Sunday, July 22, 2018

മീശ പിരിക്കേണ്ടത് ആര്‍ക്കുനേരെ?



കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അധീശാധികാരമുള്ള സവര്‍ണ ഹിന്ദു പാരന്പര്യത്തിന്റെ സാംസ്കാരിക പിന്തുടര്‍ച്ച അവകാശപ്പെടുകയും അത് മൂലധനമാക്കി പ്രവര്‍ത്തിക്കുകയും അതിന്റെ പിന്‍ബലത്തില്‍ മാധ്യമ വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്ത സ്ഥാപനമാണ് മാതൃഭൂമി. കേരളീയത എന്നത്, സവര്‍ണ ഹിന്ദു ആചാരങ്ങളാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതില്‍, പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളെ അപരവത്കരിക്കുന്നതില്‍, പ്രതിലോമകരമായ ഹിന്ദുത്വ അജണ്ടകള്‍ക്ക് കേരളത്തില്‍ പൊതുസ്വീകാര്യത സൃഷ്ടിക്കുന്നതിലുമെല്ലാം നേതൃപരമായ പങ്കുവഹിക്കുന്ന സ്ഥാപനം. അപ്പണി ചെയ്യുന്പോള്‍ പോലും മതേതര-ലിബറല്‍ വേഷമണിഞ്ഞവരുടെ കൈയ്യടി നിര്‍ലോഭം ലഭിക്കുന്ന സ്ഥാപനം. അഥവ ഹിന്ദു വര്‍ഗീയവാദികളുടെയും അവരെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെയും പിന്തുണ ഒരേസമയം ഒരുപോലെ ഉറപ്പാക്കാന്‍ കഴിയുന്ന അപൂര്‍വ മാധ്യമ സ്ഥാപനം. അവരാണ് സംഘ്പരിവാര്‍ ഭീഷണിയുടെ പേരില്‍ എസ് ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചിരിക്കുന്നത്. നോവല്‍, എഴുത്തുകാരന്‍ സ്വയംപിന്‍വലിച്ചതാണ് എന്ന മാതൃഭൂമിയുടെ ന്യായവാദം അത്രയെളുപ്പം വിഴുങ്ങാനാവില്ല. മാതൃഭൂമിയെപ്പോലെ കേരളത്തില്‍ ഇത്രമേല്‍ സ്വാധീനശേഷിയുള്ള ഒരു സ്ഥാപനം സ്വയം തീരുമാനിക്കാതെ ഹരീഷിനെപ്പോലൊരു എഴുത്തുകാരന് ഇങ്ങിനെ തോറ്റ് പിന്‍മാറേണ്ടിവരില്ല എന്നുറപ്പാണ്. ഇത്രമേല്‍ സാമൂഹിക മൂലധനമുള്ള മാതൃഭൂമി, ആ നോവല്‍ പ്രസിദ്ധീകരിക്കുക തന്നെചെയ്യുമെന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ ഈ അന്യായം സംഭവിക്കുകപോലുമില്ലായിരുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചത്. 



ഹരീഷിനെതിരെ നടന്ന ആക്രമണങ്ങളോട് ഈ ദിവസങ്ങളിലെല്ലാം മാതൃഭൂമി കടുത്ത നിശ്ശബ്ദത പാലിച്ചു. നോവല്‍‍ പിന്‍വലിച്ച വാര്‍ത്തയില്‍പോലും ഭീഷണിയുയര്‍ത്തിയത് സംഘ്പരിവാറാണ് എന്ന് പറയാന്‍ തയാറായില്ല. ഹരീഷിനെതിരായ സംഘ്പരിവാര്‍ ആക്രമണങ്ങളെ മൌനംകൊണ്ട് പിന്തുണച്ച്, ആ നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരനെ നിര്‍ബന്ധിതമാക്കുകയാണ് മാതൃഭൂമി ചെയ്തത്. ആവിഷ്കാര സ്വാതന്ത്ര്യവും ഹിന്ദു ഫാഷിസവും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്പോള്‍ ഞങ്ങള്‍ തീവ്ര ഹിന്ദുത്വത്തിന് ഒപ്പമേ നില്‍ക്കൂവെന്നാണ് ഈ നടപടിയിലൂടെ മാതൃഭൂമി പ്രഖ്യാപിക്കുന്നത്. കേരളീയ പൊതുസമൂഹത്തിലേക്ക് പരസ്യമായും രഹസ്യമായും ഹിന്ദുത്വ വര്‍ഗീയതയെ കടത്തിവിടുന്ന മാതൃഭൂമിയുടെ ഒളിയജണ്ടകളെക്കൂടി ചോദ്യംചെയ്യാതെ ഹരീഷിന് വേണ്ടിയുള്ള ഐക്യദാര്‍ഡ്യം പൂര്‍ണമാകില്ല.

(FB post on 21-07-18)

ഇനി യൂറോ കപ്പല്ല, ആഫ്രോ കപ്പാണ്

ഫ്രാന്‍സ് ടീം അംഗങ്ങള്‍ കളിക്കളത്തിലെ ആഘോത്തില്‍

ഈ ലോകകപ്പ് ഫുട്ബോളിനെ കളിയഴക് കൊണ്ട് സവിശേഷമാക്കിയത് ആഫ്രിക്കയില്‍നിന്നെത്തിയ ടീമുകളായിരുന്നു. സെനഗല്‍, മൊറോക്കോ, നൈജീരിയ, തുനീഷ്യ, ഈജിപ്ത് എന്നിവര്‍. ഇതില്‍ തന്നെ സെനഗലും മൊറോക്കോയും ഫുട്ബോള്‍ പ്രേമികളുടെ മനംകവര്‍ന്നു. ഗ്രൂപ്പില്‍ രണ്ടാമതായിട്ടും ഫെയര്‍ പ്ലേയുടെ പേരിലാണ് സെനഗല്‍  പുറത്തായത്. മൊറോക്കോയുടെ തോല്‍വി സൃഷ്ടിച്ച വിവാദം ഫിഫയെത്തന്നെ പ്രതിക്കൂട്ടില്‍നിര്‍ത്തി. നൈജീരിയയും പൊരുതിത്തോറ്റാണ് മടങ്ങിയത്. ആഫ്രിക്കന്‍ ടീമുകളുടെ പുറത്താകല്‍ മുന്പെങ്ങുമില്ലാത്തവിധം ഫിട്ബോള്‍ പ്രേമികളെ നിരാശരാക്കുകയും ചെയ്തു.
ആഫ്രിക്കന്‍ ടീമുകള്‍ക്ക് പിന്നാലെ ക്വാര്‍ട്ടറില്‍ നിന്ന് ലാറ്റിനമേരിക്കക്കാര്‍കൂടി പുറത്തായത് വലിയ നിരാശ പടര്‍ത്തി. ലാറ്റിനമേരിക്കന്‍ ആരാധകര്‍ക്ക് മഹാഭൂരിപക്ഷമുള്ള കേരളത്തില്‍ വിശേഷിച്ചും. ലോകകപ്പിന്റെ ആഗോള സ്വഭാവം നഷ്ടമായെന്നും അത് യൂറോ കപ്പായി മാറിയെന്നുമൊക്കെയാണ് വിലാപം. എന്നാല്‍ അത്രക്ക് സങ്കപ്പെടാനായിട്ടില്ല എന്നാണ് കളിക്കളത്തിന് പുറത്തെ ചരിത്രം പറയുന്നത്. ആഫ്രിക്കന്‍ പ്രേമികളെയും യൂറോ വിരുദ്ധരെയും ആകര്‍ഷിക്കാന്‍തക്ക ന്യായങ്ങള്‍ ഈ ലോകകപ്പില്‍ ഇനിയും ബാക്കിയുണ്ട്. അതാകട്ടെ അങ്ങേയറ്റം പ്രത്യക്ഷവുമാണ്.

കിലിയന്‍ എംബാപ്പെ
ലോകകപ്പില്‍ ആഫ്രിക്കന്‍ ടീം ഇനിയും ബാക്കിയുണ്ട് എന്നാണ് ഫ്രാന്‍സിനെപറ്റി ഇപ്പോള്‍ പ്രചരിക്കുന്ന തമാശ. അത്രയേറെയുണ്ട് ഫ്രാന്‍സിലെ ആഫ്രിക്കന്‍ താരസാന്നിധ്യം. 23 അംഗ ഫ്രാന്‍സ് ടീമില്‍ 12 പേര്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായി വംശ ബന്ധമുള്ളവരാണ്. കുടിയേറ്റക്കാരായോ അഭയാര്‍ഥികളായോ ഒക്കെ വന്നെത്തിയവരുടെ പിന്‍മുറക്കാര്‍. ടീമിലെ വെറും അംഗങ്ങളുമല്ല ഇവര്‍. ഫ്രാന്‍സിനെ ഓരോമത്സരത്തിലും വിജയത്തിലേക്ക് നയിക്കുന്നവര്‍. ഈ ലോകകപ്പിലെ താരോദയമായി മാറിയ കിലിയന്‍ എംബാപ്പെ തന്നെ ഒന്നാമന്‍. കാമറൂണ്‍-അള്‍ജീരിയ വംശ പരന്പരയിലെ ഫ്രഞ്ച് കണ്ണിയാണ് എംബാപ്പെ. സെമിയില്‍നിന്ന് ഫ്രാന്‍സിനെ ഫൈനലിലേക്ക് നയിച്ച സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍ വംശജനാണ്. പ്രധാന താരങ്ങളായ പോള്‍ പോഗ്ബ (ഗനി), ഡെംബലെ (സെനഗല്‍/മാലി), മറ്റൌഡി (അംഗോള/കോംഗോ),  മിഡ്ഫീല്‍ഡിലെ വന്‍ മതില്‍ കാന്റെ (മാലി), മന്‍ഡാന്റ (കോംഗോ), നബീല്‍ ഫാഖിര്‍ (അള്‍ജീരിയ), ആദില്‍ റാമി (മൊറോകോ), ബഞ്ചമിന്‍ മെന്റി (സെനഗല്‍), ജിബ്രില്‍ സിദ്ബെ (സെനഗല്‍), കിംപെന്പെ (കോംഗോ)... ഇവരെല്ലാം ആഫ്രിക്കന്‍ വംശ പാരന്പര്യമുള്ള ഫ്രഞ്ചുകാരാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പുറത്തുപോയാലും ഫ്രാന്‍സുണ്ടല്ലോ ബാക്കി എന്ന് ആശ്വസിക്കാനാകുംവിധം സമൃദ്ധമാണ് ആ സാന്നിധ്യം. 7 ശതമാനമാണ് ഫ്രാന്‍സിലെ ആപ്രിക്കന്‍ വംശജരുടെ ജനസംഖ്യ.

മൂന്നാം സ്ഥാനത്തിന് വേണ്ടി നടക്കുന്ന അടുത്ത മത്സരം ബെല്‍ജിയം, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ തമ്മിലാണെങ്കിലും യഥാര്‍ഥ മത്സരം ആഫ്രിക്കക്കാര്‍ തമ്മിലാണ്. ഇംഗ്ലണ്ടില്‍ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം മാത്രം വരുന്നവരുടെ 11 പ്രതിനിധികളാണ് ഇംഗ്ലീഷ് ടീമിലുള്ളത്. ജമൈക്കന്‍ ബന്ധമുള്ള ആഷ്‍ലെ യങ്, ഡാനി റോസ്, റഹീം സ്റ്റെര്‍ലിങ്, കരീബിയന്‍ വേരുകളുള്ള ലിംഗാര്‍ഡ്, റാഷ്ഫോര്‍ഡ്, ഘാന ബന്ധമുള്ള വെല്‍ബാക്, ഡെല്‍ അലി (നൈജീരിയ)... തുടങ്ങിയവര്‍. എതിരാളികളായ ബെല്‍ജിയത്തെ എല്ലാ നിരയിലും നയിക്കുന്നത് ആഫ്രിക്കന്‍ പാരന്പര്യം തന്നെ. കോംപിനി, ഫെല്ലിനി, ലുകാകു, ഡെംബെല്‍, ബൊയാട്ട, ബാഷ്വായ്, ലാനര്‍ ഷാദ്‍ലി, ടിലെമെന്‍ തുടങ്ങിയവര്‍. അതിവേഗത്തിലും പന്തടക്കത്തിലും ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഇവരുടെ കാലുകള്‍ പ്രകടിപ്പിക്കുന്ന വൈദഗ്ധ്യത്തിനുപോലും സാമ്യതയുണ്ടെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. അതെ, ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് യൂറോ കപ്പല്ല, ആഫ്രോ കപ്പാണ്.

അതത് രാജ്യങ്ങളിലെ വംശീയവാദികളുടെ എതിര്‍പുകളെ അതിജീവിച്ചാണ് പല താരോദയങ്ങളുമുണ്ടാകുന്നത്. ഈ കളിക്കാലത്ത്, കാല്‍പന്തു കളിപ്രേമികളുടെ മനസ്സിലിടം നേടിയവര്‍ക്കെല്ലാമുണ്ട് ആഫ്രിക്കയോട് ചേര്‍ന്നുനില്‍ക്കുന്ന വംശ പാരന്പര്യം. ജീവിതത്തിന്റെ അതിസങ്കീര്‍ണമായ ദശാസന്ധികളില്‍ സ്വന്തം വേരുകള്‍ മുറിച്ചെറിഞ്ഞ് പലായനം ചെയതവരോ അതിജീവനത്തിന് വേണ്ടി വന്‍കരകള്‍ താണ്ടിയവരോ ഒക്കെയാണ് ഈ പ്രതിഭകളെ ലോകഫുട്ബോളിന് സമ്മാനിച്ചത്. ജനസംഖ്യയാല്‍ അതിന്യൂനപക്ഷമായ രാജ്യങ്ങളില്‍ പോലും ദേശീയ ഫുട്ബോള്‍ ടീമിനെ, അനുപാതാതീമായ പങ്കാളിത്തത്താല്‍ ഇവര്‍ വേറിട്ടുനിര്‍ത്തുന്നത് അവരുടെ വംശാവലിയില്‍ അന്തര്‍ലീനമായ കളിവൈഭവത്തിന്റെ പാരന്പര്യാംശങ്ങള്‍ തന്നെയാണ്.

(FB post on 12-07-2018)

Tuesday, July 10, 2018

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND)

തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം. ഏതാനും കുട്ടികളെ ഇതിനകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. അതുപോലൊരു ഗുഹയുണ്ട് ഉത്തരാഖണ്ഡില്‍. അത്രതന്നെ ദുര്‍ഘടവും അപകടകരവുമല്ല, ഈ ഇന്ത്യന്‍ ഗുഹ. ആഴവും നീളവും അതിന്റെ നാലിലൊന്ന് വരില്ല. എങ്കിലും വെള്ളമുയര്‍ന്നാല്‍ രക്ഷപ്പെടാന്‍ വഴികളില്ലാത്ത ഗുഹയാണിതും. ഡെറാഡൂണില്‍നിന്ന് എട്ട് കിലോമീറ്റര്‍ ദൂരെ അനര്‍വാല എന്ന ഗ്രാമത്തില്‍.
തുറസ്സായ സ്ഥലത്തുനിന്ന് ഗുഹാമുഖത്തെത്തിയാല്‍ പിന്നെ പിന്നിടേണ്ടത് 600 മീറ്റര്‍ ദൂരം. ഒരാള്‍ക്ക് കടന്നുപോകാവുന്നത്ര വീതിയില്‍ ഒരിടവഴി. വഴിയെന്നാല്‍ വെറുംവഴിയല്ല. പുഴതന്നെയാണ്. വെള്ളെമില്ലാത്തപ്പോള്‍ മാത്രം നടക്കാവുന്ന വഴി. ഇരുഭാഗത്തും കൂറ്റന്‍ പാറകള്‍, ഒരുമഹാശില പിളര്‍ന്നുകീറിയപോലെ. അതിന് 10 മീറ്റര്‍ ഉയരം വരും. അകത്തേക്ക് പോകുംതോറും ഇരുവശത്തുനിന്നും മഹാമലകള്‍ നമ്മെ ഇറുകിപ്പുണര്‍ന്നേക്കുമെന്ന് തോന്നിപ്പിക്കുംവിധം ചെറുതായി ചെറുതായിത്തീരുന്ന വഴി. ഇരുളും ഇടക്ക് മേലേനിന്ന് അബദ്ധത്തിലെന്നപോലെ തെറിച്ചുവീഴുന്ന വെളിച്ചവും ഇടകലര്‍ന്ന ആ വഴിയിലൂടെ നടന്നാല്‍ ഒടുവിലെത്തുന്നത് വെള്ളംകുത്തിയിറങ്ങുന്ന ഗുഹാമുഖത്ത്. അതിനപ്പുറം നിഗൂഡമായ നിശ്ശബ്ദദതയാണ്. കെട്ടിടത്തിന്റേതെന്ന് തോന്നിക്കുന്ന അവശിഷ്ടം വിദൂരകാഴ്ചയില്‍ കാണാം.





കൊള്ളക്കാരുടെ ഗുഹ എന്നാണ് ഇതറിയപ്പെടുന്നത്. കൊള്ളസംഘം സാധനങ്ങല്‍ സൂക്ഷിക്കാനും ഒളിച്ചിരിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലം എന്ന കഥയാണ് ഈ ഗുഹയുടെ നാടന്‍ചരിത്രം. അതുകൊണ്ട് തന്നെ പേരും അങ്ങിനെയായി - റോബേഴ്സ് കേവ്. കൊള്ളക്കാരുടെ ഭീതിതമായ കഥകള്‍ക്കിണങ്ങുന്ന വാമൊഴികള്‍ ധാരാളമുണ്ട് ഇവിടെ. അതുവഴി പോകാന്‍ ശ്രമിച്ചവരുടെ തലയറുത്തത് മുതല്‍ വികൃതമായ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വരെ പലതരം‍. ഒന്നിനും ഒരാധികാരികതയും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്പോഴും ആ കഥകള്‍ ഒരുകാലത്ത് അവരെയാകമാനം ഭയചകിതരാക്കിയിരുന്നുവെന്ന് അവരുടെ മുഖഭാവം പറയും. പണ്ട്, ഇവിടെ നിന്ന് പ്രദേശത്തെ ബ്രീട്ടീഷ് സൈനിക ക്യാന്പിലേക്ക് ജലവിതരണ ലൈന്‍ സ്ഥാപിച്ചിരുന്നുവെന്നും അതിന്റെ അവശിഷ്ടമാകാം അവിടെ കാണുന്ന കെട്ടിടമെന്നും കരുതുന്നവരുമുണ്ട്. അതിലൊരുതീര്‍പുണ്ടാക്കാന്‍ ആ കെട്ടിടാവശിഷ്ടത്തോളം എത്താന്‍ ഇന്ന് വഴികളൊന്നുമില്ലത്രെ. ഗുഹക്ക് മുകളില്‍ ചെറിയൊരു ചായക്കടയുണ്ട്. ഗുഹയിലെത്തുന്നവരില്‍, സാഹസികമായി മുകളിലെത്താന്‍ കഴിയുന്നവര്‍ക്ക് മാത്രം ചായകുടിക്കാന്‍ പറ്റുന്നയിടം. അതും വേനല്‍കാലത്ത് മാത്രം. ഗുഹാവഴികളില്‍ വെള്ളം കയറിയാല്‍ അതുവഴിയെങ്കിലും രക്ഷപ്പെടാനാകുമെന്ന ഒരു പ്രതീക്ഷ ബാക്കിവക്കുന്നുണ്ട്, ഈ വഴി. പ്രതീക്ഷ മാത്രം! കാരണം വെള്ളം വന്നാല്‍ അവിടയും മുങ്ങുമത്രെ.
വേനല്‍കാലത്ത് മാത്രമാണ് ഇവിടെ സന്ദര്‍ശകര അനുവദിക്കുക. എന്നാല്‍ മഴയാസ്വദിക്കാനെത്തുന്നവരും കുറവല്ല. 2016ലും 2018ലും വെള്ളം കയറി ഇവിടെ സന്ദര്‍ശകര്‍ കുടുങ്ങിയിട്ടുണ്ട്. രണ്ട് സമയത്തും ഗുഹയിലെത്തുംമുന്നെ ആളുകളെ രക്ഷിക്കാനായി എന്നതിനാല്‍ അപകടമുണ്ടായില്ല. ടോണ്‍സ് നദിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നതാണ് ഗുഹാവഴിയില്‍ വെള്ളം നിറച്ചത്. രാവിലെ തുടങ്ങിയ മഴ പൊടുന്നനെ ശക്തിപ്പെട്ടു. ജലനിരപ്പ് അസാധാരണ വേഗത്തിലുയര്‍ന്നു. ഉച്ചയോടെ യാത്ര അസാധ്യമായി. 15 പേരാണ് അന്ന് കുടുങ്ങിയത്. എല്ലാവരെയും രക്ഷപ്പെടുത്തി. കഴിഞ്ഞ മാസവും സമാനമായ അപകടാവസ്ഥയുണ്ടായി. 25 പേരെ രക്ഷപ്പെടുത്തി.
ഏത് നിമിഷവും വെള്ളം കുത്തിയൊഴുകിയെത്തിയേക്കാമെന്ന ഉള്‍ഭയം ഓരോചുവടിലുമുണ്ടാകും. ഈ പേടിയാണ് ജലവഴിയിലെ ആ കാല്‍നടയാത്രയെ സാഹസികമാക്കുന്നത്. ഒടുവില്‍ തിരിച്ചെത്തുന്പോള്‍, വെള്ളമെന്നെ വിഴുങ്ങിയില്ലല്ലോ എന്ന ആശ്വാസവും.

(FB post on July 8, 2018)

Sunday, July 8, 2018

കൈവെട്ടുകാലത്തെ ആ മറുപടി സിപിഎമ്മുകാര്‍ ഓര്‍ക്കുന്നുണ്ടോ?


എന്‍ഡിഎഫ് പരിവാര്‍, കേരളത്തിന്റെ മൊത്തം ശ്രദ്ധയാകര്‍ഷിച്ച് നടത്തിയ പ്രധാന ഓപറേഷനായിരുന്നു മുവാറ്റുപുഴയിലെ കൈവെട്ട്. കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ആ ആക്രമണത്തെ പക്ഷെ, സമുദായത്തിന്റെ ചിലവില്‍ വരവുവക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം കേരള മുസ്‍ലിംകള്‍ ഒന്നടങ്കം ചെറുത്തുതോല്‍പിച്ചു. ആക്രമണത്തിനിരയായ അധ്യാപകന്റെ ചികിത്സ മുതല്‍ ആ സംഭവം കേരത്തില്‍ സൃഷ്ടിച്ചേക്കാവുന്ന സാമുദായിക ദ്രുവീകരണത്തിന്റെ സാധ്യതകളടക്കുന്നതില്‍ വരെ മുസ്‍ലിം സമൂഹത്തിന്റെ ബോധപൂര്‍വമായ, അതിജാഗ്രത്തായ ഇടപെടലുകളുണ്ടായി. ആ ചോദ്യം പ്രവാചകനെ അധിക്ഷേപിക്കുന്നതാണെന്ന് ആത്മാര്‍ഥമായി വിശ്വസിച്ച മുസ്‍ലിംകള്‍ പോലും അതിന്റെ പേരില്‍ ഒരു മുനഷ്യന്റെ കൈവെട്ടിയരിഞ്ഞതിനോട് നിസ്സംശയം വിയോജിച്ചു. ഒരുതരത്തിലും അത് മുസ്‍ലിം സമുദായത്തിന് സ്വീകാര്യമായ പ്രതികരണമല്ല എന്ന്, അക്കാലത്തെ എന്‍ഡിഎഫിതര മുസ്‍ലിം സംഘടനകളുടെയെല്ലാം നിലപാടുകളില്‍നിന്ന് സുവ്യക്തവുമായിരുന്നു. എന്നല്ല, ആ കൈവെട്ടാണ് ആ അധ്യാപകനുണ്ടാക്കിയ ചോദ്യത്തേക്കാള്‍ വലിയ പ്രവാചക നിന്ദ എന്നായിരുന്നു അവരുടെ നിലപാട്. ആ അക്രമവും അതിന്റെ സംഘാടകരും ആ സംഭവത്തിന്റെ പേരില്‍ മുസ്‍ലിം സമുദായത്തിനകത്ത് സ്വാധീനമുണ്ടാക്കാതിരിക്കാന്‍ വേണ്ട ആഭ്യന്തരമായ മുന്‍കരുതലുകളും മുസ്‍ലിം സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായി.
പക്ഷെ അന്ന് അധികാരത്തിലിരുന്ന സിപിഎമ്മിന്റെ പ്രതികരണം എന്തായിരുന്നു? നിയമസഭക്കകത്തും പുറത്തും അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആവര്‍ത്തിച്ച് പറഞ്ഞത് ആ ചോദ്യത്തിലാണ് പ്രശ്നമെന്നാണ്. 'അത് മഠയ ചോദ്യമാണ്' എന്നായിരുന്നു സംഭവത്തിന്റെ പിറ്റേന്ന് എം എ ബേബി പ്രയോഗിച്ച വാക്ക്. അക്രമികള്‍ക്ക് എത്രത്തോളം ന്യായവാദമായി മാറുമെന്ന് വിശദീകരിക്കേണ്ടതില്ലാത്ത പ്രതികരണം. കൈവെട്ടിയവരുടെ അക്രമ രാഷ്ട്രീയത്തെ നിരാകരിക്കുകയും അതിക്രമത്തിനരയായ ആളോട് മറയില്ലാതെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത കേരളീയ മുസ്‍ലിംകളുടെ മുഖത്തടിച്ച മറുപടി. ആരാധ്യരായ നേതാക്കള്‍ക്കെതിരായ വിമര്‍ശനങ്ങളെ കൈയ്യൂക്കുകൊണ്ട് നേരിടുന്ന പാര്‍ട്ടിശീലമനുസരിച്ച്, ഇതിലപ്പുറമൊരു പ്രതികരണം ബേബിക്ക് അസാധ്യമായിരിക്കാം. പക്ഷെ മുസ്‍ലിംകള്‍ക്ക് വേണ്ടിയായിരുന്നില്ല ആമറുപടിയെന്ന് വ്യക്തം. മഹാരാജാസിലെ കൊലയാളി സംഘത്തില്‍ മുഹമ്മദ് എന്നൊരാളുണ്ട് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒരു സൈബര്‍ സഖാവിട്ട പോസ്റ്റ് 'പ്രതി മുഹമ്മദ്' എന്നാണ്. മഠയ ചോദ്യം എന്നതുപോലെ, അക്രമികള്‍ക്കുള്ള അംഗീകാരമാണ് ഈ പ്രയോഗവും.
ഇതൊക്കെയാണ് മഹാരാജാസിലെ കൊലയാളി സംഘത്തോളം വളര്‍ന്ന ആ ക്രിമിനല്‍ കൂട്ടത്തിന് വളമായത് എന്ന് കേരളത്തിലെ മുസ്‍ലിംകള്‍ തിരിച്ചറിയുന്നുണ്ട് എന്നെങ്കിലും സിപിഎം മനസ്സിലാക്കണം.
(ചിത്രം: കൈവെട്ടിനെക്കുറിച്ച് 2010 ജൂലൈയില്‍ എം എ ബേബി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ)
(ജൂലൈ 5 2018)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...