Thursday, December 29, 2016

യുഎപിഎ: സിപിഎമ്മിന്റെ സെലക്ടീവ് നിര്‍വചനത്തില്‍ പുറന്തള്ളപ്പെടുന്നവര്‍

കേരളത്തില്‍ നിന്ന് മലയാളികളെ കാണാതായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്
യു എ പി എ ചുമത്തി മുംബൈയില്‍ ജയിലിലടക്കപ്പെട്ടയാളാണ് വയനാട്
സ്വദേശി ഹനീഫ് മൌലവി. തന്റെ മകന്‍ ആഷിഖിനെ തീവ്രവാദത്തിലേക്ക്
നയിച്ചത് ഹനീഫ് മൌലവിയാണെന്ന് പിതാവ് മജീദ് നല്‍കിയ മൊഴിയുടെ
അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ അങ്ങിനെ മൊഴി
നല്‍കിയിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ട കടലാസുകളില്‍
ഒപ്പിട്ടുകൊടുക്കുകമാത്രമാണ് ചെയ്തതെന്നും ഹനീഫ് മൌലവിക്കെതിരെ
തനിക്ക് ഇങ്ങിനെയൊരു പരാതിയില്ലെന്നും മൂന്നുമാസത്തിന് ശേഷം
പടന്ന സ്വദേശിയായ മജീദ് തന്നെ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തല്‍
പുറത്തുവരുന്നതിന് ഏതാനും ദിവസം മുന്പാണ് കണ്ണൂര്‍ നാറാത്ത്
കേസില്‍ കേരള പൊലീസ് ചുമത്തിയിരുന്ന യു എ പി എ ഹൈക്കോടതി
റദ്ദാക്കിയത്. ആയുധ പരിശീലനം നടത്തി എന്നാരോപിച്ച് 21 എസ് ഡി പി
ഐപോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഈ കേസില്‍ യു എ
പി എ ചുമത്തിയിരുന്നത്. ഇതിനും ഏതാനും ദിവസം മുന്പാണ് എം എന്‍
രാവുണ്ണിക്ക് മുറിയെടുത്തുകൊടുത്തുവെന്നാരോപിച്ച് സര്‍ക്കാര്‍
ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിക്കെതിരെ കേരള പോലീസ് യു എ
പി എ ചുമത്തിയത്. രജീഷ് എടുത്തുകൊടുത്തുവെന്ന് പറയുന്ന മുറിയില്‍
താമസിച്ചും അല്ലാതെയും പൊലീസിന്റെ കണ്‍വെട്ടത്ത് തന്നെ
പൊതുപ്രവര്‍ത്തനം നടത്തിയിരുന്ന രാവുണ്ണിയെ സഹായിച്ചതിനാണ്
യുഎപിഎ. രാവുണ്ണിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത
ശേഷമായിരുന്നു രജീഷിനെ പിടികൂടിയത്. രാവുണ്ണിയെ
അറസ്റ്റ് ചെയ്തതാകട്ടെ, മാവോവേട്ടയില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ
മൃതദേഹം ഏറ്റുവാങ്ങാനെത്തിയ അമ്മക്കും സഹോദരനും കോഴിക്കോട്
മുറിയെടുത്തുകൊടുത്തതിനും!

കേരളത്തിലും ഇന്ത്യയിലും എങ്ങിനെയാണ് യു എ പി എ
ചുമത്തപ്പെടുന്നത് എന്ന് പറയുന്നതാണ് ഈ സംഭവങ്ങള്‍.
കാല-ദേശ-ഭരണകൂട വ്യത്യാസമില്ലാതെ കുറ്റാരോപണവും യുഎപിഎ
ചുമത്തലും നടക്കുന്നുവെന്ന് ഇവയുടെയെല്ലാം അണിയറക്കഥകള്‍
വ്യക്തമാക്കുന്നു. കേരളത്തില്‍ യു എ പി എയെക്കുറിച്ച ചര്‍ച്ചകള്‍
സജീവമായ സമയത്താണ് ഈ വാര്‍ത്തകള്‍ പുറത്തുവന്നത്. യു എ
പി എ തന്നെ പിന്‍വലിക്കണമെന്നാണ് ഒരു വാദം. സി പി എമ്മും കോണ്‍ഗ്രസും അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍
ദുരുപയോഗം തടഞ്ഞാല്‍ മതിയെന്ന നിലപാടുകാരണ്. സി പി എം ആകട്ടെ ഒരുപടികൂടി കടന്ന്, യു എ പി എ രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രയോഗിക്കുന്നതിനെയും എതിര്‍ക്കുന്നു.  ഇടതുപക്ഷത്തിന്റെ കേരളത്തിലെ
ഏറ്റവും കരുത്തനായ നേതാവ് ആഭ്യന്തര വകുപ്പ് കൈകാര്യം
ചെയ്യുന്‌പോഴും പൊലീസ് കാവി അജണ്ട നടപ്പാക്കുന്നുവെന്ന ആരോപണം
അതിശക്തമായി ഉയരുകയും പൊതുസമൂഹത്തിന് അത് കണ്ണടച്ച്
വിശ്വസിക്കാന്‍ തക്ക സംഭവങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയും
ചെയ്യുന്നതിനിടെയാണ് യുഎപിഎയില്‍ സിപിഎം ഈ നിലപാട്
സ്വീകരിക്കുന്നത്. തീവ്രവാദ കേസുകളില്‍ യു എ പി
എ സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി തന്നെയും വ്യക്തമാക്കിയിട്ടുമുണ്ട്.

കേരളത്തില്‍ യു എ പി എ വിരുദ്ധ സമരത്തിന് അതിന്റെ ആരംഭ കാലം
മുതല്‍ രംഗത്തുണ്ടായിരുന്നത് ഏതാനും മുസ്ലിം സംഘടനകളും ചെറിയ
ചില ഇടത് ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്.
അന്നൊന്നും യു എ പി എയില്‍ കൃത്യമായ നിലപാട് പോലും
സ്വീകരിക്കാതിരുന്ന സിപിഎം, അവരുടെ ഭരണകാലത്ത് അത് ആദ്യമായി
കേരളത്തില്‍ പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ കണ്ണൂരിലെ സിപിഎം
നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട കൊലപാതകക്കേസുകളില്‍ കഴിഞ്ഞ
യുഡിഎഫ് സര്‍ക്കാര്‍ യു എ പി എ ചുമത്തി. കേരളത്തിലെ
മുസ്ലിംകള്‍ക്കൊ ദലിതുകള്‍ക്കോ മാവോയിസ്റ്റുകള്‍ക്കോ നേരെ മാത്രമല്ല,
തങ്ങള്‍ക്കെതിരെയും പ്രയോഗിക്കപ്പെടാവുന്ന ഒന്നാണ് യുഎപിഎ എന്ന തിരിച്ചറിവ് അപ്പോള്‍ സിപിഎമ്മിനുണ്ടായി. അന്നുമുതലാണ് യുഎപിഎയുടെ
ദുരുപയോഗം തടയുക എന്ന മുദ്രാവാക്യം കേരളത്തില്‍ സിപിഎം
ഉയര്‍ത്തിയത്. ഇതാണ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ
ചുമത്തരുത് എന്ന കുറച്ചുകൂടി വിശാലമെന്ന് തോന്നിപ്പിക്കുന്ന
നിലപാടായി സിപിഎം ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്കെതിരെ യു എ പി എ ചുമത്തരുത് എന്ന വാദം അതിന്റെ സ്വാഭാവികതയില്‍ തന്നെ ഒരുപറ്റം ആളുകള്‍ യു എ പി എക്ക് അര്‍ഹരാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുള്ളവരെല്ലാം യു എ പി എ ചുമത്താവുന്ന
രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്യാനിടയുള്ളവരാണ് എന്ന്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അല്ലാത്തവരെല്ലാം യുഎപിഎക്ക് യോഗ്യരാണ് എന്ന്, രാഷ്ട്രീയ
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും രാജ്യദ്രോഹം ചെയ്യില്ലെന്ന്,
അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ ചെയ്യുന്നതൊന്നും
രാജ്യദ്രോഹം ആകില്ലെന്ന്, സിപിഎമ്മിന്റെ ഈ നിലപാട് ഏകപക്ഷീയമായി
പ്രഖ്യാപിക്കുന്നു. കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രീയം
പറയുന്നവരൊന്നും 'യഥാര്‍ഥ രാഷ്ട്രീയക്കാര്‍' അല്ലെന്ന അപരവത്കരണ
യുക്തിയാണിത്. സി പി എം വിരുദ്ധ നിലപാടുകളുള്ളവരെ ഒതുക്കാനുള്ള എളുപ്പവഴിയും. ഇന്ത്യയില്‍
തീവ്രവാദവിരുദ്ധ നടപടികളുടെ പേരില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ
ഭരണകൂട-പൊലീസ് ഭീകരവേട്ടക്ക് പറഞ്ഞിരുന്നത് എല്ലാ ഭീകരരും
മുസ്ലിംകളാണ് എന്നതുപോലുള്ള സംഘ്പരിവാര്‍ ന്യായങ്ങളാണ്. ഇത്തരം
വാദങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് മുസ്!ലിം വേട്ടക്കെതിരായ
പൊതുസമൂഹത്തിന്റെ പ്രതിരോധങ്ങളെ ദുര്‍ബലമാക്കിയത്.
അപരവത്കരണത്തിനുള്ള ഈ സംഘ-ഭരണകൂട കുതന്ത്രത്തിന്റെ ഇടത്
വേര്‍ഷനാണ് യുഎപിഎയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടവര്‍ രാഷ്ട്രീയക്കാര്‍
മാത്രമാണെന്ന സി പി എം നിലപാട്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎ പിഎ പ്രയോഗിക്കരുത് എന്ന
വാദമുന്നയിക്കുന്നിടത്തും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്.
ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ പരിരക്ഷ ലഭിക്കുമെന്ന
ചോദ്യത്തിന് സിപിഎം ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. എന്നല്ല, സിപിഎം
ഭരണകാലത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്
കേസെടുത്തപ്പോള്‍ അതില്‍ എസ് ഡി പി ഐയുടെ പേരുകൂടി
ചേര്‍ത്തിരുന്നു. ഈ രണ്ട് സംഘടനകള്‍ തമ്മിലുള്ള ബന്ധം
ഏവര്‍ക്കുമറിയാം. എങ്കില്‍ തന്നെയും കുറ്റപത്രത്തില്‍ പോപുലര്‍
ഫ്രണ്ടിനൊപ്പം എസ് ഡി പി ഐ എന്നുകൂടി എഴുതിച്ചേര്‍ക്കുന്‌പോള്‍
രാഷ്ട്രീയ പ്രവര്‍ത്തകരെന്ന സിപിഎം നിര്‍വചനത്തില്‍ ഉള്‍പെടാന്‍
യോഗ്യതയില്ലാത്ത രാഷ്ട്രീയക്കാര്‍ ആരൊക്കെയെന്ന് വ്യക്തമാകും. എം എന്‍ രാവുണ്ണിക്കും രജീഷ് കൊല്ലക്കണ്ടിക്കുമെതിരെ യുഎപിഎ
ചുമത്തുന്നതിലേക്ക് നയിച്ചത് മാവോവേട്ടയില്‍ കൊല്ലപ്പെട്ട
കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റവുവാങ്ങുന്നതും
സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്. അന്നവിടെയുണ്ടായ
പ്രതിഷേധത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ മാവോയിസ്റ്റ്
അനുകൂലികള്‍ വരെയുണ്ടായിരുന്നു. പൊലീസ് വേട്ടയില്‍
കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മാന്യമായ സംസ്‌കാരമെങ്കിലും
ഒരുക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇത്തരം
ആവശ്യങ്ങളുന്നയിക്കുന്നത് 'ശരിയായ' രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും
അത് യു എ പി എ തന്നെ ചുമത്താവുന്ന കുറ്റകൃത്യമായി
കണക്കാക്കുമെന്നുമാണ് ഇവര്‍ക്കെതിരായ കേസ് വ്യക്തമാക്കുന്നത്.



പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുണ്ടായതാണ് കൊടിഞ്ഞിയിലെ ഫൈസല്‍ വധം. ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച ഫൈസലിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസുകാരാണെന്ന് സംഭവം നടന്ന ആ നിമിഷം മുതല്‍ ഫൈസലിന്‌റെ അമ്മ് വിളി്ച്ചുപറയുന്നുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം ആര്‍ എസ് എസുകാരുമാണ്. ഈ കേസില്‍ യുഎപിഎ ചുമത്തിയില്ല എന്നതല്ല ആക്ഷേപം. മറിച്ച് ഇത്രയേറെ പ്രത്യക്ഷമായിട്ടും കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്നുപോലും കേസ് രേഖകളിലൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ മൂന്ന് സ്‌കൂളുകളില്‍ ആര്‍ എസ് എസ് ആയുധ പരിശീലന
ക്യാന്പ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. പരാതിയുടെ പകര്‍പ് സഹിതം ഡിസംബര്‍ 25ന് ആണ് ജയരാജന്‍ ഈ വിവരം പുറത്തുവിട്ടത്.
ആയുധവും രാജ്യദ്രോഹവുമെല്ലാം ഉള്‍പെട്ട കേസുകളാണെങ്കില്‍
പരാതികിട്ടുന്‌പോഴേക്കും പാഞ്ഞുചെന്ന് കേസെടുക്കുന്ന ബഹ്‌റയുടെയും
പിണറായിയുടെയും പൊലീസ് ഈ പരാതിയില്‍ ഇതുവരെ
കേസെടുത്തിട്ടില്ല. ഇനി കേസെടുത്താല്‍ തന്നെ അതില്‍ ആര്‍ എസ്
എസിനൊപ്പം ബിജെപിയെ ഉള്‍പെടുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല.
ഈ രണ്ടുസംഘടനകളും തമ്മിലുള്ള ബന്ധം
പോപുലര്‍ഫ്രണ്ട്എസ്ഡിപിഐ പോലെതന്നെ സുവ്യക്ത്യമെങ്കിലും ഒരു
മുസ്ലിം സംഘടനക്കില്ലാത്ത പ്രിവ!്!ലജ് ബിജെപിക്ക് കിട്ടുമെന്നുറപ്പ്. അഥവ
യുഎപിഎ ചുമത്തേണ്ടതില്ലാത്ത സാധുക്കളായ രാഷ്ട്രീയക്കാരെന്ന്
സിപിഎം നിര്‍വചിക്കുന്ന സംഘത്തില്‍ ബിജെപിക്ക് വലിയ
സ്ഥാനമുണ്ടെന്നര്‍ഥം. താടിയും തൊപ്പിയുമുള്ളതിനാല്‍ അബ്#ദുന്നാസിര്‍ മഅ്ദനിയെ ഇതുവരെ രാഷ്ട്രീയ നേതാവായി അംഗീകരിക്കാന് പോലും തയാറാകാത്ത കേരളീയ പൊതുസമൂഹത്തിലാണ് യുഎപിഎയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടവരാണ് രാഷ്ട്രീയക്കാരെന്ന നിലപാട് സിപിഎം മന്നോട്ടുവക്കുന്നത്. ഈ പശ്ചാത്തലമാണ് ഏതുതരം രാഷ്ട്രീയകാകരാണ് ഒഴിവാക്കപ്പെടുക എന്ന ന്യായമായ സംശയമുയര്‍ത്തുന്നത്. വിയോജിക്കുന്നവരുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി നേരിടുക എന്നതാണ് ഫലത്തില്‍ സിപിഎമ്മിന്റെ യു എ പി എ നിലപാടിന്റെ താത്പര്യമെന്ന സംശയം പ്രസക്തമാകുന്നതും.

രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്നതിനൊപ്പം തീവ്രവാദ കേസുകളില്‍ യു എ പി എ സ്വാഭാവികമാണെന്ന വാദവും സിപിഎമ്മിനുണ്ട്. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും. (നേരത്തെ ഉമ്മന്‍ചാണ്ടിയും ഇതേ വാദം ഉന്നയിച്ചിരുന്നു.) എന്നാല്‍
കേരളത്തിലും ഇന്ത്യയിലും ഇതുവരെയുണ്ടായ 'തീവ്രവാദ കേസുകളുടെ' ചരിത്രം പരിശോധിച്ചാല്‍ ഇതെത്രത്തോളം അരാഷ്ട്രീയമായ
നിലപാടാണെന്ന് ബോധ്യമാകും. ഭീകരവാദിയെന്നാരോപിച്ച് ജയിലിലടച്ച നിരപരാധികളായ ഒരുപിടി മുസ്#ലിം ചെറുപ്പക്കാരുല്‌ള നാടാണ് കേരളം. ഈയിടെ ജയില്‍ മോചിതനായ യഹ്‍യ കമ്മുക്കുട്ടി, പരപ്പനങ്ങാടിയിലെ സക്കരിയ്യ, പാനായിക്കുളം കേസില്‍ യുഎപിഎ ചുമത്തപ്പെട്ടവര്, കണ്ണൂരിലെ മുഹമ്മദ് ഷമീര്‍, ഷറഫുദ്ദീന്‍, മനാഫ്....തുടങ്ങി അബ്ദുന്നാസിര്‍ മഅ്ദനി വരെ. സഹോദരന് വേണ്ടി കേസ് നടത്തിയതിനാണ്, പ്രതികളെ സഹായിച്ചുവെന്നാരോപിച്ച് ഷറഫുദ്ദീന്‌റെ സോഹദരന്‍ തസ്‌നീമിനെ യുഎപിഎ ചുമത്തി ജയിലിടച്ചത്. രജീഷ് കൊല്ലക്കണ്ടിയുടെയും എംഎന്‍ രാവുണ്ണിയുടെയും കേസുകള്‍ കേരളീയര്‍ക്ക് മറക്കാന്‍ സമയമായിട്ടില്ല. പൊതുസമൂഹത്തിന്റെ അതിജാഗ്രത കൊണ്ട് മാത്രം രണ്ടുപേര്‍ - കമല്‍ സി ചവറയും കെ എം നദീറും - യുഎപിഎയില്‍ നിന്ന് കഷ്ടിച്ച് (അതും തല്‍ക്കാലത്തേക്ക്) രക്ഷപ്പെട്ടിട്ട് അധികദിവസമായിട്ടുമില്ല. വ്യാജ കേസുകളാണെന്ന് ബോധ്യപ്പെട്ടിട്ടും നിയമം നിയമത്തിന്റെ വഴിക്കങ്ങ് പൊയ്‌ക്കോട്ടെയെന്ന് എത്ര ആഴമേറിയ നീതിബോധമുള്ളവരും നിസ്സഹായരാകേണ്ടിവരുന്ന കേസുകള്‍. ഇത്തരം കേസുകളൊക്കെയും പിണറായി പറയുംപ്രകാരം യുഎപിഎക്ക് അര്‍ഹമായ 'തീവ്രവാദ' കേസുകളാണ്.

തീവ്രവാദമെന്നതിന്‌റെ പാര്‍ട്ടി നിര്‍വചനവും നിലപാടുകളും ഇതിലേറെ സങ്കീര്‍ണവും വിചിത്രവുമാണ്. പോപുലര്‍ഫ്രണ്ടുകാര്‍ ഒരാളുടെ കൈവെട്ടിയത് കേരള പൊലീസിന് (കൊടിയേരിയുടെ ഭരണാകാലത്ത്) തീവ്രവാദമാണ്. എന്നാല്‍
കൊടിഞ്ഞിയിലെ ഫൈസലിന്റെ തല ആറ്! എസ് എസുകാര്‍ വെട്ടിയത് (പിണറായിയുടെ ഭരണകാലത്ത്) പൊലീസ് നിര്‍വചനത്തില്‍ തീവ്രവാദമല്ല. സലഫി നേതാവ് ശംസുദ്ദീന്‍ പാലത്തിന്റെ യൂ ടൂബ് പ്രസംഗം തന്നെ തീവ്രവാദക്കേസിന് ധാരാളമാണ്. ബിജെപി നേതാവ് ശശികലയുടെ വിഷലിപ്തമായ പൊതുപ്രഭാഷണങ്ങള്‍ പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വോട്ട് ബഹിഷ്‌കരണം എല്ലാതെരഞ്ഞെടുപ്പിലും കേരളത്തില്‍ പതിവുള്ള പ്രതിഷേധ രീതിയാണ്.
എന്നാല്‍ ചാത്തുവും ഗൌരിയും വോട്ട് ബഹിഷ്‌കരിക്കാന്‍ പോസ്റ്ററൊട്ടിച്ചാല്‍ അവര്‍ യുഎപിഎക്ക് അര്‍ഹരാണ്. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും കല്ലെറിഞ്ഞും കത്തിച്ചും തകര്‍ത്ത വാഹനങ്ങള്‍ ജനകീയ വികാരങ്ങളുടെ അനിവാര്യമായ രാഷ്ട്രീയ പ്രകടനമാണ്. എന്നാല്‍ അബ്ദുന്നാസിര്‍ മഅ്ദനിയുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ ഒരു ബസ് കത്തിച്ചാല്‍ അത് തീവ്രവാദമാണ്. അതിലെ പ്രതികളെന്ന് സംശയിക്കുന്നവരോട് ടെലഫോണില്‍ നടത്തുന്ന സംഭാഷണം മതി, സൂഫിയ മഅ്ദനി ഭീകരവാദിയാകാന്‍.

(google image)

തീവ്രവാദം എന്നത് ഭരണകൂടം ശത്രുവായി നിശ്ചയിക്കുന്നവരെ നേരിടാനും എതിര്‍പക്ഷത്തുള്ളവരെ വേട്ടയാടാനുമുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമാണ് എന്ന വിമര്‍ശത്തിന് അടിവരയിടുന്നതാണ് മേല്‍സംഭവങ്ങള്‍. ഇക്കാര്യങ്ങള്‍ അറിയാത്തവരല്ല സിപിഎം. രാഷ്ട്രീയ പക്ഷഭേദങ്ങളാല്‍ യുഎപിഎക്ക് സിപിഎം നേതാക്കള്‍ തന്നെ ഇരയായിട്ടുമുണ്ട്. എന്നിട്ടും യുഎപിഎയുടെ കാര്യത്തില്‍ ഇത്രമേല്‍ അരാഷ്ട്രീയമായ നിലപാട് സ്വീകരിക്കാന്‍ സിപിഎം നിര്‍ബന്ധിതമാകുന്നത്, യുഎപിഎയുടെ പ്രാരംഭ കാലത്തെ പാര്‍ട്ടി നയങ്ങള്‍ ബാധ്യതയായി മാറുന്നതിനാലാണ്. എതിരാളികളെ നേരിടാനുള്ള ആയുധമായി യുഎപിഎയെ നിലനിര്‍ത്തുകയും എന്നാല്‍ തങ്ങള്‍ക്കെതിരെ അത് പ്രയോഗിക്കപ്പെടുന്നത് തടയുകയും ചെയ്യുക എന്ന ഇരട്ടത്തന്ത്രമാണ് ഈ നിലപാടിന്റെ അടിത്തറ. ജനാധിപത്യവും ഭരണഘടനയും ഉറപ്പുനല്‍കുന്ന എല്ലാതരം സ്വാതന്ത്ര്യവും പൗരാവകാശങ്ങളും മറികടന്ന് സമ്പൂര്‍ണ പൊലീസ് രാജിന് അനുമതി കൊടുക്കുന്ന വ്യവസ്ഥകളാലാണ് യു എ പി എ രൂപപ്പെടുത്തിയിരിക്കുന്നത്. ആരെയും രണ്ടാമതൊന്നാലോചിക്കാതെ രാജ്യദ്രോഹിയാക്കാനും എത് സംഘത്തെയും സംഘടനെയെയും നിരോധിക്കാനും ഏത് തരം എതിര്‍പുകളെയും അനായാസം നിയമവിരുദ്ധമാക്കി മാറ്റാനും ഈ നിയമം പൊലീസിന്-ഭരണകൂടത്തിന് അധികാരം നല്‍കുന്നുണ്ട്. വാറന്‌റില്ലാതെ തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും 30 ദിവസം കസ്റ്റഡിയില്‍വക്കാനും ജാമ്യമില്ലാതെ ആറുമാസം തടവിലിടാനും അനുമതിയുണ്ട്. കുറ്റം ചെയ്തില്ല എന്ന് സമര്‍ഥിക്കാന്‍ തെളിവുകള്‍ ഹാജരാക്കേണ്ട ബാധ്യതയും കുറ്റാരോപിതനാണ്. ഇത്തരം വിചിത്രമായ നിയമങ്ങളുടെ സമാഹാരം എന്ന നിലക്കാണ് രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും യു എ പി എയെ എതിര്‍ക്കുന്നത്. ഈ രാഷ്ട്രീയത്തെ തിരിച്ചറിയാതിരിക്കുകയും പൗരാവകാശ വിരുദ്ധതയെ അവഗണിക്കുകയും ഭരണഘടനാ വിരുദ്ധമെന്ന് പോലും പറയാവുന്ന ഈ നിയമത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് വാദിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിലപാടാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ ദിനംപ്രതിയുള്ള പരിപാടിയായി മാറിയകാലത്ത്, സ്വന്തം തടി രക്ഷിക്കുക എന്ന മിനിമം പരിപാടിയിലൂന്നുന്നതുകൊണ്ടാണ് ഇത്രമേല്‍ ജനാധിപത്യവിരുദ്ധമായി സിപിഎമ്മിന് സംസാരിക്കേണ്ടി വരുന്നത്. മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക് ഒട്ടും ചേര്‍ന്നതല്ല, ഈ 'രാഷ്ട്രീയ' സങ്കുചിതത്വം.

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...