Wednesday, October 28, 2015

പൊതുവിഭവങ്ങളുടെ വിതരണവും സാമൂഹിക വളര്‍ച്ചയും


സംവരണ വിരുദ്ധ പ്രചാരണം രാജ്യമെങ്ങും അതി ശക്തമായ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ്. മെറിറ്റ് വാദമാണ് ഇതിനായി ഉന്നയിക്കപ്പെടുന്ന പ്രധാന ന്യായം. എന്നാല്‍ കേരളത്തിലെ സംവരണ വിരുദ്ധ വാദക്കാരുടെ മുഖ്യ ആയുധം മെറിറ്റല്ല. പകരം 'വളര്‍ച്ചാവാദ'മാണ് ഉന്നയിക്കുന്നത്. അഥവ, കേരളത്തില്‍ ഇപ്പോള്‍ സംവരണം ലഭിക്കുന്ന സമുദായങ്ങളില്‍ ബഹുഭൂരിപക്ഷവും, സംവരണത്താല്‍ പരിഗണിക്കപ്പെടേണ്ട സാമൂഹിക പിന്നാക്കാവസ്ഥ തരണം ചെയ്തുകഴിഞ്ഞിരിക്കുന്നു എന്ന വാദം. സംവരണം സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ഉപാധിയാണ് എന്ന ഭരണഘടനാപരമായ ന്യായത്തെ പ്രതിരോധിക്കാന്‍ വളര്‍ച്ചാവാദമാണ് ശക്തമായ ഉപാധിയെന്നത് ഇതിന് ഒരു കാരണമാകുന്നുണ്ടാകാം. അതിലുപരി ഈ വളര്‍ച്ചാ വാദത്തിലൂടെ ചില സമുദായങ്ങളെ ഒറ്റ തിരിച്ച് ആക്രമിക്കാമെന്ന സൗകര്യമുണ്ട്. കേരളത്തില്‍ മുസ്ലിംകളാണ് 'വളര്‍ച്ച പ്രാപിച്ചതിന്റെ പഴി' ഏറ്റവുമേറെ കേള്‍ക്കേണ്ടിവരുന്നത്. സാമ്പത്തികം, വിദ്യാഭ്യാസം, ഭൂവുടമസ്ഥത, രാഷ്ട്രീയം, സര്‍ക്കാര്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമീപകാലത്ത് കേരള മുസ്ലിംകള്‍ കൈവരിച്ച വളര്‍ച്ചയെ ആസ്പദമാക്കിയാണ് ഇത്തരമൊരു ആക്രമണത്തിന് ഈ വിഭാഗം ഇരയാക്കപ്പെടുന്നത്.

പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നുന്നതാണ് ഈ വളര്‍ച്ചാ വാദം. ഭൗതികമായ കണക്കെടുപ്പുകള്‍ ഇത് ശരിവക്കുകയും ചെയ്യും. കേരളത്തില്‍ സമീപകാലത്ത് ഏറ്റവും വേഗത്തില്‍ സാമ്പത്തികോന്നമനം നേടിയ വിഭാഗങ്ങളില്‍ മുസ്ലിംകള്‍ മുന്‍ നിരയില്‍തന്നെയാണ്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥകളാല്‍ സ്വന്തം നാട്ടിലെ തൊഴില്‍വിപണിയില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍, വിദേശ തൊഴില്‍ മേഖലകളിലൂടെയാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. ഇങ്ങനെ വന്‍തോതില്‍ സംഭവിച്ച ഗള്‍ഫ് പ്രവാസത്തിലൂടെ കൈവന്ന സാന്പത്തിക ഭദ്രത, വലിയ ആസ്തികളുടെ ഉടമകളാക്കി അവരെ മാറ്റി. ചില പ്രത്യേക സമുദായങ്ങളുടെ കുത്തകയായിരുന്ന ഭൂവുടമസ്ഥതയിലെ ആധിപത്യം ക്രയശേഷി വര്‍ധിച്ച പ്രവാസികളിലേക്ക് മാറിയതോടെ ഈ മേഖലയില്‍ നിലനിന്നിരുന്ന മേധാവിത്തത്തിലെ സാമൂദായിക ഘടകങ്ങളില്‍ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടായി. ഇങ്ങനെ ആര്‍ജിച്ച സാന്പത്തി വളര്‍ച്ചയിലൂടെ സന്പന്നരോ ഇടത്തരക്കാരോ ആയി മാറിയവരുടെ രണ്ടാം തലമുറക്ക് വലിയതോതിലുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിച്ചു.  ഉന്നത വിദ്യാഭ്യാസം നേടിവരുടെയും ആ മേഖലയില്‍ പഠനം നടത്തുന്നവരുടെയും എണ്ണത്തില്‍ ഇന്ന് മുസ്ലിം സമുദായം ഒട്ടും പിന്നിലല്ല. സമുദായത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും മറ്റാരേക്കാളും കൂടുതലാണ്. വ്യക്തികളും ഏജന്‍സികളും മാത്രമല്ല, ചെറുതും വലുതുമായ എല്ലാ മുസ്ലിം സംഘടനകളും സവിശേഷ ശ്രദ്ധയോടെ തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാധ്യമ മേഖലയിലും സര്‍ക്കാര്‍ തൊഴില്‍ രംഗത്തും ഇതിന്റെ സ്വാഭാവികമായ ചലനങ്ങളുണ്ടായി. കേരളത്തിലെ രാഷ്ട്രീയാധികാര ഘടനയിലാകട്ടെ, സമുദായത്തിന്റെ പേരില്‍ ഒരുപാര്‍ട്ടി തന്നെ സജീവമാണ്. മുസ്ലിംകള്‍ ആവശ്യത്തിനും അതിലധികവും വളര്‍ന്നുകഴിഞ്ഞുവെന്ന വാദത്തിന് എളുപ്പത്തില്‍ സ്വീകാര്യത കിട്ടാവുന്ന എല്ലാ ഘടകങ്ങളും കേരളീയ പൊതുസമൂഹത്തില്‍ പ്രകടമാണ്. ഇവയെ ഉദാഹരിച്ച് മുസ്ലിം വളര്‍ച്ചാവാദത്തെക്കുറിച്ച ഭീതിജനകമായ പൊതുധാരണകള്‍ മുസ്ലിംവിരുദ്ധ കേന്ദ്രങ്ങള്‍ ഉത്പാദിപ്പിക്കുന്നുമുണ്ട്.



ഗുജറാത്തിലെ പട്ടേല്‍ സമുദായം നടത്തിയ സംവരണ (വിരുദ്ധ) സമരത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വളര്‍ച്ചാ വാദം മുന്പത്തേക്കാള്‍ രൂക്ഷമായി ആവര്‍ത്തിക്കപ്പെടുന്നതിനിടയലാണ് കേരളത്തില്‍ ഇത്തവണ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിവാദമുണ്ടായത്. വിവാദത്തിന്റെ ഒരറ്റത്ത് ന്യൂനപക്ഷ പദവിയുള്ള കത്താലിക്ക സഭാ കോളജുകളും മറുഭാഗത്ത് ന്യൂനപക്ഷ പദവിയുള്ള വിവിധ മുസ്ലിം ഏജന്‍സികളും/വ്യക്തികളും നടത്തുന്ന കോളജുകളുമായിരുന്നു. എല്ലാ ജനാധിപത്യ മര്യാദകളും അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക സഭാ കോളജുകളുമായി, അവരുടെ ഇഷ്ടപ്രകാരമുള്ള വ്യവസ്ഥകളോടെ പ്രവേശന കരാറിലെത്തി. ഇതേ വ്യവസ്ഥകളോടെ കരാറിന് സന്നദ്ധമായ മുസ്ലിം കോളജുകള്‍ക്ക് ആ അവസരം നിഷേധിച്ച സര്‍ക്കാര്‍, പകരം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളുള്ള കരാറിന് തയാറായില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന ഭീഷണ ഉയര്‍ത്തുകയും ചെയ്തു. പ്രത്യക്ഷത്തില്‍ തന്നെ വിവേചനം എന്ന് പറയാവുന്ന നടപടി. ഇങ്ങിനെ രണ്ടുതരം മാനദണ്ഡം പാടില്ലെന്ന് കേരള ഹൈക്കോടതി വരെ വിലക്കിയിട്ടും ഒരവകാശവും സര്‍ക്കാറില്‍നിന്ന് മുസ്ലിം മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചില്ല. അതിസന്പന്നരായ കേരളത്തിലെ ഒരുപറ്റം മുസ്ലിം മുതലാളിമാരാണ് മഹാ ഭൂരിപക്ഷം കോളജുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പലരും ഉന്നത ബിരുദമുള്ളവര്‍. ഏതുതരം നിയമ വ്യവഹാരങ്ങളെയും നേരിടാന്‍ പ്രാപ്തിയുള്ളവര്‍. രാഷ്ട്രീയമായും സാന്പത്തികമായും സമ്മര്‍ദ ശേഷിയുള്ളവര്‍. എന്നിട്ടും കത്തോലിക്ക സഭാ കോളജുകളോട് താരതമ്യം ചെയ്താല്‍, മുസ്‌ലിം മാനേജ്‌മെന്റ് കോളജുകള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ ഏജന്‍കളിലൊന്നായ എംഇഎസിന് പരസ്യമായി പറയേണ്ടിവന്നു. വളര്‍ച്ചാ വാദികളുടെ ഏത് മാനദണ്ഡത്തെയും തൃപ്തിപ്പെടുത്താന്‍ ശേഷിയുള്ള 'ലക്ഷണമൊത്ത' മുസ്ലിം കോളജുകള്‍ക്കാണ് തങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് പാരാതിപ്പെടേണ്ടി വന്നത്. ഒരു സമൂദായം എന്ന നിലയില്‍ മുസ്ലിംകള്‍ നേടിയ വളര്‍ച്ചയിലെ ദൗര്‍ബല്യങ്ങള്‍ ഇത് തുറന്നുകാണിക്കുന്നുണ്ട്.

കേരളീയ പൊതുമണ്ഡലത്തില്‍ നിന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള സാമൂഹിക ശേഷി ആര്‍ജിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് പറയപ്പെടുന്ന 'വളര്‍ച്ചയുണ്ടായിട്ടും' കടുത്ത വിവേചനവും അവഗണനയും ഇവര്‍ക്ക് നേരിടേണ്ടിവന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല അനുഭവപ്പെടുന്നത്. മുസ്ലിംകള്‍ സ്വാഭാവിക വളര്‍ച്ച പൂര്‍ത്തിയാക്കി എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഏത് മേഖലയെടുത്താലും സാമൂഹികാതിജീവന ശേഷിയുടെ അഭാവം പ്രകടമാണ്. പല മേഖലകളിലും വിജയകരമായ സാമൂഹിക സംരഭങ്ങള്‍ ഉണ്ടായിട്ടും മൂസ്ലിം വിരുദ്ധതയിലൂന്നിയ  വിമര്‍ശങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ടത് ഈ ശേഷിയില്ലായ്മകൊണ്ടാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ പഠന നിലവാരം കോപ്പിയടി മൂലമാണ് എന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്ന നാടാണ് കേരളം. മുസ്ലിംകളിലെ സാന്പത്തിക വളര്‍ച്ചക്ക് പിന്നില്‍ അജ്ഞാതമായ ഒരു മഹാ സ്രോതസ്സുണ്ടെന്ന പൊതുധാരണ കേരളത്തിലെ ഏത് സാധാരണക്കാരനുമുണ്ട്. കേരളത്തിലെവിടെ ഹവാല കേസുകളുണ്ടാകുന്പോഴും, ഒരു സമുദായമെന്ന നിലയില്‍ തന്നെ മുസ്ലിംകള്‍ പരോക്ഷമായി പ്രതിക്കൂട്ടിലാക്കപ്പെടുന്നത് കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭൂമിയുടെയും മറ്റ് ആസ്തികളുടെയും ഉടമസ്ഥതകളിലെല്ലാം ഒരുതരം ദുരൂഹതയുടെ കരിനിഴല്‍ സദാവീണുകിടക്കുന്നുണ്ട്. സാന്പത്തികമായ ഉടമാവകാശത്തില്‍ മാത്രമല്ല, സാമൂഹികമായ വ്യവഹാരങ്ങളിലും ഈ അതിജീവനശേഷിയില്ലായ്മ പ്രകടമാണ്. ലൗ ജിഹാദ് മുതല്‍ ഭീകര ബന്ധം വരെ മുസ്ലിം വളര്‍ച്ചക്കെതിരെ ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്ന വിഘാതങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും നിസ്സഹായരാവുകയാണ് കേരളത്തിലെ മുസ്ലിംകള്‍. രാഷ്ട്രീയത്തിലാകട്ടെ മുസ്ലിംലീഗ് അല്ലാത്ത ഒരു മുസ്ലിം രാഷ്ട്രീയ പരീക്ഷണത്തെയും അംഗീകരിക്കാനുള്ള മാനസികാവസ്ഥ കേരളത്തിലെ പൊതുസമൂഹത്തിനില്ല. ഇടതുപക്ഷം പോലും ഇക്കാര്യത്തില്‍ ഈ പൊതുധാരയില്‍നിന്ന് വ്യത്യസ്തമല്ല. ഇനി മുസ്ലിം ലീഗ് തന്നെ, മുസ്ലിം ഇതര വിഭാഗങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടക്ക് പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ ഒറ്റതിരിച്ച് ആക്രമിക്കപ്പെടുമെന്നതിന് അഞ്ചാം മന്ത്രി വിവാദമടക്കം തെളിവുകളുമുണ്ട്. (തീര്‍ച്ചയായും ഈ മേഖലകളിലെല്ലാം പിഴവുകളും കുറ്റകൃത്യങ്ങളും കുറ്റവാളികളും ഉണ്ടാകും. എന്നാല്‍ അത് കേരളത്തിലെ സ്വാഭാവിക ശരാശരിക്ക് മുകളില്‍പോലുമാകില്ല.) ചുരുക്കത്തില്‍, കേരളത്തില്‍ മുസ്ലിംകളുടെ വളര്‍ച്ചയുടെ അടയാളമായി ഉദാഹരിക്കുന്ന മേഖലകളെല്ലാം തന്നെ, മുസ്ലിംകളെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ഉപാധിയായി മാറുകയാണ് ചെയ്യുന്നത്. അഥവ ഈ വളര്‍ച്ചയെ  ആ സമുദായത്തിന്റെ സാമൂഹിക വികാസത്തിന് തടയിടുന്ന ഘടകങ്ങളാക്കി മാറ്റുന്നു.



ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു ജനവിഭാഗം (പ്രത്യേകിച്ച് ന്യൂനപക്ഷം പോലുള്ളവ) കൈവരിക്കേണ്ട സന്തുലിതമായ വളര്‍ച്ച കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ടായില്ല എന്നതാണ് ഉണ്ടായ വളര്‍ച്ച അവര്‍ക്കുതന്നെ ബാധ്യതയായി മാറുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടതിലെ പ്രധാന കാരണങ്ങളിലൊന്ന്. ഭൗതിക വളര്‍ച്ച കൈവരിച്ചതിനൊപ്പം സാമൂഹിക വികാസം സംഭവിച്ചില്ല. ജനാധിപത്യ സര്‍ക്കാറിന്റെ പിന്തുണയും വിഭവങ്ങളും ഈ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായില്ല എന്നതാണ് ഈ അസന്തുലിതത്വത്തിന് കാരണമായത്. ജനാധിപത്യ സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സമതുലിതമായ വളര്‍ച്ചക്ക് സ്റ്റേറ്റ് മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. മറ്റ് വഴികളിലൂടെ ആര്‍ജിക്കാവുന്ന വിഭവങ്ങളെല്ലാം ഒരു ദുര്‍ബല സമൂഹം സമാഹരിച്ചാലും സാമൂഹികമായ സ്വീകാര്യത അവക്ക് ലഭിക്കുന്നത്, സ്റ്റേറ്റ് അതിനെ പിന്തുണക്കുകയും ആ സമാഹരണത്തില്‍ പങ്കാളിയാവുകയും ചെയ്യുന്പോഴാണ്. ജനാധിപത്യത്തിന്റെ കാവല്‍ തൂണുകളായി സങ്കല്‍പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ നിന്നെല്ലാം തന്നെ ഇത്തരത്തില്‍ സമതുലിതമായ പിന്തുണ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാത്രമല്ല, ലജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം ഇതില്‍ പങ്കുവഹിക്കണം. നിര്‍ഭാഗ്യവശാല്‍, ഈ സംവിധാനങ്ങളെല്ലാം, പിന്നാക്ക വിഭാഗങ്ങളുടെ വളര്‍ച്ചയെയും പരിണാമ ഘട്ടങ്ങളെയും വികാസ മേഖലകളെയുമൊക്കെ സംശയ ദൃഷ്ടിയോടെയാണ് സമീപിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമായതാണ്. പിന്നാക്കാവസ്ഥകള്‍ കാരണം നേരിടേണ്ടിവരുന്ന വിവേചനങ്ങളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ഇത്തരം സമൂഹങ്ങള്‍ക്ക് ആത്മവിശ്വാസവും ആത്മ ധൈര്യവും കൈവരുന്നതും സ്റ്റേറ്റില്‍ നിന്ന് പൂര്‍ണാര്‍ഥത്തിലുള്ള പിന്തുണ ലഭിക്കുന്പോഴാണ്. അത്തരം ആത്മവിശ്വാസം പകരുന്നതിന് ഭരണഘടന ഉറപ്പുനല്‍കുന്ന ഉപാധികളിലൊന്നാണ് സംവരണം. കേരളത്തില്‍ സംവരണ വിരുദ്ധ വാദം ന്യായീകരിക്കുന്നത്, സ്റ്റേറ്റിന്റെ കാര്യമായ പിന്തുണയില്ലാതെ കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്നതാണ് ഏറെ അപകടകരം.

കേരള മുസ്ലിംകളുടെ വളര്‍ച്ച, പലകാരണങ്ങളാല്‍ സംഭവിച്ച പിന്നാക്കാവസ്ഥകളെ മറികടക്കാനുള്ള ഒരു പ്രതിരോധം കൂടിയായിരുന്നു. പുറന്തള്ളപ്പെട്ടുപോയ മേഖലകളിലേക്കെല്ലാം സ്വയാര്‍ജിത ശേഷികളാല്‍ കടന്നുചെല്ലാനുള്ള വ്യഗ്രത ഈ വളര്‍ച്ചയില്‍ കാണാം. അതുകൊണ്ടുതന്നെ സ്‌റ്റേറ്റിന്റ സഹായങ്ങളും പിന്തുണയും വിഭവങ്ങളും വന്നുചേരുന്നത് വരെ കാത്തുനില്‍ക്കാന്‍ അവര്‍ തയാറായിരുന്നില്ല. വ്യത്യസ്ത സമുദായങ്ങളും അവയുടെ സങ്കീര്‍ണമായ ശാക്തിക സമ്മര്‍ദങ്ങളും വലിയ തോതില്‍ അധീശത്വം സ്ഥാപിച്ച കേരളീയ പൊതുമണ്ഡലത്തില്‍ സാമൂഹിക സ്വീകാര്യതയും പ്രതിരോധ-അതിജീവന ശേഷിയും കൈവരിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും മറ്റ് മേഖലകളില്‍ വിജയം വരിക്കാന്‍ കഴിഞ്ഞത് സ്റ്റേറ്റിനെ കാത്തുനില്‍ക്കാതെ നടത്തിയ ഈ മുന്നേറ്റം തന്നെയാണ്. എന്നാല്‍ അത് അസന്തുലിതമായിരുന്നു എന്ന വസ്തുത അംഗീകരിക്കാതെ വയ്യ. ഭൗതിക മേഖലകളിലുണ്ടായ വളര്‍ച്ച യഥാര്‍ഥ സാമൂഹിക വികാസമായിരുന്നില്ല. വിവേചനങ്ങളും വംശീയാക്രമണങ്ങളും നേരിടേണ്ടിവരുന്നതും ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ വിധത്തിലുള്ള സാമൂഹിക വികാസം ആര്‍ജിക്കാത്തതുകൊണ്ടുകൂടിയാണ്. (ആക്രമിക്കുന്നവരുടെ രാഷ്ട്രീയം മറന്നുകൊണ്ടല്ല ഇതുപറയുന്നത്.)



അതിനാല്‍ വളര്‍ച്ചയില്‍ സംഭവിച്ച ഈ അസന്തുലിതത്വം പരിഹരിക്കാനുള്ള നടപടികള്‍ മുസ്ലിം സമൂഹം അടിയന്തിരമായി ഏറ്റെടുക്കേണ്ടതുണ്ട്. മുസ്ലിംകളുടെ വളര്‍ച്ചയുടെ രീതി ശാസ്ത്രവും വളര്‍ച്ചയുടെ തോതും അതില്‍ സ്റ്റേറ്റിന്റെ പങ്ക് എത്രയെന്നതും പരിശോധിക്കപ്പെടണം. ഈ ഘടകങ്ങള്‍ പഠനവിധേയമാക്കുന്ന തരത്തിലുള്ള സമഗ്രമായ സോഷ്യല്‍ ഓഡിറ്റിംഗിന് കേരളത്തിലെ മുസ്ലിം സമുദായത്തെ വിധേയമാക്കണം. കേരളത്തിന്റെ പൊതുസ്വത്ത്, ഇവിടെയുള്ള വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഏതേത് അനുപാതത്തിലാണ് വിതരണം ചെയ്യപ്പെട്ടത് എന്നത് സുപ്രധാനമാണ്. ഒരു വിഭാഗത്തിന് സാമൂഹ്യ സ്വീകാര്യത ഉറപ്പാക്കുന്നതില്‍ പൊതുസ്വത്തിന്റെ ലഭ്യത നിര്‍ണായകമാണ്. ഒരു പ്രദേശത്തെ അണ്‍എയിഡഡ് സ്‌കൂള്‍ ഉടമക്കും എയിഡഡ് സ്‌കൂള്‍ ഉടമക്കും പൊതു സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും തോതിലെ വ്യത്യാസം തന്നെ പൊതുസ്വത്തിന്റെ ലഭ്യത സാമൂഹിക വളര്‍ച്ചയില്‍ എങ്ങനെ നിര്‍ണായകമാകുന്നു എന്നത് ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താവുന്ന ഉദാഹരണമാണ്. പൊതുസ്വത്ത് അസന്തുലിതമായാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ സാമൂഹിക വികസനം ഉറപ്പാക്കാന്‍ അവയുടെ നീതിപൂര്‍വമായ പുനര്‍വിതരണവും നടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആ കണക്കെടുപ്പ് പൊതുവിഭവങ്ങളുടെ വിന്യാസത്തെ കേന്ദ്രീകരിച്ച് തന്നെ നടക്കുകയും വേണം.

(SOLIDARITY PATHRIKA -Oct-2015)

Wednesday, October 7, 2015

ദാദ്രിയില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം


പ്രാചീന ഇന്ത്യയോ (സംഘ്പരിവാരം പറയുന്ന) സനാതന ഇന്ത്യയോ ഒരിക്കലും മാംസ ഭക്ഷണ വിരുദ്ധരും സസ്യാഹാര മൗലിക വാദികളും ആയിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. അംബേദ്കര്‍ മുതല്‍ ഡി എന്‍ ഝാ വരെയുള്ള ചരിത്ര പണ്ഡിതന്മാര്‍ ഇക്കാര്യം സംശയങ്ങള്‍ക്കിടമില്ലാത്ത വിധം തങ്ങളുടെ ഗവേഷണങ്ങളിലൂടെ സമര്‍ഥിച്ചിട്ടുണ്ട്. വേദങ്ങള്‍ തൊട്ട് ചരിത്രാവശിഷ്ടങ്ങളില്‍ നിന്നുവരെ തെളിവുകള്‍ ശേഖരിച്ചവയാണ് ഈ പഠനങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ആധികാരികമായ രചനയാണ് ഡി എന്‍ ഝായുടെ ദി മിത്ത് ഓഫ് ഹോളി കൗ എന്ന പുസ്തകം. ഋഗ്വേദത്തിലെ മാംസാഹാര പരാമര്‍ശങ്ങള്‍, മൃഗബലിയുടെ വിശദാംശങ്ങള്‍, ഹാരപ്പന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ആഹാര രീതികളെക്കുറിച്ചുള്ള തെളിവുകള്‍, പുരാണങ്ങളിലും ഉപനിഷത്തുകളിലുമുള്ള മൃഗബലിയുടെ വിവരങ്ങള്‍, ബ്രാഹ്മണരുടെ മാംസാഹാര രീതികള്‍, മനുസ്മൃതി മുതല്‍ രാമായണം വരെയുള്ളവയിലെ മാംസാഹാര സങ്കല്‍പങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കുന്നതാണ് ഝായുടെ പുസ്തകം. ഇത്രയൊക്കെ പ്രത്യക്ഷമായ തെളിവുകളുണ്ടെങ്കിലും പതിറ്റാണ്ടുകളായി വിശുദ്ധ പശുവാദം ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ചരിത്രപരമായി ഒരു സാധൂകരണവുമില്ലാത്ത ഒരു സങ്കല്‍പത്തിന് എങ്ങിനെയാണ് ഇത്രമേല്‍ സ്വീകാര്യത നേടാനായത്?  ഏത് ആശയവും ദിവ്യത്വം കല്‍പിച്ച്  ആള്‍ക്കൂട്ടം ഏറ്റെടുക്കുന്നതോടെ യുക്തിരഹിതമായ വിശ്വാസവും വൈകാരികമായ ആവേശവുമായി മാറുക സ്വാഭാവികമാണ്. എന്നാല്‍, അത്ര ലളിതമായല്ല വിശുദ്ധ പശു വാദം ഇന്ത്യയില്‍ ഇടം നേടിയത്.


ഇന്ത്യന്‍ ഫാസിസം അതിന്റെ ശത്രുക്കളെ നിര്‍ണയിച്ചതോടൊപ്പം തന്നെ അവരെ നേരിടാനുള്ള വൈകാരിക ചിഹ്നങ്ങളും അവരെ കുറ്റവാളികളായി പ്രഖ്യാപിച്ച് ആക്രമിക്കാനുള്ള എളുപ്പവഴികളും കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ് ഗോവധം. പശു, ഹൈന്ദവതയുടെ വിശുദ്ധ ചിഹ്നമാണെന്നും അതിനെതിരെ നീങ്ങുന്നവരെല്ലാം ഹിന്ദു വിരുദ്ധരാണെന്നും അവരെല്ലാം വധിക്കപ്പെടാന്‍ അര്‍ഹരാണെന്നുമുള്ള രാഷ്ടീയ ആശയമാണ് പശുവാദത്തിലൂടെ ഫാസിസം മുന്നോട്ടുവച്ചത്. പശുവിനെ ദൈവമായി കാണാത്ത ഇന്ത്യന്‍ മുസ്ലിംകളെ എളുപ്പത്തില്‍ ശത്രുപക്ഷത്തെത്തിക്കാന്‍ ഇതിലൂടെ ഫാസിസത്തിന് കഴിഞ്ഞു. വിശ്വാസപരമായി തന്നെ മൃഗബലി പിന്തുടരുന്ന വിഭാഗമായതിനാല്‍ ഏത് സന്ദര്‍ഭത്തിലും ആക്രമിക്കപ്പെടാന്‍ യോഗ്യരാണെന്ന പ്രതീതിയും  സൃഷ്ടിക്കാനായി. ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെ പശുവിനെ ആയുധമാക്കിയുള്ള വര്‍ഗീയ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. 1870കളില്‍ രൂപംകൊടുത്ത പഞ്ചാബിലെ പശുരക്ഷാ പ്രസ്ഥാനവും ഇതിനുപിന്നാലെ ദയാനന്ദ സരസ്വതി സ്ഥാപിച്ച ഗോരക്ഷിണി സഭയും ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. മുസ്ലിംകളില്‍ നിന്ന് പശുവിനെ രക്ഷിക്കാനുള്ള പ്രസ്ഥാനങ്ങളായിരുന്നു ഇവ. പില്‍ക്കാലത്തുണ്ടായ ഒട്ടുമിക്ക വര്‍ഗീയ കലാപങ്ങളുടെയും പിന്നില്‍ കായികമായും ആശയപരമായും ഇവ വഹിച്ച പങ്ക് ചെറുതല്ല. സ്വതന്ത്ര ഇന്ത്യയിലും വിശുദ്ധ പശു വാദം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രധാന ആയുധമായിരുന്നു. ഹിന്ദുത്വ ഫാസിസത്തിന് മേല്‍ക്കൈ കിട്ടിയ സ്ഥലങ്ങളിലെല്ലാം പശു ഒരു കലാപ ചിഹ്നമായി മാറി. 1995ല്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാറാണ് ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ഗോവധ നിരോധത്തിന് നിയമപ്രാബല്യം കൊടുക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഇത്തരം നിയമനിര്‍മാണങ്ങളുടെ എണ്ണവും വേഗവും കൂടിയതായി കാണാം. ഏതെങ്കിലും മതങ്ങളുടെയോ വിഭാഗങ്ങളുടെയോ ആചാരവുമായി ബന്ധപ്പെടുത്തി താല്ക്കാലികമായ നിരോധം ഏര്‍പെടുത്തുന്നത് മുതല്‍ സ്ഥിരമായ നിരോധം വരെ ഇക്കൂട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഇങ്ങിനെ ഫാസിസം വിശുദ്ധ പശുവാദത്തിന്റെ പേരില്‍ കാലങ്ങളായി തുടരുന്ന മുസ്ലിം വിരുദ്ധതയിലൂടെ രൂപപ്പെടുത്തിയ ഹിംസാത്മക പ്രത്യയശാസ്ത്രം അതിന്റെ സ്വാഭാവിക രൂപം പ്രാപിച്ചതാണ് യുപിയിലെ ദാദ്രിയില്‍ കണ്ടത്. മുഹമ്മദ് അഖ്‌ലാഖ്, പ്രകോപിതരായ ഒരു ആള്‍കൂട്ടത്തിന്റെ കൈയബദ്ധല്ല, മറിച്ച് ആസൂത്രിതമായ കാവി ഭീകരതയുടെ ഇരയാണെന്നര്‍ഥം.

അഖ്‌ലാഖിന്റെ മരണത്തെതുടര്‍ന്നുണ്ടായ നാലുതരം പ്രതികരണങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. സംഘ്പരിവാര്‍ നേതാക്കള്‍ സ്വാഭാവികമായും സംഭവത്തെ ന്യായീകരിച്ചു. അവരെ സംബന്ധിച്ചേടത്തോളം ഈ കലാലപും അതിനെതിരായ പ്രതിഷേധവും പൊലീസ് നടപടിയുമെല്ലാം കൂടുതല്‍ രൂക്ഷമായ വര്‍ഗീയവത്കരണത്തിനുള്ള ഉപാധികളാണ്. പ്രധാനമന്ത്രി മുതല്‍ അധികാരത്തിലിരിക്കുന്ന സംഘ്പരിവാര്‍ നേതാക്കളെല്ലാം ഇതിനോട് മൗനംപാലിച്ചതും അതുകൊണ്ടുതന്നെയാണ്. എന്നല്ല, കൊലപാതകത്തെ ന്യായീകരിച്ചും കൂടുതല്‍ കലാപത്തിന് ആഹ്വാനം ചെയ്തും അവര്‍ സന്ദര്‍ഭം മുതലെടുക്കുകയും ചെയ്യുന്നു. രാജ്യമാകെ പ്രതിഷേധമുയര്‍ത്തുന്ന സന്ദര്‍ഭത്തിലും നിര്‍ഭയം കലാപാഹ്വാനം നല്‍കാന്‍ ഫാസിസത്തെ പ്രാപ്തമാക്കുന്ന തരത്തിലേക്ക് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യം പരിവര്‍ത്തിപ്പിക്കപ്പെട്ടിരിക്കുന്നു.

ഈ ഫാസിസ്റ്റ് അനുകൂല സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധമാണ് ഫാസിസത്തിനെതിരെ നിലപാടെടുക്കുന്നവരില്‍ നിന്നുപോലുമുണ്ടാകുന്ന പ്രതികരണങ്ങള്‍. രണ്ടുതരത്തിലാണ് ഇത്തരം പ്രതികരണങ്ങളുണ്ടായത്. സ്വന്തം ഭക്ഷണം നിര്‍ണയിക്കാനുള്ള ഒരാളുടെ അവകാശത്തിന് മേലുള്ള കൈയ്യേറ്റമായാണ് ഒരുവിഭാഗം ഇതിനെ കണ്ടത്. ഭക്ഷണ സ്വാതന്ത്ര്യം, പൗരാവകാശം തുടങ്ങിയവക്കെതിരായ വെല്ലുവിളി എന്ന നിലയില്‍  ഇവര്‍ ഈ സംഭവത്തെ സമീപിക്കുന്നു. എന്നാല്‍ മറ്റൊരു വിഭാഗം മത വര്‍ഗീയത ഒരു സമൂഹത്തെ നശിപ്പിക്കുകയും നിന്ത്രിക്കുകയും ചെയ്യുന്നതിന്റെ ദുരന്തഫലമാണിതെന്ന രീതിയിലാണ് ഇതിനെ നേരിടുന്നത്.  അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിനെതിരായ ഏതുപ്രതികരണവും എല്ലാ തരം മത വര്‍ഗീയതകള്‍ക്കുമെതിരായ സമരം കൂടിയായിരിക്കണമെന്നതായിരുന്നു അവരുടെ സമീപനം. പന്നിയിറച്ചി കഴിക്കരുതെന്ന മുസ്‌ലിം മത വിശ്വാസം ഇന്ത്യയില്‍ പാലിക്കരുതെന്നും അവരും ഇനി പന്നിയിറച്ചി കഴിച്ചുതുടങ്ങണമെന്നും വരെ വാദങ്ങളുണ്ടായി. ഇന്ത്യന്‍ ഫാസിസത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കഡ്ജു പോലും ഈ വിഷയത്തില്‍ നടന്ന സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഇത്തരമൊരു നിലപാടെടുത്തു. ഭക്ഷണ സ്വാതന്ത്ര്യത്തെനെതിരായ കയ്യേറ്റവും മതവര്‍ഗീയതയുമെല്ലാം പ്രതിരോധിക്കേണ്ട അപകടങ്ങള്‍ തന്നെയാണ്. എന്നാല്‍ ഒരു വ്യാജ പ്രചാരണം മറയാക്കി ഇന്ത്യന്‍ ഫാസിസം അതിന്റെ പ്രഖ്യാപിത ഒന്നാം ശത്രുവായ മുസ്ലിമിനെ കൊലക്കത്തിരിയാക്കുന്പോള്‍ ഭക്ഷ്യ സംസ്‌കാരവും ആഹാരാവകാശവും പ്രതി വര്‍ഗീയതയുമല്ല പ്രശ്‌നവല്‍കരിക്കേണ്ടത്. മറിച്ച് ഫാസിസെത്തയും അതിന്റെ പ്രത്യയശാസ്ത്രത്തെയും തന്നെയാണ്. അതുവിട്ട് പ്രതിരോധം ഉപ വിഷയങ്ങളിലേക്ക് വഴിമാറുന്പോള്‍ ഫാസിസത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് പരോക്ഷമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. മതേതര പക്ഷമെന്ന് അറിയപ്പെടുന്നവരില്‍നിന്ന് തന്നെ ഇത്തരം പ്രതികരണങ്ങളുണ്ടാകുന്പോള്‍ വിശേഷിച്ചും.


മതേതര പക്ഷത്ത് നിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ ഫാസിസത്തിനെതിരായ പ്രതിരോധത്തെ എത്രമാത്രം ദുര്‍ബലപ്പെടുത്തുമെന്നതിന് തെളിവാണ് അഖ്‌ലാഖിന്റെ മകള്‍ സാജിദയുടെ പ്രതികരണം. ഞങ്ങളുടെ വീട്ടില്‍ ആട്ടിറച്ചിയേയുള്ളു, പശുവിറച്ചി ഉണ്ടായിരുന്നില്ല എന്ന് വിശദീകരിച്ച സാജിദ പരിശോധനക്ക് അയച്ചത് പശു ഇറച്ചിയല്ലെന്ന് തെളിഞ്ഞാല്‍ ഞങ്ങളുടെ ഉപ്പയെ തിരിച്ചുതരാന്‍ നിങ്ങള്‍ക്കാകുമോ എന്നായിരുന്നു ചോദിച്ചത്. അങ്ങേയറ്റം ദുര്‍ബലമായിപ്പോയ ഇന്ത്യന്‍ മതേതര പൊതു ഇടത്തില്‍ ഒരു മുസ്‌ലിം കുടുംബം അനുഭവിക്കുന്ന നിസ്സഹായതയാണ് ഈ ചോദ്യം. ഞങ്ങള്‍ സൂക്ഷിച്ചത് പശുവിറച്ചിയായിരുന്നുവെങ്കില്‍ ഈ കൊലപാതകത്തില്‍ ഞങ്ങളും കുറ്റക്കാരാണ് എന്ന പരോക്ഷ സമ്മതമാണ് ഈ ചോദ്യത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത്. അഥവ ഗോമാംസം കഴിക്കുന്നത് കുറ്റകരമാണ് എന്ന ഫാസിസ്റ്റ് പ്രചാരണം ശരിയാണെന്ന് ഇവര്‍ക്ക് (പറയാതെ) പറയേണ്ടിവരുന്നു.
ഫാസിസം അതിന്റെ വര്‍ഗീയായുധങ്ങള്‍ക്ക് വ്യാജ പ്രചാരണത്തിലൂടെ നേടിയെടുത്ത പൊതുസമ്മിതിയാണ് ഈ പ്രസ്താവനകള്‍ സൃഷ്ടിക്കുന്നത്.

ഞങ്ങള്‍ കഴിച്ചത് പശു ഇറച്ചിയാണെങ്കില്‍പോലും ഞങ്ങളുടെ പിതാവിനെ വധിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം എന്ന് ചോദിക്കാനുള്ള കരുത്താണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മതേതര ഇടം സാജിദക്ക് നല്‍കേണ്ടിയിരുന്നത്. ഈ ചോദ്യമുന്നയിച്ചാല്‍ തന്നെ അതിനെ ജനാധിപത്യ പരമായി സ്വീകരിക്കാനുള്ള ശേഷിയും ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തിനില്ല. എന്നല്ല, ആ ചോദ്യം തന്നെ ഫാസിസത്തിന്റെ ഇരകളെ വീണ്ടും ആക്രമിക്കാനുള്ള മതിയായ ന്യായമായി മാറുകയും ചെയ്യും. ഫാസിസത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് പലകാരണങ്ങളാല്‍ പൊതുസമൂഹം നല്‍കിയ സ്വീകാര്യതകളാല്‍ അങ്ങേയറ്റം ദുര്‍ബലമായിപ്പോയ മതേതര ഇടത്തില്‍ നിന്നുകൊണ്ട് അത്തരമൊരു ചോദ്യമുന്നയിക്കാന്‍ പോലും ഒരു സാധാരണ മുസ്ലിമിന് ഇന്ന് കഴിയില്ല. ഈ നിസ്സഹായത മറികടക്കാന്‍ ഇന്ത്യന്‍ മതേതര സമൂഹം പ്രാപ്തരാകണമെങ്കില്‍ ഫാസിസത്തിനെതിരായ പ്രതിരോധം സൂക്ഷ്മവും  ജാഗ്രത്തുമായിരിക്കണം. അഖ്‌ലാഖിന്റെ കൊലപാതകം ഭക്ഷ്യ സ്വാതന്ത്ര്യത്തിനെതിരായ കൈയ്യേറ്റമോ കേവല മത വര്‍ഗീയതയുടെ അഴിഞ്ഞാട്ടമോ അല്ലെന്നും പ്രോപഗണ്ടകള്‍ വഴി ഫാസിസം ആത്യന്തികമായി ലക്ഷ്യമിടുന്ന മുസ്ലിം/ശത്രു ഉന്മൂലനം തന്നെയായിരുന്നു എന്ന രാഷ്ട്രീയ തിരിച്ചറിവ് നേടുകയും ആ രീതിയില്‍ കാവി ഭീകരതതയെ പ്രതിരോധിക്കുകയുമാണ് അതിന് വേണ്ടത്.

ഫാസിസം അതിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രം രൂപപ്പെടുത്താനും അതിന് സ്വീകാര്യതയുണ്ടാക്കാനും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ആസൂത്രിതമായ കലാപമാക്കി മാറ്റുന്നതെങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് ദാദ്രി. പശുവിറച്ചിയുടെ ഒരു കഷണം പോലുമെടുക്കാനില്ലാത്ത ഒരു വീടിനുമേല്‍ ഗോഹത്യയെന്ന 'വന്‍പാപം' ചാര്‍ത്തുന്നതും അതിന് ശിക്ഷ വിധിക്കുന്നതും ആ ശിക്ഷ നടപ്പാക്കുന്നതുമെല്ലാം മിനുട്ടുകള്‍ കൊണ്ടാണ് സാധ്യമാക്കിയത്. വധിക്കുന്നതിന് ഏതാനും ദിവസം മുന്പ് ചില സമീപവാസികള്‍ തന്റെ മകനെ പാക്കിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിക്കുകയും പ്രകോപനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അഖ്‌ലാഖിന്റെ ഉമ്മ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഒരാളെ വധിക്കാന്‍ തീരുമാനിച്ച ശേഷം ഗോമാംസം ഒരു കാരണമാക്കി മാറ്റുകയാണ് അവിടെ കാവി ഭീകരര്‍ ചെയ്തത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫാസിസം അതിന്റെ പ്രവര്‍ത്തന മേഖലയില്‍ നടത്തുന്ന എത്ര ചെറിയ വ്യാജ പ്രചാരണവും സുസംഘടിതവും ആസൂത്രിതവുമായ ഒരു കലാപത്തിനുള്ള ദീര്‍ഘകാല നിക്ഷേപമാണ്. ആ പ്രചാരണത്തിന് വശംവധരായവര്‍ അനുയോജ്യമായ ഒരു സന്ദര്‍ഭത്തില്‍ ഫാസിസത്തിന്റെ കൈയ്യിലെ ആയുധങ്ങളായി മാറും. ലറ്റര്‍ ബോംബ് മുതല്‍ ലൗജിഹാദ് വരെ കാവി ഭീകര കേന്ദ്രങ്ങള്‍ അഴിച്ചുവിട്ട മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയ നാടാണ് കേരളം. മുഖ്യധാരാ മാധ്യമങ്ങള്‍ തൊട്ട് മുസ്ലിം നേതാക്കള്‍ വരെ ഈ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ഇത് കേരളത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ ദ്രുവീകരണത്തിനാണ് വഴിതുറന്നത്. അത് നാള്‍ക്കുനാള്‍ ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒരു രാഷ്ട്രീയ വകതിരിവുമില്ലാത്തവിധം ഫാസിസത്തിന്റെ പ്രോപഗണ്ടകളില്‍  നിരന്തരം വീണുകൊണ്ടിരിക്കുന്ന കേരളീയ പൊതുസമൂഹത്തിന് ദാദ്രി വലിയ വിപത്‍സന്ദേശവും നല്‍കുന്നുണ്ട്.

(സുപ്രഭാതം, 07..10..2015)

Thursday, October 1, 2015

സ്വാശ്രയം : ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ നിയന്ത്രിക്കുന്നതാര്?


കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും വിവാദങ്ങളില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ വര്‍ഷാരംഭം ഉണ്ടായിട്ടില്ല. ഫീസും സീറ്റും നിശ്ചയിക്കുതില്‍ കോളജ് ഉടമകളും സര്‍ക്കാറും നടത്തുന്ന ചര്‍ച്ചകളെയും അതിനെത്തുടര്‍ന്ന് രൂപപ്പെടുത്തുന്ന കരാറുകളെയും ചുറ്റിപ്പറ്റിയാണ് എല്ലാ വിവാദങ്ങളും അരങ്ങേറുക. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച ചര്‍ച്ചകള്‍ ത െഈ വിഷയങ്ങളിലേക്ക് പരിമിതപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ പതിവ് ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധിയാണ് സ്വാശ്രയ മെഡിക്കല്‍ മേഖലയിലുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്റ പ്രഖ്യാപിത സ്വാശ്രയ നയങ്ങള്‍ക്ക് വിരുദ്ധമായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായെടുത്ത തീരുമാനം സ്വാകാര്യമായി നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുസ്ലിം മാനേജ്‌മെന്റുകളോട് വിവേചനപരമായി പെരുമാറുന്നു എന്ന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളിലൊന്നായ എം ഇ എസ് പരസ്യമായി വിമര്‍ശമുയിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തുകയും ചെയ്തു. 

രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു സ്വാശ്രയ കോളജുകള്‍ ആരംഭിക്കുമ്പോള്‍ മുന്നോട്ടുവച്ച ആശയം. വിദ്യാഭ്യാസം പൊതുസംവിധാനത്തിലൂടെ മാത്രമെന്ന വിശ്വാസത്തിലുറച്ചുപോയ കേരളീയ പൊതുമനസ്സാക്ഷിയെ സ്വാശ്രയ മേഖലയോട് ഇണക്കിയെടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് ഈ തത്വം മുന്നോട്ടുവച്ചത്. പില്‍ക്കാല സ്വാശ്രയ വ്യവഹാരങ്ങളില്‍ 50-50 എന്നറിയപ്പെട്ട ഫോര്‍മുലയായിരുന്നു ഇതിന്റെ കാതല്‍. കോളജുകള്‍ പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുക, അതില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന (കുറഞ്ഞ) ഫീസ് ഈടാക്കി മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നല്‍കുക, അവശേഷിക്കുന്ന പകുതി സീറ്റില്‍ മാനേജ്മന്റുകള്‍ തന്നെ ഫീസ് നിശ്ചയിക്കുകയും കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുക -ഇതായിരുന്നു 50-50 സങ്കല്‍പത്തിന്റെ അടിസ്ഥാനം. തുടക്കത്തില്‍ ഇതിനനുസൃതമായ രീതിയില്‍ തെയാണ് കാര്യങ്ങള്‍ ഏറെക്കുറെ നീങ്ങിയത്. എന്നാല്‍ സ്വകാര്യ നിക്ഷേപകര്‍ അവരുടെ വ്യവസായത്തിന് കൂടുതല്‍ ലാഭകരമായ വഴികളന്വേഷിച്ച് തുടങ്ങിയതോടെ സ്വാശ്രയം അപരിഹാര്യമായ സങ്കീര്‍ണതകളിലേക്ക് വഴിതിരിഞ്ഞു. വിവിധ ഹൈക്കോടതികളിലും സുപ്രിംകോടതിയിലുമായി നൂറുകണക്കിന് കേസുകള്‍ വന്നു. 50-50യെ എതിര്‍ത്തും അനുകൂലിച്ചും വിധികളുണ്ടായി. ഇതിനിടയിലാണ് മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്മന്റുകള്‍ ന്യൂനപക്ഷ പദവിയെന്ന പുതിയ ആയുധം പുറത്തെടുത്തത്.

ന്യൂനപക്ഷ പദവി സ്വകാര്യ കോളജ് ഉടമകള്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളാണ് നല്‍കിയത്. ഫീസ് നിശ്ചയിക്കാനും പ്രവേശം നടത്താനും കോളജുകള്‍ക്ക് പൂര്‍ണ അധികാരം ലഭിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി അനുവദിച്ചുകൊടുത്ത ഭരണഘടനാപരമായ അവകാശങ്ങള്‍, അനിയന്ത്രിതമായ വിദ്യാഭ്യാസ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഭൂരിഭാഗം കോളജുടമകളും ചെയ്തത്. കേരളത്തില്‍ ഈ അവകാശം ആദ്യം ആയുധമാക്കിയത് കത്തോലിക്ക സഭയുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകളാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് കത്തോലിക്ക സഭ സര്‍ക്കാറുമായുള്ള സ്വാശ്രയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ മറപറ്റി, മെഡിക്കല്‍ പ്രവേശനവും ഫീസ് നിശ്ചയിക്കലുമെല്ലാം അവ സ്വയം നിര്‍വഹിച്ചു. സഭക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ ഇടതുസര്‍ക്കാറിന് കഴിഞ്ഞുള്ളൂ. പ്രതിപക്ഷത്തായിരിക്കെ നടത്തിയ സ്വാശ്രയ വിരുദ്ധ സമരങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള നിക്ഷേപമാക്കി മാറ്റി അധികാരത്തിലെത്തിയവര്‍ക്ക് കൈയ്യിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ധീരത പോലുമുണ്ടായില്ല. സ്വാശ്രയത്തില്‍ കോളജുടമകളാണ് സര്‍വാധികാരികളെന്ന ധാരണ കേരത്തില്‍ സൃഷ്ടിക്കുതില്‍ ഈ സര്‍ക്കാര്‍ നിലപാട് വലിയ പങ്കുവഹിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറുമയി കരാറുണ്ടാക്കുക എന്ന വാര്‍ഷിക പദ്ധതിയില്‍നിന്ന് കത്തോലിക്ക സഭ പിന്മാറുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് വാങ്ങാനും പ്രവേശം സ്വന്തം റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്താനും സഭ തീരുമാനിച്ചു. അതേസമയം തന്നെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 50-50 പാലിച്ച് സര്‍ക്കാറുമായി കരാറുണ്ടാക്കാന്‍ സന്നദ്ധമായി. സര്‍ക്കാറിനോട് സഹകരിക്കുന്ന മെഡിക്കല്‍ കോളജ് മാനേജ്മന്റ് അസോസിയേഷനും സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനുമായി കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ മേഖല രണ്ടായി പിളര്‍ന്നു.


രണ്ടുചേരിയിലായ സ്വാശ്രയ മാനേജ്‌മെന്റുകളെ ഒരുപോലെ സര്‍ക്കാറിനൊപ്പം നിര്‍ത്താനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ വര്‍ഷം ശ്രമിച്ചത്. 50-50 യില്‍ ഊന്നിനിന്നാണ് ആദ്യകാല ചര്‍ച്ചകളത്രയും നടന്നത്. എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ല. ഫീസ് നിശ്ചയിക്കാനും കുട്ടികളെ തെരഞ്ഞെടുക്കാനുമുള്ള പൂര്‍ണാധികാരമില്ലെങ്കില്‍ കരാറിനില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. രണ്ടാം വര്‍ഷം കത്തോലിക്ക സഭയുടെ എല്ലാ അവകാശവാദങ്ങളും അംഗീകരിച്ചുകൊണ്ട് തന്നെ കരാറിന് സര്‍ക്കാര്‍ സന്നദ്ധമായി. ഇതോടെ 50-50 എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം അട്ടിമറിക്കപ്പെട്ടു. ക്രോസ് സബ്‌സിഡി എന്ന് വിളിക്കുന്ന മെറിറ്റ് സീറ്റിലെ കുറഞ്ഞ ഫീസ് എന്ന് തത്വുവും അട്ടിമറിച്ചു. ഈ വ്യവസ്ഥകളെല്ലാം മറച്ചുവച്ച്, കത്തോലിക്ക സഭക്ക് പൊതുജന മധ്യത്തില്‍ സ്വീകാര്യതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്്. ഇതോടെ സര്‍ക്കാറുമായി വര്‍ഷങ്ങളായി സഹകരിച്ചിരുന്ന ആറ് കോളജുകള്‍ ഇടഞ്ഞു. സ്വാശ്രയ കോളജുകളുടെ എല്ലാ ദുഷിപ്പുകളും ഉണ്ടെങ്കിലും പരിമിതമായ രീതീയിലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് ഗുണകരമാകുന്ന നിലപാട് സ്വീകരിച്ചവയായിരുന്നു ഈ കോളജുകള്‍. എല്ലാ തരം സാമൂഹ്യ പ്രതിബദ്ധതയും മാറ്റിവച്ച്, സ്വാശ്രയത്തില്‍ കത്തോലിക്ക സഭയുടെ അഭിമാനം സംരക്ഷിക്കല്‍ മാത്രം സര്‍ക്കാര്‍ മുഖ്യ അജണ്ടയാക്കിയതോടെയാണ് കരാറില്‍ നിന്ന് പിന്മാറാന്‍ ഈ കോളജുകള്‍ തീരുമാനിക്കുന്നത്. പക്ഷെ, ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളെയെല്ലാം നിയമനടപടിയുടെ ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ കൂടെ നിര്‍ത്തി. ന്യൂനപക്ഷ പദവിയുള്ളവരാകെട്ട നേരത്തെ ക്രിസ്ത്യന്‍ കോളജുകള്‍ സ്വീകരിച്ചതുപോലെ, സര്‍ക്കാറിനെ വെല്ലുവിളിച്ച് സ്വന്തം നിലയിലെ പ്രവേശ നടപടികളുമായി മുന്നോട്ടുപോയി. ന്യൂനപക്ഷ പദവി ഉണ്ടായിരിക്കെ തന്നെ 13 വര്‍ഷമായി സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.  

മുസ്ലിം, ക്രിസ്ത്യന്‍ കോളജുകള്‍ക്ക് രണ്ടുതരം വ്യവസ്ഥകള്‍ ഏര്‍പെടുത്താന്‍ തുടങ്ങിയതോടെ തന്നെ സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് രണ്ട് മുസ്ലിം മാനേജ്‌മെന്റ് കോളജുകള്‍ ഇക്കാരണത്താല്‍ മാത്രം പിന്മാറി. ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അനുവദിച്ച അതേ വ്യ്വസ്ഥകളോടെയാണെങ്കില്‍ കരാറിന് സന്നദ്ധമാണെ് അറിയിച്ചാണ് ഇവ പിന്‍മാറിയത്. എന്നാല്‍ ക്രിസ്ത്യന്‍ കോളജ് മോഡല്‍ കരാര്‍ ഇവരുമായുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ ഒരു കോളജ്, കരാറിന് സന്നദ്ധമാണെും അതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട്് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് കക്ഷികള്‍ തമ്മില്‍ കരാറിലെത്താന്‍ ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീണ്ടിക്കാട്ടി കോടതി ആ കേസ് അവസാനിപ്പിച്ചു. എന്നാല്‍ അതിന്റെ വിധിയില്‍ മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്‌മെന്‌റുകളോട് വിവേചനപരമായ വ്യവസ്ഥകള്‍ വക്കുന്നതിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ''സര്‍ക്കാര്‍ ഒരു നയപരമായ തീരുമാനമെടുക്കുമ്പോള്‍ അത് നീതിപൂര്‍വവും യുക്തിസഹവും നിഷ്പക്ഷവുമായിരിക്കണം. വ്യ്ത്യസ്ത മാനേജ്‌മേന്റുകള്‍ക്ക് വ്യത്യസ്ത മാനദണ്ഡം എന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല''  (WP(C) NO. 19149 OF 2013 (P), KERALA HIGH COURT) എന്നായിരുന്നു കോടതിയുടെ താക്കീത്. എന്നിട്ടും അതേ വിവേചനം ഈ വര്‍ഷവും തുടരാന്‍ തന്നെ സര്‍്ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ ഈ നിലപാടാണ് ഇത്തവണ സ്വാശ്രയ മെഡിക്കല്‍ മേഖലയെ താറുമാറാക്കിയത്. 

സ്വാശ്രയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്നും ആരാണ് ഈ നയങ്ങള്‍ നിശ്ചയിക്കുന്നത് എന്നുമുള്ള മൗലികമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. സര്‍ക്കാറിന്റെ പ്രഖ്യാപിത സ്വാശ്രയ നയം 50-50 ആണ്. ഒരുപാട് ദൗര്ബല്യങ്ങളും പരിമിതികളുമുണ്ടെങ്കിലും സാമൂഹ്യ നീതി സംരക്ഷിക്കുന്ന നിലപാടും അതുതന്നെയാണ്. ആ നയത്തിലേക്ക് എല്ലാ സ്വാശ്രയ കോളജുകളെയും എത്തിക്കുക എന്നതാണ് സര്‍്ക്കാര്‍ ചെയ്യേണ്ടിരുന്നത്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. എല്ലാതരം സാമൂഹ്യ പ്രതിബദ്ധതാ ഘടകങ്ങളെയും നിരാകരി്ച്ച് ഏകപക്ഷീയമായി മുന്നോട്ടുപേകുന്ന കത്തോലിക്ക സഭാ കോളജുകളുടെ താല്‍പര്യത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങിനെ വഴങ്ങുന്നതിലൂടെ കേരളീയ സമൂഹത്തിന് സവിശേഷമായി എന്തെങ്കിലും പ്രയോജനം ലഭിച്ചിരുന്നെങ്കില്‍ അതിനെ ന്യായീകരിക്കാമായിരുന്നു. ഇവിടെ അതുമുണ്ടായില്ല. കരാര്‍ പ്രകാരം, എല്ലാ സീറ്റിലും പ്രവേശനം നടത്താനുള്ള അധികാരം സഭക്ക് തന്നെയാണ്. ഫീസ് നിശ്ചയിക്കുന്നതും സഭ തന്നെയാണ്. മെറിറ്റ് സീറ്റ് എന്ന സങ്കല്‍പമേ ഇല്ല. ആകെയുള്ളത്, പ്രവേശന പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് 50 ശതമാനം സീറ്റിലേക്ക് കുട്ടികളെ പരിഗണിക്കുമെന്നത് മാത്രമാണ്. അതില്‍പോലും കൃത്യമായി റാങ്ക് പാലിക്കണെമെന്നുമില്ല. റാങ്ക് പാലിച്ചാലും പണം മുടക്കാന്‍ കഴിയുന്നവര്‍ക്കേ അവസരം ലഭിക്കൂ. പ്രതിലോമകരമായ സ്വാശ്രയ നിലപാടുകളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളികളെപ്പോലെ നില്‍ക്കുകയായിരുന്ന കത്തോലിക്ക സഭയെ കരാറിന്റെ പേരില്‍ മാന്യതയുടെ മൂഖംമൂടിയണിയിച്ച് കേരളത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതാകട്ടെ പരിമിതമായെങ്കിലും സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ നിലനിന്നുപോന്ന സാമൂഹ്യനീതി സങ്കല്‍പമാണ്. ഏതാനും മിടുക്കരായ കുട്ടികള്‍ക്ക് കിട്ടുമായിരു കുറഞ്ഞ ചിലവിലെ പഠനാവസരമാണ്. സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ ഇതൊന്നുമല്ലെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെടുമ്പോഴാണ് സെക്രട്ടേടിയറ്റിലല്ല, കത്തോലിക്കാ സഭയുടെ അരമനകളിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്വാശ്രയ നയം തീരുമാനിക്കപ്പെടുത് എന്ന്് സംശയിക്കേണ്ടിവരുന്നത്.



സര്‍വത്ര ലാഭ കേന്ദ്രിതമായ സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട ഫോര്‍മുല എന്ന നിലക്കാണ് 50-50ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിച്ചത്. പകുതി മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസെന്ന തത്വം തന്നെയായിരുന്നു തുടക്കത്തില്‍ നടപ്പായത്. എന്നാല്‍ സ്വാശ്രയ കോളജ് ഉടമകളുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ അധികകാലം സര്‍ക്കാറിനായില്ല. സര്‍ക്കാര്‍ ഫീസ് എന്നത് പിന്നീട്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന താരതമ്യേന കുറഞ്ഞ ഫീസെന്ന നിലയിലേക്ക് മാറി. അതുതന്നെ ഓരോ വര്‍ഷവും പരിഷ്്്കരിച്ചുകൊണ്ടിരുന്നു. പരിഷ്‌കരണം എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ മാറ്റം എന്നതല്ല പ്രയോഗത്തില്‍ സംഭവിച്ചത്. മറിച്ച്് ഉടമകള്‍ക്ക് കൂടുതല്‍ ലാഭകരമായ രീതിയിലാണ് ഓരോതവണയും പരിഷകരിക്കപ്പെട്ടത്. മെറിറ്റില്‍ തന്നെ മൂന്നുതരം ഫീസ് ഒടുക്കേണ്ടി വരുന്ന സ്ഥിതിവ്ിശഷമാണ് ഇപ്പോള്‍. എങ്കില്‍ തന്നെയും യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട പഠനാവസരം നല്‍കാന്‍ കഴിയുന്നുണ്ട്. ഇക്കാര്യം മറ്റാരേക്കാളും നന്നായി അറിയുന്നയാളും ഉമ്മന്‍ചാണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ രീതിയില്‍ ഇതുവരെ കരാറിന് സന്നദ്ധമായിരുന്ന മുസ്ലിം മാനേജ്‌മെന്റുകള്‍, ക്രിസ്ത്യന്‍ കോളജുകളുടെ മാതൃകയിലേക്ക് മാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. അതേകാരണത്താലാണ്, സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിട്ടും ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചത് ദുരൂഹമാകുന്നതും. കരാറാകട്ടെ തികച്ചും ഏകപക്ഷീയവും സര്‍ക്കാറിന്റെ എല്ലാ അവകാശങ്ങളും നിരാകരിക്കുന്നതുമാണ്. കരാറിലെ മൂന്നാം വ്യവസ്ഥ ഇക്കാര്യം സ്പഷ്ടമായി പറയുന്നുണ്ട്. ക്രിസ്ത്യന്‍ കോളജ് മാനേജ്‌മേന്റേ ഫെഡറേഷനോ അതിലെ അംഗങ്ങള്‍ക്കോ പ്രവേശനകാര്യത്തിലുള്ള ഉപാധിരഹിതമായ അവകാശത്തെ കരാര്‍ ഒരുതരത്തിലും ബാധിക്കില്ല എന്നതാണ് ഈ വകുപ്പ്. ഒരു കരാറുമില്ലാതെ ഈ കോളജുകള്‍ ചെയത്ുകൊണ്ടിരിക്കുന്നത് തന്നെയാണ് കരാറിന് ശേഷവും സംഭവിക്കുക എന്നാണെങ്കില്‍ കേരളത്തിലെ ആറ് പ്രമുഖ സ്വാശ്രയ കോളജുകളെ പിണക്കി ഇത്തരെമൊരു കരാറുണ്്ാ്‌ക്കേണ്ടിവന്നതിന്റെ അടിയന്തിര സാഹചര്യം കേരളത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഏറെ പ്രയാസപ്പെടേണ്ടിവരും. 

ഒരു സര്‍ക്കാര്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകള്‍കൂടി അട്ടിമറിച്ചാണ് ക്രിസ്ത്യന്‍ മാനേജ്മ്ന്റുകളുമായി ഉമ്മന്‍ചാണ്ടി കരാറുണ്്ക്കിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നുകൊല്ലത്തേക്കാണ് ഇത്തവണത്തെ കരാര്‍. ഓരോവര്‍്ഷവുമുണ്്ടാകുന്ന അനിശ്ചിതത്വത്തിന് ഇത് പരിഹാരമാകുമെന്ന് സര്‍ക്കാറിന് വാദിക്കാം. എന്നാല്‍ അടുത്ത രണ്ട് വര്‍ഷം കൂടി ഫീസ് വര്ധിപ്പിക്കാനുള്ള അനുമതിയും ഇതിലൂടെ നല്‍കിയിട്ടുണ്ട്. കാലാവധി തീരാനിരിക്കുന്ന ഒരു സര്‍ക്കാറാണ് ജനോപകാരപ്രദമല്ലാത്ത ഒരു കരാറിന് ദീര്‍ഘകാല പ്രാബല്യം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ കോളജുകളുടെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ അധികാരത്തിലെത്തിയാലും കത്തോലിക്ക സഭയുടെ ആവശ്യങ്ങള്‍ക്ക് ഭംഗം വരരുതെന്ന കാര്യത്തില്‍ ഒരുതരം അമിത താല്പര്യം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചിട്ടുണ്ടെന്ന് വ്യക്തം. ന്യൂനപക്ഷ പദവിയുള്ള മുസ്്‌ലിം കോളജുകളില്‍ ഒന്നിനുപോലും നിസ്വാര്‍ഥമായ സമുദായ സേവനമോ സാമൂഹിക നീതിയോ കച്ചവടത്തേക്കാള്‍ വലിയ ലക്ഷ്യമല്ലെന്ന് പൂര്‍ണ ബോധ്യമുള്ളപ്പോള്‍ തന്നെ  അവ സാമൂദായിക വിവേചനം നേരിടുന്നുവെന്നും ക്രൈസ്തവ സഭാ കോളജുകള്‍ക്ക് അവിഹിതമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്നും പറയേണ്ടിവരുന്നതും ഇക്കാരണത്താലാണ്.

(MADHYAMAM ... 21..09..2015)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...