Wednesday, October 12, 2011

വി.എസിന്റെ വെടി, ചാണ്ടിയുടെ മറുവെടി


വെടിവക്കേണ്ടത് എങ്ങനെയെന്ന് കോഴിക്കോട്ടെ പോലിസുകാരന്‍ വഴിനീളെ നടന്ന് നാട്ടുകാരെ പഠിപ്പിച്ചത് നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് സഭയിന്നലെ തുടങ്ങിയത്. പതിവില്ലാത്ത വിധം ചോദ്യോത്തര സമയത്തുതന്നെ അതിന്റെ പുക പടര്‍ന്നു തുടങ്ങിയിരുന്നു. റോഡ് നിര്‍മാണം മുതല്‍ ടൂറിസം വരെ എല്ലാ ചോദ്യവും കോഴിക്കോട്ടുചെന്നാണ് അവസാനിച്ചത്. റോഡ് നിര്‍മാണ കമ്പനിയുണ്ടാക്കുന്നതിനെപ്പറ്റി എസ്. ശര്‍മ സംശയിച്ചു: 'ഇതുവഴി നല്ല റോഡുകളുണ്ടാക്കിയാല്‍ അവിടെ രാധാകൃഷ്ണനെപ്പോലുള്ളവര്‍ ഓടി നടന്ന് വെടിവക്കുമോ? അത് തടയാന്‍ സംവിധാനം ഉണ്ടാക്കുമോ?' എം. ഹംസയുടെ ചോദ്യം കുറച്ചുകൂടി കഠിനമായിരുന്നു: 'കശ്മീരിലെ ടൂറിസം നശിപ്പിച്ചത് ടററിസ്റ്റുകളാണ്. ഇവിടെ രാധാകൃഷ്ണനെപ്പോലുള്ളവര്‍ വെടിവച്ച് അത് നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?' എല്ലാ ചോദ്യവും ഈ വഴി നീങ്ങിയപ്പോള്‍ സ്പീക്കറും ഇടപെട്ടു. എന്നിട്ടും അതില്‍ മാറ്റമുണ്ടായില്ല. വരാനിരിക്കുന്ന കൂട്ടവെടിയുടെ സൂചകമായി ചോദ്യോത്തര സെഷന്‍.
ചോദ്യോത്തരത്തില്‍ ഉന്നം പിഴക്കാതെ വെടിവച്ചവര്‍ക്ക് പക്ഷെ അടിയന്തിര പ്രമേയത്തില്‍ അടിതെറ്റി. ചോരപുരണ്ട തെളിവുകളെല്ലാം ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ മറുവെടി വൈദഗ്ദ്യത്തിന് മുന്നില്‍ അവര്‍ പകച്ചു. ഒടുവില്‍ വി.എസ് അച്യുതാനന്ദന്റെ ഷാര്‍പ് ഷൂട്ട് വേണ്ടി വന്നു, പ്രതിപക്ഷത്തിന് രക്ഷപ്പെടാന്‍. അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുത്ത എ. പ്രദീപ് കുമാര്‍ അമിതാവേശത്താല്‍ സംഭ്രമംകൊണ്ടു. കൈയാംഗ്യത്തിന്റെ വേഗത്തിനൊപ്പം വാക്കുകള്‍ വന്നില്ല. നിര്‍മല്‍ മാധവിന്റെ പ്രവേശനത്തില്‍ പ്രദീപ് ഏറെനേരം ചുറ്റിക്കറങ്ങിയതോടെ വെടിവെപ്പ് അരുക്കായി. ആ വെടിയുടെ ഉന്നം തെറ്റിയെന്ന് അതോടെ ബോധ്യവുമായി.
മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടിയാകട്ടെ പ്രദീപിന്റെ എല്ലാ ചോദ്യത്തിനും മുന്‍ മന്ത്രിമാര്‍ക്കെതിരായ മറുവെടികള്‍ സഹിതമാണ് ഉത്തരം നല്‍കിയത്: 'നിര്‍മല്‍ മാധവിനെതിരെ റാഗിംഗ് നടന്നുവെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തിയത് എം.എ ബേബി മന്ത്രിയായ കാലത്താണ്. റാഗിംഗിന്റെ പേരില്‍ പോലിസ് കേസെടുത്തത് കോടിയേരി ബാലകൃഷ്ണന്‍ ഭരിച്ചപ്പോഴാണ്. റാഗിംഗും കേസും കള്ളക്കഥയാണെന്ന് പ്രദീപ് പറഞ്ഞതിന് മറുപടി പറയേണ്ടത് ഇവരാണ്. ഈ സര്‍ക്കാറല്ല.' അടിയന്തിര പ്രമേയാവതരണത്തില്‍ ആകെ കാതലായുണ്ടായിരുന്ന പ്രദീപിന്റെ രണ്ട് വെല്ലുവിളികള്‍ അതോടെ പൊളിഞ്ഞു. തീര്‍ന്നില്ല ചാണ്ടിയുടെ മറുവെടി: 'കുത്ത് കേസില്‍ പ്രതിയായ എസ്.എഫ്.ഐ പ്രവര്‍ത്തകന് 2007ല്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ഇടുക്കി സര്‍ക്കാര്‍ കോളജിലേക്ക് കഴിഞ്ഞ സര്‍ക്കാര്‍ മാറ്റം കൊടുത്തു. അതേമാതൃകയിലാണ് ഇപ്പോള്‍ ചെയ്തത്.' മൂന്നാമത്തെ സമര കാരണവും അതോടെ ചീറ്റി. കോഴിക്കോട്ടെ തെരുവില്‍ ചോരയില്‍ കുതിര്‍ന്നുകിടന്ന തുണിയും കുപ്പായവും വരെ ഹാജരാക്കിയ പ്രതിപക്ഷ വീര്യം ഈ മറുവെടികളില്‍ തട്ടിപ്പൊളിഞ്ഞു.
തിരിച്ചുകടിക്കുന്നവയെ തിന്നാന്‍ ശ്രമിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയെപ്പോലെ അറിയുന്നൊരാള്‍ വേറെയില്ല. അതിനാല്‍ നിര്‍മല്‍ മാധവിന്റെ രാഷ്ട്രീയ ബന്ധങ്ങളെയും വിവാദ പ്രവേശത്തെയും അതിന്റെ പൂര്‍വ മാതൃകകളെയും സംബന്ധിച്ച് വാതോരാതെ സംസാരിച്ച ഉമ്മന്‍ചാണ്ടി പക്ഷെ വെടിവെപ്പ് ഒറ്റ വരിയില്‍ ഒതുക്കി: 'വിദ്യാര്‍ഥി സമരത്തിന് നേരെ വെടിവക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചതല്ല.' അവിടെനിന്നാണ് വി.എസ് അച്യുതാനന്ദന്‍ ഉന്നം പിടിച്ചത്. ആ വെടിയില്‍ ഭരണപക്ഷം വീണു, തിരിച്ചെഴുന്നേല്‍ക്കാനാകാത്ത വിധം. വെടിപിഴച്ച നിരാശയില്‍ നിശബ്ദരായിപ്പോയ പ്രതിപക്ഷത്തിനും അതോടെ ശ്വാസം തിരിച്ചുകിട്ടി. കെ.ടി ജലീല്‍, വി.എസ് സുനില്‍കുമാര്‍, കെ.കെ ലതിക, സാജുപോള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് നടന്നു. 'വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച ഉദ്യോഗസ്ഥനെപ്പറ്റി പറയണ'മെന്ന ഒറ്റപോയന്റില്‍ വി.എസ് ഉന്നം ഉറപ്പിച്ചതോടെ സഭ സ്തംഭിച്ചു. അകത്തെ കുത്തിയിരിപ്പ് സമരമായി പിന്നീടത് വികാസം പ്രാപിച്ചു. സഭപിരിഞ്ഞിട്ടും കുത്തിയിരിപ്പ് തുടര്‍ന്നു. ഒടുവില്‍ സ്പീക്കര്‍ 'സമരസ്ഥലം' സന്ദര്‍ശിച്ചാശ്വസിപ്പിക്കുകയും ചെയ്തു.
സമരം നടത്തുന്നതില്‍ മാത്രമല്ല, ചോരപടര്‍ന്ന ഉടുമുണ്ട് സംഘടിപ്പിക്കുന്നതിലെ ഇടത് വൈദഗ്ദ്യവും ഇന്നലെ സഭക്ക് ബോധ്യപ്പെട്ടു. കോഴിക്കോട്ടെ കുട്ടികളുടെ ഉടുമുണ്ടും കുപ്പായവുമായാണ് ടി.വി രാജേഷും ആര്‍. രാജേഷും സഭയില്‍ എത്തിയത്. ഇത് ഉയര്‍ത്തിക്കാട്ടി ഇടക്കിടെ അവര്‍ സഭയില്‍ ഓടിനടന്നു. ഒടുവില്‍ പ്രകടനത്തിന് മുന്നില്‍ ബാനറിന് പകരം പിടിച്ചു. സമരക്കാരെ മാത്രമല്ല, അവരുടെ വസ്ത്രങ്ങളെയും സമ്മതിക്കണം. മണിക്കൂര്‍ 24 തികയും മുമ്പാണ് നാനൂറ്റമ്പത് കിലോമീറ്റര്‍ താണ്ടി അവയിങ്ങ് തലസ്ഥാനത്തെത്തിയത്. എന്തൊരാവേശം!

(12...10...11, madhyamam)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...