Tuesday, December 6, 2011

തെരുവില്‍നിന്ന് തിരശ്ശീലയിലേക്ക്

പ്രതിപാദന രീതികളിലെ വൈവിധ്യവും ആകര്‍ഷണീയതയും കൊണ്ടാണ് അറബ് സിനിമകള്‍ കാഴ്ചക്കാര്‍ക്കിടയില്‍ വ്യത്യസ്തയാര്‍ന്ന സ്വീകാര്യത നേടിയത്. അതിസൂക്ഷ്മ ജീവിത ചലനങ്ങളെ പോലും തിരിച്ചും മറിച്ചും ആവര്‍ത്തിക്കുന്നത് അത്യന്തം വിരസമാകുമായിരുന്നിട്ടും ഒട്ടും മടുപ്പനുഭവിപ്പിക്കാതെ അവയെ തിരശ്ശീലയില്‍ വിന്യസിക്കാനായി എന്നതാണ് അതിന്റെ സവിശേഷത. പ്രമേയപരമായ ദൗര്‍ബല്യങ്ങളെ സിനിമയുടെ സൗന്ദര്യവും അവതരണ മികവും കൊണ്ട് അവ മറച്ചുപിടിച്ചു. റിയലിസ്റ്റിക് സമീപനങ്ങളാല്‍ തന്നെ ആഗോള കാഴ്ചാ സംസ്‌കാരത്തില്‍ അത് പുതിയ അഭിരുചികള്‍ സൃഷ്ടിച്ചു.

എന്നാല്‍ സാംസ്‌കാരിക സംഘര്‍ഷങ്ങളുടെയും ലിംഗ സമരങ്ങളുടെയും കുടുംബ ശൈഥില്യങ്ങളുടെയും ചുറ്റുവട്ടത്ത് മാത്രമായിരുന്നു ഇവയുടെ ഉള്ളടക്കം കറങ്ങിത്തിരിഞ്ഞത്. യുദ്ധവും മനുഷ്യാവകാശങ്ങളും വംശീയതയും പ്രമേയമായി വന്നുവെങ്കിലും അവയെയും കാല്‍പനികമായ പ്രണയ സംരഭങ്ങളിലും മറ്റും ഇഴചേര്‍ത്തുകിടത്തുകയായിരുന്നു അറബ് സിനിമകളുടെ ശീലം. ഇടക്കാലത്ത് ഫലസ്ത്വീന്‍ പ്രമേയമായി വന്ന ചില സിനിമകള്‍ ഒഴിച്ചാല്‍ രാഷ്ട്രീയത്തെ ഏറെക്കുറെ ഇവ പൂര്‍ണമായി അകറ്റിനിറുത്തി. ജനാധിപത്യ വിരുദ്ധമായ നിലപാടുകളിലൂടെ രാജാധികാരം സംരക്ഷിച്ചു നിര്‍ത്തേണ്ടിവന്ന ഭരണ കൂടങ്ങള്‍ അറബ് ദേശീയതയുടെ പേരില്‍ മുന്നോട്ടുവച്ച സാംസ്‌കാരിക നിയന്ത്രണങ്ങളാണ് പ്രമേയ പരമായ ഈ സ്വയം പരിമിതപ്പെടലിലേക്ക് നയിച്ചത്. ഇതാകട്ടെ ഒരു തരത്തില്‍ അരാഷ്ട്രീയമെന്ന് വിളിക്കാവുന്ന സിനിമകളുടെ പ്രളയം സൃഷ്ടിച്ചു. ഇത്തരം സിനിമകള്‍ നിര്‍മിച്ചവര്‍ പക്ഷെ അവരുടെ സംവിധാന വൈദഗ്ദ്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത വിധം ലോകത്ത് സമര്‍ഥിച്ചു. എന്നല്ല, ആനുകാലിക സിനിമയിലെ അതികായരായി അവരില്‍ പലരും വളരുകയും ചെയ്തു. ഏകാധിപത്യത്തിന്റെ ആവിഷ്‌കാര നിയന്ത്രണങ്ങളെ അതി ക~ിനമായ സാഹസങ്ങളിലൂടെ അതിജീവിക്കുന്നവരാണ് ഈ സംവിധായകരെന്ന് ലോകം ഇവരെ വാഴ്ത്തി. ഭരണകൂടത്തിന്റെ രാഷ്ട്രീയ നിയന്ത്രണങ്ങളെ പരോക്ഷമായി മറികടക്കുന്നുണ്ട് എന്ന ആനുകൂല്യവും അവര്‍ക്ക് വകവച്ചുകൊടുത്തു. എന്നിട്ടും ഒറ്റപ്പെട്ട സിനിമകളല്ലാതെ മറ്റൊന്നും ഭരണകൂടങ്ങളെ അലോസരപ്പെടുത്തും വിധം രൂപപ്പെട്ടില്ലഌ അങ്ങനെ ലിംഗ നീതി, സാംസ്‌കാരിക സംഘര്‍ഷം, കുടുംബ ബന്ധം, സൗഹൃദം, പ്രണയം തുടങ്ങിയവയില്‍ കേന്ദ്രീകരിച്ച്, അതി വൈകാരികതളും ദൃശ്യ ഭംഗിയും സമാസമം ചേര്‍ത്ത് ആസ്വാദകരെ പിടിച്ചിരുത്തുന്ന സിനിമകള്‍ അറബ് കാഴ്ചയുടെ അടയാളമായി. ഏകാധിപത്യത്തിന് അഹിതകരമായ രാഷ്ട്രീയ സിനിമകള്‍ അതോടെ ഇല്ലാതായി.

ഈ സാംകാരിക പശ്ചാത്തലത്തിലാണ് അറബ് രാജ്യങ്ങളില്‍ ജനകീയ മുന്നേറ്റത്തിന്റെ പുതിയ വസന്തം വിരിയുന്നത്. ജനാധിപത്യത്തിനും ആവിഷ്‌കാരാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളിയുയര്‍ത്തിയ പൊതുസമൂഹം തെരുവുകള്‍ പിടിച്ചടക്കുകയും ഏകാധിപതികളെ അധികാരത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അറബ് മേഖലായാകെ പടര്‍ന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രത്യാഘാതം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടത് തീര്‍ത്തും രാഷ്ട്രീയമായ സിനിമകളുടെ പറിവിയോടെണ്. കഥയും തിരക്കഥയുമുള്ള സിനിമയുടെ സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായി ഡോക്യുമെന്ററികളായാണ് അവയിപ്പോള്‍ പുറത്തുവരുന്നത്. ഭാവനാതീതമായ രാഷ്ട്രീയാവസ്ഥകള്‍ നേരിട്ടനുഭവിച്ച ഒരു തലമുറക്ക് കാല്‍പനികത കുത്തിനിറച്ച് വിപ്ലവത്തെ ദൃശ്യവല്‍കരിക്കുക പ്രയാസകരമായതിനാലാകും തത്‌സ്ഥല വിവരണങ്ങളടങ്ങിയ ചരിത്ര രേഖകളായി ഈ സിനിമകള്‍ രൂപപ്പെടുന്നത്. സ്വന്തം അനുഭവങ്ങളെ ഡോക്യുമെന്റ് ചെയ്യുക എന്ന ദൗത്യംകൂടി ഇത്തരം സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ടാകാം. എന്നാല്‍ ജനാധിപത്യ ലോകത്തിന് അത് കൈമാറുന്നത് സമാനതകളില്ലാത്ത ജനകീയ പ്രതിരോധങ്ങളുടെ സമര ചിത്രങ്ങളാണ്. തിരുവനന്തപുരം അന്താരാഷ്ട്ര മേളയില്‍ ഉള്‍പെടുത്തിയ അറബ് പാക്കേജില്‍ പ്രദര്‍ശനത്തിനെത്തുന്ന രണ്ട് ചിത്രങ്ങളെങ്കിലും ഈയര്‍ഥത്തില്‍ ഏറ്റവും സമകാലികമായ ആഗോള രാഷ്ട്രീയ ചലനങ്ങളുടെ ദൃശ്യാവിഷ്‌കാരം എന്ന നിലയില്‍ സവിശേഷമാകും.

അറബ് വസന്തത്തിന് തുടക്കമിട്ട ടുണീഷ്യയില്‍ നിന്ന് ഇല്യാസ് ബഖര്‍ സംവിധാനം ചെയ്ത 'റഫ് പരോള്‍' വിപ്ലവത്തിന് തിരികൊളുത്തിയത് മുതല്‍ പ്രസിഡന്റ് ബിന്‍ അലിയുടെ പുറത്താകല്‍ വരെ ചിത്രീകരിക്കുന്നുണ്ട്. ജനമുന്നേറ്റത്തിന് നിമിത്തമായി സ്വയം രക്തസാക്ഷിത്വം വരിച്ച മുഹമ്മദ് ബുഐസിസിയുടെ മാതാവിലൂടെയാണ് ഈ ഡോക്യുമെന്ററി പുരോഗമിക്കുന്നത്. ബുഐസിസിയെ മയക്കുമരുന്ന് അടിമയെന്ന് വിളിച്ച് ആക്ഷേപിക്കുകയും പിന്നീട് പണം വാഗ്ദാനം ചെയ്ത് കുടുംബത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രസിഡന്റിനെ നേരില്‍ കണ്ട സംഭ്രമജനകമായ നിമിഷങ്ങള്‍ അവര്‍ വിവരിക്കുന്നുണ്ട്. അറബ് തെരുകുളകില്‍ കത്തിപ്പടര്‍ന്ന സ്വപ്‌നങ്ങളും ആശയങ്ങളും ഇതില്‍ ഏറെ ചര്‍ച്ച ചെയ്യുന്നു. സ്വാതന്ത്ര്യമാണോ ഭക്ഷണമാണോ പ്രാഥമികാവശ്യമെന്ന ചോദ്യമാണ് അറബ് തെരുവുകള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. നിശബ്ദരാകാന്‍ ഇനി വയ്യെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും അവര്‍ ആവശ്യപ്പെടുന്നു. ഏകാധിപത്യം ഒളിപ്പിച്ചുവച്ച പുതിയ ലോകങ്ങളിലേക്ക് അവര്‍ കടന്നുചെല്ലുന്നു. കണ്‍മുന്നില്‍ അനുഭവിച്ച വിപ്ലവത്തിന്റെ അവിശ്വസിനീയമായ കാഴ്ചകളാല്‍ അന്ധാളിച്ചുപോയ ജനക്കൂട്ടത്തെ ഈ ദൃശ്യങ്ങളിലെമ്പാടും കാണാം. പ്രതിഷേധക്കാരുടെ ചെറു സംഘങ്ങള്‍ സമരം തുടങ്ങുന്നതും അത് വന്‍ ജനസാഗരമായൊഴുകി നിയറയുന്നതും ആവേശകരമായ കാഴ്ചയാണ്. അധികാരം നഷ്ടപ്പെട്ട രാജ കുടുംബങ്ങളുടെ, വിപ്ലവകാരികള്‍ തകര്‍ത്ത വീടുകളിലേക്കും കാമറ തിരിയുന്നുണ്ട്. അയല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന വിപ്ലവക്കാറ്റില്‍ ഈജിപ്തും ലിബിയയും മറ്റും ആടിയുലയുന്നതിന്റെ ടുനീഷ്യന്‍ കാഴ്ചയും പ്രതികരണങ്ങളും ഇല്യാസ് ബഖര്‍ അവതരിപ്പിക്കുന്നു.

ജനകീയ വിപ്ലവത്തെ കൂടുതല്‍ ആഴത്തില്‍ ദൃശ്യവല്‍കരിക്കുന്ന ചിത്രമാണ് ഈജിപ്തില്‍ നിന്നെത്തുന്ന 'തഹരീര്‍ 2011: ദി ഗുഡ്, ദി ബാഡ് ആന്റ് ദി പൊളിറ്റീഷ്യന്‍' എന്ന ഡോക്യുമെന്ററി. മൂന്ന് സംവിധായകര്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍, മൂന്ന് വ്യത്യസ്ത പ്രമേയങ്ങളിലൂന്നി നിര്‍മിച്ച ചിത്രങ്ങളുടെ സംയോജിത രൂപമാണിത്. 18 ദിവസത്തെ തഹ്‌രീര്‍ ഉപരോധം ഇതില്‍ ചുരുള്‍ നിവരുന്നു. മൂന്ന് പ്രമുഖ യുവ സംവിധായകരുടെ ഈ പരിശ്രമവും ജനകീയ സമര ചരിത്ര രേഖയെന്ന നിലയിലാണ് കൂടുതല്‍ പ്രസക്തമാകുക. തഹ്‌രീര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ ജനങ്ങളും അവരുടെ സ്വപ്‌നങ്ങളും ആകുലതകളും ആവേശങ്ങളുമാണ് തമര്‍ ഇസ്സത്ത് സംവിധാനം ചെയ്ത 'ദി ഗുഡ്' എന്ന ആദ്യ ഭാഗം. വിശ്വാസവും വിപ്ലവവും ഇഴചേര്‍ന്ന ഈജിപ്ഷ്യന്‍ സമരത്തെരുവിലിരുന്ന് പ്രക്ഷോഭകര്‍ ലോകത്തോട് സംസാരിക്കുകയാണിവിടെ. ഹുസ്‌നി മുബാറക്കിന് വേണ്ടി സമരം നേരിടാന്‍ രംഗത്തിറങ്ങിയ നാല് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരിലൂടെ ഭരണകൂട മനോഭാവങ്ങളെ അനവാരണം ചെയ്യുന്നതാണ് രണ്ടാം ഭാഗമായ 'ദി ബാഡ്'. കാമറക്ക് മുന്നില്‍ വരാന്‍ തയാറാല്ലാത്ത 12 പേരെ അഭിമുഖം നടത്തിയും ചിത്രീകരിച്ചുമാണ് ഐതീന്‍ അമന്‍ ഇത് പൂര്‍ത്തിയാക്കിയത്. സമരത്തെ ഭരണകൂടം നേരിട്ട വഴികളും തന്ത്രങ്ങളും ഇതില്‍ കാണാം. ഭരണം തകരുന്നതിന്റെ അവസാന നിമിഷം വരെ ഭരണകൂടത്തിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിച്ചത് സൈന്യമാണ്. എന്നാല്‍ സമരക്കാര്‍ക്കൊപ്പം നിന്ന് രഹസ്യങ്ങള്‍ കൈമാറിയവരും ഇക്കൂട്ടത്തിലുണ്ട് എന്ന് സംവിധായിക വിശദീകരിക്കുന്നു. അമര്‍ സലാമ സംവിധാനം ചെയ്ത ഹുസ്‌നി മുബാറക്കിന്റെ ഭരണവും ജീവിതവുമാണ് മൂന്നാം ഭാഗാമയ ദി പൊളിറ്റീഷ്യന്‍. ഏകാധിപത്യവും എകാധിപതിയുടെ പിറവിയും വളര്‍ച്ചയും ആക്ഷേപ ഹാസ്യം ചേര്‍ത്ത് ഇതില്‍ വിമര്‍ശ വിധേയമാക്കുന്നു. മൂന്നര പതിറ്റാണ്ട് നീണ്ട മുബാറക് ഭരണ കാലത്തെ അപനിര്‍മിക്കുന്നതിലൂടെ ഒരാള്‍ക്ക് ഏകാധിപതിയായിത്തീരാനുള്ള 10 ചുവടുകള്‍ അമര്‍ സലാമ അടയാളപ്പെടുത്തുന്നു. മുബാറകിന്റെ അനുകൂലികളും പ്രതിയോഗികളുമായ പ്രമുഖരുടെ അഭിമുഖങ്ങളും ഇതിലുണ്ട്.

രാഷ്ട്രീയ സിനിമകളെന്ന് സംവിധായകര്‍ അവകാശപ്പെടുന്ന ബഹ്ജി ഹുജൈജിയുടെ ഇവിടെ മഴപെയ്യുമ്പോള്‍ (ലബനന്‍), ഹിഷാം ലസ്‌രിയുടെ ദി എന്‍ഡ് (മൊറോക്കോ) എന്നിവയടക്കം എട്ട് ചിത്രങ്ങളാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ മേളയില്‍ അവതരിപ്പിക്കുന്ന അറബ് പാക്കേജില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. യുദ്ധാരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ ലബനന്‍ ജീവിതത്തെ അനാവരണം ചെയ്യുന്നതാണ് ഹുജൈജിയുടെ ചിത്രം. യുദ്ധം കവര്‍ന്നെടുത്ത തലമുറ പില്‍കാലത്ത് സ്വന്തം പിന്‍മുറക്കാരാല്‍ തിരസ്‌കരിക്കപ്പെടുന്നതിന്റെ സാമൂഹികപ്രത്യാഘാതങ്ങളാണ് സിനിമ അന്വേഷിക്കുന്നത്. തെരുവുയുദ്ധക്കാര്‍ തട്ടിക്കൊണ്ടുപോയ ഒരാളുടെ ഇരുപത് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ ഇത് കേന്ദ്രീകരിക്കുന്നു. മറ്റിടങ്ങളിലെ പോലെ വലിയ തെരുവ് യുദ്ധമകാതെ തന്നെ സമകാലിക സാമൂഹ്യ മാറ്റങ്ങള്‍ക്കൊപ്പം ചേര്‍ന്ന മൊറോക്കന്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതാണ് ദി എന്‍ഡ്. ഹസന്‍ രജാവിന്റെ മരണ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമ മൊറോക്കന്‍ ചരിത്രത്തെയും അനിവാര്യമായ പരിവര്‍ത്തനങ്ങളെയും അടയാളപ്പെടുത്തുന്നു. വിപ്ലവാനന്തരമാണ് ടുനീഷ്യന്‍-ഈജിപ്ത് രാഷ്ട്രീയ ചിത്രങ്ങള്‍ പിറന്നത്. എന്നാല്‍ ഒരു പരിവര്‍ത്തനത്തിന് സജ്ജമായ സാമൂഹികാവസ്ഥകളെയാണ് ഈ മൊറോക്കന്‍ ചിത്രം പ്രതിനിധീകരിക്കുന്നത്.

യുദ്ധം, സംസ്‌കാരം, പ്രണയം, ജീവിതം, സ്ത്രീ, ഗ്രാമം തുടങ്ങിയ പതിവ് പ്രമേയങ്ങള്‍ തന്നെയാണ് മറ്റ് നാല് സിനിമയുടെയും കേന്ദ്ര വിഷയങ്ങള്‍. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹ നിര്‍മാണം (കൊ-പ്രൊഡക്ഷന്‍) എന്ന പതിവ് രീതി ഉപേക്ഷിച്ച് മിക്ക രാജ്യങ്ങളും സ്വന്തം നിലയില്‍ സിനിമകള്‍ നിര്‍മിക്കുന്ന പ്രവണത പുതിയ ചിത്രങ്ങളില്‍ കാണുന്നുണ്ട്. പണം മുടക്കുന്ന സമ്പന്നരാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങളെ തൃപ്തിപ്പെടുത്തുക എന്ന കൊളോണിയല്‍ കുതന്ത്രത്തില്‍ നിന്ന് അറബ് സിനമികള്‍ വിമോചിപ്പിക്കപ്പെടുന്നതിന്റെ സൂചന കൂടിയാകാമിത്. പണം മുടക്കുന്ന യൂറോ-അമേരിക്കന്‍ വാര്‍പ്പുമാതൃകകളെ മഹത്വവല്‍കരിക്കുക എന്നതായിരുന്നു അറബ് സിനിമകളില്‍ നിറയുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങളുടെ പ്രത്യയശാസ്ത്രം. ഇതിലൂടെ അറബ് ദേശീയതയുടെ പിന്നിലെ മതാത്മകമായ അംശങ്ങള്‍ അപഹസിക്കാനും നാഗരികതളുടെ സംഘര്‍ഷമെന്ന സാമ്രാജ്യത്വ അജണ്ടയുടെ പ്രചാരണോപകരണങ്ങളായി സിനിമകളെ മാറ്റാനും ഈ സഹ നിര്‍മാണത്തിലൂടെ കഴിഞ്ഞിരുന്നു. ജനാധിപത്യവല്‍കരിക്കപ്പെടുന്ന അറബ് സമൂഹങ്ങളുടെ സാംസ്‌കാരിക അസ്തിത്വം നിര്‍ണയിക്കുന്നതില്‍ സഹ നിര്‍മാണത്തില്‍ നിന്നുള്ള ഈ വേര്‍പെടല്‍ നിര്‍ണായകമാകും. വിപ്ലവം പ്രമേയമായ സിനിമകളില്‍ ഈ സാംസ്‌കാരിക പുനര്‍നിര്‍മിതിയുടെ സൂചകങ്ങള്‍ കാണുന്നുമുണ്ട്.

എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് വിപ്ലവാനന്തര അറബ് ലോകത്ത് പ്രത്യക്ഷപ്പെട്ട സിനിമകളുടെ ഉള്ളടക്കം. അതിന് മുമ്പുള്ള കാലത്തെ സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി തികഞ്ഞ രാഷ്ട്രീയവും ജനാധിപത്യവും സ്വാതന്ത്ര്യബോധവും അവയില്‍ ഉള്‍ചേരുന്നു. ഇത് വിപ്ലവ പൂര്‍വ സിനിമകളെ മറ്റൊരു തരത്തില്‍ റദ്ദാക്കുകയാണ് ചെയ്യുന്നത്. ഏകാധിപത്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഭേദിച്ചുവെന്ന് ലോകം വിശേഷിപ്പിച്ച വിപ്ലവ പൂര്‍വ അറബ് സംവിധായകരില്‍ നിന്ന് രാജാധിപത്യത്തെ അലോസരപ്പെടുത്തുന്ന കാര്യമായ ചലനങ്ങളൊന്നുമുണ്ടായില്ല എന്നതിനാല്‍ തന്നെയാണ് ആ റദ്ദാക്കല്‍. ജനാധിപത്യ വിരുദ്ധരായ ഭരണകൂടങ്ങള്‍ക്ക് ഏതോതരത്തില്‍ താങ്ങായി മാറുന്ന പ്രമേയങ്ങളിലായിരുന്നു അറബ് സംവിധായകര്‍ ചുറ്റിക്കറങ്ങിയത് എന്ന് ഈ മാറ്റം ഇപ്പോള്‍ വിളിച്ചുപറയുന്നുണ്ട്. ഏകാധിപത്യം ഏര്‍പെടുത്തിയ നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്നതിന് പകരം അവയോട് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു അവര്‍. ഇതിനെ അറബ് സംവിധായകര്‍ക്കെതിരായ വിമര്‍ശമായി ഉന്നയിക്കുന്നതിന് പകരം, അവരുടെ നിസ്സഹായതയായി ലഘൂകരിച്ച് അതിന്റെ പേരിലും അവരെ മഹത്വവല്‍കരിക്കുകയാണ് മുഖ്യധാര മാധ്യമ-സിനിമ ലോകം ചെയ്തത്.

അതിസാഹസികമെന്ന നാട്യത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട സിനിമകളിലെ 'സാംസ്‌കാരിക വിപ്ലവങ്ങളുടെ' കാപട്യം വിപ്ലവാനന്തര ചിത്രങ്ങള്‍ തുറന്നുകാട്ടുന്നു. പുറംലോത്തിന് മുന്നില്‍ അറബ് നാടുകളിലെ മുഖ്യധാര സിനിമക്കാരായി രംഗത്തെത്തിയവര്‍ അവിടത്തെ ഏകാധിപത്യ ഭരണകൂടത്തോട് ബോധപൂര്‍വമായ അനുരഞ്ജനത്തിലായിരുന്നുവെന്നാണ് ഉള്ളടക്കത്തില്‍ പൊടുന്നനെ വന്ന മാറ്റം വ്യക്തമാക്കുന്നത്. സാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഇത്രയേറെ ദാഹിച്ച ഒരു ജനതയുടെ രാഷ്ട്രീയാവിഷ്‌കാരങ്ങള്‍ വിപ്ലവദിവസങ്ങളുടെ തലേന്നിറങ്ങിയ ചിത്രങ്ങളില്‍ പോലും പ്രത്യക്ഷമാകാതിരുന്നതിന് മറ്റൊരു ന്യായം കണ്ടെത്തുക പ്രയാസമാണ്. ജനാഭിലാഷമായിരുന്നില്ല ആ സിനിമകള്‍ പ്രതിനിധീകരിച്ചത്. വിഷയമാക്കിയതും. എന്നല്ല, ജനകീയ രാഷ്ട്രീയത്തെ ആ സംവിധായകര്‍ തിരസ്‌കരിക്കുക കൂടി ചെയ്തുവെന്ന് വേണം കരുതാന്‍. വിപ്ലവാനന്തര അറബ് നാടുകളില്‍ സംഭവിച്ച പ്രത്യയശാസ്ത്രപരവും ജനാധിപത്യപരവുമായ പരിവര്‍ത്തനങ്ങള്‍ ഈ നിരാകരണത്തിന്റെ നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. അതല്ലെങ്കില്‍ ഇത്ര വലിയ ജനകീയ വിപ്ലവം ഗര്‍ഭം ധരിച്ചുനടന്ന വലിയൊരു ജനതയുടെ സാമൂഹിക ബോധത്തെയും ജനാധിപത്യ വളര്‍ച്ചയെയും കൃത്യമായി വായിച്ചെടുക്കാന്‍ വിപ്ലവ പൂര്‍വ അറബ് സംവിധായകര്‍ക്ക് കഴിഞ്ഞില്ല എന്ന് പറയേണ്ടിവരും. അഥവ ഒന്നുകില്‍ അനുരഞ്ജനം. അല്ലെങ്കില്‍ പരാജയം. വിപ്ലവാനന്തര സിനിമകള്‍ ഈ രണ്ടവസ്ഥകളെയും തിരുത്തുന്നു. രാജകൊട്ടാരങ്ങളിലെ തമ്പുരാക്കന്‍മാര്‍ക്കൊപ്പം, സാംസ്‌കാരിക കലാപകാരികളുടെ വേഷം കെട്ടി ഒത്തുതീര്‍പ്പുകളുടെ തിരശ്ശീലയില്‍ അഭിരമിച്ച സിനിമാ പ്രമാണിമാരെ അവരുടെ അരമനകളില്‍ നിന്ന് ഇറക്കി വിടുന്നു എന്നതാകാം അറബ് വസന്തം വെള്ളിത്തിരയില്‍ സൃഷ്ടിക്കുന്ന വിപ്ലവം.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2011 ഡിസംബര്‍ 12)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...