Wednesday, December 28, 2016

പരീക്ഷ, പ്രവേശം, സോഫ്റ്റ്‍വെയര്‍

('ഇങ്ങിനെ പഠിച്ചാല്‍ കേരളം എവിടെയെത്തും' എന്ന ലേഖനത്തിനൊപ്പം ചേര്‍ത്ത കുറിപ്പുകള്‍.)

1. കമ്മിറ്റി തടഞ്ഞ പ്രവേശവും കുട്ടികള്‍ തടഞ്ഞ പരീക്ഷയും

ഈ അധ്യയന വര്‍ഷം തുടങ്ങി ആദ്യപാദം പിന്നിടും മുന്പെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയില്‍ രണ്ട് സുപ്രധാന സംഭവങ്ങളുണ്ടായി. നിയമവിരുദ്ധമായി പ്രവേശം നേടിയ 360 വിദ്യാര്‍ഥികളുടെ പ്രവേശം, ജയിംസ് കമ്മിറ്റി റദ്ദാക്കിയതാണ് ഒന്ന്. സര്‍ക്കാര്‍ കര്‍ശനമായ വ്യവസ്ഥകളും നിബന്ധനകളും ഏര്‍പെടുത്തിയിട്ടും എഞ്ചിനീയറിങ് പ്രവേശത്തിലെ വഴിവിട്ട ഇടപാടുകള്‍ക്ക് ഒരറുതിയും വരുത്താനായില്ലെന്നാണ് ജയിംസ് കമ്മിറ്റിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. എഞ്ചിനീയറിങ് പ്രവേശത്തിലെ അനഭിലഷണീയ പ്രവണതകളുടെ വ്യാപ്തിയെത്രയെന്നും ഇതില്‍നിന്ന് വ്യക്തം. കോളജുകളുടെ നഷ്ടം നികത്താന്‍ സഹായകരമാംവിധത്തില്‍ ഇത്രയും കുട്ടികളെയെടുക്കാന്‍ സര്‍ക്കാറും അവര്‍ക്ക് 'കഴിയുന്ന' സഹായം നല്‍കിയെന്നാണ് വിവരം. മേല്‍നോട്ട കമ്മിറ്റി ഉത്തരവുകളെ കോടതി വഴി അനായാസം മറികടക്കാനാകുമെന്നതാണ് മുന്‍കാല അനുഭവങ്ങള്‍. ഈ ആത്മവിശ്വാസമാണ് ഇത്തവണയും മാനേജ്മെന്റുകളെ നയിച്ചത്. 

പണംകൊണ്ടും പഠന മികവുകൊണ്ടും വഴിവിട്ടും അല്ലാതെയും പ്രവേശം നേടിയ കുട്ടികള്‍ സംഘടിതമായി ബി ടെക് പരീക്ഷ മുടക്കാന്‍ നടത്തിയ നീക്കങ്ങളും ഒരു സംഘം പരീക്ഷ തടഞ്ഞതുമാണ് മറ്റൊന്ന്. എഞ്ചിനീയറിങ് കോളജുകളെ സാങ്കേതിക സര്‍വകലാശാലക്ക് കീഴിലാക്കിയ ശേഷം കൊണ്ടുവന്ന പരിഷ്കാരങ്ങളോടുള്ള വിദ്യാര്‍ഥികളുടെ എതിര്‍പാണ് പരീക്ഷ തടയലില്‍ കലാശിച്ചത്. ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിനുള്ള സോഫ്റ്റ്‍വെയര്‍ തയാറാക്കാന്‍ സാങ്കേതിക സര്‍വകലാശാല കെല്‍ട്രോണിനെ ഏല്‍പിച്ചിരുന്നു. കെല്‌‍ട്രോണ്‍ സ്വകാര്യ ഏജന്‍സി വഴിയാണ് സോഫ്റ്റ്‍വെയര്‍ തയാറാക്കിയത് എന്നും അത് പരീക്ഷാ ക്രമക്കേടിന് കാരണമാകുമെന്നും വാദിച്ചാണ് എസ് എഫ് ഐയും മറ്റും  ആദ്യം രംഗത്തുവന്നത്. ഇവരുടെ പരാതിയെത്തുടര്‍ന്ന് ഡിസംബര്‍ 2ന് നടത്താനിരുന്ന പരീക്ഷ സര്‍ക്കാര്‍ ഇടപെട്ട് മാറ്റിവച്ചു. പിന്നീട് പരീക്ഷാ സംവിധാനത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തുകയും അത് നിലനിര്‍ത്താന്‍ തീരുമാനിക്കുയും ചെയ്തു. ഇങ്ങിനെയാണ് ഡിസംബര്‍ 13ന് പരീക്ഷ  നടത്താന്‍ തീരുമാനിച്ചത്. 

എന്നാല്‍ പുതിയ തിയതി പ്രഖ്യാപനിച്ചതോടെ പ്രശ്നങ്ങള്‍ മറ്റൊരു രീതിയില്‍ പുനരാരംഭിച്ചു. പരീക്ഷ മാറ്റിയപ്പോള്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കും മറ്റും പോയെന്നും പെട്ടെന്ന് തിയതി പുതുക്കി നിശ്ചയിച്ചതിനാല്‍ അവര്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റില്ലെന്നും പറഞ്ഞായിരുന്നു വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. ഏതുവിധേനയും പരീക്ഷ മാറ്റിവപ്പിക്കാന്‍ അവര്‍ തീവ്രശ്രമം തുടങ്ങി. മാറ്റിയ പരീക്ഷ ജനുവരിയിലേ നടക്കൂവെന്ന പ്രതീക്ഷ തെറ്റിയതാണ് അവരുടെ പ്രകോപനം. അങ്ങേയറ്റം സാമൂഹിക വിരുദ്ധമായ രീതിയില്‍ വരെ വിദ്യാര്‍ഥികള്‍ ഇതിനായി ശ്രമിച്ചു. പരീക്ഷക്കെതിരെ വാര്‍ത്ത ചെയ്യിപ്പിക്കാനായി കേരളത്തിലെ നിരവധി മാധ്യമ പ്രവര്‍ത്തകരുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങള്‍ നടത്തി. ഒരുതരം സൈബര്‍ ആക്രമണമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഭീകരമായിരുന്നു അതിന്റെ സ്വഭാവം. എ ഐ സി ടി ഇ ഉദ്യോഗസ്ഥര്‍ക്കും സര്‍കലാശാല ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സമാനമായ ഫോണ്‍ അനുഭവമുണ്ടായി. ഇക്കാര്യം വാര്‍ത്തയാക്കിയ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ സൈബര്‍ പ്രചാരണവും വിദ്യാര്‍ഥികള്‍ നടത്തി. തങ്ങള്‍ ഉദ്ദേശിച്ച സമയത്ത് മാത്രമേ പരീക്ഷ നടത്താവൂവെന്നും അല്ലെങ്കില്‍ അതെഴുതാന്‍ തയാറല്ലെന്നുമുള്ള അങ്ങേയറ്റം വിദ്യാഭ്യാസ വിരുദ്ധമായ ഒരുസംഘം വിദ്യാര്‍ഥികളുടെ നിലപാടുകളാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. എന്നാല്‍ സര്‍വകലാശാല ഇതിന് വഴങ്ങിയില്ല. 

ഈ സമയത്താണ് പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് എസ് എഫ് ഐ വീണ്ടും രംഗത്തുവരുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പരീക്ഷ മാറ്റിവപ്പിക്കാന്‍ ശ്രമിച്ചവരുടെ താത്പര്യം സംരക്ഷിക്കാന്‍, സ്വാകര്യ സ്ഥാപനത്തെയും സുതാര്യതയെയും പ്രശ്നവത്കരിക്കുകയാണ് എസ് എഫ് ഐ ചെയ്തതെന്ന സംശയം ശക്തമാണ്. പരീക്ഷ തടയാന്‍ അവരുന്നയിച്ച ന്യായവാദങ്ങളുടെ ദൌര്‍ബല്യം ഈ നിഗമനത്തെ ശരിവക്കുകയും ചെയ്യുന്നു. അക്കാദമിക് മുന്‍ഗണനകളാല്‍ അല്ലാതെ പ്രവേശം നേടിയവര്‍ക്ക് കാന്പസുകളില്‍ ലഭിച്ച പ്രാമുഖ്യം, വിദ്യാര്‍ഥി വിരുദ്ധമായ നിലപാടിലേക്കും സമരരീതിയിലേക്കും വിദ്യാര്‍ഥി സംഘടനകളെപ്പോലും കൊണ്ടെത്തിക്കുന്നത് എങ്ങിനെയെന്നും പരീക്ഷാതടയല്‍  സമരം വ്യക്തമാക്കുന്നു. സംസ്ഥാന ഐടി മിഷന്റെ സര്‍വര്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം  സാങ്കേതിക സര്‍വകലാശാല നടപ്പാക്കിയത്. നടപടികളില്‍ അതീവ സൂക്ഷ്മതയും സുതാര്യതയും ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു. ചോദ്യപേപ്പറിനേക്കാള്‍ വലിയ രഹസ്യ സ്വഭാവമുള്ള സംസ്ഥാന സര്‍ക്കാറിന്റെ സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം, കെല്‌ട്രോണ്‍ വഴി സ്വകാര്യ ഏജന്‍സി തന്നെ രൂപകല്‍പന ചെയ്ത സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് നടക്കുന്നത് എന്നും സര്‍വകലാശാല ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. 

സ്വാകാര്യ ഏജന്‍സിക്ക് ചോദ്യപേപ്പര്‍ കിട്ടുമെന്നും അവര്‍ സ്വാശ്രയ കോളജുകള്‍ക്ക് അത് ചോര്‍ത്തിക്കൊടുക്കുമെന്നും അങ്ങിനെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നുമാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ അത്ര ലളിതവും നിസ്സാരവുമായല്ല കെ ടി യു ഇത് കൈകാര്യം ചെയ്യുന്നതെന്ന് പരീക്ഷാനടത്തിപ്പിന്റെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. അധ്യാപകര്‍ തയാറാക്കുന്ന നാലോ അഞ്ചോ സെറ്റ് ചോദ്യപേപ്പര്‍ പരീക്ഷാ കണ്‍ട്രോളറെ ഏല്‍പിക്കും. പരീക്ഷ തുടങ്ങുന്നതിന്റെ ഒരുമണിക്കൂര്‍ 10 മിനിറ്റ് മുന്പ് കണ്‍ട്രോളര്‍ അതില്‍ നിന്ന് ഏതെങ്കിലും മൂന്നെണ്ണം അപ്‍ലോഡ് ചെയ്യും. ഇതില്‍ നിന്ന് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് ഒരു ചോദ്യപേപ്പര്‍ തെരഞ്ഞെടുക്കുക. എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രത്യേകം പാസ്‍വേര്‍ഡ് നല്‍കിയിട്ടുണ്ട്. അതുപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഒ ടി പിയും (വണ്‍ ടൈം പാസ്‍വേര്‍ഡ്) വേണം. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ എല്ലാ കോളജിലും സര്‍വകലാശാല ഉദ്യോഗസ്ഥനുണ്ടാകും. ഈ നടപടികളെല്ലാം വീഡിയോ കാമറയില്‍ പകര്‍ത്തുകയും വേണം. 2015 ജൂലൈ മുതല്‍ ഈ രീതിയിലാണ് കെ ടി യുവിന്റെ എല്ലാ പരീക്ഷകളും നടക്കുന്നത്. എംടെക്, എം ബി എ, എം സി എ, ബിആര്‍ക്, പരീക്ഷകളെല്ലാം നടത്തിയത് ഇങ്ങിനെതന്നെ. ബിടെകിന്റെ ഒന്നൊഴികെയുള്ള പരീക്ഷകളും ഈ രീതിയില്‍തന്നെയായിരുന്നു. 

കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ അലംഭാവവുമൊക്കെയായി അങ്ങേയറ്റം താളംതെറ്റിയ കേരളത്തിലെ സര്‍വകലാശാലാ പാരന്പര്യങ്ങളെ പൊളിച്ചെഴുതിയാണ് കെ ടി യു പരീക്ഷാ നടത്തിപ്പില്‍ ഈ മാറ്റം കൊണ്ടുവന്നത്. പരീക്ഷ നടന്ന് വര്‍ഷം പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്ത സര്‍വകലാശാലകളുള്ള കേരളത്തില്‍ മൂന്നാഴ്ചക്കകം ഫലം പ്രസിദ്ധീകരിക്കുന്ന തരത്തില്‍ പരീക്ഷാ സംവിധാനം കെ ടി യു പരിഷ്കരിച്ചു. വിദ്യാര്‍ഥികളുടെ അധ്വാനവും ആയുസും വിലമതിക്കുന്ന ഏറെ ഗുണകരമായ ഈ മാറ്റത്തെയാണ് തൊടുന്യായങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.  പഠന നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ഇയര്‍ ഔട്ട് സംവിധാനത്തിനെതിരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം കൂടി ഇതോട് ചര്‍ത്ത് വായിക്കണം. ഒരുഭാഗത്ത് മാനേജ്മെന്റുകളുടെ സാന്പത്തിക നഷ്ടം നികത്താന്‍ കഴിയുംവിധത്തില്‍ ഉദാരമായ നിയമങ്ങളുമായി സര്‍ക്കാര്‍-മാനേജ്മെന്റ് മുന്നണി. ഈ സഖ്യത്തിന്റെ വിദ്യാര്‍ഥി വിരുദ്ധമായ നിലപാടുകള്‍ക്കിരയാകേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ തന്നെ  അക്കാദമിക് മികവിന് വേണ്ടി കൊണ്ടുവരുന്ന പരിഷ്കാരങ്ങളെ അട്ടിമറിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷം മറുവശത്ത്. ഇതിനിടയിലാണ് ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസം.


2. 

അത്ര സോഫ്റ്റല്ല, സോഫ്റ്റ്‍വെയര്‍

ഇതൊക്കെയാണെങ്കിലും ഒരുപരീക്ഷ നടത്താന്‍ കഴിയുന്ന സോഫ്റ്റവെയറുണ്ടാക്കാന്‍ ശേഷിയുളള പൊതു സ്ഥാപനം കേരളത്തില്‍ ഇല്ലേയെന്ന ചോദ്യം പ്രസക്തമാണ്. സാങ്കേതിക സര്‍വകലാശാല തന്നെ ഇതിന് കഴിയുന്ന തരത്തിലേക്ക് വളരണമെന്ന വിദ്യാര്‍ഥികളുടെ വാദം തള്ളിക്കളയേണ്ടതല്ല. എന്‍ ഐസി പോലുള്ള സ്ഥാപനങ്ങളെ ഒഴിവാക്കി സര്‍കലാശാലകള്‍ സ്വാകാര്യ സ്ഥാപനങ്ങളെ അമതിമായി ആശ്രയിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. സര്‍വകലാശാലയുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തില്‍ മറ്റൊരു സ്ഥാപനത്തിന് ഇടംകൊടുക്കേണ്ടിവരുന്ന തരത്തില്‍ ഇത് ബാധ്യതയായി മാറിയേക്കുമെന്നാണ് ഇവരുടെ ആശങ്ക. സര്‍ക്കാര്‍ സംവിധാനങ്ങളിലെ സോഫ്റ്റ്‍വെയര്‍ രൂപകല്‍പനക്ക് പിന്നില്‍ നടക്കുന്ന വലിയ കച്ചവടങ്ങളും ഈ ആശങ്കക്ക് പിന്നിലുണ്ട്. 

സംസ്ഥാന  സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം നടക്കുന്ന ഓണ്‍ലൈന്‍ സംവിധാനം രൂപകല്‍പന ചെയ്ത ഏജന്‍സി തന്നെയാണ് പരീക്ഷാ സോഫ്റ്റ്‍വെയറും തയാറാക്കിയത് എന്നാണ് കെ ടി യുവിന്റെ വാദം. മന്ത്രിസഭാ തീരുമാനങ്ങളടക്കം കൈകാര്യം ചെയ്യുന്ന ഡി ഡി എഫ് എസ് (ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയല്‍ സിസ്റ്റം)  ആണ് കെ ടി യു ഉദാഹരിക്കുന്നത്. എന്നാല്‍ അത്ര സുതാര്യമായിരുന്നില്ല,  സെക്രട്ടേറിയറ്റിലേക്കുള്ള ഡി ഡി എഫ് എസിന്റെ വരവ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററ്‍ (എന്‍ ഐ സി) രൂപകല്‍പന ചെയ്ത മെസേജ് എന്ന സോഫ്റ്റ്‍വെയറായിരുന്നു ആദ്യം സെക്രട്ടേറിയറ്റില്‍ ഉപയോഗിച്ചിരുന്നത്. ഇത് തയാറാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍ പിന്നീട് എന്‍ ഐ സി വിട്ടുപോയ ശേഷം തുടങ്ങിയ സ്വന്തം സ്ഥാപനമാണ് ഡി ഡി എഫ് എസ് കൊണ്ടുവരുന്നത്. ഏറെക്കുറെ മെസേജിന്റെ സംവിധാനങ്ങളോട് സമാനമായിരുന്നു ഡി ഡി എഫ് എസും. ഈ നീക്കം തടയാന്‍ എന്‍ ഐ സി ഒരുപാട് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

സെക്രട്ടേറിയറ്റില്‍ ഡി ഡി എഫ് എസ് നടപ്പാക്കുന്നതിന് മുന്നോടിയായി അത് പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലായിരുന്നു. പിന്നീട് അത് സെക്രട്ടേറിയറ്റില്‍ നടപ്പാക്കി. ഡി ഡി എഫ് എസ് നടപ്പാക്കിയ അതേ സ്ഥാപനം തന്നെയാണ് ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാലയിലെ വിവാദ സോഫ്റ്റ്‍വെയറും രൂപകല്‍പന  ചെയ്തിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വഴി സെക്രട്ടേറിയറ്റില്‍ എത്തിയവരാണ് ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാലയിലും എത്തിയിരിക്കുന്നത് എന്നര്‍ഥം. ഇത് അത്രമേല്‍ യാദൃശ്ചികമാണെന്ന് കരുതുക വയ്യ. 



(മാധ്യമം ആഴ്ചപ്പതിപ്പ്, ജനുവരി-2-2017)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...