Tuesday, October 11, 2011

വിജിലന്‍സ് സ്വത്വ പ്രതിസന്ധിയും ഭൂദാന പ്രസ്ഥാനവും

ഭരണം മാറിയ ശേഷം പ്രജകള്‍ ഏറ്റവുമധികം കേട്ട വാക്ക് 'വിജിലന്‍സാ'ണ്. ദിനംപ്രതി മൂന്നുവട്ടം വീതം നൂറുദിവസവും അതാവര്‍ത്തിച്ചിരുന്നു. ഇപ്പോഴും തുടരുന്നു. വിജിലന്‍സ് കാരണം ഭരിക്കുന്ന മന്ത്രിക്ക് തന്നെ വകുപ്പ് പോയി. നാട്ടുകാര്‍ക്കിത്ര പരിചിതമായിട്ടും സഭക്കകത്ത് വിജലന്‍സ് ചര്‍ച്ചക്ക് വന്ന വിവരം എല്‍.എ.എമാര്‍ പലരും അറിഞ്ഞില്ല. സ്റ്റേഷനറിയും അച്ചടിയും മറ്റ് ഭരണപരമായ സര്‍വീസുകളും എന്ന തലക്കെട്ടിന് കീഴില്‍ ഉടലാകെ മറച്ചാണ് വിജിലന്‍സ് സഭയിലെത്തിയത്. മുഖമില്ലാത്ത ഈ വമ്പന്‍ സ്രാവിനെ മറക്കകത്തുനിന്ന് പുറത്തുകൊണ്ടുവന്നത് ബാബു എം പാലിശേãരിയും കോലിയക്കോട് കൃഷ്ണന്‍ നായരും. ഇതിങ്ങനെ മറച്ചുപിടിച്ചതില്‍ ഇരുവരും സംശയാലുക്കളായി. അംഗങ്ങളൊന്നും വിജിലന്‍സിനെപ്പറ്റി പറയാതിരുന്നത് അവരുടെ സംശയം ഇരട്ടിയാക്കി. എന്നാല്‍ ഇതൊരു പുതിയ അടവല്ലെന്ന് വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലമായി ഈ സ്വത്വ പ്രതിസന്ധി വിജിലന്‍സ് അനുഭവിക്കുന്നുണ്ട്. 'ഈ സര്‍ക്കാര്‍ പുതുതായൊന്നും ചെയ്തിട്ടില്ല. ഇത്രയും കാലം അത് അരൂപിയായിരുന്നു. രൂപമാറ്റം വേണമെങ്കില്‍ ആലോചിക്കാം.'
ധനാഭ്യര്‍ഥന ചര്‍ച്ച കേന്ദ്രീകരിച്ച കൃഷി വകുപ്പിന് പക്ഷെ ഇത്തരം പ്രതിസന്ധിയൊന്നുമുണ്ടായിരുന്നില്ല. വിഷയങ്ങളും വിവാദങ്ങളും വേണ്ടത്ര. പങ്കെടുക്കാന്‍ 17 അംഗങ്ങളും. എന്നിട്ടും ചര്‍ച്ച പക്ഷെ കേരളത്തിലെ കൃഷിയെ പോലെ തന്നെ വരണ്ടുണങ്ങി. വിവാദങ്ങള്‍ക്ക് മണ്ഡരി ബാധിച്ചു. രാഷ്ട്രീയം പോലും വിളയാത്ത തരിശുഭൂമിയായത് മാറി. എം. ചന്ദ്രനാണ് ചര്‍ച്ച തുടങ്ങിയത്. കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദനെതിരെ നടത്തിയ വിമര്‍ശങ്ങളായിരുന്നു ചന്ദ്രന്റെ പ്രചോദനം. അതിനാല്‍ മുരളീധരന് കണക്കിന് കേട്ടു. 'സ്വന്തം അച്ചനെ തള്ളിപ്പറയാന്‍ മടിയില്ലാത്തയാളാണ്' എന്നുവരെ പറഞ്ഞിട്ടുണ്ട്. മുരളിക്ക് കരുണാകരന്‍ പോലെയാണ് ചന്ദ്രന് അച്യുതാനന്ദന്‍. ഇപ്പറഞ്ഞതൊന്നും പ്രവചനമാകാതിരുന്നാല്‍ മതി. ജീവിത സംതൃപ്തി സൂചിക എന്ന ഒരിനം പ്രയോഗത്തിലുണ്ടെന്നും അത് തകരുകയാണെന്നും ഗീത ഗോപി വെളിപ്പെടുത്തി. ബാബരി മസ്ജിദും പത്മനാഭ സ്വാമി ക്ഷേത്രവും കൃഷിയുമായി ബന്ധമെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും കെ. കുഞ്ഞിരാമന്റെ പ്രമേയം അതായിരുന്നു. കൃഷിയായതിനാലാകണം മുല്ലക്കര രത്നാകരന്‍ വികാരാധീനനായി.
ഭരണപക്ഷ അംഗങ്ങള്‍ വി.എസ് അച്യുതാനന്ദന്‍ വധത്തില്‍ തന്നെയാണ് ഇന്നലെയും ശ്രദ്ധിച്ചത്. ഒരുമകന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഒരച്ഛന്‍ കസരേയിലിരിക്കുന്നത് കാണേണ്ടിവരുമെന്ന് പി.എ മാധവന്‍ പ്രവചിച്ചു. ഉമ്മന്‍ചാണ്ടിയുടെ പരാതിയില്‍ അന്നത്തെ മുഖ്യമന്ത്രി സ്വന്തം പങ്ക് മറച്ചുവച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസുകാരുടെ പുതിയ ആയുധം. മുസ്ലിം ലീഗ് അംഗങ്ങള്‍ക്ക് ഇക്കാരയത്തില്‍ ആയുധം പുതിയത് വേണമെന്ന് നിര്‍ബന്ധമില്ല. ചര്‍ച്ചയുടെ വകുപ്പനുസരിച്ച് ദിവസവും ആമുഖം മാറുമെന്ന് മാത്രം. 'ഇവിടെ ചിലര്‍ക്ക് കേസ് കൊടുക്കലാണ് കൃഷി' എന്നായിരുന്നു ഇന്നലെ. ഒളിവിലിരുന്ന് പാര്‍ട്ടിയെ വളര്‍ത്തിയവര്‍ക്ക് ഇന്ന് ഒളികാമറയാണ് ആയുധമെന്ന് സി. മോയിന്‍കുട്ടി പറഞ്ഞു. പി.ബിയില്‍ നിന്നല്ല, പാര്‍ട്ടിയില്‍നിന്ന് തന്നെ മാറ്റണമെന്ന് എന്‍. ഷംസുദ്ദീനും. പി.ബി അബ്ദുല്‍ റസാഖ് പാതി മലയാളത്തില്‍ ഇതുരണ്ടും ആവര്‍ത്തിച്ചു.
ചട്ടവും നിയമവും തമ്മിലെ ബന്ധത്തെപ്പറ്റി തര്‍ക്കിച്ചാണ് ഇന്നലെ സഭ തുടങ്ങിയത്. ജയിലില്‍ നിന്ന് ബാലകൃഷ്ണ പിള്ള ഫോണ്‍ വിളിച്ചത് നിയമ ലംഘനമല്ല. ചട്ട ലംഘനം മാത്രമാണത്രെ. ചട്ടവും നിയമവും പരസ്പര ശത്രുക്കളാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. പക്ഷെ ബാക്കിയെല്ലാം പറഞ്ഞു. ഈ നിയമ^ചട്ടങ്ങളുടെ ഉപഞ്ജാതാവായ കോടിയേരി ബാലകൃഷ്ണന്‍ അത് കേട്ട് സംതൃപ്തനായി ഇറങ്ങിപ്പോയി. നിയമം നടപ്പാക്കാനാണ് ചട്ടമെന്ന് മാത്യു ടി തോമസ് മാത്രമാണ് ഓര്‍മിപ്പിച്ചത്. നേരത്തേ ഒരേപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാകണം ഇത്തരം പരസ്പര ബന്ധങ്ങളെ പറ്റി എം.വി ശ്രേയാംസ്കുമാറും ബോധവാനാണ്. ശ്രേയാംസിന്റെ വിഷയം പക്ഷെ ഭൂമിയാണ്: 'വയനാട്ടിലുള്ള കോടതി, സിവില്‍ സ്റ്റേഷന്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, ശ്മശാനങ്ങള്‍ തുടങ്ങി ഏത് പൊതു ആവശ്യത്തിനും ഏക്കറുകണക്കിന് ഭൂമി വെറുതെ കൊടുത്ത പാരമ്പ്യമുള്ള കുടുംബമാണ് എന്റേത്. എന്നിട്ടും ഞങ്ങളെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു.' തികച്ചും ന്യായമായ പരാതി. വിനോഭ ഭാവെ പ്രസ്ഥാനമുണ്ടാക്കിയത് തന്നെ വയനാട്ടിലെ ഈ ഉദാരമായ ഭൂദാനം നിയന്ത്രിക്കാനാണ്. ഹൈമവത ഭൂവില്‍ വായിക്കാത്തതിനാല്‍ ആദിവാസി ക്ഷേമ സമിതി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മാത്രം.

(04...10...11, madhyamam)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...