Wednesday, June 27, 2012

പാ~ം ഒന്ന്: അച്ചടക്കം (പരമാവധി നാല് മണിക്കൂര്‍)


നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് മന്ത്രിമാര്‍ക്കായി വിഭജിച്ചുകൊടുത്താല്‍ നേട്ടം പ്രതിപക്ഷത്തിനാണ്. സഭയില്‍ ഒരുദിവസം രണ്ട് വട്ടം ബഹളമുണ്ടാക്കാം, രണ്ടുവട്ടം ഇറങ്ങിപ്പോകാം, രണ്ട് വട്ടം മുഖ്യമന്ത്രിയെ ബ..ബ..ബ പറയിപ്പിക്കാം. ഇതെല്ലാം ഇന്നലെ സഭയില്‍ കണ്ടു. അങ്ങനെ സര്‍ക്കാറിന് ആദ്യമായി സഭയില്‍ പ്രതിപക്ഷത്തിന്റെ മുന്നില്‍ മുട്ടുവിറച്ചു. പ്രതിപക്ഷ ആക്രമണത്തിലുലഞ്ഞ മുഖ്യമന്ത്രി നിലത്ത് കാലുറക്കാതെ ഏറെനേരം വായുവില്‍ നിന്നു. അതും രണ്ടുവട്ടം. 

രാവിലെ സ്വാശ്രയ മെഡിക്കല്‍ കരാറായിരുന്നു വിഷയം. ആരോഗ്യ മന്ത്രി ശിവകുമാര്‍ മറുപടി നാലുവരിയില്‍ ഒതുക്കി. സമഗ്രതകൊണ്ടല്ല, അത്രക്കേ മന്ത്രിക്ക് അറിയൂ. എം.എ ബേബിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പകച്ചപ്പോള്‍ മുഖ്യമന്ത്രി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയും വിക്കിവിറച്ചതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. കരാറിലെ മുഖ്യ തട്ടിപ്പിലേക്ക് ബേബി പോയിരുന്നെങ്കില്‍ കേരളത്തിന് പുതിയ ആരോഗ്യ മന്ത്രിയെ കിട്ടിയേനെ. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ പിടിച്ചു. മലപ്പുറത്ത് ഏറ്റെടുക്കുന്ന 35 സ്‌കൂള്‍ സര്‍ക്കാറോ എയിഡഡോ എന്നായിരുന്നു ചോദ്യം. ചര്‍ച്ചയില്‍ കെ.ടി ജലീല്‍ പറഞ്ഞുവച്ചതിന്റെ ബാക്കി. ആകെ പ്രശ്‌നമായി. ഭരണപക്ഷത്ത് ആശയക്കുഴപ്പം. പലരും പലതരം മറുപടി പറഞ്ഞു. ഓടിക്കിതച്ചെത്തിയ മുഖ്യമന്ത്രി, പലവട്ടം മറുപടി പറഞ്ഞ് വിയര്‍ത്തു. പ്രതിപക്ഷം ഇറങ്ങിപ്പോയി. സാവകാശം കിട്ടിയപ്പോള്‍ മുഖ്യമന്ത്രി കാര്യം പ~ിച്ചു. സഭക്ക് വിശദീകരണവും കൊടുത്തു. അപ്പോഴേക്കും പുറത്ത് പ്രതിപക്ഷത്തിന്റെ വിജയാഘോഷം കഴിഞ്ഞിരുന്നു.

രണ്ടുമൂന്ന് ദിവസമായി അനിയന്ത്രിതമായ പ്രസംഗങ്ങള്‍ പറഞ്ഞും കേട്ടും തളര്‍ന്ന അംഗങ്ങള്‍ രക്ഷാവഴി തേടിയാണ് ഇന്നലെ സഭയിലെത്തിയത്. അമിത ജോലി ഭാരം പ്രസംഗ തൊഴിലാളികളെയും തളര്‍ത്തുമല്ലോ? സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പക്ഷെ അവര്‍ക്ക് തണലായി: 'സ്വയം നിയന്ത്രിക്കണം. സമയത്തിന് സഭ അവസാനിപ്പിക്കണം.' വി.ഡി സതീശന്‍ സ്പീക്കറെ പിന്തുണച്ചു: 'ചട്ട പ്രകാരം ഒന്നരക്ക് സഭ പിരിയണം. അത്രവേണ്ട. മൂന്നരക്കെങ്കിലും തീര്‍ക്കണം. സമയം കിട്ടിയാല്‍ ആരും പ്രസംഗം നിറുത്തില്ല. സ്പീക്കര്‍ നിയന്ത്രിക്കണം.' കോടിയേരി ബാലകൃഷ്ണന്‍ അതിന് അടിവരയിട്ടു: 'ഒരു നിശ്ചയവുമില്ലൊന്നിനുമെന്നതാണ് സ്ഥിതി. സ്പീക്കര്‍ നിയന്ത്രിക്കണം.' ഇത് ശരിവച്ച് ഉമ്മന്‍ചാണ്ടിയും അവര്‍ക്കൊപ്പം ചേര്‍ന്നു. അതോടെ, അധ്വാനഭാരം കുറക്കാന്‍ ഇരുകൂട്ടരും പൊതുധാരണയായി. സപീക്കര്‍ അത് പ്രഖ്യാപിച്ചു: 'എല്ലാവരും ശ്രദ്ധിക്കണം. ഇന്നുമുതല്‍ സമയ നിയന്ത്രണം കര്‍ശനമായി നടപ്പാക്കും.'

ചര്‍ച്ച തുടങ്ങിയ കെ.ടി ജലീല്‍ സമയ നിഷ്ടയില്‍ മാതൃകാപരമായ അച്ചടക്കം പാലിച്ചു. പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടും മൂന്ന് സെക്കന്റ് ബാക്കി. അത്ര പെട്ടെന്ന് അച്ചടക്കം ശീലിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കാവില്ലല്ലോ? ഒന്നര മിനിട്ട് അധികമെടുത്ത് ഹൈബി ഈഡന്‍ ഉപസംഹരിച്ചു: 'അണ്ടിയും മാങ്ങയും തമ്മിലെ മൂപ്പിളമ തര്‍ക്കമാണ് സി.പി.എമ്മില്‍. ഒടുവില്‍ പി.ബി തീര്‍പ്പാക്കി -തേങ്ങയാണ് വലുത്.' പറയാനധികമില്ലെങ്കില്‍ നേരെേത്ത അവസാനിപ്പിക്കാമെന്ന് കെ. അജിത് വിനീതനായി. ഈ അച്ചടക്കം പിന്നീടെല്ലാവരും ഏറെക്കുറെ പാലിച്ചു. 'പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഒഴുകുന്ന ബ്രഹ്മപുത്രയുടെ പേര് മാറ്റണമെന്ന് അവര്‍ക്ക് തോന്നിയിട്ടില്ലെ'ന്ന് സി.കെ നാണു മന്ത്രി വീടിന്റെ പേര് മാറ്റത്തെ വിശകലനം ചെയ്തു.

കെ.എസ്.യു അക്രമ രാഷ്ട്രീയത്തെപ്പറ്റി മിണ്ടരുതെന്ന് ഓര്‍മിപ്പിച്ച ആര്‍. രാജേഷ് അവര്‍ സംഭാവന ചെയ്ത രക്ഷതസാക്ഷികളുടെ പട്ടികയും പുറത്തുവിട്ടു. അതില്‍ വിട്ടുപോയ പേര് ഷാഫി പറമ്പില്‍ പൂരിപ്പിച്ചു: 'സൈദാലിക്കുട്ടി. ഈ രക്തസാക്ഷിയുടെ ഘാതകനും രാജേഷിന്റെ തൊട്ടടുത്തിരിക്കുന്നുണ്ട്.'  51 അക്ഷരങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന കേരളം, ഇന്ന് 51 വെട്ടുകള്‍ക്കാണ് പ്രശസ്തമാകുന്നതെന്ന് വി.ടി ബലറാം പരിഭവിച്ചു. മലയാള അക്ഷരം 51 ആണോ 56 ആണോ എന്ന് വിദ്യാഭ്യാസ മന്ത്രി തീരുമാനം പറയണമെന്ന് എന്‍. ജയരാജ് ആവശ്യപ്പെട്ടു. സമയത്തില്‍ അച്ചടക്കം പാലിച്ചതോടെ പറയുന്ന വാക്കുകളിലും അതിന്റെ മെച്ചം കണ്ടു. എല്ലാ പ്രസംഗങ്ങളും രാഷ്ട്രീയ വാചകമടി മാത്രമാകാതെ വകുപ്പുകളിലേക്ക് കൂടി നീണ്ടു. പി.സി വിഷ്ണുനാഥ് വിഷയാധിഷ്ടിതമായി രാഷ്ട്രീയം പറഞ്ഞു: 'സഭാമസിതി ക്രമക്കേട് സ്ഥിരീകരിച്ച വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ നടപടിയെടുക്കണം'. ഉമ്മര്‍ മാസ്റ്ററും മുല്ലക്കര രത്‌നാകരനും ജയിംസ് മാത്യുവും ക്ലാസ് മുറിക്ക് ചേര്‍ന്ന ചോദ്യങ്ങളും സംശയങ്ങളുമുന്നയിച്ച് സീറ്റിലിരുന്നു.

എല്ലാവരും മാന്യന്‍മാരായി മാറിയ സഭയില്‍ അതിനിണങ്ങും വിധം അബ്ദുസ്സമദ് സമദാനി മികച്ച മത പ~ന ക്ലാസ് നയിച്ചു. ഭഗവദ്ഗീത, ഖുര്‍ആന്‍, ബൈബിള്‍ മുതല്‍ വാത്മീകി, ആസാദ്, ശങ്കരന്‍ വരെ ഉദ്ദരിച്ചും സംസ്‌കൃത ശ്ലോകങ്ങള്‍ അടിക്കടി പാടിയും നടത്തിയ ആധ്യാത്മിക പ്രഭാഷണം സഭ സശ്രദ്ധം കേട്ടു. എത്ര വലിയ മതപ്രഭാഷണം കേട്ടാലും പക്ഷെ യു.ഡി.എഫുകാര്‍ക്ക് അധിക നേരം അച്ചടക്കം പാലിക്കാനാകില്ല. അതവരുടെ ജന്മസിദ്ധമായ ദൗര്‍ബല്യമാണ്. അടങ്ങിയിരിപ്പ് നാല് മണിക്കൂര്‍ പിന്നിട്ടതോടെ അവരിളകിത്തുടങ്ങി. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിക്കിടെ സഭ വീണ്ടും അലങ്കോലമാകുമെന്നായി. ഞങ്ങളെ ഉപദേശിച്ച് നന്നാക്കാനാവില്ലെന്ന് അവര്‍ സ്പീക്കറെ പ~ിപ്പിച്ചു. 'സിനിമാ തിയറ്ററിലെ ഇടവേള പോലെയായി' എന്ന് സ്പീക്കര്‍ അതിനെ വിലയിരുത്തി. വീണ്ടും ശാസിച്ചു. താക്കീത് ചെയ്തു. ഫലം ശൂന്യം. യു.ഡി.എഫ് എം.എല്‍.എമാരെ അടക്കവുമൊതുക്കവും ശീലിപ്പിക്കാന്‍ സ്പീക്കര്‍ ദുര്‍ഗുണ പരിഹാര പാ~ശാല തുടങ്ങേണ്ടിവരും. പ്രിന്‍സിപ്പലായി സമദാനിയെ വക്കാം. സഭക്കും അതാണ് നല്ലത്.

(27...06...12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...