Wednesday, October 7, 2015

ദാദ്രിയില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം


പ്രാചീന ഇന്ത്യയോ (സംഘ്പരിവാരം പറയുന്ന) സനാതന ഇന്ത്യയോ ഒരിക്കലും മാംസ ഭക്ഷണ വിരുദ്ധരും സസ്യാഹാര മൗലിക വാദികളും ആയിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. അംബേദ്കര്‍ മുതല്‍ ഡി എന്‍ ഝാ വരെയുള്ള ചരിത്ര പണ്ഡിതന്മാര്‍ ഇക്കാര്യം സംശയങ്ങള്‍ക്കിടമില്ലാത്ത വിധം തങ്ങളുടെ ഗവേഷണങ്ങളിലൂടെ സമര്‍ഥിച്ചിട്ടുണ്ട്. വേദങ്ങള്‍ തൊട്ട് ചരിത്രാവശിഷ്ടങ്ങളില്‍ നിന്നുവരെ തെളിവുകള്‍ ശേഖരിച്ചവയാണ് ഈ പഠനങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ആധികാരികമായ രചനയാണ് ഡി എന്‍ ഝായുടെ ദി മിത്ത് ഓഫ് ഹോളി കൗ എന്ന പുസ്തകം. ഋഗ്വേദത്തിലെ മാംസാഹാര പരാമര്‍ശങ്ങള്‍, മൃഗബലിയുടെ വിശദാംശങ്ങള്‍, ഹാരപ്പന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ആഹാര രീതികളെക്കുറിച്ചുള്ള തെളിവുകള്‍, പുരാണങ്ങളിലും ഉപനിഷത്തുകളിലുമുള്ള മൃഗബലിയുടെ വിവരങ്ങള്‍, ബ്രാഹ്മണരുടെ മാംസാഹാര രീതികള്‍, മനുസ്മൃതി മുതല്‍ രാമായണം വരെയുള്ളവയിലെ മാംസാഹാര സങ്കല്‍പങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കുന്നതാണ് ഝായുടെ പുസ്തകം. ഇത്രയൊക്കെ പ്രത്യക്ഷമായ തെളിവുകളുണ്ടെങ്കിലും പതിറ്റാണ്ടുകളായി വിശുദ്ധ പശുവാദം ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ചരിത്രപരമായി ഒരു സാധൂകരണവുമില്ലാത്ത ഒരു സങ്കല്‍പത്തിന് എങ്ങിനെയാണ് ഇത്രമേല്‍ സ്വീകാര്യത നേടാനായത്?  ഏത് ആശയവും ദിവ്യത്വം കല്‍പിച്ച്  ആള്‍ക്കൂട്ടം ഏറ്റെടുക്കുന്നതോടെ യുക്തിരഹിതമായ വിശ്വാസവും വൈകാരികമായ ആവേശവുമായി മാറുക സ്വാഭാവികമാണ്. എന്നാല്‍, അത്ര ലളിതമായല്ല വിശുദ്ധ പശു വാദം ഇന്ത്യയില്‍ ഇടം നേടിയത്.


ഇന്ത്യന്‍ ഫാസിസം അതിന്റെ ശത്രുക്കളെ നിര്‍ണയിച്ചതോടൊപ്പം തന്നെ അവരെ നേരിടാനുള്ള വൈകാരിക ചിഹ്നങ്ങളും അവരെ കുറ്റവാളികളായി പ്രഖ്യാപിച്ച് ആക്രമിക്കാനുള്ള എളുപ്പവഴികളും കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ് ഗോവധം. പശു, ഹൈന്ദവതയുടെ വിശുദ്ധ ചിഹ്നമാണെന്നും അതിനെതിരെ നീങ്ങുന്നവരെല്ലാം ഹിന്ദു വിരുദ്ധരാണെന്നും അവരെല്ലാം വധിക്കപ്പെടാന്‍ അര്‍ഹരാണെന്നുമുള്ള രാഷ്ടീയ ആശയമാണ് പശുവാദത്തിലൂടെ ഫാസിസം മുന്നോട്ടുവച്ചത്. പശുവിനെ ദൈവമായി കാണാത്ത ഇന്ത്യന്‍ മുസ്ലിംകളെ എളുപ്പത്തില്‍ ശത്രുപക്ഷത്തെത്തിക്കാന്‍ ഇതിലൂടെ ഫാസിസത്തിന് കഴിഞ്ഞു. വിശ്വാസപരമായി തന്നെ മൃഗബലി പിന്തുടരുന്ന വിഭാഗമായതിനാല്‍ ഏത് സന്ദര്‍ഭത്തിലും ആക്രമിക്കപ്പെടാന്‍ യോഗ്യരാണെന്ന പ്രതീതിയും  സൃഷ്ടിക്കാനായി. ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെ പശുവിനെ ആയുധമാക്കിയുള്ള വര്‍ഗീയ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. 1870കളില്‍ രൂപംകൊടുത്ത പഞ്ചാബിലെ പശുരക്ഷാ പ്രസ്ഥാനവും ഇതിനുപിന്നാലെ ദയാനന്ദ സരസ്വതി സ്ഥാപിച്ച ഗോരക്ഷിണി സഭയും ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. മുസ്ലിംകളില്‍ നിന്ന് പശുവിനെ രക്ഷിക്കാനുള്ള പ്രസ്ഥാനങ്ങളായിരുന്നു ഇവ. പില്‍ക്കാലത്തുണ്ടായ ഒട്ടുമിക്ക വര്‍ഗീയ കലാപങ്ങളുടെയും പിന്നില്‍ കായികമായും ആശയപരമായും ഇവ വഹിച്ച പങ്ക് ചെറുതല്ല. സ്വതന്ത്ര ഇന്ത്യയിലും വിശുദ്ധ പശു വാദം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രധാന ആയുധമായിരുന്നു. ഹിന്ദുത്വ ഫാസിസത്തിന് മേല്‍ക്കൈ കിട്ടിയ സ്ഥലങ്ങളിലെല്ലാം പശു ഒരു കലാപ ചിഹ്നമായി മാറി. 1995ല്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാറാണ് ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ഗോവധ നിരോധത്തിന് നിയമപ്രാബല്യം കൊടുക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഇത്തരം നിയമനിര്‍മാണങ്ങളുടെ എണ്ണവും വേഗവും കൂടിയതായി കാണാം. ഏതെങ്കിലും മതങ്ങളുടെയോ വിഭാഗങ്ങളുടെയോ ആചാരവുമായി ബന്ധപ്പെടുത്തി താല്ക്കാലികമായ നിരോധം ഏര്‍പെടുത്തുന്നത് മുതല്‍ സ്ഥിരമായ നിരോധം വരെ ഇക്കൂട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഇങ്ങിനെ ഫാസിസം വിശുദ്ധ പശുവാദത്തിന്റെ പേരില്‍ കാലങ്ങളായി തുടരുന്ന മുസ്ലിം വിരുദ്ധതയിലൂടെ രൂപപ്പെടുത്തിയ ഹിംസാത്മക പ്രത്യയശാസ്ത്രം അതിന്റെ സ്വാഭാവിക രൂപം പ്രാപിച്ചതാണ് യുപിയിലെ ദാദ്രിയില്‍ കണ്ടത്. മുഹമ്മദ് അഖ്‌ലാഖ്, പ്രകോപിതരായ ഒരു ആള്‍കൂട്ടത്തിന്റെ കൈയബദ്ധല്ല, മറിച്ച് ആസൂത്രിതമായ കാവി ഭീകരതയുടെ ഇരയാണെന്നര്‍ഥം.

അഖ്‌ലാഖിന്റെ മരണത്തെതുടര്‍ന്നുണ്ടായ നാലുതരം പ്രതികരണങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. സംഘ്പരിവാര്‍ നേതാക്കള്‍ സ്വാഭാവികമായും സംഭവത്തെ ന്യായീകരിച്ചു. അവരെ സംബന്ധിച്ചേടത്തോളം ഈ കലാലപും അതിനെതിരായ പ്രതിഷേധവും പൊലീസ് നടപടിയുമെല്ലാം കൂടുതല്‍ രൂക്ഷമായ വര്‍ഗീയവത്കരണത്തിനുള്ള ഉപാധികളാണ്. പ്രധാനമന്ത്രി മുതല്‍ അധികാരത്തിലിരിക്കുന്ന സംഘ്പരിവാര്‍ നേതാക്കളെല്ലാം ഇതിനോട് മൗനംപാലിച്ചതും അതുകൊണ്ടുതന്നെയാണ്. എന്നല്ല, കൊലപാതകത്തെ ന്യായീകരിച്ചും കൂടുതല്‍ കലാപത്തിന് ആഹ്വാനം ചെയ്തും അവര്‍ സന്ദര്‍ഭം മുതലെടുക്കുകയും ചെയ്യുന്നു. രാജ്യമാകെ പ്രതിഷേധമുയര്‍ത്തുന്ന സന്ദര്‍ഭത്തിലും നിര്‍ഭയം കലാപാഹ്വാനം നല്‍കാന്‍ ഫാസിസത്തെ പ്രാപ്തമാക്കുന്ന തരത്തിലേക്ക് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യം പരിവര്‍ത്തിപ്പിക്കപ്പെട്ടിരിക്കുന്നു.

ഈ ഫാസിസ്റ്റ് അനുകൂല സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധമാണ് ഫാസിസത്തിനെതിരെ നിലപാടെടുക്കുന്നവരില്‍ നിന്നുപോലുമുണ്ടാകുന്ന പ്രതികരണങ്ങള്‍. രണ്ടുതരത്തിലാണ് ഇത്തരം പ്രതികരണങ്ങളുണ്ടായത്. സ്വന്തം ഭക്ഷണം നിര്‍ണയിക്കാനുള്ള ഒരാളുടെ അവകാശത്തിന് മേലുള്ള കൈയ്യേറ്റമായാണ് ഒരുവിഭാഗം ഇതിനെ കണ്ടത്. ഭക്ഷണ സ്വാതന്ത്ര്യം, പൗരാവകാശം തുടങ്ങിയവക്കെതിരായ വെല്ലുവിളി എന്ന നിലയില്‍  ഇവര്‍ ഈ സംഭവത്തെ സമീപിക്കുന്നു. എന്നാല്‍ മറ്റൊരു വിഭാഗം മത വര്‍ഗീയത ഒരു സമൂഹത്തെ നശിപ്പിക്കുകയും നിന്ത്രിക്കുകയും ചെയ്യുന്നതിന്റെ ദുരന്തഫലമാണിതെന്ന രീതിയിലാണ് ഇതിനെ നേരിടുന്നത്.  അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിനെതിരായ ഏതുപ്രതികരണവും എല്ലാ തരം മത വര്‍ഗീയതകള്‍ക്കുമെതിരായ സമരം കൂടിയായിരിക്കണമെന്നതായിരുന്നു അവരുടെ സമീപനം. പന്നിയിറച്ചി കഴിക്കരുതെന്ന മുസ്‌ലിം മത വിശ്വാസം ഇന്ത്യയില്‍ പാലിക്കരുതെന്നും അവരും ഇനി പന്നിയിറച്ചി കഴിച്ചുതുടങ്ങണമെന്നും വരെ വാദങ്ങളുണ്ടായി. ഇന്ത്യന്‍ ഫാസിസത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കഡ്ജു പോലും ഈ വിഷയത്തില്‍ നടന്ന സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഇത്തരമൊരു നിലപാടെടുത്തു. ഭക്ഷണ സ്വാതന്ത്ര്യത്തെനെതിരായ കയ്യേറ്റവും മതവര്‍ഗീയതയുമെല്ലാം പ്രതിരോധിക്കേണ്ട അപകടങ്ങള്‍ തന്നെയാണ്. എന്നാല്‍ ഒരു വ്യാജ പ്രചാരണം മറയാക്കി ഇന്ത്യന്‍ ഫാസിസം അതിന്റെ പ്രഖ്യാപിത ഒന്നാം ശത്രുവായ മുസ്ലിമിനെ കൊലക്കത്തിരിയാക്കുന്പോള്‍ ഭക്ഷ്യ സംസ്‌കാരവും ആഹാരാവകാശവും പ്രതി വര്‍ഗീയതയുമല്ല പ്രശ്‌നവല്‍കരിക്കേണ്ടത്. മറിച്ച് ഫാസിസെത്തയും അതിന്റെ പ്രത്യയശാസ്ത്രത്തെയും തന്നെയാണ്. അതുവിട്ട് പ്രതിരോധം ഉപ വിഷയങ്ങളിലേക്ക് വഴിമാറുന്പോള്‍ ഫാസിസത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് പരോക്ഷമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. മതേതര പക്ഷമെന്ന് അറിയപ്പെടുന്നവരില്‍നിന്ന് തന്നെ ഇത്തരം പ്രതികരണങ്ങളുണ്ടാകുന്പോള്‍ വിശേഷിച്ചും.


മതേതര പക്ഷത്ത് നിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ ഫാസിസത്തിനെതിരായ പ്രതിരോധത്തെ എത്രമാത്രം ദുര്‍ബലപ്പെടുത്തുമെന്നതിന് തെളിവാണ് അഖ്‌ലാഖിന്റെ മകള്‍ സാജിദയുടെ പ്രതികരണം. ഞങ്ങളുടെ വീട്ടില്‍ ആട്ടിറച്ചിയേയുള്ളു, പശുവിറച്ചി ഉണ്ടായിരുന്നില്ല എന്ന് വിശദീകരിച്ച സാജിദ പരിശോധനക്ക് അയച്ചത് പശു ഇറച്ചിയല്ലെന്ന് തെളിഞ്ഞാല്‍ ഞങ്ങളുടെ ഉപ്പയെ തിരിച്ചുതരാന്‍ നിങ്ങള്‍ക്കാകുമോ എന്നായിരുന്നു ചോദിച്ചത്. അങ്ങേയറ്റം ദുര്‍ബലമായിപ്പോയ ഇന്ത്യന്‍ മതേതര പൊതു ഇടത്തില്‍ ഒരു മുസ്‌ലിം കുടുംബം അനുഭവിക്കുന്ന നിസ്സഹായതയാണ് ഈ ചോദ്യം. ഞങ്ങള്‍ സൂക്ഷിച്ചത് പശുവിറച്ചിയായിരുന്നുവെങ്കില്‍ ഈ കൊലപാതകത്തില്‍ ഞങ്ങളും കുറ്റക്കാരാണ് എന്ന പരോക്ഷ സമ്മതമാണ് ഈ ചോദ്യത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത്. അഥവ ഗോമാംസം കഴിക്കുന്നത് കുറ്റകരമാണ് എന്ന ഫാസിസ്റ്റ് പ്രചാരണം ശരിയാണെന്ന് ഇവര്‍ക്ക് (പറയാതെ) പറയേണ്ടിവരുന്നു.
ഫാസിസം അതിന്റെ വര്‍ഗീയായുധങ്ങള്‍ക്ക് വ്യാജ പ്രചാരണത്തിലൂടെ നേടിയെടുത്ത പൊതുസമ്മിതിയാണ് ഈ പ്രസ്താവനകള്‍ സൃഷ്ടിക്കുന്നത്.

ഞങ്ങള്‍ കഴിച്ചത് പശു ഇറച്ചിയാണെങ്കില്‍പോലും ഞങ്ങളുടെ പിതാവിനെ വധിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം എന്ന് ചോദിക്കാനുള്ള കരുത്താണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മതേതര ഇടം സാജിദക്ക് നല്‍കേണ്ടിയിരുന്നത്. ഈ ചോദ്യമുന്നയിച്ചാല്‍ തന്നെ അതിനെ ജനാധിപത്യ പരമായി സ്വീകരിക്കാനുള്ള ശേഷിയും ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തിനില്ല. എന്നല്ല, ആ ചോദ്യം തന്നെ ഫാസിസത്തിന്റെ ഇരകളെ വീണ്ടും ആക്രമിക്കാനുള്ള മതിയായ ന്യായമായി മാറുകയും ചെയ്യും. ഫാസിസത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് പലകാരണങ്ങളാല്‍ പൊതുസമൂഹം നല്‍കിയ സ്വീകാര്യതകളാല്‍ അങ്ങേയറ്റം ദുര്‍ബലമായിപ്പോയ മതേതര ഇടത്തില്‍ നിന്നുകൊണ്ട് അത്തരമൊരു ചോദ്യമുന്നയിക്കാന്‍ പോലും ഒരു സാധാരണ മുസ്ലിമിന് ഇന്ന് കഴിയില്ല. ഈ നിസ്സഹായത മറികടക്കാന്‍ ഇന്ത്യന്‍ മതേതര സമൂഹം പ്രാപ്തരാകണമെങ്കില്‍ ഫാസിസത്തിനെതിരായ പ്രതിരോധം സൂക്ഷ്മവും  ജാഗ്രത്തുമായിരിക്കണം. അഖ്‌ലാഖിന്റെ കൊലപാതകം ഭക്ഷ്യ സ്വാതന്ത്ര്യത്തിനെതിരായ കൈയ്യേറ്റമോ കേവല മത വര്‍ഗീയതയുടെ അഴിഞ്ഞാട്ടമോ അല്ലെന്നും പ്രോപഗണ്ടകള്‍ വഴി ഫാസിസം ആത്യന്തികമായി ലക്ഷ്യമിടുന്ന മുസ്ലിം/ശത്രു ഉന്മൂലനം തന്നെയായിരുന്നു എന്ന രാഷ്ട്രീയ തിരിച്ചറിവ് നേടുകയും ആ രീതിയില്‍ കാവി ഭീകരതതയെ പ്രതിരോധിക്കുകയുമാണ് അതിന് വേണ്ടത്.

ഫാസിസം അതിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രം രൂപപ്പെടുത്താനും അതിന് സ്വീകാര്യതയുണ്ടാക്കാനും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ആസൂത്രിതമായ കലാപമാക്കി മാറ്റുന്നതെങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് ദാദ്രി. പശുവിറച്ചിയുടെ ഒരു കഷണം പോലുമെടുക്കാനില്ലാത്ത ഒരു വീടിനുമേല്‍ ഗോഹത്യയെന്ന 'വന്‍പാപം' ചാര്‍ത്തുന്നതും അതിന് ശിക്ഷ വിധിക്കുന്നതും ആ ശിക്ഷ നടപ്പാക്കുന്നതുമെല്ലാം മിനുട്ടുകള്‍ കൊണ്ടാണ് സാധ്യമാക്കിയത്. വധിക്കുന്നതിന് ഏതാനും ദിവസം മുന്പ് ചില സമീപവാസികള്‍ തന്റെ മകനെ പാക്കിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിക്കുകയും പ്രകോപനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അഖ്‌ലാഖിന്റെ ഉമ്മ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഒരാളെ വധിക്കാന്‍ തീരുമാനിച്ച ശേഷം ഗോമാംസം ഒരു കാരണമാക്കി മാറ്റുകയാണ് അവിടെ കാവി ഭീകരര്‍ ചെയ്തത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫാസിസം അതിന്റെ പ്രവര്‍ത്തന മേഖലയില്‍ നടത്തുന്ന എത്ര ചെറിയ വ്യാജ പ്രചാരണവും സുസംഘടിതവും ആസൂത്രിതവുമായ ഒരു കലാപത്തിനുള്ള ദീര്‍ഘകാല നിക്ഷേപമാണ്. ആ പ്രചാരണത്തിന് വശംവധരായവര്‍ അനുയോജ്യമായ ഒരു സന്ദര്‍ഭത്തില്‍ ഫാസിസത്തിന്റെ കൈയ്യിലെ ആയുധങ്ങളായി മാറും. ലറ്റര്‍ ബോംബ് മുതല്‍ ലൗജിഹാദ് വരെ കാവി ഭീകര കേന്ദ്രങ്ങള്‍ അഴിച്ചുവിട്ട മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയ നാടാണ് കേരളം. മുഖ്യധാരാ മാധ്യമങ്ങള്‍ തൊട്ട് മുസ്ലിം നേതാക്കള്‍ വരെ ഈ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ഇത് കേരളത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ ദ്രുവീകരണത്തിനാണ് വഴിതുറന്നത്. അത് നാള്‍ക്കുനാള്‍ ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒരു രാഷ്ട്രീയ വകതിരിവുമില്ലാത്തവിധം ഫാസിസത്തിന്റെ പ്രോപഗണ്ടകളില്‍  നിരന്തരം വീണുകൊണ്ടിരിക്കുന്ന കേരളീയ പൊതുസമൂഹത്തിന് ദാദ്രി വലിയ വിപത്‍സന്ദേശവും നല്‍കുന്നുണ്ട്.

(സുപ്രഭാതം, 07..10..2015)

1 comment:

  1. വംശീയ വിദ്വേഷത്തിന്റെ ഒരു ആയുധം മാത്രമാണ് പശു,
    മനുഷ്യര്‍, അത് ഏത് ജാതിയോ മതമോ എന്നതല്ല, എത്ര കണ്ടു വര്‍ഗീയമായി ചിന്തിക്കുന്നുവന്നത് തെല്ലൊന്നുമല്ല ഭീതിപ്പെടുത്തുന്നത്

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...