Sunday, August 23, 2020

രാഷ്ട്രീയ നയം ഒളിഞ്ഞിരിക്കുന്ന വിദ്യാഭ്യാസ നയം

 



ഒരു വര്‍ഷം മുന്പ് പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭാസ നയ കരട് രേഖയില്‍നിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് കഴിഞ്ഞ ദിവസം അന്തിമ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിദ്യാഭ്യാസ സന്പ്രദായത്തെ അടിമുടി മാറ്റുന്ന തരത്തിലുള്ള നടപടികള്‍ക്കാണ് ഇതോടെ തുടക്കമിട്ടിരുന്നത്. വിദ്യാഭ്യാസ പദ്ധതിയുടെ ഘടനയിലും ഉള്ളടക്കത്തിലും അതിന്റെ നടത്തിപ്പിലും സങ്കല്‍പത്തിലുമെല്ലാം സമഗ്രമായ അഴിച്ചുപണി. രണ്ടുപതിറ്റാണ്ടുകൊണ്ട് രാജ്യത്തിന്റെ മുഖച്ഛായ മാറ്റുമന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച നയരേഖയില്‍ പുതിയ കാലത്തെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ആലോചനകള്‍ക്കും പദ്ധതികള്‍ക്കും വേണ്ടത്ര ഇടം നല്‍കിയിട്ടുണ്ട്. അത് ദീര്‍ഘകാലാടിസ്ഥനത്തില്‍ രാജ്യത്ത് ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നവയുമാണ്.

എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന കാലികമായ പരിഷ്കാര നിര്‍ദേശങ്ങളുടെ മറവില്‍, ഈ വിദ്യാഭ്യാസ നയം രാജ്യം മൂല്യവത്തെന്ന് കരുതി സംരക്ഷിക്കുന്ന പല സാമൂഹിക നിലപാടുകളെയും നിരാകരിക്കുന്നുണ്ട്. അക്കാദമിക സ്വയംഭരണം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സാമൂഹിക സുരക്ഷ, രാഷ്ട്രീയ അജണ്ടകള്‍ തടയല്‍, വാണിജ്യവത്കരണത്തെ നിയന്ത്രിക്കല്‍ തുടങ്ങിയ ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാകുന്നതിന്റെ സൂചനകള്‍ നയരേഖയുടെ വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാകും. എല്ലാവരെയും ഉള്‍കൊള്ളുക എന്നതാണ് പുതിയ നയം അടിസ്ഥാന സമീപനമായി മുന്നോട്ടുവക്കുന്നത് എങ്കിലും പ്രയോഗത്തില്‍ ദുര്‍ബലരും പിന്നാക്കക്കാരും ദരിദ്രരും വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക അവശേഷിക്കുന്നു.  അക്കാദമിക സ്വാതന്ത്ര്യവും സ്വയംഭരണവും പരിമിതപ്പെടുകയും രാഷ്ട്രീയ ഇടപെടലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാവുന്ന തരത്തിലാണ് നയം രൂപീകരിച്ചിരിക്കുന്നത്.  വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നയരൂപീകരണ സമിതി അധ്യക്ഷനായിരുന്ന കെ കസ്തൂരി രംഗന്‍,  സംവരണം, അധികാര കേന്ദ്രീകരണം എന്നിവയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്:  'അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടും. സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണം. അതിലപ്പുറം (സംവരണത്തെക്കുറിച്ച്) തനിക്കൊന്നും പറയാനില്ല..... നയം നടപ്പാക്കിയാല്‍ കേന്ദ്രവുമായി എപ്പോഴും ആശയവിനിമയം നടത്തേണ്ടി വരും. എന്നാല്‍ അത് നേരിട്ടുള്ള നിയന്ത്രണത്തിന് കാരണമാകില്ല.'  എങ്ങും തൊടാതെ അവ്യക്തമായി നല്‍കുന്ന ഈ മറുപടികളുടെ അതേ സ്വഭാവമാണ് ഇത്തരം വിഷയങ്ങളില്‍ അന്തിമ നയരഖയിലും പ്രകടമാകുന്നത്.

അധികാരത്തിന്റെ കാണാച്ചരട്

പ്രീ സ്കൂളിങ് മുതല്‍ ബിരുദം വരെ നീളുന്ന ദീര്‍ഘമായ പഠന പ്രകൃയയാണ് പുതിയ നയം മുന്നോട്ടുവക്കുന്നത്. 3 വയസ്സുമുതല്‍ 18 വയസ്സു വരെ. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള എല്ലാ മേഖലകളിലും കേന്ദ്രീകൃത നിയന്ത്രണത്തിന് പുതിയ വിദ്യാഭ്യാസ നയം അരങ്ങൊരുക്കുന്നു. പല തരം എജന്‍സികളിലൂടെ പഠന മേഖലയെ വികേന്ദ്രീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള പൂര്‍ണ നിയന്ത്രണത്തില്‍ ഒതുക്കി നിര്‍ത്തുകയുമാണ് ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല തരം അക്കാദമിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതികളാണ് നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഒരു സവിശേഷത. പലതരം വിമര്‍ശനങ്ങളും പോരായ്മകളും നേരിടുന്നുണ്ടെങ്കിലും യു ജി സി പോലുള്ള സ്ഥാപനങ്ങള്‍ താരതമ്യേന അക്കാദമിക സ്വാതന്ത്ര്യത്തോടെതന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവയെ മാത്രമല്ല, സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണാവകാശമുള്ള സംസ്ഥാനങ്ങളുടെ അധികാരം പോലും കവര്‍ന്നെടുക്കുന്ന തരത്തിലാണ് പുതിയ നയ രൂപകല്‍പന.

സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പാഠ പുസ്തക നിര്‍മാണം മുതല്‍ ഇത് കാണാം. എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് (കരിക്കുലം ഫ്രെയിംവര്‍ക്) അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി സ്വതന്ത്ര കരിക്കുലം വികസിപ്പിക്കാവുന്ന തരത്തിലാണ് നിലവില്‍ വിദ്യാഭ്യാസ മേഖല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇനി എന്‍ സി ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് അനുസൃതമായി, അവര്‍ തരുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് ടെക്സ്റ്റുകള്‍ തയാറാക്കണം. അതില്‍ പ്രദേശിക ചേരുകള്‍ ആകാം. എന്നാല്‍ പുസ്തകം ദേശീയ നയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരിക്കണം എന്ന് നയം എടുത്തുപറയുന്നു. പുതിയ പാഠ്യക്രമത്തില്‍ വിദ്യാര്‍ഥികളെയും അവരുടെ പഠന രീതികളെയും നിലവാരത്തെയും വിലയിരുത്തല്‍ പ്രധാനമാണ്. അതിന് നാഷണല്‍ അസസ്മെന്റ് സെന്റര്‍ സ്ഥാപിക്കും. ഇവരുണ്ടാക്കുന്ന മാനദണ്ഡമനുസരിച്ച് വേണം സംസ്ഥാനങ്ങളിലെ വിലയിരുത്തല്‍ നടത്താന്‍. എന്നാല്‍ അസസ്മെന്റ് സെന്റര്‍ വിലയിരുത്തല്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടക്കേണ്ടത് എന്‍ സി ഇ ആര്‍ ടി പറയും പ്രകാരമായിരിക്കണം.  വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കണ്‍കറന്റ് ലിസ്റ്റ് കണികാണാ പട്ടികയായി മാറുന്ന കാലം വിദൂരമല്ലെന്നാണ് നയരേഖയുടെ വരികള്‍ക്കിടയില്‍നിന്ന് വ്യക്തമാകുന്നത്.

ഒരു സംസ്ഥാനത്ത് രണ്ടുതരം ഉന്നത തല സമിതികളാണ് സ്കൂള്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാന്‍ ഉണ്ടാകുക. മോല്‍നോട്ടവും നയരൂപീകരണവും നിര്‍വഹിക്കുന്നതിന് ഡിപാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷനും ഭരണപരമായ കാര്യങ്ങള്‍ക്കായി ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജുക്കേഷനും. ഇവ രണ്ടും രണ്ട് വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി നിലനില്‍ക്കുന്ന തരത്തിലാണ് നയരേഖ പരിചയപ്പെടുത്തുന്നത്. ഇവയെ നിയന്ത്രിക്കുന്ന ഏക സംവിധാനം നയമനുസരിച്ച് സംസ്ഥാനതലത്തില്‍ ഇല്ല.  ഇവ രണ്ടിനുകീഴിലും അല്ലാത്ത തരത്തില്‍ സ്റ്റേറ്റ് സ്കൂള്‍ സ്റ്റാന്റേര്‍ഡ് അതോറിറ്റി എന്ന വിലയിരുത്തല്‍ ഏജന്‍സിയെ കേന്ദ്രം കൊണ്ടുവരുന്നുമുണ്ട്. ഇതാകട്ടെ എന്‍ സി ഇ ആര്‍ ടിക്ക് വിധേയമായി എസ് ഇ ആര്‍ ടി യുടെ കീഴില്‍ പ്രവര്‍ത്തിക്കണം. പഠന നിലവാരം വിലയിരുത്തുന്നത് മുതല്‍ സ്കൂളുകളുടെ ഭാവി പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നതില്‍ വരെ നിര്‍ണായകമാകുക ഈ ഏജന്‍സിയായിരിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിലെവിടെ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുമെന്ന കാര്യത്തില്‍ നയം മൌനം പാലിക്കുകയാണ്. അവ്യക്തതയും ആശയക്കുഴപ്പവും അധികാര കേന്ദ്രീകരണത്തിനുള്ള എളുപ്പവഴിയായി മാറുമെന്നുറപ്പ്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുറച്ചുകൂടി മൂര്‍ത്തമായാണ് അധികാര നിയന്ത്രണം നടപ്പാക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഏക ജാലക സംവിധാനം വേണമെന്നാണ് പുതിയ നയം. 'ലൈറ്റ് ബട്ട് ടൈറ്റ്' എന്ന പ്രയോഗമാണ് നയത്തിലെ ദിശാസൂചിക. എല്ലാ കാര്യങ്ങളുടെയും പൂര്‍ണ നിയന്ത്രണം ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിക്കാണ്.  കോളജുകളുടെ നിയന്ത്രണം, അക്രഡിറ്റേഷന്‍, ധനവിനിയോഗം, അക്കാദമിക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ എന്നിവയാണ് പ്രധാന ചുമതല. ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഓരോന്നിനും ഓരോ പ്രത്യേക സ്ഥാപനങ്ങള്‍ രൂപീകരിക്കും. ആദ്യത്തേത് നാഷണല്‍ ഹയര്‍ എജുക്കേഷന്‍ റഗുലേറ്ററി കൌണ്‍സില്‍ - NHERC. രണ്ടാമത്തേത് നാഷണല്‍ അക്രഡിറ്റേഷന്‍ കൌണ്‍സില്‍ - NAC. മറ്റൊന്ന് ധനവിനിയോഗ തീരുമാനധികാരമുള്ള ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ്സ് കൌണ്‍സില്‍. അവസാനത്തേത് ജനറല്‍ എജുക്കേഷന്‍ കൌണ്‍സില്‍ -GEC.  നിലവില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊഫഷണല്‍ എജന്‍സികളായ NCTE, NCVET, ICAR, CoA തുടങ്ങിയവ ജി ഇ സിയുടെ കീഴില്‍ ഗുണനിലവാര പരിശോധനാ വിഭാഗങ്ങളായി പ്രവര്‍ത്തിക്കും. ഈ നാല് വിഭാഗങ്ങള്‍ക്ക് കീഴിലും അവരവരുടെ ദൌത്യ നിര്‍വഹണത്തിന് ഇണങ്ങുന്ന പലതരം എജന്‍സികള്‍ വേറെയും രൂപീകരിക്കണമെന്ന് നയ രേഖ ശിപാര്‍ശ ചെയ്യുന്നു.

ഉന്നത വിദ്യാഭ്യാസത്തിലെ ഏറ്റവുമുയര്‍ന്ന ഗവേഷണ മേഖലയില്‍ ഏകാധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുക നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനാണ്, അഥവ NRF. എല്ലാ പഠന മേഖലകളിലെയും  ഗവേഷണത്തിന്റെ പൂര്‍ണ ചുമതല ഫൌണ്ടേഷനായിരിക്കും. ഗവേഷണത്തിന് പണം നല്‍കുന്നത് മുതല്‍ ഗവേഷണ വിഷയം തീരുമാനിക്കുന്നതില്‍ വരെ ഫൌണ്ടേഷന് നിര്‍ണായക പങ്കുണ്ടാകും. നിലവില്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന യു ജി സി, ഐ സി എം ആര്‍, ഐ സി എച്ച് ആര്‍, ഡി ബി ടി, ഡി എസ് ടി തുടങ്ങിയ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം തുടരുമെന്നാണ് നയം പറയുന്നത് എങ്കിലും ഇവരുടെ പ്രവര്‍ത്തന മേഖല ഏതെന്ന് നയത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും റിസേര്‍ച്ച് ഫൌണ്ടേഷന്‍ പ്രവര്‍ത്തനം എന്ന് നയം പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ സമിതിയായിരിക്കും ഫൌണ്ടേഷന്റെ ഭരണ സമിതി.

എന്‍ സി ഇ ആര്‍ ടി വഴി പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസവും ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ വഴി ഉന്നത വിദ്യാഭ്യാസവും റിസേര്‍ച്ച് ഫൌണ്ടേഷന്‍ വഴി ഗവേഷണവും കാല്‍ക്കീഴിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലിനുള്ള വഴികള്‍ അവിടംകൊണ്ടും അവസാനിപ്പിച്ചില്ല. ഇവക്കെല്ലാം മുകളിലായി കൂടുതല്‍ അധികാരത്തോടെ സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷനെ പുതിയ നയം പ്രതിഷ്ടിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ നയ രൂപീകരണ സമിതിയായി നാമമാത്ര അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന CABEക്ക് പകരം നയ രൂപീകരണം, വിലയിരുത്തല്‍, പരിഷ്കരണം, വിദ്യാഭ്യാസവും സാംസ്കാരികവുമായ വികാസം പരിശോധിക്കല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വിപുലമായ അധികാരങ്ങളോടെ CABEയെ പുനപ്രതിഷ്ടിക്കുകയാണ്. ഒരു കണ്‍സള്‍ട്ടേഷന്‍ സമിതിയായി മാത്രമായിരിക്കില്ല CABE ഇനി പ്രവര്‍ത്തിക്കുക എന്ന് നയം പ്രത്യേകം എടുത്തുപറയുന്നു.

വിവിധ വിദ്യാഭ്യാസ എജന്‍സികളുടെയോ പ്രമുഖ സ്ഥാപനങ്ങളുടെയോ  പ്രതിനിധികള്‍,  വിദഗ്ധര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും നാമനിര്‍ദേശം ചെയ്യപ്പെട്ട ചെയര്‍മാനും അടങ്ങുന്നതാണ് നിലവിലെ CABE. എന്നാല്‍ പുനസംഘടിപ്പിക്കുന്ന CABE ന്റെ ഘടന എന്തായിരിക്കുമെന്ന് നയ രേഖയില്‍ പറയുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ചും ഏകോപനത്തോടെയുമായിരിക്കും  CABE പ്രവര്‍ത്തിക്കു എന്ന് നയം പറയുന്നു.‍ അതേസമയം നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പരമോന്നത ഏജന്‍സിയായി നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍ എന്നൊരു ഏജന്‍സിയെ നിര്‍ദേശിച്ചിരുന്നു. അതില്‍ ചെയര്‍മാന്‍ പ്രധാനമന്ത്രിയും വൈസ് ചെയര്‍മാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ആകെ 20-30 അംഗങ്ങള്‍. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് വൈസ് ചെയര്‍‌മാന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും അംഗങ്ങളായിരിക്കും. എന്നാല്‍ ഈ കമ്മീഷനെ കുറിച്ച് അന്തിമ നയത്തില്‍ പരമാര്‍ശില്ല. പകരം CABEന്റെ പുനസംഘടനയാണ് ശിപാര്‍ശ ചെയ്യുന്നത്. കരട് നയത്തില്‍ പറയുന്ന നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍  മാതൃകയില്‍  CABE പുനപ്രതിഷ്ടിക്കപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഫലത്തില്‍ പൂര്‍ണമായ സര്‍ക്കാര്‍ നിയന്ത്രണം ഉള്ളടക്കത്തിലും ഭരണ തലത്തിലും കൊണ്ടുവരുന്നതാണ് നയമെന്നര്‍ഥം. ഇത് സ്വതന്ത്രവും അക്കാദമിക് മാനദണ്ഡങ്ങളില്‍ മാത്രം അധിഷ്ടിതവുമായ വിദ്യാഭ്യാസ പദ്ധതിയെ അട്ടിമറിച്ച് ഭരണകൂട താത്പര്യങ്ങള്‍ക്ക് വിധേയപ്പെടുന്ന പാഠ്യക്രമത്തിന് വഴിയൊരുക്കുമെന്ന ആശങ്ക പ്രസക്തമാണ്. പുതിയ നയം മുന്നോട്ടുവക്കുന്ന വിപ്ലവകരമായ എല്ലാതരം ആലോചനകളെയും ഈ പിന്‍വാതില്‍ നിയന്ത്രണം ഫലത്തില്‍ റദ്ദാക്കുകയും ചെയ്യും. അക്കാദമിക് നിയന്ത്രണത്തിന് പകരം രാഷ്ട്രീയ നിയന്ത്രണമാണ് ഇതിലൂടെ നിലവില്‍ വരിക.

അവസര സമത്വം: മാറുന്ന മാനദണ്ഡം

ഇന്ത്യന്‍ ഭരണഘടനയും അതിന്റെ ചുവടുപിടിച്ച് രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ ഏതാണ്ടെല്ലാ സംവിധാനങ്ങളും ഏറെ പ്രാധാന്യപൂര്‍വം സമീപിച്ച ഒന്നാണ് സംവരണം. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയം ഇക്കാര്യത്തില്‍ അര്‍ഥഗര്‍ഭമായ മൌനംപാലിക്കുകയാണ്. ഉദാരവും സര്‍വ സ്വതന്ത്രവുമായ വിദ്യാഭ്യാസ പരീക്ഷണ ആശയങ്ങള്‍ മുന്നോട്ടുവക്കുന്ന പുതിയ നയം, സ്വാഭാവികമായും സവിശേഷമായി പരിഗണിക്കേണ്ട വിഭാഗമായിരുന്നു സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍. സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് എന്ന പ്രയോഗത്തിന്റെ പരിധിയിലേക്ക് അവരെ പരിമിതപ്പെടുത്തുകയാണ് പുതിയ നയം. എന്നാല്‍ നിലവിലെ വിദ്യാഭ്യാസ  പ്രശ്നങ്ങള്‍ രേഖപ്പെടുത്തുന്പോഴും അതിനുള്ള പുതിയ പരിഹാരം നിര്‍ദേശിക്കുന്പോഴും സാമൂഹിക പിന്നാക്കാവസ്ഥ ഒരു പരിഗണനാ വിഷയമായി വിദ്യാഭ്യാസ നയത്തിലെവിടെയും പ്രത്യക്ഷപ്പെടുന്നില്ല. അതേസമയം നയത്തിലുടനീളം സാന്പത്തിക പിന്നാക്കാവസ്ഥ മുഖ്യ വിഷയമായി കടന്നുവരുന്നുമുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് സംവരണത്തോളം പ്രായോഗികവും രാഷ്ട്രീയവുമായ മറ്റൊരു വഴിയും ഇന്ത്യയിലില്ല. പുതിയ വിദ്യാഭ്യാസ നയത്തില്‍, സാമൂഹിക പിന്നാക്കാവസ്ഥയേക്കാള്‍ സാന്പത്തിക പിന്നാക്കാവസ്ഥക്ക് പരിഗണന ലഭിച്ചത് ഭരണകൂട സമീപനങ്ങളില്‍ പ്രകടമായിക്കഴിഞ്ഞ സംവരണ വിരുദ്ധ മനോഭാവങ്ങളുടെ പ്രതിഫലനമായി വായിച്ചെടുക്കാനാകും. സംവരണ വിരുദ്ധ ആശയം പ്രത്യക്ഷത്തില്‍ മുന്നോട്ടുവക്കുന്ന ഒന്നല്ല പുതിയ  വിദ്യാഭ്യാസ നയം. എന്നാല്‍ അതിന്റെ  ഉള്ളടക്കത്തിലെ സമീപനങ്ങളില്‍ സംവരണ മാനദണ്ഡങ്ങളിലെ നയം മാറ്റം അനുഭവപ്പെടുകയും ചെയ്യും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളായി നയരേഖ ചൂണ്ടിക്കാട്ടുന്നവയിലൊന്ന് മെറിറ്റ് അധിഷ്ടിത തൊഴില്‍ നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ്. മറ്റൊന്ന് സോഷ്യോ ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് പ്രദേശങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യത കുറവ് എന്നതും. ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നയം ഉന്നല്‍ നല്‍കുന്ന പ്രവര്‍ത്തന പദ്ധതിയില്‍ 'നിയമനത്തില്‍ മെറിറ്റ് ഉറപ്പാക്കുന്നതിലൂടെ മികച്ച അധ്യാപകരെ കണ്ടെത്തും' എന്ന് പ്രഖ്യാപിക്കുന്നു. അതേസമയം പിന്നാക്ക പ്രദേശങ്ങളിലെ ലഭ്യതക്കുറവിനോ അത്തരം സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനോ സവിശേഷമായ പദ്ധതികളൊന്നും മുന്നോട്ടുവക്കുന്നുമില്ല. സ്കോളര്‍ഷിപ്, ഓണ്‍ലൈന്‍ പഠനം, വിദൂര പഠനം തുടങ്ങിയവയൊക്കെയാണ് ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പാക്കുക! പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ ബി സി, മറ്റ് എസ് ഇ ഡി ജി എന്നീ വിഭാഗങ്ങളില്‍പെട്ട മെറിറ്റുള്ള കുട്ടികള്‍ക്ക് പഠനത്തിനായി  പ്രോത്സാഹനം നല്‍കുമെന്ന് മറ്റൊരിടത്ത് പറയുന്നു. സ്കോളര്‍ഷിപ് പോര്‍ട്ടല്‍ വിപുലീകരുക്കുയും സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്കോളര്‍ഷിപുകള്‍ ഏറ്‍പെടുത്താന്‍ പ്രോത്സാഹിപ്പിക്കകുയും ചെയ്യുമെന്നും ഈ ഭാഗത്ത് പറയുന്നു. ഭിന്ന ശേഷിയുള്ളവരെയും പെണ്‍കുട്ടികളെയും ആംഗ്യ ഭാഷയെയുമൊക്കെ പ്രത്യേകം  എടുത്തുപറഞ്ഞ നയമാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പങ്കാളിത്തം വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച് മൌനംപാലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വിദ്യാഭ്യാസത്തില്‍ തുല്യതയും ചേര്‍ത്തുപിടിക്കലും നടത്തണമെന്ന് നിര്‍ദേശിക്കുന്ന ഭാഗത്തും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതിന് സാമൂഹിക പിന്നാക്കാവസ്ഥയാ ഒരു പ്രധാന കാരണമായി വിദ്യാഭ്യാസ നയം പരിഗണിക്കുന്നില്ല. സാന്പത്തിക പ്രശ്നം, ഉന്നത വിദ്യാഭ്യാസച്ചിലവ്, പ്രവേശനത്തിലെ നടപടിക്രമം,  ഉപരിപഠനത്തെക്കുറിച്ച കുട്ടികളുടെ ധാരണക്കുറവ് തുടങ്ങിയവയൊക്കെയാണ് ഈ ഭാഗത്ത് പ്രശ്ന കാരണമായി നയം പരിഗണിക്കുന്നത്. ഇതിനും പരിഹാരമായി സര്‍ക്കാര്‍ ചെയ്യേണ്ടത് സാന്പത്തിക സഹായം ഉറപ്പാക്കല്‍ മാത്രമാണ്. ഗവേഷണ മേഖലയിലെ പ്രവര്‍ത്തനത്തിലും നയം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയും സൂക്ഷ്മ നിരീക്ഷണം നടത്തിയും പണം ചിലവിടുക എന്നാണ്. മൊത്തത്തില്‍ പരിശോധിക്കുന്പോള്‍, സാമൂഹിക അസമത്വവും അതുവഴിയുണ്ടാകുന്ന പിന്നാക്കാവസ്ഥയും അതിലൂടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതും പരിഹരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നില്ല എന്നാണ് മനസ്സിലാക്കാനാകുക. എന്നാല്‍ സാന്പത്തിക പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന പിന്നാക്കാവസ്ഥയെ പല തരത്തില്‍ നയം അഭിമുഖീകരിക്കുന്നുമുണ്ട്.

രാഷ്ട്രീയ നയം

വിദ്യാഭ്യാസത്തിലെ നയം മാറ്റം അക്കാദമകി താത്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നാണ് സങ്കല്‍പം. എന്നാല്‍ രാജ്യത്തിന്റെ പുതിയ നയത്തില്‍ അതിനേക്കാളേറെ പരിഗണനയും മുന്‍ഗണനയും ലഭിച്ചത് രാഷ്ട്രീയ നയത്തിനാണ് എന്ന സംശയം നയ രേഖ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസത്തെ രാഷ്ട്രീയമായി പുനസംഘടിപ്പിക്കണമെന്ന ഉറച്ച തീരുമാനമുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ മുന്‍കൈയിലാണ് ഈ നയം രൂപപ്പെടുത്തുന്നത്. പ്രത്യക്ഷ രാഷ്ട്രീയ പ്രഖ്യാപനമൊന്നും നയത്തില്‍ ഉള്‍പെടുത്തിയിട്ടില്ല. എന്നാല്‍ നയം നടപ്പാക്കുന്നവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എല്ലാതരം അജണ്ടകളെയും ഉള്‍കൊള്ളിക്കാന്‍ കഴിയും വിധം അയഞ്ഞതും അതേസമയം ദൃഢതയോടെ നടപ്പാക്കാന്‍ കഴുംവിധം കൃത്യതയുള്ളതുമാണ് അത്. നയത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും രൂപപ്പെട്ടുവരുന്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. അതോടൊപ്പം തന്നെ പ്രഖ്യാപിച്ച നയത്തില്‍നിന്ന് രാഷ്ട്രീയ അജണ്ടകളുടെ സൂചനകളും ലഭിക്കും.

പൌരാണിക ഇന്ത്യന്‍ പാഠ്യ സന്പ്രദായം മാതൃകയാക്കി ആധുനിക വിദ്യാഭ്യാസ രീതി പുനരാവിഷ്കരിക്കണമെന്ന ആശയമാണ് നയം മുന്നോട്ടുവക്കുന്നത്. ബഹുവിഷയ പഠന സന്പ്രദായം നളന്ദയിലും തക്ഷശിലിയിലുമെല്ലാം ഇന്ത്യന്‍ പൌരാണിക സമൂഹം നടപ്പാക്കിയതാണെന്ന അവകാശവാദമുന്നയിച്ചാണ് ഈ വീക്ഷണം അവതരിപ്പിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തിന് പകരം ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്ന തത്വം യാഥാര്‍ഥ്യമാക്കുംവിധം ഭാഷാ പഠനം ക്രമീകരിക്കണമെന്ന് നയം പറയുന്നു. ഇന്ത്യന്‍ ഭാഷകളുടെയും എല്ലാതരം വിജ്ഞാനീയങ്ങളുടെയും സ്രോതസ്സ് സംസ്കൃതമാണെന്ന അകവാശവാദത്തില്‍നിന്നാണ് നയം രൂപപ്പെടുത്തുന്നത്. പ്രാഥമിക പഠനം മാത‍ൃഭാഷയിലായിരിക്കണം. സ്കൂളുകളില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കും. എന്നാല്‍ അത് നിലിവിലെ രീതിയില്‍നിന്ന് വ്യത്യസ്തമായിരിക്കും. മൂന്ന് ഭാഷയില്‍ ഏതെങ്കിലും രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം. മാതൃഭാഷക്ക് പുറമേ ഇംഗ്ലീഷിലും പുസ്തകങ്ങള്‍ തയാറാക്കും. അതിനാല്‍ ഇന്ത്യന്‍ ഭാഷക്കൊപ്പം ഇംഗ്ലീഷ് ഏറെക്കുറെ അപ്രഖ്യാപിത നിര്‍ബന്ധിത ഭാഷയായി പ്രയോഗത്തിലുണ്ടാകും. സംസ്കൃതത്തിന് പ്രത്യേക പരിഗണന നയം നല്‍കുന്നുണ്ട്. രണ്ട് ഇന്ത്യന്‍ ഭാഷ തെരഞ്ഞെടുക്കുന്പോള്‍ അതിലൊന്ന് സംസ്കൃതമായിത്തീരുന്ന തരത്തില്‍ അതിനെ പ്രാധാന്യപൂര്‍വം നയത്തില്‍ അവതരിപ്പിക്കുന്നു.  സെക്കന്ററി തലത്തില്‍ ഇംഗ്ലീഷിന് പുറമേ കൊറിയന്‍, ജാപനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍ ഭാഷകളും പഠിക്കാന്‍ അവസരം നല്‍കുമെന്ന് പറയുന്നു. തൊഴില്‍ സാധ്യത മുന്നില്‍ കണ്ടാണ് ഈ ഭാഷകള്‍ പഠിപ്പിക്കുന്നത് എന്ന് വിശദീകരിക്കുന്ന നയം പക്ഷെ, ഇന്ത്യന്‍ തൊഴില്‍ സമൂഹം ഏറ്റവുമേറെ ആശ്രമയിക്കുന്ന ഗള്‍ഫ് നാടുകളിലെ ഭാഷയായ അറബിക്കിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗം പ്രാധാന്യപൂര്‍വം പരിഗണിക്കുന്ന ഭാഷയെന്ന പരിഗണനയും അറബിക്കിന് നല്‍കിയിട്ടില്ല. അതേ നയം തന്നെ, യോഗയെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ പാരന്പര്യം, സംസ്കാരം, ആചാരം, പൌരാണിക വിജ്ഞാനങ്ങള്‍, പരന്പരാഗത പഠന രീതികള്‍, തുടങ്ങി തദ്ദേശീയമായ ഉറവിടങ്ങളില്‍നിന്ന് സ്വാംശീകരിച്ച വിവരങ്ങളിലൂടെയാകണം എല്ലാ തലത്തിലെയും പാഠ്യപദ്ധതി തയാറാക്കാനെന്ന് നയം പറയുന്നു. ഇന്ത്യന്‍ ജ്ഞാന സന്പ്രദായം പ്രത്യേക പഠന ശാഖയായി പരിഗണിക്കണം. വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധം സൃഷ്ടിക്കാനുതകുന്ന സാരോപദേശ കഥകളും പാഠങ്ങളും നല്‍കണം. ഇന്ത്യയിലെ പൌരാണിക ഗ്രന്ഥങ്ങളില്‍നിന്നെടുക്കുന്ന ഭാഗങ്ങള്‍ ഇതിനായി പഠിപ്പിക്കാം. ഇത്തരം നിര്‍ദേശങ്ങളാല്‍ അതി സന്പന്നമാണ് പുതിയ വിദ്യാഭ്യാസ നയം. പൌരാണികത, പാരന്പര്യം തുടങ്ങി കൃത്യമായ നിര്‍വചനങ്ങളോ ആശയ വ്യക്തതയോ ഇല്ലാത്ത അമൂര്‍ത്ത സങ്കല്‍പങ്ങളില്‍നിന്ന് പാഠപുസ്തകവും പാഠ്യപദ്ധതിയും തയാറാക്കുന്പോള്‍ അതിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നവരുടെ മനോധര്‍മമാകും ആശയങ്ങളാക്കപ്പെടുക. അക്കാദമിക മേഖലയെ രാഷ്ട്രീയ അജണ്ടയിലേക്ക് പരിവര്‍ത്തിപ്പിക്കാനുതകുന്ന ഇത്തരം ധാരാളം പഴുതുകള്‍ പുതിയ നയത്തിലുണ്ട്.

ഭരണഘടനാപരമായ സംരക്ഷണത്തോടെ വിപുലമായ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെക്കുറിച്ച മൌനവും അത്ര നിഷ്കളങ്കമാണെന്ന് കരുതാന്‍ വയ്യ.  ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നില്ല എന്നുമാത്രമല്ല, ഭാഷാ പഠനത്തിലും മറ്റും കൊണ്ടുവരുന്ന വ്യവസ്ഥകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ എത്രത്തോളം ബാധകമാകുമെന്നതില്‍ അവ്യക്തത അവശേഷിപ്പിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് നേരത്തെ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്.  ന്യൂനപക്ഷ അവകാശങ്ങള്‍ ഭഘമഘടനയുടെ അടിസ്ഥാന ഘടകമാണെന്നും അത് പാര്‍ലമെന്റിലൂടെ പോലും ഭേദഗതി ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വഭാവം ഇല്ലാതാക്കുന്ന എല്ലാനടപടികളും ഭരണഘടനാവിരുദ്ധമാണ്. എന്നിട്ടും പുതിയ നയം ഇക്കാര്യത്തില്‍ മൌനംപാലിക്കുന്നു. ജനപ്രിയ നിര്‍ദേശങ്ങളുടെ മറവില്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ദുരൂഹമായ ഇത്തരം മൌനങ്ങള്‍.

പൊതുനയം വൈരുദ്ധ്യം

പുതിയ വിദ്യാഭ്യാസ നയം വിശാലമായ പലതരം ആശയങ്ങള്‍ മുന്നോട്ടുവക്കുന്നുണ്ടെങ്കിലും അത്രമേല്‍ യുക്തിസഹമായ നിര്‍ദേശങ്ങളല്ല, അവ നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്യുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ അനുഭവ പരിസരത്തുനിന്ന് ആലോചിക്കുന്പോള്‍ പല നിര്‍ദേശങ്ങളും നേരെ എതിര്‍ഫലം സൃഷ്ടിക്കുന്നതാണെന്ന ആശങ്കയുമുണ്ട്. വിദ്യാഭ്യാസത്തിന്റെ കടച്ചവടവത്കരണം തടയല്‍, എല്ലാവരെയും ഉള്‍കൊള്ളല്‍ തുടങ്ങിയ ആശയങ്ങള്‍തന്നെ ഉദാഹരണം. പുതിയ നയത്തിന്റെ ആകത്തുക ഇത്തരം വൈരുദ്ധ്യങ്ങളാണെന്ന പ്രതീതി അത് സ‍ൃഷ്ടിക്കുന്നു. പൊതുവിദ്യാഭ്യാസം ശാക്തീകരിക്കല്‍, കൂടുതല്‍ കരുതലും ശ്രദ്ധയും ഉപയോഗിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇത് പ്രകടമാണ്. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന പൊതു വിദ്യാഭ്യാസം, സൌജന്യ വിദ്യാഭ്യാസം, തുല്യ അവസരം, തുല്യ പങ്കാളിത്തം തുടങ്ങിയ പൌരാവകാശങ്ങളെ ഇത് റദ്ദാക്കുന്നു.  

വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം തടയുമെന്ന് പ്രഖ്യാപിക്കുന്ന പുതിയ നയം പക്ഷെ മുന്നോട്ടുവക്കുന്നത് ഏറെക്കുറെ സന്പൂര്‍ണമായ സ്വയംഭരണവും സ്വകാര്യവത്കരണവുമാണ്. പൊതുവിദ്യാലയങ്ങളെയും സര്‍ക്കാര്‍ വിദ്യാലയങ്ങളെയും ഒരേ മാനദണ്ഡ പ്രകാരം വിലയിരുത്തുമെന്നാണ് നയം പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങളേലതുപോലുള്ള അടിസ്ഥാന സൌകര്യ വികസനം ഉറപ്പാക്കാനാകാം ഈ നിര്‍ദേശം. എന്നാ‍ല്‍ ഇത് പൊതു വിദ്യാലയങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയിലേക്കും സ്വഭാവത്തിലേക്കും പരിവര്‍ത്തനം ചെയ്തേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഫീസ് മുതല്‍ പാഠ്യപദ്ധതിയില്‍ വരെ ഈ മാറ്റം പ്രതിഫലിച്ചേക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്പൂര്‍ണമായ സ്വയംഭരണത്തിലാണ് പുതിയ നയം ഊന്നുന്നത്. ഇത് ക്രമേണ പൊതു വിദ്യാലയങ്ങളെപ്പോലും സ്വകാര്യവത്കരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കും. വിദ്യാര്‍ഥി കേന്ദ്രിതമായ വിദ്യാഭ്യാസ രീതിയില്‍നിന്ന് സ്ഥാപനകേന്ദ്രിതമായ പഠന-പ്രവേശന പദ്ധതിയിലേക്ക് മാറുന്നത് പ്രയോഗത്തില്‍ വിദ്യാര്‍ഥി വിരുദ്ധമായ ആശയമായിമാറും. തുല്യഅവസര നിഷേധവും വ്യവസ്ഥാപിതമായ പുറന്തള്ളലുമായിരിക്കും (institutional exclusion) ഇതിന്റെ ഫലം.

ബഹുവിഷയ കേന്ദ്രിതമായ പാഠ്യക്രമവും ഉദാരമായ പ്രവേശന-വിടുതല്‍ നടപടികളും നയം മുന്നോട്ടുവക്കുന്നു.  ഇത് നടപ്പാകുന്നതോടെ നിര്‍ബന്ധിത ഔപചാരിക വിദ്യാഭ്യാസം ഫലത്തില്‍ ഇല്ലാതാകും. ഏത് ഘട്ടത്തില്‍ വച്ച് പഠനം അവസാനിപ്പിച്ചാലും അതുവരെയുള്ള പഠനം ഒരു യോഗ്യതയായി കണക്കാക്കാമന്ന നിര്‍ദേശം ആകര്‍ഷകവും ജനപ്രിയവുമാണ്. എന്നാല്‍ ഇത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടിയേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. പലതരം സാമൂഹിക-സുരക്ഷാ പദ്ധതികളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന താങ്ങും തണലുമാണ് ഇന്ത്യയിലെ ദരിദ്ര-പിന്നാക്ക ജനവിഭാഗങ്ങളെ ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്.  ഇത്തരം സാമൂഹിക സുരക്ഷാ പദ്ധതികളേക്കാള്‍ സ്വാകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളിലും മറ്റ് ധനസാഹയങ്ങളിലുമാണ് പുതിയ നയം പ്രതീക്ഷയര്‍പിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നതിനുള്ള ചിലവ് അടക്കം മറ്റ് വിദ്യാര്‍ഥികളുടെ ഫീസില്‍നിന്ന് കണ്ടെത്താമെന്നും നയം നിര്‍ദേശിക്കുന്നു. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷിച്ച 50:50 സന്പ്രദായത്തിന്റെ മറ്റൊരു രൂപമാണിത്. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങാനുള്ള ന്യായമായി അവതരിപ്പിക്കപ്പെട്ട 50:50 തത്വം പില്‍ക്കാലത്ത് വിദ്യാഭ്യാസ വാണിജ്യവത്കരണത്തിനുള്ള വഴിയായി മാറി.

പൌരന്‍മാര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പ് നല്‍കേണ്ട ബാധ്യതയില്‍നിന്നുള്ള ഭരണകൂടങ്ങളുടെ പിന്മാറ്റം ത്വരിതപ്പെടുത്തുന്നതാണ് പുതിയ നയം. സ്കൂളുകള്‍ തുടങ്ങുന്നതിലെ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതുമുതല്‍ അത് പ്രകടമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഓപണ്‍ സ്കൂളിങ്, എന്നിവക്കും വലിയ പരിഗണന നയം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ സന്പ്രദായത്തിന്റെ മുഖ്യധാരയില്‍നിന്ന് പലകാരണങ്ങളാല്‍ പുറന്തള്ളപ്പെടുന്നവരുടെ ആശ്രയമായി ഇത് മാറും. കേരളത്തിലെ പ്ലസ് ടു ഓപണ്‍ സ്കൂള്‍ സംവിധാനം മലബാറുകാരുടെ പ്രധാന ആശ്രയകേന്ദ്രമായി മാറിയതെങ്ങനെയെന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വം കാരണം ഔപചാരിക പൊതുവിദ്യാഭ്യാസ ധാരയില്‍നിന്ന് പുറത്താക്കപ്പെട്ട മലബാറുകാര്‍ക്കുമുന്നില്‍ തുറക്കപ്പെട്ട ഏക വഴിയായിരുന്നു അത്. സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധിപത്യമുള്ള വിദ്യാഭ്യാസ സന്പ്രദായത്തില്‍ സാമൂഹിക ശ്രേണിയില്‍ എവിടെനില്‍ക്കുന്നവരായിരിക്കും സമാന്തര ധാരയിലേക്ക് തള്ളപ്പെടുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഫലത്തില്‍ പുതിയ നയം ഇന്ത്യന്‍ വിദ്യാഭ്യാസ ഘടനയെ ഗുണപരമായി നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്പോള്‍ തന്നെ, രാജ്യത്തിന്റെ അടിസ്ഥാനപരമായ നയ സമീപനങ്ങളില്‍ അത്യന്തം ഗൌരവകരമായ മാറ്റങ്ങള്‍ക്കുകൂടി  തുടക്കം കുറിക്കുകയാണ്.  അക്കാദമിക സ്വാതന്ത്ര്യത്തിന് പകരം നടപ്പാക്കുന്ന അധികാര കേന്ദ്രീകരണം, സംവരണ സമീപനത്തിലെ അതിനിഗൂഢമായ നിലപാടുമാറ്റം, വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ നടപ്പാക്കപ്പെടുന്ന രാഷ്ട്രീയ അജണ്ടകള്‍, വാണിജ്യവത്കരണം ശക്തമാക്കിയേക്കാവുന്ന ഉദാര നയങ്ങള്‍ എന്നിവ വിദൂര ഭാവിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സന്തുലിതമായ വളര്‍ച്ചക്ക് തടയിടുന്നതും അതിഗരുതുര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമാണ്. ഭരണഘടനാധിഷ്ടിത സമീപനങ്ങളായി രാജ്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളാണ് പാര്‍ലമെന്റ് പോലും അറിയാതെ അടിമുടി മാറ്റിമറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെപ്പോലും പുതിയനയം തകിടം മറിക്കുന്നു. ഒരര്‍ഥത്തില്‍ ഇത് രാഷ്ട്രീയ അട്ടിമറികൂടിയാണ്. ഇതിനെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്.


(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്ത് 17 2020)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...