Showing posts with label കൂടംകുളം. Show all posts
Showing posts with label കൂടംകുളം. Show all posts

Tuesday, September 11, 2012

കൂടങ്കുളത്ത് പോലിസ് വേട്ട; തൂത്തുക്കിടിയില്‍ വെടി


* ഒരാള്‍ കൊല്ലപ്പെട്ടു; സമരം പടരുന്നു  

തിരുവനന്തപുരം: കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന ഗ്രാമീണര്‍ക്കുനേരെ പോലിസ് വേട്ട. ഞായറാഴ്ച ഉച്ചമുതല്‍ നിലയത്തിന്റെ കിഴക്കന്‍ ഭാഗത്തെ കടല്‍ തീരത്ത് തമ്പടിച്ച പതിനായിരത്തോളം പ്രതിഷേധകരെ പോലിസ് തുരത്തി. ഒരു മണിക്കൂറിലേറെ നീണ്ട ലാത്തിച്ചാര്‍ജ് നടത്തിയ പോലിസ് വ്യാപകമായി ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റും. പോലിസ് വേട്ടയില്‍ പ്രതിഷേധിച്ച് വൈകീട്ട് തൂത്തുക്കുടിയിലെ മണപ്പാട് നടന്ന പ്രകടനത്തിന് നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. മണപ്പാട് സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. കൂടങ്കുളത്തെ പോലിസ് നടപടിക്കിടെ കൈക്കുഞ്ഞ് കൊല്ലപ്പെട്ടതായി പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സമരം തമിഴ്‌നാടിന്റെ വിവിധ മേഖലകളിലേക്ക് ആളിപ്പടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു.

ഞായറാഴ്ച പകല്‍ കടല്‍ തീരത്തെത്തിയ സമരക്കാര്‍ രാത്രിയും അവിടെത്തന്നെ കഴിച്ചുകൂട്ടി. ഇന്നലെ രാവിലെയും സമാധാനപരമായി തുടര്‍ന്ന സമരക്കാരെ തുരത്താന്‍ പതിനൊന്ന് മണിയോടെയാണ് വന്‍ പോലിസ് സന്നാഹമെത്തിയത്. 200^300 പേരടങ്ങിയ സംഘമായി തിരിഞ്ഞ് പല സ്ഥലങ്ങളില്‍ ഒരേസമയം പോലിസ് സമരക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരായുധരായിരുന്ന ജനങ്ങള്‍ മണ്ണും കല്ലും ചുള്ളിക്കമ്പുകളുമെറിഞ്ഞ് നടത്തിയ പ്രതിരോധം വിഫലമായി. കനത്ത ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് പിന്തിരിഞ്ഞോടിയ സമരക്കാരെ പോലിസ് പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് സമരമിതി നേതാക്കള്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ കൂട്ടത്തോടെ കടലിലേക്ക് ഇറങ്ങി. തിരിച്ചുകയറാന്‍ അനുവദിക്കാത്ത വിധം പോലിസ് കര ഉപരോധിച്ചതോടെ സമരക്കാര്‍ ബോട്ടുവഴി രക്ഷപ്പെട്ടു. ഇതിനിടെ കടലില്‍ ഇറങ്ങിയവരെ പിടികൂടാന്‍ നേവി രംഗത്തിറങ്ങുന്നതായി പോലിസ് പ്രചരിപ്പിച്ചത് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി.

തീരത്തുനിന്ന് പിന്‍മാറിയ നാട്ടുകാര്‍ ഇടിന്തകരൈ ചര്‍ച്ചില്‍ കേന്ദ്രീകരിച്ച് ഉപവാസം നടത്തുകയാണ്. ഉച്ചയോടെ ചര്‍ച്ച് നില്‍ക്കുന്ന പ്രദേശവും പോലിസ് വളഞ്ഞു. തീരത്തുനിന്ന് ആളൊഴിഞ്ഞതോടെ പോലിസ് നടപടികള്‍ അവസാനിപ്പിച്ചു. എന്നാല്‍ തീരത്തുനിന്ന് രക്ഷപ്പെട്ടു വന്നവരെ കണ്ടിടത്തുവച്ചെല്ലാം പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തതായി പരാതിയുണ്ട്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം പ്രദേശത്ത് യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരക്കണക്കിനാളുകള്‍ പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടുകയായിരുന്നു. കൈയ്യില്‍ കിട്ടിയവരെയെല്ലാം പോലിസ് അറസ്റ്റ് ചെയ്തു. റോഡുകളില്‍ തീയിട്ടും കല്ലെറിഞ്ഞും വഴി മുടക്കിയും പോലിസിനെ തടഞ്ഞ് നാട്ടുകാര്‍ ഉള്‍ഗ്രാമങ്ങളില്‍ തങ്ങുകയാണ്. പരിക്കേറ്റവരുടെയും അറസ്റ്റിലായവരുടെയും യഥാര്‍ഥ കണക്ക് രാത്രിയും ലഭ്യമായിട്ടില്ല. പെരിയതാഴെ ചെക്‌പോസ്റ്റിലെ പോലിസുകാരെ തട്ടിക്കൊണ്ടുപോയതാണ് പോലിസ് നടപടിക്ക് കാരണമെന്നാണ് പോലിസ് വിശദീകരണം. ഇത് സമരക്കാര്‍ നിഷേധിച്ചു.

അതേസമയം ആണവ നിലയ വിരുദ്ധ സമരക്കാര്‍ക്കുനേരെ പോലിസ് നടപടിയുണ്ടായതോടെ പ്രതിഷേധം തമിഴ്‌നാട്ടില്‍ പടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി, ചെന്നെ, കോയമ്പത്തൂര്‍ മേഖലകളില്‍ സമരം നടന്നു. തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ ഭാഗത്ത് ദേശീയ പാത ഉപരോധിച്ചു. തൂത്തുക്കുടിയില്‍ പ്രകനക്കാര്‍ക്കുനേരെ നടന്ന വെടിവപ്പിലാണ് മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്.

(10/09/12)

കൂടങ്കുളം: കിഴക്കന്‍ തീരം നാട്ടുകാര്‍ വളഞ്ഞു


തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കൂടങ്കുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയാന്‍ തീരുമാനിച്ച നാട്ടുകാര്‍ നിലയത്തിന്റെ കിഴക്കന്‍ ഭാഗം വളഞ്ഞു. പോലിസ് നടപടി മറികടക്കാന്‍ കടല്‍ തീരം വഴി പ്രകടനം നടത്തിയും കടലിലൂടെ യാത്ര ചെയ്തും തീരത്തെത്തിയ പ്രതിഷേധക്കാര്‍ ആണവ നിലയത്തിന്റെ പിന്‍ഭാഗത്തെ തീരം പൂര്‍ണമായി കൈയ്യടക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടം രാത്രിയും തീരത്ത് തുടരുകയാണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും വരെ ഈ ഉല്‍രോധം തുടരുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധം നേരിടാന്‍ വന്‍ പോലിസ് സന്നാഹം സജ്ജമാക്കിയിരുന്നെങ്കിലും ബലപ്രയോഗമോ മറ്റ് നടപടികളോ ഉണ്ടായില്ല. ബലം പ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കിയിട്ടുണ്ടെത്രെ.

ദീര്‍ഘകാലമായി നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് ആണവ നിലയം പ്രവര്‍ത്തിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണ് സമരം വീണ്ടും ശക്തിപ്രാപിച്ചത്. കേന്ദ്ര നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്തു. സെപ്തംബര്‍ 11 മുതല്‍ റിയക്ടറുകളില്‍ ഇന്ധനം നിറയ്ക്കല്‍ ആരംഭിക്കുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് അവസാന ഘട്ട സമരത്തിന് ജനങ്ങള്‍ തയാറെടുത്തത്. ഇതിന്റെ ഭാഗമായി ഇടിന്തകരൈയില്‍ നിന്ന് കൂടങ്കുളത്തെ ആണവ നിലയത്തിന് മുന്നിലേക്ക് സമരം മാറ്റുകയായിരുന്നു.

ഇടിന്തകരൈയില്‍ നിന്ന് പ്രകടനമായി ആണവ നിലയത്തിന് മുന്നിലെത്തി ഉപരോധം ആരംഭിക്കാനായിരുന്നു തീരുമാനം. പ്രകടനത്തെ നേരിടാനും സമരക്കാരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞ ദിവസം പോലിസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പതിനായിരത്തോളം പോലിസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. ഈ വിവരമറിഞ്ഞ സമരക്കാര്‍ പ്രകടനത്തിനെറ രീതിയും വഴിയും മാറ്റുകയായിരുന്നു. ഇടിന്തകരൈയില്‍ നിന്ന് മുവ്വായിരത്തോളം പേരടങ്ങിയ സംഘം പ്രകടനമായി തീരദേശം വഴി ആണവ നിലയത്തിന്റെ പിന്‍ഭാഗത്തേക്ക് നീങ്ങി. ഇതിന് സമാന്തരമായി സമീപ ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ കടല്‍ വഴി തീരത്തെത്തി. ഇരുപതിനായിരത്തോളം പേര്‍ ഇപ്പോള്‍ തീരത്തുണ്ട്.

രാവിലെ 11ന് ആരംഭിച്ച പ്രകടനം കിഴക്കന്‍ ഭാഗത്തെ ആണവ നിലയ മതിലിനോട് ചേര്‍ന്ന് പിന്‍ ഗേറ്റിലേക്ക് നീങ്ങി. ഏതാണ്ട് അഞ്ഞൂറ് മീറ്റര്‍ അകലെ പ്രകടനം പോലിസ് തടഞ്ഞു. അതോടെ കുത്തിയയിരപ്പ് സമരം തുടങ്ങി. കടുത്ത ചൂട് വകവക്കാതെ പകല്‍ മുഴുവന്‍ തീരത്ത് നടന്ന സമരത്തോട് വൈകുന്നേരം വരെയും സര്‍ക്കാര്‍ പ്രതികരിച്ചില്ല. ഇതോടെയാണ് രാത്രിയും അവിടെത്തന്നെ കഴിയാന്‍ സമരക്കാര്‍ തീരുമാനിച്ചത്. സമരക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നേതാക്കള്‍ ഏറെ പ്രയാസപ്പെട്ടു. കുടിവെള്ളവും പച്ചക്കറിയുമായി വന്ന വാഹനം പോലിസ് വഴിയില്‍ തടഞ്ഞു. മറ്റ് വാഹനങ്ങളെയും പലയിടത്തും പോലിസ് തടയുന്നുണ്ട്. രാവിലെ മുതല്‍ വീടൊഴിഞ്ഞുവന്നവര്‍ക്ക് രാത്രിയോടെ വളണ്ടിയര്‍മാര്‍ കഞ്ഞി വിതരണം ചെയ്തു. എസ്.പിയുമായും കലക്ടറുമായും സംസാരിക്കാന്‍ സമര സമിതി നേക്കള്‍ തയാറായിട്ടില്ല. കേന്ദ്ര^സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധകള്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൂത്തുക്കുടി അടക്കം വിവിധ മേഖലകളില്‍ നിരാഹാര^ഉപവാസ സമരങ്ങള്‍ നടന്നു.

(09/09/12)

Thursday, September 22, 2011

അസാധാരണ സമരവീര്യം; കേരളത്തിനും കരുതല്‍ (കൂടംകുളം-3)

കൂടംകുളത്തേക്കുള്ള വഴികളെല്ലാം 12 ദിവസമായി പോലിസ് നിയന്ത്രണത്തിലാണ്. പുറംലോകത്തുനിന്ന് ഇവിടേക്കെത്താവുന്ന മൂന്ന് റോഡുകളിലെ ബസ് സര്‍വീസ് 25 കിലോമീറ്ററകലെ വച്ച് പോലിസ് തടഞ്ഞിരന്നു. സ്വകാര്യ വാഹനങ്ങള്‍ക്കുപോലും കര്‍ശന നിയന്ത്രണം. എന്നിട്ടും സമരത്തിനൊരു തളര്‍ച്ചയുമുണ്ടായില്ല. എന്നല്ല, ദിവസവും അത് കുടുതല്‍ രൂക്ഷമാകുകയും ചെയ്തു. ഈ വഴികള്‍താണ്ടിയെത്തുന്നവരെ സമര ഭൂമിയിലെത്തിക്കാന്‍ നാട്ടുകാര്‍ സദാ സന്നദ്ധരാണ്. സമരത്തെ അനുകൂലിക്കുന്ന ആരെയും അവരേറ്റെടുക്കും. റോഡില്‍ കാണുന്നവരോട് വഴി ചോദിച്ചാല്‍ മറുപടിക്കൊപ്പം അത്യാവേശത്തോടെ അവര്‍ നിലപാടും പറയും: 'ഞങ്ങളും സമരത്തിലാണ്.'
ഇവര്‍ക്കിത് വെറും സമരമല്ല. നിത്യജീവിതം അടിമുടി നിശ്ചലമാക്കിയാണവര്‍ പോരാട്ടത്തിനിറങ്ങിയത്. മല്‍സ്യത്തൊഴിലാളികള്‍ വള്ളവും ബോട്ടും കരക്കുകയറ്റി. കര്‍ഷകര്‍ പണിയായുധം ഒതുക്കി. കച്ചവടക്കാര്‍ കടകള്‍ പൂട്ടി. വിദ്യാര്‍ഥികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ചു. ആരാധനാലയങ്ങള്‍ സമരകേന്ദ്രങ്ങളായി. മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളില്‍ കല്ല്യാണവും ശവസംസ്കാരവും വരെ സമരപ്പന്തലിലെ പരിപാടികള്‍ക്കനുസരിച്ച് നിശ്ചയിക്കുന്നു. ഈ ഗ്രാമീണ ജനത അത്രമേല്‍ ഈ സമരത്തെ ചുമലിലേറ്റിയിരിക്കുന്നു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് വഴങ്ങുകയല്ലാതെ സര്‍ക്കാറിനും മറ്റുവഴികളില്ലായിരുന്നു.
തുടക്കത്തില്‍ സമരത്തെ തള്ളിയ മുഖ്യമന്ത്രി ജയലളിത പിന്നീട് ചര്‍ച്ചക്ക് തയാറായതും അതുകൊണ്ട് തന്നെ. പ്ലാന്റ് പൂട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ഉറപ്പും കൊടുത്തു. എന്നാല്‍ ഈ വാര്‍ത്തകേട്ടിട്ടും സമരപ്പന്തല്‍ ഒഴിഞ്ഞിട്ടില്ല. ചര്‍ച്ചക്ക് പോയവര്‍ തിരിച്ചെത്തിയ ശേഷം അക്കാര്യം തീരുമാനിക്കാമെന്നാണ് അവരുടെ നിലപാട്. ഇന്ന് നിരാഹാരം അവസാനിപ്പിച്ച് മറ്റുസമരങ്ങള്‍ തുടരാനാണ് സമിതി ആലോചിക്കുന്നത്. അതിനും പക്ഷെ ഈ നാട്ടുകാരുടെ സമ്മതം വേണം.
നിരാഹരം കിടക്കുന്ന 127 പേര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദിവസവും 15,000ഓളം പേര്‍ ഉപവാസത്തിനായി എത്തുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളില്‍നിന്നായിരുന്നു ഇവരെത്തിയത്. ഗ്രാമങ്ങള്‍ മാറിമാറിഇതില്‍ പങ്കെടുത്തു. സമരപ്പന്തലിന് ഉള്‍കൊള്ളാനാകുംവിധം സംഘാടകര്‍ തന്നെ വരുത്തിയ ക്രമീകരണമായിരുന്നു ഇത്. എന്നാല്‍ ഏറ്റവുമടുത്ത ഗ്രാമങ്ങളായ കൂത്തങ്കളി, തോമയാര്‍പുരം, കൂട്ടപ്പള്ളി, പെരുമണല്‍, വൈറാവി തുടങ്ങിയ ഗ്രാമങ്ങള്‍ ദിവസവും രാവിലെ ഇവിടെ എത്തും. വൈകുന്നേരം അഞ്ച് മണിവരെ ഉപവാസം. പുന്നക്കായല്‍ മുതല്‍ തുടപ്പുള്ളി വരെയുള്ള 120 കിലോമീറ്റര്‍ പ്രദേശത്ത് ഇവര്‍ മല്‍സ്യബന്ധനം നിര്‍ത്തിവച്ചു. 20 കിലോമീറ്റര്‍ പരിധിയില്‍ മുഴുവന്‍ കടകളും അടച്ചിട്ടു. വീടുകളില്‍ കരിങ്കൊടി കെട്ടി. ചില ഗ്രാമങ്ങള്‍ റേഷന്‍ കാര്‍ഡ് സര്‍ക്കാറിന് തിരിച്ചുകൊടുത്തു. തെരുവിലും കടവരാന്തകളിലും തീരത്തുമെല്ലാം കൂട്ടംകൂടിയിരിക്കുന്നവരുടെ വാക്കിലും പ്രതിഷേധം തന്നെ. ഇടിന്തരകരയിലെ സമരപ്പന്തലില്‍ മാത്രമല്ല, അക്ഷരാര്‍ഥത്തില്‍ നാടാകെ സമരം. സമരത്തെ സാമ്പത്തികമായി നിലനിര്‍ത്തിയതും ഈ ഗ്രാമങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന പണമാണ്. ദൂരദിക്കുകളില്‍നിന്നുപോലും അവര്‍ സ്വയം ഓടിയെത്തിയതും സ്വന്തം ചിലവില്‍.
പന്തലില്‍ നിറയെ സ്കൂള്‍ യൂണിഫോമിട്ട കുട്ടികളുണ്ട്. നിരാഹരം തുടങ്ങിയത് മുതല്‍ ഇവരിവിടെ ദിവസവുമെത്തുന്നു. സ്വയം ക്ലാസുകള്‍ ബഹിഷ്കരിച്ചിറങ്ങിയതാണവര്‍. ബാഗും പുസ്തകക്കെട്ടുമായി വീട്ടില്‍നിന്നവര്‍ സമരപ്പന്തലിലേക്കാണ് വരുന്നത്. കുടംകുളം, കൂട്ടപ്പള്ളി, കൂത്തങ്കളി, തോമയാര്‍പുരം, ഓവറി, മണപ്പാട്, ആളന്തലൈ, അമലൈ നഗര്‍ എന്നിവിടങ്ങളിലെ 12 സ്കൂളുകള്‍ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടില്ല. അധ്യാപകര്‍ ഒപ്പിട്ട് മടങ്ങുന്നു. പ്രദേശത്തെ ഏക കോളജിലും കുട്ടികള്‍ കയറുന്നില്ല.
സമരം നടക്കുന്നത് ഇടിന്തകരെ ലൂര്‍ദ് ചര്‍ച്ച് മുറ്റത്താണ്. ഈ മുറ്റം അവസാനിക്കുന്നത് വിനായകര്‍ കോവില്‍ മുറ്റത്തും. ഈ പ്രദേശത്തെ എല്ലാ മതകേന്ദ്രങ്ങളും സമരത്തില്‍ തന്നെയാണ്. സമരം റിലേ നിരാഹാരമാക്കാന്‍ ഇടക്ക് സമരസമിതി ആലോചിച്ചു. എന്നാല്‍ അത്തരമൊരു ഇളവ് വേണ്ടെന്ന് ജനങ്ങളൊന്നടങ്കം വാശിപിടിച്ചതോടെ സംഘാടകര്‍ക്ക് പിന്‍മാറേണ്ടിവന്നു. സമരം മറ്റിടങ്ങളിലേക്കും പടരുകയാണ്. കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ വഴിതടഞ്ഞു. പലസമയത്തായി ഇത് പലയിടത്തും ആവര്‍ത്തിക്കുന്നു. ഗ്രാമീണ നിഷ്കളങ്കതയുടെ സ്വാഭാവിക വീറും വാശിയുമാണ് ഈ സമരത്തിന്റെ കരുത്ത്.ഈ സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കുകയല്ലാതെ സമസ്ഥാന സര്‍ക്കാറിനും മറ്റ് വഴികളില്ലായിരുന്നു.
പ്ലാന്റ തമിഴ്നാട്ടിലാണെങ്കിലും ഇതിന്റെ അപകട ഭീഷണയില്‍ കേരളത്തിനും തുല്ല്യ സാധ്യതയാണ്. സ്വാഭാവിക വികിരണം പോലും തിരുവനന്തപുരം ജില്ലയിലെ പ്രദേശങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പ്രൊഫ. എസ്.പി ഉദയകുമാര്‍ പറയുന്നു. 'വലിയ അപകടമുണ്ടായാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ അത് കവര്‍ന്നെടുക്കും. അതിനാല്‍ ഞങ്ങളുടെ ഈ സമരം കേരളത്തിനുകൂടി വേണ്ടിയാണ്. കേരളത്തിലെ ഈ മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ക്കും സമിതി കത്തയച്ചിരുന്നു. ആരും ഇതേപറ്റി ബോധവാന്‍മാരല്ല എന്നാണ് മനസ്സിലാകുന്നത്. ഒരു സുരക്ഷാ മുന്‍കരുതലും എവിടെയുമില്ല. കേരളീയര്‍കൂടി ഈ സമരത്തില്‍ പങ്കാളികളാകണം. കേരളത്തില്‍ നിന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷനും ഇവിടെ വന്നിരുന്നു. എന്നാല്‍ ഇതുപോലൊരു ജനമുന്നേറ്റം അവിടെയും ആവശ്യമാണ്. ഫുകുഷിമ ദുരന്തം കൂടംകുളത്തിന്റെ കാര്യത്തില്‍ കേരളത്തിന് നല്ല പാഠമാണ്. 5000 മൈല്‍ ദൂരെ വരെ വികിരണമുണ്ടായതായാണ് റിപ്പോര്‍ട്ട്. 130 കിലോമീറ്റര്‍ അകലെയും പ്ലാന്റിനകത്തും ഒരേ അളവില്‍ വികിരണം സംഭവച്ചു' ^ഉദയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
സോളിഡാരിറ്റിക്കും മത്സ്യത്തൊഴിലാളി ഫെഡറേഷനും ഏതാനും ആക്ടിവിസ്റ്റുകള്‍ക്കുമപ്പുറം, വരാനിരിക്കുന്ന വന്‍ദുരന്തം കേരളീയര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. നിത്യവൃത്തി നിറുത്തിവച്ച്, മക്കളുടെ പാഠപുസ്തകം പൂട്ടിവച്ച്, കടകള്‍ക്ക് താഴിട്ട്, പട്ടിണികിടന്നാണ് ഇവിടെ തമിഴ് ജനത വരുംതലമുറകള്‍ക്കായി സ്വജീവിതം സമര്‍പിക്കുന്നത്. ലോകമാകെ നിരാകരിക്കുന്ന ആണവ മോഹങ്ങള്‍ക്കെതിരെ ഈ മല്‍സ്യത്തൊഴിലാളികള്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതക്കൊപ്പമെത്താന്‍ പ്രബുദ്ധ മലയാളിക്ക് ഇനിയുമായിട്ടില്ല. ആണവ ദുരന്തത്തിന്റെ വ്യാപ്തി തെളിയിച്ച ഫുകുഷിമക്ക് ശേഷവും.

(madhyamam 22...09...11)

Wednesday, September 21, 2011

നുണകളില്‍ പടുത്തുയര്‍ത്തിയ ആണവ നിലയം (കൂടംകുളം-2)

ഇടിന്തകരെയിലെ സമരപ്പന്തലില്‍ ശനിയാഴ്ച ഉച്ചക്കെത്തിയ ഒരു ഡി.എം.കെ നേതാവ് പ്രസംഗം അവസാനിപ്പിച്ചതിങ്ങനെ: 'ഈ സമരത്തെ പിന്തുണച്ച കലൈഞ്ജറെ യേശുവിനെപ്പോലെ കാണണം. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം എവിടെയും ഓടിയെത്തും.' പറഞ്ഞുതീരും മുമ്പ് സദസ്സും നിരാഹാരക്കാര്‍ കിടക്കുന്ന വേദിയും ഇളകി. ആണവ നിലയമുണ്ടാക്കുന്ന കേന്ദ്രത്തിനൊപ്പം ഭരിക്കുകയും ഇവിടെ വന്ന് ന്യായം പറയുകയും ചെയ്യുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. പ്രതികരണം ബഹളത്തിലേക്ക് നീങ്ങുന്നതിനിടെ സംഘടാകരിലൊരാള്‍ മൈക്കെടുത്തു. പോകാനൊരുങ്ങിയ ഡി.എം.കെ നേതാവിനെ തടഞ്ഞുനിര്‍ത്തി: 'ഇവിടെ പറഞ്ഞതെല്ലാം കലൈഞ്ജറോട് നേരിട്ട് പറയണം. എന്നിട്ട് മന്‍മോഹനോട് പറഞ്ഞ് ഈ ആണവ നിലയം പൂട്ടിക്കണം. നിങ്ങളും കൂടിയാണല്ലോ അവിടെ ഭരിക്കുന്നത്.' ഏതെങ്കിലും കക്ഷിയോട് മാത്രമല്ല ഈ കാര്‍ക്കശ്യം. വരുന്നവരെല്ലാമിങ്ങനെ ജനങ്ങളുടെ പോരാട്ട വീര്യം നേരിട്ടറിയുന്നു. മരണമുഖത്തെത്തിയ ഗ്രാമീണ ജനതയുടെ അതിജീവന സമരത്തിന്റെ അവസാന ചുവടില്‍ അനിവാര്യമായ തീഷ്ണതയാണിത്. ആണവാനുകൂലികള്‍ കൂടംകുളത്തിന് വേണ്ടിയുയര്‍ത്തുന്ന വാദങ്ങള്‍ പൊള്ളയാണെന്ന തരിച്ചറിവുകൂടി ഈ കാര്‍ക്കശ്യത്തിന് പിന്നിലുണ്ട്. അക്കാദമിക വൈദഗ്ദ്യമില്ലാത്ത നിഷ്കളങ്കരായ ഗ്രാമീണര്‍ ആണവ വാദികളുടെ വ്യാജ ന്യായങ്ങള്‍ക്ക് പോലും അക്കമിട്ട് മറുപടി പറയാന്‍ തുടങ്ങിയിരിക്കുന്നു.
ഊര്‍ജോല്‍പാദനത്തിന്റെ കൂറ്റന്‍ അക്കങ്ങളാണ് എല്ലാകാലത്തും ആണവാനുകൂലികളുടെ തുറുപ്പുചീട്ട്. ഇന്ത്യന്‍ അനുഭവങ്ങളെല്ലാം ഇത് നിരാകരിക്കുമ്പോഴും വീണ്ടും വീണ്ടുമവര്‍ നുണകള്‍ ആവര്‍ത്തിക്കും. കൂടംകുളത്തും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ റിയാക്ടര്‍ സ്ഥാപിക്കാന്‍ വഴിയൊരുക്കിയത് തന്നെ നുണക്കഥകള്‍ മെനഞ്ഞും വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കിയുമാണ്. 1998ല്‍ സര്‍ക്കാര്‍ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തില്‍ പദ്ധതി പ്രദേശത്തിന് ഏറ്റവുമടുത്ത 15 കിലോമീറ്റര്‍ ചുറ്റളവില്‍ 10,000ല്‍ താഴെ ജനങ്ങളേയുള്ളൂ എന്നായിരുന്നു 'കണ്ടെത്തിയത്' എന്ന് എം. പുഷ്പരയാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പച്ചക്കള്ളമായിരുന്നു. ഇടിന്തകരെ മാത്രം 400 വര്‍ഷം പഴക്കമുള്ള മല്‍സ്യത്തൊഴിലാളി ഗ്രാമമാണ്. ഒന്നര ലക്ഷം ജനങ്ങളെങ്കിലും ഏറ്റവും ചുരുങ്ങിയതുണ്ടാകും. 30 കിലോമീറ്റര്‍ ആയാല്‍ അത് ദശലക്ഷമടുക്കും. തമിഴ്നാട്ടില്‍ ഏറ്റവുമേറെ ജനസാന്ദ്രതയുള്ള ദക്ഷിണ മേഖലയുമാണിത്. ഇപ്പോള്‍ തന്നെ പദ്ധതി പരിസരത്ത് മീന്‍പിടുത്തം നിരോധിച്ചു. 500 മീറ്ററാണ് പരിധി പറഞ്ഞിരുന്നത് എങ്കിലും ഫലത്തല്‍ കിലോമീറ്ററിലധികം നിരോധമാണ്. കടലില്‍ പട്രോളിംഗിനിറങ്ങുന്ന സൈനികരുമായി സംഘര്‍വും പതിവായി. കൂടുതല്‍ മല്‍സ്യ ലഭ്യതയുള്ള പ്രദേശങ്ങളിലാണ് നിരോധം സംഭവിച്ചത്. കടലില്‍ കമ്പനി സുരക്ഷാ ഭിത്തി കെട്ടി. ഇതോടെ തൊട്ടടുത്ത ഗ്രാമങ്ങളായ കൂത്തങ്കിളി, ഇടിന്തകരെ, ഓവറി തുടങ്ങിയിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഓവറിയില്‍ 40ല്‍ഏറെ വീടുകള്‍ തകര്‍ന്നു. റോഡ്് കടലെടുത്തു. പള്ളി അപകടാവസ്ഥയിലാണ്.
പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പുറത്തുവിട്ടില്ല. പൊതുജനങ്ങളുടെ പരാതി കേള്‍ക്കാന്‍ തയാറായില്ല. ജനാധിപത്യ വിരുദ്ധമായി അടിച്ചേല്‍പിക്കപ്പെടുകയായിരുന്നു പദ്ധതിയെന്ന് എസ്.പി ഉദയകുമാര്‍ പറയുന്നു. കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്നതായിരുന്നു മറ്റൊരു നുണ. എന്നാല്‍ പദ്ധതിയുടെ 5 കിലോമീറ്റര്‍ പ്രദേശം 1991ല്‍ സംസ്ഥാന സര്‍ക്കാര്‍ അണുവികിരണ മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ കുടിയൊഴിപ്പിക്കല്‍ ഉറപ്പായി. ഇതിനിടെ കൂടംകുളത്ത് നിര്‍മിച്ച സ്കൂളിന്റെ ഒന്നാം നില സുരക്ഷാപ്രശ്നം പറഞ്ഞ് സര്‍ക്കാര്‍ ഇടിച്ചുകളഞ്ഞു. എന്നാല്‍ സൂനാമി ബാധിതരായ 450ഓളം കുടുംബങ്ങളെ പദ്ധതിയുടെ തൊട്ടടുത്ത് പുനരധിവസിപ്പിച്ചു. ഈ വൈരുദ്ധ്യങ്ങള്‍ക്കും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.
ലോ ഗ്രേഡ് അവശിഷ്ടങ്ങളും റിയാക്ടറില്‍ നിന്നുള്ള ചൂടുവെള്ളവും കടലിലേക്കാണ് ഒഴുക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ മല്‍സ്യമേഖലയെ പദ്ധതി ബാധിക്കില്ലെന്ന വാദവും ജനം തള്ളി. മൂന്ന് മുതല്‍ ആറുവരെ പ്ലാന്റുകള്‍ക്ക് തീര സംരക്ഷണ നിയമ പ്രകാരം അനുമതി കൊടുക്കില്ലെന്ന് നേരത്തേ മന്ത്രി ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. അപ്പോള്‍ എങ്ങനെ അതേ സ്ഥലത്തുള്ള ഒന്നും രണ്ടും പ്ലാന്റുകള്‍ക്ക് അത് ലഭിച്ചുവെന്ന ചോദ്യമുയര്‍ന്നു. തമിഴ്നാട്ടിലെ തന്നെ കല്‍പാക്കം ആണവ നിലയത്തിന് സമീപത്തെ ഗ്രാമങ്ങളെ കാന്‍സറും മറ്റ് മാരക രോഗങ്ങളും കീഴടക്കുന്നുവെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. കെട്ടിട നിര്‍മാണത്തിലെ വൈകല്യം നാട്ടുകാര്‍ നേരിട്ടറിഞ്ഞതാണ്. പലതവണ അപകടങ്ങളുണ്ടായി. മരണങ്ങളും. കടല്‍തീരത്തെ മണല്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാലാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
ആണവ നിലയത്തിലെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കരാറിലും ഇപ്പോള്‍ മാറ്റം വന്നു. നശിച്ചുതീരാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്ന അവശിഷ്ടങ്ങളാണ് ആണവ പദ്ധതിയിലെ ഏറ്റവും അപകടകാരി. ആദ്യ കരാര്‍ പ്രകാരം ഇത് റഷ്യ തന്നെ കൊണ്ടുപോകുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പുതുക്കിയപ്പോള്‍ വേസ്റ്റ് സൂക്ഷിക്കല്‍ ഇന്ത്യയുടെ തന്നെ ബാധ്യതയാക്കി. കല്‍പാക്കത്തെ ഫാസ്റ്റ് ബ്രീഡര്‍ പ്ലാന്റില്‍ ഇതുപയോഗിക്കാമെന്നാണത്രെ പുതിയ വ്യവസ്ഥ. ഇവിടെ ഉപയോഗിച്ചാല്‍ തന്നെ അത് 10 ശതമാനത്തില്‍ അധികം വേണ്ടിവരില്ല. ബാക്കി 90ശതാനത്തിന്റെ കാര്യത്തില്‍ ആര്‍ക്കുമൊരു പിടിയുമില്ല. 2008ല്‍ ഉണ്ടാക്കിയ റഷ്യന്‍ കരാര്‍ പ്രകാരം ദുരന്തമുണ്ടായാല്‍ അതിന്‍െ ഉത്തരവാദിത്തത്തില്‍ നിന്ന് കമ്പനിയില്‍ പങ്കാളിയായ റഷ്യയെ ഒഴിവാക്കുകയും ചെയ്തു.
പ്രകൃതി ദുരന്ത സാധ്യതകളാണ് കൂടംകുളം നേരിടുന്ന വലിയ ഭീഷണി. ഇതിനെതിരെ ബാലിശമായ വാദങ്ങളുമായാണ് സര്‍ക്കാര്‍ രംഗത്തുവന്നത്. 25 അടി ഉയരത്തിലായതിനാല്‍ സൂനാമി ബാധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ജയലളിതയുടെ വാദം. 130 അടി ഉയരമുള്ള കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമക്ക് മുകളില്‍ സൂനാമ്മിത്തിര കയറിയത് നേരില്‍ കണ്ടവരോടാണ് മുഖ്യമന്ത്രിയുടെ ഈ വാദം. കുടംകുളമാകട്ടെ ഭൂകമ്പ സാധ്യതാ മേഖലയുമാണ്. 2006ല്‍ ഭൂമി കുലുക്കമുണ്ടായിട്ടുമുണ്ട്. സൂനാമിയും ഭൂകമ്പവും ജപാനിലെ ഫുകുഷിമ ആണവ നിലയത്തിലുണ്ടാക്കിയ ദുരന്തം നാട്ടുകാരെ ഞെട്ടിച്ചു. ഇപ്പോഴത്തെ തീവ്രസമരത്തിലേക്ക് അവരെ നയിച്ചതും ഫുകുഷിമയാണ്. വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ ഹരിപൂര്‍ പദ്ധതി അവസാനിപ്പിച്ചതും കേരളത്തില്‍ ആണവ പദ്ധതി നിര്‍ദേശം തന്നെ ജനകീയ പ്രതിഷേധത്തില്‍ ഉപേക്ഷിച്ചതും അവര്‍ ഇന്ധനമാക്കുന്നു. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ദുരന്തങ്ങള്‍ തലയിലേറ്റാന്‍ തമിഴര്‍ വിധിക്കപ്പെടുന്നതെങ്ങനെയെന്ന ചോദ്യവും ഈ സമരത്തെ അതിതീവ്രതയോടെ മുന്നോട്ടുനയിക്കുന്നതില്‍ സുപ്രധാനമായി മാറിക്കഴിഞ്ഞു. (തുടരും)

(madhyamam 21..09..11)

Monday, September 19, 2011

കൂടംകുളം: അതിജീവനത്തിന് അവസാന ചുവട് (ഭാഗം ഒന്ന്)

ഇടിന്തകരെയിലെ നിരാഹാരസമരത്തിന്റെ ആറാംദിവസം അവശയായി ആശുപത്രിയിലേക്ക് മാറ്റിയ അറുപതുകാരിയായ സില്‍വൈ ലൂര്‍ദ് ബോധംവീണപ്പോള്‍ ചുറ്റുംനിന്നവരോട് പൊട്ടിത്തെറിച്ചു: 'ആരുപറഞ്ഞുനിങ്ങളോട് എന്നെ ആശുപത്രിയിലാക്കാന്‍? ട്രിപ്പ് കയറ്റാന്‍? മതി മരുന്ന്. സമരപ്പന്തലിലേക്ക് തിരിച്ചുപോകണം. ചികില്‍സയും വേണ്ട. മരുന്നും വേണ്ട. പ്ലാന്റ് പൂട്ടുംവരും വരെ അവിടെകിടക്കും. അല്ലെങ്കില്‍ അവിടെക്കിടന്ന് മരിക്കട്ടെ.' കൂറ്റന്‍ കടല്‍ത്തിരകള്‍ക്കെതിരെ തുഴയെറിഞ്ഞും മഴയെത്താത്ത മണ്ണടരുകള്‍ വരെ കൊത്തിക്കിളച്ചും നിത്യജീവിതമൊരുക്കുന്ന തമിഴ്ഗ്രാമീണരുടെ നിശ്ചയദാര്‍ഢ്യമായിരുന്നു ആ ക്ഷോഭമത്രയും. അതിന് മുന്നില്‍ സമര നേതാക്കളുടെ സാങ്കേതിക വാദങ്ങള്‍ അപ്രസക്തമായി. ഒടുവിലവര്‍ വീണ്ടും സമരപ്പന്തലിലെത്തി. കൂടംകുളം ആണവോര്‍ജ പദ്ധതിക്കെതിരെ അവസാന ഘട്ട സമരത്തിനിറങ്ങിയ മൂന്ന് ജില്ലകളിലെ ഗ്രാമീണ ജനതയുടെ സമര വീര്യത്തിന്റെ പ്രതീകങ്ങളിലൊന്നാണ് സില്‍വൈ. ഒരാളല്ല, നാടാകെയിറങ്ങിയിരിക്കുന്നു, ഈ സമരത്തിന്.
മാധ്യമങ്ങളും മധ്യവര്‍ഗ മൊബൈലുകളും ഇന്റര്‍നെറ്റും ചേര്‍ന്നുല്‍സവമാക്കിയ ദല്‍ഹി ഉപവാസങ്ങളുടെ ആഘോഷങ്ങളിവിടെയില്ല. സമരവേദികള്‍ക്കത്ര ഭംഗിയും മുദ്രാവാക്യങ്ങള്‍ക്കതുപേലെ താളവുമില്ല. ഓല കുത്തി മറച്ചും ടര്‍പോളിന്‍ വലിച്ചുകെട്ടിയും തണലൊരുക്കിയിട്ടും ഇളംചൂട് ബാക്കികിടക്കുന്ന കടലോരത്തെ മണല്‍പരപ്പിലിരുന്ന് അവരുയര്‍ത്തുന്ന മുറവിളികളില്‍ പക്ഷെ ദരിദ്ര ജീവിതത്തിന്റെ ചൂടും ചൂരുമുണ്ട്. അതിന്റെ തീവ്രതയും ആവേശവുമുണ്ട്. വീടിന്റെ ഉമ്മറപ്പടിയിലെത്തിയ മഹാദുരന്തത്തെ തടഞ്ഞുനിര്‍ത്താന്‍ ഇതില്‍കുറഞ്ഞൊരു സമരത്തിനുമാവില്ലെന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. മൂന്ന് ജില്ലകളില്‍നിന്നായി ദിവസവും സമരപ്പന്തലിലെത്തുന്നത് 15,000ഓളം പേര്‍. സ്വജീവിതം അടിമുടി നിശ്ചലമാക്കിയാണ് അവര്‍ അവസാനവട്ട പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. സമരം നടത്തുന്നവരും നയിക്കുന്നവരും ഇവര്‍തന്നെ. ഇന്ത്യകണ്ട അപൂര്‍വ ആണവവിരുദ്ധ സമരമായി ഇതുരൂപംപ്രാപിക്കുന്നതും ഈ സവിഷേശതകള്‍ കൊണ്ട് തന്നെയാണ്.
കന്യാകുമാരിയില്‍നിന്ന് 35 കിലോമീറ്റര്‍ ദൂരെയുള്ള തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 1988ലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സാങ്കേതിക വിദ്യക്ക് റഷ്യന്‍ കരാറുണ്ടാക്കി. അന്നുതന്നെ പ്ലാന്റിനെതിരെ പ്രതിഷേധങ്ങളും തുടങ്ങി. വളരെചെറിയ രീതിയില്‍, ഏതാനും വ്യക്തികളും കൂട്ടായ്മകളുമായിരുന്നു അതിന് പിന്നില്‍. തൊട്ടടുത്ത വര്‍ഷം മേധാപട്കര്‍ നയിച്ച സേവ് ലൈഫ് ആന്റ് സേവ് വാട്ടര്‍ കാമ്പയിനില്‍ കൂടംകുളം മുഖ്യവിഷയമായി. 1998ല്‍ പദ്ധതി കരാര്‍ പുതുക്കി. അതോടെ വീണ്ടും സമരമുയര്‍ന്നു. വലിയ പ്രതിഷേധ റാലി നടന്നു. അവിടംതൊട്ട് ഇടക്കിടെ ഇവിടെ സമരങ്ങള്‍ തുടര്‍ന്നു. പദ്ധതി സംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോഴേല്ലാം പ്രതിഷേധവുമുരും. പ്രമുഖര്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അത് രൂക്ഷമായി. ശാസ്ത്രഞ്ജര്‍ മുതല്‍ എ.പി.ജെ അബ്ദുല്‍ കലാമടക്കമുള്ള ഭരണ നേതാക്കള്‍ വരെ ആ പ്രതിഷേധമറിഞ്ഞു.
എട്ട് പ്ലാന്റുകളില്‍ നിന്നായി 8000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ഇതില്‍ ഒന്ന് പൂര്‍ത്തിയായി. രണ്ടാമത്തേത് അന്തിമഘട്ടത്തിലാണ്. നാലെണ്ണത്തിന് തീര നിയന്ത്രണ നിയമത്തിന്റെ അനുമതി കിട്ടിയിട്ടില്ല. 6,000 കോടിയാണ് തുടക്കത്തില്‍ പറഞ്ഞ പദ്ധതി ചെലവ്.1998ല്‍ അത് 15,500 കോടിയാക്കി. 13,171 കോടിയെന്ന് 2001ല്‍ മന്ത്രിതല സംഘം പ്രഖ്യാപിച്ചു. ഇതില്‍ 6,775 കോടി ഇന്ത്യന്‍ നിക്ഷേപവും ബാക്കി നാല് ശതമാനം പലിശക്ക് റഷ്യന്‍ വായ്പയും. ഇതേകണക്കുതന്നെയാണോ 2011ലും സര്‍ക്കാര്‍ പറയുന്നതെന്ന് ഇനിയും വ്യക്തമല്ല.
പദ്ധതിയുടെ തുടക്കം തൊട്ടുതന്നെ പ്രതിഷേധവുമുയര്‍ന്നെങ്കിലും ദരിദ്ര ഗ്രാമീണരുടെ നിത്യജീവിതത്തിനുമേല്‍ വളരാന്‍ അതിനായില്ല. തൊഴിലും വെള്ളവും വികസനവും വാഗ്ദാനം ചെയ്ത കമ്പനിയുടെ പ്രലോഭനവും പലയെരും മോഹിപ്പിച്ചു. അതോടെ കടലിനോട് ചേര്‍ന്ന പ്രദേശമായിട്ടും സ്ഥലമെടുപ്പ് സുഗമമായി നടന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെ മല്‍സ്യത്തൊഴിലാളികള്‍ സമരത്തോടൊപ്പം ചേര്‍ന്നു. മറ്റ് വിഭാഗങ്ങള്‍ അപ്പോഴും മാറിനിന്നു. ഈ വിഭജനത്തില്‍ ജാതിയും പ്രധാന കാരണമായി. പ്രദേശവാസിയായ തമിഴ് മാന്തന്‍, പ്രൊഫ. എസ്.പി ഉദയകുമാര്‍, പുരോഹിതനായിരുന്ന എം. പുഷ്പരായന്‍ എന്നിവരായിരുന്നു തുടക്കം മുതല്‍ പദ്ധതിക്കെതിരെ ബോധവല്‍കരണവുമായി രംഗത്തിറങ്ങിയത്. 1996ല്‍ തമിഴ് മാന്തന്‍, കുടംകുളം ആണവ പദ്ധതി വിരുദ്ധ സമിതിയുണ്ടാക്കി. ഇദ്ദേഹമിപ്പോള്‍ കിടപ്പിലാണ്. ഈ സംഘമാണ് ഇന്ന് സമരം നയിക്കുന്ന പീപ്പിള്‍സ് മൂവ്മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ) ആയി വളര്‍ന്നത്. വിദേശ സര്‍വകലാശാലകളിലടക്കം വിസിറ്റിംഗ് പ്രൊഫസറായ ഉദയകുമാറും ഇപ്പോള്‍ ആണവ വിരുദ്ധ ആക്ടിവിസ്റ്റായ പുഷ്പരായനുമാണ് ഇതിന്റെയും തലപ്പത്ത്. സമരസമിതി കൊ ഓര്‍ഡിനേറ്ററും ഉദയകുമാര്‍ തന്നെ.
കാല്‍നൂറ്റാണ്ടോളം നീണ്ട ചെറുത്തുനില്‍പുകളുടെ തുര്‍ച്ചയാണ് ഇപ്പോള്‍ രൂപപ്പെട്ട വന്‍ജനമുന്നേറ്റം. ഫുകുഷിമയിലെ ദുരന്ത വാര്‍ത്തയറിഞ്ഞവരെല്ലാം ഈ സമരത്തില്‍ സ്വയം അണിചേരുകയായിരുന്നു. ജാതിയും ജോലിയുമെല്ലാം മറന്ന് അവരിപ്പോള്‍ ഒന്നിച്ചിറങ്ങുന്നു. പി.എം.എ.എന്‍.ഇയുടെ നേതൃത്വത്തില്‍ ആഗസ്ത് 10ന് ഏകദിന ഉപവാസം നടത്തിയപ്പോള്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ട് തുടര്‍ സമരം ഒഴിവാക്കി. ഒക്ടോബര്‍ എട്ടിനകം ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍ സെപ്തംബര്‍ എട്ടിന് ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉടന്‍ പ്ലാന്റ് തുറക്കുമെന്ന് കമ്പനി മേധാവി പ്രഖ്യാപിച്ചു. ഇത് ചതിയാണെന്ന് ചൂണ്ടിക്കാട്ടി ക്ഷുഭിതരായ കൂടംകുളത്തുകാര്‍ തെരുവിലിറങ്ങി. ഇതോടെ അവിടെ സമരം നിരോധിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 500ഓളം പേര്‍ക്കെതിരെ കേസെടുത്തു. ഇത് പ്രതിഷേധത്തെ രൂക്ഷമാക്കി. രണ്ടിലൊന്നറിയാതെ പിന്‍മാറില്ലെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ സംഘടിച്ചു. സമീപ ഗ്രാമങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു. കൂടംകുളം സമ്പൂര്‍ണ പോലിസ് നിയന്ത്രണത്തിലായതോടെ സമരം തൊട്ടടുത്ത ഗ്രാമമായ ഇടിന്തകരെയിലേക്ക് മാറ്റി. പിന്നീട് കന്യാകുമാരി, തൂത്തുക്കുടി ജില്ലയിലെ 60ഓളം ഗ്രാമങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സെപ്തംബര്‍ 11ന് അനിശ്ചിതകാല സമരം തുടങ്ങി. 127 പേര്‍ സ്വയം നിരാഹരം പ്രഖ്യാപിച്ചു. ഇവര്‍ക്ക് പിന്തുണയുമായി ദിവസവും സമീപ ഗ്രാമങ്ങളൊഴുകിയെത്തും. പത്തുദിവസം പിന്നിട്ടിട്ടും സമരാവേശത്തിനൊരു കുറവുമില്ല. എന്നല്ല അത് പടരുകയുമാണ്.

(20...09...11)

പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ?

 കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരു പദ്ധതി നടപ്പാക്കി. പേര് ലേണേഴ്സ്. ലക്ഷ്യം കുട്ടികളെ മലയാളത്തില...