Tuesday, November 4, 2025

നയം സംസ്കൃത മയം; അറബി, ഉറുദു പഠനം ഇല്ലാതാകും



കേരളം പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സംഘപരിവാർ അജണ്ടകൾ ഒളിച്ച് കടത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല പൂർണമായി തുറന്നുകൊടുക്കുകയാണ് ഇടതുസർക്കാർ ചെയ്തത്. പുതിയ വിദ്യാഭ്യാസ നയത്തെ ആസ്പദമാക്കി മീഡിയവൺ ഷെൽഫിൽ എഴുതിയ പരന്പര: 

നയം വന്നാൽ നിറം മാറുമോ ? 
ഭാഗം 1 


ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് ഭാഷാ പഠന മേഖലയിൽ വലിയ മാറ്റത്തിനാണ് വഴിതുറക്കുക. ഇതുവരെ പിന്തുടരുന്ന ഉദാര ഭാഷാനയം ഇല്ലാതാകുകയും ഭാഷാ പഠനം പിരമിതപ്പെടുകയും ചെയ്യും. കുട്ടികളുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അവകാശപ്പെടുന്ന പുതിയ നയം പക്ഷെ ഫലത്തിൽ സങ്കുചിത ഭാഷാ പഠന സങ്കൽപമാണ് മുന്നോട്ടുവക്കുന്നത്. പി എം ശ്രീ ഒപ്പുവച്ചതിലൂടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാമെന്ന് കേരളം സമ്മതിച്ചത് സംസ്ഥാനത്തെ ഭാഷാ പഠന മേഖലയിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. 

കേരളത്തിലെ വിദ്യാഭ്യാസ തൊഴിൽ മേഖലക്കും ഭാഷാ പഠനത്തിലെ വൈവിധ്യപൂർണമായ സമീപനങ്ങൾക്കും പുതിയ നയം കനത്ത തിരിച്ചടിയാണ്. കേരളത്തിൽ ആയിരക്കണക്കിന് അധ്യാപകരും വിദ്യാർഥികളും പങ്കാളികളായ അറബി, ഉറുദു ഭാഷാ പഠനം പുതിയ നയം നടപ്പാക്കുന്നതോടെ ഇല്ലാതായേക്കും. അതുകൊണ്ടുതന്നെ സംസ്കൃത ഭാഷാ പഠനത്തിന് വലിയ പ്രാധാന്യം നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ സൃഷ്ടിക്കുന്ന ആഘാതം കേരളത്തിന് താങ്ങാവുന്നതിലുമപ്പുറമായിരിക്കും. എല്ലാ ഭാഷകളുടെയും ഉത്ഭവം സംസ്കൃതത്തിൽ നിന്നാണെന്ന വാദമാകും ഇനി രാജ്യത്തെ ഭാഷാനയത്തിന്റെ അടിത്തറയെന്ന സന്ദേശം നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പൊതു ഉള്ളടക്കം. 

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാഷാ പഠനത്തിന് ത്രി ഭാഷാ പദ്ധതിയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവക്കുന്നത്. അതായത് പ്രാഥമിക ക്ലാസുകൾ തൊട്ടുതന്നെ മൂന്ന് ഭാഷകൾ പഠിക്കുക. എന്നാൽ ഈ മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്ന് നയം വ്യവസ്ഥ ചെയ്യുന്നു. രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായാൽ മൂന്നാമത്തേത് അറബിയോ ഉറുദുവോ ആക്കാനും കഴിയില്ല. കാരണം ഇന്ത്യൻ ഭാഷകൾക്കൊപ്പം ഇംഗ്ലീഷും പഠിക്കേണ്ടതാണെന്ന് സൂചുപ്പിക്കുന്ന പരാമർശങ്ങൾ വിദ്യാഭ്യാസ നയത്തിൽതന്നെയുണ്ട് (വകുപ്പ് 4.20). മാതൃഭാഷക്ക് പുറമേ ഇംഗ്ലീഷിലാണ് പാഠ പുസ്തകങ്ങള്‍ തയാറാക്കുക. അതിനാല്‍ രണ്ട് ഇന്ത്യന്‍ ഭാഷക്കൊപ്പം ഇംഗ്ലീഷും ഏറെക്കുറെ അപ്രഖ്യാപിത നിര്‍ബന്ധിത ഭാഷയായി പ്രയോഗത്തിലുണ്ടാകും. ത്രിഭാഷാ പദ്ധതിയിൽ മൂന്നിലൊരു ഭാഷാ ഓപ്ഷനായി സംസ്കൃതമുണ്ടാകുമെന്ന് ദേശീയ നയത്തിന്റെ 4.17 വകുപ്പിൽ പറയുന്നു. ഫലത്തിൽ രണ്ട് ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും എന്ന കോന്പിനേഷനോ അല്ലെങ്കിൽ രണ്ട് ഇന്ത്യൻ ഭാഷകളും സംസ്കൃതവുമെന്ന കോന്പിനേഷനോ അല്ലെങ്കിൽ ഒരു ഇന്ത്യൻ ഭാഷ, സംസ്കൃതം, ഇംഗ്ലീഷ് എന്ന കോന്പിനേഷനോ ആയിരിക്കാം സ്കൂളുകളിൽ പഠിപ്പിക്കപ്പെടുക. ഈ പഠന രീതി ആറാം ക്ലാസ് വരെ തുടരണം. മൂന്ന് ഭാഷകളിൽ ഒന്ന് മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആറാം ക്ലാസിലോ എഴാം ക്ലാസിലോ ആണ് അതിന് അവസരം ലഭിക്കുക. സെക്കൻഡറി സ്കൂൾ അവസാനിക്കുന്നതിന് മുമ്പ് മൂന്ന് ഭാഷകളിൽ പ്രാവീണ്യം നേടിയിരിക്കണമെന്നും ദേശീയ നയത്തിലുണ്ട്.  





ഭാഷാ പഠനത്തിന് ദേശീയ നയം ശിപാർശ ചെയ്യുന്ന ഭാഷകളിൽ ഉറുദുവോ അറബിയോ ഇല്ല. ദേശീയ നയത്തിൽ പറയുന്നു: 'സംസ്കൃതത്തിന് പുറമെ ഇന്ത്യയിലെ മറ്റ് ക്ലാസിക്കൽ ഭാഷകളായ തമിഴ്, തെലുഗു, കന്നഡ, മലയാളം, ഒഡിയ, പാലി, പേർഷ്യൻ, പ്രകൃത് എന്നിവയും സ്കൂളുകളിൽ കുട്ടികൾക്ക് തെരഞ്ഞെടുക്കാവുന്ന വിധത്തിൽ ലഭ്യാക്കും. സാഹിത്യ പാരന്പര്യമുള്ള എല്ലാ ഇന്ത്യൻ ഭാഷകളെയും ഇതുപോലെ പരിഗണിക്കും.' വിദേശ ഭാഷകളുടെ കാര്യത്തിൽ ദേശീയ നയം പറയുന്നത് ഇപ്രകാരമാണ്: 'ഉയർന്ന നിലവാരത്തിൽ ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും പഠിക്കുന്നതിന് പുറമെ, വിദേശ ഭാഷകളായ കൊറിയൻ, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ എന്നിവയും സെക്കന്‍ററി തലത്തിൽ പഠിക്കാം.' (ദേശീയവിദ്യാഭ്യാസ നയം പേജ് 14, 15). ഇന്ത്യക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന ഗൾഫ് തൊഴിൽ വിപണിയിൽ അനിവാര്യമായ അറബി ഭാഷയെ വിദേശ ഭാഷകളുടെ കൂട്ടത്തിലും ദേശീയ വിദ്യാഭ്യാസ നയം ഉൾപെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗം പ്രാധാന്യപൂര്‍വം ഉപയോഗിക്കുന്ന ഭാഷയെന്ന പരിഗണനയും അറബിക്കിന് നല്‍കിയിട്ടില്ല.

അറബി, ഉറുദു ഭാഷകളെ അവഗണിച്ച ദേശീയ നയം സംസ്കൃതത്തിന് അമിത പ്രാധാന്യവും പ്രത്യേക പരിഗണനയും നൽകുന്നു. സംസ്കൃതത്തെ നിർബന്ധിത പഠന വിഷയമാക്കാൻ ഉദ്ദേശിക്കുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം 'സംസ്കൃത'ത്തെ അവതരിപ്പിക്കുന്നത്. പേജ് 14ൽ പറയുന്നു: 'ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പരാമർശിച്ചിരിക്കുന്ന പ്രധാന ആധുനിക ഭാഷയായ സംസ്കൃതം, ലാറ്റിൻ- ഗ്രീക്ക് ഭാഷകളിൽ ആകെയുള്ളതിനേക്കാൾ വളരെക്കൂടുതൽ ക്ലാസിക്കൽ സാഹിത്യം കൈവശമുള്ള ഭാഷയാണ്. ഗണിതം, ദർശനം, വ്യാകരണം, സംഗീതം, രാഷ്ട്രീയം, വൈദ്യശാസ്ത്രം, വാസ്തുവിദ്യ, ലോഹനിർമാണം, നാടകം, കവിത, കഥ തുടങ്ങിയവയുടെ വിപുലമായ നിധികൾ അതിൽ അടങ്ങിയിരിക്കുന്നു (ഇത് സംസ്കൃത ജ്ഞാന വ്യവസ്ഥ എന്നറിയപ്പെടുന്നു). അതിനാൽ, സ്കൂൾ, ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സംസ്കൃതം പഠിക്കാൻ അവസരമുണ്ടാകും; ത്രി ഭാഷാ പദ്ധതിയിലെ ഒരു ഓപ്ഷനെന്ന നിലയിൽ ഉൾപ്പെടെ'. കാലക്രമത്തിൽ നിബന്ധിത വിഷയെന്ന രീതിയിൽ പ്രാബല്യത്തിൽ വരുത്തിയേക്കാവുന്ന ഒരു നിർദേശമാണ് ഇതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം, പ്രസക്തി, സൗന്ദര്യം തുടങ്ങിയവ അവഗണിക്കാനാവില്ലെന്ന ആമുഖത്തോടെയാണ് സംസ്കൃതത്തെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതിപാദിക്കുന്നത്. 'വിവിധ മതങ്ങളിലുള്ളവരും മത രഹിതരും, ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരുമായ ആളുകൾ ആയിരക്കണക്കിന് വർഷങ്ങളായി രചിച്ച സാഹിത്യമാണ് സംസ്കൃത ഭാഷയിലുള്ളത്.' 

ഉച്ചാരണ ശാസ്ത്രം ഉൾപ്പെടെയുള്ളവയിലൂടെ, സംസ്കൃത ജ്ഞാന വ്യവസ്ഥയുടെ ഉപയോഗത്തിലൂടെ, രസകരമായ അനുഭവ പഠന രീതികളിലൂടെ  കാലിക പ്രസക്തമായ രീതിയിൽ സംസ്കൃതം പഠിപ്പിക്കണമെന്ന് നയം നിർദേശിക്കുന്നു.  പ്രാഥമിക, മിഡിൽ സ്കൂൾ തലങ്ങളിലെ സംസ്കൃത പാഠപുസ്തകങ്ങൾ സംസ്കൃതത്തിലൂടെ സംസ്കൃതം പഠിപ്പിക്കുന്നതിന് (STS) ഉതകുന്ന ലളിതമായ സംസ്കൃതത്തിൽ (SSS) രചിക്കണമെന്നും നിർദേശമുണ്ട്. ഗ്രേഡ് 6-8 കാലയളവിൽ എല്ലാ വിദ്യാർഥികളും ഇന്ത്യയുടെ ഭാഷകൾ’ എന്ന വിഷയത്തിൽ പഠന പ്രൊജക്ടിൽ പങ്കാളിയാകണം. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംരംഭത്തിന് കീഴിലായിരിക്കും ഇത്. 'ഇന്ത്യയിലെ പ്രധാന ഭാഷകളുടെ അതിശയകരമായ സാമ്യത, പൊതുവായ ഉച്ചാരണം, അക്ഷരമാലകൾ, ലിപികൾ, പൊതു വ്യാകരണ ഘടനകൾ തുടങ്ങിയവയുടെ സംസ്കൃതത്തിൽനിന്നും മറ്റ് ക്ലാസിക്കൽ ഭാഷകളിലും നിന്നുമുള്ള ഉത്ഭവത്തെക്കുറിച്ച് പഠിപ്പിക്കും.'

കേരളത്തിൽ ഭൂരിഭാഗം സ്കൂളുകളിലും അറബി ഭാഷ പഠിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും ഈ രംഗത്തുണ്ട്. പുതിയ ദേശീയ നയത്തിലൂടെ ഇത് ഇല്ലാതായാൽ അധ്യാപന തൊഴിൽ മേഖലയിലും അത് കനത്ത ആഘാതം സൃഷ്ടിക്കും. കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ നിലിൽപിനെപ്പോലും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

(മീഡിയവൺ ഷെൽഫ്, ഒക്ടോബർ 29, 2025)

ലിങ്ക്:
https://www.mediaoneonline.com/mediaone-shelf/analysis/nep-and-pm-shri-mediaone-investigation-304585

No comments:

Post a Comment

നയം സംസ്കൃത മയം; അറബി, ഉറുദു പഠനം ഇല്ലാതാകും

കേരളം പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സംഘപരിവാർ അജണ്ടകൾ ഒളിച്ച് കടത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല പൂർണമായി തുറ...