Wednesday, January 25, 2023

പോഖറ: വിസ്മയിപ്പിക്കുന്ന മലഞ്ചെരിവ്, ജീവനെടുക്കുന്ന ആകാശം

 


കഴിഞ്ഞ സെപ്തംബറിൽ പോഖറ യാത്രക്ക് വേണ്ടി കാഠ്മണ്ഡു വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരിക്കുന്നതിനിടെ  ആവർത്തിച്ചുകേട്ട സന്ദേശം '..... വിമാനം റദ്ദാക്കി' എന്നതാണ്.  ഏതാണ്ട് ഒന്നര മണിക്കൂറിനിടെ റദ്ദാക്കിയത് മൂന്ന് സർവീസ്. എല്ലാത്തിനും കാരണം ഒന്നുതന്നെ: മോശം കാലാവസ്ഥ. സെപ്തംബർ താരതമ്യേന നേപ്പാളിൽ മെച്ചപ്പെട്ട കാലാവസ്ഥയാണ്. ആഗസ്റ്റ് വരെ നീളുന്ന മൂന്ന് മാസത്തെ  വർഷകാലം പിന്നിട്ട് താരതമ്യേന തെളിഞ്ഞ കാലാവസ്ഥയുണ്ടാകുന്ന, തിരക്കേറിയ വിനോദസഞ്ചാര സീസണിലേക്ക് കടക്കുന്ന സമയം. അപ്പോഴാണ് തുടരെത്തുടരെ കൺമന്നിൽ വിമാനങ്ങൾ റദ്ദാകുന്നത്. 

കാലാവസ്ഥ മോശമായതിനാൽ യാത്ര മുടങ്ങുമോ എന്ന ആശങ്കയിൽ വിമാനത്താവളത്തിനകത്തെ യതി എയർലൈൻ കൗണ്ടറിൽ ചെന്നപ്പോൾ വളരെ സ്വാഭാവികമായ മറുപടി: 'വിമാനം ഇതിനകം അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ടെങ്കിൽ പ്രശ്നമില്ല. പോഖറയിലാണ് കാലാവസ്ഥ പ്രശ്നം. നിങ്ങളുടെ ഫ്ലൈറ്റ് ഇവിടെ ഇറങ്ങിയാൽ എന്തായാലും തിരിച്ചുപോകും'. അതുവരെയുണ്ടായിരുന്ന ആത്മധൈര്യം കൂടി അതോടെ കൈവിട്ടു. എങ്കിൽ അവിടെ ഇറങ്ങാൻ തടസ്സമുണ്ടാകില്ലേ എന്ന ആധിയെ ആ ജീവനക്കാരി അനായാസം നേരിട്ടു: 'ഇവിടന്ന് പുറപ്പെട്ട് അവിടെ എത്തുമ്പോഴേക്കും കാലാവസ്ഥ ഒക്കെ ശരിയാകും. ഇത് പതിവാണ്.' കാഠ്മണ്ഡുവിൽനിന്ന് പോഖറയിലേക്ക് ആകെ യാത്രാ സമയം 25 മിനിറ്റാണ്. ഇത്ര ഗുരുതരമായ കാലാവസ്ഥ അത്രമേൽവേഗം ശാന്തമാകുമോയെന്ന തീരാസംശയവുമായി യതി എയർവേയ്സിന്റെ കൗണ്ടറിൽ നിന്ന് മടങ്ങുമ്പോൾ ഓർമവന്നത് തലേരാത്രി കാഠ്മണ്ഡുവിലെ ഹോട്ടൽ ഹിമാലയ ജീവനക്കാരൻ തന്ന ഉപദേശമാണ്: 'പോഖറയിലേക്ക് റോഡ് യാത്ര ദുഷ്കരമാണ്. 200 കിലോമീറ്റർ ദൂരമാണെങ്കിലും 10 മണിക്കൂറിലധികം ചിലപ്പോൾ വേണ്ടിവന്നേക്കും. വിമാനയാത്രക്ക്  സമയം ലാഭവും ചിലവ് കുറവുമാണ്. എന്നാൽ ഏത് സമയവും അത് റദ്ദാക്കപ്പെടാം. കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും വരെ കൂടുതലുമാണ്. എന്നാലും രണ്ട് ദിവസത്തെ നിങ്ങളുടെ പ്നാനിന് വിമാനം തന്നെയാണ് ഏകവഴി'. പോഖറയെക്കുറിച്ച എല്ലാ അന്വേഷണങ്ങളിലും നേപ്പാളികളുമായുള്ള അലോചനകളിലുമെല്ലാം ഈ അനിശ്ചിതത്വവും ആശങ്കകളും കൂടുതലായിരുന്നു എന്നത് ഓർമയിലെത്തിയത് പെട്ടെന്നാണ്. കാഠ്മണ്ഡുവിൽ വച്ച് പരിചയപ്പെട്ട ഏതാനും മാധ്യമ പ്രവർത്തകരുടെ വാക്കുകളിലാകട്ടെ ഈ ആശങ്ക അൽപം അധികമുണ്ടായിരുന്നു. മോശം കാലാവസ്ഥയാണെന്ന് ഉറപ്പായതിനാൽ യാത്ര റദ്ദാക്കണോ എന്ന ആശയക്കുഴപ്പം വിട്ടൊഴിഞ്ഞുമില്ല. പക്ഷെ എല്ലാ ഭയാശങ്കകൾക്കും മേലെ പോഖറയിലെ കാഴ്ചകൾ ഒരു പ്രലോഭനമായി വന്നുപൊതിഞ്ഞു.





നേപ്പാളിലെ ഏറ്റവും ആകർഷണീയമായ വിനോദ സഞ്ചാര കേന്ദ്രമാണ് പോഖറ. 2700 അടി ഉയരത്തിൽ തടാകങ്ങളാൽ വലയം ചെയ്യപ്പെട്ട നഗരം. മഞ്ഞുമൂടുന്ന മലഞ്ചെരുവുകളിലൂടെ ഹിമാലയ നിരകൾ കണ്ടുനടക്കാൻ കഴിയുന്ന അപൂർവനഗരമാണ് പോഖറ. ഹിമാലത്തിൽ 26,300 അടിവരെ ഉയരമുള്ള അന്നപൂർണ പർവതനിരകലിലേക്ക് യാത്ര ചെയ്യുന്ന സാഹസികരുടെ പ്രവേശന കവാടമാണ് പോഖറ. ഈ കൂറ്റൻ മലത്തലപ്പുകളുടെ വിസ്മയകരമായ കാഴ്ചാനുഭവം പോഖറയുടെ സവിശേഷതയാണ്.  അതുവഴി കടന്നുപോകുന്നവരെയാകെ വരിഞ്ഞുചുറ്റുംപോലെ അരികിലേക്ക് പടർന്നെത്തുന്ന ഹിമാലയൻ പർവതശിഖരങ്ങളിൽ ആകാശഭൂമിക്കിടയിൽ കൊളുത്തിവച്ച സ്വപ്നത്താഴ്വരയാണ് ആ മലഞ്ചെരുവ്.  ഈ പർവതനിരകൾ പോലെത്തന്നെ താഴ്വാരമത്രയും ചുറ്റിക്കിടക്കുന്ന തടാകങ്ങളുമുണ്ട്. എട്ട് തടാകങ്ങളാണ് പോഖറയിലുള്ളത്. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാര പാതയായിരുന്ന പോഖറയിൽ ബുദ്ധമത ബന്ധം  അടയാളപ്പെടുത്തുന്ന വിവിധ ചരിത്ര സ്മാരകങ്ങളും കാണാം. നഗരകേന്ദ്രത്തിൽ നിന്ന് മാറി നിർമിച്ച ശാന്തി സ്തൂപം അത്യാകർഷകമാണ്. ഹിമാലയൻ മലനിരകളും പോഖറ നഗരവും ഫേവ തടാകവും ഒറ്റക്കാഴ്ചയിലൊതുക്കാനാകുന്ന അപൂർവസ്ഥലം. പിന്നെയുമേറെ അത്ഭുതക്കാഴ്ചകൾ ഈ നഗരപരിധിയിലുണ്ട്. 




ഇത്രയേറെ ആകർഷണീയതകളും അപൂർവതകളുമുണ്ടെങ്കിലും പോഖറയിലേക്കുള്ള വിമാന യാത്ര അത്യന്തം അപകടം നിറഞ്ഞതാണ്. നേപ്പാൾ പൊതുവെ വിമാനയാത്രികരുടെ പേടിസ്വപ്നമാണ്.  പോഖറ അതിൽ ഇത്തിരി മുന്നിൽ നിൽക്കും. കഴിഞ്ഞ വർഷം മെയിൽ 22 പേർ മരിച്ച വിമാന അപകടമുണ്ടായത് പോഖറ റൂട്ടിലാണ്. കഴിഞ്ഞ 60 വർഷത്തിനിടെ (1962-2022) 67 വിമാനാപകടങ്ങളാണ് നേപ്പാളിലുണ്ടായത്. ഇതിൽ 818 പേർ മരിച്ചു. യന്ത്രത്തകരാറ്, പക്ഷിയിടി, നിയന്ത്രണം നഷ്ടമാകൽ, കാലാവസ്ഥ തുടങ്ങിയവയാണ് പൊതുവെ വിമാനാപകടങ്ങൾക്ക് കാരണമാകാറുള്ളത്. എന്നാൽ നേപ്പാൾ വിമാനാപകടങ്ങളിലെ പകുതിയും കാലാവസ്ഥ കാരണമാണ് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ആകെ മരിച്ചവരിൽ 92 ശതമാനവും അപകടത്തിൽപെട്ടത് കാലാവസ്ഥ കാരണമുണ്ടായ അപകടങ്ങളിലാണ്. അതിനർഥം നേപ്പാളിലെ വലിയ വിമാനദുരന്തങ്ങൾക്കെല്ലാം കാലാവസ്ഥയാണ് മുഖ്യകാരണം എന്നാണ്.  

നിമിഷങ്ങൾകൊണ്ട് മാറിമറിയുന്ന കാലാവസ്ഥയാണ് നേപ്പാളിലേത്. പൊടുന്നനെയുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വിമാനത്തിന്റെ സഞ്ചാരം ക്രമീകരിക്കുന്നതിൽ വരുന്ന വീഴ്ച പലപ്പോഴും അപകടകാരണമായിട്ടുണ്ട്. മലനിരകളെ മേഘങ്ങൾ മൂടി കാഴ്ച മറയ്ക്കുന്നതിനാൽ ഉണ്ടായ അപകടങ്ങളും കുറവല്ല. ഇങ്ങിനെ അടിക്കടിയുണ്ടാകുന്ന അതിവേഗ മാറ്റം കൃത്യമായി രേഖപ്പെടുത്താനും വിമാനങ്ങൾക്ക് കൈമാറാനും കഴിയുന്ന സാങ്കേതിക സംവിധാനവും നേപ്പാളിലില്ല. 2019ൽ നേപ്പാൾ ഏവിയേഷൻ അഥോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. 'കാലാവസ്ഥയിലെ വൈവിധ്യവും അപകടകരമായ പ്രകൃതിഘടനയും ചെറുവിമാനങ്ങളുടെ ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമാകുന്നു' എന്നാണ് കണ്ടെത്തൽ. 



എന്നാൽ പോഖറയിൽ ഇപ്പോഴത്തെ അപകടത്തിന് കാലാവസ്ഥ കാരണമായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാലാവസ്ഥയാകട്ടെ താരതമ്യേന വ്യക്തവും വിമാനയാത്രക്ക് അനുയോജ്യവുമായിരുന്നുവെന്നാണ് ഇപ്പോഴത്തെ നിഗമനം. വിമാനത്തിന്റെ പഴക്കവും സാങ്കേതിക പരിമിതകളുമാകാം കാരണമെന്ന് സംശയിക്കുന്നുമുണ്ട്. 15 കൊല്ലം പഴക്കമുള്ളതാണ് അപകടത്തിപെട്ട വിമാനം. ഇന്ത്യയിലുണ്ടായിരുന്ന കിങ്ഫിഷർ കമ്പനിയുടെ വിമാനങ്ങളാണ് യതി എയർലൈനായി മാറിയത്. കിങ്ഫിഷറിൽനിന്ന് തായ്ലന്റ് വിമാനക്കമ്പനി വാങ്ങിയ വിമാനങ്ങൾ  ഇവർ വഴിയാണ് യതി എർലൈനായി നേപ്പാളിലെത്തുന്നത്. പഴഞ്ചൻ സാങ്കേതിക സംവിധാനങ്ങളാണ് ഇതിൽ. ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ അത്രകണ്ട് വിശ്വസിനീയമല്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. 

കാലാവസ്ഥ കാരണമായുണ്ടാകുന്ന അപകടങ്ങൾ നേപ്പാളിൽ ഇതുവരെ ജനുവരിയിൽ സംഭവിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ 60 വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരിക്കൊപ്പം, ഏപ്രിൽ, ജൂൺ, നവംബർ മാസങ്ങളിലും കാലാവസ്ഥ കാരണം അപകമുണ്ടായിട്ടില്ല. അതിനാൽ ഇത്തവണയുണ്ടായതും ഈ ഗണത്തിൽപെടാനുള്ള സാധ്യത വളരെ കുറവാണ്. മെയ്, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ഇത്തരം വിമാനദുരന്തങ്ങൾ ഏറെയും സംഭവിച്ചിരിക്കുന്നത്. വിമാനത്തിൽ മാത്രമല്ല, വിമാനത്താവളങ്ങിലും ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. വിമാനം ലാന്റ് ചെയ്ത ശേഷം നിർത്തിയിടുന്നതിന് മുമ്പ് തന്നെ യാത്രക്കാർ വിമാനത്തിനരികിലേക്ക് ഓടിയടുക്കുന്നത് പോഖറ വിമാനത്താവളത്തിലെ കൗതുകക്കാഴ്ചയാണ്. നമ്മുടെ നാട്ടിൽ ബസിൽ കയറാൻ വിരനിൽക്കുംപോലെ ആളിറങ്ങുന്നതുവരെ വിമാനവാതിലിൽ കൂട്ടംകൂടി കാത്തുനിൽക്കുന്ന യാത്രക്കാരെ ലോകത്ത് മറ്റെവിടെയും കാണാനായെന്ന് വരില്ല. തദ്ദേശീയരായ ആഭ്യന്തര യാത്രക്കാരുടെ അമിതസാന്നിധ്യം ഈ പ്രവണത വർധിക്കാനും കാരണമായിട്ടുണ്ടാകാം. 

നേപ്പാൾ വിമാനാപകട ചരിത്രം കൂടി  വായിച്ചറിഞ്ഞാണ് സെപ്തംബറിലെ ആ തണുത്ത പുലരിയിൽ  കാഠ്മണ്ഡുവിൽനിന്ന് യാത്ര തുടങ്ങുന്നത്.  തുടങ്ങിയപ്പോൾ തന്നെ അസാധാരണ രീതിയിൽ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും പറന്നുയരുന്ന യാത്രാനുഭവം അപൂർവമാണ്. നേപ്പാൾ അപകടക്കഥകളുടെ അകമ്പടി വിവരങ്ങൾ ഓർമയിലേക്ക് ഇരച്ചെത്തുന്നതിനാൽ ഉള്ളിലെ ആധിയും ആശങ്കയും ഹിമാലയത്തോളം ഉയരത്തിലെത്തിയിരുന്നു. ഓരോ ചെറിയ കുലുക്കവും ഒപരകടം അതിജീവിച്ച ആശ്വാസം നൽകി. ഈ പേടിമറികടക്കാനാണ് അടുത്തിരുന്ന ചെറുപ്പക്കാരനോട് കുശലം ചോദിച്ചത്. ദീപക് ഥാപ്പയെന്ന ആ പഴയ ഗൾഫ് പ്രവാസി യാത്രാ വഴിയിലെ മലനിരകളോരോന്നും ചൂണ്ടി ഓരോ ഹിമാലയൻ രഹസ്യങ്ങൾ പകർന്നുതന്നു. ഓരോ കഥക്കും അനുബന്ധമായി പക്ഷെ ഓരോ വിമാനാപകട കഥകൂടി ആ ചെറുപ്പക്കാരൻ ചേർത്തുവച്ചു. മരിച്ചവരുടെ കഥ മാത്രമല്ല, മേഘക്കാടുകളിലേക്ക് പറന്നുപോയി അപ്രത്യക്ഷമായ വിമാനങ്ങളുടെ കഥകൾ കൂടി അങ്ങിനെ അടുത്തറിഞ്ഞു.  അവിടെ കാണാതാകുന്ന വിമാനങ്ങൾ കണ്ടെത്തുക ദുഷ്കരമാണത്രെ.  ഇന്നലെ വിമാനദുരന്തമുണ്ടായപ്പോഴും ആ ചെറുപ്പക്കാരൻ അവിടെ ഓടിയെത്തിയിരുന്നു. പേടിച്ചരണ്ട സഹയാത്രികരോട് വിമാനത്തിലരുന്ന് സെതി നദിയുടെ കഥപറയുമ്പോൾ ഇനി  ഈ 72 പേരെക്കൂടി അയാളോർക്കും.




ഈ കഥകൾ കേട്ട് ഉള്ളുവിറച്ചിരിക്കുന്നതിനിടെയാണ്, പെട്ടെന്ന് ഗട്ടറിന് മുന്നിൽവച്ച് ബൈക്ക് വെട്ടിത്തിരിക്കുംപോലെ വിമാനം കുലുങ്ങിയത്. ആ ആഘാതത്തിൽ നിലവിളിച്ച അയർലണ്ടുകാരന് അരികിലേക്ക് ഓടിയെത്തിയ വിമാന ജീവനക്കാരി അയാളെ ആശ്വസിപ്പിച്ചു: 'പേടിക്കേണ്ട, 10 മിനിറ്റിനകം നമ്മൾ നിലംതൊടും.' പാതിചിരിച്ചും പാതി കണ്ണുമിഴിച്ചുമായിരുന്നു അതിനയാളുടെ മറുപടി: 'ലാന്റിങ് സമയം എനിക്കറിയാം. അതിൽ പേടിയില്ല. പക്ഷെ അതുണ്ടാകുമോ എന്ന കാര്യത്തിലേ എനിക്ക് പേടിയുള്ളൂ.' വേവലാതി ഇഴചേർത്ത് അപ്പോഴുയർന്ന കൂട്ടച്ചിരിയാണ്  ആ വിമാന യാത്രക്കിടയിൽ കിട്ടിയ ഏക ആശ്വാസം. ആത്മാവിലേക്ക് നവചൈതന്യം പകരുന്നതാണ് പോഖറ കാഴ്ചകൾ. അവിടേക്കുള്ള വിമാനയാത്രയാകട്ടെ, അക്ഷരാർഥത്തിൽ പുനർജനിയുമാണ്.

(മീഡിയവൺ വെബ്, 16 ജനുവരി 2023) 


Monday, January 16, 2023

ഒഴിഞ്ഞ ഖജനാവും കുഴഞ്ഞ നയവും

രണ്ട് വർഷം മുമ്പ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ പ്രതിനിധികൾ കൊല്ലം ജില്ലയിലെ ഒരു ടി ടി ഐ സന്ദർശിച്ചു. സ്ഥാപനാധികൃതർ പരിശോധക സംഘത്തെ 'വേണ്ടവിധം' കാര്യങ്ങൾ ബോധ്യപ്പെടുത്താതിനാലാകണം, അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞ് വിദ്യാലയം അടച്ചുപൂട്ടണമെന്ന് കൗൺസിൽ ഉത്തരവിട്ടു. സംസ്ഥാനത്തെ മറ്റ് ടി ടി ഐകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ നടപടിക്കെതിരെ സ്ഥാപനം അപ്പീൽ നൽകി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 20 ടി ടി ഐ കളുടെ വിവിരങ്ങൾ അതിൽ ഉദ്ദരിച്ചു. ഇത്രയും വിവരങ്ങൾ കൈവന്നതോടെ ആ 20 ടി ടി ഐകൾ കൂടി അടച്ചുപൂട്ടാൻ കൗൺസിൽ ഉത്തരവിട്ടു. ഇതൊന്നും പക്ഷെ കേരള സർക്കാർ അറിഞ്ഞില്ല. കൗൺസിലിന്റെ ആശയ വിനിമയങ്ങളെല്ലാം പൂർണമായി എസ് സി ഇ ആർ ടിയുമായാണ് നടത്തിയത്. ഇത്തരം വിഷയങ്ങളിലെല്ലാം ഇടനിലയിലുണ്ടാകേണ്ട സംസ്ഥാന സർക്കാറിനെ കേന്ദ്ര ഏജൻസി പൂർണമായി ഒഴിവാക്കി.

കേന്ദ്രം അംഗീകാരം റദ്ദാക്കിയ ശേഷമാണ്  കേരളം വിവരം അറിഞ്ഞത് എങ്കിലും, സംസ്ഥാനത്തിന്റെ അധികാരമുപയോഗിച്ച് അംഗീകാരം പുനസ്ഥാപിച്ചു. ഇപ്പോൾ ഈ 20 ടി ടി ഐകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവിടെ നിന്ന് യോഗ്യത നേടിയിറങ്ങുന്നവരുടെ പ്രവർത്തന പരിധി കേരളത്തിന് അകത്ത് മാത്രമായി പരിമിതപ്പെട്ടു. ഈ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക്  മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്ര സർക്കാർ തസ്തികകളിലോ ജോലി ചെയ്യാൻ കഴിയില്ല. സി-ടെറ്റ് പോലുള്ള ദേശീയതല പരീക്ഷകളും എഴുതാനാകില്ല. കേരളത്തിൽ പഠിക്കാം. സ്ഥാപനത്തിന് പ്രവർത്തിക്കാം. പക്ഷെ കേരളത്തിന് പുറത്ത് ഇത് അംഗകരിക്കപ്പെടില്ല എന്ന അവസ്ഥ. ഒരുതരം അക്കാദമിക് തടവറ തീർത്ത് ഈ 20 സ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസി നിഷ്കൃയമാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാറിനെ അറിയിക്കാതെ, നേരിട്ട് അക്കാദമിക് സ്ഥാപനങ്ങൾ വഴി ഇടപെടൽ നടത്താവുന്ന തരത്തിൽ കേന്ദ്ര സർക്കാർ പ്രവർത്തന രീതികൾ വിപുലീകരിച്ചിരിക്കുന്നു വെന്നാണ് ഈ സംഭവത്തിൽ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര ഏജൻസികളുടെ ഈ കടന്നുകയറ്റം സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞത് ടി ടി ഐകൾക്ക് താഴുവീണപ്പോഴാണ്.

ഭരണഘടനാ വകുപ്പുകൾക്ക് വിധേയമായിത്തന്നെ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കാവുന്ന പരിഷ്കാരങ്ങളാണ് രാജ്യത്തെ ഏതാണ്ടെല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജി എസ് ടി വഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുമേൽ കൈവച്ച കേന്ദ്ര സർക്കാർ, ദേശീയ അന്വേഷണ ഏജൻസികളുടെ അധികാര മേഖല വികസിപ്പിച്ച്, സംസ്ഥാനങ്ങളുടെ ആഭ്യന്തര വ്യവഹാരങ്ങളിൽ നേരിട്ട് ഇടപെടാവുന്ന സ്ഥിതി വിശേഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ മറ്റൊരു പതിപ്പാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ചുവടുപിടിച്ചെത്തിയ ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂടും. വിദ്യാഭ്യാസ മേഖലയിൽ ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന വൈവിധ്യവും പ്രാദേശിക ചേരുവകളാൽ സമൃദ്ധവുമായ പാഠ്യപദ്ധതികളെ ഏകീകൃത സ്വഭാവത്തിലേക്ക് ക്രമേണ പരിവർത്തിപ്പിക്കാനുതകുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയവും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും തയാറാക്കിയിരിക്കുന്നത്. ഇതിനെച്ചൊല്ലി കേന്ദ്ര സർക്കാറുമായി നടക്കാനിടയുള്ള ഏറ്റുമുട്ടലുകളായിരിക്കും പുതിയ അധ്യയന വർഷത്തിൽ കേരളം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി.

സമാനമായ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന തമിഴ്നാടും ബംഗാളുമെല്ലാം കേന്ദ്ര പാഠ്യപദ്ധതി ചട്ടക്കൂടിനെ തള്ളിക്കളയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള സർക്കാർ ഇങ്ങിനെ വ്യക്തവും ദൃഢവുമായ നിലപാടിലേക്ക് ഇതുവരെ വന്നെത്തിയിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ തമ്മിൽ കടലോളം വ്യത്യാസമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും  കേന്ദ്രത്തിലെ ബി ജെ പി സർക്കാറിനെ പിണക്കാതെ കാര്യങ്ങൾ നടത്തിയെടുക്കാമെന്നാണ് കേരളത്തിലെ ഇടത് സർക്കാർ പ്രതീക്ഷിക്കുന്നത്. മോദി ഭയത്താൽ സ്വീകരിക്കുന്ന ഈ അഴകൊഴമ്പൻ നയം കേരളത്തിലെ അക്കാദമിക് മേഖലയെ കുട്ടിച്ചോറാക്കുമെന്ന ആശങ്ക ഈ രംഗത്ത് പ്രവർത്തിക്കുന്നവരിലെല്ലാം ശക്തമായിക്കഴിഞ്ഞിട്ടുണ്ട്. 

കേരളത്തിൽ 2013ൽ ആണ് അവസാനമായി പാഠപുസ്തക പരിഷ്കരണം നടന്നത്. അഞ്ചുവർഷത്തിലൊരിക്കൽ പാഠപുസ്തകം പരിഷ്കരിക്കുക എന്നത് കേരളത്തിൽ ഏറെക്കുറെ കൃത്യമായി പിന്തുടരുന്ന രീതിയാണ്. എന്നാൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയുണ്ടായി. പുസ്തക പരിഷ്കരണം സ്വാഭാവികമായി സൃഷ്ടിച്ചേക്കാവുന്ന വിവാദങ്ങൾ ഭയന്ന് അന്നത്തെ മന്ത്രി തന്നെ മനപ്പൂർവം പരിഷ്കാരം മാറ്റിവച്ചതാണെന്നാണ് ഭരണ കേന്ദ്രങ്ങളിലെ അണിയറക്കഥ. പുതിയ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പാഠപുസ്തകങ്ങൾ നവീകരിക്കപ്പെടുക എന്നത് കുട്ടികളോട് കാണിക്കേണ്ട സാമാന്യനീതിയാണ്. കേരളത്തിലാകട്ടെ, സംഭവബഹുലമായ വർഷങ്ങളാണ് കഴിഞ്ഞുപോയത്. പ്രളയവും കോവിഡും നിപ പോലെ മഹാവ്യാധിയുമെല്ലാം കേരളത്തെ ഭയപ്പെടുത്തിയ വർഷങ്ങൾ. അതനുഭവിച്ച തലമുറക്ക് അതിജീവന വഴികൾ അക്കാദമികമായി പരിചയപ്പെടുത്തേണ്ട പ്രാഥമിക വേദിയാണ് പാഠപുസ്തകം. ഇപ്പോൾ നടപടികൾ ആരംഭിച്ചാൽ പോലും ഇനി പരിഷ്കാരം യാഥാർഥ്യമാകുക 2024-ാടുകൂടിയാണ്. ഇതിനൊപ്പം മറ്റൊന്നുകൂടി ഇത്തവണ സംഭവിച്ചിട്ടുണ്ട്. പാഠ പുസ്തക പരിഷ്കരണത്തിലെ കേന്ദ്ര ഇടപെടൽ. 

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് വിധേയമായി സംസ്ഥാനം സ്വന്തമായി പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കുകയും അതിനനസൃതമായി പുസ്തകങ്ങൾ തയാറാക്കുകയുമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ഇക്കൊല്ലം കേന്ദ്രം ഇതിൽ മാറ്റം വരുത്തി. പാഠ്യപദ്ധതിയിൽ വരുത്തുന്ന ഏത് മാറ്റത്തിനും കേന്ദ്ര സർക്കാറിന്റെ അംഗീകാരം വേണമെന്നാണ് പുതിയ വ്യവസ്ഥ. ഭരണഘടനാ പ്രകാരം കൺകറൻ്റ് പട്ടകയിൽ പെട്ട വിദ്യാഭ്യാസത്തിനുമേൽ, അന്യായമായ അധികാരമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. അതിന് വഴങ്ങാതിരിക്കുകയെന്ന രാഷ്ട്രീയ തീരുമാനം കേരളത്തിന് ഇതുവരെ സ്വീകരിക്കാനായിട്ടില്ല. ഈ നിർദേശത്തെ തമിഴ്നാടും ബംഗാളും പൂർണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ കേന്ദ്രത്തെ പിണക്കാതെ കാര്യം സാധിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഇക്കാര്യത്തിലും കേരളം എത്തിനിൽക്കുന്നത്. ഇതിന്റെ ഭാഗമായി, പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ നിർേദശങ്ങളടങ്ങിയ കരട് രേഖ തയാറാക്കി കേന്ദ്രത്തിന്റെ അനുമതിക്കായി കേരളം സമർപിച്ചിട്ടുണ്ട്. കേന്ദ്രം മുന്നോട്ടുവച്ച വ്യവസ്ഥകളെ വെല്ലുവിളിക്കുകയോ എതിർക്കുകയോ ചെയ്യാതെ, അതിനോട് സമരസപ്പെട്ടുപോകുന്ന നിർദേശങ്ങളാണ് കരട് രേഖയിലുള്ളത് എന്നാണ് ലഭ്യമായ വിവരം. കേരള വിദ്യാഭ്യാസ നയത്തെ സമൂലം ബാധിക്കുന്നതാണെങ്കിലും ഈ കരട് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര അനുമതി വാങ്ങിയ ശേഷം കേരള താത്പര്യങ്ങൾ മുൻനിർത്തി പുസ്തകങ്ങൾ തയാറാക്കാമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. ഇതെത്രത്തോളം നടപ്പാക്കാനാകുമെന്ന് കണ്ടറിയണം.  ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തോട് കർക്കശമായ വിയോജിപ്പ് പുലർത്തുന്ന സാമൂഹിക സംഘങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാന്നിധ്യം ശക്തമായ കേരളത്തിൽ കേന്ദ്ര താത്പര്യങ്ങൾക്കനുസൃതമായ പാഠപുസ്തക നിർമാണം അത്ര അനായാസം നടക്കുകയുമില്ല. 

അക്കാദമദിക് മേഖലയിൽ മാത്രമല്ല,  സംസ്ഥാനങ്ങളിലെ ഭരണപരമായ കാര്യങ്ങളിലും കൈകടത്താൻ കേന്ദ്ര സർക്കാർ വഴികൾ തുറന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇതിന് വേണ്ട പോംവഴികൾ നിർദേശിക്കപ്പെട്ടിട്ടുമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ കേരളത്തിലെ എയിഡഡ് മേഖലയെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് എയിഡഡ് മാനേജേർസ് അസോസിയേഷൻ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു. പുതിയ ദേശീയ നയപ്രകാരം സർക്കാർ ഫണ്ട്, സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാണ് നൽകാനാകുക. ഈ വകുപ്പ് ഉപയോഗിച്ച് പല ആനുകൂല്യങ്ങളും തടയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അവരുടെ വാദം. പ്രവേശനോത്സവ ഫണ്ടിൽ ഇത്തവണയുണ്ടായ അനിശ്ചിതത്വവും ആശയക്കുഴപ്പവും പെൺകുട്ടികളുടെ ആയോധനകലാ പരിശീലന പദ്ധതിയിൽ അപേക്ഷ നൽകാനാകാത്തതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അക്കാദമിക ഇടപെടൽ പോലെത്തന്നെ ഭരണപരമായ ഇടപെടലും സംഘർഷഭരിതമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേന്ദ്രവുമായി ആശയപരമായ ഏറ്റമുട്ടലുകൾ വേണ്ടിവരുന്ന വിഷയങ്ങളിൽ അക്കാദമിക് താത്പര്യം മുൻനിർത്തിയെങ്കിലും സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. 'കേന്ദ്രത്തിനൊപ്പം, കേരളത്തിനുമൊപ്പം' എന്ന നയതന്ത്രത്താൽ ഈ രാഷ്ട്രീയ സന്ദർഭത്തെ മറികടക്കാനാകില്ല. 

കേന്ദ്ര ഏറ്റുമുട്ടൽ സൃഷ്ടിക്കുന്ന പ്രതിസന്ധി പോലെത്തന്നെ അതീവ ഗുരുതരമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ. ഒഴിഞ്ഞ ഖജാനയുമായാണ് പുതിയ അധ്യയന വർഷത്തിലേക്ക് കേരളം പ്രവേശിക്കുന്നത്.  കാശില്ലായ്മ കലശലായാൽ ആദ്യം പിടിവീഴുന്ന മേഖലകളിലൊന്ന് വിദ്യാഭ്യാസമാണ്. അപ്രഖ്യാപിത നിയമന നിരോധം മുതൽ അത് പരോക്ഷമായി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഇപ്പോൾ തന്നെ അനുഭവിക്കുന്നുമുണ്ട്. പാഠ പുസ്തക പരിഷ്കരണത്തിന് കേന്ദ്ര നയവുമായി ഏറ്റുമുട്ടൽ വേണ്ടെന്ന ധാരണയിലേക്ക് ഭരണ നേതൃത്വം എത്തിച്ചേർന്നതിന് പിന്നിലും സാമ്പത്തിക ആനുകൂല്യങ്ങൾ ഒരു ഘടകമാണ്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ കേന്ദ്ര ഫണ്ട് ചിലവഴിക്കപ്പെടുന്നുണ്ട്. അതിന്റെ അർഹമായ വിഹിതം ഉറപ്പാക്കാൻ കേന്ദ്ര നിബന്ധനകൾക്ക് വഴങ്ങേണ്ടി വരുമെന്ന ധാരണ ഭരണതലത്തിലുണ്ട്. ബി ജെ പി സർക്കാർ അക്കാദമിക് മേഖലയിൽ നടപ്പാക്കുന്ന ഹിന്ദുത്വവത്കരണത്തെക്കുറിച്ച് കേരള സർക്കാറിനെ നയിക്കുന്നവർ ഒട്ടുമേ അജ്ഞരല്ല. എന്നിട്ടും, സുഗമമായ ഭരണത്തിന് ലഭ്യമാകുന്ന വഴികളിലൂടെയെല്ലാം ധനസമാഹരണം നടത്താമെന്ന തീർപ്പിലെത്തുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച കൃത്യമായ സൂചകമാണ്. 

സാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷത്തിൽ തന്നെ ബാധിക്കുന്നവെന്നതിന്റെ സൂചനയാണ് അധ്യാപക നിയമനങ്ങളിലെ അനാസ്ഥ. അപ്രഖ്യാപിത നിയമന വിലക്കാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഒഴിവുകൾ നികത്തുന്ന കാര്യത്തിലെ മെല്ലേപ്പോക്കും അലംഭാവവും ഈ ആരോപണത്തിന് ബലം പകരുന്നു. സംസ്ഥാനത്ത് ഹൈ സ്കൂൾ വരെ ക്സാസുകളിലായി ഇപ്പോൾ ഏതാണ്ട്  എണ്ണായിരത്തോളം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിൽ മാത്രം പ്രാഥിക വിദ്യാഭ്യാസ മേഖലയിൽ ആിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകൾക്ക് പകരം പുതിയ ലിസ്റ്റിന് നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതിനും വേണ്ടത്ര വേഗമില്ല. നിയമനം പരമാവധി നീട്ടിക്കിട്ടിയാൽ അത്രയും സാമ്പത്തിക ലാഭമെന്ന മട്ടിലാണ് സെക്രട്ടേറിയറ്റിൽ കാര്യങ്ങൾ നീങ്ങുന്നത്.  

ഹൈ സ്കൂളിൽ പ്രധാന അധ്യാപകരെ നിയമിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കവും കേസും കാരണം കാലങ്ങളായി നിയമനം മുടങ്ങിക്കിടക്കുകയാരുന്നു. ഈ കേസിൽ ഏറെക്കുറെ തീർപ്പായിട്ടും നിയമനത്തിന് സർക്കാർ താത്പര്യമെടുക്കുന്നില്ല. 300 പേർക്കാണ് സ്ഥാനക്കയറ്റം നൽകി പ്രധാനാധ്യാപകരായി നിയമനം നൽകേണ്ടത്. സംസ്ഥാനത്തെ ഏതാണ്ട് 15 ശതമാനത്തോളം ഹൈ സ്കൂളുകൾ നാഥനില്ലാകളരിയാണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം കഴിഞ്ഞ നവംബറിൽ പ്രധാന അധ്യാപകരായി നിയമിക്കപ്പെട്ട ആയിരത്തി അറുനൂറിലധികം പേർക്ക് അതിന്റെ ശമ്പളമോ ആനുകൂല്യങ്ങളോ ഇതുവരെ നൽകിത്തുടങ്ങിയിട്ടില്ല. എയിഡഡ് സ്കൂളിലാകട്ടെ 10,000ൽ അധികം തസ്കികകളാണ് സർ ക്കാറിന്റെ അംഗീകാരം കാത്തുകിടക്കുന്നത്. ഭിന്ന ശേഷി സംവരണ തസ്തികയിലെ തർക്കമാണ് ഇതിന് കാരണമായി പറയുന്നത്. ഇക്കാര്യത്തിലും കർക്കശമായ നിലപാടെടുത്ത് പ്രശ്ന പരിഹാരത്തിന് ശ്രമങ്ങളുണ്ടാകുന്നില്ല. കോവിഡ് കാലത്ത്  രണ്ട് വർഷം അടച്ചിട്ട സമയത്ത് പി എസ് സി അഡ്വൈസ് ചെയ്തവർക്ക് നിയമനം നൽകിയില്ല. സാമ്പത്തിക ലാഭം മുന്നിൽകണ്ടായിരുന്നു ഈ നടപടിയും. നിയമനം പുനരാരംഭിക്കാൻ ഉദ്യോഗാർഥികൾക്ക് കോടതിയെ സമീപിക്കേണ്ടവന്നു. കോവിഡ് കാലത്ത് പൊതു വിദ്യാലയങ്ങളിൽ വൻ തോതിൽ കുട്ടികൾ കൂടിയെന്നും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടുവെന്നുമാണ് സർക്കാർ അവകാശവാദം. എന്നാൽ ഇതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണത്തിൽ വർധനയുണ്ടായില്ല എന്ന് മാത്രമല്ല, ക്രമാനുഗതമായി കുറയുന്നുമുണ്ട്. എയിഡഡ് സ്കൂളുകളാണ് ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. കുട്ടികൾ കൂടിയാലും എയഡഡ് സ്കൂളുകളിൽ തസ്തിക അനുവദിക്കാൻ ത്രിതല പരിശോധന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. സെപ്തംബർ 30ന് മുമ്പ് ഈ നടപടികൾ പൂർത്തീകരിച്ചാൽ മതിയെന്നാണ് വ്യവസ്ഥ. ജൂണിൽ തുറക്കുന്ന വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ നാല് മാസം ആളുണ്ടാകില്ല എന്ന് സർക്കാർ തന്നെ ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ അധ്യാപക ഒഴിവുകളുടെ കണക്കില്ലെന്ന് കൈമലയർത്തുകയാണ് സർക്കാർ ചെയ്തത്. പണച്ചിലവുള്ള ഭരണ നടപടികളോട് സർക്കാർ സ്വീകരിക്കുന്ന സമീപനം ഈ മറുപടിയിൽ വ്യക്തമാണ്. സ്ഥിര നിയമനം പരമാവധി ഒഴിവാക്കണമെന്ന ധനവകുപ്പ് സമ്മർദം പിൻവാതിലിലൂടെ നടപ്പാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നടപടികളിലെ മെല്ലെപ്പോക്ക്, നിയമനം ഒഴിവാക്കാവുന്ന പലതരം സാങ്കേതികതകൾ, നിയമനത്തിലെ ചവിട്ടിപ്പിടിത്തം... അപ്രഖ്യാപിത നിയമന വിലക്ക്  നടപ്പാക്കാൻ ഇതെല്ലാമാണ് സർക്കാർ പ്രയോഗിക്കുന്നത്. 

രണ്ട് പതിറ്റാണ്ടിനിടെ നേരുടേണ്ടിവരുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് കേരളം. ട്രഷറി പൂട്ടാതെ നോക്കാനുള്ള പോംവഴികൾ ആവിഷ്കരിക്കുക എന്നത് മാത്രമാണ് കേരള സർക്കാർ ഇപ്പോൾ ചെയ്യുന്ന ധനമാനേജ്മെന്റ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം തന്നെ ട്രഷറി നിയന്ത്രണം ഏർപെടുത്തേണ്ടി വന്ന കാലമാണിത്. ദൈനംദിന ചിലവുകൾക്ക് മാറാവുന്ന ബിൽ പരിധി 25 ലക്ഷമാക്കി ചുരുക്കി. നേരത്തെയിത് ഒരു കോടിവരെയായിരുന്നു. ഇത്ര കടുത്ത പ്രതിസന്ധിക്കിടെവേണം ഈ അധ്യയനവർഷത്തെ പദ്ധതികളെല്ലാം പൂർത്തിയാക്കാൻ. ധനസഥിതിയെക്കുറിച്ച് ധാരണയുള്ളവരിലെല്ലാം അതെത്രത്തോളം സഫലമാകുമെന്ന ആശങ്ക ശക്തമാണ്. പൊതുവിദ്യാഭ്യാസം കേരളത്തിന്റെ അഭിമാന പദ്ധതിയാണ്.  

പക്ഷെ സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രയാസത്തിനിടെ എങ്ങിനെ അതിജീവിക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങുകയാണ്. ഇതിനൊപ്പമാണ് കേന്ദ്ര-സംസ്ഥാന ഏറ്റമുട്ടൽ എന്ന സംഘർഷ സാധ്യത നിറഞ്ഞ  സ്ഥിതിവിശേഷം കൂടി സൃഷ്ടിക്കപ്പെടുന്നത്. ഇവ രണ്ടും ചേർന്ന് കേരളത്തിലെ അക്കാദമിക് അന്തരീക്ഷത്തെ കലുഷിതമാക്കുന്നുവെന്ന ആശങ്കയോടെയാണ് സംസ്ഥാനം പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത്. ഒരേ സമയം സംസ്ഥാന ഭരണ പ്രതിസന്ധിയുടെയും  കേന്ദ്ര ഭരണ കൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന്റെയുമിടയിൽ കുരുങ്ങി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വഴികൾ അടഞ്ഞുപോകാതിരിക്കാൻ  പൊതുസമൂഹത്തിന്റെ അതിജാഗ്രത കൂടി ആവശ്യമായി വരും. 


(മാധ്യമം ആഴ്ചപ്പതിപ്പ്, ജൂൺ, 2022)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...