Wednesday, May 16, 2018

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ കരാറില്‍ പുതിയൊരു സംവരണ വിഭാഗം പ്രത്യക്ഷപ്പെട്ടു. 'മാട്ടൂല്‍ മുസ്‍ലിം.' പ്രവേശന ക്രമക്കേടിന്  ഇപ്പോള്‍ പിടിക്കപ്പെട്ട അതേ കണ്ണൂര്‍ മെഡിക്കല്‍ കോളജുമായുള്ള കരാറിലാണ് ഈ പുതിയ സമുദായം ഉദയം ചെയ്തത്. സര്‍ക്കാര്‍ ക്വാട്ടയില്‍ നീക്കിവക്കുന്ന സീറ്റില്‍ നിന്ന് നിശ്ചിത ശതമാനം സീറ്റ് ഈ സമുദായത്തിന് സംവരണം ചെയ്യുന്നുവെന്നായിരുന്നു കരാറിലെ വ്യവസ്ഥ‍. ആരാണ് മാട്ടൂല്‍ മുസ്‍ലിമെന്ന് മാത്രം ആര്‍ക്കുമറിയുമില്ല! അന്ന് സ്വാശ്രയ ചര്‍ച്ചകള്‍ നയിച്ചിരുന്ന മന്ത്രിമാരായ എം എ ബേബിക്കും പി കെ ശ്രീമതിക്കുമറിയില്ല അവരാരെന്ന്!! എന്തിനാണ് കണ്ണൂര്‍ കോളജിന് മാത്രമാമായി ഒരു സംവരണ സമുദായത്തെ അന്നത്തെ ഇടത് സര്‍ക്കാര്‍ കണ്ടെത്തിയത് എന്നറിയണമെങ്കില്‍ കരാറിലെ മറ്റൊരു വ്യവസ്ഥയെക്കുറിച്ച് അറിയണം. സര്‍ക്കാര്‍ ക്വാട്ടയില്‍ കുട്ടികള്‍ വന്നില്ലെങ്കില്‍ ആ സീറ്റ് ഉയര്‍ന്ന ഫീസ് വാങ്ങാവുന്ന മാനേജ്മെന്റ് സീറ്റായി മാറുമെന്നാണ് ആ വ്യവസ്ഥ. അഥവ, നിലവിലില്ലാത്ത മാട്ടൂലുകാരുടെ പേരില്‍ കോളജ് മുതലാളിക്ക് സ്വന്തം നിലക്ക് പ്രവേശനം നടത്താവുന്ന സീറ്റുകള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ വിവാദമായ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്താന്‍ പാസാക്കിയ ബില്‍, വിദ്യാര്‍ഥികളുടെ ഭാവി മാത്രം മുന്നില്‍ കണ്ടാണെന്ന ഭരണ-പ്രതിപക്ഷ നേതാക്കളുടെ വാദം അത്രയെളുപ്പത്തില്‍ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്ന് അടിവരയിടുന്നതാണ് മാട്ടൂല്‍ മോഡല്‍ ഉത്തരവുകള്‍. കോളജ് ഉടമകളും കേരളം ഭരിച്ച സര്‍ക്കാറുകളും തമ്മിലെ ബന്ധവും അത്രമേല്‍ ഊഷ്മളമാണ്. ഇവര്‍ക്കുവേണ്ട നിയമം പാസാക്കാന്‍,  ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചണിനിരന്നതും അതുകൊണ്ടാണ്. സ്വന്തം ശന്പളം കൂട്ടുന്നതിന് വേണ്ടിയുള്ള നിയമ നിര്‍മാണങ്ങളില്‍ മാത്രം കാണുന്ന നിയമസഭയിലെ അപൂര്‍വാക്യൈമാണ് കരുണ-കണ്ണൂര്‍ ബില്‍ പരിഗണിച്ചപ്പോള്‍ കണ്ടത്.

കോളജുകളും സര്‍ക്കാറുകളും തമ്മില്‍ അരങ്ങിന് പിന്നില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാകാലത്തും സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും തുടര്‍ വിവാദങ്ങളിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോളജുകള്‍ക്ക് വേണ്ടത് സാന്പത്തിക ലാഭമാണ്. സര്‍ക്കാറുകള്‍ക്ക് വേണ്ടത് മെറിറ്റ് സംരക്ഷിച്ചുവെന്ന പ്രതീതി സൃഷ്ടിക്കലും. ഈ രണ്ട് താത്പര്യങ്ങളെയും മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകളും ഇടപാടുകളും നടക്കുന്നത്. പ്രവേശന തിയതികള്‍ നിശ്ചയിക്കല്‍, അലോട്ട്മെന്റ് തവണകളും സമയപരിധികളും തീരുമാനിക്കല്‍ തുടങ്ങി കോടതികളിലെ വരാനിരിക്കുന്ന കേസുകളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ വരെ ഈ ചര്‍ച്ചകളിലൂടെ മുന്‍കൂര്‍ ധാരണകളിലെത്താറുണ്ട്. ഇതിലെ ഓരോ തീരുമാനങ്ങളുടെയും ഇരകളാക്കപ്പെടുന്നത് അതത് വര്‍ഷം പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. വിദ്യാര്‍ഥി വിരുദ്ധമായ പല നടപടികളുടെയും ഇരകളാക്കപ്പെടുന്നു എന്ന് മാത്രമല്ല, സര്‍ക്കാറിനും കോളജുകള്‍ക്കും എതിരെ ഉയരുന്ന വിമര്‍ശങ്ങളെ നേരിടാനുള്ള പ്രതിരോധ കവചമായി മാറേണ്ടിവരുന്നതും വിദ്യാര്‍ഥികള്‍ തന്നെയാണ്. സര്‍ക്കാര്‍-കോളജ് മാനേജ്മെന്റ് അവിശുദ്ധ സഖ്യത്തിന്റെ ബലിയാടുകളായി മാറേണ്ടി വന്ന വിദ്യാര്‍ഥികളുടെ ദൈന്യത ഇപ്പോഴുണ്ടായ കരുണ-കണ്ണൂര്‍ വിവാദത്തിലും പ്രത്യക്ഷമായി കാണാം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോളജുകള്‍ക്ക് കാര്യമായ പരിക്കേല്‍ക്കാതെയാണ് ഈ തട്ടിപ്പുകേസും അവസാനിക്കുന്നത്. അതുതന്നെയാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരളത്തിലുയരുന്ന എല്ലാ സ്വാശ്രയ വിവാദങ്ങളുടെയും പരിസമാപ്തി. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജീവിതത്തില്‍നിന്ന് രണ്ട് വര്‍ഷം നഷ്ടമാവുകയും ചെയ്തു.

പ്രവേശനത്തിന്റെ കേരള മോഡല്‍

പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെയും അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെയും ഇപ്പോള്‍ വിവാദമായ പ്രവേശനം നടക്കുന്നത് 2016-17 അധ്യയന വര്‍ഷമാണ്. എല്ലാകൊല്ലത്തെയും പോലെ സ്വാശ്രയ ചര്‍ച്ചകളും കരാറുകളും അക്കൊല്ലവും ഉണ്ടായിരുന്നു. പലതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണയിലെത്താനാവാതെ വന്നതോടെ, സര്‍ക്കാറുമായി കരാറുണ്ടാക്കാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ ഈ രണ്ട് കോളജുകളും തീരുമാനിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന പ്രത്യേകാവകാശമാണ് ഈ നിലയില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ആധാരമായത്. കേരളത്തില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ ഏറെക്കാലമായി ഈ അവകാശം ഉപയോഗിച്ച് സര്‍ക്കാറിനെ വെല്ലുവിളിച്ച് സ്വന്തം നിലയില്‍ പ്രവേശനം നടത്തിയിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഈ കാര്‍ക്കശ്യത്തില്‍ അവര്‍ അയവ് വരുത്തുകയും കരാറിന് സന്നദ്ധമാകുകയും ചെയ്തു. അതിന് ക്രിസ്ത്യന്‍ കോളജുകള്‍ വച്ച ഉപാധി, എല്ലാ സീറ്റിലും ഒരേ ഫീസ് മാത്രമേ നിശ്ചയിക്കാവൂ എന്നതാണ്. സര്‍ക്കാര്‍ ഇത് സമ്മതിച്ചത്, കുറഞ്ഞ ഫീസ്-കൂടിയ ഫീസ് എന്ന തത്വത്തില്‍ അതുവരെ സര്‍ക്കാറുമായി സഹകരിച്ചിരുന്ന കോളജുകളെ അത് പ്രകോപിപ്പിച്ചു. എതിര്‍പിന് പിന്നിലെ പ്രധാന കാരണം വരുമാനത്തിലെ വ്യതിയാനം തന്നെയാണെങ്കിലും ന്യൂനപക്ഷ പദവി ഉപയോഗിച്ച് സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ കോളജുകള്‍ തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇത്തരം പ്രവേശനങ്ങള്‍ കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. എല്ലാ വര്‍ഷവും ഏതെങ്കിലും കോളജുകള്‍ ഫീസിന്റെയോ സീറ്റിന്റെയോ കാര്യത്തില്‍ ഇടയുകയും അത് സങ്കീര്‍ണമായ നടപടിക്രമങ്ങളായി പരിണമിക്കുകയും പതിവാണ്. അത്തരം പ്രശ്നങ്ങളെയെല്ലാം മറികടക്കുന്നത് കോടതി വിധികളിലൂടെയാണ്. രക്ഷിതാക്കളും വിദ്യാര്‍ഥികളും കോളജുകളും സര്‍ക്കാറുകളും അവരവര്‍ക്ക് വേണ്ട സമയത്ത് കോടതിവിധികള്‍ വഴി സ്വന്തം ആവശ്യങ്ങല്‍ നേടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടായ പ്രവേശന വിവാദം സുതാര്യതയില്ലായ്മയുടെ പേരിലാണ്. എന്നാല്‍ യോഗ്യതയില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചുവെന്ന പ്രമാദമായ ഒരുകേസ് നേരത്തെ കേരളത്തിലുണ്ടായിട്ടുണ്ട്. 2007ല്‍. പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന പരസ്യമായി അട്ടിമറിച്ച 50ല്‍ അധികം കുട്ടികളാണ് അന്ന് കോളജില്‍ നിന്ന് പുറത്താക്കപ്പെടേണ്ടിയിരുന്നത്. എന്നാല്‍ സുപ്രിംകോടതി തന്നെ അത് ഒഴിവാക്കി, ആ കുട്ടികളെ ക്രമപ്പെടുത്തിക്കൊടുത്തു.  എം ഇ എസിലെ 27 വിദ്യാര്‍ഥികളും കത്തോലിക്ക കോളജുകളിലെ 20 കുട്ടികളും പരിയാരത്ത് വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ ഏര്‍പെടുത്തിയ പ്രിവിലേജ് ക്വാട്ടയില്‍ വന്ന 10 പേരുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മെഡിക്കല്‍ കൌണ്‍സിലും കേരളത്തിലെ വിവിധ സര്‍വകലാശാലകളും റദ്ദാക്കിയ പ്രവേശനമാണ് സുപ്രിംകോടതി അന്ന് ക്രമപ്പെടുത്തിയത്. അന്നുമുയര്‍ന്നത് വിദ്യാര്‍ഥികളുടെ ഭാവിയെന്നതുപോലുള്ള വാദങ്ങള്‍ തന്നെയായിരുന്നു. കോളജുകളും അന്നത്തെ സര്‍ക്കാറുമെല്ലാം അതിനെ പിന്തുണക്കുകയും ചെയ്തു.

കോളജ് മാനേജ്മെന്റുകളും സര്‍ക്കാറും രക്ഷിതാക്കളുമെല്ലാം ഈ മുന്‍കാല അനുഭവങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഓരോ വര്‍ഷവും പ്രവേശന നടപടികളിലേക്ക് പോകുക. അതുതന്നെയാണ് 2016-17ലും സംഭവിച്ചത്. പ്രവേശന നടപടികളുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരിക്കല്‍ മേല്‍നോട്ട കമ്മിറ്റി ഈ കോളജുകളിലെ രീതികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും അത് തടയുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ മുഖവിലക്കെടുത്തില്ല. രക്ഷിതാക്കളും വിദ്യാര്‍ഥികളും അത് ഗൌരവതരമായ പ്രശ്നമായി പരിഗണിച്ചുമില്ല. എല്ലാം ശരിയാക്കിയെടുക്കാമെന്ന ആത്മവിശ്വാസം, മുന്‍കാല അനുഭവങ്ങളില്‍നിന്ന് ഇവരെല്ലാം ആര്‍ജിച്ചുകഴിഞ്ഞിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

കണ്ണൂര്‍, കരുണ കോളജുകളുടെ കാര്യത്തില്‍ പ്രവേശനമേല്‍നോട്ട കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങള്‍ ഇവയാണ്: നിയമപ്രകാരം വേണ്ട ഓണ്‍ലൈന്‍ അപേക്ഷയല്ല സ്വീകരിച്ചത്, ഓണ്‍ലൈന്‍ അപേക്ഷക്ക് വേണ്ട സോഫ്റ്റ് വെയറില്ല, അപേക്ഷയില്‍ കോളജിന്റെ പേരോ തിയതിയോ അപേക്ഷകന്റെ ഫോട്ടോയോ ഇല്ല, സമര്‍പിച്ച രേഖകള്‍ ഒറ്റനോട്ടത്തില്‍ തന്നെ ശരിയല്ലാത്തവയെന്ന് വ്യക്തം, കമ്മിറ്റിക്ക് സമര്‍പിക്കാന്‍ വേണ്ടി തയാറാക്കിയത് എന്ന് തോന്നുന്നവയാണ് രേഖകള്‍, പ്രവേശനം സുതാര്യമായോ മെറിറ്റ് അടിസ്ഥാനത്തിലോ അല്ല നടന്നത്, വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയില്ല, നിയമപ്രകാരം വേണ്ട അപേക്ഷകരുടെയും ഒഴിവാക്കിയവരുടെയും യോഗ്യരായവരുടെയും പ്രവേശനം നല്‍കിയവരുടേയും വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെയും പ്രവേശനം കിട്ടിയിട്ടും ചേരാത്തവരുടെയും വിവരങ്ങളടങ്ങിയ പട്ടികകള്‍ പ്രസിദ്ധീകരിച്ചില്ല. കരുണ മെഡിക്കല്‍ കോളജില്‍ 100 പേരുടെ രേഖ പരിശോധിച്ചതില്‍ 30 പേരുടെ പ്രവേശനകാര്യത്തിലാണ് വീഴ്ച കണ്ടെത്തിയത്. കേരളത്തില്‍ പതിവുള്ള രീതിപ്രകാരം ഈ കോളജുകളും വിദ്യാര്‍ഥികളും പഠനം തുടരാനാവശ്യമായ താല്‍ക്കാലിക കോടതിവിധികള്‍ പലയിട്ത്തുനിന്നായി നേടിടെയുത്തു. കരുണയില്‍ പുറത്തയവര്‍ക്ക് പകരം സീറ്റ് കിട്ടേണ്ടിയിരുന്ന 30 പേരെ തൊട്ടടുത്ത വര്‍ഷം കോളജില്‍ പ്രവേശനം നല്‍കി. എന്നിട്ടും പഴയ 30 പേരെ ആദ്യ ബാച്ചില്‍ നിലനിര്‍ത്തി. രണ്ട് കൊല്ലം പഠനം തുടരാന്‍ ഇവര്‍ക്ക് കഴിഞ്ഞത് തന്നെ നിയമം മറികടക്കാമെന്ന സര്‍ക്കാറിന്റെയും കോളജുകളുടെയും ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്. ഇത്രയും ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയ ഉടന്‍ തന്നെ സര്‍ക്കാര്‍ കര്‍ക്കശമായി ഇടപെട്ടിരുന്നുവെങ്കില്‍ ഈ കുട്ടികളുടെ രണ്ട് വര്‍ഷം പാഴാവുന്നതെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നര്‍ഥം.

കണ്ണടച്ച് വിഴുങ്ങുന്ന സര്‍ക്കാര്‍

വിവാദങ്ങളുണ്ടാകുക, അത് അങ്ങേയറ്റം സങ്കീര്‍ണമായി മാറുക, ഒടുവില്‍ മുതലാളിമാര്‍ക്ക് നഷ്ടമില്ലാത്ത വിധം എല്ലാം ഒത്തുതീര്‍പാക്കുക - ഇതാണ് കേരള സ്വാശ്രയത്തിന്റെ സ്ഥിരം പ്രവര്‍ത്തന രീതി. കണ്ണൂര്‍-കരുണ സംഭവത്തിലും ഇത്തവണയും തുടക്കം മുതല്‍ സര്‍ക്കാറും മാനേജ്മെന്റുകളും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സുതാര്യത, മെറിറ്റ് ലംഘനം, അപേക്ഷകളിലെ വിശ്വാസ്യതയില്ലായ്മ, വ്യാജ രേഖകളെന്ന സംശയം തുടങ്ങിയവയാണ് പ്രവേശന മേല്‍നോട്ട കമ്മിറ്റി ഈ കോളജുകള്‍ക്കെതിരെ കണ്ടെത്തിയ കുറ്റം. ഇത്രക്ക് ഗുരുതരമായ പിഴവുകള്‍ മേല്‍നോട്ട കമ്മിറ്റി സ്ഥിരീകരിച്ചാല്‍ ആ കോളജിനെ പിന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ടോ എന്നാണ് ഏത് സര്‍ക്കാറും ആദ്യം ആലോചിക്കേണ്ടത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. കൂത്തുപറന്പിലെ ചോരച്ചാലുകള്‍ നീന്തിക്കയറിയ നേതാക്കളാണ് ഭരിക്കുന്നതെങ്കിലും ഈ കോളജുകള്‍ക്കെതിരെ ഒരാളും ചെറുവിരലനക്കിയില്ല.

എളുപ്പത്തില്‍ സീറ്റ് ഉറപ്പാക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളും ഈ അവസരം മുതലെടുത്ത കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളും ഇപ്പോഴുണ്ടായ പ്രതിസന്ധിയില്‍ ഒരുപോലെ പ്രതികളാണ്. കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അരാചകത്വം, വിദ്യാര്‍ഥികളെ ഏത് ചതിക്കുഴികളിലും അനായാസം കൊണ്ടെത്തിക്കും. അവരെ രക്ഷിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം പക്ഷെ ഭരണകൂടത്തിനുണ്ട്. പ്രവേശന മേല്‍നോട്ട കമ്മിറ്റി ക്രമക്കേട് കണ്ടെത്തിയപ്പോള്‍ തന്നെ സര്‍ക്കാറിന് മുന്നില്‍ പലതരം പരിഹാര മാര്‍ഗങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. ക്രമക്കേട് നടന്നതിന്റെ തൊട്ടടുത്ത വര്‍ഷത്തെ ഈ കോളജുകളിലെ പ്രവേശനം തടയാന്‍ സര്‍ക്കാറിന് കഴിയുമായിരുന്നു. എം സി ഐ പോലുള്ള ഉന്നതാധികാര സമിതികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രവേശനം തടയാനും കഴിയുമായിരുന്നു. ഇതൊന്നുമില്ലെങ്കിലും ഈ കോളജുകള്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച്  കുട്ടികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുക എന്ന ധാര്‍മിക മര്യാദയെങ്കിലും സര്‍ക്കാറിന് കാണിക്കാമായിരുന്നു. ഇതൊന്നും ചെയ്തില്ല. തൊട്ടടുത്ത വര്‍ഷം മുന്‍വര്‍ഷത്തേത് പൊലെ തന്നെ രണ്ട് കോളജുകളും പ്രവേശനം നടത്തുകയും ചെയ്തു.

അതിനേക്കാള്‍ വിചിത്രമാണ് കരുണ മെഡിക്കല്‍ കോളജില്‍ സംഭവിച്ചത്. ഇവിടെ 30 കുട്ടികളുടെ പ്രവേശനമാണ് നിയമവിരുദ്ധമെന്ന് കണ്ടെത്തിയത്. ഇവരെ ഒഴിവാക്കാനും പകരം റാങ്കനുസരിച്ച് 30 പേരെ പ്രവേശിപ്പിക്കാനും സമിതി  നിര്‍ദേശിച്ചു. എന്നാല്‍ ഈ കുട്ടികള്‍ കോടതിയില്‍നിന്ന് പഠനം തുടരാന്‍ അനുമതി നേടി. പകരം പ്രവേശനം നല്‍കേണ്ടവരെ തൊട്ടടുത്ത വര്‍ഷത്തെ ബാച്ചില്‍ ചേര്‍ത്തു. ഒരു വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍നിന്ന് കേരളത്തില്‍ ലഭ്യമായ സീറ്റിനേക്കാള്‍ 30 കുട്ടികള്‍ക്ക് അധികം പ്രവേശനം! അര്‍ഹരായിട്ടും ഇത്തവണ കോളജിന്റെ ക്രമക്കേടില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി സര്‍ക്കാറിന് ഇത്തരമൊരു ഫോര്‍മുല ആലോചിക്കാമായിരുന്നു. അല്ലെങ്കില്‍ കോളജുകളുടെ ക്രമക്കേടില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് അടുത്ത വര്‍ഷം യഥാവിധി പ്രവേശനം നല്‍കാനുള്ള സാധ്യത തേടാമായിരുന്നു. അതും കോളജ് മുതലാളിമാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്ന നടപടിയാകുമായിരുന്നു. ആ വഴിക്കും സര്‍ക്കാര്‍ ആലോചനകളുണ്ടായില്ല.

ക്രമക്കേട് കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താന്‍ പാസാക്കിയ നിയമത്തില്‍ ഒരു വിദ്യാര്‍ഥിക്ക് 3 ലക്ഷം രൂപ വീതം പിഴയടക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. (അത് കുട്ടികളില്‍നിന്ന് വാങ്ങരുതെന്ന വ്യവസ്ഥ പോലും സര്‍ക്കാര്‍ തയാറാക്കി അവതരിപ്പിച്ച ബില്ലില്‍ ഉണ്ടായിരുന്നില്ല. പിന്നീട് സബ്ജക്ട് കമ്മിറ്റിയാണ് ഈ വ്യവസ്ഥ നിര്‍ദേശിച്ചത്.)
ഒരുവിദ്യാര്‍ഥിയില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് 10 ലക്ഷം രൂപ ഫീസ് വാങ്ങുന്ന കോളജില്‍നിന്നാണ് ഇത്രമേല്‍ ഗുരുതരമായ ക്രമക്കേടുകളെല്ലാം നടത്തിയതിന്റെ പിഴയായി വെറും 3 ലക്ഷം മാത്രം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സ്വാശ്യ മെഡിക്കല്‍ കോളജുകള്‍ക്ക് ഇതില്‍പരം വലിയ ആനുകൂല്യം വേറെ കിട്ടാനില്ല. നന്നേ ചുരുങ്ങിയത്, കോടികളുടെ പകല്‍ കൊള്ള നടത്തുന്നവര്‍ക്ക് ശിക്ഷയായി അനുഭവപ്പെടുന്ന ഒരുതുകയെങ്കിലും പിഴയായി നിശ്ചയിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അത് ചെയ്തില്ല എന്ന് മാത്രമല്ല, ആ പിഴ ശിക്ഷയെ തന്നെപരിഹാസ്യമാം വിധം ദുര്‍ബലമാക്കുകയും ചെയ്തു. കോളജ് മുതലാളിമാര്‍ക്ക് കാര്യമായ നഷ്ടം സംഭവിക്കാതിരിക്കാന്‍ എത്രജാഗ്രതയോടെയാമ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് നിയമസഭ പരിഗണിച്ച ബില്‍ വായിച്ചാല്‍ ബോധ്യമാകും.

കോളജ് ക്രമക്കേടില്‍ കുടുങ്ങിയ വിദ്യാര്‍ഥികളില്‍ ഒരു സംഘം കണ്ണൂര്‍ കോളജ് അധിക ഫീസ് വാങ്ങിയതായി പിന്നീട് പ്രവേശന മേല്‍നോട്ട സമിതിക്ക് പരാതി നല്‍കിയിരുന്നു. 10 ലക്ഷം ഫീസുള്ള കോളജില്‍ 43 ലക്ഷം വരെ വാങ്ങിയത് തലവരിയാണെന്ന് പ്രവേശന മേല്‍നോട്ട സമിതി വിലയിരുത്തുകയും ചെയ്തു. സുപ്രിംകോടതി വിധി പ്രകാരം തലവരി എന്നത് ക്രിമിനില്‍ കുറ്റമാണ്. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള, സംസ്ഥാന നിയമപ്രകാരവും സുപ്രിംകോടതി വിധിപ്രകാരവും സാധുതയുള്ള, പ്രൊഫഷണല്‍ കോളജ് പ്രവേശന കാര്യത്തില്‍ പൂര്‍ണാധികാരമുള്ള ഒരു സ്ഥാപനമാണ് പ്രവേശന മേല്‍നോട്ട സമിതി. ആ സമിതിയാണ് തലവരി വാങ്ങിയതായി സ്ഥിരീകരിക്കുന്നത്. നഗ്നമായ ഈ നയമലംഘനം കണ്ടെത്തിയ സമിതി ഔദ്യോഗിക റിപ്പോര്‍ട്ടായിപ്രസിദ്ധീകരിച്ച് നാളിത്രയായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിക്കും മുതുര്‍ന്നിട്ടില്ല. പകരം ചെയ്തതാകട്ടെ, വിചിത്രമായ ഒരു ഓര്‍ഡിനന്‍സ് ഇറക്കുകയും അത് പിന്നീട് ബില്‍ ആക്കി നിയമസഭയില്‍ അവതരിപ്പിക്കുകയും.

നിയമ ലംഘനത്തിനുള്ള നിയമം

സംസ്ഥാന ചരിത്രത്തിലെ അത്യപൂര്‍വമായ നിയമനിര്‍മാണത്തിനാണ് ഈ വിവാദകാലത്ത് കേരള നിയമസഭ സാക്ഷിയായത്. ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമവത്കരിക്കല്‍ എന്നാണ് ബില്ലിന്റെ പേരുതന്നെ. ക്രമംവിട്ട് നടന്ന പ്രവേശനങ്ങള്‍ സാധീകരിക്കുക എന്നതിനപ്പുറം ഒരു താത്പര്യവും ബില്ലിനില്ല എന്ന് ആ പേരുതന്നെ വ്യക്തമാക്കുന്നു. രാജ്യത്ത് ഏത് നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും മേല്‍നോട്ടസമിതി റദ്ദാക്കിയിട്ടുണ്ടെങ്കിലും അത് ഏത് കോടതി ശരിവച്ചിട്ടുണ്ടെങ്കിലും അതെല്ലാം സര്‍ക്കാറിന് ഉചിതമെന്ന് തോന്നുന്നമുറക്ക് ക്രമിവത്കരിക്കാമെന്നതാണ് ബില്ലിന്റെ ഉള്ളടക്കം. അപേക്ഷ നല്‍കിയ രീതി പരിഗണിക്കരുത്, പ്രവേശന രേഖകള്‍ മേല്‍നോട്ട സമിതിക്ക് മുന്പാകെ ഹാജരാക്കത്തത് പരിഗണിക്കരുത് തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്. അഥവ, വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ ക്രമക്കേടുണ്ട് എന്ന് സ്ഥിരീകരിക്കാന്‍ മേല്‍നോട്ട സമിതി കണ്ടെത്തിയ കാര്യങ്ങളൊന്നും പരിഗണിക്കാനേ പാടില്ലെന്നര്‍ഥം. പ്രവേശന രീതിയായി സര്‍ക്കാര്‍ തന്നെയിറക്കിയ വിഞ്ജാപനം സ്വയം റദ്ദാക്കുന്ന ബില്‍!
ആദ്യമിറക്കിയ ഓര്‍ഡിനന്‍സിലും പിന്നീട് വന്ന ബില്ലിലും പ്രവേശനം ക്രമവത്കരിക്കാനുള്ള അധികാരം സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥ സമിതിക്കാണ് നല്‍കിയിരുന്നത്. സംസ്ഥാനത്ത മറ്റെല്ലാ കോളജുകള്‍ക്കും ബാധകമായ നിയമവും ചട്ടവും ഈ രണ്ട് കേളജുകള്‍ക്ക് മാത്രം ബാധകമല്ല എന്ന് പ്രഖ്യാപിക്കാന്‍ വേണ്ടിയാമ് ഈ നിയമമുണ്ടാക്കിയത് എന്ന് വ്യക്തം. പഴയ മാട്ടൂല്‍ മുസ്‍ലിം സംവരണ ഉത്തരവ് പോലെയൊന്ന് തന്നെ.

എന്നാല്‍ പിന്നീട് ബില്‍ പാസാക്കിയപ്പോള്‍ അത് വീണ്ടും മേല്‍നോട്ട സമിതിക്ക് തന്നെയാക്കി മാറ്റി. പ്രവേശന മേല്‍നോട്ട സമിതി എന്നത് സുപ്രിംകോടതി വിധി പ്രകാരം നിലവില്‍വന്ന സംവിധാനമാണ്. കേരളത്തിലെ സ്വാശ്രയ നിയമത്തില്‍ ഇനിയും റദ്ദാക്കാത്ത വകുപ്പുകളിലൊന്നിലും അതേ സമിതിയെ നിലനിര്‍ത്തിയിട്ടുണ്ട്. ഈ സമിതി നിലനില്‍ക്കെ അതിനുമേല്‍ മറ്റൊരു സമിതിയെ നിയമപ്രകാരമായാലും പ്രതിഷ്ഠിക്കാനാകില്ല എന്ന് അവസാന മിനിറ്റില്‍ തിരിച്ചറിഞ്ഞതാകാം ഈ മാറ്റത്തിന് കാരണം. എന്നാല്‍ ഇതോടെ വിചിത്രമായ മറ്റൊരു രീതിയാണ് നിലവില്‍വന്നത്. ഏത് സമിതിയാണോ ക്രമക്കേട് കണ്ടെത്തി പ്രവേശനം റദ്ദാക്കിയത്, അതേ ആളുകള്‍ തന്നെ ഈ ക്രമക്കേട് ക്രമവത്കരിക്കണമെന്നായി മാറി വ്യവസ്ഥ. സ്വാശ്രയ പ്രൊഫഷണള്‍ കോളജ് പ്രവേശന ത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കൊണ്ടുവന്ന ഒരു ഏജന്‍സിയെ, ക്രമക്കേടുകള്‍ നിയമവിധേയമായി നടപ്പാക്കിയെടുക്കുന്ന ഏജന്‍സിയാക്കി  സര്‍ക്കാര്‍ തന്നെ മാറ്റുകയാണിവിടെ. ഇത്രമേല്‍ വിദ്യാര്‍ഥി വിരുദ്ധവും ജനവിരുദ്ധവും നീതിരഹിതവും സാമാന്യയുക്തിക്ക് നിരക്കാത്തതുമായ ഒരു നിയമം കേരള ചരിത്രത്തിലുണ്ടായിട്ടില്ല.

കണ്ണൂര്‍ കോളജില്‍ ഓണ്‍ലൈന്‍ അപേക്ഷക്ക് അവസരമില്ലെന്ന് കണ്ടെത്തിയ ആദ്യ ഘട്ടത്തില്‍ തന്നെ സമിതി ഇടപെട്ട് ഓണ്‍ലൈന്‍ അപേക്ഷക്ക് അവസരമൊരുക്കിയിരുന്നു. സമിതിയുടെ സൈറ്റില്‍ തന്നെ ലിങ്ക് കൊടുത്തുകൊണ്ടാണ് ഇതിന് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത്. ഇതേസമിതിയോടാണ് നിങ്ങള്‍ ഇതുവരെ ചെയ്തതൊന്നും ഇനി ആലോചിക്കണ്ടതില്ല എന്ന് നിയമംവഴി പറയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. മുഴുവന്‍ കുട്ടികളുടെയും അപേക്ഷ അംഗീകരിക്കാമെന്ന ശിപാര്‍ശ നിയമവകുപ്പില്‍നിന്ന് എഴുതി വാങ്ങിയാണ് ഓഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. കോടതിയുടെ വരാന്തയിലെത്തുംമുന്പ് വലിച്ചുകീറിക്കളയുമെന്ന്, സാമാന്യ യുക്തിയും പ്രാഥമികമായ നിയമബോധവുമുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന ഒരുതട്ടിക്കൂട്ടായിരുന്നു ഈ നിയമം. സീറ്റ് നഷ്ടപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും സങ്കട ഹരജികളെ മുന്‍നിര്‍ത്തി, മാനേജ്മെന്റുകളും സര്‍ക്കാറും തമ്മിലുണ്ടാക്കിയ ധാരണയാണ് ഈ ബില്‍. അതുകൊണ്ടാണ് അതിലെ വ്യവസ്ഥകള്‍ മാനേജ്മെന്റുകള്‍ക്ക് സര്‍വത്ര സ്വീകാര്യമായി മാറിയതും. ഈ ഇടപാടില്‍, ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഖ്യധാരാ പാര്‍ട്ടികളും നേതാക്കളുമെല്ലാം ഇതില്‍ ഭാഗഭാക്കാകുകയും ചെയ്തു.

കുട്ടികളെ കാണാത്ത മേല്‍നോട്ടക്കാര്‍

സര്‍ക്കാറിനോട് സഹകരിച്ചുകൊണ്ടിരുന്ന സ്വാശ്ര കോളജുകള്‍ സ്വന്തം നിലക്ക് പ്രവേശനം നടത്തുക എന്ന നിലപാടിലേക്ക് എത്തിയതിന് പിന്നില്‍ ദീര്‍ഘമായ വിവാദങ്ങളുടെ ചരിത്രമുണ്ട്. 50-50 യില്‍ മുന്നോട്ടുപോയിരുന്ന കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ രണ്ടുചേരിയുണ്ടാകുന്നത്, സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ കത്തോലിക്ക സഭാ കോളജുകള്‍ തീരുമാനിക്കുന്നതോടെയാണ്. ഒരുസുപ്രഭാതത്തില്‍ പെട്ടെന്ന് നേടിയെടുത്ത ന്യൂനപക്ഷ പദവിയുടെ ബലത്തിലാണ് നാല് മെഡിക്കല്‍ കോളജുകളുടെ തീരുമാനം. സര്‍ക്കാറുമായി സഹകരിക്കുന്നവര്‍ പകുതി സീറ്റില്‍ കുറഞ്ഞ ഫീസും പകുതി സീറ്റില്‍ കൂടിയ ഫീസും ഈടാക്കിയും കത്തോലിക്ക കോളജുകള്‍ എല്ലാ സീറ്റിലും ഒരേനിരക്കില്‍ ഉയര്‍ന്ന ഫീസ് ഈടാക്കിയും പ്രവേശനം നടത്തി. കത്തോലിക്ക കോളജുകളെ സര്‍ക്കാറുമായി സഹകരിപ്പിക്കാന്‍ വി എസ് സര്‍ക്കാര്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി, കത്തോലിക്ക കോളജുകളെ അനുനയിപ്പിക്കാന്‍, അവര്‍ ആവശ്യപ്പെട്ട ഫീസ് ഘടനക്ക് വഴങ്ങി. ഇതില്‍ പ്രതിഷേധിച്ചാണ് അതുവരെ സര്‍ക്കാറുമായി സഹകരിച്ചിരുന്ന കോളജുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇടഞ്ഞ ഭൂരിഭാഗം കോളജുകളുമായും ഉമ്മന്‍ചാണ്ടിയോട്  പിന്നീട് ഒത്തുതീര്‍പ്പിലെത്തി. എന്നാല്‍ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കളജുകള്‍ അതിന് വഴങ്ങിയില്ല. ഈ കോളജുകളെ വരുതിയിലാക്കാന്‍ അന്നുമുതല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജയിംസ് കമ്മിറ്റി ഈ രണ്ട് കോളജുകളുടെ കാര്യത്തില്‍ അമിതമായ കാര്‍ക്കശ്യം കാണിക്കുന്നുവെന്ന ആക്ഷേപം അക്കാലത്ത് ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്.

പ്രവേശന മേല്‍നോട്ട സമിതിയുടെ നടപടികള്‍ സൂക്ഷ്മമായി പരിശോധിക്കുന്പോള്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ഈ ആശങ്ക ഒറ്റയടിക്ക് തള്ളിക്കളയാനുമാകില്ല. കോളജുകള്‍ക്കെതിരായ, മേല്‍നോട്ട സമിതിയുടെ ഏറ്റവും പ്രധാന കണ്ടെത്തല്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയിരുന്നില്ല എന്നതാണ്. പിന്നീട് കണ്ടെത്തിയ എല്ലാ ക്രമക്കേടുകളുടെയും അടിസ്ഥാനമായി മാറുന്നതും ഓണ്‍ലൈന്‍ അപേക്ഷയുടെ അഭാവമാണ്. എന്നാല്‍ ഈ കോളജുകളില്‍ ഓണ്‍ലൈന്‍ അപേക്ഷക്ക് മേല്‍നോട്ട സമിതി തന്നെ അവസരം ഒരുക്കിയിരുന്നു. വെബ്സൈറ്റ് വഴി അപേക്ഷിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് സമിതി സ്വന്തം സൈറ്റില്‍നിന്ന് ലിങ്ക് നല്‍കിയത്. അതുവഴി നിരവധി കുട്ടികള്‍ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അറിയാവുന്ന സമിതി, കോളജ് രേഖകള്‍ ഹാജരാക്കിയില്ല എന്ന ഒറ്റക്കാരണത്തില്‍ പിടിച്ചാണ് മുഴുവന്‍ വിദ്യാര്‍ഥികളുടെയും പ്രവേശനം റദ്ദാക്കിയത്. രേഖകള്‍ ഹാജരാക്കിയില്ല എന്നത് ശരിയാണ്. അതിന്റെ ഉത്തരവാദിത്തം കോളജിനുമാണ്. എന്നാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മുഴുവന്‍ കുട്ടികളെയും ബാധിക്കുന്ന തീരുമാനമാണ് സമിതിയില്‍നിന്നുണ്ടായത്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സമിതി, അല്‍പംകൂടി ജാഗ്രത കാട്ടിയിരുന്നെങ്കില്‍ നിയമപ്രകാരം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയവരുടെ പഠനാവസരമെങ്കിലും സംരക്ഷിക്കാന്‍ കഴിയുമായിരുന്നു.

ഏറ്റവും ഒടുവില്‍ നടന്ന സ്പോട് അഡ്മിഷനില്‍
മറ്റ് സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടിയവരേക്കാള്‍ ഉയര്‍ന്ന റാങ്കുള്ളവരാണ് ഇപ്പോള്‍ കണ്ണൂര്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പ്രവേശന പരീക്ഷയില്‍ 118 മാര്‍ക്ക് വരെ നേടിയവര്‍ മറ്റ് കോളജുകളില്‍ ആ വര്‍ഷം പ്രവേശനംനേടിയിരുന്നു. എന്നാല്‍ കണ്ണൂര്‍ കോളജിലെ മാനേജ്മെന്റ് സീറ്റില്‍ അപേക്ഷിച്ചവര്‍ക്ക് സ്പോട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. സ്പോട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ സന്നദ്ധമായെങ്കിലും രേഖകള്‍ മാത്രം ഹാജരാക്കിയാല്‍ മതിയെന്ന കോടതി ഉത്തരവുണ്ടെന്ന് ബോധ്യപ്പെടുത്തിയ കോളജുടമകള്‍ കുട്ടികളെ പിന്തിരിപ്പിച്ചു. എന്നാല്‍ രേഖകള്‍ യഥാവിധി സ്പോട് അഡ്മിഷന്‍ സ്ഥലത്ത് ഹാജരാക്കിയുമില്ല. പണംവാങ്ങി പ്രവേശനം നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ കോളജ് മാനേജ്മെന്റ് നടത്തിയ നീക്കമാണിതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ അവിടെയും കോളജിന്റെ വഴിവിട്ട നീക്കത്തിന് കുട്ടികള്‍ ഇരയാകുകയായിരുന്നു. സ്പോട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ നിലവിലെ റാങ്ക് അനുസരിച്ച് എന്‍ ആറ്‍ ഐ ക്വാട്ടയില്‍ വന്നവരൊഴികെ മറ്റെല്ലാവര്‍ക്കും അനായാസം സീറ്റ് ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. ഈ വിവരവും ജയിംസ് കമ്മിറ്റിയെ അറിയിച്ചിരുന്നുവെങ്കിലും കുട്ടികളുടെ ഭാഗം ഔദ്യോഗികമായി കേള്‍ക്കാന്‍ സമിതി തയാറായില്ലെന്ന് ഒരുവിഭാഗം രക്ഷിതാക്കള്‍ പറയുന്നു. ഹാജരാക്കാത്ത രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം സമിതി പ്രയോഗിച്ചിരുന്നെങ്കില്‍ പോലും ഭൂരിഭാഗം കുട്ടികളുടെയും പഠനാവസരം നഷ്ടപ്പെടില്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവേശനം വിവാദമായപ്പോള്‍ പഠനാവസരം റദ്ദാക്കിയ കുട്ടികളുടെ റാങ്ക് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതുപ്രകാരം ആയുഷ് സെക്രട്ടറി ബി. ശ്രീനിവാസ് നടത്തിയ പരിശോധനയില്‍ രണ്ട് കോളജുകളിലുമായി 69 കുട്ടികള്‍ക്ക് ആ വര്‍ഷം പ്രവേശനം ലഭിക്കുമായിരുന്നു എന്ന് വിലയിരുത്തി. അര്‍ഹരായ വിദ്യാര്‍ഥികള്‍ ആ കൂട്ടത്തില്‍ തന്നെയുണ്ടായിരുന്നുവെന്നാണ് ആയുഷ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത്തരം ഘടകങ്ങളൊന്നും മേല്‍നോട്ട സമിതി കണക്കിലെടുത്തില്ല. അര്‍ഹരായവര്‍ തന്നെ കോളജില്‍നിന്ന് പുറത്താക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്.

അകത്തുള്ളവരും പുറത്തായവരും

എളുപ്പത്തില്‍ സീറ്റ് ഉറപ്പാക്കാന്‍ ശ്രമിച്ച രക്ഷിതാക്കളും ഈ അവസരം മുതലെടുത്ത കോളജ് മാനേജ്മെന്റുകളും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരുപോലെ ഉത്തരവാദികളാണ്. അതില്‍ പ്രധാന കുറ്റവാളി കോളജ് മാനേജ്മെന്റ് തന്നെ. എന്നാല്‍ ഈ കോളജുകളില്‍ മാത്രമാണോ ആ വര്‍ഷം റാങ്ക് അട്ടിമറിച്ചുവെന്ന് കരുതമാവുന്ന തരത്തില്‍ പ്രവേശനം നടന്നത്? അല്ല എന്നാണ് ഇപ്പോള്‍ പഠിക്കുന്ന അവസാന റാങ്കുകാരുടെ വിവരങ്ങളും വിവിധ കോളജുകളില്‍ പ്രവേശനം നേടിയവരുടെ മാര്‍ക്കുകളും പരിശോധിക്കുന്പോള്‍ വ്യക്തമാകുന്നത്.  വിവിധ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷം പ്രവേശനം നേടിയവരുടെ, വിവരാവകാശ പ്രകാരം ശേഖരിച്ച മാര്‍ക്ക് വിവരങ്ങള്‍ ഇതിന് അടിവരയിടുന്നു.

പ്രവേശന പരീക്ഷക്ക് 400 ല്‍ അധികം മാര്‍ക്ക് നേടിയ നേടിയ 15 വിദ്യാര്‍ഥികളാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്നത്.  18,000 റാങ്ക് മുതല്‍ 38,490 വരെ റാങ്ക് നേടിയവരാണ് ഈ കുട്ടികള്‍. സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ നടത്തിയ അലോട്ട്മെന്റില്‍ അവസാനം വന്ന റാങ്ക് 40,000 ല്‍ താഴെയാണ് (പട്ടിക വര്‍ഗ സംവരണം). ജനറല്‍ മെറിറ്റില്‍ ഇത് 9,000. ഇതിനൊപ്പമോ മുകളിലോ നില്‍ക്കുന്നവരാണ് ഇപ്പോള്‍ പുറത്താക്കപ്പെട്ടവരില്‍ ഒരു വിഭാഗമെന്ന് വ്യക്തം. 39,109 നും 68,160 നും ഇടയില്‍ റാങ്കുള്ള (അഥവ പ്രേവേശന പരീക്ഷയില്‍ 350 മുതല്‍ 399 വരെ മാര്‍ക്ക് നേടിയവര്‍) 28 കുട്ടികളാണ് കണ്ണൂരിലുള്ളത്. 68,160നും 1,09,446നും ഇടയില്‍ റാങ്കുള്ളവര്‍ 31 പേര്‍. അവശേഷിക്കുന്ന 76 വിദ്യാര്‍ഥികള്‍ 1,11,000 നും 1,67,350നും ഇടയില്‍ റാങ്ക് നേടിയവരാണ്. ഇതില്‍ എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം നേടിവരും ഉള്‍പെടും.  മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളുടെ മാര്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ മാര്‍ക്കും താരതമ്യം ചെയ്യുന്ന പട്ടിക (അനുബന്ധം-1) കാണുക. കേരളത്തിലെ ഏത് സ്വശ്രയ കോളജുകളിലും സമാനമായ റാങ്ക് നിലവാരത്തിലുള്ളവരാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.

രണ്ട് കോളജുകളിലും ക്രമക്കേട് നടന്നുവെന്ന് വ്യക്തമാണ്. അതില്‍ ഒരുവിഭാഗം രക്ഷിതാക്കളും പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്. 4 ലക്ഷം വരെ റാങ്ക് നേടിയവര്‍ക്ക് പ്രവേശനം നേടാനായതും അതുകൊണ്ടാണ്. എന്നാല്‍ മറ്റ് കോളജുകളിലെ സ്ഥിതിയെന്താണ്? കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍  മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയ മലപ്പുറം സ്വദേശിയായ ഒരു വിദ്യാര്‍ഥിനിയുടെ മാര്‍ക്ക് 298 ആണ്. റാങ്ക് 1,11,555 ഉം. എന്നാല്‍ ഇതേ വിദ്യാര്‍ഥിനി മലബാറിലെ മറ്റ് രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റിലും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ കോളജുകളില്‍ ഇവര്‍ പരിഗണിക്കപ്പെട്ടില്ല. ഇതില്‍ ഒരു കോളജില്‍ 250 ല്‍ കുറവ് മാര്‍ക്കുള്ള 23 കുട്ടികളാണ് ആ വര്‍ഷം പ്രവേശനം നേടിയത്. 412 മാര്‍ക്ക് നേടിയ കോഴിക്കോട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനി കണ്ണൂരില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. മലബാറിലെ പിന്നാക്ക ജില്ലയിലുള്ള ഒരു കോളജില്‍ മാനേജ്മെന്റ് സീറ്റിലേക്കും അവര്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷെ കിട്ടിയില്ല. പ്രവേശന നടപടിയുടെ ഭാഗമായി ഒരു  ഫോണ്‍കോള്‍ പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഈ കോളജില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ഇതേ വര്‍ഷം പ്രവേശനം നേടിയ 50 പേരില്‍ 3 പേര്‍ക്ക് മാത്രമാണ് ഈ വിദ്യാര്‍ഥിനിയേക്കാള്‍ കൂടുതല്‍ മാര്‍ക്കുള്ളത്. എങ്ങിനെയാണ് ഇവരുടെ അപേക്ഷ മറികടന്ന് ഇവരേക്കാള്‍ കുറഞ്ഞ റാങ്കുള്ള 47 പേര്‍ ആ കോളജില്‍ പ്രവേശനം നേടിയത്?

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് രണ്ടിടത്തെ പ്രവേശനം കൂടുതല്‍ പ്രശ്നവത്കരിക്കപ്പെട്ടത്. അതിനാകട്ടെ മതിയായ കാരണങ്ങളുണ്ട് എന്നതില്‍ സംശയവുമില്ല. അതിന്റെ മുഖ്യ കാരണക്കാര്‍ നിയമപരമായ രീതിയില്‍ അപേക്ഷിക്കാന്‍ സൌകര്യം ഒരുക്കാതെയും രേഖകള്‍ സമിതിക്ക് മുന്നിലെത്തിക്കാതെയും ക്രമക്കേടിന് ശ്രമിച്ച കോളജുകള്‍ തന്നെയാണ്. എന്നാല്‍ അവരെ ആ രീതിയില്‍ കൈകാര്യം ചെയ്യുകയോ നടപടിക്ക് വിധേയമാക്കുകയോ ചെയ്തില്ല. മാത്രമല്ല, എല്ലാ കുട്ടികളും  അനര്‍ഹമായി പ്രവേശനം തരപ്പെടുത്തിയവരും അയോഗ്യരുമാണെന്ന പ്രതീതിയും ഇതോടൊപ്പം സൃഷ്ടിക്കപ്പെട്ടു. വന്പന്‍ തിരിമരി നടത്തിയ കോളജുകളും അതിന് സഹായിയായി നിന്ന സര്‍ക്കാറും ഇതിന്റെ മറവില്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. അന്യായമായി പുറത്താക്കപ്പെടുന്ന ഒരു വിദ്യാര്‍ഥി പോലും ഇക്കൂട്ടത്തിലില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്. അങ്ങിനെയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും അവരുടെ ഉപരിപഠനം ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയാറാകണം. നഷ്ടപരിഹാരം ഖജനാവില്‍നിന്നല്ല, കോളജുടമകളുടെ പോക്കറ്റില്‍നിന്ന് പിടിച്ചെടുക്കുകയും വേണം.

രക്ഷാവഴിയില്ലാതെ സ്വാശ്രയ കേരളം

സാധാരണ സ്വാശ്രയ വിവാദങ്ങളില്‍ ഭരണ പക്ഷം പ്രതിക്കൂട്ടിലും പ്രതിപതക്ഷം തെരുവിലുമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണ ഈ കീഴ്‍വഴക്കവും രമേശ് ചെന്നിത്തലയും സംഘവും 'വിപ്ലവകരമായി മറിടകടന്നു'. വിദ്യാര്‍ഥികളെ രക്ഷിക്കുക എന്ന പേരില്‍ അങ്ങേയറ്റം പ്രതിലോമകരവും മാനേജ്മെന്റ് അനുകൂലവുമായ ഒരു നിയമം തട്ടിക്കൂട്ടിയ സര്‍ക്കാറിന് പൂര്‍ണ പിന്തുണയുമായി യുഡിഎഫും രംഗത്തുണ്ടായിരുന്നു. നിയമ നിര്‍മാണത്തിലും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളിലുമെല്ലാം സര്‍ക്കാറിനേക്കാള്‍ വീറോടെ മാനേജ്മെന്റിന് വേണ്ടി വാദിച്ചത് ചെന്നിത്തലയും സംഘവുമായിരുന്നു. ഒരുവിഭാഗം കുട്ടികളുടെ ന്യായമായ ആവശ്യത്തിന്റെ പേരിലാണ് ഈ നിയമം ചുട്ടെടുക്കാന്‍ എല്ലാവരും ചേര്‍ന്ന് ശ്രമിച്ചത്. നേതാക്കള്‍ അവകാശപ്പെടുംപോലെ അതില്‍ തീര്‍ച്ചയായും അവര്‍ കുട്ടികളുടെ സങ്കടം കേട്ടിട്ടുണ്ടാകും. എന്നാല്‍ അത് മാത്രമാണ് ഈ അപൂര്‍വൈക്യത്തിന്റെ കാരണമെന്ന് കരുതുക വയ്യ.

ഇതുതന്നെയാണ് കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖല എല്ലാകാലത്തും നേരിടുന്ന പ്രതിസന്ധി. വിദ്യാര്‍ഥികളുടെ പഠനാവകാശത്തെയോ ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങളൊരുക്കുന്നതിനെയോ മറ്റ് അക്കാദമിക് താത്പര്യങ്ങളെയോ മാത്രം മുന്‍നിര്‍ത്തി വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്ന രാഷ്ട്രീയ നേതൃത്വത്വമോ ഭരണകൂടമോ കേരളത്തിലില്ല. താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം അവര്‍ക്കിക്കാര്യത്തില്‍ അജണ്ടകളുമില്ല. എന്നാല്‍ ഓരോവര്‍ഷവും സര്‍ക്കാര്‍-മാനേജ്മെന്റ് ഇടപാടുകളുടെയും ധാരണകളുടെയും ഇരയാകുന്ന ആയിരങ്ങള്‍ കേരളത്തിലുണ്ട്. ആണ്ടുതോറും കുട്ടികളെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലേക്ക് തിരിച്ചുവിടുന്ന ഈ പ്രവണതക്ക് അറുതിവരുത്തേണ്ടതുണ്ട്. പ്രവേശനം നീറ്റ് റാങ്ക് അടിസ്ഥാനത്തില്‍ മാത്രമേ നടത്താവൂ എന്ന നിയമം നടപ്പാക്കിത്തുടങ്ങിയ ഈ അധ്യയന വര്‍ഷമെങ്കിലും സംസ്ഥാന സര്‍ക്കാറിന് അതിന് കഴിയുമായിരുന്നു. എന്നാല്‍ ആ അവസരം സര്‍ക്കാര്‍ തന്നെ അവരുടെ പ്രവര്‍ത്തന വൈകല്യങ്ങളാല്‍ വേണ്ടെന്നുവച്ചു. അത് സൃഷ്ടിച്ച സങ്കീര്‍ണത ചില്ലറയല്ല. പിന്നീട് വലിയ വിവാദങ്ങള്‍ക്കിടയാക്കിയ ഫീസ് നിര്‍ണയത്തെച്ചൊല്ലി ഇരുപത്തഞ്ചോളം കേസുകളാണ് വിവിധ കോടതികളിലെത്തിയത്. ഇപ്പോള്‍ നിലവിലുള്ള വിദ്യാര്‍ഥികള്‍ ഏതേതുതരം പ്രതിസന്ധികളിലേക്കാണ് എടുത്തെറിയപ്പെടുക എന്ന് വ്യക്തമാകണമെങ്കില്‍ ഈ കേസുകളിലെ വിധിവരണം. ഒരോ അധ്യയനവര്‍ഷവും ആരംഭിച്ച് മൂന്ന് മാസത്തിനകം അവസാനിക്കുമായിരുന്ന സ്വാശ്രയ പ്രശ്നങ്ങള്ക്ക്‍, ഇപ്പോള്‍ വര്‍ഷങ്ങളുടെ ദൈര്‍ഘ്യം കൈവന്നിരിക്കുന്നുവെന്നതാണ് ഏറ്റവും ഒടുവിലെ ചിത്രം. എ കെ ആന്റണിയും വി എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും തോറ്റിടത്ത് അവരേക്കാള്‍ വലിയ തോല്‍വിയാണ് താനെന്ന് തെളിയിക്കാനേ ഇതുവരെ പിണറായി വിജയന് കഴിഞ്ഞിട്ടുള്ളൂ. നിലപാടും നിശ്ചയദാര്‍ഢ്യവും നീതിബോധവുമുള്ള ഭരണകൂടം മാത്രമാണ് ഏക പോംവഴി.

(മാധ്യമം ആഴ്ചപ്പതിപ്പ്, ഏപ്രില്‍ 23 2018)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...