Wednesday, July 15, 2020

കേരള പാഠാവലിയിലെ രണ്ടാംതരം പൌരന്മാര്‍




'മലബാറില്‍ പ്ലസ് ടുവിന് സീറ്റ് കിട്ടാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓപണ്‍ സ്കൂളില്‍ പഠിക്കാമല്ലോ? പത്തുപന്ത്രണ്ട് കൊല്ലം മുന്പ്
പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എം എ ബേബി നല്‍കിയ മറുപടിയാണിത്. ദീര്‍ഘനേരം നീണ്ട ചോദ്യോത്തരത്തിനൊടുവില്‍, പഠിക്കാന്‍ സീറ്റില്ലെന്ന് ബോധ്യമായപ്പോഴായിരുന്നു മന്ത്രിയുടെ ഈ നയായവാദം.  കേരളത്തിലെ ആകെ സീറ്റുകളുടെ കണക്ക് പറഞ്ഞ്,  പരീക്ഷ ജയിച്ച കുട്ടികളേക്കാള്‍ പ്ലസ് ടു സീറ്റ് കൂടുതലാണെന്ന വാദം സമര്‍ഥിക്കാനുള്ള ശ്രമം ജില്ല തിരിച്ച സീറ്റ് കണക്കുകളുടെ മുന്നില്‍ ദുര്‍ബലമായപ്പോഴായിരുന്നു മന്ത്രി ഓപണ്‍ സ്കൂളിലേക്ക് പോയത്. ഒരുലക്ഷം വിദ്യാര്‍ഥികളാണ് അക്കാലത്ത് ഓപണ്‍ സ്കൂളില്‍ കേരളത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 75 ശതമാനവും മലബാറില്‍ നിന്നായിരുന്നു. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായി. ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. സി രവീന്ദ്രനാഥ് വകുപ്പ് മന്ത്രിയും. ഇക്കൊല്ലവും സമാന്തര പഠനത്തിന് രജിസറ്റര്‍ ചെയ്തവരുടെ 75 ശതമാനവും മലബാറില്‍നിന്നുതന്നെ. ഏത് മുന്നണി ഭരിച്ചാലും ഓപണ്‍ സ്കൂളിലെ ജീവനക്കാരുടെ ശന്പളം ഉറപ്പാക്കലാണ് മലബാറിലെ ഒരുകൂട്ടം കുട്ടികളുടെ ജീവിത ദൌത്യം എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

മന്ത്രിയായിരുന്ന എം എ ബേബിയോട് അന്നുചോദിച്ച ചോദ്യങ്ങള്‍ കേരളത്തിലെ നീതിബോധമുള്ള മുഴുവന്‍ മനുഷ്യരും സ്വന്തം നിലയില്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളും ചര്‍ച്ചകളും എല്ലാ വിദ്യാഭ്യാസ വര്‍ഷാരംഭത്തിലും നേര്‍ച്ച കണക്കെ ആവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ സജീവമായതോടെ അവിടെയും ചര്‍ച്ചകളും പ്രതിഷേധങ്ങളും പൊടിപൊടിക്കുന്നുണ്ട്. ഈ കണക്കും തുല്യതയില്ലാത്ത വിവേചനവും ഏറെക്കുറെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്. പക്ഷെ പരിഹാരം മാത്രം ഉണ്ടാകുന്നില്ല. നീതിപൂര്‍വമായ പരിഹാരത്തിന് ഇതുവരെ ആരും ശ്രമിച്ചിട്ടുമില്ല. എല്ലാ കൊല്ലവും 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്ന ചെപ്പടിവിദ്യയാണ് ഏതുസര്‍ക്കാര്‍ വന്നാലും പ്രയോഗിക്കുന്നത്. വര്‍ഷാവര്‍ഷം സീറ്റില്ലാ ചര്‍ച്ച രൂക്ഷമാകുന്പോള്‍ അക്കൊല്ലത്തേക്ക് എന്ന പേരില്‍ സര്‍ക്കാര്‍ കുറച്ച് സീറ്റ് അനുവദിക്കും. സീറ്റില്ലാത്ത കുറച്ച് കുട്ടികള്‍ക്ക് അത് ആശ്വാസമാകും. അക്കൊല്ലത്തെ രക്ഷിതാക്കളുടെ രോഷം തത്ക്കാലം ശമിക്കും. അടുത്ത കൊല്ലം ഇതേ പദ്ധതി ആവര്‍ത്തിക്കും. ഒരല്‍പം സാമൂഹിക ബോധവും ജനാധിപത്യ വിശ്വാസവുമുള്ളവരെയെല്ലാം വിഡ്ഢികളാക്കുന്ന ഈ പതിവ് പരിപാടിക്ക് ഇക്കൊല്ലവും തുടക്കം കുറിച്ചിട്ടുണ്ട്.




പത്ത് കഴിഞ്ഞാല്‍ പഠിക്കാന്‍ സൌകര്യമില്ല എന്നതിനെ അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വമായാണ് പൊതുവെ ചര്‍ച്ച ചെയ്യുന്നത്. ഈ വിവേചനത്തിന് ഇരയാകുന്നവര്‍ പോലും അവരുടെ വിമര്‍ശനങ്ങള്‍ ഊന്നുന്നത് ഈ വീക്ഷണത്തിലാണ്. അതുകൊണ്ടാണ് 20 ശതമാനം സീറ്റ് വര്‍ധന എന്ന കണ്ണില്‍ പൊടിയിടുന്ന പരിപാടി ഓരോ തവണ ആവര്‍ത്തിക്കുന്പോഴും ഉപരിപഠനാവസരം ഉറപ്പാക്കണമെന്ന മുറവിളി താത്ക്കാലികമായി കെട്ടടങ്ങുന്നത്. എന്നാല്‍ ഈ അവസര നിഷേധം വെറുമൊരു വികസന പ്രതിസന്ധിയല്ല. അടിസ്ഥാനപരമായ പൌരാവകാശങ്ങള്‍ നഷേധിക്കപ്പെടുന്നുവെന്ന അത്യന്തം ഗൌരവതരായ ജനാധിപത്യ പ്രശ്നം അതിലുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള അടിസ്ഥാന വിദ്യാഭാസാവകാശത്തിന്റെ നിഷേധമുണ്ട്. വിദ്യാഭ്യാസത്തിനൊപ്പം ഒരുതലമുറയുടെ ആരോഗ്യകരമായ സാമൂഹിക വളര്‍ച്ച തടയുന്ന ഭരണകൂട ഭീകരതയുണ്ട്.

കേരളത്തില്‍ ഏത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പൊതുവിദ്യാലയം എന്നത് വലിയൊരു പരിഗണനാ വിഷയമാണ്. സര്‍ക്കാറുകള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും അതൊരു വൈകാരിക പ്രശ്നമാണ്. സാര്‍വത്രികവും സൌജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് ചെറുതുമല്ല. കേരളത്തിലെ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കാനാണ് വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും അഹോരാത്രം പണിയെടുക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് മോശം പ്രവണതയാണെന്ന പ്രതീതി കേരളത്തില്‍ സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥിസംഘനടകളും മറ്റും വലിയപങ്ക് വഹിച്ചിട്ടുമുണ്ട്.  ഇങ്ങനെ മലയാളി വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അര്‍ഹമായതിലേറെ അവകാശവാദങ്ങള്‍ക്ക് വിധേയമാകുന്ന ഒന്നാണ് പൊതുവിദ്യാലയ സങ്കല്‍പം. പൊതുവിദ്യാലയം വിശുദ്ധ പശുവാണെന്നും അതല്ലാത്തതെല്ലാം തട്ടിപ്പ് സംരംഭങ്ങളാണെന്നും പ്രചരിപ്പിക്കുന്ന വിദ്യാര്‍ഥി സംഘടനകളും അധ്യാപക പ്രസ്ഥാനങ്ങളുംവരെ കേരളത്തിലുണ്ട്. പൊതു വിദ്യാലയങ്ങളുടെ പരിധിയില്‍ വരുമെങ്കിലും കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളോട് പോലും അകാരണമായ വിദ്വേഷം പുലര്‍ത്തുന്നവരും അക്കൂട്ടത്തിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ കേരളത്തില്‍നടന്ന സമരങ്ങള്‍ സംസ്ഥാന ചരിത്രത്തില്‍തന്നെ അത്യപൂര്‍വായ സംഭവ പരന്പരകള്‍ക്ക് സാക്ഷിയായട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാറുകള്‍ പോലും പൊതു വിദ്യാലയങ്ങളിലെ പത്താംതരം ഫല പ്രഖ്യാപനം മുതല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം വരെ അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗക്കാറുമുണ്ട്.  പൊതുവിദ്യാലയത്തില്‍ പഠിക്കാന്‍അവസരം ലഭിക്കുക എന്നത് ഒരു വിദ്യാര്‍ഥിയുടെ അടിസ്ഥാന അവകാശങ്ങളിലൊന്നായാണ് കേരത്തിലെ നിയമങ്ങള്‍ - രാജ്യത്തെയും- പറയുന്നത്.

ഈ അവകാശം പക്ഷെ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയും കേരളം പൂര്‍ണമായി വകവച്ചുകൊടുത്തിട്ടില്ല. പൊതുവിദ്യാലയ സംരക്ഷണ യജ്ഞം നടത്തുന്നവര്‍ക്കുപോലും ഇക്കാര്യത്തില്‍ ഒരു ആകുലതയുമില്ല. പത്താം ക്ലാസ് കഴിഞ്ഞ പകുതിയോളം വിദ്യാര്‍ഥികള്‍ പ്ലസ് ടു പഠനത്തിന് അവസരമില്ലാതെ നെട്ടോട്ടാടുകയാണ്. ഇത്തവണത്തെ കണക്ക് പ്രകാരം മലബാറില്‍ 86,000ല്‍ അധികം കുട്ടികളാണ് പൊതു വിദ്യാലയത്തിന് പുറത്താകുന്നത്. സ്വാശ്രയ സ്കൂളിലെ സീറ്റുകള്‍ കൂടി ചേര്‍ത്താലും കാല്‍ ലക്ഷത്തിലേറെ പുറത്തുതന്നെ നില്‍ക്കും. 2.21 ലക്ഷം കുട്ടികള്‍ പത്തില്‍നിന്ന് ഉപരിപഠന യോഗ്യത നേടിയ മലബാറില്‍ ആകെയുള്ളത് 1.35 ലക്ഷം സീറ്റുകള്‍ മാത്രം. എന്നാല്‍ 1.95 ലക്ഷം കുട്ടികള്‍ വിജയിച്ച തെക്കന്‍ ജില്ലകളില്‍ അണ്‍എയിഡഡ് അടക്കം 2 ലക്ഷത്തിലധികം സീറ്റുകളുണ്ട്. (വിശദമായ കണക്കിന് പട്ടിക കാണുക). ഈ അവസര നിഷേധം വെറും സൌകര്യ പ്രതിസന്ധിയല്ല, മൌലികാവകാശ നിഷേധമാണ്. ജനാധിപത്യ വിരുദ്ധതയാണ്. ഹയര്‍സെക്കന്ററി പഠന സംവിധാനം നിലവില്‍ വന്നിട്ട് മൂന്നുപതിറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തിലും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍നിന്ന് പുറത്താക്കപ്പെട്ട മലബാറുകാര്‍ അഭയാര്‍ഥികളായി പുറന്പോക്കില്‍ അലയുകയാണ്.


(2020 ജൂണിലെ കണക്ക്)


പഠിക്കാന്‍ അവസരം കിട്ടുക എന്നതുമാത്രമല്ല പ്രശ്നം.
മികച്ചപഠന നിലവാരമുള്ള സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിക്കുക എന്നതും ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് പരമ പ്രധാനമാണ്. എന്നാല്‍ ഇഷ്ടപ്പട്ട വിദ്യാലയവും ആഗ്രഹിക്കുന്ന വിഷയവും പഠിക്കാനുള്ള അവകാശവും മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താംതരം വജയിച്ചവര്‍ പോലും ഇവിടെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് തള്ളപ്പെടുന്നത്. പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍. ഏറ്റവും അടുത്ത സ്കൂളില്‍ പഠിക്കുക എന്നതും വിദ്യാര്‍ഥിയുടെ പ്രാഥമിക അവകാശത്തില്‍പെട്ടതാണ്. എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഏറ്റവും അടുത്ത സ്കൂളില്‍ നിര്‍ബന്ധിത പ്രവേശനം നല്‍കണമെന്ന് നിയമം മൂലം വ്യവസ്ഥ ചെയ്ത രാജ്യമാണ് ഇന്ത്യ. ഹൈസ്കൂളിലും ഹയര്‍ സെക്കന്ററിയിലും ഇതൊരു അലിഖിത നിയമമായി കേരളത്തില്‍ പ്രയോഗത്തിലുണ്ട്. എന്നാല്‍ ഈ സൌകര്യവും മലബാറിലെ കുട്ടികള്‍ക്ക് ഇല്ല. പൊതുവിദ്യാലയം, സമീപത്തെ സ്കൂള്, മികച്ച വിദ്യാലയം എന്നിങ്ങനെയുള്ള അവകാശങ്ങള്‍ പൂര്‍ണമായി മലബാറിലെ കുട്ടികള്‍ക്ക് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ പരാജയ പാഠങ്ങളാണെന്ന് തിരിച്ചറിയണം.



പൊതുവിദ്യാലയം എന്ന അടിസ്ഥാനാവകാശം നിഷേധിക്കപ്പെട്ട ജനതക്ക് മുന്നില്‍ പിന്നീട് രണ്ട് പോംവഴികളാണ് സര്‍ക്കാര്‍വക്കുന്നത്. ഒന്ന്- സ്വാശ്രയ സ്കൂള്‍. രണ്ട് - ഓപണ്‍ സ്കൂള്‍. ഇതുരണ്ടും ഫലത്തില്‍ പണം മുടക്കി പഠക്കേണ്ട സംവിധാനമാണ്. സ്വാശ്രയസ്കൂളിലെ ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരം അതത് സ്കൂളിനാണ്. അവരെത്ര ഫീസ് നിശ്ചയിച്ചാലും അത് മുടക്കി പഠനം ഉറപ്പാക്കാന്‍ മലബാറിലെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. സ്വാശ്രയ സ്ഥാപനങ്ങല്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന ഫീസ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതിലൂടെ കുട്ടികളുടെ പഠിക്കാനുള്ള  അവകാശമാണ് നഷേധിക്കപ്പെടുന്നത്.  കേരളത്തിലെ സര്‍ക്കാറിനോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ ബാലാവകാശ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കോ പൊതുവിദ്യാലയ മൌലികവാദികള്‍ക്കോ ഈ അനീതി ഒരുവിഷയമേയല്ല. എന്നല്ല, പൊതുവിദ്യാലയങ്ങളില്‍ സീറ്റ് ഇല്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ നിര്‍ദേശിക്കുന്ന പരിഹാരം പണം മുടക്കി പഠിക്കുകയെന്നതാണ്.  ഇത് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ മലബാറിനോട് കാണിക്കുന്നു വ്യവസ്ഥാപിത അനീതിയാണ്. ഇനി ഇങ്ങനെ പണം മുടക്കാനില്ലാത്ത വിദ്യാര്‍ഥികളുടെ കാര്യമാകട്ടെ അതീവ ഗുരുതരവുമാണ്. പഠനം ഉപേക്ഷിക്കുക എന്നതല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. പത്താം ക്ലാസ് വിജയിച്ച ശേഷം ഉപരിപഠനാസവരമില്ലാതെ പുറത്താക്കപ്പെട്ടവരെക്കുരിച്ച പഠനം മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേകം നടത്തണം. 

പഠിക്കാന്‍ സീറ്റില്ല എന്ന മുറവിളി ഉയരുമ്പോള്‍  സര്‍ക്കാര്‍ എല്ലാകൊല്ലവും നടപ്പാക്കുന്ന കണ്ണില്‍പൊടിയിടല്‍ പരിപാടിയാണ് 20 ശതമാനം സീറ്റ് വര്‍ധന. ഇതാകട്ടെ കടുത്ത വിദ്യാര്‍ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. 50 കുട്ടികളുള്ള ഒരുസ്കൂളില്‍ 15 സീറ്റ് വരെയാണ് മിക്കവാറും വര്‍ധിപ്പിക്കുക. ഇതനുസരിച്ച് അവിടത്തെ ആകെ വിദ്യാര്‍ഥികളുടെ എണ്ണം 65 വരെ ആകും. 50 കുട്ടികള്‍ക്ക് തന്നെ കഷ്ടിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് അത് 65 സീറ്റാക്കി മാറ്റുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയല്‍ നടപ്പാക്കുന്ന ഈ സീറ്റ് വര്‍ധനഒരുതലമുറയുടെ പഠന സ്വപ്നങ്ങളെത്തതന്നെ തകര്‍ക്കുന്നതാണ്. മികച്ച അക്കാദമിക് വിജയത്തിന് അധ്യാപക വിദ്യാര്‍ഥി അനുപാതം പരമാവധി കുറക്കണമെന്നതാണ് ആഗോളതലത്തില്‍നിലനില്‍ക്കുന്ന തത്വം. എന്നാല്‍  ലോകൈക  മാതൃകയാണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എത്ര ലാഘവത്തോടെയും നിരുത്തരവാദപരമായുമാണ് അത് നടപ്പാക്കുന്നത് എന്നത് തിരിച്ചരിയേണ്ടതുണ്ട്. ഗുണനിലവാരമില്ലാത്ത പഠനവും അധ്യാപനവുമാണ് ഇതിന്റെആദ്യഘട്ടം. ലാബ് പോലുള്ള പഠന ഗവേഷണ പ്രവര്‍ത്തനങ്ങളിലും ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം സുപ്രധാനമാണ്. വിദ്യാര്‍ഥികളുടെ സ്വാഭാവ രൂപീകരണവും മറ്റും നടക്കുന്ന ഈ പ്രായത്തില്‍, ഒരു തരത്തിലുള്ള പിന്തുണയും പരിഗണനയും അധ്യാപകരില്‍നിന്ന് ലഭിക്കാതെ പോകുന്നത് അവരുടെ സംസ്കാരത്തിലും ജീവിതത്തിലും സൃഷ്ടിക്കുന്ന ശൂന്യത വാചകമടികൊണ്ട് നികത്താനാകില്ല.

പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച്, അതൊരു ഭരണ നേട്ടമായി ആഘോഷിക്കുന്നവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷം. അവരും പക്ഷെ പഠിക്കാന്‍ കുട്ടികള്‍ കൂടുതലുള്ള മലബാറില്‍ കൂടുതല്‍ പൊതുവിദ്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് പതിവ്. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെല്ലാം അധ്യാപകരുടെ തൊഴില്‍ സൌകര്യാര്‍ഥം നടപ്പാക്കുന്നതാണെന്ന പരിഹാസവും വിമര്‍ശവും നേരത്തെയുണ്ട്. മലബാറില്‍ കൂടുതല്‍ പൊതുവിദ്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തോടുള്ള സര്‍ക്കാറുകളുടെ മനോഭാവം - വിശേഷിച്ചും ഇടതുസര്‍ക്കാറിന്റെ - ഈ വിമര്‍ശനത്തെ ശരിവക്കുന്നു.  ഫലത്തില്‍ മലബാറിലെ വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും വികാസത്തെയും പ്രത്യക്ഷമായും പരോക്ഷമായും സമഗ്രമായി തകര്‍ക്കുന്ന സാമൂഹിക വിരുദ്ധ നടപടിയായി സര്‍ക്കാര്‍ നിലപാട് മാറുന്നുണ്ട്.
ചുരുക്കത്തില്‍ മലബാറിലെ പഠന സൌകര്യങ്ങളുടെ അപര്യാപ്തത,  ജനാധിപത്യ വിരുദ്ധമായ അവകാശ നിഷേധവും ഭരണകൂട അനാസ്ഥയും അവഗണനയുമാണ്. അതിന് വംശീയതയോളം വളര്‍ന്ന വിവേചനവും സുപ്രധാന ഘടകമാണ്. സീറ്റില്ലാത്തവര്‍ ഓപണ്‍ സ്കൂളില്‍ പോകട്ടെ എന്നത് വരേണ്യ മനോഭാവമാണ്. ഈ ഫ്യൂഡല്‍ അവഹേളനം അവസാനിപ്പിച്ചിട്ട് വേണം പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കാന്‍. ഭരണ സംവിധാനം നിയന്ത്രിക്കുന്നവരുടെ മക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന സൌകര്യങ്ങളുടെ പേരല്ല കേരളത്തിന്റെ പൊതു സംവിധാനമെന്നത് എന്ന് ഭരിക്കുന്നവരും അത് ചലിപ്പിക്കുന്നവരും അത് നിഷേധിക്കപ്പെടുന്നവരും തിരിച്ചറിയണം. എല്ലാവര്‍ക്കും ഒരുപോലെ തുല്യമായി ലഭ്യമാകാത്തതെല്ലാം വിവേചനവും അനീതിയുമാണ്. മലബാറിനോടുള്ള ഈ വിവേചനം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ സാര്‍വത്രികതയെ പരിഹാസ്യമാംവിധം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവും അന്യായവുമാക്കി മാറ്റുന്നുണ്ട്.  


(സുപ്രഭാതം ദിനപ്പത്രം, ജൂലൈ 10 - 2020)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...