Sunday, July 3, 2016

വേണം, സ്‌കൂളുകളുടെ പുനക്രമീകരണം

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ഉപജില്ലക്ക് കീഴിലെ ഒരു ഹയര്‍ സക്കന്ററി
സ്‌കൂള്‍ വന്‍ വിലക്ക് ഈയിടെ വിറ്റു. നാല് പതിറ്റാണ്ടോളം പ്രവര്‍ത്തന
പാരമ്പര്യമുള്ള സ്‌കൂള്‍, സ്ഥലത്തെ മുസ്#ലിം ജമാഅത്ത് കമ്മിറ്റിക്ക്
1979ല്‍ അനുവദിച്ചതായിരുന്നു. എന്നാല്‍ സ്‌കൂള്‍
നടത്തിക്കൊണ്ടുപോകാന്‍ ശേഷിയില്ലാതിരുന്ന മഹല്ല് കമ്മിറ്റി സ്ഥലത്തെ
പ്രധാന രാഷ്ട്രീയ നേതാവിനെ അതിന് ചുമതലപ്പെടുത്തി. സമീപ
പ്രദേശങ്ങളിലൊന്നും ഒരുഹൈസ്‌കൂള്‍ ഇല്ലാതിരുന്ന കാലത്ത്
അനുവദിച്ചുകിട്ടിയ സ്‌കൂളിനെ ആ ഗ്രാമീണര്‍ തന്നെയാണ് അധ്വാനിച്ച്
വളര്‍ത്തിയതും നിലനിര്‍ത്തിയതും. വീട്ടിലെ തെങ്ങ് മുറിച്ച് സ്‌കൂളിന്
സംഭാവന ചെയ്തവര്‍ മുതല്‍ കെട്ടിടം പണിയാന്‍ കൂലിയില്ലാതെ
പണിയെടുത്തവര്‍ വരെ അവിടെയുണ്ട്. എന്നാല്‍ സ്‌കൂള്‍ വില്‍ക്കാന്‍
തീരുമാനിച്ച ആ മാനേജറുടെ പിന്‍മുറക്കാര്‍ക്ക് പക്ഷെ ഒരു വിദ്യാഭ്യാസ
സ്ഥാപനം രൂപപ്പെട്ടുവന്ന ഇത്തരം സാമൂഹിക സാസ്‌കാരിക
ഘടകങ്ങളും തദ്ദേശീയമായ അതി്‌ന്റെ രാഷ്ട്രീയ പ്രാധാന്യവും ഒട്ടുമേ
വിഷയമായിരുന്നില്ല. അതുവാങ്ങിയയാള്‍ക്കും അത് അത്രമേല്‍
സുപ്രധാനമായ ഒരു ഘടകമായിരുന്നില്ല. പണം കൊണ്ട് തീര്‍ക്കാവുന്ന
ഇടപാടുകള്‍ മാത്രമായി അത് പരിണമിച്ചു. ഒരു പ്രദേശത്തിന്‌റെ
ഒന്നാകെയുള്ള സാമൂഹിക അധ്വാനത്തെ ഒറ്റയടിക്ക് ആ ഇടപാട്
നിരാകരിച്ചു കളഞ്ഞു.
ഈ സ്‌കൂളിന് സമീപം ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയമുണ്ട്.
സര്‍്കകാര്‍ മാനദണ്ഡ പ്രകാരം ഏറെക്കുറെ അടതച്ചുപൂട്ടാറായ
അവസ്ഥയിലാണ്. ഇപ്പോള്‍ പഠി്ക്കുന്നവരില്‍ പകുതിയോളം ദാരിദ്ര്യ
രേഖക്ക് താഴെയുള്ളവര്‍. മൂന്നിലൊന്ന് പട്ടികജാതി വിഭാഗത്തില്‍
പെട്ടവര്‍. സമീപവാസിയായ ഒരാള്‍ വിട്ടുകൊടുത്ത 50 സെന്റിലേറെ
സ്ഥലത്താണ് ഒരുനൂറ്റാണ്ട് പഴക്കമുള്ള ഈ യു പി സ്‌കൂള്‍
പ്രവര്‍ത്തിക്കുന്നത്. പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും
നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന പശ്ചാത്തലങ്ങള്‍ക്കുള്ള സാമൂഹ്യ
പ്രാധാന്യമെത്രയെന്നതിനുള്ള കൃത്യമായ സൂചകമാണ് ഒരൊറ്റ
ഗ്രാമത്തിലെ ഈ രണ്ട് മാതൃകകള്‍. ഇത്തരം സ്‌കൂളുകളാണ്
കേരളത്തിലെ മഹാഭൂരിഭാഗം പൊതു വിദ്യാലയങ്ങളും. സമൂഹത്തിലെ
ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവര്‍ ഇന്നും ആശ്രയിക്കുന്ന
സ്ഥാപനങ്ങള്‍. ഇത്തരം സാമൂഹിക ഘടകങ്ങളൊന്നും
പരിഗണിക്കാതെയാണ് അവയെ അടച്ചുപൂട്ടണമെന്ന വാദം ഉയരുന്നത്.
അതേസമയം തന്നെ അടച്ചുപൂട്ടല്‍ പ്രതിരോധിക്കാന്‍ ഉന്നയിക്കുന്ന
വാദങ്ങള്‍ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെയും
വികാസത്തെയും എത്രമേല്‍ പരിഗണിച്ചുകൊണ്ടാണെന്ന
പുനരാലോചനയും അനിവാര്യമായിരിക്കുന്നു.




പൂട്ടുന്ന സ്‌കൂളുകള്‍

കേരളത്തിലാകെയുള്ളത് 11,954 സ്‌കൂളുകളാണ്. ഇതില്‍ 57
ശതമാനവും എയിഡഡ് സ്‌കൂളുകളാണ്. 36 ശതമാനമാണ് സമ്പൂര്‍ണ
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍. 1066 എച്ച് എസും 899
യുപിയും 2539 എല്‍പിയും. സര്‍ക്കാര്‍ കണക്കിലുള്ള അണ്‍എയിഡഡ്
സ്‌കൂളുകളുടെ എണ്ണം ആകെ 863. അടിസ്ഥാന സൗകര്യങ്ങളുടെ
കാര്യത്തില്‍ ഈ സ്‌കൂളുകളെല്ലാം ഏറെ മുന്നിലാണ്. മികച്ച
കെട്ടിടങ്ങളും ഉപകരണങ്ങളമെല്ലാം ഒട്ടുമിക്ക സ്‌കൂളുകളിലുമുണ്ട്.
പലതരം പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ
കാലത്തും സര്‍ക്കാറുകള്‍ ശ്രമിച്ചിട്ടുമുണ്ട്. എസ് എസ് എ പോലുള്ള
പദ്ധതികള്‍ ഇക്കാര്യത്തില്‍ കേരളത്തിന് ഏറെ സഹാകരമാകുകയും
ചെയ്തിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാലായിരത്തിലധികം
സ്‌കൂളുകളില്‍ മഹാഭൂരിഭാരവും സ്വന്തം കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്. ആകെ 128 സ്‌കൂളുകള്‍ മാത്രമാണ് വാടക
കെട്ടിടത്തിലുള്ളത്.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം മെച്ചപ്പെട്ട കരിക്കുലവും
എല്ലാകാലത്തും പൊതുവിദ്യാലയങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്. അവസാനം
വന്ന ഡി പി ഇ പി സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിച്ചാല്‍ ഏറെക്കുറെ
സുസ്ഥിരമായ പാഠ്യപദ്ധതിയും ഇവിടെയുണ്ട്. ഡി പി ഇ പി വിലയൊരു
വിഭാഗത്തെ പൊതു വിദ്യാലയങ്ങളില്‍നിന്ന് അകറ്റിയെങ്കിലും ആ
ബോധനശാസ്ത്രം പലരെയും ആകര്‍ഷിക്കുകയും ചെയ്തു.
അധ്യാപകരുടെ കാര്യത്തിലും ഒരുകാലത്തും കേരളത്തില്‍
അപര്യാപ്തതയുണ്ടായിട്ടില്ല. കുട്ടികള്‍ കുറഞ്ഞ് തസ്തിക
നഷ്ടപ്പെട്ടവരുള്ള സംസ്ഥാനമാണിത് (അധ്യാപക വിന്യാസത്തിലെ
അശാസ്ത്രീയത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും).
ഇങ്ങിനെ മികച്ച അടിസ്ഥാന സൗകര്യമുള്ള, മികച്ച അധ്യാപകരും നല്ല
പാഠ്യപദ്ധതിയും താരതമ്യേന മെച്ചപ്പെട്ട ഭരണ സംവിധാനവുമുള്ള
സ്‌കൂളുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് എന്നതാണ്
കേരളത്തിലെ സവിശേഷത.

ലാഭം വേണ്ട വിദ്യാഭ്യാസം

സമൂഹത്തിന്റെ അതിജീവനവും സാംസ്‌കാരികോന്നമനവുമാണ്
വിദ്യാഭ്യാസ ക്രമത്തെയും ബോധന രീതികളെയും രൂപപ്പെടുത്തുന്നത്.
ഓരോ കാലത്തും അതിനനുസരിച്ച വിദ്യാഭ്യാസ സന്പ്രദായങ്ങള്‍
രൂപപ്പെട്ടതും അങ്ങിനെയാണ്. കേരളത്തിലും ഇത്തരം സാമൂഹ്യ
വീക്ഷണങ്ങളെയും രാഷ്ട്രീയ വികാസത്തെയും അടിസ്ഥാനമാക്കി
തന്നെയാണ് വിദ്യാഭ്യാസ ഉള്ളടക്കം രൂപപ്പെട്ടത്. അതില്‍ സംഭവിച്ച
പുറംതള്ളലുകളും മറ്റും വേറെ തന്നെ പരിഗണിക്കേണ്ടതാണെങ്കിലും
പൊതുവെ സാമൂഹിക പ്രസക്തമായ ഉള്ളടക്കം കേരളത്തിലെ
വിദ്യാഭ്യാസമേഖലയില്‍ എക്കാലത്തും നിലനിന്നിട്ടുണ്ട്. 1980കളിലാണ്
വിദ്യാഭ്യാസം തൊഴില്‍ നേടാനുള്ള ഉപാധിയെന്ന തലത്തിലേക്ക്
കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ആഗോളവത്കരണത്തെ തുടര്‍ന്ന്
തൊഴില്‍വിപണിയിലുണ്ടായ മാറ്റങ്ങള്‍ ഈ പ്രവണതക്ക് ആക്കം കൂട്ടി.
അങ്ങേയറ്റം മത്സരക്ഷമമായ ആഗോള തൊഴില്‍
വിപണിയിലേക്കിറങ്ങാനുള്ള ആത്മവിശ്വാസമാര്‍ജിക്കല്‍
വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി മാറുകയും ചെയ്തു.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താത്പര്യമായി മാറേണ്ട സാമൂഹിക
കാരണങ്ങള്‍, വ്യക്തി തലതത്തിലേക്ക് ചുരുക്കപ്പെടുകയായിരുന്നു
ഇതിലൂടെ സംഭവിച്ചത്. വ്യക്തി കേന്ദ്രീകൃതവും താല്‍ക്കാലികവും
ലാഭാധിഷ്ടിതവുമായ വിദ്യാഭ്യാസ രീതിയെ ശക്തി്‌പെടുത്തുകയാണ് ഇത്
ചെയ്തത്. എ ഡിബിയും ലോക ബാങ്കുംപോലുള്ള കേരളത്തിന്
സാന്പത്തിക സഹായംനല്‍കിയ അന്താരാഷ്ട്ര ധനകാര്യ ഏജന്‌സികള്‍
ഈ രീതിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ നയം
തന്നെ ഇതിനിണങ്ങുംവിധം പരിവര്‍ത്തിപ്പിക്കപ്പെടുകയും ചെയ്തു.

തുറക്കുന്ന സ്‌കൂളുകള്‍

ഈ പശ്ചാത്തലത്തിലാണ് കേളത്തില് അണ്‍എയിഡഡ് എന്ന പേരില്‍
സ്വാശ്രയ സ്‌കൂളുകള്‍ വ്യാപകമാകുന്നത്. വലിയ സൌകര്യങ്ങള്‍
വാഗ്ദാനം ചെയ്ത് വന്‍ തുക ഫീസ് ഈടാക്കിയാണ് അണ്‍ എയിയിഡഡ്
സ്‌കൂളുകള്‍ കേരള വിദ്യാഭ്യാസ മേഖലയില്‍ ഇടംപിടിച്ചത്. ആഗോള
തൊഴില്‍ വിപണിയിലേക്കിറങ്ങാനാവശ്യമായ ഭാഷാപരവും
സാങ്കേതികവുമായ യോഗ്യതകള്‍ ഇതിന്റെ മുഖ്യ ആകര്‍ഷണമായി. ഇന്ന്
എല്‍ കെ ജി പ്രവേശത്തിന് രണ്ട് ലക്ഷം വരെ തലവരി വാങ്ങുന്നവരും
ഒരു ലക്ഷം വരെ വാര്‍ഷിക ഫീസ് ഈടാക്കുന്നവരും ഈ രംഗത്തുണ്ട്.
പേരെടുത്ത എയിഡഡ് സ്ഥാപനങ്ങള്‍ പോലും പതിനായിരങ്ങള്‍
ഫീസീടാക്കുന്ന സ്വാശ്രയവിഭാഗം തുടങ്ങി. ഇംഗ്ലീഷ് പ്രാവീണ്യം മുതല്‍
ഉയര്‍ന്ന വിജയശതമാനം വരെയുള്ള ഘടകങ്ങള്‍ സി ബി എസ് ഇ ഐ
സി എസ് ഇ സ്‌കൂളുകളെ അതിവേഗം ജനപ്രിയമാക്കി. വിദേശ
രാജ്യങ്ങളിലെ തുടര്‍പഠന സാധ്യതയടക്കം കുട്ടികളുടെ ഭാവി
സാധ്യതകള്‍ കേരളത്തിലെ രക്ഷിതാക്കളെ കൂടുതല്‍ ഈ
മേഖലയിലേക്ക് ആകര്‍ഷിച്ചു. മികച്ച വിദ്യാഭ്യാസ പദ്ധതിയാണിതെന്ന
പൊതുധാരണ കേരളത്തില്‍ ശക്തമാകുകയും ചെയ്തു.
പൊതുസമൂഹം മികച്ചതെന്ന് കരുതുന്ന സ്‌കൂളുകള്‍ തുറക്കുന്നതോടെ
പൊതു വിദ്യാലയങ്ങള്‍ വിട്ട് അവര്‍ അങ്ങോട്ട് മാറാനും തുടങ്ങി.
ഇത്തരം സ്‌കൂളുകളില്‍ പഠിക്കാന്‍ പ്രാപ്തിയുള്ള രക്ഷിതാക്കളെയും
വിദ്യാര്‍ഥികളെയും സംബന്ധിച്ചേടത്തോളം ഒരുപരുധിവരെ ഇത്
ഗുണകരമായ മാറ്റമായിത്തീരുകയും ചെയ്തു.
എന്നാല്‍ പൊതുവിദ്യാഭ്യാസം മാത്രം മതിയെന്ന് വാദിക്കുന്നവര്‍
പ്രചരിപ്പിക്കും പാലെ കേരളത്തിലെ എല്ലാ അണ്‍എയിഡഡ്
സ്‌കൂളുകളും വെറും വാണിജ്യ താല്‍പര്യത്താല്‍ മാത്രം
സ്ഥാപിക്കപ്പെട്ടവയല്ല. പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ അഭാവം
കേരളത്തില് വലിയ അളവില്‍ അണ്‍എയിഡഡ് സ്‌കൂളുകളുടെ
ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ട്. ഇവയില്‍ പലതും വലിയ നഷ്ടം
സഹിച്ചാണ് നടത്തിക്കൊണ്ടുപോകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ
സംവിധാനങ്ങളുടെ വിന്യാസത്തിലെ അതിരൂക്ഷമായ അസന്തുലിതത്വം
പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ തയാറാകാതിരുന്നപ്പോഴാണ്
രക്ഷിതാക്കളും നാട്ടുകാരും ബദല്‍ വഴികള്‍ അന്വേഷിക്കാന്‍
നിര്‍ബന്ധിതരായത്. പൊതുവിദ്യാലയങ്ങളെപ്പോലെ തന്നെ ഒരുവിഭാഗം അണ്‍എയിഡഡ് സ്‌കൂളുകളുടെ പിറവിക്കും വളര്‍ച്ചക്കും പിന്നിലും വലിയ സാമൂഹിക ന്യായങ്ങളും തദ്ദേശീയമായ അതിജീവനശ്രമങ്ങളും ഉണ്ടെന്നര്‍ഥം.
ഇത്തരം സാഹചര്യങ്ങളിലൂടെ വികസിച്ചുവന്ന കേരളത്തിലെ
അണ്‍എയിഡഡ് മേഖല ഇന്ന് ഏറ്റവും ആകര്‍ഷകമായ വിദ്യാഭ്യാസ
സംവിധാനമായിമാറിക്കഴിഞ്ഞു. ഉയര്‍ന്ന ഫീസും തലവരിപ്പണവും
മൂന്നാം വയസിലെ പ്രവേശന പരീക്ഷയുമെല്ലാം കടന്നാണ് കുട്ടികള്‍
ഇവിടേക്ക് എത്തുന്നത്. അത്രമേല്‍ കേരളീയര്‍ ഇതിനെ
സ്വീകരിച്ചുകഴിഞ്ഞു. വേതനം തീരെ കുറവാണങ്കിലും
സാമൂഹ്യാംഗീകരാമുള്ള തൊഴിലിടവുമാണ് ഇത്. പൊതുവിദ്യാഭ്യാസ
സംരക്ഷണം അനിവാര്യമാകുന്‌പോഴും ഈ സാഹചര്യങ്ങള്‍
അവഗണിക്കാന്‍ കഴിയാത്തതായി മാറിക്കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ ആകെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍
കണക്കുപ്രകാരം 7 ശതമാനത്തിലധികം ഇന്ന് അണ്‍എയിഡഡ്
സ്‌കൂളുകളാണ്. കണക്കില്‍പെടാത്തത് വേറെയും.




പൂട്ടാന്‍ കാരണങ്ങള്‍ പലത്

കുട്ടികള്‍ കൂട്ടത്തോടെ അണ്‍ എയിഡഡ് സ്‌കൂളുകളിലേക്ക്
ഒഴുകുന്നതാണ് പൊതുവിദ്യാഭ്യാസം തകരാനുള്ള ഏക കാരണമായി
കാലങ്ങളായി കേരളത്തില്‍ നടക്കുന്ന എല്ലാ വിദ്യാഭ്യാസ
ചര്‍ച്ചകളുടെയും 'കണ്ടെത്തല്‍'. പൊതുവിദ്യാഭ്യാസത്തോടുള്ള
അമിതാഭിനിവേശത്തില്‍ ഇത്തരം വാദങ്ങള്‍ വൈറലായി
മാറാമെങ്കിലും യാഥാര്‍ഥ്യം അതിനുമപ്പുറത്താണ്. സൌജന്യ
വിദ്യാഭ്യാസം സാര്‍വത്രികമാക്കിയ കേരളത്തില്‍ ആ
ആനുകൂല്യങ്ങളെല്ലാം ഉപേക്ഷിച്ച് എല്ലാവരും സ്വയം
പ്രതിസന്ധിവരിക്കുന്നതല്ല. മറിച്ച് നിരവധി സാമൂഹിക കാരണങ്ങള്‍
കുട്ടികള്‍ ഇല്ലാതാകുന്നതിന് പിന്നിലുണ്ട്.
പറയ വിഭാഗത്തില്‍പെട്ടവര്‍ കൂടുതല്‍ പഠിക്കുന്നതിനാല്‍
മറ്റുസമുദായങ്ങളില്‍ നിന്നുള്ളവര്‍ ഉപേക്ഷിച്ചുപോയ കോഴിക്കോട്
പേരാന്പ്ര വെല്‍ഫെയര്‍ ഗവ.എല്‍ പി സ്‌കൂളിനെപ്പറ്റി കേരളം ഏറെ ചര്‍ച്ച
ചെയ്തതാണ്. കഴിഞ്ഞ അധ്യയന വര്‍ഷമായിരുന്നു ഈ സംഭവം
കേരളത്തിന്റെ പൊതുശ്രദ്ധയിലെത്തിയത്. എന്നാല്‍ ഇത്തവണയും
അവിടത്തെ അവസ്ഥക്ക് ഒരു മാറ്റവുമില്ല. ഇടതുപക്ഷ സംഘടനകള്‍ക്ക്
ആധിപത്യമുള്ള, കര്‍ഷക പോരാട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമായ
കയ്യൂരിലെ ചെറായിക്കര എല്‍ പി സ്‌കൂളില്‍ ആകെയുള്ളത് 16
വിദ്യാര്‍ഥികള്‍. സ്‌കൂളിലേക്ക് കൊള്ളാവുന്ന ഒരു
റോഡുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികള്‍ വരുമായിരുന്നുവെന്ന്
നാട്ടുകാര്‍ തന്നെ പറയുന്നു.
കാസര്‍കോട്ടെ കൊട്ടംകുഴി എഎല്‍പി സ്‌കൂളില്‍ ആകെ
വിദ്യാര്‍ഥികകള്‍ 12. രണ്ട് പതിറ്റാണ്ടായി ഇവിടെ പ്രധാന അധ്യാപകനില്ല.
തിരുവനന്തപുരം പാങ്ങോട് അടപ്പുപാറ സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി
സ്‌കൂളില്‍ ഒരുകാലത്തും ആവശ്യത്തിന് അധ്യാപകരുണ്ടാകാറില്ല.
ഇവിടേക്ക് നിയോഗിക്കപ്പെടുന്നവര്‍ വന്നയുടന്‍ സ്ഥലംമാറ്റം
വാങ്ങിപ്പോകും. 10 ആദിവാസി കോളനികള്‍ക്കുള്ള ഏക
ആശ്രമയമാണീ വിദ്യാലയം. പഠിപ്പിക്കാന്‍ ആളില്ലാത്തിടത്ത് പഠിക്കാന്‍
കുട്ടികള്‍ വരണമെന്ന് ശഠിക്കുന്നതെങ്ങനെ? ചില ഫിഷറീസ് സ്‌കൂളില്‍
ഹോസ്റ്റലിലല്‍ താമസിച്ച് പഠിക്കാനെത്തുന്നവര്‍ പോലും മത്സ്യബന്ധന
സീസണില്‍ പഠനം നിര്‍ത്തി പണിക്ക് പോകാറുണ്ട്. അവരുടെ ജീവിതം
അതുകൂടിയാണ്.
കുട്ടികളുടെ ജനന നിരക്കിലുണ്ടായ കുറവും ഒരു പരിധിവരെ
സ്‌കൂളുകളെ ബാധിക്കുന്നുണ്ട്. എല്ലാ കൊല്ലവും പുതുതായി പ്രവേശം
നേടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ആലപ്പുഴയില്‍ ഒരു
സ്‌കൂള്‍ കൂടുതല്‍ കുട്ടികളെ ചുറ്റുവട്ടത്തുനിന്ന് കണ്ടെത്തിയപ്പോള്‍ സമീപത്തെ രണ്ട് പൊതു വിദ്യാലയങ്ങളെ അത് ബാധിച്ചു.
എയിഡഡിലേക്കുള്ള ഒഴുക്ക് പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ കാരണമാകുന്നു എന്ന കേവല വാദത്തിലുപരിയായി അതിന് നിരവധി കാരണങ്ങള്‍ വേറെയുമുണ്ടെന്നാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതില്‍ വഴിയില്ലായ്മ മുതല്‍ അധ്യാപകരുടെ സന്നദ്ധതയില്ലായ്മ വരെയുണ്ട്. ഇവയെയൊന്നും അഭിമുഖീകരിക്കാതെയുള്ള പൊതിവിദ്യാഭ്യാസ സംരക്ഷണ മുദ്രാവാക്യങ്ങള്‍ നമ്മുടെ ശ്രമങ്ങളെ ഫലശൂന്യമായ അഭ്യാസമാക്കിമാറ്റുകയാണ് ചെയ്യുന്നത്. അതേസമയം തന്നെ കുട്ടികളില്ലാതെ പൂട്ടല്‍
ഭീഷണി നേരിടുന്ന വിദ്യാലയങ്ങളില്‍ പഠിക്കുന്നവരില്‍ മഹാഭൂരിഭാഗവും
ദരിദ്രരും പിന്നാക്കക്കാരുമാണെന്ന വസ്തുതയും കാണാതിരുന്നുകൂട.

പൂട്ടുന്നിടത്ത് പോകുന്നവര്‍

നാല് സ്‌കൂളുകളാണ് പൂട്ടാന്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ അനുമതി
നേടിയത്. അതില്‍ ആദ്യം പൂട്ടുവീണ മലപ്പുറം മാങ്ങാട്ടുമുറി യു പി
സ്‌കൂളില്‍ ആകെയണ്ടായിരുന്നത് 67 പേര്‍. ഇതില്‍ 42 പേരും ദാരിദ്ര്യ
രേഖക്ക് താഴെയുളള കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍. 6 പേര്‍
പട്ടികജാതി വിഭാഗത്തില്‍പെട്ടവരും 24 പേര്‍ മുസ്ലിം വിദ്യാര്‍ഥികളും.
തൃശൂര്‍ കിരാലൂര്‍ എല്‍ പി എസില്‍ ആകെയുള്ള കുട്ടികളില്‍
പകുതിയോളം പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരാണ്. വിവാദമായ
കോഴിക്കോട്ടെ മലാപ്പറന്പ് സ്‌കൂളില്‍ ആകെയുള്ള 58 പേരില്‍ 35
പേരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. 14 പേര്‍ പട്ടിക ജാതി
വിഭാഗത്തില്‍പെട്ടവരും. 14 പേര്‍ സമീപത്ത വിവിധ അനാഥാലയങ്ങളില്‍
നിന്നുള്ളവരും. സ്‌കുളുകളുടെ അഭാവവും 'ഉയര്‍ന്ന' സ്‌കൂളുകളില്‍
എത്തിപ്പെടാനുള്ള സാമ്പത്തികസാമൂഹിക സാഹചര്യങ്ങളുടെ
അപര്യാപ്തതയും ദരിദ്രപിന്നാക്ക വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരുന്ന്
പഠിക്കാനുള്ള ജാതി കേരളത്തിന്റെ വിമുഖതയുമാണ് ദലിതരുടെയും
ദരിദ്രരുടെയും കേന്ദ്രമാക്കി ഇത്തരം സ്‌കൂളുകളെ മാറ്റുന്നത്.
കേരളത്തില്‍ ഏറ്റവുമേറെയുള്ള എയിഡഡ് സ്‌കൂളുകളില്‍ വെറും 1.47
ശതമാനമാണ് പട്ടിക ജാതി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം. 36 ശതമാനം മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രാതിനിധ്യം 3.92 ശതമാനം. സ്വാശ്രയ സ്‌കൂളുകളില്‍ അത് നാമമാത്രമാണ്  0.35 ശതമാനം. അവമതിയും അവഗണനയും പോലുള്ള പരോക്ഷ വിവേചനങ്ങള്‍ ഭയന്ന്
വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍, അവര്‍ തന്നെ മികച്ചതെന്ന്
കരുതുന്ന സ്‌കൂളുകളില്‍ പോകാന്‍ തയാറാകുന്നില്ലെന്ന് കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. യൂണിഫോം
മുതല്‍ ചില സ്‌കൂളുകളിലെ പുസ്തകങ്ങള്‍ വരെ ഇത്തരം വിദ്യാര്‍ഥികളെ
ഭയപ്പെടുത്തുന്നുവെന്നും സര്‍വേകളില്‍ വ്യക്തമായിരുന്നു.
എന്നാല്‍ ഇവയേക്കാളേറെ പ്രധാനപ്പെട്ട പ്രതിസന്ധി സ്‌കൂളുകളുടെ
ലഭ്യതയാണ്. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന
സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നാടാണ് കേരളം. ഇതിലേക്ക്
നയിച്ചതായി കേരളീയര്‍ തന്നെ വിശ്വസിച്ചുപോരുന്നത് 'പുരോഗമന'
നിലപാടുകളുമാണ്. ഈ വീമ്പു പറച്ചിലിന് മോടി കൂട്ടാന്‍ നാം
ബോധപൂര്‍വം മറച്ചുവച്ച യാഥാര്‍ഥ്യങ്ങളിലൊന്നാണ് ദരിദ്ര പിന്നാക്ക
വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലെ പ്രാഥമിക
വിദ്യാഭ്യാസത്തിനുള്ള അപര്യാപ്തത. വിദ്യാഭ്യാസ അവകാശ
നിയമപ്രകാരം അയല്‍പക്ക സ്‌കൂളുള്‍ നിര്‍ബന്ധമാണ്. എന്നാല്‍
എസ്.സി വിഭാഗത്തില്‍ ഒരു കിലോമീറ്റര്‍ ദൂര പരിധിയില്‍ ഏതെങ്കിലും
തരം സ്‌കൂള്‍ ലഭ്യമല്ലാത്തവര്‍ കേരത്തില്‍ 53.93 ശതമാനമാണെന്ന്
'റൈറ്റ്‌സ്' നടത്തിയ പഠനത്തില്‍ പറയുന്നു. നിയമപ്രകാരം ഈ ദൂര
പരിധിക്കുള്ളില്‍ ഒരു എല്‍.പി സ്‌കൂള്‍ വേണം. 16.88 ശതമാനത്തിന് ഒരു
സ്‌കൂള്‍ കാണാന്‍ നാല് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണം. 10.02
ശതമാനത്തിന് 24 കിലോമീറ്ററും. പട്ടിക വര്‍ഗത്തിന് ഇത് കൂടുതല്‍
രൂക്ഷമാണ്: 65.53 ശതമാനത്തിന് ഒരു കിലോമീറ്ററിനകത്ത് സ്‌കൂള്‍
ലഭ്യമല്ല. 29.55 ശതമാനത്തിന് സ്‌കൂളിലത്തൊന്‍ നാല് കിലോമീറ്ററിലധികം
ദൂരമുണ്ട്. മല്‍സ്യത്തൊഴിലാളി മേഖലയില്‍ 30.88 ശതമാനത്തിന് ഒരു
സ്‌കൂള്‍ കണ്ടെത്താന്‍ ഒരു കിലോമീറ്ററില്‍ അധികം യാത്ര ചെയ്യണം.
2.23 ശതമാനത്തിന് നാല് കിലോമീറ്റില്‍ കൂടുതലും.
ഇതിനെല്ലാം പുറമെയാണ് സ്‌കൂളില്‍ ഒട്ടും പോകാത്തവര്‍.
എസ്.സിയില്‍ 6.85 ശതമാനവും എസ്.ടിയില്‍ 3.93 ശതമാനവും മല്‍സ്യ
മേഖലയില്‍ 5.21 ശതമാനവും ഇക്കൂട്ടത്തിലാണ്. പട്ടിക ജാതി
വിഭാഗത്തിലെ 16.08 ശതമാനവും പട്ടികവര്‍ഗത്തില്‍പെട്ട 11
ശതമാനവും പഠിക്കുന്നത് ലാഭകരമല്ലെന്ന്
പ്രഖ്യാപിക്കപ്പെട്ട സ്‌കൂളുകളിലാണ്. എന്നാല്‍ മല്‍സ്യ മേഖലയില്‍ നിന്ന്
ഇത്തരമൊരു കണക്ക് തന്നെ സര്‍ക്കാറിന്റെ കൈവശമില്ല. അതേസമയം
മത്സ്യത്തൊഴിലാളി മേഖലകളിലെ 34 ശതമാനം സ്‌കൂളുകളും
ലാഭകരമല്ലാത്തവയുടെ പട്ടികയിലാണെന്നും റൈറ്റ്‌സിന്റെ പഠനം
പറയുന്നു. (അവലംബം മാധ്യമം 01/2013).
പ്രതിസന്ധിയിലാകുന്ന എല്ലാ സ്‌കൂളുകളിലും അവസാനം
അവശേഷിക്കുന്നത് അതി ദരിദ്രരും സാമൂഹികമായി പിന്നാക്കം
നില്‍ക്കുന്നവരും മാത്രമാണ്. എന്നാല്‍ അണ്‍
എയിഡഡുകളാകട്ടെ, അതിന്‌റെ എല്ലാ വാണിജ്യ
താത്പര്യങ്ങള്‍ക്കുമപ്പുറം സാമൂഹികമായ അനിവാര്യതയായി
മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഒരുവര്‍ഷം ഏതാണ്ട് 3 ലക്ഷം വിദ്യാര്‍ഥികള്‍
പൊതു വിദ്യാലയത്തിലെത്തുമ്പോള്‍ ഒരു ലക്ഷം പേര്‍ സബിഎസ്ഇ,
ഐ സി എസ് ഇ സിലബസുകളിലേക്ക് പോകുന്നുണ്ട്. ഈ
സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വേണം ഒരു സ്‌കൂളുന്‌റെ
അതിജീവനത്തിന് വഴികളന്വേഷിക്കേണ്ടത്.

ലാഭ നഷ്ടം നിശ്ചയിക്കുന്ന വിധം

കേരളത്തില്‍ ഒരു സ്‌കൂള്‍ ലാഭകരമാണോ എന്ന് നിശ്ചയിക്കാനുള്ള
ഏക മാനദണ്ഡം അവിടെ കുറഞ്ഞത് ഒരു ക്ലാസില്‍ 15കുട്ടികള്‍
എങ്കിലും ഉണ്ടായിരിക്കുക എന്നതാണ്. കഴിഞ്ഞ വര്‍ഷം വരെ മിനിമം 25
കുട്ടികള്‍ എന്നായിരുന്നു കണക്ക്. കുട്ടികളുടെ പരിധി കുറച്ചുവക്കുക
വഴി രണ്ടായിരത്തോളം സ്‌കൂളുകളെ കഴിഞ്ഞ സര്‍ക്കാര്‍
ആദായകരമാക്കി മാറ്റി! എന്നിട്ടും 3500ാളം സ്‌കൂളുകള്‍ ഇപ്പോഴും
അനാദായകര പട്ടികയിലാണ്. 10ല്‍ താഴെ മാത്രം കു്ട്ടികളുള്ള 150ാളം
സ്‌കൂളുകള്‍ കേരളത്തിലുണ്ട്.
സമീപ ഭാവിയില്‍ തന്നെ ഇവയെല്ലാം പൂട്ടുകയോ പൂട്ടല്‍ വിവാദത്തില്‍
അകപ്പെടുകയോ ചെയ്യുമെന്നുറപ്പ്.
ഇപ്പോള്‍ തന്നെ കേരള്ത്തില്‍ ആയിരത്തോളം സ്‌കൂളുകള്‍ പൂട്ടാന്‍
അപേക്ഷ സമര്‍പിച്ചുകഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകപ്പുമായി
ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ഓരോവര്‍ഷവും നിരവധി സ്‌കൂളുകള്‍
പൂട്ടിപ്പോകുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 12 സ്‌കൂളുകളാണ്
കേരളത്തില്‍ പൂട്ടിയത്. കുട്ടികളുടെ എണ്ണം മാത്രം മുന്നില്‍വച്ച് ഒരു
വിദ്യാലയത്തെ ലാഭകരമെന്നോ പൂട്ടേണ്ടതാണ് എന്നോ വിധിക്കുന്നത്
സാമൂഹിക വിരുദ്ധമായ നടപടിയാണ്. അങ്ങേയറ്റം നഷ്ടം സഹിച്ചിട്ടും
സാമൂഹിക പ്രതിബദ്ധത കൊണ്ട് മാത്രം നടത്തിക്കൊണ്ടുപോകുന്ന
നിരവധി അണ്‍എയിഡഡ് സ്‌കൂളുകളുള്ള കേരളത്തിലാണ്, സര്‍ക്കാര്‍
തലത്തില്‍ ഇ്ത്തരം തീരുമാനങ്ങളുണ്ടാകുന്നത് എന്നതാണ്
വൈരുദ്ധ്യം. കേവലം കെ ഇ ആര്‍ പരിഷ്‌കരണം കൊണ്ട് ഇത് മറികടക്കാനാകില്ല. മറിച്ച് സര്‍ക്കാറുകളുടെ നയം തന്നെ ഈ രീതിയില്‍ പുനരാവിഷ്‌കരക്കണം.
അടച്ചൂപൂട്ടുക എന്നതിലുപരി ഇത്തരം സ്‌കൂളുകളെ നവീകരിക്കാനുള്ള
സംസ്ഥാന വ്യാപകമായ പദ്ധതികള്‍ ഇതുവരെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല.
പ്രാദേശികമായി നാട്ടുകാരും രക്ഷിതാക്കളും ജനപ്രതിനിധികളും എല്ലാം
ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ പലയിടത്തും വിജയംകണ്ടിട്ടുണ്ട്. ആയിരം കുട്ടികളുള്ള സ്‌കൂളായി മാറിയ സ്ഥാപനങ്ങള് കേരളത്തിലുണ്ട്. എന്നാല്‍ ഇത്തരം പദ്ധതികള്‍ സംസ്ഥാന വ്യാപകമായി വിപുലമായി നടപ്പാക്കുന്ന പരിപാടിയായി ഇതുവരെ മാറിയിട്ടില്ല.
കാലാനുസൃതമായ മാറ്റങ്ങളണ്ടാകുന്നില്ല എന്നതാണ്
പൊതു വിദ്യാലയങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതിലെ മുഖ്യ
കാരണം. ഇടക്കാലത്ത് സ്‌റ്റേറ്റ് സിലബസില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിന്, അണ്‍എയിഡഡ് സ്‌കൂളുകളിലേക്കുള്ള ഒഴുക്കിന് അല്‍പം തടയിടാന്‍ കഴിഞ്ഞിരുന്നു. മത്സരക്ഷമമായ
സമൂഹത്തില്‍ ജേതാവാകാനുതകുംവിധമുള്ള വിദ്യാഭ്യാസം ലഭിക്കാത്ത
ഒരിടത്തേക്ക് പുതുതലമുറ കടന്നുവരുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. പാഠ്യപദ്ധതിയോട് ആശയപരമായി വിയോജിപ്പുള്ളവരുടെയും പാഠപുസ്തകങ്ങള്‍ വഴി വിതരണം ചെയ്യപ്പെടുന്ന വിവരങ്ങള്‍, തങ്ങളുടെ ചരിത്രത്തെ നിരാകരിക്കുന്നുവെന്ന് വിശ്വസിക്കുന്നവരുടെയും തലമുറകൂടിയാണിത്. സാമൂഹിക വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ പൊതു വിദ്യാഭ്യാസത്തെ നവീകരിക്കണമെന്ന് കരുതുന്ന
ഭരണകൂടത്തിന്‌റെ പരിഗണനയില്‍ ഇത്തരം ഘടകങ്ങള്‍ കൂടിയുണ്ടാകണം. കേവലമായ
അക്കങ്ങള്‍ക്കകത്തുനിന്ന് ധനവകുപ്പ് നിശ്ചയിക്കുന്ന ലാഭക്കണക്കിലെ പ്രലോഭനമോ
നഷ്ടക്കണക്കിലെ മോഹഭംഗമോ ആകരുത് നയരൂപീകരണത്തിന്‌റെ അടിസ്ഥാനം.

പരിഹാരമല്ലാത്ത ഏറ്റെടുക്കല്‍

ഈ പശ്ചാത്തലത്തിലാണ്, ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് സ്‌കൂളുകളുടെ ഏറ്റെടുക്കല്‍ തീരുമാനത്തെ വിലയിരുത്തേണ്ടത്. പ്രത്യക്ഷത്തില്‍ ്അങ്ങേയറ്റം പ്രശംസനീയമായ നടപടിയാണ് സര്‍ക്കാറില്‍ നിന്നുണ്ടായത്. അതേസമയം തന്നെ എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കുക പോലുള്ള ജനപ്രിയ
നടപടികളിലൂടെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിച്ചുകളയാമെന്ന് കരുതുന്നത്
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് അത്രമേല്‍
ഗുണകരമാകില്ല. പൂട്ടാനുറപ്പിച്ച സ്‌കൂളുകള്‍ ഏറ്റെടുക്കുന്നത്
അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും. അവരെ
സംബന്ധിച്ച് ഇതിനേക്കാള്‍ വലിയ പരിഹാരവുമില്ല. മധുവിധു
ആഘോഷിക്കുന്ന ഒരു സര്‍ക്കാറിന് കൈയ്യടി നേടാമങ്കിലും സംസ്ഥാനത്തിന്‌റെ
വിദ്യാഭ്യാസ മേഖലയില്‍ ഇത് ചില പ്രത്യാഘാതങ്ങളും
സൃഷ്ടിക്കും.
കേരളത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങുന്നതിന് ഭൂമിശാസ്ത്ര പരമായ
മാനദണ്ഡങ്ങളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. എയിഡഡും
അണ്‍എയിഡഡും ആര്‍ക്കും എവിടെയും തുടങ്ങാം. സര്‍ക്കാര്‍
വിദ്യാലയങ്ങളാകട്ടെ നേരത്തെ തന്നെ തുടങ്ങിയവയുമാണ്. അഥവ,
വിദ്യാര്‍ഥികളുടെ ലഭ്യത, അനിവാര്യത തുടങ്ങിയ ഘടകങ്ങളൊന്നും
പരിഗണിക്കാതെയാണ് കേരളത്തിലെ ഓരോ സ്‌കൂളും
സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള മൂന്നുതരം സ്‌കൂളുകളും ഒരൊറ്റ
സ്ഥലത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എത്രയോ ഗ്രാമങ്ങള്‍
കേരളത്തിലുണ്ട്. അതേസമയം തന്നെ സമീപത്തൊന്നും ഒരു എല്‍ പി
സ്‌കൂള്‍ പോലുമില്ലാത്ത നിരവധി ഗ്രാമങ്ങളും കേരളത്തിലുണ്ട്. ഈ
അസന്തുലിതത്വം പരിഹരിക്കാന്‍ കഴിയുംവിധമാകണം ഇനിയുള്ള
നടപടികള്‍. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു സ്‌കൂള്‍ ആ സ്ഥലത്ത് അനിവാര്യമാണോ എന്ന ആലോചന കൂടി നടക്കണം.
ഇതിന്റെ അടിസ്ഥാനത്തിലd നിലവിലുള്ള സ്‌കൂളുകളുടെ ശാസ്ത്രീയമായ പുനര്‍വിന്യാസവും പുനക്രമീകരണവുമാണ് കേരളത്തില്‍ ഇനി നടക്കേണ്ടത്.
സ്‌കൂളുകള്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും നിലവിലെ
സ്‌കൂളുകളുടെ സ്ഥാനം നിര്‍ണയിക്കാനും അവ അവിടെത്തന്നെ ആവശ്യമാണോ എന്ന് നിശ്ചയിക്കാനും ഉതകുന്ന തരത്തിലുള്ള
സ്‌കൂള്‍ മാപ്പിംഗ് കേരളത്തില്‍ ഉടന്‍ നടത്തണം. ഇങ്ങിനെ
കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഇനി പുതിയ സ്‌കൂളുകള്‍
അനുവദിക്കാവൂ. കുട്ടികളില്ലാതെ പൂട്ടുമെന്നുറപ്പായ ഒരു സ്‌കൂള്‍ കോടികള്‍ മുടക്കി അതേ ദൈന്യതയോടെ കാലാകലം നിലനിര്‍ത്തുന്നതിന് പകരം, അവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതേരീതിയില്‍ പഠനം തുടരാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ണന നല്‍കേണ്ടത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം, സര്‍്ക്കാര്‍
തന്നെ ഫീസ് നല്‍കി കുട്ടികളെ അവരുടെ അയല്‍പക്ക സ്‌കൂളുകളില്‍
പ്രവേശിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. സ്വാശ്രയ സ്‌കൂളുകളില്‍ ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇതിന്, പെരുവഴിയിലായ കുട്ടികളുടെ വിദ്യാഭ്യാസം
ഉറപ്പുവരുത്താന്‍ ഇപ്പോള്‍ മുടക്കുന്ന കോടികളുടെ നാലിലൊന്ന്
മതിയാകും.. അതേസമയം തന്നെ, സ്‌കൂളകള്‍ ഏറ്റെടുത്ത് നിലനിര്‍ത്തേണ്ട സ്ഥലങ്ങളില്‍ മലാപ്പറമ്പ് മാതൃക നടപ്പാക്കാന്‍ മടിക്കുകയും ചെയ്യരുത്.
പൂട്ടുമെന്നുറപ്പായ നിലവിലെ എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന്
പകരം ഇവയെ ആവശ്യമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള
സാധ്യതകളും പരിശോധിക്കണം. പൊതുവിദ്യാലയങ്ങളുടെ അഭാവത്തില്‍ സ്വാശ്രയ സ്‌കൂളുകളുടെ കടുത്ത ചൂഷണത്തിന് വിധേയരാകാന്‍ നിര്‍ബന്ധിതമാകുന്ന എത്രയോ പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. അത്തരം 'ചൂഷകര്‍' പോലുമില്ലാത്ത സ്ഥലങ്ങളുമുണ്ട്. പൂട്ടിപ്പോകുന്ന സ്‌കൂളുകളും തസ്തികകളും (അല്ലെങ്കില്‍ ഇവക്ക് പകരം സ്‌കൂളും തസ്തികകളും) ഇത്തരം സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയുമോയെന്നും ആലോചിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുത്ത്
എയിഡഡാക്കാനും എയിഡിഡ്-സര്‍ക്കാര്‍ കൂളകളെ പരസപരം
ലയിപ്പിക്കാനും അനാവശ്യമായവ അടച്ചുപൂട്ടാനും ഒക്കെ
കഴിയുംവിധമുള്ള ഒരു സമഗ്രമായ സ്‌കൂള്‍ പുനക്രമീകരണ നയം
ആവിഷ്‌കരിക്കണം. സ്വകാര്യ മാനേജര്‍മാരും അധ്യാപക സംഘടനകളും
ഇതിനെ പിന്തുണക്കണമെന്നില്ല. ഇത്രകാലവും കേരളത്തിലെ
വിദ്യാഭ്യാസ നയം രൂപീകരിച്ചതെല്ലാം ഈ രണ്ട് വിഭാഗങ്ങളുടെ
താല്‍പര്യങ്ങളെ കന്ദ്രീകരിച്ചായിരുന്നു. ഇനിയെങ്കിലും അതവസനിപ്പിച്ച്
വിദ്യാര്‍ഥി കേന്ദ്രിതമായ സമീപനം ആവിഷ്‌കരിക്കാനും തയാറാകണം.
അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് കരകയറിയ എത്രയോ പൊതുവിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകളും മികച്ച ലബോറട്ടറികളും തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മുകവുറ്റതാക്കുകയും ഗുണനിലവാരുള്ള അധ്യയനം ഉറപ്പാക്കുകയും ചെയ്തപ്പോഴാണ് ഈ മാറ്റം സംഭവിച്ചത്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഇതിന്റെ മികച്ച ഉദാഹരണമാണ്. അതുകൊണ്ട്, കേരളത്തില്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ മാത്രമല്ല തുറക്കുന്നത് എന്നും ചിലരുടെ ജാഗ്രത ഒരുപാട് പൊതുവിദ്യാലയങ്ങളുടെ അടഞ്ഞപോയ വാതിലുകള്‍ തുറക്കാന്‍ കാരണമായിട്ടുണ്ടെന്നുമുള്ള തിരിച്ചറിവുകൂടി ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം.

(മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 27 2016)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...