Wednesday, October 26, 2011

കോമ്പാരപ്പാമ്പിന്‍ കൂട്ടിലെ പെരുമാറ്റ ചട്ടം

സഭയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇപ്പോള്‍ ലഭ്യമായ അംഗങ്ങളില്‍ ഏറ്റവും മുമ്പനാണ് ജയിംസ് മാത്യു. സൗമ്യമായ സംസാരം. പതിഞ്ഞ സ്വരം. സ്പീക്കറോട് എന്തെന്നില്ലാത്ത ആദരവ്. ഉപയോഗിക്കുന്ന വാക്കുകളില്‍ പോലും സ്വര്‍ണപ്പണിക്കാരന്റെ സൂക്ഷ്മത. ധനമന്ത്രിയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയതിങ്ങനെ: 'ഞാന്‍ പറയാന്‍ പോകുന്ന വാക്ക് അണ്‍പാര്‍ലമെന്ററി ആണെങ്കില്‍ അങ്ങ് തന്നെ നീക്കണം. പിന്‍വലിക്കേണ്ടതാണെങ്കില്‍ പിന്‍വലിക്കാം.' വിഷയം എസ്.എ.ടി ആയപ്പോള്‍ ഇരട്ടി മര്യാദ: 'വിനയപൂര്‍വം, ആദരവോടെ പറയുന്നു, മനുഷ്യത്വം എന്താണെന്ന് ആരോഗ്യമന്ത്രിയെ പ~ിപ്പിക്കണം.' സഭയിലെ പെരുമാറ്റ മര്യാദകളെറിച്ചും ജയിംസ് മാത്യുവിന് ചിലത് പറയാനുണ്ട്: 'സഭയുടെ അന്തസ്സ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയുണ്ടായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതും വഷളാക്കിയതും ആരാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് പകയില്ല. അതില്‍ ഓരോരുത്തര്‍ക്കുമുള്ള പങ്ക് ഓര്‍മിക്കണം. എല്ലാവരും സഭയുടെ അന്തസ്സ് പാലിക്കണം.'
തുടക്കക്കാരനായി കോടിയേരി ബാലകൃഷ്ണനെയാണോ ഉദ്ദേശിച്ചത് എന്ന് ജയിംസ് വ്യക്തമാക്കിയിരുന്നില്ല. പക്ഷെ അത് വി.എസ് അച്യുതാനന്ദനാണെന്ന് ഭരണപക്ഷം ഒറ്റയടിക്ക് തീര്‍പ്പുകല്‍പിച്ചു. പിന്നെ പെരുമാറ്റച്ചട്ടം ചര്‍ച്ചക്ക് വച്ച് അവര്‍ പ്രതിപക്ഷ നേതാവിനെ ജീവനോടെ കടിച്ചുകുടഞ്ഞു. കാറ്റുള്ള നേരം നോക്കി പി.സി ജോര്‍ജ് വരെ പാറ്റി. പെരുമാറ്റച്ചട്ടമാകാം, പക്ഷെ കാല് പൊക്കിയാല്‍ മുണ്ട് പൊക്കിയെന്നും വരാന്‍ വൈകിയാല്‍ കള്ളുകുടിക്കാന്‍ പോയിയെന്നും പറയുന്ന മനോവൈകൃതമുള്ളയാളോട് എങ്ങനെ പെരുമാറുമെന്നയിരുന്നു കെ.എം ഷാജിയുടെ സംശയം: 'വയനാട്ടില്‍ ഒരിനം പാമ്പുണ്ട്. കോമ്പാരപ്പാമ്പ്. ആരെയെങ്കിലും കടിച്ചാല്‍ ഉടന്‍ മരത്തില്‍ കയറി തലകീഴായി കിടക്കും. കടിയേറ്റയാള്‍ മരിച്ചുവെന്നുറപ്പാക്കാനാണീ കിടപ്പ്. ദഹിപ്പിക്കുന്ന പുക കണ്ടാലേ പിന്നെയത് ഇറങ്ങൂ. ഈ സഭയിലെ കോമ്പാരപ്പാമ്പാണ് വി.എസ് അച്യുതാനന്ദന്‍.' അബ്ദുറഹ്മാന്‍ രണ്ടത്താണി ഒ.വി വിജയനെ കൂട്ടുപിടിച്ചു: 'ചിലന്തിയെങ്ങനെ വലകെട്ടുന്നു, പൊട്ടിക്കുന്നു എന്നുമാത്രം നോക്കി നടക്കുന്ന അപ്പുക്കിളിയെപ്പോലെ ചിലരുടെ പിന്നാലെ നടക്കുകയാണ് പ്രതിപക്ഷ നേതാവ്.' ദല്ലാള്‍ കുമാര്‍ മുതല്‍ മക്കാവു യാത്രവരെ രണ്ടത്താണി കഥകള്‍ പലതും പറഞ്ഞു.

കമ്യുണിസ്റ്റ് പാര്‍ട്ടി ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും ഇന്ത്യയാകെ വളര്‍ന്നത് കമ്യൂണിസ്റ്റ് പച്ച മാത്രമാണെന്നായിരുന്നു സി.പി മുഹമ്മദിന്റെ നിരീക്ഷണം. വൈരനിര്യാതന ബുദ്ധിക്കാരുടെയിടയിലെ പെരുമാറ്റച്ചട്ടത്തെപ്പറ്റി ആശങ്കപ്പെട്ട സി.പി മുഹമ്മദ് വി.എസ് അച്യുതാനന്ദനെ മുണ്ടക്കല്‍ ശേഖരനോട് ചേര്‍ത്തുവച്ചാണ് നിര്‍ത്തിയത്. വാളെടുത്തവന്‍ വാളാല്‍ എന്ന ബൈബിള്‍ വാക്യം എം. ഉമ്മര്‍ ഓര്‍മപ്പെടുത്തി. പാര്‍ട്ടി സമ്മേളനം മുന്നില്‍ കണ്ടാകണം, ബൈബിളില്‍ എവിടെയാണതുള്ളതെന്ന് ജി. സുധകാരന്‍ ഉമ്മറിനോട് ചോദിച്ച് മനസ്സിലാക്കി.
ഉന്മൂലന രാഷ്ട്രീയം കളിക്കുന്ന വി.എസ് അച്യുതാനന്ദനും കൂട്ടാളികളും ചെയ്ത മുഴുവന്‍ ഫയലും യു.ഡി.എഫ് പരിശോധിച്ച് കഴിഞ്ഞതായി ചീഫ് വിപ്പ് പി.സി ജോര്‍ജ് വെളിപ്പെടുത്തി. വലിയ തിരച്ചടിക്ക് കാത്തിരിക്കൂ എന്ന മുന്നറിയിപ്പും. ഫാരിസ് അബൂബക്കറിനേക്കാള്‍ വെറുക്കപ്പെട്ടവനല്ലേ ദല്ലാള്‍ കുമാര്‍ എന്ന സംശയവും ജോര്‍ജിനുണ്ട്. ഇത്രയായിട്ടും പ്രതിപക്ഷ നിരയിലെ ആരും മറുടപടി പറയാന്‍ മെനക്കെട്ടില്ല. വി.എസ് പ്രതിരോധത്തിന് പാര്‍ട്ടിവക പെരുമാറ്റച്ചട്ടമുണ്ടെന്ന് തോന്നിപ്പിക്കും വിധം പ്രതിപക്ഷത്ത് സമ്പൂര്‍ണ മൗനം. പ്രസംഗത്തില്‍ പോലുമില്ല, പേരിനെങ്കിലുമൊരു മറുപടി. ആകെ ഈ വിഷയം പരാമര്‍ശിച്ച ഇടതംഗം കെ.വി അബ്ദുല്‍ഖാദറാകട്ടെ മറുഭാഗത്ത് ചേര്‍ന്നോയെന്ന് സംശയവുമായി: 'പെരുമാറ്റം നന്നായില്ലെങ്കില്‍ ശക്തമായ പ്രതികരണം വേണ്ടിവരും. മര്യാദരാമന്‍മാരായ പലരും ഇതിലും വലുത് ഇവിടെ ചെയ്തിട്ടുണ്ട്. അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുത്.'
ഒരുമന്ത്രി എങ്ങനെ പെരുമാറണമെന്ന സ്റ്റഡീ ക്ലാസും ഇന്നലെ സഭയിലുണ്ടായി. ക്ലാസെടുത്തത് ഇ.എസ് ബിജിമോള്‍: 'ആര്‍ക്കും ചോദ്യത്തിന് വഴങ്ങാതെയാണ് മാണിസാര്‍ മറുപടി പറയുന്നത്. അവസാനം വഴങ്ങാമെന്ന് പറയും. പക്ഷെ അവസരം തരില്ല. ചോദ്യം ചോദിക്കാനുമാകില്ല. സഭയില്‍ ആരോഗ്യപരമായ ബന്ധംവേണം. മുഖത്തോടുമുഖം നോക്കി ചര്‍ച്ചക്ക് തയാറാകണം.' ക്ലാസിന് ഉടന്‍ ഫലമുണ്ടായി. കെ.എം മാണി: 'ഇന്ന് എന്തായാലും ബിജിമോള്‍ക്ക് വഴങ്ങും.' ഇതുകേട്ട സന്തോഷത്തില്‍ വന്ന തോമസ് ഐസകിന് പക്ഷെ പ്രതീക്ഷ തെറ്റി. അതോടെ ഐസക് ഹെഡ്മാഷായി 'ഡിബേറ്റ് ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഇരിക്കാം. വഴങ്ങാം. ചോദിച്ചാല്‍ മതി. എന്തും ചോദിക്കാം.' ക്ലാസിലിരുന്ന കുട്ടി പക്ഷെയത് കേട്ട ഭാവം നടിച്ചില്ല. ഐസക് വീണ്ടും ഇതുതന്നെ പറഞ്ഞപ്പോള്‍ നിര്‍ബന്ധിക്കുകയാണോ എന്ന് സ്പീക്കര്‍ക്കും സംശയം. അതെയെന്ന് ഐസക്കും. എന്നിട്ടുമില്ല പ്രതികരണം. മറുപടി തുടങ്ങിയപ്പോള്‍ രണ്ടുവട്ടം മാണി വഴങ്ങി. മൂന്നാമതും ചോദ്യമായപ്പോള്‍ പെരുമാറ്റം പ~ിച്ച പുസ്തകം മാണി പൂട്ടി. ഭരിക്കുമ്പോള്‍ വഴങ്ങേണ്ട രീതി വേറെയാണെന്ന് മാണിയെപ്പോലെ മറ്റാര്‍ക്കാണ് അറിയുക?

(25...10...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...