Saturday, November 17, 2012

കേരളത്തിലെ അതിദരിദ്രര്‍ ഇപ്പോഴും വിദ്യാലയത്തിന് പുറത്ത്


തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയെന്ന അവകാശവാദത്തില്‍ മേനിനടിക്കുന്ന കേരളത്തില്‍ അതീവ ദരിദ്രര്‍ ഇപ്പോഴും വിദ്യാലയങ്ങള്‍ക്ക് പുറത്തുതന്നെ. പട്ടിക വിഭാഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്ക് നിയമം വ്യവസ്ഥ ചെയ്യുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. സമീപസ്ഥമായ വിദ്യാലയം, താങ്ങാവുന്ന ഫീസ്, ഇഷ്ടപ്പെട്ട സ്കൂള്‍ തെരഞ്ഞെടുക്കാനുള്ള അവസരം തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ടും ഇവര്‍ നേരിടുന്ന വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കാന്‍ നടപടികളെടുത്തിട്ടില്ല. കേരളത്തില്‍ ആര്‍ക്കും സ്കൂള്‍ സൗകര്യം നിഷേധിക്കപ്പെടുന്നില്ലെന്നും അതിനാല്‍ പുതിയ സ്കൂളുകള്‍ സ്ഥാപിക്കേണ്ടതില്ലെന്നുമായിരുന്നു നിയമം നിലവില്‍ വരുമ്പോള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭരണം മാറിയിട്ടും അക്കാര്യത്തില്‍ മാറ്റം വന്നിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്ലാ കുട്ടികളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു എല്‍.പി സ്കൂളും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു യു.പി സ്കൂളും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈസ്കൂളും വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ കേരളത്തിലെ എസ്.സി, എസ്.ടി, മത്സ്യത്തൊഴിലാളി മേഖലകളില്‍ ഇപ്പോഴും ഈയവസ്ഥയില്ല. ഉള്ള സ്കൂളുകളില്‍തന്നെ വിദ്യാര്‍ഥികള്‍ എത്തിച്ചേരുന്നില്ല. വരുന്നവരില്‍തന്നെ 15 ശതമാനം കൊഴിഞ്ഞുപോകുന്നുവെന്നും ഈ രംഗത്ത് ഗവേഷണങ്ങള്‍ നടത്തുന്ന റൈറ്റ്സ് എന്ന സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. ഈ മൂന്ന് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച എല്ലാ ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എസ്.സി-എസ്.ടി കമീഷന്‍ നടപടിക്ക് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും ഇതുവരെ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല.
എസ്.സി വിഭാഗത്തില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഏതെങ്കിലും തരം സ്കൂള്‍ ലഭ്യമല്ലാത്തവര്‍ 53.93 ശതമാനമാണ്. നിയമപ്രകാരം ഈ ദൂരത്തില്‍ എല്‍.പി സ്കൂള്‍തന്നെ വേണം. 16.88 ശതമാനത്തിന് ഒരു സ്കൂള്‍ കാണാന്‍ നാല് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണം. 10.02 ശതമാനത്തിന് 2-4 കിലോമീറ്ററും. പട്ടികവര്‍ഗത്തിന് ഇത് കൂടുതല്‍ രൂക്ഷമാണ് -65.53 ശതമാനത്തിന് ഒരു കിലോമീറ്ററിനകത്ത് സ്കൂള്‍ ലഭ്യമല്ല. 29.55 ശതമാനത്തിന് സ്കൂളിലെത്താന്‍ നാല് കിലോമീറ്ററിലധികം ദൂരമുണ്ട്. മത്സ്യത്തൊഴിലാളി മേഖലയാണ് തമ്മില്‍ ഭേദം -ഒരു കിലോമീറ്ററില്‍ സ്കൂളില്ലാത്തത് 30.88 ശതമാനത്തിന്. നാല് കിലോമീറ്റില്‍ കൂടുതല്‍ വേണ്ടത് 2.23 ശതമാനത്തിന്
മാത്രം.
ഏറ്റവും നല്ല സ്കൂളുകളെന്ന് രക്ഷാകര്‍ത്താക്കള്‍ കരുതുന്നിടത്തല്ല അവരില്‍ ഭൂരിഭാഗത്തിന്‍െറയും കുട്ടികള്‍ പഠിക്കുന്നത്. ഉച്ചഭക്ഷണം ഇല്ലാത്തത്, ദൂരക്കൂടുതല്‍, വലിയ ഫീസ് തുടങ്ങിയവയാണ് കാരണം. താഴ്ന്ന ജാതി ആയതിനാല്‍ മെച്ചപ്പെട്ട സ്കൂളുകളില്‍ പോകാന്‍ മടിക്കുന്നവര്‍ ഏതാണ്ട് 30 ശതമാനമുണ്ട് എന്ന കണ്ടെത്തല്‍ കേരളത്തിന് നാണക്കേടാണ്. എസ്.സിയില്‍ 38.85 ശതമാനവും എസ്.ടിയില്‍ 60.50 ശതമാനവും മത്സ്യമേഖലയില്‍ 31.47 ശതമാനവും സമീപ സ്കൂളുകളിലെ ഉയര്‍ന്ന നിലവാരം കാരണം അവിടെ പഠനം ഒഴിവാക്കുന്നവരാണ്. നല്ല യൂനിഫോം, വലിയ കെട്ടിടങ്ങള്‍, സ്കൂള്‍ ബസ്, സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ക്കൊപ്പം പഠിക്കാനുള്ള വിമുഖത എന്നീ കാരണങ്ങളും കുട്ടികളെ സ്കൂളുകളില്‍നിന്ന് തടയുന്നു. ഇതിനെല്ലാം പുറമെയാണ് സ്കൂളില്‍ ഒട്ടും പോകാത്തവര്‍. എസ്.സിയില്‍ 6.85 ശതമാനവും എസ്.ടിയില്‍ 3.93 ശതമാനവും മത്സ്യമേഖലയില്‍ 5.21 ശതമാനവും ഇക്കൂട്ടത്തിലാണ്. പഠനകാലത്ത് കൊഴിഞ്ഞുപോകുന്നതാകട്ടെ യഥാക്രമം 14.48 ശതമാനം, 18.06 ശതമാനം, 15.08 ശതമാനം. ഇതേ മേഖലയില്‍ ഉയര്‍ന്ന സമുദായങ്ങളിലെ കൊഴിഞ്ഞുപോക്ക് നിരക്കിന്‍െറ ഇരട്ടിയിലേറെയാണിത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചുപൂട്ടല്‍ നേരിടുന്ന സ്കൂളുകളില്‍ ഈവിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ കുടുതലാണ്. എസ്.സി വിഭാഗത്തിലെ 16.08 ശതമാനവും ഇത്തരം സ്കൂളിലാണുള്ളത്. എസ്.ടിയില്‍ 11 ശതമാനവും. മത്സ്യമേഖലയില്‍ ഇത്തരമൊരു കണക്ക് സര്‍ക്കാറിനില്ല. എന്നാല്‍ ഈ മേഖലകളിലെ 34 ശതമാനം സ്കൂളുകള്‍ ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ പെട്ടതാണ്.
(17...11...12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...