Tuesday, April 17, 2012

എസ്.എസ്.എ: കേരളത്തിന് പുതിയ സ്‌കൂളുകള്‍ നിഷേധിച്ചു


തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം സ്‌കൂളുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ പുതിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കാനുള്ള കേരളത്തിന്റെ പദ്ധതി കേന്ദ്രം നിരാകരിച്ചു. ഗോത്ര വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച മേഖലകളിലും എറ്റവും ഒറ്റപ്പെട്ട മേഖലകളിലുമായി 52 സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാനാണ് കേരളം പദ്ധതി തയാറാക്കിയത്. എസ്.എസ്.എ വാര്‍ഷിക പദ്ധതിയില്‍നിന്ന് പുതിയ സ്‌കൂള്‍ സ്ഥാപിക്കുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിര്‍ദേശം കേന്ദ്രം പൂര്‍ണമായി തള്ളിക്കളഞ്ഞു. പുതിയ പ്രധാനാധ്യാപക നിയമനത്തിന് ഒരുമാസത്തെയും സ്‌പെഷലിസ്റ്റ് അധ്യാപക നിയമനത്തിന് മൂന്നുമാസത്തെയും ശമ്പളം മാത്രമേ അനുവദിച്ചുള്ളൂ. രണ്ടാം ഘട്ടത്തില്‍ ഇതിന്റെ ബാക്കി തുക ലഭിച്ചില്ലെങ്കില്‍ ഈ പരിഷ്‌കാരങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവക്കേണ്ടിവരും.

എസ്.എസ്.എ വാര്‍ഷിക പദ്ധതിയായി 1304 കോടിയുടെ പ്രവര്‍ത്തനം ലക്ഷ്യമിടുന്ന നിര്‍ദേശങ്ങളാണ് കേന്ദ്രം സമര്‍പിച്ചത്. എന്നാല്‍ ഇത്തവണ 523.01 കോടി മാത്രമാണ് കേരളത്തിന് അനുവദിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഈ തുകയെങ്കിലും കേരളം ലക്ഷ്യമിട്ട വികസന പ്രവര്‍ത്തനങ്ങളെ ഇത് പ്രതിസന്ധിയിലാക്കി. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു പുതിയ സ്‌കൂളുകള്‍. മൊത്തം പദ്ധതി തുകയുടെ 52 ശതാമനം വിഭാവനം ചെയ്തതും പുതിയ സ്‌കൂള്‍ നിര്‍മാണങ്ങള്‍ക്കായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം മൊത്തം 124 സ്ഥലങ്ങളില്‍ പുതിയ സ്‌കൂള്‍ സ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ കണക്ക്. ഇതിലെ 52 സ്‌കൂളുകളാണ് ഈ വര്‍ഷം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടത്. ചില ഏകാധ്യാപക വിദ്യാലയങ്ങളെ സ്‌കൂളുകളാക്കി മാറ്റുന്നതും ഇതിലുണ്ട്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, പാ~പുസ്തകം തുടങ്ങി അധ്യാപക ശമ്പളം വരെ ഇതിലുള്‍പെടുത്തിയിരുന്നു. ശമ്പള ഇനത്തില്‍ 209 കോടിയും സ്‌കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാകും വരെ ഈ മേഖലയിലെ കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ പ~ിപ്പിക്കുന്നതിന് യാത്രാ ഇനത്തിലും മറ്റുമുള്ള ചിലവുകള്‍ക്കായി 6.9 കോടിയും ആവശ്യപ്പെട്ടതിലുണ്ട്. ഔപചാരിക വിദ്യാഭ്യാസം എത്തിയിട്ടില്ലാത്ത കേരളത്തിലെ ഏറ്റവും പിന്നാക്ക മേഖലകള്‍ക്കുള്ള പദ്ധതിയാണ് ഇതോടെ നിഷേധിക്കപ്പെട്ടത്.

കൂടുതല്‍ കുട്ടികളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ പ്രത്യേക പ്രധാനാധ്യാപകരെ നിയമിക്കാനും സ്‌പെഷലിസ്റ്റ് അധ്യാപകരുടെ പാര്‍ട്ട് ടൈം സേവനം ലഭ്യമാക്കാനും 157 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രധാനാധ്യാപകര്‍ക്ക് ഒരു മാസത്തെ ശമ്പളമാണ് അനുവദിച്ചത്. സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് മൂന്നുമാസത്തെയും. ബാക്കി തുക ലഭിച്ചില്ലെങ്കില്‍ നൂറുകണക്കിന് അധ്യാപകര്‍ വന്‍ തൊഴില്‍ പ്രതിസന്ധിയിലകപ്പെടും. രണ്ടാം ഘട്ടമായി അനുബന്ധ പദ്ധതി സമര്‍പിച്ചാല്‍ ബാക്കി തുക ലഭ്യമാകുമെന്നാണ് എസ്.എസ്.എ ഡയറക്ടറുടെ വിശദീകരണം. അതേസമയം സ്‌കൂള്‍ അറ്റകുറ്റപ്പണിക്ക് 73.47 കോടി അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു വിഹിതം കിട്ടുന്നത്. ഇന്ത്യയില്‍ ആകെ ഇതിനായി നീക്കിവച്ചതിന്റെ പകുതി കേരളത്തിന് കിട്ടി.
(17...03...12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...