Sunday, April 19, 2020

കൊറോണകേറാ തുരുത്തുകള്‍

ടുവാലു ദ്വീപ് സമൂഹത്തിലെ ഒരു പ്രദേശം- ഗൂഗ്ള്‍ ചിത്രം

 രാജ്യങ്ങള്‍

  • ടുവാലു.  സമോവ. ടോങ്ക. ലസോതോ
  • കിരിബാസ്. കൊമോറോസ്. നഊറു. 
  • പലാവു. വനുവാറ്റു. മൈക്രൊനേഷ്യ. 
  • മാര്‍ഷല്‍ ഐലന്റ്സ്. സോളമന്‍ ഐലന്റ്സ്.


ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡെന്ന മഹാമാരിക്ക്  മുന്നില്‍ മനുഷ്യരെല്ലാം അടിയറവ് പറഞ്ഞുകഴിഞ്ഞു. കരയും കടലും ആകാശവുമെല്ലാം അടച്ചുകെട്ടിയിട്ടും എല്ലാ വന്‍കരകളിലും കൊറോണ വൈറസ് നിശ്ശബ്ദം നടന്നെത്തിയിരിക്കുന്നു. മരണമായും മഹാമാരിയായും അത് ചുടലനൃത്തം ചവിട്ടുകയാണ്. ലോകമാകെ ചാന്പലാക്കാന്‍ ശേഷിയുള്ള ആയുധപ്പുരകളുടെ കാവലുണ്ടെന്ന് വീരസ്യം പറഞ്ഞിരുന്നവര്‍പോലും  നെഞ്ചില്‍ തീപിടിച്ച് പരക്കംപായുന്നു. വാക്ക് മുട്ടിയവരുടെ നിസ്സാഹയമായ നിലവിളികളും രക്ഷാവഴികളടഞ്ഞവരുടെ നിരാശാഭരിതമായ നെടുവീര്‍പുകളും മരണമുറച്ചവരുടെ നിശ്ശബ്ദതയുമെല്ലാം ഇഴചേര്‍ന്ന് രൂപപ്പെട്ട ഭയത്തിന്റെ കരിന്പടത്തില്‍ പൊതിഞ്ഞ ഒരു സെമിത്തേരിയാണിന്ന് ലോകം. ഇത്തരമൊരു ലോകത്ത് ഇനിയും കോവിഡ് ആക്രമണത്തിനിരയാകാത്ത ഒരു രാജ്യമുണ്ടോ എന്ന ചോദ്യത്തിലെ അവിശ്വസനീയത ആരെയും വിസ്മയിപ്പിക്കും.

പക്ഷെ, അങ്ങനെയുമുണ്ട് രാജ്യങ്ങള്‍. ഒന്നല്ല, പന്ത്രണ്ട് രാജ്യം‍!! പേരുകേട്ട വന്പന്‍മാരെല്ലാം കീഴടങ്ങിയിട്ടും പിടിച്ചുനില്‍ക്കുന്നവര്‍. ഒരുപക്ഷെ കോവിഡ് വന്നില്ലായിരുന്നെങ്കില്‍ മലയാളികള്‍ അവരുടെ ജീവിതത്തിനിടെ പേരുപോലും കേള്‍ക്കാനിടയില്ലാത്ത രാജ്യങ്ങള്‍. ജനസംഖ്യ തീരെ കുറഞ്ഞ കൊച്ചുകൊച്ചു രാജ്യങ്ങളാണവ‍. ഇതുവരെ കോവിഡ് ബാധിച്ചില്ലെങ്കിലും ഇനി വൈറസ് വന്നുകയറില്ലെന്ന അമിതമായ ആത്മവിശ്വാസമൊന്നും ഇവര്‍ക്കില്ല. പലരും വന്പന്‍ രാജ്യങ്ങളെ വെല്ലുന്ന മുന്‍കരുതലുകളെടുത്തിട്ടുമുണ്ട്. എല്ലാവരും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ്. പരിമതിമായ ആരോഗ്യ അടിസ്ഥാന സൌകര്യവും ദരിദ്രമായ സാന്പത്തികാവസ്ഥയുമാണ് പല കുട്ടിരാജ്യങ്ങളിലുമുള്ളത്. ഇതില്‍ ഒന്നൊഴികെ എല്ലാ രാജ്യങ്ങളും ചിതറിക്കിടക്കുന്ന ചെറു ദ്വീപുകളുടെ സംഘാതമാണ്. വിദഗ്ധ ചികിത്സക്ക് വിദേശത്തെ ആശ്രയിക്കേണ്ടവര്‍. എന്നിട്ടും മറ്റെല്ലാ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് ഈ 12 കുഞ്ഞു രാഷ്ട്രങ്ങള്‍ ആത്മവിശ്വാസത്തോടെ കൊറോണയെ അകറ്റിനിര്‍ത്തുകയാണ്.

പുറം മനുഷ്യരെത്താത്ത മണ്ണ്

ഭൂവിസ്തൃതിയില്‍ ലോകത്തെ രണ്ടാമത്തെ ചെറു രാജ്യമാണ് നഊറു. ജനസംഖ്യ പതിനായിരം. രാജ്യത്താകെയുള്ളത് ഒരു ആശുപത്രി. വെന്റിലേറ്റര്‍ സൌകര്യമേയില്ല. ആരോഗ്യ വിദഗ്ധരും നന്നേ കുറവ്. കൊറോണയെങ്ങാനും വന്നാല്‍ പിന്നെ രക്ഷയില്ലെന്നര്‍ഥം. അതിനാല്‍ രാജ്യമൊന്നാകെ വൈറസ് പടികടക്കാതെ കാക്കുകയാണ്. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചും വിദേശങ്ങളില്‍നിന്ന് വരുന്ന നാട്ടുകാരെ കര്‍ശനമായ ഏകാന്തവാസത്തിനയച്ചും അവര്‍ ജാഗ്രതപാലിച്ചു. ഇതിപ്പോഴും തുടരുന്നുമുണ്ട്. സാന്പിളെടുത്താല്‍ പരിശോധനക്ക് ആസ്ത്രേലിയയില്‍ പോകണം. എങ്കിലും ഇതുവരെ എല്ലാം ഭദ്രം. 1968ല്‍ നിലവില്‍ വന്ന രാജ്യാണെങ്കിലും ഭൂമിയില്‍ ഏറ്റവും കുറവ് മനുഷ്യര്‍ പുറത്തുനിന്നെത്തുന്ന രാജ്യമാണിത്. ഒരുവര്‍ഷം ഇവിടെ വരുന്നത് ശരാശരി നൂറ് വിദേശ സന്ദര്‍ശകര്‍ മാത്രം. അതുകൊണ്ട് തന്നെ ഇനി രോഗം ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയും തീരെ കുറവ്.

പൊണ്ണത്തടിയോട് മുട്ടാനില്ല


കിങ്ഡം ഓഫ് ടോങ്കയാണ് കൊറോണക്ക് ബാലികേറാമലയായ മറ്റൊരു രാജ്യം. 748 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള രാജ്യം 169 ദ്വീപുകള്‍ ചേര്‍ന്നതാണ്. 1970ല്‍ സ്വതന്ത്രമായി. തുറമുഖങ്ങള്‍ അടച്ചും കര്‍ശനമായ യാത്രാവിലക്ക് ഏര്‍പെടുത്തിയും കോവിഡിനെ തടയാന്‍ നടത്തിയ നീക്കങ്ങള്‍ ഇവിടെ ഫലംകണ്ടു. കൊറോണയെ പുല്ലുപോലെ നേരിടുന്ന ടോങ്കക്കാര്‍ പക്ഷെ പൊണ്ണത്തടിയോട് മുട്ടാന്‍ നില്‍ക്കില്ല. ലോകാരോഗ്യ സംഘനയുടെ കണക്ക് പ്രകാരം രാജ്യത്തെ 60 ശതമാനം മനുഷ്യരും പൊണ്ണത്തടിയന്‍മാരാണ്. ലോകത്തില്‍ ഏറ്റവുമേറെ പൊണ്ണത്തടിയന്‍മാരുള്ള രാജ്യങ്ങളുടെ മുന്‍നിരിയിലുണ്ട് ടോങ്ക.

ഓര്‍മയിലുണ്ട് മഹാമാരി

ന്യൂസിലാന്റില്‍നിന്ന് സ്വാതന്ത്ര്യം നേടിയ നാല് ദ്വീപുകളുടെ കൂട്ടമാണ് സമൊവ എന്ന രാജ്യം. 1.95 ലക്ഷമാണ് ജനസംഖ്യ. സമൊവക്ക് പക്ഷെ പകര്‍ച്ചവ്യാധിയുടെ ഒരു ഭീകരചരിത്രമുണ്ട്. 1918 ല്‍ ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന പകര്‍ച്ചപ്പനിയില്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് മനുഷ്യര്‍ മരിച്ചിരുന്നു. ആ ഓര്‍മകള്‍കൂടിയുണ്ട്, അവരുടെ കോവിഡ് മുന്‍കരുതലുകളില്‍. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു എന്നൊരു വ്യാജ ഫേസ്ബുക്ക് പ്രചാരണമാണ് സമൊവയില്‍ ആദ്യമെത്തിയത്. ഒരു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വകുപ്പില്‍ ഇതിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മഹമാരിയുടെ ഓര്‍മയുള്ള നാട്ടില്‍ നടപടികള്‍ക്ക് ഒരിളവുമുണ്ടാകില്ലെന്നുറപ്പ്. കോവിഡ് രഹിത രാജ്യങ്ങളില്‍ താരതമ്യേന അല്‍പം മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ളത് ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രൊനേഷ്യയിലാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വര്‍ണാന്ധത ബാധിച്ചവരുള്ളത് ഈ രാജ്യത്തെ പോണ്‍പെ സ്റ്റേറ്റിലാണ്.

തെരഞ്ഞെടുപ്പില്‍ കലക്കും


പസിഫിക് ഓഷ്യനിലെ ദ്വീപ് രാജ്യങ്ങളിലൊന്ന് ടുവാലു. ജനസംഖ്യ 11,192 ആണെങ്കിലും രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലവിലുണ്ട്. 15 അംഗ പാര്‍ലമെന്റും. ഭരണഘടനയും നിയമ വ്യവസ്ഥയും ഭദ്രമായ രാജ്യത്ത് 2023ല്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും. കൊറോണ കയറാതെ രാജ്യത്തെ സംരക്ഷിച്ച പ്രധാനമന്ത്രിക്ക് അതൊരു ഭരണ നേട്ടമാകാതെ തരമില്ല. എന്നാല്‍ ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദവും കാര്‍ന്നുതിന്നുന്ന സമൂഹമാണ് ടുവാലു ജനത. എല്ലാ പൌരന്‍മാര്‍ക്കും ചികിത്സ സൌജന്യമാണെങ്കിലും മരണനിരക്ക് ഇത്തിരി ഉയര്‍ന്നതാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കാകട്ടെ 25/1000  ആണ്.

പുകവലിയാണ് പേടി

ഗില്‍ബേര്‍ട്ട് ഐലന്റ് രണ്ട്  രാജ്യങ്ങളായി പിരിഞ്ഞാണ് ടുവാലു പിറന്നത്. ഒപ്പം പിറന്നത് കിരിബാസ്. ടുവാലുവിനെപ്പോലെ തന്നെ കിരിബാസിലും കൊറോണക്ക് കയറാനായിട്ടില്ല. 32 ദ്വീപുകളടങ്ങിയതാണ് കിരിബാസ്. ആകെ ജനസംഖ്യ 1.10 ലക്ഷം. രാജ്യത്തെ 54 ശതമാനം ജനങ്ങളും പുകവലിക്കാരാണ്. പുകവലിക്കാര്‍ക്ക് കോവിഡ് വലിയ ഭീഷണിയാണെന്ന കഥകള്‍ ഇവിടെയുമുണ്ട്. അതിന്റെ പേടിയും. ഏതാണ്ട് 25 ഡോക്ടര്‍മാര്‍ മാത്രമുള്ള രാജ്യത്തെ, കൊറോണ വരാതെ സംരക്ഷിക്കല്‍ തന്നെയാണ് നല്ലത്.

കൊമോറോസിലെ ഒരു തീരം

ഡോക്ടര്‍മാരെ വേണം

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹ രാജ്യമാണ് ജസ്റുല്‍ ഖമര്‍. ഇംഗ്ലീഷില്‍ കൊമോറോസ് എന്നറിയപ്പെടുന്ന ഈ രാജ്യത്ത് ആകെ ജനം 8.55 ലക്ഷം. അതി ദരിദ്ര രാജ്യാണെങ്കിലും ആഘോഷത്തിന് ഇവിടെ ഒരുകുറവുമില്ല. അത്യാഡംബരപൂര്‍വം വിവാഹം നടത്തുന്നവര്‍ക്ക് മാത്രം ധരിക്കാന്‍ അനുമതിയുള്ള പ്രത്യേക രീതിയിലുള്ള ചില ദേശീയ വസ്ത്രങ്ങള്‍ വരെ ഇവിടെയുണ്ടത്രെ.  ലോക്ക്ഡൌണും ക്വാറന്റൈനും നടപ്പാക്കുന്ന കാര്യത്തിലും ജസ്റുല്‍ ഖമര്‍ ഇത്തിരി ആര്‍ഭാടത്തിലാണ്. അനിശ്ചിതകാലത്തേക്കാണ് ലോക്ക്ഡൌണ്‍. രാജ്യത്താകെയുള്ളത് 100-120 ഡോക്ടര്‍മാര്‍ മാത്രം. ആശുപത്രി സൌകര്യങ്ങളും പരിമിതം. അപ്പോള്‍ കല്യാണം പോലെത്തന്നെ ലോക്ക്ഡൌണും അല്‍പം അധികമാകുന്നതില്‍ തെറ്റില്ല.

ആണവ വികിരണത്തോളമില്ല വൈറസ്

കോവിഡ് സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്തിയ രണ്ട് രാജ്യങ്ങളാണ് പലാവുവും മാര്‍ഷല്‍ ഐലന്റ്സും. രണ്ടിടത്തും പരിശോധിച്ച കേസുകള്‍ നഗറ്റിവ് ആയി. 17,907 മനുഷ്യരാണ് ആകെ പലാവുവിലുള്ളത്. ഇന്ത്യയുടെ പ്രായമുള്ള ഈ രാജ്യം പക്ഷെ കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. ഒരാശുപത്രി മറ്റെല്ലാ രോഗ ചികിത്സകളും കുറച്ച് കോവിഡ് സാഹചര്യം നേരിടാന്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. 29 ദ്വീപുകളുണ്ടെങ്കിലും മാര്‍ഷല്‍ ഐലന്റില്‍ ആകെ ജനസംഖ്യ 58,000 മാത്രം. 1954ല്‍ അമേരിക്ക നടത്തിയ തെര്‍മോന്യൂക്ലിയര്‍ പരീക്ഷണത്തിന് വേദിയായ ദ്വീപാണിത്. അതിന്റെ വികിരണത്തിനിരയായവരുടെ പിന്‍തലമുറയാണ് ഈ ദ്വീപിലെ ഒരുവിഭാഗം. ആണവ പരീക്ഷണത്തിന്റെ ദുരിതം വേട്ടയാടുന്നവര്‍ക്ക് കോവിഡ് ഒരു വെല്ലുവിളിയേ ആകാനിടയില്ല!

വാര്‍ത്തകള്‍ക്ക് വിലക്ക്

80 ദ്വീപുകളിലായി കഴിയുന്ന രണ്ടുലക്ഷം മനുഷ്യരുടെ രാജ്യമാണ് വനുവാറ്റു എങ്കിലും ചൈനയില്‍ രോഗം വന്നപ്പോള്‍ തന്നെ അവര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. വ്യാജ പ്രചാരണം തടയാന്‍ വാര്‍ത്താ പ്രസിദ്ധീകരണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ദുരന്തനിവാരണ വിഭാഗമാണ് പ്രസിദ്ധീകരണാനുമതി നല്‍കുക. ഇതിനെതിരെ രാജ്യത്ത് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വനുവാറ്റു കഴിഞ്ഞ വര്‍ഷം സോളമന്‍ ഐലന്റില്‍നിന്ന് നഴ്സുമാരെ വാടകക്കെടുത്തിരുന്നു. സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ളവരാണ് സോളമന്‍ ഐലന്റിലെ ഒരുവിഭാഗം ജനങ്ങള്‍. 900ല്‍ അധികം ദ്വീപുകളിലായി 6.50 ലക്ഷംപേര്‍ വസിക്കുന്ന സോളമന്‍ ഐലന്റും ഇതുവരെ കോവിഡ് രഹിത രാജ്യമാണ്. വളരെ നേരത്തെ തുടങ്ങിയ ബോധവത്കരണ പരിപാടികളാണ് ഇവിടെ വിജയംകണ്ടത്.

ആഫ്രിക്കയിലെ ഐ.സി.യു

ദക്ഷിണാഫ്രിക്കയുടെ ഉള്ളില്‍ കുടുങ്ങിപ്പോയ ഒരു കൊച്ചു രാജ്യമാണ് ലസോതോ. 20 ലക്ഷം ജനങ്ങള്‍. ചുറ്റും ഒരൊറ്റ രാഷ്ട്രം അതിരിടുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളിലൊന്ന്. അടിക്കടിയുണ്ടാകുന്ന വരള്‍ച്ചയേക്കാള്‍ അവര്‍ക്ക് വലുതല്ല കോവിഡ്. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും രോഗാതുരതയാല്‍ ലോകത്തിന്റെ മരണ മുനന്പാണീ രാജ്യം. എച്ച് ഐ വി/എയിഡ്സ്  രോഗ ബാധയിലും ക്ഷയരോഗ ബാധയിലും ലോകത്തെ രണ്ടാംസ്ഥാനക്കാര്‍. മരണനിരക്കില്‍ ലസോതോക്ക് മുന്നിലുള്ളത് സൌത്ത് സുഡാന്‍ മാത്രം. ഇവിടെ കൊറോണ വന്നാല്‍ എളുപ്പം മടങ്ങില്ലെന്നര്‍ഥം. കോവിഡ് ബാധിച്ച് ഇതിനകം 25പേര്‍ മരിച്ചുകഴിഞ്ഞ ദക്ഷിണാഫ്രിക്കയോട് ഒട്ടിക്കിടക്കുന്പോഴും കണിശമായ നിയന്ത്രണങ്ങളേര്‍പെടുത്തിയാണ് ലസോതോയുടെ പ്രതിരോധം. 


വൈറസെത്തിയാല്‍ പിടിവിട്ടുപോകുമെന്നുറപ്പുള്ളവയാണ് ഈ പന്ത്രണ്ട് രാജ്യങ്ങളും. അത്രമേല്‍ ദുര്‍ബലമാണ് അവിടങ്ങളിലെ അടിസ്ഥാന സൌകര്യം. അതുകൊണ്ട് തന്നെ വൈറസിനെ അകറ്റിനിര്‍ത്തുക എന്നതുമാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക പോംവഴി. ഇവയില്‍ ഒന്നൊഴികെയെല്ലാ രാജ്യങ്ങളും ദ്വീപ് സമൂഹ രാഷ്ട്രങ്ങളാണ്. മഹാസമുദ്രങ്ങള്‍ക്കിടയില്‍ പ്രകൃതിതന്നെ ഒരുക്കിയ സ്വാഭാവികമായ ഐസൊലേഷനില്‍ ആജന്മം കഴിയുന്നവര്‍. അതും അവരുടെ കോവിഡ് പ്രതിരോധ രഹസ്യങ്ങളിലൊന്നാകാം. മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നതിന്റെ വേവലാതി ഈ കുഞ്ഞുരാജ്യങ്ങള്‍ക്ക് ഇപ്പോള്‍ സ്വകാര്യ അഹങ്കാരമാണ്. ആഗോളഗ്രാമമായി മാറിയ ലോകത്ത് ഇങ്ങിനെയും ചില തുരുത്തുകള്‍ സാംസ്കാരികമായും സാമൂഹികമായും അവശേഷിക്കുന്നുണ്ട് എന്നതും ആശ്ചര്യകരം തന്നെ.

(ഉത്തരകൊറിയ, തജിക്കിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളും കോവിഡ് ഇല്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.) 

(മാധ്യമം വാരാദ്യ പതിപ്പ്, 19-04-2020)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...