Friday, May 1, 2020

മുഹമ്മദ് സലായുടെ സുജൂദും സോനുനിഗമിന്റെ ട്വീറ്റും

പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്ത് നടത്തുന്ന ഏതുപ്രതികരണവും അതത് രാജ്യങ്ങളുടെ സംസ്കാരത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സലാ ഇഫക്ട് ഉദ്ദരിച്ച് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും. സോഷ്യല്‍മീഡിയയില്‍ പ്രവാസി സംഘികള്‍ സൃഷ്ടിക്കുന്ന വിദ്വേഷക്കാറ്റ് ഏതുദിശയിലാണ് തിരിഞ്ഞടിക്കുക എന്നത് അപ്രവചനീയമായിരിക്കും.


ഇസ്‍ലാമികാരാധാനക്രമമായ നമസ്കാരത്തിന്റെ ഭാഗമായി നടക്കുന്ന ബാങ്കുവിളിക്കും (അദാന്‍) പ്രവാചകന്‍ മുഹമ്മദിനുമെതിരെ മൂന്നുവര്‍ഷം മുന്പാണ് പ്രശസ്ത ഇന്ത്യന്‍ ഗായകന്‍ സോനുനിഗം വിദ്വേഷവും വെറുപ്പും കലര്‍ന്ന വര്‍ഗീയ സ്വഭാവമുള്ള ഒരു ട്വിറ്റര്‍ പ്രതികരണം നടത്തുന്നത്. എന്നാല്‍ ഏതാനും ദിവസം മുന്പ് അത് വൈറലായി. ബിജെപി-സംഘ്പരിവാര്‍ നേതാക്കളുടെ മുസ്‍ലിം വിരുദ്ധ വര്‍ഗീയ പ്രസ്താവനകളും അറബ് വംശജരായ സ്ത്രീകളെക്കുറിച്ച് ബിജെപി നേതാവ് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളും ഗള്‍ഫ് ലോകത്തുണ്ടാക്കിയ അതിരൂക്ഷമായ പ്രതികരണത്തിന്റെ തുടര്‍ച്ചയായാണ് സോനുനിഗമിന്റെ പോസ്റ്റ് വീണ്ടും പൊങ്ങിയത്. ദുബൈയില്‍ പഠിക്കുന്ന മകനെക്കാണാന്‍ കുടുംബ സമേതം അവിടെയെത്തി ലോക്ക്ഡൌണില്‍ കുടുങ്ങിക്കിടക്കുന്നതിനിടെ, ഈ ഇന്ത്യന്‍ ഗായകന് അതികഠിനമായ എതിര്‍പ് നേരിട്ട് ട്വിറ്റര്‍ അക്കൌണ്ട്  ഉപേക്ഷിക്കേണ്ടി വന്നു. ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഗള്‍ഫില്‍ ജോലിയും താമസവും തുടരുന്നതിനിടെ തന്നെ അന്നാട്ടുകാരുടെ മതപരവും വൈവകാരികവുമായ വിശ്വാസ ആചാരങ്ങളെ വിദ്വേഷപൂര്‍വം ആക്ഷേപിക്കുന്നത് വ്യാപകമാണെന്ന തദ്ദേശവാസികളുടെ തിരിച്ചറിവാണ് അസാധാരണമായ പ്രതിഷേധം ഉയര്‍ത്തിവിട്ടത്. അതുപിന്നെ ഇന്ത്യയിലെ ഇസ്ലാംഭീതിയും കാവിഭീകരതയും ലോക വ്യാപക ചര്‍ച്ചയാക്കുകയും അന്താരാഷ്ട്ര സംഘടനകളുടെ ഗൌരവതരമായ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്രയും വിപുലമായ സോഷ്യല്‍മീഡിയ പ്രചാരണമായി മാറുകയും ചെയ്തു.

ഒരു രാജ്യത്ത് താമസിക്കുന്ന വിദേശികളോട് തദ്ദേശീയര്‍ക്കുണ്ടാകുന്ന  എതിര്‍പ്‍/വിരോധം/വിവേചനം/വിദ്വേഷം തുടങ്ങിയവയെക്കുറിച്ച് ലോകവ്യാപകമായി പലതരം പഠനങ്ങള്‍ നടക്കുന്നുണ്ട്. xenophobia അഥവ പരദേശിസ്പര്‍ധ എന്നാണ് ഇതിനെ പൊതുവെ വിളിക്കുന്നത്.  മനുഷ്യരുടെ കുടിയേറ്റം ഏതെങ്കിലും തരത്തില്‍ നടക്കുന്ന രാജ്യങ്ങളിലെല്ലാം പലതലത്തില്‍ പരദേശി സ്പര്‍ധ പ്രവര്‍ത്തിക്കുന്നുണ്ട്. മതം, വംശം, വര്‍ണം, തൊഴില്‍, സാന്പത്തികാന്തരം, സാമൂഹിക പദവി തുടങ്ങിയവയെല്ലാം പരദേശിസ്പര്‍ധക്ക് കാരണമാണ്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പരദേശി സ്പര്‍ധ മനുഷ്യാവകാശ ലംഘനമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇതിനെതിരെ ലോകത്താകെ പലതരം മുന്നറ്റങ്ങളും സാമൂഹിക പ്രതിരോധ പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നുമുണ്ട്. തദ്ദേശീയര്‍ക്ക് വിദേശ തൊഴിലന്വേഷകരോടുണ്ടാകുന്ന വിദ്വേഷമാണ് ഇത്. എന്നാല്‍ ഇതിന് നേരെ വിപരീതാവസ്ഥയിലുള്ള കുറ്റകൃത്യമാണ് ഗള്‍ഫ് രാജ്യത്തെ പൌരന്മാര്‍ ഇന്ത്യക്കാരില്‍നിന്ന് നേരിട്ടത്. ഒരു രാജ്യത്ത് തൊഴിലന്വേഷിച്ചെത്തി, അവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ തന്നെ അതേ രാജ്യത്തിന്റെ സംസ്കാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മനുഷ്യര്‍ക്കും സ്ത്രീകള്‍ക്കും എതിരെ ക്രിമിനല്‍ സ്വഭാവത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തുകയാണ്. ലോകത്ത് ഇതുവരെ പ്രകടമായിട്ടില്ലാത്ത തരം വിദ്വേഷക്കുറ്റം!  ലോകത്ത് അത്രപരിചിതമല്ലാത്ത തരത്തിലുള്ള ഈ വംശീയാതിക്രമം ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യേകതയായിരിക്കണം.



എങ്കിലും പരദേശി സ്പര്‍ധ ഒരു നാട്ടിലെ പൌരന്‍മാര്‍ക്കിടയില്‍ രൂപപ്പെടാനിടയാകുന്ന സാഹചര്യങ്ങളെക്കുറിച്ച പഠനം ഈ സന്ദര്‍ഭത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പ്രാഥമികമായി സാന്പത്തിക കാരണങ്ങളാണ് അതിന് പറയുന്നത്. സെനോഫോബിയ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ കുടിയേറ്റ തൊഴിലാളികളുടെ ക്രിമിനല്‍ സ്വഭാവവും അത്തരമാളുകളില്‍നിന്ന് തദ്ദേശീയര്‍ക്കുണ്ടാകുന്ന അനുഭവങ്ങളും സുപ്രധാന കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 31 ശതമാനം ആളുകളില്‍ പരദേശി സ്പര്‍ധയുണ്ടാക്കുന്നത്, കുടിയേറ്റത്തൊഴിലാളികളുടെ ക്രിമിനല്‍ സ്വഭാവവും അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും രാജ്യത്ത് അവര്‍ നടത്തുന്ന തട്ടിപ്പുകളുമാണെന്നാണ് ഡര്‍ബനിലെ ക്വാസുലു-നാറ്റല്‍ സര്‍കലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.
സെനോഫോബിയയുണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാന കാരണങ്ങളില്‍ രണ്ടാമത്തേതും ഇതുതന്നെ. 10 ശതമാനത്തോളം തദ്ദേശീയരില്‍ സെനഫോബിയയുണ്ടാക്കുന്നത്‍, അവരുടെ സംസ്കാരത്തില്‍ വിദേശികളുണ്ടാക്കുന്ന ആഘാതമാണ്. അറബികളുടെ സംസ്കാരത്തിനും മതവിശ്വാസങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍, മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരായ തദ്ദേശീയ വികാരം സൃഷ്ടിക്കപ്പെടാന്‍ കാരണമായേക്കും.

കുടിയേറ്റ തൊഴിലാളികളോട് ഏറ്റവും സൌഹാര്‍ദപരവും സഹിഷ്ണുതാപൂര്‍ണവുമായ സമീപനം സ്വീകരിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങളിലെ പൌരന്മാര്‍. ഒരു രാജ്യത്തെ സെനോഫോബിയയുടെ തോത് അളക്കാന്‍ ഗവേഷകര്‍ സ്വീകരിക്കുന്ന മാനദണ്ഡം അവിടത്തെ Migration Acceptance Index (MAI) ആണ്. കുടിയേറ്റ തൊഴിലാളികളോട് ഒരു രാജ്യം എത്രത്തോളം സഹിഷ്ണുത കാണിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. അഥവ എം എ ഐ കൂടുതലായ രാജ്യങ്ങള്‍ കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യവും അന്യരാജ്യ തൊഴിലാളികള്‍ ഏറ്റവും സുരക്ഷിതവുമായ രാഷ്ട്രങ്ങളായിരിക്കും എന്നര്‍ഥം. ഇതിന്റെ ആഗോള ശരാശരി 5.29/9 ആണ്. ജി സി സി രാജ്യങ്ങളുടെ ആകെ ഇന്‍ഡക്സ് 6.11 ഉം. വിദേശ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ജി സി സിയെന്നര്‍ഥം. ലോകത്തില്‍ തന്നെ വിദേശികളോടുള്ള സഹിഷ്ണുതയില്‍ നാലാം സ്ഥാനമാണിത്. യൂറോപ്പും യുറോപ്യന്‍ യൂണിയനുമെല്ലാം ഇതിന് പിറകിലേ വരൂ. ഇത്തരമൊരു മേഖലയിലാണ് ഇന്ത്യന്‍ വംശീയവാദികള്‍‍, മുവുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരായി വളര്‍ന്നേക്കാവുന്ന തരത്തില്‍ തദ്ദേശീയരുടെ വൈകാരികത ആളിക്കത്തിക്കുന്നത് എന്നതാണ് വിചിത്രം. 'നിങ്ങള്‍ നിശ്ചയമായും വിദ്വേഷം കാണിക്കേണ്ട തരത്തിലുള്ള ക്രിമിനിലുകളാണ് ഞങ്ങള്‍' എന്നാണ് ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് അവര്‍ക്കെതിരെ വംശീയാക്രമണം നടത്തുന്നവര്‍ അന്നാട്ടുകാര്‍ക്ക് ഇന്ത്യന്‍  പ്രവാസികളെക്കുറിച്ച് നല്‍കുന്ന സന്ദേശം. സ്വന്തം രാജ്യത്തപ്പോലും ഒറ്റുകൊടുക്കുന്ന ഈ വിചിത്ര സ്വഭാവവും ഇന്ത്യന്‍ ഫാസിസത്തിന്റെ മാത്രം സവിശേഷതായാകും.




ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റ് രാജ്യങ്ങളിലുള്ളതുപോലുള്ള പരദേശി സ്പര്‍ധ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബ്രൂണെ സര്‍വകലാശാലയിലെ ഡോക്ടര്‍ എ കെ എം അഹ്സനുല്ലയുടെ നേതൃത്വത്തില്‍ നാലംഗ സംഘം നടത്തിയ  പഠനം പറയുന്നത്. തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ വലിയ താത്പര്യം  പ്രകടിപ്പിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങള്‍.  ഇന്ത്യന്‍ സന്പദ് വ്യവസ്ഥയുടെയും കേരളം പോലുള്ള സംസ്ഥാനങ്ങളുടയെും നട്ടെല്ല് തന്നെ ഗള്‍ഫ് പ്രവാസികളാണ്. അവിടെ സ്വയം കുഴികുത്തുകയാണ് കാവിഭീകരര്‍. ലോകരാഷ്ട്രീയത്തിലെ ബലാബലത്തെക്കുറിച്ചും ശാക്തിക ചേരികളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതിലെ നയതന്ത്ര പദ്ധതികളെക്കുറിച്ചും ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലെ പാരസ്പര്യത്തെക്കുറിച്ചും പരസ്പരാശ്രിതത്വക്കുറിച്ചും അല്‍പംപോലും  വിവരമില്ലാതെയാണ് വിഢ്ഢികളുടെ  'മോഡി സ്വര്‍ഗ'ത്തിലരുന്ന് ഇന്ത്യന്‍ സംഘികള്‍ വാചകമടിക്കുന്നത്.  വിദ്വേഷ രാഷ്ട്രീയവും നുണഫാക്ടറികളും കൊണ്ട് ലോകത്തിന് മുന്നില്‍ ഇന്ത്യ നാണംകെടുകയാണെന്ന  തിരിച്ചറിവ് പോലും അവര്‍ക്കില്ലാത്തത്, ഗള്‍ഫിനെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് വിദൂര ഭാവിയില്‍ തിരിച്ചടിയായി മാറുക. ഇതിനെതിരായ പ്രതിരോധം മതേതര ഹിന്ദുസമൂഹത്തില്‍നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്.



മാഡ്രിഡില്‍ നടന്ന ഒരു മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഗ്രൌണ്ടില്‍ നെറ്റി ചേര്‍ത്തുവച്ച് നമസ്കാരത്തില്‍ സുജൂദ് ചെയ്യുംപോലെ സാഷ്ടാംഗം പ്രണമിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലെ ഇസ്‍ലാം ഭീതി ഗണ്യമായി കുറക്കുന്നതില്‍ സലായുടെ ഈ ആഹ്ലാദപ്രകടനം വലിയ പങ്കുവഹിച്ചുവെന്നാണ് കണ്ടെത്തല്‍. 2017ല്‍ ലിവര്‍പൂളുമായി സലാഹ് കരാര്‍ ഒപ്പുവച്ചതില്‍പിന്നെ ലിവര്‍പൂളിലും ഈ നഗരമുള്‍പെടുന്ന മെര്‍സെസിഡ് കൌണ്ടിയിലും മുസ്‍ലിംകള്‍ക്കെതിരായ വംശവെറിയും വിദ്വേഷക്കുറ്റങ്ങളും കുത്തനെ കുറഞ്ഞുവെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മറ്റ് കുറ്റകൃത്യങ്ങളുടെ തോത് അതേപടി തുടരുന്പോഴും മുസ്‍ലിംവിരുദ്ധ വിദ്വേഷക്കുറ്റം 18 ശതമാനമാണ് ഒറ്റവര്‍ഷംകൊണ്ട് കുറഞ്ഞത്. ലണ്ടനിലെ ഫുട്ബോള്‍ ആരാധകരുടെ 15 മില്ല്യണ്‍ ട്വീറ്റുകള്‍ പരിശോധിച്ച പഠനം, ലിവര്‍പൂള്‍ ആരാധകരുടെ മുസ്‍ലിം വിരുദ്ധ ട്വീറ്റുകള്‍ പകുതിയായി കുറഞ്ഞതായി കണ്ടെത്തി.  യു എന്നിന്റെ ഏറ്റവും പുതിയ വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ ഈ പ്രതിഭാസത്തെ സലാഹ് ഇഫക്ട് എന്ന പേരില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒരു സെലിബ്രിറ്റിയുടെ സാമൂഹിക പ്രതികരണം ജനങ്ങള്‍ക്കിടയിലുണ്ടാക്കുന്ന പ്രതിഫലനമെത്രയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്ത് നടത്തുന്ന ഏതുപ്രതികരണവും അതത് രാജ്യങ്ങളുടെ സംസ്കാരത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സലാ ഇഫക്ട് ഉദ്ദരിച്ച് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും. ഗള്‍ഫിലെ സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും - സെലിബ്രിറ്റിയായാലും സാധാരണക്കാരനായാലും- ഇപ്പോള്‍ കണ്ണുതുറന്ന് കാണേണ്ട യാഥാര്‍ഥ്യമാണിത്. സോഷ്യല്‍മീഡിയയില്‍ പ്രവാസി സംഘികള്‍ സൃഷ്ടിക്കുന്ന വിദ്വേഷക്കാറ്റ് ഏതുദിശയിലാണ് തിരിഞ്ഞടിക്കുക എന്നത് അപ്രവചനീയമായിരിക്കുമെന്ന് ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും ഓര്‍ത്താല്‍ നന്ന്.

(25-04-202, മീഡിയവണ്‍ വെബ്)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...