Saturday, October 22, 2011

വാര്‍ധക്യസഹജമായ ആകുലതകള്‍

രാഷ്ട്രീയം ചേര്‍ക്കാതെ സി.പി.എമ്മുകാര്‍ പൊതുകാര്യം പറഞ്ഞാല്‍ അതിലെന്തെങ്കിലും വിശേഷമുണ്ടായിരിക്കും. ബഹളം വക്കാതെ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിലുമുണ്ട് അതേ വിശേഷം. ശൂന്യവേളയില്‍ ഇറങ്ങിപ്പോയില്ലെങ്കില്‍ പിന്നെ പറയാനുമില്ല. ഇതുമൂന്നും ഇന്നലെ സഭയില്‍ കണ്ടു. രാജു എബ്രഹാമായിരുന്നു അടിയന്തിര പ്രമേയ അവതാരകന്‍. വിഷയം ജയിലിലെ ഫോണ്‍ വിളികളും അതിലെ തീവ്രവാദ സാധ്യതകളും. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപിത ശത്രുക്കളിലൊരാളായ ബാലകൃഷ്ണ പിള്ള ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതിന്റെ ആരവമടങ്ങും മുമ്പാണ് പുതിയ വിവാദം. എന്നിട്ടുമില്ല വിവാദത്തിന് ചൂടും രാഷ്ട്രീയച്ചൂരും. രാഷ്ട്രീയം പറയുന്നേയില്ലെന്ന് രാജു എബ്രഹാം രണ്ടുവട്ടം എടുത്തുപറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയം കാണരുതെന്ന് ആവര്‍ത്തിച്ച് അപേക്ഷിച്ചു. സഖാക്കളെല്ലാം അത് തലകുലുക്കി ശരിവച്ചു. രാഷ്ട്രീയമുണ്ടെന്ന് തെറ്റിദ്ധരിക്കാതിരിക്കാനായി പ്രസംഗാവസാനത്തെ നിര്‍ബന്ധാചാരമായ ഡസ്‌കിലടി പോലും പ്രതിപക്ഷം ഒഴിവാക്കി. ആകെക്കൂടി ഗൗരവം ബാധിച്ച് അവര്‍ ആകുലപ്പെട്ടിരുന്നു. ഈ ഗൗരവഭാവം കണ്ടവരെല്ലാം അവരുടെ ആത്മാര്‍ഥതയില്‍ അങ്ങേയറ്റം കൃതാര്‍ഥരായി. അഭിമാനഭാരത്താല്‍ സഭയാകെ കുളിരണിഞ്ഞു.
അതില്‍ പിന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ മറുപടി വന്നത്: 'ദേഹപരിശോധന ഒഴിവായപ്പോഴാണ് ജയിലിലേക്ക് ഫോണ്‍ കടത്തല്‍ വ്യാപകമായത്. ഇതെങ്ങനെയാണ് ഒഴിവായത്? ഒരിക്കല്‍ പരിശോധനക്കിടെ ഒരു തടവുകാരന്‍ മുണ്ടഴിച്ച് പ്രതിഷേധിച്ചു. പിന്തുണയുമായി സി.പി.എം നേതാക്കള്‍ സമരം ചെയ്തു- ഫലം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഇത് 2007ല്‍. തൊട്ടടുത്ത വര്‍ഷവുമുണ്ടായി സി.പി.എം സമരം. വീണ്ടും സസ്‌പെന്‍ഷന്‍. ഇക്കൊല്ലം ഒരു സി.പി.എം എല്‍.എ തന്നെ ജയിലില്‍ കുത്തിയിരുന്നു. അതിലും വന്നു സസ്‌പെന്‍ഷന്‍.' പാര്‍ട്ടി പാരമ്പര്യപ്രകാരം അരാഷ്ട്രീയമാകാന്‍ ഇതൊന്നും അത്രവലിയ കാരണമല്ല. അതിനാലാകണം, ഉമ്മന്‍ചാണ്ടി തുടര്‍ന്നു: 'പിടിച്ച ഫോണില്‍ 29 എണ്ണം മാത്രമേ പരിശോധിച്ചിട്ടുള്ളൂ. അതില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ വിളി മാത്രമാണ് പരിശോധിച്ചത്.' വരാനിരിക്കുന്നത് ചെറുതല്ല എന്ന രാഷ്ട്രീയ മുന്നറിയിപ്പ്. മടിയില്‍ അത്രയേറെ കനമുണ്ടെങ്കിലേ ഇടതുപക്ഷമിങ്ങനെ അടങ്ങിയിരിക്കൂവെന്ന ചരിത്രത്തിന് ഒരുതിരുത്തുമുണ്ടായില്ല.
ഈ മര്യാദയിന്നലെ സഭാന്ത്യം വരെ നീണ്ടു. രണ്ടാം സെഷന്‍ തുടങ്ങിയ ശേഷം സ്തംഭനമൊഴിഞ്ഞ് കിട്ടിയ ആദ്യ വെള്ളിയാഴ്ചയുടെ അരദിവസമങ്ങനെ കക്ഷി ഭേദമന്യേ എല്ലാ അംഗങ്ങളും വീതിച്ചെടുത്തു. അനൗദ്യോഗിക അംഗങ്ങളുടെ പത്ത് ബില്ലാണ് അനുമതി തേടിയെത്തിയത്. എല്ലാവര്‍ക്കും കിട്ടി അവതരണാവസരം. അവസാനമെത്തിയ എം. ഹംസയും ഹൈബി ഈഡനും ഓരോമിനിട്ട് പങ്കിട്ട് പിരിഞ്ഞു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും എജന്റുമാര്‍ക്കും ക്ഷേമനിധി, നദീസംരക്ഷണ അഥോറിറ്റി, സ്വകാര്യ ആശുപത്രി ഗുണനിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍. സാജുപോളും ആര്‍.സെല്‍വരാജും രണ്ട് വീതം. പാലോട് രവി ഒന്നും. ബില്ല് പത്തെണ്ണമുണ്ടായിരുന്നുവെങ്കിലും ചര്‍ച്ചക്ക് ഒരുകുറവുമില്ല. തത്വത്തില്‍ അംഗീകരിക്കലും ബില്ല് നിരാകരിക്കലും തമ്മിലെ അതിര്‍വരമ്പ് മനസ്സിലാകാതെ മന്ത്രി ഷിബു ബേബിജോണ്‍ മൂന്ന് വട്ടം സഭയെ വട്ടം കറക്കി. സ്പീക്കറടക്കം അതില്‍ കുഴങ്ങി. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ ഒടുവില്‍ റൂളിംഗ് വേണ്ടി വന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പ്രായം കടന്നുപോയ അംഗങ്ങളുടെ ആധിയും വേവലാതിയും സഭയിന്നലെ നേരില്‍ കണ്ടു. വൃദ്ധജന സംരക്ഷണ കമീഷന്‍ വേണമെന്നാവശ്യപ്പെട്ട ബെന്നി ബഹനാന്റെ സ്വകാര്യ ബില്ലിലാണ് വാര്‍ധക്യത്തിലേക്ക് പാഞ്ഞുപോകുന്നവര്‍ ആപത്കാല ആകുലതകള്‍ പങ്കിട്ടത്. അറുപതിലെത്തിയ ബെന്നിയുടെ വേദന മനസ്സിലാക്കിയായായിരുന്നു തൊട്ടുപിന്നില്‍ യാത്ര ചെയ്യുന്ന എം.കെ മുനീറിന്റെ മറുപടി: 'ബില്ല് ഇപ്പോള്‍ വേണ്ട. കാലക്രമത്തില്‍ വേണ്ടിവന്നേക്കാം. അപ്പോള്‍ പരിഗണിക്കാം.' ബെന്നിക്ക് പിന്തുണയുമായി സമപ്രായക്കാരനായ അബ്ദുസ്സമദ് സമദാനി വന്നു. മുതിര്‍ന്ന പൗരന്‍മാരുടെ ആനുകൂല്യം വാങ്ങാന്‍ സമയമായ ടി.എന്‍ പ്രതാപനും ഐഷാ പോറ്റിയും മുതല്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനും താരതമ്യേന ചെറുപ്പമായ വി.ഡി സതീശനും വരെ അതില്‍ പങ്കുചേര്‍ന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വാര്‍ധക്യത്തിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളായിരുന്നു സി.പി മുഹമ്മദിന്റെ വേദന: 'വൃദ്ധന്‍മാരെ രാഷ്ട്രീയ പാര്‍ട്ടികളും അവഗണിക്കുകയാണ്. വയസ്സാല്‍ പിന്നെ പാര്‍ട്ടിയില്‍ സ്ഥാനമില്ല. അഭിപ്രായം കേള്‍ക്കില്ല. ഉയര്‍ന്ന സമിതികളില്‍നിന്ന് പുറത്താക്കും.' ഈ ചര്‍ച്ച മുന്നില്‍ കണ്ടാകണം ശ്രദ്ധക്ഷണിക്കലില്‍ പി.കെ ബഷീറിന്റെ നിര്‍ദേശം വന്നത്: 'കുട്ടികളെ ജീവിതം പ~ിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഒരു പിരീഡ് തുടങ്ങണം.' സി.പി മുഹമ്മദ് പറഞ്ഞ പ്രകാരം രാഷ്ട്രീയ കുട്ടികള്‍ക്ക് ഇത് ബാധകമാണെന്ന് ബഷീര്‍ പറഞ്ഞില്ല. അല്ലെങ്കില്‍ മലപ്പുറത്ത് സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങേണ്ടി വന്നേനെ.

(22...10...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...