Friday, October 21, 2011

അതിവേഗം അഥവ വെറുമൊരു സ്വപ്നം

സര്‍ക്കാറിന്റെ പോക്ക് കണ്ടാല്‍ 'ഹൊ...എന്തൊരു സ്പീഡ്!' എന്ന് ആരും പറഞ്ഞുപോകും. അമ്മാതിരിയാണ് വേഗം. പക്ഷെ കഴിഞ്ഞയാഴ്ച ഈ വേഗത്തിന് അല്‍പം നിയന്ത്രണം ഏര്‍പെടുത്തി. ഉമ്മന്‍ചാണ്ടി സ്വയം വേഗപ്പൂട്ട് ഘടിപ്പിച്ചതാണെന്ന് വിമര്‍ശകര്‍ പറയുന്നുണ്ട്. അതെന്തായാലും, കോഴിക്കോട്ടേക്ക് പോയ ഭരണം തിരിച്ച് തലസ്ഥാനത്തെത്താന്‍ പത്തുദിവസമെടുത്തു. അവിടെയൊരാള്‍ റോഡില്‍ വെടിപൊട്ടിച്ചതാണ് പ്രശ്നം.അയാളെ സസ്പെന്റ് ചെയ്യണമെന്ന് ആ കാഴ്ച കണ്ടവരൊക്കെ ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടിക്ക് വേഗം വച്ചില്ല്ല. പലതരം ആളുകള്‍ പലവിധം നടത്തി അന്വേഷണങ്ങള്‍. ഇതിനിടെ ഒരുപെണ്ണിനെ ചൂരല്‍കൊണ്ടടിച്ച പോലിസുകാരനെതിരെ അതിവേഗ നടപടിയുണ്ടായി. എന്നിട്ടും കോഴിക്കോട്ട് ഒരനക്കവുമില്ല. ഒടുവിലിന്നലെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയതായി മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ചു. പി.ടി.എ റഹീം പറഞ്ഞതാണ് ശരി: 'എന്തൊരു സ്പീഡ് എന്ന് പറയാന്‍ നാട്ടുകാരെല്ലാം കാടിയേറ്റത്തിലെ ഗോപിയാകണം.'
നടപടിക്ക് മാത്രമല്ല, അന്വേഷണ റിപ്പോര്‍ട്ടിനുമുണ്ട് വേഗപ്പൂട്ടെന്നും ഇന്നലെ സഭക്ക് ബോധ്യമായി. കോഴിക്കോട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്ത് വക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബലത്തിന് ചട്ടം ഉദ്ദരിച്ചത് പക്ഷെ കോടിയേരിക്ക് വിനയായി. ചട്ട വിദഗ്ദരായ ആര്യാടന്‍ മുഹമ്മദും വി.ഡി സതീശനും അതേ ന്യായത്താല്‍ അതുവേണ്ടെന്ന് സമര്‍ഥിച്ചു. അതോടെ സഭയാകെ ചട്ടപ്പടി ചര്‍ച്ചയായി. കോടിയേരി തിരിച്ചും മറിച്ചും ചട്ടം പറഞ്ഞു. ഇടക്ക് ശക്തര്‍ ആന്റ് കൌള്‍ എന്നും പറഞ്ഞ് കേട്ടു. അതേപടി ആര്യാടനും. ചട്ടത്തിന് ജി.സുധാകരന്‍ സ്വന്തം വ്യാഖ്യാനം നല്‍കി. സി.കെ നാണുവും വി. ചെന്താമരാക്ഷനും അതില്‍ പങ്കുചേര്‍ന്നു. ചട്ടപ്പടി ചര്‍ച്ചക്ക് സമയം പോയതല്ലാതെ റിപ്പോര്‍ട്ട് മാത്രം മേശപ്പുറത്ത് വന്നില്ല. ഒടുവില്‍ പ്രതിപക്ഷം രണ്ടാം ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് സഭയില്‍ വക്കേണ്ടതില്ലെന്ന് വൈകീട്ട് സ്പീക്കര്‍ റൂളിംഗ് നല്‍കി. എന്നാല്‍ വേഗത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിക്കുമെന്ന് ആര്യാടന്‍ സഭയെ ബോധ്യപ്പെടുത്തി. വൈദ്യുതി സര്‍ചാര്‍ജ് കൂടുതല്‍ ഏര്‍പെടുത്തിയത് കഴിഞ്ഞ സര്‍ക്കാറാണെന്ന് പറഞ്ഞത് എ.കെ ബാലനിഷ്ടമായില്ല. തെളിവ് മേശപ്പുറത്ത് വക്കാന്‍ ബാലന്‍ ആവശ്യപ്പെട്ടു. ഉടന്‍ ഉത്തരവ് വായിച്ച ആര്യാടന്‍, അത് നേരിട്ട് എ.കെ ബാലന് കൈമാറുന്നതായി പ്രഖ്യാപിച്ചു. ഈ അതിവേഗത്തിന് മുന്നില്‍ ബാലന്‍ തലകുനിച്ചു.
വൈദ്യുതിയും പഞ്ചായത്തും സാമൂഹ്യ ക്ഷേമവുമായിരുന്നു ധനാഭ്യര്‍ഥനക്ക് എത്തിയത്. എന്നാല്‍ ഇരുപക്ഷത്തും പങ്കെടുത്തവരില്‍ ഭൂരിഭാഗാഗവും കേന്ദ്രീകരിച്ചത് പഞ്ചായത്തിലും സാമൂഹ്യക്ഷേമത്തിലും. കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് നോമിനേഷന്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. ഗ്രാമവികസനം വിഭജിച്ചതിനെതിരായ പരാമര്‍ശം കെ.സി ജോസഫിനെ ക്ഷുഭിതനാക്കി: 'എന്നെ പഠിപ്പിക്കാന്‍ ഐസക് വരേണ്ട.' അട്ടിമറി സാധ്യത ഐസകിന്റെ ബോധപൂര്‍വമായ ഭാവനാ സൃഷ്ടിയാണെന്ന് ടി.എന്‍ പ്രതാപന്‍ ഓര്‍മിപ്പിച്ചു. തന്നെക്കൊണ്ട് വയ്യാത്ത പെരുച്ചാഴി പത്തായം ഏറ്റിയ അവസ്ഥയിലായിരുന്നു കഴിഞ്ഞ സര്‍ക്കാറിലെ തദ്ദേശ മന്ത്രിയെന്ന് എം. ഉമ്മര്‍ പരിഹസിച്ചു. മുള്ളില്‍ വീണ വിത്താണ് സുന്ദരനായ പഞ്ചായത്ത് മന്ത്രിയെന്ന് ഇ.എസ് ബിജിമോള്‍ ബൈബിള്‍ ഉദ്ദരിച്ചു. അഞ്ചാം മന്ത്രി വന്നാല്‍ ജല്ലാപഞ്ചായത്ത് പോകുമെന്ന് കെ.കെ നാരായണന്‍ മുന്നറിയിപ്പ് നല്‍കി. എ.എ അസീസും മമ്മുണ്ണിഹാജിയും ജോസ് തെറ്റയിലും പി.എ മാധവനും ധനാഭ്യര്‍ഥന വിട്ടുപോയില്ല. നല്ല പ്രസംഗത്തിന് റോഷി അഗസ്റ്റിന് വൈദ്യുത മന്ത്രിയുടെ കൈയ്യടിയും കിട്ടി.
വെള്ളവും വൈദ്യുതിയും വന്നപ്പോള്‍ സഭയാകെ പരിസ്ഥിതി ചര്‍ച്ചയായി. അതിരപ്പള്ളിയെയും പാത്രക്കടവിനെയും വേദനിപ്പിക്കരുതെന്ന് ടി.എന്‍ പ്രതാപനും സി.പി മുഹമ്മദും ആവശ്യപ്പെട്ടു. ഇതുപക്ഷെ വികസനത്തിന്റെ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയി. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം തന്നെ അതോടെ ഇല്ലാതായി. പരിസ്ഥിതി പറഞ്ഞ് സമയം കളയരുതെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. അതാണ് ശരിയെന്ന് ആര്യാടന്‍ മുഹമ്മദ് ഊന്നിപ്പറഞ്ഞു. അതുമാത്രമാണ് ശരിയെന്ന് എ.കെ ബാലന്‍ അടവരയിട്ടു. സി.പി.എമ്മിലെ ഗ്രൂപ്പിസവും ഇതോടൊപ്പം ഇല്ലാതാകുമെങ്കില്‍ നന്നായി. വെള്ളമില്ലെങ്കിലും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ ജനം അതിരപ്പള്ളിയെ പിന്തുണക്കും.
തുടര്‍ച്ചയായ രണ്ടാം ദിവസവും തീര്‍ത്തും സമാധാനപരമായി നീങ്ങിയ സഭയെ ഒന്നിളക്കിയത് അബ്ദുറഹ്മാന്‍ രണ്ടത്താണിയായിരുന്നു. പ്രകാശ് കാരാട്ടും വൃന്ദയും ചേര്‍ന്നാല്‍ അവൈലബിള്‍ പി.ബിയായെന്ന് രണ്ടത്താണിക്ക് തോന്നി. ഉടന്‍ വന്നു ബഹളം. എങ്കില്‍ ദുഃഖമുണ്ടാക്കിയ ഭാഗം പിന്‍വലിക്കാമെന്ന് രണ്ടത്താണി സമാധാനിപ്പിച്ചു. നഗര^ഗ്രാമ വികസന വകുപ്പുകള്‍ കൈവിട്ടുപോയ മുനീറിന് പാടി നടക്കാന്‍ പറ്റിയൊരു പാട്ട് മുല്ലക്കര രത്നാകരന്‍ നിര്‍ദേശിച്ചു: 'നഷ്ട സ്വപ്നങ്ങളേ...' അങ്ങനെ സര്‍ക്കാറിനെ പിളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് മറുപടി പറഞ്ഞ മുനീര്‍ പകരം പാടുന്ന പാട്ടും പ്രഖ്യാപിച്ചു: 'സ്വപ്നം....വെറുമൊരു സ്വപ്നം...' പഞ്ചായത്ത് വകുപ്പ് കൈയില്‍ കിട്ടിയ ദിവസം നടത്തിയ ആത്മഗതമാണ്. അന്നുതൊട്ട് ദിവസവും രാവിലെ മുനീറിത് പാടുന്നുണ്ട്. അഞ്ചുകൊല്ലവും അത് തുടരേണ്ടിവരും.

(21...10...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...