Monday, August 16, 2021

ഇടത് ഫാക്ടറിയിലെ കാപ്സ്യൂളുകളും കേരളീയ പൊതുബോധവും

 

കേരളത്തിലെ ഒരു കോളജ് അധ്യാപകൻ കോളജിന് പുറത്തുനടന്ന ഒരു സ്വകാര്യ പരിപാടിയിൽ പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു പരമാർശം നടത്തി. പിന്നീട് ഏതോ സമയത്ത് ഈ പ്രസംഗ ശകലം സോഷ്യൽ മീഡിയയിലെത്തുകയും വലിയ കോലാഹലങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. കോഴിക്കോട്ടെ കോളജിനും  അധ്യാപകനും  എതിരെ അതിശക്തമായ പ്രതിഷേധങ്ങളുയർന്നു. കേരളത്തിലെ സിപിഎം അനുകൂല വിദ്യാർഥി-യുവജന-വനിതാ സംഘടനകളാണ്  ഈ സമരത്തിന് തുടക്കമിട്ടതും മുന്നോട്ടുനയിച്ചതും. ഇടതുസംഘടനകളുടെ സുസംഘടിത പ്രതിഷേധം മറ്റ് വിദ്യാർഥി-യുവജന സംഘടനകൾക്ക് മാറിനിൽക്കാൻ കഴിയാത്ത തരത്തിലുള്ള സമരസമ്മർദം സൃഷ്ടിച്ചു. കഴിഞ്ഞയാഴ്ച ഇതേ കോളജുൾകൊള്ളുന്ന കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഒരു അധ്യാപകൻ അദ്ദേഹത്തിന്റെ വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നുവെന്ന പരാതി ഉയർന്നു. ആഭ്യന്തര സംവിധാനങ്ങളിൽ പരാതികളുന്നയിച്ചിട്ടും കാര്യമായ അനക്കമുണ്ടായില്ല. ഒടുവിൽ പരാതി,  പോലീസിലെത്തിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.  പക്ഷെ ഈ അധ്യാപകനെതിരെ കാര്യമായ ഒരു പ്രതിഷേധവും ഇടതുസംഘടനകളിൽനിന്നുണ്ടായില്ല. കോഴിക്കോട്ടെ കോളജിലെ അധ്യാപകനെതിരായ പരാതിയുമായി താരതമ്യം ചെയ്യുമ്പോൾ സർവകലാശാലയിലെ അധ്യാപകന്റെ പരാതിയുടെ വ്യാപ്തിയും ഗൗരവവും പലമടങ്ങ് ഇരട്ടിയാണ്. ഈ അധ്യാപകൻ ഇടത് അനുകൂല അധ്യാപക സംഘടനാ പ്രവർത്തകനായിരുന്നുവെന്നതാണ് സമരകോലാഹലങ്ങളില്ലാത്ത പീഡന പരാതിയായി അത് അവസാനിക്കാൻ കാരണമായത്. 

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഭരണ പക്ഷം തന്നെ നിയമസഭാ പ്രവർത്തനം തടസ്സപ്പെടുത്തിയ അത്യപൂർവ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്തെ മഹിളാ നേതാക്കളായിരുന്നു അന്ന് ആ ചരിത്രം രചിച്ചത്. അതിന് കാരണമായി അവർ ആരോപിച്ചത് കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായർ നടത്തിയ പ്രസംഗം സ്ത്രീ വിരുദ്ധമാണെന്നതാണ്. ലോകോത്തര കഥാകൃത്തായ സാദത്ത് ഹസൻ മൺറോയുടെ അതി പ്രശസ്തമായ 'ദി റിട്ടേൺ' എന്ന കഥയാണ് ശിവദാസൻനായർ അന്നുദ്ദരിച്ചത്. സഭക്കകത്തെ ഇടത് വനിതാ അംഗങ്ങൾ സഭ സ്തംഭിപ്പിച്ചപ്പോൾ പുറത്ത് മഹിളാ സംഘടനാ പ്രവർത്തകർ കോലം കത്തിച്ചും വഴിതടഞ്ഞും രംഗം കൊഴുപ്പിച്ചു. കഥയുടെ സാംരാശമോ പറയാനുദ്ദേശിച്ച ആശയമോ പോലും പരിഗണിക്കാതെ പ്രതിഷേധമായി ആളിക്കത്തിയവർ കഴിഞ്ഞ ദിവസം അതേ സഭയിൽ  മൗനമാചരിച്ച് ചിരിച്ചുല്ലസിച്ച് ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടു, എ കെ ശശീന്ദ്രൻ വിഷയത്തിൽ. കെ കെ ശൈലജയടക്കം!

കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ വിവാദമാണ് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഒരു ടെലഫോൺ സംഭാഷണം. അദ്ദേഹത്തിന്റെ പാർട്ടി നേതാവ് പ്രതിയായ സ്ത്രീയെ പീഡന പരാതി ഒതുക്കിത്തീർക്കാൻ പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് സമ്മർദം ചെലുത്തുന്നതാണ് ശബ്ദരേഖ. ഇതിനെതിരായ പ്രതികരണത്തിന് വേണ്ടി കേരളത്തിലെ ഇടതുപക്ഷ വിദ്യാർഥി-യുവജന-വനിതാ സംഘടനാ നേതാക്കളെയെല്ലാം മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ ആർക്കും ഒരുശിരുമുണ്ടായിരുന്നില്ല. പലരും ഒഴിഞ്ഞുമാറി. സ്ത്രീ സുരക്ഷക്ക് പ്രത്യേക കാമ്പയിൻ  നടത്തുന്ന സമയമായിട്ടുപോലും സി പി എം സംസ്ഥാന സെക്രട്ടറി അഴകൊഴമ്പൻ പ്രതികരണം നടത്തി തലയൂരി. അസാധാരണമായ സംയമനവും ക്ഷമയും 'വിശദമായി പഠിക്കാനുള്ള' തീവ്രാഭിലാഷവുമക്കെയാണ് അവരുടെ വാക്കുകളിൽ പ്രടകമായത്. ഇടത് രാഷ്ട്രീയാഭിമുഖ്യമുള്ളവർക്ക് മേധാവിത്തമുള്ള കേരളത്തിലെ സാസ്കാരിക ലോകത്തും മന്ത്രിയുടെ ഈ സ്ത്രീ വിരുദ്ധ നിയമ ലംഘനത്തിനെതിരെ കാര്യമായ ശബ്ദമുയർന്നിട്ടില്ല. പ്രതികരണ ശേഷിയില്ലാഞ്ഞിട്ടോ പ്രതികരിക്കേണ്ട വിഷയത്തിന്റെ ഗൗരവം മനസ്സിലാകാഞ്ഞിട്ടോ ആയിരിക്കില്ല ഈ മൗനമെന്നത് പകൽപോലെ വ്യക്തമാണ്. സമരം ചെയ്യാനോ അതിന് വേണ്ട ആശയാടിത്തറയും സൈദ്ധാന്തി വിശദീകരണവുമൊരുക്കാനോ കേരളത്തിലെ ഇടതുസംഘനടകളെ  ആരും പഠിപ്പിക്കേണ്ടതില്ല. എന്നിട്ടും ശശീന്ദ്രനെതിരെ ഒരനക്കവുമില്ല. ഹസൻ മൺറോയുടെ കഥയേക്കാൾ എത്രയോആഘാതശേഷിയുളള ജീവിക്കുന്ന തെളിവാണ് ശശീന്ദ്രന്റെ ശബ്ദരേഖ. പക്ഷെ ഇടതുവനിതകളോ 'സാസ്കാരിക പ്രമുഖരോ' അത് കണ്ട മട്ടില്ല. 

സംഘടിത ശക്തിയുപോഗയോഗിച്ച് സമരമോ പുതിയ ആശയധാരയോ സൃഷ്ടിക്കാനും അധീശത്വത്തിന്റെ ആനുകൂല്യമുപയോഗിച്ച് ന്യായമായ ശബ്ദങ്ങളെ അട്ടിമറിക്കാനും പുതിയ നരേറ്റിവുകൾ പ്രചരിപ്പിക്കാനും കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് അനായാസം കഴിയുന്നുവെന്നതാണ് ഈ പ്രശ്നങ്ങളിലെല്ലാമുള്ള പൊതുഘടകം. സോഷ്യൽ മീഡിയ കാലത്ത് 'രാഷ്ട്രീയ കാപ്സ്യൂൾ' എന്നൊരു പുതിയ പദ്ധതിതന്നെ ഇടതുപക്ഷം വിജയകരമായി നടപ്പാക്കി. തങ്ങളുടെ രാഷ്ട്രീയാശയത്തെ ശാക്തീകരിക്കാനാവശ്യമായ ചരിത്ര നിർമിതികൾ നടത്താൻ ഏതുകാലത്തും ഇടതുപക്ഷം ശ്രമിക്കുകയും ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളും പദവികളും മുതൽ സംഘടിത ശേഷി വരെ അതിനായി അവരുപയോഗപ്പെടുത്തും. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം കേരള വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച വിവാദ കോലാഹലങ്ങളുടെ അലയൊലി ഇനിയും കെട്ടടങ്ങിയിട്ടില്ല. മത വിശ്വാസം പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗം ഒഴിവാക്കുന്നതുപോലെ മതനിരാസം പഠിപ്പുക്കുന്ന പാഠഭാഗവും ഒഴിവാക്കപ്പെടണം എന്ന വാദത്തിന് ഇനിയും കേരളത്തിൽ സ്വീകാര്യത ലഭച്ചിട്ടില്ല. അടിമുടി തകിടം മറിഞ്ഞിട്ടും ശബരിമല നിലപാടിലെ അവസരവാദത്തിന് സിപിഎമ്മോ ഇടതുപക്ഷമോ കേരളീയ പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രതിപക്ഷ പ്രതികരണങ്ങൾ ഒഴിച്ചുനിർത്തിയാൽ കേരളത്തിലെ 'പുരോഗമന സംസ്കാരിക' ലോകവും ഇതിനോട് മൗനംപാലിച്ചു. 

ഇത്തരത്തിൽ നടത്തുന്ന പലതരം സാംസ്കാരിക അട്ടിമറികൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാകുന്ന ഒരു ഇടം സിനിമയാണന്ന് ഇടതു രാഷ്ട്രീയം നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് അമാനുഷിക പരിവേഷം നൽകുന്ന സിനിമ പുറത്തുവന്നിരുന്നു. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ് മാലിക് എന്ന സിനിമ. 12 കൊല്ലം മുമ്പ് നടന്ന ബീമാപള്ളി വെടിവപ്പും അനുബന്ധ സംഭവങ്ങളും ആധാരമാക്കിയാണ് സിനിമാക്കഥ വികസിക്കുന്നത്.  താനൊരു ഇടതുപക്ഷ അനുഭാവിയാണെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകൻ സിനിമാ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നിട്ടും ആ വെടിവപ്പിന് ഉത്തരവാദികളായ അക്കാലത്തെ ഇടതുസർക്കാറിനെ ചിത്രത്തിൽ അപ്രത്യക്ഷമാക്കാൻ പറയുന്ന ന്യായം സംശയലേശമന്യേ മുഖ്യധാരാ കേരളം മുഖവിലക്കെടുക്കുന്നു. ഈ സിനിമക്ക് ബീമാപള്ളിയുമായി ബന്ധമില്ലെന്ന വാദവും സംവിധായകൻ പലപ്പോഴും ഉയർത്തുന്നുണ്ട്. ഇത്ര അനായാസം ഒരു വ്യാജ പ്രചാരണം നടത്താമെന്ന ആത്മവിശ്വാസം ആ സംവിധായകന് ലഭിക്കുന്നത് തന്നെ കേരളത്തിൽ നിലനിൽക്കുന്ന ഇടത് അധീശത്വവും അതുനൽകുന്ന സാംസ്കാരിക പിൻബലവുമാണ്. 

കേരള രാഷ്ട്രീയ-ജനാധിപത്യ പ്രയോഗത്തിൽ പൊലീസ് ഒരിക്കലും ഒരു സ്വതന്ത്ര സംവിധാനമായിട്ടില്ല എന്നത് ഇതുവരെയുള്ള അനുഭവമാണ്. ഏതെങ്കിലും കാലത്ത് അങ്ങിനെയാകാൻ കഴിയുമായിരുന്നെങ്കിൽ അത് അടിയന്തരാവസ്ഥാ കാലമാണ്. എന്നാൽ അക്കാലത്തെ പൊലീസിനെ 'കരുണാകരപ്പൊലീസ്' എന്നാണ് ഇടതുപക്ഷം തന്നെ വിളിച്ചിരുന്നത്. അന്ന് സംസ്ഥാനത്തുണ്ടായിരുന്ന ആഭ്യന്തര മന്ത്രിക്കാണ് പൊലീസ് ചെയ്തികളുടെ ഉത്തരവാദിത്തമെന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ആ പ്രയോഗത്തിന്റെ അന്തസ്സത്ത. എന്നാൽ മാലിക് എന്ന സിനിമയിൽ അത്തരമൊരു രാഷ്ട്രീയത്തെ 'ഇടതുപക്ഷക്കാരൻ' എന്ന് സ്വയം വിളിക്കുന്ന സംവിധായകൻ  അപ്രത്യക്ഷമാക്കുകയാണ് ചെയ്തത്. ബീമാപള്ളി വെടിവപ്പിന് ഉത്തരവാദികളായ അന്നത്തെ ആഭ്യന്തര മന്ത്രിയെയും അദ്ദേഹം അംഗമായ ഇടത് മന്ത്രിസഭയെയും സിനിമ അദൃശ്യമാക്കി. പകരം ആ സ്ഥാനത്ത് പൊലീസ് മാത്രമായി മാറുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്  ഏറ്റവുമധികം വിമർശനങ്ങളേറ്റുവങ്ങായി വകുപ്പാണ്  ആഭ്യന്തരം. പൊലീസിന്റെ മൃതുഹിന്ദുത്വ സമീപനങ്ങളും മുസ്ലിം വിരുദ്ധ തയും പലവട്ടം വിവാദങ്ങളുയർത്തി. സമീപകാല കേരള ചരിത്രത്തിലൊന്നുമില്ലാത്ത വിധത്തിൽ പൊലീസിന്റെ ഏറ്റുമുട്ടൽ-കസ്റ്റഡി കൊലപാതകങ്ങൾ കേരളത്തിലുണ്ടായി. ഈ സമയത്തെല്ലാം ഇടതുപക്ഷവും അതിന്റെ സഹയാത്രികരും സ്വീകരിച്ച സമീപനം പൊലീസ് വേറെ-പിണറായി വേറെ  എന്നതാണ്. പൊലീസ് നടപടികളുടെ പേരിൽ സർക്കാറിനെ വിമർശിക്കാനേ പറ്റില്ലെന്ന സൈദ്ധാന്തിക ന്യായങ്ങളും നേതാക്കളുന്നയിച്ചു. ഇതേ ന്യായവാദങ്ങളുടെ സ്വഭാവമാണ് മാലിക് സിനമയിലും പ്രകടമാകുന്നത്. ഒരു തരം കാപ്സ്യൂൾ നിലവാരം. സിനിമ വിവാദമായപ്പോൾ, സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ വ്യാപകമായി പങ്കുവച്ച ഒരു ടെക്സ്റ്റിൽ സംഭവ ദിവസം അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ഇല്ലായിരുന്നുവെന്നും വിവരം അറിഞ്ഞയുടൻ ഡൽഹി യാത്ര റദ്ദാക്കി അദ്ദേഹം കേരളത്തിലെത്തി എന്നും പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി സ്ഥലത്തില്ലാത്ത തക്കം നോക്കി പൊലീസുകാരെന്തോ ചെയ്തു എന്ന മട്ടിലൊരു വാദം. വെടിവപ്പിന് കാർമികത്വം വഹിച്ച ഇടത് ഭരണകൂടത്തെ അപ്രത്യക്ഷമാക്കുകയും പകരം മുസ്ലിം രാഷ്ട്രീയ പ്രതിനിധാനത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് സിനിമ. യഥാർഥ സംഭവംനടന്ന് ഒന്നരപതിറ്റാണ്ട് തികയും മുമ്പ് അതിന്റെ പിന്നിലെ ചരിത്ര വസ്തുതകളെ സിനിമ അട്ടിമറിക്കുന്നു. 

സാങ്കൽപിക കഥയാണെന്ന് അവകാശപ്പെടുമ്പോഴും സിനിമയിലെ ഓരോ ദൃശ്യത്തിലും ബീമാപള്ളി വെടിവപ്പിലേക്ക് നയിച്ച സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. ബീമാപള്ളിയിലെ ഹോട്ടലിൽ ഭക്ഷണ ശേഷം സംഘർഷമുണ്ടാക്കുന്നത്, പിറ്റേന്ന് നടന്ന ബസ് തടയൽ, കലക്ടറുടെയോ സബ്കലക്ടറുടെയോ ഉത്തരവില്ലാതെ വെടിവച്ചത്, വെടിയേറ്റയാളെ വലിച്ചുകൊണ്ടുപോയത്, മരിച്ചവരിൽ കൊച്ചുകുഞ്ഞും ഉൾപെട്ടത്, ഉദ്യോഗസ്ഥൻ പിന്നീട് ശരീരം തളർന്ന് കിടപ്പായത്.. ഇങ്ങിനെ ഒട്ടേറെ രംഗങ്ങൾ യഥാർഥ ബീമാപള്ളി സംഭവത്തിൽ നിന്ന് അതേപടി പകർത്തിയതാണ്. എന്നിട്ടും ഇത് താൻ മെനഞ്ഞെടുത്ത സങ്കൽപ കഥയാണ് എന്ന് പരസ്യമായി അവകാശപ്പെടുന്നതിൽ ഒരു വിമുഖതയും സംവിധായകനില്ല. അങ്ങനെ പറയാമെന്നത് വ്യക്തിപരമായ അവകാശമാണ് എന്ന് സാങ്കേതികമായി വിദിക്കാം. ആ വാദത്തെ നിരാകരിക്കാൻ മറ്റൊരാൾക്ക് അവകാശവുമില്ല. പക്ഷെ ചരിത്രബോധമുള്ളവർക്ക് അതിന്റെ യാഥാർഥ്യം ഒറ്റനോട്ടത്തിൽ മനസ്സിലാകും. എന്നിട്ടും ഇങ്ങിനെ ചരിത്രത്തെ നിഷേധിക്കാൻ കഴിയുന്നത് 'ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്' എന്ന് പറയാമെന്ന അയാളുടെ ആത്മവിശ്വാസം കാരണമാണ്. കേരളത്തിലെ ഇടത് സാംസ്കാരിക ലോകത്തിനാകട്ടെ ഇസ്ലാമോഫോബിയ എന്നത് എളുപ്പം വിറ്റഴിക്കാവുന്നതും അനായാസം ജനപ്രീതി ആർജിക്കാവുന്നതുമായ സാംസ്കാരിക ഇന്ധനണമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുരോഗമന കലാ സാഹിത്യ സംഘം പുറത്തിറക്കിയ വീഡിയോകളിൽ മുസ്ലിംകളുടെ രാജ്യദ്രോഹവും സർവണമലയാളികളുടെ ദാരിദ്ര്യവുമായിരുന്നു മുഖ്യ വിഷയങ്ങൾ. വീഡിയോ വിവാദമായത് തെരഞ്ഞെടുപ്പ് കാലത്തായതിനാൽ അത് പിൻവലിക്കേണ്ടിവന്നു. അല്ലായിരുന്നെങ്കിൽ ചലച്ചിത്ര അക്കാദമി അവാർഡ് നൽകി ആദരിച്ചേനേ!

ബീമാപള്ളിയിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ വെടിവപ്പായിട്ടും അതിനെതിരായ പ്രതിഷേധങ്ങളെ അനായാസം മറികടക്കാൻ അന്ന് സംസ്ഥാന ഭരണകൂടത്തിന്  കഴിഞ്ഞിരുന്നു. ബീമാപള്ളിക്കാരെ കുറിച്ച മുൻവിധികളും അവരെ പൈശാചികവത്കരിച്ച് കാലങ്ങളായി നടക്കുന്ന മുഖ്യധാരാ പ്രചാരണങ്ങളുമാണ് വെടിവപ്പിനെ ന്യായീകരിക്കാൻ സർക്കാറിന് സഹായകരമായത്.  സിനിമയിലെ റമദാപള്ളിക്കാർക്കും അതേ സ്വഭാവ സവിശേഷതകളാണ്. അവർ തീരവാസികളാണ്. മല്‍സ്യത്തൊഴിലാളകിളാണ്. വിദ്യാഹീനരാണ്. നിയമ സംവിധാനത്തിന് വിധേയരാകാത്തവരാണ്. വ്യാജ സീഡി കച്ചവടക്കാരാണ്. ക്രിമിനലുകളാണ്. കള്ളക്കടത്തുകാരാണ്. കഞ്ചാവ് വിൽപനക്കാരാണ്. വർഗീയവാദികളാണ്. എല്ലാത്തിനുമുപരി മുസ്‌ലിംകളുമാണ്. അത്യന്തം അപകടകാരികളായ റമദാപള്ളിക്കാരെ മെരുക്കാനും നിയമത്തിന്റെ വരുതിയിലാക്കാനും നടത്തുന്ന സ്വാഭാവികവും സദുദ്ദേശപരവുമായ പരിശ്രമങ്ങളാണ് പൊലീസ് ഗൂഡാലോചന എന്ന ന്യായവാദമാണ് സിനിമ മുന്നോട്ടുവക്കുന്നത്. തീരദേശവാസികളെക്കുറിച്ച, മുസ്ലിംകളെക്കുറിച്ച, മത്സ്യത്തൊഴിലാളികളെക്കുറിച്ച, മുൻവിധികളെ അത് അടിവരയിട്ടുറപ്പിക്കുന്നു. പുറംലോകത്ത് ബീമാപള്ളിക്കാരെ കുറിച്ച് നിലനിൽക്കുന്നതും ഇതേ മുൻവിധികൾ തന്നെയാണ്.  ഒരു സമൂഹത്തെ അപരവത്കരിക്കുന്നതിന് ഇതിൽപരം അപകടകരമായ പ്രതിച്ഛായാ നിർമിതി ആവശ്യമില്ല. ഇങ്ങനെ അപരവത്കരിക്കപ്പെട്ട, മുഖ്യധാരാ കേരളം സംശയക്കണ്ണോടെയും ഭയാശങ്കകളോടെയും കാണുന്ന ഒരു ജനതയാണ് യഥാർഥ ജീവിതത്തിൽ വെടിയേറ്റുവീണത്. അതിനാല്‍ 'മുഖ്യധാരാ മലയാളി'കളുടെ വേവലാതികളില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാര്യമായ ഇടമുണ്ടായില്ല. ആ വെടിയുണ്ട അവരര്‍ഹിച്ചിരുന്നുവെന്ന മനോഭാവമാണ് കേരളീയ  പൊതുസമൂഹത്തിൽ പൊതുവെ പ്രകടമായിരുന്നത്. 12 വർഷത്തിന് ശേഷം ഇന്നും ആ വെടിവപ്പ്, ഭരണകൂടം അവരുടെ അധികാരപരിധിയിലെ ഏറ്റവും ദുർബലമായ ഒരു പ്രദേശത്ത് അധിവസിക്കുന്ന സ്വന്തം പൗരന്മാർക്കെതിരെ നടത്തിയ കൂട്ടക്കൊലയായി പരിഗണിക്കപ്പെട്ടിട്ടില്ല. പൊതു സമൂഹത്തിന്റെ ഈ മുൻവിധികൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ്, ചരിത്രത്തെ വിലമാക്കി ഒരു വ്യാജ കഥ നിർമിക്കാൻ മുഖ്യധാരാ സിനിമക്കാർക്കും ധൈര്യം പകരുന്നത്. 

സമീപകാല രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയ ന്യൂനപക്ഷ സ്കോളർഷിപ് വിവാദത്തിൽ ഇടത് സർക്കാരും അതിന്റെ പ്രചാകരും സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മുസ്ലിംകൾക്ക് വേണ്ടി ആരംഭിച്ച പദ്ധതിയെ ആദ്യം ന്യൂനപക്ഷ പദ്ധതിയാക്കി. പിന്നീട് അതിലെ ആനുകൂല്യങ്ങൾ മുസ്ലിംകൾക്ക് അധികവും മറ്റ് പിന്നാക്ക ന്യൂനക്ഷങ്ങൾക്ക് അതിന്റെ ആനുപാതികവുമെന്ന നിലയിലേക്ക് മാറ്റി. അടുത്ത ഘട്ടത്തിൽ അത് ജനസംഖ്യാനുപാതികമാക്കി മാറ്റി. ഈ മാറ്റം നടപ്പാക്കുന്നതിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ കേരളത്തിൽ നടന്ന അപകടകരമായ വർഗീയ ധ്രുവീകരണത്തിന് പിണറായി സർക്കാർ തന്നെ കാർമികത്വം വഹിച്ചു. മുസ്ലിംകൾ ആനുകൂല്യങ്ങൾ കവരുന്നു എന്ന ക്രിസ്ത്യൻ പക്ഷ ആരോപണത്തിന് അന്നത്തെ സർക്കാർ മറുപടിയേ പറഞ്ഞില്ല. ആ മറുപടി പറയേണ്ടിയിരുന്ന അന്നത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീൽ, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ആരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.  ഒടുവിൽ  മുസ്ലിം ക്ഷേമം മുന്നിൽ കണ്ട് ആരംഭിച്ച പദ്ധതി തന്നെ ഫലത്തിൽ ഇല്ലാതായി. ഇതിലെല്ലാം ആധിപത്യം ലഭിച്ചത് ഇടത് നരേറ്റിവുകൾക്കാണ്. ഇതിനിടെ അധികാരം കൈയ്യാളിയ ജനാധിപത്യ മുന്നണിക്കോ അതിൽ അംഗമായ മുസ്ലിം രാഷ്ട്രീയ കക്ഷിക്കോ ഈ വ്യാഖ്യാനങ്ങളെ മറികടക്കാനുള്ള ശേഷിയോ ഇച്ഛാശക്തിയോ ഉണ്ടായുമില്ല. അഥവാ അവരതിന് ശ്രമിച്ചിരുന്നെങ്കിൽ തന്നെ കടുത്ത വർഗീയ ആരോപണവുമായി ഇടതുപക്ഷം തന്നെ രംഗത്തുവരുമായിരുന്നു. എ ഐ പി പദ്ധതിയിൽപെട്ട സ്കൂളുകൾക്ക്  എയിഡഡ് പദവി നൽകാനുള്ള ഉമ്മൻചാണ്ടി സർക്കാർ നീക്കത്തെ ഈ രീതിയിൽ വർഗീയ കാമ്പയിൻ നടത്തി അട്ടിമറിച്ചത് ഉദാഹരണം.  വി എസ് സർക്കാറിന്റെ കാലത്ത് എയിഡഡ് പദവിക്ക് വേണ്ടി ശ്രമം തുടങ്ങിയതും സർക്കാർ മാറിയപ്പോൾ അത് മുസ്ലിം പ്രീണനമാണെന്ന വർഗീയ പ്രചാരണം നടത്തി അട്ടിമറിക്കാൻ തുടക്കമിട്ടതും ഇടതുപക്ഷം തന്നെ.  

ഇങ്ങിനെ എതിരാളികളെപ്പോലും നിരായുധരാക്കുന്ന തരത്തിൽ സ്വന്തം വ്യാഖ്യാനങ്ങൾക്ക് ആധിപത്യം സ്ഥാപിച്ചെടുക്കാൻ കഴിയുന്ന അസാധാരണമായ സാമൂഹിക ശേഷി കേരളത്തിലെ ഇടതുപക്ഷ മെഷിനറിക്കുണ്ട്. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന സാമൂഹികാക്രമണത്തിന് ഏറ്റവുമധികം ഇരയാകുന്നത് മുസ്ലിം സമുദായമാണ്.  രാഷ്ട്രീയമെന്നോ ചരിത്രമെന്നോ ഭരണമെന്നോ വ്യത്യാസമില്ലാതെ ഈ ആക്രണമണം നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് 'മാലിക്' വെറുമൊരു സാങ്കൽപിക കഥമാത്രമല്ല, കേരളത്തിലെ ഇടത് സാംസ്കാരിക ഫാക്ടറിയിൽനിന്ന് പുറത്തുവരേണ്ട അനിവാര്യ ഉത്പന്നമാണ് എന്നും പറയേണ്ടിവരുന്നത്. ചരിത്ര സംഭവങ്ങൾ സിനിമയിലേക്ക് കടമെടുക്കുമ്പോൾ അതിൽ മിനിമം സത്യസന്ധത പുലർത്തണമെന്നത് സാമാന്യമര്യാദയാണ്. അല്ലെങ്കിൽ അത് പലതലമുറകളെ വഴിതെറ്റിക്കുന്ന ഗുരുതര കുറ്റകൃത്യമായി മാറും. എന്നാൽ ഒരു സിനിമാക്കഥ യഥാർഥ സംഭവമാണോ അല്ലയോ എന്നത് അത്ര പ്രസക്തമായ കാര്യമല്ല. കഥയാണെങ്കിലും അതിലൂടെ മുന്നോട്ടുവക്കുന്ന ആശയം സവിധായകന്റെ നിലപാടാണ്. ചരിത്രത്തെ വികലമാക്കി എന്നതിനപ്പുറം 'ഇടത് സംവിധായകന്റെ' മാലിക് പ്രസക്തമാകുന്നത് ഇവിടെയാണ്. അത് ഇസ്ലാമോഫോബിയയും അപരവത്കരണവുമാണ്  അരക്കിട്ടുറപ്പിക്കുന്നത്. ഇതാകട്ടെ ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല. കേരളത്തിന്റെ ഇടത് മൂല്യബോധം കാലങ്ങളായി പിന്തുടരുകയും ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക ആശയമാണ്. അതിനെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷി മുസ്ലിം സമുദായം ആർജിച്ചിരിക്കുന്നുവെന്നതാണ് മാലിക് വിവാദം കേരളത്തിന് നൽകിയ തിരിച്ചറിവ്. 


(സത്യധാര ദ്വൈവാരിക - 2021 ആഗസ്റ്റ് 1- 15)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...