Saturday, October 15, 2011

സി.പി.ഐക്കാര്‍ ഒരു മന്ത്രിക്ക് അയച്ച കത്തുകള്‍

കേരളത്തിന് സ്വന്തമായി വനിതാകമീഷനുണ്ട്. പോലിസിന് സൈബര്‍ സെല്ലും. ഇതുപോരെന്നാണ് വര്‍ക്കല കഹാറിന്റെ പക്ഷം. കാരണം: 'രണ്ട് ജില്ലാ സെക്രട്ടറിമാര്‍ പുറത്തായി. ഏരിയ സെക്രട്ടറി അകത്തായി. പരാതിക്കാരുടെ ബാഹുല്യംകാരണം പുതിയ കേസുള്‍ പരിഗണിക്കാന്‍ കഴിയാതെയുമായി. അതിനാല്‍ സി.പി.എമ്മിന് മാത്രമായി ഒരു വനിതാകമീഷനും സൈബര്‍ സെല്ലും വേണം.' പരമ ശാന്തവും അതിലെറെ വിരസവുമായി നീങ്ങിയ വ്യവസായ^തൊഴില്‍ വകുപ്പുകളുടെ ചര്‍ച്ചക്കും അതോടെ ചൂട് പിടിച്ചു. എന്നിട്ടും കഹാര്‍ വിട്ടില്ല: 'യുദ്ധം അവസാനിക്കാന്‍ എന്തുവേണമെന്ന് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും വരട്ടുചൊറി വരണം എന്നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ മറുപടി. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നന്നാകണമെങ്കില്‍ അവര്‍ക്ക് വരട്ടുചൊറി വരണം.'
പ്രതിപക്ഷത്തിന് ചൊറി പിടിപെടാന്‍ തല്‍ക്കാലം ഒരു സാധ്യതയുമില്ലെന്ന് തെളിയിച്ചായിരുന്നു സഭയിന്നലെ തുടങ്ങിയത്. ചോദ്യോത്തരത്തിലേ തുടങ്ങി ബഹളം. വിഷയം കോഴിക്കോട്ടെ വെടിവെപ്പുകാരന്‍ തന്നെ. പ്രതിപക്ഷത്തിന്റെ നടുത്തള യാത്രയോടെയാണ് അത് സമാപിച്ചത്. വിലക്കയറ്റത്തിന്റെ പേരിലെ അടിയന്തിര പ്രമേയത്തിലും പ്രതിപക്ഷത്താര്‍ക്കും ചൊറിയുണ്ടായില്ല. അത് ഇറങ്ങിപ്പോക്കിലെത്തി. വീണ്ടും വന്നു കോഴിക്കോട്, കോടിയേരിയുടെ സബ്മിഷനായി. അതിവേഗം ബഹുദൂരം പായുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ വേഗപ്പൂട്ട് പിടിപ്പിച്ചത് അപ്പോഴാണ് സഭയറിഞ്ഞത്: 'ഡി.ജി.പി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഇനി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും.' മൂന്നാം ദിവസം കിട്ടിയ ഈ മറുപടി കേട്ടിട്ടും പ്രതിപക്ഷത്തിന് പക്ഷെ കാര്യമായ അനക്കമുണ്ടായില്ല. ഇറങ്ങിപ്പോകുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആദ്യം പറഞ്ഞു. പിന്നെയത് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാക്കി. ഒടുവില്‍ പുറത്തുപോയി തിരിച്ചുകയറി. ആകെപ്പാടെ വരട്ടുചൊറി പിടിച്ച മട്ട്.
ഈ പ്രതിപക്ഷ തണുപ്പ് മാറാന്‍ അവസാന സമയം വരെ കാത്തിരിക്കേണ്ടി വന്നു. കയര്‍ വകുപ്പിന് അടൂര്‍ പ്രകാശ് മറുപടി പറയുന്നതിനിടെ ജി. സുധാകരനാണ് ഒറ്റക്ക് പടക്കിറങ്ങിയത്. മന്ത്രി കള്ളം പറയുന്നു എന്ന് വിളിച്ചുപറഞ്ഞ് രോഷപ്പെട്ട് തുടങ്ങിയ സുധാകരന്‍ മറുപടി തീരുംവരെ ആ ക്ഷോഭം തുടര്‍ന്നു. രണ്ട് തവണ ക്രമപ്രശ്നം ഉന്നയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ചട്ട വിരുദ്ധ നിയമനം നടത്തിയെന്ന പ്രസ്താവന തിരുത്താന്‍ മന്ത്രിയെ വെല്ലുവിളിച്ചു. മന്ത്രിയത് കേട്ടഭാവം നടിക്കാതായപ്പോള്‍ വാക്കുകള്‍ പ്രവഹിച്ചു. ഇങ്ങനെയൊന്നും പറയരുതെന്ന സ്പീക്കറുടെ ഉപദേശം ആവിയായി. അപ്പോള്‍ സുധാകരന് വീണ്ടും ക്രമപ്രശ്നമുണ്ടായി: 'മന്ത്രി വിഷയം പഠിച്ചിട്ടില്ലെങ്കില്‍ പള്ളിക്കൂടത്തില്‍ പോകണം. ഇല്ലെങ്കില്‍ പോയി കയറ് പിരിക്ക്.'
അമേരിക്കയില്‍ ജനകീയ സമരം തുടങ്ങിയ ആവേശത്തിലാണ് ചര്‍ച്ച തുടങ്ങിയ പി.കെ ഗുരുദാസന്‍. എന്നാല്‍ ഐസ്ക്രീം കേസ് പറഞ്ഞതോടെ ഗുരുദാസന്‍ ഗീബല്‍സിന്റെ പണി ഏറ്റെടുത്തതായി അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രഖ്യാപിച്ചു. മണലൂറ്റിന്റെ കഥ പറയിപ്പിക്കരുത് എന്ന ഭീഷണിയും മുഴക്കി. കഥ പറയിപ്പിക്കാന്‍ ആരും ശ്രമിക്കാതിരുന്നത് മലയാള സാഹിത്യത്തിന് വലിയ നഷ്ടമായി. പ്രവാസികള്‍ക്ക് വേണ്ടി വിശദമായി സംസാരിച്ച മഞ്ഞളാംകുഴി അലി തമിഴ്നാട്ടില്‍ പണ്ട് സിനിമ പിടിച്ച ചതുപ്പുകള്‍ ഐ.ടി പട്ടണങ്ങളായത് നേരില്‍ കണ്ട വിസ്മയത്തിലാണ്. രണ്ട് ദിവസമായി ഒഴിഞ്ഞുകിടക്കുകയായിരുന്ന പി.സി ജോര്‍ജിന്റെ നെഞ്ചത്തേക്കാണ് കെ. ദാസന്‍ ഉന്നംവച്ചത്. കേരളീയരെയാകെ വാക്കുകള്‍കൊണ്ട് ആട്ടുകയും തുപ്പുകയുമാണത്രെ ജോര്‍ജ്. രാവിലെ രണ്ടുവട്ടം മുഖ്യമന്ത്രി തന്നെ ചീഫ് വിപ്പിനെ തള്ളിക്കളഞ്ഞതാകണം കെ. ദാസന്റെ ധൈര്യം. സി.കൃഷ്ണന്‍ പക്ഷെ പ്രസംഗം ദിനേശ് ബീഡിയിലൊതുക്കി. പോലിസുദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ളയുടെ ഭീഷണിയില്‍ മുട്ടുവിറച്ചാണ് ഇയാള്‍ക്കെതിരായ നടപടി ഉമ്മന്‍ചാണ്ടി മെല്ലെപ്പോക്കിലാക്കിയതെന്ന് എ. പ്രദീപ്കുമാര്‍ ആരോപിച്ചു.
ചര്‍ച്ചയിലെ വിരസത മറുപടിയില്‍ മന്ത്രിമാര്‍ പരിഹരിച്ചു. പൊതുമേഖലാ വക്താവായി ചമയരുതെന്ന് മുന്‍ മന്ത്രി എളമരം കരീമിന്റെ പ്രവര്‍ത്തന ചരിത്രം വായിച്ച് പി.കെ കുഞ്ഞാലിക്കുട്ടി സഖാക്കളെ പഠിപ്പിച്ചു. മറുപടി കൊണ്ടുള്ള ആറാട്ടായിരുന്നു ഷിബു ബേബിജോണിന്റെ വക. സി.പി.ഐക്കാരന്‍ എ. രാജുവും ആര്‍.എസ്.പിക്കാരന്‍ എ.എ അസീസും കൊണ്ടുവന്ന 'ജോലിക്ക് ശിപാര്‍ശ നല്‍കി മന്ത്രി അയച്ച കത്ത്' ആരോപണത്തിന് മറുപടിയായി ഒരുകെട്ട് ശിപാര്‍ശ കത്തുകളുമായാണ് ഷിബു വന്നത്. അതില്‍ വി.എസ് അച്യുതാനന്ദന്‍ അയച്ചത് മേശപ്പുറത്ത് വച്ചു: 'എന്റെ കത്തിന് ഇതുമായി ഒരൊറ്റ വ്യത്യാസമേയുള്ളൂ. ഞാനയച്ചത് ഇംഗ്ലീഷിലാണ്. ഇത് മലയാളത്തിലും.' അപ്പോള്‍ കോവൂര്‍ കഞ്ഞിേമോന്‍ ക്ഷുഭിതനായി. അതോടെ ഷിബു എ.എ അസീസിന്റെ കത്ത് പുറത്തെടുത്തു. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന യുവജനങ്ങളുടെ അധ്വാനം പാഴായേക്കുമെന്ന് അതോടെ സി.പി.ഐക്കാര്‍ക്ക് ബോധ്യമായി. ബഹളവുമായി അവര്‍ ചാടിയെഴുനേറ്റു. തര്‍ക്കം. വാക്കേറ്റം. സംഭവബഹഹുലം. ഇതിനിടെ ഷിബു പറഞ്ഞു: 'ശിപാര്‍ശക്കത്ത് നല്‍കാത്തവര്‍ ഇവിടെ ആരുമില്ല. സി.പി.ഐക്കാര്‍ എനിക്കയച്ച കത്തുകള്‍ ഞാന്‍ പുറത്തുവിട്ടാല്‍ അവര്‍ക്ക് സഭയില്‍ ഒരു അംഗം കുറയും.' അതോടെ എല്ലാം ശാന്തമായി. ആര്‍ക്കുമില്ല പ്രതിഷേധം. കക്ഷി നേതാവിന്റെ പക്വതയോടെ പാതി വിരിഞ്ഞ പുഞ്ചിരിയുമായി സി. ദിവാകരന്‍ പോലും അപ്പോള്‍ തീവ്ര മൌനംപാലിച്ചു.

(14...10...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...