Thursday, October 1, 2015

സ്വാശ്രയം : ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ നിയന്ത്രിക്കുന്നതാര്?


കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും വിവാദങ്ങളില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ വര്‍ഷാരംഭം ഉണ്ടായിട്ടില്ല. ഫീസും സീറ്റും നിശ്ചയിക്കുതില്‍ കോളജ് ഉടമകളും സര്‍ക്കാറും നടത്തുന്ന ചര്‍ച്ചകളെയും അതിനെത്തുടര്‍ന്ന് രൂപപ്പെടുത്തുന്ന കരാറുകളെയും ചുറ്റിപ്പറ്റിയാണ് എല്ലാ വിവാദങ്ങളും അരങ്ങേറുക. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച ചര്‍ച്ചകള്‍ ത െഈ വിഷയങ്ങളിലേക്ക് പരിമിതപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ പതിവ് ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധിയാണ് സ്വാശ്രയ മെഡിക്കല്‍ മേഖലയിലുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്റ പ്രഖ്യാപിത സ്വാശ്രയ നയങ്ങള്‍ക്ക് വിരുദ്ധമായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായെടുത്ത തീരുമാനം സ്വാകാര്യമായി നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുസ്ലിം മാനേജ്‌മെന്റുകളോട് വിവേചനപരമായി പെരുമാറുന്നു എന്ന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളിലൊന്നായ എം ഇ എസ് പരസ്യമായി വിമര്‍ശമുയിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തുകയും ചെയ്തു. 

രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു സ്വാശ്രയ കോളജുകള്‍ ആരംഭിക്കുമ്പോള്‍ മുന്നോട്ടുവച്ച ആശയം. വിദ്യാഭ്യാസം പൊതുസംവിധാനത്തിലൂടെ മാത്രമെന്ന വിശ്വാസത്തിലുറച്ചുപോയ കേരളീയ പൊതുമനസ്സാക്ഷിയെ സ്വാശ്രയ മേഖലയോട് ഇണക്കിയെടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് ഈ തത്വം മുന്നോട്ടുവച്ചത്. പില്‍ക്കാല സ്വാശ്രയ വ്യവഹാരങ്ങളില്‍ 50-50 എന്നറിയപ്പെട്ട ഫോര്‍മുലയായിരുന്നു ഇതിന്റെ കാതല്‍. കോളജുകള്‍ പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുക, അതില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന (കുറഞ്ഞ) ഫീസ് ഈടാക്കി മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നല്‍കുക, അവശേഷിക്കുന്ന പകുതി സീറ്റില്‍ മാനേജ്മന്റുകള്‍ തന്നെ ഫീസ് നിശ്ചയിക്കുകയും കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുക -ഇതായിരുന്നു 50-50 സങ്കല്‍പത്തിന്റെ അടിസ്ഥാനം. തുടക്കത്തില്‍ ഇതിനനുസൃതമായ രീതിയില്‍ തെയാണ് കാര്യങ്ങള്‍ ഏറെക്കുറെ നീങ്ങിയത്. എന്നാല്‍ സ്വകാര്യ നിക്ഷേപകര്‍ അവരുടെ വ്യവസായത്തിന് കൂടുതല്‍ ലാഭകരമായ വഴികളന്വേഷിച്ച് തുടങ്ങിയതോടെ സ്വാശ്രയം അപരിഹാര്യമായ സങ്കീര്‍ണതകളിലേക്ക് വഴിതിരിഞ്ഞു. വിവിധ ഹൈക്കോടതികളിലും സുപ്രിംകോടതിയിലുമായി നൂറുകണക്കിന് കേസുകള്‍ വന്നു. 50-50യെ എതിര്‍ത്തും അനുകൂലിച്ചും വിധികളുണ്ടായി. ഇതിനിടയിലാണ് മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്മന്റുകള്‍ ന്യൂനപക്ഷ പദവിയെന്ന പുതിയ ആയുധം പുറത്തെടുത്തത്.

ന്യൂനപക്ഷ പദവി സ്വകാര്യ കോളജ് ഉടമകള്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളാണ് നല്‍കിയത്. ഫീസ് നിശ്ചയിക്കാനും പ്രവേശം നടത്താനും കോളജുകള്‍ക്ക് പൂര്‍ണ അധികാരം ലഭിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി അനുവദിച്ചുകൊടുത്ത ഭരണഘടനാപരമായ അവകാശങ്ങള്‍, അനിയന്ത്രിതമായ വിദ്യാഭ്യാസ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഭൂരിഭാഗം കോളജുടമകളും ചെയ്തത്. കേരളത്തില്‍ ഈ അവകാശം ആദ്യം ആയുധമാക്കിയത് കത്തോലിക്ക സഭയുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകളാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് കത്തോലിക്ക സഭ സര്‍ക്കാറുമായുള്ള സ്വാശ്രയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ മറപറ്റി, മെഡിക്കല്‍ പ്രവേശനവും ഫീസ് നിശ്ചയിക്കലുമെല്ലാം അവ സ്വയം നിര്‍വഹിച്ചു. സഭക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ ഇടതുസര്‍ക്കാറിന് കഴിഞ്ഞുള്ളൂ. പ്രതിപക്ഷത്തായിരിക്കെ നടത്തിയ സ്വാശ്രയ വിരുദ്ധ സമരങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള നിക്ഷേപമാക്കി മാറ്റി അധികാരത്തിലെത്തിയവര്‍ക്ക് കൈയ്യിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ധീരത പോലുമുണ്ടായില്ല. സ്വാശ്രയത്തില്‍ കോളജുടമകളാണ് സര്‍വാധികാരികളെന്ന ധാരണ കേരത്തില്‍ സൃഷ്ടിക്കുതില്‍ ഈ സര്‍ക്കാര്‍ നിലപാട് വലിയ പങ്കുവഹിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറുമയി കരാറുണ്ടാക്കുക എന്ന വാര്‍ഷിക പദ്ധതിയില്‍നിന്ന് കത്തോലിക്ക സഭ പിന്മാറുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് വാങ്ങാനും പ്രവേശം സ്വന്തം റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്താനും സഭ തീരുമാനിച്ചു. അതേസമയം തന്നെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 50-50 പാലിച്ച് സര്‍ക്കാറുമായി കരാറുണ്ടാക്കാന്‍ സന്നദ്ധമായി. സര്‍ക്കാറിനോട് സഹകരിക്കുന്ന മെഡിക്കല്‍ കോളജ് മാനേജ്മന്റ് അസോസിയേഷനും സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനുമായി കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ മേഖല രണ്ടായി പിളര്‍ന്നു.


രണ്ടുചേരിയിലായ സ്വാശ്രയ മാനേജ്‌മെന്റുകളെ ഒരുപോലെ സര്‍ക്കാറിനൊപ്പം നിര്‍ത്താനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ വര്‍ഷം ശ്രമിച്ചത്. 50-50 യില്‍ ഊന്നിനിന്നാണ് ആദ്യകാല ചര്‍ച്ചകളത്രയും നടന്നത്. എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ല. ഫീസ് നിശ്ചയിക്കാനും കുട്ടികളെ തെരഞ്ഞെടുക്കാനുമുള്ള പൂര്‍ണാധികാരമില്ലെങ്കില്‍ കരാറിനില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. രണ്ടാം വര്‍ഷം കത്തോലിക്ക സഭയുടെ എല്ലാ അവകാശവാദങ്ങളും അംഗീകരിച്ചുകൊണ്ട് തന്നെ കരാറിന് സര്‍ക്കാര്‍ സന്നദ്ധമായി. ഇതോടെ 50-50 എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം അട്ടിമറിക്കപ്പെട്ടു. ക്രോസ് സബ്‌സിഡി എന്ന് വിളിക്കുന്ന മെറിറ്റ് സീറ്റിലെ കുറഞ്ഞ ഫീസ് എന്ന് തത്വുവും അട്ടിമറിച്ചു. ഈ വ്യവസ്ഥകളെല്ലാം മറച്ചുവച്ച്, കത്തോലിക്ക സഭക്ക് പൊതുജന മധ്യത്തില്‍ സ്വീകാര്യതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്്. ഇതോടെ സര്‍ക്കാറുമായി വര്‍ഷങ്ങളായി സഹകരിച്ചിരുന്ന ആറ് കോളജുകള്‍ ഇടഞ്ഞു. സ്വാശ്രയ കോളജുകളുടെ എല്ലാ ദുഷിപ്പുകളും ഉണ്ടെങ്കിലും പരിമിതമായ രീതീയിലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് ഗുണകരമാകുന്ന നിലപാട് സ്വീകരിച്ചവയായിരുന്നു ഈ കോളജുകള്‍. എല്ലാ തരം സാമൂഹ്യ പ്രതിബദ്ധതയും മാറ്റിവച്ച്, സ്വാശ്രയത്തില്‍ കത്തോലിക്ക സഭയുടെ അഭിമാനം സംരക്ഷിക്കല്‍ മാത്രം സര്‍ക്കാര്‍ മുഖ്യ അജണ്ടയാക്കിയതോടെയാണ് കരാറില്‍ നിന്ന് പിന്മാറാന്‍ ഈ കോളജുകള്‍ തീരുമാനിക്കുന്നത്. പക്ഷെ, ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളെയെല്ലാം നിയമനടപടിയുടെ ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ കൂടെ നിര്‍ത്തി. ന്യൂനപക്ഷ പദവിയുള്ളവരാകെട്ട നേരത്തെ ക്രിസ്ത്യന്‍ കോളജുകള്‍ സ്വീകരിച്ചതുപോലെ, സര്‍ക്കാറിനെ വെല്ലുവിളിച്ച് സ്വന്തം നിലയിലെ പ്രവേശ നടപടികളുമായി മുന്നോട്ടുപോയി. ന്യൂനപക്ഷ പദവി ഉണ്ടായിരിക്കെ തന്നെ 13 വര്‍ഷമായി സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.  

മുസ്ലിം, ക്രിസ്ത്യന്‍ കോളജുകള്‍ക്ക് രണ്ടുതരം വ്യവസ്ഥകള്‍ ഏര്‍പെടുത്താന്‍ തുടങ്ങിയതോടെ തന്നെ സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് രണ്ട് മുസ്ലിം മാനേജ്‌മെന്റ് കോളജുകള്‍ ഇക്കാരണത്താല്‍ മാത്രം പിന്മാറി. ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അനുവദിച്ച അതേ വ്യ്വസ്ഥകളോടെയാണെങ്കില്‍ കരാറിന് സന്നദ്ധമാണെ് അറിയിച്ചാണ് ഇവ പിന്‍മാറിയത്. എന്നാല്‍ ക്രിസ്ത്യന്‍ കോളജ് മോഡല്‍ കരാര്‍ ഇവരുമായുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ ഒരു കോളജ്, കരാറിന് സന്നദ്ധമാണെും അതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട്് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് കക്ഷികള്‍ തമ്മില്‍ കരാറിലെത്താന്‍ ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീണ്ടിക്കാട്ടി കോടതി ആ കേസ് അവസാനിപ്പിച്ചു. എന്നാല്‍ അതിന്റെ വിധിയില്‍ മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്‌മെന്‌റുകളോട് വിവേചനപരമായ വ്യവസ്ഥകള്‍ വക്കുന്നതിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ''സര്‍ക്കാര്‍ ഒരു നയപരമായ തീരുമാനമെടുക്കുമ്പോള്‍ അത് നീതിപൂര്‍വവും യുക്തിസഹവും നിഷ്പക്ഷവുമായിരിക്കണം. വ്യ്ത്യസ്ത മാനേജ്‌മേന്റുകള്‍ക്ക് വ്യത്യസ്ത മാനദണ്ഡം എന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല''  (WP(C) NO. 19149 OF 2013 (P), KERALA HIGH COURT) എന്നായിരുന്നു കോടതിയുടെ താക്കീത്. എന്നിട്ടും അതേ വിവേചനം ഈ വര്‍ഷവും തുടരാന്‍ തന്നെ സര്‍്ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ ഈ നിലപാടാണ് ഇത്തവണ സ്വാശ്രയ മെഡിക്കല്‍ മേഖലയെ താറുമാറാക്കിയത്. 

സ്വാശ്രയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്നും ആരാണ് ഈ നയങ്ങള്‍ നിശ്ചയിക്കുന്നത് എന്നുമുള്ള മൗലികമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. സര്‍ക്കാറിന്റെ പ്രഖ്യാപിത സ്വാശ്രയ നയം 50-50 ആണ്. ഒരുപാട് ദൗര്ബല്യങ്ങളും പരിമിതികളുമുണ്ടെങ്കിലും സാമൂഹ്യ നീതി സംരക്ഷിക്കുന്ന നിലപാടും അതുതന്നെയാണ്. ആ നയത്തിലേക്ക് എല്ലാ സ്വാശ്രയ കോളജുകളെയും എത്തിക്കുക എന്നതാണ് സര്‍്ക്കാര്‍ ചെയ്യേണ്ടിരുന്നത്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. എല്ലാതരം സാമൂഹ്യ പ്രതിബദ്ധതാ ഘടകങ്ങളെയും നിരാകരി്ച്ച് ഏകപക്ഷീയമായി മുന്നോട്ടുപേകുന്ന കത്തോലിക്ക സഭാ കോളജുകളുടെ താല്‍പര്യത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങിനെ വഴങ്ങുന്നതിലൂടെ കേരളീയ സമൂഹത്തിന് സവിശേഷമായി എന്തെങ്കിലും പ്രയോജനം ലഭിച്ചിരുന്നെങ്കില്‍ അതിനെ ന്യായീകരിക്കാമായിരുന്നു. ഇവിടെ അതുമുണ്ടായില്ല. കരാര്‍ പ്രകാരം, എല്ലാ സീറ്റിലും പ്രവേശനം നടത്താനുള്ള അധികാരം സഭക്ക് തന്നെയാണ്. ഫീസ് നിശ്ചയിക്കുന്നതും സഭ തന്നെയാണ്. മെറിറ്റ് സീറ്റ് എന്ന സങ്കല്‍പമേ ഇല്ല. ആകെയുള്ളത്, പ്രവേശന പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് 50 ശതമാനം സീറ്റിലേക്ക് കുട്ടികളെ പരിഗണിക്കുമെന്നത് മാത്രമാണ്. അതില്‍പോലും കൃത്യമായി റാങ്ക് പാലിക്കണെമെന്നുമില്ല. റാങ്ക് പാലിച്ചാലും പണം മുടക്കാന്‍ കഴിയുന്നവര്‍ക്കേ അവസരം ലഭിക്കൂ. പ്രതിലോമകരമായ സ്വാശ്രയ നിലപാടുകളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളികളെപ്പോലെ നില്‍ക്കുകയായിരുന്ന കത്തോലിക്ക സഭയെ കരാറിന്റെ പേരില്‍ മാന്യതയുടെ മൂഖംമൂടിയണിയിച്ച് കേരളത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതാകട്ടെ പരിമിതമായെങ്കിലും സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ നിലനിന്നുപോന്ന സാമൂഹ്യനീതി സങ്കല്‍പമാണ്. ഏതാനും മിടുക്കരായ കുട്ടികള്‍ക്ക് കിട്ടുമായിരു കുറഞ്ഞ ചിലവിലെ പഠനാവസരമാണ്. സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ ഇതൊന്നുമല്ലെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെടുമ്പോഴാണ് സെക്രട്ടേടിയറ്റിലല്ല, കത്തോലിക്കാ സഭയുടെ അരമനകളിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്വാശ്രയ നയം തീരുമാനിക്കപ്പെടുത് എന്ന്് സംശയിക്കേണ്ടിവരുന്നത്.



സര്‍വത്ര ലാഭ കേന്ദ്രിതമായ സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട ഫോര്‍മുല എന്ന നിലക്കാണ് 50-50ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിച്ചത്. പകുതി മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസെന്ന തത്വം തന്നെയായിരുന്നു തുടക്കത്തില്‍ നടപ്പായത്. എന്നാല്‍ സ്വാശ്രയ കോളജ് ഉടമകളുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ അധികകാലം സര്‍ക്കാറിനായില്ല. സര്‍ക്കാര്‍ ഫീസ് എന്നത് പിന്നീട്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന താരതമ്യേന കുറഞ്ഞ ഫീസെന്ന നിലയിലേക്ക് മാറി. അതുതന്നെ ഓരോ വര്‍ഷവും പരിഷ്്്കരിച്ചുകൊണ്ടിരുന്നു. പരിഷ്‌കരണം എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ മാറ്റം എന്നതല്ല പ്രയോഗത്തില്‍ സംഭവിച്ചത്. മറിച്ച്് ഉടമകള്‍ക്ക് കൂടുതല്‍ ലാഭകരമായ രീതിയിലാണ് ഓരോതവണയും പരിഷകരിക്കപ്പെട്ടത്. മെറിറ്റില്‍ തന്നെ മൂന്നുതരം ഫീസ് ഒടുക്കേണ്ടി വരുന്ന സ്ഥിതിവ്ിശഷമാണ് ഇപ്പോള്‍. എങ്കില്‍ തന്നെയും യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട പഠനാവസരം നല്‍കാന്‍ കഴിയുന്നുണ്ട്. ഇക്കാര്യം മറ്റാരേക്കാളും നന്നായി അറിയുന്നയാളും ഉമ്മന്‍ചാണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ രീതിയില്‍ ഇതുവരെ കരാറിന് സന്നദ്ധമായിരുന്ന മുസ്ലിം മാനേജ്‌മെന്റുകള്‍, ക്രിസ്ത്യന്‍ കോളജുകളുടെ മാതൃകയിലേക്ക് മാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. അതേകാരണത്താലാണ്, സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിട്ടും ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചത് ദുരൂഹമാകുന്നതും. കരാറാകട്ടെ തികച്ചും ഏകപക്ഷീയവും സര്‍ക്കാറിന്റെ എല്ലാ അവകാശങ്ങളും നിരാകരിക്കുന്നതുമാണ്. കരാറിലെ മൂന്നാം വ്യവസ്ഥ ഇക്കാര്യം സ്പഷ്ടമായി പറയുന്നുണ്ട്. ക്രിസ്ത്യന്‍ കോളജ് മാനേജ്‌മേന്റേ ഫെഡറേഷനോ അതിലെ അംഗങ്ങള്‍ക്കോ പ്രവേശനകാര്യത്തിലുള്ള ഉപാധിരഹിതമായ അവകാശത്തെ കരാര്‍ ഒരുതരത്തിലും ബാധിക്കില്ല എന്നതാണ് ഈ വകുപ്പ്. ഒരു കരാറുമില്ലാതെ ഈ കോളജുകള്‍ ചെയത്ുകൊണ്ടിരിക്കുന്നത് തന്നെയാണ് കരാറിന് ശേഷവും സംഭവിക്കുക എന്നാണെങ്കില്‍ കേരളത്തിലെ ആറ് പ്രമുഖ സ്വാശ്രയ കോളജുകളെ പിണക്കി ഇത്തരെമൊരു കരാറുണ്്ാ്‌ക്കേണ്ടിവന്നതിന്റെ അടിയന്തിര സാഹചര്യം കേരളത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഏറെ പ്രയാസപ്പെടേണ്ടിവരും. 

ഒരു സര്‍ക്കാര്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകള്‍കൂടി അട്ടിമറിച്ചാണ് ക്രിസ്ത്യന്‍ മാനേജ്മ്ന്റുകളുമായി ഉമ്മന്‍ചാണ്ടി കരാറുണ്്ക്കിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നുകൊല്ലത്തേക്കാണ് ഇത്തവണത്തെ കരാര്‍. ഓരോവര്‍്ഷവുമുണ്്ടാകുന്ന അനിശ്ചിതത്വത്തിന് ഇത് പരിഹാരമാകുമെന്ന് സര്‍ക്കാറിന് വാദിക്കാം. എന്നാല്‍ അടുത്ത രണ്ട് വര്‍ഷം കൂടി ഫീസ് വര്ധിപ്പിക്കാനുള്ള അനുമതിയും ഇതിലൂടെ നല്‍കിയിട്ടുണ്ട്. കാലാവധി തീരാനിരിക്കുന്ന ഒരു സര്‍ക്കാറാണ് ജനോപകാരപ്രദമല്ലാത്ത ഒരു കരാറിന് ദീര്‍ഘകാല പ്രാബല്യം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ കോളജുകളുടെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ അധികാരത്തിലെത്തിയാലും കത്തോലിക്ക സഭയുടെ ആവശ്യങ്ങള്‍ക്ക് ഭംഗം വരരുതെന്ന കാര്യത്തില്‍ ഒരുതരം അമിത താല്പര്യം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചിട്ടുണ്ടെന്ന് വ്യക്തം. ന്യൂനപക്ഷ പദവിയുള്ള മുസ്്‌ലിം കോളജുകളില്‍ ഒന്നിനുപോലും നിസ്വാര്‍ഥമായ സമുദായ സേവനമോ സാമൂഹിക നീതിയോ കച്ചവടത്തേക്കാള്‍ വലിയ ലക്ഷ്യമല്ലെന്ന് പൂര്‍ണ ബോധ്യമുള്ളപ്പോള്‍ തന്നെ  അവ സാമൂദായിക വിവേചനം നേരിടുന്നുവെന്നും ക്രൈസ്തവ സഭാ കോളജുകള്‍ക്ക് അവിഹിതമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്നും പറയേണ്ടിവരുന്നതും ഇക്കാരണത്താലാണ്.

(MADHYAMAM ... 21..09..2015)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...