Sunday, January 3, 2016

ജീവിതത്തിനും രാഷ്ട്രീയത്തിനും ഇടയിലെ ഒമാന്‍ കവിത


'കൊടുങ്കാറ്റ് മരണത്തെ കണ്ടില്ല,
അതിന്റെ വഴികളില്‍.
മഹാസമുദ്രം മുറിച്ചുകടക്കാന്‍
മറ്റൊരു വഴിയുമില്ല,
ചെറുവരികളല്ലാതെ.' 

'ഉബൂര്‍'‍. അബ്ദുല്ല അര്‍റയാമിയുടെ ചെറുകവിത. ഒമാന്‍ കവിതയില്‍ പുതുവഴികള്‍ തുറക്കുന്ന കവിയാണ് അബ്ദുല്ല. പുരാതന ഒമാന്‍ ചരിത്രത്തിലെ ഒരു രാഷ്ട്രീയ നീക്കത്തിന്റെ പേരില്‍ കെയ്‌റോവിലേക്ക് നാടുകടത്തപ്പെട്ട കുടുംബത്തില്‍ 1965ല്‍ ജനനം. അഭയാര്‍ഥി ജീവിതം അവസാനിപ്പിച്ച് 2000ല്‍ മാതൃരാജ്യത്തേക്ക് തിരിച്ചുവന്ന അബ്ദുല്ല ഇവിടെ ഇപ്പോഴും സാംസ്‌കാരിക പ്രവര്‍ത്തനം തുടരുന്നു.
വരികളില്‍ കടുത്ത രാഷ്ട്രീയം കാണുന്നത് പ്രവാസ ജീവിതകാലത്ത് പരിചയപ്പെട്ട അറബിതര സാഹിത്യലോകത്തിന്‌റെ സ്വാധീനമാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. 1992ല്‍ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. സവിശേഷമായ ഒമാന്‍ രാഷ്ട്ര സംവിധാനത്തിനകത്തുനിന്ന് തീഷ്ണമായ ചിന്താലോകം വാക്കുകളിലൂടെ തറന്നുവക്കുന്ന എഴുത്തുകാരനാണ് അബ്ദുല്ല.
Abdulla Ar-ryami

'തുറന്ന ജാലകം
കുളിര്‍ കാറ്റ്
ഒഴുകുന്ന രാത്രി
(നിശ്ചലരായി നാം)
ഓട്ടം നിലച്ച ബസ്,
തളര്‍ന്നുമരവിച്ച പഥികന്‍
ഭയന്നുവിറച്ച്, ലണ്ടനോടൊട്ടി
നിന്റെ  കണ്ണുകള്‍ യാത്ര പറയുന്നു.'
(ദി കാര്‍)

ഗാലിയ അല്‍ സഈദിയുടെ കവിതയാണ് 'ദി കാര്‍'‍. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒമാനി എഴത്തുകാരി. അറബിയിലും ഇംഗ്ലീഷിലും എഴുതുന്നു. 2005, 2007, 2008 വര്‍ഷങ്ങളില്‍ ഓരോ നോവല്‍ പ്രസിദ്ധീകരിച്ചു. ചിത്രകാരി കൂടിയാണ് ഗാലിയ. ഒമാനിലെ മനഷ്യാവസ്ഥകളെ ആന്തരീകരിക്കുന്നതാണ് ഗാലിയയുടെ കവിതകള്‍. എല്ലാ സ്വപ്‌നങ്ങളും വിചിത്രമായ മോഹങ്ങളും ഒരിടത്ത് സംഗമിക്കുകയും അവിടെ പുറന്തള്ളപ്പെട്ടവരുടെ മേല്‍വിലാസങ്ങളെല്ലാം മനുഷ്യരുടേതായി മാറുകയും ചെയ്യുന്നൊരു ലോകത്തെ കവിതയിലൂടെ സ്വപ്‌നം കാണുന്ന ഒരാള്‍.
1978ല്‍ ജനിച്ച യുവ എഴുത്തുകാരിയാണ് റീം അല്‍ ലവാത്വി. 2006ല്‍ ഇന്‍വെന്റഡ് സ്റ്റുപ്പിഡിറ്റീസ് എന്ന പേരില്‍ ആദ്യ കവിതാ സമാഹാരം. തൂലികാ നാമത്തില്‍ പ്രണയ കവിതകള്‍ എഴുതിത്തുടങ്ങിയ റീം പിന്നീട് പ്രണയത്തിന്റെ കാവ്യ ഭാഷയില്‍ തന്നെ രാഷ്ട്രീയവും അതിന്റെ അതിരുകളില്‍ പിടയുന്ന മനുഷ്യാവസ്ഥകളും വിഷയമാക്കി.

'സ്വര്‍ഗത്തിന്റ വാതിലില്‍ മുട്ടിയത്
കുഴഞ്ഞുമറിഞ്ഞ 
അനാദിയായ ചിന്തകളായിരുന്നു.

കൈ കവിഞ്ഞൊഴുകുന്നു
മധ്യസ്ഥരുടെ ചുംബനങ്ങള്‍.
രാത്രിക്ക് നീളമേറുകയാണ്,
കാലത്തിന്റെ നോവലിലെ 
ദീര്‍ഘാധ്യായത്തേക്കാള്‍ ദൈര്‍ഘ്യം.

രഹസ്യ മന്ത്രം: 
ഉള്ളിന്റെയുള്ളില്‍ നിന്നുയരുന്ന 
ദീര്‍ഘ നിശ്വാസങ്ങള്‍ നിന്നെ വാഴ്ത്തുന്നു,
വരൂ, ഈ തീവ്രാഭിലാഷങ്ങളില്‍ നിന്ന് 
ഞങ്ങളെ രക്ഷിക്കൂ...'

(റീമിന്‌റെ കവിതയില്‍ നിന്ന്)

ഒമാനിയന്‍ സാംസ്‌കാരിക പാരന്പര്യമുള്ള മൂന്ന് കവികളുടെ രചനകള്‍. ഒരാള്‍ പ്രവാസി. മറ്റൊരാള്‍ തിരസ്‌കൃതനാക്കപ്പെട്ടവരുടെ തിരിച്ചെത്തിയ പിന്‍ഗാമി. മൂന്നാമത്തേത് പുറം ജീവിതാനുഭവങ്ങളേക്കാളേറെ തദ്ദേശീയമായ പശ്ചാത്തലത്തില്‍ തന്നെ വളരുന്ന എഴുത്തുകാരി. മൂന്ന് വ്യത്യസ്ത സാമൂഹികാവസ്ഥകളിലൂടെ വികസിച്ചുവന്നവരെങ്കിലും മൂവരുയും വരികള്‍ക്കിടയില്‍ ആശയപരമായി അഗാധമായ സാമനതകളുണ്ട്. തങ്ങള്‍ക്കുമേല്‍ നിറഞ്ഞുനില്‍ക്കുന്ന വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന സര്‍ഗാത്മകമായ ഏകാന്തതയും അതില്‍ നിന്ന് പുറത്തുകടക്കാനുള്ള വ്യഗ്രതയും അവയിലെന്പാടും കാണാം. അതിനെ പലരും രാഷ്ട്രീയമെന്ന് വിളിക്കുന്നുണ്ടെങ്കിലും അത്രമേല്‍ അത് പ്രത്യക്ഷമായിട്ടില്ല. എന്നാല്‍ അതല്ല രാഷ്ട്രീയം എന്ന് നിരാകരിക്കാനാകാത്ത വിധം ഗാംഭീര്യമാര്‍ന്ന ഉള്ളടക്കങ്ങളാല്‍ അവയൊക്കെയും ശ്രദ്ധേയവുമാണ്. ഒറ്റവരിയില്‍ പറഞ്ഞാല്‍ ഇതാണ് വര്‍ത്തമാനകാല ഒമാന്‍ കവിത.
Jokha Al Harthy
ഒമാന്‍ സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 9-11 നൂറ്റാണ്ടുകളിലാണ് അതിന്റെ വേരുകള്‍ ചെന്നുനില്‍ക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അന്‍സബ് അല്‍ അറബില്‍ ഒമാനികളുടെ രചനകളുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. വാചാസാഹിത്യമായിരുന്നു ഒമാന്‍ പാരന്പര്യം. അതുതന്നെ മതപരമായ ആശയ പ്രചാരണങ്ങളിലും ചരിത്ര കദനങ്ങളിലും ഒതുങ്ങിനിന്നു. പിന്നീട് 1980കളിലാണ് ഒമാനില്‍ അച്ചടിക്കപ്പെട്ട സാഹിത്യ സൃഷ്ടികളുണ്ടായിട്ടുള്ളത്. 1981ല്‍ പ്രസദ്ധീകൃതമായ അബ്ദുല്ല ബിന്‍ മുഹമ്മദിന്‌റെ രചനയാണ് അദ്യമായി അച്ചടിക്കപ്പെട്ട സാഹിത്യ രചന എന്നാണ് കരതുന്നത്. 1927-1973 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആളാണ് അബ്ദുല്ല ബിന്‍ മുഹമ്മദ്. 1983ല്‍ പ്രസിദ്ധീകരിച്ച സെയ്ഫ് അര്‍റഹ്ബിയുടെ ജബലുല്‍ അഖ്ദറാണ് ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത്. സൌദുല്‍ മുസഫ്ഫറിനെപ്പൊലുള്ള പല മുതിര്‍ന്ന എഴുത്തുകാരുടെ രചനകള്‍ അച്ചടിക്കപ്പെട്ടതുപൊലും എണ്‍പതുകള്‍ക്ക് ശേഷമാണ്. (ചരിത്ര വിവരങ്ങള്‍കക്അവലംബം-ലിറ്റററി ഹിസ്റ്ററ്റി റ്റുവാര്‍ഡ്‌സ് എ ഗ്ലോബല്‍ പെര്‍സ്‌പെക്ടിവ്). സാഹിത്യ പ്രസിദ്ധീകരണമായ നിസ്‌വയുടെ പത്രാധിപരും പ്രശസ്ത എഴുത്തുകാരനമാണ് സെയ്ഫ് അര്‍റഹ്ബി. 1975 ല്‍ രൂപം കൊണ്ട നാഷണല്‍ കള്‍ചറല്‍ ക്ലബും അതിന് ശേഷമുണ്ടായ അല്‍ ഗദീര്‍, നിസ്‌വ, ദി നൂണ്‍ പോലുള്ള സാഹിത്യ പ്രസിദ്ധീകരണങ്ങളുമാണ് ഒമാനില്‍ സമീപകാല സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. ഈ മുന്നേറ്റങ്ങള്‍ക്ക്  പിന്നീട് സര്‍ക്കാര്‍ പിന്തുണ കൂടി ലഭിച്ചതോടെയാണ് അച്ചടിക്കപ്പെട്ട സാഹിത്യങ്ങളിലേക്ക് ഒമാന്‍ വികസിക്കുന്നത്.

വാര്‍ഷിക കവിതാ അവാര്‍ഡ് മുതല്‍ വിദ്യാര്‍ഥികളായ എഴുത്തുകാര്‍ക്ക് വേണ്ടിയുള്ള യങ് ഒമാനി ഓഥര്‍ അവാര്‍ഡ് വരെയുള്ള പുരസ്‌കാരങ്ങള്‍ സമീപകാലങ്ങളില്‍ നിലവില്‍ വന്നതും എഴുത്തിന് ശക്തിയും സ്വീകാര്യതയും പകര്‍ന്നു. പ്രമുഖരും പ്രഗത്ഭരുമായ നിരവധി എഴുത്തുകാരുടെ വന്‍ നിരതന്നെയുള്ള സന്പന്ന സാംസ്‌കാരിക ചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന രാജ്യമായി ഒമാന്‍ മാറിക്കഴിഞ്ഞു. മുഹമ്മദ് അല്‍ ഹര്‍ഥിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരന്‍. 1962ല്‍ ജനിച്ച അല്‍ ഹര്‍ഥിയുടെ ആദ്യ കവിതാ സമാഹാരം പുറത്തുവരുന്നത് 1992ല്‍ ആണ്. 2103ല്‍ പ്രസിദ്ധീകരിച്ച കാവ്യ സമാഹാരമടക്കം ആറ് കവിതാ പുസ്തകങ്ങള്‍. ഇവക്ക് പുറമെ ഒരു നോവല്‍. ഒരു യാത്രാ വിവരണം. ഒരു ലേഖന സമാഹാരം. ഇത്രയുമാണ് 53കാരനായ അല്‍ ഹര്‍ഥിയുടെ പ്രസിദ്ധീകൃത കൃതികള്‍. അറബിയിലും അറബിയിതര മേഖലകളിലുമുള്ള എഴുത്തുകാരുടെ കവിതകളുടെ സ്വാധീനം നിറഞ്ഞുനില്‍ക്കുന്ന അല്‍ ഹര്‍ഥിയുടെ രചനകളില്‍ ഒമാനില്‍ വലിയ സാന്നിധ്യമായ മലയാളികളെയും കേരളത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങളും കാണാം. നാല് ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അബ്ദുല്‍ അസീസ് മുഹമ്മദ് മാജിദ് അല്‍ ഫര്‍സി, വനിതാ എഴുത്തുകാരിയായ ഝോഖ അല്‍ ഹര്‍ഥി, മുതിര്‍ന്ന എഴുത്തുകാരനായ സെയ്ഫ് അര്‍റഹ്ബി, സഹീര്‍ അല്‍ ഗാഫരി, അബ്ദുല്ല അല്‍ താഈ, ഹിലാല്‍ ബിന്‍ ബദര്‍ തുടങ്ങി എഴുത്തുകാരുടെ ഒരു നീണ്ട നിര തന്നെ ഇന്ന് ഒമാനിലുണ്ട്. അറബ്-ഒമാന്‍ പാരന്പര്യത്തില്‍ നിന്ന് എഴുത്താശയങ്ങള്‍ രൂപപ്പെടുത്തുന്ന ഒമാനി എഴുത്തുകാര്‍ അതേസമയം തന്നെ പാശ്ചാത്യന്‍ സാഹിത്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. പലരുടെയും രചനകളില്‍ ഈ സ്വാധീനവും വ്യക്തമാണ്. നജീബ് മെഹ്ഫൂസ് മുതല്‍ കാഫ്കയും സാര്‍ത്രും വരെ ഇക്കൂട്ടത്തിലുണ്ട്.


Abdul Aziz Farzi
എഴുത്തുകാരാല്‍ അതി സന്പന്നമാണെങ്കിലും സാഹിത്യ പ്രവര്‍ത്തനത്തിന്റെ ശൈശവദശ ഒമാന്‍ ഇനിയും പിന്നിട്ടിട്ടില്ല. എഴുത്തുകാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി നല്ല പ്രസാധകരില്ല എന്നതുതന്നെയാണ്. പുസ്തകങ്ങല്‍ പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാര്‍ തന്നെ വന്‍ തുക മുടക്കേണ്ട അവസ്ഥയാണ്. ഇത് പണമുള്ളവര്‍ മാത്രം എഴത്തുകാരായിത്തീരുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രസാധകര്‍ മാത്രമല്ല, എഴുത്തുകാരെ നിലനിര്‍ത്തുന്ന മികച്ച തദ്ദേശീയരായ വയനാസമൂഹവും ഇവിടെ രൂപപ്പെട്ടിട്ടില്ല. സാഹിത്യ പ്രവര്‍ത്തനം പലപ്പോഴും ഉപരിവര്‍ഗ പരിപാടിയായി  മാറിപ്പോകുന്നുവെന്നാണ് അറബി സാഹിത്യവുമായി അടത്ത ബന്ധമുള്ളവര്‍ നടത്തുന്ന നിരീക്ഷണം. എഴുത്തുകാര്‍ക്ക് ലഭിക്കുന്ന പിന്തുണയും പ്രൊമോഷനും എഴുത്തിനെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ സുപ്രധാനമാണ്. ഇക്കാര്യത്തിലും ഒമാന്‍ ഏറെ ദുര്‍ബലമാണ്. അതേസമയം തന്നെ, ഗള്‍ഫ് മേഖലയില്‍ ഒമാന്‍ കവികള്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മുഹമ്മദ് ഹര്‍ഥിയെപ്പോലുള്ളവരുടെ ചില വിവര്‍ത്തന കൃതികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കവിതയിതര സാഹിത്യ ശാഖകള്‍ക്ക് ഈ സ്വീകാര്യത നേടാനായിട്ടില്ല.

അറബി സാഹിത്യത്തെ ഏറ്റവുമേറെ പ്രൊമോട്ട് ചെയ്യുന്ന ലണ്ടന്‍ കേന്ദ്രമായ പ്രസിദ്ധീകരണമാണ് ബാനിപാല്‍. ഇതിന്റെ സ്ഥാപകനും പത്രാധിപരുമാണ് സാമുവല്‍ ഷിമേണ്‍. ഒമാനില്‍ ഇനി ശക്തിപ്രാപിക്കുക നോവല്‍ സാഹിത്യമായിരിക്കുമെന്നാണ് ഷിമോണിന്റെ പ്രവചനം. ഒമാന്‍ കവിതക്ക് അറബ് ലോകത്ത് ഇപ്പോള്‍ ലഭിച്ച സ്വീകാര്യത നോവല്‍ ശാഖക്കും ഉടന്‍ കൈവരും. അത്രമേല്‍ പ്രാഗത്ഭ്യമുള്ള എഴുത്തുകാര്‍ ഈ രംഗത്തുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. വലിയ അവാര്‍ഡുകള്‍ക്ക് വേണ്ടി ലോബിയിങ് നടത്താനുള്ള ശേഷിയില്ലായ്മക്കും ഇക്കാര്യത്തില്‍ ഒമാനിന് പുറത്തുള്ള പ്രസാധകര്‍ കാണിക്കുന്ന അവഗണനക്കും വലിയ വിലയാണ് ഒമാന്‍ എഴുത്തുകാര്‍ നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം പറയുന്നു. ബെയ്‌റൂത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു ഒമാന്‍ വനിതയുടെ നോവല്‍ അറബ് ബുക്കര്‍ പ്രൈസിന് പരിഗണിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് ഷിമോണ്‍ ഇക്കാര്യം ഉന്നയിക്കുന്നത് (ടൈംസ് ഓഫ് ഒമാന്‍). പ്രമുഖ ഒമാനി നോവലിസ്റ്റ് ഹുസൈന്‍ അല്‍ അബ്രിയും ഇതേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് കാണാം. 'നോവല്‍ രചന ഇപ്പോള്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പിലാണ്. കഥയെഴുത്തുകാരും കവികളും നോവല്‍ രചനയിലേക്ക് വഴിമാറിത്തുടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഈ മേഖലയുടെ വിജയകരമായ വികാസം അതിവിദൂരമല്ല'. ബെയ്‌റൂത്ത് 39 ന് നല്‍കിയ അഭിമുഖത്തില്‍ നാല് നോവലുകളുടെ രചയിതാവായ ഹസൈന്‍ അല്‍ അബ്രി പറയുന്നു.



Muhammad Al Harthy
വായനക്കാരും പ്രസാധകരും പ്രായോജകരും വേണ്ടത്ര വളര്‍ന്നിട്ടില്ലാത്ത ഒരു സമൂഹത്തില്‍ സാഹിത്യ പ്രവര്‍ത്തനം അത്രമേല്‍ ലളിതമായ ഏര്‍പാടാകില്ല. ഈ പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ടാണ് ഒമാനി എഴുത്തുകാര്‍ സര്‍ഗാത്മകമായ ഔന്നത്യം പ്രകടിപ്പിക്കുന്നത്. അതിനാകട്ടെ വലിയ രാഷ്ട്രീയമാനങ്ങളുമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് ജനാധിപത്യം നല്‍കുന്ന വിവക്ഷയല്ല മറ്റ് രാഷ്ട്രീയാവസ്ഥകള്‍ മുന്നോട്ടുവക്കുന്നത്. ഈ നിര്‍വചനങ്ങള്‍ക്കകത്തുനിന്നുകൊണ്ട് സാഹിത്യ ലോകത്തെ മാറ്റിപ്പണിയുകയാണ് ഒമാനി എഴുത്തുകാര്‍ ചെയ്യുന്നത്. അവര്‍ക്കാ പരിമിതകളെക്കുറിച്ച തിരിച്ചറിവുകളുണ്ട്. എങ്കിലും എഴുത്തില്‍ അവര്‍ക്ക് നിശ്ചയദാര്‍ഢ്യങ്ങളുമുണ്ട്. മുഹമ്മദ് അല്‍ ഹര്‍ഥി എഴുതിയത് പോലെ:

'വഴികളില്‍ കാലിടറിയാലും 
വഴിയടയാളങ്ങള്‍ പിന്തുടര്‍ന്ന്
ഒരിക്കല്‍ ഞാനാ-
ഉമ്മറപ്പടിയിലെത്തും,
വന്‍മതിലുകള്‍ ഞാന്‍ പണിയും.'
(പോസിങ് ഇന്‍ ദി ഗാര്‍ഡന്‍)
...........................................

(ഗള്‍ഫ് മാധ്യമം, മധുരം മലയാളം,
ഒമാന്‍ പ്രത്യേക പതിപ്പ്, ഡിസംബര്‍, 2015.)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...