Friday, June 22, 2012

ചര്‍ച്ചകളുടെ ലഹരിയില്‍ പിരിയാനാകാതെ സഭ

'രണ്ട് ഫുള്ളും നാല് ഹാഫും' എന്ന് പറഞ്ഞാല്‍ കേരളത്തില്‍ ഇപ്പോള്‍ ഒരര്‍ഥമേയുള്ളൂ. എക്‌സൈസ് വകുപ്പിന്റെ ചര്‍ച്ചക്കിടയിലാണ് അത് പറയുന്നതെങ്കില്‍ പിന്നെയതില്‍ സംശയത്തിനും ഇടമില്ല. എ.കെ ബാലന്‍ പക്ഷെ ഈ പ്രയോഗം നടത്തിയത് കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെ എണ്ണം പറയാനായിരുന്നു. വിഷയം വൈദ്യുതി പ്രതിസന്ധിയും. ഇന്നലെ സഭയില്‍ നടന്ന ആറ് ധനാഭ്യര്‍ഥനകളില്‍ എക്‌സൈസ് വകുപ്പും ഉണ്ടായിരുന്നതിനാല്‍ 'മദ്യമൊഴുകിയ' ചര്‍ച്ചയില്‍ നിറയെ ഇത്തരം വാക് പ്രയോഗങ്ങളുടെ ലഹരിയായിരുന്നു. മദ്യപര്‍ക്കുവേണ്ടി കക്ഷി ഭേദമന്യേ സുവിശേഷങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. രണ്ട് മന്ത്രിമാരുടെതായി ആറ് വകുപ്പുകളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പക്ഷെ എല്ലാ മേഖലകളും പരാമര്‍ശിക്കാന്‍ ശ്രദ്ധിച്ചു. 

ഇറങ്ങിപ്പോക്കില്ലാതെ അവസാനിച്ച എളമരം കരീമിന്റെ അടിയന്തിര പ്രമേയ നോട്ടീസ് പ്രസംഗത്തില്‍ തന്നെ വാക്കുകളുടെ ലഹരി അനുഭവപ്പെട്ടു: 'പനി പരക്കുമ്പോള്‍ മന്ത്രി ഉത്കണ്~ രേഖപ്പെടുത്തുകയാണ്. പനിച്ച് വരുന്നവര്‍ക്ക് ഉത്കണ്~ കൊടുത്താല്‍ രോഗം മാറുമോ? എച്ച്1 എന്‍1 പനിക്ക് അഞ്ച് ഉത്കണ്~. ഡങ്കിക്ക് മൂന്ന് ഉത്കണ്~. കാലന്‍ കേരളത്തില്‍ ഓവര്‍ ടൈം ചെയ്യുകയാണ്.' വായ പാതിയടച്ചും വാക്കുകള്‍ കടിച്ചുമുറുക്കിയും പാകത്തിന് മസിലുചേര്‍ത്ത് എക്‌സൈസിന് ചേരുംവിധം തന്നെ ഇതിന് മന്ത്രി വി.എസ് ശിവകുമാര്‍ മറുപടി പറഞ്ഞു: 'പനി തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രി യോഗം വിളിച്ചു. പിന്നെ മന്ത്രിതല യോഗം. അടുത്തത് സെക്രട്ടറിമാരുടേത്. നാലാമതായി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം. അതുകഴിഞ്ഞ് കാബിനറ്റ്. പിന്നീട് ജില്ലാതല യോഗം. ഏഴാമത്തേത് ഇതേ വിഷയത്തിലെ രണ്ടാം കാബിനറ്റ്. ഇനി വേണമെങ്കില്‍ വീണ്ടും യോഗം ചേരും.' ഉത്കണ്~യല്ല, രോഗികള്‍ക്ക് വേണ്ടത് യോഗം ഉരുട്ടിയതാണെന്നര്‍ഥം.

മദ്യത്തിന് വിലകൂട്ടുന്നതില്‍ ഏറ്റവും ദേഷ്യപ്പെട്ടത് ഡൊമിനിക് പ്രസന്‍േറഷനാണ്: 'നികുതി കൂട്ടിയാല്‍ മദ്യപാനം കുറയില്ല. മദ്യപിക്കുന്നവരുടെ കീശ കീറും. ചികില്‍സക്ക് വേറെ കാശ് ചിലവാകും. വെറുതെ വിലകൂട്ടുന്നത് കാപട്യമാണ്.' മദ്യപിക്കുന്നവര്‍ അവര്‍ക്ക് വേണ്ടി പറയില്ലെന്നതുകൊണ്ടാണ് ഡൊമിനിക് ഈ ദൗത്യം ഏറ്റെടുത്തത്രെ. ഈ വിനയം കണ്ട് തൊട്ടടുത്തിരുന്ന എ. അച്യുതന്‍ വരെ കൈയ്യടിച്ചുപായി. സാധാരണക്കാരുടെ ഭക്ഷണമായിരുന്നു കള്ളും കപ്പയുമെന്നും ദേവ സന്നിധിയില്‍ പോലും വലിയ സ്ഥാനമുണ്ടെന്നും പി. തിലോത്തമന്‍ സഭയെ ഓര്‍മിപ്പിച്ചു. കെ.എസ്.ഇ.ബിയല്‍ വലിയ ശമ്പളമായതിനാല്‍ മദ്യപാനം കൂടുന്നുണ്ടെന്ന് പി.സി ജോര്‍ജ് വെളിപ്പെടുത്തി. കുടിച്ച് മരിക്കാനായി പണം വെറുതെ കൊടുക്കരുതെന്ന് മന്ത്രിയെ ഉപദേശിച്ചു. ചീഫ് വിപ്പിനും അതേ ശമ്പള സ്‌കെയിലാകാനേ തരമുള്ളൂ.

ദേശീയ പ്രസിഡന്റിനേക്കാളും വലിയ സംസ്ഥാന പ്രസിഡന്റുള്ള പാര്‍ട്ടിയിലിരുന്ന് കെ.എം ഷാജി ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞതും എക്‌സൈസ് ചര്‍ച്ചക്ക് ചേര്‍ന്നതായി. സി.പി.എം വിരോധം പരമാവധി പറഞ്ഞുതീര്‍ത്ത കെ.എം ഷാജിയുടെ പ്രസംഗം അവരെ കണക്കിന് പ്രകോപിപ്പിച്ചു. നാലുവട്ടം പ്രതിപക്ഷം തടസ്സമുണ്ടാക്കി. സി.പി.എം ബഞ്ചിലിരുന്ന് മുസ്‌ലിം ലീഗിലെ ഭീകരവാദികളെ പറ്റി പറഞ്ഞ എം. ഹംസയും ആ പൊതുധാരയില്‍ നിന്ന് മാറിയില്ല. ഇറ്റലിയെന്ന് കേട്ടാല്‍ അഭിമാന പൂരിതമകാണം അന്തരംഗമെന്ന് കെ. ദാസന്‍ പോലും കവിത ചൊല്ലി. റോഡ് വികസനത്തിന് വേണ്ടി നാട്ടുകാരുടെ ഭൂമി ഏറ്റെടുക്കുന്നതില്‍ ഏറെ സന്തോഷമാണെന്ന് എം.എ വാഹിദ് വെളിപ്പെടുത്തി. യു.ഡി.എഫില്‍ ഐക്യമില്ലെന്ന് എല്‍.ഡി.എഫിലിരുന്ന് ജി.എസ് ജയലാല്‍ പരിഭവിച്ചു. മദ്യഷാപ്പുകളുടെ സമയം രാവിലെ 9 മുതല്‍ ആക്കണമെന്ന് പി. ഉബൈദുല്ല നിര്‍ദേശിച്ചു. മുഖ്യ വിഷയം എക്‌സൈസ് ആയതിനാലാകണം എ.ടി ജോര്‍ജ് വരെ സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടു. ഇതില്‍നിന്ന് വ്യത്യസ്മായി യാഥര്‍ഥ്യം പച്ചക്ക് പറഞ്ഞത് സി.കെ സദാശിവന്‍ മാത്രം: 'സി.പി.എമ്മിനെ ഉപദേശിച്ച് നന്നാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് വേണ്ട. ഇത് ചോരച്ചാലുകള്‍ നീന്തിക്കയറിയ പാര്‍ട്ടിയാണ്.'

മദ്യത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ടി.എന്‍ പ്രതാപന് അലര്‍ജിയാണ്. മദ്യശാല അനുവദിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാത്തതാണ് ഇത്തവണ പ്രതാപനെ ചൊടിപ്പിച്ചത്: 'യു.ഡി.എഫ് തീരുമാനം എക്‌സൈസ് വകുപ്പ് അംഗീകരിച്ചതാണ്. ഇനി അംഗീകരിക്കേണ്ടത് പഞ്ചായത്ത്, നഗര വകുപ്പുകളാണ്. ഈ തീരുമാനം നടപ്പാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ അച്ചാരം വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.' ചര്‍ച്ചകളിങ്ങനെ ലഹരിപോലെ പടര്‍ന്ന് സമയം നീണ്ടുനീണ്ടുപോയ സഭക്ക് ചേരും വിധം നെടുങ്കന്‍ മറുപടികളുമായി മന്ത്രിമാരും അവര്‍ക്കൊപ്പം ചേര്‍ന്നു. കെ. ബാബു ഒരു മണിക്കൂര്‍. ആര്യാടന്‍ മുഹമ്മദ് ഒന്നര മണിക്കൂര്‍.

പറഞ്ഞുപറഞ്ഞ് ആര്യാടനങ്ങ് ആളിക്കത്തി. ചോദ്യം ചോദിച്ച ഐഷ പോറ്റിയോട് പൊട്ടിത്തെറിച്ചു. സമയം കൂടിയെന്ന് പറഞ്ഞ ഡപ്യുട്ടി സ്പീക്കറോട് കയര്‍ത്തു. ആകെപ്പാടെ വാലിന് തീപിടിച്ച മട്ട്. ഇ.പി ജയരാജന്‍ ഇരുന്നത് എതിര്‍ഭാഗത്തായിരുന്നതിനാല്‍ അടികിട്ടാതെ രക്ഷപ്പെട്ടു. ഇതൊക്കെ കണ്ട്, പാലോട് രവിയും മന്ത്രിയോട് ദേഷ്യപ്പെട്ടു. സമയം വൈകുന്നതില്‍ ഡപ്യുട്ടി സ്പീക്കര്‍ അക്ഷമനായി. ഭരണപക്ഷ അംഗങ്ങള്‍ മുറുമുറത്ത് ദേഷ്യപ്പെട്ടു. ആകപ്പാടെ ഒരു താളപ്പിഴ. ഇതിന്റെയൊക്കെ കാരണം 'എക്‌സൈസല്ല' എന്ന് ഒടുവില്‍ ആര്യാടന്‍ വിശദീകരിച്ചു: 'അര്‍ധരാത്രി ഫോണ്‍ വരും -കറന്റില്ല, കുട്ടി കരയുന്നു. അത് വച്ചാല്‍ അടുത്ത ഫോണ്‍ -ബസ് ബ്രേക്ക് ഡൗണായി, ആശുപത്രിയില്‍ എത്തണം. ഇതിനിടയില്‍ കിടന്ന് കഷ്ടപ്പെടുകയാണ്. അതിനാല്‍ എല്ലാവരും എന്നെയൊന്ന് അഭിനന്ദിക്കണം.' ഈ വകുപ്പൊന്ന് ഏറ്റെടുത്ത് രക്ഷിക്കണമെന്ന് ആര്യാടന്‍ പറയാതിരുന്നത് നന്നായി. കോണ്‍ഗ്രസാണേ പാര്‍ട്ടി.

(22...06...12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...