Tuesday, September 25, 2012

തന്തയ്ക്ക് പിറന്നവന്‍


തിരുവനന്തപുരം: തിലകന്‍ ഒരു കഥയായിരുന്നു. കഥയല്ല ജീവിതം എന്ന് പറയുന്നവരെ സ്വജീവിതം കൊണ്ട് വെല്ലുവിളിച്ച നീണ്ട കഥ. ആ കഥകളില്‍ പലതും തിരശ്ശീലയില്‍ സ്വയം ആടിത്തീര്‍ത്തു. നിഷേധിയുടെ നെഞ്ചൂക്കിനാല്‍ മലയാളത്തിന്റെ ഓര്‍മകളില്‍ കൊളുത്തിക്കിടക്കുന്ന അച്ചനും മകനുമെല്ലാമായി തിലകന്‍ വേഷമിട്ടിറങ്ങി വന്നത് സ്വന്തം ജീവിതത്തില്‍ നിന്നായിരുന്നു. താരശോഭയുടെ ഗരിമയില്‍ കയ്പുപിടയ്ക്കുന്ന പൂര്‍വകഥകള്‍ ഒളിപ്പിച്ചുവക്കാതെ എല്ലാം കാഴ്ചക്കാര്‍ക്കുമുന്നില്‍ തുറന്നിട്ടു. പല കഥകള്‍ കേട്ടവര്‍ ഞെട്ടി. കേരളത്തെയാകെ വിസ്മയിപ്പിച്ച ജീവിതത്തിലേക്ക് പെറ്റമ്മയോടെതിരിട്ട് വീടുവിട്ടിറങ്ങി വന്ന പയ്യന്‍ വാര്‍ധക്യത്തിലും 'അമ്മ'യെ തല്ലിത്തിരുത്തുന്ന ഒറ്റയാനായി.

അച്ഛന്റെ വാശിക്കുമുന്നില്‍ കോളജ് പ~നം വഴിമുട്ടിയ കാലം. നാട്ടില്‍ കണ്ടുകിട്ടിയ സൗഹൃദങ്ങള്‍ തിലകനെ കൊണ്ടെത്തിച്ചത് നാടകക്കളരിയില്‍. അഭിനയം അഭിനിവേശമായി ആ യൗവ്വനത്തിലേക്ക് പടര്‍ന്നു. മുണ്ടുമുറുക്കിയുടുത്തും കാതങ്ങള്‍ കാല്‍നടപോയും അരങ്ങിലെ ജീവതം. നാട്ടിലെ ഉല്‍സവത്തിന് നാടകം കളിക്കാന്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് രണ്ട് നിസിമാ നടികളെ കൊണ്ടുവന്നു. നാടകം കഴിഞ്ഞ് പിരിച്ചയക്കാന്‍ പണമില്ലാതായതോടെ അവരെ രണ്ടുദിവസം നാട്ടില്‍ താമസിപ്പിച്ചു. അത് കരക്കഥകള്‍ക്ക് പറ്റിയ ലൊക്കേഷനായി. പട്ടിണി കടിച്ചിറക്കി മൂന്നാം നാള്‍ വീട്ടിലെത്തിയ തിലകന്റെ ഊണ്‍മേശക്ക് മുന്നിലെത്തിയ മീന്‍ കറിയെപ്പറ്റി അമ്മയോട് തര്‍ക്കിച്ചു. അമ്മ ഒറ്റ വരിയില്‍ അതിന് മറുപടി പറഞ്ഞു: 'ചങ്ങനാശ്ശേരിയില്‍ പൊയ്‌ക്കോ. അവിടെ നല്ല മീന്‍ കറികിട്ടും.' ആ മറുപടിയുടെ മുന കുത്തിയ നെഞ്ചില്‍ നിഷേധിയുടെ തീയാളി. ഒറ്റത്തട്ടിന് ചോറും കറിയും നിലത്തേക്ക് തൂവി തിലകന്‍ വീടുവിട്ടു. പിന്നെ കണ്ടിടത്തുവച്ചെല്ലാം ഇരുവരും മുഖം തിരിച്ച് നടന്നു.

ആ നടപ്പ് 40 കൊല്ലം നീണ്ടു. ഒരക്ഷരം മിണ്ടാതെ, ചെറുപുഞ്ചിരി പോലുമില്ലാതെ. ദാരിദ്ര്യത്തിന്റെയും കൊടും ദുരിതങ്ങളുടെയും നാടകീയ വഴികളിലൂടെ നീണ്ട ആ യാത്രയാണ് തിലകനെ രൂപപ്പെടുത്തിയത്. നിഷേധിയുടെ തന്‍േറടവും ധിക്കാരിയുടെ ആര്‍ജവവും ഉള്‍ചേര്‍ന്ന അപൂര്‍വ കലാകാരന്റെ പറിവിയായിരുന്നു അത്. വീട്ടിലും നാട്ടിലും സിനിമയിലും സിനിമക്ക് പിന്നിലെ ചതുരംഗക്കളിയിലുമെല്ലാം തിലകന്‍ അങ്ങനെ ഒറ്റയാനായി. അഹിതകരമായതെന്തിനെയും എതിര്‍ക്കുന്ന കലാകാരന്‍. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ തിലകന്റെ തലവര നിശ്ചയിച്ചിരുന്നു. എന്നിട്ടും അടുത്ത മികച്ച സിനിമക്ക് വേണ്ടി ആറുവര്‍ഷം കാത്തു. എന്തുകൊണ്ട് ഈ ഇടവേളയെന്ന ചോദ്യത്തിന് ഒരിക്കല്‍ തിലകന്‍ പറഞ്ഞു: 'ആദ്യ സിനിമയോടെ തന്നെ എല്ലാവരും എന്നെ അംഗീകരിച്ചു. എന്നിട്ടും ആരും അടുത്ത സിനിമക്ക് വിളിച്ചില്ല. ആരുടെയും കാല്‍ക്കല്‍ വീണ് സിനിമ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.' 'കോലങ്ങളി'ലെ കള്ളുവര്‍ക്കി വന്നതോടെ ആ കാത്തിരിപ്പ് സഫലമായി.അത് നിര്‍ദേശിച്ചത് പി.ജെ ആന്റണി.

അസ്വാതന്ത്ര്യങ്ങളും കര്‍ക്കശമായ നിയന്ത്രണങ്ങളുമേര്‍പെടുത്തി അച്ഛന്‍ ഭരിച്ച വീട്ടകം തന്നെയാണ് നിഷേധിയാകാന്‍ തിലകനെ പരിശീലിപ്പിച്ചത്. അച്ചടക്കത്തിന്റെ ചൂരല്‍ വീശിയ അച്ചനും അത് വെല്ലുവിളിച്ച മകനും ഏറ്റുമുട്ടിയ ബാല്യവും കൗമാരവും. വീട്ടില്‍ നിന്ന് തിരസ്‌കൃതനായലയുന്ന തിലകന് ജോലിക്ക് അവസരം വന്നപ്പോള്‍ തൊഴിലുടമയോട് കോണ്‍ഗ്രസുകാരനായ അച്ഛന്‍ പറഞ്ഞു: 'അവന്‍ കമ്യൂണിസ്റ്റാണ്. സൂക്ഷിക്കണം.' കേരളമറിയുന്ന തിലകനെ രൂപപ്പെടുത്തിയ അച്ചനെ പറ്റി ഒരിക്കല്‍ പറഞ്ഞു: 'സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെയായിരുന്നു അച്ഛന്‍. ശരിക്കും ഡിറ്റോ.' ചാക്കോ മാഷുടെ ആ മകന്‍ പിന്നെ ഏറെക്കുറെ 'ഇരകളി'ല്‍ പുനരവതരിച്ചു. തിലകന്റെ അച്ഛന്‍ വേഷമായ 'മാത്തുക്കുട്ടി'യും ഗണേശന്‍ അവതരിപ്പിച്ച മകന്‍ ബേബിയും തിലകന്റെ ജീവിതത്തിലേക്ക് പലവഴികളിലൂടെ വിരല്‍ ചൂണ്ടി.

വീട്ടകത്തെ തിരസ്‌കാരങ്ങളിലൂടെ രൂപപ്പെട്ട നിഷേധിയുടെ ചരിത്രം സിനിമയിലൊതുങ്ങിയില്ല. വെള്ളിത്തിരക്ക് പിന്നിലെ ഇടവഴികളിലേക്കയാള്‍ നെഞ്ചുവിരിച്ച് നടന്നു. ആ നടത്തത്തില്‍ കരിമ്പടങ്ങള്‍ പലതും കത്തിച്ചാമ്പലായി. താര സംഘടനകളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട ഒരെേയാരു നടനായി തിലകന്‍. സംഘടന മാഫിയയാണെന്ന് തിലകന്‍ പറഞ്ഞപ്പോള്‍ മലയാളികള്‍ അതുശരിവച്ചു. ആ ജനപിന്തുണ കണ്ട് 'അമ്മയും ഫെഫ്കയും' അന്തംവിട്ടു. മുന്‍നിര താരങ്ങളോട് പരസ്യമായി ഏറ്റുമുട്ടി. മോഹന്‍ലാല്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, ഇന്നസെന്റ്... ഇണങ്ങിയും പിണങ്ങിയും പലരും വന്നുപോയി. സിനമിയില്‍ നിന്ന് ബഹിഷ്‌കരിച്ചവരെ തോല്‍പിച്ച് ഇടക്കാലത്ത് നാടകക്കളത്തിലേക്ക് തിരിച്ചുപോയി തിലകന്‍. സിനിമാരംഗത്തെ മറ്റാരും കാണിച്ചിട്ടില്ലാത്ത ഈ ചങ്കൂറ്റം ആറു മാസത്തിനിടെ നുറു വേദികള്‍ കയറി. വിലക്കുമായി വന്നവര്‍ ഒടുവില്‍ കാല്‍ക്കല്‍ വിലങ്ങഴിച്ചുവച്ച് പിന്‍വാങ്ങി. മരണ വാര്‍ത്തയെഴുതാന്‍ തിരക്കുകൂട്ടിയ പത്രത്തിനെതിരെ 'എന്റെ മരണം ഞാന്‍ നിശ്ചയിക്കു'മെന്ന് പ്രഖ്യാപിച്ച് കലാപം നയിച്ചു. ചാനല്‍ സ്റ്റുഡിയോയില്‍ വന്നിരുന്ന് 'നിങ്ങളേയുള്ളൂ വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന്' കാമറയെ നോക്കിച്ചിരിച്ചു. മരണമുഖങ്ങളില്‍ നിന്നും ഇത്രതന്നെ ആത്മധൈര്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു, പലവട്ടം. തെന്ന ബഹിഷ്‌കരിച്ചതില്‍ നഷ്ടം പ്രേക്ഷകര്‍ക്കാണെന്ന് പറയാന്‍ മാത്രം വളര്‍ന്നു ആ തന്‍േറടം. അങ്ങനെയല്ലെന്ന് പറയാന്‍ മറ്റാരും ധൈര്യപ്പെട്ടുമില്ല.

ഈ ചങ്കൂറ്റത്തെ അഹങ്കാരമെന്ന് വിളിക്കുന്നവരെ തിലകന്‍ സ്‌നേഹപൂര്‍വം തിരുത്തി: 'എന്റെ സ്‌നേഹം ആരും കാണുന്നില്ല. കണ്ടവര്‍ കണ്ണടക്കുന്നു. വേണ്ടിടത്ത് ഞാന്‍ സ്‌നേഹം കൊടുക്കും. അര്‍ഹമായ പോലെ. എല്ലാ വികാരങ്ങളുമുള്ള മനുഷ്യനാണ് ഞാന്‍. പക്ഷെ പറയേണ്ടത് പറയും. ജീവിതത്തില്‍ എനിക്ക് അഭിനയിക്കാനറിയില്ല. നിര്‍ഭാഗ്യവശാല്‍ ചില പരദൂഷണ തല്‍പരര്‍ എന്നെ തലക്കനമുള്ളവനായി മുദ്രകുത്തുന്നു. അവരോടൊന്നേ പറയാനുള്ളൂ. സത്യത്തെ അടുത്തുനിന്ന് കണ്ടറിയുക. ഇതാണ് എന്റെ തലക്കനത്തിന്റെ രഹസ്യം. ഇനിയും മനസ്സിലാകാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അറിഞ്ഞോളൂ, -ഞാന്‍ തന്തക്കുപിറന്നവനാണ്.' അത്രതന്നെ -തന്തക്ക് പിറന്നവന്‍.

(25...09...12)

Tuesday, September 11, 2012

കൂടങ്കുളത്ത് പോലിസ് വേട്ട; തൂത്തുക്കിടിയില്‍ വെടി


* ഒരാള്‍ കൊല്ലപ്പെട്ടു; സമരം പടരുന്നു  

തിരുവനന്തപുരം: കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന ഗ്രാമീണര്‍ക്കുനേരെ പോലിസ് വേട്ട. ഞായറാഴ്ച ഉച്ചമുതല്‍ നിലയത്തിന്റെ കിഴക്കന്‍ ഭാഗത്തെ കടല്‍ തീരത്ത് തമ്പടിച്ച പതിനായിരത്തോളം പ്രതിഷേധകരെ പോലിസ് തുരത്തി. ഒരു മണിക്കൂറിലേറെ നീണ്ട ലാത്തിച്ചാര്‍ജ് നടത്തിയ പോലിസ് വ്യാപകമായി ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റും. പോലിസ് വേട്ടയില്‍ പ്രതിഷേധിച്ച് വൈകീട്ട് തൂത്തുക്കുടിയിലെ മണപ്പാട് നടന്ന പ്രകടനത്തിന് നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. മണപ്പാട് സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. കൂടങ്കുളത്തെ പോലിസ് നടപടിക്കിടെ കൈക്കുഞ്ഞ് കൊല്ലപ്പെട്ടതായി പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സമരം തമിഴ്‌നാടിന്റെ വിവിധ മേഖലകളിലേക്ക് ആളിപ്പടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു.

ഞായറാഴ്ച പകല്‍ കടല്‍ തീരത്തെത്തിയ സമരക്കാര്‍ രാത്രിയും അവിടെത്തന്നെ കഴിച്ചുകൂട്ടി. ഇന്നലെ രാവിലെയും സമാധാനപരമായി തുടര്‍ന്ന സമരക്കാരെ തുരത്താന്‍ പതിനൊന്ന് മണിയോടെയാണ് വന്‍ പോലിസ് സന്നാഹമെത്തിയത്. 200^300 പേരടങ്ങിയ സംഘമായി തിരിഞ്ഞ് പല സ്ഥലങ്ങളില്‍ ഒരേസമയം പോലിസ് സമരക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരായുധരായിരുന്ന ജനങ്ങള്‍ മണ്ണും കല്ലും ചുള്ളിക്കമ്പുകളുമെറിഞ്ഞ് നടത്തിയ പ്രതിരോധം വിഫലമായി. കനത്ത ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് പിന്തിരിഞ്ഞോടിയ സമരക്കാരെ പോലിസ് പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് സമരമിതി നേതാക്കള്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ കൂട്ടത്തോടെ കടലിലേക്ക് ഇറങ്ങി. തിരിച്ചുകയറാന്‍ അനുവദിക്കാത്ത വിധം പോലിസ് കര ഉപരോധിച്ചതോടെ സമരക്കാര്‍ ബോട്ടുവഴി രക്ഷപ്പെട്ടു. ഇതിനിടെ കടലില്‍ ഇറങ്ങിയവരെ പിടികൂടാന്‍ നേവി രംഗത്തിറങ്ങുന്നതായി പോലിസ് പ്രചരിപ്പിച്ചത് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി.

തീരത്തുനിന്ന് പിന്‍മാറിയ നാട്ടുകാര്‍ ഇടിന്തകരൈ ചര്‍ച്ചില്‍ കേന്ദ്രീകരിച്ച് ഉപവാസം നടത്തുകയാണ്. ഉച്ചയോടെ ചര്‍ച്ച് നില്‍ക്കുന്ന പ്രദേശവും പോലിസ് വളഞ്ഞു. തീരത്തുനിന്ന് ആളൊഴിഞ്ഞതോടെ പോലിസ് നടപടികള്‍ അവസാനിപ്പിച്ചു. എന്നാല്‍ തീരത്തുനിന്ന് രക്ഷപ്പെട്ടു വന്നവരെ കണ്ടിടത്തുവച്ചെല്ലാം പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തതായി പരാതിയുണ്ട്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം പ്രദേശത്ത് യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരക്കണക്കിനാളുകള്‍ പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടുകയായിരുന്നു. കൈയ്യില്‍ കിട്ടിയവരെയെല്ലാം പോലിസ് അറസ്റ്റ് ചെയ്തു. റോഡുകളില്‍ തീയിട്ടും കല്ലെറിഞ്ഞും വഴി മുടക്കിയും പോലിസിനെ തടഞ്ഞ് നാട്ടുകാര്‍ ഉള്‍ഗ്രാമങ്ങളില്‍ തങ്ങുകയാണ്. പരിക്കേറ്റവരുടെയും അറസ്റ്റിലായവരുടെയും യഥാര്‍ഥ കണക്ക് രാത്രിയും ലഭ്യമായിട്ടില്ല. പെരിയതാഴെ ചെക്‌പോസ്റ്റിലെ പോലിസുകാരെ തട്ടിക്കൊണ്ടുപോയതാണ് പോലിസ് നടപടിക്ക് കാരണമെന്നാണ് പോലിസ് വിശദീകരണം. ഇത് സമരക്കാര്‍ നിഷേധിച്ചു.

അതേസമയം ആണവ നിലയ വിരുദ്ധ സമരക്കാര്‍ക്കുനേരെ പോലിസ് നടപടിയുണ്ടായതോടെ പ്രതിഷേധം തമിഴ്‌നാട്ടില്‍ പടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി, ചെന്നെ, കോയമ്പത്തൂര്‍ മേഖലകളില്‍ സമരം നടന്നു. തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ ഭാഗത്ത് ദേശീയ പാത ഉപരോധിച്ചു. തൂത്തുക്കുടിയില്‍ പ്രകനക്കാര്‍ക്കുനേരെ നടന്ന വെടിവപ്പിലാണ് മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്.

(10/09/12)

കൂടങ്കുളം: കിഴക്കന്‍ തീരം നാട്ടുകാര്‍ വളഞ്ഞു


തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കൂടങ്കുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയാന്‍ തീരുമാനിച്ച നാട്ടുകാര്‍ നിലയത്തിന്റെ കിഴക്കന്‍ ഭാഗം വളഞ്ഞു. പോലിസ് നടപടി മറികടക്കാന്‍ കടല്‍ തീരം വഴി പ്രകടനം നടത്തിയും കടലിലൂടെ യാത്ര ചെയ്തും തീരത്തെത്തിയ പ്രതിഷേധക്കാര്‍ ആണവ നിലയത്തിന്റെ പിന്‍ഭാഗത്തെ തീരം പൂര്‍ണമായി കൈയ്യടക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടം രാത്രിയും തീരത്ത് തുടരുകയാണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും വരെ ഈ ഉല്‍രോധം തുടരുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധം നേരിടാന്‍ വന്‍ പോലിസ് സന്നാഹം സജ്ജമാക്കിയിരുന്നെങ്കിലും ബലപ്രയോഗമോ മറ്റ് നടപടികളോ ഉണ്ടായില്ല. ബലം പ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കിയിട്ടുണ്ടെത്രെ.

ദീര്‍ഘകാലമായി നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് ആണവ നിലയം പ്രവര്‍ത്തിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണ് സമരം വീണ്ടും ശക്തിപ്രാപിച്ചത്. കേന്ദ്ര നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്തു. സെപ്തംബര്‍ 11 മുതല്‍ റിയക്ടറുകളില്‍ ഇന്ധനം നിറയ്ക്കല്‍ ആരംഭിക്കുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് അവസാന ഘട്ട സമരത്തിന് ജനങ്ങള്‍ തയാറെടുത്തത്. ഇതിന്റെ ഭാഗമായി ഇടിന്തകരൈയില്‍ നിന്ന് കൂടങ്കുളത്തെ ആണവ നിലയത്തിന് മുന്നിലേക്ക് സമരം മാറ്റുകയായിരുന്നു.

ഇടിന്തകരൈയില്‍ നിന്ന് പ്രകടനമായി ആണവ നിലയത്തിന് മുന്നിലെത്തി ഉപരോധം ആരംഭിക്കാനായിരുന്നു തീരുമാനം. പ്രകടനത്തെ നേരിടാനും സമരക്കാരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞ ദിവസം പോലിസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പതിനായിരത്തോളം പോലിസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. ഈ വിവരമറിഞ്ഞ സമരക്കാര്‍ പ്രകടനത്തിനെറ രീതിയും വഴിയും മാറ്റുകയായിരുന്നു. ഇടിന്തകരൈയില്‍ നിന്ന് മുവ്വായിരത്തോളം പേരടങ്ങിയ സംഘം പ്രകടനമായി തീരദേശം വഴി ആണവ നിലയത്തിന്റെ പിന്‍ഭാഗത്തേക്ക് നീങ്ങി. ഇതിന് സമാന്തരമായി സമീപ ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ കടല്‍ വഴി തീരത്തെത്തി. ഇരുപതിനായിരത്തോളം പേര്‍ ഇപ്പോള്‍ തീരത്തുണ്ട്.

രാവിലെ 11ന് ആരംഭിച്ച പ്രകടനം കിഴക്കന്‍ ഭാഗത്തെ ആണവ നിലയ മതിലിനോട് ചേര്‍ന്ന് പിന്‍ ഗേറ്റിലേക്ക് നീങ്ങി. ഏതാണ്ട് അഞ്ഞൂറ് മീറ്റര്‍ അകലെ പ്രകടനം പോലിസ് തടഞ്ഞു. അതോടെ കുത്തിയയിരപ്പ് സമരം തുടങ്ങി. കടുത്ത ചൂട് വകവക്കാതെ പകല്‍ മുഴുവന്‍ തീരത്ത് നടന്ന സമരത്തോട് വൈകുന്നേരം വരെയും സര്‍ക്കാര്‍ പ്രതികരിച്ചില്ല. ഇതോടെയാണ് രാത്രിയും അവിടെത്തന്നെ കഴിയാന്‍ സമരക്കാര്‍ തീരുമാനിച്ചത്. സമരക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നേതാക്കള്‍ ഏറെ പ്രയാസപ്പെട്ടു. കുടിവെള്ളവും പച്ചക്കറിയുമായി വന്ന വാഹനം പോലിസ് വഴിയില്‍ തടഞ്ഞു. മറ്റ് വാഹനങ്ങളെയും പലയിടത്തും പോലിസ് തടയുന്നുണ്ട്. രാവിലെ മുതല്‍ വീടൊഴിഞ്ഞുവന്നവര്‍ക്ക് രാത്രിയോടെ വളണ്ടിയര്‍മാര്‍ കഞ്ഞി വിതരണം ചെയ്തു. എസ്.പിയുമായും കലക്ടറുമായും സംസാരിക്കാന്‍ സമര സമിതി നേക്കള്‍ തയാറായിട്ടില്ല. കേന്ദ്ര^സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധകള്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൂത്തുക്കുടി അടക്കം വിവിധ മേഖലകളില്‍ നിരാഹാര^ഉപവാസ സമരങ്ങള്‍ നടന്നു.

(09/09/12)

ദാരിദ്ര്യം വിലക്കെടുത്ത മരണ വ്യാപാരികള്‍ (part-2)

അപകട സമയത്ത് ഉപേക്ഷിച്ചപോയ ചോറ്റുപാത്രമെടുക്കാന്‍ പിറ്റേന്ന് ഫാക്ടറിയിലിത്തെിയ മൂന്ന് മക്കളുടെ അമ്മയായ ശെല്‍വി അടിക്കടി പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യം: പതിമൂന്നുവയസ്സുള്ള മകളെ ഇവിടേക്ക് കൊണ്ടുവരാതിരുന്നത് ഭാഗ്യം. പലരും പറഞ്ഞിട്ടും അവളെ ജോലിക്ക് അയച്ചില്ല. പകരം 20,000 രൂപ ഉടമയില്‍ നിന്ന് പലിശക്ക് വാങ്ങി കോയമ്പത്തൂരില്‍ തുണി മില്ലിലേക്കയച്ചു. അവളുടെ ജീവന്‍ ബാക്കി കിട്ടിയത് ഭാഗ്യം. ' ശെല്‍വിക്കൊപ്പം 16 വയസ്സുള്ള മകനുമുണ്ടായിരുന്നു. അവന്റെ കൈയ്യിലുമുണ്ട്, മണ്ണും ചാരവും പുരണ്ട മറ്റൊരു ചോറ്റുപാത്രം. ശെല്‍വിയുടെ കഥയിലുണ്ട് ശിവകാശിയിലെ തൊഴിലാളികളുടെ ദൈന്യത.

അതി ദരിദ്രരായ ഗ്രാമീണ ജനതായണ് പടക്ക ശാലകളില്‍ തൊഴിലാളികളായെത്തുന്നത്. പത്ത് വയസ് പിന്നിട്ടാല്‍ കുട്ടികള്‍ പടക്കക്കളങ്ങിലെത്തും. സ്‌കൂളില്‍ ചേര്‍ത്താല്‍ പോലും കൂടുതല്‍ സമയം അവര്‍ തൊഴിലാളികള്‍ തന്നെയായിരിക്കും. തുച്ഛമായ കൂലി കാരണം പരമാവധി കുടുംബാംഗങ്ങള്‍ തൊഴിലിനിറങ്ങുകയാണ്. അവസാന അപകടത്തില്‍ മരിച്ചവരില്‍ പോലും പതിനാറുകാരന്‍ മുതല്‍ 70 കാരന്‍ വരെയുണ്ട്. തൊഴിലാളികളില്‍ മഹാ ഭൂരിഭാഗവും ദലിതരാണ്. അതില്‍ തന്നെ ഈ മേഖലയില്‍ ഏറ്റവും കടുത്ത ദാരിദ്ര്യവും സാമൂഹിക വിവേചനവും അനുഭവിക്കുന്ന പല്ലര്, പയറര്‍, അരുന്ധതിയാര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍. നാടാര്‍, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലെ പരമ ദരിദ്രരും എത്തിപ്പെടുന്നത് ഇതേ തൊഴിലിടങ്ങളില്‍ തന്നെയാണ്. നടന്നെത്താവുന്നത്ര മാത്രം വ്യാപ്തിയുള്ള കുഞ്ഞുനഗരമാണ് ശിവകാശി. പടക്ക നിര്‍മാണങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതാകട്ടെ സമീപ ഗ്രാമങ്ങളിലും. ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ പടക്ക ഫാക്ടറികളുണ്ട്. കഴിഞ്ഞ ദിവസം അപകടമുണ്ടായ ഓം ശക്തി ഫാക്ടറി ശിവകാശിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ്. നഗര പരിധിയില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. ഗ്രാമങ്ങളിലേക്ക് നീങ്ങുംതോറും അത് ഭീകരമായ അപര്യാപ്തയായി മാറും. നിരന്തരം വലിയ വാഹനങ്ങള്‍ വന്നുപോകുന്ന പടക്ക നിര്‍മാണ ഗ്രാമങ്ങളിലേക്ക് ശരിയായ റോഡുപോലുമില്ല. പണ്ടെങ്ങോ പണിത റോഡിന്റെ അവശേഷിപ്പുകള്‍ക്ക് മുകളിലൂടെ അതി സാഹസികമായാണ് യാത്രകള്‍. ആശുപത്രി, സ്‌കൂള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായെങ്കിലും ലഭിക്കുന്നത് നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ മാത്രം. അതുതന്നെ പടക്ക മേഖലയിലെ തൊഴിലാളികള്‍ക്ക് അപ്രാപ്യവുമാണ്.

ഈ ദാരിദ്ര്യവും അരക്ഷിതത്വവുമാണ് കമ്പനി ഉടമകളുടെ കരുത്ത്. നീതിയും നിയമവുമെല്ലാം സ്വയം നിശ്ചയിക്കുന്ന വ്യവസായികളുടെ കൊടിയ ചൂഷണത്തിന് തുച്ഛമായ കൂലിക്ക് തൊഴിലാളി ജീവിതം അടിയറവക്കേണ്ടിവരുന്നു. കൂലി നിശ്ചയിക്കുന്നതും ദിവസവും അതുകൊടുക്കണോ എന്ന് തീരുമാനിക്കുന്നതുമെല്ലാം ഉടമകള്‍ തന്നെ. മറുചോദ്യമില്ല. പുതിയൊരാളെ കമ്പനിയിലെടുക്കാന്‍ 20,000 മുതല്‍ 30,000 രൂപ വരെ ഉടമക്ക് നല്‍കണം. തൊഴില്‍ സമയത്തിന് ഒരു കൃത്യതയുമില്ല. രാവിലെ 7 മുതല്‍ വൈകുന്നേരം ആറു വരെ ജോലി ചെയ്യേണ്ടി വരുന്നവരുണ്ട്. ഉല്‍സവകാലമായല്‍ രാപകലില്ലാത്ത പണിയാണ്. പടക്കത്തിന്റെ ഇനം തിരിച്ചാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്. 30 പൈസ മുതല്‍ അത് തുടങ്ങുന്നുണ്ട്. കേരളത്തില്‍ ഗുണ്ട് എന്ന പേരില്‍ എത്തുന്ന പടക്കത്തിന്റെ ഉള്ളില്‍ വയ്ക്കുന്ന മരുന്ന് പെട്ടി 140 എണ്ണം ഒട്ടിച്ചാല്‍ കൂലി 75 പൈസയാണ്. ഇത്തരം ജോലികള്‍ അനുബന്ധ മേഖലയിലാണ് നടക്കുന്നത്. അവസാന വട്ട ജോലികളാണ് ഫാക്ടറിയില്‍ നടക്കുക. അവിടെ സ്ഥിരം ജോലിക്കാരും കരാറുകാരമുണ്ട്. സ്ഥിരം ജോലിക്കാര്‍ക്ക് ദിവസ വേതനം 100 രൂപ മുതല്‍ 150 വരെ. കരാറുകാര്‍ക്ക് അത് 300-350 രൂപയാണ്. അപകടമുണ്ടായാല്‍ നഷ്ട പരിഹാരമോ ചികില്‍സയോ കരാറുകാര്‍ക്ക് ലഭിക്കില്ല. എന്നാലും താല്‍ക്കാലികമായ ലാഭം കണ്ട് തൊഴിലാളികള്‍ കരാര്‍ ജോലിയിലേക്കാണ് കൂടുതല്‍ നീങ്ങുന്നത്. ഉടമകള്‍ക്കും താല്‍പര്യം ഇതുതന്നെ.

തൊഴിലാളികളുടെ എണ്ണമോ, ഹാജര്‍ രജിസ്റ്റര്‍ പോലുള്ള സംവിധാനമോ ഇവിടെയില്ല. ഉടമക്ക് ഇഷ്മുള്ളവരെ ഇഷ്ടമുള്ള സമയത്ത് വിളിച്ചുവരുത്തി പണിയെടുപ്പിക്കും. ഇഷ്ടമുള്ള കൂലി കൊടുക്കും. ഉല്‍സവ കാലത്ത് ഇത് എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്താണ്. മറുചോദ്യമോ എതിര്‍ വാദമോ ഇല്ല. ഗുണ്ടായിസം, ബ്ലേഡ് പലിശ തുടങ്ങിയ ക്രിമിനല്‍ സംവിധാനങ്ങളും പല കമ്പനി ഉടമകള്‍ക്കും സ്വന്തമായുണ്ട്. അതിനാല്‍ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടാറില്ല. തൊഴിലാളി യൂണിയന്‍ എന്ന പരിപാടിയേയില്ല. ഒരു ലക്ഷം പേര്‍ പ്രത്യക്ഷത്തില്‍ ജോലി ചെയ്യുന്ന പടക്ക നിര്‍മാണ മേഖലയില്‍ അല്‍പമെങ്കിലും പ്രത്യക്ഷപ്പെടുന്നത് സി.ഐ.ടി.യു ആണ്. അതിലാകട്ടെ അംഗ സംഖ്യ അയ്യായിരത്തില്‍ താഴെ മാത്രം: 'പോലിസ്, കോടതി, നിയമം, ഭരണം, ഉദ്യോഗസ്ഥര്‍ എല്ലാം നിയന്ത്രിക്കുന്നത് പടക്കമ്പനി ഉടമകളാണ്. അവര്‍ പറയുന്നതിനപ്പുറം ഇവിടെ നിയമമില്ല. ഒരു കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ മറ്റൊരിടത്ത് ജോലി കിട്ടില്ല. അതിനാല്‍ തൊഴിലാളികള്‍ എല്ലായിടത്തും നിശ്ശബ്ദരാക്കപ്പെടുന്നു. സംഘടനയില്‍ ചേരാന്‍ അവര്‍ തയാറല്ല. അതും തൊഴിലിന് ഭീഷണിയാണ്. എന്നാല്‍ വളരെ വലിയ കമ്പനികളില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമാണ്. അവിടെ അപകടങ്ങളും കുറവാണ്. ഇടത്തരം കമ്പനികളിലാണ് കൊടിയ ചൂഷണം അരങ്ങേറുന്നത്.' -സി.പി.എം ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായി ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷണ്‍മുഖന്‍ പറയുന്നു. യൂണിയനുകളെ വളരാന്‍ ഉടമകള്‍ അനുവദിക്കില്ല. ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും അവരുടെ ചൊല്‍പടിയിലാണ്.

അപകടങ്ങളില്‍ പെടുന്നവരുടെ എണ്ണം പോലും ഒരിക്കലും കൃത്യമായി പുറത്തറിയാത്തതിന് കാരണം തൊഴില്‍ മേഖലയിലെ ഈ കുത്തഴിഞ്ഞ സംവിധാനങ്ങളാണ്. 'കൊല്ലപ്പെട്ടവര്‍ തൊഴിലാളി അല്ലെന്ന് ഉടമ പറഞ്ഞാല്‍ അതിനപ്പുറമില്ല. അവര്‍ കൊടുക്കുന്നതാണ് ഔദ്യോഗിക കണക്ക്. ഒരു അപകട സമയത്തും മാധ്യമങ്ങളെ കമ്പനികള്‍ക്കുള്ളിലേക്ക് കടത്താറില്ല. ഇത്തവണ അപകടം ദേശീയ ശ്രദ്ധയിലെത്തിയതിനാല്‍ മാത്രമാണ് നിങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ കഴിഞ്ഞത്' -ഷണ്‍മുഖന്‍ പറഞ്ഞു. ആദ്യ ദിവസം മാധ്യമങ്ങളെ പോലിസ് തന്നെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പിന്നീട് വലിയ സമ്മര്‍ദമുപയോഗിച്ചാണ് മാധ്യമങ്ങള്‍ അത് മറികടന്നത്.

പരിശോധനയും നടപടിയുമില്ലാത്തതിനാല്‍ അപകടങ്ങള്‍ക്കും ഒരു കുറവുമില്ല. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്ക് മാത്രം പരിശോധിച്ചാല്‍ അപകടങ്ങളുടെ വ്യാപ്തി ബോധ്യപ്പെടും. ചെറുതും വലുതുമായി 20,149 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ശിവകാശിയിലുണ്ടായതെന്ന് ഇത് സംബന്ധിച്ച് പ~നം നടത്തിയ മനുഷ്യാവകാശ സംഘടനയായ 'എവിഡന്‍സി'ന്റെ പ~നം പറയുന്നു. ഇതില്‍ 154 എണ്ണം വന്‍ അപകടങ്ങളാണ്. 478 എണ്ണം ഇടത്തരം അപകടങ്ങളും. ഇവയില്‍ കൊല്ലപ്പെട്ടത് 38 പേര്‍. എന്നാല്‍ 2010ല്‍ 75 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2009 -127 പേര്‍, 2008-69 പേര്‍, 2007-72 പേര്‍, 2006-65 പേര്‍, 2005-99 പേര്‍, 2004-249 പേര്‍, 2003-89 പേര്‍ എന്നിങ്ങനെ മരണങ്ങള്‍ സംഭവിച്ചു. സര്‍ക്കാര്‍ കണക്കില്‍ പക്ഷെ ഇത്രയുമുണ്ടാകില്ല. സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്താല്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് നിയമവിരുദ്ധമായി കമ്പനി ഉടമകള്‍ നടത്തുന്ന സ്വയം ഭരണമാണ് അവരെ മരണത്തിന്റെ വ്യാപാരികളാക്കി മാറ്റുന്നത്.

(11/09/12)


Monday, September 10, 2012

വെടിമരുന്ന് നിറച്ച ഉടലുകള്‍ (part 1)


മുതലപ്പെട്ടിയിലെ പടക്ക നിര്‍മാണ ശാല സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി ശിവകാശി ജനറല്‍ ആശുപത്രിയില്‍ ഒരു മധ്യവയസ്‌കന്‍ ഓടി നടക്കുന്നുണ്ടായിരുന്നു. പേര് കനകദാസ്. ഇരുകവിളുകളും പൊള്ളിപ്പറിഞ്ഞ് വികൃതമായ മുഖം. തീ കവര്‍ന്ന തൊലിയില്‍ ബാക്കിയായ പാടുകള്‍ മുടി കിളിര്‍ക്കാത്ത നെറുകിന്‍ തലയോളം പടര്‍ന്നു കിടന്നു. ആ പാടുകളെ പറ്റി ചോദിച്ചപ്പോള്‍ കനകദാസ് നിസ്സഹായമായി ചിരിച്ചു: 'മുപ്പത് വര്‍ഷം മുമ്പുണ്ടായ അപകടം. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സക്കൊടുവില്‍ ഇങ്ങനെയൊക്കെ ബാക്കിയായി. എനിക്ക് മാത്രമേ പരിക്കുണ്ടായുള്ളൂ. അതിനാല്‍ വാര്‍ത്തയൊന്നുമുണ്ടാവില്ലല്ലോ? അങ്ങനെ ദിനംപപ്രതി ഇവിടെ ആളുകള്‍ അപകടത്തില്‍ പെടുന്നുണ്ട്. ആര്‍ക്കും കണക്കില്ല.' കനകദാസ് മൂന്ന് പതിറ്റാണ്ടുപഴയ കഥ പറയുന്നതിനിടെ മറ്റൊരാള്‍ അവിടേക്ക് കയറി വന്നു. വലതുകൈ വിരല്‍ തുമ്പ് മുതല്‍ കഴുത്തിലൂടെ പടര്‍ന്ന് വലത്തേ കവിളും ചെവിയും പിന്നിട് തലയിലേക്ക് നീളുന്നു അയാളുടെ ചുരുണ്ടികയറിയ തൊലി. അയാളെ അടുത്തേക്ക് നിറുത്തി കനകദാസ് തന്നെ പറഞ്ഞു: 'പത്ത് കൊല്ലം മുമ്പായിരുന്നു ആ അപകടം. തൊട്ടരികെയിരുന്ന് ജോലി ചെയ്തിരുന്നയാള്‍ തല്‍ക്ഷണം മരിച്ചു. ചിന്നിച്ചിതറിയ ശരീരം മുഴുവന്‍ പെറുക്കിച്ചേര്‍ക്കാന്‍ പോലും കിട്ടിയില്ല. മരിച്ചുവെന്ന് കരുതിയ ഒരു ജന്മം എങ്ങനെയോ തിരിച്ചുവന്നതാണിത്. ഇപ്പോള്‍ വീണ്ടും അതേ തൊഴിലെടുക്കുന്നു.' 

ശിവകാശിയിലങ്ങനെയാണ്. കണ്ടുമുട്ടുന്നവരില്‍ നാലിലൊന്ന് പേര്‍ക്കുമുണ്ട് ഇങ്ങനെ അടയാളങ്ങള്‍. അതിനൊപ്പം തീ പിടിപ്പിക്കുന്ന തൊഴിലനുഭവങ്ങളുടെ നിരവധി കഥകളും. അവരുടെ തൊഴില്‍ സ്വ്പനം ജീവിതമല്ല, മരണമാണ്. ഏതുനിമിഷാര്‍ധത്തിലും പൊട്ടിത്തെറിക്കാവുന്ന ഉടലുകളാണെന്ന ഓര്‍മയില്‍ ജീവിക്കുന്നവര്‍. മഹാദുരന്തങ്ങളെപ്പോലും നിസ്സംഗമായി അവര്‍ നേരിടുന്നു. ഓരോ ദുരന്തത്തിനും പിന്നാലെ ഒരിടവേളപോലുമില്ലാതെ അവര്‍ വീണ്ടും മരണം തേടി തൊഴിലിടങ്ങളില്‍ തിരിച്ചെത്തും. ജീവിതത്തെക്കുറിച്ച് അവര്‍ക്ക് പറയാനേറെയില്ല. പക്ഷെ, മരണത്തെപ്പറ്റി അവര്‍ വാചാലരാകും. അച്ചന്റെ, അമ്മയുടെ, മകന്റെ, മകളുടെ, സുഹൃത്തിന്റെ, പ്രണയിനിയുടെയെല്ലാം മരണം അടുത്തിരുന്ന് കണ്ടവര്‍ക്ക് പിന്നെ ജീവിതത്തെപ്പറ്റി പറയാനധികമുണ്ടാകില്ലല്ലോ? ഓരോ ജീവിതം പറഞ്ഞുതുടങ്ങുമ്പോഴും ഉടന്‍ അത് ഏതെങ്കിലും ദുരന്തത്തില്‍ ചെന്നുനില്‍ക്കും. അടുത്തപൊട്ടിത്തെറിയില്‍ തന്റെ ഊഴണ്ടെന്നുറപ്പിച്ചാണ് ഓരോരുത്തരും വെടിമരുന്നിന് മുന്നിലിരിക്കുന്നത്. അതല്ലാതെ അവരുടെ മുന്നില്‍ വഴിയില്ല. ദരിദ്രമായ ജീവിതുറ്റുപാടുകളില്‍ എളുപ്പം കിട്ടാവുന്ന തൊഴില്‍ തേടിയാണ് അവര്‍ പടക്കക്കളങ്ങളിലെത്തുന്നത്. നൂറ്റാണ്ടടുക്കാറായ വ്യവസായത്തിന്റെ രസതന്ത്രം അവര്‍ക്കിപ്പോള്‍ പാരമ്പര്യ തൊഴിലറിവാണ്. ശിവകാശിയില്‍ ലക്ഷത്തോളം തൊഴിലാളികള്‍ പടക്ക നിര്‍മാണ വ്യവസായത്തിലുണ്ട്. അനുബന്ധ തൊഴിലാളികള്‍ അതിന്റെ ആറിരട്ടി വരും. മഹാഭൂരിഭാഗവും ദലിതര്‍. അതില്‍ തന്നെ ഏറ്റവും താഴെക്കിടയിലുള്ളവര്‍. എപ്പോഴും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഉടല്‍ ചേര്‍ത്തുവച്ച ആ വെടിമരുന്നല്ലാതെ അവര്‍ക്കന്നമില്ല. കൊടുംദുരിതങ്ങളുടെ തീക്കനലുകളിലാണ് അവരുടെ ഊണും ഉറക്കവും തൊഴിലും ജീവിതവുമെല്ലാം.

പടക്കം, തീപ്പെട്ടി, അച്ചടി വ്യവസായങ്ങളുടെ കേന്ദ്രമാണ് ശിവകാശി. 1920കളില്‍ കൊല്‍ക്കൊത്തയില്‍നിന്ന് അയ്യ നാടാര്‍ കൊണ്ടുവന്നതാണ് തീപ്പെട്ടി വ്യവസായം. അതിന്റെ ചുവടുപിടിച്ച് തൊട്ടുടനെ പടക്ക നിര്‍മാണവുമെത്തി. ഒപ്പം അച്ചടിയും. അച്ചടി വ്യവസായം വലിയ തോതില്‍ ആധുനീകവല്‍കരണത്തിന് വിധേയമായി. ലോകോത്തര നിലവാരമുള്ള പ്രിന്റിംഗ് ഉപകരണങ്ങള്‍ കാലകാലങ്ങളില്‍ ശിവകാശിയിലെത്തുന്നുണ്ട്. ഈ വികാസം നേരില്‍ കണ്ട നെഹ്‌റു ശിവകാശിക്ക് 'ലിറ്റില്‍ ജപ്പാനെ'ന്ന് പേരിട്ടു. വ്യവസായങ്ങള്‍ പിന്നെയും വളര്‍ന്നു, ആകാശത്തോളം. ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോഴും ഇന്ത്യയില്‍ ഏറ്റവുമധികം നികുതി നല്‍കുന്ന വ്യവസായ നഗരങ്ങളിലൊന്നായി ഇത് മാറി. മറ്റ് വ്യവസായങ്ങളെ കവച്ചുവച്ച് വളരെപെട്ടെന്നാണ് പടക്ക നിര്‍മാണം ശിവകാശിയുടെ മുഖ്യ തൊഴിലുപാധിയായി മാറിയത്. അച്ചടിയും തീപ്പെട്ടിയും നഗര പരിധിയില്‍ ഒതുങ്ങിയപ്പോള്‍ പടക്ക നിര്‍മാണം സമീപ ഗ്രാമങ്ങളിലേക്ക് തീപോലെ പടര്‍ന്നു. നഗരത്തില്‍ ഷോറൂമുകളും ഗ്രാമത്തില്‍ നിര്‍മാണ കേന്ദ്രങ്ങളുമായി അത് വികസിച്ചു. ശിവകാശിയോട് ചേര്‍ന്നു കിടക്കുന്ന പതിനെട്ട് ഗ്രാമങ്ങള്‍ പടക്ക നിര്‍മാണത്തില്‍ പേരെടുത്തു. ഇവ പതിനെട്ട് പെട്ടി എന്നറിയപ്പെട്ടു. ഇവയോട് ചേര്‍ന്ന 38 ഗ്രാമങ്ങളിലേക്ക് പിന്നെയും അത് വളര്‍ന്നു. ഇക്കൂട്ടത്തില്‍ പെടാത്ത മുതലപ്പെട്ടി, കിച്ചനായകംപെട്ടി, ശെല്‍വാര്‍, മീനംപെട്ടി, മേട്ടുമലൈ, ചൊക്കലിംഗാപുരം തുടങ്ങിയ സമീപസ്ഥ ഗ്രാമങ്ങളും പടക്ക നിര്‍മാണ കേന്ദ്രങ്ങളായി. ഏകദേശം 8,000 ഫാക്ടറികളും 450-ാളം നിര്‍മാതാക്കളുമായി അത് വ്യാപിച്ചു. നന്നേ ചെറിയ പടക്ക നിര്‍മാതാക്കളും കുടിലുകളില്‍ സ്വയം നിര്‍മിച്ച് വില്‍ക്കുന്നവരും ഇവര്‍ക്ക് പുറമേയുണ്ട്. 

ഏതെങ്കിലുമൊരാളുടെ നേരിയൊരു പിഴവുപോലും മഹാ ദുരന്തങ്ങള്‍ക്ക് വഴിവക്കാവുന്ന അത്യന്തം അപകടകരമായ തൊഴില്‍ സാഹചര്യമാണ് പടക്ക നിര്‍മാണ കേന്ദ്രങ്ങളിലുള്ളത്. മരുന്നുപെട്ടി അല്‍പം ശക്തിയില്‍ താഴെ വക്കുന്നത് തൊട്ട് കടുകുമണിയോളം മരുന്നുകൂട്ട് ഉപേക്ഷിക്കുന്നതില്‍ വരെ മരണം പതിയിരിക്കുന്നുണ്ട്. അപകടങ്ങളില്ലാത്ത ഒരു വര്‍ഷവും ശിവകാശിയുടെ ചരിത്രത്തിലില്ല. ഉല്‍സവ കാലത്ത് വിശേഷിച്ചും. എല്ലാ ദീപാവലിയും ഇന്നാട്ടുകാര്‍ക്ക് മരണപ്പെട്ടവര്‍ക്കായി കരയാനുള്ള സങ്കടക്കാലമാണ്. മരണസംഖ്യയുടെ വലിപ്പക്കുറവ് കാരണം പുറത്തറിയാത്ത മരണങ്ങള്‍ക്ക് കണക്കില്ല. രേഖപ്പെടുത്തപ്പെടുന്ന മരണങ്ങളാകട്ടെ തൊഴിലുടമയുടെ കാര്യണ്യമനുസരിച്ചാണ് തൊഴിലപകടമായി പരിഗണിക്കപ്പെടുക. ഒറ്റപ്പെട്ട മരണങ്ങള്‍ പുറംലോകം അറിയാറില്ല. കൂട്ടമരണങ്ങള്‍ മാത്രമാണ് പൊതുശ്രദ്ധയിലെത്തുന്നത്. അപകട സ്ഥലത്തേക്ക് മാധ്യമങ്ങളെ കടത്തിയത് തന്നെ സമീപ ചരിത്രത്തില്‍ ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാരണം അവിടെ എല്ലാം നിയന്ത്രിക്കുന്നത് കമ്പനി ഉടമകളാണ്. 

(10/09/12)

Saturday, September 8, 2012

മരണം പൊട്ടിത്തെറിച്ചു, ദൂരേക്ക്; ഭൂമി പിളര്‍ത്തി, ആകാശ വിസ്മയം


ശിവകാശി: വലിയ ശബ്ദം കേട്ട് പടക്ക നിര്‍മാണ ശാലക്കരികിലേക്ക് ഓടിയെത്തിയതാണ് സമീപവാസിയായ സാന്തിജരാജ്. കിലോമീറ്റകറകലെ പൊട്ടിത്തെറിക്കുന്ന വെടിമരുന്നിന്റെ ഭീകരതയോട് സുരക്ഷിതമായ അകലം അയാള്‍ അപ്പോഴും സൂക്ഷിച്ചിരുന്നു. ഏക്കറുകള്‍ പരന്നുകിടക്കുന്ന നിര്‍മാണ യൂണിറ്റിനെ ചുറ്റിവരിഞ്ഞ് കെട്ടിയ മുള്‍വേലിക്കുമപ്പുറം. ഏറ്റവും അടുത്തുള്ള ഗോഡൗണില്‍ നിന്ന് തന്നെ  ഏതാണ്ട് അര കിലോമീറ്റര്‍ അകലം. ചുറ്റും നാട്ടുകാരൊരുപാട് കൂടിയിട്ടുണ്ട്. ചിലര്‍ വേലികടന്ന് അകത്തേക്ക് തള്ളിക്കയറാനൊരുങ്ങി. സ്ഥലത്തുണ്ടായിരുന്ന ഒരു പോലിസുദ്യോഗസ്ഥനും ഒരു പൊതു പ്രവര്‍ത്തകനും ചേര്‍ന്ന് ആള്‍കൂട്ടത്തെ തടഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ ജനം അവരെ തടഞ്ഞ ഇരുവരെയും അവിടെവച്ച് തന്നെ 'കൈകാര്യം' ചെയ്തു. എന്നിട്ടും അവര്‍ പിന്മാറിയില്ല. അവരുടെ എതിര്‍പ്പാണ് സാന്തിരാജിനെയടക്കം നൂറുകണക്കിനാളുകളെ വേലിക്ക് പുറത്ത് തന്നെ നിര്‍ത്തിയത്.

പെട്ടെന്നാണ് ആള്‍ക്കൂട്ടത്തിനേറ്റവുമടുത്തുള്ള ഗോഡൗണില്‍ തീയാളിയത്. പിന്നെയെല്ലാം നിമിഷ നേരം കൊണ്ടവസാനിച്ചു. ശിവകാശി ഗവണ്‍മെന്റാശുപത്രിയില്‍ പരിക്കേറ്റ് കിടക്കുന്ന സാന്തിരാജ് പറയുന്നു: കാതടപ്പിക്കുന്ന ശബ്ദം. കനത്ത പുക. ചുറ്റും ഒന്നും കാണാതായി. ഏങ്ങും നിലവിളി. പെട്ടെന്ന് കല്ലുകളും മറ്റും ശരീരത്തില്‍ വന്നു പതിച്ചു. തിരിഞ്ഞോടുന്നതിനടയില്‍ തട്ടി വീണു. പരിസരം തെളിഞ്ഞപ്പോള്‍ കണ്ടത് സമീപത്ത് കാല്‍പാദമറ്റ് കരിഞ്ഞുപോയ ഒരു ശരീരം. ഇത്രയും ദൂരേക്ക് സ്‌ഫോടനത്തിന്റെ പ്രഹരമെത്തുമെന്ന് വിചാരിച്ചേയില്ല.' ഈ ആള്‍ക്കൂട്ടമാണ് സ്‌ഫോടനത്തില്‍ മരിച്ചവരിലേറെയും. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഏഴ് പേര്‍ മാത്രമാണ് നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍. ബാക്കിയെല്ലാം നാട്ടുകാരാണ്. സ്‌ഫോടനം കാണാന്‍ ഓടിക്കൂടി സുരക്ഷിതമായ അകലത്തില്‍ നിന്നവര്‍. പോലിസുകാരനും സുഹൃത്തും ചേര്‍ന്ന് ആളകുകെള തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം 200 കവിയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ശബ്ദമുണ്ടാക്കുന്ന പാരമ്പര്യ പടക്കങ്ങള്‍ക്ക് പകരം ആകാശത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പുതിയ തരം ഫാന്‍സി പടക്കങ്ങളാണ് ഭീകരമായ സ്‌ഫോടനം സൃഷ്ടിച്ചത്. പഴയ തരം പടക്കങ്ങള്‍ക്ക് ആശവ്യമായതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് ഇവക്ക് വേണം. ഇവിടെ 'മണിമരുന്ന്' എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ രാസവസ്തുവാണ് വന്‍ സ്‌ഫോടനത്തിന് കാരണം. കൂട്ടുണ്ടാക്കുന്നതിന്റെ അളവില്‍ നേരിയ പിഴവ് വന്നാല്‍ പോലും പൊട്ടിത്തെറിക്കും. പൊട്ടിത്തെറിച്ച നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മിച്ചിരുന്നതും ആകാശ വിസ്മയങ്ങളാണ്. അതിലെ പിഴവ് തന്നെയാകാം അപകട കാരണമെന്നാണ് നാട്ടുകാരുടെ നിഗമനം. ഇരുപതോളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അമ്പുതോളം ഒറ്റമുറി നിര്‍മാണ കേന്ദ്രങ്ങളും നിരവധി ഗോഡൗണുകളും അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. മരങ്ങള്‍ കരിഞ്ഞുണങ്ങി. ആകാശത്തേക്ക് കരുതിവച്ച വിസ്മയങ്ങള്‍ ഭൂമിയെ പിളര്‍ത്തിയ ഭീകരതയാണ് മുതലപ്പെട്ടിയില്‍ ഇപ്പോള്‍ ബാക്കിയുള്ളത്.

(7/09/12, madhyamam)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...