Wednesday, June 10, 2020

ഓണ്‍ലൈന്‍ പഠനം: സര്‍ക്കാര്‍ ന്യായ വാദങ്ങളിലെ ജാതി







ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തിന്റെ പേരില്‍ ആതമഹത്യ ചെയ്ത വളാഞ്ചേരിയിലെ
ദേവികയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി, വിദ്യാഭ്യാസ വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്നാണ്. ഈ ന്യായവാദത്തിന് ബലം പകരാന്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്തതായി മുഖ്യമന്ത്രി വിശദീകരിച്ച പ്രധാന നടപടികള്‍ ഇവയാണ്:  2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൌകര്യമില്ല എന്ന് നേരത്തെ കണ്ടെത്തി, അക്കൂട്ടത്തില്‍ മരിച്ച ദേവികയുമുണ്ട്, ആ കുട്ടിയുടെ സ്ഥലത്തും പകരം സംവിധാനം ഏര്‍പെടുത്താനുള്ള നടപടി ആരംഭിച്ചിരുന്നു, ഇപ്പോള്‍ നടക്കുന്നത് ട്രയലാണ്, ഇതിനിയും തുടരും,  പഠന സൌകര്യമില്ലാത്തവരുടെ പ്രശ്നങ്ങള്‍ രണ്ടാഴ്ചക്കകം പരിഹരിക്കും.

സര്‍ക്കാര്‍വക കൊലപാതകത്തിന്റെ പാപക്കറ കഴുകിക്കളയാന്‍ മരണശേഷം ഒരു ഭരണാധികാരി എടുത്തുപ്രയോഗിച്ച വെറുംന്യായങ്ങളായിരുന്നില്ല അത്. ഓണ്‍ലൈന്‍ പഠന പദ്ധതിയുടെ ആലോചനാഘട്ടം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന 'വര്‍ഗ' സിദ്ധാന്തങ്ങള്‍ തന്നെയാണ്.  സര്‍ക്കാര്‍ വാദങ്ങളിലെല്ലാം നിഴലിട്ടുനില്‍ക്കുന്നത് പക്ഷെ ഫ്യൂഡല്‍ മനോഭാവമാണെന്ന് മാത്രം.

'പഠന സൌകര്യമില്ലാത്തവരെ കണ്ടെത്തി'

2.6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൌകര്യമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട് എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച ഭരണ നേട്ടം. അതിന് വേണ്ടി നടത്തിയ സര്‍വേയുടെ കാര്യക്ഷമതയില്ലായ്മയും സൂക്ഷ്മതക്കുറവും അത് സംഘടിപ്പിച്ചവര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍/ടിവി ഉണ്ടോ എന്നതായിരുന്നു ഏറ്റവും പ്രധാന ചോദ്യം. ഉണ്ട് എന്ന് മറുപടി നല്‍കിയ രക്ഷിതാക്കളുടെ എണ്ണം സര്‍ക്കാറിനെ സന്തോഷിപ്പിച്ചു.  കുട്ടികളുടെ പഠനത്തിനാവശ്യമായ അധിക സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ, അത് ദീര്‍ഘ സമയം ഉപയോഗിക്കാന്‍ തക്ക ശേഷിയുള്ളതാണോ, അതിന് വേണ്ട ഡാറ്റാ ചിലവ് താങ്ങാന്‍ കഴിവുണ്ടോ, വീട്ടില്‍ നെറ്റ്‍വര്‍ക്കുണ്ടോ, പ്രവര്‍ത്തനക്ഷമമായ ടിവിയും അതിന് വിക്ടേഴ്സ് ചാനല്‍ ലഭിക്കുന്ന കണക്ഷനുമുണ്ടോ, ഫോണുള്ള രക്ഷിതാവിന് കുട്ടിക്കൊപ്പം ഇരുന്ന് പഠനത്തിന് പിന്തുണ നല്‍കാനാകുമോ, ഇല്ലെങ്കില്‍ അധിക ഫോണ്‍ ലഭ്യമാണോ തുടങ്ങിയ ചോദ്യങ്ങളൊന്നും ഉന്നയിക്കപ്പെട്ടില്ല. ഇത്തരം സൂക്ഷ്മ വിവരങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന വിവരം സൌകര്യമില്ലായ്മയുടെ ആഴം രൂക്ഷമാക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാറിന് വേണ്ടിയിരുന്നത് പഠിക്കാനാകാത്തവരുടെ എണ്ണം 'നഗ്ലിജിബിള്‍ എമൌണ്ട്' ആയി നിലനിര്‍ത്താനാകുന്ന 'കണ്ടെത്തലായിരുന്നു' എന്നുവേണം മനസ്സിലാക്കാന്‍. എണ്ണം അവഗണിക്കാനാകാത്തതായി മാറി  ഈ പരിപാടി ഉപേക്ഷിക്കേണ്ടിവന്നേക്കുമോ എന്ന ഭയാശങ്കയാല്‍ സൂക്ഷ്മ വിവരങ്ങളിലേക്ക് അന്വേഷണം പോകാതിരുന്നത് ഭരണനിര്‍വഹണത്തിലെ ജാതീയത കൊണ്ടാണ്.




അസൌകര്യ പരഹാര പദ്ധതി!

പഠനം തുടങ്ങും മുമ്പേ സൌകര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഒന്നും ചെയ്തില്ല. അധ്യയനം തുടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചില സര്‍ക്കുലറുകള്‍ അയച്ചു. ചില തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് ചില കുട്ടികള്‍ക്ക് സൌകര്യമൊരിക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഇതിലപ്പുറം, പരിധിക്ക് പുറത്തായവര്‍ ആരാണ്, അവരേതൊക്കെ തരത്തിലും തലത്തിലുമുള്ളവരാണ്, അവരുടെ സാന്പത്തികാവസ്ഥ, ജാതി, വര്‍ഗം, സാമൂഹികാസ്ഥാനം തുടങ്ങിയവ എന്താണ്, അവരെക്കൂടി ജൂണ്‍ ഒന്നിന് പാഠഭാഗം കാണാന്‍ പറ്റുന്നവരാക്കുന്നതെങ്ങനെയാണ് എന്നൊന്നും സര്‍ക്കാര്‍ ആലോചിച്ചില്ല. പുറത്താക്കപ്പെട്ടവരില്‍ ആരായിരിക്കും കൂടുതലുണ്ടാകുക എന്നും അവരെ ചേര്‍ത്തുപിടിക്കാന്‍ ഏറ്റവും ചുരുങ്ങിയ നടപടികള്‍ എന്തായിരിക്കണമെന്നും  കേരളത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് സാമാന്യ ധാരണയുള്ള ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ഈ സാമാന്യ ധാരണ ഉണ്ടാകുമെന്നുറപ്പുള്ള സംസ്ഥാന സര്‍ക്കാര്‍ സംവിധാനം അസൌകര്യമുള്ളവരെക്കുറിച്ച വിശദ പഠനം നടത്തേണ്ടതില്ലെന്ന ധാരണയിലേക്ക്  എത്തുന്നതിന് പിന്നിലെ പ്രധാന ഘടകം ജാതീയതയാണ്.

'ആദ്യം നടക്കുന്നത് ട്രയല്‍'

ആദ്യ ആഴ്ച നടക്കുന്നത് ട്രയലാണെന്നും അതില്‍ ഉള്‍പെടാന്‍ പറ്റാത്തവരുടെ പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കുമെന്നുമാണ് സര്‍ക്കാര്‍ ഒരാഴ്ചയിലേറെയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ട്രയലില്‍ ഉള്‍പെടാന്‍ യോഗ്യരും അയോഗ്യരുമായി കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തെ വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പഠന സൌകര്യമില്ലാത്തവര്‍ പരീക്ഷണ ഉപകരണങ്ങളായി. അവര്‍ പഠനത്തിന്റെ ഒന്നാം ദിവസം പുറത്താക്കപ്പെട്ടു. പരീക്ഷണത്തിനിരിക്കാന്‍ ഇവര്‍ അയോഗ്യരാണെന്ന് സര്‍ക്കാര്‍ വിധിച്ചതിന്റെ സാമൂഹിക മാനദണ്ഡം എന്താണ്? സാങ്കേതിക സൌകര്യം ഏര്‍പെടുത്താന്‍ സാന്പത്തിക ശേഷിയില്ലാത്തവര്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പദ്ധതിയുടെ തുടക്കത്തില്‍ പുറത്തുനില്‍ക്കണമെന്ന് തീരുമാനിക്കുന്നതെങ്ങനെയാണ്? അവസാനത്തെ മനുഷ്യനും പ്രാപ്യമാകുന്ന തുല്യ വികസനം അടിസ്ഥാന അവകാശമായ ഒരു ജനാധിപത്യരാജ്യത്ത് വിഭവ ശേഷിയില്ലാത്തവരെന്ന് പരസ്യമായി മുദ്രയടിച്ച് ഒരുസംഘത്തെ പുറത്തുനിര്‍ത്തിയ വിചിത്രമായ അനുഭവത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.  സാമൂഹിക മൂലധനമില്ലാത്തവരെ പുറത്തുനിര്‍ത്തിയാലോ പരീക്ഷണ വസ്തുവാക്കിയാലോ ഭരണകൂടത്തിന് നേരെ ചോദ്യമുയരില്ലെന്ന ആത്മവിശ്വാസം ഉള്ളിലെ ജാതീയതയാണ്.
Add caption



'പരിഹാരം ഒരാഴ്ച കഴിഞ്ഞ്'

അസൌകര്യമുള്ളവരുടെ പ്രശ്നങ്ങള്‍ ഒരാഴ്ചത്തെ ട്രയല്‍ കഴിഞ്ഞ് പരിഹരിക്കുമെന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച മറ്റൊരു വാദം. (ഇന്നലെ മുതല്‍ മുഖ്യമന്ത്രി അത് രണ്ടാഴ്ചയാക്കിയിട്ടുണ്ട്.) എല്ലാവര്‍ക്കും ഒരുപോലെ നീതി ലഭ്യമാക്കുക എന്നത് ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന സങ്കല്‍പമാണ്. ഇവിടെയാണ് സാങ്കേതിക സൌകര്യങ്ങള്‍ ഇല്ലാത്തവര്‍ ഒരാഴ്ച മാറിനില്‍ക്കട്ടെ എന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുന്നത്. ഈ വിഭജനത്തിന്റെ മാനദണ്ഡം ഡിജിറ്റല്‍ സാങ്കേതികതയല്ല. മറിച്ച്
ഉള്ളവനും ഇല്ലാത്തവനുമെന്ന ഏറ്റവും ലളിതവും എന്നാല്‍  ഭയാനകവുമായ വിഭജനമാണ്. ഇങ്ങനെ പൌരന്‍മാരെ മനുഷ്യത്വ വിരുദ്ധമായി വിഭജിക്കാനും അവര്‍ക്കിടയില്‍ വിവേചനം പ്രയോഗിക്കാനും സര്‍ക്കാര്‍ തന്നെ തീരുമാനിക്കുന്നതും അത് പരസ്യമായി പ്രഖ്യാപിക്കുന്നതും ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. വിഭവ ശേഷിയില്ലാത്തവരുടെ അവകാശം ഒരാഴ്ച പിടിച്ചുവക്കാന്‍ ഭരണ നിര്‍വഹണ സംവിധാനത്തിന് ധൈര്യം നല്‍കുന്നത് ജാതീയതയാണ്.


'ഉള്ളവര്‍ക്ക് തുടങ്ങട്ടെ'

സാങ്കേതിക സൌകര്യം ഏര്‍പെടുത്താന്‍ ശേഷിയുള്ളവര്‍ക്ക് വേണ്ടി പഠനം തുടങ്ങുന്നു എന്നതാണ് സര്‍ക്കാര്‍ നടപടിയിലെ ആദ്യഘട്ടം. ശേഷിയില്ലാത്തവര്‍ക്ക് വേണ്ടി സൌകര്യമൊരുക്കാന്‍ രണ്ടാഴ്ച കഴിയട്ടെ എന്ന് തീരുമാനിച്ചവര്‍ക്ക്, പഠനം തുടങ്ങാന്‍ രണ്ടാഴ്ച കഴിയട്ടെ എന്നും തീരുമാനിക്കാമായിരുന്നു. എല്ലാവര്‍ക്കും ലഭ്യമാകുന്ന സൌകര്യം ഏര്‍പെടുത്തിയ ശേഷം ട്രയല്‍ നടത്തുക എന്നതായിരുന്നു ശരി. പക്ഷെ അത്ര ക്ഷമിക്കാന്‍ സര്‍ക്കാറിന് വയ്യ. കാരണം, വിഭവ ശേഷിയുള്ളവനെ തൃപ്തിപ്പെടുത്താനുള്ള തിടുക്കം, സൌകര്യമുള്ളവര്‍ക്ക്  (ചിലപ്പോള്‍ അവര്‍ പോലും അറിയാതെ) സര്‍ക്കാര്‍ ഉറപ്പാക്കുന്ന പ്രത്യേക പരിഗണനകള്‍, അതുവഴി നടക്കുന്ന സര്‍ക്കാറിന്റെ പ്രതിച്ഛായാനിര്‍മാണം.. ഇതൊക്കെയാണ് ഭരണ സംവിധാനത്തിന്റെയും അതിന്റെ ഓരംപറ്റിനില്‍ക്കുന്ന സ്തുതിപാഠകരുടെയും മുന്‍ഗണനകള്‍. ഉള്ളവര്‍ക്ക് നല്‍കുന്ന പരിഗണനകളുടെയെല്ലാം അടിസ്ഥാനം ജാതിമനോഭാവവും വിവേചനവുമാണ്. ശേഷിയുള്ളവന് വേണ്ടി ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങാനുള്ള തിടുക്കം ഉള്ളിലുറങ്ങിക്കിടക്കുന്ന ജാതീയതയുടെ ഉപോത്പന്നമാണ്.



'ജനകീയ മുന്നേറ്റം‌'

'ഇതൊരു ജനകീയ മുന്നേറ്റമായി മാറും. ജനങ്ങള്‍ ഇതേറ്റെടുക്കും.'
ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ദിവസവും വിദ്യാഭ്യാസ മന്ത്രി ചാനലുകളില്‍ വന്നിരുന്ന് ആവര്‍ത്തിച്ച് പറഞ്ഞ കാര്യം ഇതാണ്. ജനങ്ങള്‍ ഏറ്റെടുക്കും, തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യും എന്നൊക്കെയുള്ള പ്രത്യാശ മാത്രമാണ് സര്‍ക്കാര്‍ നയം എന്നാണ് ആവര്‍ത്തിച്ചുള്ള ഈ പറച്ചിലില്‍ നിന്ന് ബോധ്യപ്പെടുക. കുട്ടികളുടെ യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ പരിഹാരം കാണാനോ തന്റെയോ സര്‍ക്കാറിന്റെയോ കൈവശം ഒരുപായവുമില്ല എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മന്ത്രി. ഞങ്ങള്‍ രണ്ടുതരം വിദ്യാര്‍ഥിക്കൂട്ടങ്ങളെയുണ്ടാക്കിയിട്ടുണ്ട്, അവരെ ഒന്നാക്കിത്തീര്‍ക്കേണ്ട ഉത്തരവാദിത്തം ഇനി നിങ്ങള്‍ക്കാണ് എന്നാണ് മന്ത്രി പറയുന്നതിന്റെ അര്‍ഥം. ജനകീയമായ പരിഹാരത്തിന് വേണ്ടി സര്‍ക്കാര്‍ വ്യവസ്ഥാപിതമായി എന്തുചെയ്തു എന്ന ചോദ്യത്തിനും മന്ത്രിക്ക് മറുപടിയില്ല. വിഭവശേഷിയില്ലായ്മയാല്‍ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെടുകയും തുല്യാവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നവരെ,  'ജനകീയത' എന്ന പ്രയോഗത്തിന്റെ മറവിലൂടെ  തികഞ്ഞ അനിശ്ചിതത്വത്തിലേക്ക് എറിഞ്ഞുകൊടുക്കാമെന്ന ഭരണകൂടത്തിന്റെ ആത്മവിശ്വാസവും ജാതിയാണ്.  

ദേവികയുടെ മരണത്തിന് മുന്പ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മരണ ശേഷം മുഖ്യമന്ത്രിയും പറയുന്നത്. ഈ വിതണ്ഡവാദങ്ങള്‍ നേരത്തെതന്നെ നിരത്തിയിരുന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ അധിക ന്യായം. പഠിക്കാന്‍ ശേഷിയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ജീവന്‍കവര്‍ന്നെടുത്തിട്ടും വിവേചനപൂര്‍ണവും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ മുട്ടുന്യായങ്ങള്‍ ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. മുഖ്യധാരയുടെ പരിധിക്ക് പുറത്താക്കപ്പെട്ട സാധാരണ പൌരന്‍മാരോടുള്ള 'പുരോഗമന'കേരളത്തിന്റെ ഫ്യൂഡല്‍ മനോഭാവമാണ് സര്‍ക്കാറിന്റെ എല്ലാ ന്യായീകരണങ്ങളിലും പ്രകടമാകുന്നത്. അതുകൊണ്ടാണ്,  54 ശതമാനം ജനങ്ങള്‍ക്ക് മാത്രം (IAMAI report 2019- ദി ഹിന്ദു) ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൌകര്യമുള്ള കേരളത്തിലെ, ഒരു ദലിത് പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച്  ജനാധിപത്യ രാജ്യത്തെ ഒരു മുഖ്യമന്ത്രിക്ക് ഇത്ര ലാഘവത്തോടെ സംസാരിക്കാന്‍ കഴിയുന്നത്. 

(2020 ജൂണ്‍ 20, മീഡിയവണ്‍ വെബ്)


പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...