Saturday, June 18, 2011

സ്വാശ്രയ മെഡി.: മെറിറ്റ് സീറ്റ് ഇല്ലാതാകും


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മെറിറ്റ് സീറ്റ് ഇല്ലാതാകും. നിലവില്‍ സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് പകുതി സീറ്റില്‍ അവസരംനല്‍കുന്ന സംവിധാനം നടപ്പാക്കാനാകില്ല. രണ്ട് സ്വാശ്രയം സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന തത്വവുമായി സംസ്ഥാനത്ത് തുടക്കമിട്ട സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ ഇതോടെ പൂര്‍ണമായി മെറിറ്റ് രഹിത സംവിധാനമായി മാറും. സര്‍ക്കാറുമായി ധാരണക്കില്ലെന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളജുകളുടെ തീരുമാനമാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. ഇതിനെതുടര്‍ന്ന്, എല്ലാ വിഭാഗം മെഡിക്കല്‍ കോളജുകള്‍ക്കും ഒരേതത്വം ബാധകമാക്കിയില്ലെങ്കില്‍ മെറിറ്റ് പ്രവേശത്തിന് സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് ഇതുവരെ സര്‍ക്കാറുമായി സഹകരിച്ചിരുന്ന പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, ഇനി അസോസിയേഷന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയാലും മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്നത് പോലെ മെറിറ്റ് വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി.

അസോസിയേഷന്‍ കോളജുകളില്‍ നിന്നായി 650 മെറിറ്റ് സീറ്റ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാറിന് കിട്ടിയിരുന്നു. ഈ തത്വം പാലിച്ചാല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ 200 സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കണം. എന്നാല്‍ ഏകീകൃത ഫീസ് വേണം, ന്യൂനപക്ഷ പദവിയുണ്ട് എന്നീ കാരണങ്ങള്‍ ഉന്നയിച്ച് അവര്‍ വിട്ടുനിന്നു. ഇവര്‍ക്കുകൂടി ബാധകമായ പ്രവേശനരീതി നടപ്പാക്കിയാല്‍ മാത്രമേ ഇക്കൊല്ലം തങ്ങള്‍ സഹകരിക്കൂ എന്ന് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ കൗണ്‍സിലുമായി ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വഴങ്ങിയില്ല. പൊതുപ്രവേശ രീതിയിലേക്ക് അവരെ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞുമില്ല. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ പഴയരീതി തുടരുമെന്ന് ഇവര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ അത് അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, തങ്ങളും മുഴുവന്‍ സീറ്റിലും സ്വന്തം പ്രവേശം നടത്തുമെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ മെഡിക്കല്‍ പഠനത്തിന് പഠന മികവനുസരിച്ച് യോഗ്യരായ 850 കുട്ടികളുടെ അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അംഗീകരിക്കുന്ന മാനദണ്ഡം അംഗീകരിക്കാമെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാറിന് ഫലപ്രദമായി ഇടപെടാനായില്ല. കുറഞ്ഞ ഫീസില്‍ പ്രവേശം നടത്താന്‍ സീറ്റ് വിട്ടുകൊടുക്കാന്‍ കൗണ്‍സില്‍ തയാറുമല്ല. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റും മാനേജ്‌മെന്റുകളുടേതായി മാറും. 50:50 തത്വവും ഇതോടെ ഇല്ലാതാകും.

അതേസമയം അസോസിയേഷന്‍ കോളജുകള്‍ ഇനി സര്‍ക്കാറുമായി ധാരണക്ക് തയാറായാല്‍ പോലും മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസ് എന്ന തത്വം നടപ്പാകില്ലെന്നാണ് സൂചന. മുഴുവന്‍ സീറ്റിലും 3.5 ലക്ഷം ഫീസ് ഈടാക്കാമെന്ന കോടതി വിധി മാനേജ്‌മെന്റുകള്‍ക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ നിന്ന് ഇനി പിന്നാക്കം പോകാനാകില്ലെന്നാണ് അവരുടെ നിലപാട്. ഫീസ് കൂട്ടാന്‍ കോടതി അനുമതി വേണം. അതിനാല്‍ മെറിറ്റ് സീറ്റില്‍ ഫീസ് കുറച്ചാലും മറുഭാഗത്ത് കോടതി അനുമതിയില്ലാതെ കൂട്ടാന്‍ കഴിയില്ല. പിന്നീട് സര്‍ക്കാറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും അതില്‍ സീറ്റിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങിയേക്കും. ഉയര്‍ന്ന ഫീസ് നല്‍കി മെറിറ്റ് സീറ്റില്‍ പഠിക്കേണ്ട അവസ്ഥയാണ് ഇതോടെ സൃഷ്ടിക്കപ്പെടുക. ഏതാനും കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം മാനേജ്‌മെന്റുകള്‍ മുന്നോട്ടുവെച്ചതും ഈ സാഹചര്യത്തിലാണ്. കത്തോലിക്ക സഭ സഹകരിക്കാത്ത സാഹചര്യത്തില്‍ സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന് എം.ഇ.എസ്, സി.എസ്.ഐ സഭയും തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ പദവിയുള്ള മറ്റ് കോളജുകളും ഇതേ നിലപാടിലാണ്. അതിനാല്‍ ഒത്തുതീര്‍പ്പുണ്ടായാലും കഴിഞ്ഞ വര്‍ഷങ്ങളില്‍ മെറിറ്റില്‍ കിട്ടിയ സീറ്റുകള്‍ ഇക്കൊല്ലം ഉണ്ടാകില്ല.

സഹകരണ കോളജുകളടക്കം 13 കോളജുകളുടെ പ്രാതിനിധ്യമുള്ള അസോസിയേഷനും കത്തോലിക സഭയുടെ നാല് കോളജുകളുള്ള ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും ഏതാനും വര്‍ഷങ്ങളായി രണ്ട് തരത്തിലാണ് സീറ്റ് വിഭജനം, ഫീസ് നിശ്ചയിക്കല്‍, പ്രവേശം എന്നിവ നടത്തുന്നത്. സര്‍ക്കാര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശം നല്‍കാന്‍ പകുതി സീറ്റ് മെറിറ്റ് ക്വോട്ടയായി അസോസിയേഷന്‍ വിട്ടുകൊടുക്കും. പകുതി സീറ്റ് മാനേജ്‌മെന്റ് ക്വോട്ടയായി സ്വന്തംനിലയില്‍ നികത്തും. സര്‍ക്കാര്‍-മാനേജ്‌മെന്റ് ധാരണയിലാണ് ഈ സീറ്റുകളില്‍ ഫീസ് നിശ്ചയിച്ചിരുന്നത്. മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസും മാനേജ്‌മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസുമെന്ന തത്വമാണ് ഇതില്‍ പാലിച്ചിരുന്നത്. എന്നാല്‍ മുഴുവന്‍ സീറ്റിലും സ്വന്തംനിലയില്‍ പ്രവേശം നടത്തുകയും സ്വയം ഫീസ് നിര്‍ണയിക്കുകയും ചെയ്യുകയായിരുന്നു ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ രീതി. ഇതില്‍ മെറിറ്റ് ക്വോട്ട ഇല്ല. ഡീംഡ് സര്‍വകലാശാല പദവിയുണ്ടെന്ന വാദം ഉന്നയിച്ച് ഈ ചര്‍ച്ചകളില്‍ പങ്കാളിയാകാന്‍പോലും തയാറാകാതെ വിട്ടുനില്‍ക്കുകയാണ് അമൃത മെഡിക്കല്‍ കോളജ്. അമൃതയുടെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെയും നിലപാടുകള്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കാതെ സര്‍ക്കാറിന് ഈ പ്രശ്‌നം പരിഹരിക്കുക പ്രയാസമാകും.

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...