Monday, April 13, 2020

കുഞ്ഞുമോന്‍ മാസ്റ്ററുടെ വിദ്യാര്‍ഥി, നാട്ടുകാരുടെ ഹെഡ്മാഷ്






അഭിമുഖം: എം കെ ഷംസുദ്ദീന്‍ മാസ്റ്റര്‍. (റിട്ട. പ്രിന്‍സിപ്പല്‍, AIHSS, പാടൂര്‍)


ഹൈസ്കൂളിലെ ഹെഡ്മാഷെന്നാല്‍ ഒരു ഭീകര ജീവിയാണെന്ന വാമൊഴിക്കഥകള്‍ കേട്ടുപേടിച്ചാണ് കാല്‍നൂറ്റാണ്ടിലേറെക്കാലം പാടൂരിലെ കുരുന്നുകള്‍ അവരുടെ സ്കൂള്‍ ജീവിതം തുടങ്ങിയിരുന്നത്. പ്രൈമറി സ്കൂളില്‍വച്ചുതന്നെ അത്തരം കഥകള്‍ കുട്ടികളുടെ ചെവിയിലെത്തും. എത്ര ഭയന്നാലും ആ വല ഭേദിക്കാനാകില്ലെന്നുറപ്പുള്ളതിനാല്‍ മെല്ലെ മെല്ലെ ആ കഥയോടങ്ങിഴുകിച്ചേരും.

പ്രൈമറി സ്കൂളില്‍ പഠിക്കുന്പോള്‍ എല്ലാ വൈകുന്നേരവും എന്റെ ഇടത്താവളമായിരുന്ന കുഞ്ഞിപ്പാടെ വീട്ടിലെ (എന്‍ പി അബൂബക്കര്‍) സ്ഥിരം സന്ദര്‍ശകനായിരുന്നു ഷംസുദ്ദീന്‍ മാഷ്. കുഞ്ഞിപ്പാടെ അടുത്ത സുഹൃത്തും. ഒട്ടുമിക്ക ദിവസവും ഞാനവിടെ നിന്ന് പോകുംമുന്പ് മാഷവിടെയെത്തും.
അടുത്തകൊല്ലം ഈ ഹെഡ്മാഷുടെ മുന്നിലേക്ക് പോകണമല്ലോ എന്ന ആധിയുമായി നടന്നിരുന്ന ഏഴാംക്ലാസുകാലത്ത് ഒരുകാരണവശാലും മാഷ്ക്ക് മുഖം കൊടുക്കാതിരക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മുഖപരിചയമുണ്ടാകാതിരിക്കാനുള്ള ഒടിവിദ്യ. അങ്ങിനെ ഭയന്നുഭയന്ന് എട്ടിലെത്തിയ ഞാന്‍ പിന്നെ കാണുന്നത് അസാധാരണമായ അധ്യാപന ശേഷിയുള്ള, സ്നേഹനിധിയായ ഒരധ്യാപകനെയാണ്. ഇടഞ്ഞും പിടഞ്ഞും കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ജീവിതത്തെ പലരീതിയില്‍ മാഷ് മാറ്റി മറിച്ചു. വഴിതെറ്റിയ തിരിവില്‍ എന്നേക്കാള്‍ മുന്പേയെത്തി കാത്തുനിന്ന് കൈപിടിച്ച് തിരികെ നടത്തി. എസ് എസ് എല്‍ സി പരീക്ഷാ തലേന്ന് ക്രിക്കറ്റ് കളിക്കളത്തില്‍നിന്ന് ഓടിച്ച് വീട്ടിലെത്തിച്ചതായിരുന്നു മാഷെന്ന നിലയില്‍ ഞങ്ങള്‍ തമ്മിലെ അവസാന ഔദ്യോഗിക ഇടപാട്! ഇതൊരാളുടെ മാത്രം കഥയാകില്ല. പാടൂരിലെയും സമീപ ഗ്രാമങ്ങളിലെയും അക്കാലത്തെ എല്ലാ കുട്ടികള്‍ക്കുമുണ്ടാകും ഇതുപോലുള്ള അനുഭവങ്ങള്‍. അതായിരുന്നു ഷംസുദ്ദീന്‍ മാഷ്. നാട്ടുകാരുടെയാകെ ഹെഡ്മാഷ്.

ഒരുപ്രദേശത്തിന്റെയാകെ തലവര മാറ്റിവരച്ച അധ്യാപകനാണ് മാഷ്. പല തലമുറകളെ സ്വപ്നസമാനമായ ഭാവിയിലേക്ക് പറത്തിവിട്ട മാന്ത്രികന്‍. പാഠപുസ്തകത്തിലെ കെമിസ്ട്രിക്കപ്പുറം ജീവിതത്തിന്റെ രസതന്ത്രം പഠിപ്പിച്ച അധ്യാപകന്‍. സിലബസിന് പുറത്തെ സംസ്കാരവും മൂല്യബോധവുംകൊണ്ട് വേറിട്ടുനില്‍ക്കുന്നവരുടെ പുതിയൊരു ഭൂമിക മാഷ് പണിതുയര്‍ത്തി. ആ ഐതിഹാസികമായ ജീവിതകാലത്തെക്കുറിച്ച ഓര്‍മകളാണ് മാഷ് ഈ അഭിമുഖത്തില്‍ പങ്കുവക്കുന്നത്.  ഒരധ്യാപകനോട്, ഒരു വിദ്യാര്‍ഥി ചോദിക്കാന്‍ പാടില്ലാത്ത തരത്തില്‍ അഭിമുഖത്തില്‍ ചോദിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെന്ന അമിത സ്വാതന്ത്ര്യമെടുത്ത് ഉന്നയിച്ച ആ ചോദ്യത്തോടും പക്ഷേ, അക്ഷോഭ്യനായി പുഞ്ചിരിച്ച് മറുപടി പറഞ്ഞു മാഷ്. ഈ സൌമ്യത തന്നെയാകാം അദ്ദേഹത്തെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാക്കുന്നതും. എക്കാലത്തും മാതൃകയാക്കാവുന്ന ഒരു തുറന്ന പുസ്തകമാണ് ആ ജീവിതം. ഈ അഭിമുഖം, അതിവിപുലമായ ആ ജീവിതാനുഭവങ്ങള്‍ക്കുള്ള ഒരടിക്കുറിപ്പ് മാത്രമേ ആകൂ.



1. ചോദ്യം: എങ്ങിനെയാണ് ഈ സ്കൂളിലേക്ക് എത്തുന്നത്? എത്രകാലം പ്രവര്‍ത്തിച്ചു?

ഉത്തരം: തികച്ചും അപ്രതീക്ഷിതമായാണ് പാടൂര്‍ സ്കൂളിലെത്തുന്നത്. പഠിച്ചത് സംസ്ഥാനത്തിന് പുറത്തായിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞ്, തൃശൂര്‍ സെന്റ് തോമാസില്‍ പ്രീഡിഗ്രി. പിന്നെ മൈസൂര്‍ റീജയണല്‍ കോളജില്‍ 4 വര്‍ഷ ഇന്‍റ്ഗ്രേറ്റഡ് കോഴ്സ്. ദക്ഷിണേന്ത്യയിലെ ഏക കോളജായിരുന്നു അത്. ഒരു സംസ്ഥാനത്തുനിന്ന് 16 കുട്ടികള്‍ക്ക് മാത്രമാണ് പ്രേവശനം കിട്ടുക. പഠനം കഴിഞ്ഞ്
ആന്ധ്രയില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായി പോയി. 4 കൊല്ലം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ആഗ്രഹവുമായി നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ഉപ്പാടെ ആഗ്രഹം എന്നെ നാട്ടില്‍ തന്നെ അധ്യാപകനാക്കണം എന്നായിരുന്നു.
ഒരുദിവസം ചൊവ്വല്ലൂര്‍പടിയിലെ ഭാര്യാവീട്ടന്റെ അടുത്തിരിക്കുന്പോള്‍  അബ്ദുറഹ്മാന് മാഷ്, ഇബ്രാഹിംകുട്ടിക്ക., ആലി അഹമദ്ക്ക എന്നിവര്‍ വന്നു. ഒരു രാത്രിയായിരുന്നു അത്. പുതിയൊരു സ്കൂളിന് അനുമതിയായിട്ടുണ്ട് എന്നും അതിന്റെ സാരഥ്യം ഏറ്റെടുക്കണമെന്നും അവരാണ് ആദ്യം ആവശ്യപ്പെടുന്നത്. ആവശ്യം കേട്ടപാടെ ഞാന്‍ ഞട്ടി. ഒരു സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കാനുള്ള മനാസികാവസ്ഥ അന്നുണ്ടായിരുന്നില്ല. ഉപ്പയോട് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അവരില്‍നിന്ന് രക്ഷപ്പെട്ടു. വീട്ടിലെത്തി വിവരം പറയുന്പോഴേക്ക്
സീതിതങ്ങള്‍ തന്നെ ഉപ്പാനെ കാണാന്‍ വന്നിരുന്നു. അന്ന് തങ്ങള്‍ എം എല്‍ എയാണ്. പിറ്റേന്ന് തങ്ങളെ കാണാന്‍ ഉപ്പയോടൊപ്പം പോയി. മറുപടിയെല്ലാം പറഞ്ഞത്  ഉപ്പ തന്നെ. ഞാന്‍ കാര്യമായൊന്നും പറഞ്ഞില്ല. അന്നമുതല്‍- 1979 മുതല്‍ - 2006 വരെ 27 കൊല്ലം ഇവിടെത്തന്നെ പ്രവര്‍ത്തിച്ചു.

പ്രയാസം നിറഞ്ഞ തുടക്കമായിരുന്നു. ഉപ്പ നല്ല അധ്യാപകനും നല്ല മാര്‍ഗദര്‍ശിയുമായിരുന്നു. അത് ജീവിതത്തിലുടനീളം തുണയായിട്ടുണ്ട്. അധ്യാപക ജീവിതം സന്പന്നമാണെന്നും കാലം അത് തെളിയിക്കുമെന്നും ഉപ്പ പറഞ്ഞത് വലിയ ആത്മവിശ്വാസം തന്നു. ജീവിതത്തില്‍ അത് അനുഭവിച്ചു.

2. ഇവിടെയെത്തുന്നതിന് മുന്പ്, വിശാഖപട്ടണം കെ വിക്ക് പുറമേ വേറെ എവിടെയൊക്കെ ജോലി ചെയ്തു?

മച്ചാട് ഗവ.ഹൈസ്കൂളിലായിരുന്നു തുടക്കം. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയുള്ള നിയമനം. അവിടെനിന്ന് ആന്ധ്രയിലെ വിശാഖപട്ടണം കേന്ദ്രീയ വിദ്യാലയത്തിലേക്ക് പോയി. അത് എല്‍ പി ആയിരുന്നു. പിന്നീട് ഏനാമാവ്, കാരാഞ്ചിര സ്കൂളുകളിലും പഠിപ്പിച്ചു. എന്നാല്‍ ഏറ്റവും നല്ല അനുഭവം മൈസൂരിലെ റീജിയണല്‍ കോളജ് ഓഫ് എജുക്കേഷനിലെ പഠനകാലമാണ്. യു ആര്‍ അനന്തമൂര്‍ത്തിയെപോലുള്ള രാജ്യത്തെ ഏറ്റവും നല്ല അധ്യാപകര്‍. നാല് വര്‍ഷവും ട്രെയിനിങ്ങുണ്ടായിരുന്നു. ജോലിയിലിരിക്കെ എം എ ലിറ്ററേച്ചറും എം എഡും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവുമെടുത്തു.

ഏങ്ങണ്ടിയൂര്‍ സെന്റ്തോമാസ് ഹൈസ്കൂളിലെ അവസാന ഇംഗ്ലീഷ് മീഡിയം ബാച്ച് വിദ്യാര്‍ഥിയായിരുന്നു. അന്ന് ഡോക്ടറാകാന്‍ ആയിരുന്നു ഉദ്ദേശം. മെഡിസിന് കിട്ടുമെന്ന് ഉറപ്പുള്ളതിനാല്‍ ഒരു വര്‍ഷം കാത്തിരുന്നു. എന്നാല്‍ പിഡിസിയുടെ മാര്‍ക്കില്‍  അരമാര്‍ക്കിന്റെ കുറവുണ്ടായിരുന്നതിനാല്‍ സീറ്റ് കിട്ടിയില്ല. അന്നൊരുപാട് കരഞ്ഞു. എന്നാല്‍ ആ അരമാര്‍ക്ക് പോയത് പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി മാറി.  

3. പാടൂര്‍ സ്കൂളില്‍ പ്രധാനാധ്യാപകനായി തന്നെയാണോ ആദ്യ നിയമനം?

അതെ. തുടക്കം മുതല്‍ അങ്ങിനെയായിരുന്നു. പൂജ്യത്തില്‍നിന്നായിരുന്നു തുടക്കം. മതിയായ സര്‍വീസ് ഇല്ലാതിരുന്നതിനാല്‍ ടീച്ചര്‍ ഇന്‍ചാര്‍ജ് എന്ന തസ്തകയിലാണ് ആദ്യം നിയമനം ലഭിച്ചത്. 12 വര്‍ഷം കഴിഞ്ഞാണ് എച്ച് എം തസ്തികയിലെത്തുന്നത്.

4. വളരെ പരിമിതമായ സൌകര്യങ്ങളോടെ മദ്രയസിലാണല്ലോ സ്കൂളിന്റെ തുടക്കം? തുടക്കത്തില്‍ എത്ര കുട്ടികളുണ്ടായിരുന്നു? എങ്ങിനെയാണ് അക്കാലം മാനേജ് ചെയ്തത്?

വളരെ ശരിയാണ്. വളരെ പരിമിതിമായ തുടക്കമായിരുന്നു. ആദ്യമായി എച്ച് എം ഇരിക്കുന്നത് ഒരു കൈയ്യില്ലാത്ത കസേരയിലാണ്. മദ്രസ കഴിഞ്ഞാലാണ് കസേര കിട്ടുക. അതുവരെ അത് മദ്രസയിലെ സദറിനുള്ള കസേരയാണ്. ആദ്യ കാലത്തെ അധ്യാപകര് ഇരുന്നിരുന്നതും അതുപോലെ തന്നെ വളരെ ചെറിയ സൌകര്യത്തിലായിരുന്നു.  

മറ്റെല്ലാ സ്ഥലത്തും പ്രവേശനം കഴിഞ്ഞ് എവിടെയും കിട്ടാത്ത കുട്ടികളാണ ആദ്യ കൊല്ലം വന്നത്. കാരണം. മെയിലാണ് പ്രവേശനം. എന്നാല്‍ സ്കൂള്‍ അനുവദിച്ച് ഉത്തരവ് വന്നത് ജൂണ്‍ 6ന്. മറ്റിടത്തെല്ലാം ക്ലാസ് തുടങ്ങിയിരുന്നു. സ്കൂള്‍ വന്നു എന്നറിഞ്‍പ്പോള്‍ കുറേ പേര്‍ വന്നു. പാടൂര്‍ സെന്ററിലെ അബ്ബാസാണ് ആദ്യത്തെ വിദ്യാര്‍ഥി. പലരും എന്നേക്കാള്‍ ഉയരമുള്ള കുട്ടികള്‍. ഈ ആശങ്ക ഉപ്പയോട് പറഞ്ഞപ്പോള്‍ കിട്ടിയ ഉഫദേശം ഇതാണ്: ആകാരത്തിലല്ല, മനസ്സിലാണ് കാര്യം, ഹൃദയം കൊണ്ട് അടുത്താല്‍ അവരുടെ വലിപ്പം കുറയും, കുട്ടികള്‍ നിന്നിലേക്ക് വരും. അത് വളരെ ഫലപ്രദമായ ഉപദേശമായിരുന്നു.
ആദ്യ ബാച്ചില്‍ 181 കുട്ടികള്‍ ഉണ്ടായിരുന്നു എന്നാണോര്‍മ. മാനേജ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പ്രായം തന്നെ കൂടുതലായിരിക്കും. 16- 18 വയസ്സൊക്കെ. സാധാരണ 12 വയസ്ണല്ലോ. 23 -ാം വയസില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ വരെ അക്കാലത്തുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് മാനേജ് ചെയ്യാന്‍ പാടായിരുന്നു. ശക്തമായ സമീപനം കൊണ്ടാണ് പിടിച്ചുനിര്‍ത്തിയത്. ഈ കുട്ടികള്‍ക്കൊക്കെ പിന്നീട് ദേഷ്യമുണ്ടാകുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ ഒന്നുമുണ്ടായില്ല.


5. എങ്ങിനെയാണ് ആ മുതിര്‍ന്ന കുട്ടികളെയൊക്കെ മെരുക്കിയെടുത്തത്?
കുട്ടികളുടെ വളര്‍ച്ചയെന്നാല്‍ സ്വഭാവ ശുദ്ധി തന്നെയാണ്. സ്ഥാപനത്തിന്റെ ഭൌതിക സൌകര്യമല്ല ആലോചിക്കേണ്ടത്. കുട്ടികള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്തിനാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. രക്ഷിതാക്കളുമായി ഉണ്ടാക്കിയ നിരന്തര സന്പര്‍ക്കം അതില്‍ വലിയ സഹായം ചെയ്തു.  അധ്യാപകര്‍-രക്ഷിതാക്കള്‍-കുട്ടികള്‍ - ഈ മൂന്ന് ഘടകങ്ങള്‍  കോര്‍ത്തിണക്കി കൊണ്ടുപോകാനാണ് ശ്രമിച്ചത്. അതില്‍ വിജയിച്ചു. അത് സ്ഥാപനത്തിന്റെ വിജയത്തിനും കാരണമായി. കുട്ടികളുടെ വീട്ടില്‍ പോയി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും അവരുടെ ചുറ്റുപാടുകള്‍ പഠിക്കുകയും ചെയ്തു. അക്കാലത്ത് ഞാന്‍ മാത്രമായിരിക്കും അങ്ങിനെ ചെയ്തിരുന്നത്. നാട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ തിരിച്ചുതന്ന സ്നേഹം അസാധാരണമായിരുന്നു. മനസ്സ് തളിര്‍ത്തുപോകുന്ന തരത്തില്‍ അതീവ ഹൃദ്യമായിരുന്നു അത്. പ്രധാനാധ്യാപകന്‍ ചെല്ലുന്പോള്‍ കുട്ടികള്‍ക്ക് ഭയപ്പാടുണ്ടാകും. എല്ലാ പ്രശ്നങ്ങളും രക്ഷിതാക്കളോട് പറയും എന്ന പേടിയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരിച്ചായിരുന്നു ചെയ്തിരുന്നത്. ഇവന്‍ നല്ല കുട്ടിയാണ്, പഠിച്ചാല്‍ മിടുക്കനാകും എന്നൊക്കെ പ്രോത്സാഹിപ്പിക്കും. പലരും പരാതിയായി
സീതി തങ്ങളുടെ അടുത്ത് എത്തും. എന്നാല്‍ എല്ലാം മാഷോട് പറ‍യൂ പറഞ്ഞ് അവരെ തിരിച്ചയക്കും.

6. സീതി തങ്ങളുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?


തങ്ങളായിരുന്നു യഥാര്‍ഥ ശക്തിയും പ്രചോദനവും. എല്ലാ ദിവസവും സ്കൂളില്‍ വരും. എന്ത് തിരക്കുണ്ടെങ്കിലും വന്ന്, ഓഫീസില്‍ അല്‍പനേരം ചിലവഴിച്ചേ പോകു. ഓഫീസിലെ എന്റെ സീറ്റിന്റെ അരരികിലെ കസേരയിലിരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ഞായറാഴ്ചയാണെങ്കില്‍ പോലും ഞാനുണ്ടെങ്കില്‍ ഓഫീസില്‍ വരും, സംസാരിക്കും. എം എല്‍ എ സ്ഥാനം ഒഴിഞ്ഞ ശേഷവും പിന്നീട് ഔഷധി ചെയര്‍മാനായപ്പോഴും ഈ പതിവ് തെറ്റിച്ചിട്ടില്ല. ഈ അധ്വാനത്തിന് പ്രതിഫലമുണ്ടാകുമെന്ന് നിരന്തരം ഓര്‍മിപ്പിക്കും. അതുതന്നെ വലിയ പ്രോത്സാഹനമായിരുന്നു. പല കാര്യങ്ങളിലും നാട്ടുകാരും രക്ഷിതാക്കളും പരാതിയുമായി തങ്ങളുടെ അടുത്ത് ചെല്ലും. എന്നാല്‍ പരാതിക്കാരോട് മാഷുടെ അടുത്ത് തന്നെ ചെല്ലാനാകും തങ്ങള്‍ പറയുക. അത്രക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യവും തങ്ങള്‍ തന്നിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തെ അകറ്റി നിര്‍ത്താനായി എന്നതും സ്കൂളിന്റെ വിജയത്തിന് വലിയ കാരണമായിട്ടുണ്ട്. എം എസ് എഫിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ലീഗ് നേതാവായിട്ട് പോലും സീതി തങ്ങള്‍ അതിന് വഴങ്ങിയില്ല. അതെല്ലാം മാഷോട് സംസാരിച്ച് തീരുമാനമാനിച്ചോ എന്നായിരുന്നു തന്നെ സമീപിച്ചവരോട് തങ്ങള്‍ പറഞ്ഞ മറുപടി. അതോടെ അതും ഒഴിവായി. സര്‍ക്കാര്‍ കാര്യങ്ങള്‍ എളുപ്പം നടത്തിക്കിട്ടാന്‍ സീതിതങ്ങളും പ്രതിച്ഛായ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.

7. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റുമായിരുന്നോ? അക്കാലത്തെ സൌകര്യങ്ങളെങ്ങിനെ ആയിരുന്നു?

ഇല്ല. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റില്ലായിരുന്നു. സ്കൂളിന് കൂടുതല്‍ സ്ഥലം വേണം. സ്വന്തം സ്ഥലം വേണം. തൊട്ടടുത്ത വര്‍ഷം തന്നെ തങ്ങളുടെ സ്വന്തം സ്ഥലത്ത് കെട്ടിടം പണി തുടങ്ങി. എന്നാലും തുടക്ക കാലത്തെ സാന്പത്തിക സ്ഥിതിയും അടിസ്ഥാന സൌകര്യങ്ങളും വളരെ പരിതാപകരമായിരുന്നു. എസ് എസ് എല്‍ സി പരീക്ഷക്ക് പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ സ്കൂളില്‍ അടച്ചുറപ്പുള്ള ഒരു സേഫ് വേണമെന്ന് നിബന്ധനയുണ്ട്. ആദ്യ ബാച്ചിന്റെ സെന്ററിന് അപേക്ഷിക്കേണ്ട അവസാന ദിവസമാണ് ഒരു സേഫ് ലോക്കര്‍ സംഘടിപ്പിക്കാന്‍ പറ്റിയത്. പരീക്ഷാ കേന്ദ്രം കിട്ടിയില്ലെങ്കില്‍ പാവറട്ടി സ്കൂളില്‍ പോയി പരീക്ഷ എഴുതാമെന്ന് വരെ സീതിതങ്ങള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ആകെ വിഷമമായി. ഒരു ടീച്ചറുടെ കൈയിയില്‍നിന്ന് ആയിരം രൂപ വാങ്ങി, കുറച്ച് പണം സംഘടിപ്പിച്ച് ഞാന്‍ കോയന്പത്തൂരിലേക്ക് പോയി. അവിടെയുണ്ടായിരുന്ന, എന്റെ ഭാര്യയുടെ കുഞ്ഞിപ്പാനെ കൂട്ടി ഒരു കടയില്‍ പോയി 500 രൂപ കടം പറഞ്ഞ് സേഫ് വാങ്ങി. 2900 രൂപ വിലക്ക്. ഒരു പെട്ടി ഓട്ടോയില്‍ കയറ്റി. കൂടെ ഞാനും. വണ്ടി ഓടി ഇവിടെയെത്തിയത് അപേക്ഷ നല്‍കേണ്ട അവസാന ദിവസം രാവിലെ 6.30ന്. ഇറക്കാന്‍ ആളില്ലാത്തതിനാല്‍ കുട്ടികളെ തന്നെ വിളിച്ചുകൊണ്ടുവന്നു. അതേ പെട്ടി ഓട്ടോയില്‍ തന്നെ ഡി ഇ ഓ ഓഫീസില്‍ പോയി സേഫ് കൊണ്ടുവന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ വിവരം അപ്പോള്‍ തന്നെ ഫാക്സ് ചെയ്തു. അങ്ങിനെയാണ് ആദ്യ ബാച്ചിന് സ്കൂളില്‍ തന്നെ പരീക്ഷ എഴുതാന്‍ പറ്റിയത്. ഈ കാലമൊക്കെ കടന്നാണ് സ്കൂള്‍ വളര്‍ന്നത്.

8. മാനേജ്മെന്റ് മാറ്റം ഉണ്ടായത് എങ്ഹിനെയാണ്? മഹല്ല് കമ്മിറ്റിയും സീതി തങ്ങളും തമ്മില്‍ അന്നുണ്ടായ ധാരണ എന്താണ്?

ധാരണ എന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ മഹല്ല് കമ്മിറ്റിക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല. മൂന്നേക്കര്‍ സ്ഥലം ലവേണമായിരുന്നു അന്ന് സ്കൂള്‍ തുടങ്ങാന്‍. സ്ഥലമുണ്ടായിരുന്നത് സീതി തങ്ങള്‍ക്കായിരുന്നു. അങ്ങിനെയാണ് സ്കൂളിന്റെ പേരിലും ചെറിയ വ്യത്യാസം വന്നത്. തഅ്‍ലീമുല്‍ ഇസ്‍ലാം എന്നാണ് മദ്രസയുടെ പേര്. അത് മാറ്റി, അലീമുല്‍ ഇസ്‍ലാം എന്നാക്കിയതും അങ്ങിനെയാണ്.

9. കെട്ടിടമുണ്ടാക്കാന്‍ മരം മുതല്‍ മണല്‍ വരെ നാട്ടുകാര്‍ കൊടുത്തതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു സ്കൂള്‍ സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ പങ്കാളിത്തവും താത്പര്യവും എത്രത്തോളമുണ്ടായിരുന്നു?

നാട്ടുകാരുടെ പങ്കാളിത്തമെന്നത് വളരെ ശരിയാണ്. നാട്ടുകാര്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  അബ്ദുറഹ്മാന്‍ മാഷാണ് അതിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഇന്നത്തെ പോലെ അധ്യാപക നിയമനത്തിന് ഒരുപാട് പൈസയൊന്നും വാങ്ങാന്‍ പറ്റാത്ത കാലമാണ്. എനിക്ക് തോന്നുന്നു, കേരളത്തില്‍ സീതി തങ്ങളെ പോലെ ഇത്രയും കുറച്ച് പൈസവാങ്ങി നിയമനം നടത്തിയവര്‍ വേറെയുണ്ടാവില്ല. അവസാന കാലം വരെ അങ്ങിനെയായിരുന്നു. ഒരുരൂപോലും വാങ്ങാതെ നിയമനം കൊടുത്തവരും ഇവിടയുണ്ട്. ഒരു സ്വകാര്യ സ്കൂളിന് കെട്ടിടം പണിയാന്‍ നിയമനത്തിന് പണം വാങ്ങാതെ പറ്റില്ല എന്നത് നമുക്കറിയാവുന്ന കാര്യമാണ്. എന്നിട്ടും വളരെ കുറച്ചേ അന്ന് വാങ്ങിയിരുന്നുള്ളു. അതിന്റെ കുറവ് നികത്തിയത് നാട്ടുകാര്‍ തന്നെയാണ്. വിദേശത്തുള്ളവര്‍ പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.  അബ്ദുറഹ്മാന്‍ മാഷ് പലരെയും കണ്ട്, വിഭവങ്ങള്‍ ശേഖരിച്ചു. തെങ്ങും മറ്റും മുറിച്ചു. മണലും സമിന്റും ഒക്ക തെന്നിരുന്നു. നാട്ടുകാരുടെ ആ പിന്തുണയാണ് അവിടെ പ്രവര്‍ത്തിക്കാന്‍ നമുക്കൊക്കെ പ്രചോദനമായിത്തീര്‍ന്നത്.

10. സ്കൂളിനെതിരെ എതിര്‍പുകള്‍ ഉണ്ടായിട്ടുണ്ടോ?

അങ്ങിനെ എതിര്‍പുണ്ടായിട്ടില്ല. നാട്ടുകാര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. അത് പി ടി എ മീറ്റിങ് ഒക്കെ വിളിക്കുന്പോള്‍ പ്രകടമായിരുന്നു. ഒന്നുരണ്ട് മണിക്കൂറൊക്കെ സ്കൂളിന്റെ കാര്യം സംസാരിക്കുന്പോഴും പിടിഎ കമ്മിറ്റി ഉണ്ടാക്കുന്പോഴും ഒക്കെ വളരെ സൌഹാര്‍ദപരമായിരുന്നു നാട്ടുകാരുടെ സമീപനം. രാഷ്ട്രീയമായിട്ടുപോലും പ്രകടമായ എതിര്‍പ് ഉണ്ടായില്ല. തങ്ങളും ആ കാര്യത്തില്‍ നല്ല സമീപനമായിരുന്നു സ്വീകരിച്ചത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിച്ചത്. പാര്‍ട്ടി അനുവദിച്ച സ്കൂള്‍ എന്ന നിലപാട് എവിടെയും സ്വകീരിച്ചിട്ടില്ല.

11.  അക്കാലത്ത് സാമൂഹികമായും ഒരു പരിധി വരെ സാന്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഒരു പ്രദേശത്ത് വരുന്ന സ്കൂളായിരുന്നല്ലോ ഇത്. എന്നിട്ടും കുട്ടികള്‍ പഠിക്കാനെത്തിയിരുന്നോ? കുട്ടികളുടെ എണ്ണവും ദിനംപ്രതിയുള്ള ഹാജരും ആദ്യ ബാച്ചുകളില്‍ എങ്ങിനെയായിരുന്നു?

വളരെ പ്രസക്തമായ ചോദ്യമാണിത്. വളരെ പിന്നാക്കമായ പ്രദേശമായിരുന്നു. ആ പ്രദേശത്തെ കുറിച്ച് നല്ല അറിവുണ്ടാക്കാനായിരുന്നു അന്ന് ഞാന്‍ വീടുകള്‍ കയറിയിറങ്ങി നടന്നത്. അതും ഉപ്പാടെ ഉപദേശമായിരുന്നു. കുട്ടികളുടെ അവസ്ഥ അറിയാന്‍ അവരുടെ വീട്ടില്‍ പോയി അന്വേഷിക്കണം. പരീക്ഷക്ക് തോല്‍ക്കുന്നതും ഹാജര്‍ കുറയുന്നതുമൊക്കെ എന്തുകൊണ്ട് എന്ന് നേരിട്ട് അറിയണം. അതിന് വീടുമായി ബന്ധപ്പെടണം. അതൊരു വലിയ അനുഭവമായിരുന്നു. ഒരു പ്രധാന അധ്യാപകന്‍ ചെയ്യേമ്ട വലിയ കാര്യമാണ്. പ്രശ്മനുണ്ടാകുന്പോള്‍ അല്ല പോകേണ്ടത്. അല്ലാത്തപ്പോള്‍ പോയി, വീട്ടിലെ പരിതസ്ഥിതി മനസ്സിലാക്കണം. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് മോശമായാല്‍ അതിനൊരു കാരണം ഉണ്ടാകും. അതറിയാന്‍ വീട്ടില്‍ തന്നെ പോകണം. എന്നിട്ടും പലരെയും അറിയാതെ ശിക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നുതന്നെ അവരുടെ വീട്ടില്‍ പോയാല്‍ അത് തീരും. ശിക്ഷയുടെ ആഘാതം ഒരുദിവസത്തില്‍ കൂടുതല്‍ ഉണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. വീട്ടില്‍ പോകും, അതിന് പറ്റിയില്ലെങ്കില്‍ പിറ്റേന്ന് വിളിപ്പിച്ച് അതിന്റെ കാര്യകാരണം ബോധ്യപ്പെടുത്തും. അതുകൊണ്ട് തന്നെ പ്രകടമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ആ കാലത്ത് പാടൂരില കുട്ടികള്‍ വളരെ ദൂരെ പോയാണ് പഠിച്ചിരുന്നത്.  ദൂരെയുള്ള കുട്ടികള്‍ പിന്നീട് ഇവിടെ വന്ന് പഠിക്കാന്‍ തുടങ്ങി. ഇന്നത്തെ പോലെ ഫോണ്‍ ഒന്നുമില്ലല്ലോ? കുട്ടികള്‍ മുടങ്ങിയാല്‍ പ്രത്യേകിച്ച് പത്താം ക്ലാസ് കുട്ടികള്‍ മുടങ്ങിയാല്‍ ഉടന്‍ ഞാന്‍ വീട്ടില്‍ പോകും. വീട്ടില്‍നിന്ന് പുറപ്പെട്ട് സ്കൂളിലെത്താത്തവരൊക്കെ ഉമ്ടാകും. അതുകൊണ്ടൊക്കെ കുട്ടികള്‍ വര്‍ധിക്കുകയാണ് ചെയ്തത്. എട്ടാം ക്ലാസിലേക്ക് പ്രവേശനം കൊടുക്കാന്‍ പ്രവേശന പരീക്ഷ നടത്തേണ്ടിവന്നിട്ടുണ്ട്. രണ്ട് വര്‍ഷം അത് ചെയ്തു. നാട്ടുകാരായ കുട്ടികളുടെ പ്രവേശനത്തെ തന്നെ അത് ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് അത് നിര്‍ത്തിയത്. 400ല്‍ അധികം കുട്ടികള്‍ പ്രവേശനം നേടിയ വര്‍ഷങ്ങളുണ്ടായിട്ടുണ്ട്.

12.  ആദ്യ കാലത്തെ പരീക്ഷാ ഫലങ്ങള്‍ എങ്ങിനെയായിരുന്നു? ആദ്യ ബാച്ചിന്റെ ഫലം?
ആദ്യബാച്ച് 1982 ല്‍ ആയിരുന്നു. അവരുടെ പരീക്ഷാഫലം തന്നെ ആഹ്ലാദകരമായിരുന്നു. സ്കൂളില്‍ തുടരണം എന്ന് എന്നെ തോന്നിപ്പിച്ച ഫലമായിരുന്നു അത്. അന്ന് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിജയം നേടിയ ആദ്യ നാല് സ്കൂളുകളിലൊന്നായി അന്ന്. ഹെഡ്മാസ്റ്റേഴ്സ് കോണ്‍ഫറന്‍സിലൊക്കെ ഇത് വലിയ ചര്‍ച്ചയായി. നമ്മുടെ ഒപ്പം അനുവദിക്കപ്പെട്ട കേച്ചേരി, ഒരുമനയൂര്‍ സ്കൂളുകള്‍ക്ക് അത്രമികച്ച വിജയം നേടാനായില്ല. 181 കുട്ടികളുണ്ടായിട്ടും 86 ശതമാനമായിരുന്നു വിജയം. സമീപ സ്കൂളുകളൊക്കെ 20- 30 ശതമാനമാണ്. കോണ്‍വെന്റ് സ്കൂളില്‍ 63 ശതമാനമായിരുന്നു. അക്കാലത്ത് സംസ്ഥാന വിജയം 33 ശതമാനമാണ്. ഇന്ന് സംസ്ഥാന വിജയം 98 ശതമാനമൊക്കെ ആയപ്പോഴാണ് നമ്മള്‍ നൂറ് ശതമാനം വിജയത്തിലേക്ക് ഒക്കെ എത്തുന്നത്. അന്നത്തെ കുട്ടികളാകട്ടെ സാമൂഹികമായി പിന്നാക്കമായ ഒരു പ്രദേശത്തുനിന്ന് വരുന്നവരായിരുന്നു. ജനുവരി മുതല്‍ അധ്യാപകര്‍ നിരന്തരമായി പിന്തുടര്‍ന്ന് നടത്തിയ അധ്വാനമാണ് ഈ വിജയത്തിന് കാരണമായത്. ഒരു കൊല്ലം മാത്രമാണ് ഫലം അല്‍പം കുറഞ്ഞത്. 1988ല്‍ വിജയം 96 ശതമാനം വരെ എത്തി. ആദ്യമായി മിക്സ്ഡ് ക്ലാസ് കൊണ്ടുവന്ന വര്‍ഷം കൂടിയായിരുന്നു അത്. മിക്സ്ഡ് ആക്കിയാല്‍ കുട്ടികള്‍ മോശമാകുമെന്ന ആശങ്കയും എതിര്‍പും ഒക്കെ നിലനില്‍ക്കെയാണ് ആ പരീക്ഷണം നടത്തിയത്. നല്ല ഫലം കിട്ടിയതും അത്തരം വര്‍ഷങ്ങളിലാണ്. ഇന്നത്തെ പോലുള്ള പ്രശ്നങ്ങളും അന്നുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. വിരമിക്കുന്ന വര്‍ഷം 320 കുട്ടികള്‍ എഴുതിയിരുന്നു എന്നാണോര്‍മ. അന്നും 87 ശതമാനം വിജയം ഉണ്ടായിട്ടുണ്ട്. പരീക്ഷാ ഫലം തന്നെയാണ് എനിക്ക് ഏറ്റവും പ്രചോദനമായിരുന്നത്.

അന്ന് ഫലമറിയാന്‍ പത്രത്തില്‍ വരണം. അല്ലങ്കില്‍ തിരുവനന്തപുരത്ത് പോയി വാങ്ങി കൊണ്ടുവരണം. ആദ്യഫലം വരുന്ന ദിവസം കുറച്ച് കുട്ടികളേ സ്കൂളില്‍ വന്നിരുന്നുള്ളു. ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. പൂജ്യം എന്നും പുതിയ ചന്തപ്പുരയിലേക്ക് സ്വാഗതം എന്നും എഴുതിയ ബോര്‍ഡ് വരെ സ്കൂളിന് പുറത്ത് അന്ന് ചിലര്‍ സ്ഥാപിച്ചിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ആ ബോര്‍ഡിന് മുന്നില്‍ പോയി ആഹ്ലാദം പ്രകടിപ്പിച്ച് ആ ബോര്‍ഡ് തിരുത്തി എഴുതിയത് ഇപ്പോഴും ഓര്‍മയിലുണ്ട്. ഈ ഫലം ഉണ്ടാക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുംടെയും നാട്ടുകാരുടെയും പങ്ക് വലുതായിരുന്നു. അനുസരണയുള്ള കുട്ടികളുടെ പങ്കാണ് അതില്‍ ഏറ്റവും വലിയ ഘടകം. പഠനം നിര്‍ത്തിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പലരെയും വീട്ടില്‍ പോയി കൊണ്ടുവന്നതാണ്. അതിന് ശേഷമാണ് പാടൂരിലെ കുട്ടികള്‍ പൂര്‍ണമായി ഈ സ്കൂളിലേക്ക് എത്തിയത്. അതുവരെ മറ്റ് സ്കൂളുകളിലേക്ക് പോകുകയാരുന്നു പതിവ്.

13. ഉയര്‍ന്ന വിജയ ശതമാനം ലഭിക്കുക എന്നത് വളരെ പ്രയാസകരമായിരുന്ന കാലത്ത് വലിയ നേട്ടം ഉണ്ടാക്കിയത് എങ്ങിനെയാണ്? എങ്ങിനെയായിരുന്നു പ്രവര്‍ത്തന രീതകിള്‍?
പത്താം ക്ലാസുകാര്‍ക്ക് തുടക്കം മുതല്‍ സ്പെഷല്‍ ക്ലാസുകള്‍ വച്ചിരുന്നു. അത് പാടൂര്‍ സ്കൂളിലെ മാത്രം ഒരു പ്രവര്‍ത്തന രീതിയായിരുന്നു അന്ന്. രാവിലെ മുതല്‍ ടീച്ചര്‍മാര്‍ വരും. മര്യാദക്ക് ബസ് പോലും ഇല്ലാതിരുന്ന സമയത്തും ടീച്ചര്‍മാര്‍ മുല്ലശ്ശേരി മുതല്‍ നടന്ന് വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.  ഒരു ശനിയാഴ്ച പോലും വീട്ടിലിരിക്കാത്ത അധ്യാപകരുണ്ട്. ഒട്ടും അവധിയെടുക്കാത്തവര്‍ വരെയുണ്ട്. എല്ലാവരും വലയി പങ്ക് വഹിച്ചവരാണ് എന്നതിനാല്‍ ആരുടെയും പേര് പറയുന്നില്ല.

റിസല്‍ട്ട് തന്നെയാണ് ഏത് സ്കൂളിന്റെയും നട്ടെല്ല്. എന്ത് കുറവുണ്ടെങ്കിലും പഠനമികവ് തന്നെയാണ് ഏറ്റവും വലുത്. പാഠ്യേതര രംഗത്തെ മികവിന് പോലും അത്രയെത്താന്‍ കഴിയില്ല. ഇതും ഉപ്പാടെ ഉപദേശമായിരുന്നു.  

14.  കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും അവരുടെ വീടുകളെയും അറിയുന്ന അധ്യാപകനായിരുന്നുവല്ലോ? ആ പ്രവര്‍ത്തന രീതിയെ പറ്റി, അതിന്റെ ഫലപ്രാപ്തിയെ പറ്റി മാഷ് പറഞ്ഞു. എങ്ങിനെയാണ് ഇത്തരമൊരു സൌഹൃദ പദ്ധതിയാക്കി അധ്യാപനത്തെ വികസിപ്പിച്ചത്?
ഉത്തരം: എന്റെ അധ്യാപന ജീവിതത്തില്‍ ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം ഇതുതന്നെയായിരുന്നു. കുട്ടികളെയും അവരുടെ വീട്ടുകാരെയും അറിഞ്ഞ് പഠിപ്പിച്ചു എന്നത്. സ്വയമുണ്ടാക്കിയ രീതി തന്നെയാണ് ഇത്. ഒരു അധ്യാപകന്‍ സ്വന്തമായി അജണ്ടയുണ്ടാക്കണം എന്ന് പഠിപ്പിച്ചത് എന്റെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അനന്തമൂര്‍ത്തി സാറായിരുന്നു.  നിങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കാണാന്‍ കാത്തിരിക്കേണ്ടവരല്ല. അത് കാത്തിരുന്ന് നിങ്ങള്‍ ചെയ്യേണ്ടത് വൈകിപ്പിക്കരുത്. യുവര്‍ ഓണ്‍ ടൈം ടേബിള്‍ എന്നാണ് സാറ് പറയുക. ഇത് പ്രാവര്‍ത്തികമാക്കി. മിക്കവാറും രാത്രി വൈകിയാണ് വീട്ടില്‍ എത്തുക. ഓരോ ദിവസവും നാളത്തേക്ക് പുതിയ പദ്ധതികള്‍ ആലോചിക്കും. കുട്ടികളുടെ വീടുമായി ആത്മബന്ധമുണ്ടാക്കുന്നത് അങ്ങിനെയാണ്.
ഇന്ന് ഇല്ലാത്ത കാര്യവുമാണത്. ഇപ്പോള്‍ ഇത് തീരെയില്ലാതായി. അധ്യാപകര്‍ കുട്ടികളെ കൈയ്യൊഴിയുകയാണ്. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കണം. എന്നാല്‍ അവരില്‍ മാറ്റമുണ്ടാക്കാന്‍ അവരുടെ വീട്ടില്‍ പോകണ. കൂടുതല്‍ സൌഹൃദം ഉണ്ടാക്കണം. ഒരു സൌഹൃദ പദ്ധതി തന്നെയായിരുന്നു അത് . അധ്യാപക ജീവിതം വിജയകരമായത് അതുകൊണ്ട് മാത്രമാണ്. അധ്യാപക ജീവിതം ഇത്രക്ക് സന്പന്നമായതും അതുകൊണ്ടാണ്.

15. കലാ, കായിക രംഗത്ത് വലിയ നേട്ടം സ്കൂള്‍ നടത്തിയിട്ടുണ്ട്. എന്തൊക്കെയായിരുന്നു അക്കാലത്തെ പരിപാടികള്‍?
കുതിച്ചുചാട്ടം നടത്തിയെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍
കലാകായിക രംഗത്ത് കുട്ടികളുടെ താത്പര്യം  കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരിമിത സൌകര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിന് വലിയ സാന്പത്തിക ചിലവും ഉണ്ടായിരുന്നു. അത്രക്ക താങ്ങാവുന്ന അവസ്ഥയും അന്ന് സ്കൂളിന് ഉണ്ടായിരുന്നില്ല. നേട്ടങ്ങളുണ്ടാക്കിയതിന്റെ ക്രഡിറ്റ് മുഴുവന്‍ കുട്ടികള്‍ക്ക് ആണ്. അവരുടെ കഴിവുകള്‍ക്കാണ്. നമ്മള്‍ അവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.

16. എന്നാല്‍ ഈ രംഗത്തൊന്നും വലിയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശം ബാക്കിനില്‍ക്കുന്നില്ലെ?

ഈ വിമര്‍ശനം ശരിയാകാം. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്ക് വേറെ ഒരു കാഴ്ചപ്പാടുകൂടിയുണ്ട്. കലാകായിക മികവിന് വേണ്ടി  ഒരുപാട് കഷ്ടപ്പെടേണ്ടിവന്നാലും  നേട്ടങ്ങള്‍ ഒന്നോ രണ്ടോ പേരിലൊതുങ്ങും, അതില് അധ്യാപകര്‍ക്ക് റോള്‍ പരമിതമാണ്. കുട്ടികളുടെ പ്രാഗത്ഭ്യവും പ്രതിഭയുമാണ് പ്രധാനം. വലിയ പേരും പെരുമയും കിട്ടിയേക്കാം. എന്നാല്‍ പ്രധാന അധ്യാപകനെ സംബന്ധിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും സാമൂഹികവും സാസംകാരികവുമായ വളര്‍ച്ചയാണ് അതിലേറം പ്രധാനം. നമ്മുടെ ശ്രദ്ധ അവിടെ കേന്ദ്രീകരിച്ചില്ലെങ്കില്‍ പരാജയമാകും ഫലം, കായിക രംഗത്ത് നേട്ടമുണ്ടാക്കിയിട്ടും പഠന മികവില്ലാതെ, അച്ചടക്കമില്ലാതെ വന്നാല്‍ അത് ഫലം ചെയ്യില്ല. നല്ല കുട്ടികളെ വാര്‍ത്തെടുക്കുക എന്നതിലായിരുന്നു ഊന്നല്‍. ഈ വിമര്‍ശനം അന്നുമുണ്ടായിരുന്നു.  നമ്മുടെ പരിമിതികളും അതിലൊരു ഘടകമായിരുന്നു. സ്കൂളിന് മേല്‍വിലാസം ഉണ്ടാക്കുന്ന തരത്തിലുള്ള താരങ്ങളുണ്ടായില്ല എന്നത് ശരിയാണ്. എന്നാല്‍ കലാ-കായിക ശേഷിയുള്ളവരെയന്നും ശ്രദ്ധിക്കാതെ വിട്ടിട്ടില്ല.

17. പഠന പാഠ്യേതര മേഖലകളിലെല്ലാം മികച്ചുനിന്ന ഒരു കാലം ഏത് സ്കൂളിനും ഉണ്ടാകും. നമ്മുടെ സ്കൂളിന്റെ പ്രതാപ കാലം ഏതായിരുന്നു? എങ്ങിനെയാണ് ആ ഒരു നിലയിലേക്ക് വളര്‍ന്നത്?
ഏതാണ്ടൊരു 1986 മുതല്‍ 2000 ഒക്കെ വരെ അത്തരമ1രു കാലമായിരുന്നു എന്ന് പറയാം. ഈ കാലഘട്ടത്തില്‍ ഓരോകൊല്ലവും അത്യധികം മികച്ചതായിരുന്നു. 96 ശതമാനം വരെ വിജയം വരിച്ച കാലമുണ്ടായിരുന്നു. ആ കൊല്ലം സംസ്ഥാന വിജയം 42 ശതമാനം മാത്രമാണ്. യുവജനോത്സവങ്ങളിലെ സാന്നിധ്യം. മാപ്പിളകലകളില്‍ എവിടെച്ചെന്നാലും പാടൂരിന്റെ പേര് കേട്ട കാലമുണ്ടായിരുന്നു. ഒരു രൂപ പോലും കുട്ടികളില്‍നിന്ന്  പിരിക്കാതെ പരിമിതമായ സൌകര്യങ്ങളോടെയാണ് അതൊക്കെ ചെയ്തത്. അന്ന് കിട്ടാത്ത നേട്ടങ്ങള്‍ എനിക്ക് ശേഷവും സ്കൂളിന് ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെയും കുട്ടികളുടെയും പങ്ക് തന്നെയാണ് അതില്‍ പ്രധാനം.  

18. പിന്നീട് അതില്‍ ഇടിവ് സംഭവിച്ചോ? എങ്ങിനെയാണ് അത് സംഭവിച്ചത്? കുട്ടികളുടെ എണ്ണത്തില്‍ വരെ കുറവുണ്ടായി?

ഇടിവ് സംഭവിച്ചോ എന്ന് ചോദിച്ചാല്‍,  പിന്നില്‍ നില്‍ക്കുന്ന സ്കൂളുകള്‍ കയറിവരുന്പോള്‍ നമ്മള്‍ കുറച്ച് പിന്നിലേക്ക് പോകുമല്ലോ? സാന്പത്തിക പരാധീനത ഉണ്ടായിരുന്നു. പലതും ചെയ്യാനാകാത്തതിന്റെ കാരണം അതായിരുന്നു. മാനേജ്മെന്റിന്റെ സാന്പത്തിക പിരമിതിയും കാരണമായിട്ടുണ്ട്. അധ്യാപകരുടെ സമീപനം കൊണ്ടല്ല അതുണ്ടായിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നില്ല.  ഞാന്‍ പോരുന്പോള്‍ 27 ഡിവിഷന്‍ വരെയുണ്ടായിരുന്നു. അതിന് ശേഷമാകാം പ്രവേശനം കുറഞ്ഞത്. അതും ഞാന്‍ പോന്നത് കൊണ്ടുണ്ടായ കുറവല്ല. എല്ലാ സ്ഥാപനങ്ങള്‍ക്കും അത് സംഭവിക്കാം. ബിസിനസ് പോലെ തന്നെയാണല്ലോ ഇതും. ചെറിയ ശ്രദ്ധക്കുറവുണ്ടായാല്‍ തളര്‍ച്ച സംഭവിക്കാം. അത് സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റം കാണുന്നുണ്ട്. മാനേജ്മെന്റ് മാറി. സാന്പത്തികമായി മെച്ചപ്പെട്ടു. പണ്ടത്തെപ്പോലെ തേക്കാത്ത ചുമരും ജനലുമൊന്നുമല്ല ഇന്നുള്ളത്. അന്ന് സ്കൂളിന് സുരക്ഷപോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു.

19. വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകും. നല്ലതും മോശവുമായ അനുഭവങ്ങള്‍. അങ്ങിനെ പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്നതേതാണ്?

അനുഭവങ്ങള്‍ ഒരുപാടുണ്ട്. മറക്കാനാകാത്ത തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായിട്ടില്ല. ആകെ മനസില്‍ തങ്ങിനില്‍ക്കുന്നത് ഒരു കുട്ടിയുമായുണ്ടായ പ്രശ്നമാണ്. സ്കൂളില്‍ വാര്‍ത്ത വായിക്കുന്നതിനിടെ ഒരുദിവസം ഒരുകുട്ടി ഒരു നോട്ടീസ് വായിച്ചു. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നോട്ടീസായിരുന്നു. ആ കുട്ടി തെറ്റ് ഏറ്റുപറഞ്ഞു. പക്ഷെ വിവാദം തീര്‍ന്നില്ല.  രണ്ട് മൂന്ന് മാസം വലിയ വിവാദമായിരുന്നു. ദിവസവും നോട്ടീസുകളിറങ്ങി. അതിന് മറുപടി നോട്ടീസുകളും ഇറങ്ങി. ഇതിനോടൊന്നും പ്രതികരിക്കരുത് എന്നായിരുന്നു നാട്ടുകാരുടെ ഉപദേശം. താനെ കെട്ടടങ്ങും, നിശ്ശബ്ദനായി ഇരിക്കൂ എന്നായിരുന്നു സീതിതങ്ങളും പറഞ്ഞത്. അത് വലിയ പാഠമായിരുന്നു. നോട്ടീസുകള്‍ ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ കൊല്ലം അവസാനം എല്ലാം കൂടി കത്തിച്ചുകളഞ്ഞു.

സ്കൂളിന് നല്ല റിസല്‍ട്ട് ഉണ്ടാകുന്നതിനെക്കുറിച്ച് ചില ആക്ഷേപങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അത് രാഷ്ട്രീയമായിരുന്നു. മാനേജര്‍ മുസ്‍ലിം ലീഗ് നേതാവായതിനാലാണ് വലിയ വിജയശതമാനം ഉണ്ടാകുന്നത് എന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പോയി ഉണ്ടാക്കുകയാണെന്ന് വരെ പറഞ്ഞിരുന്നു. കോപ്പിയടിക്കാന്‍ സഹായിച്ചാണ് ഉയര്‍ന്ന ഫലമുണ്ടാക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. വലിയ വിഷമമം ഉണ്ടാക്കിയ ആരോപണമായിരുന്നു ഇതൊക്കെ. ഇത്രയേറെ അധ്വാനിച്ചിട്ടും ഇങ്ങിനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നായിരുന്നു വിഷമം. അതൊന്നും ഇപ്പോള്‍ ഒരു വിഷമവുമുണ്ടാക്കുന്നില്ല. അത്ര ചെറിയ സംഭവങ്ങളായിരുന്നു. വലിയ പിഴവ് പറ്റിയെന്ന് തോന്നുന്ന ഒരു അനുഭവവും ഉണ്ടായിട്ടില്ല. സ്വാഭാവികമായ ചില വീഴ്ചകളൊക്കെ സംഭവിച്ചിരിക്കാം. അതിലപ്പുറം ഒന്നുമുണ്ടായിട്ടില്ല.

20. അവസാനകാലത്ത് മാനേജ്മെന്റ് മാറ്റവും മറ്റും വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോ?

സങ്കീര്‍ണതകള്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ചില പ്രയാസങ്ങളൊക്കെ അതുണ്ടാക്കിയിട്ടുണ്ട് എന്നറിയാം. എന്റെ വിരമിക്കല്‍ കാലത്തായിരുന്നതിനാല്‍ ഞാനതിലേക്ക് വല്ലാതെ ഇറങ്ങിപ്പോയില്ല. പലപ്പോഴും നിശ്ശബ്ദനായി ഇരുന്നു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോവെന്ന് മറ്റുള്ളവര്‍ വിലയിരുത്തട്ടെ. ഒരുവിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്വാഭാവികമായി സംഭവിക്കാവുന്നത് എന്ന് മാത്രം ചിന്തിക്കുന്നതാകും കുറേക്കൂടി നല്ലത്.

21. അക്കാലത്ത് ചില വിവാദങ്ങള്‍ മാഷും നേരിട്ടിരുന്നല്ലോ? തനിക്ക് ശേഷം പ്രളയം എന്ന നിലപാടായിരുന്നു മാഷ് സ്വീകരിച്ചതെന്നും ആരോപണമുണ്ടായിരുന്നു. അതില്‍ വസ്തുതയുണ്ടോ?

അതിനോട് ഇപ്പോള്‍ വിമര്‍ശനാത്മകമായി പ്രതികരിക്കേണ്ട. തനിക്ക് ശേഷം പ്രളയം എന്ന നിലപാട് ഒരു അധ്യാപകന് ഒരിക്കലും സ്വീകരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് എനിക്ക് കഴിയില്ല. കാരണം 27 വര്‍ഷം ഹൃദയത്തോട് ചേര്‍ത്തുവച്ച സ്ഥാപനമാണ്. അത് എന്നും നന്നായിക്കാണണമെന്ന മനസ്സാണ് അന്നുമിന്നും. ഇന്ന് ഭൌതികമായി സ്കൂള്‍ ഉയര്‍ന്നുകാണുന്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്. ഇപ്പോഴും ഞാനവിടെ പല പരിപാടികള്‍ക്കും പോകുന്നുണ്ട്. ഈ സന്തോഷവും അവിടെ പങ്കുവക്കാറുണ്ട്. പിന്നെ വിമര്‍ശനങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെ പോകാറില്ല.

22. ആകെ സര്‍വീസ് കാലമെടുത്താല്‍ സംതൃപ്തനാണോ?

വളരെ വളരെ സതൃപ്തനാണ്. ഇന്നും ഞാന്‍ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നത് പാടൂരിലെ പ്രധാനാധ്യാപകന്‍ എന്ന നിലയിലാണ്. ഇപ്പോള്‍ ഓരോ ബാച്ചും ഒരുമിച്ചുകൂടുന്നു. പലതരം ചാരിറ്റി ചെയ്യുന്നു. ഇത്രയേറെ ചാരിറ്റി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് വേറെയുണ്ടോ എന്ന് സംശയമാണ്. ഇതൊക്കെ അവര്‍ക്ക് സ്കൂളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ മൂല്യബോധമാണ്. പിന്നെ, സാധാരണ പ്രധാനാധ്യാപകര്‍ എവിടെയും ക്ലാസ് എടുക്കാറില്ല. എന്നാല്‍ ഞാന്‍ എല്ലാ ബാച്ചിലും ക്ലാസെടുത്തിരുന്നു. കുട്ടികളുമായി നല്ല ബന്ധമുണ്ടായതിന്റെ കാരണവും അതാകാം. സഹപ്രവര്‍ത്തകരുടെ പിന്തുണയും അടുപ്പവും എടുത്ത് പറയണം. വ്യത്യസ്ത വീക്ഷണങ്ങളുള്ളവരായിട്ടും ഒരു കുടുംബം പോലെ കഴിഞ്ഞു. അതൊക്കെ സന്തോഷകരമായ അനുഭവമാണ്. സ്കൂളിന്റെ വിജയത്തിന് കാരണമായിട്ടുമുണ്ട്.

23.  വിരമിച്ച ശേഷം പുറത്തുനിന്ന് സ്കൂളിനെ നോക്കിക്കാണുന്പോള്‍ എന്തുതോന്നുന്നു?

വളരെ വളരെ സന്തോഷം. നമ്മള്‍ വെള്ളവും വളവുമിട്ട് വളര്‍ത്തിയ സ്ഥാപനം പൂത്ത് തളിര്‍ത്ത് കായ്ച്ച് നില്‍ക്കുന്നത് കാണുന്പോള്‍ വളരെ സന്തോഷമുണ്ട്. ആ സന്തോഷവും ഇവിടെ പങ്കുവക്കട്ടെ.

24. ഈ അഭിമുഖത്തിലെ ഏറെക്കുറെ എല്ലാ ചോദ്യങ്ങളുടെ ഉത്തരത്തിലും ഉപ്പയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് മാഷെ വഴികാട്ടിയായത് എന്ന് ആവര്‍ത്തിച്ച് പറ‍യുന്നുണ്ട്. ഉപ്പയുടെ പേരെന്താണ്? ആരായിരുന്നു?  

കുഞ്ഞിമോന്‍ മാസ്റ്റര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആദ്യകാലത്തെ അധ്യാപകനായിരുന്നതിനാല്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. എന്നാല്‍ വളരെ നല്ല അധ്യാപകനായിരുന്നു. ഒരുപാട് അനുഭവങ്ങളുള്ള അധ്യാപകനായിരുന്നു. വെങ്കിടങ്ങ് മുപ്പട്ടിത്തറയിലായിരുന്നു വീട്. ഏനാമാവ് സ്കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഉപ്പതന്നെയായിരുന്നു എന്റെ വഴികാട്ടി.  മൈസൂരിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ നാല് സ്ഥലത്ത് ജോലി കിട്ടി. ബാബാ ആറ്റമിക് റിസര്‍ച്ച് സെന്ററിലടക്കം. അതില്‍ എന്റെ അവസാന ഓപ്ഷനായിരുന്നു കേന്ദ്രീയ വിദ്യാലയം. ആറ്റമിക് സെന്ററില്‍ അന്ന് കയറിയിരുന്നെങ്കില്‍ എ പി ജെ കലാമിനൊപ്പം ജോലി ചെയ്യാമായിരുന്നു എന്നൊക്കെ ഞാന്‍ ഉപ്പാട് പറയുമായിരുന്നു. അധ്യാപക ജീവിതത്തിന്റെ മധുരം വരാനിരിക്കുന്നതേയുള്ളു എന്നാണ് അന്നും ഉപ്പ പറഞ്ഞ മറുപടി. ആ വാക്കുകള്‍ എത്ര ശരിയായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു.

(പാടൂര്‍ എ ഐ എച്ച് എസ് എസ് നാല്‍പതാം വാര്‍ഷിക സുവനീര്‍ - 2020)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...