Wednesday, January 16, 2019

ദൈവത്തിന്റെ കരസ്പര്‍ശം




ചെറിയൊരു കടയുടെ വരുമാനംകൊണ്ട് സന്തോഷകരമായി ജീവിച്ചിരുന്ന മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുസ്തഫയുടെ കുടുംബത്തിന്റെ താളം തെറ്റിയത് അപൂര്‍വമായൊരു രോഗത്തിന്റെ വരവോടെയാണ്. ന്യുറോ മസേകുലര്‍ സിന്‍ഡ്രം. നട്ടെല്ല് വളഞ്ഞ് എഴുനേല്‍ക്കാന്‍ പോലും പറ്റാത്തതരത്തിലാവുന്ന അത്യപൂര്‍വ രോഗം. ലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന രോഗം മൂന്നുമക്കളുള്ള കുടുംബത്തിലെ മൂത്തയാളെത്തേടിയെത്തിയപ്പോള്‍ തന്നെ അവരെയത് ഒന്നാകെയുലച്ചു. കഴിയാവുന്ന വഴികളിലൂടെയെല്ലാം പണംകണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അതേ രോഗം മറ്റ് മക്കളെക്കൂടി പിടികൂടുന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തില്‍ ലോകത്ത് കാണപ്പെടുന്ന രോഗം ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് ബാധിക്കുക! അതിനാകട്ടെ ഒരു ശസ്ത്രക്രിയക്ക് മാത്രം ആറ് ലക്ഷത്തിലധികം രൂപ ചിലവ് വരുന്നത്രയും ഭീമമായ ചികിത്സാചിലവും. ഉണ്ടായിരുന്ന ചെറുകടകൂടി വിറ്റ് മക്കള്‍ക്കായി നെട്ടോട്ടമോടുന്ന മുസ്തഫയുടെ ജീവിതദുരിതത്തിന് സമാനതകളൊന്നുമില്ല. എഴുത്തീര്‍ക്കാന്‍ വാക്കുകളില്ലാതായി മാറിയ ആ സങ്കടക്കടല്‍ മലയാളക്കരയിലേക്ക് കാഴ്ചയായി ഒഴുകിപ്പരന്നു. ആ കഥകേട്ടവരെല്ലാം മുസ്തഫക്കും ഒരുപെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കള്‍ക്കും താങ്ങും തണലുമായി. ആഴ്ചകള്‍ക്കകം 20 ലക്ഷം രൂപ സമാഹരിച്ചു. ആ കുടുംബത്തെ നിവര്‍ന്നുനില്‍ക്കാനും നിവര്‍ന്ന് നടക്കാനും പ്രാപ്തരാക്കാനുള്ള മഹാദൗത്യം കേരളം ഏറ്റെടുത്തു. അതെ, അക്ഷരാര്‍ഥത്തില്‍ അത് മലയാളത്തിന്റെ സ്നേഹസ്പര്‍ശമായി. മീഡിയവണ്‍ ചാനലിന്റെയും. 

ഇങ്ങിനെ എത്രയെത്ര കുടുംബങ്ങള്‍. ആശയറ്റവര്‍. ആശ്രയമറ്റവര്‍. കൈവഴികളടഞ്ഞവര്‍. ഏകാന്തതയുടെ തടവറകളില്‍ സ്വയമെരിഞ്ഞ് തീരാന്‍ നിശ്ചയിച്ചവര്‍. ജീവിത ദുരിതങ്ങളുടെ അങ്ങേയറ്റമെത്തിയവര്‍. ഇനി മരണമാണേക വഴിയെന്നുറപ്പിച്ച് കണ്ണീരുറഞ്ഞുമങ്ങിയ കാഴ്ചകളുമായി സമയംകാത്തിരുന്നവര്‍. അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ അവരിലേക്ക് കടന്നുചെന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തുന്ന മാന്ത്രികതയാണിന്ന് സ്നേഹസ്പര്‍ശം. എട്ടുമാസത്തിനകം മലയാള ടെലിവിഷന്‍ പരിപാടികളുടെ തലവരെ തന്നെ മാറ്റിയെഴുതി മീഡിയവണ്‍ സംപ്രേഷണം ചെയ്യുന്ന സ്നേഹസ്പര്‍ശം. മലയാള പ്രേക്ഷകര്‍ക്ക് അത്രമേല്‍ പരിചിതമല്ലാത്ത കാഴ്ചാ അനുഭവമാണ് അത് സമ്മാനിച്ചത്. ദുരിതജീവിതം ചാനലുകളിലെ അപൂര്‍വ വിഷയമല്ല. പക്ഷെ ആ ദുരിതജീവിത്തോട് ചേര്‍ന്നുനില്‍ക്കുന്ന, അവര്‍ക്ക് കൈത്താങ്ങാകുന്ന, അവരെ കരകയറ്റണമെന്ന് നെഞ്ചുരുകി പ്രാര്‍ഥിക്കുന്ന, അതിന് സ്വന്തമെയതെല്ലാം സംഭാവന ചെയ്യുന്ന കാഴ്ചക്കാര്‍ കൂടിയുള്ള പരിപാടി മലയാളത്തില്‍ വേറെയില്ല. ഒരിടത്തുമുറക്കാതെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പായുന്ന കച്ചവടക്കാമറകളല്ല അത് പകര്‍ത്തുന്നത്. കണ്ടെത്തിയ കാഴ്ചകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവരെ കരകയറ്റുംവരെ അവിടേക്ക് തന്നെ വീണ്ടും വീണ്ടും തിരിച്ചുചെല്ലുന്ന മാനവികതയുടെ കാമറകളാണത്. 




2018ലെ വിഷുദിനത്തിലാണ് മീഡിയവണ്‍ ചാനല്‍ സ്നേഹസ്പര്‍ശം എന്ന പരിപാടി സംപ്രേഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരി കെ എസ് ചിത്ര ആദ്യമായി ചാനല്‍ അവതാരകയായി എത്തിയപ്പോള്‍ തന്നെ അത് വേറിട്ട കാഴ്ചയായി ശ്രദ്ധിക്കപ്പെട്ടു. അവതരിപ്പിക്കുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയോ അതിന് വഴികളൊരുക്കിക്കൊടുക്കുകയോ ചെയ്യുന്നു എന്നതാണ് സ്നേഹസ്പര്‍ശത്തെ മറ്റ് ടിവി പരിപാടികളില്‍നിന്ന് സവിശേഷമാക്കുന്നത്. സ്നേഹസ്പര്‍ശം വഴി മീഡിയവണ്‍ പുറത്തുകൊണ്ടുവന്ന ഒരു വിഷയത്തിനും ഇതുവരെ സഹായം ലഭിക്കാതിരുന്നിട്ടില്ല. അതില്‍ മാരക രോഗികള്‍ മാത്രമല്ല വന്നുപോയത്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യക്കുറവ് മുതല്‍ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന പെണ്‍കുട്ടിവരെ കടന്നുവന്നു. അതെല്ലാം മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 30 എപ്പിസോഡ് മാത്രം പിന്നിട്ട പരിപാടിയിലൂടെ ഒന്നേകാല്‍ കോടി രൂപ പലര്‍ക്കായി സമാഹരിച്ചു. വീടുകള്‍ വച്ചുകൊടുക്കുന്നത് മുതല്‍ നിശ്ചിത കാലത്തേക്ക് മാസാന്ത പെന്‍ഷന്‍ വരെ ഏര്‍പടുത്താന്‍ കഴിയുന്ന തരത്തില്‍ സഹായം പ്രവഹിച്ചു. സന്നദ്ധ സംഘടനകള്‍ തൊട്ട് നാട്ടുകൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി കൂട്ടായ്മകളും വരെ സഹായവും പിന്തുണയുമായി രംഗത്തെത്തി. കേരളത്തിലെ 14 ജില്ലകളിലും ഇതിനകം സ്നേഹസ്പര്‍ശം ടീം സഞ്ചരിച്ചുകഴിഞ്ഞു. അവിടെനിന്നെല്ലാം മലയാളത്തെ ഞെട്ടിച്ച കാഴ്ചകള്‍ പുറത്തത്തിച്ചു. ഇത്രമേല്‍ ഭീതിതവും സങ്കടകരവുമായ സാഹചര്യങ്ങളില്‍, ഒരുകൈ സഹായത്തിനൊരു കുഞ്ഞിനെപ്പോലും കിട്ടാത്ത അനേകര്‍ പാര്‍ക്കുന്ന ഒറ്റപ്പെട്ടവരുടെ തുരുത്താണ് കേരളമെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യംകൂടിയാണ് സ്നേഹസ്പര്‍ശത്തിലൂടെ പുറത്തുവന്നത്. 


ചിത്ര ഇപ്പോള്‍ വെറുമൊരു ഗായികയല്ല


കെ എസ് ചിത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. അവരുടെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍പോലും കഴിയാത്തവരെത്രയോയുണ്ട് ഈ ഭൂമിമലയാളത്തില്‍. അത്രമേല്‍ മലയാളിക്കാതുകളില്‍ ഇഴുകിച്ചേര്‍ന്ന സ്വരമാണത്. ആ ചിത്രയിപ്പോള്‍ വെറുമൊരു പാട്ടുകാരി മാത്രമല്ലാതായിരിക്കുന്നു. ടെലിവിഷന്‍ അവതാരകയെന്നതാണ് പുതിയ മേല്‍വിലാസം. ചിത്രയുടെ പാട്ടിനേക്കാള്‍ അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നവരായി മാറിയിരിക്കുന്നു മലയാളികള്‍. ഈ മാറ്റത്തിന് പിന്നില്‍ ചിത്രയുടെ വലിയ സമര്‍പണത്തിന്റെയും അസമാനമായ സഹാനുഭൂതിയുടെയും ചരിത്രംകൂടിയുണ്ട്. മലയാളികളെ അത്ഭുതപ്പെടുത്തുന്ന രഹസ്യമാണത്. 

അണിയറക്ക് പിന്നില്‍നിന്ന് ഒഴുകിയെത്തുന്ന ആ മാസ്മര ശബ്ദം ആദ്യമായാണ് അവതാരക എന്ന നിലയില്‍ തിരശ്ശീലക്ക് മുന്നിലെത്തുന്നത്. സ്നേഹസ്പര്‍ശം പരിപാടിയുടെ ആശയവുമായി മീഡിയവണ്‍ സമീപിച്ചപ്പോള്‍ തന്നെ അതിന്റെ അണിയറ പ്രവര്‍ത്തകരേക്കാള്‍ താത്പര്യപൂര്‍വം അവരതേറ്റെടുത്തു. വെറുതെ അതില്‍ അവതരാകയാകുകയല്ല ചിത്ര. ആ പരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്ന ദുരിതജീവിതങ്ങള്‍ക്ക് താങ്ങും തണലുമാണ് അവര്‍. സ്നേഹസ്പര്‍ശത്തിലൂടെ കടന്നുപോയവര്‍ക്ക് ചിത്ര വെള്ളിത്തിരിയില്‍നിന്ന് ഇറങ്ങിവന്ന വാനമ്പാടിയാണ്. ഒരു എപ്പിസോഡില്‍ രണ്ട് വാര്‍ത്തകളോ സംഭവങ്ങളോ ആണ് അവതരിപ്പിക്കുക. ഈ രണ്ട് പേര്‍ക്കും മറ്റാരുടെ സഹായവും ലഭിച്ചില്ലെങ്കിലും അതിന്റെ അവതാരകയുടെ വക സഹായം ഉറപ്പാണ്. ഓരോ എപ്പിസോഡില്‍ വരുന്നവര്‍ക്കും പതിനായിരം രൂപ വീതം കെ എസ് ചിത്ര സഹായമായി നല്‍കും. അതവരുടെ നിശ്ചയമാണ്. മുപ്പത് എപ്പിസോഡ് പിന്നിടുന്ന സ്നേഹസ്പര്‍ശത്തില്‍ ഒരിക്കല്‍പോലും ചിത്ര ഇതിന് മുടക്കം വരുത്തിയിട്ടില്ല. 

അവതരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലെ പരിചയപ്പെടുത്തുന്നവരുടെ ജീവിതത്തെ ഇത്രത്തോളം സ്വയം അനുഭവിക്കുന്ന ഒരുഅവതാരക മലയാളത്തില്‍ വേറെയുണ്ടാകില്ല. പല കഥകളും വായിച്ച് സങ്കടപ്പെട്ട് ചിത്രീകകരണം നടത്താന്‍പോലും കഴിയാതെ സ്തബ്ദയായിപ്പോയിട്ടുണ്ട് അവര്‍. കേവലമായ അവതരണം എന്നതിനപ്പുറം വൈകാരികമായ ഒരേറ്റെടുക്കലാണ് ചിത്രക്ക് ഓരോ എപ്പിസോഡും. കാമറക്ക് മുന്നിലെത്തിയാലും ആ വേദന അവരുടെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്യും. പ്രസന്നമായ ആ മുഖഭാവത്തിലെവിടെയോ ഒരുവിഷാദച്ഛായ വന്നുചേരും. ലക്ഷങ്ങള്‍ വാങ്ങുന്ന ഗായികക്ക് പക്ഷെ ഇപ്പോള്‍ മുഖ്യം സ്നേഹസ്പര്‍ശമായി മാറിക്കഴിഞ്ഞിരിക്കുന്നു. റെക്കോഡിങ് ഡേറ്റുകള്‍ മാറ്റിവച്ചും അവര്‍ സ്നേഹസ്പര്‍ശത്തിനായി ഓടിയെത്തും. വിദേശ യാത്രകളിലായിരിക്കുമ്പോള്‍ എത്തിപ്പെട്ട സ്ഥലത്തുനിന്ന് കാമറാമാനെ സംഘടിപ്പിച്ച് സ്വയം ചിത്രീകരിച്ച് എത്തിക്കും. മറ്റെല്ലാം മറന്ന് സഹജീവികള്‍ക്ക് സമര്‍പിക്കുന്ന ജീവിതമായി ചിത്രയും സ്വയം മാറിക്കഴിഞ്ഞിരിക്കുന്നു. അത്രമേല്‍ അവരെ തൊട്ടുകഴിഞ്ഞു ഈ സ്നേഹസ്പര്‍ശം. 

പത്തനംതിട്ടയിലൊരു കൊച്ചു പാട്ടുകാരിയുണ്ട്, നൈഷാന. അരക്കുതാഴെ ചലനമറ്റ് കഴിയുന്ന പെണ്‍കുട്ടി. അവരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ചിത്രയെക്കുറിച്ചായിരുന്നു. വേദനമറക്കാന്‍ ആ കുട്ടിക്ക് വേണ്ടിയിരുന്നത് ചിത്രയും ശബ്ദമായിരുന്നു. ആ കുഞ്ഞിന്റം സ്വപ്നം സഫലമാക്കി അതറിഞ്ഞയുടന്‍ തന്നെ ചിത്ര ചെലഫോണില്‍ നൈഷാനയെ വിളിച്ചു. വിധിവശാല്‍ തളര്‍ന്നുപോയ ഒരു ജീവനെ എല്ലാ അര്‍ഥത്തിലും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കൈത്താങ്ങുകയാണ് ചിത്ര. മുപ്പത് എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊല്ലത്ത് സംഘടിപ്പിച്ച സ്നേഹ സംഗമത്തിലും ആദ്യാന്തം ചിത്രയുണ്ടായിരുന്നു. അതിഥിയായല്ല, ആതിഥേയയായി. അവരിലൂടെ ലോകമറിഞ്ഞും സഹായമെത്തിയും കരകയറിയ ജീവിതങ്ങള്‍ ആ ആതിഥ്യം സ്വീകരിച്ച് അവിടെയെത്തി. ഉമ്മവച്ചും കെട്ടിപ്പിടിച്ചും ഒന്നിച്ച് പാട്ട് പാടിയുമൊക്കെയാണ് സംഗമത്തിനെത്തിയവര്‍  ചിത്രയെ വരവേറ്റത്. 

വയനാട്ടില്‍ നിന്ന് ജിഷ കൊല്ലത്തെത്തിയത് ചിത്രയെ കാണാന്‍ വേണ്ടി മാത്രമാണ്. വേദിയില്‍ കയറി അടുത്തിരുന്ന് കൈപിടിച്ച് അവള്‍ തന്റെ അകക്കണ്ണുകൊണ്ട് ചിത്രയെ കണ്ടു. ജന്മനാ അന്ധയായ ജിഷക്ക് അത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു. എന്നും കേള്‍ക്കുന്ന മധുരശബ്ദം അടുത്തെത്തിയപ്പോള്‍ ജിഷക്ക് പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഏഴ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചയാളാണ് ജിഷയെന്നറിഞ്ഞതോടെ ചിത്രക്കും അത്ഭുതം. വയനാട്ടുകാരി മിന്‍ഷ ഫാത്തിമയും കോട്ടയത്തെ ജ്യോതിഷുമെല്ലാം സ്‌നേഹസംഗമത്തിനെത്തിയത് ഇതേ ലക്ഷ്യവുമായായിരുന്നു. കെ എസ് ചിത്രയെ കാണണം. അവര്‍ക്കുമുന്നില്‍ ഒരുപാട്ട് പാടണം. ചിത്രച്ചേച്ചിയുടെ പാട്ട് കേള്‍ക്കണം. പലതരത്തില്‍ ദുരിതമനുഭവിക്കുന്നവരാണ് ഇവിടെ ചിത്രക്ക് മുന്നിലെത്തിയത്. പാട്ട് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെല്ലാം വേണ്ടി അവര്‍ പാടി. ഏറെകാത്തിരുന്ന് ചിത്രക്ക് മുന്നിലെത്തിയ തിരുവനന്തപുരം കണിയാപുരത്തെ അസറുദ്ദീന്‍ എന്ന കുട്ടി വാക്കുകളില്ലാതെ പൊട്ടിക്കരഞ്ഞു. മാനസികാരോഗ്യം കുറഞ്ഞ അസറുദ്ദീന്‍ കാലങ്ങളായി കാത്തുവച്ച സന്തോഷമായിരുന്നു ആ കണ്ണുനീര്‍. ചിത്രച്ചേച്ചിക്കൊപ്പം പാടണമെന്ന നൈഷാനയുടെ ആ്ഗ്രഹവും ആ വേദിയില്‍ സഫലമായി. 

ഒറ്റക്ക് നിന്നാല്‍ ഒന്നും നേടാനാകില്ല, മറിച്ച് ഒരുപാട് പേര്‍ ഒന്നിച്ച് നിന്നാല്‍ വിജയിക്കാനാകുമെന്നതിന്റെ തെളിവാണ് സ്‌നേഹസ്പര്‍ശമെന്ന് ചിത്ര പറഞ്ഞു. നല്‍കുന്ന സഹായം കൃത്യമായ കരങ്ങളിലെത്തിക്കാനാകുന്നു. സ്‌നേഹസ്പര്‍ശത്തിന്റെ ഓരോ അധ്യായങ്ങളിലും ഓരോരുത്തരുടെയും ജീവിതാവസ്ഥകളാണ് അവതരിപ്പിക്കുന്നത്. അവരെയെല്ലാം ഒരുകുടക്കീഴില്‍ ഒന്നിച്ചു കാണാനായത് സന്തോഷകരമാണെന്നും ചിത്ര പറഞ്ഞു. ഗായിക എന്ന നിലയില്‍ മാത്രം മലയാളികള്‍ സ്‌നേഹിച്ചിരുന്ന ചിത്ര ഇപ്പോള്‍ അശരണരുടെ അത്താണിയാണ്. സ്‌നേഹപ്‌സര്‍ശത്തിലൂടെ സഹായംതേടി നിരവധിപേരാണ് ദിവസവും അവരെ സമീപിക്കുന്നത്. ഈ പുതിയ മേല്‍വിലാസം ചിത്രയും ഒരുപാടിഷ്ടപ്പെടുന്നുണ്ടിപ്പോള്‍.  


തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വൃദ്ധയായ വീട്ടമ്മയുടെ കഥ അത്തരത്തിലൊന്നാണ്. 50ഉം 45ഉം വയസ്സുള്ള രണ്ട് ആണ്‍ മക്കളുള്ള കുടുംബം. രണ്ട് പേര്‍ക്കും മാനസികാരോഗ്യ പ്രശ്നം. അവരെ ഒറ്റക്കിട്ട് പുറത്തുപോകാന്‍ കഴിയാതായതോടെ വീട്ടില്‍ രണ്ട് തടവറകളുണ്ടാക്കി ഈ അമ്മ. മക്കളെ സെല്ലിലടച്ച് അന്നംതേടി പോകേണ്ടിവരുന്ന ഒരമ്മയുടെ വേദന സങ്കല്‍പത്തിനുമപ്പുറത്താണ്. അവരുടെ ജീവിതക്കാഴ്ചകള്‍ കണ്ട് നിരവധിപേരാണ് സഹായഹവുമായെത്തിയത്. മക്കളുടെ ചികിത്സാസഹായത്തിന് പണംകണ്ടെത്താന്‍ ഈ അമ്മക്കിനി പ്രയാസപ്പെടേണ്ടിവരില്ല. കേരളത്തില്‍ അവയം ദാനം ചെയ്ത ആദ്യ ദമ്പതികളെന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഓട്ടോ ഡ്രൈവറും ഭാര്യയുമുണ്ട് തിരുവനന്തപുരം ശ്രീകാര്യത്ത്. അവയവദാനത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഈ കുടുംബം. പല പരിപാടികളിലും ഇവര്‍ അതിഥികളായി. രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓട്ടോറിക്ഷ ഓടിക്കുകപോലും ചെയ്തിരുന്ന ഈ കുടുംബത്തെ രോഗം പിടികൂടിയപ്പോള്‍ ആഘോഷക്കമ്മിറ്റിക്കാര്‍ കൈവിട്ടു. വായ്പ തിരിച്ചടക്കാനാകാതെ ഓട്ടോറിക്ഷ ജപ്തി ചെയ്യപ്പെട്ടു. കിഡ്നി ദാനം ചെയ്ത കുടുംബനാഥന് മറ്റേ കിഡ്നിക്ക് രോഗബാധയായി. കരള്‍ കൊടുത്ത ഭാര്യക്ക് കാന്‍സറും. സാമ്പത്തികമായി തകര്‍ന്ന ഈ കുടുംബത്തിന്റെ ചികിത്സക്കും സ്നേഹസ്പര്‍ശം വഴിയൊരുക്കി. ഉപയോഗിച്ച് നശിച്ചുതീര്‍ന്ന ഇടുക്കി ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ബെഡുകളും മാറ്റി പുതിയത് നല്‍കിയതും കാസര്‍കോഡ് ജില്ലാ ആശുപത്രിയിലെ കുട്ടുകളുടെ വിഭാഗത്തില്‍ ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചതും ഇക്കൂട്ടത്തിലുണ്ട്. എറണാംകുളം വാരാപ്പിഴയിലെ മത്സ്യത്തൊഴിലാളിയുടെ മകളായ ഹരിതയെ അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിനയച്ചതും മലയാളികളുടെ ഈ കാരുണ്യ സ്പര്‍ശമാണ്. തുര്‍ക്കിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വിഷമിച്ച ഹരിതക്ക് ചിലവായ മുഴുവന്‍ തുകയും ഈ പരിപാടിയിലൂടെ കണ്ടെത്തി. 

വാര്‍ത്തകള്‍ നല്‍കുക വഴി പണം സമാഹരിക്കുക എന്നത് മാത്രമല്ല സ്നേഹസ്പര്‍ശം വഴി നടക്കുന്നത്. സന്നദ്ധ സംഘടനകളഉം സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഈ പരിപാടിക്കൊപ്പമുണ്ട്. ഇതുവരെ 10 വീടുകള്‍ക്കാണ് ഇതുവഴി തീരുമാനമായിരിക്കുന്നത്. സ്നേഹസ്പര്‍ശത്തിന്റെ ഫെസിലിറ്റേറ്റിങ് പാട്ണറായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന തന്നെ ഒന്നിലധികം വൂടുകളുടെ നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ഷാജിയും കുടുംബവും അതിലൊന്നാണ്. ഭാര്യയും ഭര്‍ത്താവും മാരക രഗം ബാധിച്ച് കഴിയുന്ന ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമാക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ച് കഴിഞ്ഞു. സ്നേഹസ്പര്‍ശം വഴി ലഭിക്കുന്ന പണംകൂടി ചേര്‍ത്ത് അവര്‍ക്കുടന്‍ തന്നെ അന്തിയുറങ്ങാനിടം ഒറുങ്ങും. ഫൗണ്ടേഷേനില്‍ ഒതുങ്ങുന്നില്ല സന്നദ്ധ പ്രവര്‍ത്തകരുട പിന്തുണ. മാധ്യമം ദിനപ്പത്രം, താരസംഘടനയായ അമ്മയുമായി ചര്‍ന്ന് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതി വഴി രണ്ടിടത്ത് വീടവക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ കഞ്ഞിപ്പാടത്തെ 22 കാരനായ അജീഷിന്റെ കഥ കരളലിയിപ്പിക്കുന്നതാണ്. രണ്ട് കാലുകള്‍ക്കും ചലന ശേഷിയില്ലാത്ത അജീഷ് ആലപ്പുഴ എഡ് ഡി കോളജിലെ എം കോം വിദ്യാര്‍ഥിയാണ്. വീല്‍ ചെയര്‍ എത്തുന്നിടത്തോളം അമ്മയുടെ തോളിലേറി യാത്ര ചെയ്യേണ്ടിവരുന്ന ഈ ചെറുപ്പക്കാരന്റെ ജൂവിതത്തിന് കൈതാങ്ങാകുന്നത് അതേ കോളജിലെ കോമേഴ്സ് വിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍. മൈറ്റി കോമേഴ്സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മ 10 ലക്ഷം രൂപ ചിലവിട്ടാണ് അജീഷിന്റെ വീടുനിര്‍മിക്കുന്നത്. മലയാളി പ്രേക്ഷകര്‍ വഴിയൊരുക്കുന്ന ജീവിതങ്ങള്‍ക്ക് പക്ഷെ ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകള്‍ പരിമിതിയാകുന്നില്ല. കാന്‍സര്‍ രോഗബാധിതരായ കന്നഡ ദമ്പതികള്‍ക്ക് പ്രതിമാസ ചികതിത്സാ സഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കാനായത് അതിരുകളില്ലാത്ത ഈ മാനവികതകൊണ്ട് മാത്രമാണ്. വയനാട്ടിലെ തകരക്കുടിലില്‍ കഴിഞ്ഞിരുന്ന ഈ കുടുംബം യാദൃശ്ചികമായാണ് മീഡിയവണ്‍ ഫ്രെയിമിലേക്ക് എത്തുന്നത്. നട്ടെല്ല് വളഞ്ഞ് കൈകകള്‍ കുത്തി നടക്കേണ്ടിവരുന്ന കാസര്‍കോട്ടെ തുളു കുടുംബാംഗമായ വിമലയും അത്തരത്തിലൊരാളാണ്. ആശുപത്രിയില്‍ പോലും കിടത്താന്‍ കഴിയാത്ത തരത്തില്‍ ജീവിതം സഹികെട്ടുപോയ വിമലക്കും സ്നേഹസ്പര്‍ശമൊരുക്കിയത് സമാനമായ ചികിത്സാപദ്ധതി തന്നെ. 




നിസ്സഹായരായ ജനതയോട് മുഖംതിരിഞ്ഞുനിന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ നേര്‍വഴിക്ക് കൊണ്ടുവരാനും സ്നേഹസ്പര്‍ശം വഴി കഴിഞ്ഞു. സര്‍ക്കാറാപ്പീസുകള്‍ കയറനിരങ്ങി മടുത്തവരെത്തേടി ഔദ്യോഗിക സംവിധാനങ്ങള്‍ ഇങ്ങോട്ടോടിയെത്തുംവിധത്തില്‍ അത് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. വയനാട് നൂല്‍പുഴയിലെ ഹനഷെറിനും കോഴിക്കോട് കോടഞ്ചേരിയിലെ ആദിത്യ പ്രദീപുമെല്ലാം ആശ്വാസക്കര കണ്ടത് അങ്ങിനെയാണ്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഹന ഷെറിന്റെ കുടുംബം കഴിഞ്ഞിരുന്നത് ടര്‍പോളിനും തകരഷീറ്റും കൊണ്ട് തട്ടിക്കൂട്ടിയ കുടിലിലായിരുന്നു. പഞ്ചായത്തിന്റെ സഹായത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സ്നേഹസ്പര്‍ശം വഴി ഇവര്‍ക്ക് വീടുവക്കാന്‍ തീരുമാനിച്ചപ്പോഴാണ് പഞ്ചായത്തും ഉണര്‍ന്നത്. പിന്നീട് ഗ്രമാപഞ്ചായത്തുതന്നെ അത് ഏറ്റെടുത്തു. അതിനേക്കാള്‍ ദയനീയമാണ് ആദിത്യ പ്രദീപിന്റെ ജീവിതം. പോളിയോ ബാധിച്ച് രണ്ടുകാലിനും ചലന ശേഷി നഷ്ടപ്പെട്ട ആദിത്യ താമസിക്കുന്നത് വീല്‍ചെയറില്‍പോലും എത്താന്‍ കഴിയാത്ത കുന്നിന്‍പുറത്ത്. മൂന്ന് കിലോമീറ്ററോളം കൊടിയദുരിതം സഹിച്ച് ദിവസവും സ്‌കൂളിലത്തുന്ന ഈ എട്ടാംക്ലാസുകാരിയുടെ കുടുംബവും സഹായത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. പക്ഷെ ഒന്നും തുറക്കപ്പെട്ടില്ല. എന്നാല്‍ സ്നേഹസ്പര്‍ശം ഇത് വാര്‍ത്തയാക്കിയപ്പോള്‍ സഹായവുമായി ആദ്യം രംഗത്തിറങ്ങിയതും പഞ്ചായത്തുതന്നെയായിരുന്നു. 12 ലക്ഷം രൂപ ചിലവിട്ടാണ് ഇവരുടെ വീട് നിര്‍മിക്കുന്നത്. കോട്ടയത്തെ ജ്യോതിഷ്, പത്തനംതിട്ടയിലെ നൈഷാന തുടങ്ങി നിരവധിപേരുടെ മുറവിളി ചെന്നുപതിക്കേണ്ടിടത്ത് തന്നെ അതെത്തിക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി അപരിഹാര്യമാംവിധം സങ്കീര്‍ണമാക്കിക്കളഞ്ഞ ഫയലുകളുടെ കെട്ടഴിച്ച് അതി്ലെ ജീവിതങ്ങളെ അസാധാരണമായ വേഗത്തിലും പൂര്‍ണതയിലും സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള സ്‌നേഹസ്പര്‍ശം നിര്‍ബന്ധിതമാക്കി. 

ജനപിന്തുണ, നിര്‍ലോഭമായ പ്രതികരണം, അസാധാരണമായ സഹകരണം തുടങ്ങി പ്രേക്ഷക പങ്കാളിത്തത്തിന്റെ സകല പാരമ്പര്യങ്ങളെയും കീഴ്#വഴക്കങ്ങളെയും അതിലംഘിച്ച ഒരു പരിപാടിയായി സ്നേഹസ്പര്‍ശം മാറിക്കഴിഞ്ഞു. പരിമിതമായ പ്രതികരണങ്ങളോ നാമാത്രമായ സഹായവാഗ്ദാനങ്ങളോ മാത്രമായി ഒതുങ്ങിയിരുന്ന മലയാളി പ്രേക്ഷകരുടെ പ്രതികരണ രീതിയെ തന്നെ ഇത് മാറ്റിമറിച്ചു. അവര്‍ക്ക് മുന്നിലെത്തിയ വാര്‍ത്തയെ നിരന്തരം പിന്തുടരുന്ന, അതിലെ കഥാപാത്രങ്ങളുടെ അതിജീവനത്തിന്റെ ഓരോഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കുന്ന, അവരുടെ ചെറുവിജയം പോലും സ്വന്തം നേട്ടമായി ആത്മാഭിമാനംകൊള്ളുന്ന ഒരുവിഭാഗം പ്രേക്ഷകരെ സൃഷ്ടിക്കാന്‍ സ്നേഹസ്പര്‍ശത്തിനായി. പ്രേക്ഷകരുടെ കാഴ്ചാശീലത്തെ തന്നെ മാറ്റിമറിച്ച്, കാഴ്ചയെ കേവലാസ്വാദനത്തിന്റെ തലത്തില്‍നിന്നുയര്‍ത്തി ഓരോ വാര്‍ത്തയെയും ആത്മാംശമുള്ള അനുഭവങ്ങളാക്കി മാറ്റുകയാണ് സ്നേഹസ്പര്‍ശം. അതെ, അത് ദൈവത്തിന്റെ കരസ്പര്‍ശമാണ്. 

(വാരാദ്യ മാധ്യമം, ജനുവരി 7 2019

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...