Monday, November 23, 2015

ബിഹാറിൽ ഇടതുപക്ഷത്തിന്റെ ദൗത്യമെന്തായിരുന്നു?

(From left) CPI-ML (Liberation) general secretary Dipankar Bhattacharya,
CPM general secretary Sitaram Yechuri and CPI's AB Bardhan in Patna
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയത് ബിജെപിക്കെതിരെ രൂപവത്കരിച്ച വിശാല മതേതര സഖ്യത്തിന്റെ സാന്നിധ്യം കൊണ്ടാണ്. രാജ്യത്തെയാകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ഫാഷിസത്തിനെതിരെ കൈകോര്‍ത്ത മതേതര പാര്‍ട്ടികള്‍ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനാണ് ബിഹാറിനെ വേദിയാക്കിയത്. ഡല്‍ഹിയിലെ അധികാരത്തിന്റെ ബലത്തില്‍ സംഘ്പരിവാരങ്ങള്‍ അഴിച്ചുവിട്ട വര്‍ഗീയാതിക്രമങ്ങളും ജനാധിപത്യത്തെ തന്നെ അവഹേളിക്കുന്ന നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതകളും അസഹിഷ്ണുതയുടെ പേരില്‍ ആവര്‍ത്തിക്കപ്പെട്ട കൊലപാതകങ്ങളും കണ്ട് നിസ്സഹായനായ ഇന്ത്യക്കാരന്‍ ആഗ്രഹിച്ച ജനാധിപത്യപരമായ ഒരു പ്രതിരോധത്തിനാണ് ഇവിടെ തുടക്കമിട്ടത്. ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറും ചേര്‍ന്ന് മുന്നോട്ടുനയിച്ച മതേതര സഖ്യത്തിനൊപ്പമായിരുന്നു കോണ്‍ഗ്രസും. ബിഹാറിലെ സ്വന്തം ശേഷിയും ദേശീയ രാഷ്ട്രീയ സാഹചര്യവും മുന്‍നിര്‍ത്തി ഈ സഖ്യത്തില്‍ അണി ചേരാന്‍ കോണ്‍ഗ്രസെടുത്ത തീരുമാനം സമീപകാല ഇന്ത്യയിലെ ഏറ്റവും പക്വമായ രാഷ്ട്രീയ ചുവടുവപ്പായിരുന്നു. ഈ മഹാസഖ്യത്തിന്, അര്‍ഹിക്കുന്ന പിന്തുണ ബിഹാര്‍ ജനത നല്‍കുകയും ചെയ്തു.

ലോകം തന്നെ അതി സൂക്ഷ്മം നിരീക്ഷിച്ച ഈ സുപ്രധാന രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം നിര്‍വഹിച്ച സാമൂഹിക ദൗത്യമെന്തായിരുന്നു? ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് നടത്തുന്ന പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ക്കപ്പുറം ഒരു ജനാധിപത്യ കൂട്ടായ്മക്കൊപ്പം നിന്ന് പ്രായോഗികവും ജനകീയവുമായ വഴികളിലൂടെ അതിനെ നേരിടുന്നതിന്‍ തടസ്സമാകുന്ന ആന്തരിക വൈരുധ്യങ്ങളെ മറികടക്കാനുള്ള ശേഷി ഇടതുപക്ഷത്തിനില്ലെന്ന വിമര്‍ശം ശരിവക്കുന്നതായിരുന്നു അവരുടെ ബിഹാര്‍ നയം. ലാലുവും നിതീഷും നയിച്ച മതേതര സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പകരം, സി പി ഐ, സി പി എം, സി പി ഐ എം എല്‍‍, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക്, എസ് യു സി ഐ എന്നീ ആറുപാര്‍ട്ടികള്‍ ചേര്‍ന്ന ഇടതുമുന്നണിയുണ്ടാക്കി ഒറ്റക്ക് മത്സരിച്ചു. ആകെ 243 സീറ്റുള്ള ബിഹാറില്‍ 221 എണ്ണത്തിലും ഇടത് സ്ഥാനാര്‍ഥികളുണ്ടായി. ഒറ്റക്ക് മത്സരിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഇടതുപക്ഷം പറഞ്ഞത്. മതേതര മുന്നണിക്ക് 'ഫ്യൂഡല്‍ - ജാതി' സ്വഭാവമുണ്ടെന്നും ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ സാന്പത്തിക നയം ഈ മുന്നണിക്കില്ല എന്നും. ഫാസിസ്റ്റ് തേരോട്ടത്തിന് മുന്നില്‍ ഭയവിഹ്വലമായ ഒരു രാജ്യം രാഷ്ട്രീയ പരിഹാരം അന്വേഷിക്കുന്പോള്‍ അവിടെ ഏറ്റവുമാദ്യം ഉന്നയിക്കേണ്ട രണ്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇവയാണ് എന്ന് മനസ്സിലാക്കാനേ ബിഹാറില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞുള്ളു.

മതേതര ചേരിയിലെത്തേണ്ട വോട്ടുകള്‍ ഭിന്നിപ്പിച്ച് പ്രത്യക്ഷത്തില്‍ തന്നെ ഫാഷിസ്റ്റ് മുന്നണിയുടെ സഹായിയായി സ്വയം മാറേണ്ട അവസ്ഥയിലേക്കാണ് ഈ പരിമിതി ഇടതുപക്ഷത്തെ എത്തിച്ചത്.  ഫാസിസം ഏറ്റവും അക്രമാസക്തമായ കാലത്ത് ഇടതുപക്ഷം കാണിച്ച ഈ ചരിത്രപരമായ വിഢ്ഢിത്തം എത്രമേല്‍ അപകടകരം കൂടി ആയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. 221 മണ്ഡലങ്ങളില്‍ മത്സരിച്ച മുന്നണിക്ക് ആകെ കിട്ടിയത് 3 സീറ്റ് മാത്രം. മൂന്നും സി പി ഐ എം എല്ലിന്. തെരഞ്ഞെടുപ്പ് വിജയമല്ല രാഷ്ട്രീയ പ്രസക്തി നിശ്ചയിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍ വലിയ ആശയങ്ങളുടെ പേരില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഫാസിസ്റ്റ് ചേരിക്ക് നിയമസഭയില്‍ കരുത്തുപകര്‍ന്നു. ആകെ 53 സീറ്റാണ് ബിജെപിക്ക് ബിഹാറില്‍ കിട്ടിയത്. ഇതില്‍ 10 സീറ്റെങ്കിലും സംഭാവന ചെയതത് അവിടെ ഒറ്റക്ക് മത്സരിച്ച ഇടതുമുന്നണിയാണ്. ചേന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി ജയിച്ചത് വെറും 671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇടതുമുന്നണിക്ക് വേണ്ടി ഇവിടെ മത്സരിച്ചത് സി പി എം. ആറാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി രംഗ്‌ലാല്‍ പസ്വാന്‍ പിടിച്ചത് 2573 വോട്ട്. മതേതര പക്ഷത്തുനിന്ന് ഇടതുമുന്നണി ഒറ്റ തിരിച്ചെടുത്ത വോട്ടുകള്‍ ബിജെപിയെ വിജയിപ്പിക്കുന്നത് എങ്ങനെയെന്ന് ഇതിലേറെ പറയേണ്ടതില്ല.

ഇത് ഒരിടത്തെ മാത്രം അനുഭവമല്ല. പിപ്ര മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ സിപിഎം പിടിച്ചത് 8,366 വോട്ട്. അവിടെ ബിജെപി ജയിച്ചത് 3,930 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ചന്‍പാട്ടിയയില്‍ ഇടതുമുന്നണി സീറ്റ് സി പി ഐക്കായിരുന്നു. മൂന്നാമതെത്തിയ സി പി ഐ സ്ഥാനാര്‍ഥി പിടിച്ചത് 10,136 വോട്ട്. ഇവിടെ ബിജെപി ജയിച്ചത് വെറും 404 വോട്ടിന്. ഗോഹില്‍ സിപിഐക്ക് കിട്ടിയത് 18,951 വോട്ട്. ബിജെപി ജയിച്ചത് 7,672 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇതുപോലെ നിരവധി മണ്ഡലങ്ങള്‍. ബിജെപിയും മതേതര ചേരിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെന്ന രാഷ്ട്രീയ ബോധവും ഇടതുപാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. മണ്ഡലങ്ങളുടെ സ്വഭാവവും ബിജെപിയുടെ സാധ്യതകളും തിരിച്ചറിഞ്ഞ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ സഹായിക്കാനുള്ള രാഷ്ട്രീയ ഔചിത്യവും ഇടതുപക്ഷം പ്രകടിപ്പിച്ചില്ല. ബിഹാര്‍ ഷരീഫ്, ലാഖിസറൈ പോലുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷത്തോടടുത്ത് നില്‍ക്കുന്ന വോട്ട് ഇടതുപാര്‍ട്ടികള്‍ നേടിയിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങളിലെങ്കിലും വോട്ട് ചിതറിപ്പോകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞതയും  ഇടതുപക്ഷത്ത് നിന്നുണ്ടായില്ല.

ജാതി-സാന്പത്തിക നയങ്ങളുടെ പേരില്‍  മതേതര ചേരിക്കെതിരെ രംഗത്തിറങ്ങിയ ഇടതുപക്ഷം പലയിടത്തും പരസ്പരം മത്സരിക്കുക കൂടി ചെയ്തു. സ്വന്തം നിലപാടുകള്‍ക്ക് പരമാവധി സ്വീകാര്യതയുണ്ടാക്കാന്‍ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ പോലും ഒന്നിച്ച് നിന്നില്ലെന്നര്‍ഥം. ബിഹാറിന്റെ പശ്ചാത്തലത്തില്‍ ഈ ഭിന്നത അവരുടെ രാഷ്ട്രീയത്തെ കൂടുതല്‍ ദുരൂഹവും സംശയാസ്പദമാക്കുന്നുണ്ട്. ഒന്നിലധികം ഇടതുപാര്‍ട്ടികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ പോലും ബിജെപി വിരുദ്ധ രാഷ്ട്രീയ സാധ്യതയെ സഹായിക്കാന്‍ ഒരൊറ്റ ഇടതുപാര്‍ട്ടിയും തയാറായില്ല. പട്‌ന സാഹിബ് മണ്ഡലം ഇതിന് മികച്ച ഉദാഹരണമാണ്. ഇവിടെ മൂന്ന് ഇടത് പാര്‍ട്ടികളാണ് പരസ്പരം മത്സരിച്ചത്. ആര്‍ എസ് പി, സി പി ഐ എം എല്‍‍, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ. യഥാക്രമം നാല്, അഞ്ച്, ഒന്പത് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് 4,305 വോട്ട് നേടി. ഇവിടെ ആര്‍ജെഡിയെ തോല്‍പിച്ച് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചത് 2,792 വോട്ടിന്റെ ഭൂരിപക്ഷത്തിന്. സുഗൗലിയില്‍ പരസ്പരം മത്സരിച്ചത് സി പി എമ്മും സി പി ഐയും. അഞ്ചും ആറും സ്ഥാനത്തെത്തിയ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് 7000ല്‍ അധികം വോട്ട് പിടിച്ചു. ഇവിടെ ബിജെപിയുടെ ഭൂരിപക്ഷം 7,756. ഇത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമുണ്ടായ സ്ഥിതി വിശേഷമല്ല. ബിജെപി ജയിച്ച മറ്റ് പല മണ്ഡലങ്ങളിലും ഇടതുപാര്‍ട്ടികള്‍ ഇങ്ങിനെ പരസ്പരം മത്സരിച്ചിട്ടുണ്ട്. കുംഹറാറിലും മോട്ടിഹറിലും സിപിഎമ്മും സിപിഐയും തമ്മില്‍. ബങ്കിപ്പൂരില്‍ സി പി ഐയും ആര്‍ എസ് പിയും തമ്മില്‍. കുര്‍ഹാനി, ജാലെ, തറൈയ തുടങ്ങി വിവിധ മണ്ഡലങ്ങളിലും ഇതുകാണാം. മണ്ഡലത്തിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും മുന്നണി സംവിധാനത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ശൈഥില്യങ്ങളും പരസ്പരം മത്സരിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മുഖ്യ പ്രമേയമായ ഒരു തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെ മൂപ്പിളമത്തര്‍ക്കത്തില്‍ അഭിരമിച്ച് ബിജെപിയെ സഹായിച്ചത് എന്നോര്‍ക്കണം. ബിഹാറില്‍ വോട്ട് പിളര്‍ത്തിയതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഇടതുപക്ഷം മാത്രമല്ല. ബി എസ് പിയും എസ് പിയും മുതല്‍ മുസ്‌ലിം ലീഗും എം ഐ എമ്മും എസ് ഡി പി ഐയും വരെ ഇക്കൂട്ടത്തിലുണ്ട്. എസ് പിയും ബി എസ് പിയും വ്യാപകമായി തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ പിളര്‍ത്തി. മറ്റുള്ളവര്‍ അവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലും. ഇവരെല്ലാം അപകടകരമായ സ്വത്വ രാഷ്ട്രീയം മുന്നോട്ടുവക്കുന്നവരാണെന്നും ഇത് ഇന്ത്യയില്‍ വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ചക്കാണ് സഹായകരമാകുകയെന്നും വാദിക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ ബിഹാറില്‍ ഈ പാര്‍ട്ടികള്‍ അവരവരുടെ സ്വാധീന മേഖലകളില്‍ സ്വീകരിച്ച സമീപനത്തിലപ്പുറമൊന്നും വിശാലമായ വര്‍ഗ രാഷ്ട്രീയം പറയുന്ന ഇടതുപക്ഷത്തുനിന്ന് ഉണ്ടായില്ല.

ഇടതുപക്ഷം മതേതര സഖ്യത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ മഹാ സഖ്യത്തിന്  സ്വാഭാവികമായി ലഭിക്കുന്ന ചില വോട്ടുകള്‍ നഷ്ടപ്പെടുമായിരുന്നെന്ന് ബിഹാറില്‍ ഏറെ പ്രവര്‍ത്തന പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനായ ഷാജി ജോസഫ് നിരീക്ഷിച്ചിട്ടുണ്ട്. നേരത്തെ ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അവിടെ നിന്ന് മാറി പൂര്‍ണമായി നിതീഷിനും ലാലുവിനൊപ്പമായി എന്നത് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു പാര്‍ട്ടികളോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്ന ചില ജാതികളും വന്‍ തോതില്‍ പിന്നാക്ക-ദലിത് പിന്തുണ ആര്‍ജിച്ച മതേതര സഖ്യത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടു. തങ്ങള്‍ മത്സരിച്ചതിനാല്‍, ഭരണ വിരുദ്ധ വികാരത്തിന്റെ പേരില്‍ ബിജെപിക്ക് ലഭിക്കുമായിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിഞ്ഞെന്നും അത് മതേതര സഖ്യത്തിന് സഹായകരമായെന്നുമുള്ള (വിചിത്രമായ) ന്യായം ഇടത് നേതാക്കളും  മുന്നോട്ടുവക്കുന്നുണ്ടത്രെ (ബിസിനസ് ലൈന്‍, നവംബര്‍ എട്ട്). ഇവ രണ്ടും പരിഗണിച്ചാല്‍ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മക്ക് ഒപ്പം നില്‍ക്കുന്നതിന് ഇടതുപക്ഷത്തെ തടഞ്ഞ ഘടകങ്ങള്‍ അത്ര ലളിതമോ നിസ്സാരമോ അല്ലെന്ന് വ്യക്തമാകും. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സ്വീകരിക്കേണ്ട സൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകള്‍ പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നത് ബിഹാറിലായാലും കേരളത്തിലായാലും ബിജെപിയെ മാത്രമാണ് സഹായിക്കുകയെന്ന് ഇടതുപക്ഷം തിരിച്ചറിയണം. അതിന് പറ്റിയ പാഠമാണ് ബിഹാര്‍.

(Madhyamam November -16-2015)

Thursday, November 12, 2015

സ്വകാര്യ സര്‍വകലാശാല വരുന്നത് ആര്‍ക്കുവേണ്ടി?


പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വലിയ മുന്നേറ്റം നടന്ന സ്ഥലമാണ് കേരളം. പൊതുവിദ്യാഭ്യാസം താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഏറെക്കുറെ എല്ലായിടത്തും എത്തിക്കാനും അത് വിജയകരമായി നിലനിര്‍ത്താനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച സര്‍ക്കാര്‍ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നില്ല. അതില്‍ സംഭവിച്ച ക്രമാനുഗതമായ മാറ്റങ്ങള്‍ ഏറെക്കുറെ സ്വകാര്യവത്കരണത്തിലേക്ക് എത്തുകയും ചെയ്തു.  സ്ഥാപനങ്ങളുടെ ഉടമാവകാശം, നിയമനാധികാരം എന്നിവ  സ്വകാര്യ വ്യക്തികള്‍ക്കും ശമ്പള ബാധ്യത സര്‍ക്കാറിനുമെന്ന രീതിയില്‍ രൂപപ്പെട്ട എയിഡഡ് വിദ്യാലയങ്ങളാണ് സമ്പൂര്‍ണ പൊതു ഉടമസ്ഥതാ സങ്കല്‍പത്തിന് പുറത്ത് സ്ഥാപിതമായ ആദ്യതലമുറ സ്ഥാപനങ്ങള്‍. പിന്നീട് സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അണ്‍ എയിഡഡ് അഥവ സ്വാശ്രയ സ്ഥാപനങ്ങളുണ്ടായി. അടുത്ത ഘട്ടത്തില്‍ അംഗീകാരം എന്നത് സര്‍ക്കാറിന്‌റെ എന്‍ ഒ സി മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാറിന്റെ ഒരു അനുമതിയും ആവശ്യമില്ലാതെ തന്നെ ആരംഭിക്കാവുന്ന വിധത്തില്‍ പിന്നീട് ഇത് സര്‍ക്കാര്‍ ഉദാരമാക്കി. ഈ മാറ്റങ്ങളുണ്ടാകുമ്പോഴും ഫീസ്, പ്രവേശം, സിലബസ് തുടങ്ങി വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം തീരുമാനാധികാരം  സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമായിരുന്നു. സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ വരവും അവക്ക് ഭരണഘടനാ പരമായി തന്നെ ലഭിച്ച ചില അവകാശങ്ങെളുമെല്ലാം ഈ നിയന്ത്രണങ്ങളെയും ദുര്‍ബലമാക്കി. ഇതെല്ലാം സ്വകാര്യ മേഖലയിലാണ് സംഭവിച്ചതെങ്കില്‍, ഇതിന് സമാന്തരമായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം സര്‍ക്കാറില്‍ അവശേഷിച്ചിരുന്നു. സമ്പൂര്‍ണ സ്വതന്ത്രരെന്ന് വാദിക്കുന്ന സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍പോലും സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാക്കുന്ന സംവിധാനങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നുണ്ട്. ഇച്ഛാശക്തിയുള്ള സര്‍ക്കാറുകളാണെങ്കില്‍ പുതിയ നിയമ നിര്‍മാണത്തിന് പോലും അവസരമുണ്ട്. ചുരുക്കത്തില്‍, സമ്പൂര്‍ണമായ പൊതു വിദ്യാഭ്യാസം എന്നതില്‍ നിന്ന് സമ്പൂര്‍ണ സ്വകാര്യവത്കരണത്തിലേക്ക് പടിപടിയായി മാറുമ്പോഴും ജനാധിപത്യ സംവിധാനങ്ങളിലൂടെ അവയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സ്ഥിതി വിശേഷം കേരളത്തില്‍ അവശേഷിച്ചിരുന്നുവെന്ന് വ്യക്തം.

അങ്ങേയറ്റം പരിമിതമായ ഈ നിയന്ത്രണം പോലും ഇല്ലാതാക്കുന്നതാണ് പുതുതായി സര്‍ക്കാര്‍ മുന്നോട്ടുവക്കുന്ന സ്വകാര്യ സര്‍വകലാശാല സങ്കല്‍പം. വിദ്യാഭ്യാസ മന്ത്രിയുടെ വിയോജിപ്പ് മറികടന്ന്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി മുഖ്യമന്ത്രി നേരിട്ട് നിയമിച്ച വിദഗ്ധ സമിതിയാണ് സ്വകാര്യ സര്‍വകലാശാല എന്ന നിര്‍ദേശം സര്‍ക്കാറിന് സമര്‍പിച്ചിരിക്കുന്നത്. ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ വേണ്ട മാനദണ്ഡങ്ങളായി വിദഗ്ധ സമിതി മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ തന്നെ അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നതാണ്. നഗരത്തില്‍ 20 ഏക്കര്‍ ഭൂമി, ഗ്രാമത്തിലാണെങ്കില്‍ 30 ഏക്കര്‍, 5000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു കെട്ടിടം, 50 കോടി രൂപ, ഇതില്‍ 20 കോടി സര്‍ക്കാറുമായി സംയുക്ത അക്കൗണ്ടുണ്ടാക്കി ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കണം, ആണ്‍പെണ്‍ ഹോസ്റ്റല്‍, ചുരുങ്ങിയത് അഞ്ച് പ്രധാന ഫാക്കല്‍റ്റികള്‍, വാഹനം മുതല്‍ ടീ ഷോപ് വരെയുള്ള അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍. കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം സമര്‍പിച്ച നിയമ നിര്‍മാണത്തിനുള്ള ബില്ലിന്റെ കരടില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷം പരിചയമുള്ള ഏജന്‍സിയാകണം സര്‍വകലാശാലയുടെ സ്‌പോണ്‍സര്‍ എന്ന വ്യവസ്ഥയുണ്ട്. ഏത് കോര്‍പറേറ്റ് സ്ഥാപനത്തിനും അനുയോജ്യനായ ഒരു സ്്‌പോണ്‍സറോട് സഹകരിച്ച് സര്‍വകലാശാല സ്ഥാപിക്കാം. ഇവയെല്ലാം സര്‍ക്കാറിന് സമര്‍പിച്ച ശിപാര്‍ശകള്‍ മാത്രമാണ്. തീരുമാനം നടപ്പില്‍ വരുമ്പോള്‍ ഇതില്‍ ഏതൊക്കെ വ്യവസ്ഥകളാണ് ഉണ്ടാകുക എന്നത് കണ്ടറിയണം. ഇതേ രീതിയില്‍ നടപ്പായാല്‍ പോലും വന്‍ സാമ്പത്തിക പിന്‍ബലമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു സര്‍വകലാശാല സ്ഥാപിക്കാന്‍ കഴിയൂ എന്ന് വ്യക്തം. ഒരു കാരണവശാലും സര്‍ക്കാറില്‍ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിക്കില്ല എന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം റിപ്പോര്‍ട്ട് പറയുന്നുമുണ്ട്.



പണം മുടക്കുന്നയാള്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നതാണ് ഇതിന്റെ ഘടന. ആ ഏജന്‌സി തന്നെയായിരിക്കും ചാന്‍സിലറെ നിയമിക്കുക. അവിടന്ന് താഴോട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്ക് തന്നെ. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സെര്‍ച് കമ്മിറ്റി പോലുള്ള സംവിധാനങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എല്ലാം പക്ഷെ ആത്യന്തികമായി ഉടമസ്ഥന്റെ നിയന്ത്രണത്തില്‍ തന്നെ നില്‍ക്കുംവിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മറിച്ചൊരു രീതി പ്രതീക്ഷിക്കേണ്ടതുമില്ല.
ഫീസ്്്, സിലബസ്, ബിരുദം തുടങ്ങി മുഴുവന്‍ പാഠ്യ-പാഠ്യേതര മേഖലകളും രൂപകല്‍പന ചെയ്യാനും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുമുള്ള പൂര്‍ണ അധികാരവും സര്‍വകലാശാലാ ഉടമക്കാണ്. സ്വകാര്യ സര്‍വകലാശാല കേരളത്തില്‍ അനിവാര്യമാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതില്‍ ആവര്‍ത്തിച്ച് പറയുന്നത് സര്‍ക്കാര്‍ പണം നല്‍കുന്നതിനാല്‍ നിലവിലെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ്. എന്നല്ല, നിലവിലെ സര്‍വകലാശാലകള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിമിതികള്‍ക്കും കാരണം സര്‍ക്കാര്‍ നിയന്ത്രണവും അതുമൂലമുണ്ടാകുന്ന അസ്വാതന്ത്ര്യങ്ങളുമാണെന്നാണ് കണ്ടെത്തല്‍. അക്കാദമികമായ പോരായ്മകളുടെയും പരീക്ഷാ നടത്തിപ്പ് മുതല്‍ കോളജ് പ്രവേശം വരെയുള്ള സര്‍വ കാര്യങ്ങളിലുമുള്ള പരാധീനതകളുടെയും അടിസ്ഥാനവും സര്‍ക്കാര്‍ നിയന്ത്രണം തന്നെയാണത്രെ. ഇത് പരിഹരിക്കാനാണ് സ്വകാര്യ സര്‍ലകലാശാലകളെ മുന്നോട്ടുവക്കുന്നത് എന്നാണ് വിദഗ്ധമതം. നിയമ നിര്‍മാണം വഴിയാണ് സ്വകാര്യ സര്വകലാശാല സ്ഥാപിക്കുക. അഥവ, സര്‍വ  അധികാരങ്ങളും നിയമസഭ പാസാക്കുന്ന ഒരു നിയമം വഴി കോളജ് ഉടമക്ക് വകവച്ചുകൊടുക്കുന്നതിലൂടെ അയാളുടെ അവകാശങ്ങളെ കോടതിപോലുള്ള എല്ലാതരം നിയമ സംവിധാനങ്ങളുടെയും പുറത്ത് പ്രതിഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്വാകര്യ വിദ്യാഭ്യാസം വലിയ പാപമല്ല. എന്നാല്‍ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ അതെത്രമാത്രം അനുയോജ്യവും ഫലപ്രദവും ആകുമെന്നതും എത്രമാത്രം ജനവിരുദ്ധമായിത്തീരുമെന്നതുമാണ് അതിന്റെ സ്വീകാര്യതയെ നിര്‍ണയിക്കേണ്ടത്. കേരളത്തിലെ ഏറ്റവും കുത്തഴിഞ്ഞ അടിസ്ഥാന സൗകര്യ മേഖലയാണ് ഉന്നത വിദ്യാഭ്യാസം. അതിന് പല ഘടകങ്ങള്‍ കാരണമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സ്വാശ്രയ മേഖല സജീവമായതോടെ  സംഭവിച്ച ഏറ്റവും പ്രതികൂലമായ മാറ്റം, വിദ്യാഭ്യാസ മേഖലയെ ലാഭ നഷ്ടക്കണക്കുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങി എന്നതാണ്. ഫീസ്, പ്രവേശനം, സീറ്റുകളുടെ വിതരണം തുടങ്ങി കോഴ്‌സും സിലബസും നിശ്ചയിക്കുന്നതില്‍ വരെ സ്ഥാപന ഉടമയുടെ സാമ്പത്തിക ലാഭം നിര്‍ണായക ഘടകമായി മാറി. വ്ിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തിലേക്ക് നയിച്ച ഈ മാറ്റം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ആക്‌സസിബിലിറ്റിയാണ് അതില്‍ പ്രധാനം. ഒരു കോഴ്‌സിലേക്ക് അല്ലെങ്കില്‍ ഒരു കോളജിലേക്ക് ഒരു വിദ്യാര്‍ഥിക്ക് കടന്നുചെല്ലാവുന്ന വഴികളിലെല്ലാം സാമ്പത്തിക ബാധ്യത വന്‍ മതിലായി മാറി. ഒരു കോഴ്‌സിന് പ്രവേശനം കിട്ടാനുള്ള പ്രധാന മാനദണ്ഡം പണം മുടക്കാനുള്ള ശേഷിയായിത്തീര്‍ന്നു. മത്സര പരീക്ഷകളില്‍ മുന്‍ നിരയിലെത്തുന്നവര്‍പോലും വന്‍ തുകകള്‍ മുടക്കാനില്ലാത്തതിനാല്‍ മികച്ച കോഴ്‌സുകളില്‍ നിന്നും കോളജുകളില്‍ നിന്നും പുറന്തള്ളപ്പെട്ടു. സ്ഥാപനം നടത്താനുള്ള ചിലവ് കണ്ടെത്താന്‍ കുട്ടികളല്ലാതെ മറ്റൊരു സ്രോതസ്സുമില്ലാത്ത മുതലാളിമാര്‍, അവരുടെ ബിസിനസിന്റെ ലാഭകരമായ നടത്തിപ്പിന് വേണ്ട ഫീസാണ് നിശ്ചയിച്ചത്. അതോടെ മെറിറ്റുള്ള എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കുക എന്ന സാമൂഹിക നീതി അട്ടിമറിക്കപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സാമൂഹികമായി ദുര്‍ബലരായവരും ഇവിടെ ഒരുപോലെ പുറന്തള്ളപ്പെട്ടു.



ഈ അപ്രഖ്യാപിത പ്രവേശ വിലക്ക് വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തെ തന്നെ  അതീവ ദുര്‍ബലമാക്കി മാറ്റി. പ്രവേശന മാനദണ്ഡം പണമായതോടെ, പഠിക്കാനുള്ള ശേഷി കുട്ടികളുടെ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതായി. എന്നല്ല, അത്തരത്തിലൊരു സ്ൂക്ഷ്മ പരിശോധന വേണമെന്ന് സ്ഥാപന ഉടമകളും ആഗ്രഹിക്കാതായി. കഴിഞ്ഞ 10 വര്‍ഷത്തെ സ്വാശ്രയ മേഖലയില്‍ നിന്നുള്ള പരീക്ഷാഫലം പരിശോധിച്ചാല്‍ നിലവാരത്തകര്‍ച്ച പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടും. ഇതിന്റെ മറ്റൊരു പ്രത്യാഘാതമായിരുന്നു സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന. കോഴ്‌സുകളുടെ ആവശ്യകതയോ അനിവാര്യതയോ ആയിരുന്നില്ല ഒരു സ്ഥാപനം തെരഞ്ഞെടുക്കുന്ന പഠന മേഖലയുടെ മാനദണ്ഡം. കേരളത്തില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ ഒഴികെ ഒരു സ്്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലും ഇന്ന് ലഭ്യമായ മുഴുവന്‍ സീറ്റിലും പഠിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല. മുടക്കുന്ന പണം തിരി്ച്ചുകിട്ടുമെന്ന് ഉറപ്പുള്ള കോഴ്‌സുകളില്‍ മാത്രമെ 'ഉപഭോക്താക്കളും' പണം ഇറക്കുന്നുള്ളൂവെന്നായിരിക്കുന്നു കേരളത്തില്‍. കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. 'വ്യാവസായികമായി പരാജയപ്പെ്ട്ട്്്' കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് സ്വാശ്രയ എഞ്ചിനീറിങ്ങ് കോളജുകള്‍. സാമൂഹികമായ അസന്തുലിതത്വവും അരക്ഷിതാവസ്ഥയും ഇതിന്റെ ഉപോല്#പന്നമായി കേരളത്തില്‍ രൂക്ഷമായിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് മലയാളികള്‍ക്ക്്്് വന്‍ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുമുള്ള എളുപ്പവഴികളിലൊന്നായി മാറിയിരിക്കുന്നു.

സ്വാകാര്യ സര്‍വകാലശാലകള്‍ അനിവാര്യമാണെന്ന്്്് സമര്‍ഥിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന അതേ ന്യായങ്ങള്‍ തന്നെയാണ് സ്വാശ്രയ കോളജുകള്‍ കൊണ്ടുവരുന്ന സമയത്തും സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ അവരുടെ സ്വീകാര്യത ഉറപ്പാക്കാന്‍ പറയുന്നതും ഇതേ ന്യായങ്ങള്‍ തന്നെ. സ്വാശ്രയ കോളജുകള്‍ ഒന്നര പതിറ്റാണ്ടുകൊണ്ട് തന്നെ അപ്രതിരോധ്യമായ ദുന്തങ്ങളാണ് സൃഷ്ടിച്ചത്. ഈ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന്്് മാത്രമല്ല, അവയെ അതിജീവിക്കുമെന്ന നേരിയ സൂചനപോലും നമ്മുടെ വിദ്യാഭ്യാസ രംഗത്തുനിന്ന് ലഭിക്കുന്നുമില്ല. എന്നിരിക്കെയാണ് ഏറെക്കുറെ അതേ ന്യായവാദങ്ങളുന്നയിച്ച്, അവയേക്കാള്‍ വലിയ സ്വാതന്ത്ര്യവും അധികാരവും ഉറപ്പുനല്‍കി സ്വകാര്യ സര്‍വകലാശാലകളെ ഇറക്കുമതി ചെയ്യുന്നത്. എല്ലാതരം വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രാപ്യമായ, ഗുണനിലവാരവും സാമൂഹ്യ പുരോഗതിയും ലക്ഷ്യമിടുന്ന സര്‍വകലാശാലകളായിരിക്കും ഇവയെന്ന് സര്‍ക്കാര്‍ പോലും കരുതുന്നില്ല. വിദ്യാര്‍ഥികളുടെ ആക്‌സസിബിലിറ്റി, കോഴ്‌സുകളുടെ ക്വാളിറ്റി എന്നീ രണ്ട്്് അടിസ്ഥാന ഘടകങ്ങളെങ്കിലും ഈ സര്‍വകലാശാലകളില്‍ ഉറപ്പുവരുത്തുമെന്ന് പറയാനും സര്‍ക്കാറിന് കഴിയുന്നില്ല. എന്നിട്ടും ഭാവി കേരളത്തെ രക്ഷിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ വേണമെന്ന് വാദിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തം. നിലവിലെ സര്‍വകലാശാലകള്‍ നേരിടുന്ന എല്ലാതരം പ്രതിസന്ധികളെയും വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരാമര്‍ശിച്ചിച്ചുണ്ട്. എന്നാല്‍, എല്ലാ പരിമിതികള്‍ക്കും അകത്തുനിന്ന് കൊണ്ട് ആ സര്‍വകലാശാലകള്‍ നിര്‍വഹിക്കുന്ന ഗുണപരമായ പങ്കാളിത്തത്തെ റിപ്പോര്‍ട്ട് വിദഗ്ധമായി മറച്ചുവക്കുന്നു. വെറും ബിരുദങ്ങള്‍ക്കപ്പുറം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അവ നല്‍കിയ സംഭാവനകളെ അത് അവഗണിക്കുന്നു. ഇവ സ്വകാര്യ സര്‍വകലാശാലകള്‍ എങ്ങിനെ ഉറപ്പാക്കുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട്്് മൗനം പാലിക്കുകയും ചെയ്യുന്നു. അത്തരം സാമൂഹിക നേട്ടങ്ങള്‍ സ്വകാര്യ സര്‍വകാശാലകളില്‍ നിന്ന്പ്ര തീക്ഷിക്കുന്നില്ല എന്ന് തന്നെയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരികള്‍ക്കിടയിലൂടെ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇത് കണ്ണടച്ച് അംഗീകരിക്കാവുന്ന ഭരണ പരിഷ്‌കാരമല്ല എന്ന് പറയേണ്ടിവരുന്നതും.

(WELFARE VOICE -OCT-2015)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...