Thursday, October 20, 2011

മരംപോലും പെയ്യാതെ വനം

ചെറുമഴക്ക് പിന്നാലെപോലും മരം പെയ്യുന്നത് നാട്ടുനടപ്പാണ്. അതിനാല്‍ കൊടുങ്കാറ്റോടെ തകര്‍ത്തുപെയ്ത രണ്ടുദിവസത്തെ പേമാരിക്ക് പിറകേ സഭയിലിന്നലെ ചാറ്റല്‍ മഴയെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷെയവിടെ മരം പോലും പെയ്തില്ല. മരം തിങ്ങിയ വനമായിരുന്നു ചര്‍ച്ചയുടെ വകുപ്പ്. എന്നിട്ടുമുണ്ടായില്ല ഇലയനക്കം. രണ്ടുദിവസം അകത്തും പുറത്തും ഇടിമുഴക്കം സൃഷ്ടിച്ചവര്‍ ഉച്ചത്തില്‍ സംസാരിക്കുക പോലും ചെയ്യാതെ മര്യാദയുടെ മാതൃകക്കാരായി. തലേന്ന് നടുത്തളത്തില്‍ കിടന്നുറങ്ങിയവര്‍ ആ വഴിക്ക് അറിയാതെപോലും കണ്ണയച്ചില്ല. പരമശാന്തരായാണ് രണ്ടുവട്ടം ഇറങ്ങിപ്പോയതുതന്നെ. രണ്ടാമത്തെ പോക്കില്‍ വാതില്‍ കടന്ന് അധികദൂരം നടന്നുമില്ല. ഇവരില്‍ രണ്ടാളെയാണോ സസ്‌പെന്റ് ചെയ്തത് എന്ന് കണ്ടവരെല്ലാം സങ്കടപ്പെട്ടുപോകും. അത്രക്ക് സമാധാന പരം. സസ്‌പെന്‍ഷന്റെ സാങ്കേതികതയുടെ പേരില്‍ എ.കെ ബാലനും കോടിയേരി ബാലകൃഷ്ണനും നയിച്ച വാക്കുതര്‍ക്കം വരെ ചട്ടത്തില്‍ ഒതുങ്ങിനിന്നു.സ്വന്തം നിരയിലെ ഈ നിശ്ചലാവസ്ഥ കണ്ടിട്ടാകണം ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സുരേഷ് കുറുപ്പ് പെട്ര കെല്ലിയെ ഉദ്ദരിച്ചത്: 'അസാധ്യമായത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് അചിന്ത്യമായത് അഭിമുഖീകരിക്കേണ്ടി വരും.'
പക്ഷെ ഭരണപക്ഷത്തെ പതിവില്‍ മാറ്റമൊന്നുമുണ്ടായില്ല. പുതിയ വിവാദങ്ങള്‍ മുതലെടുക്കാന്‍ തീരുമാനിച്ചാണ് അവരിന്നലെ വന്നത്. കന്നഡയിലും തുളുവിലും അതുകഴിഞ്ഞാല്‍ ഉറുദുവിലും പ്രസംഗിക്കുന്ന പി.ബി അബ്ദുല്‍ റസാഖ് ഒന്നാം ഭാഷ മലയാളമാക്കിയത് തന്നെ അതിനാണെന്ന് സംശയിക്കണം. 18 വര്‍ഷമായി മറ്റുള്ളവരുടെ മേല്‍ സ്ത്രീ വിഷയം പറഞ്ഞ് കുതിരകയറുന്നവര്‍ ഒരിക്കലിത് തിരിഞ്ഞുകുത്തുമെന്ന് മനസ്സിലാക്കണമെന്നായിരുന്നു റസാഖിന്റെ ഉപദേശം. കമ്യുണിസ്റ്റുകാരുടെ സഹനശക്തിയെക്കുറിച്ച് പി.കെ ബഷീറിനുണ്ടായിരുന്ന മതിപ്പ് പൊട്ടിക്കരച്ചില്‍ കണ്ടതോടെ ഇല്ലാതായി. ഇ.പി ജയരാജനെപ്പോലെ നല്ല കമ്യുണിസ്റ്റുകാരനാകാന്‍ രാജേഷിന് ഉപദേശവും കൊടുത്തു. നുള്ളി, പിച്ചി, മാന്തി എന്നൊക്കെ പറഞ്ഞ് നിലവിളിക്കുന്ന ഡി.വൈ.എഫ്.ഐക്കാരെ കണ്ടപ്പോള്‍ വി.എസ് പണ്ടുപറഞ്ഞ അമൂല്‍ബേബികള്‍ ആരൊക്കെയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി വി.ടി ബലറാം പ്രഖ്യാപിച്ചു. വന്യമൃഗ ആക്രമണം പറയുന്നതിനിടെ സി.പി മുഹമ്മദ് പുതിയ നിര്‍ദേശം വച്ചു: 'സ്പീക്കറുടെ ചേംബറിന് ചുറ്റും വൈദ്യുത വേലി കെട്ടണം.'

പ്രതിപക്ഷ അംഗങ്ങളില്‍ പുരുഷന്‍ കടലുണ്ടി മാത്രമാണ് രണ്ടുദിവസത്തെ പേമാരിയെക്കുറിച്ച് പേരിനെങ്കിലും ഓര്‍ത്തത്. സഭയില്‍ കയറിയ പൂതനയെ തുരത്താനാണ് രാത്രി ഇതിനകത്ത് കിടക്കേണ്ടി വന്നതെന്ന് പുരുഷന്‍ വ്യാഖ്യാനിച്ചു. മോഹിനി വേഷത്തില്‍ വന്ന് ഫാക്‌സയച്ച പൂതനയെ തുരത്താനായിരുന്നു വടക്കന്‍ കളരിക്കാരനായ കെ.പി മോഹനന്‍ ചുവട് വക്കേണ്ടിയിരുന്നത് എന്ന് നിരീക്ഷിക്കുകയും ചെയ്തു. എ.സി കാറില്‍ സഞ്ചരിച്ചും എ.സി മുറിയില്‍ ഉറങ്ങിയും പുത്തന്‍ സഖാക്കള്‍ ശീലിച്ചതിനാലാണ് സമരം ചെയ്യാനും എ.സി മുറി വേണ്ടിവന്നതെന്ന് എ.പി അബ്ദുല്ലട്ടി അതിനെ തിരുത്തി. ഒപ്പം, മരുമകനെ കോടതി ശിക്ഷിച്ചപ്പോള്‍ വിതുമ്പിയ ടി. ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടി, പശു കരയുമ്പോലെ നിലവിളിച്ച രാജേഷിനെ എന്തുചെയ്യുമെന്ന ചോദ്യവും. ഗോവിന്ദനെ മാറ്റാന്‍ ഇറക്കിയ സര്‍ക്കുലറിലെ വരികളും അബ്ദുല്ലക്കുട്ടി വായിച്ചു. അതുകേട്ട കെ.എന്‍.എ ഖാദര്‍ വര്‍ഗമസരത്തെപ്പറ്റി തന്നെ സംശയാലുവായി: 'വാള്‍സ്ട്രീറ്റ് പിടിക്കാന്‍ നടക്കുന്ന മഹത്തായ സമരത്തില്‍ ഇവിടെയുള്ള കൊടികളൊന്നുമില്ല. ഈ കൊടികളുടെ കീഴിലാകട്ടെ ഫാണ്‍ വിളി, കാറിടി, അടി, വെടി, അഡ്മിഷന്‍ വിഷയങ്ങളിലാണ് സമരം. ഇതാണോ വര്‍ഗ സമരം?' കലാവസ്ഥ മോശമായതിനാലാകണം, ഇത്രയൊക്കെയായിട്ടും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച കെ. രാജു, ജമീല പ്രകാശം, ബി.ഡി ദേവസ്സി, ആര്‍. സെല്‍വരാജ് എന്നിവര്‍ വനത്തിന് പുറത്ത് കടന്നേയില്ല.
വിഷയം വനമായതിനാല്‍ ബിജിമോള്‍ക്കിന്നലെ ഇരിപ്പുറച്ചില്ല. ചര്‍ച്ചക്കിടെ അടിക്കടി ഇടപെടല്‍. മുലയൂട്ടുന്ന കാട്ടുപന്നിയുടെ ജീവിതം തൊട്ട് തുടങ്ങിയതാണ്. മന്ത്രിയുടെ മറുപടിക്കിടെ അവസാന മിനിട്ട് വരെ ചോദ്യങ്ങള്‍. ഇത്രയൊക്കെ പോരെയെന്ന് ഒടുവില്‍ സ്പീക്കര്‍ തന്നെ ചോദിച്ചു. ഈ മൃഗസ്‌നേഹം പക്ഷെ പി.സി ജോര്‍ജിന് സഹിച്ചില്ല: 'മനുഷ്യനേക്കാള്‍ വലുതാണോ മൃഗജീവന്‍?' അതോടെ വി.എസ് സുനില്‍കുമാറിന് ഒരു കാര്യം ബോധ്യപ്പെട്ടു: 'കാട്ടുപന്നിക്ക് എം.എല്‍.എയാകാന്‍ പറ്റില്ല. അതിനാല്‍ അവര്‍ക്ക് വേണ്ടി ഞാന്‍ പറയുന്നു.' നിയമസഭക്ക് സ്വന്തമായ അസുലഭ സ്വത്ത് വിവരം വെളിപ്പെടുത്തിയാണ് സുനില്‍കുമാര്‍ അവസാനിപ്പിച്ചത്: 'സഭയുടെ മേശപ്പുറത്ത് എന്തെങ്കിലും വച്ചാല്‍ അത് സഭയുടെ സ്വത്താകും എന്നാണ് ചട്ടം. കെ.പി മോഹനന്‍ കാലടക്കം വച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന് അതിന്റെ ഫോട്ടോസ്റ്റാറ്റിനേ അവകാശമുള്ളൂ.' രണ്ടുദിവസം പരസ്പരം അടിച്ചുനിന്നവര്‍ അങ്ങനെ ഒന്നിച്ചുചിരിച്ച് പിരിഞ്ഞു.

(20...10...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...