Saturday, April 18, 2020

കാസര്‍കോട്ടുകാര്‍ യുദ്ധം ചെയ്യേണ്ടത് ആരോട്?

  • കോവിഡ്     
  • കര്‍ണാടക   
  • കേരളം
തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച ലോ ഫ്ലോര്‍ ബസില്‍ പുറപ്പെട്ട ഒരുമെഡിക്കല്‍ സംഘത്തിന് കേരളത്തിന്റെ പല ഭാഗത്തും വലിയ സ്വീകരണങ്ങള്‍ നല്‍കിയത് വാര്‍ത്തയായിരുന്നു.  കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കാസര്‍കോട്ടേക്ക് പ്രത്യേക സേവനത്തിന് നിയോഗിക്കപ്പെട്ടവരായിരുന്നു ആ സംഘം. ലോക്ക്ഡൌണായതിനാല്‍ ഗതാഗത തടസ്സ സാധ്യതകള്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും വഴിയിലുടനീളം പൊലീസ് അവര്‍ക്ക് സുരക്ഷയും സുഗമമായ യാത്രാ സൌകര്യവും ഉറപ്പാക്കിക്കൊണ്ടിരുന്നു. സാധാരണ കേരളത്തിലുടനീളം ഇങ്ങനെ ഗതാഗതം നിയന്ത്രിച്ച് വണ്ടി കടത്തിവിടാന്‍ സൌകര്യം ഒരുക്കാറുള്ളത് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കൊ കൊച്ചിയിലേക്കോ പോകുന്ന ആംബുലന്‍സുകള്‍ക്കാണ്. അത്യാസന്ന നിലയില്‍ അടിയന്തര ചികിത്സ വേണ്ട രോഗിയുമായി മരണപ്പാച്ചില്‍ പായുന്ന ആംബുലന്‍സുകളായിരിക്കുമത്. ഒറ്റക്കൊറ്റക്കുള്ള രോഗികളെ തെക്കോട്ട് കൊണ്ടുപോകുന്ന പതിവിന് പകരം ഡോക്ടര്‍മാരെയും ആരോഗ്യ ജീവനക്കാരെയും കൂട്ടത്തോടെ വടക്കോട്ടേക്ക് കൊണ്ടുവരേണ്ടി വന്നുവെന്നതാണ് ഇത്തവണയുണ്ടായ വ്യത്യാസം. അതിന് കാരണം ഒരുനാടിനാകെ  പനിപിടിച്ചുവെന്നതുതന്നെ. വണ്ടി തെക്കോട്ടേക്കോടിയാലും വടക്കോട്ടേക്കോടിയാലും അതത് സമയത്തെ സര്‍ക്കാറുകള്‍ക്കും മാധ്യമങ്ങള്‍ക്കും അതൊരു ആഘോഷമാണ്. ഈ ആഘോഷത്തിനപ്പുറം കാസര്‍കോടുകാരുട മരണപ്പാച്ചിലിന്റെ യഥാര്‍ഥ കാരണങ്ങളിലേക്ക് ഭരണകൂടവും കേരളീയ പൊതു സമൂഹവും ഒരിക്കലും ഇറങ്ങിച്ചെല്ലാറില്ല.

കോവിഡ് ബാധിച്ച് കേരളത്തില്‍ ഇതുവരെ ആകെ മരിച്ചത് രണ്ടുപേരാണ്. എന്നാല്‍ ലോക്ക്ഡൌണ്‍ തുടങ്ങി 10 ദിവസത്തിനകം ചികിത്സകിട്ടാതെ കാസര്‍കോട്ട് ഒന്പതുപേര്‍ മരിച്ചുകഴിഞ്ഞു. അതിന്റെ കാരണക്കാരായി കേരള സര്‍ക്കാറും പൊതുസമൂഹവും കണ്ടെത്തിയത്  മംഗലാപുരത്തേക്ക് കടക്കാനാകാതെ അതിര്‍ത്തിയടച്ച കര്‍ണാടകയെയാണ്! കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസനം ലോകമാതൃകയാണെന്നാണ് കേരള സര്‍ക്കാറിന്റെയും മലയാളികളുടെയും അവകാശവാദം.  ഇത് ശരിയാണെങ്കില്‍ കര്‍ണാടക അതിര്‍ത്തിയടച്ചാല്‍ ചികിത്സ കിട്ടാതെ എന്തിനാണ് മലയാളികള്‍ മരിച്ചുതീരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം. എന്നാല്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ പോലും കാസര്‍കോടേതര കേരളം സന്നദ്ധമല്ല. മറ്റൊരു ജില്ലയിലുമില്ലാത്തവിധം കോവിഡ് പരന്ന കാസര്‍കോട്ട് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇപ്പോഴും ഒരു ഡി എം ഒ ഇല്ല. കാസര്‍കോടിനോടുള്ള ഭരണകൂടത്തിന്റെ പൊതുസമീപനം വ്യക്തമാക്കുന്നതാണ് ഇത്. വിഭവ വിതരണത്തിലെ വിവേചനവും ആരോഗ്യ സൌകര്യ വികസനത്തിലെ അസന്തുലിതത്വവുമാണ് കാസര്‍കോട് നേരിടുന്ന അടിസ്ഥാന പ്രശ്നം. ഇതിന് ഇതുവരെ അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാറുകളും അവരവരുടേതായ പങ്ക് സംഭാവന ചെയ്തിട്ടുണ്ട്.

ജനസംഖ്യയില്‍ കാസര്‍കോടിന്റെ തൊട്ടുതാഴെ നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതിന് താഴെ ഇടുക്കി. കാസര്‍കോടിന്റെ തൊട്ടുമുകളിലുള്ളത് കോട്ടയവും. കാസര്‍കോട് ജനസംഖ്യ 13.07 ലക്ഷം. പത്തനംതിട്ടയില്‍ 11.97 ലക്ഷം. ഇടുക്കിയില്‍ 11.08 ലക്ഷം. കോട്ടയത്ത് 19.74 ലക്ഷം. ഈ നാല് ജില്ലകളിലെയും ആരോഗ്യമേഖലയിലെ അടിസ്ഥാന സൌകര്യവികസനവും വിഭവശേഷിയും താരതമ്യം ചെയ്താല്‍ കാസര്‍കോട് നേരിടുന്ന ഞെട്ടിക്കുന്ന വിവേചനം വ്യക്തമാകും. 12 ലക്ഷത്തോളം ജനസംഖ്യയുള്ള കാസര്‍കോട്ട് ആകെ സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം 304 (ഇതില്‍ ആശുപത്രി 57. ബാക്കി 247 സബ്സെന്ററുകളാണ്). ഇടുക്കിയില്‍ അത് 371 ആണ്. ജനസംഖ്യാനുപാതികമായ വിഹിതം കാസര്‍കോടിന് കിട്ടിയില്ല എന്നത് പോട്ടെ. അവിടത്തേക്കാള്‍ കുറഞ്ഞ ജനസംഖ്യയുള്ള ജില്ലകള്‍ക്ക് അനുവദിച്ച അത്രയെണ്ണം പോലും കാസര്‍കോടിന് ലഭിച്ചിട്ടില്ല.  ജില്ലാ ആശുപത്രികള്‍ മുതല്‍ പി എച്ച് എസി വരെയുള്ള പത്ത് പൊതുവിഭാഗം ആശുപത്രികളും അ‍ഞ്ച് പ്രത്യേക വിഭാഗം ആശുപത്രികളും ചേര്‍ന്നതാണ് ഈ കണക്ക്.

ജനറല്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണമെടുത്താല്‍ വ്യത്യാസം ഇതിലേറെ രൂക്ഷമാണ്. പത്തനംതിട്ടയില്‍ രണ്ട് ജില്ലാ ആശുപത്രികളിലായി 714 കിടക്കകളും കോട്ടയത്ത് അഞ്ചിടത്തായി 1064 കിടക്കകളുമുണ്ടെങ്കില്‍ കാസര്‍കോട്ട് അത് 212 കിടക്കയുള്ള ഒരു ആശുപത്രി മാത്രമാണ്. സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലാ ആസ്ഥാന ആശുപത്രിയും കാസര്‍കോട്ടേതാണ്.  വലിപ്പത്തിലും സൌകര്യത്തിലും. താലൂക്ക് ആസ്ഥാന ആശുപത്രികള്‍ പത്തനംതിട്ടയില്‍ നാലെണ്ണമുണ്ട്. അതില്‍ ആകെ കിടക്കകള്‍ 432. ഇടുക്കിയില്‍ മൂന്ന് ആശുപത്രികളിലായി 224 കിടക്ക. എന്നാല്‍ കാസര്‍കോട്ട് ആകെയുള്ളത് 89 കിടക്ക മാത്രം. അതും മൂന്നിടത്തായി. ഇത്ര ദയനീയമായ അപര്യാപ്തത കേരളത്തിലെ മറ്റൊരു ജില്ലയിലുമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യം ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ്. പത്തനംതിട്ടയില്‍ 33 പി എച്ച് സികളിലായി 192 കിടക്കയുണ്ട്. ഇടുക്കിയില്‍ 25 പി എച്ച് സികളിലായി 108 കിടക്ക. കാസര്‍കോടെത്തുന്പോള്‍ പി എച്ച് സികളുടെ എണ്ണം 26. അതില്‍ ഒരിടത്തും കിടത്തി ചിക്തിസാ സൌകര്യം ഇല്ല! കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കണക്കും സമാനമാണ്. പത്തനംതിട്ട 8 എണ്ണം, 120 കിടക്ക. ഇടുക്കി 6 എണ്ണം, 62 കിടക്ക. കാസര്‍കോട് ഏഴിടത്തായി ആകെയുള്ളത് 24 കിടക്ക. ശരാശരി ഒരു  ആശുപത്രിയിലുള്ളത് 3.43 കിടക്ക മാത്രം!! കാസര്‍കോട് ജില്ലയില്‍ ആകെ ആശുപത്രികളിലായി മൊത്തം ലഭ്യമായ കിടക്കകളുടെ എണ്ണം 1087. കേരളത്തില്‍  ഏറ്റവും കുറഞ്ഞ കിടത്തി ചികിത്സാ സൌകര്യമുള്ള ജില്ലയാണിത്. സംസ്ഥാനത്ത്  ജനസംഖ്യ ഏറ്റവും കുറഞ്ഞ വയനാട്ടില്‍ പോലും 1357 കിടക്കകളുണ്ട്. പത്തനംതിട്ടയില്‍ ആകെ കിടക്ക 1938 ഉം കോട്ടയത്ത് 2817ഉം ആണ്.



ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടെണ്ണമുണ്ട്. ഇടുക്കിയില്‍ ജില്ലാ ആശുപത്രി രണ്ടെണ്ണമാണ്. കാസര്‍കോട് ഇവ രണ്ടും ഓരോന്ന് മാത്രം. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പത്തനംതിട്ടയില്‍ നാലും കാസര്‍കോട്ട് മൂന്നുമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും 12 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വീതം പ്രവര്‍ത്തിക്കുന്പോള്‍ കാസര്‍കോട്ട് അത് ആറെണ്ണം മാത്രമാണ്. എട്ട് ലക്ഷം മാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ ഇത് ഒന്പതെണ്ണമുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമകിരോഗ്യ കേന്ദ്രങ്ങള്‍ ഇടുക്കിയില്‍ ഒന്പതും കാസര്‍കോട് ഏഴുമാണ്. പി എച്ച് സികള്‍ യഥാക്രമം 33 ഉം 26ഉം ആണ്. പ്രത്യക്ഷത്തില്‍ തന്നെ ജനസംഖ്യാനുപാതികമായ പരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ തന്നെ ഈ ഔദ്യോഗിക കണക്കുകള്‍. കാസര്‍കോട്ടേക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അവിടെ ജോലി ചെയ്യാന്‍ തയാറാകാതെ അവധിയില്‍പോകുന്നുവെന്ന പരാതിക്ക് ആ ജില്ലയോളം പഴക്കമുണ്ട്. ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്.

കാസര്‍കോട് ജില്ലക്ക് അനുവദിക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം 198 ആണ്. ജില്ലയില്‍ ഡോക്ടര്‍- ബെഡ് അനുപാതം 5.49 ആണ്. പത്തനംതിട്ടയില്‍ 280 ഡോക്ടര്‍മാരും ഇടുക്കിയില്‍ 219 ഡോക്ടര്‍മാരുമുള്ളപ്പോഴാണിത്. ഇടുക്കിയിലെ ഡോക്ടര്‍- ബെഡ് അനുപാതം 5.00 ആണ്.  കിടത്തി ചികിത്സാ സൌകര്യം സാധാരണ വിലയിരുത്തുക ജനസംഖ്യാനുപാതികമായാണ്. ഇനുസരിച്ച് കാസര്‍കോട്ട് ഒരു ബെഡിന് 1203 പേരുണ്ട്.  ഒരുബെഡിന് 879 പേര്‍ എന്നതാണ് സംസ്ഥാന ശരാശരി. പത്തനംതിട്ടയില്‍ ഈ അനുപാതം ഒരു ബെഡിന് 615 പേരും കോട്ടയത്ത് 702 പേരുമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. 2016-17ലെ കണക്കനുസരിച്ച് മെറ്റേണല്‍ മോര്‍ട്ടാലിറ്റി റേഷ്യോ 42 ആണ്. പത്തനംതിട്ടയില്‍ ഇത് 15 മാത്രം. നവജാത ശിശു മരണ നിരക്കും കാസര്‍കോടിന്റെ കാര്യത്തില്‍ ഒരു സൂചികയാണ്. 2016-17ല്‍ IMR കാസര്‍കോട് 10 ഉം പത്തനംതിട്ടയില്‍ മൂന്നുമാണ്. കാസര്‍കോടിന്റെ സാമൂഹിക ആരോഗ്യം എത്രമേല്‍ ദുര്‍ബലമാണെന്ന് ഈ കണക്കുകളില്‍നിന്ന് വ്യക്തമാകും.

കണക്കില്‍ കാണുന്ന ഈ ആശുപത്രികളിലെ സൌകര്യങ്ങളും സംവിധാനങ്ങളും എത്രത്തോളമുണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ആരോഗ്യ മേഖലയുടെ ഘടന മൂന്ന് തട്ടായാണ് ക്രമീകരിച്ചിരിക്കുന്നത്. പി എച്ച് സികളും സബ്സെന്ററുകളും ഉള്‍കൊള്ളുന്ന പ്രൈമറി ലവല്‍. ഇവിടെ നിന്ന് റഫര്‍ ചെയ്യുന്നവര്‍ ചികിത്സ തേടേണ്ട സെക്കന്ററി ലവല്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാതരം മെഡിക്കല്‍ പരിശോധനാ സൌകര്യങ്ങളും ഇതില്‍ ഉണ്ടാകണം.  മെഡിക്കല്‍ കോളജ് പോലെയുള്ള സ്പെഷ്യാലിറ്റി ചികിത്സാ സൌകര്യങ്ങളാണ് ലെവല്‍ മൂന്നില്‍ വേണ്ടത്. ഈ മൂന്ന് തട്ടിലും മതിയായ സംവിധാനങ്ങള്‍ കാസര്‍കോട്ടില്ല. സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആയി കേരളത്തില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്ത ഏക ജില്ലയാണ് കാസര്‍കോട്. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയ വിഭാഗങ്ങളില്‍ ആശുപത്രികള്‍ ഉണ്ടെങ്കിലും അവിടെയും സൌകര്യങ്ങള്‍ പരിമിതമാണ്. കാസര്‍കോട് താലൂക്ക് ആശുപത്രി അപ്ഗ്രേഡ് ചെയ്തതാണ് ജില്ലയിലെ ഏക ജനറല്‍ ആശുപത്രി. താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ മുതല്‍ കിടക്കകളുടെ എണ്ണം വരെ ഏറെക്കുറെ അതേപടി നിലനിര്‍ത്തിയാണ് ജില്ലാ ആശുപത്രിയാക്കി മാറ്റിയത്. ഫലത്തില്‍ മാറ്റം പേരില്‍ മാത്രം. ഇതുതന്നെയാണ് പല ആശുപത്രികളുടെയും പൊതു അവസ്ഥ. മതിയായ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാതെയാണ് പല ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. പി എച്ച് സികളിലെ കുറവ് പരിഹരിക്കാന്‍ സി എച്ച് സികളില്‍നിന്ന് താത്ക്കാലികമായി സംവിധാനമുണ്ടാക്കും. ഇതുപോലെ അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറി ഒപ്പിച്ച് കൊണ്ടുപോകുക എന്ന പരിപാടിയാണ് കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ പൊതുരീതി.

അടിയന്തര-തീവ്ര പരിചരണ ചികിത്സകള്‍ക്കാവശ്യമായ മിനിമം ഉപകരണങ്ങളുടെ അഭാവം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് 'കാസര്‍കോടിനൊരിട'ത്തിന് വേണ്ടി ഡോ.മുഹമ്മദ് ഷമീം തയാറാക്കി സര്‍ക്കാറിന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ട്രോമകെയര്‍ പോലും ഇവിടെയില്ല. മികച്ച ചികിത്സ ഉറപ്പാക്കാന്‍ സഹായിക്കുന്ന റേഡിയോ-ഇമേജിങ് സംവിധാനങ്ങള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സി ടി സ്കാന്‍ സംവിധാനം, എം ആര്‍ ഐ സൌകര്യം, അള്‍ട്രസോനോഗ്രഫി ആന്റ് ഡോപ്ലര്‍, 24 മണിക്കൂറും സേവനസജ്ജമായ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, പൂര്‍ണ സജ്ജമായ ബ്ലഡ് ബാങ്ക് തുടങ്ങിയവയുടെ അഭാവവും ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഇതുപരിഹരിക്കാന്‍ ഒന്നാമതായി വേണ്ടത് ഭരണകൂടത്തിന്റെ സന്നദ്ധതയാണ്. ജില്ലയില്‍ മെഡിക്കല്‍ കോളജിനായി പണിത കെട്ടിടത്തില്‍ നാല് ദിവസം കൊണ്ടാണ് താത്ക്കാലിക സംവിധാനങ്ങളോടെ കോവിഡ് ആശുപത്രി സജ്ജീകരിച്ചത്. ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത എട്ട് കൊല്ലംമുന്പ് പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന്റെ  ഉദ്ഘാടനം ചെയ്യപ്പെടാത്ത കെട്ടിടമാണ് അത്. രാഷ്ട്രീയ അവകാശത്തര്‍ക്കങ്ങളില്‍ കുടുങ്ങി കാസര്‍കോട്ടുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ മെഡിക്കല്‍ കോളജ്. സര്‍ക്കാര്‍ മനസ്സുവച്ചാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ ക്ഷണനേരം മതിയെന്നതിനും തെളിവ് ഇതേ ആശുപത്രി തന്നെ.

കോവിഡ് നിയന്ത്രണത്തിന് ലോക മാതൃക സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ കാസര്‍കോട് ജില്ല മാത്രം ഇതിനപവാദമായി രോഗബാധിതരാല്‍ നിറഞ്ഞു. അച്ചടക്ക രഹിതവും അമാന്യവുമായ പെരുമാറ്റത്താല്‍ അവര്‍ സ്വയം സൃഷ്ടിച്ച രോഗവ്യാപനമാണ് അതെന്ന തീര്‍പിലാണ് കാസര്‍കോടേതര കേരളമെത്തിയത്. പത്തനംതിട്ടയിലെ കുടുംബവും മൂന്നാറിലെ വിദേശിയും കണ്ണൂരിലെ പ്രവാസിയും പാലക്കാട്ടെ സാമൂഹിക പ്രവര്‍ത്തകനും കൊല്ലത്തെ സബ്കലക്ടറും ചെയ്തതില്‍ അപ്പുറമൊന്നും കാസര്‍കോട്ടെ രോഗബാധിതരില്‍നിന്ന് ഉണ്ടായിട്ടില്ല. എന്നിട്ടും കാസര്‍കോട്ടെ രോഗവ്യാപനം മാത്രം അവിടത്തുകാരുടെ കുറ്റകൃത്യം മാത്രമായി ചിത്രീകരിക്കപ്പെട്ടു. അവര്‍ ഈ പകര്‍ച്ചവ്യാധി അനുഭവിക്കേണ്ടവര്‍ തന്നെയെന്ന മനോഭാവത്തിലേക്ക് കേരളീയ പൊതുബോധം പെട്ടെന്നുമാറി. കാസര്‍കോട്ടുകാരോട് കാലങ്ങളായി 'ഇതര കേരളം' വച്ചുപുലര്‍ത്തുന്ന വംശീയതയോളം വളര്‍ന്ന അപര സമീപനത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് ഈ മനോഭാവം. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഏറെക്കുറെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞ കോവിഡ് 19 കാസര്‍കോടെത്തിയപ്പോള്‍ കൈവിട്ട് പോയതിന് അവിടത്തെ അപര്യാപ്തതകളും ആരോഗ്യകേരളത്തിന്റെ ഘടനാപരമായ അസന്തുലിതത്വവും കാരണമായോ എന്ന അന്വേഷണത്തിനുള്ള സാധ്യതപോലും ഈ മനോഭാവം ഇല്ലാതാക്കി. ചികിത്സകിട്ടാതെ ജനം മരിച്ചുവീഴുന്നതിന് കാരണക്കാരായി കര്‍ണാടകയെ കണ്ടെത്തിയതോടെ ആ പ്രശ്നവും പരിഹരിച്ചമട്ടായി. അതിര്‍ത്തി തുറക്കാന്‍ അവരോട് കേരള സര്‍ക്കാര്‍ വാക് യുദ്ധവും കാസര്‍കോട്ടെ എംപി നിയമ യുദ്ധവും തുടങ്ങി. അയല്‍ക്കാരന്റെ പറന്പിലേക്ക് നോക്കി ബഹളംവക്കുന്നതിലൂടെ പൌരന്റെ അടിസ്ഥാനവാശ്യമായ ചികിത്സ ഉറപ്പാക്കുന്നതിലെ പരാജയം മൂടിവക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ കാസര്‍കോട്ടുകാര്‍ കാലങ്ങളായി അനുഭവിക്കുന്ന വികസന വിവേചനത്തിന് അത് പരിഹാരമാകില്ല. അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വം പരിഹരിക്കുക മാത്രമേ ഇതിന് പോംവഴിയുള്ളു. അതിന് കര്‍ണാടകയോട് ഗുസ്തിപിടിച്ചിട്ട് കാര്യമില്ല. തലപ്പാടിയല്ല പോര്‍ക്കളമാകേണ്ടത്, തിരുവനന്തപുരമാണ്. യുദ്ധം ചെയ്യേണ്ടത് കേരളത്തോടാണ്. 
.....................

(കണക്കുകള്‍ക്ക് അവംലംബം ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം 2017, 2018 വര്‍ഷങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍)

(മാധ്യമം ദിനപ്പത്രം, 11-04-2020)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...