Thursday, April 19, 2012

ദരിദ്ര മേഖലയില്‍ സ്‌കൂള്‍ പoനം നിലക്കും


തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ദരിദ്രര്‍ താമസിക്കുന്ന മേഖലകളില്‍ പ്രാഥമിക വിദ്യാഭ്യാസ സംവിധാനം ഇല്ലാതാകുന്നു. ആദിവാസി, തീരദേശ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബദല്‍ സ്‌കൂളുകളുടെ കാലാവധി തീരുകയും പകരം സംവിധാനത്തിന് കേന്ദ്രം അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് ഈ പ്രതിസന്ധി. വരുന്ന അധ്യയന വര്‍ഷം ഈ മേഖലയിലെ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പ~നം അവസാനിപ്പിക്കേണ്ടി വരും.  പുതിയ സ്‌കൂളുകള്‍ ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ബദല്‍ വിദ്യാലയങ്ങളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നപ്പോഴാണ് കേരളത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ~നാവസരം നിഷേധിക്കപ്പെടുന്നത്.

ദരിദ്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലയില്‍ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനാണ് മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്റര്‍ എന്ന പേരില്‍ ഏകാധ്യാപക/ബദല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചത്. കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു ഇത്. കേരളത്തില്‍ ആകെ 365 ബദല്‍ സ്‌കൂളുകളാണ് കഴിഞ്ഞ അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചത്. പതിനായിരത്തോളം കുട്ടികള്‍ ഇവയില്‍ പ~നം നടത്തിയിരുന്നു. ഇടുക്കിയലാണ് കൂടുതല്‍ കേന്ദ്രങ്ങളുള്ളത് -95. മലപ്പുറത്ത് 75. കാസര്‍കോട് (44), വയനാട് (40), പാലക്കാട് (38) ജില്ലകള്‍ ഇവക്ക് പിന്നിലുണ്ട്. മറ്റ് ജില്ലകളിലും സ്‌കൂളുകളുണ്ട്. സംസ്ഥാനത്ത് ആദിവാസി, തീരദേശ മേഖലകളില്‍ മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന വര്‍ഷം ഈ പദ്ധതിയുടെ കാലാവധി തീര്‍ന്നുവെങ്കിലും കേരളം ഒരു വര്‍ഷംകൂടി അത് നീട്ടിക്കൊടുത്തു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും ഒരുകൊല്ലം നീട്ടി. കേന്ദ്രം ഈ പദ്ധതി ഉപേക്ഷിച്ചതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കഴിഞ്ഞ കൊല്ലം ഇവ പ്രവര്‍ത്തിച്ചത്. പണമില്ലാത്തതിനാല്‍ അവസാന നാല് മാസം അധ്യാപകര്‍ക്ക് ശമ്പളം പോലും കിട്ടിയുമില്ല.

അടുത്ത അധ്യയന വര്‍ഷം ഈ സ്‌കൂളുകള്‍ പുര്‍ണമായി നിര്‍ത്തലാക്കാനും പകരം സ്‌കൂളുകള്‍ തുടങ്ങാനും അതുവരെ സര്‍ക്കാര്‍ തന്നെ യാത്രാചിലവ് വഹിച്ച് കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ എത്തിച്ച് പ~ിപ്പിക്കാനുമാണ് സര്‍വ ശിക്ഷാ അഭിയാന്‍ വഴി കേരളം തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയ 52 പ്രദേശങ്ങളില്‍ സ്‌കൂള്‍ സ്ഥാപിക്കാനായിരുന്നു ആദ്യ ഘട്ട പദ്ധതി. ഇവക്കായി 600 കോടിയോളം രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പിച്ചു. എന്നാല്‍ ഇത് പൂര്‍ണമായി കേന്ദ്രം തള്ളി. ഇതോടെ യാത്രാചിലവും പുതിയ സ്‌കൂള്‍ പദ്ധതിയും ഒരേസമയം ഇല്ലാതായി. ബദല്‍ സ്‌കൂളുകള്‍ കാലാവധി തീര്‍ന്നതിനാല്‍ അവയും ഇല്ലാതായി. ഇവയിനി പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ സ്‌കൂളുകളുടെ നിയന്ത്രണമുള്ള ഡി.പി.ഐ ഓഫീസിന് പോലും വ്യക്തതയില്ല. ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കും സ്വന്തം ഭാവിയെക്കുറിച്ച് ധാരണയില്ല. നിലവിലുള്ള സ്‌കൂളുകള്‍ ഇല്ലാതാകുകയും പകരം സംവിധാനം ഏര്‍പെടുത്താതിരിക്കുകയുമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ബദല്‍ സ്‌കൂളുകള്‍ വരുംവര്‍ഷവും തുടരാന്‍ തീരുമാനിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍ നിലവിലെ ശമ്പള കുടിശ്ശിക തീര്‍ക്കാനും ഒരുകൊല്ലം സ്‌കൂള്‍ നടത്താനുമുള്ള പണം സംസ്ഥാനം കണ്ടെത്തണം. ഇതാണ് അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം.
(19...04...12)

1 comment:

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...