Saturday, October 29, 2011

പറയാന്‍മറന്ന കാര്യങ്ങള്‍ പറയുന്നവിധം

സഭയിലെ തിരക്കിനും ബഹളത്തിനുമിടയില്‍ പറയാനുദ്ദേശിച്ച പലതും വിട്ടുപോകുക പതിവാണ്. പലരുടെ പ്രസംഗങ്ങളും പാതിവഴിയിലങ്ങനെ ഗതിമാറുന്നതും പതിവാണ്. സഭയില്‍ കൈവിട്ട അവസരം എറിഞ്ഞുപോയ കല്ലുപോലെയാണ്. തിരിച്ചുപിടിക്കുക നന്നേ പ്രയാസം. ടൈറ്റാനിയം ചര്‍ച്ചയില്‍ അതിനിര്‍ണായകമായൊരു വിവരം മുഖ്യമന്ത്രിയുടെ കൈവിട്ടുപോയി. ഇതുപോലെ ഗതിതെറ്റിയതായിരുന്നു ഇതേവിഷയത്തില്‍ ടി.എന്‍ പ്രതാപന്‍ നടത്തിയ പ്രസംഗവും. സാധാരണഗതിയില്‍ നികത്താനാകാത്ത നഷ്ടം. പക്ഷെ സഭാനേതാവും ശിഷ്യനും ചേര്‍ന്ന് ഈ കുറവ് പരിഹരിക്കാന്‍ ഇന്നലെയൊരു പിന്‍വാതില്‍ വഴിയുണ്ടാകി -ഉപക്ഷേപം. ശൂന്യവേളയില്‍ലെ സബ്മിഷന്‍ പട്ടിക വന്നപ്പോള്‍ അതിലുണ്ട് കാര്യം. വിഷയം -ടൈറ്റാനിയം മലിനീകരണ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഹെകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അവതാരകന്‍ -ടി.എന്‍ പ്രതാപന്‍. മറുപടി -മുഖ്യമന്ത്രി. ആദ്യ ദിവസത്തെ ക്ഷീണം തീര്‍ത്ത പ്രതാപന്‍ എതിര്‍ ഗോള്‍മുഖത്ത് നിറഞ്ഞാടി. മറുപടിയില്‍ മുഖ്യമന്ത്രിയും. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞു: കഴിഞ്ഞ ദിവസം പറയാന്‍ പറ്റാത്തത് പറയാന്‍ സബ്മിഷന്‍ അനുവദിക്കണോ?
ഉമ്മന്‍ചാണ്ടി സബ്മിഷന്‍ പ്രയോഗിച്ചാല്‍ കെ.എം മാണി ബില്‍ ചര്‍ച്ചയെങ്കിലും ഇതിന് ഉപയോഗിക്കണമെന്നാണ് യു.ഡി.എഫിലെ ചട്ടം. മാണിക്കാകട്ടെ പല തവണ കൈവിട്ട അവസരങ്ങള്‍ തിരിച്ചുപിടിക്കാനുണ്ടായിരുന്നു. ഒന്നിലേറെ തവണ വെല്ലുവിളിച്ച് തോല്‍പിച്ചുകളഞ്ഞ തോമസ് ഐസകാണ് ലക്ഷ്യം. ധന ഉത്തരവാദിത്ത ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ മാണി ഗോളടിക്കാന്‍ അവസരമൊരുക്കി: ഐസക്, നിങ്ങള്‍ സംസ്ഥാനത്തിന് കിട്ടേണ്ട 812 കോടി കളഞ്ഞു. ഇതിന് മറുപടി പറയാണം. നിങ്ങള്‍ ഈ ചര്‍ച്ചയില്‍ സംസാരിക്കണം. ഈ നഷ്ടത്തിന് ഉത്തരവാദിയാണ് ഐസക്. ഒഴിഞ്ഞുമാറരുത്. ഞാന്‍ വെല്ലുവിളിക്കുന്നു.' സമയം മോശമാണെന്ന് ഐസകിനും തോന്നിയിരിക്കണം: 'അധിക ധനാഭ്യര്‍ഥനയില്‍ നമുക്ക് ചര്‍ച്ചയാകാം. ഇപ്പോള്‍ വേണ്ട.' മാണി പക്ഷെ വിടാന്‍ തയാറല്ലായിരുന്നു: 'പോര, ഇവിടെ, ഇന്ന് സംസാരിക്കണം.' വീണ്ടും വെല്ലുവിളി. ഇത്തവണ അത് ഇംഗ്ലീഷിലായി. ആംഗലേയം ഐസകിനൊരു വീക്‌നെസ്സാണ്. അതിനാല്‍ തര്‍ക്കിക്കാന്‍ സമ്മതമായി. ചര്‍ച്ചയില്‍ അത് മുറുകി. ഇത്തവണ പക്ഷെ മാണിയുടെ കൊടി പാറി. കമ്മി കുറക്കല്‍ നിയമം സംബന്ധിച്ച് ഐസകിന്റെ അഞ്ച് ബജറ്റിലെ വൈരുദ്ധ്യങ്ങള്‍ തന്നെ ധാരളം. കിട്ടിയ അവസരം മുതലെടുത്ത് ഐസകിനൊപ്പം കെയിന്‍സ്, ഫ്രീഡ്മന്‍ തുടങ്ങിയ സാമ്പത്തിക ശാസ്ത്രഞ്ജരെയും ചീത്ത വിളിച്ചു. ഇതിനിടെ സ്വകാര്യ ബാങ്കുകളുടെ പേരില്‍ കഴിഞ്ഞ ആഴ്ച ഐസക് കൊണ്ടുവന്ന അടിയന്തിര ചര്‍ച്ചയില്‍ വിട്ടുപോയതുകൂടി പറഞ്ഞു.
വി.എസ് അച്യുതാനന്ദനെപ്പറ്റി പരസ്യമായി എതിര് പറയാത്തയാളാണ് എ.കെ ബാലന്‍. എന്നുവച്ച് പയണമെന്ന് ഉദ്ദേശിച്ചതൊന്നും ബാലന്‍ പുറത്തെത്തിക്കാതിരുന്നിട്ടുമില്ല. കേന്ദ്ര സഹായങ്ങള്‍ വിശദീകരിച്ച വി.ഡി സതീശനോട് കഴിഞ്ഞ സര്‍ക്കാറിന്റെ വൈദ്യുതി മേഖലയിലെ കൊറിയന്‍ കമ്പനി പദ്ധതി മുക്കിയത് എന്തിനാണെന്ന് ബാലന്‍ ചോദിച്ചപ്പോള്‍ അസമയത്തെ ഈ അന്വേഷണത്തിന്റെ പൊരുള്‍ ആര്‍ക്കും പിടികിട്ടിയില്ല. പക്ഷെ സതീശന്റെ ഉത്തരം വന്നപ്പോള്‍ കാര്യം വ്യക്തമായി: 'അത് എതിര്‍ത്തത് ഉമ്മന്‍ചാണ്ടിയായിരുന്നില്ല. രണ്ടാം ലാവ്‌ലിന്‍ എന്ന് പറഞ്ഞ് എതിര്‍ത്തത് ആദ്യം നിങ്ങളുടെ മുഖ്യമന്ത്രി തന്നെയായിരുന്നു.' ഒരുമുന്നറയിപ്പുമില്ലാതെ ഉമ്മന്‍ചാണ്ടിയുടെ സ്വജനപക്ഷപാതത്തെ പറ്റി തോമസ് ഐസക് ഭരണ നിരയെ അങ്ങേയറ്റം പ്രകോപിപ്പിച്ചതിന്റെ ലക്ഷ്യം തൊട്ടുടനെ പി.സി വിഷ്ണുനാഥ് പ്രസംഗിച്ചപ്പോള്‍ സംശയകരമായി വെളിപ്പെട്ടു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ രണ്ടാം ഭാഗം വയിച്ച വിഷ്ണുനാഥ് റിലയന്‍സ് ഫ്രഷ് ഔട്ട്‌ലറ്റ് വഴി ദല്ലാള്‍ കുമാറിലൂടെ വി.എസ് അച്യുതാനന്ദനിലെത്തി. പതിവുപോലെ അരുണ്‍കുമാറില്‍ നിര്‍ത്തി. ആര് പറഞ്ഞു എന്നതല്ല, എന്ത് പറയുന്നു എന്നതാണ് കാര്യം.കമ്യൂണിസ്റ്റുകാര്‍ക്ക് പ്രത്യേകിച്ചും.
രണ്ട് ബില്ലുകളായിരുന്നു ഇന്നലെ സഭയുടെ അജണ്ട. ഒന്ന് വരുമാനക്കമ്മി കുറക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍. മറ്റേത് ഉയര്‍ന്ന ഉദ്യോഗസ്ഥനെ വരെ അസിസ്റ്റന്റായി നിയമിക്കാന്‍ എം.എല്‍.എമാര്‍ക്ക് അനുമതി നല്‍കുന്നതും. രണ്ടാമത്തെ ബില്ല് വളരെ അനിവാര്യമാണെന്ന് രാവിലെ തന്നെ സഭക്ക് അനുഭവപ്പെട്ടു. അടിയന്തിര പ്രമേയം കഴിഞ്ഞയുടന്‍ അംഗങ്ങള്‍ സീറ്റുവിട്ടു. തലങ്ങും വിലങ്ങും നടപ്പ്. മന്ത്രിമാരെ കാണല്‍. ചര്‍ച്ച. തമാശ പങ്കിടല്‍. ഈ തിരക്കില്‍ സ്വന്തം കാര്യം നോക്കാന്‍ ഉയര്‍ന്ന നിലയിലുള്ള സഹായി ഇല്ലാതെ പറ്റില്ല. ഭരണ പക്ഷത്തേയുള്ളൂ ഈ ആഘോഷം. അതുകൊണ്ടാകണം ഇത്ര വലിപ്പം വേണോ അസിസ്റ്റന്റിന് എന്ന് കോടിയേരി സംശയിച്ചത്. അംഗങ്ങള്‍ക്ക് ഇമ്മാതിരി തിരക്കായാല്‍ മന്ത്രിമാര്‍ക്ക് നാലിരട്ടി ഉറപ്പാണ്. 17പേരും ശൂന്യവേള പകുതിയാകും മുമ്പേ പുറത്തുപോയി. ഒഴിഞ്ഞ കസേരകളെ നേരിട്ട് സഹികെകെട്ടപ്പോള്‍ എ.കെ ബാലന്‍ സ്പീക്കറോട് പരാതിപ്പെട്ടു. സഭയെ പരിഹസിക്കരുതെന്ന് എം.എ ബേബിയും. ക്ഷുഭിതനായ സ്പീക്കര്‍, എവിടെ മന്ത്രിമാരെന്ന് മൈക്കിലൂടെ ചോദിച്ചു. ആ വിളി കേട്ട് ആരും വന്നില്ല. മറുപടിയുമുണ്ടായില്ല. അല്ലെങ്കിലും ഉല്‍സവ പറമ്പിലെ മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ക്ക് ആരും മറുപടി പ്രതീക്ഷിക്കാറില്ലല്ലോ?

(28...10...11)

Wednesday, October 26, 2011

ഉലക്ക വിഴുങ്ങിയ ബ്രേക്കിംഗ് ന്യൂസുകള്‍

എതിരാളികളോട് പക പാടില്ലെന്നാണ് ഭരണമുന്നണിയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ സഭയിലെ കാരണവരായ വി.എസ് അച്യുതാനന്ദനെ അവരീ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പതിവുചര്‍ച്ചക്ക് പുറമേ അടിയന്തിര ചര്‍ച്ചയാല്‍ സവിശേഷമായ ഇന്നലത്തെ സഭയില്‍, അതിനാല്‍ തന്നെ വി.എസ് വധത്തിലുമുണ്ടായി വിശേഷം. ആക്രമണത്തിന്റെ മുന്‍നിരയില്‍ മുഖ്യമന്ത്രി തന്നെയെത്തി.
ബില്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ കെ.ശിവദാസന്‍ നായരാണ് ഇന്നലെ വി.എസ് വിരുദ്ധ ഇനിംഗ്‌സ് തുടങ്ങിയത്: 'ആള്‍ദൈവമാക്കി മാറ്റി അച്യുതാനന്ദനെ ഇപ്പോള്‍ വാഴ്ത്തപ്പെട്ടവനാക്കിയിരിക്കുന്നു. റഊഫും അസീസും ദല്ലാള്‍ കുമാറുമൊക്കെയാണവിടെ സന്ദര്‍ശകര്‍. കന്ന് ചെന്നാല്‍ കന്നിന്‍കൂട്ടത്തിലേ നില്‍ക്കൂ.' അടിയന്തിര ചര്‍ച്ചയില്‍ മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടി ഇതിന് തിലകക്കുറി ചാര്‍ത്തി: 'കമ്പനി പൂട്ടാതെ സംരക്ഷിക്കണമെന്നും തൊഴിലാളികളെ രക്ഷിക്കണമെന്നും സി.ഐ.ടി.യു അടക്കം എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി നേരില്‍ വന്ന് ആവശ്യപ്പെട്ടാല്‍ ഞാനെന്ത് ചെയ്യണം? ഉലക്ക വിഴുങ്ങിയ പോലെയിരിക്കണോ? അങ്ങനെയാണോ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്?' ഉലക്കയടിയേറ്റ പോലെ പ്രതിപക്ഷ നിരയാകെ ഇതില്‍ സ്തബ്ദരായി. രാപകല്‍നീണ്ട കൊടിപാറിയ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പറിവികൊണ്ട അടിയന്തിര പ്രമേയത്തിലെ തീയണഞ്ഞു തുടങ്ങിയെന്ന സൂചനകൂടിയായിരുന്നു അത്.
ബ്രേക്കിംഗ് ന്യൂസില്‍ പുനരാരംഭിച്ച ടൈറ്റാനിയം അഴിമതി ചര്‍ച്ച സഭയെ ഇളക്കി മറിക്കുമെന്ന പ്രതീതി രാവിലെ തന്നെ സഭാകവാടത്തില്‍ ദൃശ്യമായി. തത്‌സമയ സംപ്രേക്ഷണ ചാനല്‍ വാഹനങ്ങള്‍ നേരത്തെയെത്തി. ഇന്ന് അവധിയായതിനാല്‍ ഇരുട്ടും മുന്നെ വീടുപിടിക്കാമെന്ന ആഹ്ലാദം ഇരുപക്ഷത്തെ അംഗങ്ങളിലും ഒളിമിന്നി. വാര്‍ത്താ സമ്മേളനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി നേതാക്കളും മാധ്യമ പ്രവര്‍ത്തകരും അരമുറുക്കി. അതിനിടയിലാണ് പ്രതീക്ഷകള്‍ തകിടംമറിച്ച് പ്രത്യേക ചര്‍ച്ച വച്ചത്. അതിലാകട്ടെ ചാനല്‍ സംപ്രേക്ഷണവും വന്നു. പ്രമേയം അവതരിപ്പിച്ച തോമസ് ഐസകിന്റെ വാഗ്‌വൈഭവത്തിന് മുന്നില്‍ ടി.എന്‍ പ്രതാപന്റെ പ്രതിരോധം അതീവ ദുര്‍ബലമായി. കെ.എന്‍.എ ഖാദറും പി.സി ജോര്‍ജും പി.സി വിഷ്ണുനാഥും ചേര്‍ന്ന് ആ കുറവ് പിന്നെ പരിഹരിച്ചു. എ.കെ ശശീന്ദ്രനും സി.കെ നാണുവും എ.എ അസീസും പ്രതാപനേക്കാള്‍ ദയനീയമായി. എന്നാല്‍ വി.എസ് സുനില്‍കുമാറും എളമരം കരീമും അവര്‍ക്കെല്ലാം മികച്ച ബദലായി.
പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രബലരോടെതിരിടാന്‍ മറുപക്ഷത്ത് ഉമ്മന്‍ചാണ്ടി മാത്രമേയുണ്ടായുള്ളൂ. അതുതന്നെ ധാരാളമെന്ന് ഉമ്മന്‍ചാണ്ടി ഒടുവില്‍ തെളിയിക്കുകയും ചെയ്തു. ചോദ്യവും സംശയവും ആരോപണവുമായി എതിരിട്ടവരെയെല്ലാം ഒറ്റതിരിച്ച് വെട്ടിനിരത്തി. അഞ്ചുകൊല്ലം ഭരിച്ചിട്ടും സി.ബി.ഐ അന്വേഷണം സംഘടിപ്പിക്കാന്‍ കഴിയാത്തതും വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടാകാത്തതും കോടിയേരിയെ നിശബ്ദനാക്കി. അവസാന മന്ത്രിസഭാ നോട്ട് എളമരം കരീമിനെയും. മറുപടി തീര്‍ന്നപ്പോള്‍ ഇതൊന്നുമല്ല താന്‍ പറഞ്ഞത് എന്നായി തോമസ് ഐസക്. ഐസകിനും പിടിവിട്ടപ്പോള്‍ കോടിയേരി മികച്ച തന്ത്രമിറക്കി: 'സി.ബി.ഐ അന്വേഷണം വേണം.' അത് ഇറങ്ങിപ്പോക്ക് വരെ എത്തിക്കാന്‍ പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. മുഖ്യമന്ത്രിയുടെ രാജി ചോദിച്ച് തുടങ്ങിയ അംഗത്തിന് അങ്ങനെ അന്വേഷണാവശ്യത്തില്‍ സമാപ്തിയായി. ഭരണപക്ഷം കൈവീശിയും ആര്‍പുവിളിച്ചും അവരെ യാത്രയാക്കി. 'നാണം കെട്ടാണ് ഇറങ്ങിപ്പോകുന്നതെന്ന്' ഉമ്മന്‍ചാണ്ടി അതിന് വ്യാഖ്യാനമെഴുതി. അത് ശരിവക്കുന്നതായിരുന്നു പിന്നെ കണ്ട ആശയക്കുഴപ്പം. ഇറങ്ങിയവരില്‍ പകുതി പേര്‍ വഴിയില്‍ തങ്ങി. അവര്‍ മുദ്രാവക്യം വിളിച്ചു. പിന്നെ അവരുമിറങ്ങി. അപ്പോള്‍ അകത്തെ ചാനല്‍ കാമറകളുടെ ലൈവില്‍ നിന്ന് പ്രതിപക്ഷം ഔട്ടായി. പെട്ടെന്ന് ഇറങ്ങിപ്പോയവര്‍ ഒന്നിച്ച് മടങ്ങിയെത്തി. വീണ്ടും മുദ്രാവാക്യമായി. ആ വരവിന്റെ കാരണം പി.കെ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി: 'ചാനല്‍ ലൈവുള്ളതിനാലാണ് അവര്‍ തിരിച്ചുവന്നത്. കാമറക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്.' ഇങ്ങനെയൊക്കെയായിരിക്കും കാമറാ കാലത്തെ ജനകീയ ജനാധിപത്യ വിപ്ലവം.
അടിയന്തിര ചര്‍ച്ചയുടെ പ്രതിഫലനം പിന്നീട് നടന്ന ധനബില്‍ ചര്‍ച്ചയിലും പ്രകടമായി. അരുണ്‍കുമാര്‍ വിവാദത്തില്‍ വി.എസിന് വേണ്ടി ഇ.പി ജയരാജന്‍ പ്രതിരോധമുയര്‍ത്തിയതാണ് ഇതിലെ ഒരേയൊരു വേറിട്ട കാഴ്ച. ടൈറ്റാനിയം ചര്‍ച്ചയില്‍ പക്ഷെ ആകെ കുഴങ്ങിയത് വി.ശിവന്‍കുട്ടിയാണ്. ഇതേവിഷയത്തില്‍ രണ്ടാഴ്ച മുമ്പ് എഴുതിക്കൊടുത്ത് സഭയില്‍ അഴിമതിയാരോപണം ഉന്നയിച്ചയാളാണ് ശിവന്‍കുട്ടി. പുറത്ത് വാര്‍ത്താസമ്മേളനവും നടത്തി. എന്നിട്ടിപ്പോള്‍ എവിടെ നിന്ന് വന്നു ഈ ബ്രേക്കിംഗ് വാര്‍ത്തയും പുതിയ രേഖയും എന്ന ആധി സ്വാഭാവികം. അതിനാല്‍ കൈയ്യില്‍ കിട്ടിയ കടലാസുകളെല്ലാം ശിവന്‍കുട്ടി സഭയുടെ മേശപ്പുറത്ത് വച്ചു. പണ്ടെങ്ങോ വന്ന സി.എ.ജി റിപ്പോര്‍ട്ട് വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എളമരം കരീം കാര്യം കുറച്ചുകൂടി തെളിച്ചു പറഞ്ഞു: 'ഈ വിഷയത്തില്‍ പുതിയതൊന്നുമില്ല. മുമ്പ് പലതവണ സഭയില്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്.' ടൈറ്റാനിയം പറഞ്ഞതിന് എളമരം കരീം സഭയില്‍ തന്നെ അടിച്ചിരുത്തിയത് പി.സി ജോര്‍ജ് അനുസ്മരിച്ചു. ഇതെല്ലാം മുഖ്യമന്ത്രി ഉപസംഹരിച്ചു: 'ഒന്നുമില്ലാതായപ്പോള്‍ അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ ഉണ്ടാക്കിയ ബ്രേക്കിംഗ് ന്യൂസാണിത്. ഇതില്‍ പുതിയതൊന്നുമില്ല.' കൊണ്ടുപിടിച്ച ചര്‍ച്ചക്കൊടുവില്‍ ഇരുകൂട്ടരും ധാരണയിലെത്തിയതും ഈയൊരു വിഷയത്തില്‍ മാത്രമാണ് എത്ര ചര്‍ച്ച ചെയ്താലും ഈ വിവാദം ഇനി ഒരടി മുന്നോട്ടനങ്ങില്ല; കാരണം അതൊരു ഉലക്ക വിഴുങ്ങിയ ബ്രേക്കിംഗ് ന്യൂസാണ്.

(26...10...11)

കോമ്പാരപ്പാമ്പിന്‍ കൂട്ടിലെ പെരുമാറ്റ ചട്ടം

സഭയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇപ്പോള്‍ ലഭ്യമായ അംഗങ്ങളില്‍ ഏറ്റവും മുമ്പനാണ് ജയിംസ് മാത്യു. സൗമ്യമായ സംസാരം. പതിഞ്ഞ സ്വരം. സ്പീക്കറോട് എന്തെന്നില്ലാത്ത ആദരവ്. ഉപയോഗിക്കുന്ന വാക്കുകളില്‍ പോലും സ്വര്‍ണപ്പണിക്കാരന്റെ സൂക്ഷ്മത. ധനമന്ത്രിയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയതിങ്ങനെ: 'ഞാന്‍ പറയാന്‍ പോകുന്ന വാക്ക് അണ്‍പാര്‍ലമെന്ററി ആണെങ്കില്‍ അങ്ങ് തന്നെ നീക്കണം. പിന്‍വലിക്കേണ്ടതാണെങ്കില്‍ പിന്‍വലിക്കാം.' വിഷയം എസ്.എ.ടി ആയപ്പോള്‍ ഇരട്ടി മര്യാദ: 'വിനയപൂര്‍വം, ആദരവോടെ പറയുന്നു, മനുഷ്യത്വം എന്താണെന്ന് ആരോഗ്യമന്ത്രിയെ പ~ിപ്പിക്കണം.' സഭയിലെ പെരുമാറ്റ മര്യാദകളെറിച്ചും ജയിംസ് മാത്യുവിന് ചിലത് പറയാനുണ്ട്: 'സഭയുടെ അന്തസ്സ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയുണ്ടായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതും വഷളാക്കിയതും ആരാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് പകയില്ല. അതില്‍ ഓരോരുത്തര്‍ക്കുമുള്ള പങ്ക് ഓര്‍മിക്കണം. എല്ലാവരും സഭയുടെ അന്തസ്സ് പാലിക്കണം.'
തുടക്കക്കാരനായി കോടിയേരി ബാലകൃഷ്ണനെയാണോ ഉദ്ദേശിച്ചത് എന്ന് ജയിംസ് വ്യക്തമാക്കിയിരുന്നില്ല. പക്ഷെ അത് വി.എസ് അച്യുതാനന്ദനാണെന്ന് ഭരണപക്ഷം ഒറ്റയടിക്ക് തീര്‍പ്പുകല്‍പിച്ചു. പിന്നെ പെരുമാറ്റച്ചട്ടം ചര്‍ച്ചക്ക് വച്ച് അവര്‍ പ്രതിപക്ഷ നേതാവിനെ ജീവനോടെ കടിച്ചുകുടഞ്ഞു. കാറ്റുള്ള നേരം നോക്കി പി.സി ജോര്‍ജ് വരെ പാറ്റി. പെരുമാറ്റച്ചട്ടമാകാം, പക്ഷെ കാല് പൊക്കിയാല്‍ മുണ്ട് പൊക്കിയെന്നും വരാന്‍ വൈകിയാല്‍ കള്ളുകുടിക്കാന്‍ പോയിയെന്നും പറയുന്ന മനോവൈകൃതമുള്ളയാളോട് എങ്ങനെ പെരുമാറുമെന്നയിരുന്നു കെ.എം ഷാജിയുടെ സംശയം: 'വയനാട്ടില്‍ ഒരിനം പാമ്പുണ്ട്. കോമ്പാരപ്പാമ്പ്. ആരെയെങ്കിലും കടിച്ചാല്‍ ഉടന്‍ മരത്തില്‍ കയറി തലകീഴായി കിടക്കും. കടിയേറ്റയാള്‍ മരിച്ചുവെന്നുറപ്പാക്കാനാണീ കിടപ്പ്. ദഹിപ്പിക്കുന്ന പുക കണ്ടാലേ പിന്നെയത് ഇറങ്ങൂ. ഈ സഭയിലെ കോമ്പാരപ്പാമ്പാണ് വി.എസ് അച്യുതാനന്ദന്‍.' അബ്ദുറഹ്മാന്‍ രണ്ടത്താണി ഒ.വി വിജയനെ കൂട്ടുപിടിച്ചു: 'ചിലന്തിയെങ്ങനെ വലകെട്ടുന്നു, പൊട്ടിക്കുന്നു എന്നുമാത്രം നോക്കി നടക്കുന്ന അപ്പുക്കിളിയെപ്പോലെ ചിലരുടെ പിന്നാലെ നടക്കുകയാണ് പ്രതിപക്ഷ നേതാവ്.' ദല്ലാള്‍ കുമാര്‍ മുതല്‍ മക്കാവു യാത്രവരെ രണ്ടത്താണി കഥകള്‍ പലതും പറഞ്ഞു.

കമ്യുണിസ്റ്റ് പാര്‍ട്ടി ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും ഇന്ത്യയാകെ വളര്‍ന്നത് കമ്യൂണിസ്റ്റ് പച്ച മാത്രമാണെന്നായിരുന്നു സി.പി മുഹമ്മദിന്റെ നിരീക്ഷണം. വൈരനിര്യാതന ബുദ്ധിക്കാരുടെയിടയിലെ പെരുമാറ്റച്ചട്ടത്തെപ്പറ്റി ആശങ്കപ്പെട്ട സി.പി മുഹമ്മദ് വി.എസ് അച്യുതാനന്ദനെ മുണ്ടക്കല്‍ ശേഖരനോട് ചേര്‍ത്തുവച്ചാണ് നിര്‍ത്തിയത്. വാളെടുത്തവന്‍ വാളാല്‍ എന്ന ബൈബിള്‍ വാക്യം എം. ഉമ്മര്‍ ഓര്‍മപ്പെടുത്തി. പാര്‍ട്ടി സമ്മേളനം മുന്നില്‍ കണ്ടാകണം, ബൈബിളില്‍ എവിടെയാണതുള്ളതെന്ന് ജി. സുധകാരന്‍ ഉമ്മറിനോട് ചോദിച്ച് മനസ്സിലാക്കി.
ഉന്മൂലന രാഷ്ട്രീയം കളിക്കുന്ന വി.എസ് അച്യുതാനന്ദനും കൂട്ടാളികളും ചെയ്ത മുഴുവന്‍ ഫയലും യു.ഡി.എഫ് പരിശോധിച്ച് കഴിഞ്ഞതായി ചീഫ് വിപ്പ് പി.സി ജോര്‍ജ് വെളിപ്പെടുത്തി. വലിയ തിരച്ചടിക്ക് കാത്തിരിക്കൂ എന്ന മുന്നറിയിപ്പും. ഫാരിസ് അബൂബക്കറിനേക്കാള്‍ വെറുക്കപ്പെട്ടവനല്ലേ ദല്ലാള്‍ കുമാര്‍ എന്ന സംശയവും ജോര്‍ജിനുണ്ട്. ഇത്രയായിട്ടും പ്രതിപക്ഷ നിരയിലെ ആരും മറുടപടി പറയാന്‍ മെനക്കെട്ടില്ല. വി.എസ് പ്രതിരോധത്തിന് പാര്‍ട്ടിവക പെരുമാറ്റച്ചട്ടമുണ്ടെന്ന് തോന്നിപ്പിക്കും വിധം പ്രതിപക്ഷത്ത് സമ്പൂര്‍ണ മൗനം. പ്രസംഗത്തില്‍ പോലുമില്ല, പേരിനെങ്കിലുമൊരു മറുപടി. ആകെ ഈ വിഷയം പരാമര്‍ശിച്ച ഇടതംഗം കെ.വി അബ്ദുല്‍ഖാദറാകട്ടെ മറുഭാഗത്ത് ചേര്‍ന്നോയെന്ന് സംശയവുമായി: 'പെരുമാറ്റം നന്നായില്ലെങ്കില്‍ ശക്തമായ പ്രതികരണം വേണ്ടിവരും. മര്യാദരാമന്‍മാരായ പലരും ഇതിലും വലുത് ഇവിടെ ചെയ്തിട്ടുണ്ട്. അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുത്.'
ഒരുമന്ത്രി എങ്ങനെ പെരുമാറണമെന്ന സ്റ്റഡീ ക്ലാസും ഇന്നലെ സഭയിലുണ്ടായി. ക്ലാസെടുത്തത് ഇ.എസ് ബിജിമോള്‍: 'ആര്‍ക്കും ചോദ്യത്തിന് വഴങ്ങാതെയാണ് മാണിസാര്‍ മറുപടി പറയുന്നത്. അവസാനം വഴങ്ങാമെന്ന് പറയും. പക്ഷെ അവസരം തരില്ല. ചോദ്യം ചോദിക്കാനുമാകില്ല. സഭയില്‍ ആരോഗ്യപരമായ ബന്ധംവേണം. മുഖത്തോടുമുഖം നോക്കി ചര്‍ച്ചക്ക് തയാറാകണം.' ക്ലാസിന് ഉടന്‍ ഫലമുണ്ടായി. കെ.എം മാണി: 'ഇന്ന് എന്തായാലും ബിജിമോള്‍ക്ക് വഴങ്ങും.' ഇതുകേട്ട സന്തോഷത്തില്‍ വന്ന തോമസ് ഐസകിന് പക്ഷെ പ്രതീക്ഷ തെറ്റി. അതോടെ ഐസക് ഹെഡ്മാഷായി 'ഡിബേറ്റ് ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഇരിക്കാം. വഴങ്ങാം. ചോദിച്ചാല്‍ മതി. എന്തും ചോദിക്കാം.' ക്ലാസിലിരുന്ന കുട്ടി പക്ഷെയത് കേട്ട ഭാവം നടിച്ചില്ല. ഐസക് വീണ്ടും ഇതുതന്നെ പറഞ്ഞപ്പോള്‍ നിര്‍ബന്ധിക്കുകയാണോ എന്ന് സ്പീക്കര്‍ക്കും സംശയം. അതെയെന്ന് ഐസക്കും. എന്നിട്ടുമില്ല പ്രതികരണം. മറുപടി തുടങ്ങിയപ്പോള്‍ രണ്ടുവട്ടം മാണി വഴങ്ങി. മൂന്നാമതും ചോദ്യമായപ്പോള്‍ പെരുമാറ്റം പ~ിച്ച പുസ്തകം മാണി പൂട്ടി. ഭരിക്കുമ്പോള്‍ വഴങ്ങേണ്ട രീതി വേറെയാണെന്ന് മാണിയെപ്പോലെ മറ്റാര്‍ക്കാണ് അറിയുക?

(25...10...11)

Saturday, October 22, 2011

വാര്‍ധക്യസഹജമായ ആകുലതകള്‍

രാഷ്ട്രീയം ചേര്‍ക്കാതെ സി.പി.എമ്മുകാര്‍ പൊതുകാര്യം പറഞ്ഞാല്‍ അതിലെന്തെങ്കിലും വിശേഷമുണ്ടായിരിക്കും. ബഹളം വക്കാതെ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിലുമുണ്ട് അതേ വിശേഷം. ശൂന്യവേളയില്‍ ഇറങ്ങിപ്പോയില്ലെങ്കില്‍ പിന്നെ പറയാനുമില്ല. ഇതുമൂന്നും ഇന്നലെ സഭയില്‍ കണ്ടു. രാജു എബ്രഹാമായിരുന്നു അടിയന്തിര പ്രമേയ അവതാരകന്‍. വിഷയം ജയിലിലെ ഫോണ്‍ വിളികളും അതിലെ തീവ്രവാദ സാധ്യതകളും. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപിത ശത്രുക്കളിലൊരാളായ ബാലകൃഷ്ണ പിള്ള ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതിന്റെ ആരവമടങ്ങും മുമ്പാണ് പുതിയ വിവാദം. എന്നിട്ടുമില്ല വിവാദത്തിന് ചൂടും രാഷ്ട്രീയച്ചൂരും. രാഷ്ട്രീയം പറയുന്നേയില്ലെന്ന് രാജു എബ്രഹാം രണ്ടുവട്ടം എടുത്തുപറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയം കാണരുതെന്ന് ആവര്‍ത്തിച്ച് അപേക്ഷിച്ചു. സഖാക്കളെല്ലാം അത് തലകുലുക്കി ശരിവച്ചു. രാഷ്ട്രീയമുണ്ടെന്ന് തെറ്റിദ്ധരിക്കാതിരിക്കാനായി പ്രസംഗാവസാനത്തെ നിര്‍ബന്ധാചാരമായ ഡസ്‌കിലടി പോലും പ്രതിപക്ഷം ഒഴിവാക്കി. ആകെക്കൂടി ഗൗരവം ബാധിച്ച് അവര്‍ ആകുലപ്പെട്ടിരുന്നു. ഈ ഗൗരവഭാവം കണ്ടവരെല്ലാം അവരുടെ ആത്മാര്‍ഥതയില്‍ അങ്ങേയറ്റം കൃതാര്‍ഥരായി. അഭിമാനഭാരത്താല്‍ സഭയാകെ കുളിരണിഞ്ഞു.
അതില്‍ പിന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ മറുപടി വന്നത്: 'ദേഹപരിശോധന ഒഴിവായപ്പോഴാണ് ജയിലിലേക്ക് ഫോണ്‍ കടത്തല്‍ വ്യാപകമായത്. ഇതെങ്ങനെയാണ് ഒഴിവായത്? ഒരിക്കല്‍ പരിശോധനക്കിടെ ഒരു തടവുകാരന്‍ മുണ്ടഴിച്ച് പ്രതിഷേധിച്ചു. പിന്തുണയുമായി സി.പി.എം നേതാക്കള്‍ സമരം ചെയ്തു- ഫലം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഇത് 2007ല്‍. തൊട്ടടുത്ത വര്‍ഷവുമുണ്ടായി സി.പി.എം സമരം. വീണ്ടും സസ്‌പെന്‍ഷന്‍. ഇക്കൊല്ലം ഒരു സി.പി.എം എല്‍.എ തന്നെ ജയിലില്‍ കുത്തിയിരുന്നു. അതിലും വന്നു സസ്‌പെന്‍ഷന്‍.' പാര്‍ട്ടി പാരമ്പര്യപ്രകാരം അരാഷ്ട്രീയമാകാന്‍ ഇതൊന്നും അത്രവലിയ കാരണമല്ല. അതിനാലാകണം, ഉമ്മന്‍ചാണ്ടി തുടര്‍ന്നു: 'പിടിച്ച ഫോണില്‍ 29 എണ്ണം മാത്രമേ പരിശോധിച്ചിട്ടുള്ളൂ. അതില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ വിളി മാത്രമാണ് പരിശോധിച്ചത്.' വരാനിരിക്കുന്നത് ചെറുതല്ല എന്ന രാഷ്ട്രീയ മുന്നറിയിപ്പ്. മടിയില്‍ അത്രയേറെ കനമുണ്ടെങ്കിലേ ഇടതുപക്ഷമിങ്ങനെ അടങ്ങിയിരിക്കൂവെന്ന ചരിത്രത്തിന് ഒരുതിരുത്തുമുണ്ടായില്ല.
ഈ മര്യാദയിന്നലെ സഭാന്ത്യം വരെ നീണ്ടു. രണ്ടാം സെഷന്‍ തുടങ്ങിയ ശേഷം സ്തംഭനമൊഴിഞ്ഞ് കിട്ടിയ ആദ്യ വെള്ളിയാഴ്ചയുടെ അരദിവസമങ്ങനെ കക്ഷി ഭേദമന്യേ എല്ലാ അംഗങ്ങളും വീതിച്ചെടുത്തു. അനൗദ്യോഗിക അംഗങ്ങളുടെ പത്ത് ബില്ലാണ് അനുമതി തേടിയെത്തിയത്. എല്ലാവര്‍ക്കും കിട്ടി അവതരണാവസരം. അവസാനമെത്തിയ എം. ഹംസയും ഹൈബി ഈഡനും ഓരോമിനിട്ട് പങ്കിട്ട് പിരിഞ്ഞു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും എജന്റുമാര്‍ക്കും ക്ഷേമനിധി, നദീസംരക്ഷണ അഥോറിറ്റി, സ്വകാര്യ ആശുപത്രി ഗുണനിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍. സാജുപോളും ആര്‍.സെല്‍വരാജും രണ്ട് വീതം. പാലോട് രവി ഒന്നും. ബില്ല് പത്തെണ്ണമുണ്ടായിരുന്നുവെങ്കിലും ചര്‍ച്ചക്ക് ഒരുകുറവുമില്ല. തത്വത്തില്‍ അംഗീകരിക്കലും ബില്ല് നിരാകരിക്കലും തമ്മിലെ അതിര്‍വരമ്പ് മനസ്സിലാകാതെ മന്ത്രി ഷിബു ബേബിജോണ്‍ മൂന്ന് വട്ടം സഭയെ വട്ടം കറക്കി. സ്പീക്കറടക്കം അതില്‍ കുഴങ്ങി. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ ഒടുവില്‍ റൂളിംഗ് വേണ്ടി വന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പ്രായം കടന്നുപോയ അംഗങ്ങളുടെ ആധിയും വേവലാതിയും സഭയിന്നലെ നേരില്‍ കണ്ടു. വൃദ്ധജന സംരക്ഷണ കമീഷന്‍ വേണമെന്നാവശ്യപ്പെട്ട ബെന്നി ബഹനാന്റെ സ്വകാര്യ ബില്ലിലാണ് വാര്‍ധക്യത്തിലേക്ക് പാഞ്ഞുപോകുന്നവര്‍ ആപത്കാല ആകുലതകള്‍ പങ്കിട്ടത്. അറുപതിലെത്തിയ ബെന്നിയുടെ വേദന മനസ്സിലാക്കിയായായിരുന്നു തൊട്ടുപിന്നില്‍ യാത്ര ചെയ്യുന്ന എം.കെ മുനീറിന്റെ മറുപടി: 'ബില്ല് ഇപ്പോള്‍ വേണ്ട. കാലക്രമത്തില്‍ വേണ്ടിവന്നേക്കാം. അപ്പോള്‍ പരിഗണിക്കാം.' ബെന്നിക്ക് പിന്തുണയുമായി സമപ്രായക്കാരനായ അബ്ദുസ്സമദ് സമദാനി വന്നു. മുതിര്‍ന്ന പൗരന്‍മാരുടെ ആനുകൂല്യം വാങ്ങാന്‍ സമയമായ ടി.എന്‍ പ്രതാപനും ഐഷാ പോറ്റിയും മുതല്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനും താരതമ്യേന ചെറുപ്പമായ വി.ഡി സതീശനും വരെ അതില്‍ പങ്കുചേര്‍ന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വാര്‍ധക്യത്തിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളായിരുന്നു സി.പി മുഹമ്മദിന്റെ വേദന: 'വൃദ്ധന്‍മാരെ രാഷ്ട്രീയ പാര്‍ട്ടികളും അവഗണിക്കുകയാണ്. വയസ്സാല്‍ പിന്നെ പാര്‍ട്ടിയില്‍ സ്ഥാനമില്ല. അഭിപ്രായം കേള്‍ക്കില്ല. ഉയര്‍ന്ന സമിതികളില്‍നിന്ന് പുറത്താക്കും.' ഈ ചര്‍ച്ച മുന്നില്‍ കണ്ടാകണം ശ്രദ്ധക്ഷണിക്കലില്‍ പി.കെ ബഷീറിന്റെ നിര്‍ദേശം വന്നത്: 'കുട്ടികളെ ജീവിതം പ~ിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഒരു പിരീഡ് തുടങ്ങണം.' സി.പി മുഹമ്മദ് പറഞ്ഞ പ്രകാരം രാഷ്ട്രീയ കുട്ടികള്‍ക്ക് ഇത് ബാധകമാണെന്ന് ബഷീര്‍ പറഞ്ഞില്ല. അല്ലെങ്കില്‍ മലപ്പുറത്ത് സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങേണ്ടി വന്നേനെ.

(22...10...11)

Friday, October 21, 2011

അതിവേഗം അഥവ വെറുമൊരു സ്വപ്നം

സര്‍ക്കാറിന്റെ പോക്ക് കണ്ടാല്‍ 'ഹൊ...എന്തൊരു സ്പീഡ്!' എന്ന് ആരും പറഞ്ഞുപോകും. അമ്മാതിരിയാണ് വേഗം. പക്ഷെ കഴിഞ്ഞയാഴ്ച ഈ വേഗത്തിന് അല്‍പം നിയന്ത്രണം ഏര്‍പെടുത്തി. ഉമ്മന്‍ചാണ്ടി സ്വയം വേഗപ്പൂട്ട് ഘടിപ്പിച്ചതാണെന്ന് വിമര്‍ശകര്‍ പറയുന്നുണ്ട്. അതെന്തായാലും, കോഴിക്കോട്ടേക്ക് പോയ ഭരണം തിരിച്ച് തലസ്ഥാനത്തെത്താന്‍ പത്തുദിവസമെടുത്തു. അവിടെയൊരാള്‍ റോഡില്‍ വെടിപൊട്ടിച്ചതാണ് പ്രശ്നം.അയാളെ സസ്പെന്റ് ചെയ്യണമെന്ന് ആ കാഴ്ച കണ്ടവരൊക്കെ ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടിക്ക് വേഗം വച്ചില്ല്ല. പലതരം ആളുകള്‍ പലവിധം നടത്തി അന്വേഷണങ്ങള്‍. ഇതിനിടെ ഒരുപെണ്ണിനെ ചൂരല്‍കൊണ്ടടിച്ച പോലിസുകാരനെതിരെ അതിവേഗ നടപടിയുണ്ടായി. എന്നിട്ടും കോഴിക്കോട്ട് ഒരനക്കവുമില്ല. ഒടുവിലിന്നലെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയതായി മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ചു. പി.ടി.എ റഹീം പറഞ്ഞതാണ് ശരി: 'എന്തൊരു സ്പീഡ് എന്ന് പറയാന്‍ നാട്ടുകാരെല്ലാം കാടിയേറ്റത്തിലെ ഗോപിയാകണം.'
നടപടിക്ക് മാത്രമല്ല, അന്വേഷണ റിപ്പോര്‍ട്ടിനുമുണ്ട് വേഗപ്പൂട്ടെന്നും ഇന്നലെ സഭക്ക് ബോധ്യമായി. കോഴിക്കോട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്ത് വക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബലത്തിന് ചട്ടം ഉദ്ദരിച്ചത് പക്ഷെ കോടിയേരിക്ക് വിനയായി. ചട്ട വിദഗ്ദരായ ആര്യാടന്‍ മുഹമ്മദും വി.ഡി സതീശനും അതേ ന്യായത്താല്‍ അതുവേണ്ടെന്ന് സമര്‍ഥിച്ചു. അതോടെ സഭയാകെ ചട്ടപ്പടി ചര്‍ച്ചയായി. കോടിയേരി തിരിച്ചും മറിച്ചും ചട്ടം പറഞ്ഞു. ഇടക്ക് ശക്തര്‍ ആന്റ് കൌള്‍ എന്നും പറഞ്ഞ് കേട്ടു. അതേപടി ആര്യാടനും. ചട്ടത്തിന് ജി.സുധാകരന്‍ സ്വന്തം വ്യാഖ്യാനം നല്‍കി. സി.കെ നാണുവും വി. ചെന്താമരാക്ഷനും അതില്‍ പങ്കുചേര്‍ന്നു. ചട്ടപ്പടി ചര്‍ച്ചക്ക് സമയം പോയതല്ലാതെ റിപ്പോര്‍ട്ട് മാത്രം മേശപ്പുറത്ത് വന്നില്ല. ഒടുവില്‍ പ്രതിപക്ഷം രണ്ടാം ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് സഭയില്‍ വക്കേണ്ടതില്ലെന്ന് വൈകീട്ട് സ്പീക്കര്‍ റൂളിംഗ് നല്‍കി. എന്നാല്‍ വേഗത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിക്കുമെന്ന് ആര്യാടന്‍ സഭയെ ബോധ്യപ്പെടുത്തി. വൈദ്യുതി സര്‍ചാര്‍ജ് കൂടുതല്‍ ഏര്‍പെടുത്തിയത് കഴിഞ്ഞ സര്‍ക്കാറാണെന്ന് പറഞ്ഞത് എ.കെ ബാലനിഷ്ടമായില്ല. തെളിവ് മേശപ്പുറത്ത് വക്കാന്‍ ബാലന്‍ ആവശ്യപ്പെട്ടു. ഉടന്‍ ഉത്തരവ് വായിച്ച ആര്യാടന്‍, അത് നേരിട്ട് എ.കെ ബാലന് കൈമാറുന്നതായി പ്രഖ്യാപിച്ചു. ഈ അതിവേഗത്തിന് മുന്നില്‍ ബാലന്‍ തലകുനിച്ചു.
വൈദ്യുതിയും പഞ്ചായത്തും സാമൂഹ്യ ക്ഷേമവുമായിരുന്നു ധനാഭ്യര്‍ഥനക്ക് എത്തിയത്. എന്നാല്‍ ഇരുപക്ഷത്തും പങ്കെടുത്തവരില്‍ ഭൂരിഭാഗാഗവും കേന്ദ്രീകരിച്ചത് പഞ്ചായത്തിലും സാമൂഹ്യക്ഷേമത്തിലും. കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് നോമിനേഷന്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. ഗ്രാമവികസനം വിഭജിച്ചതിനെതിരായ പരാമര്‍ശം കെ.സി ജോസഫിനെ ക്ഷുഭിതനാക്കി: 'എന്നെ പഠിപ്പിക്കാന്‍ ഐസക് വരേണ്ട.' അട്ടിമറി സാധ്യത ഐസകിന്റെ ബോധപൂര്‍വമായ ഭാവനാ സൃഷ്ടിയാണെന്ന് ടി.എന്‍ പ്രതാപന്‍ ഓര്‍മിപ്പിച്ചു. തന്നെക്കൊണ്ട് വയ്യാത്ത പെരുച്ചാഴി പത്തായം ഏറ്റിയ അവസ്ഥയിലായിരുന്നു കഴിഞ്ഞ സര്‍ക്കാറിലെ തദ്ദേശ മന്ത്രിയെന്ന് എം. ഉമ്മര്‍ പരിഹസിച്ചു. മുള്ളില്‍ വീണ വിത്താണ് സുന്ദരനായ പഞ്ചായത്ത് മന്ത്രിയെന്ന് ഇ.എസ് ബിജിമോള്‍ ബൈബിള്‍ ഉദ്ദരിച്ചു. അഞ്ചാം മന്ത്രി വന്നാല്‍ ജല്ലാപഞ്ചായത്ത് പോകുമെന്ന് കെ.കെ നാരായണന്‍ മുന്നറിയിപ്പ് നല്‍കി. എ.എ അസീസും മമ്മുണ്ണിഹാജിയും ജോസ് തെറ്റയിലും പി.എ മാധവനും ധനാഭ്യര്‍ഥന വിട്ടുപോയില്ല. നല്ല പ്രസംഗത്തിന് റോഷി അഗസ്റ്റിന് വൈദ്യുത മന്ത്രിയുടെ കൈയ്യടിയും കിട്ടി.
വെള്ളവും വൈദ്യുതിയും വന്നപ്പോള്‍ സഭയാകെ പരിസ്ഥിതി ചര്‍ച്ചയായി. അതിരപ്പള്ളിയെയും പാത്രക്കടവിനെയും വേദനിപ്പിക്കരുതെന്ന് ടി.എന്‍ പ്രതാപനും സി.പി മുഹമ്മദും ആവശ്യപ്പെട്ടു. ഇതുപക്ഷെ വികസനത്തിന്റെ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയി. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം തന്നെ അതോടെ ഇല്ലാതായി. പരിസ്ഥിതി പറഞ്ഞ് സമയം കളയരുതെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. അതാണ് ശരിയെന്ന് ആര്യാടന്‍ മുഹമ്മദ് ഊന്നിപ്പറഞ്ഞു. അതുമാത്രമാണ് ശരിയെന്ന് എ.കെ ബാലന്‍ അടവരയിട്ടു. സി.പി.എമ്മിലെ ഗ്രൂപ്പിസവും ഇതോടൊപ്പം ഇല്ലാതാകുമെങ്കില്‍ നന്നായി. വെള്ളമില്ലെങ്കിലും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ ജനം അതിരപ്പള്ളിയെ പിന്തുണക്കും.
തുടര്‍ച്ചയായ രണ്ടാം ദിവസവും തീര്‍ത്തും സമാധാനപരമായി നീങ്ങിയ സഭയെ ഒന്നിളക്കിയത് അബ്ദുറഹ്മാന്‍ രണ്ടത്താണിയായിരുന്നു. പ്രകാശ് കാരാട്ടും വൃന്ദയും ചേര്‍ന്നാല്‍ അവൈലബിള്‍ പി.ബിയായെന്ന് രണ്ടത്താണിക്ക് തോന്നി. ഉടന്‍ വന്നു ബഹളം. എങ്കില്‍ ദുഃഖമുണ്ടാക്കിയ ഭാഗം പിന്‍വലിക്കാമെന്ന് രണ്ടത്താണി സമാധാനിപ്പിച്ചു. നഗര^ഗ്രാമ വികസന വകുപ്പുകള്‍ കൈവിട്ടുപോയ മുനീറിന് പാടി നടക്കാന്‍ പറ്റിയൊരു പാട്ട് മുല്ലക്കര രത്നാകരന്‍ നിര്‍ദേശിച്ചു: 'നഷ്ട സ്വപ്നങ്ങളേ...' അങ്ങനെ സര്‍ക്കാറിനെ പിളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് മറുപടി പറഞ്ഞ മുനീര്‍ പകരം പാടുന്ന പാട്ടും പ്രഖ്യാപിച്ചു: 'സ്വപ്നം....വെറുമൊരു സ്വപ്നം...' പഞ്ചായത്ത് വകുപ്പ് കൈയില്‍ കിട്ടിയ ദിവസം നടത്തിയ ആത്മഗതമാണ്. അന്നുതൊട്ട് ദിവസവും രാവിലെ മുനീറിത് പാടുന്നുണ്ട്. അഞ്ചുകൊല്ലവും അത് തുടരേണ്ടിവരും.

(21...10...11)

Thursday, October 20, 2011

മരംപോലും പെയ്യാതെ വനം

ചെറുമഴക്ക് പിന്നാലെപോലും മരം പെയ്യുന്നത് നാട്ടുനടപ്പാണ്. അതിനാല്‍ കൊടുങ്കാറ്റോടെ തകര്‍ത്തുപെയ്ത രണ്ടുദിവസത്തെ പേമാരിക്ക് പിറകേ സഭയിലിന്നലെ ചാറ്റല്‍ മഴയെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷെയവിടെ മരം പോലും പെയ്തില്ല. മരം തിങ്ങിയ വനമായിരുന്നു ചര്‍ച്ചയുടെ വകുപ്പ്. എന്നിട്ടുമുണ്ടായില്ല ഇലയനക്കം. രണ്ടുദിവസം അകത്തും പുറത്തും ഇടിമുഴക്കം സൃഷ്ടിച്ചവര്‍ ഉച്ചത്തില്‍ സംസാരിക്കുക പോലും ചെയ്യാതെ മര്യാദയുടെ മാതൃകക്കാരായി. തലേന്ന് നടുത്തളത്തില്‍ കിടന്നുറങ്ങിയവര്‍ ആ വഴിക്ക് അറിയാതെപോലും കണ്ണയച്ചില്ല. പരമശാന്തരായാണ് രണ്ടുവട്ടം ഇറങ്ങിപ്പോയതുതന്നെ. രണ്ടാമത്തെ പോക്കില്‍ വാതില്‍ കടന്ന് അധികദൂരം നടന്നുമില്ല. ഇവരില്‍ രണ്ടാളെയാണോ സസ്‌പെന്റ് ചെയ്തത് എന്ന് കണ്ടവരെല്ലാം സങ്കടപ്പെട്ടുപോകും. അത്രക്ക് സമാധാന പരം. സസ്‌പെന്‍ഷന്റെ സാങ്കേതികതയുടെ പേരില്‍ എ.കെ ബാലനും കോടിയേരി ബാലകൃഷ്ണനും നയിച്ച വാക്കുതര്‍ക്കം വരെ ചട്ടത്തില്‍ ഒതുങ്ങിനിന്നു.സ്വന്തം നിരയിലെ ഈ നിശ്ചലാവസ്ഥ കണ്ടിട്ടാകണം ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സുരേഷ് കുറുപ്പ് പെട്ര കെല്ലിയെ ഉദ്ദരിച്ചത്: 'അസാധ്യമായത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് അചിന്ത്യമായത് അഭിമുഖീകരിക്കേണ്ടി വരും.'
പക്ഷെ ഭരണപക്ഷത്തെ പതിവില്‍ മാറ്റമൊന്നുമുണ്ടായില്ല. പുതിയ വിവാദങ്ങള്‍ മുതലെടുക്കാന്‍ തീരുമാനിച്ചാണ് അവരിന്നലെ വന്നത്. കന്നഡയിലും തുളുവിലും അതുകഴിഞ്ഞാല്‍ ഉറുദുവിലും പ്രസംഗിക്കുന്ന പി.ബി അബ്ദുല്‍ റസാഖ് ഒന്നാം ഭാഷ മലയാളമാക്കിയത് തന്നെ അതിനാണെന്ന് സംശയിക്കണം. 18 വര്‍ഷമായി മറ്റുള്ളവരുടെ മേല്‍ സ്ത്രീ വിഷയം പറഞ്ഞ് കുതിരകയറുന്നവര്‍ ഒരിക്കലിത് തിരിഞ്ഞുകുത്തുമെന്ന് മനസ്സിലാക്കണമെന്നായിരുന്നു റസാഖിന്റെ ഉപദേശം. കമ്യുണിസ്റ്റുകാരുടെ സഹനശക്തിയെക്കുറിച്ച് പി.കെ ബഷീറിനുണ്ടായിരുന്ന മതിപ്പ് പൊട്ടിക്കരച്ചില്‍ കണ്ടതോടെ ഇല്ലാതായി. ഇ.പി ജയരാജനെപ്പോലെ നല്ല കമ്യുണിസ്റ്റുകാരനാകാന്‍ രാജേഷിന് ഉപദേശവും കൊടുത്തു. നുള്ളി, പിച്ചി, മാന്തി എന്നൊക്കെ പറഞ്ഞ് നിലവിളിക്കുന്ന ഡി.വൈ.എഫ്.ഐക്കാരെ കണ്ടപ്പോള്‍ വി.എസ് പണ്ടുപറഞ്ഞ അമൂല്‍ബേബികള്‍ ആരൊക്കെയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി വി.ടി ബലറാം പ്രഖ്യാപിച്ചു. വന്യമൃഗ ആക്രമണം പറയുന്നതിനിടെ സി.പി മുഹമ്മദ് പുതിയ നിര്‍ദേശം വച്ചു: 'സ്പീക്കറുടെ ചേംബറിന് ചുറ്റും വൈദ്യുത വേലി കെട്ടണം.'

പ്രതിപക്ഷ അംഗങ്ങളില്‍ പുരുഷന്‍ കടലുണ്ടി മാത്രമാണ് രണ്ടുദിവസത്തെ പേമാരിയെക്കുറിച്ച് പേരിനെങ്കിലും ഓര്‍ത്തത്. സഭയില്‍ കയറിയ പൂതനയെ തുരത്താനാണ് രാത്രി ഇതിനകത്ത് കിടക്കേണ്ടി വന്നതെന്ന് പുരുഷന്‍ വ്യാഖ്യാനിച്ചു. മോഹിനി വേഷത്തില്‍ വന്ന് ഫാക്‌സയച്ച പൂതനയെ തുരത്താനായിരുന്നു വടക്കന്‍ കളരിക്കാരനായ കെ.പി മോഹനന്‍ ചുവട് വക്കേണ്ടിയിരുന്നത് എന്ന് നിരീക്ഷിക്കുകയും ചെയ്തു. എ.സി കാറില്‍ സഞ്ചരിച്ചും എ.സി മുറിയില്‍ ഉറങ്ങിയും പുത്തന്‍ സഖാക്കള്‍ ശീലിച്ചതിനാലാണ് സമരം ചെയ്യാനും എ.സി മുറി വേണ്ടിവന്നതെന്ന് എ.പി അബ്ദുല്ലട്ടി അതിനെ തിരുത്തി. ഒപ്പം, മരുമകനെ കോടതി ശിക്ഷിച്ചപ്പോള്‍ വിതുമ്പിയ ടി. ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടി, പശു കരയുമ്പോലെ നിലവിളിച്ച രാജേഷിനെ എന്തുചെയ്യുമെന്ന ചോദ്യവും. ഗോവിന്ദനെ മാറ്റാന്‍ ഇറക്കിയ സര്‍ക്കുലറിലെ വരികളും അബ്ദുല്ലക്കുട്ടി വായിച്ചു. അതുകേട്ട കെ.എന്‍.എ ഖാദര്‍ വര്‍ഗമസരത്തെപ്പറ്റി തന്നെ സംശയാലുവായി: 'വാള്‍സ്ട്രീറ്റ് പിടിക്കാന്‍ നടക്കുന്ന മഹത്തായ സമരത്തില്‍ ഇവിടെയുള്ള കൊടികളൊന്നുമില്ല. ഈ കൊടികളുടെ കീഴിലാകട്ടെ ഫാണ്‍ വിളി, കാറിടി, അടി, വെടി, അഡ്മിഷന്‍ വിഷയങ്ങളിലാണ് സമരം. ഇതാണോ വര്‍ഗ സമരം?' കലാവസ്ഥ മോശമായതിനാലാകണം, ഇത്രയൊക്കെയായിട്ടും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച കെ. രാജു, ജമീല പ്രകാശം, ബി.ഡി ദേവസ്സി, ആര്‍. സെല്‍വരാജ് എന്നിവര്‍ വനത്തിന് പുറത്ത് കടന്നേയില്ല.
വിഷയം വനമായതിനാല്‍ ബിജിമോള്‍ക്കിന്നലെ ഇരിപ്പുറച്ചില്ല. ചര്‍ച്ചക്കിടെ അടിക്കടി ഇടപെടല്‍. മുലയൂട്ടുന്ന കാട്ടുപന്നിയുടെ ജീവിതം തൊട്ട് തുടങ്ങിയതാണ്. മന്ത്രിയുടെ മറുപടിക്കിടെ അവസാന മിനിട്ട് വരെ ചോദ്യങ്ങള്‍. ഇത്രയൊക്കെ പോരെയെന്ന് ഒടുവില്‍ സ്പീക്കര്‍ തന്നെ ചോദിച്ചു. ഈ മൃഗസ്‌നേഹം പക്ഷെ പി.സി ജോര്‍ജിന് സഹിച്ചില്ല: 'മനുഷ്യനേക്കാള്‍ വലുതാണോ മൃഗജീവന്‍?' അതോടെ വി.എസ് സുനില്‍കുമാറിന് ഒരു കാര്യം ബോധ്യപ്പെട്ടു: 'കാട്ടുപന്നിക്ക് എം.എല്‍.എയാകാന്‍ പറ്റില്ല. അതിനാല്‍ അവര്‍ക്ക് വേണ്ടി ഞാന്‍ പറയുന്നു.' നിയമസഭക്ക് സ്വന്തമായ അസുലഭ സ്വത്ത് വിവരം വെളിപ്പെടുത്തിയാണ് സുനില്‍കുമാര്‍ അവസാനിപ്പിച്ചത്: 'സഭയുടെ മേശപ്പുറത്ത് എന്തെങ്കിലും വച്ചാല്‍ അത് സഭയുടെ സ്വത്താകും എന്നാണ് ചട്ടം. കെ.പി മോഹനന്‍ കാലടക്കം വച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന് അതിന്റെ ഫോട്ടോസ്റ്റാറ്റിനേ അവകാശമുള്ളൂ.' രണ്ടുദിവസം പരസ്പരം അടിച്ചുനിന്നവര്‍ അങ്ങനെ ഒന്നിച്ചുചിരിച്ച് പിരിഞ്ഞു.

(20...10...11)

Tuesday, October 18, 2011

മാനം കാക്കല്‍ സമരം, സസ്‌പെന്‍ഷന്‍


പതിവുകള്‍ തെറ്റുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. അതെപ്പോള്‍, എത്രത്തോളം എന്നറിയാനുള്ള കാത്തിരിപ്പ് ഉച്ചവരെ നീണ്ടു. വലുതെന്തോ വരാനിരിക്കുന്നുവെന്ന പ്രതീതി സഭക്കകത്തും പുറത്തും തങ്ങിനിന്നു. അതിനാല്‍ അകത്തെ നടപടികള്‍ പതിവിലേറെ ശാന്തവും സമാധാനപരവുമായി മുന്നോട്ടുനീങ്ങി. ചര്‍ച്ചകള്‍ മാന്യതയുടെ ഇങ്ങേയറ്റംപോലും തെറ്റിച്ചില്ല. സഭാതലം പൊട്ടിത്തെറിച്ചതുപോലും തീര്‍ത്തും ശാന്തമായിട്ടായിരുന്നു. പിന്നീടത് ഒറ്റരാത്രിയിലൊതുങ്ങാത്ത സമരമായി വളര്‍ന്നു. സഭാചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്താണ് പതിമൂന്നാം സഭയുടെ രണ്ടാം സമ്മേളനത്തിന്റെ പതിനാറാം ദിവസം പിന്നിട്ടത്.
വനിതാ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റവും അംഗങ്ങളുടെ മര്‍ദനവും ആരോപിക്കപ്പെട്ട വെള്ളിയാഴ്ച തുടങ്ങിയ വിവാദങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ രാവിലെ ഏഴരക്ക് തന്നെ സ്പീക്കറുടെ ഓഫീസ് തുറന്നു. കക്ഷിനേതാക്കള്‍ എത്തിയതോടെ ചര്‍ച്ചകളുടെ പ്രളയമായി. കാര്യോപദേശക സമിതി ഹാളിന് മുന്നില്‍ വെളുത്തപുക കാത്ത് മാധ്യമപ്പടയും ആള്‍ക്കൂട്ടവും തിങ്ങിനിറഞ്ഞു. ഇടക്കിടെ വിവരം തേടി അംഗങ്ങള്‍ സഭാഹാളില്‍നിന്ന് ഇറങ്ങി വന്നു. എങ്ങുമെത്താതെ ചര്‍ച്ച നീണ്ടുകൊണ്ടേയിരുന്നു.
അകത്തപ്പോള്‍ നടപടികള്‍ തുടര്‍ന്നു. പ്രധാനികളെല്ലാം പുറം ചര്‍ച്ചക്കിറങ്ങിയപ്പോള്‍ അകത്ത് എല്ലാ സ്ഥാനത്തും പകരക്കാരാണ് കളിക്കിറങ്ങിയത്. രാവിലെ മുതല്‍ ഡപ്യുട്ടി സ്പീക്കര്‍ എന്‍.ശക്തനാണ് സഭ നിയന്ത്രിച്ചത്. അക്കാര്യത്തിലെ ശക്തന്റെ വൈഭവം സഭയെയാകെ ആശ്ചര്യപ്പെടുത്തി. അടിയന്തിര പ്രമേയത്തില്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കാന്‍ വി.എസ് അച്യുതാനന്ദനില്ല. രണ്ടാമനായ കോടിയേരി ബാലകൃഷ്ണന്‍ ഹാജരുമില്ല. അതോടെ ഇ.പി ജയരാജന്‍ ആ ചുമതലയേറ്റു. സി.ദിവാകരനില്ലാത്തതിനാല്‍ ഇ. ചന്ദ്രഖേരന്‍ സഭാനേതാവായി. സി.കെ നാണുവായിരുന്നു ജനതാദളിന്റെ പകരക്കാരന്‍. ആര്‍.എസ്.പിയും എന്‍.സി.പിയും ഏകാംഗ പാര്‍ട്ടികളായി മാറി.
വരാനുള്ളത് ഉടനെത്തുമെന്ന പ്രതീതി സഭയെ തുടക്കം മുതല്‍ മൂകമാക്കിയിരുന്നു. ശൂന്യവേള കഴിഞ്ഞ് ധനാഭ്യര്‍ഥന ചര്‍ച്ച തുടങ്ങിയേതാടെ അത് 'എപ്പോള്‍ സംഭവിക്കു'മെന്ന് സഭക്കകത്തും പുറത്തും ആശയക്കുഴപ്പമായി. പുറത്തെ ചര്‍ച്ച അപ്പോള്‍ നാല് മണിക്കൂര്‍ പിന്നിട്ടിരുന്നു. സഭാവരാന്തയില്‍ പുതിയ കഥകളും സൂചനകളും വന്നുപൊയ്‌ക്കൊണ്ടിരുന്നു. ചര്‍ച്ചാമുറിയില്‍ നിന്നിറങ്ങുന്ന കക്ഷിനേതാക്കളെ മാധ്യമപ്രവര്‍ത്തകരും മറ്റംഗങ്ങളും വട്ടമിട്ടു. ഇതിനിടെ നിയമസഭാകവാടത്തില്‍ ഇടതുയുവജന സംഘടനയുടെ പ്രകടനം വന്നു. പറയാനുള്ളതെല്ലാം ഇ.പി ജയരാജന്‍ അവിടെപ്പോയി പറഞ്ഞു. എന്നിട്ടും സ്പീക്കറുടെ കൂടിയാലോചന തീര്‍ന്നില്ല.

ചര്‍ച്ച തുടങ്ങിയ എ.കെ ബാലന്‍ പോലും അങ്ങേയറ്റം സംയമനം പാലിച്ചു. എന്നാല്‍ ഭരണപക്ഷം മറുഭാഗത്തെ പ്രകോപിപ്പിക്കാനിറങ്ങി. കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് ശശി രോഗം ബാധിച്ചിരിക്കുന്നുവെന്നും അതിന് ചികില്‍സ നടത്തിയില്ലെങ്കില്‍ സഭ നടത്താന്‍ കഴിയാതാകുമെന്നും വി.പി സജീന്ദ്രന്‍ ഓര്‍മിപ്പിച്ചു. രാജേഷിന്റെ കരച്ചില്‍ ഇടതുപക്ഷത്തിന്റെ കൂട്ടക്കരച്ചിലാകുമെന്ന് സി. മോയിന്‍കുട്ടി പ്രവചിച്ചു. എന്നിട്ടും പ്രതിപക്ഷം ഒന്നും വിട്ടുപറഞ്ഞില്ല. എല്ലാം ഒന്നിച്ച് തരാമെന്ന ഭാവം. ആ പ്രതീക്ഷ സഫലമാകാന്‍ പിന്നെ അധിക നേരം വേണ്ടിവന്നില്ല.
പതിനൊന്ന് പേര്‍ സംസാരിച്ച് തീര്‍ന്നപ്പോള്‍ സഭയിലെത്തിയ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വെള്ളിയാഴ്ച വിവാദങ്ങള്‍ക്ക് തീരുമാനം പറഞ്ഞു: 'വനിതാവാച്ച് ആന്റ് വാര്‍ഡ് അക്രമിക്കപ്പെട്ടത് ചരിത്രത്തില്‍ ആദ്യം. എന്നാല്‍ അത് മനപ്പൂര്‍വമായിരുന്നില്ല. സംഭവിച്ചതിന് രാജേഷും ജയിംസ് മാത്യുവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ കടുത്ത നടപടിയില്ല.' തീര്‍ത്തും ന്യായമായ വിധി. അതുപക്ഷെ ജയിംസ് മാത്യുവിനും രാജേഷിനും ബോധിച്ചില്ല: 'ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലഌ സ്പീക്കര്‍ കള്ളം പറയുന്നു' എന്ന് അത്യന്തം ക്ഷുഭിതരായി അവര്‍ വിളിച്ചുപറഞ്ഞു. ആ ക്ഷോഭം പ്രതിപക്ഷം ഏറ്റുപിടിച്ചില്ല. പകരം, നടുത്തള സത്യഗ്രഹം തുടങ്ങുന്നു എന്ന് പ്രതിപക്ഷ നേതാവ് വളരെ ശാന്തമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും മുഖ്യമന്ത്രിയുടെ സസ്‌പെന്‍ഷന്‍ പ്രമേയം വന്നു. പിന്നാലെ സഭ പിരിഞ്ഞു. സമരം തുടര്‍ന്നു. രണ്ടുദിസത്തിനിടെ വനിതാ കൈയ്യേറ്റം എന്ന ആക്ഷേപം ഭരണപക്ഷം വിഴുങ്ങി. വാച്ച് ആന്റ് വാര്‍ഡ് വാക്കിടോക്കികൊണ്ടടിച്ചതും വനിതാ അംഗത്തെ വയറ്റില്‍ കുത്തിയതും പ്രതിപക്ഷവും വിഴുങ്ങി. ഇനി സമരവും തര്‍ക്കവും മാത്രം. അതിന് സസ്‌പെന്‍ഷന്‍ ധാരാളം.
ആറുമണിക്കൂര്‍ ചര്‍ച്ചയില്‍ ഉണ്ടാക്കിയതെല്ലാം ഒറ്റസെക്കന്റില്‍ പൊട്ടിത്തകര്‍ന്നത് കണ്ട് ഒടുവില്‍ സ്പീക്കര്‍ സങ്കടപ്പെട്ടു: 'എല്ലാകക്ഷി നേതാക്കളുമായും സംസാരിച്ചുണ്ടാക്കിയ ധാരണപ്രകാരമാണ് റൂളിംഗ് നടത്തിയത്. പിന്നെയിത് എങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ല.' നടുത്തളത്തില്‍ നില്‍ക്കുന്നവര്‍ക്ക് പക്ഷെ ഈ സങ്കടം മനസ്സിലായില്ല. ജയിംസ് മാത്യുവിന്റെ കാര്‍മികത്വത്തില്‍ അവര്‍ സ്പീക്കര്‍ക്കെതിരെ പറയാനുള്ളതെല്ലാം പറഞ്ഞുവച്ചു. ഇതുകേട്ട് സഹികെട്ട മന്ത്രി കെ.പി മോഹനന്‍ മുന്നിലെ മേശയില്‍ കളരിച്ചുവട് വച്ചു. സംഭവിച്ചത് എന്തെന്ന് മനസ്സിലായില്ലെങ്കിലും സ്പീക്കര്‍ക്ക് ഒരുകാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും: അരങ്ങിന് പിന്നില്‍ പാര്‍ട്ടികള്‍ക്കിടയില്‍ എന്തുധാരണയും നടക്കും. നാലാളറിഞ്ഞ വിവാദത്തില്‍ പക്ഷെ രാഷ്ട്രീയ ഒത്തുതീര്‍പ്പില്ല. അവിടെ രണ്ട് വഴിയേള്ളൂ. ഒന്നുകില്‍ മാനം കാക്കല്‍ സസ്‌പെന്‍ഷന്‍; അല്ലെങ്കില്‍ മാനം കാക്കല്‍ സമരം.

(18...10....11)

Saturday, October 15, 2011

ഒരടിക്ക് രണ്ട് പ്രകടനം, നാല് പത്രസമ്മേളനം

ആദിവാസികളും നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ രണ്ടുകൂട്ടരും തമ്മില്‍ ചില സമാനതകളുണ്ട്. നാട്ടില്‍ തുല്യ പൌരത്വമുണ്ടെങ്കിലും നാലാള്‍ കൂടുന്നിടത്ത് വന്നുനിന്ന് വര്‍ത്തമാനം പറയാവുന്നത്ര വളര്‍ന്നിട്ടില്ല ആദിവാസികള്‍. അതിനാല്‍ അവര്‍ക്ക് പ്രത്യേക സംരക്ഷണ നിയമമുണ്ട്. എം.എല്‍.എയല്ലാത്ത ഒരാള്‍ക്കും കയറാന്‍ അനുവാദമില്ലാത്തിടമാണ് നിയമസഭാ സമ്മേളന മുറി. പക്ഷെ അവിടേക്ക് കടന്നുചെല്ലാന്‍ നിയമപരമായി അനുവാദമുള്ള അത്യപൂര്‍വ വിഭാഗമാണ് വാച്ച് ആന്റ് വാര്‍ഡ്. എന്നാല്‍ സഭക്കകത്ത് അവര്‍ക്കൊരക്ഷരം മിണ്ടാന്‍ അനുവാദമില്ല. വലിയ അവകാശങ്ങള്‍ക്കൊപ്പം വന്നുപെട്ട രണ്ടുതരം നിസ്സഹായതകള്‍. അതുകൊണ്ടാണ്, ആദിവാസി സ്ത്രീയെ പോലിസ് മര്‍ദിച്ചതിന് അടിയന്തിര പ്രമേയവുമായി വന്ന പ്രതിപക്ഷത്തിന് വാച്ച് ആന്റ് വാര്‍ഡ് സ്ത്രീയെ കൈയ്യേറ്റം ചെയ്തെന്ന ആക്ഷേപം ഏറ്റുവാങ്ങി മടങ്ങേണ്ടി വന്നത്.
രണ്ട് ദിവസത്തെ അവധിക്ക് പിരിയുന്ന വെള്ളിയാഴ്ച ഉച്ചയാകുന്നതിന് മുമ്പേ വീട്ടിലേക്കുള്ള വണ്ടി പിടിക്കാന്‍ അവസരമുണ്ടാക്കുന്നതില്‍ പ്രതിപക്ഷം ഇത്തവണ പ്രത്യേകം ശ്രദ്ധവക്കുന്നുണ്ട്. അതിനാല്‍ ഇന്നലെയും സ്തംഭനം പ്രതീക്ഷിച്ചിരുന്നു. ചാലക്കുടിയില്‍ ആദിവാസി സ്ത്രീക്ക് പോലിസ് മര്‍ദനമേറ്റതായിരുന്നു അടിയന്തിര പ്രമേയം. അത് ഇറങ്ങിപ്പോക്കില്‍ അവസാനിച്ചു. തിരിച്ചുവന്നവര്‍ കോഴിക്കോട് വെടിവപ്പില്‍ ഉപക്ഷേപത്തിനിറങ്ങി. അതോടെ സഭ ബഹളമായി. അതിവേഗം സഞ്ചരിക്കുന്ന മുഖ്യമന്ത്രി പുതിയ അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച കിട്ടുമെന്ന് ഉറപ്പ് നല്‍കി. അതിലപ്പുറം ഒന്നും പറയാനില്ലെന്ന് തീര്‍ച്ചയാക്കി. അതോടെ പ്രതിപക്ഷം നടുത്തളത്തിലെത്തി. സ്തംഭനം ഉറപ്പായതോടെ സ്പീക്കര്‍ മറ്റുനടപടികളിലേക്ക് നീങ്ങി.
നടുത്തളത്തിലെ കുത്തിയിരിപ്പും മുദ്രാവാക്യം വിളിയും ഒരുവഴിക്കും നടപടികള്‍ മറ്റൊരു വഴിക്കും. ഇതിനിടെ ഒരു അനൌദ്യോഗിക പ്രമേയം പാസായി. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് കോടിയരി ബാലകൃഷ്ണന് തോന്നിയത് അപ്പോഴാണ്. കുട്ടിസഖാക്കള്‍ക്കുനേരെ കോടിയേരിയുടെ ചൂണ്ടുവിരല്‍ പാഞ്ഞു. അതിന് പിന്നാലെ ടി.വി രാജേഷും ജയിംസ് മാത്യുവും സപീക്കറുടെ ചേംബറിലേക്ക് പാഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേടായിരിക്കണം അപ്പോള്‍ രാജേഷിന്റെ ഓര്‍മയില്‍ തെളിഞ്ഞത്. ഒരൊറ്റ തള്ള്. വെള്ള യൂണിഫോമിട്ട പെണ്‍കുട്ടിയുടെ തലയിലെ തൊപ്പി പറന്നു. അവര്‍ വീഴാനാഞ്ഞു. മറ്റുള്ളവരുമായി കൈയ്യാങ്കളിയായി. അപ്പോള്‍ പ്രസംഗിക്കുകയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിന് തത്സമയ ശബ്ദസംപ്രേഷണം നല്‍കി: 'അതാ, ആ സ്ത്രീയെ കൈയ്യറ്റം ചെയ്തു. അടിച്ചു. അക്രമം. കൈയ്യേറ്റം. അയ്യോ. തടയണം. ആ സ്ത്രീയെയാണ് കൈയ്യേറ്റം ചെയ്തത്.' അതോടെ ഭരണപക്ഷം ചാടിയിറങ്ങി. മുന്‍ നിരയില്‍ വന്നുനിന്ന് ബഹളം തുടങ്ങി. സ്ത്രീയെ കൈയ്യേറ്റം ചെയ്ത എം.എല്‍.എമാരെ സസ്പെന്റ് ചെയ്യണമെന്ന് മുദ്രാവാക്യം വിളിച്ചു. സംഭവം കൈവിട്ടെന്നായപ്പോള്‍ പ്രതിപക്ഷം പതിയെ പുറത്തേക്ക് പിന്‍വലിഞ്ഞു. അപ്പോഴേക്കും സഭ പിരിഞ്ഞിരുന്നു.
പിന്നെയാണ് രാഷ്ട്രീയ പ്രചാരകരുടെ വൈദഗ്ദ്യം വെളിപ്പെട്ടത്. വാച്ച് ആന്റ് വാര്‍ഡ് ആക്രമിച്ചു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നേരെ സഭാകവാടത്തിലേക്ക് പ്രകടനം നയിച്ചു. അക്രമത്തിലേറ്റ മുറിവ് രാജേഷ് കാമറിയില്‍ പ്രദര്‍ശിപ്പിച്ചു. പിന്നെ അകത്തുകയറി വാര്‍ത്താസമ്മേളനം വിളിച്ചു. വയറിന് കുത്തേറ്റ കാര്യം കെ.കെ ലതിക അവിടെ വെളിപ്പെടുത്തി. വാച്ച് ആന്റ് വാര്‍ഡിനെ വിട്ട് അക്രമിക്കുന്നുവെന്ന് ആരോപിച്ചു. എം.എല്‍.എമാരുടെ അവകാശത്തെ പറ്റി വാചാലമായി. സ്പീക്കര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടികളുടെ കാര്യത്തില്‍ വലിയ ആധിയുള്ള വനിതാ പോരാളികളായ ഇ.എസ് ബിജിമോളും ഗീതഗോപിയും രാജേഷിന്റെ നിരപരാധിത്വം ആവര്‍ത്തിച്ചുറപ്പിച്ചു.
അങ്ങോട്ടോടിക്കയറി തള്ളിയത് ഇങ്ങോട്ടുള്ള ആക്രമണമായി മാറുന്നത് കണ്ട് അന്തം വിട്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് അപ്പോള്‍ കെ.സി ജോസഫും പി.സി ജോര്‍ജും നയിച്ച ഭരണപക്ഷ പ്രകടനം കടന്നുവന്നു. സഭാകവാടത്തില്‍ അവര്‍ രോഷംപൂണ്ടു: 'ചരിത്രത്തിലില്ലാത്ത വിധം സുരക്ഷാ ജീവനക്കാരിയെ ആക്രമിച്ചിരിക്കുന്നു. വനിതയെ കൈയേറ്റം ചെയ്തത് അത്യന്തം ഗുരുതരമാണ്. രണ്ട് എം.എല്‍.എമാരെ സസ്പെന്റ് ചെയ്യണം.' ചേംബറിലേക്കുള്ള തള്ളിക്കയറ്റം അതോടെ കൈയ്യേറ്റമായി. അത് പെണ്ണിനെയാണെന്ന വിശേഷവുമുണ്ടായി. അധികം വൈകാതെ മുഖ്യമന്ത്രിയും പ്രമുഖ പിന്നണിക്കാരായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഷിബുബേബിജോണും വാര്‍ത്താസമ്മേളനം വിളിച്ചു.
പതിവുപോലൊരു സ്തംഭനവും അതില്‍ പതിവുള്ള ഉന്തും തള്ളുമാണ് മിനുട്ടുകള്‍ക്കകം ആക്രമണമായും കൈയ്യേറ്റമായും രണ്ട് വഴിയില്‍ രൂപമാറ്റം പ്രാപിച്ചത്. ഒരൊറ്റ അടിക്ക് കേരളത്തിന് കിട്ടിയത് രണ്ട് പ്രകടനം. നാല് വാര്‍ത്താസമ്മേളനം. ഇത് വെറുമൊരു തള്ളായിരുന്നു എന്ന് സഭാ രേഖയിലെങ്ങുമുണ്ടാകില്ല. രേഖയിലുള്ള കാര്യങ്ങള്‍ പുറത്തുപറയാന്‍ പറ്റുന്നതുമാകില്ല. അത്ര നിഷ്കളങ്കരാണ് ിരുഭാഗത്തെയും അംഗങ്ങള്‍. നിയമനിര്‍മാണ സഭയുടെ പുണ്യം.

(15...10...11)

സി.പി.ഐക്കാര്‍ ഒരു മന്ത്രിക്ക് അയച്ച കത്തുകള്‍

കേരളത്തിന് സ്വന്തമായി വനിതാകമീഷനുണ്ട്. പോലിസിന് സൈബര്‍ സെല്ലും. ഇതുപോരെന്നാണ് വര്‍ക്കല കഹാറിന്റെ പക്ഷം. കാരണം: 'രണ്ട് ജില്ലാ സെക്രട്ടറിമാര്‍ പുറത്തായി. ഏരിയ സെക്രട്ടറി അകത്തായി. പരാതിക്കാരുടെ ബാഹുല്യംകാരണം പുതിയ കേസുള്‍ പരിഗണിക്കാന്‍ കഴിയാതെയുമായി. അതിനാല്‍ സി.പി.എമ്മിന് മാത്രമായി ഒരു വനിതാകമീഷനും സൈബര്‍ സെല്ലും വേണം.' പരമ ശാന്തവും അതിലെറെ വിരസവുമായി നീങ്ങിയ വ്യവസായ^തൊഴില്‍ വകുപ്പുകളുടെ ചര്‍ച്ചക്കും അതോടെ ചൂട് പിടിച്ചു. എന്നിട്ടും കഹാര്‍ വിട്ടില്ല: 'യുദ്ധം അവസാനിക്കാന്‍ എന്തുവേണമെന്ന് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും വരട്ടുചൊറി വരണം എന്നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ മറുപടി. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നന്നാകണമെങ്കില്‍ അവര്‍ക്ക് വരട്ടുചൊറി വരണം.'
പ്രതിപക്ഷത്തിന് ചൊറി പിടിപെടാന്‍ തല്‍ക്കാലം ഒരു സാധ്യതയുമില്ലെന്ന് തെളിയിച്ചായിരുന്നു സഭയിന്നലെ തുടങ്ങിയത്. ചോദ്യോത്തരത്തിലേ തുടങ്ങി ബഹളം. വിഷയം കോഴിക്കോട്ടെ വെടിവെപ്പുകാരന്‍ തന്നെ. പ്രതിപക്ഷത്തിന്റെ നടുത്തള യാത്രയോടെയാണ് അത് സമാപിച്ചത്. വിലക്കയറ്റത്തിന്റെ പേരിലെ അടിയന്തിര പ്രമേയത്തിലും പ്രതിപക്ഷത്താര്‍ക്കും ചൊറിയുണ്ടായില്ല. അത് ഇറങ്ങിപ്പോക്കിലെത്തി. വീണ്ടും വന്നു കോഴിക്കോട്, കോടിയേരിയുടെ സബ്മിഷനായി. അതിവേഗം ബഹുദൂരം പായുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ വേഗപ്പൂട്ട് പിടിപ്പിച്ചത് അപ്പോഴാണ് സഭയറിഞ്ഞത്: 'ഡി.ജി.പി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഇനി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും.' മൂന്നാം ദിവസം കിട്ടിയ ഈ മറുപടി കേട്ടിട്ടും പ്രതിപക്ഷത്തിന് പക്ഷെ കാര്യമായ അനക്കമുണ്ടായില്ല. ഇറങ്ങിപ്പോകുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആദ്യം പറഞ്ഞു. പിന്നെയത് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാക്കി. ഒടുവില്‍ പുറത്തുപോയി തിരിച്ചുകയറി. ആകെപ്പാടെ വരട്ടുചൊറി പിടിച്ച മട്ട്.
ഈ പ്രതിപക്ഷ തണുപ്പ് മാറാന്‍ അവസാന സമയം വരെ കാത്തിരിക്കേണ്ടി വന്നു. കയര്‍ വകുപ്പിന് അടൂര്‍ പ്രകാശ് മറുപടി പറയുന്നതിനിടെ ജി. സുധാകരനാണ് ഒറ്റക്ക് പടക്കിറങ്ങിയത്. മന്ത്രി കള്ളം പറയുന്നു എന്ന് വിളിച്ചുപറഞ്ഞ് രോഷപ്പെട്ട് തുടങ്ങിയ സുധാകരന്‍ മറുപടി തീരുംവരെ ആ ക്ഷോഭം തുടര്‍ന്നു. രണ്ട് തവണ ക്രമപ്രശ്നം ഉന്നയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ചട്ട വിരുദ്ധ നിയമനം നടത്തിയെന്ന പ്രസ്താവന തിരുത്താന്‍ മന്ത്രിയെ വെല്ലുവിളിച്ചു. മന്ത്രിയത് കേട്ടഭാവം നടിക്കാതായപ്പോള്‍ വാക്കുകള്‍ പ്രവഹിച്ചു. ഇങ്ങനെയൊന്നും പറയരുതെന്ന സ്പീക്കറുടെ ഉപദേശം ആവിയായി. അപ്പോള്‍ സുധാകരന് വീണ്ടും ക്രമപ്രശ്നമുണ്ടായി: 'മന്ത്രി വിഷയം പഠിച്ചിട്ടില്ലെങ്കില്‍ പള്ളിക്കൂടത്തില്‍ പോകണം. ഇല്ലെങ്കില്‍ പോയി കയറ് പിരിക്ക്.'
അമേരിക്കയില്‍ ജനകീയ സമരം തുടങ്ങിയ ആവേശത്തിലാണ് ചര്‍ച്ച തുടങ്ങിയ പി.കെ ഗുരുദാസന്‍. എന്നാല്‍ ഐസ്ക്രീം കേസ് പറഞ്ഞതോടെ ഗുരുദാസന്‍ ഗീബല്‍സിന്റെ പണി ഏറ്റെടുത്തതായി അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രഖ്യാപിച്ചു. മണലൂറ്റിന്റെ കഥ പറയിപ്പിക്കരുത് എന്ന ഭീഷണിയും മുഴക്കി. കഥ പറയിപ്പിക്കാന്‍ ആരും ശ്രമിക്കാതിരുന്നത് മലയാള സാഹിത്യത്തിന് വലിയ നഷ്ടമായി. പ്രവാസികള്‍ക്ക് വേണ്ടി വിശദമായി സംസാരിച്ച മഞ്ഞളാംകുഴി അലി തമിഴ്നാട്ടില്‍ പണ്ട് സിനിമ പിടിച്ച ചതുപ്പുകള്‍ ഐ.ടി പട്ടണങ്ങളായത് നേരില്‍ കണ്ട വിസ്മയത്തിലാണ്. രണ്ട് ദിവസമായി ഒഴിഞ്ഞുകിടക്കുകയായിരുന്ന പി.സി ജോര്‍ജിന്റെ നെഞ്ചത്തേക്കാണ് കെ. ദാസന്‍ ഉന്നംവച്ചത്. കേരളീയരെയാകെ വാക്കുകള്‍കൊണ്ട് ആട്ടുകയും തുപ്പുകയുമാണത്രെ ജോര്‍ജ്. രാവിലെ രണ്ടുവട്ടം മുഖ്യമന്ത്രി തന്നെ ചീഫ് വിപ്പിനെ തള്ളിക്കളഞ്ഞതാകണം കെ. ദാസന്റെ ധൈര്യം. സി.കൃഷ്ണന്‍ പക്ഷെ പ്രസംഗം ദിനേശ് ബീഡിയിലൊതുക്കി. പോലിസുദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ളയുടെ ഭീഷണിയില്‍ മുട്ടുവിറച്ചാണ് ഇയാള്‍ക്കെതിരായ നടപടി ഉമ്മന്‍ചാണ്ടി മെല്ലെപ്പോക്കിലാക്കിയതെന്ന് എ. പ്രദീപ്കുമാര്‍ ആരോപിച്ചു.
ചര്‍ച്ചയിലെ വിരസത മറുപടിയില്‍ മന്ത്രിമാര്‍ പരിഹരിച്ചു. പൊതുമേഖലാ വക്താവായി ചമയരുതെന്ന് മുന്‍ മന്ത്രി എളമരം കരീമിന്റെ പ്രവര്‍ത്തന ചരിത്രം വായിച്ച് പി.കെ കുഞ്ഞാലിക്കുട്ടി സഖാക്കളെ പഠിപ്പിച്ചു. മറുപടി കൊണ്ടുള്ള ആറാട്ടായിരുന്നു ഷിബു ബേബിജോണിന്റെ വക. സി.പി.ഐക്കാരന്‍ എ. രാജുവും ആര്‍.എസ്.പിക്കാരന്‍ എ.എ അസീസും കൊണ്ടുവന്ന 'ജോലിക്ക് ശിപാര്‍ശ നല്‍കി മന്ത്രി അയച്ച കത്ത്' ആരോപണത്തിന് മറുപടിയായി ഒരുകെട്ട് ശിപാര്‍ശ കത്തുകളുമായാണ് ഷിബു വന്നത്. അതില്‍ വി.എസ് അച്യുതാനന്ദന്‍ അയച്ചത് മേശപ്പുറത്ത് വച്ചു: 'എന്റെ കത്തിന് ഇതുമായി ഒരൊറ്റ വ്യത്യാസമേയുള്ളൂ. ഞാനയച്ചത് ഇംഗ്ലീഷിലാണ്. ഇത് മലയാളത്തിലും.' അപ്പോള്‍ കോവൂര്‍ കഞ്ഞിേമോന്‍ ക്ഷുഭിതനായി. അതോടെ ഷിബു എ.എ അസീസിന്റെ കത്ത് പുറത്തെടുത്തു. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന യുവജനങ്ങളുടെ അധ്വാനം പാഴായേക്കുമെന്ന് അതോടെ സി.പി.ഐക്കാര്‍ക്ക് ബോധ്യമായി. ബഹളവുമായി അവര്‍ ചാടിയെഴുനേറ്റു. തര്‍ക്കം. വാക്കേറ്റം. സംഭവബഹഹുലം. ഇതിനിടെ ഷിബു പറഞ്ഞു: 'ശിപാര്‍ശക്കത്ത് നല്‍കാത്തവര്‍ ഇവിടെ ആരുമില്ല. സി.പി.ഐക്കാര്‍ എനിക്കയച്ച കത്തുകള്‍ ഞാന്‍ പുറത്തുവിട്ടാല്‍ അവര്‍ക്ക് സഭയില്‍ ഒരു അംഗം കുറയും.' അതോടെ എല്ലാം ശാന്തമായി. ആര്‍ക്കുമില്ല പ്രതിഷേധം. കക്ഷി നേതാവിന്റെ പക്വതയോടെ പാതി വിരിഞ്ഞ പുഞ്ചിരിയുമായി സി. ദിവാകരന്‍ പോലും അപ്പോള്‍ തീവ്ര മൌനംപാലിച്ചു.

(14...10...11)

Thursday, October 13, 2011

അക്രമാസക്ത കാലത്തെ ട്രോട്സ്കി

പരക്കെ അക്രമം എന്ന വാര്‍ത്താ തലക്കെട്ടുകള്‍ കണ്ട് ഞെട്ടിയാണ് അംഗങ്ങള്‍ ഇന്നലെ സഭക്കകത്ത് കയറിയത്. അവിടെയപ്പോള്‍ അക്രമ ചര്‍ച്ചകളുടെ പന്തംകൊളുത്തി പടയായിരുന്നു. അടിയന്തിര പ്രമേയവും പ്രധാന സബ്മിഷനുകളുമെല്ലാം അക്രമമയം. ധനാഭ്യര്‍ഥന ചര്‍ച്ചയാകെ അക്രമ കഥകള്‍. അതിന്റെ പേരില്‍ രണ്ടുവട്ടം പ്രതിപക്ഷം ഇറങ്ങിപ്പോയി. മറുഭാഗത്തിനുമുണ്ട് വേണ്ടത്ര. ഇറങ്ങാന്‍ വകുപ്പില്ലാത്തതിനാല്‍ രോഷം പറഞ്ഞുതീര്‍ത്തുവെന്ന് മാത്രം. അക്രമാസക്ത കാലത്തെ ഈ ആവേശപ്പോരിനിടയിലൂടെ, കോര്‍പറേറ്റുകളും സാമ്രാജ്യത്വ ഏജന്‍സികളും വീതംവച്ചെടുക്കുന്ന കേരളത്തിലെ ജല മേഖലയുടെ ചര്‍ച്ച ഒഴുകിപ്പോയി. സഖാക്കള്‍ക്കുപോലുമുണ്ടായില്ല, അതിലിത്തിരി വേവലാതി.
പെരുമ്പാവൂര്‍ ബസ് സ്റ്റാന്റില്‍ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചുകൊന്നതായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം. പ്രതിപ്പട്ടികയില്‍ കെ. സുധാകരന്റെ ഗണ്‍മാനുള്ളതിനാല്‍ അവതാരകനായ സാജുപോളിന് വിഷയ ദാരിദ്യ്രമേയുണ്ടായില്ല. വി.എസ് അച്യുതാനന്ദന്റെ വകയായിരുന്നു ഒന്നാം ഉപക്ഷേപം. വിഷയം കോഴിക്കോട് വെടിവെപ്പ്. അക്രമ കഥകള്‍ക്ക് അതിലുമുണ്ടായില്ല ക്ഷാമം. കണ്ണൂരില്‍ എസ്.എഫ്.ഐക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതാണ് പി.സി വിഷ്ണുനാഥിന്റെ സബ്മിഷന്‍. കാമറ തകര്‍ത്തു. കുനിച്ചുനിര്‍ത്തി ഇടിച്ചു. പിന്നെ സി.പി.എം ഓഫീസില്‍ കയറി രക്ഷപ്പെട്ടു. ഇതിന് ബദല്‍ വന്നത് രണ്ട് സബ്മിഷനാണ്. രണ്ടും കാസര്‍കോട് നിന്ന്. കാഞ്ഞങ്ങാട് അക്രമം ഇ. ചന്ദ്രശേഖരനും അതിന്റെ തുടര്‍ച്ചയായ പള്ളിക്കര അക്രമം കെ. കുഞ്ഞിരാമനും. രണ്ടിലും പ്രതിസ്ഥാനത്ത് മുസ്ലിം ലീഗ്. അപ്പോള്‍ കെ. ശിവദാസന്‍ നായര്‍ അടൂര്‍ കൈതപ്പറമ്പ് കെ.വി.വി.എസ് കോളജിലെ എസ്.എഫ്.ഐ^ഡി.വൈ.എഫ്.ഐ അക്രമ വാര്‍ത്ത പുറത്തുവിട്ടു.
ഇതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്ത കെ.കെ ലതികക്ക് അടിയന്തിരാവസ്ഥയാണ് ഓര്‍മ വന്നത്. നാടാകെ അടി. വെടി. പാരകയറ്റല്‍. ചവിട്ടിക്കൊല. അക്കാലത്തെ പോലിസിനെപ്പോലെ ഭരണപക്ഷ അംഗങ്ങളുടെ നെഞ്ചത്ത് ലതിക പാഞ്ഞുനടന്നു. കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും ടി.വി രാജേഷിനും രാജുഎബ്രഹാമിനും ഇതില്‍ കവിഞ്ഞ് ഏറെ കാര്യങ്ങളുണ്ടായില്ല. ഭരണപക്ഷവും ഒട്ടും മോശമാക്കിയില്ല. എന്‍.ഡി.എഫിന് മുന്നില്‍ തലകുനിച്ച കോടിയേരി ബാലകൃഷ്ണന്റെ അഞ്ചുകൊല്ലത്തെ നിസ്സഹയാതയായിരുന്നു കെ.എം ഷാജിയുടെ പ്രമേയം. എസ്.എഫ്.ഐയുടെ അക്രമ ചരിത്രത്തിന് ഷാഫി പറമ്പില്‍ വേണ്ടത്ര തെളിവുനല്‍കി. അന്‍വര്‍ സാദത്തും കുറച്ചില്ല. കമ്യുണിസ്റ്റുകാരുടെ അക്രമത്തിന് കെ.എന്‍.എ ഖാദര്‍ അന്താരാഷ്ട്ര ബന്ധം കണ്ടെത്തി: '90 കേന്ദ്ര കമ്മിറ്റി അംഗങ്ങളെ സ്റ്റാലിന്‍ കൊന്നിട്ടുണ്ട്. ട്രോട്സ്കിയെ തലക്കടിച്ചാണ് കൊന്നത്.'
ഈ ഭീകര ചര്‍ച്ചകള്‍ക്കിടെ ഏക ആശ്വാസമായത് എന്‍. ജയരാജിന്റെ ചങ്ങമ്പുഴ അനുസ്മരണം മാത്രമാണ്. അല്‍പനേരത്തേക്കെങ്കിലും സഭയിലാകെ കവിതകളായി. ആസ്ഥാന കവി ജി. സുധാകരനാണ് ആദ്യം പിന്തുണച്ചത്. പിന്നാലെ എം.എ ബേബിയും പാലോട് രവിയും. ചര്‍ച്ച അടിമുടി അക്രമാസക്തമായിരുന്നുവെങ്കിലും മറുപടി പറഞ്ഞ മന്ത്രി പി.ജെ ജോസഫ് പതിവിലേറെ സൌമ്യനും ശാന്തനുമായി കാണപ്പെട്ടു. ഷെല്‍ഫില്‍ ഒരുപിടി പദ്ധതികളുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. എ.ഡി.ബിയും ലോകബാങ്കും ജപ്പാനും ജലനിധിയുമൊക്കെ കേരള ചെക്പോസ്റ്റില്‍ പ്രവേശനാനുമതി കാത്തുകിടക്കുന്നുണ്ടത്രെ.
ലോകത്തെ കുത്തകകളും വെള്ള കച്ചവടക്കാരും കോര്‍പറേറ്റുകളും സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുമൊക്കെയാണ് ഈ വരുന്ന സ്ഥാപനങ്ങളെന്ന് പണ്ട് ഇടതുപക്ഷം പറയുമായിരുന്നു. ഇവര്‍ വന്നാല്‍ കേരളത്തിലെ വെള്ളം വീതം വച്ചെടുക്കുമെന്ന് അവര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കരിയോയില്‍ ഒഴിച്ച് ചിലരെ ഓടിച്ചിരുന്നു. ഇതൊന്നും പക്ഷെ സഭയിലെ ചര്‍ച്ചയില്‍ സഖാക്കളാരും പറഞ്ഞുകേട്ടില്ല. എ.ഡി.ബി വിരുദ്ധ വിപ്ലവ നായകരായ സഖാക്കള്‍ രാജു എബ്രഹാം, ടി.വി രാജേഷ്, എ.എം ആരിഫ്, ഇക്കാര്യത്തില്‍ മൌലികവദികളായ സഖാക്കള്‍ ജി.എസ് ജയലാല്‍, പി. തിലോത്തമന്‍ മുതല്‍ മുതിര്‍ന്ന കമ്യുണിസ്റ്റുകള്‍ വരെ ഈ വഴിക്ക് വാക്ക് തിരിച്ചേയില്ല. തെരുവുകള്‍ നിന്നുകത്തുമ്പോള്‍ ആര്‍ക്കുവേണം വോട്ടില്ലാത്ത ഈ ഏഡീബിയെ? ലോകത്താകെ വെള്ളത്തിന്റെ 0.36 ശതമാനം മാത്രമാണ് കുടിക്കാന്‍ കിട്ടുകയെന്ന് ജല രാഷ്ട്രീയം പറഞ്ഞ ടി.എ അഹമ്മദ് കബീറിനൊപ്പം നില്‍ക്കാന്‍ പോലും ഒരു കമ്യൂണിസ്റ്റുകാരനുണ്ടായില്ല. ദോഷം പറയരുതല്ലോ, എ.ഐ.സി.സിയെന്നാല്‍ ഓള്‍ ഇന്ത്യ കോര്‍പറേറ്റ് കമ്മിറ്റിയാണ് എന്നിടത്തോളം ടി.വി രാജേഷെത്തിയിരുന്നു. ഡി.വൈ.എഫ്.ഐ സെക്രട്ടറി അവിടെ നിറുത്തിയത് നന്നായി. അല്ലെങ്കില്‍ ട്രോട്സ്കിയിസ്റ്റെന്ന് വിളിച്ച് തലക്കടിച്ചേനെ.

(13...10...11)

Wednesday, October 12, 2011

വി.എസിന്റെ വെടി, ചാണ്ടിയുടെ മറുവെടി


വെടിവക്കേണ്ടത് എങ്ങനെയെന്ന് കോഴിക്കോട്ടെ പോലിസുകാരന്‍ വഴിനീളെ നടന്ന് നാട്ടുകാരെ പഠിപ്പിച്ചത് നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് സഭയിന്നലെ തുടങ്ങിയത്. പതിവില്ലാത്ത വിധം ചോദ്യോത്തര സമയത്തുതന്നെ അതിന്റെ പുക പടര്‍ന്നു തുടങ്ങിയിരുന്നു. റോഡ് നിര്‍മാണം മുതല്‍ ടൂറിസം വരെ എല്ലാ ചോദ്യവും കോഴിക്കോട്ടുചെന്നാണ് അവസാനിച്ചത്. റോഡ് നിര്‍മാണ കമ്പനിയുണ്ടാക്കുന്നതിനെപ്പറ്റി എസ്. ശര്‍മ സംശയിച്ചു: 'ഇതുവഴി നല്ല റോഡുകളുണ്ടാക്കിയാല്‍ അവിടെ രാധാകൃഷ്ണനെപ്പോലുള്ളവര്‍ ഓടി നടന്ന് വെടിവക്കുമോ? അത് തടയാന്‍ സംവിധാനം ഉണ്ടാക്കുമോ?' എം. ഹംസയുടെ ചോദ്യം കുറച്ചുകൂടി കഠിനമായിരുന്നു: 'കശ്മീരിലെ ടൂറിസം നശിപ്പിച്ചത് ടററിസ്റ്റുകളാണ്. ഇവിടെ രാധാകൃഷ്ണനെപ്പോലുള്ളവര്‍ വെടിവച്ച് അത് നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?' എല്ലാ ചോദ്യവും ഈ വഴി നീങ്ങിയപ്പോള്‍ സ്പീക്കറും ഇടപെട്ടു. എന്നിട്ടും അതില്‍ മാറ്റമുണ്ടായില്ല. വരാനിരിക്കുന്ന കൂട്ടവെടിയുടെ സൂചകമായി ചോദ്യോത്തര സെഷന്‍.
ചോദ്യോത്തരത്തില്‍ ഉന്നം പിഴക്കാതെ വെടിവച്ചവര്‍ക്ക് പക്ഷെ അടിയന്തിര പ്രമേയത്തില്‍ അടിതെറ്റി. ചോരപുരണ്ട തെളിവുകളെല്ലാം ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ മറുവെടി വൈദഗ്ദ്യത്തിന് മുന്നില്‍ അവര്‍ പകച്ചു. ഒടുവില്‍ വി.എസ് അച്യുതാനന്ദന്റെ ഷാര്‍പ് ഷൂട്ട് വേണ്ടി വന്നു, പ്രതിപക്ഷത്തിന് രക്ഷപ്പെടാന്‍. അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുത്ത എ. പ്രദീപ് കുമാര്‍ അമിതാവേശത്താല്‍ സംഭ്രമംകൊണ്ടു. കൈയാംഗ്യത്തിന്റെ വേഗത്തിനൊപ്പം വാക്കുകള്‍ വന്നില്ല. നിര്‍മല്‍ മാധവിന്റെ പ്രവേശനത്തില്‍ പ്രദീപ് ഏറെനേരം ചുറ്റിക്കറങ്ങിയതോടെ വെടിവെപ്പ് അരുക്കായി. ആ വെടിയുടെ ഉന്നം തെറ്റിയെന്ന് അതോടെ ബോധ്യവുമായി.
മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടിയാകട്ടെ പ്രദീപിന്റെ എല്ലാ ചോദ്യത്തിനും മുന്‍ മന്ത്രിമാര്‍ക്കെതിരായ മറുവെടികള്‍ സഹിതമാണ് ഉത്തരം നല്‍കിയത്: 'നിര്‍മല്‍ മാധവിനെതിരെ റാഗിംഗ് നടന്നുവെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തിയത് എം.എ ബേബി മന്ത്രിയായ കാലത്താണ്. റാഗിംഗിന്റെ പേരില്‍ പോലിസ് കേസെടുത്തത് കോടിയേരി ബാലകൃഷ്ണന്‍ ഭരിച്ചപ്പോഴാണ്. റാഗിംഗും കേസും കള്ളക്കഥയാണെന്ന് പ്രദീപ് പറഞ്ഞതിന് മറുപടി പറയേണ്ടത് ഇവരാണ്. ഈ സര്‍ക്കാറല്ല.' അടിയന്തിര പ്രമേയാവതരണത്തില്‍ ആകെ കാതലായുണ്ടായിരുന്ന പ്രദീപിന്റെ രണ്ട് വെല്ലുവിളികള്‍ അതോടെ പൊളിഞ്ഞു. തീര്‍ന്നില്ല ചാണ്ടിയുടെ മറുവെടി: 'കുത്ത് കേസില്‍ പ്രതിയായ എസ്.എഫ്.ഐ പ്രവര്‍ത്തകന് 2007ല്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ഇടുക്കി സര്‍ക്കാര്‍ കോളജിലേക്ക് കഴിഞ്ഞ സര്‍ക്കാര്‍ മാറ്റം കൊടുത്തു. അതേമാതൃകയിലാണ് ഇപ്പോള്‍ ചെയ്തത്.' മൂന്നാമത്തെ സമര കാരണവും അതോടെ ചീറ്റി. കോഴിക്കോട്ടെ തെരുവില്‍ ചോരയില്‍ കുതിര്‍ന്നുകിടന്ന തുണിയും കുപ്പായവും വരെ ഹാജരാക്കിയ പ്രതിപക്ഷ വീര്യം ഈ മറുവെടികളില്‍ തട്ടിപ്പൊളിഞ്ഞു.
തിരിച്ചുകടിക്കുന്നവയെ തിന്നാന്‍ ശ്രമിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയെപ്പോലെ അറിയുന്നൊരാള്‍ വേറെയില്ല. അതിനാല്‍ നിര്‍മല്‍ മാധവിന്റെ രാഷ്ട്രീയ ബന്ധങ്ങളെയും വിവാദ പ്രവേശത്തെയും അതിന്റെ പൂര്‍വ മാതൃകകളെയും സംബന്ധിച്ച് വാതോരാതെ സംസാരിച്ച ഉമ്മന്‍ചാണ്ടി പക്ഷെ വെടിവെപ്പ് ഒറ്റ വരിയില്‍ ഒതുക്കി: 'വിദ്യാര്‍ഥി സമരത്തിന് നേരെ വെടിവക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചതല്ല.' അവിടെനിന്നാണ് വി.എസ് അച്യുതാനന്ദന്‍ ഉന്നം പിടിച്ചത്. ആ വെടിയില്‍ ഭരണപക്ഷം വീണു, തിരിച്ചെഴുന്നേല്‍ക്കാനാകാത്ത വിധം. വെടിപിഴച്ച നിരാശയില്‍ നിശബ്ദരായിപ്പോയ പ്രതിപക്ഷത്തിനും അതോടെ ശ്വാസം തിരിച്ചുകിട്ടി. കെ.ടി ജലീല്‍, വി.എസ് സുനില്‍കുമാര്‍, കെ.കെ ലതിക, സാജുപോള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് നടന്നു. 'വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച ഉദ്യോഗസ്ഥനെപ്പറ്റി പറയണ'മെന്ന ഒറ്റപോയന്റില്‍ വി.എസ് ഉന്നം ഉറപ്പിച്ചതോടെ സഭ സ്തംഭിച്ചു. അകത്തെ കുത്തിയിരിപ്പ് സമരമായി പിന്നീടത് വികാസം പ്രാപിച്ചു. സഭപിരിഞ്ഞിട്ടും കുത്തിയിരിപ്പ് തുടര്‍ന്നു. ഒടുവില്‍ സ്പീക്കര്‍ 'സമരസ്ഥലം' സന്ദര്‍ശിച്ചാശ്വസിപ്പിക്കുകയും ചെയ്തു.
സമരം നടത്തുന്നതില്‍ മാത്രമല്ല, ചോരപടര്‍ന്ന ഉടുമുണ്ട് സംഘടിപ്പിക്കുന്നതിലെ ഇടത് വൈദഗ്ദ്യവും ഇന്നലെ സഭക്ക് ബോധ്യപ്പെട്ടു. കോഴിക്കോട്ടെ കുട്ടികളുടെ ഉടുമുണ്ടും കുപ്പായവുമായാണ് ടി.വി രാജേഷും ആര്‍. രാജേഷും സഭയില്‍ എത്തിയത്. ഇത് ഉയര്‍ത്തിക്കാട്ടി ഇടക്കിടെ അവര്‍ സഭയില്‍ ഓടിനടന്നു. ഒടുവില്‍ പ്രകടനത്തിന് മുന്നില്‍ ബാനറിന് പകരം പിടിച്ചു. സമരക്കാരെ മാത്രമല്ല, അവരുടെ വസ്ത്രങ്ങളെയും സമ്മതിക്കണം. മണിക്കൂര്‍ 24 തികയും മുമ്പാണ് നാനൂറ്റമ്പത് കിലോമീറ്റര്‍ താണ്ടി അവയിങ്ങ് തലസ്ഥാനത്തെത്തിയത്. എന്തൊരാവേശം!

(12...10...11, madhyamam)

Tuesday, October 11, 2011

പഠിച്ചതെല്ലാം മറക്കുമ്പോള്‍ ബാക്കിയാകുന്നത്

വിദ്യാഭ്യാസം ഭരിച്ചതിന്റെ ഗുണം എം.എ ബേബിക്കുണ്ടായിട്ടുണ്ട്. നന്നേ ചുരുങ്ങിയത് എന്താണ് വിദ്യാഭ്യാസം എന്ന് പറയാനുള്ള വിവരമെങ്കിലും നേടാനായി എന്നത് തന്നെയാണ് വലിയ നേട്ടം. വകുപ്പൊഴിഞ്ഞതോടെ ഇക്കാര്യത്തില്‍ ചില ധാരണകള്‍ ഉണ്ടാക്കാനായിയെന്ന് രണ്ട് നിര്‍വചനങ്ങള്‍ മനപാഠം പറയുക വഴി ബേബി ഇന്നലെ സഭയെ ബോധ്യപ്പെടുത്തി: 'മാനസികവും കായികവുമായ അധ്വാന ശക്തിയുടെ സംസ്കരണമാണ് വിദ്യാഭ്യാസം.' തീര്‍ന്നില്ല, ഇതേപറ്റി ഐന്‍സ്റ്റീനും പറഞ്ഞിട്ടുണ്ടത്രെ: 'സ്കൂളില്‍ പഠിച്ചതെല്ലാം മറന്നിട്ടും ബാക്കികിടക്കുന്നതെന്തോ അതാണ് വിദ്യാഭ്യാസം.' അങ്ങനെ മറക്കാതെ കിടന്ന ചില തിയറികളെപ്പറ്റിയും ബേബി വാചാലനായി: 'എസ്.എഫ്.ഐ നേതാവായിരിക്കെ ഞങ്ങളൊക്കെ ആവശ്യപ്പെട്ടിരുന്നത് അധ്യാപക വിദ്യാര്‍ഥി അനുപാതം 1:28 ആക്കാനായിരുന്നു. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ 1:30 ആക്കിയത് വലിയ കാര്യമൊന്നുമല്ല.' മറക്കാതെ ബാക്കികിടക്കുന്ന കാര്യങ്ങള്‍ ഓര്‍മയിലെത്താന്‍ അഞ്ചുകൊല്ലം മന്ത്രിയായിരിക്കണമെന്ന് ഈ സിദ്ധാന്തത്തില്‍ വ്യവസ്ഥയുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ അങ്ങനെയുമുണ്ട് ചട്ടങ്ങള്‍ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ സഭയിലെ ബേബി സാന്നിധ്യം.
മന്ത്രി മറുപടി പറയുന്ന ഓരോ വരിയിലും ബേബി ഇടപെട്ടുകൊണ്ടിരുന്നു. എത്ര ചോദിച്ചിട്ടും പിന്നെയും സംശയങ്ങള്‍ ബാക്കിയായി. ഓരോ ഉത്തരവും ബേബിക്ക് പുതിയ പുതിയ ഓര്‍മകള്‍ തിരിച്ചുകൊടുത്തുകൊണ്ടിരുന്നു. അതിനാല്‍ ചോദ്യങ്ങള്‍ അടിക്കടി ആവര്‍ത്തിച്ചു. ഇങ്ങനെയാകല്ലേ എന്ന് സ്പീക്കര്‍ ഉപദേശിച്ചിട്ടും ഓര്‍മകള്‍ തികട്ടി വന്നപ്പോള്‍ ബേബി സ്വയമറിയാതെ എഴുന്നേറ്റുകൊണ്ടിരുന്നു. ഈ മികവ് തിരച്ചറിഞ്ഞത് പക്ഷെ ഷാഫി പറമ്പില്‍ മാത്രാമണ്: 'കേരളത്തിന് ഇനിയൊരു ഓസ്കാര്‍ കിട്ടുമെങ്കില്‍ അത് എം.എ ബേബിയുടെ അഭിനയത്തിനായിരിക്കും' എന്നായിരുന്നു ഷാഫിയുടെ പ്രവചനം. ചോദ്യങ്ങളെല്ലാം ഇത്രയേറെ 'സയുക്തിക'മായി അവതരിപ്പിച്ചിട്ടും പിന്‍നിര സഖാക്കള്‍ വലിയ ആവേശം കാട്ടിയില്ല. ആകെ സഹായിച്ചത് തോമസ് ഐസക് മാത്രം. ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടറെ പിരിച്ചുവിട്ട കാര്യം ഓര്‍മ വന്നപ്പോഴാണ് ഐസകിനും ആവേശമുണ്ടായത്. അതാകട്ടെ ഭരണ പ്രതിപക്ഷ വാക്കേറ്റത്തിലും മൂക്കിന്‍ തുമ്പോളമെത്തിയ വഴക്കിലുമാണ് അവസാനിച്ചത്. മുക്കാല്‍ മണിക്കൂര്‍ സ്തംഭനം തീര്‍ന്നപ്പോള്‍ മന്ത്രി കെ.സി ജോസഫ് ഈ ആവേശത്തിന്റെ രഹസ്യം വെളിപ്പെടുത്തി: 'യോഗ്യതയില്ലാതെ നിയോഗിച്ച ഡയറക്ടറുടെ മുറി ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായിരുന്നു. അവിടുത്തെ കമ്പ്യൂട്ടറില്‍ നിന്ന് തോമസ് ഐസകിന്റെയും സുജ സൂസന്‍ ജോര്‍ജിന്റെയും പ്രചാരണത്തിനുണ്ടാക്കിയ ലഘുലേഘകള്‍ കണ്ടെത്തിയിട്ടുണ്ട്.'
ഷെല്ലിയുടെ കവിതയായിരുന്നു ചര്‍ച്ച തുടങ്ങിയ കെ.ടി ജലീലിന്റെ ആയുധം: സര്‍ക്കാറിന്റെ 'മധുര സംഗീതങ്ങളെല്ലാം ഏറ്റവും വിഷാദഭരിതമായ ചിന്തകളാണ'ത്രെ. 'കണ്ണടച്ചിരുന്നാല്‍ പിന്നെ പകലും രാത്രിയാണ്; ഇതില്‍ സൂര്യനെന്ത് പിഴച്ചു'വെന്ന ഹിന്ദുസ്ഥാനി കവിതയാണ് ഇതിന് അബ്ദുസ്സമദ് സമദാനിയുടെ മറുപടി. 'ഭാവിയെ കരുപ്പിടിപ്പിക്കാന്‍ ഞങ്ങള്‍ മുള്ളിലൂടെ നടക്കുന്നു' എന്ന മറ്റൊരു കവിതകൂടി സമദാനി സര്‍ക്കാറിന് സംഭാവന ചെയ്തിട്ടുണ്ട്. അടുത്ത പരസ്യത്തില്‍ ഇത് പരീക്ഷിക്കാം. സമദാനിയുടെ കവിത കേട്ടപ്പോഴാണ് അഞ്ചാം മന്ത്രി എന്തായെന്ന് സാജുപോളിന് സംശയമുണ്ടായത്. ആളാരായാലും അതിന് വകുപ്പുണ്ടെന്ന് ഹൈബി ഈഡന്‍ സമര്‍ഥിച്ചു: 'വിദ്യാഭ്യാസ വകുപ്പിനെ ഉന്നത വിദ്യാഭ്യാസമെന്നും പൊതു വിദ്യാഭ്യാസമെന്നും രണ്ടായി വിഭജിക്കണം. പലയിടത്തും അങ്ങനെയുണ്ട്.' വിദ്യാഭ്യാസ ചര്‍ച്ചയില്‍ വിദ്യാര്‍ഥി യുവജന നേതാക്കളായിരുന്നു നിറഞ്ഞുനിന്നത്. യൂണിവേഴ്സിറ്റി കോളജില്‍ മല്‍സരിച്ച് ജയിക്കാന്‍ ആര്‍. രാജേഷ് കെ.എസ്.യുവിനെ വെല്ലുവിളിച്ചു. കേന്ദ്ര^കേരള പ്രസിഡന്റുമാരുണ്ടായിട്ടും അവര്‍ വെല്ലുവിളി ഏറ്റെടുത്തില്ല. എന്നാല്‍ എ.ഐ.എസ്.എഫുകാരെയെങ്കിലും അവിടെ മല്‍സരിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. കാര്യങ്ങളെല്ലാം ആ അഭ്യര്‍ഥനയിലുണ്ട്.
വകുപ്പ് ഏതായാലും പി.സി വിഷ്ണുനാഥിന് വിഷയം വി.എസ് അച്യുതാനന്ദനും അരുണ്‍കുമാറും തന്നെയാണ്. അരുണ്‍കുമാര്‍ വധം നാലാം ദിവസം പി.എച്ച്ഡി റദ്ദാക്കലും വ്യാജ സര്‍ട്ടിഫിക്കറ്റുമായിരുന്നു കഥ. ആദാമിന്റെ മകന്‍ അബുവിനേക്കാള്‍ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് 'അച്യുതാനന്ദന്റെ മകന്‍ അരുണ്‍' ആണെന്ന് എ.പി അബ്ദുല്ലക്കുട്ടി അതിന് തലക്കെട്ടുമിട്ടു. വെച്ചുകെട്ടിയ വേദിയില്‍ നിന്ന് കോളനിക്കാരെ ചീത്ത വിളിക്കുമ്പോലെ അനായാസമല്ല സഭക്കകത്തെ കാര്യങ്ങളെന്ന് വി. ശിവന്‍കുട്ടി നേരിട്ട് മസ്സിലാക്കുന്ന കാഴ്ച കണ്ടാണ് സഭയിന്നലെ പിരിഞ്ഞത്. സ്തംഭന ബഹളം ശാന്തമാകുന്നതിനിടെ മുഖ്യമന്ത്രിക്കസേരക്കരികിലേക്കോടിയ ശിവന്‍കുട്ടിയെ ഭരണപക്ഷത്തെ ചെറുപ്പക്കാര്‍ സംഘടിതമായി വിരട്ടി. ഇരുപക്ഷത്തെയും മുതിര്‍ന്ന അംഗങ്ങള്‍ ഒരിട കാര്‍ക്കശ്യം കൈവിട്ടിരുന്നെങ്കില്‍ അവിടെ അടിപൊട്ടുമായിരുന്നു. അത്രകേമം ഏറ്റുമുട്ടല്‍. കേരള നിയമസഭയിലിരുന്നായിരിക്കണം വിദ്യാഭ്യാസത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ സ്വന്തം നിര്‍വചനമുണ്ടാക്കിയത്.

(11...10...11, madhyamam)

വിജിലന്‍സ് സ്വത്വ പ്രതിസന്ധിയും ഭൂദാന പ്രസ്ഥാനവും

ഭരണം മാറിയ ശേഷം പ്രജകള്‍ ഏറ്റവുമധികം കേട്ട വാക്ക് 'വിജിലന്‍സാ'ണ്. ദിനംപ്രതി മൂന്നുവട്ടം വീതം നൂറുദിവസവും അതാവര്‍ത്തിച്ചിരുന്നു. ഇപ്പോഴും തുടരുന്നു. വിജിലന്‍സ് കാരണം ഭരിക്കുന്ന മന്ത്രിക്ക് തന്നെ വകുപ്പ് പോയി. നാട്ടുകാര്‍ക്കിത്ര പരിചിതമായിട്ടും സഭക്കകത്ത് വിജലന്‍സ് ചര്‍ച്ചക്ക് വന്ന വിവരം എല്‍.എ.എമാര്‍ പലരും അറിഞ്ഞില്ല. സ്റ്റേഷനറിയും അച്ചടിയും മറ്റ് ഭരണപരമായ സര്‍വീസുകളും എന്ന തലക്കെട്ടിന് കീഴില്‍ ഉടലാകെ മറച്ചാണ് വിജിലന്‍സ് സഭയിലെത്തിയത്. മുഖമില്ലാത്ത ഈ വമ്പന്‍ സ്രാവിനെ മറക്കകത്തുനിന്ന് പുറത്തുകൊണ്ടുവന്നത് ബാബു എം പാലിശേãരിയും കോലിയക്കോട് കൃഷ്ണന്‍ നായരും. ഇതിങ്ങനെ മറച്ചുപിടിച്ചതില്‍ ഇരുവരും സംശയാലുക്കളായി. അംഗങ്ങളൊന്നും വിജിലന്‍സിനെപ്പറ്റി പറയാതിരുന്നത് അവരുടെ സംശയം ഇരട്ടിയാക്കി. എന്നാല്‍ ഇതൊരു പുതിയ അടവല്ലെന്ന് വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലമായി ഈ സ്വത്വ പ്രതിസന്ധി വിജിലന്‍സ് അനുഭവിക്കുന്നുണ്ട്. 'ഈ സര്‍ക്കാര്‍ പുതുതായൊന്നും ചെയ്തിട്ടില്ല. ഇത്രയും കാലം അത് അരൂപിയായിരുന്നു. രൂപമാറ്റം വേണമെങ്കില്‍ ആലോചിക്കാം.'
ധനാഭ്യര്‍ഥന ചര്‍ച്ച കേന്ദ്രീകരിച്ച കൃഷി വകുപ്പിന് പക്ഷെ ഇത്തരം പ്രതിസന്ധിയൊന്നുമുണ്ടായിരുന്നില്ല. വിഷയങ്ങളും വിവാദങ്ങളും വേണ്ടത്ര. പങ്കെടുക്കാന്‍ 17 അംഗങ്ങളും. എന്നിട്ടും ചര്‍ച്ച പക്ഷെ കേരളത്തിലെ കൃഷിയെ പോലെ തന്നെ വരണ്ടുണങ്ങി. വിവാദങ്ങള്‍ക്ക് മണ്ഡരി ബാധിച്ചു. രാഷ്ട്രീയം പോലും വിളയാത്ത തരിശുഭൂമിയായത് മാറി. എം. ചന്ദ്രനാണ് ചര്‍ച്ച തുടങ്ങിയത്. കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദനെതിരെ നടത്തിയ വിമര്‍ശങ്ങളായിരുന്നു ചന്ദ്രന്റെ പ്രചോദനം. അതിനാല്‍ മുരളീധരന് കണക്കിന് കേട്ടു. 'സ്വന്തം അച്ചനെ തള്ളിപ്പറയാന്‍ മടിയില്ലാത്തയാളാണ്' എന്നുവരെ പറഞ്ഞിട്ടുണ്ട്. മുരളിക്ക് കരുണാകരന്‍ പോലെയാണ് ചന്ദ്രന് അച്യുതാനന്ദന്‍. ഇപ്പറഞ്ഞതൊന്നും പ്രവചനമാകാതിരുന്നാല്‍ മതി. ജീവിത സംതൃപ്തി സൂചിക എന്ന ഒരിനം പ്രയോഗത്തിലുണ്ടെന്നും അത് തകരുകയാണെന്നും ഗീത ഗോപി വെളിപ്പെടുത്തി. ബാബരി മസ്ജിദും പത്മനാഭ സ്വാമി ക്ഷേത്രവും കൃഷിയുമായി ബന്ധമെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും കെ. കുഞ്ഞിരാമന്റെ പ്രമേയം അതായിരുന്നു. കൃഷിയായതിനാലാകണം മുല്ലക്കര രത്നാകരന്‍ വികാരാധീനനായി.
ഭരണപക്ഷ അംഗങ്ങള്‍ വി.എസ് അച്യുതാനന്ദന്‍ വധത്തില്‍ തന്നെയാണ് ഇന്നലെയും ശ്രദ്ധിച്ചത്. ഒരുമകന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഒരച്ഛന്‍ കസരേയിലിരിക്കുന്നത് കാണേണ്ടിവരുമെന്ന് പി.എ മാധവന്‍ പ്രവചിച്ചു. ഉമ്മന്‍ചാണ്ടിയുടെ പരാതിയില്‍ അന്നത്തെ മുഖ്യമന്ത്രി സ്വന്തം പങ്ക് മറച്ചുവച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസുകാരുടെ പുതിയ ആയുധം. മുസ്ലിം ലീഗ് അംഗങ്ങള്‍ക്ക് ഇക്കാരയത്തില്‍ ആയുധം പുതിയത് വേണമെന്ന് നിര്‍ബന്ധമില്ല. ചര്‍ച്ചയുടെ വകുപ്പനുസരിച്ച് ദിവസവും ആമുഖം മാറുമെന്ന് മാത്രം. 'ഇവിടെ ചിലര്‍ക്ക് കേസ് കൊടുക്കലാണ് കൃഷി' എന്നായിരുന്നു ഇന്നലെ. ഒളിവിലിരുന്ന് പാര്‍ട്ടിയെ വളര്‍ത്തിയവര്‍ക്ക് ഇന്ന് ഒളികാമറയാണ് ആയുധമെന്ന് സി. മോയിന്‍കുട്ടി പറഞ്ഞു. പി.ബിയില്‍ നിന്നല്ല, പാര്‍ട്ടിയില്‍നിന്ന് തന്നെ മാറ്റണമെന്ന് എന്‍. ഷംസുദ്ദീനും. പി.ബി അബ്ദുല്‍ റസാഖ് പാതി മലയാളത്തില്‍ ഇതുരണ്ടും ആവര്‍ത്തിച്ചു.
ചട്ടവും നിയമവും തമ്മിലെ ബന്ധത്തെപ്പറ്റി തര്‍ക്കിച്ചാണ് ഇന്നലെ സഭ തുടങ്ങിയത്. ജയിലില്‍ നിന്ന് ബാലകൃഷ്ണ പിള്ള ഫോണ്‍ വിളിച്ചത് നിയമ ലംഘനമല്ല. ചട്ട ലംഘനം മാത്രമാണത്രെ. ചട്ടവും നിയമവും പരസ്പര ശത്രുക്കളാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. പക്ഷെ ബാക്കിയെല്ലാം പറഞ്ഞു. ഈ നിയമ^ചട്ടങ്ങളുടെ ഉപഞ്ജാതാവായ കോടിയേരി ബാലകൃഷ്ണന്‍ അത് കേട്ട് സംതൃപ്തനായി ഇറങ്ങിപ്പോയി. നിയമം നടപ്പാക്കാനാണ് ചട്ടമെന്ന് മാത്യു ടി തോമസ് മാത്രമാണ് ഓര്‍മിപ്പിച്ചത്. നേരത്തേ ഒരേപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാകണം ഇത്തരം പരസ്പര ബന്ധങ്ങളെ പറ്റി എം.വി ശ്രേയാംസ്കുമാറും ബോധവാനാണ്. ശ്രേയാംസിന്റെ വിഷയം പക്ഷെ ഭൂമിയാണ്: 'വയനാട്ടിലുള്ള കോടതി, സിവില്‍ സ്റ്റേഷന്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, ശ്മശാനങ്ങള്‍ തുടങ്ങി ഏത് പൊതു ആവശ്യത്തിനും ഏക്കറുകണക്കിന് ഭൂമി വെറുതെ കൊടുത്ത പാരമ്പ്യമുള്ള കുടുംബമാണ് എന്റേത്. എന്നിട്ടും ഞങ്ങളെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു.' തികച്ചും ന്യായമായ പരാതി. വിനോഭ ഭാവെ പ്രസ്ഥാനമുണ്ടാക്കിയത് തന്നെ വയനാട്ടിലെ ഈ ഉദാരമായ ഭൂദാനം നിയന്ത്രിക്കാനാണ്. ഹൈമവത ഭൂവില്‍ വായിക്കാത്തതിനാല്‍ ആദിവാസി ക്ഷേമ സമിതി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മാത്രം.

(04...10...11, madhyamam)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...