Saturday, November 17, 2012

കേരളത്തിലെ അതിദരിദ്രര്‍ ഇപ്പോഴും വിദ്യാലയത്തിന് പുറത്ത്


തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയെന്ന അവകാശവാദത്തില്‍ മേനിനടിക്കുന്ന കേരളത്തില്‍ അതീവ ദരിദ്രര്‍ ഇപ്പോഴും വിദ്യാലയങ്ങള്‍ക്ക് പുറത്തുതന്നെ. പട്ടിക വിഭാഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്ക് നിയമം വ്യവസ്ഥ ചെയ്യുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. സമീപസ്ഥമായ വിദ്യാലയം, താങ്ങാവുന്ന ഫീസ്, ഇഷ്ടപ്പെട്ട സ്കൂള്‍ തെരഞ്ഞെടുക്കാനുള്ള അവസരം തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ടും ഇവര്‍ നേരിടുന്ന വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കാന്‍ നടപടികളെടുത്തിട്ടില്ല. കേരളത്തില്‍ ആര്‍ക്കും സ്കൂള്‍ സൗകര്യം നിഷേധിക്കപ്പെടുന്നില്ലെന്നും അതിനാല്‍ പുതിയ സ്കൂളുകള്‍ സ്ഥാപിക്കേണ്ടതില്ലെന്നുമായിരുന്നു നിയമം നിലവില്‍ വരുമ്പോള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭരണം മാറിയിട്ടും അക്കാര്യത്തില്‍ മാറ്റം വന്നിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്ലാ കുട്ടികളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു എല്‍.പി സ്കൂളും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു യു.പി സ്കൂളും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈസ്കൂളും വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ കേരളത്തിലെ എസ്.സി, എസ്.ടി, മത്സ്യത്തൊഴിലാളി മേഖലകളില്‍ ഇപ്പോഴും ഈയവസ്ഥയില്ല. ഉള്ള സ്കൂളുകളില്‍തന്നെ വിദ്യാര്‍ഥികള്‍ എത്തിച്ചേരുന്നില്ല. വരുന്നവരില്‍തന്നെ 15 ശതമാനം കൊഴിഞ്ഞുപോകുന്നുവെന്നും ഈ രംഗത്ത് ഗവേഷണങ്ങള്‍ നടത്തുന്ന റൈറ്റ്സ് എന്ന സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. ഈ മൂന്ന് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച എല്ലാ ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എസ്.സി-എസ്.ടി കമീഷന്‍ നടപടിക്ക് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും ഇതുവരെ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല.
എസ്.സി വിഭാഗത്തില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഏതെങ്കിലും തരം സ്കൂള്‍ ലഭ്യമല്ലാത്തവര്‍ 53.93 ശതമാനമാണ്. നിയമപ്രകാരം ഈ ദൂരത്തില്‍ എല്‍.പി സ്കൂള്‍തന്നെ വേണം. 16.88 ശതമാനത്തിന് ഒരു സ്കൂള്‍ കാണാന്‍ നാല് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണം. 10.02 ശതമാനത്തിന് 2-4 കിലോമീറ്ററും. പട്ടികവര്‍ഗത്തിന് ഇത് കൂടുതല്‍ രൂക്ഷമാണ് -65.53 ശതമാനത്തിന് ഒരു കിലോമീറ്ററിനകത്ത് സ്കൂള്‍ ലഭ്യമല്ല. 29.55 ശതമാനത്തിന് സ്കൂളിലെത്താന്‍ നാല് കിലോമീറ്ററിലധികം ദൂരമുണ്ട്. മത്സ്യത്തൊഴിലാളി മേഖലയാണ് തമ്മില്‍ ഭേദം -ഒരു കിലോമീറ്ററില്‍ സ്കൂളില്ലാത്തത് 30.88 ശതമാനത്തിന്. നാല് കിലോമീറ്റില്‍ കൂടുതല്‍ വേണ്ടത് 2.23 ശതമാനത്തിന്
മാത്രം.
ഏറ്റവും നല്ല സ്കൂളുകളെന്ന് രക്ഷാകര്‍ത്താക്കള്‍ കരുതുന്നിടത്തല്ല അവരില്‍ ഭൂരിഭാഗത്തിന്‍െറയും കുട്ടികള്‍ പഠിക്കുന്നത്. ഉച്ചഭക്ഷണം ഇല്ലാത്തത്, ദൂരക്കൂടുതല്‍, വലിയ ഫീസ് തുടങ്ങിയവയാണ് കാരണം. താഴ്ന്ന ജാതി ആയതിനാല്‍ മെച്ചപ്പെട്ട സ്കൂളുകളില്‍ പോകാന്‍ മടിക്കുന്നവര്‍ ഏതാണ്ട് 30 ശതമാനമുണ്ട് എന്ന കണ്ടെത്തല്‍ കേരളത്തിന് നാണക്കേടാണ്. എസ്.സിയില്‍ 38.85 ശതമാനവും എസ്.ടിയില്‍ 60.50 ശതമാനവും മത്സ്യമേഖലയില്‍ 31.47 ശതമാനവും സമീപ സ്കൂളുകളിലെ ഉയര്‍ന്ന നിലവാരം കാരണം അവിടെ പഠനം ഒഴിവാക്കുന്നവരാണ്. നല്ല യൂനിഫോം, വലിയ കെട്ടിടങ്ങള്‍, സ്കൂള്‍ ബസ്, സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ക്കൊപ്പം പഠിക്കാനുള്ള വിമുഖത എന്നീ കാരണങ്ങളും കുട്ടികളെ സ്കൂളുകളില്‍നിന്ന് തടയുന്നു. ഇതിനെല്ലാം പുറമെയാണ് സ്കൂളില്‍ ഒട്ടും പോകാത്തവര്‍. എസ്.സിയില്‍ 6.85 ശതമാനവും എസ്.ടിയില്‍ 3.93 ശതമാനവും മത്സ്യമേഖലയില്‍ 5.21 ശതമാനവും ഇക്കൂട്ടത്തിലാണ്. പഠനകാലത്ത് കൊഴിഞ്ഞുപോകുന്നതാകട്ടെ യഥാക്രമം 14.48 ശതമാനം, 18.06 ശതമാനം, 15.08 ശതമാനം. ഇതേ മേഖലയില്‍ ഉയര്‍ന്ന സമുദായങ്ങളിലെ കൊഴിഞ്ഞുപോക്ക് നിരക്കിന്‍െറ ഇരട്ടിയിലേറെയാണിത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചുപൂട്ടല്‍ നേരിടുന്ന സ്കൂളുകളില്‍ ഈവിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ കുടുതലാണ്. എസ്.സി വിഭാഗത്തിലെ 16.08 ശതമാനവും ഇത്തരം സ്കൂളിലാണുള്ളത്. എസ്.ടിയില്‍ 11 ശതമാനവും. മത്സ്യമേഖലയില്‍ ഇത്തരമൊരു കണക്ക് സര്‍ക്കാറിനില്ല. എന്നാല്‍ ഈ മേഖലകളിലെ 34 ശതമാനം സ്കൂളുകള്‍ ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ പെട്ടതാണ്.
(17...11...12)

Monday, November 12, 2012

ഉന്നത വിദ്യാഭ്യാസത്തില്‍ സമ്പൂര്‍ണ സ്വാശ്രയവല്‍കരണം വരുന്നു


ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ

* നിലവാരം നോക്കാതെ കോളജ് എണ്ണം കൂട്ടണം
* ഗവ.കോളജുകള്‍ക്കും സാമ്പത്തിക സ്വയംഭരണം
* മാനവിക വിഷയങ്ങളില്‍ പഠനം കുറക്കണം

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ  സ്വാശ്രയവല്‍കരണം യാഥാര്‍ഥ്യമാക്കുന്ന പരിഷ്കരണങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. കൗണ്‍സില്‍ നിയോഗിച്ച വിദഗ്ദ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാകുന്നതോടെ കേരളത്തില്‍ സര്‍ക്കാര്‍ കോളജുകളും പൊതു കലാലയങ്ങളും സര്‍വകലാശാലകളും സ്വാശ്രയ സ്ഥാപനങ്ങളായി മാറും. നിലവില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തികവും ഭരണപരവും അക്കാദമികവുമായ അധികാരങ്ങള്‍ സംരക്ഷിക്കുകയും സര്‍ക്കാര്‍ കോളജുകളെയും സര്‍വകലാശാലകളെയും ഇതേരീതിയില്‍ ശാക്തീകരിക്കുകയുമാണ് പരിഷ്കരണ ശിപാര്‍ശകളുടെ താല്‍പര്യം എന്ന ആമുഖത്തോടെയാണ് 33 പേജുള്ള റിപ്പോര്‍ട്ട് കമ്മിറ്റി തയാറാക്കിയിരിക്കുന്നത്. കൗണ്‍സില്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് കൈമാറും.
പൊതു സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ സമ്പൂര്‍ണ സ്വയം ഭരണം നല്‍കണമെന്നതാണ് റിപ്പോര്‍ട്ടിന്‍െറ മര്‍മം. ഇത് ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ക്ക് പ്രധാന തടസ്സമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മികച്ച കോളജുകള്‍ക്ക് ഒറ്റക്കൊറ്റക്ക് സ്വയംഭരണം നല്‍കണം. അല്ളെങ്കില്‍ കോളജ് ക്ളസ്റ്ററുകളുണ്ടാക്കി, ക്രമേണ എല്ലാ കാമ്പസുകളെയും പ്രത്യേകം പ്രത്യേകം സ്വയംഭരണ സര്‍വകലാശാലാ കാമ്പസുകളാക്കി മാറ്റണം.  ഇപ്പോഴുള്ള അഫിലിയേഷന്‍ സമ്പ്രദായം അവസാനിപ്പിക്കണം. ഇതിനാവശ്യമായ നിയമ നിര്‍മാണം നടത്തണം. ഫീസും സിലബസും നിശ്ചയിക്കാനടക്കമുള്ള ഭരണപരവും അക്കാദമികവുമായ പൂര്‍ണാധികാരം നല്‍കണം. അഫിലിയേഷന്‍ അവസാനിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഫീസ് വര്‍ധന, വിദൂര പഠന കോഴ്സുകള്‍, യു.ജി.സി-സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ എന്നിവ വഴി പരിഹരിക്കണം. അക്കാദമിക-സാമ്പത്തിക സ്വയം ഭരണം അനുവദിക്കുന്നതിനൊപ്പം ഫീസ്, സ്ഥാപനങ്ങളുടെ വരുമാനമാര്‍ഗമാക്കി മാറ്റുകയും അത് നിശ്ചയിക്കാനുള്ള അധികാരം ‘ഭരണപരമായ സ്വയംഭരണം വഴി’ അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്യുന്നതോടെ സ്വാശ്രയവല്‍കരണം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കപ്പെടും.
സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും ഗുണനിലവാരം നോക്കാതെ കോളജുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ശിപാര്‍ശ. കോളജുകളുടെ എണ്ണം കൂടുമ്പോള്‍ നിലവാരം താനേ വരും. കുളത്തിലും സമുദ്രത്തിലും മല്‍സ്യബന്ധനം നടത്തുന്നതിന്‍െറ ഉദാഹരണവും ഉദ്ദരിച്ചിട്ടുണ്ട്. കുളത്തില്‍ നിന്ന് എപ്പോഴും ചെറിയ മീന്‍ കിട്ടും. എന്നാല്‍ സമുദ്രത്തില്‍ നിന്ന് ചെറുതിനൊപ്പം ഭീമന്‍ മല്‍സ്യങ്ങള്‍കൂടി കിട്ടാന്‍ സദാ സാധ്യതയുണ്ട്. ക്വാളിറ്റി x ക്വാണ്ടിറ്റി എന്ന തര്‍ക്കം ലോകം തള്ളിക്കളഞ്ഞതാണ്. അതിനാല്‍ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കണം. ഇത് വിദ്യാഭ്യാസ ചിലവ് കുറക്കും. സ്വാശ്രയ സ്ഥാപനങ്ങള്‍ വര്‍ധിച്ചത് വിദ്യാഭ്യാസ ചിലവ് കുത്തനെ ഉയര്‍ത്തിയതായി ഇതേ റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. അത് പരിഹരിക്കുന്നത് എയിഡഡ്-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസാണെന്ന് പറയുന്ന റിപ്പോര്‍ട്ട് പക്ഷെ, അവയെക്കൂടി പൊതു ഭരണത്തില്‍നിന്ന് മാറ്റണമെന്നാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
മാനവിക വിഷയങ്ങളില്‍ പഠന സൗകര്യം കുറക്കണമെന്ന് റിപ്പോര്‍ട്ട് പരോക്ഷമായി ശിപാര്‍ശ ചെയ്യുന്നു. ആവശ്യക്കാര്‍ കുറവുള്ള കോഴ്സുകള്‍ തുടരുന്നതിന്‍െറ പ്രായോഗികത സംബന്ധിച്ച് കോളജുകളും സര്‍വകലാശാലകളും പുനരാലോചന നടത്തണമെന്നാണ് നിര്‍ദേശം. ‘രക്ഷപ്പെടാത്ത’ ഇത്തരം കോഴ്സുകള്‍ അവസാനിപ്പിച്ച്, തെരഞ്ഞെടുത്ത ഏതാനും കേന്ദ്രങ്ങളില്‍ മാത്രം പഠനം പരിമിതപ്പെടുത്തണം. ഏതെല്ലാം കോഴ്സുകളാണ് ഇങ്ങനെ മാറ്റേണ്ടതെന്ന് ശിപാര്‍ശകള്‍ക്കൊപ്പം പറയുന്നില്ല. എന്നാല്‍, ‘സ്വാശ്രയ സ്ഥാപനങ്ങളുടെ വരവോടെ സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ആട്സ്, സയന്‍സ് കോഴ്സുകള്‍ കുട്ടികള്‍ തെരഞ്ഞെടുക്കാതായി’ എന്ന് റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. കുട്ടികളില്ലാത്ത കോഴ്സുകളായി പരിഗണിക്കപ്പെടുക ഈ വിഷയങ്ങള്‍ തന്നെയാകുമെന്ന് ഇത് വ്യക്തമാക്കുന്നു.
വന്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ളെന്ന് ആസൂത്രണ കമീഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വയംഭരണമെന്ന പേരില്‍ സ്വാശ്രയ കോളജുകള്‍ വ്യാപകമായി സ്ഥാപിക്കണമെന്ന ശിപാര്‍ശ വരുന്നത്. സ്വയംഭരണത്തിന്‍െറ മറവില്‍ സ്വാശ്രയവല്‍കരണം നടപ്പാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും കൗണ്‍സില്‍ വക വിദഗ്ദ സമിതി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ക്ളസ്റ്ററുകള്‍ ഏര്‍പെടുത്തിയെങ്കിലും വിമര്‍ശങ്ങളെ തുടര്‍ന്ന് മറ്റ് ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഏറെക്കുറെ അതേ സ്വഭാവമുള്ള നിര്‍ദേശങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

(12....11....12)

Tuesday, September 25, 2012

തന്തയ്ക്ക് പിറന്നവന്‍


തിരുവനന്തപുരം: തിലകന്‍ ഒരു കഥയായിരുന്നു. കഥയല്ല ജീവിതം എന്ന് പറയുന്നവരെ സ്വജീവിതം കൊണ്ട് വെല്ലുവിളിച്ച നീണ്ട കഥ. ആ കഥകളില്‍ പലതും തിരശ്ശീലയില്‍ സ്വയം ആടിത്തീര്‍ത്തു. നിഷേധിയുടെ നെഞ്ചൂക്കിനാല്‍ മലയാളത്തിന്റെ ഓര്‍മകളില്‍ കൊളുത്തിക്കിടക്കുന്ന അച്ചനും മകനുമെല്ലാമായി തിലകന്‍ വേഷമിട്ടിറങ്ങി വന്നത് സ്വന്തം ജീവിതത്തില്‍ നിന്നായിരുന്നു. താരശോഭയുടെ ഗരിമയില്‍ കയ്പുപിടയ്ക്കുന്ന പൂര്‍വകഥകള്‍ ഒളിപ്പിച്ചുവക്കാതെ എല്ലാം കാഴ്ചക്കാര്‍ക്കുമുന്നില്‍ തുറന്നിട്ടു. പല കഥകള്‍ കേട്ടവര്‍ ഞെട്ടി. കേരളത്തെയാകെ വിസ്മയിപ്പിച്ച ജീവിതത്തിലേക്ക് പെറ്റമ്മയോടെതിരിട്ട് വീടുവിട്ടിറങ്ങി വന്ന പയ്യന്‍ വാര്‍ധക്യത്തിലും 'അമ്മ'യെ തല്ലിത്തിരുത്തുന്ന ഒറ്റയാനായി.

അച്ഛന്റെ വാശിക്കുമുന്നില്‍ കോളജ് പ~നം വഴിമുട്ടിയ കാലം. നാട്ടില്‍ കണ്ടുകിട്ടിയ സൗഹൃദങ്ങള്‍ തിലകനെ കൊണ്ടെത്തിച്ചത് നാടകക്കളരിയില്‍. അഭിനയം അഭിനിവേശമായി ആ യൗവ്വനത്തിലേക്ക് പടര്‍ന്നു. മുണ്ടുമുറുക്കിയുടുത്തും കാതങ്ങള്‍ കാല്‍നടപോയും അരങ്ങിലെ ജീവതം. നാട്ടിലെ ഉല്‍സവത്തിന് നാടകം കളിക്കാന്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് രണ്ട് നിസിമാ നടികളെ കൊണ്ടുവന്നു. നാടകം കഴിഞ്ഞ് പിരിച്ചയക്കാന്‍ പണമില്ലാതായതോടെ അവരെ രണ്ടുദിവസം നാട്ടില്‍ താമസിപ്പിച്ചു. അത് കരക്കഥകള്‍ക്ക് പറ്റിയ ലൊക്കേഷനായി. പട്ടിണി കടിച്ചിറക്കി മൂന്നാം നാള്‍ വീട്ടിലെത്തിയ തിലകന്റെ ഊണ്‍മേശക്ക് മുന്നിലെത്തിയ മീന്‍ കറിയെപ്പറ്റി അമ്മയോട് തര്‍ക്കിച്ചു. അമ്മ ഒറ്റ വരിയില്‍ അതിന് മറുപടി പറഞ്ഞു: 'ചങ്ങനാശ്ശേരിയില്‍ പൊയ്‌ക്കോ. അവിടെ നല്ല മീന്‍ കറികിട്ടും.' ആ മറുപടിയുടെ മുന കുത്തിയ നെഞ്ചില്‍ നിഷേധിയുടെ തീയാളി. ഒറ്റത്തട്ടിന് ചോറും കറിയും നിലത്തേക്ക് തൂവി തിലകന്‍ വീടുവിട്ടു. പിന്നെ കണ്ടിടത്തുവച്ചെല്ലാം ഇരുവരും മുഖം തിരിച്ച് നടന്നു.

ആ നടപ്പ് 40 കൊല്ലം നീണ്ടു. ഒരക്ഷരം മിണ്ടാതെ, ചെറുപുഞ്ചിരി പോലുമില്ലാതെ. ദാരിദ്ര്യത്തിന്റെയും കൊടും ദുരിതങ്ങളുടെയും നാടകീയ വഴികളിലൂടെ നീണ്ട ആ യാത്രയാണ് തിലകനെ രൂപപ്പെടുത്തിയത്. നിഷേധിയുടെ തന്‍േറടവും ധിക്കാരിയുടെ ആര്‍ജവവും ഉള്‍ചേര്‍ന്ന അപൂര്‍വ കലാകാരന്റെ പറിവിയായിരുന്നു അത്. വീട്ടിലും നാട്ടിലും സിനിമയിലും സിനിമക്ക് പിന്നിലെ ചതുരംഗക്കളിയിലുമെല്ലാം തിലകന്‍ അങ്ങനെ ഒറ്റയാനായി. അഹിതകരമായതെന്തിനെയും എതിര്‍ക്കുന്ന കലാകാരന്‍. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ തിലകന്റെ തലവര നിശ്ചയിച്ചിരുന്നു. എന്നിട്ടും അടുത്ത മികച്ച സിനിമക്ക് വേണ്ടി ആറുവര്‍ഷം കാത്തു. എന്തുകൊണ്ട് ഈ ഇടവേളയെന്ന ചോദ്യത്തിന് ഒരിക്കല്‍ തിലകന്‍ പറഞ്ഞു: 'ആദ്യ സിനിമയോടെ തന്നെ എല്ലാവരും എന്നെ അംഗീകരിച്ചു. എന്നിട്ടും ആരും അടുത്ത സിനിമക്ക് വിളിച്ചില്ല. ആരുടെയും കാല്‍ക്കല്‍ വീണ് സിനിമ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.' 'കോലങ്ങളി'ലെ കള്ളുവര്‍ക്കി വന്നതോടെ ആ കാത്തിരിപ്പ് സഫലമായി.അത് നിര്‍ദേശിച്ചത് പി.ജെ ആന്റണി.

അസ്വാതന്ത്ര്യങ്ങളും കര്‍ക്കശമായ നിയന്ത്രണങ്ങളുമേര്‍പെടുത്തി അച്ഛന്‍ ഭരിച്ച വീട്ടകം തന്നെയാണ് നിഷേധിയാകാന്‍ തിലകനെ പരിശീലിപ്പിച്ചത്. അച്ചടക്കത്തിന്റെ ചൂരല്‍ വീശിയ അച്ചനും അത് വെല്ലുവിളിച്ച മകനും ഏറ്റുമുട്ടിയ ബാല്യവും കൗമാരവും. വീട്ടില്‍ നിന്ന് തിരസ്‌കൃതനായലയുന്ന തിലകന് ജോലിക്ക് അവസരം വന്നപ്പോള്‍ തൊഴിലുടമയോട് കോണ്‍ഗ്രസുകാരനായ അച്ഛന്‍ പറഞ്ഞു: 'അവന്‍ കമ്യൂണിസ്റ്റാണ്. സൂക്ഷിക്കണം.' കേരളമറിയുന്ന തിലകനെ രൂപപ്പെടുത്തിയ അച്ചനെ പറ്റി ഒരിക്കല്‍ പറഞ്ഞു: 'സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെയായിരുന്നു അച്ഛന്‍. ശരിക്കും ഡിറ്റോ.' ചാക്കോ മാഷുടെ ആ മകന്‍ പിന്നെ ഏറെക്കുറെ 'ഇരകളി'ല്‍ പുനരവതരിച്ചു. തിലകന്റെ അച്ഛന്‍ വേഷമായ 'മാത്തുക്കുട്ടി'യും ഗണേശന്‍ അവതരിപ്പിച്ച മകന്‍ ബേബിയും തിലകന്റെ ജീവിതത്തിലേക്ക് പലവഴികളിലൂടെ വിരല്‍ ചൂണ്ടി.

വീട്ടകത്തെ തിരസ്‌കാരങ്ങളിലൂടെ രൂപപ്പെട്ട നിഷേധിയുടെ ചരിത്രം സിനിമയിലൊതുങ്ങിയില്ല. വെള്ളിത്തിരക്ക് പിന്നിലെ ഇടവഴികളിലേക്കയാള്‍ നെഞ്ചുവിരിച്ച് നടന്നു. ആ നടത്തത്തില്‍ കരിമ്പടങ്ങള്‍ പലതും കത്തിച്ചാമ്പലായി. താര സംഘടനകളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട ഒരെേയാരു നടനായി തിലകന്‍. സംഘടന മാഫിയയാണെന്ന് തിലകന്‍ പറഞ്ഞപ്പോള്‍ മലയാളികള്‍ അതുശരിവച്ചു. ആ ജനപിന്തുണ കണ്ട് 'അമ്മയും ഫെഫ്കയും' അന്തംവിട്ടു. മുന്‍നിര താരങ്ങളോട് പരസ്യമായി ഏറ്റുമുട്ടി. മോഹന്‍ലാല്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, ഇന്നസെന്റ്... ഇണങ്ങിയും പിണങ്ങിയും പലരും വന്നുപോയി. സിനമിയില്‍ നിന്ന് ബഹിഷ്‌കരിച്ചവരെ തോല്‍പിച്ച് ഇടക്കാലത്ത് നാടകക്കളത്തിലേക്ക് തിരിച്ചുപോയി തിലകന്‍. സിനിമാരംഗത്തെ മറ്റാരും കാണിച്ചിട്ടില്ലാത്ത ഈ ചങ്കൂറ്റം ആറു മാസത്തിനിടെ നുറു വേദികള്‍ കയറി. വിലക്കുമായി വന്നവര്‍ ഒടുവില്‍ കാല്‍ക്കല്‍ വിലങ്ങഴിച്ചുവച്ച് പിന്‍വാങ്ങി. മരണ വാര്‍ത്തയെഴുതാന്‍ തിരക്കുകൂട്ടിയ പത്രത്തിനെതിരെ 'എന്റെ മരണം ഞാന്‍ നിശ്ചയിക്കു'മെന്ന് പ്രഖ്യാപിച്ച് കലാപം നയിച്ചു. ചാനല്‍ സ്റ്റുഡിയോയില്‍ വന്നിരുന്ന് 'നിങ്ങളേയുള്ളൂ വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന്' കാമറയെ നോക്കിച്ചിരിച്ചു. മരണമുഖങ്ങളില്‍ നിന്നും ഇത്രതന്നെ ആത്മധൈര്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു, പലവട്ടം. തെന്ന ബഹിഷ്‌കരിച്ചതില്‍ നഷ്ടം പ്രേക്ഷകര്‍ക്കാണെന്ന് പറയാന്‍ മാത്രം വളര്‍ന്നു ആ തന്‍േറടം. അങ്ങനെയല്ലെന്ന് പറയാന്‍ മറ്റാരും ധൈര്യപ്പെട്ടുമില്ല.

ഈ ചങ്കൂറ്റത്തെ അഹങ്കാരമെന്ന് വിളിക്കുന്നവരെ തിലകന്‍ സ്‌നേഹപൂര്‍വം തിരുത്തി: 'എന്റെ സ്‌നേഹം ആരും കാണുന്നില്ല. കണ്ടവര്‍ കണ്ണടക്കുന്നു. വേണ്ടിടത്ത് ഞാന്‍ സ്‌നേഹം കൊടുക്കും. അര്‍ഹമായ പോലെ. എല്ലാ വികാരങ്ങളുമുള്ള മനുഷ്യനാണ് ഞാന്‍. പക്ഷെ പറയേണ്ടത് പറയും. ജീവിതത്തില്‍ എനിക്ക് അഭിനയിക്കാനറിയില്ല. നിര്‍ഭാഗ്യവശാല്‍ ചില പരദൂഷണ തല്‍പരര്‍ എന്നെ തലക്കനമുള്ളവനായി മുദ്രകുത്തുന്നു. അവരോടൊന്നേ പറയാനുള്ളൂ. സത്യത്തെ അടുത്തുനിന്ന് കണ്ടറിയുക. ഇതാണ് എന്റെ തലക്കനത്തിന്റെ രഹസ്യം. ഇനിയും മനസ്സിലാകാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അറിഞ്ഞോളൂ, -ഞാന്‍ തന്തക്കുപിറന്നവനാണ്.' അത്രതന്നെ -തന്തക്ക് പിറന്നവന്‍.

(25...09...12)

Tuesday, September 11, 2012

കൂടങ്കുളത്ത് പോലിസ് വേട്ട; തൂത്തുക്കിടിയില്‍ വെടി


* ഒരാള്‍ കൊല്ലപ്പെട്ടു; സമരം പടരുന്നു  

തിരുവനന്തപുരം: കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന ഗ്രാമീണര്‍ക്കുനേരെ പോലിസ് വേട്ട. ഞായറാഴ്ച ഉച്ചമുതല്‍ നിലയത്തിന്റെ കിഴക്കന്‍ ഭാഗത്തെ കടല്‍ തീരത്ത് തമ്പടിച്ച പതിനായിരത്തോളം പ്രതിഷേധകരെ പോലിസ് തുരത്തി. ഒരു മണിക്കൂറിലേറെ നീണ്ട ലാത്തിച്ചാര്‍ജ് നടത്തിയ പോലിസ് വ്യാപകമായി ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റും. പോലിസ് വേട്ടയില്‍ പ്രതിഷേധിച്ച് വൈകീട്ട് തൂത്തുക്കുടിയിലെ മണപ്പാട് നടന്ന പ്രകടനത്തിന് നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. മണപ്പാട് സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. കൂടങ്കുളത്തെ പോലിസ് നടപടിക്കിടെ കൈക്കുഞ്ഞ് കൊല്ലപ്പെട്ടതായി പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സമരം തമിഴ്‌നാടിന്റെ വിവിധ മേഖലകളിലേക്ക് ആളിപ്പടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു.

ഞായറാഴ്ച പകല്‍ കടല്‍ തീരത്തെത്തിയ സമരക്കാര്‍ രാത്രിയും അവിടെത്തന്നെ കഴിച്ചുകൂട്ടി. ഇന്നലെ രാവിലെയും സമാധാനപരമായി തുടര്‍ന്ന സമരക്കാരെ തുരത്താന്‍ പതിനൊന്ന് മണിയോടെയാണ് വന്‍ പോലിസ് സന്നാഹമെത്തിയത്. 200^300 പേരടങ്ങിയ സംഘമായി തിരിഞ്ഞ് പല സ്ഥലങ്ങളില്‍ ഒരേസമയം പോലിസ് സമരക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരായുധരായിരുന്ന ജനങ്ങള്‍ മണ്ണും കല്ലും ചുള്ളിക്കമ്പുകളുമെറിഞ്ഞ് നടത്തിയ പ്രതിരോധം വിഫലമായി. കനത്ത ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് പിന്തിരിഞ്ഞോടിയ സമരക്കാരെ പോലിസ് പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് സമരമിതി നേതാക്കള്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ കൂട്ടത്തോടെ കടലിലേക്ക് ഇറങ്ങി. തിരിച്ചുകയറാന്‍ അനുവദിക്കാത്ത വിധം പോലിസ് കര ഉപരോധിച്ചതോടെ സമരക്കാര്‍ ബോട്ടുവഴി രക്ഷപ്പെട്ടു. ഇതിനിടെ കടലില്‍ ഇറങ്ങിയവരെ പിടികൂടാന്‍ നേവി രംഗത്തിറങ്ങുന്നതായി പോലിസ് പ്രചരിപ്പിച്ചത് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി.

തീരത്തുനിന്ന് പിന്‍മാറിയ നാട്ടുകാര്‍ ഇടിന്തകരൈ ചര്‍ച്ചില്‍ കേന്ദ്രീകരിച്ച് ഉപവാസം നടത്തുകയാണ്. ഉച്ചയോടെ ചര്‍ച്ച് നില്‍ക്കുന്ന പ്രദേശവും പോലിസ് വളഞ്ഞു. തീരത്തുനിന്ന് ആളൊഴിഞ്ഞതോടെ പോലിസ് നടപടികള്‍ അവസാനിപ്പിച്ചു. എന്നാല്‍ തീരത്തുനിന്ന് രക്ഷപ്പെട്ടു വന്നവരെ കണ്ടിടത്തുവച്ചെല്ലാം പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തതായി പരാതിയുണ്ട്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം പ്രദേശത്ത് യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരക്കണക്കിനാളുകള്‍ പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടുകയായിരുന്നു. കൈയ്യില്‍ കിട്ടിയവരെയെല്ലാം പോലിസ് അറസ്റ്റ് ചെയ്തു. റോഡുകളില്‍ തീയിട്ടും കല്ലെറിഞ്ഞും വഴി മുടക്കിയും പോലിസിനെ തടഞ്ഞ് നാട്ടുകാര്‍ ഉള്‍ഗ്രാമങ്ങളില്‍ തങ്ങുകയാണ്. പരിക്കേറ്റവരുടെയും അറസ്റ്റിലായവരുടെയും യഥാര്‍ഥ കണക്ക് രാത്രിയും ലഭ്യമായിട്ടില്ല. പെരിയതാഴെ ചെക്‌പോസ്റ്റിലെ പോലിസുകാരെ തട്ടിക്കൊണ്ടുപോയതാണ് പോലിസ് നടപടിക്ക് കാരണമെന്നാണ് പോലിസ് വിശദീകരണം. ഇത് സമരക്കാര്‍ നിഷേധിച്ചു.

അതേസമയം ആണവ നിലയ വിരുദ്ധ സമരക്കാര്‍ക്കുനേരെ പോലിസ് നടപടിയുണ്ടായതോടെ പ്രതിഷേധം തമിഴ്‌നാട്ടില്‍ പടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി, ചെന്നെ, കോയമ്പത്തൂര്‍ മേഖലകളില്‍ സമരം നടന്നു. തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ ഭാഗത്ത് ദേശീയ പാത ഉപരോധിച്ചു. തൂത്തുക്കുടിയില്‍ പ്രകനക്കാര്‍ക്കുനേരെ നടന്ന വെടിവപ്പിലാണ് മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്.

(10/09/12)

കൂടങ്കുളം: കിഴക്കന്‍ തീരം നാട്ടുകാര്‍ വളഞ്ഞു


തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കൂടങ്കുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയാന്‍ തീരുമാനിച്ച നാട്ടുകാര്‍ നിലയത്തിന്റെ കിഴക്കന്‍ ഭാഗം വളഞ്ഞു. പോലിസ് നടപടി മറികടക്കാന്‍ കടല്‍ തീരം വഴി പ്രകടനം നടത്തിയും കടലിലൂടെ യാത്ര ചെയ്തും തീരത്തെത്തിയ പ്രതിഷേധക്കാര്‍ ആണവ നിലയത്തിന്റെ പിന്‍ഭാഗത്തെ തീരം പൂര്‍ണമായി കൈയ്യടക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടം രാത്രിയും തീരത്ത് തുടരുകയാണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും വരെ ഈ ഉല്‍രോധം തുടരുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധം നേരിടാന്‍ വന്‍ പോലിസ് സന്നാഹം സജ്ജമാക്കിയിരുന്നെങ്കിലും ബലപ്രയോഗമോ മറ്റ് നടപടികളോ ഉണ്ടായില്ല. ബലം പ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കിയിട്ടുണ്ടെത്രെ.

ദീര്‍ഘകാലമായി നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് ആണവ നിലയം പ്രവര്‍ത്തിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണ് സമരം വീണ്ടും ശക്തിപ്രാപിച്ചത്. കേന്ദ്ര നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്തു. സെപ്തംബര്‍ 11 മുതല്‍ റിയക്ടറുകളില്‍ ഇന്ധനം നിറയ്ക്കല്‍ ആരംഭിക്കുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് അവസാന ഘട്ട സമരത്തിന് ജനങ്ങള്‍ തയാറെടുത്തത്. ഇതിന്റെ ഭാഗമായി ഇടിന്തകരൈയില്‍ നിന്ന് കൂടങ്കുളത്തെ ആണവ നിലയത്തിന് മുന്നിലേക്ക് സമരം മാറ്റുകയായിരുന്നു.

ഇടിന്തകരൈയില്‍ നിന്ന് പ്രകടനമായി ആണവ നിലയത്തിന് മുന്നിലെത്തി ഉപരോധം ആരംഭിക്കാനായിരുന്നു തീരുമാനം. പ്രകടനത്തെ നേരിടാനും സമരക്കാരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞ ദിവസം പോലിസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പതിനായിരത്തോളം പോലിസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. ഈ വിവരമറിഞ്ഞ സമരക്കാര്‍ പ്രകടനത്തിനെറ രീതിയും വഴിയും മാറ്റുകയായിരുന്നു. ഇടിന്തകരൈയില്‍ നിന്ന് മുവ്വായിരത്തോളം പേരടങ്ങിയ സംഘം പ്രകടനമായി തീരദേശം വഴി ആണവ നിലയത്തിന്റെ പിന്‍ഭാഗത്തേക്ക് നീങ്ങി. ഇതിന് സമാന്തരമായി സമീപ ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ കടല്‍ വഴി തീരത്തെത്തി. ഇരുപതിനായിരത്തോളം പേര്‍ ഇപ്പോള്‍ തീരത്തുണ്ട്.

രാവിലെ 11ന് ആരംഭിച്ച പ്രകടനം കിഴക്കന്‍ ഭാഗത്തെ ആണവ നിലയ മതിലിനോട് ചേര്‍ന്ന് പിന്‍ ഗേറ്റിലേക്ക് നീങ്ങി. ഏതാണ്ട് അഞ്ഞൂറ് മീറ്റര്‍ അകലെ പ്രകടനം പോലിസ് തടഞ്ഞു. അതോടെ കുത്തിയയിരപ്പ് സമരം തുടങ്ങി. കടുത്ത ചൂട് വകവക്കാതെ പകല്‍ മുഴുവന്‍ തീരത്ത് നടന്ന സമരത്തോട് വൈകുന്നേരം വരെയും സര്‍ക്കാര്‍ പ്രതികരിച്ചില്ല. ഇതോടെയാണ് രാത്രിയും അവിടെത്തന്നെ കഴിയാന്‍ സമരക്കാര്‍ തീരുമാനിച്ചത്. സമരക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നേതാക്കള്‍ ഏറെ പ്രയാസപ്പെട്ടു. കുടിവെള്ളവും പച്ചക്കറിയുമായി വന്ന വാഹനം പോലിസ് വഴിയില്‍ തടഞ്ഞു. മറ്റ് വാഹനങ്ങളെയും പലയിടത്തും പോലിസ് തടയുന്നുണ്ട്. രാവിലെ മുതല്‍ വീടൊഴിഞ്ഞുവന്നവര്‍ക്ക് രാത്രിയോടെ വളണ്ടിയര്‍മാര്‍ കഞ്ഞി വിതരണം ചെയ്തു. എസ്.പിയുമായും കലക്ടറുമായും സംസാരിക്കാന്‍ സമര സമിതി നേക്കള്‍ തയാറായിട്ടില്ല. കേന്ദ്ര^സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധകള്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൂത്തുക്കുടി അടക്കം വിവിധ മേഖലകളില്‍ നിരാഹാര^ഉപവാസ സമരങ്ങള്‍ നടന്നു.

(09/09/12)

ദാരിദ്ര്യം വിലക്കെടുത്ത മരണ വ്യാപാരികള്‍ (part-2)

അപകട സമയത്ത് ഉപേക്ഷിച്ചപോയ ചോറ്റുപാത്രമെടുക്കാന്‍ പിറ്റേന്ന് ഫാക്ടറിയിലിത്തെിയ മൂന്ന് മക്കളുടെ അമ്മയായ ശെല്‍വി അടിക്കടി പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യം: പതിമൂന്നുവയസ്സുള്ള മകളെ ഇവിടേക്ക് കൊണ്ടുവരാതിരുന്നത് ഭാഗ്യം. പലരും പറഞ്ഞിട്ടും അവളെ ജോലിക്ക് അയച്ചില്ല. പകരം 20,000 രൂപ ഉടമയില്‍ നിന്ന് പലിശക്ക് വാങ്ങി കോയമ്പത്തൂരില്‍ തുണി മില്ലിലേക്കയച്ചു. അവളുടെ ജീവന്‍ ബാക്കി കിട്ടിയത് ഭാഗ്യം. ' ശെല്‍വിക്കൊപ്പം 16 വയസ്സുള്ള മകനുമുണ്ടായിരുന്നു. അവന്റെ കൈയ്യിലുമുണ്ട്, മണ്ണും ചാരവും പുരണ്ട മറ്റൊരു ചോറ്റുപാത്രം. ശെല്‍വിയുടെ കഥയിലുണ്ട് ശിവകാശിയിലെ തൊഴിലാളികളുടെ ദൈന്യത.

അതി ദരിദ്രരായ ഗ്രാമീണ ജനതായണ് പടക്ക ശാലകളില്‍ തൊഴിലാളികളായെത്തുന്നത്. പത്ത് വയസ് പിന്നിട്ടാല്‍ കുട്ടികള്‍ പടക്കക്കളങ്ങിലെത്തും. സ്‌കൂളില്‍ ചേര്‍ത്താല്‍ പോലും കൂടുതല്‍ സമയം അവര്‍ തൊഴിലാളികള്‍ തന്നെയായിരിക്കും. തുച്ഛമായ കൂലി കാരണം പരമാവധി കുടുംബാംഗങ്ങള്‍ തൊഴിലിനിറങ്ങുകയാണ്. അവസാന അപകടത്തില്‍ മരിച്ചവരില്‍ പോലും പതിനാറുകാരന്‍ മുതല്‍ 70 കാരന്‍ വരെയുണ്ട്. തൊഴിലാളികളില്‍ മഹാ ഭൂരിഭാഗവും ദലിതരാണ്. അതില്‍ തന്നെ ഈ മേഖലയില്‍ ഏറ്റവും കടുത്ത ദാരിദ്ര്യവും സാമൂഹിക വിവേചനവും അനുഭവിക്കുന്ന പല്ലര്, പയറര്‍, അരുന്ധതിയാര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍. നാടാര്‍, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലെ പരമ ദരിദ്രരും എത്തിപ്പെടുന്നത് ഇതേ തൊഴിലിടങ്ങളില്‍ തന്നെയാണ്. നടന്നെത്താവുന്നത്ര മാത്രം വ്യാപ്തിയുള്ള കുഞ്ഞുനഗരമാണ് ശിവകാശി. പടക്ക നിര്‍മാണങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതാകട്ടെ സമീപ ഗ്രാമങ്ങളിലും. ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ പടക്ക ഫാക്ടറികളുണ്ട്. കഴിഞ്ഞ ദിവസം അപകടമുണ്ടായ ഓം ശക്തി ഫാക്ടറി ശിവകാശിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ്. നഗര പരിധിയില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. ഗ്രാമങ്ങളിലേക്ക് നീങ്ങുംതോറും അത് ഭീകരമായ അപര്യാപ്തയായി മാറും. നിരന്തരം വലിയ വാഹനങ്ങള്‍ വന്നുപോകുന്ന പടക്ക നിര്‍മാണ ഗ്രാമങ്ങളിലേക്ക് ശരിയായ റോഡുപോലുമില്ല. പണ്ടെങ്ങോ പണിത റോഡിന്റെ അവശേഷിപ്പുകള്‍ക്ക് മുകളിലൂടെ അതി സാഹസികമായാണ് യാത്രകള്‍. ആശുപത്രി, സ്‌കൂള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായെങ്കിലും ലഭിക്കുന്നത് നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ മാത്രം. അതുതന്നെ പടക്ക മേഖലയിലെ തൊഴിലാളികള്‍ക്ക് അപ്രാപ്യവുമാണ്.

ഈ ദാരിദ്ര്യവും അരക്ഷിതത്വവുമാണ് കമ്പനി ഉടമകളുടെ കരുത്ത്. നീതിയും നിയമവുമെല്ലാം സ്വയം നിശ്ചയിക്കുന്ന വ്യവസായികളുടെ കൊടിയ ചൂഷണത്തിന് തുച്ഛമായ കൂലിക്ക് തൊഴിലാളി ജീവിതം അടിയറവക്കേണ്ടിവരുന്നു. കൂലി നിശ്ചയിക്കുന്നതും ദിവസവും അതുകൊടുക്കണോ എന്ന് തീരുമാനിക്കുന്നതുമെല്ലാം ഉടമകള്‍ തന്നെ. മറുചോദ്യമില്ല. പുതിയൊരാളെ കമ്പനിയിലെടുക്കാന്‍ 20,000 മുതല്‍ 30,000 രൂപ വരെ ഉടമക്ക് നല്‍കണം. തൊഴില്‍ സമയത്തിന് ഒരു കൃത്യതയുമില്ല. രാവിലെ 7 മുതല്‍ വൈകുന്നേരം ആറു വരെ ജോലി ചെയ്യേണ്ടി വരുന്നവരുണ്ട്. ഉല്‍സവകാലമായല്‍ രാപകലില്ലാത്ത പണിയാണ്. പടക്കത്തിന്റെ ഇനം തിരിച്ചാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്. 30 പൈസ മുതല്‍ അത് തുടങ്ങുന്നുണ്ട്. കേരളത്തില്‍ ഗുണ്ട് എന്ന പേരില്‍ എത്തുന്ന പടക്കത്തിന്റെ ഉള്ളില്‍ വയ്ക്കുന്ന മരുന്ന് പെട്ടി 140 എണ്ണം ഒട്ടിച്ചാല്‍ കൂലി 75 പൈസയാണ്. ഇത്തരം ജോലികള്‍ അനുബന്ധ മേഖലയിലാണ് നടക്കുന്നത്. അവസാന വട്ട ജോലികളാണ് ഫാക്ടറിയില്‍ നടക്കുക. അവിടെ സ്ഥിരം ജോലിക്കാരും കരാറുകാരമുണ്ട്. സ്ഥിരം ജോലിക്കാര്‍ക്ക് ദിവസ വേതനം 100 രൂപ മുതല്‍ 150 വരെ. കരാറുകാര്‍ക്ക് അത് 300-350 രൂപയാണ്. അപകടമുണ്ടായാല്‍ നഷ്ട പരിഹാരമോ ചികില്‍സയോ കരാറുകാര്‍ക്ക് ലഭിക്കില്ല. എന്നാലും താല്‍ക്കാലികമായ ലാഭം കണ്ട് തൊഴിലാളികള്‍ കരാര്‍ ജോലിയിലേക്കാണ് കൂടുതല്‍ നീങ്ങുന്നത്. ഉടമകള്‍ക്കും താല്‍പര്യം ഇതുതന്നെ.

തൊഴിലാളികളുടെ എണ്ണമോ, ഹാജര്‍ രജിസ്റ്റര്‍ പോലുള്ള സംവിധാനമോ ഇവിടെയില്ല. ഉടമക്ക് ഇഷ്മുള്ളവരെ ഇഷ്ടമുള്ള സമയത്ത് വിളിച്ചുവരുത്തി പണിയെടുപ്പിക്കും. ഇഷ്ടമുള്ള കൂലി കൊടുക്കും. ഉല്‍സവ കാലത്ത് ഇത് എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്താണ്. മറുചോദ്യമോ എതിര്‍ വാദമോ ഇല്ല. ഗുണ്ടായിസം, ബ്ലേഡ് പലിശ തുടങ്ങിയ ക്രിമിനല്‍ സംവിധാനങ്ങളും പല കമ്പനി ഉടമകള്‍ക്കും സ്വന്തമായുണ്ട്. അതിനാല്‍ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടാറില്ല. തൊഴിലാളി യൂണിയന്‍ എന്ന പരിപാടിയേയില്ല. ഒരു ലക്ഷം പേര്‍ പ്രത്യക്ഷത്തില്‍ ജോലി ചെയ്യുന്ന പടക്ക നിര്‍മാണ മേഖലയില്‍ അല്‍പമെങ്കിലും പ്രത്യക്ഷപ്പെടുന്നത് സി.ഐ.ടി.യു ആണ്. അതിലാകട്ടെ അംഗ സംഖ്യ അയ്യായിരത്തില്‍ താഴെ മാത്രം: 'പോലിസ്, കോടതി, നിയമം, ഭരണം, ഉദ്യോഗസ്ഥര്‍ എല്ലാം നിയന്ത്രിക്കുന്നത് പടക്കമ്പനി ഉടമകളാണ്. അവര്‍ പറയുന്നതിനപ്പുറം ഇവിടെ നിയമമില്ല. ഒരു കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ മറ്റൊരിടത്ത് ജോലി കിട്ടില്ല. അതിനാല്‍ തൊഴിലാളികള്‍ എല്ലായിടത്തും നിശ്ശബ്ദരാക്കപ്പെടുന്നു. സംഘടനയില്‍ ചേരാന്‍ അവര്‍ തയാറല്ല. അതും തൊഴിലിന് ഭീഷണിയാണ്. എന്നാല്‍ വളരെ വലിയ കമ്പനികളില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമാണ്. അവിടെ അപകടങ്ങളും കുറവാണ്. ഇടത്തരം കമ്പനികളിലാണ് കൊടിയ ചൂഷണം അരങ്ങേറുന്നത്.' -സി.പി.എം ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായി ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷണ്‍മുഖന്‍ പറയുന്നു. യൂണിയനുകളെ വളരാന്‍ ഉടമകള്‍ അനുവദിക്കില്ല. ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും അവരുടെ ചൊല്‍പടിയിലാണ്.

അപകടങ്ങളില്‍ പെടുന്നവരുടെ എണ്ണം പോലും ഒരിക്കലും കൃത്യമായി പുറത്തറിയാത്തതിന് കാരണം തൊഴില്‍ മേഖലയിലെ ഈ കുത്തഴിഞ്ഞ സംവിധാനങ്ങളാണ്. 'കൊല്ലപ്പെട്ടവര്‍ തൊഴിലാളി അല്ലെന്ന് ഉടമ പറഞ്ഞാല്‍ അതിനപ്പുറമില്ല. അവര്‍ കൊടുക്കുന്നതാണ് ഔദ്യോഗിക കണക്ക്. ഒരു അപകട സമയത്തും മാധ്യമങ്ങളെ കമ്പനികള്‍ക്കുള്ളിലേക്ക് കടത്താറില്ല. ഇത്തവണ അപകടം ദേശീയ ശ്രദ്ധയിലെത്തിയതിനാല്‍ മാത്രമാണ് നിങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ കഴിഞ്ഞത്' -ഷണ്‍മുഖന്‍ പറഞ്ഞു. ആദ്യ ദിവസം മാധ്യമങ്ങളെ പോലിസ് തന്നെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പിന്നീട് വലിയ സമ്മര്‍ദമുപയോഗിച്ചാണ് മാധ്യമങ്ങള്‍ അത് മറികടന്നത്.

പരിശോധനയും നടപടിയുമില്ലാത്തതിനാല്‍ അപകടങ്ങള്‍ക്കും ഒരു കുറവുമില്ല. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്ക് മാത്രം പരിശോധിച്ചാല്‍ അപകടങ്ങളുടെ വ്യാപ്തി ബോധ്യപ്പെടും. ചെറുതും വലുതുമായി 20,149 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ശിവകാശിയിലുണ്ടായതെന്ന് ഇത് സംബന്ധിച്ച് പ~നം നടത്തിയ മനുഷ്യാവകാശ സംഘടനയായ 'എവിഡന്‍സി'ന്റെ പ~നം പറയുന്നു. ഇതില്‍ 154 എണ്ണം വന്‍ അപകടങ്ങളാണ്. 478 എണ്ണം ഇടത്തരം അപകടങ്ങളും. ഇവയില്‍ കൊല്ലപ്പെട്ടത് 38 പേര്‍. എന്നാല്‍ 2010ല്‍ 75 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2009 -127 പേര്‍, 2008-69 പേര്‍, 2007-72 പേര്‍, 2006-65 പേര്‍, 2005-99 പേര്‍, 2004-249 പേര്‍, 2003-89 പേര്‍ എന്നിങ്ങനെ മരണങ്ങള്‍ സംഭവിച്ചു. സര്‍ക്കാര്‍ കണക്കില്‍ പക്ഷെ ഇത്രയുമുണ്ടാകില്ല. സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്താല്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് നിയമവിരുദ്ധമായി കമ്പനി ഉടമകള്‍ നടത്തുന്ന സ്വയം ഭരണമാണ് അവരെ മരണത്തിന്റെ വ്യാപാരികളാക്കി മാറ്റുന്നത്.

(11/09/12)


Monday, September 10, 2012

വെടിമരുന്ന് നിറച്ച ഉടലുകള്‍ (part 1)


മുതലപ്പെട്ടിയിലെ പടക്ക നിര്‍മാണ ശാല സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി ശിവകാശി ജനറല്‍ ആശുപത്രിയില്‍ ഒരു മധ്യവയസ്‌കന്‍ ഓടി നടക്കുന്നുണ്ടായിരുന്നു. പേര് കനകദാസ്. ഇരുകവിളുകളും പൊള്ളിപ്പറിഞ്ഞ് വികൃതമായ മുഖം. തീ കവര്‍ന്ന തൊലിയില്‍ ബാക്കിയായ പാടുകള്‍ മുടി കിളിര്‍ക്കാത്ത നെറുകിന്‍ തലയോളം പടര്‍ന്നു കിടന്നു. ആ പാടുകളെ പറ്റി ചോദിച്ചപ്പോള്‍ കനകദാസ് നിസ്സഹായമായി ചിരിച്ചു: 'മുപ്പത് വര്‍ഷം മുമ്പുണ്ടായ അപകടം. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സക്കൊടുവില്‍ ഇങ്ങനെയൊക്കെ ബാക്കിയായി. എനിക്ക് മാത്രമേ പരിക്കുണ്ടായുള്ളൂ. അതിനാല്‍ വാര്‍ത്തയൊന്നുമുണ്ടാവില്ലല്ലോ? അങ്ങനെ ദിനംപപ്രതി ഇവിടെ ആളുകള്‍ അപകടത്തില്‍ പെടുന്നുണ്ട്. ആര്‍ക്കും കണക്കില്ല.' കനകദാസ് മൂന്ന് പതിറ്റാണ്ടുപഴയ കഥ പറയുന്നതിനിടെ മറ്റൊരാള്‍ അവിടേക്ക് കയറി വന്നു. വലതുകൈ വിരല്‍ തുമ്പ് മുതല്‍ കഴുത്തിലൂടെ പടര്‍ന്ന് വലത്തേ കവിളും ചെവിയും പിന്നിട് തലയിലേക്ക് നീളുന്നു അയാളുടെ ചുരുണ്ടികയറിയ തൊലി. അയാളെ അടുത്തേക്ക് നിറുത്തി കനകദാസ് തന്നെ പറഞ്ഞു: 'പത്ത് കൊല്ലം മുമ്പായിരുന്നു ആ അപകടം. തൊട്ടരികെയിരുന്ന് ജോലി ചെയ്തിരുന്നയാള്‍ തല്‍ക്ഷണം മരിച്ചു. ചിന്നിച്ചിതറിയ ശരീരം മുഴുവന്‍ പെറുക്കിച്ചേര്‍ക്കാന്‍ പോലും കിട്ടിയില്ല. മരിച്ചുവെന്ന് കരുതിയ ഒരു ജന്മം എങ്ങനെയോ തിരിച്ചുവന്നതാണിത്. ഇപ്പോള്‍ വീണ്ടും അതേ തൊഴിലെടുക്കുന്നു.' 

ശിവകാശിയിലങ്ങനെയാണ്. കണ്ടുമുട്ടുന്നവരില്‍ നാലിലൊന്ന് പേര്‍ക്കുമുണ്ട് ഇങ്ങനെ അടയാളങ്ങള്‍. അതിനൊപ്പം തീ പിടിപ്പിക്കുന്ന തൊഴിലനുഭവങ്ങളുടെ നിരവധി കഥകളും. അവരുടെ തൊഴില്‍ സ്വ്പനം ജീവിതമല്ല, മരണമാണ്. ഏതുനിമിഷാര്‍ധത്തിലും പൊട്ടിത്തെറിക്കാവുന്ന ഉടലുകളാണെന്ന ഓര്‍മയില്‍ ജീവിക്കുന്നവര്‍. മഹാദുരന്തങ്ങളെപ്പോലും നിസ്സംഗമായി അവര്‍ നേരിടുന്നു. ഓരോ ദുരന്തത്തിനും പിന്നാലെ ഒരിടവേളപോലുമില്ലാതെ അവര്‍ വീണ്ടും മരണം തേടി തൊഴിലിടങ്ങളില്‍ തിരിച്ചെത്തും. ജീവിതത്തെക്കുറിച്ച് അവര്‍ക്ക് പറയാനേറെയില്ല. പക്ഷെ, മരണത്തെപ്പറ്റി അവര്‍ വാചാലരാകും. അച്ചന്റെ, അമ്മയുടെ, മകന്റെ, മകളുടെ, സുഹൃത്തിന്റെ, പ്രണയിനിയുടെയെല്ലാം മരണം അടുത്തിരുന്ന് കണ്ടവര്‍ക്ക് പിന്നെ ജീവിതത്തെപ്പറ്റി പറയാനധികമുണ്ടാകില്ലല്ലോ? ഓരോ ജീവിതം പറഞ്ഞുതുടങ്ങുമ്പോഴും ഉടന്‍ അത് ഏതെങ്കിലും ദുരന്തത്തില്‍ ചെന്നുനില്‍ക്കും. അടുത്തപൊട്ടിത്തെറിയില്‍ തന്റെ ഊഴണ്ടെന്നുറപ്പിച്ചാണ് ഓരോരുത്തരും വെടിമരുന്നിന് മുന്നിലിരിക്കുന്നത്. അതല്ലാതെ അവരുടെ മുന്നില്‍ വഴിയില്ല. ദരിദ്രമായ ജീവിതുറ്റുപാടുകളില്‍ എളുപ്പം കിട്ടാവുന്ന തൊഴില്‍ തേടിയാണ് അവര്‍ പടക്കക്കളങ്ങളിലെത്തുന്നത്. നൂറ്റാണ്ടടുക്കാറായ വ്യവസായത്തിന്റെ രസതന്ത്രം അവര്‍ക്കിപ്പോള്‍ പാരമ്പര്യ തൊഴിലറിവാണ്. ശിവകാശിയില്‍ ലക്ഷത്തോളം തൊഴിലാളികള്‍ പടക്ക നിര്‍മാണ വ്യവസായത്തിലുണ്ട്. അനുബന്ധ തൊഴിലാളികള്‍ അതിന്റെ ആറിരട്ടി വരും. മഹാഭൂരിഭാഗവും ദലിതര്‍. അതില്‍ തന്നെ ഏറ്റവും താഴെക്കിടയിലുള്ളവര്‍. എപ്പോഴും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഉടല്‍ ചേര്‍ത്തുവച്ച ആ വെടിമരുന്നല്ലാതെ അവര്‍ക്കന്നമില്ല. കൊടുംദുരിതങ്ങളുടെ തീക്കനലുകളിലാണ് അവരുടെ ഊണും ഉറക്കവും തൊഴിലും ജീവിതവുമെല്ലാം.

പടക്കം, തീപ്പെട്ടി, അച്ചടി വ്യവസായങ്ങളുടെ കേന്ദ്രമാണ് ശിവകാശി. 1920കളില്‍ കൊല്‍ക്കൊത്തയില്‍നിന്ന് അയ്യ നാടാര്‍ കൊണ്ടുവന്നതാണ് തീപ്പെട്ടി വ്യവസായം. അതിന്റെ ചുവടുപിടിച്ച് തൊട്ടുടനെ പടക്ക നിര്‍മാണവുമെത്തി. ഒപ്പം അച്ചടിയും. അച്ചടി വ്യവസായം വലിയ തോതില്‍ ആധുനീകവല്‍കരണത്തിന് വിധേയമായി. ലോകോത്തര നിലവാരമുള്ള പ്രിന്റിംഗ് ഉപകരണങ്ങള്‍ കാലകാലങ്ങളില്‍ ശിവകാശിയിലെത്തുന്നുണ്ട്. ഈ വികാസം നേരില്‍ കണ്ട നെഹ്‌റു ശിവകാശിക്ക് 'ലിറ്റില്‍ ജപ്പാനെ'ന്ന് പേരിട്ടു. വ്യവസായങ്ങള്‍ പിന്നെയും വളര്‍ന്നു, ആകാശത്തോളം. ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോഴും ഇന്ത്യയില്‍ ഏറ്റവുമധികം നികുതി നല്‍കുന്ന വ്യവസായ നഗരങ്ങളിലൊന്നായി ഇത് മാറി. മറ്റ് വ്യവസായങ്ങളെ കവച്ചുവച്ച് വളരെപെട്ടെന്നാണ് പടക്ക നിര്‍മാണം ശിവകാശിയുടെ മുഖ്യ തൊഴിലുപാധിയായി മാറിയത്. അച്ചടിയും തീപ്പെട്ടിയും നഗര പരിധിയില്‍ ഒതുങ്ങിയപ്പോള്‍ പടക്ക നിര്‍മാണം സമീപ ഗ്രാമങ്ങളിലേക്ക് തീപോലെ പടര്‍ന്നു. നഗരത്തില്‍ ഷോറൂമുകളും ഗ്രാമത്തില്‍ നിര്‍മാണ കേന്ദ്രങ്ങളുമായി അത് വികസിച്ചു. ശിവകാശിയോട് ചേര്‍ന്നു കിടക്കുന്ന പതിനെട്ട് ഗ്രാമങ്ങള്‍ പടക്ക നിര്‍മാണത്തില്‍ പേരെടുത്തു. ഇവ പതിനെട്ട് പെട്ടി എന്നറിയപ്പെട്ടു. ഇവയോട് ചേര്‍ന്ന 38 ഗ്രാമങ്ങളിലേക്ക് പിന്നെയും അത് വളര്‍ന്നു. ഇക്കൂട്ടത്തില്‍ പെടാത്ത മുതലപ്പെട്ടി, കിച്ചനായകംപെട്ടി, ശെല്‍വാര്‍, മീനംപെട്ടി, മേട്ടുമലൈ, ചൊക്കലിംഗാപുരം തുടങ്ങിയ സമീപസ്ഥ ഗ്രാമങ്ങളും പടക്ക നിര്‍മാണ കേന്ദ്രങ്ങളായി. ഏകദേശം 8,000 ഫാക്ടറികളും 450-ാളം നിര്‍മാതാക്കളുമായി അത് വ്യാപിച്ചു. നന്നേ ചെറിയ പടക്ക നിര്‍മാതാക്കളും കുടിലുകളില്‍ സ്വയം നിര്‍മിച്ച് വില്‍ക്കുന്നവരും ഇവര്‍ക്ക് പുറമേയുണ്ട്. 

ഏതെങ്കിലുമൊരാളുടെ നേരിയൊരു പിഴവുപോലും മഹാ ദുരന്തങ്ങള്‍ക്ക് വഴിവക്കാവുന്ന അത്യന്തം അപകടകരമായ തൊഴില്‍ സാഹചര്യമാണ് പടക്ക നിര്‍മാണ കേന്ദ്രങ്ങളിലുള്ളത്. മരുന്നുപെട്ടി അല്‍പം ശക്തിയില്‍ താഴെ വക്കുന്നത് തൊട്ട് കടുകുമണിയോളം മരുന്നുകൂട്ട് ഉപേക്ഷിക്കുന്നതില്‍ വരെ മരണം പതിയിരിക്കുന്നുണ്ട്. അപകടങ്ങളില്ലാത്ത ഒരു വര്‍ഷവും ശിവകാശിയുടെ ചരിത്രത്തിലില്ല. ഉല്‍സവ കാലത്ത് വിശേഷിച്ചും. എല്ലാ ദീപാവലിയും ഇന്നാട്ടുകാര്‍ക്ക് മരണപ്പെട്ടവര്‍ക്കായി കരയാനുള്ള സങ്കടക്കാലമാണ്. മരണസംഖ്യയുടെ വലിപ്പക്കുറവ് കാരണം പുറത്തറിയാത്ത മരണങ്ങള്‍ക്ക് കണക്കില്ല. രേഖപ്പെടുത്തപ്പെടുന്ന മരണങ്ങളാകട്ടെ തൊഴിലുടമയുടെ കാര്യണ്യമനുസരിച്ചാണ് തൊഴിലപകടമായി പരിഗണിക്കപ്പെടുക. ഒറ്റപ്പെട്ട മരണങ്ങള്‍ പുറംലോകം അറിയാറില്ല. കൂട്ടമരണങ്ങള്‍ മാത്രമാണ് പൊതുശ്രദ്ധയിലെത്തുന്നത്. അപകട സ്ഥലത്തേക്ക് മാധ്യമങ്ങളെ കടത്തിയത് തന്നെ സമീപ ചരിത്രത്തില്‍ ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാരണം അവിടെ എല്ലാം നിയന്ത്രിക്കുന്നത് കമ്പനി ഉടമകളാണ്. 

(10/09/12)

Saturday, September 8, 2012

മരണം പൊട്ടിത്തെറിച്ചു, ദൂരേക്ക്; ഭൂമി പിളര്‍ത്തി, ആകാശ വിസ്മയം


ശിവകാശി: വലിയ ശബ്ദം കേട്ട് പടക്ക നിര്‍മാണ ശാലക്കരികിലേക്ക് ഓടിയെത്തിയതാണ് സമീപവാസിയായ സാന്തിജരാജ്. കിലോമീറ്റകറകലെ പൊട്ടിത്തെറിക്കുന്ന വെടിമരുന്നിന്റെ ഭീകരതയോട് സുരക്ഷിതമായ അകലം അയാള്‍ അപ്പോഴും സൂക്ഷിച്ചിരുന്നു. ഏക്കറുകള്‍ പരന്നുകിടക്കുന്ന നിര്‍മാണ യൂണിറ്റിനെ ചുറ്റിവരിഞ്ഞ് കെട്ടിയ മുള്‍വേലിക്കുമപ്പുറം. ഏറ്റവും അടുത്തുള്ള ഗോഡൗണില്‍ നിന്ന് തന്നെ  ഏതാണ്ട് അര കിലോമീറ്റര്‍ അകലം. ചുറ്റും നാട്ടുകാരൊരുപാട് കൂടിയിട്ടുണ്ട്. ചിലര്‍ വേലികടന്ന് അകത്തേക്ക് തള്ളിക്കയറാനൊരുങ്ങി. സ്ഥലത്തുണ്ടായിരുന്ന ഒരു പോലിസുദ്യോഗസ്ഥനും ഒരു പൊതു പ്രവര്‍ത്തകനും ചേര്‍ന്ന് ആള്‍കൂട്ടത്തെ തടഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ ജനം അവരെ തടഞ്ഞ ഇരുവരെയും അവിടെവച്ച് തന്നെ 'കൈകാര്യം' ചെയ്തു. എന്നിട്ടും അവര്‍ പിന്മാറിയില്ല. അവരുടെ എതിര്‍പ്പാണ് സാന്തിരാജിനെയടക്കം നൂറുകണക്കിനാളുകളെ വേലിക്ക് പുറത്ത് തന്നെ നിര്‍ത്തിയത്.

പെട്ടെന്നാണ് ആള്‍ക്കൂട്ടത്തിനേറ്റവുമടുത്തുള്ള ഗോഡൗണില്‍ തീയാളിയത്. പിന്നെയെല്ലാം നിമിഷ നേരം കൊണ്ടവസാനിച്ചു. ശിവകാശി ഗവണ്‍മെന്റാശുപത്രിയില്‍ പരിക്കേറ്റ് കിടക്കുന്ന സാന്തിരാജ് പറയുന്നു: കാതടപ്പിക്കുന്ന ശബ്ദം. കനത്ത പുക. ചുറ്റും ഒന്നും കാണാതായി. ഏങ്ങും നിലവിളി. പെട്ടെന്ന് കല്ലുകളും മറ്റും ശരീരത്തില്‍ വന്നു പതിച്ചു. തിരിഞ്ഞോടുന്നതിനടയില്‍ തട്ടി വീണു. പരിസരം തെളിഞ്ഞപ്പോള്‍ കണ്ടത് സമീപത്ത് കാല്‍പാദമറ്റ് കരിഞ്ഞുപോയ ഒരു ശരീരം. ഇത്രയും ദൂരേക്ക് സ്‌ഫോടനത്തിന്റെ പ്രഹരമെത്തുമെന്ന് വിചാരിച്ചേയില്ല.' ഈ ആള്‍ക്കൂട്ടമാണ് സ്‌ഫോടനത്തില്‍ മരിച്ചവരിലേറെയും. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഏഴ് പേര്‍ മാത്രമാണ് നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍. ബാക്കിയെല്ലാം നാട്ടുകാരാണ്. സ്‌ഫോടനം കാണാന്‍ ഓടിക്കൂടി സുരക്ഷിതമായ അകലത്തില്‍ നിന്നവര്‍. പോലിസുകാരനും സുഹൃത്തും ചേര്‍ന്ന് ആളകുകെള തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം 200 കവിയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ശബ്ദമുണ്ടാക്കുന്ന പാരമ്പര്യ പടക്കങ്ങള്‍ക്ക് പകരം ആകാശത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പുതിയ തരം ഫാന്‍സി പടക്കങ്ങളാണ് ഭീകരമായ സ്‌ഫോടനം സൃഷ്ടിച്ചത്. പഴയ തരം പടക്കങ്ങള്‍ക്ക് ആശവ്യമായതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് ഇവക്ക് വേണം. ഇവിടെ 'മണിമരുന്ന്' എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ രാസവസ്തുവാണ് വന്‍ സ്‌ഫോടനത്തിന് കാരണം. കൂട്ടുണ്ടാക്കുന്നതിന്റെ അളവില്‍ നേരിയ പിഴവ് വന്നാല്‍ പോലും പൊട്ടിത്തെറിക്കും. പൊട്ടിത്തെറിച്ച നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മിച്ചിരുന്നതും ആകാശ വിസ്മയങ്ങളാണ്. അതിലെ പിഴവ് തന്നെയാകാം അപകട കാരണമെന്നാണ് നാട്ടുകാരുടെ നിഗമനം. ഇരുപതോളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അമ്പുതോളം ഒറ്റമുറി നിര്‍മാണ കേന്ദ്രങ്ങളും നിരവധി ഗോഡൗണുകളും അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. മരങ്ങള്‍ കരിഞ്ഞുണങ്ങി. ആകാശത്തേക്ക് കരുതിവച്ച വിസ്മയങ്ങള്‍ ഭൂമിയെ പിളര്‍ത്തിയ ഭീകരതയാണ് മുതലപ്പെട്ടിയില്‍ ഇപ്പോള്‍ ബാക്കിയുള്ളത്.

(7/09/12, madhyamam)

Friday, June 29, 2012

നമ്മളെല്ലാം ഒന്നല്ലേ...നമുക്കൊരേ വാക്കല്ലേ?



മുല്ലപ്പെരിയാര്‍ ബഹളം അണക്കെട്ടില്‍ ഒലിച്ചുപോയപ്പോള്‍ തന്നെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നതാണ്. അന്ന് സമരത്തിന് ചാടിയിറങ്ങിയവരുടെയെല്ലാം ഉള്ളില്‍ ഇപ്പോഴും അത് കിടന്നുരുകുന്നുണ്ട്. അവരുടെ എല്ലാതരം നിരാശകള്‍ക്കും ആശ്വാസം പകരുന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരള നിയമ സഭ പിരിഞ്ഞത്. മുല്ലപ്പെരിയാര്‍ പോലെ ഇതിന്റെയും മുഖ്യ പ്രായോജകന്‍ വകുപ്പ് മന്ത്രി പി.ജെ ജോസഫ് തന്നെ: 'കാവേരി ട്രിബ്യൂണല്‍ പ്രകാരം കേരളത്തിന് ആറ് ടി.എം.സി വെള്ളത്തിന് അവകാശമുണ്ട്. പഴയ കരാര്‍ പ്രകാരം കേരളത്തിന് അട്ടപ്പാടി പദ്ധതി നടപ്പാക്കാനും കഴിയും. അവിടെ ഒരു പ്രശ്‌നവുമുണ്ടാകില്ല.' അത്രകേട്ടപ്പോള്‍ തന്നെ സ്പീക്കര്‍ക്ക് കാര്യം മനസ്സിലായി: 'തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തന്നെ പ്രശ്‌നമായിട്ടുണ്ട്. ലോറികള്‍ ഇങ്ങോട്ട് വിടാതായി. വെറുതെ സഭയില്‍ ഇത്തരം വിഷയം കത്തിക്കരുത്.' മന്ത്രി പക്ഷെ പ്രതീക്ഷ കൈവിട്ടിട്ടില്ല: 'അട്ടപ്പാടിയുടെ വരള്‍ച്ച ഇതോടെ മാറും. പദ്ധതി തമിഴ്‌നാടിനെ ബാധിക്കില്ല. അവര്‍ വെറുതെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.' മുല്ലപ്പെരിയാര്‍ പോലെ മറ്റിടത്ത് അബദ്ധം കാണിക്കരുതെന്ന് കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ ഉപദേശിച്ചിട്ടുണ്ട്. അതിനാല്‍ ഇനി മുഹൂര്‍ത്തം കുറിച്ചാല്‍ മാത്രം മതി.

പനിയും പ~ിപ്പും കഴിഞ്ഞ് ധനാഭ്യര്‍ഥന വെള്ളത്തിലെത്തിയപ്പോഴും അംഗങ്ങള്‍ക്ക് മുഖ്യം നാട്ടുകാര്യം തന്നെയായി. രാഷ്ട്രീയത്തിലെ കലക്കവെള്ളത്തില്‍ അവരത്രമേല്‍ ഇറങ്ങിക്കുളിച്ചില്ല. അതോടെ കുടിവെള്ളം, മാലിന്യം, കെട്ടിട നിര്‍മാണം, ജലസേചനം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങളില്‍ ഫലവത്തായ ചര്‍ച്ചകള്‍ നടന്നു. അടിയന്തിര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷവും ഈ കാര്യഗൗരവം കാട്ടി. അവതാരകന്‍ തോമസ് ഐസക് പറഞ്ഞു: 'ഇറങ്ങിപ്പോകാനും ബഹളമുണ്ടാക്കാനുമല്ല ഈ അടിയന്തിര പ്രമേയം. കാര്യങ്ങള്‍ സഭ അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രമാണ്.' എന്നാല്‍, 'കാര്യങ്ങള്‍ മുഴുവനായി പ~ിക്കാതെ അടിയന്തിര പ്രമേയവുമായി വരരുതെന്ന്' ഐസക്കിനെ മുനീര്‍ പ~ിപ്പിച്ചു. പതിവായി വഞ്ചിപ്പാട്ടുപാടുന്ന സി.കെ സദാശിവന്‍ ഇന്നലെ പാടിയ പാട്ടുപോലും തികച്ചും ഗൗരവാര്‍ഹമായിരുന്നു: 'സ്‌കൂള്‍/കോളജ് കലോല്‍സവങ്ങളില്‍ വഞ്ചിപ്പാട്ട് ഉള്‍പെടുത്തണം.'

തൃശൂര്‍ വികസന അഥാറിറ്റി പിരിച്ചുവിട്ടപ്പോള്‍ കൈയ്യില്‍ കിട്ടിയ ആസ്തി കണ്ട് തൃശൂര്‍ കോര്‍പറേഷന്‍ അന്തംവിട്ടിരിക്കുകയാണെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ സഭയെ അറിയിച്ചു. അഞ്ചാളുകൂടി ട്രസ്റ്റുണ്ടാക്കി മന്ത്രിക്ക് അപേക്ഷ കൊടുത്താല്‍ സര്‍ക്കാര്‍ പണം കിട്ടുമെന്ന് വി.ശിവന്‍കുട്ടിയും. ജലപാത വേഗം വേണമെന്നാണ് തോമസ് ഉണ്ണിയാടന്റെ ആവശ്യം.വകുപ്പ് വെള്ളവും കൃഷിയുമായാല്‍ തോമസ് ചാണ്ടി അറിയാതെ ഉള്ളുതുറന്നുപോകും. ഇന്നലെ അത് ആത്മകഥയായിരുന്നു: 'പാടത്തെ മട പൊട്ടി കൃഷി നശിച്ച്, ജപ്തി ചെയ്യപ്പെട്ട് വീട്ടില്‍ നിന്നിറങ്ങിപ്പോകേണ്ടി വന്നവരാണ് എന്റെ പിതാക്കന്‍മാര്‍. കയ്യില്‍ കാശുണ്ടായപ്പോള്‍ ഞാനാദ്യം തിരിച്ചുപിടിച്ചത് അന്നിറക്കി വിട്ട വീടാണ്.' അതുകൊണ്ട് ഞങ്ങള്‍, കുട്ടനാട്ടുകാര്‍ പറയുന്നതുപോലെ മതി കാര്യങ്ങളെന്നര്‍ഥം: 'കുട്ടനാട്ടില്‍ കല്ലിട്ടിട്ട് കാര്യമില്ല. തണ്ണീര്‍മുക്കം ബണ്ടിന്റെ നടുവിലെ ചിറ തുറക്കണം. കര്‍ഷകരോട് ചോദിക്ക്, അവിടെയെന്ത് വേണമെന്ന്. ഇനി കല്ലുമായി വന്നാല്‍ പിന്നെ ആ വഴി വള്ളം പോകില്ല.' അവിടെ കല്ലിട്ടാലുമില്ലെങ്കിലും ചിറ്റൂരില്‍ കുറച്ച് കുളം വേണമെന്നാണ് കെ. അച്യുതന്റെ ആവശ്യം. പഞ്ചായത്തില്‍ ഒന്നുപോര. നാടാകെ കുളമാകണം.

ടി.പി വധത്തിന്റെ പേരില്‍ സി.പി.എമ്മിനെ ആക്രമിക്കുന്നവര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പായപ്പോള്‍ പാര്‍ട്ടിയുടെ പിന്നാലെ നടക്കുകയാണെന്നാണ് എ.എം ആരിഫിന്റെ ധാരണ. വേറെ വഴിയില്ലാത്തതിനാല്‍ സി.പി.എം ഗതികെട്ട് വന്നതാണെന്ന് ജോസഫ് വാഴയ്ക്കന്‍ തിരുത്തി. ഇല്ലെങ്കില്‍ ബംഗാളില്‍ ആപ്പീസ് പൂട്ടുമായിരുന്നുവത്രെ. മാക് അലി മാലിന്യം നീക്കി കേരളത്തിന്റെ മാജിക് അലിയാകുമെന്ന് വാഴയ്ക്കന്‍ പ്രവചിച്ചിട്ടുണ്ട്. അതിന് സാധ്യതയില്ലെന്ന് മുല്ലക്കര രത്‌നകാരനും. കാരണം: 'അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷായെപ്പോലെ ദുര്‍ബലനാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം കേരളത്തിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും.' പിന്നെയല്ലേ മാലിന്യം ഭരിക്കുന്ന മന്ത്രി. യമുനയില്‍ നിന്ന് അധിക നേരം കൈകഴുകിയപ്പോള്‍ വെള്ളം കൂടുതല്‍ ഉപയോഗിച്ചുവെന്ന് വിഷമിച്ച ഗാന്ധിജിയുടെ സംസ്‌കാരം ശീലിക്കണമെന്ന് ബെന്നി ബഹനാന്‍ ഉപദേശിച്ചു. ഗാന്ധി ശിഷ്യന്‍ ഉമ്മന്‍ചാണ്ടി ആ വഴിയിലാണെന്ന് സാജുപോള്‍ തെളിവ് ഹാജരാക്കി: 'ഇന്ത്യാടുഡേയില്‍ 26 പേജ് പരസ്യമാണ് ഉമ്മന്‍ചാണ്ടി കൊടുത്തിരിക്കുന്നത്. കോടികള്‍ ഇങ്ങനെ ധൂര്‍ത്തടിച്ചവരാണ് ഗാന്ധിയുടെ ലാളിത്യം പറയുന്നത്. പണ്ടൊക്കെ സ്യൂട്ട് കേസിലും ഓട്ടോയിലുമായിരുന്നു അഴിമതി പണം കടത്തിയിരുന്നത്. ഇന്ന് ജെ.സി.ബിയും ടിപ്പറും വച്ച് വാരുകയാണ്.' കോണ്‍ഗ്രസിലെ പുത്തന്‍ ഗാന്ധിയന്‍മാര്‍ ബെന്നിയുടെ ഉപദേശം സ്വീകരിച്ചാല്‍ കേരളത്തില്‍ എക്‌സൈസ് വകുപ്പ് പൂട്ടിപ്പോകും.

വകുപ്പ് മന്ത്രി ജോസഫായതിനാല്‍ മുല്ലപ്പെരിയാര്‍ പറയാതിരിക്കാന്‍ പറ്റില്ലെന്നത് കട്ടായം. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് എതിരാണെന്ന് മന്ത്രി തീര്‍ത്ത് പറഞ്ഞു. അങ്ങനെയല്ലെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഏതാണ് സര്‍ക്കാര്‍ നിലപാടെന്നായി പ്രതിപക്ഷം. മന്ത്രിയും മുഖ്യമന്ത്രിയും പലവട്ടം ഉരുണ്ടിട്ടും കോടിയേരി ബലകൃഷ്ണനും എ.കെ ബാലനും ഒരടി പിന്‍മാറിയില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടി തനി കോണ്‍ഗ്രസായി: 'ഇപ്പുറത്തും അപ്പുറത്തും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. അവിടയെുള്ളവരും ഇവിടെയള്ളവരും ഒറ്റക്കെട്ടാണ്. അതുതന്നെയാണ് മന്ത്രി പറഞ്ഞത്. അതുതന്നെയാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഒരുഭിന്നതയുമില്ല.' ആഹാ...എത്ര മനോഹരമായ സമന്വയം! പക്ഷെ ബാലന്‍ അത് കേട്ട് കുറച്ചുകൂടി ഷാര്‍പ്പായി: 'എന്നാലും ആ ഒറ്റ അഭിപ്രായം ഏതാണ്. അതൊന്ന് പറയൂ.' മറുപടിയില്ല. പകരം നമ്മളെല്ലാം ഒന്നല്ലേ...നമുക്കൊരേ വാക്കല്ലേ...എന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി സീറ്റിലിരുന്ന് ചിരിച്ചു.

(29...06...12)

Thursday, June 28, 2012

ബഹു.അംഗങ്ങളേ...രക്ഷിക്കണം


മന്ത്രിപ്പണി പോയിയെന്ന് ഇടക്കിടെ മറന്നുപോകുന്ന ഒരാളാണ് എ.കെ ബാലന്‍. ആ മറവി സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ കുഴങ്ങി. പറയാനുള്ളതെല്ലാം പറഞ്ഞങ്ങ് തീര്‍ക്കും. മൈക്കും വേണ്ട, പറയാന്‍ അനുമതിയും വേണ്ട. മണിക്കൂറില്‍ ആറുവട്ടമെങ്കിലും ബാലന് ഈ ബാധയുണ്ടാകും. വേറെയാര്‍ക്ക് ഇത് സംഭവിച്ചാലും സ്പീക്കര്‍ സഹിക്കും. പക്ഷെ ബാലന്റെ കാര്യത്തില്‍ ഒരാനുകൂല്യവുമില്ല. സഭ തുടങ്ങിയ അന്നുമുതല്‍ ഇതൊരു പ്രതിദിന കാഴ്ചയാണ്. 

ഇന്നലെ ബാലന് മറവി കലശലായി. അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ കൈയ്യിലുള്ള രേഖ മേശപ്പുറത്ത് വക്കണമെന്ന് മോഹം. അങ്ങനെയങ്ങ് വക്കാന്‍ പറ്റില്ലെന്ന് സ്പീക്കറും. വച്ചേ പറ്റൂവെന്ന് ബാലന്റെ ബഹളം. അതോടെ രൂക്ഷമായ വാക്കേറ്റമായി. ഇംഗ്ലീഷിലും മലയാളത്തിലും സ്പീക്കര്‍ താക്കീത് ചെയ്തിട്ടും ബാലന്‍ അടങ്ങിയില്ല. സഹികെട്ട കാര്‍ത്തികേയന്‍, കുട്ടി ഹെഡ്മാഷെ തല്ലാതെ നോക്കണണെന്ന് രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു: 'സകല നിയന്ത്രണങ്ങളും വിട്ട് ഒച്ചയെടുത്ത് ബാലന്‍ സഭയെ കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്നു. ഇത് പലപ്പോഴും ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാക്കള്‍ ശ്രദ്ധിക്കണം.'

മന്ത്രിപ്പണിയുടെ ഹാങ്ങോവര്‍ ബാക്കികിടന്നാലുള്ള അത്രതന്നെ പ്രശ്‌നമാണ് ആ പണി അറിയാത്തവരെ അതേല്‍പിക്കുന്നതും. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് വി.എസ് ശിവകുമാര്‍ മറുപടി പറഞ്ഞപ്പോള്‍ ആ ദുരന്തവും സഭ നേരിട്ടു. എഴുതിക്കൊണ്ടുവന്ന കടലാസുകെട്ട് ഒരക്ഷരം വിടാതെ മുക്കാല്‍ മണിക്കൂര്‍ വായിച്ചുകൊണ്ടേയിരുന്നു ശിവകുമാര്‍. എത്ര പറഞ്ഞിട്ടും തീരാതെ അത് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. സമയത്തിന് പ്രസംഗം നിറുത്തിയ അംഗങ്ങളെ മറുപടിയില്‍ മന്ത്രി കുളിപ്പിച്ച് കിടത്തി. എന്നിട്ടും അവര്‍ ചോദിച്ചതിനും പറഞ്ഞതിനുമൊന്നും ഉത്തരമുണ്ടായുമില്ല. ഉച്ചത്തില്‍ പറയുകയെങ്കിലും വേണമെന്ന് ജി. കാര്‍ത്തികേയന്‍ മന്ത്രിയോടഭ്യര്‍ഥിച്ചു. എന്നിട്ടും വാക്കുകളുരുട്ടി നിന്നിടത്തുനിന്ന് തിരുവാതിര കളിച്ചപ്പോള്‍ സ്പീക്കര്‍ ഇടപെട്ടു: 'മന്ത്രി, ഇതൊന്ന് പാസാക്കി തരണമെന്ന് ആവശ്യപ്പെടൂ. എങ്കിലല്ലേ എനിക്ക് ക്ലോസ് ചെയ്യാന്‍ പറ്റൂ.' എന്നെയൊന്ന് രക്ഷിക്കണേ എന്ന മട്ട്. അതോടെ ബാക്കി കടലാസുകള്‍ മേശപ്പുറത്ത് വച്ച് ശിവകുമാര്‍ നിറുത്തി. മന്ത്രിയാകുന്നവര്‍ വകുപ്പ് പ~ിച്ചില്ലെങ്കിലും മിനിമം വാ തുറന്ന് സംസാരിക്കണമെന്ന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വ്യവസ്ഥ വക്കണം.

മറുപടി പോലെയായിരുന്നില്ല പക്ഷെ ധനാഭ്യര്‍ഥന ചര്‍ച്ച. ആരോഗ്യത്തില്‍ ഒതുങ്ങിനിന്ന ചര്‍ച്ചയെ ഭരണപക്ഷം രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെങ്കിലും പ്രതിപക്ഷം അതില്‍ കയറിപ്പിടിക്കാതെ സ്വന്തം നില ഭദ്രമാക്കി. മലയാളത്തില്‍ പിടിപാടില്ലാത്ത പി.ബി അബ്ദുറസാഖ് വരെ സി.പി.എമ്മിന്റെ നെഞ്ചില്‍ ഉടുക്കുകൊട്ടി. തുളു പാട്ടായിരുന്നു റസാഖിന്റെ ആയുധം. പാടിത്തീര്‍ന്നപ്പോള്‍ പ്രതിപക്ഷത്ത് ആധി. അര്‍ഥം പറഞ്ഞപ്പോള്‍ അത് കൈയ്യടിയായി: 'ജന്മിമാര്‍ അടിച്ച ചൂരല്‍ വടി കമ്യൂണിസമായി തിരിച്ചുവരുന്നു....'. അതിന്റെ വ്യാഖ്യാനം വന്നപ്പോള്‍ കൈയ്യടിയുടെ സൈഡ് മാറി: 'ആ ചൂരലിപ്പോള്‍ മൂര്‍ച്ച കൂട്ടി പാവങ്ങളുടെ കഴുത്തില്‍ ആഴ്ത്തുകയാണ്.' സി.പി.എം വിമര്‍ശത്തിനുള്ള 'ലീഗ് വിപ്പ്' എന്‍. ഷംസുദ്ദീനും ലംഘിച്ചില്ല: 'എ.കെ.ജിയുടെ ചിരി, നായനാരുടെ പൊട്ടിച്ചിരി, ഇ.എം.സിന്റെ കണ്ണട ഇതൊക്കെയാണ് സി.പി.എം എന്ന് കേട്ടാല്‍ ഓര്‍മ വന്നിരുന്നത്. ഇപ്പോള്‍ അത് കുഞ്ഞനന്തന്റെ ഇളിഭ്യന്‍ ചിരിയും എം.എം മണിയുടെ കൊലവിളിയുമായി.' പകയുടെ കനലെരിയുന്ന സി.പി.എമ്മിന്റെ രോഗം മാറ്റാന്‍ എം.പി വിന്‍സെന്റ് സൈക്കോ തെറാപ്പി ശിപാര്‍ശ ചെയ്തു. തലസ്ഥാനത്തെ പട്ടികളെ പിടിക്കണമെന്നായിരുന്നു കെ.  മുരളീധരന്റെ ആവശ്യം. പട്ടികള്‍ വിഹരിക്കുന്ന കേന്ദ്രങ്ങളും മുരളീധരന്‍ വെളിപ്പെടുത്തി: 'നഗരത്തിലാകെ പട്ടിയാണ്. എം.എല്‍.എ ഹോസ്റ്റലിലുണ്ട്. സഭാഹാളില്‍ പോലും പട്ടികള്‍ കയറുന്നു.'

ചര്‍ച്ച തുടങ്ങിയ രാജു എബ്രഹാം മരുന്നുമാഫിയയുടെ പകല്‍ കൊള്ള സഭയെ ബോധ്യപ്പെടുത്തി. ഒപ്പം വ്യാജ മരുന്ന് ലോബിക്ക് വേണ്ടി കേരളത്തിലെ ആശുപത്രികളെ തകര്‍ക്കുകയാണെന്ന ആരോപണവും. ആശുപത്രിയില്‍ പോയാല്‍ ചുമയും കിടന്നാല്‍ പനിയും അവിടെ നിന്നുണ്ടാല്‍ വയറിളക്കവും പിടിപെടുകയാണെന്ന് ടി.വി രാജേഷ് വെളിപ്പെടുത്തി. സമഗ്ര ആരോഗ്യ നയം വേണമെന്ന് പാലോട് രവിയും കേരളം സ്വന്തമായി മരുന്ന് ഉത്പാദനം തുടങ്ങണമെന്ന് സുരേഷ് കുറുപ്പും നിര്‍ദേശിച്ചു. എല്ലാ ചികില്‍സകളും തൊലിപ്പുറത്താണെന്ന് ഓര്‍മിപ്പിച്ച വി.ഡി സതീശന്‍ മാഫിയകളെ നേരിട്ട് രോഗികളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ചിറ്റയം ഗോപകുമാര്‍, ഗീത ഗോപി, കെ.എസ് സലീഖ, ജമീല പ്രകാശം എന്നിവരും ആരോഗ്യം വിടാതെ ചര്‍ച്ചയില്‍ പങ്കാളികളായി.

പ്രതിപക്ഷ നേതാക്കളോടും മന്ത്രിയോടും രക്ഷാവഴി തേടിയ സ്പീക്കര്‍ പക്ഷെ ഭരണപക്ഷ അംഗങ്ങളുടെ മുന്നില്‍ ഒരുരക്ഷയുമില്ലെന്ന് നിസ്സഹായനായത് കണ്ടാണ് സഭയിന്നലെ പിരിഞ്ഞത്. സഭ അലങ്കോലമാക്കാതെ അടങ്ങിയിരുന്ന് മിനിമം മര്യാദ കാണിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. പലവട്ടം റൂളിംഗ് നല്‍കി. ഡപ്യൂട്ടി സ്പീക്കറും ഒരിക്കല്‍ ഇത് പറഞ്ഞു. പ്രതിപക്ഷം ഇതേചൊല്ലി പലതവണ പ്രതിഷേധമുയര്‍ത്തി. 'എത്ര പറഞ്ഞിട്ടും രക്ഷയില്ല. ഇനി വയ്യ' എന്ന് ഒരിക്കല്‍ സുരേഷ് കുറുപ്പിനോട് സ്പീക്കര്‍ നിസ്സഹായനായി. സമാന്തര ചര്‍ച്ചകളും കൂട്ടം കൂടിയുള്ള കലപിലകളും കണ്ട് മേശക്കും കസേരക്കും വരെ നാണം വന്നുതുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഭരണപക്ഷ സഖാക്കള്‍ക്ക് ഒരുളുപ്പുമുണ്ടായിട്ടില്ല. ഇന്നലെ 'അലങ്കോലം' അതിരുവിട്ടപ്പോള്‍ സ്പീക്കര്‍ സഭ നിറുത്തി: 'മന്ത്രി ഇനി മറുപടി പറയണ്ട. കേള്‍ക്കാന്‍ അംഗങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മറുപടി മേശപ്പുറത്ത് വച്ചാല്‍ മതി.' ഒരു മിനിട്ടിലേറെ നീണ്ടു ഈ സ്തംഭനം. ഞങ്ങളും സഭ സ്തംഭിപ്പിച്ചു എന്ന് ഭരണപക്ഷ അംഗങ്ങള്‍ ഇന്ന് പത്ര സമ്മേളനം ആഘോഷം നടത്താതിരുന്നാല്‍ മതിയായിരുന്നു. ആസനത്തില്‍ ആലുമുളക്കുന്നത് ഏത് നേരത്താണെന്ന് ആര്‍ക്കുമറിയില്ലല്ലോ?

(28...06...12)

Wednesday, June 27, 2012

രാഷ്ട്രീയക്കാരുടെ വേഷപ്പകര്‍ച്ചകള്‍


കുഞ്ഞനന്തനെ പിടിച്ചപ്പോള്‍ വാളും ബോംബുമായിരുന്നു വി.പി സജീന്ദ്രന്‍ പ്രതീക്ഷിച്ചത്. പക്ഷെ പോലിസിന് കിട്ടിയത് ചാന്തും പൊട്ടും പര്‍ദയും. അവ്വൈഷണ്‍മുഖിയെപ്പോലെ പെണ്‍വേഷത്തിലായിരുന്നത്രെ കുഞ്ഞനന്തന്‍. എല്ലാ സി.പി.എം നേതാക്കളുമിപ്പോള്‍ ഇങ്ങനെ വേഷം മാറി നടക്കുകയാണെന്നും സജീന്ദ്രന്‍ വെളിപ്പെടുത്തി. വേഷപ്പകര്‍ച്ച പക്ഷെ സി.പി.എമ്മില്‍ ഒതുങ്ങില്ലെന്നാണ് ഇന്നലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ വ്യക്തമായത്. ഇരുഭാഗത്തെയും അംഗങ്ങളെല്ലാം ധനാഭ്യര്‍ഥന നടന്ന വകുപ്പുകളില്‍ മാത്രം ഒതുങ്ങി നിന്നു. ആര്‍ക്കും രാഷ്ട്രീയം വേണ്ടേവേണ്ട. രാഷ്ട്രീയം പറഞ്ഞവര്‍ തന്നെ ഏതാനും വാക്കിലൊതുക്കി. പതിവില്ലാത്ത തരത്തിലായിരുന്നു ഈ വേഷപ്പകര്‍ച്ച. പറഞ്ഞ വിഷയങ്ങളിലെല്ലാം എന്തെന്നില്ലാത്ത പരസ്പര സമ്മതവും. ശരിക്കും നിയമസഭയിലിരിക്കുന്ന പ്രതീതി.

രണ്ട് ഭാഗത്തെയും പ്രസംഗങ്ങളെല്ലാം കേന്ദ്ര സര്‍ക്കാറിനെ കേന്ദ്രീകരിച്ചായിരുന്നു. അതില്‍ മുഖ്യം കര്‍ഷക സ്‌നേഹവും കുത്തക വിരോധവും. ഇവ രണ്ടുമായാല്‍ തന്നെ കേന്ദ്രത്തിനെതിരാകും. എന്നിട്ടും കോണ്‍ഗ്രസുകാര്‍ പോലും വിട്ടുവീഴ്ച കാണിച്ചില്ല. പ്ലാച്ചിമടയായിരുന്നു ഒന്ന്. പണ്ട് പാസാക്കിയ ബില്ലന് പ്രസിഡന്റിന്റെ സമ്മതം കിട്ടാന്‍ കേരളം ശ്രമിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ടി.എന്‍ പ്രതാപന്‍. വേണമെങ്കില്‍ ഇനിയും പ്രമേയം പാസാക്കാമെന്നും അത് ഇന്ന് തന്നെ ആകാമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ പിന്തുണച്ചു. എല്ലാപാര്‍ട്ടിക്കാരെയും ഇക്കാര്യത്തില്‍ ഒരുപോലെ കാണരുതെന്ന് പി. ശ്രീരാമൃഷ്ണന്‍ പ്രതാപനെ ഉപദേശിച്ചു. എല്ലാവരും ഒരുപൊലെ തന്നെയാണെന്ന് കോണ്‍ഗ്രസിലെ മുഖ്യ പരിസ്ഥിതിവാദി സി.പി മുഹമ്മദ് തെളിവ് നിരത്തി: കോളയെ കൊണ്ടുവന്നത് ടി. ശിവദാസമേനോന്‍. അംഗീകാരം കൊടുത്തത് ഇടതുമുന്നണിയുടെ പഞ്ചായത്ത്. അത് സി.പി.എമ്മിന്റെ വ്യവസായ നയമായിരുന്നുവെന്ന് പി.സി വിഷ്ണുനാഥും. ഇത് രണ്ടിലും പെടാത്തതിനാല്‍ ഇ. ചന്ദ്രശേഖരന്‍ കുറച്ചുകൂടി കര്‍ക്കശക്കാരനായി: 'ഉത്തരവാദികള്‍ ആരെന്ന് പൊതിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല. വന്‍ മന്ത്രിമാരുടെ ഇടപെടലാണ് ഇതിന് പിന്നില്‍.' ബില്ല് ഇവിടെ ഗസറ്റില്‍ പ്രസിദ്ധീകരിക്കാതെ ദല്‍ഹിക്കയച്ച പഴയ മന്ത്രി എം.വിജയകുമാറിനെയും ചന്ദ്രശേഖരന് ഓര്‍മ വന്നുകാണും.

കാര്‍ഷിക മേഖലയിലെ കുത്തകവല്‍കരണമായിരുന്നു രണ്ടാമത്തേത്. അന്തക വിത്തുകളെയും കുത്തക കമ്പനികളെയും നാട്ടിലേക്ക് അടുപ്പിക്കരുതെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി ഉപദേശിച്ചു. ഹരിത വിപ്ലവമാണ് കൃഷി നശിപ്പിച്ചതെന്ന് സി.പി മുഹമ്മദ് പ്രഖ്യാപിച്ചു. പ്രണബ് മുഖര്‍ജിയെ മാറ്റുന്നത് കുത്തകകള്‍ക്ക് വേണ്ടിയാണെന്ന് ജമീല പ്രകാശവും. കേരളകോണ്‍ഗ്രസുകാര്‍ വരെ കുത്തക വിരുദ്ധ പ്രസംഗം നടത്തിയിട്ടും സി.പി.എമ്മുകാര്‍ പക്ഷെ ജനികത വിത്തിന്റെ കാര്യത്തില്‍ മൗനംപാലിച്ചു. കോണ്‍ഗ്രസുകാരെ പോലെ സ്വന്തം കേന്ദ്ര കമ്മിറ്റിയെ വിമര്‍ശിക്കാന്‍ അവര്‍ക്ക് വകുപ്പില്ലല്ലോ? കോളയായലും അന്തക വിത്തായാലും കുത്തകകളുടെ കുളിമുറിയില്‍ എല്ലാവരും ഉടുപ്പഴിച്ചിറങ്ങിയിട്ടുണ്ടെന്ന് ചര്‍ച്ച കേട്ടവര്‍ക്ക് ബോധ്യമായി.

വിമര്‍ശം മുഴുവന്‍ കേന്ദ്രത്തിന് നേരെ പോയപ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ സര്‍വരും മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അഭിനന്ദിക്കാന്‍ മല്‍സരിച്ചു. മികച്ച ഭരണം നടക്കുന്നതിന്റെ സന്തോഷം എല്ലാവരും പ്രകടിപ്പിച്ചു. ഒച്ചയും ബഹളവുമുണ്ടാക്കാതെ നന്നായി ജോലി ചെയ്യുന്ന മന്ത്രിയാണ് ഇബ്രാഹിം കുഞ്ഞെന്ന് ബാബു പാലിശ്ശേരി വരെ പറഞ്ഞു. ഭരണപക്ഷക്കാര്‍ക്ക് കേമത്തം പറഞ്ഞിട്ടും പറഞ്ഞിട്ടും തീര്‍ന്നുമില്ല. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതില്‍ പിന്നെ ഇപ്പോഴാണ് കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു പണ്ട് വകുപ്പ് ഭരിച്ച മോന്‍സ് ജോസഫിന്റെ ന്യായം. സന്തോഷത്തിന്റെ വര്‍ഷമാണ് കേരളത്തില്‍ കഴിഞ്ഞുപോയതെന്ന് പി.എ മാധവന്റെ ആശ്വാസവും. പോലിസിനെ പേടിച്ച് മഴപോലും വരുന്നില്ലെന്ന് വിമര്‍ശിച്ച് കെ. കുഞ്ഞിരാമന്‍ രക്ഷപ്പെട്ടു. എല്ലാവരും മന്ത്രിയെ പ്രശംസിക്കുന്നത് കണ്ടിട്ട് കെ. രാജുവിന് സഹിച്ചില്ല: 'റോഡിലെ കുഴികള്‍ കാരണം നാട്ടുകാരിപ്പോള്‍ ഇബ്രാഹിം കുണ്ട് എന്നാണ് മന്ത്രിയെ വിളിക്കുന്നത്. സിനിമാ നടിമാരുടെ മുഖംപോലെ വേണമെന്നില്ല, പക്ഷെ മന്ത്രിയുടെ മുഖം പോലെയെങ്കിലും റോഡുകളെയാക്കണം.' മികച്ച പേരെടുത്തതിന്റെ ആത്മവിശ്വാസം മന്ത്രിയുടെ മറുപടിയില്‍ കണ്ടു. ആ ആത്മവിശ്വാസത്തിന് ഭരണപക്ഷത്തുനിന്ന് അസാധാരണമായ പിന്തുണയും കിട്ടി.

'തീവണ്ടി പാതക്ക് മുകളില്‍ പുതിയ പാതയുണ്ടാക്കണം. ഇ. ശ്രീധരനെ ഓടിക്കരുത്.' പതിവില്ലാതെ ഇ.പി ജയരാജന്‍ വിസനത്തില്‍ ഊന്നിയപ്പോള്‍ കെ.എം മാണിക്ക് സന്തോഷം: 'സി.പി.എമ്മിന്റെ ഈ മനംമാറ്റം നമ്മള്‍ സ്വാഗതം ചെയ്യണം.' ജയരാജന്‍: 'ഞങ്ങളുടെ ചിന്തയെ പറ്റി നിങ്ങള്‍ക്ക് മനസ്സിലാകില്ല. അതാണ് നിങ്ങളുടെ പ്രശ്‌നം.' ധനാഭ്യര്‍ഥനയില്‍ മറ്റാരും തൊടാതിരുന്ന വിജിലന്‍സില്‍ ജയരാജന്‍ കൈവച്ചപ്പോള്‍ ആ മനസ്സും മനസ്സിലാകായ്മയും കൂടുതല്‍ വ്യക്തമായി: 'രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ വിജലന്‍സിനെ ഉപയോഗിക്കുകയാണ്. കേസും ജയിലും അടിയും വെടിയും കുറേ കണ്ടവരാണ് ഞങ്ങള്‍.' തൃശൂരില്‍ നിന്ന് തോമസ് ഐസക്കിനെതിരെ പുതുതായി വന്ന വിജിലന്‍സ് കേസായിരിക്കണം അപ്പോള്‍  ജയരാജന്റെ മനസ്സില്‍. സ്വന്തം പാര്‍ട്ടിക്കാരുടെ മനസ്സറിഞ്ഞിരുന്നെങ്കില്‍ ഈ കേസേ ഉണ്ടാകുമായിരുന്നില്ലെന്ന് ഐസക്കും കരുതിക്കാണും. ആര്‍ക്കറിയാം. എല്ലാവരും വേഷം മാറിയാണല്ലോ ഇപ്പോള്‍ നടക്കുന്നത്.

(26...06...12)

പാ~ം ഒന്ന്: അച്ചടക്കം (പരമാവധി നാല് മണിക്കൂര്‍)


നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് മന്ത്രിമാര്‍ക്കായി വിഭജിച്ചുകൊടുത്താല്‍ നേട്ടം പ്രതിപക്ഷത്തിനാണ്. സഭയില്‍ ഒരുദിവസം രണ്ട് വട്ടം ബഹളമുണ്ടാക്കാം, രണ്ടുവട്ടം ഇറങ്ങിപ്പോകാം, രണ്ട് വട്ടം മുഖ്യമന്ത്രിയെ ബ..ബ..ബ പറയിപ്പിക്കാം. ഇതെല്ലാം ഇന്നലെ സഭയില്‍ കണ്ടു. അങ്ങനെ സര്‍ക്കാറിന് ആദ്യമായി സഭയില്‍ പ്രതിപക്ഷത്തിന്റെ മുന്നില്‍ മുട്ടുവിറച്ചു. പ്രതിപക്ഷ ആക്രമണത്തിലുലഞ്ഞ മുഖ്യമന്ത്രി നിലത്ത് കാലുറക്കാതെ ഏറെനേരം വായുവില്‍ നിന്നു. അതും രണ്ടുവട്ടം. 

രാവിലെ സ്വാശ്രയ മെഡിക്കല്‍ കരാറായിരുന്നു വിഷയം. ആരോഗ്യ മന്ത്രി ശിവകുമാര്‍ മറുപടി നാലുവരിയില്‍ ഒതുക്കി. സമഗ്രതകൊണ്ടല്ല, അത്രക്കേ മന്ത്രിക്ക് അറിയൂ. എം.എ ബേബിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പകച്ചപ്പോള്‍ മുഖ്യമന്ത്രി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയും വിക്കിവിറച്ചതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. കരാറിലെ മുഖ്യ തട്ടിപ്പിലേക്ക് ബേബി പോയിരുന്നെങ്കില്‍ കേരളത്തിന് പുതിയ ആരോഗ്യ മന്ത്രിയെ കിട്ടിയേനെ. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ പിടിച്ചു. മലപ്പുറത്ത് ഏറ്റെടുക്കുന്ന 35 സ്‌കൂള്‍ സര്‍ക്കാറോ എയിഡഡോ എന്നായിരുന്നു ചോദ്യം. ചര്‍ച്ചയില്‍ കെ.ടി ജലീല്‍ പറഞ്ഞുവച്ചതിന്റെ ബാക്കി. ആകെ പ്രശ്‌നമായി. ഭരണപക്ഷത്ത് ആശയക്കുഴപ്പം. പലരും പലതരം മറുപടി പറഞ്ഞു. ഓടിക്കിതച്ചെത്തിയ മുഖ്യമന്ത്രി, പലവട്ടം മറുപടി പറഞ്ഞ് വിയര്‍ത്തു. പ്രതിപക്ഷം ഇറങ്ങിപ്പോയി. സാവകാശം കിട്ടിയപ്പോള്‍ മുഖ്യമന്ത്രി കാര്യം പ~ിച്ചു. സഭക്ക് വിശദീകരണവും കൊടുത്തു. അപ്പോഴേക്കും പുറത്ത് പ്രതിപക്ഷത്തിന്റെ വിജയാഘോഷം കഴിഞ്ഞിരുന്നു.

രണ്ടുമൂന്ന് ദിവസമായി അനിയന്ത്രിതമായ പ്രസംഗങ്ങള്‍ പറഞ്ഞും കേട്ടും തളര്‍ന്ന അംഗങ്ങള്‍ രക്ഷാവഴി തേടിയാണ് ഇന്നലെ സഭയിലെത്തിയത്. അമിത ജോലി ഭാരം പ്രസംഗ തൊഴിലാളികളെയും തളര്‍ത്തുമല്ലോ? സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പക്ഷെ അവര്‍ക്ക് തണലായി: 'സ്വയം നിയന്ത്രിക്കണം. സമയത്തിന് സഭ അവസാനിപ്പിക്കണം.' വി.ഡി സതീശന്‍ സ്പീക്കറെ പിന്തുണച്ചു: 'ചട്ട പ്രകാരം ഒന്നരക്ക് സഭ പിരിയണം. അത്രവേണ്ട. മൂന്നരക്കെങ്കിലും തീര്‍ക്കണം. സമയം കിട്ടിയാല്‍ ആരും പ്രസംഗം നിറുത്തില്ല. സ്പീക്കര്‍ നിയന്ത്രിക്കണം.' കോടിയേരി ബാലകൃഷ്ണന്‍ അതിന് അടിവരയിട്ടു: 'ഒരു നിശ്ചയവുമില്ലൊന്നിനുമെന്നതാണ് സ്ഥിതി. സ്പീക്കര്‍ നിയന്ത്രിക്കണം.' ഇത് ശരിവച്ച് ഉമ്മന്‍ചാണ്ടിയും അവര്‍ക്കൊപ്പം ചേര്‍ന്നു. അതോടെ, അധ്വാനഭാരം കുറക്കാന്‍ ഇരുകൂട്ടരും പൊതുധാരണയായി. സപീക്കര്‍ അത് പ്രഖ്യാപിച്ചു: 'എല്ലാവരും ശ്രദ്ധിക്കണം. ഇന്നുമുതല്‍ സമയ നിയന്ത്രണം കര്‍ശനമായി നടപ്പാക്കും.'

ചര്‍ച്ച തുടങ്ങിയ കെ.ടി ജലീല്‍ സമയ നിഷ്ടയില്‍ മാതൃകാപരമായ അച്ചടക്കം പാലിച്ചു. പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടും മൂന്ന് സെക്കന്റ് ബാക്കി. അത്ര പെട്ടെന്ന് അച്ചടക്കം ശീലിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കാവില്ലല്ലോ? ഒന്നര മിനിട്ട് അധികമെടുത്ത് ഹൈബി ഈഡന്‍ ഉപസംഹരിച്ചു: 'അണ്ടിയും മാങ്ങയും തമ്മിലെ മൂപ്പിളമ തര്‍ക്കമാണ് സി.പി.എമ്മില്‍. ഒടുവില്‍ പി.ബി തീര്‍പ്പാക്കി -തേങ്ങയാണ് വലുത്.' പറയാനധികമില്ലെങ്കില്‍ നേരെേത്ത അവസാനിപ്പിക്കാമെന്ന് കെ. അജിത് വിനീതനായി. ഈ അച്ചടക്കം പിന്നീടെല്ലാവരും ഏറെക്കുറെ പാലിച്ചു. 'പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഒഴുകുന്ന ബ്രഹ്മപുത്രയുടെ പേര് മാറ്റണമെന്ന് അവര്‍ക്ക് തോന്നിയിട്ടില്ലെ'ന്ന് സി.കെ നാണു മന്ത്രി വീടിന്റെ പേര് മാറ്റത്തെ വിശകലനം ചെയ്തു.

കെ.എസ്.യു അക്രമ രാഷ്ട്രീയത്തെപ്പറ്റി മിണ്ടരുതെന്ന് ഓര്‍മിപ്പിച്ച ആര്‍. രാജേഷ് അവര്‍ സംഭാവന ചെയ്ത രക്ഷതസാക്ഷികളുടെ പട്ടികയും പുറത്തുവിട്ടു. അതില്‍ വിട്ടുപോയ പേര് ഷാഫി പറമ്പില്‍ പൂരിപ്പിച്ചു: 'സൈദാലിക്കുട്ടി. ഈ രക്തസാക്ഷിയുടെ ഘാതകനും രാജേഷിന്റെ തൊട്ടടുത്തിരിക്കുന്നുണ്ട്.'  51 അക്ഷരങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന കേരളം, ഇന്ന് 51 വെട്ടുകള്‍ക്കാണ് പ്രശസ്തമാകുന്നതെന്ന് വി.ടി ബലറാം പരിഭവിച്ചു. മലയാള അക്ഷരം 51 ആണോ 56 ആണോ എന്ന് വിദ്യാഭ്യാസ മന്ത്രി തീരുമാനം പറയണമെന്ന് എന്‍. ജയരാജ് ആവശ്യപ്പെട്ടു. സമയത്തില്‍ അച്ചടക്കം പാലിച്ചതോടെ പറയുന്ന വാക്കുകളിലും അതിന്റെ മെച്ചം കണ്ടു. എല്ലാ പ്രസംഗങ്ങളും രാഷ്ട്രീയ വാചകമടി മാത്രമാകാതെ വകുപ്പുകളിലേക്ക് കൂടി നീണ്ടു. പി.സി വിഷ്ണുനാഥ് വിഷയാധിഷ്ടിതമായി രാഷ്ട്രീയം പറഞ്ഞു: 'സഭാമസിതി ക്രമക്കേട് സ്ഥിരീകരിച്ച വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ നടപടിയെടുക്കണം'. ഉമ്മര്‍ മാസ്റ്ററും മുല്ലക്കര രത്‌നാകരനും ജയിംസ് മാത്യുവും ക്ലാസ് മുറിക്ക് ചേര്‍ന്ന ചോദ്യങ്ങളും സംശയങ്ങളുമുന്നയിച്ച് സീറ്റിലിരുന്നു.

എല്ലാവരും മാന്യന്‍മാരായി മാറിയ സഭയില്‍ അതിനിണങ്ങും വിധം അബ്ദുസ്സമദ് സമദാനി മികച്ച മത പ~ന ക്ലാസ് നയിച്ചു. ഭഗവദ്ഗീത, ഖുര്‍ആന്‍, ബൈബിള്‍ മുതല്‍ വാത്മീകി, ആസാദ്, ശങ്കരന്‍ വരെ ഉദ്ദരിച്ചും സംസ്‌കൃത ശ്ലോകങ്ങള്‍ അടിക്കടി പാടിയും നടത്തിയ ആധ്യാത്മിക പ്രഭാഷണം സഭ സശ്രദ്ധം കേട്ടു. എത്ര വലിയ മതപ്രഭാഷണം കേട്ടാലും പക്ഷെ യു.ഡി.എഫുകാര്‍ക്ക് അധിക നേരം അച്ചടക്കം പാലിക്കാനാകില്ല. അതവരുടെ ജന്മസിദ്ധമായ ദൗര്‍ബല്യമാണ്. അടങ്ങിയിരിപ്പ് നാല് മണിക്കൂര്‍ പിന്നിട്ടതോടെ അവരിളകിത്തുടങ്ങി. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിക്കിടെ സഭ വീണ്ടും അലങ്കോലമാകുമെന്നായി. ഞങ്ങളെ ഉപദേശിച്ച് നന്നാക്കാനാവില്ലെന്ന് അവര്‍ സ്പീക്കറെ പ~ിപ്പിച്ചു. 'സിനിമാ തിയറ്ററിലെ ഇടവേള പോലെയായി' എന്ന് സ്പീക്കര്‍ അതിനെ വിലയിരുത്തി. വീണ്ടും ശാസിച്ചു. താക്കീത് ചെയ്തു. ഫലം ശൂന്യം. യു.ഡി.എഫ് എം.എല്‍.എമാരെ അടക്കവുമൊതുക്കവും ശീലിപ്പിക്കാന്‍ സ്പീക്കര്‍ ദുര്‍ഗുണ പരിഹാര പാ~ശാല തുടങ്ങേണ്ടിവരും. പ്രിന്‍സിപ്പലായി സമദാനിയെ വക്കാം. സഭക്കും അതാണ് നല്ലത്.

(27...06...12)

Monday, June 25, 2012

രാഷ്ട്രീയ രക്തത്തിന് രുചിമാറും കാലം



ആഗോളീകരണാനന്തര കാലത്തിന്റെ അടയാളങ്ങളെപ്പറ്റിയായിരുന്നു സഭയിലിന്നലെ പ്രൊഫ. സി രവീന്ദ്രാഥിന്റെ ക്ലാസ്: 'രുചികളില്‍ വരുന്ന അട്ടിമറിയാണ് അതില്‍ സുപ്രധാനം. നാടന്‍ രുചികളെ അട്ടിമറിച്ച് മാരക രോഗ വാഹികളായ കൃത്രിക രുചികള്‍ കേരളത്തിലെ അടുക്കളകള്‍ കീഴടക്കുന്നു. ഇതിന് പിന്നില്‍ വലിയ മാഫിയയുണ്ട്. പ്രതിവിപ്ലവ കാലത്തിന്റെ സൂചനയാണിത്.' നാലുദിവസ സ്തംഭനം കഴിഞ്ഞ് സാധാരണ നിലയിലെത്തിയ സഭയില്‍ ഇന്നലെ അജണ്ട ധനാഭ്യര്‍ഥനയായിരുന്നെങ്കിലും ആദ്യാവസാനം മുഖ്യ വിഷയം ഇതുപോലുള്ള പലതരം പ്രതിവിപ്ലവങ്ങളായിരുന്നു. ചര്‍ച്ചകള്‍ അതോടെ പൊടിപാറുകയും ചെയ്തു. 

വീട്ടടുക്കളയിലെ രുചി മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ അടുക്കളകളില്‍ ചിതറിവീഴുന്ന കൊലച്ചോരയുടെ രുചികളിലും മാറ്റം വന്നിരിക്കുന്നുവെന്നാണ്  ഈ ചര്‍ച്ചകളില്‍ നിന്ന് സഭക്കിന്നലെ ബോധ്യപ്പെട്ട പ്രധാന കാര്യം. ഭരണപക്ഷത്തിന്റെ പ്രധാന ആയുധം തന്നെ ആ രുചിമാറ്റമായിരുന്നു. അതിന് പിന്നില്‍ ഒരൊറ്റ മാഫിയയെ മാത്രമേ അവര്‍ കണ്ടുള്ളൂ -സി.പി.എം. സി.പി.എം കൊലക്കത്തിയില്‍ തെറിച്ചുവീഴുന്ന ചോരക്കിപ്പോള്‍ മതങ്ങളുടെ രുചിയും മറ്റ് സംഘടനകളുടെ മണവും നിറവും ചാര്‍ത്തുകയാണെന്ന് ടി.എ അഹമ്മദ് കബീര്‍ സമര്‍ഥിച്ചു. ഫസലിനെ കൊന്നിട്ട് അതിന് ആര്‍.എസ്.എസിന്റെ രുചിയുണ്ടാക്കാന്‍ ശ്രമിച്ചു. ടി.പി ചന്ദ്രശേഖരനെ വധിച്ചിട്ട് മുസ്‌ലിം രുചിയും. രക്തം പുരണ്ട തൂവാല അമ്പലത്തില്‍ കൊണ്ടിട്ടും കൊലയാളികളുടെ കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചും മാഫിയകള്‍ രുചിഭേദം വരുത്തുന്ന രീതികളും കബീര്‍ വിവരിച്ചു. ഫസലിന്റെയും ടി.പിയുടെയും പ്രതികളെ പിടികൂടിയില്ലായിരുന്നുവെങ്കില്‍ കേരളം ഗുജറാത്തുകുമായിരുന്നുവെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി ആശങ്കപ്പെട്ടു. പ്രതിവിപ്ലവകാലത്തെ മറ്റൊരു അടയാളം രണ്ടത്താണി രേഖപ്പെടുത്തി: 'സി.പി.എം മിന്നലേറ്റ മരം പോലെയായി. ഇനി തളിര്‍ക്കില്ല.' ഏഴുലോകത്തെ അത്തര്‍ പൂശിയാലും ഈ ചീത്തപ്പേര് പോകില്ലെന്ന് പാലോട് രവി പ്രവചിച്ചു. ഇവര്‍ മൂന്ന് പേരും നേരെ പറഞ്ഞ കാര്യങ്ങള്‍ സിനിമാപാട്ടുകളും ഉപമകളും അകമ്പടി ചേര്‍ത്ത് സി.പി മുഹമ്മദ് കാവ്യാത്മകമാക്കി. സി.പി.എം ജില്ലാ സെക്രട്ടറിയാകാനുള്ള മിനിമം യോഗ്യതയും സി.പി പ്രഖ്യാപിച്ചു: 'ഒന്നുകില്‍ കൊലക്കേസ്. അല്ലെങ്കില്‍ സ്ത്രീ പീഡനം.'

പ്രതിവിപ്ലവകാലത്തെ ഈ സി.പി.എം അവസ്ഥ കണ്ട് സാക്ഷാല്‍ രമേശ് ചെന്നിത്തല പോലും ലജ്ജിച്ച് തല താഴ്ത്തി. അതും രണ്ട് വട്ടം. ടി.പി വധക്കേസ് പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുന്നത് കണ്ടപ്പോഴാണ് ആദ്യം ലജ്ജ തോന്നിയത്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ സി.പി.എം കോടതിയില്‍ പോയപ്പോള്‍ അത് വീണ്ടും സംഭവിച്ചു. രക്തത്തിന്റെ രുചിയുടെ കാര്യത്തിലും രമേശ് ഒട്ടും കുറച്ചില്ല: 'സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധമാണ്. ജയകൃഷ്ണന്റെ അമ്മയുടെ പരാതി പിന്‍വലിക്കപ്പെട്ടത് കണ്ണൂര്‍ ജയിലിലെ ആര്‍.എസ്.എസുകാരെ വിട്ടയക്കാന്‍ നടത്തിയ ഗൂഡാലോചനയിലാണ്. ടി.പി വധത്തെ മോഡി അപലപിച്ചെങ്കിലും രാജഗോപാല്‍ മിണ്ടിയിട്ടില്ല.'

ശെല്‍വരാജിന്റെ സത്യപ്രതിജഞ്ജയാണ് സഭയെ പ്രതിവിപ്ലവ കാലത്തേക്ക് ആദ്യം കൊണ്ടുപോയത്. നാട്ടുകാര്‍ ജയിപ്പിച്ച് വിട്ടതാണെങ്കിലും അതൊന്നും പ്രതിപക്ഷത്തിന് സ്വീകാര്യമായിരുന്നില്ല. ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചും ശെല്‍വരാജ് മുന്നില്‍ വന്ന് കൈകൂപ്പിയപ്പോള്‍ അനക്കമറ്റിരുന്നും അവര്‍ പ്രതിവിപ്ലവം ആഘോഷിച്ചു. അടിയന്തിര പ്രമേയത്തില്‍ രണ്ട് ഉഗ്രന്‍ ഗ്രനേഡ് ഹാജരാക്കി ഇ.പി ജയരാജന്‍ പ്രതിവിപ്ലവത്തിന്റെ പുതിയ രൂപരേഖ അവതരിപ്പിച്ചു. അത് പൊട്ടിക്കരുതെന്ന് കണ്ടുയടന്‍ സപീക്കര്‍ റൂളിംഗ് നല്‍കി. സ്‌ഫോടനാത്മക അവസ്ഥയെന്ന് ആഭ്യന്തര മന്ത്രി ഞെട്ടല്‍ രേഖപ്പെടുത്തി. ജയരാജന്‍ അതുകൊണ്ടുവന്നപ്പോള്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാനാകുമെന്നാണ് സര്‍വരും കരുതിയത്. അതിന്റെ കാരണം സി.പി മുഹമ്മദ് പറഞ്ഞു: 'കണ്ടാല്‍ ഭയങ്കരന്‍ ഇ.പിയാണ്. പക്ഷെ മറ്റ് ജയരാജന്‍മാരെ അപേക്ഷിച്ച് പാവമാണ്.' ഇ.പിയുടെ പ്രശ്‌നം വിദ്യാര്‍ഥി മര്‍ദനമായിരുന്നു. ഗ്രനേഡ് സഭക്ക് വിട്ടുകൊടുത്ത് ഒടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി.

കോണ്‍ഗ്രസുകാരും ലീഗുകാരും ഒരുപോലെ സി.പി.എമ്മിനെ നന്നാക്കാന്‍ ശ്രമിക്കുമ്പോഴും അങ്ങനെയൊരു പ്രതിവിപ്ലവം എളുപ്പം നടക്കില്ലെന്ന് സഖാക്കളും തെളിയിച്ചു. ചര്‍ച്ചയില്‍ സംസാരിച്ച എം. ചന്ദ്രനും പി. ശ്രീരാമകൃഷ്ണനും എ. പ്രദീപ്കുമാറും സി. രവീന്ദ്രനാഥും പതിവുപോലെ സ്വപ്‌നലോകത്തെപ്പറ്റി വാചാലരായി. കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടുകളെയും ലീഗിന്റെ സാമുദായികതയെയും രൂക്ഷമായി വിമര്‍ശിച്ചു. പട്ടാമ്പിയിലെ സെയ്ദാലിയൊഴികെയുള്ള, മൊയ്യാരത്ത് ശങ്കരന്‍ മുതല്‍ അനീഷ്‌രാജ് വരെയുള്ള രക്ഷസാക്ഷിപ്പട്ടിക നിരത്തി. ടി.പി വധത്തില്‍ പ്രവര്‍ത്തകരുണ്ടോയെന്നറിയാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്ന് സഭയെ അറിയിച്ചു. സി. ദിവാകരനും എ.എ അസീസും ജമീല പ്രകാശവും പ്രതിവപ്ലവ കാലത്തെ മുന്നണി മര്യാദ കണക്കിലെടുത്ത് ഇക്കാര്യങ്ങളില്‍ മൗനംപാലിച്ചു.

എന്നിട്ടും സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാതിരിക്കാന്‍ സി. ദിവാകരനായില്ല. ദിവാകരന്റെ പ്രസംഗം കേട്ടപ്പോള്‍ പാലോട് രവിക്ക് കാര്യം മനസ്സിലായി: 'ദിവാകരന്‍ ഇതേ പ്രസംഗം നെയ്യാറ്റിന്‍കരയിലെ പഴയകടയില്‍ നടത്തിയത് ഞാന്‍ കേട്ടതാണ്. എന്നിട്ടും ജനം വോട്ട് ചെയ്തിട്ടില്ല'. അരിക്ക് പകരം പാലും മുട്ടയും പോരെയെന്ന് ചോദിച്ചയാളാണ് ദിവാകരന്‍. തോറ്റതിന്റെ കാരണമന്വേഷിച്ച് ഇടതുമുന്നണി വേറെയെങ്ങും പോകണമെന്നില്ല. അതാണ് പ്രതിവിപ്ലവ കാലമെന്ന് രവീന്ദ്രനാഥിനെങ്കിലും മനസ്സിലായിക്കാണും.

(19...06...12)

Friday, June 22, 2012

ചര്‍ച്ചകളുടെ ലഹരിയില്‍ പിരിയാനാകാതെ സഭ

'രണ്ട് ഫുള്ളും നാല് ഹാഫും' എന്ന് പറഞ്ഞാല്‍ കേരളത്തില്‍ ഇപ്പോള്‍ ഒരര്‍ഥമേയുള്ളൂ. എക്‌സൈസ് വകുപ്പിന്റെ ചര്‍ച്ചക്കിടയിലാണ് അത് പറയുന്നതെങ്കില്‍ പിന്നെയതില്‍ സംശയത്തിനും ഇടമില്ല. എ.കെ ബാലന്‍ പക്ഷെ ഈ പ്രയോഗം നടത്തിയത് കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെ എണ്ണം പറയാനായിരുന്നു. വിഷയം വൈദ്യുതി പ്രതിസന്ധിയും. ഇന്നലെ സഭയില്‍ നടന്ന ആറ് ധനാഭ്യര്‍ഥനകളില്‍ എക്‌സൈസ് വകുപ്പും ഉണ്ടായിരുന്നതിനാല്‍ 'മദ്യമൊഴുകിയ' ചര്‍ച്ചയില്‍ നിറയെ ഇത്തരം വാക് പ്രയോഗങ്ങളുടെ ലഹരിയായിരുന്നു. മദ്യപര്‍ക്കുവേണ്ടി കക്ഷി ഭേദമന്യേ സുവിശേഷങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. രണ്ട് മന്ത്രിമാരുടെതായി ആറ് വകുപ്പുകളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പക്ഷെ എല്ലാ മേഖലകളും പരാമര്‍ശിക്കാന്‍ ശ്രദ്ധിച്ചു. 

ഇറങ്ങിപ്പോക്കില്ലാതെ അവസാനിച്ച എളമരം കരീമിന്റെ അടിയന്തിര പ്രമേയ നോട്ടീസ് പ്രസംഗത്തില്‍ തന്നെ വാക്കുകളുടെ ലഹരി അനുഭവപ്പെട്ടു: 'പനി പരക്കുമ്പോള്‍ മന്ത്രി ഉത്കണ്~ രേഖപ്പെടുത്തുകയാണ്. പനിച്ച് വരുന്നവര്‍ക്ക് ഉത്കണ്~ കൊടുത്താല്‍ രോഗം മാറുമോ? എച്ച്1 എന്‍1 പനിക്ക് അഞ്ച് ഉത്കണ്~. ഡങ്കിക്ക് മൂന്ന് ഉത്കണ്~. കാലന്‍ കേരളത്തില്‍ ഓവര്‍ ടൈം ചെയ്യുകയാണ്.' വായ പാതിയടച്ചും വാക്കുകള്‍ കടിച്ചുമുറുക്കിയും പാകത്തിന് മസിലുചേര്‍ത്ത് എക്‌സൈസിന് ചേരുംവിധം തന്നെ ഇതിന് മന്ത്രി വി.എസ് ശിവകുമാര്‍ മറുപടി പറഞ്ഞു: 'പനി തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രി യോഗം വിളിച്ചു. പിന്നെ മന്ത്രിതല യോഗം. അടുത്തത് സെക്രട്ടറിമാരുടേത്. നാലാമതായി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം. അതുകഴിഞ്ഞ് കാബിനറ്റ്. പിന്നീട് ജില്ലാതല യോഗം. ഏഴാമത്തേത് ഇതേ വിഷയത്തിലെ രണ്ടാം കാബിനറ്റ്. ഇനി വേണമെങ്കില്‍ വീണ്ടും യോഗം ചേരും.' ഉത്കണ്~യല്ല, രോഗികള്‍ക്ക് വേണ്ടത് യോഗം ഉരുട്ടിയതാണെന്നര്‍ഥം.

മദ്യത്തിന് വിലകൂട്ടുന്നതില്‍ ഏറ്റവും ദേഷ്യപ്പെട്ടത് ഡൊമിനിക് പ്രസന്‍േറഷനാണ്: 'നികുതി കൂട്ടിയാല്‍ മദ്യപാനം കുറയില്ല. മദ്യപിക്കുന്നവരുടെ കീശ കീറും. ചികില്‍സക്ക് വേറെ കാശ് ചിലവാകും. വെറുതെ വിലകൂട്ടുന്നത് കാപട്യമാണ്.' മദ്യപിക്കുന്നവര്‍ അവര്‍ക്ക് വേണ്ടി പറയില്ലെന്നതുകൊണ്ടാണ് ഡൊമിനിക് ഈ ദൗത്യം ഏറ്റെടുത്തത്രെ. ഈ വിനയം കണ്ട് തൊട്ടടുത്തിരുന്ന എ. അച്യുതന്‍ വരെ കൈയ്യടിച്ചുപായി. സാധാരണക്കാരുടെ ഭക്ഷണമായിരുന്നു കള്ളും കപ്പയുമെന്നും ദേവ സന്നിധിയില്‍ പോലും വലിയ സ്ഥാനമുണ്ടെന്നും പി. തിലോത്തമന്‍ സഭയെ ഓര്‍മിപ്പിച്ചു. കെ.എസ്.ഇ.ബിയല്‍ വലിയ ശമ്പളമായതിനാല്‍ മദ്യപാനം കൂടുന്നുണ്ടെന്ന് പി.സി ജോര്‍ജ് വെളിപ്പെടുത്തി. കുടിച്ച് മരിക്കാനായി പണം വെറുതെ കൊടുക്കരുതെന്ന് മന്ത്രിയെ ഉപദേശിച്ചു. ചീഫ് വിപ്പിനും അതേ ശമ്പള സ്‌കെയിലാകാനേ തരമുള്ളൂ.

ദേശീയ പ്രസിഡന്റിനേക്കാളും വലിയ സംസ്ഥാന പ്രസിഡന്റുള്ള പാര്‍ട്ടിയിലിരുന്ന് കെ.എം ഷാജി ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞതും എക്‌സൈസ് ചര്‍ച്ചക്ക് ചേര്‍ന്നതായി. സി.പി.എം വിരോധം പരമാവധി പറഞ്ഞുതീര്‍ത്ത കെ.എം ഷാജിയുടെ പ്രസംഗം അവരെ കണക്കിന് പ്രകോപിപ്പിച്ചു. നാലുവട്ടം പ്രതിപക്ഷം തടസ്സമുണ്ടാക്കി. സി.പി.എം ബഞ്ചിലിരുന്ന് മുസ്‌ലിം ലീഗിലെ ഭീകരവാദികളെ പറ്റി പറഞ്ഞ എം. ഹംസയും ആ പൊതുധാരയില്‍ നിന്ന് മാറിയില്ല. ഇറ്റലിയെന്ന് കേട്ടാല്‍ അഭിമാന പൂരിതമകാണം അന്തരംഗമെന്ന് കെ. ദാസന്‍ പോലും കവിത ചൊല്ലി. റോഡ് വികസനത്തിന് വേണ്ടി നാട്ടുകാരുടെ ഭൂമി ഏറ്റെടുക്കുന്നതില്‍ ഏറെ സന്തോഷമാണെന്ന് എം.എ വാഹിദ് വെളിപ്പെടുത്തി. യു.ഡി.എഫില്‍ ഐക്യമില്ലെന്ന് എല്‍.ഡി.എഫിലിരുന്ന് ജി.എസ് ജയലാല്‍ പരിഭവിച്ചു. മദ്യഷാപ്പുകളുടെ സമയം രാവിലെ 9 മുതല്‍ ആക്കണമെന്ന് പി. ഉബൈദുല്ല നിര്‍ദേശിച്ചു. മുഖ്യ വിഷയം എക്‌സൈസ് ആയതിനാലാകണം എ.ടി ജോര്‍ജ് വരെ സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടു. ഇതില്‍നിന്ന് വ്യത്യസ്മായി യാഥര്‍ഥ്യം പച്ചക്ക് പറഞ്ഞത് സി.കെ സദാശിവന്‍ മാത്രം: 'സി.പി.എമ്മിനെ ഉപദേശിച്ച് നന്നാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് വേണ്ട. ഇത് ചോരച്ചാലുകള്‍ നീന്തിക്കയറിയ പാര്‍ട്ടിയാണ്.'

മദ്യത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ടി.എന്‍ പ്രതാപന് അലര്‍ജിയാണ്. മദ്യശാല അനുവദിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാത്തതാണ് ഇത്തവണ പ്രതാപനെ ചൊടിപ്പിച്ചത്: 'യു.ഡി.എഫ് തീരുമാനം എക്‌സൈസ് വകുപ്പ് അംഗീകരിച്ചതാണ്. ഇനി അംഗീകരിക്കേണ്ടത് പഞ്ചായത്ത്, നഗര വകുപ്പുകളാണ്. ഈ തീരുമാനം നടപ്പാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ അച്ചാരം വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.' ചര്‍ച്ചകളിങ്ങനെ ലഹരിപോലെ പടര്‍ന്ന് സമയം നീണ്ടുനീണ്ടുപോയ സഭക്ക് ചേരും വിധം നെടുങ്കന്‍ മറുപടികളുമായി മന്ത്രിമാരും അവര്‍ക്കൊപ്പം ചേര്‍ന്നു. കെ. ബാബു ഒരു മണിക്കൂര്‍. ആര്യാടന്‍ മുഹമ്മദ് ഒന്നര മണിക്കൂര്‍.

പറഞ്ഞുപറഞ്ഞ് ആര്യാടനങ്ങ് ആളിക്കത്തി. ചോദ്യം ചോദിച്ച ഐഷ പോറ്റിയോട് പൊട്ടിത്തെറിച്ചു. സമയം കൂടിയെന്ന് പറഞ്ഞ ഡപ്യുട്ടി സ്പീക്കറോട് കയര്‍ത്തു. ആകെപ്പാടെ വാലിന് തീപിടിച്ച മട്ട്. ഇ.പി ജയരാജന്‍ ഇരുന്നത് എതിര്‍ഭാഗത്തായിരുന്നതിനാല്‍ അടികിട്ടാതെ രക്ഷപ്പെട്ടു. ഇതൊക്കെ കണ്ട്, പാലോട് രവിയും മന്ത്രിയോട് ദേഷ്യപ്പെട്ടു. സമയം വൈകുന്നതില്‍ ഡപ്യുട്ടി സ്പീക്കര്‍ അക്ഷമനായി. ഭരണപക്ഷ അംഗങ്ങള്‍ മുറുമുറത്ത് ദേഷ്യപ്പെട്ടു. ആകപ്പാടെ ഒരു താളപ്പിഴ. ഇതിന്റെയൊക്കെ കാരണം 'എക്‌സൈസല്ല' എന്ന് ഒടുവില്‍ ആര്യാടന്‍ വിശദീകരിച്ചു: 'അര്‍ധരാത്രി ഫോണ്‍ വരും -കറന്റില്ല, കുട്ടി കരയുന്നു. അത് വച്ചാല്‍ അടുത്ത ഫോണ്‍ -ബസ് ബ്രേക്ക് ഡൗണായി, ആശുപത്രിയില്‍ എത്തണം. ഇതിനിടയില്‍ കിടന്ന് കഷ്ടപ്പെടുകയാണ്. അതിനാല്‍ എല്ലാവരും എന്നെയൊന്ന് അഭിനന്ദിക്കണം.' ഈ വകുപ്പൊന്ന് ഏറ്റെടുത്ത് രക്ഷിക്കണമെന്ന് ആര്യാടന്‍ പറയാതിരുന്നത് നന്നായി. കോണ്‍ഗ്രസാണേ പാര്‍ട്ടി.

(22...06...12)

Thursday, June 21, 2012

ചോദ്യം ചോദിച്ചാല്‍ അച്ചനെ പറയുന്ന വിധം



ഒരു അടിയന്തിര പ്രമേയം പോലുമില്ലാതെ ശാന്തവും സമാധാനപരവും അത്രതന്നെ വിരസവുമായി നീങ്ങുകയായിരുന്ന സഭയെ ഞെട്ടിച്ചുകൊണ്ടാണ് ഉച്ചനേരത്ത് കോവൂര്‍ കുഞ്ഞുമോന്റെ പ്രഖ്യാപനം വന്നത്: 'ഇന്ന് അഭയാര്‍ഥി ദിനമാണ്. ഈ സഭയിലും ഒരു അഭയാര്‍ഥിയുണ്ട് ^ശെല്‍വരാജ്. അയാള്‍ എനിക്ക് ശേഷം പ്രസംഗിക്കും. പരിശീലകന്‍ എ.പി അബ്ദുല്ലക്കുട്ടിയാണ്.' അതോടെ സഭയൊന്നിളകി.

കുഞ്ഞുമോന്‍ കുഞ്ഞായതിനാല്‍ ആ പറഞ്ഞത് സീരിയസാക്കുന്നില്ലെന്ന് അറിയിച്ച ശെല്‍വരാജ് പക്ഷെ പഴയ പാര്‍ട്ടിയോട് അമ്മാതിരി ഒരു വിട്ടുവീഴ്ചയും കാട്ടിയില്ല. 'രണ്ടാം കന്നി പ്രസംഗ'ത്തിന് സ്പീക്കര്‍  ക്ഷണിച്ചപ്പോള്‍ സഭ സമ്പൂര്‍ണ നിശബ്ദതയിലായി. ശെല്‍വരാജ് അവരുടെ പ്രതീക്ഷ തെറ്റിച്ചുമില്ല: 'സി.പി.എമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന് ബി.ജെ.പിക്ക് വോട്ട് മറിച്ചു. വോട്ട് ബി.ജെ.പിക്ക് ചോര്‍ന്നതായി സി.പി.എം നതാക്കള്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. രണ്ട് പ്രമുഖ നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം ശക്തി കേന്ദ്രങ്ങളായ അതിയന്നൂരിലും പെരുമ്പഴുതൂരിലും വോട്ട് മറിക്കാന്‍ നീക്കം നടത്തി. ചില ജാതി വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കാന്‍ അവര്‍ ശ്രമിച്ചു. ഇത് ഭാവി കേരളത്തില്‍ വരാനിരിക്കുന്ന ബി.ജെ.പി^സി.പി.എം മുന്നണിക്കുള്ള നീക്കങ്ങളാണ്.' ശെല്‍വരാജിന്റെ പ്രസംഗത്തിനിടെ മുറുമുറുത്തും അപശബ്ദങ്ങളുണ്ടാക്കിയും പ്രതിപക്ഷം അമര്‍ഷം രേഖപ്പെടുത്തി. വി. ശിവന്‍കുട്ടി ക്രമപ്രശ്‌നം ഉന്നയിച്ചു. അബ്ദുല്ലക്കുട്ടിയുടെ പരിശീലനത്തിന്റെ മികവ് കൊണ്ടാകണം, ഇതെല്ലാം ശെല്‍വരാജ് അനായാസം അതിജീവിച്ചു.

പക്ഷെ ശെല്‍വരാജിനെ അങ്ങനെയങ്ങ് വിടാന്‍ സഖാക്കള്‍ തയാറായിരുന്നില്ല. തൊട്ട് പിന്നാലെ വന്ന കെ.വി വിജയദാസ് അരിശം മുഴുവന്‍ പറഞ്ഞുതീര്‍ത്തു: 'ഇപ്പുറത്തിരുന്ന് ഇത്രകാലം ഉറങ്ങിയ ശെല്‍വരാജിന് ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു. മുസ്‌ലി പവര്‍ കൊടുത്തിട്ടുണ്ടാകും.' മരുമകന് പിന്‍വാതില്‍ വഴി ജോലി നല്‍കിയെന്നത് അവാസ്തവമാണെന്ന് പി.സി വിഷ്ണുനാഥ് ക്രമപ്രശ്‌നമാക്കി. പിന്‍വാതില്‍ തെറ്റെങ്കില്‍ 'മുന്‍വാതില്‍' എന്നാക്കാമെന്ന് വിജയദാസ് വിനയാന്വിതനായി. ബി. സത്യന്‍ സി.പി.എമ്മിന്റെ കേരള ചരിത്രം ശെല്‍വരാജിനെ വായിച്ചു കേള്‍പിച്ചു. ഇവര്‍ നിര്‍ത്തിയേടത്തുനിന്നാണ് ഇ.കെ വിജയന്‍ തുടങ്ങിയത്. ഒക്‌ടോബര്‍ വിപ്ലവം മുതല്‍ കമ്യുണിസ്റ്റ് കഥ പറഞ്ഞ വിജയന്‍ ഉപസംഹരിച്ചു: 'ക്യൂബന്‍ വിപ്ലവം കഴിഞ്ഞപ്പോള്‍ ചെഗുവേര പായത് അധികാരത്തിലേക്കല്ല. ബൊളീവിയന്‍ കാട്ടിലേക്കാണ്.' മുടിക്കോഴി മലയിലേക്ക് കൊടി സുനി പോയപോലെ എന്ന് പറയാതിരുന്നത് ഭാഗ്യം.

സി.പി.എമ്മിനെ വിമര്‍ശിക്കാതിരിക്കാന്‍ ഭരണപക്ഷത്ത് ചര്‍ച്ചയാരംഭിച്ച ജോസഫ് വാഴക്കന്‍ ശ്രദ്ധിച്ചപ്പോള്‍ സി.മമ്മൂട്ടിയും സണ്ണി ജോസഫും എന്‍.എ നെല്ലിക്കുന്നും മൃദു വിമര്‍ശകരായി. ഈ കുറവ് പക്ഷെ പി.സി വിഷ്ണുനാഥ് തീര്‍ത്തു. വീരാന്‍കുട്ടി മുതല്‍ വിജയലക്ഷ്മി വരെയുള്ളവരുടെ ടി.പി കവിതകളും പ്രഭാത് പട്‌നായിക് മുതല്‍ 'സന്ദേശം ശങ്കരാടി' വരെയുള്ളവരുടെ ഉദ്ദരണികളുമായി വിഷ്ണുനാഥ് തകര്‍ത്താടി. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടതിനാല്‍ പാര്‍ട്ടി നടപടിയെടുത്ത ഒരാളുടെ പേര് ആരെങ്കിലും പറയണമെന്ന് വിഷ്ണുനാഥ് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊലക്ക് പകരം വെട്ടിനിരത്തല്‍ മതിയെങ്കില്‍ ആലപ്പുഴയില്‍ നിന്ന് തന്നെ ഉടന്‍ പേര് കിട്ടാന്‍ സാധ്യതയുണ്ട്.

അഞ്ച് ധനാഭ്യര്‍ഥനകളില്‍ ചര്‍ച്ച നടന്നിട്ടും ഭരണ പ്രതിപക്ഷാക്രമണത്തിന് മൂര്‍ച്ച കുറവായിരുന്നു. മിക്കവരും വിഷയത്തില്‍ ഒതുങ്ങി. ചിലര്‍ ഇടക്കൊന്ന് മാറിച്ചവിട്ടി. 'ഗീവര്‍ഗീസ് പുണ്യാളന്‍ കുന്തം പിടിച്ചുനില്‍ക്കുന്നു, ശാസ്താവ് പണം വാരുന്നു എന്നതാണ് ഭരണ ലൈനെന്ന് സാജുപോള്‍ നിരീക്ഷിച്ചു. പി.സി വിഷ്ണുനാഥ് അതിന് പകരം ഉപമപറഞ്ഞു: 'ഇന്ദുലേഖയില്ലെങ്കില്‍ തോഴി മതിയെന്ന് പറഞ്ഞ സൂരി നമ്പൂതിരിപ്പാടിനെപ്പോലെയാണ് ഇപ്പോള്‍ സി.പി.എം. വി.എസിനെ പിടിക്കാന്‍ പറ്റില്ലെങ്കില്‍ പി.എ സുരേഷ് മതിയെന്ന മട്ട്.' ഇതിനിടെ റോഷി അഗസ്റ്റിനും സാജുപോളും മുല്ലപ്പെരിയാറിനെ പറ്റി പറഞ്ഞു. ഇ.എസ് ബിജിമോള്‍ അത് കേട്ടില്ലെന്ന് നടിച്ചു.

സഭയുടെ വിരസതക്ക് തോമസ് ഐസകിന്റെ ധനശാസ്ത്രവും കെ.എം മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തവും വലിയ സംഭാവന നല്‍കി. നെടുങ്കന്‍ മറുപടിയിലൂടെ മന്ത്രി അടൂര്‍ പ്രകാശ് ഇരുവരെയും കടത്തിവെട്ടി. ബോറഡിയില്‍ അക്ഷമരായ അംഗങ്ങളെ ഒടുവില്‍ സ്പീക്കര്‍ക്ക് തന്നെ ആശ്വസിപ്പിക്കേണ്ടി വന്നു. മാണിയും ആര്യാടനും  മന്ത്രിയാവുകയും വി.ഡി സതീശന്‍ മിണ്ടാതാകുകയും ചെയ്തതോടെ തോമസ് ഐസകുമായി സ്ഥിരം സംവാദത്തിന് ആളൊഴിവുണ്ടെന്ന് പി.സി ജോര്‍ജിന് മനസ്സിലായിട്ടുണ്ട്. ഇന്നലെ രണ്ടുമൂന്നുവട്ടം ജോര്‍ജ് ആ ദൗത്യം ഏറ്റെടുത്തു. ഒടുവില്‍ സഹികെട്ടിട്ടാകണം, ഐസക് ചോദിച്ചു: 'വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് എന്താണെന്നറിയുമോ?' സംവാദം അവിടെ അവസാനിച്ചു.

പ്രതിപക്ഷം മറന്നുപോകുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുകയെന്നത് കെ. മുരളീധരന്റെ ശീലമാണ്. ഇന്നലെ ആ ചോദ്യം റവന്യു മന്ത്രിയോടായിരുന്നു: 'ഗോള്‍ഫ് ക്ലബില്‍ എന്താണ് സര്‍ക്കാര്‍ നിലപാട്.' അടൂര്‍ പ്രകാശ് ഉരുണ്ടുമറിയുന്നത് കണ്ടപ്പോള്‍ സി. ദിവകാരനും ആവേശമായി. അപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു: 'ഇ.എം.എസും പി.കെ.വിയും ഇ.കെ നായനാരും ഭരിച്ചപ്പോള്‍ ഉണ്ടായിരുന്നത് പോലെ തന്നെ ക്ലബ് ഉണ്ടാകും.' ഉത്തരം മൂന്നുവട്ടം ആവര്‍ത്തിച്ചിട്ടും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ചേയില്ല. ചോദ്യം ചോദിച്ചതിന് അച്ചനെ പറഞ്ഞുവെന്ന് നാട്ടുകാരറിയരുതല്ലോ?


(21..06..12)

വെറും കൊലയാളികളെ ഗുണ്ടയെന്ന് വിളിക്കുകയോ?


യൂണിവേഴ്‌സിറ്റി കോളജിനെ ഭിന്ദ്രന്‍വാല കയറിയ സുവര്‍ണ ക്ഷേത്രം പോലെയാക്കിയെന്ന് കെ. മുരളീധരന്‍ ഉപമിച്ചത് എസ്.എഫ്.ഐ സമരത്തെപ്പറ്റിയായിരുന്നു. ലാത്തിച്ചാര്‍ജിന്റെ ചൂടും വെടിവപ്പിന്റെ ആവേശവും അനുഭവപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന കഴിഞ്ഞപ്പോള്‍ സഭക്കും ആ ഉപമ ചേരുമെന്നായി. നാലുവട്ടം ബഹളം, പലവട്ടം വാക്കേറ്റം, ആരോപണം, അധിക്ഷേപം, വിലാപം, പരസ്പരാക്രമണം തുടങ്ങി ഇനിയൊരായുധവും ബാക്കിയില്ലാത്ത ചര്‍ച്ച. ഒടുവില്‍ ഇരുകൂട്ടരും പിണങ്ങിപ്പിരിഞ്ഞു. അനീഷ്‌രാജ് വധത്തില്‍ ഇറങ്ങിപ്പോകാന്‍ വന്നവരെ ഒഞ്ചിയത്തിന്റെ പേരില്‍ പടിയറിക്കി ഭരണപക്ഷം അവസാന മിനിട്ടില്‍ പ്രതിപക്ഷ മുഖത്ത് അമ്പത്തിയൊന്നാം വെട്ടും വെട്ടി. 

പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ വി.എസ് അച്യുതാനന്ദനെ പിന്തുണക്കാന്‍ ഇനിയും ആളുണ്ടെന്ന് ഈ ബഹളത്തനിടയിലും കെ.എന്‍.എ ഖാദര്‍ വെളിപ്പെടുത്തി. പേര് വി.ഐ ലെനിന്‍. ഒക്‌ടോബര്‍ വിപ്ലവ പദ്ധതി ബോള്‍ഷെവിക് പാര്‍ട്ടി തള്ളിയപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നിറങ്ങിപ്പോന്ന ലെനിന്‍ പത്രത്തില്‍ ലേഖനവും എഴുതി. ആ വഴിയിലാണ് ഇപ്പോള്‍ വി.എസ്. അഥവ അതാണ് ലെനിനിസ്റ്റ് സംഘടനാ തത്വം. വി.എസിന് മാത്രമല്ല, പിണറായിക്കുമുണ്ടത്രെ അത്രതന്നെ തുല്ല്യമായ ചരിത്ര മാതൃക: 'സ്റ്റാലിനെ പേടിച്ച് പലായനം ചെയ്ത ട്രോട്‌സ്‌കിയെ ഗുണ്ടകള്‍ കോടാലികൊണ്ട് തലക്കടിച്ചുകൊന്നു. അത് ക്വട്ടേഷനായിരുന്നു. അന്നും അതുണ്ട്.' പിന്നെ ഒളിവിലെ ഓര്‍മകള്‍: 'പുലയച്ചാളയില്‍ പട്ടിണിക്കഞ്ഞി കുടിച്ചാണ് ഇ.എം.എസും എ.കെ.ജിയുമൊക്കെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോള്‍ ആ സ്ഥാനത്ത് കൊടി സുനിയും കിര്‍മാണി മനോജുമാണ്. കഴിക്കുന്നത് കോഴിമുട്ടയും വിദേശ മദ്യവും.'

ഖാദര്‍ അവിടെയും നിറുത്തിയില്ല. റഷ്യയില്‍ സ്റ്റാലിന്‍ കൊന്നവരുടെ പട്ടിക ആദ്യം പുറത്തുവിട്ടു. പിന്നെ സി.പി.എമ്മുകാര്‍ കൊന്ന സി.പി.ഐക്കാരുടെ പട്ടികയും. അതോടെ സഭയില്‍ രക്തസാക്ഷി പട്ടികകളുടെ പ്രളയമായിരുന്നു. ഒഞ്ചിയം രക്ഷസാക്ഷി പട്ടിക കെ.കെ ലതിക അവതരിപ്പിച്ചു. കോഴിക്കോട്ടെ പട്ടിക എളമരം കരീമും. കേരളമാകെ 510 രക്തസാക്ഷികളുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒപ്പം കണ്ണൂരിലെ ഉപ പട്ടികയും. ഇടുക്കിയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ സംഭാവന ചെയ്ത രക്തസാക്ഷികളുടെ പേരുവിവരം കെ.കെ ജയചന്ദ്രന്‍ പ്രഖ്യാപിച്ചു. മറുപക്ഷവും ഒട്ടും കുറച്ചില്ല. കണ്ണൂരില്‍ നിന്ന് എ.പി അബ്ദുല്ലക്കുട്ടിയുടെ ബദല്‍ പട്ടിക. കെ. ശിവദാസന്‍ നായരുടെ ചൈനീസ് ചരിത്രം. പി.സി ജോര്‍ജ് ഇക്കാര്യത്തില്‍ ഒരു സര്‍വേ തന്നെ നടത്തിയിട്ടുണ്ട്: 'കോട്ടയം ജില്ലയില്‍ സി.പി.ഐക്ക് ഒമ്പത് രക്തസാക്ഷികളുണ്ട്. അതില്‍ എട്ടും സി.പി.എം വിട്ടുവന്നവര്‍. എട്ടും കൊന്നത് സി.പി.എം.' സര്‍വേയുടെ തിരക്കിലായതിനാല്‍ ജോര്‍ജിന് ഇവിടെയൊന്നും പുഷ്പാര്‍ച്ചന നടത്താന്‍ പറ്റിയില്ല. രക്തസാക്ഷികള്‍ക്ക് കല്ലെറിയാനാകാത്തതിനാല്‍ സന്ദര്‍ശനം തികച്ചും സമാധാനപരമായി പര്യവസാനിച്ചു.

നാല് ദിവസം മാറിനിന്ന കെ.കെ ജയചന്ദ്രന്റെ വരവും സഭ ശ്രദ്ധിച്ചു. വന്നു, സംസാരിച്ചു കീഴടക്കി എന്ന മട്ട്. മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രിക്കുപോലും അത് ഒഴിവാക്കാനായില്ല. എഫ്.ഐ.ആറില്‍ പേരുണ്ടെങ്കില്‍ ജയചന്ദ്രന്‍ ജാമ്യമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടെന്തായി എന്നറിയാന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ക്രമപ്രശ്‌നം കൊണ്ടുവന്നു. ബഹളത്തിനൊടുവില്‍ അതവസാനിച്ചപ്പോള്‍ എം. ഉമ്മറിന് ആശ്ചര്യം: 'എഫ്.ഐ.ആറില്‍ പേരുള്ള ബഷീറിനെ പുറത്താക്കാന്‍ നാല് ദിവസം സഭാ സ്തംഭനം. ജയചന്ദ്രന് നേരിടേണ്ടി വന്നത് ഒരേയൊരു പോയിന്റ് ഓഫ് ഓര്‍ഡര്‍ മാത്രം.' എന്നാലും ഉമ്മറിനൊരു പേടിയുണ്ട്: 'ആര്യാടന്‍ മുഹമ്മദിനെ സി.പി.എമ്മുകാര്‍ 12 കൊല്ലം കൊലയാളി എന്ന് വിളിച്ചു. ഒടുവില്‍ എം.എല്‍.എ പോലുമാകാതെ അവര്‍ തന്നെ മന്ത്രിയാക്കി. അതിനാല്‍ പി.കെ ബഷീറും ചിലപ്പോള്‍ മന്ത്രിയായേക്കും.' ഇതിലേറെ ശ്രദ്ധിക്കപ്പെട്ടത് ആഭ്യന്തര ചര്‍ച്ചക്ക് സി.പി.എം നിയോഗിച്ചവരാണ്. എല്ലാം 'ഭീകരത'യുടെ ഇരകള്‍. എളമരം കരീമും കെ.കെ ജയചന്ദ്രനും. ചര്‍ച്ച തുടങ്ങിയതാകട്ടെ കെ.കെ ലതികയും. കോഴിക്കോട്ടെ 41 വിധവകളുടെ ചരിത്രമാണ് ലതിക  പറഞ്ഞതില്‍ മുഖ്യം. ഭര്‍ത്താക്കന്‍മാരെ ജയിലിലടച്ച് ഭരണകൂടം 'വിധവകളാക്കി മാറ്റിയവരെ' പറ്റി അടുത്ത സഭാ സമ്മേളനത്തില്‍ പറയുമായിരിക്കും.

നടുറോഡില്‍ കേരള പോലിസ് ഗ്വാണ്ടനാമോ ഉണ്ടാക്കുന്നുവെന്ന് വിദ്യാര്‍ഥി സമരത്തെ മുന്‍നിറുത്തി വി.എസ് സുനില്‍കുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞുവച്ചിരുന്നു. ആഭ്യന്തര മന്ത്രി മറുപടി പറയുന്നതിനിടെ സി. ദിവാകരന് അക്കാര്യം ഓര്‍ മവന്നു. അതേപറ്റി ഉടന്‍ വിശദീകരിക്കണമെന്നായി ദിവാകരന്‍. കോടിയേരിയും ഒപ്പം കൂടി. അതോടെ തിരവഞ്ചൂര്‍ ഒഞ്ചിയത്തേക്ക് പോയി. വിദ്യാര്‍ഥി ലാത്തിച്ചാര്‍ജും അനീഷ് വധവും പറഞ്ഞ് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ച് വന്നവര്‍ അതോടെ ഒഞ്ചിയത്തില്‍ കുരുങ്ങി. അത് അസമയത്തെ ഇറങ്ങിപ്പോക്കായി മാറി. ടി.പിയെ വധിക്കാനുള്ള സി.പി.എം ഗൂഡാലോചനയെപറ്റി മന്ത്രിയായിരുന്ന കോടിയേരിക്ക് പണ്ട് സ്വന്തം പോലിസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടായിരുന്നു തിരുവഞ്ചൂരിന്റെ ആയുധം. അത് വായിക്കുന്നതിനിടെ 'സി.പി.എം പ്രവര്‍ത്തകര്‍'ക്ക് പകരം 'ഗുണ്ടകള്‍' എന്നായി. അതില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കുമായി. ടി.പിയെ കൊന്നവരെയും കൊല്ലിച്ചവരെയും നാട്ടുകാര്‍ നേരില്‍ കണ്ടതാണ്. അവരെ വെറും ഗുണ്ടകളെന്ന് ആഭ്യന്തര മന്ത്രി വിളിച്ചാല്‍ പാര്‍ട്ടിക്ക് സഹിക്കുമോ? പ്രതിഷേധം ഇറങ്ങിപ്പോക്കിലൊതുങ്ങിയത് തന്നെ ഭാഗ്യം. അല്ലെങ്കില്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നേനെ.


(20...06..12)

Wednesday, June 13, 2012

ബഹിഷ്‌കരണത്തിന്റെ ഇടത് മോഡല്‍





ഉന്മൂലനം അംഗീകൃത സിദ്ധാന്തമാണെങ്കിലും കേരള സി.പി.എമ്മിന് അതേപറ്റി കേള്‍ക്കുന്നതേ ഇഷ്ടമല്ല. അപ്പോള്‍ പിന്നെ അന്യായമായ കൊലപാതകം കണ്ടാല്‍ പാര്‍ട്ടി കണ്ണുംകെട്ടി നോക്കിനില്‍ക്കില്ലെന്നുറപ്പ്. അത് രാഷ്ട്രീയക്കൊലയാണെങ്കില്‍ പറയുകയും വേണ്ട. ഒഞ്ചിയത്ത് ഒരു ചന്ദ്രശേഖരനെ  വെട്ടിക്കൊന്നവരെ പിടികൂടാന്‍ പോലിസിനെ സഹായിക്കുകയാണ് ഈ മാസത്തെ പ്രധാന പാര്‍ട്ടി പരിപാടി. അതിനായി മറ്റ് ബഹുജന സമരങ്ങള്‍ വരെ നിറുത്തിവച്ചിരിക്കുകയാണ്. അറബി സ്റ്റിക്കറുള്ള കാറും ക്വട്ടേഷന്‍ കൊടുത്ത നേതാവിനെയുമൊക്കെ കണ്ടെത്തിയതുപോലും പാര്‍ട്ടിയാണ്. സ്വന്തം നിലയില്‍ കേന്ദ്ര തല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇമ്മാതിരി നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് നിയമസഭാസമ്മേളനത്തിന് നേതാക്കള്‍ വന്നിരിക്കുന്നത്. ആ സമയത്ത് ഇരട്ടക്കൊലയുണ്ടായാല്‍ പാര്‍ട്ടിയെങ്ങനെ സഹിക്കും? പ്രതിചേര്‍ക്കപ്പെട്ടവരിലൊരാള്‍ സഭയില്‍ എതിര്‍പക്ഷത്ത് ഇരിക്കുമ്പോള്‍ വിശേഷിച്ചും. അതുകൊണ്ട് മാത്രമാണ് അരീക്കോട്ടെ കൊലയാളികളെ പിടിച്ചിട്ട് മതി ഇനി നിയമസഭാ സമ്മേളനം എന്ന് ഇന്നലെ പ്രതിപക്ഷം തീരുമാനിച്ചത്. പതിമൂന്നാം സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ രണ്ടാം ദിവസം അതോടെ സംഭവ ബഹുലമായി.

പ്രശ്‌നം ഉന്നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് കോടിയേരി ബാലകൃഷ്ണനെയാണ്. പോലിസ് അറസ്റ്റ് ചെയ്യേണ്ട ആറാം പ്രതി പി.കെ ബഷീര്‍ സഭയിലിരിക്കുന്നത് കോടിയേരിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എഫ്.ഐ.ആറില്‍ പേരുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. അതിന് പറ്റുമോയെന്നന്വേഷിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെയും ഡി.ജി.പിയെയും വിളിച്ചുവരുത്തണം. നേരത്തേ കൊലവിളി നടത്തിയതിലെ കേസ് പിന്‍വലിച്ചതാണ് ബഷീര്‍ വീണ്ടും ഇങ്ങനെ പറയാന്‍ കാരണം. പ്രതിയും ആഭ്യന്തര മന്ത്രിയും സഭാതലവനും ഒന്നിച്ചിരിക്കുന്നത് കേരള സഭാ ചരിത്രത്തിലാദ്യമാണെന്ന് കോടിയേരി പ്രഖ്യാപിച്ചു. സഭയില്‍ ഒന്നിച്ചിരിക്കുന്നതിലെ ചരിത്ര പ്രാധാന്യത്തില്‍ വിയോജിക്കാതിരുന്ന തിരുവഞ്ചൂര്‍, പക്ഷെ മുമ്പൊരു ആഭ്യന്തര മന്ത്രിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും വീട്ടില്‍ ഒരുമിച്ച് ഇരുന്നിരുന്നുവെന്ന ചരിത്രം സഭയെ അറിയിച്ചു. അയാളുടെ എട്ട് കേസ് പിന്നെ പിന്‍വലിക്കുകയും ചെയ്തത്രെ. ആ ആഭ്യന്തര മന്ത്രി കോടിയരിയായിരുന്നുവെന്ന് തിരുവഞ്ചൂര്‍ സമ്മതിച്ചു. പക്ഷെ, പ്രതിയുടെ പേര്‍ വെളിപ്പെടുത്തിയില്ല. ഭരണപക്ഷ എം.എല്‍.എമാര്‍ വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ഒരു ക്ലൂ പറഞ്ഞു: 'ആ പ്രതി എനിക്ക് മകനെപ്പോലെ സ്‌നേഹമുള്ളയാളാണ്.'

തിരുവഞ്ചൂരിങ്ങനെ ഉരുണ്ടും മറിഞ്ഞും പ്രതിപക്ഷത്തെ കുത്തിയും വാചകമേറെ ചിലവിട്ടിട്ടും ഭരണപക്ഷത്തെ കരക്കടുപ്പിക്കാനായില്ല. രാഷ്ട്രീയക്കൊലകളുടെ പേരില്‍ പ്രതിക്കൂട്ടിലായ സി.പി.എമ്മിനുമുന്നില്‍ സ്വയം കുരുങ്ങിപ്പോയ ഭരണപക്ഷം വാക്കുകള്‍ മുട്ടി നിലത്തിഴഞ്ഞു. ഒടുവില്‍ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തുവന്നിട്ടും തടിയൂരാനായില്ല. എഫ്.ഐ.ആറില്‍ പേര് വന്നവരെയൊക്കെ പിടികൂടണോയെന്ന് പ്രതിപക്ഷം പറയണം എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തന്ത്രം. അക്കാര്യം അവര്‍ പറഞ്ഞില്ല. കൂടുതല്‍ പറയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പറ്റിയുമില്ല. അറസ്റ്റില്ലെങ്കില്‍ സഭയുമില്ല എന്ന് അപ്പോഴേക്കും വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. അപ്പോള്‍ സമയം 10.20. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലുമായില്ല തീരുമാനം. കണ്ണൂര്‍ കൊലക്കേസില്‍ ജില്ലാ സെക്രട്ടറി പോലിസ് മുറിയില്‍ ചോദ്യത്തിനിരിക്കുമ്പോള്‍ അരീക്കോട് കൊലയില്‍ അനുരജ്ഞനമുണ്ടാക്കി പാര്‍ട്ടി അച്ചടക്കം ലംഘിക്കേണ്ടെന്ന് കോടിയേരിയും കരുതിക്കാണും.

ചോദ്യോത്തരം തീര്‍ന്നത് മുതല്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷ രോഷം അണപൊട്ടിയൊഴുകുകയായിരുന്നു. ആശേവക്കമ്മിറ്റിയില്‍ മുന്‍നിരയില്‍ വി. ശിവന്‍കുട്ടിയും ബാബു പാലിശ്ശേരിയും. ഇവര്‍ രണ്ടുമായാല്‍ അക്രമ വിരുദ്ധ പോരാട്ടത്തില്‍ മികച്ച കോമ്പിനേഷനാണ്. ഈ ആവേശം കണ്ടിട്ടാകണം സമ്മേളനം പുനരാരംഭിച്ച ഉടന്‍ വി.എസ് പ്രഖ്യാപിച്ചു: 'സഭയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്.' പറഞ്ഞുതീര്‍ന്നയുടന്‍ വി.എസ് സഭ വിട്ടിറങ്ങി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ബാക്കി പ്രതിപക്ഷം പോയില്ല. അവര്‍ മുദ്രവാക്യവുമായി അവിടെ തന്നെ നിന്നു. അപ്പോള്‍ ഭരണ നിയില്‍ നിന്ന്, വി.എസ് എവിടെയെന്ന മറുചോദ്യം മുദ്രാവാക്യമായി വന്നു. പ്രതിപക്ഷം ആശയക്കുഴപ്പത്തിലായെന്ന് ഉറപ്പായപ്പോള്‍ കെ.എം മാണി ഇടപെട്ടു: പ്രതിപക്ഷ നേതാവ് ബഹിഷ്‌കരിച്ചുപോയി. നിങ്ങള്‍ എന്താണ് പോകാത്തത്?' ഉത്തരം മുദ്രവാക്യം മാത്രം. എ.കെ ബാലന്‍ എന്തോ പറയാനാഞ്ഞപ്പോള്‍ സ്പീക്കര്‍ തടഞ്ഞു: 'ബഹിഷ്‌കരിച്ച ശേഷം സംസാരിക്കാന്‍ കഴിയില്ല.' അപ്പോള്‍ വീണ്ടും മുദ്രാവാക്യം. എന്നിട്ടും ബഹിഷ്‌കരണമില്ല. അങ്ങനെ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നേതാവിനെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ വച്ചുതന്നെ 'ബഹിഷ്‌കരിച്ചു'. സഭ പരിഞ്ഞപ്പോള്‍ അവര്‍ പ്രകടനമായിറങ്ങി. പുറത്ത് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടു. അകത്ത് വി.എസ് അച്യുതാനന്ദനും. ബഹിഷ്‌കരണത്തിന്റെ ഓരോരോ രീതികള്‍.

(13...06...12)

Tuesday, June 12, 2012

വി.എസ് ഹാപ്പിയാണ്



ഏറനാട്ടുകാരുടെ തമാശപോലെയാണ് പുന്നപ്രക്കാരുടെ ശരീര ഭാഷ. എപ്പോള്‍ ചിരിക്കുമെന്നോ ഏതുസമയത്ത് പൊട്ടിത്തെറിക്കുമെന്നോ ഒരു നിശ്ചയവുമില്ല. കേരളമാകെ തിളച്ചുമറിഞ്ഞ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പമെത്തിയ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പൊട്ടിത്തെറിയായിരുന്നു സര്‍വരും പ്രതീക്ഷിച്ചത്. പക്ഷെ പുന്നപ്രയില്‍ നിന്ന് വന്നത് പൊട്ടിച്ചിരി. ശരീരത്തില്‍ മാത്രമല്ല, വാക്കുളിലും നിറഞ്ഞുകവിഞ്ഞു ആ ചിരി. പനിച്ചുവിറക്കുന്ന കേരളമായിരുന്നു മുഖ്യ വിഷയം. എന്നിട്ടും വി.എസ് അച്യുതാനന്ദന്റെ ചിരിക്കൊരു കുറവുമുണ്ടായില്ല. മാലിന്യ നീക്കവും പനിക്കഥകളും പറയുന്നതിനിടെ ഇടപെട്ട മുഖ്യമന്ത്രിക്കുള്ള മറുപടിയിലും നിറഞ്ഞത് ചിരി തന്നെ. പനിച്ചൂടറിഞ്ഞ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ മുന്‍ നിരയില്‍ നടന്ന വി.എസ് ഹാളിന് പുറത്തിറങ്ങിയിട്ടും ചിരിയൊഴിഞ്ഞുമില്ല.

പനിയും മാലിന്യ നീക്കവും കൂട്ടിക്കലര്‍ത്തി രണ്ട് മന്ത്രിമാരെ ഉന്നംവച്ച് വി.ശിവന്‍കുട്ടി കൊണ്ടുവന്ന അടിയന്തിര പ്രമേയം സമ്മേളനത്തുടക്കത്തിലെ ആവേശം പോലുമില്ലാതെയാണ് കെട്ടടങ്ങിയത്. മറുപടി പറഞ്ഞത് രണ്ട് മന്ത്രിമാര്‍. പുറമേ മുഖ്യമന്ത്രിയും. പറയാനുള്ളതും അതിലധികവും ഇവരെല്ലാം കൂടി പറഞ്ഞു. എന്നാലും ആദ്യ ദിവസം എങ്ങനെ ഇറങ്ങിപ്പോകാതിരിക്കുമെന്ന ചിന്ത പ്രതിപക്ഷത്തെ അലട്ടിയിരിക്കണം. അങ്ങനെയാണ് വി.എസ് അച്യുതാന്ദന്‍ രംഗത്തെത്തിയത്. വിഷയം പനിയാണെങ്കിലും വി.എസ് വളരെ സന്തോഷവാനായി കാണപ്പെട്ടു. സ്വയം ചിരിച്ചും സഭയെ ചിരിപ്പിച്ചും ഹ്രസ്വമായ പ്രസംഗം. ഒടുവില്‍ ഇറങ്ങിപ്പോക്ക്. പി.ബിയും സി.സിയും കഴിഞ്ഞപ്പോള്‍ വിട്ടൊഴിഞ്ഞ പനിയുടെ ആഴം ആ വാക്കിലും ചിരിയിലുമുണ്ടായിരുന്നു.

എന്നാല്‍ പാര്‍ട്ടി എം.എല്‍.എമാര്‍ അത്രക്ക് ഹാപ്പിയല്ല എന്നാണ് ആദ്യ ദിവസം വെളിപ്പെട്ടത്. അതുകൊണ്ടാകണം, പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും ഇരട്ട പദവി പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിനെ അവര്‍ രൂക്ഷമായി എതിര്‍ത്തത്. ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള ബില്ലില്‍ സംസാരിക്കേണ്ട സി.പി.എം അംഗങ്ങള്‍ ആ സമയത്ത് സഭയില്‍ ഹാജരാകാതെ സൂക്ഷിച്ചെങ്കിലും രണ്ടാം ബില്ലില്‍ അവര്‍ കരുതി തന്നെ വന്നു. ഇരട്ട പദവി ബില്‍ പി.സി ജോര്‍ജിനെ രക്ഷിക്കാനും ഭരണം നിലനിര്‍ത്താനുമുള്ളതാണെന്ന് വാദിച്ച പ്രതിപക്ഷം അത് അംഗീകരിക്കരുതെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. കെ. രാജു, എസ്. രാജേന്ദ്രന്‍, സാജുപോള്‍ എന്നിവര്‍ പി.സി ജോര്‍ജിനെ പരമാവധി ചീത്ത വിളിക്കാനും ശ്രദ്ധിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ ജോസഫ് വാഴക്കന് കാര്യം മനസ്സിലായി: 'ഇങ്ങനെയൊക്കെ പറഞ്ഞ് ബില്‍ നിരാകരിച്ചാല്‍ പ്രതിപക്ഷ നേതാവ് കൂടി ഇല്ലാതാകട്ടെ എന്നാണ് പ്രിതപക്ഷം കരുതുന്നത്. വി.എസിനെ അയോഗ്യനാക്കി പറഞ്ഞുവിടാനുള്ള തന്ത്രമാണിത്.' ഈ ബില്‍ കൊണ്ടുവന്നതിലൂടെ പി.സി ജോര്‍ജിന് നഷ്ടമായ സുവര്‍ണാവരസത്തെ പറ്റി സാജുപോള്‍ വാചാലനായി: 'ഇരട്ട പദവി കാരണം രാജിവച്ച നിരവധി പ്രമുഖരുണ്ട്. സോണിയ ഗാന്ധി, ജയാബച്ചന്‍, രാമകൃഷ്ണ ഹെഗ്‌ഡേ...ഇവരുടെ പിന്‍ഗാമിയാകാനുള്ള അവസരമാണ് ബില്‍ കൊണ്ടുവന്നതിലൂടെ ജോര്‍ജ് ഇല്ലാതാക്കിയത്.'

രണ്ട് ബില്ലും പത്ത് ഉപക്ഷേപവും രണ്ട് ശ്രദ്ധക്ഷണിക്കലും അടിയന്തിര പ്രമേയവുമെല്ലാമുണ്ടായിട്ടും ഉച്ചക്ക് രണ്ടിന് മുമ്പ് സഭ പിരിഞ്ഞു. കേരളത്തില്‍ കതിയാളുന്ന രാഷ്ട്രീയ വിവാദങ്ങളിലൊന്നും തൊടാതെ ഇരുകൂട്ടരും പരമാവധി സംയമനം പാലിച്ചു. അല്‍പമെങ്കിലും ആ വഴിക്ക് പോയത് ബെന്നിബഹനാന്‍ മാത്രം. അതും മഹാശ്വേത ദേവി-പിണറായി തര്‍ക്കം. എന്നാല്‍ ബെന്നി ബഹനാന്‍, വി.എസിനെപ്പോലെ സ്വന്തം നിലയില്‍ ചില 'സന്തോഷങ്ങള്‍' രേഖപ്പെടുത്തിയിട്ടുണ്ട്. അതും രണ്ടുവട്ടം. ആദ്യം വി.എസ് ശിവകുമാറിനെതിരെ. പിന്നെ കെ.എം മാണിക്കും. ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം വളരെ മോശമെന്ന് തുറന്നടിച്ച ബെന്നി, മന്ത്രിമാര്‍ കൃത്യമായി മറുപടി പറയണമെന്ന താക്കീതും നല്‍കി. കെ.എം മാണിക്കെതിരെ കുറച്ചുകൂടി രൂക്ഷമായി പ്രസംഗം. ഭവന നിര്‍മാണ ബോര്‍ഡ് നിയമ ഭേദഗതി റിയല്‍എസ്‌റ്റേ്റ്റ് ലോബിക്കും സ്വകാര്യ കമ്പനികള്‍ക്കുമാണ് ഗുണം ചെയ്യുക, അതിനാല്‍ ഈ പണിക്ക് തല്‍ക്കാലം സര്‍ക്കാര്‍ പോകരുത് എന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസിലും നേരനുയായികളുണ്ടായി വരുന്നത് കാണാന്‍ വി.എസ് അന്നേരം സഭയിലുണ്ടായിരുന്നില്ല. അതിന് മറുപടിയായി സി.പി.എമ്മിലുള്ള കേരള കോണ്‍ഗ്രസുകാരെ പറ്റി കെ.എം മാണി പറഞ്ഞതും വി.എസിന് കേള്‍ക്കാനായില്ല.

ഭവന ബില്ലില്‍ മറഞ്ഞിരിക്കുന്ന റിയല്‍ എസ്‌റ്റേറ്റുകാരെ പറ്റി ബെന്നി പറഞ്ഞതുതന്നെ നേരത്തേ എ.കെ ബാലനും പറഞ്ഞിരുന്നു. ബാലന്റെ മറപിടിച്ച് മാണി മറുപടി പറഞ്ഞത് ബെന്നിക്കാണെങ്കിലും സമയദോഷം കൊണ്ടാകണം, അത് കൊണ്ടത് സി.പി.എമ്മിന് തന്നെ: 'ഈ ബില്ലില്‍ പറയുന്ന അതേ വാചകങ്ങളുമായി തോമസ് ഐസക്കാണ് ആദ്യം ഓര്‍ഡിനന്‍സ് ഇറക്കിയത്. 2010ല്‍. മൂന്ന് തവണ അത് പുതുക്കി. അപ്പോള്‍ റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കൊപ്പം നില്‍ക്കുന്നത് തോമസ് ഐസക്കും കോടിയേരി ബാലകൃഷ്ണനുമാണ്. അവരാണ് മാഫിയയുടെ മക്കള്‍.' ഈ സമയത്ത് വി.എസ് സഭയില്‍ ഇല്ലാതിരുന്നതിനാല്‍ കേരളത്തിന് ഒരു പൊട്ടിച്ചിരി നഷ്ടമായി.


(12...06..12)

Friday, April 27, 2012


എസ്.എസ്.എല്‍.സി: ഉദാരമൂല്യനിര്‍ണയത്തിന് അംഗീകാരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉദാരമൂല്യനിര്‍ണയത്തിന് പൊതു അംഗീകാരം. ഉദാര മൂല്യനിര്‍ണയവും മാര്‍ക്കുദാനവും വഴി എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയ ശതമാനം ഉയര്‍ത്തുന്നുവെന്ന് നേരത്തേ വിമര്‍ശമുന്നയിച്ചവര്‍ തന്നെ ഈ രീതി അംഗീകരിച്ചെന്നാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചചെയ്ത ഉദാര മൂല്യനിര്‍ണയം ഇതോടെ കേരള എസ്.എസ്.എല്‍.സിയുടെ അംഗീകൃത മൂല്യനിര്‍ണയരീതിയാവുകയാണ്. അധികാരമേറ്റയുടന്‍ 10ാംക്ളാസില്‍ വന്‍തോതില്‍ വിജയം സൃഷ്ടിച്ച കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നയത്തിനെതിരെ അന്നത്തെ പ്രതിപക്ഷം രൂക്ഷവിമര്‍ശങ്ങളാണുന്നയിച്ചത്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ കവച്ചുവെച്ച വിജയശതമാനമാണ് ഇത്തവണയുണ്ടായത്. ഉദാര മൂല്യനിര്‍ണയമാണ് ഈ വിജയത്തിനും കാരണമായത്. നേരത്തേ എതിര്‍ത്തവരും 'ഉദാരത' അംഗീകരിച്ചതോടെ എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തില്‍ ഇനി തല്‍ക്കാലം നയംമാറ്റമുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
മോഡറേഷന്‍ നല്‍കി കൂടുതല്‍ കുട്ടികളെ ജയിപ്പിക്കുന്ന രീതിയായിരുന്നു 2005 വരെയുണ്ടായിരുന്നത്. 2000 മുതല്‍ 2005 വരെ കാലയളവിലെ എസ്.എസ്.എല്‍.സി വിജയശതമാനം 42.89 മുതല്‍ 56.69 വരെയായിരുന്നു. മോഡറേഷന്‍ നല്‍കി ഇത് 56.18 ശതമാനം മുതല്‍ 70.06 ശതമാനംവരെയാക്കി. മോഡറേഷന്‍ നിറുത്തിയ 2005ല്‍ 58.49 ശതമാനമായിരുന്നു വിജയം. 2006ല്‍ 68ആയി. ഇതിനുപിന്നാലെയാണ് ഉദാര മൂല്യനിര്‍ണയത്തിന് നിര്‍ദേശമുണ്ടായത്. തൊട്ടടുത്ത വര്‍ഷം അതിന്റെ ഫലവും കണ്ടു -82.29 ശതമാനം. 14.29 ശതമാനം വര്‍ധന. 2008ല്‍ ആകട്ടെ ഉദാര മൂല്യനിര്‍ണയം മാര്‍ക്ക് ദാനത്തോളമെത്തി. അക്കൊല്ലം വിജയം 92.09 ശതമാനമായി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷത്തിനകം എസ്.എസ്.എല്‍.സി വിജയം 24.09 ശതമാനം വര്‍ധിച്ചു. അസാധാരണമായ ഈ വര്‍ധന മാര്‍ക്ക് ദാന-ഉദാര മൂല്യനിര്‍ണയ വിമര്‍ശങ്ങള്‍ ബലപ്പെടുത്തി. പിന്നീടുള്ള വര്‍ഷങ്ങളിലും വിജയശതമാനം 90ല്‍ താഴെ പോയില്ല.
ഡി.പി.ഇ.പി നടപ്പാക്കപ്പെട്ടതോടെ വിദ്യാഭ്യാസ രീതികളില്‍ വന്ന മാറ്റം സൃഷ്ടിച്ച തിരിച്ചടികള്‍ മറികടക്കാനാണ് മൂല്യനിര്‍ണയം ഉദാരമാക്കിയത് എന്നായിരുന്നു പ്രധാന വിമര്‍ശം. ഭാഷാവൈകല്യം പരിഗണിക്കാതെ മാര്‍ക്ക് നല്‍കാനുള്ള നിര്‍ദേശം ഡി.പി.ഇ.പി കാരണം അക്ഷരജ്ഞാനം കുറഞ്ഞുപോയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഉത്തരക്കടലാസില്‍ ചോദ്യത്തിന്റെ നമ്പര്‍ എഴുതിയാല്‍ ഉത്തരമെഴുതാനുള്ള ശ്രമം എന്ന നിലയില്‍ എന്‍ട്രി പോയന്റായി പരിഗണിച്ച് മിനിമം മാര്‍ക്ക് നല്‍കി. വിദ്യാഭ്യാസ മേഖലക്കെതിരായ വിമര്‍ശങ്ങള്‍ ഈ വിജയക്കുതിപ്പില്‍ അവഗണിക്കപ്പെട്ടു. ഇടത് സര്‍ക്കാറിന്റെ ഈ ഉദാരതക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശങ്ങളും ഉന്നയിച്ച യു.ഡി.എഫ്, അധികാരത്തില്‍ വന്നപ്പോള്‍ അതേവഴി തന്നെ പിന്തുടരുന്നുവെന്നാണ് ഈ വര്‍ഷ ഫലം വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് പഴയ വിമര്‍ശങ്ങളെല്ലാം വിഴുങ്ങുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുകയും ചെയ്തു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ അത്തരം വിമര്‍ശങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്നായിരുന്നു ഫലം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അബ്ദുറബ്ബിന്റെ മറുപടി. വിവാദ മൂല്യനിര്‍ണയരീതിയില്‍ പുതിയ സര്‍ക്കാര്‍ മാറ്റംവരുത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഈ ദിശയില്‍ ചില സൂചനകള്‍ മന്ത്രി നേരത്തേ നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഫലപ്രഖ്യാപനത്തിലും ഇത്തരം ചില പരാമര്‍ശങ്ങള്‍ മന്ത്രി നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ച് ഉദാരമൂല്യ നിര്‍ണയം 'സ്ഥിരപ്പെടുത്തുക'യാണ് ഇപ്പോള്‍ ചെയ്തത്. ഇനി ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗികരീതിയായി നിലനില്‍ക്കും. യു.ഡി.എഫ് സര്‍ക്കാറും ഈ രീതി പിന്തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ മൂല്യനിര്‍ണയ രീതിയില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ല. അതേസമയം, അതിവേഗം ഫലം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന് നേട്ടമായി. പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ ഫലം പ്രഖ്യാപിച്ചത് കേരളത്തില്‍ ആദ്യമാണ്. ഉപരിപഠനത്തിന് തയാറെടുക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകമാകും.
(27...04...12)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...