Thursday, January 12, 2017

മതമില്ലാത്ത വോട്ടിന്റെ മതവും ജാതിയും


മതേതര പ്രവര്‍ത്തനമായ തെരഞ്ഞെടുപ്പില്‍ ജാതി, മതം, വംശം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് ജയം റദ്ദാക്കാനുള്ള മതിയായ കാരണമാകുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സുപ്രീംകോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി രാജ്യത്ത് വ്യാപകമായ ആശങ്കയും ആശയക്കുഴപ്പവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (3) വകുപ്പ് പ്രകാരം മതം, ജാതി, വര്‍ണം മുതലായവയുടെ പേരില്‍  വോട്ട് ചോദിക്കുന്നത് നിലവില്‍ കുറ്റകരമാണ്. ഈ നിയമത്തിന് കൂടുതല്‍ വ്യാപ്തിയും പ്രഹരശേഷിയും നല്‍കുന്ന വ്യാഖ്യാനമാണ് സുപ്രിംകോടതി നടത്തിയത്. സ്ഥാനാര്‍ഥിക്ക് പുറമെ, സ്ഥാനാര്‍ഥിക്ക് വേണ്ടി ഈ രീതിയില്‍ ആര് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാലും തെരഞ്ഞെടുപ്പ് അസാധുവാക്കുമെന്നതാണ് പുതിയ മാറ്റം. മതം, വംശം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നതും പ്രചാരണം നടത്തുന്നതും ചര്‍ച്ചയോ സംവാദമോ നടത്തുന്നതും നിയമവിരുദ്ധമായി മാറി. ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി ഏതെങ്കിലും മത-ജാതി സംഘടനയോ മത
നേതാവോ പുരോഹിതനോ പണ്ഡിതനോ വോട്ടഭ്യര്‍ഥിച്ചാലും അത് കുറ്റകരമാകും. ഇത്തരം പരാതിയുള്ള തെരഞ്ഞെടുപ്പ് അഴിമതിയായാണ് കണക്കാക്കുക. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബഞ്ച്, മൂന്ന് പേരുടെ വിയോജിപ്പോടെയാണ് വിധി അംഗീകരിച്ചത്.

ഭൂരിപക്ഷത്തിന്റെ സാങ്കേതികതയില്‍ വിധി രാജ്യത്ത് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഈ വിധിക്ക് വഴിയൊരുക്കിയെ കേസ് ഏതെന്നത് ഇതിന്റെ സാമൂഹിക പ്രത്യാഘാതം ചര്‍ച്ച ചെയ്യുന്‌പോള്‍ ഏറെ പ്രസക്തമാണ്. ഹിന്ദു വര്‍ഗീയതയെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ സംഘ്പരിവാരം നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരായ കേസില് 1995ല്‍ ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബഞ്ച് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു.
ഹിന്ദുത്വം മതമല്ല, സംസ്‌കാരമാണെന്നും ഹിന്ദുത്വത്തിന്റെ  പേരില്‍ വോട്ടു ചോദിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ല എന്നുമായിരുന്നു വിധി. സംഘ്പരിവാര്‍ വാദങ്ങളെ ശരിവച്ച കോടതി വിധി രാജ്യത്തെ ഹിന്ദു വര്‍ഗീയ കേന്ദ്രങ്ങള്‍ക്ക്  വലിയ ഊര്‍ജമാണ് നല്‍കിയത്. ഇതിനെതിരെ നല്‍കിയ ഹരിജിയിലാണ് ഇപ്പോഴത്തെ വിധി. എന്നാല്‍ ഹിന്ദുത്വത്തിന് നല്‍കിയ നിര്‍വചനം പുനപ്പരിശോധിക്കാനോ പുതിയ വ്യാഖ്യാനത്തിന്റെ പരിധിയില്‍ ഹിന്ദുത്വയും ഉള്‍പെടുമോ ഇല്ലയോ എന്ന് വ്യക്തതവരുത്താനോ കോടതി തയാറായില്ല. പഴയ വിധിയെ പരോക്ഷമായിപ്പോലും കോടതി പരാമര്‍ശിച്ചില്ല. ഫലത്തില്‍ ഹിന്ദുത്വത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് തെറ്റല്ലാതാകുകയും ഹിന്ദുവിതര മതമോ സമുദായമോ തെരഞ്ഞെടുപ്പില്‍ പരാമര്‍ശിക്കപ്പെട്ടാല്‍ അത് കുറ്റകൃത്യമായി മാറുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്.

ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ മത-ഭാഷാ ന്യൂനപക്ഷങ്ങളെയും അധസ്ഥിത പിന്നാക്ക ദുര്‍ബല സമൂഹങ്ങളെയും ഈ വിധി കൊണ്ടെത്തിച്ചിരിക്കുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. ഇത്തരം സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമായ പാര്‍ട്ടികളുടെ നിലനില്‍പും മത-ജാതി-ഭാഷാ വിഭാഗങ്ങളുടെ പൌരാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരുടെ തെരഞ്ഞെടുപ്പ് രാഷ്ട്ട്രീയത്തിലെ പ്രാതിനിധ്യവും സാമുദായിക സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളുമെല്ലാം കുറ്റകൃത്യമായി മാറുകയാണ്. മതേതര രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ മതനിരപേക്ഷമാകണമെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം കുറ്റകൃത്യമായി മാറുന്നതോടെ സാമൂഹികമായി പുറന്തള്ളപ്പെടുന്നവര്‍ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ നിശ്ശബ്ദമാക്കപ്പെടുകയാണ് ചെയ്യുന്നത്. ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കുന്നതിനെയും സാമൂഹിക വിവേചനത്തെയും
അനീതിയെയും മറികടക്കാന്‍ ചോദ്യങ്ങളുന്നയിക്കുന്നതിനെയും രണ്ടായി കാണാതിരിക്കുന്നുവെന്നതാണ് ഈ വിധിയുടെ പോരായ്മ. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കുന്‌പോള്‍ ഇതിന്റെ വ്യാപ്തി ചെറുതല്ല. വിധിയെ സ്വാഗതം ചെയ്യാന്‍ ബിജെപി കാണിച്ച അത്യാവേശം, ഇതിന്റെ പ്രായോജകര്‍ ആരായിരിക്കുമെന്ന് വ്യക്തമാക്കുന്നുമുണ്ട്.

ഈ വിധിയുണ്ടായ സമയവും സന്ദര്‍ഭവും വര്‍ത്തമാനകാല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ഏറെ ശ്രദ്ധേയമാണ്. ദേശീയത, ദേശീയ ബോധം, ഭാഷ, സംസ്‌കാരം ഇത്യാദി ഘടകങ്ങളാലൊന്നും ഏകീകരിക്കപ്പെട്ടിട്ടില്ലാത്ത ജനതയാണ് ഇന്ത്യയിലുള്ളത്. എന്നല്ല, ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍  പൌരന്‍മാര്‍ക്കിടയില്‍ വലിയ വിഭജനങ്ങളുണ്ടാകുകയും ആ വിഭജനങ്ങള്‍ നിരന്തരമായ സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്യുന്നതാണ് ഇന്ത്യയിലെ ആഭ്യന്തര യാഥാര്‍ഥ്യം. ഓരോ സമുദായവും ഓരോ സംസ്‌കാരമായി മാറുകയും അവ, ഇന്ത്യയെന്ന ദേശ സങ്കല്‍പത്തിന് കീഴില്‍ ആ വൈവവിധ്യങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവിക്കുകയും ചെയ്യുന്നു. ജാതി, സാമൂഹിക പിന്നാക്കാവസ്ഥ, ഭാഷ തുടങ്ങിയവയെല്ലാം ഈ വൈവിധ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ഓരോ വിഭാഗത്തിന്റെയും സാമൂഹിക പദവിയെ നിര്‍ണയിക്കുന്നതിനും അതിലൂടെ ശ്രേണീബദ്ധമായ സാമൂഹിക ഘടന രൂപീകരിക്കുന്നതിനും കാരണമായിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്ര സംവിധാനം ഈ വൈവിധ്യത്തെ (സൈദ്ധാന്തികമായെങ്കിലും) ഏറെ ജനാധിപത്യപരമായാണ് സമീപിച്ചതും.

ചരിത്രപരമായ കാരണങ്ങളാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഈ സാമൂഹിക ഘടന ഒട്ടും പരിക്കേല്‍ക്കാതെ നിലനിന്നു. അതുകൊണ്ട് തന്നെ അധസ്ഥിത, പിന്നാക്ക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കടുത്ത വിവേചനമാണ് നേരിടേണ്ടിവന്നത്. എല്ലാതരം ചൂഷണങ്ങള്‍ക്കും അവര്‍ ഇരയായി. ദലിത്, മുസ്!ലിം വിഭാഗങ്ങളാണ് ഇതില്‍ ഏറ്റവുമേറെ ആക്രമിക്കപ്പെട്ടത്. പൈശാചികവത്കരണം മുതല്‍ അപരവത്കരണം വരെയുള്ള എല്ലാതരം സാമൂഹികാക്രമണങ്ങള്‍ക്കും അവര്‍ ഇരയായി. മാറി മാറിവന്ന ഭരണകൂടങ്ങളും അതിന്റെ ഭാഗമായി വികസിച്ച ഉദ്യോഗസ്ഥ സംവിധാനവും ജുഡീഷ്യറിയുമെല്ലാം അറിഞ്ഞും അറിയാതെയും ആ വിവേചനങ്ങളുടെ നടത്തിപ്പുകാരായി മാറി. ഭരണകൂടങ്ങളും ആ വിഭാഗങ്ങളും തമ്മിലെ പാരസ്പര്യത്തില്‍ പൌരന്‍/പൌര-സര്‍ക്കാര്‍ ബന്ധത്തിന്റെ സ്വാഭാവികതയുണ്ടായിരുന്നില്ല. സംശയവും അവിശ്വാസവുമായിരുന്നു ആ ബന്ധത്തിന്റെ അടിസ്ഥാന സ്വഭാവം. ആ ജനവിഭാഗങ്ങളുടെ അധികാര രൂപീകരണത്തെയും സാമൂഹിക പങ്കാളിത്തത്തെയും അത് അങ്ങേയറ്റം പരിമിതപ്പെടുത്തി.

ഭരണകൂടങ്ങളും അധീശ വിഭാഗങ്ങളും അവരെ നിരന്തരം അടിച്ചമര്‍ത്തി. രാജ്യത്തുണ്ടാകുന്ന ഓരോ നിയമവും ദിര്‍ബല വിഭാഗങ്ങളെ കൂടുതല്‍ കൂടുതല്‍ കുറ്റവാളികളാക്കി മാറ്റുന്ന തരത്തിലാണ് പ്രയോഗിക്കപ്പെട്ടത്. ഭീകര വിരുദ്ധ പോരാട്ടം എന്ന് പേരിട്ട് ഇന്ത്യയില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം നിഷ്‌കളങ്കരായ മുസ്ലിം യുവാക്കളെ ജയിലിലെത്തിക്കുന്നതിലാണ് കലാശിച്ചത്. യു എ പി എ പോലുള്ള കരിനിയമങ്ങള്‍ മുസ്ലിം വിരുദ്ധ നിയമങ്ങളായി മാറി. നിരപരാധികളും വിദ്യാസമ്പന്നരുമായ യുവാക്കളെ പിടികൂടി ഒരു തലമുറയുടെ അതിജീവന പദ്ധതികളെയാകെ തകര്‍ക്കുന്ന ഏജന്‍സിയായി ഭരണകൂടവും പൊലീസും മാറി. മറുഭാഗത്ത് സമാനമായ നിമങ്ങളും മാവോയിസ്റ്റ് ഭീഷണിയും പറഞ്ഞ് ദലിതരും സമാനമായരീതിയില്‍ ആക്രമിക്കപ്പെട്ടു.

ഇങ്ങിനെ എല്ലാ മേഖലകളിലും നീതി നിഷേധിക്കപ്പെട്ട ജനത അതിജീവനത്തിന് വേണ്ടി സ്വതന്ത്ര ഇന്ത്യയില്‍  സമാനതകളില്ലാത്ത പോരാട്ടമാണ് നടത്തിയത്. സമീപകാലത്ത് ആ പോരാട്ടം മൂര്‍ത്തമായ രാഷ്ട്രീയ രൂപം പ്രാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉത്തരാധുനികാനന്തര സമൂഹത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ ചിന്തകളിലും പ്രസ്ഥാനങ്ങളിലും ദുര്‍ബലരുടെ അസ്തിത്വ സംരക്ഷണം മുഖ്യ അജണ്ടയാക്കി മാറ്റുന്ന ചിന്താപദ്ധതികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഇത് മുസ്!ലിം, ദലിത് മുന്നേറ്റങ്ങളെ വലിയതോതില്‍ ശാക്തീകരിച്ചു. സ്വത്വരാഷ്ട്രീയം ഇന്ത്യയിലെ മുഖ്യ ചര്‍ച്ചകളിലൊന്നായി മാറി. പലതരത്തിലും തലത്തിലുമുള്ള ഉണര്‍വുകളാണ് ഇത് ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. അധീശ വിഭാഗങ്ങളുടെ മേധാവിത്തത്താല്‍ അദൃശ്യരാക്കപ്പെട്ടവര്‍ പൊതുധാരയില്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ സാന്നിധ്യവും ദൃശ്യതയും തന്നെ വലിയ രാഷ്ട്രീയ മുന്നേറ്റമായി മാറി. സംരക്ഷകരുടെ കൈയ്യില്‍ നിന്ന് കുതറിമാറി അവര്‍ സ്വയം അടയാളപ്പെടുത്തി. സാംസ്‌കാരിക സംഘങ്ങള്‍ മുതല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വരെ മുസ്!ലിം-ദലിത് കര്‍തൃത്വത്തില്‍ തന്നെ രൂപപ്പെട്ടു.

ഇന്ത്യയിലാകമാനം ഈ ഉണര്‍വ് പ്രകടമാണ്. കാന്പസുകള്‍ മുതല്‍ ഹൈന്ദവ വര്‍തീയതയുടെ പരീക്ഷണശാലയായ ഗുജറാത്തില്‍ വരെ ദലിത്, മുസ്ലിം പ്രതിരോധത്തിന്റെ പുതിയ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. വിവേചനത്തിനെതിരെ കൂടുതല് ചോദ്യങ്ങളും ഉച്ചത്തിലുള്ള എതിര്‍ ശ്ബദങ്ങളുമുയര്‍ന്നു. അവരുടെ പ്രതിരോധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമ്മര്‍ദ ശക്തിയായി മാറാന്‍ കഴിയുംവിധത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ വികസിച്ചു. സമീപകാലത്തുണ്ടായ ഭരണകൂട-സാമൂഹികാക്രമണങ്ങള്‍ക്കെതിരെ ദലിത്, മുസ്ലിം വിഭാഗങ്ങളില്‍നിന്നുണ്ടായ പ്രതിരോധം ഈ വളര്‍ച്ചെയെക്കൂടി അടയാളപ്പെടുത്തുന്നതായിരുന്നു. ഭീകരവേട്ടയുടെ പേരിലുണ്ടായ ഭരണകൂട അതിക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്ന മുസ്!ലിംകളുടെ പ്രതിഷേധവും ഉനയിലും ഹൈദരാബാദ് സര്‍വകലാശാലയിലുമൊക്കെയുണ്ടായ ദലിത് പ്രതിരോധങ്ങളുമെല്ലാം ഈ ഉണര്‍വിന്റെ പ്രതിഫലനമായിരുന്നു. ബട്!ല ഹൌസ് സംഭവം, ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങി ലൌജിഹാദും ജെ എന്‍ യുവിലെ നജീബ് തിരോധാനവും വരെയുള്ള സംഭവങ്ങളില്‍ പത്തോ ഇരുപതോ വര്‍ഷം മുന്പുണ്ടായിരുന്നതിനേക്കാള്‍ ഫലപ്രദവും ക്രിയാത്മകവുമായ (ഇവയിലെല്ലാം ഈ വിഭാഗങ്ങളുടെ പരിമിതികള്‍കൂടി പ്രകടമായെങ്കിലും) ഇടപെടലുകളാണ് മുസ്!ലിം-ദലിത് സംഘടനകളും ഇത്തരം പ്രശ്‌നങ്ങളോട് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയത്. താടിവക്കലും ആടുമേക്കലുമാണ് ഇസ്ലാമെന്ന് വിശ്വസിക്കുന്നവര്‍ വരെ അതെല്ലാം വിട്ട് യു എ പി എയെയും അധീശവര്‍ഗ ഗൂഡാലോചനകളെയും പറ്റി സംസാരിക്കാന്‍ തുടങ്ങുവോളം അത് വികസിച്ചുകഴിഞ്ഞു. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ മുന്പത്തേക്കാള്‍ ഏറെ സാമൂഹികമായ ചനലം സൃഷ്ടിക്കുന്നുമുണ്ട്. മുസ്!ലിം, ദലിത് മുന്‍കൈയ്യില്‍ രൂപപ്പെടുന്ന പ്രസിദ്ധീകരണങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യതയും അതില്‍ 'പ്രഖ്യാപിത മുഖ്യധാര'ക്കാരുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും ആ മാറ്റത്തില്‍ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുമുണ്ട്.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്താണ് ഈ വിധി വന്നിരിക്കുന്നത്. ദലിത് രാ്ഷ്ട്രീയ പരീക്ഷണങ്ങള്‍ വിജയകരമായി നടപ്പാക്കിയ സ്ഥലമാണത്.
യുപി ജനസംഖ്യയില്‍ ദലിത്, മുസ്ലിം വിഭാഗങ്ങള്‍ 40 ശതമാനത്തിലധികം വരും. മറ്റ് പിന്നാക്കക്കാരുമുണ്ട് അത്രതന്നെ. ഇതെല്ലാമാകട്ടെ, അതിസങ്കീര്‍ണമായ രീതിയില്‍ ജാതിവിഭജനങ്ങളാല്‍ തരംതിരിക്കപ്പെട്ടവരുമാണ്. ഇത്രയേറെ ആളുകളുടെ നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന അന്യായങ്ങളെയും വിവേചനത്തെയും പരാമര്‍ശിക്കാത്ത ഒരു യുപി തെരഞ്ഞെടുപ്പ് ഒട്ടും ജനാധിപത്യപരമായിരിക്കില്ല. ഇത്തവണയാകട്ടെ. ചിതറിപ്പോകുന്ന മുസ്#ലിം വോട്ടുകള്‍ വര്‍ഗീയ ഫാസിസത്തിന് സഹാകരമാകാത്ത തരത്തില്‍ സമാഹരിക്കാനും അത് മതേതര ചേരിയില്‍ ഉറപ്പിച്ചുനിര്‍ത്താനുമായി മുസ്#ിലം സംഘടനകള്‍ ഇതിനകം തന്നെ  പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എട്ട് മുസ്#ലിം സംഘടനകള്‍ ചേര്‍ന്ന് ഇതിനായി ഒരു മുന്നണിയുമുണ്ടാക്കിയിട്ടുണ്ട്. ബാബരി മസ്ജിദിന്‌റെ തകര്‍ച്ചക്ക് വരെ സാക്ഷിയായ യുപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്#ലിം സംഘടനകള്‍ ഈ കൂട്ടായ രാഷ്ട്രീയ നീക്കം നടത്തുന്നത്. മുസ്#ലികംള്‍ രാഷ്ടീയമായും സാമൂഹികമായും അങ്ങേയറ്റം ദുര്‍ബലമായ യുപിയില്‍ സംഘടിത നീക്കങ്ങള്‍ നടത്താവുന്ന തരത്തിലേക്ക് അധസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം വികസിച്ചിരിക്കുന്നുവെന്നര്‍ഥം. യുപിയിലെ ദലിത് രാഷ്ട്രീയമാകട്ടെ, ഇതുവരെ അവര്‍ അധീശവര്‍ഗങ്ങളെന്ന് കണക്കാക്കി അകറ്റി നിര്‍ത്തിയവരെപ്പോലും കൂടെക്കൂട്ടാനും അവരെ മുന്നില്‍നിന്ന് നയിക്കാനും കഴിയുംവിധം പുതിയതരം കര്‍തൃത്വം (ഇതിന് മറ്റുചില ദോഷങ്ങളുണ്ടായെങ്കിലും) വികസിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്.

ഈ ഉണര്‍വുകളെയും മുന്നേറ്റങ്ങളെയും തടയിടുകയെന്നത് അധീശവര്‍ഗ രാഷ്ട്രീയ അജണ്ടയിലെ എക്കാലത്തെയും മുഖ്യ ഇനമാണ്. അതിന് ഓരോകാലത്തും അതിനനുസരിച്ച തന്ത്രങ്ങളും രാ്ഷ്ട്രീയ നീക്കങ്ങളും ഇത്തരം വിഭാഗങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. വര്‍ഗ സിദ്ധാന്തവും വര്‍ഗീയ സിദ്ധാന്തവും വ്യത്യസ്ത ധാരകളിലൂടെയാണെങ്കിലും ഒരുപോലെ സ്വത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന അവസ്ഥക്ക് വരെ രാജ്യം സാക്ഷിയായിട്ടുണ്ട്. പ്രത്യേക സൈനികാധികാര നിയമം, യുഎപിഎ, അതിന് മുന്പുണ്ടായിരുന്ന പോട്ട, ടാഡ പോലുള്ള നിയമങ്ങള്‍, തീവ്രവാദ വിരുദ്ധ പോരാട്ടം-ഭീകര വിരുദ്ധ യുദ്ധം തുട്ങ്ങിയ പ്രയോഗങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഇവയെല്ലാം ഫലത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ ആയുധങ്ങളായി മാറുന്നതും ഭരണകൂട-അധീശവര്‍ഗ താത്പര്യങ്ങളാല്‍ അവ നിയന്ത്രിക്കപ്പെടുന്നതിനാലാണ്.  ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ ശക്തികളായ സംഘിപരിവാറും ബിജെപിയും അവരുടെ വര്‍ഗീയ അജണ്ടകള്‍ ദേശീയതയുടെ നിറംപുരട്ടിയാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. അപരവത്കരണത്തിനും പുറന്തള്ളലിനും ഏറ്റവുമെളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ഉപാധിയാണ് ദേശീയത, ഇന്ത്യയെപ്പോലൊരു രാജ്യത്ത് വിശേഷിച്ചും. പൗരന്‌റെ/പൗരയുടെ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന ഭരണാഘടനാവിരുദ്ധംപോലുമായ നടപടികള്‍ വരെ ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്‌റെയും പേരിലാണ് ന്യായീകരിക്കപ്പെടുന്നത്. അതിന്‌റെ ജനാധിപത്യവിരുദ്ധതയെപ്പോലും വിമര്‍ശിക്കാന്‍ കഴിയാത്ത വിധം അവയെല്ലാം ദേശം എന്ന വൈകാരിക സങ്കല്‍പത്തോട് ചേര്‍ത്തുവക്കുകയാണ് ചെയ്യുന്നത്. നോട്ട് അസാധുവാക്കല്‍ നടപടികളെ സാമ്പത്തിക ശാസ്ത്രത്തിന്‌റെ അടിസ്ഥാനത്തില്‍ പോലും എതിര്‍ക്കാന്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് വരെ ഭയപ്പെട്ടതിന്‌റെ കാരണവും മറ്റൊന്നായിരുന്നില്ല.
ഈ നിസ്സഹായാവസ്ഥ നാള്‍ക്കുനാള്‍ രൂക്ഷമാകുംവിധമാണ് 'ദേശീയ' പ്രശ്നങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നത്. അത് ജനാധിപത്യ സംവിധാനത്തില്‍ ഹിന്ദുവിതര സമൂഹങ്ങള്‍ക്ക് കിട്ടേണ്ട അര്‍ഹമായ ഇടങ്ങളെ ഇല്ലാതാക്കുകയും അവരെ കൂടുതല്‍ കൂടുതല്‍ അരികുകകളിലേക്ക് തള്ളിമാറ്റുകയുമാണ് ചെയ്യുന്നത്. ഇപ്പോഴുണ്ടായ വിധിയെ സ്വാഗതം ചെയ്ത ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അവര്‍ വിധിയെ പിന്തുണക്കുന്നതിന് കാരണമായി പറഞ്ഞത് 'തങ്ങള്‍ ദേശീയതാപരമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്' എന്നാണ്. മാട്ടിറച്ചി നിരോധം, യോഗ, ആയുധപൂജ, സൂര്യനമസ്കാരം, ഗീതാപഠനം, സംസ്കൃത വിദ്യാഭ്യസം, നിലവിളക്ക് കൊളുത്തല് തുടങ്ങിയവയെല്ലാം ഹിന്ദുവിതര സമുദായങ്ങളെയും അവര്‍ണ വിഭാഗങ്ങളെയും ആക്രമിക്കാനുള്ള 'ദേശീയ' കാരണങ്ങളാക്കി നേരത്തെ തന്നെ ബിജെപി മാറ്റിയിട്ടുണ്ട്.  ഇവയെല്ലാം ദേശീയ ചിഹ്നങ്ങളും രാജ്യത്തിന്റെ സാംസ്കാരിക  ആചാരങ്ങളുമാണെന്നാണ് സംഘിപരിവാര്‍ നിലപാട്. അപ്പോള്‍ ബിജെപിയുടെ 'ദേശീയതാപരമായ രാഷ്ട്രീയ'ത്തിന്റെ നിര്‍വചനം  എന്തായിരിക്കുമെന്നതില്‍ സംശയമുണ്ടാകേണ്ടതില്ല. ഇത്തരം വാദങ്ങള്‍ക്കെല്ലാം നിയമപരമായ സാധുതയും ജൂഡീഷ്യല്‍ പിന്തുണയും ഉറപ്പാക്കുകയാണ് ഇപ്പോള്‍ സുപ്രിംകോടതി ചെയ്തിരിക്കുന്നത്.

വര്‍ഗീയ-ഫാസിസ്റ്റ് അജണ്ടകളെ  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് എത്തിച്ചുകൊടുത്തുവെന്നതാണ് പുതിയ വിധിയുടെ അനന്തരഫലം. സാമാന്യനീതിക്കായുള്ള അനിവാര്യമായ ശബ്ദങ്ങളെപ്പൊലും അടിച്ചമര്‍ത്താനും അവയെല്ലാം കുറ്റകരമായ പ്രവര്‍ത്തനങ്ങളായി വ്യാഖ്യാനിച്ച് ജയിലലടക്കാനും അധീശ വിഭാഗങ്ങള്‍ക്ക് ഇനിയധികം അധ്വാനിക്കേണ്ടിവരില്ല. ബിജെപിക്കാര്‍ ബസ് കത്തിച്ചാല്‍ രാ്ഷ്ട്രീയ പ്രവര്‍ത്തനവും പിഡിപിക്കാരാണെങ്കില്‍ ഭീകരവാദവും ആണെന്ന തത്വം നേരത്തെ തന്നെ കേരളത്തില്‍പോലും നടപ്പാക്കപ്പെട്ടതാണ്. ഇത്തരമൊരു സ്ഥിതി വിശേഷം നിലനില്‍ക്കുന്ന രാജ്യത്താണ് അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നവരെപ്പോലും നിശ്ശബ്ദരാക്കാന്‍ കഴിയുന്ന തരത്തിലുള്ള കോടതി വിധിയുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഈ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാകാതെയാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്നതുതന്നെയാണ് അതിനെ അപകടകരമായ ഉത്തരവാക്കി മാറ്റുന്നത്. ബഹുമത സമൂഹവും ജാതീയ വൈജാത്യങ്ങളും വംശീയ വൈരുദ്ധ്യങ്ങളും ഒരുജില്ലയില്‍ തന്നെ പലതരം ഭാഷകളുള്ളത്രയും വൈവിധ്യങ്ങളുമുള്ള രാജ്യത്തിന്‌റെ സങ്കീര്‍ണതകളെ കോടതിക്ക് കാണാന്‍ കഴിഞ്ഞില്ല. കേസിനാസ്പദമായ ഹിന്ദുത്വയുടെ നിര്‍വചനത്തെ വിമര്‍ശനാത്മകമായി പോലും കോടതി സമീപിച്ചില്ല. മാത്രമല്ല, ഈ വിധിക്കെതിരായ വിമര്‍ശംപോലും ദേശവിരുദ്ധ പ്രവര്‍ത്തനമായി മാറ്റാന്‍കഴിയുന്ന സ്ഥിതിവിശേഷം അവശേഷിപ്പിക്കുകയും ചെയ്തു. ഹിന്ദുമത വിശ്വാസവും ചിഹ്നങ്ങളും യഥേഷ്ടം ഉപയോഗപ്പെടുത്തുകയും മതത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയും ചെയ്യുന്ന ബിജെപിക്ക് ഫലത്തില്‍ സംരക്ഷണമാവുകയാണ് വിധി. രാജ്യത്തെ ഏറ്റവും വലിയ മതരാഷ്ട്ര വാദികളെയാണ് അത് ശക്തിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഈ വിധി മതമില്ലാത്ത വോട്ടുകള്‍ ഉറപ്പാക്കില്ല. തെരഞ്ഞെടുപ്പ് മതരഹിതമാകുകയുമില്ല. എന്നല്ല, വോട്ടിന് വേണ്ട മതമേതെന്ന് നിര്‍വചിക്കാന്‍ ആ വിധി കാരണമാകുകയും ചെയ്യും. വിയോജനക്കുറിപ്പെഴുതിയ മൂന്ന് ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ ഇതിന് അടിവരയിടുന്നുമുണ്ട്.

ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നത് കോടതി പുതിയ നിയമം നിര്‍മിക്കുന്നതുപോലെയാണ് (judicial redrafting of law) എന്ന വിമര്‍ശം വിയോജനക്കുറിപ്പില്‍ ഭരണഘടനാ ബഞ്ചിലെ സഹ ജഡ്ജിമാര്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍, ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്യുന്നതിനെയോ അതേക്കുറിച്ച് സംവദിക്കുന്നതിനെയോ നിരോധിക്കുന്നില്ല. ജനങ്ങളെ അവരുടെ ന്യായമായ ആവശ്യങ്ങളുന്നയിക്കുന്നതില്‍നിന്ന് തടയുകയാണെങ്കില്‍ അത് ജനാധിപത്യമെന്ന വിശാലമായ സങ്കല്‍പത്തെ അങ്ങേയറ്റം ചെറുതാക്കിക്കളയുമെന്നും അതില്‍ അവര്‍ ഓര്‍മിപ്പിക്കുന്നു. ജനാധിപത്യത്തിന്‌റെ പല വാതിലുകളും പലവഴികളുമുപയോഗിച്ച്, അധീശ ന്യൂനപക്ഷത്തോട് പോരടിച്ച് അതിജീവനത്തിന് ശ്രമിക്കുന്ന ദുര്‍ബല ഭൂരിപക്ഷത്തെ നിശ്ശബ്ദരാക്കി അവരെ വീണ്ടും പുറമ്പോക്കുകളിലേക്ക് ആട്ടിയോടിക്കാനുള്ള വിധിയായി ഇത് മാറുമെന്ന ആശങ്കയുയരുന്നതും അതുകൊണ്ട് തന്നെയാണ്. അത് ജനാധിപത്യത്തെത്തന്നെയാണ് ദുര്‍ബലമാക്കുക.
(സുപ്രഭാതം, 13-01-17)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...