Monday, November 7, 2016

സംവരണം: ഒളിയുദ്ധങ്ങള്‍ കരുതിയിരിക്കുക

സരിത മാഹീന്‍ എന്ന ദലിത് മാധ്യമ പ്രവര്‍ത്തകയും കുടുംബവും അയല്‍വാസിയില്‍നിന്നും നിയമ സംവിധാനങ്ങളില്‍ നിന്നും നിരന്തരമായി നേരിടുന്ന ജാതി പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ഈയിടെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തക, ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥ, ഒരാള്‍ ദന്ത ഡോക്ടര്‍, ആണ്‍കുട്ടി ഗവേഷക വിദ്യാര്‍ഥി. മൂവരും കേരളീയ പൊതുസമൂഹം ഉയര്‍ന്ന സാമൂഹ്യ പദവി നല്‍കി ആദരിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍. ഒരാള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ വിദ്യാഭ്യാസം നേടുന്നയാള്‍. വരുമാനം കൊണ്ടും സാമൂഹ്യ പദവി കൊണ്ടും സാന്പത്തികമായി ശരാശരിക്ക് മുകളില്‍ വരാവുന്ന തൊഴില്‍ ചെയ്യുന്നവര്‍. എന്നിട്ടും, അയല്‍വാസിയില്‍ നിന്ന് കടുത്ത ജാതി അധിക്ഷേപവും പീഡനവുമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. പൊലീസ്, പ്രാദേശിക രഷ്ട്രീയ നേതൃത്വം തുടങ്ങിയ സംവിധാനങ്ങളും ഈ കുടുംബത്തിന് എതിരാണ്.

സംവരണം പുനപ്പരിശോധിക്കണമെന്നും ജാതി സംവരണം പുനക്രമീകരിക്കണമെന്നും സംവരണേതര സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കണമെന്നുമുള്ള വാദം ശക്തമാകുന്ന കാലത്തുതന്നെയാണ് സരിതയുടെ ജീവിതം നമുക്ക് മുന്നിലെത്തുന്നത്. സാന്പത്തിക സംവരണം രാഷ്ട്രീയ നയമായി പ്രഖ്യാപിച്ച സിപിഎം നയിക്കുന്ന, മുന്നാക്ക വിഭാഗക്കാര്‍ക്കും സാന്പത്തികാടിസ്ഥാനത്തില്‍ സംവരണം ഏര്‍പെടുത്തുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത, ഇടുമുന്നണി സംസ്ഥാനം ഭരിക്കുന്ന കാലം കൂടിയാണിത്. ഇത്തരം വാദങ്ങളുടെ മുന്നില്‍ എഴുനേറ്റുനില്‍ക്കാന്‍ ശ്രമിക്കുന്ന സരിതയുടെ കുടുംബത്തിന്റെ അനുഭവങ്ങള്‍, സാന്പത്തിക സംവരണം എന്ന 'പുരോഗമന' ആശയം എത്ര മേല്‍ അധസ്ഥിത വിരുദ്ധവും സാമൂഹ്യ ദ്രോഹവുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദരിദ്രരുടെ സാന്പത്തിക ദൌര്‍ബല്യം പരിഹരിക്കലല്ല, അധസ്ഥിതരെ സാമൂഹികമായി ശാക്തീകരിക്കുകയാണ് സംവരണത്തിന്റെ താല്‍പര്യമെന്ന് ഇത് ഒരിക്കല്‍ കൂടി അടിവരയിടുന്നു.

ഇന്ത്യയില്‍ സംവരണം രൂപപ്പെട്ടത് തന്നെ ഈ സാമൂഹിക വീക്ഷണത്തില്‍നിന്നാണ്. സംവരണം നടപ്പാക്കാന്‍ നടന്ന ശ്രമങ്ങളും അതിനെതിരായ രൂക്ഷമായ പ്രക്ഷോഭങ്ങളും ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഗാന്ധിയുടെ ഉപവാസ സമരം 'അഹിംസാ ഭീകരത'യെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തില്‍ കഠിനതരമായി മാറിയതുപോലും ഇവ്വിഷയത്തിലാണ്. ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത്, പിന്നാക്ക, ഗിരിവര്‍ഗ, മുസ്ലിം വിഭാഗങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന 1882 ലെ ഹണ്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സംവരണമെന്ന തത്വത്തില്‍ ആദ്യ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച ഔദ്യോഗിക രേഖ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോര്‍ഡുകള്‍ക്ക് കൈമാണമെന്ന ശിപാര്‍ശയാണ്, ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്‌കോട്ടിഷ് ചരിത്രകാരനായിരുന്ന വില്യം വില്‍സണ്‍ ഹണ്ടര്‍ നല്‍കിയത്. ഇത്തരം വിഭാഗങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ഫണ്ട് വകയിരുത്തുക, സര്‍ക്കാര്‍ നിയമനങ്ങളില്‍ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍്ടിലുണ്ടായിരുന്നു. 1909 ലെ മിന്റോ മോര്‍ലി ഭരണ പരിഷ്‌കാരങ്ങളുടെ ഭഗമായി ഈ വിഭാഗങ്ങള്‍ക്ക് നിയമ നിര്‍മാണ സഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി.

എന്നാല്‍ ദേശീയ പ്രസ്ഥാനത്തിലും അതിന്റെ നേതൃത്വത്തിലും ഇത്ര തന്നെ എളുപ്പത്തില്‍ സംവരണ സങ്കല്‍പം സ്വീകരിക്കപ്പെട്ടില്ല. സംവരണം അനിവാര്യമാക്കുന്ന പതിതാവസ്ഥക്ക് ആര്യാധിനിവേശത്തോളം പഴക്കമുണ്ടെന്ന ചരിത്രമപരമായ കാരണങ്ങളില്‍ നിന്നാണ് സംവരണത്തെക്കുറിച്ച വീക്ഷണം ഡോ. ബി ആര്‍ അംബേദ്കര്‍ രൂപപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹം മുന്നോട്ടുവച്ച സംവരണ വാദത്തിന് കടുത്ത എതിര്‍പാണ് ദേശീയ പ്രസ്ഥാന നേതൃത്വത്തില്‍ നിന്നുയര്‍ന്നത്. അയിത്തോച്ചാടന പരിപാടികളിലൂടെ ബ്രിട്ടീഷ് വിരുദ്ധ സമരമുഖത്തേക്ക് അധസ്ഥിത വിഭാഗങ്ങളെ എത്തിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് അനുകൂലികളായ സന്പന്ന ജന്മി വിഭാഗങ്ങള്‍ക്കെതിരായ പ്രതിരോധം എന്ന നിലയില്‍കൂടിയായിരുന്നു ഗാന്ധിജിയുടെ ഈ തന്ത്രം. എന്നാല്‍ 1930കളോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏറെക്കുറെ സംവരണ വിരുദ്ധ സവര്‍ണ നിലപാടുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചു. അംബേദ്കറുടെ ഉറച്ച നിലപാടുകളായിരുന്നു ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയത്.

1928ലാണ് സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലുണ്ടാകുന്ന ഭരണ സംവിധാനത്തില്‍ ഭൂരിപക്ഷമായ ദലിതുകള്‍ക്ക് പങ്കാളിത്തമുണ്ടായിരിക്കണമെന്ന് കമ്മീഷനില്‍ അംബേദ്കര്‍ വാദിച്ചു. കമ്മീഷന് അംബേദ്കര്‍ സമര്‍പിച്ച അവകാശ പത്രിക 'ദലിത് മാഗ്‌നാകാര്‍ട്ട' എന്നാണ് അറിയപ്പെടുന്നത്. രണ്ടാം വട്ട മേശ സമ്മേളനത്തിലും ഇതേ വാദങ്ങള്‍ അംബേദ്കര്‍ ആവര്‍ത്തിച്ചു. ഭരണഘടനയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ എഴുതിച്ചേര്‍ക്കണം, ന്യൂനപക്ഷ പ്രാതിനിധ്യം, പ്രത്യേക ക്ഷേമവകുപ്പ്, നിയമസഭകളില്‍ മതിയായ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ അദ്ദേഹം ഉന്നയിച്ചു. ഇവ അംഗീകരിച്ച് ഒരുവര്‍ഷത്തിനകം ബ്രിട്ടീഷ് പ്രധാനമന്ത്രി മക്‌ഡൊണാള്‍ഡ് 'കമ്മ്യൂണല്‍ അവാര്‍ഡ് ' പ്രഖ്യാപിച്ചു. ഇത് കോണ്‍ഗ്രസിനകത്തും പുറത്തും വലിയ കോളിളക്കം സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു ഗാന്ധിജിയുടെ 'വിഖ്യാതമായ' ഉപവാസ സമരം. ഗാന്ധിയെ മരണത്തിലേക്ക് തള്ളിവിടണോ അതോ പതിത ജനതക്കൊപ്പം നില്‍ക്കണോ എന്ന ആശയക്കുഴപ്പം ഇക്കാലത്ത് തന്നെ കഠിനമായി വേട്ടയാടിയിരുന്നുവെന്നാണ് പിന്നീട് അംബേദ്കര്‍ ഇതേക്കുറിച്ച് എഴുതിയത്; ഒടുവില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കി വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നും. ഈ വിട്ടുവീഴ്ചയാണ് പിന്നീട് പൂന കരാര്‍ എന്ന പേരില്‍ പ്രസിദ്ധമായത്. അയിത്തം അനുഭവിച്ചിരുന്നവര്‍ക്ക് അനുവദിച്ച പ്രത്യേക വോട്ടവകാശം ഉപേക്ഷിച്ച്, സംയുക്ത വോട്ടവകാശത്തിന് അംബേദ്കര്‍ സമ്മതിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ചെയര്‍മാന്‍ കൂടിയായ നിയമ മന്ത്രിയായി അംബേദ്കര്‍ തന്നെ എത്തിയതോടെയാണ് ഭരണഘടനയില്‍ സംവരണ തത്വങ്ങള്‍ക്ക് ഇടംകിട്ടിയത്. ഭരണഘടനാ രൂപീകരണത്തിനിടെ ഏറ്റവുമധികം ചര്‍ച്ചകളും വിവാദങ്ങളുമുണ്ടായത് സംവരണത്തെക്കുറിച്ചായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ എതിര്‍പുകളുടെയും വിവാദങ്ങളുടെയും തുടര്‍ച്ച തന്നെയാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനും നേരിടേണ്ടിവന്നത്. 1953ല്‍ നിയോഗിക്കപ്പെട്ട കാക്കാ കലേക്കര്‍ കമ്മീഷന്‍ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് 33% ശതമാനം സംവരണം ശിപാര്‍ശ ചെയ്‌തെങ്കിലും നെഹ്‌റു സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞു. ഈ പശ്ചാത്തലം നിലനില്‍ക്കെയാണ് 1979 ലെ മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷനെ നിയമിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ റിപ്പോര്‍ട്ട് സമര്‍പിച്ചെങ്കിലും അപ്പോഴത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അത് നടപ്പാക്കിയില്ല. പിന്നീട് വന്ന രാജീവ് ഗാന്ധി സര്‍ക്കാറും അത് കോള്‍ഡ് സ്റ്റോറേജില്‍ തന്നെ സൂക്ഷിച്ചു. 1990ല്‍ വി പി സിങ് അധികാരത്തിലെത്തിയപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തെത്തിയത്. സാമൂഹിക മായും വിദ്യാഭ്യാസ പരമായും പിന്നാക്കം നില്ക്കുന്ന വിഭാഗ ങ്ങള്‍ക്ക് സര്‍ക്കാര്‍-പൊതു മേഖലാ സ്ഥാപനങ്ങളില്‍ 27% ജോലി സംവരണം പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കിയത് ഭാഗികമായാണെങ്കിലും രാജ്യത്തെ സംവരണ വിരുദ്ധര്‍ ഒന്നടങ്കം അതിനെതിരെ രംഗത്തിറങ്ങി. സുപ്രിംകോടതിയുടെ ഇടപെടല്‍, വിദ്യാര്‍ഥി സമരം, ആത്മാഹുതി, ബന്ദ്, കലാപം അങ്ങിനെയങ്ങിനെ സമരം ആളിക്കത്തി. വി പി സിങിന്റെ രാജിയിലാണ് ഒടുവില്‍ അതവസാനിച്ചത്.

ആദ്യം സ്റ്റേ ചെയ്ത സുപ്രിംകോടതി 1992ല്‍ അന്തിമ വിധിയിലൂടെ മണ്ഡല്‍ ഉത്തരവ് ശരിവച്ചു. 10 അംഗ ബഞ്ചില്‍ 7 പേര്‍ അനുകൂലിച്ചപ്പോള്‍, മൂന്നുപേര്‍ അതി ശക്തമായ വിയോജനം രേഖപ്പെടുത്തി. എന്നാല്‍ കോടതി വിധി ഇന്ത്യന്‍ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു: 'ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാമൂഹിക പിന്നാക്കാവസ്ഥ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിലേക്ക് നീങ്ങുന്നു. രണ്ടും ചേര്‍ന്ന് ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വീണ്ടും സാമൂഹിക പിന്നാക്കാവസ്ഥ വളരാനും തുടരാനും അത് വീണ്ടും കാരണമാകുന്നു. പരസ്പരം ഭക്ഷണമാക്കി ഇവ ഒരു വിഷമ വൃത്തം സൃഷ്ടിക്കുന്നു. ശൂദ്രര്‍, പട്ടികജാതി, പട്ടികവര്‍ഗം എന്നിവര്‍ക്കും പിന്നാക്കക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ഭരണ യന്തത്തില്‍ പങ്കാളിത്തമില്ല. സംവരണം വഴി ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്' എന്ന് കോടതി തീര്‍ത്തുപറഞ്ഞു. (ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി, രാമചന്ദ്ര ഗുഹ). പുനസംഘടനാ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം, ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകളില്‍ താഴെ തട്ടില്‍ വ്യാപകമായി ചര്‍ച്ച ചെയ്ത ഏക റിപ്പോര്‍ട്ടാണ് മണ്ഡല്‍ റിപ്പോര്‍ട്ടെന്നും രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നുണ്ട്. വലിയ വിവാദങ്ങളുയര്‍ത്തിയ സംവരണം 50 ശതമാനത്തില്‍ അധികമാകരുതെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം പാടില്ലെന്നുമുള്ള വ്യവസ്ഥയോടെയായിരുന്നു കോടതി വിധി. ഇതിന് മുന്പ് തന്നെ, പിന്നാക്ക വിഭാഗങ്ങളില്‍ ക്രീമിലെയര്‍ വിഭാഗമുണ്ടെന്നും അവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്നുമുള്ള ഭേദഗതി പി വി നരസിംഹറാവു കൊണ്ടുവന്നിരുന്നു. സംവരണത്തിന്റെ സാമൂഹിക പ്രസക്തിയെ പരോക്ഷമായി ചോദ്യം ചെയ്യുന്നതാണ് ക്രീമിലെയര്‍ വ്യവസ്ഥ എന്ന വിമര്‍ശവും ഇത് നേരിട്ടു.



സംവരണ വിരുദ്ധ ചേരി എത്രമാത്രം ശക്തവും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുറപ്പിച്ചവരുമാണെന്ന് രാജ്യത്തെ സംവരണ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. സ്വതന്ത്ര ഇന്ത്യക്ക് 70 പിന്നിട്ടിട്ടും ഇതില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നല്ല, കൂടുതല്‍ ശക്തി പ്രാപിക്കുകയും അതി സങ്കീര്‍ണമായ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നുവെന്ന് കരുതാവുന്ന അനുഭവങ്ങള്‍ രാജ്യത്ത് അടിക്കടി ആവര്‍ത്തിക്കുന്നുമുണ്ട്. ഗുജറാത്തില്‍ കഴിഞ്ഞവര്‍ഷം പട്ടേല്‍ വിഭാഗം സംവരണം ആവശ്യപ്പെട്ട് നടത്തിയ സമരം പോലും സംവരണ വിരുദ്ധ സമരമായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 'മാര്‍ക്ക് കുറവായതിനാല്‍ ഞങ്ങള്‍ക്ക് എന്‍ജിനീയറിങ്ങ് പ്രവേശനം ലഭിച്ചില്ല. എന്നാല്‍ ഞങ്ങളേക്കാള്‍ മാര്‍ക്കു കുറഞ്ഞ ഒ.ബി.സി. വിദ്യാര്‍ത്ഥിക്കു സീറ്റു കിട്ടി. എന്തുകൊണ്ടാണ് എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ജോലി കിട്ടുന്നതും അവരേക്കാള്‍ കൂടുതല്‍ മാര്‍ക്കും യോഗ്യതയുമുള്ള ഞങ്ങള്‍ക്ക് കിട്ടാത്തതും' എന്നൊക്കെയായിരുന്നു സമരം നയിച്ച ഹാര്‍ദിക് പട്ടേല്‍ മുന്നോട്ടുവക്കുന്ന ചോദ്യങ്ങള്‍. തങ്ങളുടെ അവസരങ്ങളെക്കുറിച്ച വേവലാതിയേക്കാള്‍, സംവരണം വഴി അവസരങ്ങള്‍ കിട്ടുന്നവരോടുള്ള അസഹിഷ്ണുതയാണ് ഇതില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് വ്യക്തം. ഗുജറാത്തില്‍ ഏതാണ്ട് 15 ശതമാനം മാത്രം ജനസംഖ്യയുള്ള പട്ടേല്‍ വിഭാഗമാണ്, അവിടത്തെ  വ്യാപാരത്തിന്റെ ഏതാണ്ട് സിംഹഭാഗവും കൈയ്യടക്കിവച്ചിരിക്കുന്നത്. പട്ടേലുകള്‍ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വളരെ ശക്തമാണെന്ന അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്‌സിന്റെ പഠനവും ഇതോട് ചേര്‍ത്ത് വായിക്കണം. ഗുജറാത്തില്‍ പിന്നാക്ക സംവരണം നടപ്പായ 1975-86 കാലഘട്ടത്തില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളും പട്ടേല് സമുദായത്തിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് പിന്നാക്ക ജാതിക്കാര്‍ക്കെതിരെ നിരവധി തെരുവ് കലാപങ്ങളും ആക്രമണങ്ങളുമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്‍പമെങ്കിലും സാമൂഹികപുരോഗതി നേടിയ പിന്നാക്കക്കാരായിരുന്നു ഇതില്‍ ഏറെയും ആക്രമിക്കപ്പെട്ടത്. ഇങ്ങിനെ പ്രത്യക്ഷമായും പരോക്ഷമായും സംവരണ വിരുദ്ധ സംഘടിത പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് അരങ്ങേറുന്നുണ്ട് എന്ന് മനസ്സിലാക്കണം.

കേരളത്തിലും ഇതേ അവസ്ഥ തന്നെയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് താരതമ്യേന  മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായിട്ടും സംവരണ വിരുദ്ധരെ പ്രതിരോധിക്കാന്‍ ഒരു ഘട്ടത്തിലും കഴിഞ്ഞിട്ടില്ല. സംവരണം അട്ടിമറിക്കാനാകട്ടെ കേരളത്തിലും നിരന്തര ശ്രമങ്ങളുണ്ടാകുന്നുമുണ്ട്. 2000ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച നരേന്ദ്രന്‍ കമ്മീഷന്‍ വിവിധ സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവ് പരിഹരിക്കാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് ശിപാര്‍ശ ചെയ്തു. മുസ്!ലിംകള്‍ക്കാണ് ഏറ്റവും കുറവ് കണ്ടെത്തിയത്. എന്നാല്‍ ബാക്ക് ലോഗ് നികത്താനുള്ള നടപടി എന്ന പേരില്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ മുന്നാക്ക സംവരണം കൂടി സംസ്ഥാനത്ത് ഏര്‍പെടുത്തുകയാണ് ചെയ്തത്. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പരസ്പരം കടംകൊടുക്കല്‍ സംവിധാനവും നിര്‍ത്തലാക്കി. ഈ ഇടപാടില്‍ ഒരു കക്ഷി പോലുമല്ലാത്ത മുന്നാക്കക്കാര്‍ക്ക് ഇതിന്റെ മറവില്‍ സാന്പത്തിക സംവരണം ഏര്‍പെടുത്തിയതോടെ കേരള രൂപീകരണം തൊട്ട് സംവരണ വിരുദ്ധ ശക്തികള്‍ നടത്തുന്ന അട്ടിമറി ശ്രമമാണ് ഭാഗികമായെങ്കിലും യാഥാര്‍ഥ്യമായത്. സംവരണ വിരുദ്ധ നിലപാടുള്ള ഒരു വൈസ് ചാന്‍സിലറെ നിയോഗിച്ച്, കേരള സര്‍വകലാശാല വകുപ്പുകളിലെ അധ്യാപക തസ്തികകളില്‍ സംവരണം ഒഴിവാക്കി നിയമനം നടത്താനുള്ള നീക്കം നടപ്പാക്കിയതും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ്. ഈ തീരുമാനം മറികടക്കാന്‍ സര്‍ക്കാറിന് പിന്നീട് നിയമ നിര്‍മാണം തന്നെ നടത്തേണ്ടി വന്നു. 2015ല്‍ മുന്നാക്ക സമുദായ കമ്മീഷന്‍ രൂപീകരണത്തിന് കൊണ്ടുവന്ന ബില്ലിലും സംവരണം മുന്നാക്ക വിഭാഗങ്ങളുടെ അവസരം പരിമിതപ്പെടുത്തുന്നുവെന്ന് പാരമര്‍ശിച്ചിരുന്നു. പിന്നാക്ക വിഭാഗക്കാര്‍ മുന്നിലെത്തുന്ന പി എസ് സി റാങ്ക് ലിസ്റ്റുകള്‍ വരെ അട്ടിമറിക്കപ്പെടുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി വിധിയിലൂടെ സാധുത നേടിയ എസ് ഐ റാങ്ക് ലിസ്റ്റ് ഇതിന്റെ മികച്ച ഉദാഹരണമാണ്.

കേരളത്തില്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് ഏര്‍പെടുത്തിയ സാന്പത്തിക സംവരണത്തിനെതിരെ ഒരു മുസ്ലിം സംഘടന കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചു. എന്നാല്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സമാനമായ സംവരണ ക്വാട്ട പ്രഖ്യാപിച്ച ഗുജറാത്തി സര്‍ക്കാര്‍ ഒര്‍ഡിനന്‍സ് അവിടത്ത ഹൈക്കോടതി ഈയിടെ റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വിധി വിശേഷിപ്പിക്കുന്നത്. ഭരണഘടനാ തത്വങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ എതിരായ സംവരണ ഉത്തരവിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ശേഷിപോലും കേരളത്തിലെ സംവരണ വിഭാഗങ്ങള്‍ക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് കേരള സര്‍ക്കാറിനെതിരായ കേസും അതിലെ വിധിയും മറ്റ് നടപടികളും. സംവരണ വിരുദ്ധ നീക്കങ്ങളെ തയുന്നതില്‍ കൂടുതല്‍ സവിശേഷമായി ഇടപെടുമെന്ന് പ്രതീക്ഷിക്കാവുന്ന ഭരണ സംവിധാനമല്ല ഇപ്പോഴത്തെ ഇടത് സര്‍ക്കാറും. ഈ ദൌര്‍ബല്യങ്ങള്‍ക്കൊപ്പം തന്നെ, സാന്പത്തികാടിസ്ഥാനത്തിലുള്ള മുന്നാക്ക സംവരണം നടപ്പാക്കണമെന്ന പ്രഖ്യാപിത നയവും ഇടതുപക്ഷത്തിനുണ്ട്. 'ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണ ആനുകൂല്യം മുഴുവന്‍ അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പെടുത്തുകയും വേണം. ഇതിന് ഉചിതമായ ഭരണഘടനാ ഭേദഗതി നടപ്പാക്കാന്‍ എല്‍ ഡി എഫ് പരിശ്രമിക്കു'മെന്നാണ് ഇടതുമുന്നണി പ്രകടന പത്രിക പറയുന്നത്.

കേരളത്തിലെ രണ്ട് മുഖ്യധാരാ മുന്നണികളും അവയിലംഗമായ രാഷ്ട്രീയ പാര്‍ട്ടികളും ഒളിഞ്ഞും തെളിഞ്ഞും സംവരണ വിരുദ്ധ സംഘങ്ങളെ പിന്തുണക്കുന്നവരാണെന്ന് ഇതുവരെയുള്ള ചരിത്രത്തില്‍ നിന്ന് വ്യക്തമാണ്. കേരളത്തിലെ ഭരണ സംവിധാനവും എക്സിക്യൂട്ടിവും ജന്മനാ തന്നെ സംവരണ വിരുദ്ധവുമാണ്. ഇവരുടെ ഒളിയുദ്ധങ്ങള്‍ കൂടി പ്രതിരോധിച്ചുകൊണ്ട് മാത്രമേ കേരളത്തിലും സംവരണം നിലനിര്‍ത്താന്‍പോലും കഴിയൂ. അതിനൊപ്പം പുതിയ മേഖലകളിലേക്ക് സംവരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടാകണം. സ്വകാര്യ മേഖലയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ സംവരണത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. പിന്നാക്ക് വിഭാഗങ്ങള്‍ക്കുകൂടി പ്രയോജനകരമായ തരത്തിലാകണം ഈ സംവരണ പദ്ധതി നടപ്പാക്കേണ്ടത്. നിരവധി സര്‍ക്കാര്‍ തസ്തികകള്‍ ഇപ്പോഴും പി എസ് സ്ി നിയമനത്തിന്‌റെ പരിധിയില്‍ വരാതെ കിടക്കുന്നുണ്ട്. ഓരോ കാലത്തും അധികാരത്തില്‍ വരുന്നവരുടെ അനുയായികളെ കുടിയിരുത്താനുള്ള 'പുനരധിവാസ കേന്ദ്ര'ങ്ങളായാണ് ഇവ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇവിടത്തെ ജാതി തിരിച്ച കണക്കെടുത്താല്‍ അറിയാം, സംവരണ വിഭാഗങ്ങള്‍ എത്രമാത്രം പുറന്തള്ളപ്പെട്ടിട്ടുണ്ട് എന്ന്. ഇത്തരം തസ്തികകളെക്കൂടി സംവരണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നീക്കങ്ങളുണ്ടാകണം. എയിഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന ആവശ്യത്തിന് കാലപ്പഴക്കമേറെയുണ്ട്. എന്നാല്‍ ഇതും ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. ഇത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്നതിനൊപ്പം തന്നെ, സര്‍ക്കാര്‍ ജോലിയില്‍ വന്നിട്ടുള്ള ബാക്ക് ലോഗ് നികത്തുന്ന തരത്തിലുള്ള നിയമന വ്യവസ്ഥ എയിഡഡില്‍ കൊണ്ടുവരാനും നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്. സാമൂഹിക നീതിയുടെ പല മാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണ് സംവരണം. സാമൂഹിക നീതി നിരന്തരമായി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക്, അവരുടെ സുപ്രധാന ആയുധമായ സംവരണം കൂടി നഷ്ടമാകുക എന്നത് അത്രമേല്‍ അസംഭവ്യമായ ഒന്നല്ല. ഈ അപകടം പ്രതിരോധിക്കാനാവശ്യമായ ജാഗ്രതയായിരിക്കണം രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ മുഖ്യ രാഷ്ട്രീയ അജണ്ടയായിരിക്കണം.

(സോളിഡാരിറ്റി പത്രിക-2016)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...