Sunday, August 9, 2015

അസിസ്റ്റന്റ് പ്രൊഫസറുടെ വിപണി വില


കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡിവലപ്മെന്‍റ് സ്റ്റഡീസില്‍ ഗാന്ധിയന്‍ തോട്ടിലുള്ള എംഎ കോ‍ഴ്സ് ലോകത്ത് മറ്റെങ്ങും കിട്ടാത്ത അപൂര്‍വ ബിരുദമാണ്. എംജിയിലുള്ള ഏതെങ്കിലും ഒരു ജോലിക്ക്‌ ഈ ബിരുദം ഒരു യോഗ്യതയായി അവര്‍പോലും അംഗീകരിച്ചിട്ടില്ല. ഇവിടെ പഠിച്ചിറങ്ങിയവര്‍ സ്വന്തം ഭാവിയോര്‍ത്ത് പെരുവ‍ഴിയില്‍ സ്തംഭിച്ചുനില്‍ക്കെയാണ് ഒരു എം എ ബിരുദധാരി ഇതേ സര്‍കലാശാലക്ക്‌ കീ‍ഴില്‍ കോട്ടയം നഗരത്തിലുള്ള പ്രമുഖ എയിഡഡ് കോളജില്‍ ചരിത്ര വിഭാഗം അധ്യാപകനായി ജോലി നേടുന്നത്. ഈ കോ‍ഴ്സിനെക്കുറിച്ച് അറിയുന്നവരെയെല്ലാം ഞെട്ടിച്ച നിയമനത്തിന്‍റെ പൊരുള്‍ തേടിയവര്‍ക്ക്‌ കിട്ടിയത് സര്‍വകലാശാലയുടെ പ്രത്യേക ഉത്തരവാണ്. ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഈ കോ‍ഴ്സിനെ എംഎ ഹിസ്റ്ററിക്ക്‌ തത്തുല്ല്യമായി അംഗീകരിക്കുന്നു എന്നതായിരുന്നു ഉത്തരവ്. ഉത്തരവ് വ‍ഴി ജോലി നേടിയത് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനാ നേതാവായതിനാല്‍ സംഭവം വിവാദമാകാന്‍ അധിക സമയമെടുത്തില്ല. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഉടന്‍ സമരവും തുടങ്ങി. എന്നാല്‍ ആളിക്കത്തും മുന്പെ ആ സമരം കെട്ടടങ്ങി. അതിന്‍റെ കാരണം തേടിയവര്‍ ചെന്നെത്തിയത് കോട്ടയം ജില്ലയിലെ തന്നെ മറ്റൊരു എയിഡിഡ് കോളജിന്‍റെ മുറ്റത്താണ്. സമരം ചെയത ഇടതു വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന നേതാവിന്റെ ഇതേ കോ‍ഴ്സ് പഠിച്ച ഭര്‍ത്താവതാ അവിടെ അധ്യാപകനായി നില്‍ക്കുന്നു. മൂന്നാമതൊരാള്‍ കൂടി ജോലി നേടിയതോടെ തുല്ല്യതാ ഉത്തരവ് സര്‍വകലാശാല പിന്‍വലിച്ചു. ഇനിയൊരാള്‍ക്കും ഈ ഉത്തരവ് വച്ച് ഇതുപോലൊരു ജോലി സംഘടിപ്പിക്കാനാകില്ല. ഒരു കോ‍ഴ്സിനെ മറ്റൊന്നിന് തുല്ല്യമാക്കി ഉത്തരവ് ഇറക്കി എന്നതല്ല വിഷയം. മറിച്ച്, അങ്ങിനെ ഒരു ഉത്തരവ് സംഘടിപ്പിക്കാന്‍ ഉദ്യോഗാര്‍ഥിക്ക്‌ ആത്മവിശ്വാസം നല്‍കുന്ന കോളജുളും അതിന് തയാറാകുന്ന ഉദ്യോഗാര്‍ഥികളും അതിന് വഴങ്ങുന്ന സര്‍വകലാശാലയും ഇവിടെയുണ്ട് എന്നതാണ്. സര്‍വകലാശാല അംഗീകരിക്കാത്ത കോ‍ഴ്സ് പഠിച്ചിറങ്ങിയയാളെ കോളജ് അധ്യാപകനായി നിയമിക്കാമെന്ന് ഉറപ്പുകൊടുക്കാന്‍ മാനേജ്മന്‍റുകള്‍ക്ക്‌ ക‍ഴിയുന്നുവെന്നതാണ്. പണം മുടക്കാന്‍ ക‍ഴിയുന്ന ആരെയും യോഗ്യത പോലും പരിഗണിക്കാതെ അധ്യാപകരായി സ്വീകരിക്കാന്‍ കോളജ് മാനേജ്മെന്‍റുകള്‍ക്ക്‌ ഒട്ടും സംശയംപോലുമുണ്ടാകുന്നില്ല എന്നതാണ്. അധ്യാപനത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ദിനംപ്രതി ഉത്തരവുകള്‍ മാറ്റിമാറ്റിയിറക്കുന്ന ഒരു Ûഗ്രാന്‍റ്സ് കമ്മീഷനുള്ള നാട്ടിലാണ് ഈ നിയമനങ്ങളെല്ലാം നടക്കുന്നത് എന്നത് ശരാശരി മലയാളിയെ ആശ്ചര്യപ്പെടുത്തുന്നുപോലുമില്ല. പണവും പിടിപാടുമാണ് എല്ലാ നിയമനങ്ങളുടെയും പിന്നിലെന്നും ഈ ബിസിനസ് സംരഭത്തിലെ ഒരു ഉപോത്പന്നം മാത്രമാണ് കോളജ് അധ്യാപകനെന്നുമുള്ള പൊതുധാരണ കേരളത്തില്‍ അത്രമേല്‍ ആ‍ഴത്തില്‍ വ്യാപകമായിട്ടുണ്ട്.


യുജിസി പറയുന്നത്

കോളജ് അധ്യാപക നിയമനത്തിന് പലതരത്തിലും തലത്തിലുമുള്ള മാനദണ്ഡങ്ങള്‍ യൂനിവേ‍ഴ്സിറ്റി Ûഗ്രാന്‍റ്സ് കമ്മീഷന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. നെറ്റ് അല്ലെങ്കില്‍ സെറ്റ് പോലുള്ള യോഗ്യതാ പരീക്ഷയിലെ വിജയമായിരുന്നു പ്രധാന യോഗ്യത. പിന്നീട് പിഎച്ചഡിയുള്ളവരെക്കൂടി നേരിട്ട് പരിഗണിക്കാമെന്ന് പരിഷ്കരിച്ചു. എയിഡഡ് കോളജുകളില്‍ അധ്യാപകരെ അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നതിനും കര്‍ശനമായ മാനദണ്ഡങ്ങളാണ് യുജിസി മുന്നോട്ടുവക്കുന്നത്. ഇന്‍റര്‍വ്യു ബോഡില്‍ സര്‍ക്കാര്‍ പ്രതിനിധി, വിഷയ വിദഗ്ധന്‍, സര്‍വകലാശാല പ്രതിനിധി തുടങ്ങിവര്‍ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഉദ്യോഗാര്‍ഥിയുടെ അഭിമുഖത്തില്‍ പരിഗണിക്കേണ്ട ഘടകങ്ങളും ഓരോന്നിനും നല്‍കേണ്ട മാര്‍ക്കുകളും പ്രത്യേകം നിശ്ചയിച്ചിച്ചുണ്ട്. 
നെറ്റും എംഫില്ലും ഉണ്ടങ്കെില്‍ 5 മാര്‍ക്ക്‌, നെറ്റും പി എച്ച്ഡിയുമാണങ്കില്‍ 10 മാര്‍ക്ക്‌, ജെ ആര്‍ എഫ്, ഡിഎസ്സി പോലുള്ളവക്ക്‌ 5 മാര്‍ക്ക്‌, ദശീയ-അന്തര്‍ദശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ ഒരു മാര്‍ക്ക്‌ വീതം (പരമാവധി 8), സെമിനാറുകളിലെ പ്രബന്ധാവതരണത്തിന് ഒരു മാര്‍ക്ക്‌ വീതം പരമാവധി 4, ഗവേഷണ പദ്ധതികള്‍ക്ക്‌ പരമാവധി 5 മാര്‍ക്ക്‌ തുടങ്ങിയ രീതിയിലാണ് അതിന്‍റെ വിഭജനം.
അഭിമുഖത്തിലെ പ്രകടനത്തിന് 25 മാര്‍ക്ക്‌ ലഭിക്കും. ഈ മാര്‍ക്കാണ് മാനേജ്മെന്‍റിന്‍റെ ആയുധം. സീറ്റ് ഉറപ്പാക്കാന്‍ പണം മുടക്കിയവര്‍ക്ക്‌ അര്‍ഹമായ പരിഗണന ഇവിടെ കിട്ടും. മറ്റ് മേഖലകളില്‍ പിന്നാക്കം പോയാലും അതിന്‍റെ കുറവും അഭിമുഖത്തിലൂടെ പരിഹരിക്കും. ഓരോമാനേജ്മെന്‍റും അവര്‍ക്കിഷ്ടപ്പെട്ടവരെ മാത്രമാണ് ഇന്‍റര്‍വ്യു ബോഡില്‍ ഉള്‍പെടുത്തുക. കേരളത്തിലെ പ്രമുഖ കോര്‍പറേറ്റ് മാനേജ്മെന്‍റുകളെല്ലാം ഏതെങ്കിലും സമുദായവുമായി ബന്ധപ്പെട്ടവയാണ്. അവരുടെ സമുദായാംഗങ്ങളെയോ ഇഷ്ടക്കാരെയോ മാത്രം ബോഡില്‍ എത്തിക്കാനുള്ള ജാഗ്രത ഓരോതവണയും ഇവര്‍ കാണിക്കാറുണ്ട്. ചില മാനേജ്മെന്‍റുകള്‍ക്ക്‌ അഭിമുഖം നടത്താന്‍ സ്ഥിരം 'വിദഗ്ധര്‍'തന്നെയുണ്ട്. അധ്യാപക നിയമനത്തിലെ ഏറ്റവും അനായാസകരമായ അട്ടിമറി നടക്കുന്നത് അഭിമുഖങ്ങളിലാണ്. യുജിസി പറയുന്നതും സര്‍ക്കാര്‍ ഏര്‍്പ്പെടുത്തിയതും ഒന്നുമല്ല യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.

നാട്ടില്‍ നടക്കുന്നത്

ഈ വ്യവസ്ഥകളൊക്കെ നിലനില്‍ക്കെയാണ് വയനാട് ജില്ലയിലെ ഒരു എയിഡഡ് കോളജ്, അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കലും മറുപടി അയക്കലും അഭിമുഖവും എല്ലാം പതിവുപോലെ നടന്നു. ഒടുവില്‍ 'യോഗ്യനായ' ഒരാളെ കണ്ടെത്തി. എന്നാല്‍ അയാളെ നിയമിക്കും മുന്പ് കോളജ് വീണ്ടും അതേ പോസ്റ്റിലേക്ക്‌ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
അഭിമുഖം വരെയുള്ള മറ്റ് നടപടികളെല്ലാം മുറപോലെ നടന്നു. രണ്ടാം തവണയും നിയമനത്തിന് 'യോഗ്യനായി' കോളജ് കണ്ടെത്തിയത് ആദ്യം തെരഞ്ഞെടുക്കപ്പെട്ടയാളെത്തന്നെ. 
സംഭവം യാദൃശ്ചികമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നിയ ചിലര്‍ വിശദമായി അന്വേഷണം നടത്തി. അവര്‍ കണ്ടെത്തിയത് ഇത്രയുമാണ് - ആദ്യ വിജ്ഞാപനപ്രകാരം നിയമനം നടത്തി, സര്ക്കാര്‍ അംഗീകാരത്തിന് വേണ്ട പേപ്പറുകള്‍ തയാറാക്കുന്പോ‍ഴാണ് ഗുരുതരമായ ക്രമപ്രശ്നം ശ്രദ്ധയില്‍പെട്ടത്. ആദ്യ വിജ്ഞാപനത്തിന്റെ നടപടിക്രമങ്ങളുടെ സമയപരിധി കഴിഞ്ഞ ശേഷമാണ് തെരഞ്ഞെടുക്കപ്പെട്ടയാള്‍ അധ്യാപക നിയമനത്തിന് വേണ്ട യോഗ്യത നേടിയത് എന്നതായിരുന്നു പ്രശ്നം. അഥവ, അഭിമുഖം നടത്തുന്പോള്‍ നിയമപ്രകാരം അയോഗ്യനായ ഒരാളെയാണ് ഇന്‍റര്‍വ്യൂ ബോഡ് യോഗ്യനായി കണ്ടെത്തിയത് എന്നര്‍ഥം. തസ്തിക നേരത്തെ തന്നെ പണം മുടക്കി ഉറപ്പാക്കിയതായതിനാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും അയാളെ തന്നെ നിയമിക്കുകയല്ലാതെ മാനേജ്മന്‍റിന് വേറെ വ‍ഴിയുണ്ടായിരുന്നില്ല. 
ഏറെക്കുറെ എല്ലാ കോളജുകളിലും ഇതുതന്നെയാണ് നിയമനങ്ങളില്‍ നടക്കുന്നത്. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരായ ഒരു ട്രസ്റ്റ് ഇത്തവണ പരീക്ഷിച്ചത് മോക് ഇന്‍റര്‍വ്യൂ ആണ്. അപേക്ഷകരെ നേരത്തെ വിളിച്ചുവരുത്തി അഭിമുഖം നടത്തുക. യോഗ്യരായവരോട് പണം പറഞ്ഞ് ഉറപ്പിക്കുക. പിന്നീട് സര്‍ക്കാര്‍ പ്രതിനിധികളുമായി 'ഔദ്യോഗിക' അഭിമുഖം നടത്തി അയാളെത്തന്നെ തെരഞ്ഞെടുക്കുക. ഇങ്ങിനെ മോക്കില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ആവശ്യപ്പെട്ട പണം നല്‍കാന്‍ ക‍ഴിയാത്ത ഒരു ഉദ്യോഗാര്‍ഥി 'ഔദ്യോഗിക'അഭിമുഖം നടക്കുന്ന സ്ഥലത്ത് നോട്ടീസ് വിതരണം നടത്തിയത് കോ‍ഴിക്കോട്ട് ഈയിടെ വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. 
അക്കാദമിക നിലവാരവും മികച്ച ഉള്ളടക്കവും മതിയായ യോഗ്യതകളുമുള്ള പ്രത്ഭരായ ഉദ്യോഗാര്‍ഥികളെ പുറന്തളളിയാണ് പണം മുടക്കാന്‍ ക‍ഴിവുള്ളവര്‍ അധ്യാപകരായി എത്തുന്നത്. ഇങ്ങനെ വരുന്നവരെല്ലാം നിര്‍ദിഷ്ട യോഗ്യതകളുള്ളവരായിരിക്കും. അതിനാല്‍ സര്‍വകലാശാലകളെപ്പോലുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചെടത്തോളം ഇതില്‍ നിയമവിരുദ്ധ നടപടികള്‍ ഉണ്ടാകുന്നില്ല. ഇവ പരിശോധിക്കേണ്ട സര്‍വകലാശാലകളുടെ ഇക്കാര്യത്തിലെ പ്രവര്‍ത്തന പാരന്പര്യമാകട്ടെ, ഒട്ടും വിശ്വസിനീയവുമല്ല.

സര്‍വകലാശാലകളുടെ മാതൃക

എം ജി സര്‍വകലാശാലയില്‍ 20 വര്‍ഷത്തോളമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പഠന വിഭാഗം ഇപ്പോ‍ഴും താല്‍ക്കാലിക അധ്യാപകര്‍ മാത്രമുള്ള സ്വാശ്രയ ഡിപ്പാര്‍ട്ട്മന്‍റാണ്. ഇതിനൊപ്പം തുടങ്ങിയ മറ്റ് ഡിപ്പാര്‍ട്ട്മന്റുകളെല്ലാം റഗുലര്‍ പഠന വിഭാഗമായി മാറിയിട്ടും ഇവിടെ മാത്രം മാറ്റമുണ്ടായിട്ടില്ല. പിഎച്ച്ഡിയും ഡിഎസ്സിയുമൊക്കെയായി ഇവിടെ വന്ന അധ്യാപകര്‍ക്ക്‌, ഇത്തരം 'ആഢംഭരങ്ങളൊ'ന്നുമില്ലാത്ത ഡയറക്ടറുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പിന്‍വാങ്ങേണ്ടി വന്നു. ഈ ഡയറക്ടര്‍ക്ക്‌ തന്നെ പുനര്‍നിയമനം ലഭിക്കത്തക്ക രീതിയിലുള്ള മാനണ്ഡങ്ങള്‍ മാത്രം ഉപാധിയാക്കിയാണ്ഈ തസ്തികയിലേക്ക്‌ ഓരോതവണയും സര്‍വകലാശാല അപേക്ഷ ക്ഷണിക്കുക. കോ‍ഴ്സ് റഗുലറാക്കിയാല്‍ നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കേണ്ടിവരുമെന്നതിനാല്‍ അതിന്‍റെ കേടും കെടുതിയുമെല്ലാം കുട്ടികളുടെ ചുമലിലിറക്കിവച്ച് ഡയറക്ടറും സര്‍വകലാശാലയും സസുഖം വാ‍ഴുകയാണ്. ഡയറക്ടറേക്കാള്‍ കൂടുതല്‍ യോഗ്യതയുള്ള അധ്യാപകരെയും ഇവിടെ നിയമിക്കില്ല. 'അധിക' യോഗ്യതയുള്ളവരെ പുകച്ചു പുറത്തുചാടിക്കുകയും ചെയ്യും. 
ഒരു സ്ഥാപനം എന്ന നിലക്കുള്ള വ്യവസ്ഥാപിത ദുശ്ശീലങ്ങളുടെ സ്വാഭാവിക പരിണിതികളാണ് ഇവയെല്ലാം എന്ന ന്യായവാദമാണ് ഇത്തരം അനുഭവങ്ങളെക്കുറിച്ച് അക്കാദമിക ലോകം പൊതുവെ പറഞ്ഞൊ‍ഴിയുന്നത്. കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിക വിദഗ്ധര്‍ സര്‍വകലാശാല ഭരിച്ചപ്പോള്‍പോലും ഇത്തരം നിയമനങ്ങളും നടപടികളും ആവര്‍ത്തിക്കപ്പെട്ടു. വിദ്യാര്‍ഥികളെയും അക്കാദമിക നിലവാരം പോലുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണപരമായ ഘടകങ്ങളെയും പരിഗണിച്ചാകണം അധ്യാപക നിയമനമടക്കമുള്ള വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടതെന്ന പ്രാഥമിക മര്യാദ കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെല്ലാം ഒരുപോലെ അട്ടിമറിക്കപ്പെടുകയാണ്. പരിസ്ഥിതി പഠനം ഒരു ശാസ്ത്ര ശാഖയായി വികസിച്ചുവരുന്ന സമയത്താണ് കേരളത്തിലെ ഒരു പ്രമുഖ സര്‍വകലാശാല ഇതിനായി പ്രത്യേക പഠന വിഭാഗം ആരംഭിക്കുന്നത്. ഈ രംഗത്ത് അക്കാദമിക യോഗ്യതകളാലും അതിലുപരിയായ പ്രവര്‍ത്തനാനുഭവങ്ങളാലും സന്പന്നമായ വിദഗ്ധരുടെ വലിയൊരു നിരതന്നെ കേരളത്തിലും ഇന്ത്യയിലുമുണ്ട്. എന്നാല്‍ പുതിയ വകുപ്പ് തുടങ്ങിയപ്പോള്‍ അതിന്റെ ഡയറക്ടറായി അന്നത്തെ വൈസ്ചാന്‍സിലര്‍ കണ്ടെത്തിയത് സര്‍കലാശാലയിലെ കെമിസ്ട്രി വിഭാഗത്തിലെ ജൂനിയര്‍ അധ്യാപകനെയാണ്. ഇതിന് നിമിത്തമായത് ഇരുവരും തമ്മിലെ രാഷ്Ûടീയ ബന്ധവും. കേരളത്തിലെ ഏറ്റവും മികച്ച അക്കാമദമീഷ്യന്‍മാരിലൊരാളായി അറിയപ്പെടുന്നയാള്‍ വിസി ആയിരിക്കുന്പോ‍ഴാണ് ഈ നിയമനം നടന്നത്. കളത്തിന് പുറത്തിരുന്ന് മൂല്യവത്തായ വിദ്യാഭ്യാസ സംസ്കാരത്തെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ചമക്കുന്നവര്‍പോലും സര്‍വകലാശാല ഭരിച്ചപ്പോള്‍ അക്കാദമിക മേഖലയോട് അങ്ങേയറ്റത്തെ നെറികേടാണ് കാട്ടിയതെന്ന് ഈ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

തസ്തികകള്‍ ഉണ്ടാകുന്ന വിധം

വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ കാലിക്കറ്റ് സര്‍വകലാശാല പണ്ടൊരു കോ‍ഴ്സ് തുടങ്ങി. അഞ്ചോ ആറോ ബാച്ച് മാത്രമേ അതിന് ആയുസ്സുണ്ടായുളളൂ. ഹിസ്റ്ററിയിലാണോ പൊളിറ്റിക്കല്‍ സയന്‍സിലാണോ അതോ അറബിക്കിലാണോ കോഴ്സിനെ ഉള്‍പെടുേത്തണ്ടതെന്ന ചര്‍ച്ചയും തര്‍ക്കവും കോ‍ഴ്സ്അവസാനിപ്പിക്കുംവരെ പരിഹരിക്കാന്‍ സര്‍വകലാശാലക്ക്‌ ക‍ഴിഞ്ഞിരുന്നില്ല. അപകടം മുന്നില്‍കണ്ട പലരും പാതിവ‍ഴിയില്‍ പഠനം നിര്‍ത്തി മറ്റു കോ‍ഴ്സുകളിലേക്ക്‌ മാറി. മറ്റ് വ‍ഴികളില്ലാതെ അത് പൂര്‍ത്തിയാക്കാന്‍ വിധിക്കപ്പെട്ടവരാകട്ടെ പഠനം ക‍ഴിഞ്ഞതോടെ പെരുവ‍ഴിയിലുമായി. ഇങ്ങിനെ, പഠിച്ചിറങ്ങിയവര്‍ കടുത്ത പ്രതിസന്ധിയിലിരിക്കെയാണ്കാലിക്കറ്റ് സര്‍വകലാശാല ചില എയിഡഡ് കോളജുകളില്‍ ഹിസ്റ്ററി കോ‍ഴ്സ്അനുവദിക്കാന്‍ തീരുമാനിച്ചത്. ഈ കോ‍ഴ്സ് പഠിച്ചിറങ്ങിയ ഒരാള്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. അതോടെ മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ കോളജില്‍ പുതിയ കോ‍ഴ്സുണ്ടായി. വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ ബിഎ. പൊളിറ്റിക്കല്‍ സയന്‍സില്‍പെടുന്ന ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിന്‍റെ ഭാഗമായ ഏരിയ സ്റ്റഡീസിലെ ഒരു ഏരിയ മാത്രമാണ് വെസ്റ്റേഷ്യന്‍ സ്റ്റഡീസ്. അതിനെ ഇവിടെ ചേര്‍ത്തതാകട്ടെ ഹിസ്റ്ററിയുടെ കൂടെ. ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെയും ഫങ്ഷണല്‍  അറബിക്കിന്റെയും ഇസ്‌ലാമിക് ഹിസ്റ്ററിയുടെയും കന്പ്യൂട്ടര്‍ ആപ്ളിക്കേഷന്റെയും വരെ പേപ്പറുകള്‍ ഇതിലുണ്ട്. സര്‍വകലാശാലയില്‍ നിന്ന് വെസ്റ്റേഷ്യന്‍ പാഠം പഠിച്ചിറങ്ങിവര്‍ക്കുള്ള ജീവനോപാധിയായതിനാല്‍ ആരും പരിഭവിച്ചില്ല. അവിടെ നിയമനവും മറ്റും മുറപോലെ നടന്നു. 
സ്വാധീനശേഷിയുള്ളവരുടെ അടിയന്തിര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇങ്ങിനെ കോ‍ഴ്സുകളും തസ്തികകളും അനുവദിക്കുന്നത് കേരളത്തിലെ സര്‍വകലാശാലകളില്‍ സര്‍വ സാധാരണമാണ്. ഇത്തരം തസ്തികകളിലേക്കുള്ള നിയമനങ്ങളിലും പണം തന്നെയാണ് മുഖ്യ ഘടകം.
അധ്യാപക യോഗ്യത നേടിയ ശേഷം തൊ‍ഴിലന്വേഷിച്ചെത്തുന്നവരെ തന്നെ തസ്തിക സൃഷ്ടിച്ചെടുക്കാന്‍ മാനേജ്മന്‍റുകള്‍ നിയോഗിക്കുന്നതും കേരളത്തില്‍ പതിവാണ്. ഇങ്ങിനെ സ്ഥാപന ഉടമക്ക്‌ വേണ്ടി സര്‍ക്കാറാപ്പീസുകള്‍ കയറിയിറങ്ങാന്‍ കരാറെടുക്കുന്നതിന് പോലും ലക്ഷങ്ങള്‍ മുന്‍കൂര്‍ നല്‍കണം. ഒരു തസ്തിക അനുവദിക്കാന്‍ ആ‍ഴ്ചയില്‍ 12 മണിക്കൂര്‍ ജോലി വേണമെന്നതാണ് നിലവിലെ നിയമം. അതിന് താ‍ഴെയുള്ളതിനെല്ലാം ഗസ്റ്റ് ലക്ചറര്‍മാരെ അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നയം. എന്നിട്ടും ആറ് മണിക്കൂര്‍ മാത്രമുള്ള വിഷയങ്ങളിലെ തസ്തികകളിലേക്ക്‌ പണം നല്‍കിയ ശേഷം വര്‍ഷങ്ങളായി സെക്രട്ടേറിയറ്റില്‍ കാത്തുനില്‍ക്കുന്ന നിരവധിപേര്‍ കേരളത്തിലുണ്ട്. ഈ നിയന്ത്രണമെല്ലാം നിലനില്‍ക്കെ നിലന്പൂരിലെ ഒരു എയിഡഡ് കോളജിന് ഈയിടെ സംസ്ഥാന സര്‍ക്കാര്‍ 9 തസ്തിക ഒറ്റയടിക്ക്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 
മാനേജ്മന്‍റിന് പണം നല്‍കുന്നവര്‍ക്ക് നിയമനം ഉറപ്പാക്കാന്‍ യുക്തിരഹിതമായി കോ‍ഴ്സുകളും കോന്പിനേഷനുകളും സൃഷ്ടിച്ച് തസ്തികകളുണ്ടാക്കുന്നതാണ് മറ്റൊരു രീതി. കോ‍ഴിക്കോട്ടെ ഒരു പ്രമുഖ എയിഡഡ് കോളജില്‍ ഹിസ്റ്ററിക്കൊപ്പം സബ്സിഡിയറിയായി മള്‍ട്ടി മീഡിയ കോ‍ഴ്സുണ്ട്. മലപ്പുറത്തൊരു കോളജില്‍ ഹിസ്റ്ററിക്കൊപ്പം പഠിപ്പിക്കുന്നത്Ûട്രാവല്‍ ആന്‍റ് ടൂറിസമാണ‌്‍. ഇംഗ്ലീഷിനൊപ്പം പൊളിറ്റിക്കല്‍ സയന്‍സും. മലപ്പുറത്തെ പ്രമുഖ വനിതാ കോളജില്‍ ഇതിനേക്കാള്‍ വിചിത്രമാണ് കാര്യം. ഇവിടെ ഹിസ്റ്ററിക്ക്‌ അധ്യാപകനെ നിയമിച്ചു. ക്ലാസ് ആ‍ഴ്ചയില്‍ 6 മണിക്കൂര്‍ മാത്രം. തസ്തിക അംഗീകരിക്കാന്‍ പക്ഷെ 12 മണിക്കൂര്‍ വേണം. ഇതിന് മാനേജ്മെന്‍റ് കണ്ടെത്തിയ എളുപ്പ വ‍ഴി ഈ അധ്യാപകന തന്നെ പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കാന്‍ നിയോഗിക്കുക എന്നതായിരുന്നു. സര്‍ക്കാറിനും സര്‍വകലാശാലക്കും ഒരുപോലെ സന്തോഷം. എല്ലാം ഹ്യുമാനറ്റീസാണല്ലോ എന്നാശ്വസിക്കുകയും ഈ നടപടികളെല്ലാം ഹ്യുമാനിറ്റേറിന്‍ ഗ്രൗണ്ടിലാണ് എന്ന് വിശ്വസിക്കുകയും ചെയ്യുക എന്നതുമാത്രമാണ് വിദ്യാര്‍ഥികളുടെ മുന്നിലുള്ള ഏകവ‍ഴി.

പുറന്തള്ളപ്പെടുന്നവര്‍

പണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല യോഗ്യരായവര്‍ പുറന്തള്ളപ്പെടുന്നത്. എയിഡഡില്‍ സാമുദായിക ഘടകങ്ങളും സര്‍വകലാശാലകളില്‍ സംവരണ അട്ടിമറിയും ഇതിന് വലിയ കാരണങ്ങളായി മാറുന്നുണ്ട്. കേരളത്തിലെ മിക്കവാറും സ്വകാര്യ കോളജുകളെല്ലാം എതെങ്കിലും സാമുദായിക സംഘടനയുടെ നിയന്ത്രണത്തിലാണ്. സംഘടിതരായ എല്ലാ ജാതി-മത വിഭാഗങ്ങള്‍ക്കും കോര്‍പറേറ്റ് സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്‍റ് സംഘടനകള്‍ തന്നെയുണ്ട്. എംഇഎസ്, എസ് എന്‍ ഡി പി, എന്‍ എന്‍ എസ്, വിവിധ ക്രൈസ്തവ സഭകള്‍... ഇവക്കെല്ലാം നിരവധി കോളജുകളുമുണ്ട്. എന്നാല്‍ ഇവരുടെ എല്ലാം നിയമനങ്ങളില്‍ നിന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ പുറന്തള്ളപ്പെടുകയാണ്. എന്‍ എസ് എസും ക്രൈസ്തവ സഭകളും ഇതര ജാതി, മത വിഭാഗങ്ങളെ അധ്യാപക തസ്തികകളിലേക്ക്‌ പരിഗണിക്കാറില്ല. ആനുപാതികമായി മറ്റ് മതസ്തരെ നിയമിക്കണം എന്ന് നയപരമായി തീരുമാനമെÓടുത്തിട്ടുള്ളത് എം ഇ എസ് മാത്രമാണ്. എസ് എന്‍ ഡി പിയുടെ കോളജുകളിലും ഇതര വിഭാഗങ്ങള്‍ക്ക്‌ കാര്യമായ പ്രാതിനിധ്യം ലഭിക്കാറില്ല, എന്നാല്‍ പൂര്‍ണമായി നിരാകരിക്കപ്പെടാറുമില്ല. അതേമസയം മാനേജ്മെന്റുകളുടെ സമുദായാംഗങ്ങളാണെങ്കിലും പണം നല്‍കണമെന്ന കാര്യത്തില്‍ ഈ പറഞ്ഞ സംഘങ്ങളൊന്നും അല്‍പം പോലും വിട്ടുവീഴ്ച ചെയ്യാറില്ല. കോളജ് അധ്യാപനം സ്റ്റാറ്റസ് അടയാളമായി കണക്കാക്കുന്ന സന്പന്നര്‍ വന്‍ തുക മുടക്കി തസ്തികകള്‍ വാങ്ങുന്നതും കോളജുകളില്‍ വന്നുപോകുന്നവര്‍ മാത്രമായി മാറുന്നതും ഇത്തരം സ്ഥാപനങ്ങളില്‍ കാണാം. കോളജുകള്‍ ഇത്തരത്തില്‍ സാമുദായിക അധ്യാപകരുടെ തുരുത്തുകളായി മാറുന്നതും കോളജുകളിലെ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളെയും അതിന്റെ വൈവിധ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. 

അക്കാദമിക് വ്യവസായം

അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ യുജിസി പലതരം മാനദണ്ഡങ്ങളും നിന്ത്രണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. പുസ്തക പ്രസിദ്ധീകരണത്തിന് െഎ എസ് ബി എന്‍ നന്പറും പ്രബന്ധങ്ങള്‍ക്ക് െഎ എസ് എസ് എന്‍ നന്പറും നിര്‍ബന്ധമാക്കിയത് ഇത്തരമൊരു നിയന്ത്രണത്തിന്റെ ഭാഗമായാണ്.  ഇതെല്ലാം അനായാസം മറികടന്നാണ് പണം മുടക്കി അധ്യാപകരാകാന്‍ ഉദ്യോഗാര്‍ഥികള്‍ എത്തുന്നത്.  ഇത് കേരളത്തിലും ഇന്ത്യയിലും പുതിയൊരു ബിസിനസ് മേഖലക്കും തുടക്കംകുറിച്ചിട്ടുണ്ട് - അക്കാദമിക് വ്യവസായം. പണം മുടക്കിയാല്‍ ഏത് പ്രബന്ധവും സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ സൌകര്യമോരുക്കുന്ന ഏജന്‍സികള്‍ ഇന്ന് രാജ്യത്ത് വ്യാപകമാണ്. സ്വന്തമായി വെബ്സൈറ്റും പരസ്യബോഡും മറ്റും സ്ഥാപിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 
ISSN നന്പറുള്ള ഒരു പ്രസിദ്ധീകരണത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ 2000-5000 രൂപയുടെ ചിലവേയുള്ളൂ. 25000 രൂപ മുടക്കിയാല്‍ ISBN നന്പര്‍ സഹിതം പുസ്തകം പ്രസിദ്ധീകരിക്കാം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ 10 ISBN നന്പര്‍ ലഭിക്കും. ഇത് മറിച്ചുവിറ്റ് പണമുണ്ടാക്കുന്നവര്‍ മുതല്‍ സെമിനാര് സംഘടിപ്പിച്ച് കൊടുക്കുന്നവര്‍ വരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ യുജിസി തന്നെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഫണ്ട് നല്‍കുന്നുണ്ട്. ഈ ഫണ്ടുപയോഗിച്ച് സെമിനാറുകള്‍ നടത്തിക്കൊടുക്കുകയാണ് ഏജന്‍സികള്‍ ചെയ്യുന്നത്. ഇങ്ങിനെ 'മികവ്' തെളിയിക്കുന്നവരാണ് ഇപ്പോള്‍ അധ്യാപകരായി എത്തുന്നവരില്‍ ഒരുവിഭാഗം. 
അംഗീകൃത പ്രസിദ്ധീകരണങ്ങളില്‍ അധ്യാപകര്‍ പ്രബന്ധം എഴുതുന്നതും സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമെല്ലാം കോളജുകള്‍ക്ക് നാക്ക് അക്രഡിറ്റേഷന്‍, സ്വയംഭരണ പദവി തുടങ്ങിയവ നല്‍കുന്നതില്‍ പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കോളജുകള്‍ തന്നെ ഇപ്പോള്‍ ഇതൊരു വരുമാന മാര്‍ഗമായി വികസിപ്പിക്കുകയാണ്. ISSN, ISBN രജിസ്ട്രേഷനുകളുള്ള പ്രസിദ്ധീകരണങ്ങളോ വെബ്സൈറ്റുകളോ സ്വന്തമായി തുടങ്ങുകയാണ് കോളജുകള്‍. അതേ കോളജിലുള്ള അധ്യാപകര്‍ക്ക് മാത്രമേ അതില്‍ എഴുതാന്‍ അഴസരം കൊടുക്കൂ. പുറത്തുനിന്നുള്ളവര്‍ക്ക് അവസരം കൊടുക്കുന്നതിനെ അധ്യാപകര്‍ സംഘടിതമായി തന്നെ എതിര്‍ത്ത സംഭവങ്ങള്‍ വരെ കേരളത്തിലുണ്ട്. ഇങ്ങിനെ ലേഖനമെഴുതുന്നതിന് പണം വാങ്ങുന്ന മാനേജ്മെന്റുകളും കേരളത്തിലുണ്ടത്രെ. പണം കൊടുത്ത് അധ്യാപകരായി മാറുന്നവര്‍ അവരുടെ തൊഴില്‍ കാലയളവിലുടനീളം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സ്വന്തം 'മികവ്' നിലനിര്‍ത്താന്‍ പണം മുടക്കിക്കൊണ്ടേയിരിക്കുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്. അര്‍ഹരായവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയും പാതി പഴുപ്പിച്ചെടുത്തവര്‍ക്ക് സ്ഥലം കയ്യടക്കാന്‍ അവസരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന അക്കാദമിക് സംവിധാനത്തിന്റെ ദൌര്‍ബല്യങ്ങളില്‍ നിന്നാണ് ഇത്തരം സമാന്തര ബിസിനസ് മേഖലകള്‍ ശക്തിപ്പെടുന്നത്.
നിശ്ചിത മണിക്കൂര്‍ ജോലി ചെയ്യേണ്ടതില്ലാത്ത വിഷയങ്ങളിലെ തസ്തികകള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നില്ല. പകരം എയിഡഡ്, സര്‍ക്കാര്‍ കോളജുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കാനാണ് നിര്‍ദേശം, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് 25,000 രൂപയും അല്ലാത്തവര്‍ക്ക് 15,000 രൂപയുമാണ് ശന്പളം നിശ്ചയിച്ചിരുക്കുന്നത്. എന്നാല്‍ ഈ തുക പലയിടത്തും ഗസ്റ്റ് അധ്യാപകര്‍ക്ക് ലഭിക്കാറില്ല. 7000 മുതല്‍ 10,000 വരെയാണ് പൊതു നിലവാരം. ഇതുതന്നെ യഥാസമയം അനുവദിക്കാറുമില്ല. ഈ രംഗത്തെ അനിശ്ചിതത്വം മികച്ച ഉദ്യോഗാര്‍ഥികളെ അധ്യാപനത്തില്‍ നിന്ന് അകറ്റുകയാണ്. ഗസ്റ്റ് തസ്തികകള്‍ മറിച്ചുകൊടക്കുന്ന രീതിയും  നിലവിലുണ്ട്. അവധിയില്‍ പോകുന്ന സ്ഥിരം അധ്യാപകര്‍ നിശ്ചിത തുക ഈടാക്കി ഗസ്റ്റുകളെ നിയമിക്കുകയും അധ്യാപകര്‍ ഇതിന് വേണ്ടി മാത്രം അവധിയെടുക്കുകയും ചെയ്യുന്നുണ്ട്. ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (എഫ് െഎ പി)  ഇതിന് പറ്റിയ പദ്ധതിയായി മാറിയിട്ടുമുണ്ട്. ഇങ്ങിനെ സര്‍ക്കാറിന്റെ പണം ലഭിക്കുന്ന ഏത് സാഹചര്യത്തെയും കൂടുതല്‍ ലാഭകരമാക്കി മാറ്റാന്‍ കഴിയുന്ന ഇടപാടുകളായി വികസിപ്പിക്കുകയാണ് അക്കാദമിക രംഗത്തുള്ളവര്‍ ഇപ്പോള്‍ ചെയ്യുന്നത്. 


ഫാമിലി ഇംപ്രൂവ്മെന്റ് പ്രോഗ്രാം

സര്‍വീസിലുള്ള കോളജ് അധ്യാപകര്‍ക്ക് ഗവേഷണം നടത്താനും നേരത്തെയുള്ള ഗവേഷണം പൂര്‍ത്തിയാക്കാനും അവസരം നല്‍കുന്ന പദ്ധതിയാണ് ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (എഫ് െഎ പി). ഒരു കോളജിലെ 20 ശതമാനം അധ്യാപകര്‍ക്ക് ഒരേ സമയം അതിന് അമുമതി  ലഭിക്കും. മൂന്ന് വര്‍ഷമാണ് കാലാവധി. ഈ സമയത്ത് അധ്യാപകര്‍ക്ക് ശന്പളത്തോടുകൂടിയ അവധി ലഭിക്കും. പകരം ഒരാളെ അധ്യാപകനായി കോളജില്‍ നിയമിക്കാം. അതിനുള്ള വേതനവും യുജിസി നല്‍കും. 
കേരളത്തിലെ ഒരുപിടി അധ്യാപകര്‍ ഇപ്പോള്‍ എഫ് ഐ പിക്കാരാണ്. മൂന്നുവര്‍ഷം വെറുതെ നടക്കാമെന്ന സൌകര്യമാണ് അധ്യാപകരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പകരം പഠിപ്പിക്കാന്‍ ആളില്ലെന്ന ആധിയോ അവര്‍ക്ക് വേതനം കിട്ടാതാകുമെന്ന ആകുലതയോ ഇല്ലാതെ, സ്വന്തം വരുമാനം തടസ്സപ്പെടില്ലെന്ന സമാധാനത്തോടെ ദീര്‍ഘകാല 'പാഠ്യേതര പരിപാടി'കള്‍ക്ക് ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കാനുള്ള അവസരമാണ് ഇത് കൊണ്ടുവന്നത്. 
വീടുപണി, റിയല്‍ എസ്റ്റേറ്റ് കച്ചവടം, വിദേശ യാത്ര, ബിസിനസുകള്‍ തുടങ്ങിയ പദ്ധതികള്‍ അധ്യാപകര്‍ ആസൂത്രണം ചെയ്യുന്നത് എഫ് ഐ പി അവധിയുടെ അടിസ്ഥാനത്തിലായിരിക്കുന്നു. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്കിടയില്‍ ഫാമിലി ഇംപ്രൂവ്മെന്റ് പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ വിട്ടുപോകുന്ന വീട്ടുകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അവധിക്കാലം. ഇങ്ങിനെ അവധിയില്‍പോകുന്നവരില്‍ ഗവേഷണം പൂര്‍ത്തിയാക്കുന്നവര്‍ തന്നെ വിരളമാണ്. സാന്പത്തിക ബാധ്യതയില്ലാതെ  താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ അവസരം കിട്ടുകയും അതില്‍ തന്നെ സാന്പത്തിക നേട്ടത്തിന് ചില സാധ്യതകള്‍ ഉള്ളടങ്ങിയിരിക്കുകയും ചെയ്യുന്നതിനാല്‍ മാനേജ്മെന്റുകള്‍ക്കും ഈ അവധിയുടെ കാര്യത്തില്‍ സന്തോഷമേയുള്ളൂ. 
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോഴുള്ള വൈസ്ചാന്‍സിലര്‍ ചുമതലയേറ്റതുമുതല്‍ ഗവേഷകരും വിസിയും ഇരുചേരിയിലായി കടുത്ത പോര് നടക്കുന്നുണ്ട്. സംഘര്‍ഷത്തോളമെത്തിയ ഈ ചേരിപ്പോരിലെ ഒരു പ്രധാന വിഷയം എഫ് ഐ പിയാണ്. എഫ് ഐ പി ആനുകൂല്യം പറ്റിയ ശേഷം തിസീസ് സമര്‍പിക്കാത്തവരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ വിസി തീരുമാനിച്ചു. 102 അധ്യാപകരില്‍ നിന്നായി ഈയിനത്തില്‍ 10 കോടി രൂപ തിരിച്ചുകിട്ടാനുണ്ടെന്നാണ് സര്‍വകലാശാലയുടെ കണക്ക്. പണം പറ്റിയ ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ പെന്‍ഷന്‍ തടയണമെന്നുവരെ സര്‍വകലാശാല ശിപാര്‍ശ ചെയ്തു. ഇത് കാലിക്കറ്റ് സര്‍വകലാശാലയിലെ മാത്രം കാര്യമല്ല. എല്ലായിടത്തും സമാനമായ സ്ഥിതിവിശേഷം തന്നെയാണെന്ന് ബോധ്യപ്പെട്ട  ലോക്കല്‍ ഫണ്ട് ഒാഡിറ്റ് വിഭാഗം, എഫ് ഐ പി പദ്ധതിയെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ചെയ്തിരുന്നു. 

നിക്ഷേപകരും ഉപഭോക്താക്കളും

പണവും രാഷ്ട്രീയ സ്വാധീനവുമുള്ള ഒരുപറ്റം തൊ‍ഴിലന്വേഷകര്‍ക്കും അവരെ കാത്തിരിക്കുന്ന കുറേ തൊ‍ഴിലുടമകള്‍ക്കും ഇവരിരുവര്‍ക്കും ഭൗതിക പശ്ചാത്തലമൊരുക്കാന്‍ 'സന്നദ്ധരായ' അനുബന്ധ ഇടപാടുകാര്‍ക്കും മേല്‍ക്കൈയുള്ള വിവിധ തരം സാന്പത്തിക വ്യവഹാരങ്ങളുടെ ഭൂമികയാണ് ഇന്ന് കോളജ് അധ്യാപന മേഖല. തെ‍ഴിലാളിക്ക്‌ ശന്പളം കൊടുക്കേണ്ടതില്ലാത്ത തൊ‍ഴിലുടമ, ഇറക്കുന്ന പണത്തിന്റെ ലാഭകരമായ തിരുച്ചുവരവിന് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കുന്ന തൊ‍ഴിലന്വേഷകന്‍, ഒരിക്കലും നഷ്ടത്തിലാകില്ലെന്ന് ഉറപ്പുള്ള ഇടപാടിനിറങ്ങുന്ന ഇരുവിഭാഗത്തിനും സ്വീകാര്യമായ പശ്ചാത്തല സൗകര്യമൊരുക്കുന്ന അക്കാദമിക് വ്യവസായികള്‍... ഇവരെല്ലാം ചേര്‍ന്ന് വന്‍തോതില്‍ പണവും രാഷ്ട്രീയ സ്വാധീനവും നിക്ഷേപിക്കുന്പോള്‍ അതില്‍നിന്ന് സ്വാഭാവികമായും ഉണ്ടാകുന്ന ഉത്പന്നങ്ങളില്‍ ഒന്നു മാത്രമായാണ് ഇന്ന് അധ്യാപക സമൂഹം  രൂപപ്പെടുന്നത്; സ്വകാര്യ കോളജുകളില്‍ വിശേഷിച്ചും.അതുകൊണ്ടുതന്നെയാണ് നവീന വിദ്യാഭ്യാസ സങ്കല്പങ്ങളോട്അധ്യാപകരില്‍ വലിയ വിഭാഗം മുഖം  തിരിഞ്ഞുനില്‍ക്കുന്നതും. കേരളത്തില്‍ ഏറ്റവുമൊടുവില്‍ നടപ്പായ   ക്രഡിറ്റ് ആന്‍റ് സെമസ്റ്റര്‍   സന്പ്രദായത്തോട് ഒരുപറ്റം അധ്യാപകര്‍ ഇപ്പോഴും തുടരുന്ന വിമുഖത ഇതോട് ചേര്‍ത്തുവായിക്കണം.  ഗവേഷണ മേഖലയിലും മറ്റും അനുഭവപ്പെടുന്ന മുരടിപ്പിന്‍റെ കാരണങ്ങളിലൊന്നും ഇതുതന്നെയാണ്. 
ഈ വ്യവസായത്തില്‍ തൊ‍ഴിലുടമയും തൊ‍ഴിലന്വേഷകനും ഒരേ സമയം നിക്ഷേപകനും ഉപഭോക്താവുമാണ്. പണമിറക്കുന്നവന്‍ തന്നെ ഉപഭോക്താവായി മാറുന്ന ഒരു കച്ചവടവും നഷ്ടത്തില്‍ പര്യവസാനിക്കില്ല. എന്നാല്‍ ഇവിടെ നഷ്ടം സഹിക്കേണ്ടി വരുന്നത് പൊതുഖജനാവാണ്. അതിലേക്ക്‌ മുതല്‍കൂട്ടുന്ന സാധാരണക്കാരനാണ്. അതിന്‍റെ നഷ്ടം അനുഭവിക്കേണ്ടി വരുന്നത് അവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളാണ്. അവര്‍ക്ക്‌ സ്റ്റേറ്റ് കൊടുക്കേണ്ട ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശമാണ് അട്ടിമറിക്കപ്പെടുന്നത്. കരിക്കുലം രൂപകല്‍പന മുതല്‍ നിയമനം വരെയുള്ള സമസ്ത മേഖലകളിലും 'ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന നയത്തില്‍ മാത്രമൂന്നി നിന്നുകൊണ്ടുള്ള പരിഷ്കാരങ്ങള്‍ക്ക്‌ ഭരണകൂടം ധൈര്യം കാണിച്ചാല്‍ മാത്രമേ പണമിടപാടുകാര്‍ പരസ്പര സഹായത്തോടെ നിയന്ത്രിക്കുന്ന അക്കാദമിക് വ്യവസായമെന്ന ഈ ദൂഷിതവലയത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ പുറത്തെടുക്കാന്‍ ക‍ഴിയൂ.

(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്ത് 3 -2015)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...