിസ്ഥാനവാശ്യമായ ചികിത്സ ഉറപ്പാക്കുന്നതിലെ പരാജയം മൂടിവക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ കാസര്‍കോട്ടുകാര്‍ കാലങ്ങളായി അനുഭവിക്കുന്ന വികസന വിവേചനത്തിന് അത് പരിഹാരമാകില്ല. അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വം പരിഹരിക്കുക മാത്രമേ ഇതിന് പോംവഴിയുള്ളു. അതിന് കര്‍ണാടകയോട് ഗുസ്തിപിടിച്ചിട്ട് കാര്യമില്ല. തലപ്പാടിയല്ല പോര്‍ക്കളമാകേണ്ടത്, തിരുവനന്തപുരമാണ്. യുദ്ധം ചെയ്യേണ്ടത് കേരളത്തോടാണ്. 
.....................

(കണക്കുകള്‍ക്ക് അവംലംബം ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം 2017, 2018 വര്‍ഷങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍)

(മാധ്യമം ദിനപ്പത്രം, 11-04-2020)

നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ

 ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ...