Monday, February 13, 2017

സ്വാശ്രയം: അധ്യാപകരും തടവിലാണ്



കാസര്‍കോട് ജില്ലയിലെ ഒരു പ്രമുഖ സ്വാശ്രയ ബിഎഡ് കോളജിലെ ഒരു അധ്യാപകന്‍ കഴിഞ്ഞ വര്‍ഷം ഗുണ്ടാ ആക്രമണത്തിനിരയായി. കോളജിന് മുന്നിലിട്ട് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. മതിയായ ഹാജരില്ലാത്ത, അധ്യാപന പ്രാക്ടീസ് ചെയ്യാത്ത പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാനുള്ള ഹാജര്‍ കൃത്രിമമായി നല്‍കാന്‍ തയാറാകാത്തതാണ് മര്‍ദനത്തിന് കാരണം. റെക്കോഡുകളിലും ഒപ്പുവക്കാതിരുന്നതോടെ പരീക്ഷ എഴുതാന്‍ പറ്റാതായ പെണ്‍കുട്ടിക്ക് വേണ്ടി കോളജ് മാനേജ്‌മെന്‌റ് തന്നെയാണ് ഗുണ്ടകളെ ഏര്‍പാടാക്കിയത്. പെണ്‍കുട്ടി മാനേജ്‌മെന്‌റിന്‌റെ അടുത്ത ബന്ധുവാണത്രെ. അധ്യാപകര്‍ കേസ് കൊടത്തു. കോടതിയിലും സര്‍വകലാശാല ട്രൈബ്യൂണലിലും കേസ് നടക്കുകയാണ്. എന്നാല്‍ ഇതിനിടെ നടന്ന വാര്‍ഷിക പരീക്ഷയില്‍ പെണ്‍കുട്ടി പരീക്ഷ എഴുതി. അതില്‍ പാസാകുകയും ചെയ്തു. ഹാജരില്ലാത്ത കുട്ടി എങ്ങിനെ പരീക്ഷ എഴുതിയെന്നന്വേഷിച്ചപ്പോള്‍ സര്‍വകലാശാലക്കും മറുപടിയില്ല. പരാതിയില്‍ അധ്യാപകര്‍ ഉറച്ചുനില്‍ക്കുകയും സര്‍വകലാശാലയുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്തതോടെ ഫലം തടഞ്ഞുവച്ചതായി പ്രഖ്യാപിച്ച് സര്‍വകലാശാല പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചുവാങ്ങി തലയൂരി. അധ്യാപകനെ മാനേജ്‌മെന്‌റ് പുറത്താക്കി. ഇയാളെ പിന്തുണച്ചുവെന്നാരോപിച്ച് മറ്റൊരധ്യാപകനെയും പുറത്താക്കി. ബാക്കി അധ്യാപകരില്‍നിന്നെല്ലാം ഇവര്‍ക്കെതിരെ മൊഴി എഴുതിവാങ്ങി. പെണ്‍കുട്ടിയാകട്ടെ, അധ്യാപകര്‍ പീഡിപ്പിക്കുന്നുവെന്നൊരു പരാതി ഇവര്‍ക്കെതിരെ നല്‍കുകയം ചെയ്തു. ഭീഷണിയായും പ്രലോഭനമായും അനുനയമായുമെല്ലാം മാനേജ്‌മെന്‌റ് ഒത്തുതീര്‍പിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ അധ്യാപകര്‍ ഇതുവരെ വഴങ്ങിയിട്ടില്ല. എത്രനാള്‍ ഇവര്‍ക്കിങ്ങനെ പിടിച്ചുനില്‍ക്കാനാകുമെന്ന് ആര്‍ക്കുമൊരു ഉറപ്പുമില്ല. അത്രമേല്‍ അരക്ഷിതമാണ് സ്വാശ്രയ മേഖലയിലെ അധ്യാപക ജീവിതവും.
സര്‍വകലാശാലയും നിയമവും മാനേജമെന്‌റുകളുമെല്ലാം ഒരുഭാഗത്തുനിന്ന് നടത്തുന്ന നായാട്ടിന് ഇരയാകുന്നവരുടെ നിസ്സഹായതയുടെ ആഴം വ്യക്തമാക്കുന്നതാണ് കാസര്‍കോട്ടെ അനുഭവം. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവുവമല്ല. എന്നാല്‍ മാനേജ്‌മെന്‌റിനെതിരെ കേസ് നടത്തുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് ഈ മേഖലയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ അത്യപൂര്‍വ സംഭവമാണ്. കുട്ടികളേക്കാള്‍ കഠിനതരവും ക്രൂരവുമായ പീഡനങ്ങള്‍ക്കാണ് പല സ്വാശ്രയ കോളജുകളിലും അധ്യാപകര്‍ ഇരയാകുന്നത്. മാനസികമായി തകരുന്ന കുട്ടികളെ സംരക്ഷിക്കാനോ അവര്‍ക്കൊരു കൈത്താങ്ങാകുവാനോ  അധ്യാപകര്‍ക്ക് കഴിയാത്തതും ഈ നിസ്സഹായാവസ്ഥ കൊണ്ടുതന്നെ. എല്ലാം നിശ്ചയിക്കുന്ന മാനേജ്‌മെന്‌റുകള്‍ക്ക് സന്പൂര്‍ണമായി വിധേയപ്പെട്ട് അടിമ ജീവിതം നയിക്കാനാണ് സ്വാശ്രയ കോളജ് അധ്യാപകരുടെ വിധി. അധ്യാപകനെന്ന ഒരു പരിഗണനയും അവര്‍ക്ക് നല്‍കുന്നുമില്ല.

നിര്‍വചനത്തിന് പുറത്തായവര്‍

കന്പോളാധിഷ്ടിത സാമൂഹിക ക്രമത്തിലെ എത് ഇടപാടിലുമുള്ള പൊതു തത്വമാണ് ഉപഭോക്താവ് രാജാവാണ് എന്ന സങ്കല്‍പം. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. കുട്ടികള്‍ക്ക് അനിഷ്ടകരമായതൊന്നും അധ്യാപകര്‍ ചെയ്യരുതെന്നാണ് നിയമം. കുട്ടികളുടെ ഏത് പിഴവിനും കുറ്റംചുമക്കേണ്ടത് അധ്യാപകര്‍ തന്നെ. കുട്ടികളെ ഇങ്ങിനെ പ്രീണിപ്പിക്കുന്നതിന് പിന്നില്‍ മാനേജ്‌മെന്‌റുകള്‍ക്ക് പല താത്പര്യങ്ങളുമുണ്ട്. എന്‍ ആര്‍ ഐ ക്വാട്ട പോലെ ഉയര്‍ന്ന ഫീസ് നല്‍കുന്നവര്‍ക്കുള്ള അധിക പരിണന, കുട്ടികള്‍ പിണങ്ങിപ്പോയാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം, അടുത്ത വര്‍ഷങ്ങളിലെ അഡ്മിഷന്‍... ഇതെല്ലാം മാനേജ്‌മെന്‌റ് നിലപാടില്‍ നിര്‍ണായകമാണ്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഉയര്‍ന്ന തരത്തിലുള്ള സാമൂഹിക പദവിയും കുടുംബ പശ്ചാത്തലവുമുള്ളവരാണ് ഫീസും തലവരിയുമെല്ലാം നല്‍കി പഠിക്കാനെത്തുന്നത്. അവരെ പിണക്കുന്നത് കച്ചവട നഷ്ടത്തിന് കാരണമാകുമെന്ന തിരിച്ചറിവ് മാനേജ്മെന്റുകള്‍ക്കുണ്ട്. ഇത്തരം ഭാവി സാധ്യതകളെ മുന്‍നിര്‍ത്തിയാണ് അധ്യാപകരോടുള്ള നിലപാടുകളും മാനേജ്‌മെന്‌റുകള് രൂപീകരിക്കുന്നത്. മാനേജ്‌മെന്‌റുകളുടെ ഈ നിലപാടിന് സഹായകരമായ നിയമങ്ങളും സംവിധാനങ്ങളുമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവുമുയര്‍ന്ന സര്‍ക്കാര്‍ സംവിധാനമായി പ്രവര്‍ത്തിക്കുന്നത് ഉന്നത വിദ്യാഭ്യാസ കൌണ്‍സിലാണ്. വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്നതിലും അതിന്‌റ നിയമങ്ങളും ചട്ടങ്ങളും തയാറാക്കുന്നതിലുമെല്ലാം നേതൃപരമായ പങ്കുവഹിക്കുന്ന സ്ഥാപനം. കൗണ്‍സിലിന്‌റെ ഘടനയും പ്രവര്‍ത്തന രീതിയും പുനരവലോകനം ചെയ്ത് പുതിയ സംവിധാനം കൊണ്ടുവരാന്‍ പുതുതായി അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജന്‍ ഗുരുക്കളെ കമ്മീഷനായി നിയോഗിച്ചു. ഈ കമ്മീഷന് മുന്നില്‍ സ്വാശ്രയ കളജ് അധ്യാപകര്‍ വച്ച ഏറ്റവും പ്രധാന ആവശ്യം, കൗണ്‍സിലിന്‌റെ 'അധ്യാപകര്‍' എന്ന പ്രയോഗത്തിന്റെ ഔദ്യോഗിക നിര്‍വചനത്തില്‍ സ്വാശ്രയ കോളജുകളില്‍ പഠിപ്പിക്കുന്നവരെക്കൂടി ഉള്‍പെടുത്തണമെന്നതായിരുന്നു ആവശ്യം. നിലവില്‍ അവരുടെ നിര്‍വചന പ്രകാരം, സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നവര്‍ മാത്രമാണ് അധ്യാപകര്‍. എന്നാല്‍ കഴിഞ്ഞ ദിവസം കമ്മീഷന്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലും  ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. സര്‍വകലാശാലകളില്‍ പഠിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരെയെല്ലാം വിദ്യാര്‍ഥികളായി കാണുന്ന സര്‍വകലാശാലയും സര്‍ക്കാറും കൗണ്‍സിലുമെല്ലാം, സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ പഠിപ്പിക്കുന്നവരെ അധ്യാപകരായി പരിഗണിക്കാന്‍ തയാറല്ലെന്നാണ് ഇതിലൂടെ പറയാതെ പറയുന്നത്. സാങ്കേതികമായ ചില തടസ്സങ്ങളുണ്ട് എന്നാണ് ഇതിന് ന്യായമായി സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പറയുന്നത്. സര്‍വകലാശാല സമിതികളിലും മറ്റും അംഗത്വവും വോട്ടവകാശവുമൊക്കെ നല്‍കേണ്ടിവരുമെന്ന ആശങ്ക സംഘടിതരായ അധ്യാപക സംഘടനകള്‍ നേരത്തെ പങ്കുവക്കുന്നുണ്ട്. മാനേജ്‌മെന്‌റുകളുടെ കൊടിയ ചൂഷണത്തില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കപ്പെടുമെന്ന സാഹചര്യവും ഇപ്പോള്‍ ഔദ്യോഗികമായി തന്നെ ഒഴിവാക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സവിശേഷമായ വീക്ഷണം പുലര്‍ത്തുന്നവര്‍വരെ, മാനേജ്‌മെന്‌റ് താത്പര്യത്തിന് വിരുദ്ധമായി അംഗീകൃത തൊഴിലാളികളെന്ന പരിഗണന നേടാന്‍ ഒരുപറ്റം യുവ അധ്യാപകര്‍ നടത്തുന്ന  ചെറിയ ശ്രമങ്ങളോട് പോലും മുഖം തിരിഞ്ഞുനില്‍്ക്കുന്നുവെന്നതാണ് കേരളത്തിലെ യാഥാര്‍ഥ്യം. ഒരുതരത്തിലും സംഘടിത പ്രതിരോധമുയര്‍ത്താനു്ള്ള ശേഷിയാര്‍ജിക്കാന്‍ കഴിയാത്തവിധം ഇവരെ ഔദ്യോഗിക സംവിധാനങ്ങള്‍ വരെ അരികിലേക്കൊതുക്കുന്നു. അപ്പോള്‍പിന്നെ മാനേജ്‌മെന്റുകളില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ലല്ലോ?

അധ്യാപര്‍ക്കുമുണ്ട് തലവരി

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ചൂഷണമായി ഇപ്പോഴും ഉന്നയിക്ക്‌പ്പെടുന്ന പ്രധാന ആക്ഷേപം വിദ്യാര്‍ഥികളുടെ തലവരിപ്പണമാണ്. ഓരോവര്‍ഷവും കഴിയാവുന്നത്ര ഫീസ് ഉയര്‍ത്തിക്കൊടുത്ത് കാലാകാലങ്ങളിലെ സര്‍ക്കാറുകള്‍ തന്നെ തലവരിയെന്ന ആക്ഷേപത്തില്‍നിന്ന് മാനേജ്‌മെന്‌റുകളെ രക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അവിടെയും നില്‍ക്കുന്നില്ല. സ്വാശ്രയ കോളജുകളില്‍ ജോലി കിട്ടാന്‍ അധ്യാപകരും തലവരിപ്പണം നല്‍കേണ്ട അവസ്ഥയാണ്. മാനേജ്‌മെന്റിന് അങ്ങോട്ട് പണം കൊടുത്ത് ജോലി വാങ്ങേണ്ട അവസ്ഥ. എയിഡഡ് സ്ഥാപനങ്ങളില്‍ ഇത് കേരളത്തില്‍ സര്‍വാംഗീകൃത ഇടപാടാണ്. അവിടെ മുടക്കുന്ന പണത്തിനുള്ള വരുമാനവും തൊഴില്‍ സുരക്ഷിതത്വവും അവിടെ ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇത് രണ്ടുമില്ലാത്ത സ്വാശ്രയ കോളജുകളിലും ജോലി കിട്ടാന്‍ ഇപ്പോള്‍ ലക്ഷങ്ങളാണ് മുടക്കേണ്ടി വരുന്നത്. 3 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാങ്ങുന്ന കോളജുകള്‍ കേരളത്തിലുണ്ട്. ജോലി അവസാനിപ്പിക്കുന്പോള്‍ തിരിച്ചുകൊടുക്കുമെന്ന  വാഗ്ദാനത്തോടെയാണ് പണം വാങ്ങുന്നത്. എന്നാല്‍ മാനേജ്‌മെന്‌റിന്‌റെ കൈയ്യില്‍പെട്ട പണം തിരിച്ചുകിട്ടല്‍ അത്രയെളുപ്പമല്ലെന്നാണ് ഇതുവരെയുള്ള അനുഭവം.

ആലപ്പുഴ ജില്ലയില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‌റെ പേരിലുള്ള സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ 3 ലക്ഷം രൂപയായിരുന്നു അധ്യാപകരുടെ തലവരി. ഉദ്യോഗാര്‍ഥികള്‍ പണം നല്‍കാന്‍ തയാറായതോടെ മാനേജര്‍ അതുതന്നെ ഒരുവരുമാന മാര്‍ഗമാക്കി മാറ്റി. പരമാവധി ആളുകള്‍ക്ക് പണം നല്‍കി ജോലി കൊടുത്തു. നിക്ഷേപവും ലാഭവും തിരിച്ചുവന്നപ്പോള്‍ കോളജ് വില്‍ക്കാമെന്നായി. ഒരു പ്രമുഖ സാമുദായിക നേതാവാണ് കോളജ് വാങ്ങാനെത്തിയത്. അയാള്‍ നടത്തിയ പഠനത്തില്‍ ഓരോ ഡിപ്പാര്‍ട്ട്‌മെന്‌റിലും നാലോ അഞ്ചോ അധ്യാപകര്‍ അധികമാണെന്ന് കണ്ടെത്തി. കോളജ് വാങ്ങണമെങ്കില്‍ അവരെ പിരിച്ചുവിടണമെന്ന നിബന്ധനവച്ചു. കച്ചവടം നടന്നതോടെ പണം നല്‍കി ജോലി വാങ്ങിയവര്‍ കൂട്ടത്തോടെ പുറത്തായി. അവര്‍ സംഘടിച്ച് സമരം ചെയ്‌തെങ്കിലും ഒരുഫലവുമുണ്ടായില്ല. ഏറെനാളത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍ തലവരി തിരിച്ച് കൈപ്പറ്റി അവര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. 10 ലക്ഷം വരെ അധ്യാപകരില്‍നിന്ന് തലവരി വാങ്ങുന്ന മാനേജ്‌മെന്‌റുകള് കേരളത്തിലുണ്ട്. പണവും ജോലിയും സംരക്ഷിക്കണമെന്നുല്‌ളവര്‍ക്ക് മാനേജ്‌മെന്‌റിന്‌റെ എല്ലാ തിട്ടൂരങ്ങളും കണ്ണടച്ച് അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ല. സാമൂഹ്യാംഗീകാരമുള്ള ജോലിയോടുള്ള അഭിനിവേശം, കടുത്ത തൊഴിലില്ലായ്മ തുടങ്ങിയ അഭ്യസ്കവിദ്യരായ മലയാളി യുവാക്കളുടെ നിസ്സഹായതകളെ മുതലെടുത്താണ് കോളജുകള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം ഈടാക്കുന്നത്.

വ്യവസ്ഥയില്ലാത്ത വേതനവും സേവനവും

സ്വാശ്രയ കോളജിലെ സേവനത്തിനും വേതനത്തിനും എ ഐ സി ടി ഇയും സംസ്ഥാന സര്‍ക്കാറുമെല്ലാം വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പില്‍ വന്നിട്ടില്ല. കോളജുകളില്‍ തോന്നിയപടിയാണ് വേതനം. ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യം തന്നെയാണ് മാനേജ്‌മെന്‌റുകളുടെ ആത്മവിശ്വാസം. കേരളത്തിലെ ഒരു (മെഡിക്കല്‍ ഇതര) സ്വാശ്രയ കോളജിലെ ശരാശരി ശമ്പളം 15,000 രൂപയാണ്. ഈ രംഗത്ത് ജോലി ചെയ്യുന്നവരില്‍ മഹാഭൂരിഭാഗവും ഈ നിരക്കിലാണ് ശ്മ്പളം കൈപറ്റുന്നത്. ഇത് തത്വത്തിലുള്ള ശമ്പളമാണ്. പ്രയോഗത്തില്‍ പല കോളജിലും ഇത്രപോലും കിട്ടുന്നില്ല. ആരെയും കണക്ക് ബോധിപ്പിക്കേണ്ടതില്ലാത്ത, ആരോടും മറുപടി പറയേണ്ടതില്ലാത്ത, ആരും ചോദ്യം ചെയ്യില്ലെന്ന് ഉറപ്പുള്ള ഒരു സംവിധാനത്തില്‍ മാനേജര്‍ക്ക് തോന്നിയ തുക ശമ്പളമായി നല്‍കിയാല്‍ അത് കൈപറ്റി ഒപ്പിട്ടുകൊടുക്ക മാത്രമേ ജീവനക്കാര്‍ക്ക് നിര്‍വാഹമുള്ളു. തോന്നിയ പോലെ ശന്പളം കൊടുക്കുന്ന കോളജുകളെ പ്രതിസന്ധിയിലാക്കിയ തീരുമാനമായിരുന്നു നോട്ട് നിരോധവും പണം പിന്‍വലിക്കല്‍ നിയന്ത്രണവും. ഇതോടെ ചെക്ക് വഴി ശമ്പളം കൊടുക്കാന്‍ നിര്‍ബന്ധിതമായ കോഴിക്കോട് വടകരയിലെ ഒരു സ്വാശ്രയ ആട്‌സ് കോളജ് അതിന് വിചിത്രമായ പോംവഴിയാണ് കണ്ടെത്തിയത്. രണ്ട് പേരുടെ ശമ്പളം ഒരാളുടെ പേരില്‍ ചെക്കെഴുതി ഒരു അക്കൗണ്ടിലേക്ക് നല്‍കുക. കണക്കില്‍ ഉയര്‍ന്ന തുക ശമ്പളമായി കാണിക്കാമെന്നതാണ് ഇതിന്‌റെ സൌകര്യം. അധ്യാപകര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ മാനേജ്‌മെന്‌റ് കണ്ണുരുട്ടി. അതോടെ ചോദ്യം ചെയ്യലും അവസാനിച്ചു. രാജിവക്കുന്ന അധ്യാപകര്‍ അവസാന മാസത്തെ ശമ്പളം വാങ്ങില്ലെന്ന് ഉപാധിവക്കുന്ന ഒരുത്തരവ് കഴിഞ്ഞ ദിവസം ഇതേകോളജില്‍ മാനേജ്‌മെന്‌റിറക്കി. അത് കടലാസിലെഴുതി സമ്മതപത്രമായി അധ്യാപകരില്‍നിന്ന് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ഇങ്ങിനെയാണ് കോളജുകളില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതും. മാനേജര്‍ക്ക് തോന്നുന്നതാണ് നിയമം. അവര്‍ക്കിഷ്ടമുള്ളതാണ് ചട്ടം.

ഓരേ സ്ഥാപനത്തില്‍ ഒരേ ദിവസം ഒരേ ഡിപ്പാര്‍ട്ട്‌മെന്‌റില്‍ ജോലിക്ക് ചേര്‍ന്ന നാലുപേര്‍ക്ക് നാലുതരം ശമ്പളം കൊടുക്കന്ന കോളജ് ആലപ്പുഴയിലുണ്ട്. ജോലിക്ക് ചേരുമ്പോള്‍ നല്‍കിയ നിക്ഷേപത്തിന്‌റെ തോതനുസരിച്ചാണ് ഇവിടെ ശ്മ്പളനിരക്ക് നിശ്ചയിക്കുന്നത്. മിനിമം വേതനമെന്നത് വെറും സങ്കല്‍പം മാത്രം. എന്നാല്‍ രേഖകളില്‍ എല്ലാം ഭദ്രവുമാണ്. നിയമനത്തില്‍ കരാറാണോ ഗസ്റ്റാണോ സ്ഥിരമാണോ എന്നൊന്നും വ്യക്തമാക്കാറില്ല.  ചിലയിടത്ത് നിയമന ഉത്തരവ് തന്നെയില്ല. ദിവസവും വന്ന് ക്ലാസെടുക്കാം. അതിലപ്പുറം ചോദ്യം പാടില്ല. ചോദിച്ചാല്‍ പിറ്റേന്ന് പണി കാണില്ല. ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ക്ക് 21,600 രൂപയാണ് എ ഐ സി ടി ഇ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശന്പളം. ഈ തുക നല്‍കുന്ന ഒരുകോളജും കേരളത്തിലില്ല. എന്നല്ല, ഇതിന്‌റെ പകുതി പോലും നല്‍കാത്ത നിരവധി കോളജുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. മിക്ക കോളജുകളും രണ്ടോ മൂന്നോ പേരെ എല്ലാ ആനുകൂല്യങ്ങളോടും പൂര്‍ണ ശമ്പളത്തോടും കൂടി നിയമിക്കും. ഇവരുടെ വിവരങ്ങള്‍ മാത്രമാണ് എഐസിടിഇക്കും സര്‍വകലാശാലക്കും നല്‍കുക. മറ്റുള്ളവരുടെ പേരപോലും പേ റോളില്‍ ഉണ്ടാകാറില്ല. സേവന വേതന വ്യവസ്ഥകള്‍ പരിശോധിക്കാന്‍ സാങ്കേതിക സര്‍വകലാശാല പ്രത്യേക സമിതി രീപീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ അതും ഇതുവരെയുണ്ടായിട്ടില്ല. എഐസിടിഇ നിശ്ചയിച്ച സ്റ്റാഫ് പാറ്റേണും കേരളത്തി്ല്‍ ഒരിടത്തും  നടപ്പായിട്ടില്ല. രേഖകളില്‍ എല്ലാമുണ്ടാകും. ഒരേ അധ്യാപകരുടെ പേരുകള്  പല കോളജുകലിലായി രേഖപ്പെടുത്തിയത് ഈയിടെ എഐസിടിഇ തന്നെ  കണ്ടെത്തിയിരുന്നു.

ആലപ്പുഴയിലും പത്തനംതിട്ടയിലും എന്‍ജിനീയറിങ് കോളജുകളുള്ള ഒരു വിദ്യാഭ്യാസ ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന ഒരു അധ്യാപിക മെറ്റേണിറ്റി അവധിയില്‍ പോയി. ഇവിടെ പ്രസവാവധിയെന്നാല്‍ ശമ്പളമില്ലാത്ത അവധിയാണ്. എന്നിട്ടും പ്രസവം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞയുടന്‍ ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. മിക്ക സ്വാശ്രയ കോളജുകളും പ്രയോഗിക്കുന്ന ഒരു രീതിയാണിത്. കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരെ സര്‍വീസില്‍നിന്ന് ഒഴിവാക്കാനുള്ള തന്ത്രം. ജോലിക്ക് വരാന്‍ കഴിയില്ലെന്നുറപ്പുള്ള സമയത്ത് നോട്ടീസ് നല്‍കുക, അത് പിരിച്ചുവിടാനുള്ള കാരണമാക്കുക. പ്രസവാവധി മാത്രമല്ല മാനേജ്‌മെന്‌റ് കവര്‍ന്നെടുക്കുന്നത്. മാസ ശന്പളം നിശ്ചയിച്ചാണ് ജോലി ചെയ്യുന്നതെങ്കിലും അവധി ദിവസത്തിന് ശന്പളം കുറക്കുന്ന കോളജുകളും കേരളത്തിലുണ്ട്. ദിവസവേതനക്കാരുടെ നിയമമാണ് ഇവിടെ മാനേജ്‌മെന്‌റ് പ്രയോഗിക്കുന്നത്. കൂടുതല്‍ ശമ്പമുള്ള സീനിയര്‍ അധ്യാപകരെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കുന്നത് പല കോളജുകളുടെയും സ്ഥിരം പരിപാടിയാണ്. പിരിച്ചുവിടാനാകട്ടെ പ്രത്യേകിച്ച് കാരണവും വേണ്ട. ആരും ചോദ്യം ചെയ്യുകയുമില്ല.

നാവടക്കി പണിയെടുക്കുക

മാനേജ്‌മെന്‌റിന്‌റെ നടപടികള്‍ എത്രമേല്‍ അന്യായമായാലും അതെല്ലാം നിശ്ശബ്ദമായി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് ജീവനക്കാരുടെ വിധി. അത് അധ്യാപകരായാലും അനധ്യാപകാരായലും. കേരളത്തില്‍ വളരെക്കുറച്ച് സ്വാശ്രയ സ്ഥാപനങ്ങളില്‍മാത്രമാണ് മാനേജ്‌മെന്‌റിനോട് എന്തെങ്കിലും ആവശ്യങ്ങളുന്നയിക്കുകയോ ഏതെങ്കിലും തീരുമാനത്തെ ചോദ്യം ചെയ്യുകയോ ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ. എ്ന്നാല്‍ അവയുടെയെല്ലാം അനന്തരഫലം ഒന്നുതന്നെ. തൊഴില്‍ നഷ്ടം. തൃശൂര്‍ ജില്ലയിലെ ഒരു പ്രമുഖ എന്‍ജനീയറിങ് കോളജില്‍ രണ്ട് വര്‍ഷം മുമ്പ് വലിയൊരു സമരം നടന്നു. രണ്ട് അധ്യാപകരെ പുറത്താക്കിയതിനെതിരെ അവിടത്തെ നൂറോളം അധ്യാപകര്‍ പണിമുടക്കിയ സമരം. കേരളത്തിലെ സ്വാശ്രയ മേഖലയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം. വിദ്യാര്‍ഥി യൂണിയന്‌റെ ആവശ്യത്തെ പിന്തുണച്ചതിനാണ് സ്റ്റാഫ് അഡ്വൈസറായ അധ്യാപകനെ പിരിച്ചുവിട്ടത്. അത് ചോദ്യം ചെയ്ത മറ്റ് ധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. നൂറോളം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഏതാനും ദിവസത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍ അവര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. മാനേജ്‌മെന്‌റിന്‌റെ സമ്മര്‍ദത്തിന് വഴങ്ങി സമരത്തില്‍നിന്ന് പിന്‍മാറി ജോലി ചെയ്യാന്‍ സന്നദ്ധരായവരെയും പിന്നീട് പിരിച്ചുവിട്ടു.

ഓണത്തിന് ബോണസ് നല്‍കണമെന്നാവശ്യപ്പെട്ടതിന് തിരുവനന്തപുരത്ത് ഒരു കോളജില്‍ നിന്ന് അഞ്ച് അധ്യാപകരെയാണ് സസ്‌പെന്‌റ് ചെയ്തത്. ഇവരെ പിന്തുണക്കാനോ തിരിച്ചെടുക്കണമെന്നാവശ്യപ്പെടാനോ സഹപ്രവര്‍ത്തകരാരും രംഗത്തിറങ്ങിയില്ല. മുവാറ്റപുഴയിലെ ഒരു സ്വാശ്രയ കോളജ് കഴിഞ്ഞ വര്‍ഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരെയും ഒറ്റയടിക്ക് പിരിച്ചുവിട്ടു. എല്ലാവരും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സീനിയറായ അധ്യാപകര്‍. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും. അക്കാരണത്താല്‍ തന്നെയാണ് അവരെ പിരിച്ചുവിട്ടതും. പകരം പുതുക്കക്കാരെ നിയമിച്ചതോടെ ലക്ഷങ്ങളാണ് മാനേജ്‌മെന്‌റ് ലാഭിച്ചത്. ഭീഷണി, ശാരീരിക പീഡനം, ഗുണ്ടാ ആക്രമണം തുടങ്ങി ഈ മേഖലയിലെ അധ്യാപകര്‍ വിചിത്രമായ വെല്ലുവിളികളാണ് നേരിടുന്നത്. ചെറിയ ചെറിയ കാരണങ്ങള്‍ കണ്ടെത്തി സീനിയര്‍ അധ്യാപകരെ പിരിച്ചുവിടുക എന്നത് ഇന്ന് സര്‍വസാധാരണമായിക്കഴിഞ്ഞു.

ഇതുതന്നെയാണ് എല്ലായിടത്തെയും സ്ഥിതി. ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ പിന്നെ പണികാണില്ല. ഇങ്ങിനെ ജോലി പോകുന്നവരെ മറ്റ് എന്‍ജിനീയറിങ് കളജുകള്‍ ജോലിക്കെടുക്കുയുമില്ല. അത് മാനേജ്‌മെന്‌റുകള് തമ്മില്‍ അവരുടെ അസോസിയേഷന്‍ വഴി എത്തിയിരിക്കുന്ന ധാരണയാണ്. ആരെയെങ്കിലും ഒഴിവാക്കുകയോ പുറത്താകുകയോ ചെയ്താല്‍ അക്കാര്യം അസോസിയേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. അവരുടെ അനുമതിയുണ്ടെങ്കിലേ മറ്റേതെങ്കിലും കോളജിന് അവരെ ജോലിക്ക് എടുക്കാനാകൂ. സെമസ്റ്ററുകള്‍ക്കിടയില്‍ ജോലി വിട്ടുപോകുന്നവരെ മറ്റ് കോളജുകള്‍ ജോലിക്കെടക്കരുതെന്ന ഉത്തരവ് സാങ്കേതിക സര്‍വകലാശാലയും പുറത്തിറക്കിയിട്ടുണ്ട്. അക്കാദമിക് താത്പര്യാര്‍ഥമെന്ന അവകാശവാദത്തോടെയാണ് സര്‍വകലാശാല ഈ ഉത്തരവ് ഇറക്കിയതെങ്കിലും ഫലത്തില്‍ അത് സ്വാശ്രയ കോളജുകളുടെ താത്പര്യം സംരക്ഷിക്കാനുള്ള ഉപാധിയായാണ് മാറിയിരിക്കുന്നത്. കോര്‍പറേറ്റ് മാനേജ്‌മെന്‌റുകളും സമുദായ മാനേജ്‌മെന്‌റുകളും ഇത്തരം പരസ്പരധാരണ നിലനിര്‍ത്തുന്നുണ്ട്. ചുരുക്കത്തില്‍ മാനേജേ്‌മെന്‌റുകളെ എതിര്‍ക്കുകയോ അവരുടെ തീരുമാനത്തോട് വിസമ്മതിക്കുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്താല്‍പോലും ജോലി നഷ്ടപ്പെടുന്ന സ്ഥിതി. ഈ അപകടം മുന്നില്‍കണ്ടാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്.

പുറത്താക്കും, പക്ഷെ രാജി പാടില്ല

മാനേജ്മെന്റിന്റെ അതൃപ്തിക്കിരയായാല്‍ പിന്നെ കോളജില്‍ ജോലിയില്ല. ഏതുസമയത്തും എന്ത് കാരണത്തിന്റെ പേരിലും പിരിച്ചുവിടാം. എന്നാല്‍ ഒരാള്‍ സ്വയം രാജിവച്ച് പോകാന്‍ തീരുമാനിച്ചാല്‍ അതിന് മാനേജ്മെന്റ് സമ്മതിക്കുകയുമില്ല. തൃശൂരില്‍ ഇപ്പോള്‍ വിവാദത്തിലായ സ്വാശ്രയ കോളജില്‍ നിന്ന് രാജിവച്ച അധ്യാപകന്റെ അനുഭവം ഇതിന് തെളിവാണ്. വാഗ്ദാനം ചെയ്ത ശന്പളമോ ഇന്‍ക്രിമെന്റോ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഇയാള്‍ രാജിവച്ചത്. അതോടെ മാനേജ്മെന്റിന്റെ മുഖം മാറി. അസവാനമാസത്ത ശന്പളം തടഞ്ഞുവച്ചു. ഒരുമാസത്തെ ശന്പളം തിരിച്ചുവാങ്ങി. എന്നിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയില്ല. മൂന്നുമാസത്തെ ശന്പളം തിരിച്ചുനല്‍കണമെന്നാണ് ഇപ്പോള്‍ മാനേജ്മെന്റിന്റെ ആവശ്യം. ഒരുകൊല്ലമായി സ്വന്തം സര്‍ട്ടിഫിക്കേറ്റുകള്‍ക്കായി ഇയാള്‍ കോളജ് കയറിയിറങ്ങുകയാണ്. ഇതേസയമത്തുതന്നെ ഇതേകോളജിലെ പലരെയും മാനേജ്മെന്റ് ഒരു മടിയുമില്ലാതെ പിരിച്ചുവിട്ടിട്ടുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട്.
ഇയാളുടെ ഭാര്യ ഒരിക്കല്‍ ഇവിടെ ജോലിക്കായി അപേക്ഷിച്ചിരുന്നു. അഭിമുഖം നടത്തി, എന്നാല്‍ നിയമനം നല്‍കിയില്ല. പക്ഷെ കോളജിന്റെ രേഖകളില്‍ അധ്യാപികയെന്ന നിലയില്‍ ഇവരുടെ പേരുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും ഉപയോഗിച്ച് വ്യാജ പട്ടികയുണ്ടാക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. എ ഐ സി ടി ഇക്കും മറ്റും നല്‍കുക ഇത്തരമാളുകളുടെ വിവരങ്ങളാണ്. ഇതും ചോദ്യം ചെയ്യാനാവില്ല. ചോദിച്ചാല്‍ ഭീഷണിയും ആക്രമണവുമാണ് മറുപടി. പല സ്വാശ്രയ കോളജുകളും സ്വന്തമായി ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നവരാണ്. അവര്‍ക്ക് അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഉത്തരവ് കിട്ടിയാല്‍ ആക്രമണം ഉറപ്പ്.

പിഴ മുതല്‍ പരീക്ഷ വരെ

സ്വാശ്രയ കോളജുകളിലെ പിഴ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ശിക്ഷയല്ല. അധ്യാപകരുടെ തെറ്റുകള്‍ക്കും മാനേജ്മെന്റ് പിഴയിടും. വിദ്യാര്‍ഥികള്‍ ക്ലാസില്‍ സംസാരിച്ചാല്‍, ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക ലംഘനം കുട്ടികളില്‍നിന്നുണ്ടായാല്‍, വിജയ ശതമാനം കുറഞ്ഞാല്‍....എല്ലാം അധ്യാപകര്‍ക്കും കടുത്ത ശിക്ഷയാണ്. ചിരിക്കുന്നത് മുതല്‍ താടി വക്കുന്നത് വരെ കുട്ടികളില്‍ നിന്ന് പിഴയീടാക്കാവുന്ന ശിക്ഷയാണ്. വന്‍തുകയാണ് പലരും ചുമത്തുന്നത്. പിഴ കുട്ടികളില്‍നിന്ന് ഈടാക്കി മാനേജ്മെന്റിന്റെ അക്കൌണ്ട് നിറക്കേണ്ട ബാധ്യതയും അധ്യാപകര്‍ക്കാണ്. കുട്ടികളില്‍നിന്ന് പിഴ കിട്ടിയില്ലെങ്കില്‍ അത് അധ്യാപകരില്‍നിന്ന് തന്നെ ഈടാക്കും. ഒരുക്ലാസില്‍ നിശ്ചിത ശതമാനം വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ വിജയിച്ചിരിക്കണമെന്ന് മാനേജ്മെന്റ് ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. അതില്ലെങ്കില്‍ നടപടിയുറപ്പ്. തോറ്റ കുട്ടികള്‍ക്ക് വേണ്ടി മാനേജമെന്റ് തന്നെ ട്യൂഷന്‍ ഏര്‍പാടാക്കും. ഇതിന്റെ ചുമതലയും കോളജിലെ അധ്യാപകര്‍ക്ക് തന്നെ. ട്യൂഷന്‍ കുട്ടികളുടെ വിജയത്തിനും ക്വാട്ടയുണ്ട്. ഇവ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അതെല്ലാം അധ്യാപകരെ പിരിച്ചുവിടാനുള്ള കാരണമാകുകയും ചെയ്യും.

കോളജുകളിലേക്ക് കുട്ടികളെ 'പിടിക്കാനും' അധ്യാപകര്‍ക്ക് ക്വാട്ടയുണ്ട്. ഒരുവര്‍ഷവും പ്ലസ്ടു കഴിയുന്നവരുടെയും പ്രവേശ പരീക്ഷ എഴുതുന്നവരുടെയും പട്ടിക ശേഖരിച്ച് മാനേജ്മെന്റുകള്‍‍ അധ്യാപകര്‍ക്ക് നല്‍കും. ഇഴരെ ഫോണില്‍വിളിച്ച് കോളജില്‍ അഡിമിഷന്‍ എടുപ്പിക്കുംവരെ 'കാന്‍വാസ്' ചെയ്യേണ്ട ചുമതലയും അധ്യാപകര്‍ക്കാണ്. അതിനുമുണ്ട് ക്വാട്ട. ക്വാട്ട പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നപടിയുറപ്പ്. അത് പിഴ മുതല്‍ പിരിച്ചുവിടല്‍ വരെയാകാം. ദോഷം പറയരുതല്ലൊ, ഫോണ്‍വിളിക്കാനുള്ള ചിലവ് കോളജ് തന്നെ വഹിക്കും. മൊബൈല്‍ റീചാര്‍ജ് ചെയ്ത് കൊടുക്കുകയെന്നതാണ് രീതി. പുതുതായി കോളജിലെത്തുന്ന അധ്യാപകര്‍ക്ക് കുട്ടികള്‍ക്കൊപ്പം പരീക്ഷയുമുണ്ട് ചിലയിടത്ത്. കുട്ടികള്‍ക്കുള്ള സെമസ്റ്റര്‍ പരീക്ഷയുടെ അതേ ചോദ്യപേപ്പര്‍ തന്നെയാണ് അധ്യാപകരുടെ പരീക്ഷക്കും നല്‍കുക. കുട്ടികള്‍ ക്ലാസിലിരുന്ന് എഴുതും. അധ്യാപകര്‍ വകുപ്പ് തലവന്റെ മുന്നിലും. ഇതിലെ മാര്‍ക്കനുസരിച്ചാണ് അവരുടെ പിന്നീടുള്ള ശന്പളവും മറ്റും നിശ്ചയിക്കുക.

മൌനം പാലിച്ച് രോഗം വാങ്ങുന്നവര്‍

ഇത്തരം നടപടികളിലൂടെ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന കടുത്ത സമ്മര്‍ദങ്ങള്‍ക്കും സ്വന്തം പിരമിതികള്‍ക്കുമിടയില്‍ കുരുങ്ങിപ്പോയ അധ്യാപകര്‍ കഠിനമായ മാനസിക പിരിമുറുക്കങ്ങളിലേക്കാണ് വഴുതിവീഴുന്നത്. അകാരണമായ ഉത്കണ്ഠകളാല്‍ വിഷാദരോഗികളായി മാറുന്നവരുടെ എണ്ണം സ്വാശ്രയ കോളജ് അധ്യാപകര്‍ക്കിടയില്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. അമിതമായ ജോലിഭാരം, അരക്ഷിതാവസ്ഥ, സമ്മര്‍ദം തുടങ്ങി കുട്ടികളില്‍നിന്നും ഉടമകളില്‍നിന്നും നേരിടുന്ന ശാരീരികമായ കൈയ്യേറ്റങ്ങള്‍ വരെ ഇവരുടെ ജീവിതം തകിടംമറിക്കുന്നു. സമ്മര്‍ദവും ജോലിഭാരവും കാരണം കുടുംബജീവിതം പോലും താറുമാറകുന്നു എന്ന ആവലാതിയുമായി മനോരോഗ വിദഗ്ധരുടെയടുക്കല്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സാധാരണ ജീവിതം അസാധ്യമാകുംവിധം രൂക്ഷമായ അവസ്ഥയിലേക്ക് ഇവരുടെ മനസ്സംഘര്‍ഷം വളരുകയാണ്. ഏറെക്കുറെ സമപ്രായക്കായവരെ തന്നെ പഠിപ്പിക്കേണ്ടിവരുന്ന അധ്യാപകര്‍ക്ക് അതിനനുസരിച്ച സംരക്ഷണവും പിന്തുണയും മാനേജ്‌മെന്‌റുകളില്‍നിന്ന് ലഭിക്കുന്നില്ല. ഈ അരക്ഷിത സാഹചര്യത്തിലും ജോലിയില്‍ തുടരാന്‍ പ്രേരിപ്പിക്കുംവിധം ആകര്‍ഷണീയമായ ശമ്പളവും ഇവര്‍ക്ക് ലഭിക്കുന്നില്ല. പുതിയ ആളുകള്‍ക്കാകട്ടെ ഇതിന് പുറമെ താങ്ങാനാകാത്ത ജോലിഭാരവുമുണ്ടാകും.
കുട്ടികളുടെ പരിഹാസം മുതല്‍ ലൈംഗികച്ചുവയുള്ള പെരുമാറ്റങ്ങള്‍ വരെ എങ്ങിനെ നേരിടണമെന്നറിയാതെ ചികിത്സ തേടിയെത്തുന്നവരുമുണ്ട്. ഇത്തരക്കാരെയും കൂടുതല്‍ അലട്ടുന്നത് മാനേജ്‌മെന്‌റില്‍നിന്ന് ഒരുതരം സംരക്ഷണവും ലഭിക്കുന്നില്ല എന്നതുതന്നെ. പരാതിപ്പെട്ടാല്‍ സ്വന്തം ജോലി നഷ്ടപ്പെടുമെന്നതില്‍ കവിഞ്ഞൊന്നും സംഭവിക്കില്ലെന്ന യാഥാര്‍ഥ്യം ഇവരെ കൂടുതല്‍ നിശ്ശബ്ദരാക്കുന്നു. ജോലിയെയും വ്യക്തി ജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ മാനസികസംഘര്‍ഷം ഒരു പകര്‍ച്ചവ്യാധിപോലെ വ്യാപകമയിക്കൊണ്ടിരിക്കുകയാണ്. ഇതാകട്ടെ ചെറുപ്പക്കാരായ അധ്യാപകരിലാണ് കൂടുതല്‍ കാണുന്നത്. അരക്ഷിതമായ ജോലി സാഹചര്യത്തെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ മാനേജ്‌മെന്‌റില്‍നിന്ന് മാത്രമല്ല, സര്‍ക്കാറില്‍നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നോ ഇവര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ല. ഇത് ജോലി നഷ്ടപ്പെടാനുള്ള കാരണമായി മാറുകയും ചെയ്യും.

ഐ ഐ സി ടി ഇ, സാങ്കേതിക സര്‍വകലാശാല എന്നിവയാണ് നിലവില്‍ കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ രണ്ട് പ്രധാന ഏജന്‍സികള്‍‍. മറ്റ് ശാഖകളിലമുണ്ട്, എ ഐ സി ടി ഇ പോലുള്ള പ്രൊഫഷണല്‍ ഏജന്‍സികള്‍. എന്നാല്‍ ഇവയൊന്നും സ്വാശ്രയ കോളജുകളെ പരിശോധിക്കാനോ നിടപടികളെടുക്കാനോ തയാറാകാറില്ല. ബിടെക് കോഴ്‌സുള്ള ഒരു എന്‍ജിനീയറിങ് കോളജിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്‌റില്‍ 12 അധ്യാപകര്‍ വേണമെന്നാണ് ചട്ടം. ഇതില്‍ 8 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരും 3 പേര്‍ അസോസിയേറ്റ് പ്രൊഫസര്‍മാരുമായിരിക്കണം. എന്നാല്‍ കേരളത്തിലെ ഒട്ടുമിക്ക കോളജുകളും ഈ അനുപാതം പാലിക്കുന്നില്ല. പലയിടത്തും പുതുക്കക്കാരെ വച്ച് ആളെണ്ണം തികക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ കാര്യമായ പരിശോധനകളും ഉണ്ടാകാറില്ല. ശമ്പളം, തൊഴില്‍ സാഹചര്യം, മറ്റ് അക്കാദമിക് പ്രശ്‌നങ്ങള്‍ എന്നിവയിലും ഒരുതരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. തൊഴില്‍ തര്‍ക്കങ്ങളുണ്ടായാല്‍ വിദ്യാഭ്യാസ സ്ഥാപനമെന്ന കാരണത്താല്‍ തൊഴില്‍ വകുപ്പും ഇടപെടാറില്ല. ഓരോ കോളജും മാനേജ്‌മെന്‌റുകളുടെ സ്വതന്ത്ര പരമാധികാര പ്രദേശങ്ങളായി മാറിയിരിക്കുന്നു. കുട്ടികളെ ശാരീരികമായി നേരിടാന്‍ പല കോളജുകളിലും ഗുണ്ടാ സംഘങ്ങളും ഇടിമുറികളുണ്ട്. എന്നാല്‍, സ്വാശ്രയ കോളജില്‍ അധ്യാപകര്‍ക്ക് എല്ലായിടവും മാനേജ്‌മെന്‌റിന്‌റെ ഇടിമുറിയാണ്. പല മാനേജ്മെന്റുകളും അവിടത്തെ അധ്യാപകര്‍ക്ക് ഗുണ്ടാസംഘങ്ങള്‍ തന്നെയാണ്. എവിടെവച്ചും ആക്രമിക്കപ്പെടാവുന്നതാണ് അവരുടെ ജീവിതം. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏല്‍ക്കേണ്ടിവരുന്ന കൊടിയ പീഡനങ്ങള്‍ സഹിക്കുകയല്ലാതെ, ജീവിക്കാന്‍ അവര്‍ക്ക് മറ്റുവഴികളുമില്ല.

(മാധ്യമം ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 06, 2017)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...