Friday, March 31, 2017

ലോ അക്കാദമയിലെ മുല്ലപ്പൂ വിപ്ലവം

കേരളത്തിന്റെ സ്വാശ്രയ ചരിത്രത്തില്‍ വേറിട്ട കഥയാണ് തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ്. കേരളത്തില്‍ തൊണ്ണൂറുകള്‍ക്ക് ശേഷമുണ്ടായ രക്തരൂക്ഷിതമായ സ്വാശ്രയ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇ എം എസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരിക്കെയാണ് 1968ല്‍ സി പി ഐ അംഗമായിരുന്ന നാരായണന്‍ നായര്‍ക്ക് സര്‍ക്കാര്‍ വക സ്ഥലമടക്കം കോളജ് അനുവദിക്കുന്നത്. പില്‍ക്കാലത്തുണ്ടായ സ്വാശ്രയ കോളജുകളിലെല്ലാം പൊതുവായി കണ്ട പ്രതിലോമകരമായ പ്രശ്നങ്ങളെല്ലാം അതിന്റെ ഏറ്റവും രൂക്ഷമായ രീതിയില്‍ നിലനിന്നിട്ടും ഒട്ടുമൊരു അലോസരവുമേല്‍ക്കാതെ ലോ അക്കാദമിക്ക് ഇക്കാലമത്രയും പ്രവര്‍ത്തിക്കാനായി എന്നത് ശ്രദ്ധാര്‍ഹമാണ്.

ഇത്തരം സ്വാധീനം കേരളത്തിലെ സ്വാശ്രയ കോളജുകളുടെ പൊതു സ്വഭാവമാണ്. തൃശൂര്‍ പാന്പാടി നെഹ്റു കോളജില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പീഢനം സഹിക്കാതെയാണെന്ന് ആരോപണമുയര്‍ന്നിട്ടും മാനേജ്മെന്റിനെതിരെ കേസെടുക്കാന്‍ ഒരുമാസം പൊലീസ് തയാറായില്ല. സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കുന്നവര്‍ യുഡിഎഫ് ആണെന്നത് കേരളത്തില്‍ കാലങ്ങളായി ഇടതുമുന്നണി ഉന്നയിക്കുന്ന ആരോപണമാണ്. ആ ആരോപണം ഉന്നയിക്കുന്നവരും സ്വാശ്രയ കോളജുകള്‍ക്കെതിരെ ശക്തമായ സമരം നയിച്ച പാരന്പര്യമുള്ളവരുമായ സി പി എം ഭരിക്കുന്പോഴാണ് ലോ അക്കാദമിയും നെഹ്റു കോളജുമൊക്കെ ഇത്തരം സുരക്ഷിത വലയങ്ങള്‍ക്കുള്ളില്‍ പരിക്കേല്‍ക്കാതെ നില്‍ക്കുന്നത്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാകാലത്തും സ്വാശ്രയ ലോബി ഭരണ സ്വാധീനം ആസ്വദിച്ചിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അങ്ങേയറ്റം പ്രതിലോമകരമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്വാശ്രയ ലോബി എപ്പോഴും രക്ഷപ്പെട്ടുപോരുന്നതും ഇത്തരം സ്വാധീനങ്ങളുടെ ബലത്തിലാണ്. ജാതി അധിക്ഷേപം, എസ് സി-എസ് ടി വിവേചനം, ഗ്രാന്റ് നിഷേധം, സ്ത്രീ വിവേചനം, പീഡനം തുടങ്ങിയവയെല്ലാം സ്വാശ്രയ കോളജുകളുടെ പൊതു സ്വഭാവമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരായ നീക്കങ്ങളെയെല്ലാം അവര്‍ അനായാസം മറികടക്കുന്നു. ലോ അക്കാദമയില്‍ തന്നെ ജാതി അധിക്ഷേപം നടത്തിയ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഇതുവരെ നിയമ നടപടിയുണ്ടായിട്ടില്ല. സ്വാശ്രയ കോളജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജ് മാനേജ്മെന്റിനെതിരെ സമര രംഗത്തിറങ്ങാന്‍ പലപ്പോഴും തയാറാകാറില്ല. പണം മുടക്കി പഠിക്കുന്നവര്‍, അത് തടസ്സപ്പെടുന്ന തരത്തിലുള്ള ഒരുനടപടിയും സ്വന്തം ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാന്‍ കാണിക്കുന്ന ജാഗ്രതയും അലോസരമുണ്ടാക്കുന്നവരെ തെരഞ്ഞുപിടിച്ച് തോല്‍പിക്കാന്‍ മാനേജ്മെന്റിനുള്ള അവസരങ്ങളുമെല്ലാം വിദ്യാര്‍ഥികളുടെ നിശ്ശബ്ദതക്ക് കാരണമാണ്.

വിദ്യാര്‍ഥികള്‍ മാത്രമല്ല, സ്വാശ്രയ കോളജിലെ അധ്യാപകരും മാനേജ്മെന്റ് പീഡനത്തിന്റെ ഇരകളാണ്. തലവരി കൊടുത്ത് ജോലിക്ക് കയറുകയും ആ നിക്ഷേപത്തിന്റെ തോതനുസരിച്ച് ശന്പളം കൈപ്പറ്റുകയും ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ സ്വാശ്രയ അധ്യാപകര്‍. സേവനത്തിനും വേതനത്തിനും എ ഐ സി ടി ഇയും സംസ്ഥാന സര്‍ക്കാറുമെല്ലാം വ്യവസ്ഥകള്‍ വച്ചിട്ടുണ്ടെങ്കിലും അതൊന്നും കേരളത്തില്‍ മാനേജ്മെന്റുകള്‍ അംഗീകരിച്ചിട്ടില്ല. ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യം തന്നെയാണ് മാനേജ്‌മെന്‌റുകളുടെ ആത്മവിശ്വാസം. കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ ശരാശരി ശമ്പളം 15,000 രൂപയാണ്. പ്രയോഗത്തില്‍ പല കോളജിലും ഇത്രപോലും കിട്ടുന്നില്ല. ആരെയും കണക്ക് ബോധിപ്പിക്കേണ്ടതില്ലാത്ത, ആരോടും മറുപടി പറയേണ്ടതില്ലാത്ത, ആരും ചോദ്യം ചെയ്യില്ലെന്ന് ഉറപ്പുള്ള ഒരു സംവിധാനത്തില്‍ മാനേജര്‍ക്ക് തോന്നിയതുക ശമ്പളം നല്‍കുന്നതില്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല.  ഒരേ സ്ഥാപനത്തില്‍ ഒരേ ദിവസം ഒരേ ഡിപ്പാര്‍ട്ട്‌മെന്‌റില്‍ ജോലിക്ക് ചേര്‍ന്ന നാലുപേര്‍ക്ക് നാലുതരം ശമ്പളം കൊടുക്കന്ന കോളജ് കേരളത്തിലുണ്ട്.  മിനിമം വേതനം ഇവിടെ വെറും സങ്കല്‍പമാണ്. രേഖകളില്‍ പക്ഷെ എല്ലാം ഭദ്രവും. കരാറാണോ ഗസ്റ്റാണോ സ്ഥിരമാണോ എന്നൊന്നും വ്യക്തമാക്കാതെയാമ് നിയമനങ്ങള്‍. ചിലയിടത്ത് നിയമന ഉത്തരവ് തന്നെയില്ല. ദിവസവും വന്ന് ക്ലാസെടുക്കാം. അതിലപ്പുറം ചോദിച്ചാല്‍ പിന്നെ പണിയുണ്ടാവില്ല. പ്രസവത്തിനുപോലും അവധിയില്ല. പ്രസവിച്ചാല്‍ പിന്നെ ജോലി കിട്ടണമെന്നുമില്ല.

അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പിഴയുണ്ട്.  അധ്യാപകരുടെ തെറ്റുകള്‍ക്കും മാനേജ്മെന്റിന്റെ ശിക്ഷ പിഴയാണ്. പല കോളജുകളിലും ഇത് വരുമാനമുണ്ടാക്കാനുള്ള എളുപ്പ വഴിയാണ്. വിദ്യാര്‍ഥികളുടെ അച്ചടക്ക ലംഘനത്തിന്, നിശ്ചിത എണ്ണം കുട്ടികള്‍ വിജയിച്ചില്ലെങ്കില്‍.... എല്ലാം അധ്യാപകര്‍ക്ക് ശിക്ഷയുണ്ട്. ചിരി മുതല്‍ താടി വരെ കുട്ടികളില്‍ നിന്ന് പിഴയീടാക്കാവുന്ന ശിക്ഷയാണ്. വന്‍തുകയാണ് പലരും ചുമത്തുന്നത്. ഇത് പിരിച്ചുനല്‍കേണ്ട ജോലിയും അധ്യാപകര്‍ക്കാണ്. കുട്ടികളില്‍നിന്ന് പിഴ കിട്ടിയില്ലെങ്കില്‍ അധ്യാപകരില്‍നിന്ന് തന്നെ ഈടാക്കും. കോളജുകളിലേക്ക് കുട്ടികളെ 'പിടിക്കാനും' അധ്യാപകര്‍ക്ക് ക്വാട്ടയുണ്ട്.

ബിടെക് കോഴ്‌സുള്ള ഒരു എന്‍ജിനീയറിങ് കോളജിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്‌റില്‍ 12 അധ്യാപകര്‍ വേണമെന്നാണ് വ്യവസ്ഥ. ഇതില്‍ 8 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരും 3 പേര്‍ അസോസിയേറ്റ് പ്രൊഫസര്‍മാരുമായിരിക്കണമെന്നാണ് ചട്ടം.  കേരളത്തിലെ ഒട്ടുമിക്ക കോളജുകളും ഈ അനുപാതം പാലിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കാര്യമായ പരിശോധനകളില്ലാത്തതിനാല്‍ എവിടെയും അത് ചോദ്യം ചെയ്യപ്പെടാറുമില്ല. വിദ്യാഭ്യാസ സ്ഥാപനമെന്ന കാരണത്താല്‍ തൊഴില്‍ തര്‍ക്കങ്ങളില്‍, തൊഴില്‍ വകുപ്പും ഇടപെടാറില്ല. ഓരോ കോളജും മാനേജ്‌മെന്‌റുകളുടെ സ്വതന്ത്ര പരമാധികാര പ്രദേശമാണ്. കുട്ടികളെ ശാരീരികമായി നേരിടാന്‍ ഗുണ്ടാ സംഘങ്ങളും ഇടിമുറികളുമുള്ള കോളജുകളാണ് കേരളത്തിലുള്ളത് എന്ന് പുറംലോകത്തെ ബോധ്യപ്പെടുത്തിയത് നെഹ്റു കോളജിലെ വിദ്യാര്‍ഥി സമരമാണ്. ഇതിവിടെ മാത്രമല്ല. ആലപ്പുഴയിലെ ഒരു കോളജില്‍ സമാനമായ ഇടിമുറിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിപ്പോള്‍ പരസ്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടും സര്‍ക്കാറ്‍ നടപടിയുണ്ടായിട്ടില്ല.

ആഗോളവത്കരണാനന്തര തൊഴില്‍ വിപണിയില്‍ സാങ്കേതിക വിദ്യാഭ്യാസ യോഗ്യയുള്ളവരെത്തേടിയെത്തിയ തൊഴില്‍ സാധ്യതകളാണ് കേരളത്തില്‍ എഞ്ചിനീയറിങ് കോളജുകളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് കാരണമായത്. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നിക്ഷേപം കുറക്കണമെന്ന നയം കേരളത്തില്‍ കക്ഷിഭേദമന്യേ സ്വീകരിച്ചതോടെ സ്വകാര്യമേഖല തഴച്ചുവളര്‍ന്നു. കാലിത്തൊഴുത്ത് മുതല്‍ കശുവണ്ടി ഗോഡൌണ്‍ വരെ എഞ്ചിനീയറിങ് കോളജുകളായി മാറി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവരെല്ലാം ബി ടെക് വിദ്യാര്‍ഥികളുമായി. കോളജിന്റെ നിലവാരമോ പഠന മികവോ അടിസ്ഥാന സൌകര്യങ്ങളോ പരിഗണിക്കാതെ കുട്ടികള്‍ കോളജുകളിലേക്കൊഴുകി. എത്രപണം മുടക്കാനും രക്ഷിതാക്കളും സന്നദ്ധമായതോടെ ഒരു വ്യവസായം എന്ന നിലയില്‍ ഇത് വികസിച്ചു.  ഇന്ന് 25,000 കോടിയുടെ മുതല്‍മുടക്കുള്ള 'വാണിജ്യ' മേഖലയായി സ്വാശ്രയ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗം മാറിക്കഴിഞ്ഞു.

ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും കുത്തനെ താഴേക്ക് പോകുന്ന പഠന നിലവാരവും വിദ്യാര്‍ഥികലുടെ കൊഴിഞ്ഞുപോക്കുമെല്ലാം സൃഷ്ടിച്ച വന്പന്‍ നഷ്ടം നികത്തി, കച്ചവടം ലാഭകരമാക്കാന്‍ മാനേജ്മെന്റുകളും സര്‍ക്കാറും നടത്തുന്ന ഒത്തുതീര്‍പുകളാണ് ഓരോവര്‍ഷവും ഉയര്‍ന്നുവരുന്ന സ്വാശ്രയ ചര്‍ച്ചകള്‍. അക്കാദമിക് താത്പര്യങ്ങളേക്കാല്‍ മുന്‍ഗണന ഇത്തരം ഘടകങ്ങള്‍ക്കാണ്. പരിഷ്കരണ നിര്‍ദേശങ്ങളുടെ പിറകില്‍പോലും ധനനഷ്ടം ഒഴിവാക്കാനുളള വകുപ്പുകള്‍ കാണാം. പരമാവധി കുട്ടികളെ കോളജിലെത്തിക്കുകയും കോളജിലെത്തിക്കഴിഞ്ഞാല്‍ പരമാവധി പണം ഈടാക്കാന്‍ ശ്രമിക്കുകയുമാണ് കോളജുകള്‍ ചെയ്യുന്നത്. പണം മുടക്കാനില്ലാത്തവരും പഠനമികവ് പുലര്‍ത്താന്‍ കഴിയാത്തവരും ഇതോടെ കോളജുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. രക്ഷിതാക്കളുടെ സാന്പത്തികാവസ്ഥ ഈ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് പുറത്തുപോകാന്‍ അവരെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. പണം മുടക്കാന്‍ കഴിവുള്ളവര്‍  മറ്റൊരു പ്രതിസന്ധിയാണ് നേരിടുന്നത്. അക്കാദമികമായ പരാജയം. എഞ്ചിനീയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം പഠന വൈദഗ്ദ്യം ദുര്‍ബലമായതിനാല്‍ ഇടക്കുവച്ച് പഠനം നിര്‍ത്തിപ്പോകേണ്ടി വരുന്നു.



ഇത്രയും സങ്കീര്‍ണമായ ഒരു വിദ്യാഭ്യാസ സംവിധാനത്തിന് ആഘാതമേല്‍പിച്ചുവെന്നതാണ് ലോ അക്കാദമി സമരത്തിന്റെ ഏറ്റവും വലിയ വിജയം. മാനേജ്മെന്റുകള്‍ക്ക് പല തരത്തില്‍ ഒത്താശ ചെയ്ത സംസ്ഥാന സര്‍ക്കാറിന് ഒടുവില്‍ വിദ്യാര്‍ഥികളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടിവന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായ വിദ്യാര്‍ഥി ഐക്യമാണ് ഈ സമര വിജയത്തിന്റെ കാതല്‍. സമരംകേറാ കാന്പസുകളായ സ്വാശ്രയ കലാലയങ്ങള്‍ക്ക് ഇനിയും സുരക്ഷിത വലയത്തിനുള്ളിലിരുന്ന് ചോദ്യങ്ങള്‍ നേരിടാതെ ഇടപാട് നടത്താമെന്ന ആത്മവിശ്വാസം സമരം ഇല്ലാതാക്കി.

കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയെന്ന് അവകാശപ്പെടുന്ന എസ് എഫ് ഐയെ സമരത്തില്‍ നിന്ന് തടയാന്‍ മാനേജ്മെന്റ് നടത്തിയ ശ്രമങ്ങള്‍ പലതരത്തില്‍ വിജയംകണ്ടിരുന്നു. തുടക്കത്തില്‍ സമര രംഗത്തേക്കിറങ്ങാന്‍ മടിച്ചുനിന്ന എസ് എഫ് ഐ, ഒടുവില്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ മാനേജ്മെന്റുമായി ഒറ്റക്ക് ഒത്തുതീര്‍പുണ്ടാക്കി നേരത്തെ തന്നെ സമരത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. പ്രിന്സിപ്പലിന്റെ രാജി, കുട്ടികളുടെ പ്രധാന ആവശ്യത്തിന് വഴങ്ങാതിരിക്കാനാകില്ലെന്ന സാഹചര്യം വന്നപ്പോഴാണ് പ്രിന്‍സിപ്പല്‍ മാറിനില്‍ക്കുക എന്ന ഒത്തുതീര്‍പിന് എസ് എഫ് ഐ തയാറായത്. എസ് എഫ് ഐയെ വിലക്കെടുത്താല്‍ ഏത് സമരവും പൊളിക്കാമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ ധൈര്യം തകര്‍ത്തുകളഞ്ഞുവെന്നതാണ് മറ്റൊരു നേട്ടം. വിദ്യാര്‍ഥി ഐക്യത്തിന് മുന്നില്‍ കുതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന പാഠം എസ് എഫ് ഐയെ പഠിപ്പിക്കാനും സമരത്തിനായി.

അതേസമയം, ജാതി അധിക്ഷേപവും ഭൂമി തട്ടിപ്പും ആരോപിക്കപ്പെട്ട അക്കാദമി മാനേജ്മെന്റിനെതിരെ, ഇക്കാര്യത്തില്‍ ഇനിയും സുശക്തമായ നടപടികളുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഒരുഭാഗത്ത് വിദ്യാര്‍ഥികള്‍ക്ക് വഴങ്ങുന്പോഴും മറുഭാഗത്ത് മാനേജ്മെന്റുകളെ പരോക്ഷമായി സംരക്ഷിക്കാനാണ് പിണറായി വിജയനും ശ്രമിക്കുന്നത്. ഒരര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ ഇവിടെ വഞ്ചിക്കപ്പെടുകയാണ്. വിദ്യാര്‍ഥി ഐക്യം സമരരംഗത്തെ പ്രചോദനപരമായ പരീക്ഷണമായെങ്കിലും, അവയൊന്നും ഭരണവര്‍ഗത്തെ അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകാന്‍ പര്യാപ്തമല്ലെന്ന് സമരാനന്തര സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു.

(ജനപക്ഷം, മാര്‍ച്ച്- ഏപ്രില്‍ 2017)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...