Thursday, June 28, 2018

മൊറോക്കൊയെ പുറത്താക്കിയ 'കോണ്‍കാഫിലെ കള്ളന്‍'



ലോകകപ്പ് ഫുട്ബോളില്‍ 20 വര്‍ഷത്തിന് ശേഷം അവസാന റൌണ്ടില്‍ എത്തിയ മൊറോക്കോ, ഇത്തവണത്തെ കറുത്ത കുതിരകളായേക്കുമെന്ന നിരീക്ഷണം ലോകകപ്പ് തുടങ്ങുന്നതിന് മുന്പ് തന്നെ വന്നിരുന്നു. മൂന്ന് കളി കഴിഞ്ഞ് അവര്‍ പുറത്തുപോയത് ആ പ്രവചനങ്ങള്‍ക്ക് അടവരയിട്ടുകൊണ്ടാണ്. മികച്ച മിഡ്ഫീല്‍ഡര്‍മാരും അതിനൊപ്പം നില്‍ക്കുന്ന ഡിഫന്‍സമുള്ള ടീം. ഈ രണ്ടിടത്തും പേരെടുത്ത എതിരാളികളെയെല്ലാം അവര്‍ നിഷ്പ്രഭരാക്കി. എന്നാല്‍ അത്രതന്നെ മികച്ച മുന്‍നിരയില്ലായ്മ ഓരോകളിയിലും അവരുടെ വിജയത്തിന് എതിരുനിന്നു. പിന്നെ നിഴല്‍പോലെ കൂടെനിന്ന ദൌര്‍ഭാഗ്യവും. കരുത്തുറ്റ ടീമാണെങ്കിലും സ്വന്തം ദൌര്‍ബല്യങ്ങളും മൊറോക്കൊയുടെ പരാജയത്തിന് വേണ്ടത്ര കാരണമായിട്ടുണ്ട്.
എന്നാല്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്താകാന്‍ അത് മാത്രമായിരുന്നില്ല കാരണം. ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ പോര്‍ച്ചുഗലുമായുള്ള മത്സരത്തിന് മൊറോക്കോ കളത്തിലിറങ്ങിയത് ജയിക്കാനുറച്ചാണ്. മറിച്ചായിരുന്നു ഫലം. നാലാംമിനിറ്റില്‍ ഗോള്‍ വീണിട്ടും അവരുടെ മുന്നേറ്റം ഒരിടപോലും പതറിയില്ല. അവര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞുമില്ല. പക്ഷെ, പന്തില്ലാതെ കളിച്ച ആ അമേരിക്കക്കാരന്‍ റഫറി മാര്‍ക് ഗെയ്ഗറെ തോല്‍പിക്കാന്‍ അവര്‍ക്കായില്ല.
നാലാം മിനിറ്റില്‍ റൊണാള്‍ഡോ ഗോളടിക്കുന്പോള്‍, അതിന് തൊട്ട് മുന്പ് മൊറോക്കൊയുടെ ഖാലിദ് ബൂത്വയ്യിബിനെ പെപെ ഫൌള്‍ ചെയ്തു. അത് അനുവദിച്ചില്ല എന്നതല്ല പ്രശ്നം. ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ വി എ ആര്‍ ഉപയോഗിക്കണമെന്ന മൊറോക്കോയുടെ ആവശ്യം റഫറി കേട്ടെന്നുപോലും നടിച്ചില്ല. കിക്കെടുക്കുന്ന സമയത്ത് പെനാല്‍റ്റി ബോക്സില്‍ നടക്കുന്ന ഫൌളുകളെ കര്‍ശനമായി കൈകാര്യം ചെയ്യണമെന്ന ലിഖിത നിയമമുണ്ട് ഫിഫക്ക്. എന്നിട്ടും വാര്‍ ആ റഫറിക്ക് ഒരു വിഷയമായേയില്ല. മുപ്പതാം മിനിറ്റില്‍, ഇതേ ഖാലിദിനെ പെനാല്‍റ്റി ബോക്സില്‍ വീണ്ടും ഫൌള്‍ ചെയ്തു. പുറകില്‍ നിന്ന് തള്ളി വീഴ്ത്തിയത് സ്ഥിരീകരിക്കാന്‍ മൊറോക്കൊക്കാര്‍ വീണ്ടും വാര്‍ ആവശ്യപ്പെട്ടു. കൊടുത്തില്ല.
എണ്‍പത്തിയഞ്ചാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സില്‍വച്ച് പെപെയുടെ കൈയ്യില്‍ തട്ടി മൊറോക്കൊയുടെ മറ്റൊരു മുന്നേറ്റം അവസാനിച്ചു. കൈയില്‍ തട്ടിയ പന്തിന്റെ ദിശമാറിയാല്‍ പെനാല്‍റ്റി കൊടുക്കണമെന്നാണ് ഫിഫ നിയമം. എന്നിട്ടും കൊടുത്തില്ല. വി എ ആര്‍ മൊറോക്കക്കാര്‍ക്ക് ഉള്ളതല്ല എന്ന് അതിനകം തന്നെ തെളിയിച്ച റഫറിക്ക്, മൂന്നാം തവണയും വി എ ആര്‍ നിരസിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആ കളി ജയിച്ചിരുന്നെങ്കില്‍ പോര്‍ചുഗല്‍ പുറത്തും മൊറോക്കൊ അകത്തുമാകുമായിരുന്നു.
കളത്തിലെ അതിസൂക്ഷ്മമായ ചലനങ്ങള്‍പോലും ശ്രദ്ധിച്ച് കളിയെ കുറ്റമറ്റതാക്കാനാണ് ഫിഫ, വാര്‍ സംവിധാനം കൊണ്ടുവന്നത്. എന്നാല്‍റൊണാള്‍ഡോ പുറത്തുപോയി പകരം ഖാലിദ് ബൂത്വയ്ബ് ക്വാര്‍ട്ടറിലെത്തിയാല്‍ കച്ചവടം നടക്കില്ലെന്ന് ഫിഫക്കറിയാം. അതുകൊണ്ട്, നിമിഷാര്‍ധത്തിലെ റഫറിയുടെ കാഴ്ചാപരിമിതി മറികടക്കാനുള്ള സംവിധാനം വന്പന്‍മാര്‍ക്കെതിരെ പ്രയോഗിച്ച് ലോകകപ്പിന്റെ വിപണി തകര്‍ക്കേണ്ടെന്ന് ഫിഫ തീരുമാനിച്ചിരിക്കാം. അങ്ങിനെ തീരുമാനിച്ചാലും ഇല്ലെങ്കിലും മൊറോക്കൊയെ പുറത്താക്കിയതില്‍ ഫിഫക്കുമുണ്ട് പങ്ക്. എന്നല്ല, ഫിഫ തന്നെയാണ് മൊറോക്കെയെ പുറത്താക്കിയത്. കാരണം ആ റഫറി തന്നെ.
ലോകഫുട്ബോളില്‍ പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കുപ്രസിദ്ധനാണ് മാര്‍ക് ഗെയ്ഗറെന്ന ആ അമേരിക്കക്കാരന്‍. പണം വാങ്ങി കളി തോല്‍പിക്കുന്നുവെന്ന ആരോപണം നേരിടുന്നയാള്‍‍. ഫിഫയുടെ ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നതാണ് ലോകകപ്പില്‍ മാര്‍ക് ഗെയ്ഗറെ റഫറിയാക്കാനുള്ള തീരുമാനം. കോണ്‍കാഫ് (CONCACAF) ഗോള്‍ഡ് കപ്പില്‍ സമാനമതകളില്ലാത്ത അന്യായത്തിലൂടെ മെക്സിക്കോക്ക് വേണ്ടി പനാമയുടെ ചിറകൊടിച്ച കാലനാണ് ഗെയ്ഗര്‍. പനാമക്ക് മുന്‍തൂക്കമുണ്ടായിരുന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരാളെ ചുവപ്പുകാര്‍ഡ് കാട്ടി ഗെയ്ഗര്‍ പുറത്താക്കി. അതും മഞ്ഞക്കാര്‍ഡ് പോലും കൊടുക്കാനില്ലാത്ത ഫൌളിന്റെ പേരില്‍. എന്നാല്‍ പത്ത് പേരെ വച്ച് കളിച്ചിട്ടും പനാമ ഗോളടിച്ചു. അവസാനമിനിറ്റ് വരെ തിരിച്ചടിക്കാന്‍ മെക്സിക്കോയെ അനുവദിച്ചുമില്ല. അപ്പോള്‍ ആണ് ഗെയ്ഗര്‍ രക്ഷകനായത്. 89-ാം മിനിറ്റില്‍ പെനാല്‍റ്റി കൊടുത്ത് ഒപ്പമെത്തിച്ചു. ജയിക്കണമെങ്കില്‍ ഒരു ഗോളുകൂടി അടിക്കണമല്ലോ? 93-ാം മിനിറ്റില്‍ വീണ്ടും കൊടുത്തു പെനാല്‍റ്റി. അത് ഗോളായപ്പോള്‍ അവസാന വിസിലുമടിച്ചു. കളത്തില്‍വച്ചുതന്നെ കളിക്കാരും കളികണ്ടവരും ഗെയ്ഗറെ കൈകാര്യം ചെയ്തു. കളികഴിഞ്ഞ് മുറിയിലെത്തിയ പനാമ താരങ്ങള്‍ കോണ്‍കാഫിലെ കള്ളന്മാര്‍ എന്ന കൂറ്റന്‍ ബാനറുയര്‍ത്തി ചിത്രമെടുത്ത് പുറത്തുവിട്ടു. ആ കൊള്ളസംഘത്തില്‍ ഗെയ്ഗര്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പക്ഷെ അയാള്‍ അതിലെ പ്രധാനിയായിരുന്നു. ആ നാണക്കേടിന് മൂന്ന് വയസ്സ് തികയുംമുന്പാണ് അയാള്‍ ലോകകപ്പിനെത്തിയത്.
ആരായിരിക്കും അയാളെ റഷ്യയിലേക്ക് തെര‍ഞ്ഞെടുത്തത്? ആരായിരിക്കും അയാളെ പോര്‍ച്ചുഗല്‍-മൊറോക്കോ കളി നിയന്ത്രിക്കാന്‍ നിയോഗിച്ചത്? കളിവിപണിയില്‍ താരശോഭയില്ലാത്തവരെ കൈകാര്യം ചെയ്യണമെന്ന് ആരായിരിക്കും അയാളെ ഉപദേശിച്ചത്? ഇതിനൊന്നുമുത്തരം ഫിഫയില്‍നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. പക്ഷെ ഗാലറയിലിരുന്ന് കളിനിയന്ത്രിക്കുന്നവരുടെ ഗൂഡപദ്ധതികള്‍ കളത്തില്‍ പ്രയോഗിക്കുന്നതെങ്ങിനെയെന്ന ചോദ്യത്തിന് ജൂണ്‍ 20ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലെ കളി കണ്ടവര്‍ക്ക് ഉത്തരംകിട്ടിയിട്ടുണ്ട്.

(FB Post on 27/06/2018)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...